Crime

റിയാദിലെ ബഖാല ജീവനക്കാരനായ മലയാളി യുവാവിനെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി. മലപ്പുറം ചെമ്മാട് പന്താരങ്ങാടി സ്വദേശി കണ്ണിത്തൊടി സൈതലവി (36) യാണ് 2014 മാർച്ച് 31 നു സൗദി പൗരൻ കൊലപ്പെടുത്തിയത്. സൈതലവി ജോലി ചെയ്യുന്ന കടയിൽ നിന്നും സിഗററ്റ് കടം കൊടുക്കാത്തതിൽ പ്രകോപിതനായ പ്രതി ഫഹദ് ബിന്‍ അഹമ്മദ് ബിന്‍ സല്ലൂം ബാ അബദ് സൈതലവിനെ 99 തവണ കുത്തി കൊലപ്പെടുത്തുകയായിരുന്നു. പ്രതിയെ ഇന്നലെ റിയാദ് ദീരയിലെ അല്‍അദ്ല്‍ ചത്വരത്തിലായിരുന്നു വധശിക്ഷ നടപ്പാക്കിയത് .

അറസ്റ്റിലായ പ്രതിക്ക് വിചാരണ കോടതി വധശിക്ഷ വിധിക്കുകയും ഇത് അപ്പീല്‍ കോടതിയും സുപ്രീം കോടതിയും ശരിവെക്കുകയും ശിക്ഷ നടപ്പാക്കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അനുമതി ലഭിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ശിക്ഷ നടപ്പാക്കുകയായിരുന്നു. ബദീഅയില്‍ ഹംസതുബ്‌നു അബ്ദുല്‍ മുത്തലിബ് റോഡിലുള്ള ബഖാലയില്‍ ജോലി ചെയ്യുകയായിരുന്നു സൈതലവി. സമീപവാസിയായ പ്രതി സിഗററ്റ് വാങ്ങാനെത്തിയതാണ്. പത്ത് റിയാലായിരുന്നു സിഗരറ്റിന്റെ വില. പ്രതി ഏഴ് റിയാല്‍ നല്‍കിയപ്പോള്‍ നല്‍കാനാവില്ലെന്ന് സൈതലവി പറഞ്ഞു.

കുപിതനായ ഇയാള്‍ വീട്ടില്‍ ചെന്ന് കത്തിയെടുത്തു വന്ന് സെയ്തലവിയെ ആക്രമിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഉച്ചക്ക് ഒരു മണിക്കായിരുന്നു സംഭവം.ഒപ്പം ജോലി ചെയ്യുന്നവര്‍ ഭക്ഷണത്തിനും വിശ്രമത്തിനുമായി മുറിയിലേക്ക് പോയിരിക്കുകയായിരുന്നു. സമീപത്തെ കടകളും തുറന്നിരുന്നില്ല. കുത്തേറ്റ സെയ്തലവി കടയില്‍ നിന്ന് ഇറങ്ങിയോടി. റോഡിന് നടുവില്‍ തളര്‍ന്നുവീണ ഇദ്ദേഹത്തെ പിന്തുടര്‍ന്നെത്തിയ പ്രതി വീണ്ടും നിരവധി തവണ കുത്തി. ഇതിന്റെ വീഡിയോ സമൂഹ മാധ്യമത്തില്‍ പ്രചരിച്ചിരുന്നു.

വഴിയരികില്‍ നിന്ന ചിലര്‍ സംഭവം കണ്ടെങ്കിലും ആക്രമണം ഭയപ്പെട്ട് അടുത്തേക്ക് വന്നില്ല. സെയ്തലവി മരിച്ചു എന്ന് ഉറപ്പാക്കിയ ശേഷമാണ് പ്രതി പിന്‍മാറിയത്. കണ്ടുനിന്നവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തത്. കെ.എം.സി.സി നേതാവ് തെന്നല മൊയ്തീന്‍ കുട്ടിയാണ് ഈ കേസിന്റെ നടപടികളില്‍ ഇടപെട്ടിരുന്നത്. സ്വന്തം നാട്ടുകാരനെ കൊലപ്പെടുത്തിയ യെമനിക്കും റിയാദില്‍ ഇന്നലെ വധശിക്ഷ നടപ്പാക്കി. യെമനി പൗരന്‍ ജമാല്‍ അബ്ദു മുഹമ്മദ് യാസീന്‍ അല്‍അംറാനിയെ കുത്തിക്കൊലപ്പെടുത്തിയ യഹ്‌യ മുഹമ്മദ് സ്വാലിഹ് അല്‍അനസിക്കാണ് ശിക്ഷ നടപ്പാക്കിയത്.

