തമിഴ് താരം വിക്രമിന്റെ മകൻ ധ്രുവ് സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് നാലുപാര്‍ക്ക് പരുക്കേറ്റു. ചെന്നൈയിലെ തേനാംപേട്ടിൽ രാവിലെയാണ് അപകടമുണ്ടായത്. ധ്രുവ് ഓടിച്ചിരുന്ന കാർ റോഡരുകിൽ പാർക്ക് ചെയ്തിരുന്ന മൂന്ന് ഓട്ടോറിക്ഷകളിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
സിറ്റി പൊലീസ് കമ്മിഷണറുടെ വസതിക്കു സമീപമായിരുന്നു അപകടം. ധ്രുവ് മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത് യുവതാരം കൂടിയായ ധ്രുവിനെ ജാമ്യത്തില്‍ വിട്ടു. അമിത വേഗത്തില്‍ വണ്ടിയോടിച്ചതിനും മറ്റുള്ളവരുടെ ജീവന് അപകടത്തിലാക്കിയതിനുമാണ് അടയാര്‍ പൊലീസ് കെസെടുത്തത്. മദ്യപിച്ചോയെന്ന പരിശോധന പൊലീസ് ആദ്യഘട്ടത്തില്‍ നടത്തിയില്ലെന്ന് ആരോപണമുയര്‍ന്നു.
അപകടത്തിൽ ഓട്ടോ ഡ്രൈവറുടെ കാലിനും തലയ്ക്കും പരുക്കേറ്റു. ഇയാൾ ആശുപത്രിയിലാണ്. സംവിധായകൻ ബാലയുടെ പുതിയ ചിത്രമായ ‘വർമ’യിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണു ധ്രുവ്.
തൊടുപുഴ കൂട്ടക്കൊലപാതകം, കൂട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ മന്ത്രവാദത്തിന്റെ പിന്നാമ്പുറക്കഥകള്‍ ഞെട്ടിക്കുന്നതാണ്.കമ്പകക്കാനത്തെ കൃഷ്ണന് മാത്രമല്ല, ഇടുക്കിയുടെ പരിസങ്ങളില്‍ ദുര്‍മന്ത്രവാദങ്ങളും ആഭിചാര ക്രിയകളും അടക്കം ചെയ്തുവരുന്ന നിരവധി പേരുണ്ട്. മന്ത്രവാദം പഠിപ്പിച്ച് സ്വന്തം പിന്‍ഗാമിയാക്കണം എന്ന് കൃഷ്ണന് ആഗ്രഹിച്ച ശിഷ്യന് തന്നെയാണ് ഒടുക്കം ഗുരുവിനെ കൊന്ന് മണ്ണിലടക്കിയത്.
തൊടുപുഴ കൂട്ടക്കൊലയിലെ ചില അറിയാക്കഥകള്‍ ഇങ്ങനെ…
സ്വന്തം വിവാഹക്കാര്യം ശരിയാക്കുന്നതിന് വേണ്ടി ഒരു സുഹൃത്ത് വഴിയാണ് കൃഷ്ണന്റെ അടുത്തേക്ക് അനീഷ് എത്തിപ്പെടുന്നത്. ആ പരിചയം വളര്‍ന്നു പന്തലിച്ചു. അനീഷ് പൊടുന്നനെ തന്നെ കൃഷ്ണന്റെ വിശ്വാസവും സ്നേഹവും പിടിച്ച് പറ്റി. പ്രിയപ്പെട്ട ശിഷ്യനായി മാറി. അനീഷ് വളരെ പെട്ടെന്ന് തന്നെ കൃഷ്ണന്റെ വലം കയ്യും മക്കളേക്കാള്‍ പ്രിയപ്പെട്ടവനുമായി മാറി.
തനിക്ക് അറിയാവുന്ന മാന്ത്രിക വിദ്യകളെല്ലാം കൃഷ്ണന് അനീഷിനെ പഠിപ്പിച്ചിരുന്നു. തന്റെ പിന്‍ഗാമിയായി അനീഷിനെ മാറ്റിയെടുക്കണം എന്നായിരുന്നു കൃഷ്ണന് കരുതിയിരുന്നത്. ഇതിന് വേണ്ടി മാന്ത്രിക വിദ്യകള്‍ പഠിപ്പിക്കാന്‍ പൂജ മുറിയെന്ന് പുറത്ത് തോന്നത്തക്ക വിധത്തില്‍ അനീഷിന് പ്രത്യേക മുറിയും കെട്ടിപടുത്തുയര്‍ത്തി. എന്നാല്‍ അതേ ശിഷ്യന് തന്നെ ക്രൂരമായി ഗുരുവിന്റെയും കുടുംബത്തിന്റെയും ജീവനെടുത്തു. ആറടിമണ്ണ് പോലും നിഷേധിച്ചായിരുന്നു നാല് മൃതദേഹങ്ങളും ഒന്നിനുമേല്‍ ഒന്നായി അനീഷും കൂട്ടാളിയും ചേര്‍ന്ന് അടക്കം ചെയ്തത്.
