വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് മോഡലിനെ തോക്കിന്‍ മുനയില്‍ ബന്ധനസ്ഥയാക്കിയ 30 കാരനെ ഒടുവില്‍ പൊലീസ് അനുനയിപ്പിച്ചു. ഭോപ്പാലിലാണ് സംഭവം. കാമുകനെന്ന് അവകാശപ്പെട്ട ഉത്തര്‍പ്രദേശുകാരനായ രോഹിതാണ് യുവതി വിവാഹം കഴിക്കാന്‍ തയ്യാറാണെന്ന് പറയാതെ പുറത്തുവിടില്ലെന്ന് ഭീഷണി മുഴുക്കിയത്. പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രിയിലേക്ക് മാറ്റിയതായും പൊലീസ് അറിയിച്ചു. ഇവരെ ബന്ദിയാക്കിയ ഉത്തര്‍പ്രദേശ് സ്വദേശി രോഹിത്തിനെയും ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച രാത്രി 7.15ഓടെ യുവതിയുമായി രോഹിത്ത് ഫ്ളാറ്റിന് പുറത്തേക്ക് എത്തി കീഴടങ്ങുകയായിരുന്നു.
വെള്ളിയാഴ്ച യുവതിയുടെ ഫ്‌ളാറ്റിനുള്ളില്‍ കടന്ന രോഹിത് അവരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ബന്ദിയാക്കുകയുമായിരുന്നു. യുവതിയെ താന്‍ പ്രണയിക്കുന്നുണ്ടെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നുമാണ് രോഹിത് അവകാശപ്പെട്ടിരുന്നത്. പ്രണയിക്കുന്നുണ്ടെന്ന് സമ്മതിച്ചാല്‍ മാത്രമേ യുവതിയെ സ്വതന്ത്രയാക്കുവെന്ന നിലപാടായിരുന്നു രോഹിത് സ്വീകരിച്ചത്. ആദ്യം യുവതിയെ രക്ഷപെടുത്താന്‍ പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും രോഹിത്തിന്റെ ഭീഷണിയെ തുടര്‍ന്ന് അകത്തുകടക്കാനായില്ല.
മുംബൈയില്‍നിന്ന് രണ്ടുമാസം മുമ്പാണ് യുവതി ഭോപ്പാലിലെത്തിയത്. ആ സമയത്താണ് രോഹിത്തുമായി പരിചയത്തിലാകുന്നത്. തുടര്‍ന്ന് രോഹിത്ത് യുവതിയെ സ്ഥിരമായി വിളിക്കാന്‍ തുടങ്ങി. യുവതി ഫോണ്‍ എടുക്കാതായതോടെ വെള്ളിയാഴ്ച ഇയാള്‍ ഫ്‌ളാറ്റിലെത്തുകയും അകത്തുകടന്ന് കുറ്റിയിടുകയുമായിരുന്നു.
12 മണിക്കൂറോളം ഇയാള്‍ പെണ്‍കുട്ടിയെ മുറിക്കുളളില്‍ തോക്കിന്‍ മുനയില്‍ നിര്‍ത്തി പരിഭ്രാന്തി സൃഷ്ടിച്ചു.
യുവാവിനെ അനുനയിപ്പിച്ച് യുവതിയെ സ്വതന്ത്രയാക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. യുവതിയെ സ്വതന്ത്രയാക്കണമെന്നും വാതില്‍ തുറക്കണമെന്നും ആവശ്യപ്പെട്ട് രോഹിത്തിന്റെ സുഹൃത്തുക്കളും സംസാരിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല.
രോഹിത്ത് ആവശ്യപ്പെട്ടതനുസരിച്ച് കുടിവെള്ളവും സിഗററ്റും ഭക്ഷണവും എത്തിച്ചുകൊടുത്തു. യുവതിയുടെ ബെഡ് റൂമിന്റെ ജനാലയിലൂടെ ബക്കറ്റിലാക്കിയാണ് ഭക്ഷണ പദാർത്ഥം നൽകിയത്. ഇതിൽ നിന്ന് പാക്കറ്റിലുള്ള ഭക്ഷണം മാത്രമാണ് യുവാവ് ഭക്ഷിച്ചതെന്ന് പൊലീസ് പറയുന്നു. ആഭ്യന്തര മന്ത്രി ഭൂപേന്ദ്ര സിംഗ് സ്ഥിതിഗതികൾ വിലയിരുത്തി. രോഹിത്ത് ഫെബ്രുവരിയിലും സമാനമായ ശ്രമം നടത്തിയിരുന്നതായി യുവതിയുടെ മാതാവ് പറയുന്നു.