അമേരിക്കയിലെ അരിസോണ സംസ്ഥാനത്തെ ഫീനിക്‌സില്‍ 14 വര്‍ഷമായി കോമയിലായിരുന്ന യുവതി പ്രസവിക്കാനിടയായ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഡിസംബര്‍ 29ന് ആയിരുന്നു പ്രസവം. ഹസിയെന്‍ഡ ആരോഗ്യ പരിപാലന കേന്ദ്രമാണു പത്ത് വര്‍ഷത്തിലേറെയായി ഈ യുവതിയെ ശുശ്രൂഷിച്ചിരുന്നത്. കോമയിലായിരുന്ന സ്ത്രീ പ്രസവിച്ച കുട്ടിയുടെ ആരോഗ്യ നിലയും മോശമായതിനാല്‍ കുട്ടിയും ചികിത്സയിലാണ്.

സംഭവത്തില്‍ ലൈംഗിക പീഡനമെന്ന കേസാണ് പോലീസ് ഫയല്‍ ചെയ്തിരിക്കുന്നത്. യുവതിയുടെ മുറിയില്‍ പ്രവേശിച്ചവരില്‍നിന്ന് അതിക്രമം നടത്തിയ ആളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘമിപ്പോള്‍. അവരെ പരിപാലിച്ചിരുന്ന ക്ലിനിക്കിലെ എല്ലാ പുരുഷ ജീവനക്കാരുടേയും ഡിഎന്‍എ സാമ്പിള്‍ പരിശോധിക്കാനാണ് പോലീസിന്റെ തീരുമാനം. ഡിഎന്‍എ പരിശോധനയിലൂടെ കുറ്റവാളിയെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.

സംഭവത്തിനു ശേഷം വനിതാ രോഗികളുടെ മുറികളില്‍ പുരുഷ ജീവനക്കാര്‍ പ്രവേശിക്കുന്നതു ഹസിയെന്‍ഡ കേന്ദ്രം വിലക്കി. പുരുഷ ജീവനക്കാര്‍ പ്രവേശിക്കുന്നത് അത്യാവശ്യമാണെങ്കില്‍ കൂടെ ഒരു വനിതാ ജീവനക്കാരിയുടെ സാന്നിധ്യം ഉറപ്പുവരുത്തണമെന്നാണു നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതേസമയം രോഗിയുടെ കുടുംബം സംഭവത്തില് കടുത്ത അമര്‍ഷമറിയിച്ച് രംഗത്തെത്തിയ കുഞ്ഞിനെ തങ്ങള്‍ നോക്കിക്കോളാമെന്നും എന്നാല്‍ ഇതിനുത്തരവാദികളായവരെ ഉടന്‍ കണ്ടുപിടിക്കണമെന്നും കുടുംബം പൊലീസില്‍ അറിയിച്ചിട്ടുണ്ട്.

പരസ്യ കമ്പനിയിലെ ജീവനക്കാരൻ ഒന്നര മണിക്കൂറോളം അശ്ലീല വിഡിയോ കണ്ടത് ചൈനയില്‍ ഉണ്ടാക്കിയത് വന്‍ പുകില്. സംഗതി നഗരം മുഴുവൻ പരസ്യമായി. നഗരത്തിലെ തിരക്കേറിയ റോഡിലെ പരസ്യ സ്ക്രീനിൽ ഒന്നര മണിക്കൂറോളമാണ് ഈ അശ്ലീല വിഡിയോ പ്രദർശിപ്പിച്ചത്. പരസ്യ ബോർഡിന്റെ പ്രവർത്തന ചുമതലയുള്ള ജീവനക്കാരനാണ് അമളി പറ്റിയത്.

പരസ്യ സ്‌ക്രീന്‍ ഓഫ് ചെയ്തു എന്ന ധാരണയില്‍ ഓഫീസ് കമ്പ്യൂട്ടറില്‍ അശ്ലീല വിഡിയോ കണ്ടതാണ് നഗരമധ്യത്തിലെ പരസ്യ സ്‌ക്രീനില്‍ ഇത് പ്ലേ ആകാന്‍ കാരണം.

