മഹാരാഷ്ട്രയിൽ ആൾക്കുട്ടം അഞ്ചുപേരെ തല്ലിക്കൊന്നു. പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുവാൻ എത്തിയവരെന്ന് സംശയിച്ച് ആക്രമണം അഴിച്ചു വിടുകയായിരുന്നു. മഹാരാഷ്ട്രയിലെ റെയിൻപാഡയിലാണ് സംഭവം. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച സന്ദേശമാണ് അക്രമത്തിലേയ്ക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു. കുട്ടികളെ തട്ടിക്കൊണ്ടു പോകാനാണ് സംഘം ഗ്രാമത്തിലെത്തിയതെന്ന് ഗ്രാമവാസികൾക്കിടയിൽ അഭ്യൂഹം പരന്നിരുന്നു.
കൊല്ലപ്പെട്ട അഞ്ചുപേരും കുറച്ചു സുഹൃത്തുക്കളും ബസിൽ നിന്നിറങ്ങുന്നത് ആളുകൾ കണ്ടിരുന്നു. ഇതിലൊരാൾ സമീപത്തുണ്ടായിരുന്ന പെൺകുട്ടിയോട് ദീർഘനേരം സംസാരിച്ചതാണ് ഗ്രാമവാസികളെ പ്രകോപിപ്പിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ വിവരം കാട്ടതീ പോലെ പടർന്നതോടെ ജനക്കൂട്ടം ഇവരെ വിചാരണ ചെയ്യുകയായിരുന്നു. സംഘം കുറ്റം നിഷേധിച്ചതോടെ പ്രകോപിതരായ ജനക്കൂട്ടം അക്രമം അഴിച്ചു വിടുകയായിരുന്നു. അക്രമത്തിൽ സാരമായി പരിക്കേറ്റ സംഘം മരണത്തിനു കീഴടങ്ങി. ഈ ഭാഗത്ത് കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘം സജീവമാകുന്നതായി ഗ്രാമവാസികൾക്ക് പരാതിയുണ്ടായിരുന്നു.
മട്ടന്നൂരില്‍ മൂന്നു സിപിഎം പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റു. ഇടവേലിക്കല്‍ ലതീഷ്, ലനീഷ്, സായിത്ത് എന്നിവരെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഎം പ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന കാര്‍ മൂന്നു ബൈക്കുകളിലെത്തിയ അക്രമിസംഘം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. ബൈക്കുകള്‍ കസ്റ്റഡിയിലെടുത്തു. വെട്ടാനുപയോഗിച്ച വാള്‍ മട്ടന്നൂര്‍ ആശ്രയ ആശുപത്രിക്കു മുന്‍വശം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്നു സിപിഎം ആരോപിച്ചു.
ഹൈദരാബാദ്: സഹപാഠിയെ വിവാഹം ചെയ്യണമെന്ന് പറഞ്ഞ മകളെ അച്ഛന്‍ തലയ്ക്കടിച്ചു കൊന്നു. 22 കാരിയായ ചന്ദ്രികയാണ് കൊല്ലപ്പെട്ടത്. കൃഷ്ണ ജില്ലയിലെ ചന്ദര്‍ലാപാഡു മണ്ടാലിലാണ് സംഭവം. െ്രെപവറ്റ് കോളേജില്‍ ഫാര്‍മസിക്ക് പഠിക്കുന്ന ചന്ദ്രികയ്ക്ക് 22 വയസ്സ് തികഞ്ഞ പിറ്റേ ദിവസമായിരുന്നു ദാരുണ സംഭവം ഉണ്ടായത്.
പിറന്നാള്‍ ആഘോഷത്തിനിടെയാണ് ചന്ദ്രിക തന്റെ പ്രണയം മാതാപിതാക്കളോട് പറഞ്ഞത്. തന്റെ ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയുമായി പ്രണയത്തിലാണെന്നും അയാളുമായുളള വിവാഹം നടത്തി തരണമെന്നും പറഞ്ഞു. പക്ഷേ ചന്ദ്രികയുടെ അച്ഛന്‍ കൊട്ടയ്യ അതിന് സമ്മതിച്ചില്ല. താന്‍ കണ്ടെത്തുന്ന ആളെ വേണം ചന്ദ്രിക വിവാഹം കഴിക്കേണ്ടതെന്നായിരുന്നു പിതാവ് ആവശ്യപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. സഹപാഠിയുമായി സംസാരിക്കരുതെന്നും മറ്റൊരാളുമായി വിവാഹം ഉറപ്പിക്കാന്‍ പോവുകയാണെന്നും കൊട്ടയ്യ ചന്ദ്രികയോട് പറഞ്ഞു.
അന്നേ ദിവസം പുറത്തുപോയി മടങ്ങിയെത്തിയ കൊട്ടയ്യ കണ്ടത് ചന്ദ്രിക സഹപാഠിയുമായി ഫോണില്‍ സംസാരിക്കുന്നതാണ്. ഇതില്‍ കുപിതനായ അയാള്‍ കോടാലിയുടെ പിടികൊണ്ട് മകളുടെ തലയ്ക്കടിച്ചു. ഗുരുതരമായി പരുക്കേറ്റ ചന്ദ്രികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.
