രാജ്യാന്തര പൊലീസ് ഏജന്‍സിയായ ഇന്റര്‍പോള്‍ പ്രസിഡന്റ് മെങ് ഹോങ് വെയ് യെ കാണാനില്ല. പരാതിയില്‍ ഫ്രഞ്ച് പൊലീസ് അന്വേഷണം ആരംഭിച്ച് കഴിഞ്ഞു. ചൈനയിലേക്ക് യാത്രപോയ മെങിനെക്കുറിച്ച് കഴിഞ്ഞ ഏതാനും ദിവസമായി ഒരു വിവരവും ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഭാര്യ പൊലീസില്‍ പരാതി നല്‍കിയത്.
സെപ്റ്റംബര്‍ 29 നാണ് മെങ് ഫ്രാന്‍സില്‍ നിന്ന് സ്വന്തം രാജ്യമായ ചൈനയിലേക്ക് പോയത്. പിന്നീട് മെങിനെക്കുറിച്ച് വിവരമൊന്നും ഇല്ലാതായതിനാല്‍ ഭാര്യ ഇന്റര്‍പോള്‍ തലസ്ഥാനം സ്ഥിതി ചെയ്യുന്ന ഫ്രാന്‍സിലെ ലിയോണ്‍സ് നഗരത്തിലെ പൊലീസിന് പരാതി നല്‍കുകയായിരുന്നു. ഫ്രഞ്ച് റേഡിയോ യൂറോപ്പ് 1 ആണ് ഈ വാര്‍ത്ത ആദ്യം റിപ്പോര്‍ട്ടു ചെയ്തത്.
ചൈനയില്‍ പൊതു സുരക്ഷയുടെ ചുമതലയുള്ള ഉപമന്ത്രി സ്ഥാനമുള്‍പ്പടെയുള്ള ഉയര്‍ന്ന പദവികള്‍ വഹിച്ച വ്യക്തിയാണ് മെങ് ഹോങ്വെയ്. 2016ലാണ് അദ്ദേഹം ഇന്റര്‍പോള്‍ പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്നത്. ചൈന സ്വദേശിയായ മെങ് പ്രസിഡന്റ് ആകുന്നതിനെതിരെ വലത് രാഷ്ട്രീയമുള്ള രാജ്യങ്ങള്‍ രംഗത്തു വന്നിരുന്നു. ലോകത്തെ ഏറ്റവും ശക്തമായ സുരക്ഷാ ഏജന്‍സിയുടെ പ്രസിഡന്റിന്റെ തിരോധാനം വലിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ചൈനീസ് ഭരണകൂടം മെങിന്റെ തിരോധാനത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
കൊടുംവനം.ഊട്ടി ചുരം റോഡിൽ ഗൂഡല്ലൂർ,മസിനഗുഡിയിൽ കല്ലടിച്ചുരത്തിന് സമീപമുള്ള കൊടുംവളവിൽ നിന്ന് 200 അടി താഴ്ചയിലേയ്ക്ക് മറിഞ്ഞ കാറിൽ യാത്രക്കാരായുണ്ടായിരുന്നത് ഏഴുപേർ. ഹൃദയം ഒരുമിച്ച് കോർത്ത ഉറ്റസുഹൃത്തുക്കൾ. ഹിംസ്രജന്തുക്കളുള്ള കൊടുംവനത്തിൽ വാഹനം പതിയുമ്പോൾ റോഡ് വിജനമായിരുന്നു. ആരുമറിഞ്ഞില്ല വീഴ്ചയിൽ അഞ്ചുപേർ മരിച്ചത്. മാരകമായി മുറിവേറ്റ രണ്ടുപേർ കാറിനുള്ളിൽ ഡോർ തുറക്കാനാകാതെ കുടുങ്ങിക്കിടക്കുന്നു. രണ്ട് ദിവസം പുറം ലോകമറിയാതെപോയ ആ ദുരന്തത്തിന്റെ ദൃശ്യങ്ങൾ പറഞ്ഞറിയ്ക്കുന്നതിനേക്കാൾ ഭീകരമായിരുന്നു.