ഈ സ്‌ക്രീന്‍ ഓഫ് ആയിരുന്നില്ല. അതിനാല്‍ 90 മിനിറ്റ് ഇയാള്‍ കണ്ട അശ്ലീല വിഡിയോ തിരക്കേറിയ തെരുവിലെ കൂറ്റന്‍ പരസ്യ സ്‌ക്രീനില്‍ ‘പ്രദര്‍ശിപ്പിക്കപ്പെട്ടു’. ഇതോടെ സ്‌ക്രീനിന് മുന്നില്‍ ആള്‍ക്കൂട്ടം തടിച്ചു കൂടുകയും വിഡിയോയുടെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. ഇത് സമൂഹമാധ്യമത്തിൽ കാട്ടുതീ പോലെ വൈറലായി.

സോഷ്യല്‍ മീഡിയയില്‍ സംഭവത്തിന്റെ വിഡിയോയും ദൃശ്യങ്ങളും വെറലായതോടെ മറ്റ് ജീവനക്കാര്‍ ഇടപെട്ട് സ്‌ക്രീന്‍ ഓഫ് ചെയ്യുകയായിരുന്നു. എന്നാല്‍ ഒന്നരമണിക്കൂര്‍ പ്രദര്‍ശനത്തിന് ശേഷമാണ് സക്രീന്‍ ഓഫ് ചെയ്യാന്‍ സാധിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കാണാതായ യുവതിയെ അസമിലെ ബംഗ്ലദേശ് കുടിയേറ്റ മേഖലയിൽ നിന്നു കുമ്പള പൊലീസ് കണ്ടെത്തി. ഒപ്പം പോയ യുവാവ് പൊലീസ് എത്തിയപ്പോഴേക്കും കടന്നുകളഞ്ഞു. ഒരു മാസം മുൻപാണു കടയിലേക്കാണെന്നു പറഞ്ഞു വീട്ടിൽ നിന്നു പോയ പേരാൽ നീരോളിയിലെ 26 വയസ്സുള്ള യുവതിയെ കാണാതായത്

കുമ്പള മൊഗ്രാൽ ബേക്കറിയിൽ ജീവനക്കാരനായ അസം നൗകാവ് റുപ്പായ്ഹട്ട് പശ്ചിം സൽപാറ സ്വദേശി അഷ്റഫുൽ(24)മായി പ്രണയത്തിൽ ആയിരുന്നു യുവതി.ഇരുവരുടെയും മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു സൈബർ സെൽ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് യുവതി അസമിലുണ്ടെന്നു മനസ്സിലായത്.

തുടർന്നു ജില്ലാ പൊലീസ് മേധാവി അസം നൗകാവ് ജില്ല പൊലീസ് മേധാവിയുടെ സഹായം തേടി. സിവിൽ പൊലീസ് ഓഫിസർമായ എൻ. സുനിഷ്, കെ.സജിത് കുമാർ എന്നിവരാണ് റുപ്പായ്ഹട്ട് പൊലീസിന്റെ സഹായത്തോടെ പശ്ചിം സൽപാറയിലെ വീട്ടിൽ നിന്നു യുവതിയെ കസ്റ്റഡിയിൽ എടുത്തത്. കാസർകോട് കോടതിയിൽ ഹാജരാക്കിയ യുവതിയെ ബന്ധുക്കളുടെ കൂടെ വിട്ടു

ആർത്തവ അയിത്തത്തിന്റെ പേരിൽ വീടിന് പുറത്ത് താമസിപ്പിച്ച സ്ത്രീയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു. നേപ്പാളിലെ ബജുരായിലാണ് ദാരുണ സംഭവം. അംബ ബൊഹ്റ എന്ന മുപ്പത്തിയഞ്ചുകാരിയേയും മക്കളേയുമാണ് ആർത്തവമായതിന്റെ പേരിൽ ഭർതൃവീട്ടുകാർ വീടിനോട് ചേർന്നുള്ള ചെറുകുടിലിലേക്ക് മാറ്റി താമസിപ്പിച്ചത്.

ഒരു മുറി മാത്രമുള്ള കുടിലിൽ ഏറെ കഷ്ടപ്പെട്ടാണ് കഴിഞ്ഞത്. കൊടുംതണുപ്പായിരുന്നു പുറത്ത്. തണുപ്പ് ചെറുക്കാൻ ഇവർ കുടിലിനകത്ത് നെരിപ്പോടിൽ വിറകിട്ട് തീ കത്തിച്ചിരുന്നു. പുക പുറത്തേക്ക് പോകാൻ കുടിലിന് ജനാലകളോ മറ്റ് വിടവുകളോ ഇല്ലായിരുന്നു. ഇതേ തുടർന്ന് ഇവർ ശ്വാസംമുട്ടി മരിച്ചതാകാമെന്നാണ് പൊലീസ് നിഗമനം.

