Crime

ചിറയിൻകീഴിൽ വീടിനോടു ചേർന്നുള്ള കിണറ്റിൽ വീണ് പ്ളസ് ടൂ വിദ്യാർഥിനി തൽക്ഷണം മരണമടഞ്ഞു. കിഴുവിലം മുടപുരത്ത് സർക്കാർ ആയുർവേദാശുപത്രിക്കു സമീപം അപർണാ നിവാസിൽ ജയൻ– ബിന്ദു ദമ്പതികളുടെ മകൾ ചിറയിൻകീഴ് കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി ആര്യാദേവി (17)യാണു മരിച്ചത്.

വെള്ളിയാഴ്ച വൈകിട്ടു ആറുമണിയോടെയാണു അപകടമുണ്ടായത്. കിണറ്റിൽ വൻശബ്ദത്തോടെ എന്തോ പതിച്ചെന്നു കേട്ട ആര്യയുടെ അമ്മ പുറത്തിറങ്ങി കിണറ്റിൽ നോക്കിയപ്പോഴാണ് മകൾ വീണുകിടക്കുന്നത് കണ്ടെത്തിയത്. മുപ്പതടിയിലേറെ താഴ്ചയുള്ള കിണറ്റിൽ സമീപവാസികളിൽ ചിലർ ഇറങ്ങി രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയെങ്കിലും പരാജയപ്പെട്ടു.

ഇതിനിടെ ചിറയിൻകീഴ് പൊലീസിനെ വിവരമറിയിക്കുകയും പൊലീസ് ആറ്റിങ്ങൽ നിന്നും ഫയർഫോഴ്സുമായെത്തി പെൺകുട്ടിയെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അസ്വാഭാവിക മരണത്തിന് ചിറയിൻകീഴ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.

മൈക്കിള്‍ ജാക്‌സണ്‍ ഏഴ് വര്‍ഷം പീഡിപ്പിച്ചിരുന്നുവെന്ന ആരോപണവുമായി കൊറിയോഗ്രാഫര്‍.ഓസ്‌ട്രേലിയന്‍ സ്വദേശിയായ 36 കാരനായ കൊറിയോഗ്രാഫറാണ് ആരോപണവുമായി രംഗത്തു വന്നിരിക്കുന്നത്. സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കാനിരിക്കുന്ന ‘ലീവിങ് നെവര്‍ലാന്‍ഡ്’ എന്ന ഡോക്യുമെന്ററിയിലാണ് നിര്‍ണായക വെളിപ്പെടുത്തല്‍. ഏഴാം വയസു മുതല്‍ 14 വയസുവരെ താന്‍ പീഡിപ്പിക്കപ്പെട്ടുവെന്നും കോറിയാഗ്രാഫര്‍ പറയുന്നു.

ചെറുപ്പത്തില്‍ മുതല്‍ മൈക്കിള്‍ ജാക്‌സണ്‍ തങ്ങളെ ലൈംഗികമായി ഉപയോഗിച്ചതിനെ കുറിച്ചും അതിജീവനത്തെ കുറിച്ചും ലോകത്തിനു മുന്നില്‍ രണ്ട് യുവാക്കള്‍ വിവരിക്കുന്നതാണ് ഡോക്യുമെന്ററിയുടെ ഉളളടക്കം.

തനിക്കുണ്ടായ നഷ്ടങ്ങള്‍ക്ക് പകരമായി 2016 ല്‍ മൈക്കിള്‍ ജാക്‌സണിന്റെ എസ്റ്റേറ്റിനെതിരെ 1.6 ബില്യണ്‍ തുകയുടെ നഷ്ടപരിഹാരക്കേസ് ഇയാള്‍ നല്‍കിയിരുന്നു. . എന്നാല്‍ ആരോപണത്തില്‍ മൈക്കിള്‍ ജാക്‌സണിന്റെ എസ്റ്റേറ്റിന് ഉത്തരവാദിത്തമില്ലെന്ന് ചൂണ്ടിക്കാട്ടി കേസ് തള്ളുകയായിരുന്നു.

എന്നാല്‍ ആരോപണങ്ങളെ തളളി മൈക്കിള്‍ ജാക്‌സണിന്റെ കുടുംബം രംഗത്തു വന്നു. സമാനമായ ആരോപണം 2005 ല്‍ ഉയര്‍ന്നപ്പോള്‍ ജാക്‌സണിനെ ഇയാള്‍ പിന്തുണച്ചിരുന്നുവെന്നും ജാക്‌സണിന്റെ കുടുംബം പറയുന്നു. ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്ന എച്ച്ബിഒക്കെതിരെയും ജാക്‌സണിന്റെ കുടുംബം രംഗത്തു വന്നു. 1992ല്‍ മൈക്കിള്‍ ജാക്ക്‌സണ്‍ എച്ച്ബിഒയ്ക്ക്ഏറ്റവും വലിയ ഹിറ്റ് സമ്മാനിച്ചതാണെന്നും അതിന്റെ കടപ്പാട് കാണിക്കാനുള്ള സമയമാണിതെന്നും ‘ലീവിങ് നെവര്‍ലാന്‍ഡ്’ പ്രദര്‍ശിപ്പിക്കരുതെന്നും കുടുംബം പറഞ്ഞു.

മൈക്കിള്‍ ജാക്‌സന്റെ ഡോക്ടറായിരുന്ന കോണ്‍റാഡ് മുറെ മൈക്കിള്‍ ജാക്‌സനെ പിതാവ് ജോ ജാക്‌സണ്‍ നിര്‍ബന്ധിത വന്ധ്യംകരണത്തിന് വിധേയമാക്കിയിരുന്നതായി കഴിഞ്ഞ വര്‍ഷം വെളിപ്പെടുത്തിയിരുന്നു. രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചാണ് പിതാവ് ജോ ജാക്‌സണ്‍ മൈക്കിള്‍ ജാക്‌സനെ വന്ധ്യംകരണത്തിന് വിധേയനാക്കിയതെന്ന് മൈക്കിള്‍ ജാക്‌സനെ ചികിത്സിച്ച വിവാദ ഡോക്ടറായ കോണ്‍റാഡ് മുറെ പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും വൃത്തികെട്ട പിതാവാണ് അയാള്‍. മൈക്കിളിന്റെ സ്വത സിദ്ധമായ ശബ്ദം നഷ്ടമാകാതിരിക്കാനാണ് രാസപദാര്‍ഥങ്ങള്‍ ഉപയോഗിച്ച് വന്ധ്യംകരണം നടത്തിയതെന്നും മുറെ പറയുന്നു.