കൊലപ്പെടുത്തി അടുത്ത ദിവസം മറവ് ചെയ്യാന്‍ എത്തിയ അനീഷും ലിബീഷും ജീവനോടെയിരിക്കുന്ന അര്‍ജ്ജുനെ തലയ്ക്ക് പിന്നില്‍ നിന്ന് കുത്തി ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തി. അതിന് ശേഷം കന്യകാപൂജയ്ക്ക് ആര്‍ഷയുടെ മൃതദേഹത്തെ വിധേയയാക്കി. ഈ സമയം ലിബീഷ് സുശീലയുടെ മൃതദേഹത്തിലും കാമക്കൊതി തീര്‍ത്തു. ഇതിന് പിന്നാലെ ജീവനോടെ കൃഷ്ണനെ കുഴിയില്‍ ചവിട്ടി ഒതുക്കി കിടത്തി മുകളില്‍ സുശീല, അതിനു മുകളില്‍ ആര്‍ഷ, ഏറ്റവും മുകളിലായി ജീവനോടെ അര്‍ജ്ജുനെയും.
നാട്ടുകാരുമായും ബന്ധുക്കളുമായും അകലം പാലിച്ചുള്ള ജീവിതമായിരുന്നു കൃഷ്ണന്റേയും കുടുംബത്തിന്റെയും. ഇല്ലാത്ത സിദ്ധിയുടെ പേരില്‍ വീട്ടില്‍ ഈയാംപാറ്റകളെ എത്തിച്ചിരുന്നു കൃഷ്ണന്. കൃഷ്ണന്റെ ദുര്‍മന്ത്രവാദത്തിനും തട്ടിപ്പിനും ഭാര്യ സുശീലയും കൂട്ടുനിന്നിരുന്നു. ആഢംബര കാറുകളില്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വരെ എത്തുന്ന പണച്ചാക്കുകള്‍ ആയിരുന്നു കൃഷ്ണന്റെ ഇരകള്‍. മക്കളായ അര്‍ജുനും ആര്‍ഷയും എല്ലാ പൂജകള്‍ക്കും സാക്ഷികളുമായിരുന്നു.
വണ്ണപ്പുറത്തെ കൃഷ്ണന്റെ വീട്ടില്‍ മാത്രമല്ല, രാമക്കല്‍ മേട്ടിലും നെടുങ്കട്ടത്തും കട്ടപ്പനയിലുമെല്ലാം ദുര്മന്ത്രവാദികള് ഇപ്പോഴും അരങ്ങ് വാഴുന്നുണ്ട്. കോഴിയേയും ആടിനേയും എന്തിന് മനുഷ്യ കുഞ്ഞുങ്ങളെ വരെ ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ ബലി കൊടുക്കുന്നു. രാമക്കല്‍ മേട്ടില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുരുതി കൊടുത്ത് പതിമൂന്ന് വയസ്സുകാരനെ ആണ്.
ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പുകളാണ് ഇടുക്കിയില്‍ കൂടോത്ര സംഘങ്ങളും ദുര്‍മന്ത്രവാദക്കാരും ചേര്‍ന്ന് നടത്തുന്നത്. നിധിയുടെ പേരിലും ശത്രുസംഹാര പൂജയുടെ പേരിലും ബാധ ഒഴിപ്പിക്കലിന്റെ പേരിലുമൊക്കെയാണ് ഈ തട്ടിപ്പുകള്‍. ബാധയൊഴിപ്പിക്കല്‍ പോലുള്ള ആഭിചാര ക്രിയകള്‍ക്ക് ഇരയാക്കപ്പെടുന്നവര്‍ മരിച്ച് പോകുന്ന സംഭവങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്.
കൃഷ്ണന്റെയും കുടുംബത്തിന്റെയും കൂട്ടക്കൊലയ്ക്ക് സമാനമായ സംഭവം മുന്‍പും ഇടുക്കിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിധി കണ്ടെത്താനെന്ന പേരിലാണ് അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് സ്കൂള്‍ വിദ്യാര്‍ത്ഥിയായ മകനെ കൊലയ്ക്ക് കൊടുത്തത്. മറ്റൊരു സംഭവത്തില്‍ അന്യസംസ്ഥാനത്ത് പഠിക്കുന്ന മക്കളെ ബലികൊടുക്കാനാണ് മാതാപിതാക്കള്‍ തയ്യാറായത്. അതും നിധിയുടെ പേരില്‍ തന്നെ.