ചെന്നൈയിൽനിന്ന് 30ന് ഊട്ടിയിലെത്തി മുറിയെടുത്ത തമിഴ്നാട് സ്വദേശികളായ ഏഴംഗ സംഘം തിങ്കൾ രാവിലെ പത്തരയോടെയാണു കാറിൽ മസിനഗുഡിയിലേക്കു പുറപ്പെട്ടത്. ഉച്ചയോടെ മസിനഗുഡിക്കു സമീപം കല്ലട്ടിച്ചുരത്തിലെ 35ാം വളവിൽ എത്തിയതോടെ കൊടുവനത്തിലെ 200 അടി താഴ്ചയിൽ കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മറ്റു വാഹനങ്ങൾ റോഡിലില്ലാതിരുന്നതിനാൽ അപകടവിവരം ആരുമറിഞ്ഞില്ല.
ഹോട്ടൽമുറി വെക്കേറ്റ് ചെയ്യാതെ പോയ സംഘത്തെക്കുറിച്ച് 2 ദിവസം കഴിഞ്ഞിട്ടും വിവരമൊന്നുമില്ലാതിരുന്നതോടെ ഹോട്ടൽ ഉടമകൾ പൊലീസിൽ പരാതി നൽക്കുകയായിരുന്നു. തുടർന്ന് വനംവകുപ്പിന്റെ സഹായത്തോടെ നടത്തിയ തെരച്ചിലിൽ ഇന്നലെ മൂന്നരയോടെ കൊക്കയിൽ വീണ നിലയിൽ കാർ കണ്ടെത്തുകയായിരുന്നു. ചെന്നൈ സ്വദേശികളായ ജയകുമാർ(31), അമർനാഥ്(33), രവിവർമ(35), ഇബ്രാഹിം(35), ജൂഡ്(30) എന്നിവർ തൽക്ഷണം മരിക്കുകയായിരുന്നു.
കൂട്ടുകാർ കൺമുന്നിൽ ഇഞ്ചിഞ്ചായി മരിക്കുമ്പോൾ നിസ്സഹായരായി ഗുരുതര പരുക്കുകളോടെ അരുൺ(35), രാമരാജേഷും(32) ഡോർ ലോക്കായി രണ്ടുദിവസം മൃതദേഹങ്ങൾക്കൊപ്പം കുടുങ്ങി. ഓരോരുത്തരായി മരിക്കുന്നതു കണ്ടുനിൽക്കാനേ അരുണിനും രാമരാജേഷിനും കഴിഞ്ഞുള്ളൂ. അരുണിന്റെ നെറ്റിയിലുണ്ടായ ആഴമേറിയ മുറിവിലേക്കു മൃതദേഹങ്ങളിൽനിന്നുള്ള പുഴുക്കൾ എത്തി.
രക്ഷാപ്രവർത്തനം വൈകിയിരുന്നെങ്കിൽ ഇവരുടെ ജീവനും അപകടത്തിലായേനെ. വാതിലുകൾ അടഞ്ഞനിലയിലായിരുന്ന കാർ വെട്ടിപ്പൊളിച്ച് ഏറെ പണിപ്പെട്ടാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെത്തിച്ചത്. അക്ഷരാർത്ഥത്തിൽ മോഹൻലാൽ ചിത്രം നീരാളിയുടെ കഥയെ അനുസ്മരിപ്പിക്കുന്ന അപകട ദുരന്തം. ചെന്നൈയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് സംഘത്തിലുണ്ടായിരുന്നത്.
ചലച്ചിത്രനടന്‍ അയ്യപ്പന്‍കാവ് പണിക്കശ്ശേരി പിവി ഏണസ്റ്റിനെ ആലുവാപ്പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി .73 വയസ്സായിരുന്നു ആദ്യമായി അദ്ദേഹം അഭിനയിച്ച നദി എന്ന സിനിമയുടെ ലൊക്കേഷനായ ആലുവാപ്പുഴയിലാണ് നടനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാന്‍സര്‍ ബാധിതനായിരുന്ന ഏണസ്റ്റ് അതു മൂലമുള്ള മനോവിഷമത്തില്‍ ആത്മഹത്യ ചെയ്‌തെന്ന നിഗമനത്തിലാണ് പൊലീസ്.