തിങ്കളാഴ്ച മുതൽ കാണാതായ അർജന്റീനൻ യുവ ഫുട്ബോൾ താരം എമിലിയാനോ സലായ്ക്കായുളള തിരച്ചിൽ അവസാനിപ്പിക്കരുതെന്ന് ഫുട്ബോൾ ഇതിഹാസം ലയണൽ മെസി. ഒരു തരി പ്രതീക്ഷയെങ്കിലും ബാക്കി നിൽക്കുമ്പോൾ എമിലിയാനോയ്ക്കു വേണ്ടിയുളള തിരച്ചിൽ അവസാനിപ്പിക്കരുതെന്ന് സമൂഹമാധ്യമങ്ങളിലൂടെ മെസി അഭ്യർത്ഥിച്ചു. സാലയുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത മെസി സലായ്ക്കായി പ്രാർത്ഥിക്കുന്നതായി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

ലഭിച്ച എല്ലാ തെളിവുകളുടെയും അടിസ്ഥാനത്തിൽ സാലെയും ബ്രീട്ടുഷുകാരനായ പൈലറ്റ് ഡേവിഡ് ഇബോട്സണും ജീവനോടെയുണ്ടാകാൻ സാധ്യതയില്ലെന്നും അതിനാൽ തിരച്ചിൽ അവസാനിപ്പിക്കുന്നുവെന്നുമായിരുന്നു ഗേര്‍ണെസി പോലീസ് നൽകിയ വിശദീകരണം. മണിക്കൂറുകൾ നീണ്ട തിരച്ചിൽ ഫലം കാണാതെ വന്നപ്പോഴാണ് താരത്തെ കണ്ടെത്താനുള്ള ശ്രമം അവസാനിപ്പിച്ചത്. അവസാന 24 മണിക്കൂറുകളോളം നിര്‍ത്താതെ തിരഞ്ഞ സംഘത്തിനു വിമാനത്തിന്റെ ഒരു വിവരവും കണ്ടെത്താന്‍ ആയില്ല. ഫ്രാന്‍സിനെയും ഇംഗ്ലണ്ടിനെയും വേര്‍തിരിക്കുന്ന ഇംഗ്ലിഷ് ചാനലിലെ ദ്വീപുകളിലൊന്നായ ഗേർണെസി പൊലീസാണ് തിരച്ചില്‍ നടത്തിയത്. അതേസമയം താരത്തെ കണ്ടെത്താനുള്ള ശ്രമം അവസാനിപ്പിക്കരുതെന്നും തിരച്ചില്‍ തുടരണമെന്നും സലായുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു.

അപകടകാരണമോ വിമാനം ഏതു ദിശയിലാകാം സഞ്ചരിച്ചതെന്നോ സംഘത്തിനു കണ്ടെത്താൻ കഴിഞ്ഞില്ല. വിമാനത്തെ കുറിച്ചോ സലായെ കുറിച്ചോ എന്തെങ്കിലും വിവരങ്ങൾ കിട്ടാനുളള സാധ്യത വളരെ കുറവാണെന്നും സലായുടെയും പൈലറ്റിന്റെയും കുടുംബത്തിന്റെ ദുഖത്തില്‍ പങ്കു ചേരുന്നു എന്നും തിരച്ചില്‍ അവസാനിപ്പിച്ച ശേഷം സംഘം പറഞ്ഞു.
സാലെയുടെ തിരോധാനത്തെ കുറിച്ച് അന്വേഷിക്കണമെന്നും ഇതിനു പിന്നിൽ ഫുട്ബോൾ മാഫിയയുടെ ഇടപെടലുളളതായിസംശയിക്കുന്നതായി എമിലിയാനൊ സാലയുടെ മുൻ കാമുകി ബെറെനിസ് ഷ്കെയർ ആരോപിച്ചിരുന്നു.ഇതെല്ലാം ഒരു ദുസ്വപ്നമാകണേ എന്നാണ് തന്റെ പ്രാർത്ഥനയെന്നും ശക്തിയെല്ലാം ചോർന്നു പോകുന്നുവെന്നും ബെറെനിസ് ട്വീറ്റിൽ കുറിച്ചു. കാലാവസ്ഥയിലെ മാറ്റം കൊണ്ട് സംഭവിച്ച ഒരു അപകടമാണെന്ന് ഇതെന്ന് ഞാൻ വിശ്വസിക്കുന്നില്ല. വിമാനം കാണാതായതിൽ കൂടുതൽ അന്വേഷണം വേണം’.– ബെറെനിസ് പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ച റെക്കോർഡ് തുകയായ 138 കോടി രൂപയ്ക്ക് കാര്‍ഡിഫ് സിറ്റി ഫ്രഞ്ച് ക്ലബ്ബ് നാന്റെസില്‍ നിന്ന് സാലെയെ വാങ്ങിയത്. തുടർന്ന് സഹതാരങ്ങളോടും ക്ലബിനോടും യാത്ര പറഞ്ഞ് പുതിയ ക്ലബിലേയ്ക്കുളള യാത്ര മദ്ധ്യേയാണ് ദുരന്തമെത്തിയത്. എമിലിയാനോ സാലെ വിമാനം കാണാതാകുന്നതിനു തൊട്ടു മുൻപ് മുൻ ക്ലബ് നാന്റെസിലെ സഹതാരങ്ങൾക്കും കുടുബാംഗങ്ങൾക്കും അവസാനമായി അയച്ച വാട്സ്ആപ്പ് സന്ദേശം പുറത്തു വന്നിരുന്നു. ദുരന്തത്തിലേയ്ക്ക് വിരൽ ചൂണ്ടുന്നതും ഞെട്ടിപ്പിക്കുന്നതുമായിരുന്നു ആ സന്ദേശം. വിമാനത്തിന്റെ നിയന്ത്രണം നഷ്ടമായെന്നും തകരാൻ പോകുകയാണെന്നും വ്യക്തമായി സൂചിപ്പിക്കുന്നതായിരുന്നു അത്. വല്ലാതെ ഭയം തോന്നുന്നുവെന്നും തന്നെ കണ്ടെത്താൻ ആരെയെങ്കിലും അവർ അയക്കുമോയെന്നും തനിക്ക് അറിയില്ലെന്നും വാട്സ്ആപ്പ് സന്ദേശത്തിൽ സാലെ പറയുന്നു.

