ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ വൈദികനെ മരിച്ച നിലയിൽ കണ്ടെത്തി. ചേർത്തല പൂച്ചാക്കൽ സ്വദേശി ഫാ.കുര്യാക്കോസ് കാട്ടുതറയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജലന്ധറിനടുത്ത് ദസ്‍വ എന്നയിടത്തെ ചാപ്പലിലാണ് വൈദികൻ താമസിച്ചിരുന്നത്. വൈദികന്‍റെ മുറി അടച്ചിട്ട നിലയിലായിരുന്നു. രാവിലെയായിട്ടും വൈദികൻ മുറി തുറക്കാതിരുന്നതിനെത്തുടർന്ന് മറ്റുള്ളവരെത്തി. പല തവണ വിളിച്ചിട്ടും തുറക്കാതിരുന്നപ്പോൾ വാതിൽ പൊളിച്ചാണ് അകത്ത് കടന്നത്. തുടർന്നാണ് ഫാ.കുര്യാക്കോസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് വൈദികന്‍റെ മൃതദേഹം ദസ്‍വ ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.
കന്യാസ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഫാ. കുര്യാക്കോസ് കാട്ടുതറ പരാതി നൽകിയിരുന്നു. കന്യാസ്ത്രീയ്ക്ക് നീതി വേണമെന്നും ബിഷപ്പ് ഫ്രാങ്കോയെ അന്വേഷണവിധേയമായി മാറ്റി നിർത്തണമെന്നാവശ്യപ്പെട്ട് വത്തിക്കാനും മാർപാപ്പയ്ക്കും പരാതി നൽകിയവരിൽ ഫാദർ കുര്യാക്കോസ് ഉണ്ടായിരുന്നു. കന്യാസ്ത്രീയുടെ പരാതി വിവാദമായപ്പോൾ കഴിഞ്ഞ മെയ് മാസം ഫാ.കുര്യാക്കോസിനെ സ്ഥലം മാറ്റിയിരുന്നു. കന്യാസ്ത്രീകളുടെ സമരത്തിന് തുറന്ന പിന്തുണയുമായി രംഗത്തെത്തിയ ഫാദർ കുര്യാക്കോസിന് നിരവധി ഭീഷണികളുണ്ടായിരുന്നെന്ന് മുമ്പും പറഞ്ഞിരുന്നു.
ചാപ്പലിൽ ഫാദർ കുര്യാക്കോസിന് ഭീഷണിയുണ്ടെന്നും വധഭീഷണി മുഴക്കി ഫോൺകോളുകൾ വന്നിരുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഭീഷണികൾ ശക്തമായ സാഹചര്യത്തിൽ ഒരു ഘട്ടത്തിൽ സമരത്തിൽ നിന്ന് ഫാദർ പിൻവാങ്ങുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ബന്ധുക്കളും ആവശ്യപ്പെട്ടിട്ടുണ്ട്.
പാലക്കാട് ചിറ്റൂരില്‍ ഭാര്യയേയും മക്കളേയും കൊലപ്പെടുത്തി ഭര്‍ത്താവ് പൊലീസില്‍ കീഴടങ്ങി. ചിറ്റൂര്‍ സ്വദേശി മാണിക്യനാണ് ഭാര്യ കുമാരി, മകന്‍ മനോജ് ,മകള്‍ മേഘ എന്നിവരെ കൊലപ്പെടുത്തിയത്.പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തി. ചിറ്റൂർ കൊഴഞ്ഞാമ്പാറ എന്ന സ്ഥലത്താണ് സംഭവം. പൊലീസ് എത്തിയപ്പോഴാണ് നാട്ടുകാരും ദുരന്തം അറിയുന്നത്.
ഒരു വർഷമായി കുടുംബം ഇവിടെ വാടകയ്ക്കു താമസിക്കുന്നവരാണ്. കൊലപാതക കാരണം വ്യക്തമായിട്ടില്ല. ‘ഭാര്യയേയും മക്കളേയും കൊലപ്പെടുത്തി, ഞാൻ സ്റ്റേഷനിൽ എത്തിയിരിക്കുന്നു’ എന്നാണ് സ്റ്റേഷനിലെത്തി ഭർത്താവ് പൊലീസുകാരോടു പറഞ്ഞത്. തുണി തേച്ചു കൊടുക്കുന്ന തൊഴിലാണ് ഇയാൾക്ക്.