ഇടുക്കി മൂന്നാറില്‍ മൂന്ന് പേര്‍ ഒഴുക്കില്‍പ്പെട്ടു. മൂന്നാര്‍ പെരിയവരാ ഫക്ടറി ഡിവിഷനില്‍ വിഷ്ണു (30) ഭാര്യ ജീവ (26), ആറുമാസം പ്രായമുള്ള കൈക്കുഞ്ഞ് എന്നിവരെയാണ് ഒഴുക്കില്‍പ്പെട്ട് കാണാതായത്. ഇന്ന് രാവിലെ ഏഴരയോടെയാണ് ദാരുണ സംഭവം അരങ്ങേറിയത്. ഭര്‍ത്താവുമായി വഴക്കിട്ട ശിവരഞ്ജിനി കുട്ടിയെയെയും കൊണ്ട് പുഴയില്‍ ചാടിയെന്നും പിന്നാലെ ഇവരെ രക്ഷിക്കാന്‍ വിഷ്ണുവും ചാടുകയായിരുന്നെന്നാണ് പ്രാഥമിക വിവരമെന്ന് മൂന്നാര്‍ സി ഐ സാം ജോസ് അറിയിച്ചു.
ശക്തമായ ഒഴുക്കും നിര്‍ത്താതെ പെയ്യുന്ന മഴയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാവുന്നുണ്ട്. മൂവരെയും കാണാതായ സ്ഥലത്തുനിന്നും നൂറു മീറ്റര്‍ അകലെ മുതലാണ് തിരച്ചില്‍ ആരംഭിച്ചിട്ടുള്ളത്. ഫയര്‍ ഫോഴ്സ്, പൊലീസ് വിഭാഗങ്ങളുടെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് തിരച്ചില്‍.സ്ഥലത്തെത്തിയ ദേവികുളം തഹസില്‍ദാര്‍ കെ.പി ഷാജി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ദമ്പതികൾ തമ്മില്‍ വഴക്കുണ്ടായി എന്ന് അയല്‍ക്കാര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയെന്നോണ ഇന്ന് രാവിലെയും ഇവര്‍ തമ്മില്‍ കലഹിച്ചു. തുടര്‍ന്നാണ് ശിവരഞ്ജിനി കുട്ടിയെയും കൊണ്ട് പുഴയിലേയ്ക്ക് ചാടിയത്.
ഫാക്ടറി ഡിവിഷനിലെ ഇവരുടെ വീട്ടില്‍ നിന്നും മാറ്ററുകള്‍ മാത്രം അകലത്തിലാണ് പുഴ സ്ഥിതിചെയ്യുന്നത്. പുഴയ്ക്ക് കുറുകെ നിര്‍മ്മിച്ചിരുന് പാലത്തില്‍ നിന്നാണ് ശിവരഞ്ജിനി കുട്ടിയുമായി പുഴയില്‍ച്ചാടിയതെന്നാണ് ദൃസാക്ഷികള്‍ പൊലീസിനെ അറിയിച്ചിട്ടുള്ളത്.
ഓര്‍ത്തഡോക്‌സ് സഭയിലെ വൈദീകര്‍ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഒരു വൈദീകന്‍ കൂടി പിടിയില്‍. കേസിലെ മൂന്നാം പ്രതി ജോണ്‍സണ്‍ വി മാത്യുവാണ് പിടിയിലായത്. വൈദീകന്‍ കുറ്റസമ്മതം നടത്തിയതായി അന്വേഷണ സംഘം വ്യക്തമാക്കി. ഉച്ചയ്ക്ക് രണ്ടുമണിയോടു കൂടിയാണ് പത്തനംതിട്ട കോഴഞ്ചേരിയിലുള്ള വീടിന് സമീപത്തു നിന്നും വൈദീകനെ അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചു എന്നതാണ് കേസ്. കേസില്‍ നാലു പ്രതികളില്‍ രണ്ടുപേര്‍ പിടിയിലായി.
കാറിനുള്ളില്‍ വച്ച് പരാതിക്കാരിയായ വീട്ടമ്മയോട് മോശമായി പെരുമാറുകയും അശ്ലീല സന്ദേശങ്ങള്‍ അയക്കുകയും ചെയ്‌തെന്നാണ് പരാതി. കേസില്‍ അറസ്റ്റിലായ രണ്ടാം പ്രതി ജോബ് മാത്യുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റിയിരുന്നു. ഹൈക്കോടതി വൈദീകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഫാ സോണി വര്‍ഗീസ്, ഫാ ജോബ് മാത്യു,ഫാ ജോര്‍ജ് എന്നിവരോട് കീഴടങ്ങാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. വൈദീകരെ ഒളിവില്‍ താമസിപ്പിക്കാന്‍ സഹായിക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് അന്വേഷണ സംഘം പറഞ്ഞു.
വൈദീകരുടെ ബന്ധുക്കളുടേയും അഭിഭാഷകരുടേയും ഫോണ്‍ കോളുകള്‍ നിരീക്ഷണത്തിലാണ്. സഭ ഇവരെ സഹായിക്കാന്‍ തയ്യാറല്ല. 1999 ല്‍ വിവാഹ വാഗ്ദാനം നല്‍കിയാണ് ഒന്നാം പ്രതി പീഡിപ്പിച്ചതെന്ന് യുവതി പറയുന്നു. പിന്നീട് കുമ്പരാസ വിവരത്തിന്റെ പേരില്‍ ഭീഷണിപ്പെടുത്തി മറ്റു പ്രതികളും പീഡിപ്പിച്ചു. ചിത്രം മോര്‍ഫ് ചെയ്തും ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. കൊല്ലത്തെ ക്രൈംബ്രാഞ്ച് സംഘമാണ് കേസന്വേഷിക്കുന്നത് .