കോട്ടയം സ്വദേശി കെവിന്‍ ജോസഫ് മുങ്ങിമരിച്ചതല്ലെന്ന് ആവര്‍ത്തിച്ച് പ്രധാനസാക്ഷിയും ബന്ധുവുമായ അനീഷ്. കെവിനെ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയും കൂട്ടരും മുക്കിക്കൊന്നതാണ്. ഇക്കാര്യത്തില്‍ സി.ബി.ഐ അന്വേഷണം നടത്തിയാലേ യഥാര്‍ത്ഥ സത്യം പുറത്തുവരൂ. കേസില്‍ തനിക്ക് അറിയാവുന്ന കാര്യങ്ങളൊക്കെ പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. കേസില്‍ നീനുവിന്റെ അമ്മ രഹനയുടെ പങ്കിനെപ്പറ്റി വിശദമായി അന്വേഷിക്കണം. കെവിനെ കൊല്ലുമെന്ന് രഹന നിരവധി തവണ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും അനീഷ് ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.
കെവിന്റേത് മുങ്ങിമരണം തന്നെയാണെന്ന് ഉറപ്പിച്ച് കഴിഞ്ഞ ദിവസം രാസപരിശോധനാ ഫലം പുറത്തുവന്നിരുന്നു. കെവിന്റെ ശരീരത്തില്‍ നിന്നും കണ്ടെത്തിയത് തെന്മല ചാലിയക്കര ആറിലെ വെള്ളം തന്നെയാണെന്ന് വിദഗ്‌ദ്ധ സംഘം കണ്ടെത്തി. കെവിന്റെ ശരീരത്തില്‍ മദ്യത്തിന്റെ അംശവും അന്വേഷണ സംഘം കണ്ടെത്തി. വെള്ളം ചോദിച്ചപ്പോള്‍ കെവിന് മദ്യം നല്‍കിയതായി പ്രതികള്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ തെന്മലയില്‍ നടത്തുന്ന പരിശോധനകള്‍ക്ക് ശേഷം മാത്രമേ ഇക്കാര്യത്തില്‍ പൊലീസിന് അന്തിമ റിപ്പോര്‍ട്ട് നല്‍കൂ
തിരക്കിനിടയില്‍ ബസില്‍ കയറിക്കൂടിയ വിദ്യാര്‍ത്ഥിയെ കണ്ടക്ടര്‍ പുറത്തേക്ക് വലിച്ചിട്ടു. തിരുമിറ്റക്കോട് പഞ്ചായത്തിലെ ചാത്തന്നൂര്‍ഹൈസ്ക്കൂൾ ബസ് സ്റ്റോപ്പില്‍ നടന്ന സംഭവം വന്‍ പ്രതിഷേധത്തിനിടയാക്കി. കുട്ടിയുടെ തോളിലും ബാഗിലും രണ്ടുകൈകൊണ്ടു പിടിച്ച് കണ്ടക്ടര്‍ പുറത്തേക്ക് വലിച്ചിടുകയായിരുന്നു. വാതിലിൽ മുഖമുരഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർഥി അർഷാദിന് പരിക്കേറ്റു.
ആദ്യം ബസില്‍ കയറിയ ഒരു വിദ്യാര്‍ത്ഥിയുടെ തോളില്‍ പിടിച്ച് പുറത്തേക്കു തള്ളി. അതിനുശേഷമാണ് അതിനും മുന്നിലുള്ള വിദ്യാര്‍ത്ഥിയോട് ക്രൂരത കാണിച്ചത്. ഇതോടെ നാട്ടുകാര്‍ ഇടപെട്ടെങ്കിലും വലിച്ചിറക്കിയ വിദ്യാര്‍ത്ഥികളെ കയറ്റാതെ ബസ് പോയി. ഇന്നലെ വൈകിട്ട് നാലു മണിക്കാണ് സംഭവം.
ആദ്യം മുന്‍വശത്തെ വിദ്യാര്‍ത്ഥിനികളുടെ ഇടയില്‍ കിടന്ന് പരാക്രമം കാണിച്ച കണ്ടക്ടര്‍ പിന്നിലെത്തി ആണ്‍കുട്ടികളോട് കയ്യാങ്കളിയില്‍ ഏര്‍പ്പെടുകയായിരുന്നു. സ്‌കൂള്‍ അധികൃതര്‍ പരാതി നല്‍കിയിട്ടുണ്ട്.