ദുബായിലെ സ്വകാര്യ കമ്പനിയിൽ ജോലിയെടുക്കുന്ന മൊയ്തീൻ ഇന്നലെ നാട്ടിലെത്തിയത് സ്വന്തം മക്കളുടെ മരണവിവരം അറിയാതെ. തൃക്കണാപുരം കച്ചേരിപറമ്പ് സ്വദേശി ചെറുവത്തൂർ മൊയ്തീന്റെയും ഖദീജയുടെയും മക്കളായ ഷാക്കിർ (20), ജുമാന (14) ജാസിം (12) എന്നിവരാണ് ഭാരതപ്പുഴയിലെ ഉമ്മത്തൂർ കടവിൽ ഒഴുക്കിൽപ്പെട്ട് മരിച്ചത്.മൊയ്തീനും ഖദീജയ്ക്കും നഷ്ടമായത് 10 വർഷത്തെ കാത്തിരിപ്പിനു ശേഷം പിറന്ന കുട്ടികൾ. ഖദീജയ്‌ക്ക് അസുഖമാണെന്ന് വിവരം നൽകിയാണ് മൊയ്തീനെ നാട്ടിലെത്തിച്ചത്.
ഇന്നലെ രാവിലെ വീട്ടിലെത്തിയ മൊയ്തീൻ കുട്ടികളെ അന്വേഷിക്കുമ്പോഴാണ് ബന്ധുക്കൾ അപകടവിവരം അറിയിക്കുന്നത്. സ്കൂൾ അവധിയെ തുടർന്ന് തൃക്കണാപുരം കച്ചേരിപറമ്പിലെ വീട്ടിൽനിന്നു ബുധനാഴ്ച വൈകിട്ടാണ് ഷാക്കിറും ജുമാനയും ജാസിമും മാതാവ് ഖദീജയ്ക്കൊപ്പം ഉമ്മത്തൂരിലെ ബന്ധുവീട്ടിലേക്ക് പോയത്. ബെംഗളൂരുവിൽ പഠിക്കുന്ന ഷാക്കിർ നവരാത്രി ആഘോഷത്തിന്റെ അവധിയെ തുടർന്ന് കഴിഞ്ഞദിവസമാണ് നാട്ടിലെത്തിയത്. ഷാക്കിറിന്റെയും ജുമാനയുടെയും മൃതദേഹങ്ങൾ വൈകിട്ടോടെയും ജാസിമിന്റെ മൃതദേഹം രാത്രിയും കബറടക്കി
ന്യൂഡൽഹി: എമർജൻസി ബ്രേക്ക് ഉപയോഗിച്ചിട്ടും ആളുകൾക്കു മേൽ ട്രെയിൻ പാഞ്ഞുകയറിയെന്ന് അമൃത്സർ ദുരന്തത്തിനു കാരണമായ ട്രെയിനിന്റെ ലോക്കോ പൈലറ്റ്. ട്രാക്കിൽ ജനങ്ങൾ കൂടിനിൽക്കുന്നതുകണ്ട് എമർജൻസി ബ്രേക്ക് ഉപയോഗിച്ചു. എന്നാൽ ട്രെയിൻ പാളത്തിലുണ്ടായിരുന്ന ആളുകൾക്കു മുകളിലൂടെ കയറിയിറങ്ങി. ട്രെയിൻ നിന്നതോടെ അക്രമാസക്തരായ ജനക്കൂട്ടം കല്ലേറ് ആരംഭിച്ചു. ഇതോടെ തന്റെ യാത്രക്കാരുടെ സുരക്ഷയെ കരുതി ട്രെയിൻ മുന്നോട്ടെടുത്തെന്നും ലോക്കോ പൈലറ്റ് അരവന്ദ് കുമാർ പറഞ്ഞു.