തീര്‍ന്നില്ല, ഇടുക്കി മുണ്ടിയെരുമയിലാണ് സഹോദരിയുടെ ശരീരത്തില്‍ കയറിയ ബാധ ഒഴിവാക്കാന്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ ബലി കൊടുത്തത്. മനുഷ്യനെ പോലെ തന്നെ കാട്ടുമൃഗങ്ങളേയും ഇത്തരത്തിലുള്ള ചടങ്ങുകള്‍ക്ക് മന്ത്രവാദികള്‍ ഉപയോഗിക്കുന്നുണ്ട്. കാട്ടുപന്നി, ഇരുതല മൂരി, വെള്ളി മൂങ്ങ, കാട്ടുകോഴി എന്നിവയെല്ലാം ആഭിചാര ക്രിയകളുടെ ഭാഗമായി ബലി കഴിക്കപ്പെടുന്നു.
തൊടുപുഴ കമ്പകക്കാനം കൂട്ടക്കൊലപാതകം സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. കൊല്ലപ്പെട്ട മന്ത്രവാദി കൃഷ്ണന് അനീഷുമായി കന്യകളെ വെച്ചുള്ള പൂജയ്ക്ക് ആലോചിച്ചിരുന്നതായും ഇരകളെ കൊലപ്പെടുത്തിയ ശേഷം ഒന്നാംപ്രതി അനീഷ് കൃഷ്ണന്റെ മകള്‍ അര്‍ഷയെ ഉപയോഗിച്ച് ഇക്കാര്യം പരീക്ഷിക്കാന്‍ ശ്രമിച്ചതായും സംശയം. കൃത്യം നടത്തിയ ശേഷം അനീഷ് കൃഷ്ണന്റെ ഭാര്യ സൂശീലയുടെയും അര്‍ഷയുടെയും മൃതദേഹങ്ങളെ അപമാനിച്ചതായും പോലീസ് പറഞ്ഞിട്ടുണ്ട്.
കൊലപ്പെടുത്തിയ ശേഷം അര്‍ഷ കന്യകയാണോ എന്ന് നോക്കാന്‍ അനീഷ് ലിബീഷിനോട് ആവശ്യപ്പെടുകയും തന്റെ അറിവ് വെച്ച് ലിബീഷ് വിരല്‍ കടത്തി പരിശോധന നടത്തിയെന്നുമാണ് ലിബീഷ് പോലീസിനോട് പറഞ്ഞത്. സുശീലയുടെ മൃതദേഹത്തില്‍ ഇതിനിടയില്‍ അനീഷ് ലൈംഗികത പരീക്ഷിക്കുകയും ചെയ്തു. അതേസമയം ഈ ആരോപണം അനീഷ് ചോദ്യം ചെയ്യലില്‍ നിഷേധിച്ചു.
കൊലപാതകം നടത്തിയ വീട്ടില്‍ അനീഷും ലിബീഷും മൂന്ന് മണിക്കൂറോളം ചെലവഴിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ സമയത്ത് അനീഷ് വീട്ടില്‍ കന്യകളെ വെച്ചുള്ള പൂജ നടത്തിയോ എന്നാണ് പോലീസിന്റെ സംശയം. നേരത്തേ പൂജയ്ക്കായി കന്യകളെ കിട്ടുമോ എന്ന വിവരം കൃഷ്ണന് തന്നോട് ചോദിച്ചിരുന്നതായി അനീഷ് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിരുന്നു. അര്‍ഷയില്‍ ലിബീഷ് പരിശോധന നടത്തുകയും ചെയ്ത സാഹചര്യത്തില്‍ പൂജ പോലെയുള്ള നീക്കം പ്രതികള്‍ നടത്തിയതായുള്ള സംശയം ഉയരുന്നുണ്ട്.
കൊലയ്ക്കുപിന്നിലെ യഥാര്‍ത്ഥ കാരണം ഇതുവരെ പുറത്തുവന്നിട്ടില്ലന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടല്‍. കാരണം ഇവ അത്രമാത്രം അവിശ്വസനീയമായ കാര്യങ്ങളാണ് പ്രതികള്‍ വെളിപ്പെടുത്തുന്നത്. പുലര്‍ച്ചെ 12.30 ഓടെ കൃത്യത്തിനെത്തിയെന്നും കമ്പകക്കാനത്തുനിന്നും തിരിച്ച് വീട്ടിലെത്തിയപ്പോള്‍ 5 മണി കഴിഞ്ഞെന്നുമാണ് ഇവര്‍ പൊലീസിനെ അറിയിച്ചിട്ടുള്ളത്.
ഇവര്‍ വിവരിച്ച പ്രകാരമാണ് കാര്യങ്ങള്‍ നടന്നതെങ്കില്‍ കൃത്യം നടത്താന്‍ ഇവര്‍ ആകെ ചെലവഴിച്ചത് അരമണിക്കൂറോളം മാത്രമാണെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍. കൃത്യം നടത്താനുള്ള അര മണിക്കൂറും തിരിച്ച് തൊടുപുഴയെത്താനുള്ള ഒരു മണിക്കൂറും കഴിച്ച് മൂന്നുമണിക്കൂര്‍ ഇവര്‍ വീട്ടില്‍ ചെലവഴിച്ചത് എന്തിനുവേണ്ടിയായിരുന്നെന്ന കാര്യത്തില്‍ വ്യക്തത വരുത്താനാവാത്തതാണ് പൊലീസിനെ കുഴയ്ക്കുന്നത്.