ജെസ്‌ന മരിയയെ കാണാതായ സംഭവത്തില്‍ പ്രതികരണവുമായി പിതാവ് ജെയിംസ് രംഗത്ത്. തനിക്കെതിരേ ചിലര്‍ ആസൂത്രിതമായി നീങ്ങുന്നുവെന്നാണ് പ്രമുഖ പത്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ജെസ്‌നയുടെ അച്ഛൻ വെളിപ്പെടുത്തി. തനിക്കെതിരെ ചില ബോധപൂര്‍വ്വമായ നീക്കങ്ങള്‍ നടക്കുന്നു. താന്‍ മദ്യപാനിയാണ് എന്ന തരത്തില്‍ ചിലര്‍ പ്രചരിപ്പിക്കുന്നു. തനിക്ക് ശത്രുക്കള്‍ ഉണ്ടെന്ന് ഇതുവരെയും കരുതിയിട്ടില്ലായിരുന്നു. എന്നാല്‍ ജസ്‌നയെ കാണാതായതിന് ശേഷമാണ് അത്തരമൊരു സംശയം തോന്നുന്നത്. ബിസ്സിനസ്സിന്റെ ഭാഗമായിട്ടാവാം പല കോണുകളില്‍ നിന്നും തനിക്കെതിരെ ആരോപണം ഉയരുന്നതിന് കാരണം.
തനിക്കെതിരെ സഹോദരന്‍ മൊഴി കൊടുത്തുവെന്ന് കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയില്‍ പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ് പറഞ്ഞിരുന്നു. ആ സഹോദരനും ബിസ്സിനസ്സുകാരനാണ്. ആ വഴിക്കൊക്കെ ചിന്തിക്കുമ്ബോള്‍ സംശയിക്കുന്നു. കാണാതായ ദിവസം ജസ്‌ന മുക്കൂട്ടുതറയില്‍ നിന്നും ഓട്ടോയില്‍ പോയപ്പോള്‍ കാറില്‍ പിന്തുടര്‍ന്നത് താനാണെന്നും ഷോണ്‍ ആരോപിച്ചിരുന്നു. താനന്ന് കാറില്‍ പോയിക്കാണും. എന്നാല്‍ മുക്കൂട്ടുതറയിലെ ഓഫീസിന്റെ ഒരു കിലോ മീറ്റര്‍ ചുറ്റളവില്‍ തന്നെ അന്നുണ്ടായിരുന്നു. അന്ന് വീട്ടില്‍ നിന്നും ഇറങ്ങിയ ശേഷം ജസ്‌നയെ കണ്ടിട്ടില്ല. പിന്തുടര്‍ന്നു എന്ന് പറയുന്നത് വെറും ആരോപണമാണ്. പിസി ജോര്‍ജും മകനുമാണ് ആദ്യം ജസ്‌നയെ കണ്ടെത്താനുള്ള ഇടപെടലുകള്‍ നടത്തിയത്. എന്നാല്‍ പെട്ടെന്ന് എന്താണ് അവര്‍ക്ക് സംഭവിച്ചത് എന്നറിയില്ല.
ആക്ഷന്‍ കൗണ്‍സിലിന് പിന്നില്‍ ജനപക്ഷത്തിന്റെ ആളുകള്‍ കാണും. അവര്‍ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചത് കൊണ്ടാവണം പിസി ജോര്‍ജ് തനിക്കെതിരെ ആരോപണം ഉന്നയിച്ചത്. പലതരം ചര്‍ച്ചകളാണ് ജസ്‌നയെ കാണാതായതുമായി ബന്ധപ്പെട്ട് നടക്കുന്നത്. താന്‍ താഴേത്തട്ടില്‍ നിന്നും വളര്‍ന്ന് വന്നവനാണ്. അതുകൊണ്ടൊക്കെയാവും ആരോപണങ്ങള്‍ വരുന്നത്. വീട്ടില്‍ ജസ്‌നയ്ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു എന്ന് പറയുന്നത് ശരിയല്ല. മക്കള്‍ മൂന്ന് പേരും തനിക്ക് ഒരുപോലെ ആണ്. അക്കൂട്ടത്തില്‍ ഏറ്റവും മിടുക്കിയും തന്നെ കൂടുതല്‍ സ്‌നേഹിച്ചിരുന്നതും ജസ്‌ന തന്നെയാണ്. ആരും അവളെ മാറ്റി നിര്‍ത്തിയിട്ടില്ല. മറ്റ് രണ്ട് മക്കള്‍ക്കും അയല്‍ക്കാര്‍ക്കുമൊക്കെ അതറിയാവുന്നതാണ്. ആളുകള്‍ ഓരോ ഊഹാപോഹങ്ങള്‍ പറയുന്നു.