ദസറ ആഘോഷങ്ങൾക്കിടെ ട്രെയിനിടിച്ച് 61 പേർ മരിക്കാനിടയായ സംഭവം ഡ്രൈവറുടെ അനാസ്ഥമൂലമല്ലെന്നു കേന്ദ്ര റെയിൽവേ സഹമന്ത്രി മനോജ് സിൻഹ പറഞ്ഞിരുന്നു. ദസറ ആഘോഷം നടക്കുന്നതായി റെയിൽവേ അധികാരികൾക്കു വിവരം ലഭിച്ചിരുന്നില്ലെന്നും അതിനാൽ, ഡ്രൈവർക്കെതിരേ നിയമനടപടി എ ടുക്കില്ലെന്നും മന്ത്രി പറഞ്ഞു. ട്രെയിനിടിച്ചു മരിച്ച 61 പേരിൽ 39 പേരെ മാത്രമാണു തിരിച്ചറിയാനായത്. 72 പേർ ചികിത്സയിലാണ്. ട്രാക്കിനു സമീപം ആഘോഷങ്ങൾ നടത്തുന്നതിൽനിന്നു ജനങ്ങൾ മാറി നില്‍ക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഡല്‍ഹിക്ക് സമീപം ഫരീദാബാദില്‍ മലയാളി കുടുംബത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ പൊലീസിനെ അറിയിച്ചതോടെ വിവരം പുറംലോകം അറിഞ്ഞത്. അഴുകിയ നിലയിലാണ് മൃതദേഹങ്ങള്‍. സാമ്പത്തിക ബാധ്യത മൂലം കുടുംബം ആത്മഹത്യ ചെയ്തതാണെന്ന് വ്യക്തമാക്കുന്ന കുറിപ്പ് പൊലീസ് കണ്ടെടുത്തു.
ഫരീദാബാദ് ദയാല്‍ബാഗിലെ സി 31ലെ വാടക വീട്ടിലാണ് മലയാളി കുടുംബത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രദീപ് മാത്യു, സഹോദരിമാരായ മീന, ബീന, ജയ എന്നിവരാണ് മരിച്ചത്. 37 നും 45നുമിടയിലാണ് ഇവരുടെ പ്രായം.
സാമ്പത്തികബുദ്ധിമുട്ടാണ് ആത്മഹത്യയ്ക്ക് ഇടയാക്കിയതെന്ന് പൊലീസ് വിശദീകരിക്കുന്നു. ആത്മഹത്യാക്കുറിപ്പില്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ച്ചയിലെ തിയതിയാണ് രേഖപ്പെടുത്തിയിരുന്നത്. ഇരുപത് വര്‍ഷമായി ഫരീദാബാദില്‍ താമസിച്ചു വരികയായിരുന്നു കുടുംബം. മലയാളിയായ അച്ഛന്‍ ജെ.ജെ.മാത്യു ആറു മാസം മുന്‍പ് മരിച്ചു. ഉത്തരേന്ത്യന്‍ സ്വദേശിയായ അമ്മ രണ്ടുമാസം മുന്‍പ് മരിക്കുകയും ചെയ്തതോടെ അവിവാഹിതരായ സഹോദരങ്ങള്‍ ദയാല്‍ബാദിലേക്ക് മാറുകയായിരുന്നു.
ഹരിയാന സര്‍ക്കാരില്‍ ജീവനക്കാരായിരുന്നു മാത്യുവും ഭാര്യയും. സഹോദരങ്ങളില്‍ ചിലര്‍ രോഗബാധിതരായിരുന്നെന്നും കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നതായും അയല്‍ക്കാര്‍ പറഞ്ഞു. മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് ആത്മഹത്യാക്കുറിപ്പിലുണ്ട്. മൃതദേഹങ്ങള്‍ ബുറാഡി സെമിത്തേരിയില്‍ സംസ്‌കരിക്കണമെന്ന ആഗ്രഹവും എഴുതിവച്ചിട്ടുണ്ട്. ഇന്ന് രാവിലെ വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടാണ് അയല്‍ക്കാര്‍ പൊലീസിനെ വിവരം അറിയിച്ചത്. ബി.കെ.എസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം പ്രാദേശിക പള്ളി വികാരിക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് പറഞ്ഞു.
മുപ്പതോളം മാലമോഷണക്കേസുകളിലെ പ്രതിയെയും രണ്ടു കൂട്ടാളികളെയും നവിമുംബൈ പൊലീസ് ഇന്നലെ നേരിട്ടുള്ള ഏറ്റുമുട്ടലിനൊടുവിൽ കീഴടക്കി. പൊലീസ് വെടിവയ്പിൽ പരുക്കേറ്റ കുപ്രസിദ്ധ മോഷ്ടാവ് ഫയസ് ഖാലിദ് ഷെയ്ഖ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
മാലമോഷണവും പൊലീസിനെ ആക്രമിച്ച കേസുകളും ഉൾപ്പെടെ ഏതാണ്ടു 87 കേസുകൾ ഇയാൾക്കെതിരെ നിലവിൽ ഉണ്ടെന്നു നവിമുംബൈ ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ തുഷാർ ജോഷി പറഞ്ഞു. ഇന്നലെ പുലർച്ചെ നവിമുംബൈയ്ക്കു സമീപം ഖലാപുർ താലൂക്കിലെ നാഥൽ ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ നടന്നത്.