എറണാകുളം ജില്ലയിൽ മൂവാറ്റുപുഴയ്ക്കുസമീപം മണ്ണൂർ ഐരാപുരത്തു തോട്ടിൽ കുളിക്കാനിറങ്ങിയ രണ്ടു പ്ലസ്ടു വിദ്യാർഥികൾ മുങ്ങിമരിച്ചു. ഐരാപുരം അംബികാമഠത്തിൽ വാടകവീട്ടിൽ താമസിക്കുന്ന അരൂർ സ്വദേശി കോയിൽപ്പറന്പിൽ തോമസിന്റെ മകൻ അലൻ (17), തൃക്കളത്തൂർ കൊല്ലേരിമൂലയിൽ ജിജിയുടെ മകൻ ഗോപീകൃഷ്ണൻ (17) എന്നിവരാണു മരിച്ചത്. കുന്നക്കുരുടി തട്ടുപാലം വലിയതോട്ടിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്കു 12.45 നായിരുന്നു അപകടം.
ജില്ലയിൽ ഇന്നലെയുണ്ടായ ഉരുൾപൊട്ടലുകളിൽ ഒരു കുടുംബത്തിലെ അഞ്ചുപേർ ഉൾപ്പെടെ 11 പേർ മരിച്ചു. രണ്ടുപേരെ കാണാതായി. അടിമാലി എട്ടുമുറിയിലുണ്ടായ ഉരുൾപൊട്ടലിൽ ദേശീയപാതയോരത്തു താമസിച്ചിരുന്ന പുതിയകുന്നേൽ ഹസൻകുട്ടിയുടെ ഭാര്യ ഫാത്തിമ(65), മകൻ മുജീബ് (38), മുജീബിന്റെ ഭാര്യ ഷെമീന (35), മുജീബിന്റെ മക്കളായ ദിയ (ഏഴ്), മിയ (അഞ്ച്), കൊന്നത്തടി കുരുശുകുത്തിയിൽ പൊന്തപ്പള്ളിൽ മാണിയുടെ ഭാര്യ തങ്കമ്മ(55), അടിമാലി കുരങ്ങാട്ടിയിൽ കുറുന്പനത്ത് മോഹനൻ (52), ഭാര്യ ശോഭന (50), മുരിക്കാശേരി രാജപുരം കരികുളത്തിൽ പരേതനായ കുമാരന്റെ ഭാര്യ മീനാക്ഷി (93), കീരിത്തോട് പെരിയാർവാലി കൂട്ടാക്കൽ ആഗസ്തി (70), ഭാര്യ ഏലിക്കുട്ടി (65) എന്നിവരാണ് മരിച്ചത്. കരികുളത്തിൽ മീനാക്ഷിയുടെ മക്കളായ ഉഷ (57), രാജൻ (55) എന്നിവരെയാണ് കാണാതായത്.
ഇന്നലെ പുലർച്ചെ നാലോടെയായിരുന്നു അടിമാലിയിൽ ഉരുൾപൊട്ടലുണ്ടായത്. അപകടത്തെത്തുടർന്ന് ഹസൻകുട്ടിയുടെ വീടു പൂർണമായി ഒലിച്ചുപോയി. വീടിനുള്ളിൽ ഉറങ്ങിക്കിടന്ന ഹസൻകുട്ടിയും കുടുംബാംഗങ്ങളുമാണ് അപകടത്തിൽപെട്ടത്. അപകട സമയത്തു വീടിനുള്ളിലുണ്ടായിരുന്ന ഹസൻ കുട്ടിയും മറ്റൊരു ബന്ധുവും അദ്ഭുതകരമായി രക്ഷപ്പെട്ടു.
നാട്ടുകാരും ഫയർഫോഴ്സും പോലീസും നടത്തിയ മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. വീടിനു മുകൾഭാഗത്തുനിന്നു പൊട്ടിയിറങ്ങിയ ചെളിയും വെള്ളവും ഹസൻകുട്ടിയുടെ കുടുംബത്തെ ഒന്നാകെ കവർന്നെടുക്കുകയായിരുന്നു. ചെളിയും മണ്ണും വീടിന്റെ അവശിഷ്ടങ്ങളും ദേശീയപാതയിൽ വന്നടിഞ്ഞു. ഇവയ്ക്കിടയിൽനിന്നുമാണ് കുടുംബാംഗങ്ങളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. മണ്ണിനടിയിൽ കൊന്നത്തടി കുരുശുകുത്തിയിലുണ്ടായ ഉരുൾപൊട്ടലിൽ പൊന്തപ്പള്ളിൽ മാണിയും മകൻ ഷൈനും അപകടത്തിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു.