രാവിലെ ആലുവാ മണപ്പുറത്തെത്തിയ ഏണസ്റ്റ് പുഴയിലേക്ക് ഇറങ്ങുകയായിരുന്നു. നിരവധി സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഏണസ്റ്റിനെ കാണാനില്ലെന്ന വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സംസ്‌കാരം ഇന്ന് സെമിത്തേരി മുക്കിലുള്ള സെന്റ് ഫ്രാന്‍സിസ് അസീസി പള്ളി സെമിത്തേരിയില്‍.
കലാഭവന്‍ മണിയുടെ മരണത്തെക്കുറിച്ച് സി.ബി.ഐ സംവിധായകന്‍ വിനയന്റെ മൊഴിയെടുക്കും. മണിയെക്കുറിച്ചുള്ള പുതിയ സിനിമയില്‍ മരണം സംബന്ധിച്ചുള്ള വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് നീക്കം. വിനയന്‍ ബുധനാഴ്ച തിരുവനന്തപുരത്തെ സിബിഐ ഓഫീസില്‍ ഹാജരാകും.
അന്തരിച്ച നടൻ കലാഭവൻ മണിയുടെ ജീവിതവും മരണവും പ്രതിപാദിക്കുന്ന സിനിമയാണ് ചാലക്കുടിക്കാരൻ ചങ്ങാതി. വിനയനാണ് സംവിധാനം. മിമിക്രി കലാകാരനായ രാജാമണിയാണ് നായകനായി വേഷമിട്ടത്.
മണിയുടെ മരണം സംബന്ധിച്ച ദുരൂഹതകൾ ഇനിയും നീങ്ങിയിട്ടില്ല. 2016 മാർച്ച് ആറിനായിരുന്നു മണിയുടെ മരണം. കൊലപാതകമെന്ന ആക്ഷേപം തുടക്കം മുതൽ തന്നെ ഉയർന്നിരുന്നുവെങ്കിലും പര്യാപ്തമായ തെളിവുകളൊന്നും പൊലീസിനു ലഭിച്ചിരുന്നില്ല. പ്രത്യേക അന്വേഷണ സംഘത്തെ ഇതിനായി നിയോഗിച്ചുവെങ്കിലും പുരോഗതിയുണ്ടായില്ല. സംശയിക്കപ്പെടുന്നവരുടെ നുണപരിശോധനയുൾപ്പെടെ ശാസ്ത്രീയ തെളിവുകളും അന്വേഷണസംഘം ശേഖരിച്ചു.
എന്നാൽ ആരോപിക്കുംവിധം മനഃപൂർവം അപായപ്പെടുത്താനുള്ള സാധ്യതകളിലേക്കു വിരൽചൂണ്ടുന്ന തെളിവുകൾ ലഭിച്ചില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ മറുപടി. സത്യം പുറത്തുകൊണ്ടുവരാൻ ഹൈക്കോടതി സിബിഐ അന്വേഷണത്തിനു ഉത്തരവിടുകയായിരുന്നു.
വിഷമദ്യം അകത്തു ചെന്നുവെന്നു വ്യക്തമാക്കിയുള്ള രണ്ട് ലാബ് റിപ്പോർട്ടുകളും പോസ്റ്റ്മോർട്ടം റിപ്പോർട്ടും പുറത്തു വന്നതനുസരിച്ചു വീണ്ടും പൊലീസ് അന്വേഷണം നടത്തിയെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല.
കൊട്ടിയം പൊലീസ് പരിധിയിലെ ചെറിയേല ഭാഗത്ത് പ്രായപൂർത്തിയാകാത്ത രണ്ടുപേരെ ഉൾപ്പെട മൂന്ന് പെൺകുട്ടികളെ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി. ഇന്നലെ അർദ്ധരാത്രിയോടെയാണ് പെൺകുട്ടികളെ രണ്ട് പേർ ഓട്ടോറിക്ഷയിൽ കടത്തി കൊണ്ടുപോയത്.രണ്ട് പേർ സഹോദരിമാരുടെ മക്കളും ഒരാൾ അവരുടെ അയൽവാസിയുമാണ്.