പൊലീസിനെ കണ്ടയുടൻ നിറയൊഴിച്ച സംഘത്തെ പൊലീസും തോക്കുകളുമായി നേരിട്ടു. വെടിയുണ്ടയേറ്റ പരുക്കുമായി ഒന്നര കിലോമീറ്ററോളം ഓടിയ ഇയാളെ പൊലീസ് പിന്തുടർന്നു പിടികൂടുകയായിരുന്നു. സലിം, സഖാറാം പവാർ എന്നീ രണ്ടു സഹായികളും പിടിയിലായി.കഴിഞ്ഞ കുറെ മാസങ്ങളായി ഷെയ്ഖിനെ പൊലീസ് തിരയുന്നുണ്ടെങ്കിലും ഇയാൾ സമർഥമായി പൊലീസിനെ വെട്ടിച്ചു കടന്നുകളയുകയായിരുന്നു.
കഴിഞ്ഞ ഞായറാഴ്ച പാൽഘർ ജില്ലയിലെ വിരാറിലെ കഹൻവാഡെ ടോൾബൂത്തിൽ ഇയാളെ പൊലീസ് തടഞ്ഞെങ്കിലും പൊലീസിന് എതിരെ നിറയൊഴിച്ചു രക്ഷപ്പെടുകയായിരുന്നു. വെള്ളിയാഴ്ച നവിമുംബൈയിലെ ഖാർഘറിൽ നിന്നു മോഷ്ടിച്ച കാറുമായി മുങ്ങിയ സംഘത്തിന്റെ ഒളിയിടത്തെക്കുറിച്ചു വിവരം ലഭിച്ചതിനെ തുടർന്നാണു പൊലീസ് സംഘം വലവിരിച്ചത്. രണ്ടു പൊലീസ് ഉദ്യോഗസ്ഥർക്കും വെടി കൊണ്ടെങ്കിലും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ ധരിച്ചതു രക്ഷയായി. മുംബൈ, നവിമുംബൈ, താനെ, രത്‌നഗിരി ജില്ലകൾക്കു പുറമെ ഗുജറാത്തിലും ഇയാൾക്കെതിരെ കേസുകൾ ഉണ്ടെന്നു പൊലീസ് പറഞ്ഞു.
കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ വിവിധ മാലമോഷണക്കേസുകളിൽ താനെ ജില്ലയിൽ നിന്നു പിടിയിലായ 20 പ്രതികൾക്കെതിരെയും മകോക്ക ചുമത്തി. മകോക്ക ചുമത്തിയാൽ പ്രതിക്ക് ജാമ്യം ലഭിക്കില്ല. ശിക്ഷിക്കപ്പെട്ടാൽ രണ്ടു മുതൽ അഞ്ചു വർഷം വരെ കഠിനതടവും 25,000 രൂപ വരെ പിഴയും ലഭിക്കാം. മുൻപ് ഒരു കേസിൽ പിടിക്കപ്പെട്ടാൽ ജാമ്യത്തിൽ ഇറങ്ങി വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന രീതി അവലംബിച്ചിരുന്നവരാണ് ഇതുവഴി പൂട്ടിലായത്
മീ ടു വിവാദത്തില്‍ മുഖംമൂടി നഷ്ടപ്പെട്ട നടന്‍ അലന്‍സിയറിനെതിരേ കൂടുതല്‍ പരാതികള്‍ വന്നുകൊണ്ടിരിക്കുകയാണ്. നടി ദിവ്യാ ഗോപിനാഥിനു പിന്നാലെ മറ്റു നടിമാരും ഇയാള്‍ക്കെതിരേ രംഗത്തു വന്നിരുന്നു. പലരും അലന്‍സിയര്‍ സ്ത്രീകള്‍ക്കെതിരേ ലൈംഗികമായി പെരുമാറിയതിനെക്കുറിച്ചാണ് വെളിപ്പെടുത്തിയത്. ഇപ്പോഴിതാ ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാമും രംഗത്തു വന്നിരിക്കുന്നു. ആഭാസം സിനിമയില്‍ ശീതളും അഭിനയിച്ചിരുന്നു.