ഉരുൾപൊട്ടിയതിനെത്തുടർന്ന് മാണിയുടെ വീടു പൂർണമായി തകർന്നു. അടിമാലി കുരങ്ങാട്ടിയിൽ കുറുന്പനത്ത് മോഹനൻ, ഭാര്യ ശോഭന എന്നിവർ താമസിച്ചിരുന്ന വീടിനുമുകളിലേക്ക് മണ്‍തിട്ട ഇടിഞ്ഞുവീഴുകയായിരുന്നു. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തത്. സംഭവസമയത്ത് വീടിനുള്ളിൽ മറ്റാരും ഉണ്ടായിരുന്നില്ല. അപകടത്തിൽ വീടു പൂർണമായി തകർന്നു.
പെരിയാറിനു സമീപം താമസിച്ചിരുന്ന കൂട്ടാക്കൽ ആഗസ്തിയും ഭാര്യ ഏലിക്കുട്ടിയും ചെറുമകന്റെ കുടുംബത്തോടൊപ്പം കഴിഞ്ഞ ദിവസമാണ് കീരിത്തോട് പെരിയാർവാലിയിൽ ദേശീയപാതയ്ക്കരികിൽ ഹരിപ്പാട് രവീന്ദ്രന്റെ വീട്ടിൽ വാടകയ്ക്കു താമസമാരംഭിച്ചത്. ഇന്നലെ പുലർച്ചെ രണ്ടരയോടെയാണ് ഇവിടെ ഉരുൾപൊട്ടിയത്. ഇവർ താമസിക്കുന്ന വീടിനു മുകളിലേക്ക് അഞ്ചംകുന്നേൽ വേലായുധന്റെ വീടിന്റെ തിണ്ണയോടുചേർന്നുള്ള ഭാഗത്താണ് ഉരുൾപൊട്ടിയത്. സമീപവാസിയായ സന്തോഷിന്റെ ആട്, പന്നി തുടങ്ങിയ വളർത്തു മൃഗങ്ങളും വെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി.
ആഗസ്തിയും ഭാര്യ ഏലിക്കുട്ടിയും ഉറങ്ങിക്കിടന്ന മുറിക്കു മുകളിലേക്കു മണ്ണും കല്ലും വെള്ളവും പതിക്കുകയായിരുന്നു. വീടിന്റെ ഒരുഭാഗം പൂർണമായും തകർന്നു. ഒടിഞ്ഞുതകർന്ന കട്ടിലിനടിയിലും സമീപത്തുമായാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവരുടെ കൊച്ചുമകൻ വിപിന്റെ ഭാര്യ ജെസിയും ഒരു വയസുള്ള കുഞ്ഞും വീട്ടിലുണ്ടായിരുന്നെങ്കിലും അദ്ഭുതകരമായി രക്ഷപ്പെട്ടു. ജെസി ഫോണ്‍വിളിച്ചു നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാരും കഞ്ഞിക്കുഴി പോലീസും ഇടുക്കി ഫയർഫോഴ്സും ചേർന്നു നടത്തിയ തെരച്ചിലിലാണു മൃതദേഹങ്ങൾ കണ്ടെടുത്തത്. തൊട്ടടുത്തുള്ള ബേബിയുടെ വീടും ഉരുൾപൊട്ടലിൽ തകർന്നു. അരകിലോമീറ്റർ വാത്തിക്കുടി പഞ്ചായത്തിൽ രാജപുരത്ത് കരികുളത്തിൽ മീനാക്ഷിയും മക്കളായ രാജനും ഉഷയും താമസിച്ചിരുന്ന വീട് ഉരുൾപൊട്ടലിൽ പൂർണമായുംഒലിച്ചുപോയി.
ഇന്നലെ വെളുപ്പിന് മൂന്നരയോടെയാണ് ഇവിടെ ഉരുൾപൊട്ടിയത്. വീടിനോടൊപ്പം ഒഴുകിപ്പോയ മീനാക്ഷിയുടെ മൃതദേഹം അരകിലോമീറ്ററോളം താഴെ മരക്കഷണത്തിൽ ഉടക്കിക്കിടന്നു. രാവിലെ ഒന്‍പതിനാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ഒരു കാലും വയറിന്റെ ഒരു ഭാഗവും മുറിഞ്ഞ നിലയിലായിരുന്നു. ഇവർക്കൊപ്പം വീട്ടിലുണ്ടായിരുന്ന രാജനും ഉഷയ്ക്കുംവേണ്ടി തെരച്ചിൽ ആരംഭിച്ചു. തോട്ടിൽ വെള്ളം ഉയർന്നത് രക്ഷാപ്രവർത്തനത്തിനു തടസമായി. പെരിയാറിലേക്കാണ് തോട്ടിൽനിന്നുള്ള വെള്ളം ഒഴുകിയെത്തുന്നത്.