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ കന്യാസ്ത്രീ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് അറിഞ്ഞിരുന്നുവെന്ന മദര്‍ സുപ്പീരിയറിന്റെ കത്ത് പുറത്ത്. ഇതോടെ ബിഷപ്പിനെതിരായ കേസില്‍ മദര്‍ സുപ്പീരിയറെ ചോദ്യം ചെയ്യും. അവര്‍ക്കെതിരേ കേസെടുക്കുന്നതും ആലോചനയിലുണ്ട്. ബിഷപ്പ് പീഡിപ്പിച്ചെന്നു പരാതി നല്‍കിയ കന്യാസ്ത്രീയുടെ സഹോദരിയായ കന്യാസ്ത്രീ മദര്‍ സുപ്പീരിയര്‍ക്കു നല്‍കിയ പരാതിക്കുള്ള മറുപടിക്കത്തിലാണ് ബിഷപ്പിനെതിരായ ആരോപണം അറിഞ്ഞിരുന്നുവെന്ന് സൂചിപ്പിച്ചിരിക്കുന്നത്.ഇതിന്റെ പകര്‍പ്പ് ഒരു പ്രമുഖ മാധ്യമത്തിന് ലഭിച്ചു. കഴിഞ്ഞ ഏപ്രില്‍ 23-നാണ് കന്യാസ്ത്രീയുടെ സഹോദരി മദര്‍ സുപ്പീരിയര്‍ക്കു കത്തയച്ചത്. മേയ് അഞ്ചിനു നല്‍കിയ മറുപടിയിലാണ് ബിഷപ്പുമായുള്ള കന്യാസ്തീയുടെ പ്രശ്‌നങ്ങള്‍ അറിയാമെന്നു പറഞ്ഞിരിക്കുന്നത്.
ബിഷപ്പുമായി കന്യാസ്ത്രീക്ക് ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്നു മനസിലാക്കുന്നു. എന്നാല്‍ എങ്ങനെയാണ് ഒരു ബിഷപ്പിനെതിരേ നടപടി സ്വീകരിക്കാന്‍ നമുക്കു കഴിയുക. നമ്മുടെ സഭയുടെ നിലനില്‍പ്പിന് ബിഷപ്പിന്റെ പിന്തുണ ആവശ്യമാണ്.വ്യക്തിപരമായ പ്രശ്‌നങ്ങളുണ്ടെങ്കില്‍ പരസ്പരം ചര്‍ച്ച ചെയ്ത് പരിഹരിക്കണം. സഭയുടെ പേരിനു കളങ്കമുണ്ടാക്കുന്ന സമീപനം കന്യാസ്ത്രീയുടെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നും മദറിന്റെ കത്തിലുണ്ട്. പീഡനത്തിനിരയായ കന്യാസ്ത്രീയുടെ സഹോദരി മദര്‍ സുപ്പീരിയര്‍ക്ക് അയച്ച കത്തില്‍ ബിഷപ്പിനെതിരേ അതിരൂക്ഷമായ പരാമര്‍ശങ്ങളാണുള്ളത്. ബിഷപ്പിന്റെ ഓരോ ഇടപെടലിലും മദറിന്റെ മൗനസമ്മതം ഉണ്ടായിരുന്നുവെന്നാണ് കത്തിലെ ഒരു പരാമര്‍ശം. നിരവധി കന്യാസ്ത്രീകളുടെ പരീക്ഷ മുടക്കുന്ന സാഹചര്യം വരെ ഉണ്ടായി.
കന്യാസ്ത്രീകളുടെ തിരുവസ്ത്രം ഊരിക്കുമെന്ന് ബിഷപ്പ് ഭീഷണി മുഴക്കി. ആരോപണങ്ങളുടെ പേരില്‍ നിങ്ങളുടെ മുന്നില്‍ നഗ്നതാ പരിശോധനയ്ക്കു വരെ തന്റെ സഹോദരിക്കു നില്‍ക്കേണ്ടിവന്നു. ഇങ്ങനെയൊരു സാഹചര്യം ഒരു കന്യാസ്ത്രീക്കു നേരിടേണ്ടിവന്നത് എത്രയേറെ വേദനാജനകമാണെന്ന് ഓര്‍ക്കുമല്ലോ എന്നാണ് കന്യാസ്ത്രീയുടെ സഹോദരി മദര്‍ സുപ്പീരിയര്‍ക്കുളള കത്തില്‍ ചോദിച്ചിരിക്കുന്നത്. തന്റെ സഹോദരിയും ബിഷപ്പുമായി തെറ്റിയെന്നു മനസിലാക്കി നിങ്ങള്‍ ഗൂഢനീക്കം നടത്തുകയാണെന്നും കത്തിലുണ്ട്.ജലന്ധര്‍ രൂപതയുടെ കീഴില്‍ കണ്ണൂരില്‍ പരിയാരത്തും പരവൂരിലുമുള്ള മഠങ്ങളില്‍ ഡിവൈ.എസ്.പി. കെ. സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘം തെളിവെടുപ്പ് നടത്തി. കുറവിലങ്ങാട്ടെ മഠത്തില്‍ 13 തവണ വന്ന കാലഘട്ടതില്‍ ഈ മഠങ്ങളില്‍ ബിഷപ് ഫ്രാങ്കോ നാലു തവണയേ ചെന്നിട്ടുള്ളുവെന്ന് കണ്ടെത്തി.