ഒരാൾ 19 വയസുകാരിയും മറ്റ് രണ്ട് പേർ പ്രായപൂർത്തിയാകാത്തവരുമാണ്. പരവൂർ കലയ്ക്കോട് സ്വദേശികളായ ദീപുവും ഉല്ലാസുംചേർന്നാണ് തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് സംശയിക്കുന്നു.
ഇന്നലെ അർദ്ധരാത്രി ഒരു മണിക്കുശേഷം മുഖത്തലക്ഷേത്ര പരിസരത്ത് നിന്നാണ് പെൺകുട്ടികൾപോയത്. പൊലീസ് ആശയവിനിമയം നടത്തിയപ്പോൾ ഇന്ന് രാവിലെ പെൺകുട്ടികളിൽ ഒരാൾ ഫോണെടുത്ത് രഹസ്യമായി സംസാരിച്ചു. ദീപുവിന്റെ വീട്ടിലാണ് തങ്ങൾ ഉള്ളതെന്നും രക്ഷിക്കണമെന്നും പറഞ്ഞ പെൺകുട്ടിക്ക് സ്ഥലം കൃത്യമായി പറയാൻ കഴിഞ്ഞില്ല.
ദീപുവും ഉല്ലാസും ഉറക്കമായിരുന്നവേളയിലാണ് ഈ പെൺകുട്ടി പൊലീസുമായി സംസാരിച്ചത്. പിന്നീട് ഫോൺ സ്വിച്ച് ഓഫായി. കൃത്യമായ ടവർ ലൊക്കേഷൻ വച്ച് പെൺകുട്ടികളെ കണ്ടു പിടിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
ദേശാഭിമാനി ജീവനക്കാരനായിരുന്ന കടുങ്ങല്ലൂര്‍ മുപ്പത്തടം രാമാട്ട് വീട്ടില്‍ മോഹൻ ((42) ദാസിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ ഭാര്യയ്‌ക്കും കാമുകനും ജീവപര്യന്തം കഠിനതടവും പിഴയും. ഭാര്യ സീമ (40), കാമുകൻ വൈക്കം ആറാട്ടുകുളങ്ങര ഹരിശ്രീ വീട്ടിൽ ഗിരീഷ‌്കുമാർ (39) എന്നിവർക്കാണു അഡീഷനൽ ഡിസ്ട്രിക്ട‌് ആൻഡ് സെഷൻസ് കോടതി ജഡ്‌ജി എൻ വി രാജു ശിക്ഷ വിധിച്ചത്. ഗിരീഷ‌്കുമാറിനു 50,000 രൂപയും സീമയ്ക്ക‌് 10,000 രൂപയും പിഴയും വിധിച്ചു. പണമടച്ചില്ലെങ്കിൽഗിരീഷ‌്കുമാർ രണ്ടുവർഷവും സീമ ആറു മാസവും അധിക തടവുശിക്ഷ അനുഭവിക്കണം.
2012 ഡിസംബർ രണ്ടിനു രാത്രി 7.45നു കണ്ടെയ്നർ റോഡിലാണു കൊലപാതകം. സംഭവത്തിന് അഞ്ചു വർഷം മുമ്പാണു സീമയും ഗിരീഷ‌്കുമാറും പരിചയപ്പെട്ടത്. ഇരുവരും എറണാകുളത്ത് അടുത്തടുത്തു പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരായിരുന്നു. സീമയുടെ സുഹൃത്തെന്ന നിലയിൽ മോഹൻദാസിനു ഗിരീഷ‌്കുമാറിനെ അറിയാമായിരുന്നു. ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ തിരിമറി നടത്തി ഗിരീഷ‌്കുമാർ ഒരു കോടി രൂപയോളം കൈക്കലാക്കി. ഈ തുക ഉപയോഗിച്ചു സീമയും ഒട്ടേറെ വസ്തുക്കൾ വാങ്ങിക്കൂട്ടി. പിന്നീടു സാമ്പത്തിക തിരിമറി കണ്ടെത്തിയപ്പോൾ പണം സ്ഥാപനത്തിലേക്കു തിരിച്ചുനൽകേണ്ടിവന്നു.