ഇന്നലെ രാവിലെ അഞ്ചേകാലോടെയാണ് കന്പളികണ്ടം പന്തപ്ലാക്കൽ തങ്കമ്മയുടെ മരണത്തിനിടയാക്കിയ ദുരന്തമുണ്ടായത്. ഉരുൾപൊട്ടലിൽ വീട് ഒഴുകിപ്പോയി. അരക്കിലോമീറ്ററോളം ദൂരെനിന്നാണ് തങ്കമ്മയുടെ മൃതദേഹം ലഭിച്ചത്. ഭർത്താവ് മാണിയും മകൻ ഷൈനും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കല്ലാർ കന്പിലൈൻ താഴത്തേക്കുടിയിൽ കുടുംബാംഗമാണ് തങ്കമ്മ. മോഹനൻ, ഭാര്യ ശോഭന എന്നിവരുടെ സംസ്കാരം ഇന്നു വീട്ടുവളപ്പിൽ നടക്കും. മറ്റുള്ളവരുടെ മൃതദേഹങ്ങൾ ഇന്നലെ സംസ്കരിച്ചു. കെ. കൃഷ്ണമൂർത്തി/ബിജു കലയത്തിനാൽ
ഇടുക്കിയിൽ മലവെള്ളപാച്ചിലിൽ സ്ത്രീയുടേതെന്ന് സംശയിക്കുന്ന മൃതദേഹം ഒഴുകി വന്നു. തലയില്ലാത്ത ശരീരമാണ് കണ്ടെത്തിയത്. ഉടലും കൈകളും മാത്രമാണ് മൃതദേഹത്തിലുള്ളത്. കുഞ്ചിത്തണ്ണിയ്ക്ക് സമീപം മുതിരപ്പുഴയാറിൽ എല്ലക്കൽ പാലത്തിന് സമീപമാണ് ഒഴുകി വന്ന മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്.
കനത്ത മഴയെത്തുടർന്ന് മണ്ണിടിഞ്ഞ് റോഡുകളിൽ ഗതാഗത തടസ്സം തടസപ്പെട്ടിരുന്നു. ഗതാഗതം പുന:സ്ഥാപിക്കാൻ പോയ കുഞ്ചിത്തണ്ണി ടൗണിലെ ഓട്ടോറിക്ഷാ ഡ്രൈവർമാരാണ് വെള്ളപ്പാച്ചിലിൽ മനുഷ്യശരീരം ഒഴുകി വരുന്നത് ശ്രദ്ധയിൽപ്പെട്ടത്. തോട്ടിയും കയറും ഉപയോഗിച്ച് മൃതദേഹം ഒഴുകി പോകാതെ ഇവർ തടഞ്ഞിട്ടു. പിന്നീട് രാജാക്കാട് പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു.
പൊലീസ് സംഘം എത്തിയശേഷമാണ് ശരീരഭാഗങ്ങൾ കരക്കെടുത്തത്. സ്ത്രിയുടേതെന്ന് തോന്നിക്കുന്ന ഉടലും കൈകളുമാണ് കണ്ടെത്തിയത്. ജീർണിച്ചു തുടങ്ങിയ അവസ്ഥയിലാണ് ശരീരഭാഗം. ഇൻക്വസ്റ്റ് തയാറാക്കി ഫോറൻസിക് പരിശോധനയ്ക്കായി ശരീരഭാഗം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഇവിടെ നിന്ന് രണ്ടു കിലോമീറ്റർ മുകളിൽ കുഞ്ചിത്തണ്ണി പാലത്തിന് സമീപത്ത് നിന്ന് ഒരു മാസം മുമ്പ് യുവതിയുടെ ഇടതുകാൽ നാട്ടുകാർക്ക് ലഭിച്ചിരുന്നു. ഇതും കോട്ടയം മെഡിക്കൽ കോളേജിൽ കൊണ്ടുപോയി ഫോറൻസിക് പരിശോധന നടത്തിയിരുന്നു. ആറ്റുകാട്ടിൽ നിന്ന് പുഴയിൽ കാണാതായ വിജി എന്ന യുവതിയെയും പത്തനംതിട്ട മുക്കൂട്ടുതറയിൽ നിന്ന് കാണാതായ ജെസനയെയും ബന്ധപ്പെടുത്തി പോലീസ് ഡി.എൻ.എ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിനിടെയാണ് ഉടലും കൈകളും ലഭിച്ചത്.
അരയ്ക്ക് താഴ്പോട്ടും കഴുത്തിന് മുകളിലേക്കുമില്ലാത്ത ശരീരഭാഗം ലഭിച്ചത് കൊലപാതകമാണെന്ന സൂചനയാണ് നൽകുന്നത്. കഴുത്തിലെയും അരയിലെയും മുറിവ് വെട്ടിമുറിച്ചതിന് സമാനമാണെന്ന് ദൃക്സാക്ഷികൾ പറയുന്നു.