ഫ്രാൻസിലെ നാന്റെസിൽ നിന്ന് കാർഡിഫിലേയ്ക്കുളള യാത്രമദ്ധ്യേ അൽഡേർനി ദ്വീപുകൾക്ക് സമീപം വിമാനം അപ്രത്യക്ഷമാകുകയായിരുന്നു. സിംഗിള്‍ ടര്‍ബൈന്‍ എഞ്ചിനുള്ള ‘പൈപ്പര്‍ പി.എ46 മാലിബു’ ചെറുവിമാനമാണ് കാണാതായ്ത. പ്രാദേശിക സമയം രാത്രി 8.30 വരെ വിമാനം റഡാറിന്റെ പരിധിയിലുണ്ടായിരുന്നു. യു.കെ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളുടെ സഹായത്തോടെയായിരുന്നു തിരച്ചിൽ. ഫ്രഞ്ച് ലീഗില്‍ തുടര്‍ച്ചയായി ‘പ്ലെയര്‍ ഓഫ് ദ മന്ത്’ പുരസ്‌കാരം വാങ്ങി മികച്ച ഫോമിലായിരുന്നു സാലെ. ഈ മികവാണ് താരത്തെ കാര്‍ഡിഫ് സിറ്റിയിലെത്തിച്ചത്.

ആൻലിയ എന്ന പെൺകുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ തനിക്കെതിരായി ഉയർന്ന ആരോപണങ്ങൾക്കു മറുപടിയുമായി വൈദികൻ. ഒരു കാര്യവുമില്ലാതെയാണ് തന്നെ കേസിലേയ്ക്ക് വലിച്ചിഴയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമങ്ങളിലും മറ്റും കടുത്ത ആക്രമണം ഉള്ളതിനാൽ തന്റെ ജീവിതം ദുസ്സഹമാകുന്ന സാഹചര്യത്തിലാണ് ഈ വിശദീകരണമെന്ന് അദ്ദേഹം വ്യക്തമാക്കി.

‘പെൺകുട്ടിയുടെ പിതാവ് പറയുന്നതു പോലെ അടുത്ത ബന്ധമാണ് തനിക്ക് നേരത്തേ മുതൽ ആ കുടുംബത്തോട് ഉണ്ടായിരുന്നത്. പ്രതിസ്ഥാനത്തുള്ള ജസ്റ്റിന്റെ കുടുംബവുമായി പ്രത്യേക അടുപ്പമോ നേരത്തെ മുതലുള്ള ബന്ധമോ ഇല്ല. അദ്ദേഹം പറയുന്നതു പോലെ അവരുമായി ബന്ധപ്പെടാറുമില്ല. ഇത് എന്റെ ഫോൺ റെക്കോർഡുകൾ പരിശോധിച്ച് ബോധ്യപ്പെടാവുന്നതാണ്. ജസ്റ്റിനെതിരെ കേസ് കൊടുക്കാൻ മുതിർന്നപ്പോൾ നിരുൽസാഹപ്പെടുത്തി എന്ന ആരോപണം ശരിയല്ല, പക്ഷെ തനിക്കറിയാവുന്ന കാര്യങ്ങൾ സത്യസന്ധമായി മാത്രമേ പൊലീസിനോടു പറയൂ എന്നു പറഞ്ഞിരുന്നു. കേസ് കൊടുക്കുകയോ, കൊടുക്കാതിരിക്കുകയൊ അവരുടെ ഇഷ്ടമാണ്.’’ – അദ്ദേഹം പറഞ്ഞു.

ആൻലിയയ്ക്ക് മാനസിക പ്രശ്നമുണ്ടോ എന്ന് പൊലീസ് ചോദിച്ചപ്പോൾ ഇല്ല എന്നു തന്നെയാണ് പൊലീസിനോടു പറഞ്ഞത്. ജസ്റ്റിന്റെ മാതാപിതാക്കളും തന്നോട് ഇത് ചോദിച്ചിരുന്നു. അവരോടും അങ്ങനെയാണ് പറഞ്ഞത്. അല്ലാതെ ഒരു മൊഴി കൊടുത്തിട്ടില്ല. ആൻലിയയുടെ പിതാവിനെതിരെ കമ്മിഷണറെ സമീപിച്ചു എന്നത് ശരിയാണ്. അതിനു കാരണം ഒരു മാധ്യമത്തിൽ തന്റെ പേരു വച്ച് വാർത്ത നൽകിയിരുന്നു. ‘ജസ്റ്റിസ് ഫോർ ആൻലിയ’ എന്ന ഫെയ്സ്ബുക് പേജിൽ തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിനെല്ലാമെതിരെയാണ് പരാതി നൽകിയത്. ഇക്കാര്യം എറണാകുളം എസിപിയോടു പറഞ്ഞിരുന്നു. മട്ടഞ്ചേരി എസിപിക്കു മുന്നിലാണ് പരാതി നൽകിയത്. കമ്മിഷണറെ കാണാൻ പറഞ്ഞെങ്കിലും ഇതിന്റെ പിന്നാലെ നടക്കാൻ താൽപര്യമില്ലാത്തതിനാലാണ് വിട്ടത്.

പെൺകുട്ടി മരിക്കുന്നതിനു മുമ്പ് പലതവണ പരാതികൾ ഉയർന്നപ്പോൾ അദ്ദേഹത്തോട് ആവശ്യപ്പെട്ടതാണ് നാട്ടിൽ വരാനും വേണ്ടതു ചെയ്യാനും. പെൺകുട്ടി ഡിവോഴ്സ് വേണമെന്ന് പറയുന്ന കാര്യവും പറഞ്ഞതാണ്. അന്ന് അദ്ദേഹം അതിന് മുതിർന്നില്ല. അതോടെ ആ കേസ് ഞാൻ ഉപേക്ഷിച്ചതാണ്. അധികമായി ലാളിച്ചു വളർത്തിയതിന്റെ കുഴപ്പങ്ങൾ പെൺകുട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. ജസ്റ്റിൻ പെൺകുട്ടിയെ അടിക്കുമായിരുന്നു എന്നു പറയുന്നത് ശരിയാണ്’ – വൈദികൻ പറഞ്ഞു.

സംവിധായകന്‍ പ്രിയനന്ദനനു നേരെ ആക്രമണം. തൃശൂര്‍ വല്ലച്ചിറയില്‍ വീടിനടുത്തുള്ള കടയിലേക്കു പോകുമ്പോഴായിരുന്നു തലയില്‍ ചാണക വെള്ളം ഒഴിച്ച് മര്‍ദ്ദിച്ചത്. ആക്രമിച്ച ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ സരോവറിനെ മണിക്കൂറുകള്‍ക്കകം കൊടുങ്ങല്ലൂരില്‍ നിന്ന് പൊലീസ് പിടികൂടി.

