വിദ്യാര്‍ത്ഥികളെ ട്രെയിന്‍ തട്ടിമരിച്ച നിലയില്‍ കണ്ടെത്തി. മലയാളികളെയാണ് കോയമ്പത്തൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അടൂര്‍ മൂന്നാലത്ത് എടക്കേട്ടും വില്ലയില്‍ അമല്‍ പി. കുമാര്‍ (19), അമ്മകണ്ടകരയില്‍ സുധീഷ് ഭവനില്‍ സൂര്യ എസ്.നായര്‍ (18) എന്നിവരാണ് മരിച്ചത്.

അമലും സൂര്യയും അടൂരിലെ സ്വകാര്യ കോളെജില്‍ ബി.കോം. വിദ്യാര്‍ഥികളാണ്. ഇരുവരും ആത്മഹത്യ ചെയ്തതാണോ എന്ന് പോലീസ് സംശയിക്കുന്നു. ഇരുവരും പ്രണയത്തിലായിരുന്നോ എന്ന് പോലീസ് അന്വേഷിക്കും.

കോയമ്പത്തൂരിനും പോത്തനൂരിനുമിടയില്‍ നഞ്ചുണ്ടപുരത്ത് റെയില്‍പാളത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കോയമ്പത്തൂര്‍-പോത്തനൂര്‍ പാസഞ്ചര്‍ തീവണ്ടിയുടെ ലോക്കോപൈലറ്റാണ് ആദ്യം മൃതദേഹങ്ങള്‍ പാളത്തില്‍ കണ്ടത്.

തുടര്‍ന്ന്, റെയില്‍വേ പൊലീസെത്തി നടത്തിയ പരിശോധനയില്‍ തിരുവനന്തപുരം-ചെന്നൈ എക്സ്പ്രസില്‍ ചെന്നൈയ്ക്കുള്ള തീവണ്ടി ടിക്കറ്റുകള്‍ ഇവരില്‍ നിന്ന് കണ്ടെത്തി. ഇതേ ട്രെയിനില്‍ വ്യാഴാഴ്ച വൈകീട്ട് കോട്ടയത്തു നിന്നാണ് ഇവര്‍ കയറിയത്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി കോയമ്പത്തൂര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റി.