Crime

മധ്യകേരളത്തിലെ എടിഎമ്മുകള്‍ കൊള്ളയടിച്ച സംഘത്തില്‍ ഏഴുപേര്‍. ഇവര്‍ കവര്‍ച്ചയ്ക്കു ശേഷം ട്രെയിനില്‍ കേരളം വിട്ടു. ഏഴംഗ കവര്‍ച്ചാ സംഘം രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പ്രമുഖ മാധ്യമം പുറത്തു വിട്ടു.

കവര്‍ച്ചാസംഘത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. കവര്‍ച്ച നടത്തി ഏഴംഗ സംഘം ചാലക്കുടിയില്‍ നിന്ന് തിടുക്കത്തില്‍ മടങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചത്. കോട്ടയത്തു നിന്ന് മോഷ്ടിച്ച വാഹനം ചാലക്കുടിയില്‍ ഉപേക്ഷിച്ച ശേഷം ഇവര്‍ തൊട്ടടുത്തുള്ള സ്കൂളില്‍ എത്തി വസ്ത്രം മാറി. അവിടെ നിന്ന് ചാലക്കുടി റയില്‍വേ സ്റ്റേഷനിലേക്ക് നടന്നു. പാസഞ്ചര്‍ ട്രെയിനില്‍ തൃശൂരില്‍ എത്തി. പിന്നെ, ധന്‍ബാദ് എക്സ്പ്രസില്‍ കേരളം വിട്ടു. ഉത്തരേന്ത്യക്കാരായ സംഘം കേരളത്തില്‍ എത്തി എ.ടി.എം. കൊള്ളയടിച്ചു മടങ്ങിയെന്ന് ഇതോടെ വ്യക്തമായി.

ഇവരുടെ മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ കണ്ടെത്താന്‍ പൊലീസ് ശ്രമം തുടങ്ങി. ഫോണ്‍ ഉപയോഗിക്കാന്‍ സാധ്യതയില്ലെന്ന നിഗമനത്തിലാണ് പൊലീസ്. കാരണം, ഇത്തരം കവര്‍ച്ചയ്ക്കായി ഇവര്‍ ഇറങ്ങുന്പോള്‍ സാധാരണ ഫോണുകള്‍ ഉപയോഗിക്കാറില്ല. പൊലീസ് പിന്‍തുടരുമെന്ന കാരണത്താലാണിത്. ഇവരുടെ ചിത്രങ്ങളും വിരലടയാളങ്ങളും നാഷനല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയിലേക്ക് കൈമാറി. ഡല്‍ഹി , തമിഴ്നാട് പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. പ്രാദേശികമായി ഇവര്‍ക്ക് എന്തെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഗ്യാസ് കട്ടറും സിലിണ്ടറും കോട്ടയത്തു നിന്ന് വാങ്ങിയിരിക്കാമെന്ന നിഗമനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. ഇനി, കവര്‍ച്ചാ സംഘത്തിലേക്ക് എത്താന്‍ ഇതരസംസ്ഥാനത്തെ അന്വേഷണ ഏജന്‍സികളുടെ സഹായം കൂടി കേരള പൊലീസിന് വേണ്ടി വരും. ഡി.ജി.പി. തലത്തില്‍ അത്തരത്തിലുള്ള ഏകോപനം വേണ്ടി വരും.

ചാത്തന്നൂര്‍ ഇത്തിക്കര കൊച്ചുപാലത്തില്‍ നിന്നും ബുധനാഴ്ച ആറ്റില്‍ ചാടിയ കമിതാക്കളുടെ മൃതദേഹങ്ങള്‍ പാലത്തിന് സമീപത്ത് നിന്നും ഫയര്‍ഫോഴ്സും സ്‌കൂബ സ്‌ക്വാഡും ചേര്‍ന്ന് കരയ്ക്കെടുത്തു. പരവൂര്‍ കോട്ടപ്പുറം കൊഞ്ചിന്റഴികം വീട്ടില്‍ മോഹനന്‍ പിള്ളയുടെയും ലീലയുടെയും മകന്‍ മനു (26), പരവൂര്‍ പുക്കുളം സുനാമി ഫ്ളാറ്റില്‍ ഷംസുദീന്‍-ഷെമീമ ദമ്പതികളുടെ മകളും പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ച പരേതനായ വിഷ്ണുവിന്റെ ഭാര്യയുമായ സുറുമി (23) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ ഇത്തിക്കരയാറ്റില്‍ നിന്നും കണ്ടെടുത്തത്.