സാമ്പത്തിക ബാധ്യത തീർക്കുന്നതിനും മറ്റുകാര്യങ്ങൾക്കും മോഹൻദാസ് വഴങ്ങിയില്ല. തുടർന്ന‌് 2009 മുതൽ ഒട്ടേറെ തവണ ഇരുവരും ഗുരുവായൂരിലെ നെന്മണി ലോഡ്ജിൽ മുറിയെടുത്തു മോഹൻദാസിനെ കൊലപ്പെടുത്തുന്നതിനെക്കുറിച്ചു ഗൂഢാലോചന നടത്തി. സംഭവദിവസം ജോലിക്കു പോകുകയായിരുന്ന മോഹൻദാസിനെ ഫോണിൽ വിളിച്ച സീമ,
ഗിരീഷ‌്കുമാറിന്റെ ബന്ധു ആശുപത്രിയിലാണെന്നും അയാൾ വഴിയിൽ നിൽക്കുന്നുണ്ടെന്നും ബൈക്കിൽ കയറ്റിക്കൊണ്ടുപോകണമെന്നും ആവശ്യപ്പെട്ടു. ഇതനുസരിച്ചു മോഹൻദാസ് ഗിരീഷ‌്കുമാറിനെ ബൈക്കിൽ കയറ്റി. യാത്രയ്ക്കിടെ മോഹൻദാസിനെ ഗിരീഷ‌്കുമാർ ക്ലോറോഫോം മണപ്പിച്ചു. ബൈക്കിൽനിന്നു വീണ മോഹൻദാസ് ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്നാലെചെന്ന‌് ഗിരീഷ‌്കുമാർ കഴുത്തറുത്തു.
അപകടം പറ്റിയതാണെന്നു വരുത്തിത്തീർക്കാൻ ശ്രമിച്ചെങ്കിലും മൃതദേഹവും ബൈക്കും കിടന്നിരുന്ന അകലം സംശയത്തിനിടയാക്കി. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മോഹൻദാസ് സുഹൃത്ത് രാജീവിനെ മൊബൈൽ ഫോണിൽ വീഡിയോ കോൾ ചെയ‌്തിരുന്നു. ഗൂഢാലോചനയ്ക്കായി പ്രതികൾ ഉപയോഗിച്ച മൊബൈൽ ഫോൺ, പ്രതികളുടെ കോൾ ഡീറ്റയിൽസ് എന്നിവ പ്രധാന തെളിവുകളായി.
കൃത്യത്തിനുശേഷം അമ്പതോളം തവണ ഇരുവരും മപരസ്പരം വിളിച്ചിരുന്നു. കൊലയ്ക്ക് ഉപയോഗിച്ച കത്തി, ക്ലോറോഫോം കുപ്പി എന്നിവ അന്വേഷണസംഘം കണ്ടെത്തി. എറണാകുളം ടൗൺ നോർത്ത് പൊലീസ് സർക്കിൾ ഇൻസ്പെക്ടർ എം ജി സാബുവാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ വിഭാഗം 45 സാക്ഷികളെ വിസ്തരിച്ചു. 69 രേഖകൾ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി അഭിഭാഷകരായ ജ്യോതി അനിൽകുമാർ, പി ശ്രീരാം, കെ കെ സാജിത എന്നിവർ ഹാജരായി.
ആലപ്പുഴ ചേര്‍ത്തലയില്‍ നിന്ന് കഴിഞ്ഞദിവസം ഒളിച്ചോടിയായ മുപ്പത്തൊമ്പതുകാരിയായ അധ്യാപികയെയും പതിനാറുകാരന്‍ വിദ്യാര്‍ഥിയെയും പിടികൂടാന്‍ സഹായിച്ചത് മൊബൈല്‍ഫോണ്‍. അധ്യാപിക ചേര്‍ത്തലയില്‍ നിന്നു പുറപ്പെട്ട ശേഷം പുന്നപ്രയില്‍ എത്തിയപ്പോള്‍ ഫോണ്‍ ഓഫ് ചെയ്തിരുന്നു. എന്നാല്‍ ചെന്നൈയില്‍ എത്തിയ ശേഷം പുതിയ സിം വാങ്ങി ഇതേ ഫോണില്‍ ഉപയോഗിച്ചതോടെയാണ് പോലീസ് ഇവര്‍ താമസിക്കുന്ന സ്ഥലം കണ്ടെത്തിയത്.