രാവിലെ ഒന്‍പതു മണിയോടെയായിരുന്നു സംഭവം. തൃശൂര്‍ വല്ലച്ചിറയിലെ വീടിനു സമീപമുള്ള കടയില്‍ സാധാനങ്ങള്‍ വാങ്ങാന്‍ പോയതായിരുന്നു പ്രിയനന്ദന്‍. കടയുടെ പരിസരത്ത് എത്തിയപ്പോഴായിരുന്നു ആക്രമണം. തലയില്‍ ചാണകം വെള്ളം ഒഴിച്ചു. തലയിലും മുഖത്തും മര്‍ദ്ദിച്ചു. കണ്ടുനിന്ന നാട്ടുകാരും സുഹൃത്തുക്കളും ഓടി എത്തിയപ്പോഴേയ്ക്കും അക്രമി രക്ഷപെടുകയായിരുന്നു.

ശബരിമല വിഷയത്തില്‍ പ്രിയനന്ദനന്റെ ഫെയ്സ്ബുക് പോസ്റ്റ് വിവാദമായിരുന്നു. ഭാഷ മോശമാണെന്ന് ബോധ്യപ്പെട്ടപ്പോള്‍ അദ്ദേഹംതന്നെ ആ പോസ്റ്റ് നീക്കം ചെയ്തിരുന്നു. പക്ഷേ, ബി.ജെ.പി., ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ പ്രിയനന്ദനനു നേരെ പ്രതിഷേധവുമായി രംഗത്തെത്തി. വീട്ടിലേക്ക് മാര്‍ച്ച് ചെയ്തിരുന്നു. ഈ സംഭവത്തിനു ശേഷം ഭീഷണി വ്യാപകമായിരുന്നു. പൊലീസ് സംരക്ഷണം ആവശ്യപ്പെടില്ലെന്ന് പ്രിയനന്ദനന്‍ വ്യക്തമാക്കി. പ്രിയനന്ദനനു നേരെയുണ്ടായ അക്രമത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അപലപിച്ചു. ആവിഷ്ക്കാര സ്വാതന്ത്രത്തിനു നേരെയുണ്ടായ കടന്നാക്രമണമാണിതെന്നും മുഖ്യമന്ത്രി പ്രസ്താവിച്ചു. അതേസമയം, പങ്കില്ലെന്ന് പറഞ്ഞ് ബി.ജെ.പി തടിയൂരി.

മലപ്പുറത്ത് വാഹനാപകടത്തിൽ നവ വധുവിനും പതിനെട്ടുകാരനും ദാരുണാന്ത്യം. പെരിന്തൽമണ്ണ കൊളത്തൂരിലാണ് 3 ബൈക്കുകൾ കൂട്ടിയിടിച്ച് ആയിരുന്നു അപകടം.അപകടത്തിൽ നവവധുവും പ്ലസ്‌ടു വിദ്യാർഥിയും മരിച്ചു.

കൊളത്തൂർ അമ്പലപ്പടി പുതുവാക്കുത്ത് അനസിന്റെ ഭാര്യ ജാസ്‌മിൻ(18), പലകപ്പറമ്പ് പള്ളിയാൽതൊടി ഹുസൈന്റെ മകൻ സൽമാൻ(18) എന്നിവരാണു മരിച്ചത്.കഴിഞ്ഞ ഞായറാഴ്‌ചയായിരുന്നു ജാസ്‌മിന്റെയും അനസിന്റെയും വിവാഹം. ബന്ധുവീട്ടിൽനിന്ന് സൽക്കാരം കഴി‍ഞ്ഞു മടങ്ങുമ്പോഴാണ് അപകടം

ബുധനാഴ്‌ച വൈകിട്ട് 7ന് കൊളത്തൂർ– മലപ്പുറം റോഡിൽ പുത്തില്ലം സ്‌കൂളിനു സമീപത്താണ് അപകടം. എതിരെ വന്ന സൽമാന്റെയും അനസിന്റെയും ബൈക്കുകൾ കൂട്ടിയിടിക്കുകയായിരുന്നു. മറ്റൊരു ബൈക്കും ഇവരുടെ ബൈക്കുകളിൽ ഇടിച്ചു.പരുക്കേറ്റ 4 പേരെയും സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും സൽമാൻ ഇന്നലെ പുലർച്ചെ 1.40നും ജാസ്‌മിൻ രാവിലെ 11നും മരിച്ചു.

കൊളത്തൂർ നാഷനൽ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിയായ സൽമാൻ സ്കൂൾ ഫുട്ബോൾ ടീം അംഗമായിരുന്നു.

വിവാഹനാളിൽ ആൻലിയ തന്റെ പിതാവുമൊത്ത് പാട്ട് പാടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത് അദ്ദേഹം തന്നെയാണ്. വീഡിയോയിൽ ആൻലിയയുടെ ഭർത്താവിനെയും കാണാം.

2018 ഓഗസ്റ്റ് 25നാണ് ആന്‍ലിയയെ കാണാതായത്. ഭര്‍ത്താവ് ജസ്റ്റിനാണ് ആന്‍ലിയയെ കാണാനില്ലെന്നു പൊലീസിനോട് പറയുന്നത്. പക്ഷേ ആ വിവരം ആന്‍ലിയയുടെ മാതാപിതാക്കളെ അറിയിച്ചില്ല. റെയില്‍വേ പൊലീസില്‍ നിന്നായിരുന്നു ഹൈജിനസിനെ മകളെ കാണാനില്ലെന്ന വിവരം അറിയിക്കുന്നത്. പരീക്ഷയെഴുതാന്‍ ബെംഗളൂരുവിലേക്ക് താന്‍ ട്രെയിന്‍ കയറ്റി വിട്ടതാണെന്നായിരുന്നു ജസ്റ്റിനെ ബന്ധപ്പെട്ടപ്പോള്‍ ഹൈജിനസിന് കിട്ടിയ വിവരം. പിന്നീട് ആൻലിയയുടെ മൃതദേഹം പെരിയാറിൽ നിന്ന് കണ്ടെത്തുകയായിരുന്നു.

25 ആമത്തെ വയസില്‍, തന്റെ പ്രിയപ്പെട്ട മകളുടെ ജീവിതം അവസാനിപ്പിക്കേണ്ടി വന്നത് ഏതു സാഹചര്യത്തിലാണെന്നും അതിനു പിന്നില്‍ ആരൊക്കെയാണെന്നുമുള്ള സത്യങ്ങള്‍ പുറത്തുവരാന്‍ വിദേശത്തു നിന്നും ജോലി വിട്ട് നാട്ടിലെത്തി നടത്തുന്ന പോരാട്ടം വിജയം കാണുമെന്ന പ്രതീക്ഷ ഇപ്പോള്‍ ഈ പിതാവിനുണ്ട്.