പുറ്റിങ്ങല്‍ വെടിക്കെട്ടില്‍ മരിച്ച വിഷ്ണുവിന്റെ ഭാര്യയാണ് സുറുമി. വിഷ്ണുവിന്റെ സുഹൃത്തായിരുന്നു മനു. വിഷ്ണുവിന്റെ മരണശേഷം മനുവും സുറുമിയും അടുപ്പത്തിലായി. ഇരു മതവിഭാഗങ്ങളില്‍പ്പെട്ടവരായതില്‍ ഒന്നിച്ചുള്ള ജീവിതം സാധ്യമാകുമോയെന്ന സംശയം ഇവര്‍ക്കുണ്ടായിരുന്നു. ബന്ധുക്കളുടെ എതിര്‍പ്പും ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതായാണു പോലീസ് നല്‍കുന്ന സൂചന. ബുധനാഴ്ച രാത്രി ഒമ്പതേമുക്കാലോടെ ഇത്തിക്കര കൊച്ചു പാലത്തിനടുത്തു നിന്നാണ് ഇവര്‍ ഇത്തിക്കരയാറ്റിലേക്ക് ചാടിയത്.

പാലത്തിനടുത്ത് ഒരു സ്‌കൂട്ടറും, മൊബൈല്‍ ഫോണും, പാസ്പോര്‍ട്ടും, തിരിച്ചറിയല്‍ രേഖകളും വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനായി പണം അടച്ചതിന്റെ രസീതും, മൂവായിരത്തോളം രുപയും വച്ചിട്ടുണ്ടായിരുന്നു. പാലത്തില്‍ നിന്നും ആരോ ആറ്റില്‍ ചാടിയിട്ടുണ്ടെന്ന സംശയത്തില്‍ പ്രദേശവാസികള്‍ ചാത്തന്നൂര്‍ പോലിസിനെ വിവരം അറിയിക്കുകയായിരുന്നു. ഇന്നലെ രാവിലെ എട്ടരയോടെ ചാത്തന്നൂര്‍ പോലിസും പരവൂര്‍ ഫയര്‍ഫോഴ്സും സ്‌ക്യൂബ സ്‌ക്വാഡും ചേര്‍ന്ന് തെരച്ചില്‍ നടത്തി. പെയിന്റിംഗ് തൊഴിലാളിയായ മനുവും സുറുമിയും പ്രണയത്തിലായിരുന്നതായി ബന്ധുക്കള്‍ പറയുന്നു.

ബുധനാഴ്ച രാവിലെ വീട്ടില്‍ നിന്നും പുറത്തു പോയ സുറുമി ഉച്ചയോടെ തിരികെയെത്തി സര്‍ട്ടിഫിക്കറ്റുകള്‍ എടുത്തു കൊണ്ടുപോയിരുന്നതായി ബന്ധുക്കള്‍ പറയുന്നു. സുറുമിയുടെ മകന്‍ വൈഷ്ണവ് (നാല്). ബിനുവാണ് മനുവിന്റെ സഹോദരന്‍. ചാത്തന്നൂര്‍ അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ ജവഹര്‍ ജനാര്‍ദ്, എസ്‌ഐ എ.സരിന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ചാത്തന്നൂര്‍ പോലിസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

കെ.എസ്.ആർ.ടിസിയിൽ യാത്രക്കാരുടെ ജീവന് പുല്ലുവില. ചേര്‍ത്തലയില്‍ നിന്ന് കൊച്ചിയിലേക്ക് സര്‍വീസ് നടത്തിയ ബസിന്‍റെ ചക്രങ്ങള്‍ ഇളകിയനിലയില്‍ കണ്ടെത്തി. ബസിന്‍റെ ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. നാലു ചക്രങ്ങള്‍ വേണ്ട പിന്‍ഭാഗത്ത് രണ്ടു ചക്രങ്ങളുമായാണ് ബസ് എത്തിയത്. ഉള്ള രണ്ട് ടയറുകളുടെ ബോള്‍ട്ടുകളാകട്ടെ ഇളകിയ നിലയിലുമായിരുന്നു.

അപകടാവസ്ഥ നാട്ടുകാര്‍ ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടര്‍ന്ന് നെട്ടൂർ ഐ.എൻ.ടി.യു.സി ജംഗ്ഷനിൽ ഡ്രൈവര്‍ യാത്ര അവസാനിപ്പിച്ചു. ഡിപ്പോയിൽ നിന്നെടുത്തപ്പോൾ ബസ് മാറിപ്പോയെന്ന മൊഴിക്ക് പിന്നാലെ ഡ്രൈവർ ബിജുവിനെതിരെ പനങ്ങാട് പോലീസ് കേസെടുത്തു.