ചെന്നൈയില്‍ എത്തിയ ഇവര്‍ അവിടെ വാടകയ്ക്കു വീടു കണ്ടെത്തി 40000 രൂപ അഡ്വാന്‍സ് നല്‍കിയിരുന്നു. തിങ്കളാഴ്ച രാവിലെ മുതല്‍ ചൈന്നെയിലെ ആറമ്പാക്കത്തെ ചൈന്നെ പാര്‍ക്ക് ഇന്‍ ഹോട്ടലില്‍ താമസിക്കുകയായിരുന്ന ഇവരെ പുലര്‍ച്ചെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഭര്‍ത്താവുമായി അകന്നു കഴിയുന്ന ഇവര്‍ വിദ്യാര്‍ഥിയുമായി അടുപ്പത്തിലായി. കുട്ടിക്കു മൊെബെല്‍ ഫോണും ഷര്‍ട്ടും വാങ്ങിക്കൊടുത്തു.
അധ്യാപികയെ കുട്ടിയുടെ മാതാവു ഇതിന്റെ പേരില്‍ വീട്ടില്‍വിളിച്ചു വരുത്തി ദ്വേഷ്യപ്പെട്ടു. ഇതാണ് നാടുവിടലില്‍ കലാശിച്ചത്. ഫോണ്‍ പിന്തുടര്‍ന്നാണ് പോലീസ് ഇവരുടെ താമസസ്ഥലം കണ്ടെത്തിയത്. തിരുവനന്തപുരത്തേക്കു പുറപ്പെട്ട ഇവര്‍ പുന്നപ്രയിലെത്തിയതോടെ മൊെബെല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. വൈകിട്ട് ഏഴോടെ തമ്പാനൂരില്‍ ചെന്ന ഇവര്‍ സ്വകാര്യ ബസില്‍ ചൈന്നെയിലേക്കു തിരിച്ചു. തിങ്കളാഴ്ച രാവിലെ പത്തോടെ ആറമ്പാക്കത്തെത്തി. അധ്യാപികയുടെ നാലു പവന്റെ പാദസരം വിറ്റു കിട്ടിയ 59,000 രൂപയില്‍ 10,000 രൂപ അഡ്വാന്‍സ് നല്‍കി ഹോട്ടലില്‍ മുറിയെടുത്തു.
യാത്രയ്ക്കിടെ പരിചയപ്പെട്ട ഓട്ടോ ഡ്രൈവര്‍ ശങ്കറിന്റെ സഹായത്തോടെ ചൈന്നെയില്‍ വാടകയ്ക്കു വീട് ലഭിക്കുന്നതിന് 40,000 രൂപ അഡ്വാന്‍സ് നല്‍കി. ഇയാളുടെ സഹായത്തോടെ മിനിയെന്ന പേരില്‍ പുതിയ സിം കാര്‍ഡ് വാങ്ങി കൈവശമുണ്ടായിരുന്ന ഫോണില്‍ ഉപയോഗിച്ചതോടെ സൈബര്‍ സെല്ലിന് ഇവര്‍ കഴിയുന്ന സ്ഥലത്തെക്കുറിച്ചു സൂചന ലഭിച്ചു. തുടര്‍ന്നായിരുന്നു പോലീസെത്തിയത്. കുട്ടിയെ അധ്യാപിക ലൈംഗികമായി ഉപയോഗിച്ചോ എന്ന് വ്യക്തമല്ല. ഇക്കാര്യത്തിലും അന്വേഷണം നടക്കും. തെളിവുകള്‍ എതിരായാല്‍ പോക്‌സോ നിയമപ്രകാരമായിരിക്കും അധ്യാപികയ്‌ക്കെതിരേ കേസ് വരിക.
