ന്യൂസ് ഡെസ്ക്
എൻഎച്ച്എസ് ഹോസ്പിറ്റലിലെ എട്ട് നവജാത ശിശുക്കളുടെ മരണവുമായി ബന്ധപ്പെട്ട് ഹെൽത്ത് കെയർ പ്രഫഷണൽ അറസ്റ്റിലായി. ഇവരെ കൊലപ്പെടുത്തിയതാണ് എന്ന സംശയമുയർന്നതിനാലാണ് അറസ്റ്റ്. മറ്റ് ആറു കുഞ്ഞുങ്ങളെ അപായപ്പെടുത്താൻ ശ്രമിച്ചതായും കരുതപ്പെടുന്നു. സാധാരണയിലും ഉയർന്ന നിരക്കിലുള്ള ശിശു മരണ നിരക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടതിനേത്തുടർന്ന് നടത്തിയ അന്വേഷണമാണ് വിവരം പുറത്തു കൊണ്ടുവന്നത്.

ചെസ്റ്ററിലെ കൗന്റെസ് ഹോസ്പിറ്റലിലാണ് നവജാതശിശുക്കളെ വനിതാ കെയർ വർക്കർ അപായപ്പെടുത്തിയത്. ജൂൺ 2015 നും ജൂൺ 2016നും ഇടയിലാണ് സംഭവം നടന്നത്. ഇതു കൂടാതെ 15 ഓളം ശിശുക്കൾക്ക് ഉണ്ടായ ഗുരുതര ആരോഗ്യ പ്രശ്നങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇന്നു രാവിലെയാണ് ചെസ്റ്റർ പോലീസ് കെയർ വർക്കറെ അറസ്റ്റു ചെയ്തത്. അറസ്റ്റിലായിരിക്കുന്നത് ഡോക്ടറോ, നഴ്സോ, മറ്റു കെയർ വർക്കറോ ആണോ എന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. അറസ്റ്റിലായ സ്ത്രീ പോലീസ് കസ്റ്റഡിയിലാണ്.

ഈ അറസ്റ്റുമായി ബന്ധപ്പെട്ട് ഹോസ്പിറ്റലിന് അടുത്തുള്ള ഒരു പ്രോപ്പർട്ടി പോലീസ് സീൽ ചെയ്തിട്ടുണ്ട്. മരിച്ച കുഞ്ഞുങ്ങളുടെ കുടുംബങ്ങളെ അന്വേഷണത്തിന്റെ വിവരങ്ങൾ അറിയിക്കുന്നുണ്ട്. വളരെ സങ്കീർണ്ണമായ അന്വേഷണമായ അന്വേഷണത്തിലൂടെ സത്യം പുറത്തു കൊണ്ടുവരാൻ ശ്രമിക്കുകയാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ വർഷം മെയിലാണ് പോലീസ് അന്വേഷണം തുടങ്ങിയത്.
ഒരു കുടുംബത്തിലെ 11 പേര് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് പോലീസ്.കുടുംബത്തിന്റെ അന്ധവിശ്വസവും വിഭ്രാന്തിയും ലോകാവസാന ഭീതിയുമാണ് തൂങ്ങിമരണത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. അന്വേഷണം 77 കാരി നാരായണ്‍ ദേവിയുടെ ഇളയമകന് ലളിത് ഭാട്ടിയയിലേക്കാണ് നീളുന്നത്. ഭാട്ടിയയുടെ അന്ധവിശ്വാസവും ഉന്മാദവും അബദ്ധ വിശ്വാസവുമായിരുന്നു മരണത്തിലേക്ക നയിച്ചതെന്നാണ് സൂചനകള്‍. വീട്ടില്‍ നിന്നും കണ്ടെടുത്ത ഒരു കുറിപ്പാണ് ഈ നിഗമനത്തിലേക്ക് പോലീസിനെ എത്തിച്ചിരിക്കുന്നത്.
ഡല്‍ഹിയിലെ ബുരാരിയിലെ വീട്ടില്‍ ഞായറാഴ്ചയാണ് 77 കാരി നാരായണ്‍ ദേവിയേയും മക്കളെയും കൊച്ചുമക്കളെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാരായണ്‍ ദേവിയെ മാത്രം കിടക്കയില്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ നിലയിലും മറ്റുള്ളവരെ കെട്ടിത്തൂങ്ങിയ നിലയിലും കണ്ടെത്തുകയായിരുന്നു. ഈ കൂട്ട ആത്മഹത്യ പ്ളാന്‍ ചെയ്തത് 45 കാരനായ ലളിത് ഭാട്ടിയയായിരുന്നു. ഏതാനും വര്‍ഷം മുമ്പ് മൗനവ്രതം പ്രഖ്യാപിച്ച ലളിത് അടുത്ത കാലത്ത് സംസാരം തുടങ്ങിയിരുന്നു.