ആം ആദ്മി പാർട്ടി നേതാവ് നവീൻ ദാസിനെ(25) കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർ പിടിയിൽ. കേസിലെ മുഖ്യ പ്രതിയും നവീന്‍ദാസിന്റെ സ്വവര്‍ഗ പങ്കാളിയുമായിരുന്ന ത്വയിബ് ഖുറേഷി (25), ഇയാളുടെ സഹോദരന്‍ താലിബ് ഖുറേഷി, സുഹൃത്ത് സമര്‍ഖാന്‍ എന്നിവരെയാണ് സാഹിബബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. ത്വയിബ് ഖുറേഷിയെ ഒരുമിച്ച് താമസിക്കാന്‍ നവീന്‍ദാസ് നിര്‍ബന്ധിക്കുകയും സ്വകാര്യ വീഡിയോ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

ദില്ലിയിൽവച്ച് നടന്ന സ്വവര്‍ഗാനുരാഗികളുടെ പാർട്ടിയിൽ വച്ചാണ് നവീന്‍ദാസും ത്വയിബ് ഖുറേഷിയും കണ്ടുമുട്ടിയത്. തുടർന്ന് ഇരുവരും തമ്മിൽ അടുപ്പത്തിലായി. ഛത്താർപൂരിലെ ഫ്ലാറ്റിൽ‌ ഇരുവരും ഇടയ്ക്ക് ഒന്നിച്ച് താമസിക്കാറുണ്ടായിരുന്നു. പിന്നീട് ത്വയിബിനെ തനിക്കൊപ്പം ഫ്ലാറ്റിൽ സ്ഥിരമായി താമസിക്കാൻ നവീന്‍ദാസ് നിര്‍ബന്ധിക്കാൻ തുടങ്ങി. എന്നാൽ ത്വയിബ് ഇത് വിസമ്മതിച്ചതോടെ ഇരുവരും തമ്മിലുള്ള സ്വകാര്യ വീഡിയോ പരസ്യപ്പെടുത്തുമെന്നും ബന്ധം വീട്ടിൽ അറിയിക്കുമെന്നും നവീന്‍ദാസ് ഭീഷണിപ്പെടുത്തി. ഇതോടെ ത്വയിബും സഹോദരനും സുഹൃത്തും ചേര്‍ന്ന് നവീനിനെ കൊല്ലാൻ ആസൂത്രണം ചെയ്യുകയായിരുന്നു.

ഒക്ടോബര്‍ നാല് വ്യാഴാഴ്ച്ച രാത്രി ത്വയിബ് നവീന്‍ദാസിനെ ലോനിയിലെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചിരുന്നു. തുടര്‍ന്ന് ഫ്ലാറ്റിലെത്തിയ നവീന് ഹൽവയിൽ മയക്കുമരുന്ന് കലര്‍ത്തി നല്‍കി. തുടർന്ന് അബോധാവസ്ഥയിലായ നവീനെ കാറിൽ കയറ്റി ആളൊഴിഞ്ഞ ഭാ​ഗത്തേക്ക് കൊണ്ടുപോയി. അതിനിടയിൽ മൂവരും ചേർന്ന് എടിഎമ്മിൽ കയറി നവീനിന്റെ അകൗണ്ടിൽ നിന്ന് ഏഴ് ലക്ഷത്തോളം രൂപ മോഷ്ടിച്ചിരുന്നു. തുടർന്ന് വഴിയില്‍ രണ്ടുലിറ്റര്‍ പെട്രോളും വാങ്ങിയിരുന്നു. ഭോപ്രയിൽ എത്തിയതിനുശേഷം നവീന്‍ദാസിനെ ഡ്രൈവര്‍ സീറ്റിലിരുത്തി കാറില്‍ പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. സംഭവം അപകടമരണമാണെന്ന് തെറ്റ് ധരിപ്പിക്കുന്നതിനാണ് നവീന്‍ ദാസിനെ ഡ്രൈവര്‍ സീറ്റിലിരുത്തി കത്തിച്ചത്.

എന്നാല്‍ കൃത്യം നടത്തിയശേഷം ഒളിവില്‍ പോയ പ്രതികള്‍ നവീന്‍ദാസിന്റെ മൊബൈല്‍ ഫോണ്‍ ഉപയോ​ഗിച്ചതാണ് അന്വേഷണം ത്വയിബിലെത്താൻ കാരണം. ഇതുകൂടാതെ മുന്‍വശത്തെ രണ്ടാമത്തെ ഡോര്‍ തുറന്നു കിടന്നിരുന്നതും മറ്റു തെളിവുകളുടെ അടിസ്ഥാനത്തിലും സംഭവം കൊലപാതകമാണെന്ന് പൊലീസ് ഉറപ്പിക്കുകയായിരുന്നു.