മൂവരുടെയും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കിയിട്ടുണ്ടെന്നും അതിന്റെ റിപ്പോര്‍ട്ടുകള്‍ കൂടി പുറത്തുവന്നാല്‍ മാത്രമേ ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കാനാവൂ എന്നും പൊലീസ് അറിയിച്ചു. ഇവര്‍ പുതച്ചിരുന്ന കമ്പിളി പകുതി കത്തിയ നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. യുവതിയുടെ കാലിലും പൊള്ളലേറ്റ പാടുണ്ട്. ഇതിന് മുമ്പും നേപ്പാളിൽ ആർത്തവ അയിത്തത്തിന്റെ പേരിലുള്ള അനാചാരങ്ങളും ഇതേ തുടർന്നുള്ള അപകടങ്ങളും ഉണ്ടായിട്ടുണ്ട്.

  റാസല്‍ഖൈമയിലുണ്ടായ വാഹനാപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം.ദിബ്ബ തവീന്‍ റോഡിലായിരുന്നു അപകടം.അപകടത്തിൽ മലപ്പുറം വള്ളുവമ്പ്രം നാലകത്ത് അബ്ദുറഹ്മാന്റെയും മറിയുമ്മയുടെയും മകന്‍ മണിപറമ്പില്‍ മന്‍സൂര്‍ അലി (32) മരിച്ചു. ഫുജൈറയില്‍ ഫറൂജ് ബലാദി എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം.

മന്‍സൂര്‍ അലി സഞ്ചരിച്ച വാഹനം മറ്റൊന്നിന്റെ പുറകിലിടിച്ചാണ് അപകടം. റാക് സൈഫ് ഹോസ്പിറ്റലില്‍ സൂക്ഷിച്ച മൃതദേഹം നിയമനടപടികള്‍ പൂര്‍ത്തീകരിച്ച് ഉടന്‍തന്നെ നാട്ടിലേക്ക് കൊണ്ടുപോകുമെന്നാണ് റാക് കെ.എം.സി.സി. പ്രവര്‍ത്തകര്‍ അറിയിച്ചത്.

ആറു വയസ്സുള്ള പെൺകുട്ടിയെ തോളിലേറ്റി കാനനപാതയിലൂടെ ശബരിമലയ്ക്കു പോയ തീർഥാടകനെ രാത്രി കാട്ടാന കുത്തിക്കൊന്നു. എന്നാൽ തോളിലുണ്ടായിരുന്ന കുഞ്ഞിനെ ദൂരേക്ക് എറിഞ്ഞതിനാൽ കുട്ടി തലനാരിഴയ്ക്കു രക്ഷപ്പെട്ടു. സേലം പള്ളിപ്പെട്ടി ശൂരമംഗലം മെയിൻ റോഡ് ഈസ്റ്റ് തെരുവിൽ പരമശിവം ആണു മരിച്ചത്. സഹോദരിയുടെ മകൾ ദിവ്യയെ തോളിലെടുത്തു നടക്കുകയായിരുന്ന പരമശിവത്തിന്റെ മുന്നിലേക്കു കൊമ്പൻ പാഞ്ഞടുക്കുകയായിരുന്നു.

ശബരിമലയിലേക്കുള്ള പരമ്പരാഗത കാനനപാതയിൽ കരിയിലാംതോടിനും കരിമലയ്ക്കും ഇടയിൽ വള്ളിത്തോടിനു സമീപം ചൊവ്വാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു സംഭവം. സേലത്തു നിന്ന് 40 പേരുടെ തീർഥാടക സംഘത്തിലെ 13 പേരാണു കാനനപാതയിലൂടെ നടന്ന് ശബരിമലയ്ക്കു പോയത്. യാത്രയ്ക്കിടെ ഇവർ വിശ്രമിച്ച ഒരു കടയുടെ നേരെ കാട്ടാന വന്നപ്പോൾ സുരക്ഷിതസ്ഥാനത്തേക്കു മാറുന്നതിനിടെയാണു പരമശിവം ആനയുടെ മുന്നിൽ പെട്ടത്.