ആന്‍ലിയ അതായിരുന്നു മട്ടാഞ്ചേരി സ്വദേശിയായ ഹൈജിനസ് പാറയ്ക്കലിന്റെ മകളുടെ പേര്. തൃശൂര്‍ സ്വദേശി ജസ്റ്റിന്റെ ഭാര്യ. ബിഎസ് സി നഴ്‌സിംഗ് പഠിച്ച് വിദേശത്ത് ജോലി നേടിയ ആന്‍ലിയ വിവാഹത്തോടെയാണു നാട്ടിലേക്ക് പോരുന്നത്. എംഎസ് സി നഴ്‌സിംഗ് പൂര്‍ത്തിയാക്കണമെന്നത് ഉള്‍പ്പെടെ ജീവിതത്തില്‍ പല സ്വപ്‌നങ്ങളും ജസ്റ്റിന്റെ കൂടെ പുതിയൊരു ജീവിതത്തിലേക്ക് കടക്കുമ്പോള്‍ ആന്‍ലിയയ്ക്ക് ഉണ്ടായിരുന്നു. പക്ഷേ, അവള്‍ പ്രതീക്ഷിച്ചതിന്റെയെല്ലാം നേര്‍വിപരീതമായിരുന്നു സംഭവിച്ചതെല്ലാം.

2018 ഓഗസ്റ്റ് 25 ന് ആയിരുന്നു ആന്‍ലിയയെ കാണാതാകുന്നത്. ഭര്‍ത്താവ് ജസ്റ്റിനാണ് ആന്‍ലിയയെ കാണാനില്ലെന്നു പൊലീസിനോട് പറയുന്നത്. പക്ഷേ ആ വിവരം ആന്‍ലിയയുടെ മാതാപിതാക്കളെ അറിയിച്ചില്ല. റെയില്‍വേ പൊലീസില്‍ നിന്നായിരുന്നു ഹൈജിനസിനെ മകളെ കാണാനില്ലെന്ന വിവരം അറിയിക്കുന്നത്. പരീക്ഷയെഴുതാന്‍ ബെംഗളൂരുവിലേക്ക് താന്‍ ട്രെയിന്‍ കയറ്റി വിട്ടതാണെന്നായിരുന്നു ജസ്റ്റിനെ ബന്ധപ്പെട്ടപ്പോള്‍ ഹൈജിനസിന് കിട്ടിയ വിവരം.

ആന്‍ലിയ എവിടെ പോയെന്ന സംശയങ്ങള്‍ക്ക് ഓഗസ്റ്റ് 28 ന് ഉത്തരം കിട്ടി! ആ പെണ്‍കുട്ടിയുടെ മൃതശരീരം പെരിയാറില്‍ പൊങ്ങി. ചീര്‍ത്തു പൊങ്ങിയ ആ ശരീരം ആന്‍ലിയയുടേതാണെന്നു പൊലീസ് സ്ഥിരീകരിച്ചതോടെ ഹൈജിനസും ഭാര്യയും വിദേശത്ത് നിന്നും പറന്നെത്തി. അതിനിടയില്‍ പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെ എല്ലാം കഴിഞ്ഞിരുന്നു.

മകള്‍ എന്തിന് ആത്മഹത്യ ചെയ്യണമെന്നായിരുന്നു ഹൈജിനസിന്റെ ചോദ്യം? മകളെ കാണാതായ വിവരം ഭര്‍തൃവീട്ടുകാര്‍ എന്തുകൊണ്ട് തങ്ങളോട് പറഞ്ഞില്ല? അവളുടെ സംസ്‌കാര ചടങ്ങുകളില്‍ ഭര്‍ത്താവും കുടുംബവും പങ്കെടുക്കാതിരുന്നത് എന്തുകൊണ്ട്? ആന്‍ലിയ പ്രസവിച്ച കുഞ്ഞിനെ പോലും അമ്മയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുപ്പിക്കാതെ ഭര്‍തൃവീട്ടുകാര്‍ തടഞ്ഞുവച്ചത് എന്തിന്? മാധ്യമങ്ങളിലുടെ മകളുടെ വിവരം ഭര്‍ത്താവിന്റെ ബന്ധുക്കളും അയല്‍ക്കാരും അറിയുന്നപ്രകാരം എന്തുകൊണ്ട് രഹസ്യസ്വഭാവം കാണിച്ചു? ഇത്തരം പല ചോദ്യങ്ങളും ഹൈജിനസിനുണ്ടായി. അതോടെ അയാള്‍ ഉറിപ്പിച്ചു; തന്റെ മകള്‍ മരണത്തിലേക്ക് തള്ളിയിടപ്പെട്ടതാണ്. അവിടെ തുടങ്ങി ആ അച്ഛന്റെ പോരാട്ടം.

മകളുടെ മരണത്തില്‍ ദുരൂഹയുണ്ടെന്നാരോപിച്ച് ഹൈജിനസ് ആദ്യം തൃശൂര്‍ പൊലീസ് കമ്മിഷണര്‍ക്ക് ആണ് പരാതി നല്‍കിയത്. കമ്മിഷണര്‍ അത് ഗുരുവായൂര്‍ എസ്പിക്ക് കൈമാറി. ഗുരുവായൂര്‍ അസി. കമ്മിഷണറുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ യാതൊരു പുരോഗതിയും ഉണ്ടായില്ല. പക്ഷേ, തളര്‍ന്നിരിക്കാതെ ഓരോരോ വാതിലുകളും മുട്ടിക്കൊണ്ടേയിരുന്നു ആ അച്ഛന്‍. നാലു മാസത്തോളം നീണ്ട ആ അലച്ചിലിന് അവസാനമാണ് ഹൈജിനസിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം എന്നോണം ആന്‍ലിയയുടെ ഭര്‍ത്താവ് ജസ്റ്റിന്റെ കീഴടങ്ങല്‍.