അച്ഛനെയും അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ. മാതാപിതാക്കളായ മിതിലേഷ് (40), ഭാര്യ സിയ (40) ഇളയ മകൾ നേഹ (16) എന്നിവരെയാണ് പത്തൊൻപതു വയസുകാരനായ മകൻ സൂരജ് വേർമ കുത്തി കൊലപ്പെടുത്തിയത്. ഡൽഹിയിലെ വസന്ത് കുഞ്ചിൽ ബുധനാഴച്ച രാവിലെ അഞ്ച് മണിയോടെയായിരുന്നു രാജ്യത്തെ നടുക്കിയ സംഭവം. രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് മൃതദേഹങ്ങൾ കണ്ടത്. പിന്നീട് പൊലീസെത്തി അന്വേഷണം ഉൗർജിതമാക്കിയതോടെയാണ് പ്രതി പിടിയിലാകുന്നത്.

മോഷണശ്രമത്തിനിടെയിൽ നടന്ന കൊലപാതകം എന്ന തരത്തിലായിരുന്നു മകന്റെ ആദ്യ പ്രതികരണം. എന്നാൽ ഇൗ മൊഴി വിശ്വാസത്തിലെടുക്കാൻ പൊലീസ് തയാറായില്ല. വീട്ടിൽ നിന്നും ഒന്നും മോഷണം പോയിട്ടില്ലെന്നും കണ്ടെത്തിയതോടെ മകന്റെ വാദം പൊളിഞ്ഞു. കുടുംബത്തിലെ മൂന്നുപേർ കൊലപ്പെട്ടിട്ടും മകൻ മാത്രം എങ്ങനെ രക്ഷപ്പെട്ടു എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാൻ സൂരജിന് കഴിയാതെ വന്നതോടെ പ്രതി കുറ്റം സമ്മതിച്ചു.

മാതാപിതാക്കൾ എപ്പോഴും പഠിക്കാൻ നിർബന്ധിക്കും, ക്ലാസ് കട്ട് ചെയ്താൽ ശകാരിക്കും, പട്ടം പറത്താൻ സമ്മതിക്കില്ല. ഇവരുടെ ശല്യത്തിൽനിന്നും രക്ഷപ്പെടുന്നതിനാണ് കുടുംബത്തെ വകവരുത്താൻ തീരുമാനിച്ചത്. കൊലപാതകം നടന്ന ദിവസവും മിതിലേഷ് സൂരജിനെ മർ‌ദിക്കുകയും ശകാരിക്കുകയും ചെയ്തിരുന്നു.

ഇതിൽ മനം നൊന്ത സൂരജ് കുടുംബത്തെ ഒരു പാഠം പഠിപ്പിക്കാൻ തീരുമാനിച്ചു. തുടർന്ന് വീടിനടുത്തുള്ള കടയിൽ പോയി കത്തിയും കത്രികയും വാങ്ങിച്ചു. രാത്രി എല്ലാവരും ഉറങ്ങിയതിനുശേഷം പുലർച്ചെ മൂന്ന് മണിക്ക് കൈയിൽ കരുതിയ കത്തിയും കത്രികയും എടുത്ത് സൂരജ് മാതാപിതാക്കളുടെ റൂമിലേക്ക് പോയി. ആദ്യം പിതാവിനെ കുത്തി പരിക്കേൽപ്പിച്ചു. പിന്നീട് ശബ്ദം കേട്ട് ഉണർന്ന മാതാവിനേയും. ശേഷം സഹോദരിയുടെ മുറിയിലെത്തി സഹോദരിയെയും കുത്തി പരിക്കേൽപ്പിച്ചു. തുടർന്ന് മൂന്ന് പേരും മരിച്ചെന്ന് ഉറപ്പു വരുത്തിയതിനുശേഷം പുലർച്ചെ വീട്ടിലെത്തിയ ജോലിക്കാരിയോട് മാതാപിതാക്കളേയും സഹോദരിയേയും മോഷ്ടക്കൾ കൊലപ്പെടുത്തിയെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു.

പൊലീസ് സംഘം നടത്തിയ പരിശോധനയിൽ കെല്ലാൻ ഉപയോ​ഗിച്ച കത്തിയിൽ സൂരജിന്റെ വിരലടയാളം കണ്ടെത്തി. കൊലപാതകത്തിന് ശേഷം കുളിമുറിയിലെത്തി കൈ കഴുകിയതായും തെളിഞ്ഞതോടെ പ്രതി പിടിയിലായി.

വീട്ടിനുള്ളില്‍ അധ്യാപികയെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ഹെല്‍ത്ത്‌ ഇന്‍സ്‌പക്‌ടറായ ഭര്‍ത്താവ്‌ ഒളിവില്‍. ശാസ്‌താംകോട്ട മനക്കര രാജഗിരി അനിതാ ഭവനത്തില്‍ അനിതാ സ്‌റ്റീഫനെ(39)യാണ്‌ വീട്ടിനുള്ളില്‍ തലയ്‌ക്കടിയേറ്റു രക്‌തം വാര്‍ന്നൊലിച്ചു മരിച്ച നിലയില്‍ കണ്ടെത്തിയത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ ഭര്‍ത്താവ്‌ ആഷ്‌ലിയെ പോലീസ്‌ തെരയുന്നു.