പ്രേമം സിനിമയില്‍ നായകനായ കോളേജ് വിദ്യാര്‍ത്ഥി അധ്യാപികയെ പ്രണയിക്കുന്ന രംഗം ഉണ്ടായിരുന്നു. ഇതായിരുന്നു ഇവരുടെ പ്രണയത്തിനും പ്രചോദനമായത്. വിദ്യാര്‍ഥിയെ ജുവെനെല്‍ കോടതിയില്‍ ഹാജരാക്കിയശേഷം രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. ജുവെനെല്‍ ആക്ട് പ്രകാരവും തട്ടിക്കൊണ്ടുപോകലിനും കേസെടുത്തു. അധ്യാപികയെ ജാമ്യത്തില്‍ വിട്ടു. തണ്ണീര്‍മുക്കത്തെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപികയ്ക്കു പത്തു വയസുള്ള മകനുമുണ്ട്.
ഉത്തര്‍പ്രദേശില്‍ വാഹനപരിശോധനയ്ക്കിടെ 38കാരനെ പൊലീസ് കോണ്‍സ്റ്റബിള്‍ വെടിവെച്ചു കൊന്നു. രാത്രി പരിശോധനക്കായി വാഹനം നിര്‍ത്താത്തതിനെ തുടര്‍ന്നാണ് പൊലീസ് വെടിയുതിര്‍ത്തത്. വിവേക് തിവാരിയാണ് യു.പിയിലെ ആശുപത്രിയില്‍ വെച്ച് മരിച്ചത്.
ലഖ്‌നോ നഗരത്തിലെ ഗോമതി നഗറില്‍ ശനിയാഴ്ച പുലര്‍ച്ചെ 1:30ഓടെയാണ് സംഭവമുണ്ടായത്. തിവാരിയും സുഹൃത്തുക്കളും കൂടി കാറില്‍ പോകുമ്പോള്‍ രാത്രി പരിശോധനക്കെത്തിയ പൊലീസ് സംഘം ഇവരെ തടയുകയായിരുന്നു. എന്നാല്‍ കാര്‍ നിര്‍ത്താതെ പൊലീസുകാരുടെ ബൈക്ക് ഇടിച്ച് തെറിപ്പിച്ച് തിവാരി മുന്നോട്ട് പോവുകയായിരുന്നു.
തുടര്‍ന്ന് പൊലീസ് കോണ്‍സ്റ്റബിളായ പ്രശാന്ത് കുമാര്‍ വെടിയുതിര്‍ത്തു. ഈ വെടിവെപ്പിലാണ് വിവേക് തിവാരി കൊല്ലപ്പെട്ടത്. സ്വയം രക്ഷക്കായാണ് പ്രശാന്ത് കുമാര്‍ വെടിവെച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
ബാഗ്ദാദ്: സോഷ്യൽ മീഡിയയിലൂടെ താരവും യുവമോഡലുമായ ടെറാ ഫരേസ് വെടിയേറ്റു മരിച്ചു. അവരുടെ പോർഷേകാറിൽ സഞ്ചരിക്കവെ അജ്ഞാതരായ അക്രമികളാണ് വെടിവെച്ചുകൊന്നത്. ബാഗ്ദാദിലെ ക്യാന്പ സാറ ജില്ലയിലാണ് 22-കാരിയായ ടെറാ ഫരേസ് വെടിയേറ്റ് മരിച്ചത്. മൂന്ന് വെടിയുണ്ടകളാണ് ടെറയുടെ ദേഹത്ത് നിന്ന് കണ്ടെത്തിയത്.
പ്രദേശിക സമയം വ്യാഴാഴ്ച പുലർച്ചെ 5.45-ഓടെയാണ് ടെറായ്ക്ക് വെടിയേറ്റത്. ഉടൻതന്നെ ഷെയ്ഖ് സൈദ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിന്റെതെന്ന് കരുതപ്പെടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ഇതിൽ കൊലപാതകി ബൈക്കിലെത്തി കാറിന്റെ ജനലിലൂടെ വെടിവയ്ക്കുന്നത് കാണാം. എന്നാൽ വീഡിയോയുടെ ആധികാരികത പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ടെറായുടെ കൊലപാതകത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം നിറയുകയാണ്. മോഡലിംഗും ഫോട്ടോഷൂട്ടും ചെയ്യുന്നതിൽ ഇറാഖിൽ നേരത്തേ ടെറായ്ക്കെതിരെ വിമർശനമുണ്ടായിരുന്നു.