അന്നത്തെ ദിവസം രാവിലെ താനും ജസ്‌നയും ചേര്‍ന്നാണ് ഭക്ഷണമുണ്ടാക്കിയത്. തുടര്‍ന്ന് താന്‍ ഓഫീസിലേക്ക് പോയി. ജസ്‌ന വീട്ടിലുണ്ടാകുമെന്നാണ് കരുതിയത്. അതുകൊണ്ട് തന്നെ ഫോണ്‍ വിളിച്ചതൊന്നുമില്ല. വൈകിട്ട് മകന്‍ പലഹാരവും വാങ്ങി വന്നു. രണ്ട് പേരും വീട്ടിലെത്തി ബെല്ലടിച്ചപ്പോള്‍ ആരും വാതില്‍ തുറന്നില്ല. ജസ്‌ന ആന്റിയുടെ വീട്ടില്‍ പോയി എന്നാണ് അയല്‍പക്കത്തെ വീട്ടുകാര്‍ തങ്ങളോട് പറഞ്ഞത്. എന്നാല്‍ രാവിലെ പോകുന്ന കാര്യം അവള്‍ പറഞ്ഞിരുന്നില്ല. തലേ ദിവസം അക്കാര്യം സൂചിപ്പിച്ചിരുന്നു എന്ന് മാത്രം. ആന്റിയുടെ വീട്ടില്‍ വിളിച്ചപ്പോല്‍ ജസ്‌ന അവിടെ എത്തിയിട്ടില്ല എന്നറിഞ്ഞു. എന്നിട്ടും രാത്രി എട്ട് മണി വരെ ജസ്‌ന വരുമെന്ന് കരുതി കാത്തിരുന്നു. മറ്റെവിടെയെങ്കിലും പോയിക്കാണുമെന്നാണ് കരുതിയത്.
എട്ട് മണി കഴിഞ്ഞിട്ടും കാണാതായപ്പോഴാണ് തങ്ങള്‍ എരുമേലിക്ക് പോയത്. കോട്ടയത്താണ് തങ്ങളുടെ ബന്ധുക്കള്‍ ഉള്ളത് എന്നതിനാല്‍ അവിടെ അന്വേഷിക്കാം എന്ന് കരുതിയാണ് പോയത്. ബസ് സ്‌റ്റോപ്പിലും ബസ് സ്റ്റാന്‍ഡിലുമെല്ലാം അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് തന്റെ സുഹൃത്തായ പോലീസുകാരനെ വിളിച്ചു.ജസ്‌നയെ കാണാനില്ലെന്ന് പറഞ്ഞു. സ്റ്റേഷനിലേക്ക് ചെല്ലാന്‍ പറഞ്ഞതനുസരിച്ച് അവിടേക്ക് ചെന്നു. സ്റ്റേഷനില്‍ പോയി പരാതി എഴുതിക്കൊടുത്തു. ജസ്‌നയുടെ ഫോട്ടോ കൊടുത്തു. വീട്ടില്‍ രാത്രി തിരിച്ച് എത്തിയപ്പോള്‍ അയല്‍ക്കാരാണ് ജസ്‌ന ഓട്ടോയില്‍ കയറി പോയതായി പറഞ്ഞത്. തുടര്‍ന്ന് ഓട്ടോക്കാരനോട് പോയി അന്വേഷിച്ചപ്പോള്‍ ജസ്‌ന ബസ്സില്‍ കയറി പോയതായി പറഞ്ഞു. അവളാകെ കൊണ്ട് പോയത് അടുത്ത ദിവസത്തെ പരീക്ഷയ്ക്ക് പഠിക്കാനുള്ള പുസ്തകങ്ങള്‍ മാത്രമാണ്.
മുക്കൂട്ടുതറയിലെ ആന്റിയുടെ വീട്ടിലേക്കാണ് പോകുന്നത് എന്നാണ് ജസ്‌ന ഓട്ടോക്കാരനോട് പറഞ്ഞത്. സംശയിക്കത്തക്കതൊന്നും ജസ്‌നയുടെ പെരുമാറ്റത്തില്‍ ഇല്ലായിരുന്നുവെന്ന് ഓട്ടോക്കാരന്‍ പറഞ്ഞു. മുക്കൂട്ടുതറയില്‍ നിന്നും ജസ്‌ന കയറിയ ബസ്സില്‍ അവളുടെ സഹപാഠി ഉണ്ടായിരുന്നു. രണ്ട് ദിവസം കഴിഞ്ഞ് ജസ്‌നയെ കാണാനില്ലെന്ന വാര്‍ത്ത വന്നതിന് ശേഷമാണ് ഇക്കാര്യം അവന്‍ പറയുന്നത്. അവന്റെ വീട്ടില്‍ ചെന്ന് കാര്യം അന്വേഷിച്ചു. അന്ന് ബസ്സില്‍ നല്ല തിരക്കായിരുന്നുവെന്നും ജസ്‌ന പിന്‍വാതില്‍ വഴി കയറിയപ്പോള്‍ തന്നെ കണ്ട് ചിരിച്ചെന്നും അവന്‍ പറഞ്ഞു. ആ പയ്യന്റെ അമ്മയുടെ അടുത്താണ് ബസ്സില്‍ ജസ്‌ന നിന്നത്. എരുമേലിയിലാണ് ജസ്‌ന ഇറങ്ങിയത് എന്ന് അപ്പോഴാണ് മനസ്സിലായത്.