പത്തുവയസുകാരനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ മൂന്നുപേരെ യെമനിൽ പൊതുനിരത്തിൽ വച്ച് വെടിവച്ചു കൊന്ന് പരസ്യമായി കെട്ടിത്തൂക്കി. ജനകൂട്ടത്തിന് നടുവിൽ പ്രതികളെ മുട്ടുകാലില്‍ ഇരുത്തി അധികൃതർ വെടിവച്ച് കൊല്ലുകയായിരുന്നു. പിന്നീട് പ്രതികളുടെ മൃതദേഹങ്ങൾ സനയിലെ ആള്‍ത്തിരക്കുളള സ്ക്വയറില്‍ ക്രെയിനില്‍ കെട്ടിത്തൂക്കി. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
പത്തുവയസ് മാത്രമുള്ള ആൺകുട്ടിയെയാണ് പ്രതികൾ മൃഗീയമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. കുട്ടിയെ പീഡിപ്പിച്ചതിന് ശേഷം കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം. മുത്തശ്ശിയുടെ വീട്ടിലേക്ക് പോയ കുട്ടിയെ തട്ടിക്കൊണ്ടു പോയി ബന്ധിച്ച് ഒരു സ്കൂളില്‍ വച്ചാണ് ഇവര്‍ പീഡിപ്പിച്ചത്. പിന്നീട് മൃതദേഹം ആള്‍താമസമില്ലാത്ത കെട്ടിടത്തിൽ ഒളിപ്പിച്ചു.
പ്രതികളില്‍ രണ്ട് പേര്‍ക്ക് 19 വയസ് മാത്രമാണ് പ്രായം. മൂന്നാമന് 27 വയസ് പ്രായമുണ്ട്. ബലാത്സംഗം, കൊലപാതകം ഉൾപ്പെടെ ഒട്ടേറെ കുറ്റങ്ങൾക്ക് വധശിക്ഷ നൽകാറുണ്ട്. ഫയറിങ് സ്ക്വാഡ് ഉപയോഗിച്ചാണ് ഇൗ വധശിക്ഷ നടപ്പാക്കിയത്.
തമിഴ്നാട്ടിലെ നാമക്കലിന് സമീപം ബസ് ലോറിക്ക് പിന്നിലിടിച്ച് നാല് മലയാളികള്‍ മരിച്ചു. കൊല്ലം സ്വദേശികളായ മിനി വര്‍ഗീസ് (36) മകന് ഷിബു വ്രഗീസ് (10) റിജോ, സിദ്ധാര്‍ഥ് എന്നിവരാണ് മരിച്ചത്. 15പേര്‍ക്ക് പരിക്കേറ്റു.
നാമക്കല്‍ ജില്ലയിലെ കുമാരപാളയത്തു വെച്ചാണ് സംഭവം.പള്ളക്കപാളയത്തേക്ക് പോയ്ക്കൊണ്ടിരുന്ന ലോറിയുടെ പിന്നില്‍ ബെംഗളുരുവില്‍ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.
മരിച്ച സിദ്ധാര്‍ഥ് ആയിരുന്നു ബസിന്റെ ഡ്രൈവര്‍. പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടം. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണ്. കുമാരപാളയം പോലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇടുക്കി വണ്ണപ്പുറം കമ്പക്കാനത്ത് മന്ത്രവാദം നടത്തുന്ന കൃഷ്ണനും കുടുംബവും ദാരുണമായി കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ അറസ്റ്റിലായെങ്കിലും ദുരൂഹത നീങ്ങുന്നില്ല. കൃഷ്ണന് വന്‍കിട നോട്ടു തട്ടിപ്പു സംഘവുമായി ബന്ധമുണ്ടായിരുന്നുവെന്ന സൂചന ലഭിച്ചതാണ് അന്വേഷണം പുതിയ ദിശയിലേക്ക് നീങ്ങാന്‍ കാരണം.
ജൂലായ് നാലിന് കൊല്ലം മുളങ്കാടകത്ത് സീരിയല്‍ നടി സൂര്യയുടെ വീട്ടില്‍ നിന്നും 57 ലക്ഷം രൂപയുടെ കള്ളനോട്ടും നിര്‍മാണ ഉപകരണങ്ങളും പിടികൂടിയിരുന്നു. ഇടുക്കി അണക്കരയില്‍ നിന്ന് പിടിയിലായവരില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടിയും അമ്മയും വലയിലാകുന്നത്.
നടിയും അമ്മയും വാടകയ്ക്കെടുത്തിരുന്ന വീട്ടില്‍ പലപ്പോഴും പൂജ നടക്കാറുണ്ടായിരുന്നു. ഇതിന് എത്തിയിരുന്നത് കൊല്ലപ്പെട്ട കൃഷ്ണനും സഹായി അനീഷും ആയിരുന്നുവെന്ന ചില സൂചനകള്‍ പോലീസിനും ലഭിച്ചിട്ടുണ്ട്.