ഈ സന്ദര്‍ശന വേളയില്‍ മഠത്തില്‍ താമസിച്ചതിനു രേഖയില്ല. കണ്ണൂര്‍ പരിയാരം ആയുര്‍വേദ ആശുപത്രിക്കു പിന്‍വശ ത്തുള്ള മീഷനറീസ് ഓഫ് ജീസസ് എന്ന സ്ഥാപനത്തിലാണ് ഇന്നലെ വെകുന്നേരം മൂന്നുമണിയോടെ സംഘം പരിശോധനയ്‌ക്കെത്തിയത്.കോട്ടയം കുറവിലങ്ങാട്, കണ്ണൂര്‍ പരിയാരം, മാതമംഗലം എന്നിവിടങ്ങളി ലാണ് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലുമായി ബന്ധപ്പെട്ട കേരളത്തിലെ സ്ഥാപനങ്ങള്‍.കന്യാസ്ത്രീയുടെ പരാതിയില്‍ കണ്ണൂരിലെ മഠങ്ങളെക്കുറിച്ച് പറയുന്നില്ലെങ്കിലും ബിഷപ് കേരളത്തില്‍ എത്തുമ്ബോള്‍ ഇവിടെയും സന്ദര്‍ശനം നടത്തിയിരുന്നോ എന്നാണ് അന്വേഷിച്ചത്. ഇവിടെയുള്ള അന്തേവാസികളുടെ മൊഴിയെടുത്തു. രേഖകള്‍ പരിശോധിച്ചു.
കന്യാസ്ത്രീയുടെ പരാതിയില്‍ പറയുന്ന ദിവസങ്ങളില്‍ ബിഷപ്പ് കുറുവിലങ്ങാടിനു പുറത്ത് എവിടെങ്കിലും താമസിച്ചിട്ടുണ്ടൊ എന്നു പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ജലന്ധര്‍ രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന രണ്ടു മഠങ്ങളില്‍ പരിശോധന നടത്തിയത്. സഭ വിട്ടുപോയ ഒരു കന്യാസ്ത്രീയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തി. ബിഷപ്പിന് എതിരായാണ് ഇവര്‍ മൊഴി നല്‍കിയതെന്ന് അറിയുന്നു. സഭ വിട്ട മറ്റൊരു കന്യാസ്ത്രീയുടെ മൊഴിയെടുക്കാന്‍ പോലീസ് ഭോപ്പാലിനു പോയേക്കും.
മലയാളി യുവാവിന്റെ മൃതദേഹത്തിന് പകരം നാട്ടിലെത്തിയത് തമിഴ്നാട് സ്വദേശിയുടേത്. അബുദാബിയിൽ നിന്ന് ഇന്നലെ രാത്രി എയർ ഇന്ത്യാ വിമാനത്തിൽ എത്തിയ വയനാട് അമ്പലവയൽ നരിക്കുണ്ട് അഴീക്കോടൻ ഹരിദാസന്റെ മകൻ നിഥിന്റെ (29) മൃതദേഹമാണ് മാറിപ്പോയത്.
നിഥിന്റെ മൃതദേഹമാണെന്ന് കരുതി ചെന്നൈ സ്വദേശിയുടെ മൃതദേഹം രാവിലെ എട്ടരയോടെ കോഴിക്കോട് വിമാനത്താവളത്തിൽ എത്തിക്കുകയായിരുന്നു. ഇവിടെനിന്ന് വയനാട്ടിലെ വീട്ടിലേയ്ക്ക് കൊണ്ടുപോയി പെട്ടി തുറന്നുനോക്കിയപ്പോൾ മറ്റൊരു മൃതദേഹമാണ് കണ്ടത്. തുടർന്ന് ബന്ധുക്കൾ അബുദാബിയില്‍ ബന്ധപ്പെട്ടപ്പോൾ നിഥിന്റെ മൃതദേഹം അവിടെ തന്നെയുള്ളതായും പകരം അബുദാബിയിൽ മരിച്ച ചെന്നൈ സ്വദേശിയുടെ മൃതദേഹം കയറ്റി അയച്ചതായും കണ്ടത്തി. ഒരു സ്വകാര്യ കമ്പനിയിൽ ഡ്രൈവറായിരുന്ന നിഥിനെ കഴിഞ്ഞ ദിവസം താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
എംബാം ചെയ്ത മൃതദേഹം ആശുപത്രി അധികൃതർ നാട്ടിലേക്കയച്ചപ്പോൾ മാറിയതാണെന്നാണ് സൂചന. ബത്തേരി ആശുപത്രി മോർച്ചറിയിലുള്ള ചെന്നൈ സ്വദേശിയുടെ മൃതദേഹം ചെന്നൈയിലേയ്ക്ക് കൊണ്ടുപോകാനുള്ള ശ്രമം ആരംഭിച്ചിട്ടുള്ളതായാണ് വിവരം. അതോടൊപ്പം ഇന്ന് രാത്രി തന്നെ നിഥിന്റെ മൃതദേഹം ചെന്നൈയിലെത്തിക്കാനുള്ള നടപടികളും സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ നടന്നുവരുന്നു. ചെന്നൈയിൽ നിന്നായിരിക്കും മൃതദേഹം വയനാട്ടിലെത്തിക്കുക.