മുണ്ടക്കയം ഭാഗത്തേക്കാണ് ജസ്‌ന നടന്ന് പോയത് എന്നും അവന്‍ പറഞ്ഞു. പിന്നീടുള്ള ദിവസങ്ങളില്‍ അവളുടെ സുഹൃത്തുകളോടും മറ്റുമാണ് അന്വേഷണം നടത്തിയത്. ജസ്‌നയ്ക്ക് ആരോടെങ്കിലും അടുപ്പം ഉണ്ടായിരുന്നോ എന്നതും ആ വഴിക്ക് പോയതായിരിക്കുമോ എന്നതും ആയിരുന്നു അന്ന് പോലീസുകാര്‍ക്കും തങ്ങള്‍ക്കുമുള്ള സംശയം. കൂടെ പഠിക്കുന്ന പയ്യന് മെസ്സേജ് അയച്ചു എന്നറിയാം. ഇതിന് പിന്നില്‍ ആരോ ഉണ്ട് എന്നാണ് സംശയിക്കുന്നത്. ബിസ്സിനസ് തകര്‍ക്കാനോ മറ്റോ ആകുമെന്ന് കരുതുന്നു. അവളെ ആരോ മാറ്റി നിര്‍ത്തിയിരിക്കുന്നു എന്ന് സംശയിക്കേണ്ട കാര്യങ്ങളാണ് നടക്കുന്നത്.
ന്യൂഡല്‍ഹി: യുവതിയെ വെട്ടിനുറുക്കി പെട്ടിയിലാക്കി ഉപേക്ഷിച്ച സംഭവത്തില്‍ ഭര്‍ത്താവിനെയും സഹോദരങ്ങളെയും പോലീസ് പിടിയില്‍. മറ്റൊരു സ്ത്രീയുമായുള്ള ബന്ധത്തെ ഭാര്യ എതിര്‍ത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അറസ്റ്റിലായ സാജിദ് പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. കൊലപാതകത്തിന് സഹായിച്ച ഇയാളുടെ സഹോദരങ്ങളും പോലീസ് പിടിയിലായിട്ടുണ്ട്.
കഴിഞ്ഞ ജൂണ്‍ 21നാണ് ഡല്‍ഹിയിലെ സരിത വിഹാറില്‍ വെച്ച് അജ്ഞാത മൃതദേഹം വെട്ടിനുറുക്കിയ നിലയില്‍ പോലീസ് കണ്ടെത്തുന്നത്. ഏതാണ്ട് 7ഓളം കഷ്ണങ്ങളാക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് പരിശോധന നടത്തിയെങ്കിലും മൃതദേഹം ആരുടേതാണ് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് മൃതദേഹം ഉപേക്ഷിച്ച പെട്ടി കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചത്. ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷിപ്പിങ് കമ്പനിയുടെ പെട്ടി ജാവേദ് അക്തര്‍ എന്നയാള്‍ക്ക് യുഎഇയില്‍ നിന്ന് വന്ന പാര്‍സലാണെന്ന് വ്യക്തമായി.
തുടര്‍ന്ന് ഇയാളെ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് സാജിദിലേക്കുള്ള ലിങ്ക് പോലീസിന് ലഭിക്കുന്നത്. പ്രസ്തുത പെട്ടി താന്‍ വാടകയ്ക്ക് നല്‍കുന്ന വീട്ടിലാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് ജാവേദ് പോലീസിനോട് പറഞ്ഞു. വാടകവീട്ടില്‍ താമസിക്കുന്നത് സാജിദാണ്. അയാള്‍ക്ക് വേണ്ടി പോലീസ് ഷഹീന്‍ ബാഗിലെ ഫ്‌ലാറ്റിലെത്തിയെങ്കിലും ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. സാജിദിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ ജാമിയ നഗറിലുണ്ടെന്ന് വ്യക്തമായി. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
കോട്ടയം സ്വദേശിനിയായ വീട്ടമ്മയുമായി കിടപ്പറ പങ്കിട്ട മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ മൂന്ന് വൈദികര്‍ കൂടി കുടുങ്ങുമെന്ന് സൂചന. നേരത്തെ അഞ്ച് വൈദികരെ ചുമതലകളില്‍ നിന്ന് നീക്കിയിരുന്നു. വീട്ടമ്മയെ പരസ്പരം കാഴ്ചവയ്ക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്ന് അവരുടെ ഭര്‍ത്താവ് സഭയ്ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.
അതേസമയം, ഇതുവരെ പൊലീസില്‍ ആരും പരാതി നല്‍കിയിട്ടില്ല. ഒതുക്കി തീര്‍ക്കാനുള്ള ശ്രമങ്ങളും സജീവം. വൈദിക വൃത്തിയില്‍ നിന്ന് ഇവരെ പുറത്താക്കാനും സാദ്ധ്യതയുണ്ട്. സഭാ ആചാരങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ സഭാ പട്ടം തിരിച്ചെടുക്കാമെന്ന സമ്മത പത്രം മുദ്രപത്രത്തില്‍ എഴുതി വാങ്ങിയാണ് വൈദികരെ നിയോഗിക്കുന്നത്.