പത്തനംതിട്ട ചന്ദനപ്പള്ളി എല്‍.പി. സ്‌കൂള്‍ അധ്യാപികയാണ്‌ അനിത. ഇന്നലെ വൈകിട്ട്‌ നാലിനോടെ അനിതയുടെ പിതാവ്‌ സ്‌റ്റീഫനാണ്‌ മൃതദേഹം കണ്ടത്‌. മുറിക്കുള്ളിലെ ഇടനാഴിയിലാണ്‌ മൃതദേഹം കിടന്നത്‌. സമീപത്തുനിന്നു രക്‌തം പുരണ്ട ചിരവയും പോലീസ്‌ കണ്ടെടുത്തു. ആഷ്‌ലിയുടെ മൊബൈല്‍ ഫോണ്‍ ഓഫാണന്നു പോലീസ്‌ പറഞ്ഞു. മക്കള്‍: ആല്‍വിന്‍, ആരോമല്‍. ശാസ്‌താംകോട്ട പോലീസ്‌ മേല്‍നടപടികള്‍ സ്വീകരിച്ചു.

പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ കായലില്‍ ചാടി, ആണ്‍കുട്ടിയുടെ ജഡം കരയ്ക്കടിഞ്ഞു. പെണ്‍കുട്ടിയ്ക്കായുള്ള തിരച്ചില്‍ തുടരുന്നു. പുഞ്ചിരിച്ചിറ വടക്കേ മൈലക്കാട് ശിവശൈലത്തില്‍ വിജയന്‍ പിള്ളയുടെയും ശൈലയുടെയും മകന്‍ വിച്ചു(17) ന്റെ മൃതദേഹമാണ് കരയ്ക്കടുത്തത്.  വിച്ചുവിനൊപ്പം കായലില്‍ ചാടിയതായി പറയപ്പെടുന്ന പെണ്‍സുഹൃത്ത് വടക്കേ മൈലക്കാട് ലിബിന്‍ നിവാസില്‍ തങ്കച്ചന്റേയും ലീനയുടെയും മകള്‍ ടി ലിന്‍സി(17) യെ കണ്ടെത്താനായില്ല. ഇന്നലെ വൈകിട്ട് 3.30 ഓടെയാണ് ഇരുവരെയും പരവൂര്‍ കലക്കോട് കിളിമുക്ക് റെയില്‍വേ പാലത്തിന്റെ ഭാഗത്ത് നാട്ടുകാര്‍ കണ്ടത്.

പിന്നീട് പാലത്തിനരികില്‍ ഇരുവരുടെയും ബാഗ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടക്കുന്നത് കണ്ടു. തുടര്‍ന്ന് പരവൂര്‍ ഫയര്‍ ഫോഴ്സെത്തി വിദ്യാര്‍ത്ഥികള്‍ക്കായി തിരച്ചില്‍ നടത്തി. വൈകിട്ട് ആറരയോടെ വിച്ചുവിന്റെ മൃതദേഹം കരയ്ക്കെടുത്തു.  ഇരുട്ട് വീണതോടെ ലിന്‍സിക്കായുള്ള തിരച്ചില്‍ നിര്‍ത്തി വച്ചു. ഇരുവരും ഇന്നലെ രാവിലെ സ്‌കൂളില്‍ പോകുന്നതിനായി ഇറങ്ങിയകാണെന്ന് വീട്ടുകാര്‍ പറയുന്നു. വിച്ചു ആദിച്ചനല്ലൂര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥിയും ലിന്‍സി ചാത്തന്നൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കോമേഴ്സ് വിദ്യാര്‍ത്ഥിനിയുമാണ്. സമീപവാസികളായ ഇരുവരും പ്രണയ ബന്ധത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു. വിച്ചുവിന്റെ സഹോദരന്‍ വിഷ്ണു പരവൂര്‍ പോലീസ് കേസെടുത്തു.

ചെന്നൈ: നക്കീരൻ പത്രാധിപർ നക്കീരൻ ഗോപാലനെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് ഗവർണർ ബൻവാരിലാൽ പുരോഹിതിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ലേഖനമെഴുതിയതിനാണ് അറസ്റ്റ്. 2012ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ജയലളിതയ്ക്കെതിരെ നക്കീരൻ ലേഖനം പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ടും വൻ വിവാദങ്ങൾ ഉയർന്നിരുന്നു.