ഇതിന്റെ തുടർച്ചയാണ് കൊലപാതകമെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന ആരോപണം. ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച ചിത്രങ്ങൾ ടെറായെ യുവാക്കളുടെ ഹരമാക്കി മാറ്റിയിരുന്നു. മുപ്പതുലക്ഷത്തോളം പേരാണ് ഫാഷൻ രംഗത്ത് തരംഗം തീർത്ത ടെറായെ ഇൻസ്റ്റഗ്രാമിൽ പിന്തുടർന്നിരുന്നത്.
മുൻ മിസ് ബാഗ്ദാദ്, മിസ് ഇറാക് റണ്ണറപ്പ് എന്നീസ്ഥാനങ്ങൾ ടെറാ ഫരേസ് നേടിയിരുന്നു. ഇറാഖി കുർദിസ്താന്റെ തലസ്ഥാനമായ എർബിലിലാണ് ടെറാ താമസിച്ചിരുന്നത്. വല്ലപ്പോഴും മാത്രമാണ് ഇവർ ബാഗ്ദാദിലെത്തിയിരുന്നത്. ടെറായുടെ സന്ദർശന വിവരം മുൻകൂട്ടിയറിഞ്ഞ അക്രമികൾ ആക്രമണം ആസൂത്രണം ചെയ്യുകയായിരുന്നുവെന്നാണ് കരുതുന്നത്.
സംഭവത്തെക്കുറിച്ച് ഇറാഖി ആഭ്യന്തര മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ബാർബി ബ്യൂട്ടി സെന്റർ ഉടമയായിരുന്ന റഫീഫ് അൽ യസേരി, ഫാഷൻ രംഗത്ത് പ്രവർത്തിച്ചിരുന്ന റാഷ അൽ ഹാസൻ എന്നിവർ ഓഗസ്റ്റിൽ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടിരുന്നു.
സാൻ ഫ്രാൻസിസ്ക്കോ: ഐഫോൺ XS ന്റെ ലോഞ്ചിനോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിക്കിടയിൽ വൻ കൊള്ള. കാലിഫോർണിയയിലെ പലോ ആൾട്ടോ ആപ്പിൾ സ്റ്റോറിലാണ് സംഭവം.12 മണിക്കൂറിനുള്ളിൽ രണ്ട് തവണയാണ് സ്റ്റോർ കൊള്ളയടിച്ചത്. സ്റ്റോറിൽനിന്നും പതിനായിരക്കണക്കിന് രൂപ വിലമതിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ മോഷണം പോയതായി സ്റ്റോർ അധികാരികൾ പറഞ്ഞു.
ശനിയാഴ്ച്ച രാത്രി 7 മണിയോടെയാണ് സ്റ്റോർ ആദ്യം കൊള്ളയടിക്കുന്നത്. ഐഫോൺ XS, ഐഫോൺ XS മാക്സ് തുടങ്ങിയ വിവിധ മോഡലുകൾ ഉൾപ്പെടെ നാല് ലക്ഷം രൂപ വില മതിക്കുന്ന ഡെമോ ഐഫോൺ മോഡലുകളാണ് മോഷണം പോയത്. ആദ്യ മോഷണത്തിന് തൊട്ടു പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ തന്നെ അടുത്ത മോഷണവും നടന്നു. രണ്ട് മോഷണങ്ങളിൽനിന്നുമായി ഏകദേശം 77 ലക്ഷത്തോളം രൂപ വിലമതിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളാണ് സ്റ്റോറിൽനിന്നും മോഷണം പോയതെന്ന് പൊലീസ് പറഞ്ഞു.
മോഷണത്തിനുശേഷം പ്രതികൾ വ്യത്യസ്ത വാഹനങ്ങളിലായി രക്ഷപ്പെടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് എട്ട് പേർ നിരീക്ഷണത്തിലാണെന്നും പൊലീസ് പറഞ്ഞു.