മരണപ്പെട്ട വിദ്യാർഥിനിയെ പരിശീലകൻ നിർബന്ധപൂർവ്വം തള്ളിയിടുന്നതായ വിഡിയോ ദൃശ്യങ്ങൾ പുറത്ത്. ചാടാൻ മടിച്ച പെൺകുട്ടിയെ പിന്നിൽ നിന്നു തള്ളിയിടുകയായിരുന്നുവെന്ന് വിഡിയോ ദൃശ്യങ്ങളിൽ വ്യക്തം. പരിശീലകന്റെ അശ്രദ്ധയാണ് ഇവിടെ വിനയായത്.
അപകടത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സത്യം പുറത്തായത്. പെണ്‍കുട്ടി ചാടാന്‍ മടി കാണിക്കുന്നത് വിഡിയോയില്‍ വ്യക്തമാണ്. എന്നാല്‍ പരിശീലകന്‍ പിന്നില്‍ നിന്നു തള്ളുകയായിരുന്നു. ഒന്നാം നിലയിലെ സണ്‍ഷൈഡിലാണ് തലയിടിച്ചത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജിലേക്കു മാറ്റി. ഇവിടെ വച്ചായിരുന്നു മരണം.
കെട്ടിടത്തിനു താഴെ മറ്റു വിദ്യാര്‍ത്ഥികള്‍ പിടിച്ചിരിക്കുന്ന വലയിലേക്കാണു ചാടേണ്ടത്. തീപിടിത്തം പോലെയുളള സാഹചര്യങ്ങളെ നേരിടാന്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കുകയായിരുന്നു കോളേജ് അധികൃതരുടെ ലക്ഷ്യം. വൈകുന്നേരം 4 മണിയോടെയായിരുന്നു സംഭവം.
ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ മേല്‍നോട്ടത്തിലാണ് മോക് ഡ്രില്‍ നടന്നതെന്ന് കോളേജ് അധികൃതര്‍ പറഞ്ഞെങ്കിലും സംഭവം അറിഞ്ഞിട്ടില്ലെന്നാണ് തമിഴ്നാട് ദുരന്തനിവാരണ ഏജന്‍സി പ്രതികരിച്ചത്. സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി കെ.പി.അന്‍പളകന്‍ വ്യക്തമാക്കി. രണ്ടാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥിനിയാണ് മരിച്ച ലോഗേശ്വരി.
ദേശീയ ദുരന്ത നിവാരണ സേനയിലെ പരിശീലകനെന്ന് അവകാശപ്പെടുന്ന ആര്‍.അറുമുഖനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. പെണ്‍കുട്ടി ചാടുന്നതിന് മുമ്പ് മറ്റ് അഞ്ച് വിദ്യാര്‍ത്ഥികള്‍ പരിശീലനം പൂര്‍ത്തിയാക്കിയിരുന്നു. ആര്‍ക്കും പരുക്കു പറ്റിയിരുന്നില്ല.
പത്തനംതിട്ട മുക്കട്ടുതറയില്‍ നിന്ന് അപ്രത്യക്ഷയായ ജെസ്‌ന ജെയിംസിന്റെ തിരോധാനത്തില്‍ രണ്ടു ദിവസത്തിനിടെ നിര്‍ണായക വഴിത്തിരുവകള്‍. ആദ്യം മുണ്ടക്കയത്തെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ ജെസ്‌നയുടേതാണെന്ന് ഉറപ്പിച്ച പോലീസ് പെണ്‍കുട്ടി ജീവനോടെ ഇപ്പോഴും ഉണ്ടെന്ന കാര്യം ഉറപ്പിച്ചിട്ടുണ്ട്. തുടര്‍ അന്വേഷണത്തില്‍ നിര്‍ണായകമായേക്കുന്നതാണ് ജെസ്‌ന മരിച്ചിട്ടില്ലെന്ന അന്തിമ വിലയിരുത്തല്‍. അതോടൊപ്പം മറ്റൊരു കാര്യത്തില്‍ കൂടി പോലീസിന് വ്യക്തത ലഭിച്ചിട്ടുണ്ട്.
ജെസ്‌നയെ കാണാതായ ദിവസം കോളജില്‍ ഒപ്പം പഠിക്കുന്ന പുഞ്ചവയല്‍ സ്വദേശിയായ ആണ്‍സുഹൃത്തിനെ വിളിച്ചിട്ടുണ്ടെന്ന വിവരമാണത്. ജെസ്‌ന ഓട്ടോയില്‍ കയറി പോകുന്നതിന് അരമണിക്കൂര്‍ മുമ്പാണ് ഈ കോള്‍ പോയിരിക്കുന്നത്. പത്തു മിനിറ്റോളം ഇരുവരും സംസാരിച്ചിട്ടുണ്ട്. എന്നാല്‍ ചോദ്യം ചെയ്യലില്‍ ആണ്‍കുട്ടി കാര്യങ്ങള്‍ തെളിച്ചു പറയാത്തത് പോലീസിനെ കുഴപ്പിക്കുന്നുണ്ട്.