ബാലഭാസ്‌കറിനെ മരണത്തിലേക്ക് തള്ളിവിട്ടതുപോലെ ലക്ഷമിയെയും നെഞ്ചുപൊട്ടിച്ചു കൊല്ലരുതെന്ന് ലക്ഷ്മിയുടെ ബന്ധുക്കളും ബാലുവിന്റെ സുഹൃത്തുക്കളും ഇന്നലെ പറഞ്ഞു.

ചുരുക്കത്തില്‍ ബാലഭാസ്‌കറിന്റെ പെട്ടെന്നുള്ള മരണം എങ്ങനെയെന്ന് വെളിപ്പെടുത്തുന്നതാണ് ഇന്നലെ ആശുപത്രിയിലരങ്ങേറിയത് ഒക്ടോബര്‍ രണ്ടിന് പുലര്‍ച്ചെയാണ് ബാലഭാസ്‌കര്‍ മരിക്കുന്നത്. മരിക്കുന്ന ദിവസം താന്‍ ബാലഭാസ്‌കറിനെ തീപ്രപരിചരണ വിഭാഗത്തില്‍ കയറി സന്ദര്‍ശിച്ചതായി ബാലുവിന്റെ ചില സുഹൃത്തുക്കള്‍ പറഞ്ഞിട്ടുണ്ട്. മകളുടെ വിയോഗം ബാലുവിനെ അറിയിച്ചതായും അതിലൊരാള്‍ തട്ടി വിട്ടു.

ഇവിടെയാണ് ബാലുവിന്റെ വീട്ടുകാര്‍ക്ക് ചില സംശയങ്ങള്‍ ഉരുത്തിരിയുന്നത്. മരണ ദിനത്തിന്റെ തലേന്നാള്‍ മാതാപിതാക്കളോട് അനന്തപുരി ആശുപത്രിയിലെ സീനിയര്‍ ഡോക്ടര്‍മാര്‍ ബാലു ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് ഉറപ്പു നല്‍കിയിരുന്നു. ബാലുവിന് ബോധം തെളിഞ്ഞതായും അവര്‍ അറിയിച്ചു. ഇക്കാര്യം ചില പ്രധാന പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതുമാണ്. പിന്നെങ്ങനെ ബാലു മരിച്ചു എന്നാണ് വീട്ടുകാര്‍ ചോദിക്കുന്നത്. അതായത് ബോധം തെളിഞ്ഞ ബാലുവിനോട് ആരെങ്കിലും മകളുടെ വിയോഗവാര്‍ത്ത പറഞ്ഞോ? അങ്ങനെ പറഞ്ഞെങ്കില്‍ അത് ആരാണ് ? ബാലുവിന്റെ സുഹ്യത്തുക്കളാണോ?

അതോ ചികിത്സിച്ച ഡോക്ടര്‍മാരാണോ? ഇതിനുള്ള മറുപടിക്കായാണ് ബാലുവിന്റെ അച്ഛൻ കാത്തിരിക്കുന്നത്.

ബാലുവിന്റെ വീട്ടിലെ മൂഡ് മറ്റൊന്നാണ്. സുഹൃത്തുക്കൾ കൊണ്ട് പോയി തന്റെ മകനെ കൊന്നു എന്നാണ് വീട്ടുകാര്‍ വിശ്വസിക്കുന്നത്. ബാലുവിന്റെ വീട്ടുകാര്‍ക്ക് ഇപ്പോള്‍ അയാളുടെ ഒരു സുഹ്യത്തിനെയും കാണേണ്ട. ബാലുവിന്റെ കല്യാണം നടത്തിച്ചതും അവനെ സ്വന്തം വീട്ടില്‍ നിന്ന് അകറ്റിയതും സുഹൃത്തുക്കളാണ്. സുഖമില്ലാത്ത സഹോദരിയെ പോലും നോക്കാത്ത തരത്തില്‍ ബാലുവിനെ മാറ്റിയത് സുഹ്യത്തുക്കളാണെന്ന് അവര്‍ വിശ്വസിക്കുന്നു.

മകളുടെ വിയോഗ വാര്‍ത്ത അറിയിച്ചത് കാരണമാണ് ബാലുവിന് ഹൃദയസ്തംഭനം ഉണ്ടായതെന്നു തന്നെയാണ് വീട്ടുകാര്‍ വിശ്വസിക്കുന്നത്. ബാലുവിന്റെ കുടുംബ സുഹൃത്തായ ഡോക്ടറുടെ ഭാര്യയെ ബാലുവിന്റെ വീട്ടുകാര്‍ ആട്ടിയിറക്കിയതും ഇതു കൊണ്ടാണെന്നാണ് വിവരം. ലക്ഷ്മിയുടെ ആരോഗ്യനിലയൊന്നും അവരെ അലട്ടുന്നില്ല. കാരണം അവര്‍ക്ക് എല്ലാം നഷ്ടപ്പെട്ടു. തിരിച്ചുകിട്ടാനാവാത്തവിധം.