പൊലീസിന്റെ ഭാഗത്ത് നിന്നും കാര്യമായ അന്വേഷണം നടക്കുന്നില്ലെന്ന പരാതിയുമായി മുഖ്യമന്ത്രി പിണറായി വിജയനെ കാണാനെത്തുന്നതാണ് ഹൈജിനസിന് സഹായമായത്. മകളുടെ മരണത്തില്‍ തനിക്കുള്ള സംശയങ്ങളും അത് അന്വേഷിച്ച് കണ്ടെത്തണമെന്നാവശ്യപ്പെട്ടുള്ള സങ്കട ഹര്‍ജിയും ഹൈജിനസ് മുഖ്യമന്ത്രിക്ക് കൈമാറി. മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെട്ടു. കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടു. ഇതോടെയാണ് ജസ്റ്റിന്റെ കീഴടങ്ങല്‍. ചാവക്കാട് ജുഡീഷ്യല്‍ മജിസട്രേറ്റ് കോടതിയില്‍ കീഴടങ്ങിയ ജസ്റ്റിനെ 14 ദിവസത്തെ റിമാന്‍ഡില്‍ അയച്ചിരിക്കുകയാണ്. ഗാര്‍ഹിക പീഢനം, ആത്മഹത്യ പ്രേരണക്കുറ്റം എന്നിവ ജസ്റ്റിനെതിരേ ചുമത്തിയിട്ടുണ്ട്.

മരണത്തിനു മുമ്പായി ആന്‍ലിയ സഹോദരന് ചില സന്ദേശങ്ങള്‍ അയച്ചിരുന്നു. പൊലീസില്‍ ഹൈജിനസ് ഹാജരാക്കിയ പ്രധാന തെളിവുകളും അതായിരുന്നു. സഹോദരന് അയച്ച സന്ദേശത്തില്‍ ആന്‍ലിയ പറയുന്നത് വീട്ടില്‍ നിന്നാല്‍ ജസ്റ്റിനും അമ്മയും കൂടി തന്നെ കൊല്ലുമെന്നാണ്. പൊലീസ് സ്റ്റേഷനില്‍ പോകാന്‍ നോക്കിയിട്ട് ജസ്റ്റിന്‍ സമ്മതിക്കുന്നില്ലെന്നു പറയുന്ന ആന്‍ലിയ, തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ജസ്റ്റിനും അമ്മയുമാണ് ഉത്തരവാദികളെന്നും അവരെ വെറുതെ വിടരുതെന്നും കൂട്ടിച്ചേര്‍ക്കുന്നു. ബെംഗളൂരുവിലേക്ക് ഇപ്പോള്‍ പോകോണ്ടെന്നും പരിഹാരം ഉണ്ടാക്കാമെന്നും സഹോദരന്‍ പറയുന്നുവെങ്കിലും ബെംഗളൂരുവിലേക്ക് പോകണം എന്നായിരുന്നു ആന്‍ലിയയുടെ നിര്‍ബന്ധം.

പക്ഷേ, ബെംഗളൂരുവിവേക്ക് പോയ ആന്‍ലിയ പെരിയാറില്‍ മരിച്ചു പൊങ്ങി. പോയത് ബെംഗളൂരുവിലേക്കാണെങ്കില്‍ അതിന്റെ എതിര്‍ദിശയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ജസ്റ്റിന്റെ മൊഴികളിലും ഇതേ പൊരുത്തക്കേടുകളുണ്ടായിരുന്നു. ആന്‍ലിയയെ റെയില്‍വേ സ്റ്റേഷനില്‍ വച്ച് തന്നെ കാണാതായെന്നും ജസ്റ്റിന്‍ പറയുന്നു, ട്രെയിന്‍ കയറ്റി ബെംഗളൂരുവിലേക്ക് വിട്ടെന്നും പറയുന്നു. ജസ്റ്റിന്‍ പറയുന്നതെല്ലാം കളവാണെന്നും തന്റെ മകളെ കൊന്നതാണെന്നും ഹൈജിനസ് പറയുന്നതിനു പിന്നിലും ഈ പൊരുത്തക്കേടുകളും ദുരൂഹതകളുമാണ്.

ഭര്‍തൃവീട്ടില്‍ നിന്നും കൊടിയ പീഢനങ്ങളായിരുന്നു ആന്‍ലിയയ്ക്ക് ഏല്‍ക്കേണ്ടി വന്നിരുന്നത്. ഇക്കാര്യങ്ങള്‍ വിവരിച്ച് ആന്‍ലിയ കടവന്ത്ര പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. ജസ്റ്റിന്‍ തന്നോട് ചെയ്ത വഞ്ചനകളും ക്രൂരതകളും ആ പരാതിയില്‍ ആന്‍ലിയ വിവരിച്ചിരുന്നു. ഹൈജിനസിന്റെ അന്വേഷണങ്ങളിലാണ് ഈ പരാതിയും വെളിച്ചത്ത് വന്നിരിക്കുന്നത്. ജോലി പോയ വിവരം മറച്ചുവച്ചായിരുന്നു ജസ്റ്റിന്‍ ആന്‍ലിയയെ വിവാഹം കഴിക്കുന്നത്. ആന്‍ലിയയെ കൊണ്ട് ജോലി രാജിവയ്പ്പിക്കുകയും ചെയ്തു. വീട്ടില്‍ വച്ച് മര്‍ദ്ദിച്ചു; തുടങ്ങി 18 പേജിലായി ദീര്‍ഘമായി തന്നെ താന്‍ അനുഭവിക്കേണ്ടി വന്ന മാനസിക ശാരീരിക പീഢനങ്ങളെ കുറിച്ചെല്ലാം ആന്‍ലിയ പരാതിയില്‍ എഴുതിയിരുന്നു. ആ പരാതിയില്‍ ആന്‍ലിയ വരച്ചൊരു ചിത്രവുമുണ്ടായിരുന്നു. മുഖം താഴ്ത്തി കരഞ്ഞുകൊണ്ട് എന്തോ എഴുതുന്നൊരു പെണ്‍കുട്ടി. ചുറ്റും അവളുടെ നേര്‍ക്കായി ഉയരുന്ന കൈകകള്‍. ചിത്രത്തിലെ ആ പെണ്‍കുട്ടി ആന്‍ലിയ തന്നെയായിരിക്കണം. എന്താണോ തന്റെ അവസ്ഥ അതായിരിക്കണം ആ ചിത്രത്തിലൂടെ ആന്‍ലിയ പ്രകടിപ്പിച്ചത്.