ആഭാസം സിനിമയ്ക്കിടെ ദിവ്യ പറഞ്ഞത് പരിപൂര്‍ണ സത്യമാണെന്നും താനും ആ സംഭവത്തിന് താന്‍ സാക്ഷിയാണെന്നും ശീതള്‍ പറയുന്നു. ദിവ്യയോട് മാത്രമല്ല മറ്റു പല സ്ത്രീകളോടും ഇയാള്‍ മോശമായി പെരുമാറുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും ശീതള്‍ വെളിപ്പെടുത്തി. ആ സിനിമയില്‍ എനിക്കും വേഷമുണ്ടായിരുന്നു. സെറ്റില്‍ പലപ്പോഴും അലന്‍സിയര്‍ മദ്യപിച്ചാണ് വന്നത്.
സിനിമ സെറ്റില്‍വച്ച് മറ്റൊരു നടിയോടും അലന്‍സിയര്‍ ലിഫ്റ്റില്‍ വെച്ച് മോശമായി പെരുമാറുന്നത് കണ്ടു. പക്ഷേ ആ സാഹചര്യം അവര്‍ക്ക് മറികടക്കാന്‍ കഴിഞ്ഞു.അലന്‍സിയര്‍ അഭിനയിച്ച തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രം കാണാന്‍ സെറ്റിലുള്ള എല്ലാവരും ഒരുമിച്ച് പോയപ്പോഴും അലന്‍സിയര്‍ മദ്യലഹരിയില്‍ ആയിരുന്നെന്നും അടുത്ത് ഇരുന്ന സ്ത്രീയോട് മോശമായി പെരുമാറിയെന്നും ശീതള്‍ വെളിപ്പെടുത്തി. അപ്പോള്‍ തന്നെ ദിവ്യയുടെ പ്രശ്നം അറിഞ്ഞതാണ്. ആ സമയത്ത് സിനിമയിലേക്ക് വന്ന മറ്റൊരു പെണ്‍കുട്ടിയോടുള്ള അലന്‍സിയറിന്റെ നോട്ടവും മറ്റും അത്ര ശരിയായിരുന്നില്ല- ശീതള്‍ പറയുന്നു.
പഞ്ചാബിലെ അമൃത്സറിൽ ദസറ ആഘോഷങ്ങൾക്കിടെ നടന്ന ട്രെയിനപകടത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ദൃക്സാക്ഷികൾ. ”ട്രെയിൻ വരുന്ന ശബ്ദം ഞങ്ങൾ കേട്ടില്ല. രാവണന്‍റെ രൂപം കത്തിക്കുന്ന ചടങ്ങ് കണ്ടുകൊണ്ടിരിക്കുമ്പോഴാണ് തീവണ്ടി എത്തുന്നത്”, ദൃക്സാക്ഷികളിലൊരാളായ മിൻറു പറയുന്നു.
15 സെക്കന്‍റിനുള്ളിൽ എല്ലാം നടന്നു. നിലവിളികളും അലമുറകളും കൊണ്ട് അന്തരീക്ഷം നിറഞ്ഞു. ആളുകൾ തങ്ങളുടെ പ്രിയപ്പെട്ടവരെ തേടി ഓടിനടക്കാൻ തുടങ്ങി. കുട്ടികളുടെയടക്കം മൃതദേഹങ്ങൾ ചിതറിക്കിടക്കുന്നതാണ് കണ്ടത്. 6.45 നായിരുന്നു ചടങ്ങ് നടക്കേണ്ടിയിരുന്നത്.

മുഖ്യാതിഥി വൈകിയെത്തിയതിനാൽ ചടങ്ങ് വൈകുകയായിരുന്നു. ഇത്രയും വലിയ ജനക്കൂട്ടത്തെ വഹിക്കാൻ ഇടമുള്ള സ്ഥലത്തല്ല ചടങ്ങ് നടന്നതെന്ന് മറ്റൊരു ദൃക്സാക്ഷിയായ വിക്കി താക്കൂർ പറയുന്നു. സംഭവത്തിൽ അറുപതിലേറെപേര്‍ മരിച്ചു. നാല്‍പത് പേര്‍ക്ക് പരുക്കേറ്റു. രാവണന്‍റെ രൂപം കത്തിക്കുന്ന ചടങ്ങ് കണ്ടുകൊണ്ട് പാളത്തില്‍ നിന്നവര്‍ക്ക് ഇടയിലേയ്ക്ക് ട്രെയിന്‍ ഇടിച്ചു കയറുകയായിരുന്നു. റയില്‍വേയുടെ ഭാഗത്തുനിന്നും സുരക്ഷാവീഴ്ച്ചയുണ്ടായതായി നാട്ടുകാര്‍ ആരോപിക്കുന്നു. രാഷ്ട്രപതിയും പ്രധാനമന്ത്രിയും സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി.