തിരുവല്ലയ്ക്കടുത്ത് ആനിക്കാട്ടില്‍ ഓര്‍ത്തഡോക്സ് സഭയിലെ വൈദികരുടെ ലൈംഗികചൂഷണത്തിന് ഇരയായ സ്ത്രീയുടെ ഭര്‍ത്താവായ പ്രവാസി മലയാളിയാണ് പരാതിയുമായി രംഗത്തെത്തിയത്. എന്നാല്‍ ഭര്‍ത്താവ് പരാതിപ്പെട്ടിട്ടും സ്ത്രീപീഡകരായ വൈദികര്‍ക്കെതിരെ ചെറുവിരല്‍ പോലുമനക്കാതിരുന്ന സഭ സംഭവം വിവാദമായതോടെയാണ് അഞ്ച് വൈദികരെ താത്കാലികമായി ചമതലകളില്‍ നിന്ന് മാറ്റി നിറുത്തിയത്.
തന്റെ ഭാര്യയെ വൈദികര്‍ ചൂഷണം ചെയ്തതിനെക്കുറിച്ച് യുവതിയുടെ ഭര്‍ത്താവ് ഒരു പരിചയക്കാരനോട് സംസാരിക്കുന്ന ടെലിഫോണ്‍ സംഭാഷണം സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വൈദികരുടെ പേരുവിവരങ്ങളും സാഹചര്യങ്ങളും വ്യക്തമായി ഇതില്‍ പരാമര്‍ശിക്കുന്നുണ്ട്. ഈ സംഭാഷണത്തില്‍ പറഞ്ഞിരിക്കുന്ന വൈദികരുടെ പടവും വിലാസവും ഫോണ്‍ നമ്ബറുമടക്കം സാമൂഹ്യമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുമുണ്ട്. രണ്ടാമത്തെ കുഞ്ഞിന്റെ മാമോദീസയുമായി ബന്ധപ്പെട്ട് നടത്തിയ കുമ്പസാര രഹസ്യം ഭര്‍ത്താവിനോട് വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഒരു വൈദികന്‍ വീട്ടമ്മയെ പീഡിപ്പിക്കുകയായിരുന്നു.
അതിന്റെ ദൃശ്യങ്ങള്‍ അയാള്‍ മൊബൈലില്‍ പകര്‍ത്തി സുഹൃത്തായ മറ്റൊരു വൈദികന് കൈമാറി. ഈ ദൃശ്യങ്ങള്‍ കാട്ടി ആ വൈദികനും പീഡീപ്പിച്ചു. രണ്ടാമന്‍ ആ ദൃശ്യം മൂന്നാമന് നല്‍കുന്നു. അയാളും യുവതിയുമൊത്ത് കിടക്ക പങ്കിട്ടു. ഇങ്ങനെ എട്ടോളം പേര്‍ ലൈംഗികമായി വീട്ടമ്മയെ ഉപയോഗിച്ചെന്നാണ് ഭര്‍ത്താവിന്റെ പരാതി. സംഭവത്തില്‍ നിരണം ഭദ്രാസനത്തിലെ മൂന്ന് വൈദികരും തുമ്ബമണ്‍, ഡല്‍ഹി ഭദ്രാസനങ്ങളിലെ ഓരോ വൈദികനെയുമാണ് ഇപ്പോള്‍ സഭ സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍ കുറ്റക്കാരായ വൈദികര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് പകരം യുവതിയെ ഉപയോഗിച്ച് ഭര്‍ത്താവിനെതിരെ പരാതി കൊടുക്കാനുള്ള ശ്രമം നടക്കുന്നതായും സൂചനയുണ്ട്.വിവാഹം കഴിക്കുന്നതിന് മുമ്പ് തന്നെ യുവതിയെ ഓര്‍ത്തഡോക്സ് സഭയിലെ പല പുരോഹിതന്മാരും ലൈംഗികമായി ചൂഷണം ചെയ്തതായി ഭര്‍ത്താവ് പറയുന്നു. ബന്ധുവായ ഇയാള്‍ വിവാഹ ശേഷവും ബന്ധം തുടര്‍ന്നു. രണ്ടാമത്തെ മകളുടെ മാമ്മോദീസയുടെ സമയത്ത് ഇതേകുറിച്ചോര്‍ത്ത് കുറ്റബോധം തോന്നിയ സ്ത്രീ ഇടവക വികാരിയുടെ അടുത്ത് ഇക്കാര്യങ്ങളെല്ലാം പറഞ്ഞ് കുമ്പസാരിച്ചതാണ് വീട്ടമ്മയ്ക്ക് കുരുക്കായത്.