സ്വന്തം താത്പര്യ പ്രകാരം ബാലു വിവാഹം കഴിക്കുമ്പോള്‍ സമയദോഷം തങ്ങള്‍ കണ്ടതാണെന്ന് ബാലുവിന്റെ ബന്ധുക്കള്‍ പറയുന്നത് കേള്‍ക്കുന്നവര്‍ക്ക് ഏറെ വേദനയുണ്ടാക്കുന്നു. ബാലുവിന്റെ മരണദിവസം രാത്രി ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ നടന്നത് എന്താണെന്നാണ് വീട്ടുകാര്‍ അന്വേഷിക്കാന്‍ ആഗ്രഹിക്കുന്നത്. ബാലുവിന്റെ മരണം സ്വാഭാവികമാണെങ്കില്‍ ഹൃദയസ്തംഭനം എങ്ങനെ വന്നു എന്നാണ് വീട്ടുകാര്‍ക്ക് അറിയേണ്ടത്.

മലയാളികളെ എന്നും തന്റെ അഭിനയം കൊണ്ട് രസിപ്പിച്ച പ്രിയ നടൻ മുകേഷിനെതിരെ ഉയർന്ന ആരോപണങ്ങളാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചർച്ച വിഷയം. ഒരു സ്വകാര്യ ചാനലിന് വേണ്ടിയുള്ള പരിപാടിയുടെ ചിത്രീകരണത്തിനിടെ പത്തൊൻപതു വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവം സഹപ്രവർത്തക ടെസ് ജോസഫ് ഇപ്പോൾ വെളിപ്പെടുത്തിയായതോടെയാണ് മുകേഷിനെതിരെയുള്ള കുരുക്കുകൾ മുറുക്കിയത്.

ഷൂട്ടിങ്ങിനിടെ ഹോട്ടൽ മുറിയിലെ ഫോണിൽ വിളിച്ച് മുകേഷ് നിരന്തരം ശല്യം ചെയ്യാറുണ്ടെന്നും തന്നെ മുകേഷിന്റെ മുറിയുടെ തൊട്ടടുത്തെയ്ക്ക് മട്ടൻ ശ്രമിച്ചിരുന്നുവെന്നും ടെസ് ജോസഫ് മീ ടൂ ക്യാമ്പയിനിലൂടെ വെളിപ്പെടുത്തി. അന്നത്തെ സ്ഥാപന മേധാവി ഡെറക് ഒബ്രയ അന്ന് ഈ വിഷയത്തിൽ ഇടപെട്ടിരുന്നുവെന്നും. തന്റെ ബോസ്സുമായി ഇക്കാര്യം സംസാരിച്ചുവെന്നും തുടര്‍ന്ന് അദ്ദേഹം അടുത്ത ഫ്‌ലൈറ്റ് പിടിച്ചു തന്ന് രക്ഷിക്കുകയായിരുന്നെന്നും ടെസ്സ് തുറന്നടിക്കുന്നു.

മുകേഷിനെതിരായ ആരോപണങ്ങൾ കൊഴുക്കവേ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മറ്റൊന്നാണ്. മുകേഷിന്റെ ആദ്യ ഭാര്യ സരിത മുൻപ് ഒരിക്കൽ പറഞ്ഞ വാക്കുകൾ. സരിതയുടെ വെളിപ്പെടുത്തലുകൾ ഇപ്പോഴത്തെ സംഭവങ്ങളെ സാധൂകരിക്കുന്നതാണ്.

സ്വന്തം കുടുംബത്തെ തിരിഞ്ഞുനോക്കാത്തയാള്‍ എങ്ങനെയാണ് നാടിന്റെ ജനപ്രതിനിധിയാകുക എന്ന ചോദ്യമാണ് മുകേഷിന്റെ ആദ്യ ഭാര്യ സരിതയുടെ ചോദ്യം. ദുബായില്‍ മാധ്യമപ്രവര്‍ത്തകരോടാണ് സരിത മനസ് തുറന്നത്.

സ്ത്രീകളെ ബഹുമാനിക്കാന്‍ അറിയാത്ത, അവരെ ദ്രോഹിക്കുന്ന ക്രൂരനായ മനുഷ്യനാണ് മുകേഷ്. വിവാഹം കഴിഞ്ഞതു മുതല്‍ അയാള്‍ എന്നെ ബുദ്ധിമുട്ടിക്കുമായിരുന്നു. ഞാന്‍ കേരളത്തിന്റെ മരുമകളാണ്. അതിനാല്‍ കേരളത്തില്‍ നിന്നു നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.

തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വേണ്ടിയുള്ള സത്യവാങ്മൂലത്തില്‍ നിന്ന് എന്റെയും മക്കളുടെയും പേര് നീക്കം ചെയ്തു. ഇത് തന്നെ ഞെട്ടിപ്പിച്ചുവെന്നും ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പടെയുള്ള അധികൃതര്‍ക്ക് പരാതി നല്‍കുമെന്നും അവര്‍ കരഞ്ഞുകൊണ്ട് പറഞ്ഞു. തന്നെ മാനസികമായും ശാരീരികമായും മുകേഷ് ഒരു പാട് പീഡിപ്പിച്ചു.

മുകേഷിന്റെ സഹോദരിയും പണത്തോട് ആര്‍ത്തി കാണിക്കുന്നവരാണ്. തന്റെ മക്കളെ നോക്കാന്‍ സഹോദരിക്ക് ശമ്പളം നല്‍കാന്‍ പോലും മുകേഷ് ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ പിതാവ് ഒ. മാധവനോടുള്ള ബഹുമാനം കൊണ്ട് മാത്രമാണ് ആദ്യ നാളുകളില്‍ മൗനം പാലിച്ചത്.

നടിമാര്‍ക്ക് ശബ്ദം നല്‍കിയ സമ്പാദ്യം കൊണ്ട് കഷ്ടപ്പെട്ടാണ് ഞാന്‍ മക്കളെ പഠിപ്പിച്ചത്. കുട്ടികളുടെ അച്ഛന്‍ എന്ന നിലയില്‍ മാനസികമായോ സാമ്പത്തികമായോ യാതൊരു പിന്തുണയും മുകേഷില്‍ നിന്ന് ലഭിച്ചിട്ടില്ല. ഒരുപാട് ദേഹോപദ്രവവും ഏറ്റിട്ടുണ്ട്. ഇപ്രകാരം തന്നെ മര്‍ദിക്കുന്നത് മക്കള്‍ കാണാതിരിക്കാനാണ് കുട്ടികളെ ബോര്‍ഡിങ്ങിലാക്കിയത്.

മുകേഷ് കടുത്ത മദ്യപനാണ്. അന്യ സ്ത്രീകളെ പോലും വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നിരുന്നു. അവരെല്ലാം കുടുംബ ജീവിതം നയിക്കുന്നവരാണെന്നതിനാല്‍ പേര് വെളിപ്പെടുത്തുന്നില്ല. ലോകത്ത് മറ്റൊരു സ്ത്രീയും എന്നെപ്പോലെ സ്വന്തം ഭര്‍ത്താവില്‍ നിന്ന് പീഡനം ഏറ്റിട്ടില്ല. മുകേഷ് വീണ്ടും വിവാഹിതനായത് ഞാന്‍ ടെലിവിഷനിലൂടെയാണ് അറിഞ്ഞത്. ഇപ്പോഴും എന്റെ പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേരിന്റെ സ്ഥാനത്ത് മുകേഷിന്റെ പേരാണ്. വസ്തുവകകളുടെ രേഖകളില്‍ ഞങ്ങളുടെ പേരുകള്‍ ഒന്നിച്ചാണുള്ളത്.

മുകേഷിനെതിരെ ഒരു വാര്‍ത്തയും പുറത്ത് വരാതിരിക്കാന്‍ കേരളത്തില്‍ അദ്ദേഹത്തിന് നല്ല സ്വാധീനമുണ്ട്. അഭിഭാഷകര്‍, ജഡ്ജിമാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരും അദ്ദേഹത്തെ കണ്ണടച്ച് പിന്തുണക്കുന്നു. ഇപ്പോള്‍ തിരഞ്ഞെടുപ്പിന് വേണ്ടി അമ്മമ്മാരെ കെട്ടിപ്പിടിച്ച് ഫോട്ടോ എടുക്കുന്ന മുകേഷ് ചതിയനും വഞ്ചകനുമാണെന്ന് ജനം മനസിലാക്കും. ആരുടെയും പ്രേരണ കൊണ്ടല്ല തിരഞ്ഞെടുപ്പിന് തലേന്ന് ഇത്തരമൊരു വാര്‍ത്താ സമ്മേളനം നടത്തുന്നത്. അച്ഛന്‍ ജയിച്ച് മന്ത്രിയായാല്‍ അത് നിങ്ങളുടെ ഭാവിക്ക് നല്ലതാണെന്നും അമ്മമയോട് പ്രശ്‌നമുണ്ടാക്കരുതെന്ന് പറയണമെന്നും അടുത്തിടെ മുകേഷ് മക്കളോട് ഫോണിലൂടെ പറഞ്ഞു. അയാള്‍ തോറ്റാലും ജയിച്ചാലും എന്നെ ബാധിക്കുന്ന പ്രശ്‌നമല്ലെന്നും അന്ന് സരിത പറഞ്ഞു.

Copyright © . All rights reserved