ഗര്‍ഭിണിയായപ്പോള്‍ പോലും തന്നോടുള്ള പീഢനങ്ങള്‍ക്ക് അയവ് വരുത്തിയില്ലെന്നു തനിക്ക് ആ സമയത്ത് നല്‍കിയിരുന്നത് പഴകിയ ഭക്ഷണം ആയിരുന്നുവെന്നും ആന്‍ലിയ പരാതിയില്‍ പറഞ്ഞിരുന്നു. കുഞ്ഞുണ്ടായ ശേഷവും ആ പീഢനം തുടര്‍ന്നു. കുഞ്ഞിനെ തന്നില്‍ നിന്നും അകറ്റാനായിരുന്നു ശ്രമം. കേട്ടാലറയ്ക്കുന്ന അസഭ്യവാക്കുകളായിരുന്നു തനിക്ക് കേള്‍ക്കേണ്ടി വന്നിരുന്നത്. ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും ഉപദ്രവത്തില്‍ പേടിച്ച് ജീവിക്കുമ്പോഴും തന്റെ കുഞ്ഞിന് പിതാവ് വേണമെന്നും തനിക്ക് ഭര്‍ത്താവ് വേണമെന്നും ആന്‍ലിയ ആഗ്രഹിച്ചിരുന്നു. വലിയ പീഡനമാണ് അനുഭവിക്കുന്നത്. കുഞ്ഞിന് അപ്പന്‍ വേണം. ഭര്‍ത്താവ് വേണം. വേറെയാരുമില്ല. വീട്ടുകാര്‍ നാട്ടിലില്ല. ഈ അപേക്ഷ ദയാപൂര്‍വം പരിഗണിക്കണം; എന്നു പറഞ്ഞ് അവസാനിപ്പിച്ചായിരുന്നു ആന്‍ലിയ പൊലീസിന് പരാതി നല്‍കിയിരുന്നത്.

തന്റെ മകളുടെ മരണത്തില്‍ ഒരു വൈദികനും പങ്കുണ്ടെന്ന ആരോപണവും ഹൈജിനസ് ഉയര്‍ത്തുന്നുണ്ട്. തന്റെ മകള്‍ ഹോസ്റ്റലില്‍ ജീവിച്ചതാണെന്നും അഹങ്കാരിയാണെന്നുമൊക്കെ വൈദികന്‍ ആരോപിച്ചിരുന്നുവെന്നും ആ വൈദികനെ മേലാല്‍ വീട്ടില്‍ കയറ്റരുതെന്നു മകള്‍ ആവിശ്യപ്പെട്ടിരുന്നുവെന്നും ഹൈജിനസ് പറയുന്നുണ്ട്. ആണുങ്ങള്‍ ഇത്ര വൃത്തികെട്ടവരാണെന്ന് അറിയില്ലായിരുന്നുവെന്നാണ് വൈദികനെ കുറിച്ച് മകള്‍ പറഞ്ഞതെന്നും ഹൈജിനസ് മാധ്യമങ്ങള്‍ക്കു മുന്നില്‍ വിവരിക്കുന്നു. ജസ്റ്റിന്‍ കീഴടങ്ങിയ ശേഷം ഇതേ വൈദികന്‍ അനുനയ ശ്രമങ്ങളുമായി തന്റെയരികില്‍ എത്തിയിരുന്നതായും ഹൈജിനസ് പറയുന്നു. ഈ വൈദികനെതിരേ കൊച്ചി ബിഷപ്പ് ഡോ. ജോസഫ് കരിയിലിന് പരാതി നല്‍കിയിട്ടുണ്ടെന്നും ഹൈജിനസ് പറഞ്ഞു. ഹൈജിനസിന്റെ പരാതികള്‍ പ്രകാരം ജസ്റ്റിനെ കസ്റ്റഡിയില്‍ വാങ്ങി ആന്‍ലിയയുടെ മരണത്തില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് ക്രൈബ്രാഞ്ച്. ഈ തീരുമാനം ഹൈജിനസ് എന്ന പിതാവിലും പ്രതീക്ഷ പകരുകയാണ്. തന്റെ പ്രിയപ്പെട്ട മകളുടെ മരണത്തിന് കാരണക്കാരായവര്‍ക്ക് അര്‍ഹിച്ച ശിക്ഷ കിട്ടുമെന്ന പ്രതീക്ഷ

പതിനാലുകാരിയെ വീട്ടുജോലിക്ക് നിർത്തി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് നടി ഭാനുപ്രിയയ്ക്കെതിരെ പൊലീസില്‍ പരാതി. ബാലവേല നിരോധന പ്രകാരമാണ് നടിക്കെതിരെ പരാതി. പതിനാലു വയസിനു താഴെയുളള കുട്ടികളെ വീട്ടുജോലിക്കു നിർത്തുന്നത് രണ്ടു വർഷം തടവും അൻപതിനായിരം രൂപ വപെ പിഴയും ലഭിക്കുന്ന കുറ്റകൃത്യമാണ്. പെൺകുട്ടിയുടെ പ്രായം തനിക്കറിയില്ലായിരുന്നുവെന്നായിരുന്നു ഭാനുപ്രിയയുടെ നിലപാട്. ദേശീയ മാധ്യമമാണ് ഇത് സംബദ്ധിച്ച റിപ്പോർട്ടുകൾ പുറത്തു വിട്ടത്.

ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിൽ നിന്നുളള പ്രഭാവതിയെന്ന യുവതിയാണ് നടിക്കെതിരെ രംഗത്തു വന്നത്. തന്റെ പതിനാലു വയസ് മാത്രം പ്രായമുളള മകളെ ഭാനുപ്രിയ വീട്ടുജോലിയ്ക്കായി ചെന്നൈയിലേയ്ക്ക് കൊണ്ടു പോയെന്നും അതിക്രൂരമായി പീഡിപ്പിച്ചുവെന്നും കാണിച്ചു സമാൽകോട്ട പൊലീസ് സ്റ്റേഷനിൽ ഇവർ പരാതി നൽകി. പെൺകുട്ടിക്ക് മാസങ്ങളായി ശമ്പളം നിഷേധിച്ചെന്നും പ്രഭാവതി ആരോപിച്ചു.

മാസം 10000 രൂപ ശമ്പളത്തിലാണ് ഏജന്റ് മുഖേനേ പെൺകുട്ടി ഭാനുപ്രിയയുടെ അടുത്തെത്തുന്നത്. ചെന്നൈയിലെ വീട്ടീൽ ഭാനുപ്രിയ പെൺകുട്ടിയെ ജോലിക്കു നിർത്തിയിരുന്നു. പതിനെട്ടു മാസത്തോളം ശമ്പളം നിഷേധിച്ചതായും ക്രൂരമായി പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു.. മാസങ്ങളായി കുടുംബവുമായി ബന്ധപ്പെടാനുളള അവസരം നിഷേധിച്ചതായും പരാതിയുണ്ട്.
ഭാനുപ്രിയയുടെ സഹോദരൻ ഗോപാലകൃഷ്ണൻ പെൺകുട്ടിയെ ഉപദ്രവിച്ചതായി പെൺകുട്ടിയുടെ വീട്ടുകാർക്ക് അജ്ഞാത സന്ദേശം ലഭിച്ചതിനെ തുടർന്നായിരുന്നു വീട്ടുകാർ ചെന്നൈയിലെ ഭാനുപ്രിയയുടെ വീട്ടിലെത്തിയത്. പെൺകുട്ടിയെ വിട്ടുകിട്ടണമെങ്കിൽ പത്തുലക്ഷം രൂപ ഭാനുപ്രിയ ആവശ്യപ്പെട്ടതായി പ്രഭാവതി ആരോപിക്കുന്നു.