ഭദ്രാസന ബിഷപ്പിന്റെ വലംകൈ ആയിരുന്ന പുരോഹിതനും ഇക്കൂട്ടത്തിലുണ്ട്. നാല്‍പ്പത് വയസുള്ള യുവാക്കളായ അച്ചന്മാരാണിവര്‍. തിരുവനന്തപുരത്തുകാരനായ പുരോഹിതനെക്കുറിച്ചും പരാമര്‍ശമുണ്ട്. ഡല്‍ഹിയിലെ വൈദികന്‍ തന്റെയൊപ്പം ജൂനിയറായി സ്‌കൂളില്‍ പഠിച്ചയാളാണെന്നും ഭര്‍ത്താവ് പറയുന്നുണ്ട്. അതേസമയം ഭാര്യ ഇരുപത് ശതമാനം കാര്യങ്ങള്‍ മാത്രമാണ് തന്നോട് പറഞ്ഞിട്ടുള്ളതെന്നും വൈദികരെ ഇപ്പോഴും യുവതിക്ക് പേടിയാണെന്നും ഭര്‍ത്താവിന്റെ സംഭാഷണത്തില്‍ പറയുന്നു.
എരുമേലി: ഏഴുവര്‍ഷമായി ജോലി ചെയ്യുന്ന സ്ഥാപനത്തില്‍നിന്ന് ഒരു കോടി മുപ്പതു ലക്ഷം രൂപ തട്ടിയെടുത്തു മുങ്ങിയ ജീവനക്കാരിയും സഹായിയും പോലീസ് കസ്റ്റഡിയില്‍. എരുമേലി കനകപ്പലം അലങ്കാരത്ത് അജിയുടെ ഭാര്യ ജഷ്‌ന(30), പണം കൈമാറിയ എരുമേലി വേങ്ങശേരി അബു താഹിര്‍(25) എന്നിവരാണ് അറസ്റ്റിലായത്. തട്ടിയെടുത്ത പണം മുഴുവന്‍ ആണ്‍ സുഹൃത്തുക്കള്‍ക്ക് നല്‍കിയതായും ഭര്‍ത്താവുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടില്ലെന്നും ജഷ്‌ന വ്യക്തമാക്കി.
ഒപ്പം പിടിയിലായ അബു താഹിര്‍ ജഷ്‌ന ജോലി ചെയ്തിരുന്ന സ്ഥാപനത്തിനു സമീപമുള്ള പച്ചക്കറിക്കടയില്‍ ജോലി ചെയ്യുകയായിരുന്നു. നാലരക്കിലോയോളം സ്വര്‍ണാഭരണങ്ങളാണ് യുവതി തട്ടിയെടുത്തത്. പണം സുഹൃത്തുക്കളുടെ കൈവശമാണെന്നാണു യുവതി പോലീസിനോടു പറഞ്ഞിരിക്കുന്നത്. അയല്‍വാസിയായ അനീഷാണ് 50 ലക്ഷം രൂപയും കൈക്കലാക്കിയതെന്ന് യുവതി പോലീസിനോടു പറഞ്ഞു. ഇവരുടെ മൊഴിപ്രകാരം മറ്റ് നാലു പേര്‍ കൂടി പ്രതികളാകും. ഡി.വൈ.എഫ്.ഐ. എരുമേലി മേഖലാ കമ്മിറ്റി സെക്രട്ടറിയാണ് ഭര്‍ത്താവ് അജി. തട്ടിയെടുത്ത പണവുമായി തനിക്കു ബന്ധമില്ലെന്നും വായ്പയെടുത്താണ് താന്‍ വീടു നിര്‍മിക്കുന്നതെന്നും അജി പറഞ്ഞു.
മുന്‍പ് രണ്ടു വര്‍ഷം വിദേശത്തായിരുന്ന അജി എരുമേലിയില്‍ അപ്‌ഹോള്‍സ്റ്ററി ജോലി ചെയ്തു വരികയായിരുന്നു. അയ്യായിരം രൂപ ശമ്പളത്തില്‍ ജോലി ചെയ്തിരുന്ന ജഷ്‌ന സ്ഥാപനത്തിന്റെ വിശ്വസ്തയായിരുന്നു. അവധിപോലും എടുക്കാതെയാണു ജോലി ചെയ്തിരുന്നത്. ഈ കാലയളവിനിടയില്‍ സ്ഥാപനത്തിലെ പണയ ഉരുപ്പടികള്‍ മറിച്ചുവച്ച് ഒന്നേകാല്‍ കോടി തട്ടിയെടുക്കുകയായിരുന്നു എന്ന് കണ്ടെത്തി. യുവതിയുടെ ആണ്‍സുഹൃത്തുക്കളായ മറ്റ് അഞ്ചുപേര്‍ക്കായി അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് തട്ടിപ്പു പുറത്തറിയുന്നത്. ഏഴു വര്‍ഷമായി മുളമൂട്ടില്‍ ഫിനാന്‍സിന്റെ എരുമേലി ശാഖയില്‍ ജോലി ചെയ്തു വരികയായിരുന്നു ജഷ്‌ന. മൂന്നു വര്‍ഷം മുമ്പാണ് തട്ടിപ്പു തുടങ്ങിയത്. തിരിച്ചടയ്ക്കല്‍ കാലാവധി കഴിഞ്ഞ പണയ ഉരുപ്പടികള്‍ സുഹൃത്തുക്കളെ ഉപയോഗിച്ച് ജോലി ചെയ്തിരുന്ന സ്ഥാപനത്തേിലോ മറ്റു ബാങ്കുകളിലോ പണയം വയ്ക്കുകയായിരുന്നു ചെയ്തിരുന്നത്. ഇതില്‍ കുറച്ചു സര്‍ണം വിറ്റു. ഇത്തരത്തില്‍ മറ്റു ഫിനാന്‍സ് സ്ഥാപനങ്ങളില്‍ പണയം വച്ച സ്വര്‍ണം പോലീസ് തിരികെയെടുക്കും. കാലാവധി കഴിഞ്ഞ പണയ ഉരുപ്പടികള്‍ക്ക് കൃത്യമായ പലിശയടച്ചിരുന്നതിനാല്‍ സ്ഥാപന ഉടമകള്‍ക്കും സംശയം തോന്നിയിരുന്നില്ല.