അമൃത്‍സറിനടുത്ത് ജോധ ഫടക് മേഖലയില്‍ ചൗര ബസാറിലാണ് ദുരന്തം. വൈകീട്ട് 7.20ന്. പഠാന്‍കോട്ടില്‍ നിന്ന് അമൃത്‍സറിലേയ്ക്ക് വരികയായിരുന്ന ജലന്തര്‍ എക്സ്പ്രസാണ് അപകടത്തിന് കാരണമായത്. ദസറയോട് അനുബന്ധിച്ച് രാവണന്‍റെ രൂപം കത്തിക്കുന്ന ചടങ്ങ് റയില്‍േവ ട്രാക്കിന് സമീപത്താണ് സംഘടിപ്പിച്ചിരുന്നത്. രാവണ രൂപം കത്തിക്കുകയും പടക്കം പൊട്ടുകയും ചെയ്തപ്പോള്‍ ആളുകള്‍ ട്രാക്കിലേയ്ക്ക് കയറി നിന്നു. ഇതിടെ ട്രെയിന്‍ പാഞ്ഞെത്തി. പടക്കം പൊട്ടുന്ന ശബ്ദം കാരണം ആളുകള്‍ ട്രെയിന്‍റെ വരവറിഞ്ഞില്ല. ട്രെയിന്‍ ഹോണടിക്കുകയോ, സംഭവസ്ഥലത്തെ ലെവല്‍ക്രോസ് അടക്കുകയോ ചെയ്തില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സുരക്ഷാവീഴ്ച്ച ആരോപിച്ച് നാട്ടുകാര്‍ ദുരന്തസ്ഥലത്ത് പ്രതിഷേധിച്ചു.

ലെവല്‍ക്രോസ് അടച്ചിരുന്നുവെന്ന് റയില്‍വേ അറിയിച്ചു. 700 ലധികം പേര്‍ അപകടസ്ഥലത്തുണ്ടായിരുന്നു. മരിച്ചവരില്‍ കുട്ടികളുമുണ്ട്. പഞ്ചാബ് മന്ത്രി നവ്‍ജോത് സിങ് സിദ്ദുവിന്‍റെ ഭാര്യ നവ്‍ജോത് കൗര്‍ സിദ്ദു ആഘോഷത്തില്‍ മുഖ്യാതിഥിയായിരുന്നു. ആഘോഷത്തിന്‍റെ സംഘാടകരുടെ ഭാഗത്തുനിന്നും വീഴ്ച്ചയുണ്ടായതായി സൂചനയുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. എതിര്‍ദിശയില്‍ മറ്റൊരു ട്രെയിന്‍ വന്നത് ആളുകള്‍ക്ക് രക്ഷപ്പെടാനുള്ള സാധ്യതകുറച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്.

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് അന്വേഷണം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പഞ്ചാബ് സര്‍ക്കാരുമായി ബന്ധപ്പെടുകയും കേന്ദ്രസഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു.
പഞ്ചാബിലെ അമൃത്സറില്‍ ട്രെയിന്‍ ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി 50 മരണം . ദസറ ആഘോഷത്തിന്‍റെ ഭാഗമായി രാവണരൂപം ട്രാക്കില്‍ വച്ച് കത്തിക്കുമ്പോഴാണ് അപകടം. നിരവധി പേർക്കു പരുക്കേറ്റു. ചൗറ ബസാർ എന്ന സ്ഥലത്താണ് അപകടം നടന്നത്. ആഘോഷത്തിന്റെ ഭാഗമായി പടക്കങ്ങൾ പൊട്ടിച്ചതിനാൽ ട്രെയിൻ അടുത്തു വരുന്നതിന്റെ ശബ്ദം കേൾക്കാനായില്ല. ഇതാണ് ദുരന്തത്തിനു കാരണമായതെന്നാണ് റിപ്പോർട്ട്. മരണ സംഖ്യ ഇനിയും ഉയർന്നേക്കാം. ആയിരത്തിനടുത്ത് ആളുകൾ അപകടം നടന്ന സ്ഥലത്തു തടിച്ചു കൂടിയിരുന്നു.