സഹോദരിയുടെ മകൾ ദിവ്യയെ ചുമലിലേറ്റി മുന്നോട്ടാണ് ഓടിയത്. പിന്നോട്ട് ഓടിയ മറ്റുള്ളവർ ആനയുടെ ആക്രമണത്തിൽനിന്നു രക്ഷപ്പെട്ടു.മകൻ ഗോകുൽ ഉൾപ്പെടെയുള്ളവരുടെ മുന്നിൽ വച്ചാണു പരമശിവത്തെ ആന ആക്രമിച്ചത്. ആനയുടെ ചിന്നംവിളിയും ആളുകളുടെ നിലവിളിയും കേട്ടു കാനനപാതയിലെ കച്ചവടക്കാർ ഓടിയെത്തി. അമ്മാവന്റെ മൃതദേഹത്തിൽ കെട്ടിപ്പിടിച്ചു കരയുകയായിരുന്ന കുട്ടിയെ എടുത്തു തിരിച്ചോടിയതായി വള്ളിത്തോട്ട് താൽക്കാലിക കട നടത്തുന്ന ഷൈജു പറഞ്ഞു.

വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും രാത്രി പന്തങ്ങൾ കൊളുത്തിയാണു സ്ഥലത്തെത്തിയത്. അയ്യപ്പസേവാസംഘം പ്രവർത്തകരുടെയും മറ്റു തീർഥാടകരുടെയും സഹായത്തോടെ പരമശിവത്തെ ചുമന്നു മുക്കുഴിയിൽ എത്തിച്ചു. അവിടെ നിന്നു കോരുത്തോട് വഴി ഇന്നലെ പുലർച്ചെ രണ്ടോടെ മുണ്ടക്കയത്തെ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. കാനനപാതയിൽ ദിവസവും കാട്ടാന ഇറങ്ങുന്നുണ്ട്. ആക്രമണത്തെത്തുടർന്ന് 12 അംഗ തീർഥാടക സംഘം ശബരിമല യാത്ര മതിയാക്കി. വനപാലകർക്കൊപ്പം തിരികെ മുണ്ടക്കയത്തെത്തിയ സംഘം പരമശിവത്തിന്റെ മൃതദേഹവുമായി സേലത്തേക്കു പോയി.

ഹോട്ടലിൽ ഭക്ഷണത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ യുവാവിന്റെ ചെവി നേപ്പാളിയായ ഹോട്ടല്‍ ജീവനക്കാരന്‍ കടിച്ചുമുറിച്ചു. വട്ടിയൂര്‍ക്കാവ് കൊടുങ്ങാനൂര്‍ കുലശേഖരത്തിനു സമീപത്തെ ഒരു ഹോട്ടലിലാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. ക്ഷേത്രത്തിലെ സംഭാവന പിരിവുമായി ബന്ധപ്പെട്ട് ചില യുവാക്കള്‍ ഹോട്ടലിനു സമീപം എത്തിയിരുന്നു.

ഇതിനിടെ ഹോട്ടല്‍ ആഹാരത്തെപ്പറ്റി ചില മോശം പരാമര്‍ശങ്ങള്‍ ഇവരില്‍ നിന്നും ഉണ്ടായതായി പറയപ്പെടുന്നു. ഇത് വാക്കുതര്‍ക്കത്തിന് ഇടയാക്കി. ഇതിനിടെ യുവാക്കളില്‍ ഒരാള്‍ ഹോട്ടലിലെ സപ്ലെയറായ നേപ്പാള്‍ സ്വദേശിയുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. ഇതു സംഘര്‍ഷത്തിലേക്കെത്തി. തുടര്‍ന്ന് പരസ്പരം അസഭ്യവര്‍ഷവും കസേരകള്‍ കൊണ്ട് അടിയും തുടങ്ങി.

സംഭവമറിഞ്ഞ് വട്ടിയൂര്‍ക്കാവ് പോലീസ് സ്ഥലത്തെത്തുകയും പോലീസിന്റെ മദ്ധ്യസ്ഥതയില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. വഴിമദ്ധ്യേ യുവാക്കളില്‍ ഒരാള്‍ നേപ്പാള്‍ സ്വദേശിയുമായി വീണ്ടും വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും അരിശം മൂത്ത ഇയാള്‍ യുവാക്കളിലൊരാളുടെ ചെവി കടിച്ചെടുക്കുകയുമായിരുന്നു. യുവാവിന്റെ ചെവിയുടെ കാല്‍ ഭാഗത്തോളം നഷ്ടപ്പെട്ടു. കൊടുങ്ങാനൂര്‍ വാര്‍ഡില്‍ താമസിക്കുന്ന ഇയാള്‍ ആശുപത്രിയില്‍ ചികിത്സ തേടി.