ഈദ് അവധിക്ക് ജഷ്‌ന രണ്ടു ദിവസം അവധിയില്‍ പോയതോടെ സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരി നടത്തിയ പരിശോധനയില്‍ ലോക്കറില്‍ ഇരിക്കുന്നത് സ്വര്‍ണമല്ലെന്നു കണ്ടെത്തുകയായിരുന്നു. സീല്‍ ചെയ്ത് സൂക്ഷിച്ചിരുന്ന പായ്ക്കറ്റുകള്‍ അഴിച്ചെടുത്ത് സ്വര്‍ണം മാറ്റി പകരം നാണയ തുട്ടുകള്‍ നിക്ഷേപിച്ച് കൃത്യമായ തൂക്കത്തിലാക്കി വച്ചിരുന്നു. പിന്നീട് സ്ഥാപന അധികൃതര്‍ നടത്തിയ വിശദമായ പരിശോധനയില്‍ ഒരു കോടി മുപ്പതു ലക്ഷം രൂപയും സ്വര്‍ണം നഷ്ടപ്പെട്ടതായി കണ്ടെത്തി. ഇവര്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ യുവതി ഒളിവില്‍ പോയി.
തുടര്‍ന്ന് സഹോദരന്റെ മൊബൈലിലേക്കു വന്ന കോള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ മലപ്പുറത്തുള്ള ബന്ധുവിന്റെ വീട്ടിലാണെന്ന് അറിഞ്ഞു. ഞായറാഴ്ച ഇവരെ കസ്റ്റഡിയിലെടുത്തു പോലീസ് വിശദമായി ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. ഇമ്മാനുവേല്‍ പോള്‍, സി.ഐ: ടി.ഡി. സുനില്‍കുമാര്‍, എസ്.ഐ. മനോജ് മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
വിദേശയാത്രയ്ക്കെത്തിയ അമേരിക്കൻ മലയാളിയായ 52 കാരനാണ് ബാഗിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തിയതിനെത്തുടർന്ന് സിഐഎസ്എഫിന്റെ പിടിയിലായി. കൊല്ലം പുനലൂർ സ്വദേശി തോമസ് ബിജു(52)വിന്റെ ബാഗിൽ നിന്നാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയിൽ അഞ്ചു വെടിയുണ്ടകൾ കണ്ടെത്തിയത്. കൊച്ചിയിൽ നിന്ന് ഇന്നലെ പുലർച്ചെ മൂന്നിനു സിംഗപ്പൂർ വഴി അമേരിക്കയിലേക്ക് പുറപ്പെടുന്ന സിംഗപ്പൂർ എയർലൈൻസ് വിമാനത്തിൽ യാത്ര ചെയ്യുന്നതിനാണ് തോമസ് ബിജു ഞായറാഴ്ച രാത്രി പതിനൊന്നോടെ നെടുമ്പാശേരിയിലെത്തിയത്. ലഗേജ് പരിശോധനയിൽ വെടിയുണ്ട കണ്ടെത്തിയതിനെത്തുടർന്ന് ഇദ്ദേഹത്തിന്റെ യാത്രയും മുടങ്ങി. അവധിക്ക് നാട്ടിലെത്തി മടങ്ങിപ്പോകുകയായിരുന്ന ഇദ്ദേഹം ഏറെക്കാലമായി അമേരിക്കയിലെ യൂണിവേഴ്സിറ്റിയിൽ പ്രഫസറാണ്. പക്ഷികളെ കൊല്ലുന്നതിന് ഉപയോഗിക്കുന്ന ഉണ്ടകളാണ് ബാഗിൽനിന്ന് കണ്ടെടുത്തത്. നെടുമ്പാശേരി പോലീസിനു കൈമാറിയ ഇയാൾക്ക് അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു.