വയനാട് പള്ളിക്കുന്ന് ലൂര്‍ദ് മാതാ മഠത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ ഇതരസംസ്ഥാനക്കാരിയായ വീട്ടുജോലിക്കാരിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. ഉച്ചയോടെയാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായത്. അടുക്കളഭാഗത്ത് തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം.

ബീഹാര്‍ സ്വദേശിനിയായ യുവതിയെയാണ് ഇന്നലെ വൈകുന്നേരത്തോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അടുക്കളഭാഗത്തെ സീലിങിന് കുറുകെയുള്ള കമ്പിയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരത്തോടെ മഠത്തില്‍ താമസിക്കുന്നവര്‍ തിരിച്ചെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിച്ചു. ബീഹാര്‍ ബൂര്‍ബുരി കുശന്‍പൂര്‍ സ്വദേശിനിയായ ശ്വേത അന്‍സിതയാണ് മരിച്ചത്. രണ്ട് ജാര്‍ഖണ്ഡ് സ്വദേശികളായ യുവതികള്‍ കൂടി ഇവിടെ ജോലി ചെയ്യുന്നുണ്ട്.

അടുക്കളപ്പണിക്കും മറ്റുമായി കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇവര്‍ മഠത്തിലെത്തുന്നത്. ഇന്ന് ഉച്ചയോടെ കമ്പളക്കാട് പൊലീസ് ഇന്ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. പ്രാഥമിക പരിശോധനയില്‍ അസ്വാഭാവികതയൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെ‍ഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോയി. മരിച്ച യുവതിയുടെ ബന്ധുക്കളെ ഇന്നലെതന്നെ വിവരം അറിയിച്ചിരുന്നു. ബന്ധുക്കള്‍ നാളെ കോഴിക്കോടെത്തും.