പെൺകുട്ടി തങ്ങളുടെ വീട്ടിൽ നിന്ന് ഒന്നരലക്ഷം വിലമതിക്കുന്ന സാധനങ്ങൾ മോഷ്ടിച്ചുവെന്ന് കാണിച്ച് ഭാനുപ്രിയ സമാൽകോട്ട പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. മോഷണകേസിൽ പരാതി നൽകുമെന്നായപ്പോൾ കുടുംബം തനിക്കെതിരെ രംഗത്തു വരികയായിരുന്നുവെന്നായിരുന്നു ഭാനുപ്രിയയുടെ നിലപാട്.

സംവിധായകന്‍ പ്രിയനന്ദനനെ ചാണകവെള്ളം തളിച്ച് മര്‍ദിച്ചു. ശബരിവിഷയത്തിലെ പ്രിയനന്ദനന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദമായതിനു പിന്നാലെയാണ് ആസൂത്രിതമായ ആക്രമണം.

അദേഹത്തിന്റെ തലയിൽ മർദിച്ചു ചാണകവെള്ളം ഒഴിക്കുകയായിരുന്നു. അക്രമിയെ കണ്ടാലറിയാമെന്ന് അദേഹം പറഞ്ഞു. തൃശൂര്‍ വല്ലച്ചിറയിലെ വീടിനു സമീപത്തുവച്ചായിരുന്നു സംഭവം. ‘അയ്യപ്പനെതിരെ പറയാൻ നീയാരാടാ’ എന്നു ചോദിച്ചായിരുന്നു മർദനമെന്നും അദ്ദേഹം പറഞ്ഞു.

തന്നെ ആക്രമിച്ചത് ആസൂത്രിതമാണ്. ഒരാള്‍ മാത്രമല്ല പിന്നില്‍. മറ്റാളുകള്‍ ഉണ്ടെന്നാണ് കരുതുന്നത്. അക്രമിയെ കണ്ടാല്‍ അറിയാം; രാഷ്ട്രീയപ്രവര്‍ത്തകനാണെന്നും ബി.ജെ.പി – ആര്‍.എസ്.എസ് പ്രവര്‍ത്തകനാണോ എന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ദൈവത്തെ തെറി പറഞ്ഞിട്ടില്ല; ഭാഷ മോശമായതുകൊണ്ടാണ് ഫെയ്സ്ബുക് പോസ്റ്റ് പിന്‍വലിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.

‘ഞാന്‍ വീട്ടില്‍ തന്നെയുണ്ട്. കൊല്ലാനാണെങ്കിലും വരാം. ഒളിച്ചിരിക്കില്ല’ എന്ന് പിന്നീടുള്ള പോസ്റ്റിൽ അദേഹം കുറിച്ചിരുന്നു. എന്നാല്‍  പ്രിയനന്ദനെതിരായ ആക്രമത്തിൽ ബി.ജെ.പിക്ക് ബന്ധമില്ലെന്ന് ബിജെപി സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണന്‍. ഈ ആക്രമണം ആരുടെയെങ്കിലും വികാരപരമായ നടപടിയാകാം. ഇത് പ്രിയനന്ദനന്റെ ജാഡക്കളിയാണെന്നും ഗോപാലകൃഷ്ണന്‍   പ്രതികരിച്ചു.

നീതിന്യായ രംഗത്തെ ഉന്നതനെതിരെ പോക്സോ കേസ്. മൂന്ന് വയസ്സുകാരിയായ ചെറുമകളെ പീഡിപ്പിച്ച കൊച്ചിയിലെ പ്രമുഖനായ നീതിന്യായ രംഗത്തെ വ്യക്തിക്കെതിരെയാണ് കേസ്.മൂന്നുവയസുള്ള കൊച്ചുമകളെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന പരാതിയില്‍ പോക്സോ നിയമത്തിലെ 7, 8 വകുപ്പുകള്‍ പ്രകാരമാണ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത് – ക്രൈം നമ്ബര്‍ 41/2019.

കൊച്ചിയിലെ വസതിയില്‍ കഴിഞ്ഞ 14-നു രാത്രിയില്‍ മകന്റെ കുഞ്ഞിനെ ഉപദ്രവിച്ചെന്നാണു പരാതി. പ്രതിയുടെ പേരെഴുതേണ്ട കോളത്തില്‍ പേര് പരാമര്‍ശിച്ചിട്ടില്ല. ‘ഇരയുടെ മുത്തച്ഛന്‍ (59 വയസ്)’ എന്നു മാത്രമാണ് എഫ്.ഐ.ആറില്‍ പ്രതിയെക്കുറിച്ചുള്ള സൂചന. അന്വേഷണത്തില്‍ ‘ഇരയുടെ മുത്തച്ഛന്‍’ നീതിന്യായരംഗത്തെ ഒരു പ്രമുഖനാണെന്നു വ്യക്തമായി. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട കുട്ടിയുമായി മാതാപിതാക്കള്‍ കഴിഞ്ഞ 14-നു രാത്രി ചേരാനല്ലൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലെത്തിയിരുന്നു. അവിടെ കുട്ടിയെ ചികിത്സിച്ച ശിശുരോഗ വിദഗ്ധനാണു 16-നു ചേരാനല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചത്.

ഈ ഡോക്ടര്‍ ആവലാതിക്കാരനായി ചേരാനല്ലൂര്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍, തുടരന്വേഷണത്തിനായി സംഭവസ്ഥലം അധികാരപരിധിയിലുള്ള എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസ് സ്റ്റേഷനിലേക്കു കൈമാറി.അവിടെ സബ് ഇന്‍സ്പെക്ടര്‍ വിബിന്‍ ദാസ് അന്നുതന്നെ എഫ്.ഐ.ആര്‍. റീ രജിസ്റ്റര്‍ ചെയ്തു. തുടര്‍നടപടിയുടെ ഭാഗമായി എഫ്.ഐ.ആര്‍. കോടതിയിലേക്കും അയച്ചിട്ടുണ്ട്.

Copyright © . All rights reserved