ജയിലിലുള്ള നോട്ടുകേസിലെ പ്രതികളെ ചോദ്യം ചെയ്യാന്‍ നീക്കമുണ്ട്. കൃഷ്ണും കുടുംബവും ആരെയോ ഭയപ്പെട്ടിരുന്നുവെന്ന് അടുത്ത ബന്ധുക്കള്‍ വെളിപ്പെടുത്തിയിരുന്നു. കള്ളനോട്ട് സംഘം പിടിയിലായ ശേഷമാണ് ഇതെന്നാണ് സൂചന. അങ്ങനെ വരുമ്പോള്‍ സീരിയല്‍ നടിയുടെ അറസ്റ്റും കൃഷ്ണന്റെ കൊലപാതകവും കൂട്ടിവായിക്കപ്പെടേണ്ടതുണ്ട്.
കൃഷ്ണന്റെ വീടായ വണ്ണപ്പുറത്തു നിന്നും കിലോമീറ്ററുകളുടെ വ്യത്യാസം മാത്രമാണ് നോട്ട് തട്ടിപ്പില്‍ പിടിയിലായ തോപ്രാംകുടി സ്വദേശികളായ ജോബിന്, അരുണ്‍, റിജോ എന്നിവരുടെ വീട്ടിലേക്കുള്ളത്. അണക്കരയില്‍ ആദ്യം അറസ്റ്റിലായ രവീന്ദ്രനും കൃഷ്ണന്റെ വീട്ടില്‍ നിന്ന് അകലെയല്ല. ഈ സാധ്യതകളെല്ലാം വിരല്‍ ചൂണ്ടുന്നത് ശക്തനായ ഒരാള്‍ ഇപ്പോഴും ഈ കൊലകള്‍ക്കെല്ലാം പിന്നില്‍ മറഞ്ഞിരിപ്പുണ്ടെന്നാണ്.
അനീഷും ലിബീഷും മാത്രമാണ് കൊലയ്ക്കു പിന്നിലെന്ന പോലീസ് കണ്ടുപിടുത്തത്തെ ബന്ധുക്കള്‍ തന്നെ ഖണ്ഡിക്കുന്നു. കരുത്തനായ കൃഷ്ണനെ രണ്ടുപേര്‍ക്ക്, അതും മദ്യപിച്ചെത്തിയവര്‍ക്ക് ഒരിക്കലും കീഴ്പ്പെടുത്താനാവില്ലെന്ന് ഇവര്‍ പറയുന്നു. മറ്റു ചിലര്‍ കൊലയ്ക്കു പിന്നിലുണ്ടെന്നു തന്നെയാണ് ഇവരും വിശ്വസിക്കുന്നത്.
എഞ്ചിനീയറിംഗ് വിദ്യാര്‍ഥിക്ക് ജനമൈത്രി നടുറോഡില്‍ പൊലീസിന്റെ ക്രൂര മര്‍ദ്ദനം. പെറ്റിക്കേസില്‍ പിഴയടക്കാന്‍ ചെന്ന, കൊല്ലം കരുനാഗപ്പള്ളിഐ എച്ച് ആര് ഡി കോളജിലെ രണ്ടാം വര്‍ഷ എന്‍ജിനിയറിങ് വിദ്യാര്‍ഥി അഖില്‍ കൃഷ്ണനാണ് മര്‍ദ്ദനമേറ്റത്. വള്ളിക്കീഴ് സ്വദേശിയും എസ്.എഫ്.ഐ പ്രവര്‍ത്തകനുമായ അഖില്‍ കൃഷ്ണനെ കരുനാഗപ്പള്ളി എസ്.ഐ ശ്യാമാണ് പരസ്യമായി മുഖത്തടിച്ചത്.
ആളുകള്‍ നോക്കി നില്‍ക്കെയാണ് അഖിലിനെ എസ്ഐ മര്‍ദ്ദിച്ച് വാഹനത്തില്‍ കയറ്റിയത്. തുടര്‍ന്ന് സ്റ്റേഷനില്‍ എത്തിച്ചും മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് കൂടുതല്‍ പേര് സ്റ്റേഷനിലെത്തിയതോടെ 100 പിഴ അടപ്പിച്ച് അഖിലിനെ വിട്ടയക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാര്‍ഥിയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നൂറു രൂപ പിഴ ഒടുക്കേണ്ട ഒരുപെറ്റി കേസില്‍ കോളജ് വിദ്യാര്‍ഥിയെ ജനമൈത്രി പൊലിസ് കൈകാര്യം ചെയ്യുന്നതിന്റെ സിസിടിവി ദ്യശ്യങ്ങള്‍ പുറത്തു വന്നിട്ടും വിദ്യാര്‍ഥിയുടെ പരാതിയില്‍ നടപടി ഉണ്ടായിട്ടില്ല.
ബൈക്കിന്റെ രേഖകള്‍ പരിശോധിക്കുന്നതിനിടെ കരുനാഗപ്പള്ളി എസ് ഐ ശ്യാം യാതൊരു പ്രകോപനവുമില്ലാതെ മര്‍ദിക്കുകയായിരുന്നുവെന്ന് എസ് എഫ്ഐ പ്രവര്‍ത്തകനായ വിദ്യാര്‍ഥി ആരോപിച്ചു.