ജെസ്‌ന മുണ്ടക്കയത്ത് എത്തിയെന്ന് തെളിഞ്ഞതും ആ സമയത്ത് ആണ്‍കുട്ടിയുടെ സാന്നിധ്യം ഇവിടെ ഉണ്ടായിരുന്നുവെന്ന കാര്യവും സ്ഥിരീകരിച്ചതോടെ ആണ്‍കുട്ടിയില്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം ഇപ്പോള്‍ പുരോഗമിക്കുന്നത്. അതേസമയം ജെസ്നയെ തേടി ബെംഗളൂരുവിലെത്തിയ അന്വേഷണസംഘം വിമാനത്താവളത്തില്‍ നിന്ന് മാര്‍ച്ച് 22 മുതല്‍ ഒരാഴ്ച വിദേശത്തേക്കും ഹൈദരാബാദ് ഉള്‍പ്പെടെ മറ്റു സ്ഥലങ്ങളിലേക്കും പോയ യാത്രക്കാരുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്.
ജെസ്യോടു സാമ്യമുള്ള പെണ്‍കുട്ടിയെ മേയ് അഞ്ചിന് വിമാനത്താവളത്തില്‍ കണ്ടെന്ന് കാഞ്ഞിരപ്പള്ളി സ്വദേശി അറിയിച്ചതിനെ തുടര്‍ന്നായിരുന്നു അന്വേഷണസംഘം ബംഗളൂരുവിലെത്തിയത്. വിമാനത്താവളത്തില്‍ ജോലിയുള്ള ഏതാനും മലയാളികളോടു വിവരങ്ങള്‍ ആരാഞ്ഞെങ്കിലും അവരാരും ഇത്തരത്തില്‍ ഒരു പെണ്‍കുട്ടിയെ കണ്ടില്ലെന്നായിരുന്നു പറഞ്ഞത്. വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങളും എമിഗ്രേഷന്‍ രേഖകളും പരിശോധിക്കാന്‍ പോലീസിനായില്ല. എന്തായാലും ജെസ്‌നയെ അടുത്തു തന്നെ കണ്ടെത്താമെന്ന പ്രതീക്ഷ പോലീസിന് വര്‍ധിച്ചിട്ടുണ്ട്.
പ്രശസ്ത പോപ് ഗായകൻ മൈക്കിൾ ജാക്സനെ പിതാവ് ജോ ജാക്സൺ നിർബന്ധിത വന്ധ്യംകരണത്തിന് വിധേയമാക്കിയിരുന്നതായി വെളിപ്പെടുത്തൽ. മൈക്കിൾ ജാക്സന്റെ ഡോക്ടറായിരുന്ന കോൺറാഡ് മുറെയുടെയാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. രാസപദാർത്ഥങ്ങൾ ഉപയോഗിച്ചാണ് പിതാവ് ജോ ജാക്സൺ മൈക്കിൾ ജാക്സനെ വന്ധ്യംകരണത്തിന് വിധേയനാക്കിയതെന്ന് മൈക്കിൾ ജാക്സനെ ചികിത്സിച്ച വിവാദ ഡോക്ടറായ കോൺറാഡ് മുറെ പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും വൃത്തികെട്ട പിതാവാണ് അയാൾ.
മൈക്കിളിന്റെ സ്വത സിദ്ധമായ ശബ്ദം നഷ്ടമാകാതിരിക്കാനാണ് രാസപദാർഥങ്ങൾ ഉപയോഗിച്ച് വന്ധ്യംകരണം നടത്തിയതെന്നും മുറെ പറയുന്നു. ക്രൂരനായ ആ മനുഷ്യൻ മരിച്ചതിൽ ഒരുതുള്ളി കണ്ണുനീര്‍ പോലും ആരും പൊഴിക്കേണ്ടതില്ല. അതിന് അയാൾ അർഹനല്ല. അത്രയ്ക്ക് നീചനാണ് അയാൾ. ഈ പാപമൊക്കെ നരകത്തിൽ വച്ച് പൊറുക്കപ്പെടട്ടെ’– മുറെ പറഞ്ഞു.
മരണത്തിനു ശേഷം നടന്ന പരിശോധനയിൽ കടുത്ത വേദനാ സംഹാരികൾ മുറെ ജാക്സന് നൽകിയതായി കണ്ടെത്തി. റൂമിൽ നിന്ന് മുറെയുടെ ബാഗും കണ്ടെടുത്തിരുന്നു. ഇതിൽ അനസ്തേഷ്യക്കുള്ള മരുന്നുകൾ ഉണ്ടായിരുന്നു.
രാത്രിയിൽ ഉറക്കമില്ലാത്തതിനാൽ മാനസിക പ്രശ്നങ്ങൾ ഉണ്ടാകുന്നതായി മൈക്കിള്‍ ജാക്സൺ അറിയിച്ചപ്പോഴാണ് ഈ മരുന്നുകൾ നൽകിയിരുന്നതെന്ന് ഡോക്ടർ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇത്രയും ഡോസുള്ള മരുന്നുകൾ ജാക്സണ് നൽകിയിരുന്നതായി മുറെ ആരോടും പറഞ്ഞിരുന്നില്ല. ഇതാണ് ഡോക്ടറെ സംശയത്തിന്റെ നിഴലിൽ നിർത്തിയത്. നിരപരാധിയാണെന്ന ഡോക്ടറുടെ വാദം അംഗീകരിച്ച് ജോ ജാക്സൺ മുറെയ്ക്കെതിരായ കേസ് പിൻവലിക്കുകയായിരുന്നു.
പാൻക്രിയാറ്റിക് കാൻസറിനെത്തുടർന്ന് ലാസ് വേഗാസിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ജോ ജാക്സൺ ജൂൺ 27 2018 ലാണ് മരിച്ചത്. മൈക്കിൾ ജാക്സന്റെ ഒൻപതാം ചരമവാർഷികത്തിനു രണ്ടു ദിവസത്തിനു ശേഷമാണ് ജോയുടെ മരണം. 2009 ജൂൺ 25നായിരുന്നു മൈക്കിൾ ജാക്സൺ അന്തരിച്ചത്.
1928ൽ യുഎസിലെ ഫൗണ്ടൻ ഹില്ലിലാണു ജോയുടെ ജനനം. അഞ്ചുമക്കളിൽ ഏറ്റവും ഇളയവനായിരുന്നു ഇദ്ദേഹം. മക്കളായ ജാക്കി, ടിറ്റോ, ജെർമെയ്ൻ, മാർലൺ, മൈക്കിൾ എന്നിവരെ ഉൾപ്പെടുത്തി 1965ലാണ് ഇദ്ദേഹം സംഗീത ബാൻഡ് ആരംഭിക്കുന്നത്. ഈ സംഗീത ബാൻഡിലൂടെയാണ് മൈക്കിൾ ജാക്സന്റെ പ്രതിഭ ലോകം അറിയുന്നതും. ആദ്യമായി അച്ഛന്റെ ബാൻഡിൽ പാടുമ്പോൾ ഏഴു വയസ്സായിരുന്നു അദ്ദേഹത്തിന്.
വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഒരു ഒാര്‍ത്തഡോക്സ് വൈദികന്‍കൂടി അറസ്റ്റില്‍. മൂന്നാംപ്രതി ഫാദര്‍ ജോണ്‍സണ്‍ വി.മാത്യുവാണ് അറസ്റ്റിലായത്. ഇദ്ദേഹത്തെ ചോദ്യം ചെയ്യാനായി തിരുവല്ല ക്രൈംബ്രാഞ്ച് ഓഫിസിലെത്തിച്ചു. കേസിൽ അറസ്റ്റിലാകുന്ന രണ്ടാമത്തെ വൈദികനാണ് ജോൺസൺ വി. മാത്യു. നേരത്തെ ഫാദര്‍ ജോബ് മാത്യു അറസ്റ്റിലായിരുന്നു. പ്രതികളോടു ഉടൻ കീഴടങ്ങാൻ അന്വേഷണം സംഘം മുന്നറിയിപ്പ് നൽകിയിരുന്നു.
ഒന്നാം പ്രതി ഫാ. എബ്രഹാം വര്‍ഗീസ്, നാലാം പ്രതി ഫാ.ജെയ്സ് കെ.ജോർജ് എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്. കേസിലെ രണ്ടാംപ്രതിയായ ഫാ. ജോബ് മാത്യു കീഴടങ്ങിയത് വലിയതോതിലുള്ള സമ്മര്‍ദമാണ് മറ്റു പ്രതികൾക്കു സൃഷ്‌ടിച്ചത്. കേസന്വേഷണവുമായി സഹകരിക്കണമെന്ന് ഓര്‍ത്തഡോക്സ് സഭാനേതൃത്വം വൈദികര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
കീഴടങ്ങിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന നിലപാടിലാണ് അന്വേഷണസംഘം. കേസ് രജിസ്റ്റര്‍ ചെയ്തതിനുശേഷമുള്ള അന്വേഷണസംഘത്തിന്‍റെ നിലപാട് പ്രതികളായ വൈദികര്‍ക്ക് ഒളിവില്‍പ്പോകുന്നതിനുള്ള അവസരമുണ്ടാക്കിയെന്ന് ആക്ഷേപമുണ്ട്.