Amritsar train accident video pic.twitter.com/hb9Q3f9qL6
— Satinder pal singh (@SATINDER_13) October 19, 2018
പൂര്‍ണ്ണഗര്‍ഭിണിയായ യുവതിയെ മരത്തില്‍ കെട്ടിയിട്ട് അവരുടെ വയറുകീറി ദമ്പതിമാര്‍ കുഞ്ഞിനെ മോഷ്ടിച്ചു. ഗര്‍ഭിണി ദാരുണമായി കൊല്ലപ്പെട്ടു. തെക്കുപടിഞ്ഞാറന്‍ ബ്രസീലിലെ ജോവോ പിനേറോയിലാണ് സംഭവം. എട്ടുമാസം ഗര്‍ഭിണിയായിരുന്ന മാര ക്രിസ്റ്റിന ഡാ സില്‍വ എന്ന 23-കാരിയാണ് അതിക്രൂരമായി കൊലചെയ്യപ്പെട്ടത്. ഇവരുടെ മൃതദേഹം ഇന്നലെ മരത്തില്‍ കെട്ടിയിട്ട നിലയില്‍ പൊലീസ് കണ്ടെത്തി.
കൊല നടത്തിയ ആഞ്ജലീന റോഡ്രിഗ്സ് എന്ന 40-കാരിയെയും ഭര്‍ത്താവ് റോബര്‍ട്ടോ ഗോമസ് ഡാ സില്‍വയെയും പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. വയറുപിളര്‍ന്നെടുത്ത കുഞ്ഞുമായി ആശുപത്രിയിലെത്തിയ ആഞ്ജലീന ഇതു തന്റെ കുഞ്ഞാണെന്ന് അവകാശപ്പെട്ടു. എന്നാല്‍, പ്രസവിച്ചതിന്റെ യാതൊരു ലക്ഷണവുമില്ലാത്തതുകണ്ട ഡോക്ടര്‍മാര്‍ സംശയം തോന്നി വൈദ്യപരിശോധന നിര്‍ദേശിച്ചെങ്കിലും അതിന് തയ്യാറാകാതിരുന്നതിനെത്തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
പൊലീസെത്തി ചോദ്യം ചെയ്തപ്പോള്‍ ആഞ്ജലീന സംഭവം തുറന്നുപറഞ്ഞു. ഇതോടെയാണ് പൊലീസ് സംഭവസ്ഥലത്തെത്തിയതും ക്രിസ്റ്റിയാനയുടെ മൃതദേഹം കണ്ടെത്തിയതും. മദ്യം നല്‍കി ക്രിസ്റ്റിയാനോയെ മയക്കിയശേഷമാണ് മരത്തില്‍ കെട്ടിയിട്ട് വയറുപിളര്‍ന്നതെന്ന് ആഞ്ജലീന പറഞ്ഞു. തന്റെ ഭര്‍ത്താവിന് കൊലപാതകത്തില്‍ പങ്കില്ലെന്ന് ആഞ്ജലീന പറഞ്ഞെങ്കിലും പൊലീസ് അത് വിശ്വസിച്ചിട്ടില്ല. ഒറ്റയ്ക്ക് ഇത്തരമൊരു കൊലപാതകം ചെയ്യാന്‍ ആഞ്ജലീനയ്ക്കാവില്ലെന്നാണ് പൊലീസ് കരുതുന്നത്.
ഒരു പെണ്‍കുഞ്ഞിനെ വേണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നുവെന്നും ക്രിസ്റ്റിയാനയുടെ വയറ്റില്‍ പെണ്‍കുഞ്ഞാണെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ അതിനെ സ്വന്തമാക്കണമെന്ന് കരുതിയിരുന്നതായും ആഞ്ജലീന പറഞ്ഞു. പാറ്റോസ് ഡീ മീഞ്ഞാസിലെ സാവോ ലൂക്കാസ് ആശുപത്രിയിലാണ് ആഞ്ജലിന കുഞ്ഞിനെയും കൊണ്ടുചെന്നത്. കുഞ്ഞിന്റെ തലയില്‍ ഒരു മുറിവുമുണ്ടായിരുന്നു. വയറുകീറുന്നതിനിടെ പറ്റിയതാവാം ഈ മുറിവെന്നാണ് കരുതുന്നത്.