കൊച്ചി പാലാരിവട്ടത്ത് ഹോം നേഴ്സ് കുത്തിക്കൊലപ്പെടുത്തിയത് വൃദ്ധയായ  അമ്മയെ ക‍ഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച മകനെ. ലഹരിക്കടിമയായിരുന്ന പാലാരിവട്ടം സ്വദേശി തോബിയാസ് പ്രായമായ അമ്മയെ അപായപ്പെടുത്താന്‍ ശ്രമിച്ചപ്പോഴായിരുന്നു ഹോം നേഴ്സ് ഇയാളെ കുത്തിക്കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം.തൃശൂര്‍ സ്വദേശിയായ ലോറന്‍സ് ഒരു വര്‍ഷമായി ഇവിടെ ഹോം നഴ്‌സായി ജോലി ചെയ്ത് വരികയാണ്.

 

തോബിയാസ് അമ്മയുടെ കഴുത്ത് ഞെരിക്കുന്നത് കണ്ട് പിടിച്ചുമാറ്റാന്‍ ശ്രമിച്ചിരുന്നുവെങ്കിലും ഇതിനു സാധിക്കാതെ വന്നപ്പോള്‍ കത്തികൊണ്ട് കുത്തുകയായിരുന്നെന്നുമാണ് അറസ്റ്റിലായ ലോറന്‍സിന്‍റെ മൊ‍ഴി.കുത്തേറ്റതിനെ തുടര്‍ന്ന് രക്തം വാർന്ന തോബിയാസ് മരിക്കുകയായിരുന്നു.തോബിയാസിന്‍റെ അമ്മ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് ഇവരുടെ മകളാണ് പോലീസിനെ വിവരമറിയിച്ചത്.എന്നാല്‍, പോലീസ് എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.കുത്തിയതിനുശേഷം വീട്ടില്‍ തന്നെ ഉണ്ടായിരുന്ന ലോറന്‍സിനെ പോലീസ് ഉടന്‍തന്നെ കസ്റ്റഡിയിലെടുത്തു.

 

ലഹരിയ്ക്കടിമയായ തോബിയാസ് പലപ്പോഴും അമ്മയെയും ലോറന്‍സിനെയും ആക്രമിക്കാറുണ്ടെന്നും ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ സംഘര്‍ഷത്തിനിടെ ലോറന്‍സ് ഇയാളെ കുത്തുകയായിരുന്നെന്നും പോലീസ് പറഞ്ഞു.

നാല്‍പ്പത് കോടിയുടെ തട്ടിപ്പ് നടത്തിയ രണ്ട് മലയാളികള്‍ പിടിയിലായി. തട്ടിപ്പില്‍ നാലംഗസംഘമാണുണ്ടായത്. ഇവരില്‍ ഹരിപ്പാട് സ്വദേശി വിച്ചു രവിയും ചങ്ങനാശ്ശേരി പുഴവാതുക്കല്‍ സ്വദേശി ജയകൃഷ്ണനുമാണ് അറസ്റ്റിലായത്.കുവൈത്തിലെ ഒരു പ്രമുഖ കമ്പനിയിലാണ് തട്ടിപ്പ് നടത്തിയത്. പ്രതികള്‍ക്കെതിരെ കമ്പനിയുടമ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചത്.

കമ്പനിയുടെ സ്പോണ്‍സറായ കുവൈത്ത് സ്വദേശി നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലായത്.സാധാരണ തൊഴിലാളികളായി ജോലിയില്‍ പ്രവേശിച്ച പ്രതികള്‍ കമ്പനിയുടെ വിശ്വസ്തരായി. തുടര്‍ന്ന് കമ്പനിയുടെ അക്കൗണ്ടില്‍ കൃത്രിമം കാണിച്ചു തട്ടിപ്പ് നടത്തുകയായിരുന്നു.

വളരെ ആസൂത്രിതമായിട്ടാണ് കോടികള്‍ കമ്പനിയില്‍നിന്ന് തട്ടിയെടുത്തത്. ഏറെ വൈകിയാണ് കമ്പനിക്കുണ്ടായ വന്‍ സാമ്പത്തിക നഷ്ടം കണ്ടെത്താനായത്. തുടര്‍ന്നാണ് കോടതി നടപടികളിലേക്ക് നീങ്ങിയത്.

RECENT POSTS
Copyright © . All rights reserved