എന്നാല്‍ ഹൈക്കോടതിപോലും അന്വേഷണത്തില്‍ തൃപ്തി രേഖപ്പെടുത്തിയ പശ്ചാത്തലത്തില്‍ ഇത്തരം ആക്ഷേപങ്ങള്‍ പരിഗണിക്കേണ്ടതില്ലായെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്. അതേസമയം റിമാന്‍ഡില്‍ കഴിയുന്ന ഫാ. ജോബ് മാത്യുവിനെ അന്വേഷണസംഘം നിലവില്‍ കസ്റ്റഡിയില്‍ വാങ്ങില്ല. ചോദ്യംചെയ്യലും തെളിവ് ശേഖരണവും പൂര്‍ത്തിയായ പശ്ചാത്തലത്തിലാണ് തീരുമാനം. ഫാ.ജോബ് മാത്യുവിനെതിരെ ആവശ്യമായ തെളിവുകളെല്ലാം ലഭിച്ചുവെന്ന് അന്വേഷണസംഘം വ്യക്തമാക്കി. ബാക്കി പ്രതികളെക്കൂടി അറസ്റ്റ് ചെയ്തതിനുശേഷം ആവശ്യമെങ്കില്‍ കസ്റ്റഡിയില്‍ വാങ്ങാനാണ് തീരുമാനം
ഇടുക്കി കുഞ്ചിത്തണ്ണിയിലെ തോട്ടില്‍ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കരയ്ക്കടിഞെന്ന വാര്‍ത്തയുടെ ഞെട്ടലിലാണ് ആറ്റുകാട് സ്വദേശിനി വിജിയുടെയും പാറത്തോട് സ്വദേശിനി സന്ധ്യയുടെയും കുടുംബങ്ങള്‍. ഇരുവരെയും കാണാതായ വേദന മാറും മുമ്പാണ് ശരീരഭാഗം കണ്ടെത്തിയെന്ന വാര്‍ത്ത പരന്നത്. ജീര്‍ണിച്ച് തുടങ്ങിയ അവസ്ഥയില്‍ ഒരു കാല്‍ മാത്രമാണ് തീരത്തടിഞ്ഞത്. കഴിഞ്ഞ മാസം ഒമ്പതിനാണ് വിജിയെ കാണാതാവുന്നത്. രാവിലെ പത്തിന് പള്ളിവാസല്‍ ആറ്റുകാട് തോട്ടിലെ പാറക്കെട്ടില്‍നിന്നു വെള്ളത്തിലേക്ക് നിരങ്ങിയിറങ്ങി വിജി അപ്രത്യക്ഷയാവുകയായിരുന്നെന്നാണ് അമ്മാവന്‍ മരുകേശ് പറഞ്ഞത്. വെള്ളത്തിലിറങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായി. നാട്ടുകാരും ഫയര്‍ഫോഴ്‌സും പോലീസും കിണഞ്ഞ് ശ്രമിച്ചിട്ടും വിജിയെ കണ്ടെത്താനായില്ല. ആത്മഹത്യ എന്ന നിഗമനത്തിലാണ് അന്വേഷണം നടത്തുന്നതെന്ന് മൂന്നാര്‍ സിഐ സാം ജോസ് പറഞ്ഞു.
ആറ്റുകാട് പത്തുമുറിലയം മണികണികണ്ഠന്റെ മകളായ വിജി (35)വിവാഹിതയും പ്ലസ്വണ്ണിനും നാലിലും പഠിക്കുന്ന കുട്ടികളുടെ മാതാവുമാണ്. ചെന്നൈ സ്വദേശി അലക്‌സാണ് ഭര്‍ത്താവ്. വിവാഹം കഴിഞ്ഞിട്ട് 16 വര്‍ഷത്തിലേറെയായി. വിവാഹശേഷം ഭര്‍ത്താവുമൊന്നിച്ച് ചെന്നൈയിലായിരുന്നു താമസം. ഒന്നരവര്‍ഷം മുമ്പാണ് ഇവര്‍ വിജിയുടെ ആറ്റുകാലിലെ വീട്ടിലേയ്ക്ക് താമസം മാറിയത്. ഇതിനു ശേഷം ഹോംസ്റ്റേയില്‍ സഹായിയായി ജോലി നോക്കി വരികയായിരുന്നു. താന്‍ കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കാന്‍ ചെന്നൈയില്‍ പോയ സമയത്താണ് വിജി കടുംകൈ ചെയ്തതെന്നും തങ്ങള്‍ തമ്മില്‍ ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ലെന്നും ഇപ്പോള്‍ ചെന്നൈയിലുള്ള അലക്‌സ് പറഞ്ഞു. പാറത്തോട് അരീക്കല്‍ ബിനീഷിന്റെ ഭാര്യ സന്ധ്യ(30)യെ കാണാതായിട്ട് രണ്ടാഴ്ചയോളമായി. കഴിഞ്ഞമാസം 29ന് മരുന്നുവാങ്ങാനെന്നും പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ സന്ധ്യ ഉച്ചകഴിഞ്ഞ് രണ്ടു വരെ അടിമാലിയില്‍ ഉണ്ടായിരുന്നതായി വെള്ളത്തൂ വല്‍ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ചെന്നെത്താന്‍ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ബിനീഷ് കൂലിപ്പണിക്കാരനാണ്. ദമ്പതികള്‍ക്ക് നാലു വയസുള്ള മകനുണ്ട്. പുഴയില്‍നിന്നു കിട്ടിയ ശരീരഭാഗം പോലീസ് ഡിഎന്‍എ ടെസ്റ്റിന് അയച്ചു.