മരണമടഞ്ഞ പിതാവിന്റെ ആത്മാവുമായി സംസാരിക്കുമായിരുന്നു എന്ന് അവകാശപ്പെട്ടിരുന്ന ലളിത് ഭാട്ടിയ പിതാവ് തനിക്ക് സന്ദേശങ്ങള്‍ നല്‍കാറുണ്ട് എന്ന് പറഞ്ഞ് മറ്റുള്ള കുടുംബാംഗങ്ങളെ വിശ്വസിപ്പിക്കുകയും ചെയ്തിരുന്നു. ഇദ്ദേഹത്തിന്റേത് എന്ന് കരുതുന്ന ഒരു കുറിപ്പില്‍ അന്ത്യവിധിയെക്കുറിച്ച് പ്രവചിക്കുകയും അതില്‍ നിന്നും രക്ഷപ്പെടാന്‍ കുടുംബത്തെ ഉപദേശിക്കുകയും ചെയ്തിരുന്നു. ” അന്ത്യസമയത്ത് അന്ത്യാഭിലാഷം പൂര്‍ത്തീകരിക്കപ്പെടുമ്ബോള്‍ ആകാശത്തിന്റെ കിളിവാതില്‍ തുറക്കപ്പെടും. ഭൂമി കുലുങ്ങും. പക്ഷേ ഭയപ്പെടാതെ മന്ത്രോച്ചാരണങ്ങള്‍ ഉരുവിട്ടുകൊണ്ടിരിക്കണം. അപ്പോള്‍ ഞാന്‍ വന്ന നിന്നെയും മറ്റുള്ളവരെയും മുകളിലേക്ക് കൊണ്ടുപോകും.” പിതാവ് നല്കിയ സന്ദേശമായി രേഖപ്പെടുത്തിയ ലളിത് ഭാട്ടിയയുടെ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പത്തു വര്‍ഷം മുൻപ് മരിച്ച പിതാവില്‍ നിന്നുള്ള വെളിപാട് എന്നു പറഞ്ഞാണ് ലളിത് ഭാട്ടിയ എല്ലാം ചെയ്തതെന്നാണ് പോലീസ് പറയുന്നത്. പിതാവില്‍ നിന്നും തനിക്ക് സന്ദേശങ്ങള്‍ ലഭിക്കുന്നതായി ഇയാള്‍ കുടുംബാംഗങ്ങളെ പറഞ്ഞു ധരിപ്പിച്ചു. അന്ധവിശ്വാസികളായിരുന്ന കുടുംബം ലോകാവസാനം വരുമെന്നും വിശ്വസിച്ചു. മിക്കവാറും മൗനവൃതത്തിലായിരുന്ന ലളിത് തന്റെ പലചരക്ക് കടയില്‍ വരുന്നവരോട് പോലും കുറിപ്പിലൂടെയായിരുന്നു സംസാരിച്ചിരുന്നത്. സംഭവത്തില്‍ ലളിത് ഭാട്ടിയയ്ക്ക് നിര്‍ദേശം നല്‍കിയത് ഒരു ആള്‍ദൈവം ആണെന്നും ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തതായും വിവരമുണ്ട്.
പ്രദേശത്ത് ഏറ്റവും സന്തോഷത്തോടെ ജീവിച്ചിരുന്ന കുടുംബമാണ് ഭാട്ടിയ കുടുംബം. തലേന്നു രാത്രിയും ഏറെ സന്തോഷത്തോടെ ഇവരെ സമീപവാസികള്‍ കണ്ടിരുന്നു. കുടുംബത്തില്‍ അടുത്തു തന്നെ ഒരു വിവാഹം നടക്കാനിരിക്കുകയായിരുന്നു ഈ ദുരന്തം.രാജസ്ഥാനില്‍ നിന്നുള്ള ഭാട്ടിയ കുടുംബം 22 വര്‍ഷം മുന്‍പാണു ബുരാരിയിലെ സന്ത് നഗറില്‍ എത്തിയത്.
എല്ലാ ദിവസവും രാവിലെ ആറിനു തന്നെ പലചരക്കു കട തുറക്കും. രാത്രി തെരുവിലെ എല്ലാവരും ഉറങ്ങിക്കഴിഞ്ഞാല്‍ മാത്രമേ കട അടയ്ക്കാറുള്ളൂ. അത്യാവശ്യക്കാര്‍ക്കു വേണ്ടി എപ്പോള്‍ വേണമെങ്കിലും കട തുറക്കാനും തയാറായിരുന്നു. എന്നാല്‍ ഞായറാഴ്ച രാവിലെ ഏഴരയായിട്ടും കട തുറക്കാതായതോടെയാണു അയല്‍വാസികള്‍ക്കു സംശയം തോന്നിയത്. ഗേറ്റും വാതിലും തുറന്നിട്ട നിലയിലായിരുന്നു. അയല്‍ക്കാരിലൊരാള്‍ രണ്ടാം നിലയിലേക്കു കയറിയപ്പോഴാണ് എല്ലാവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന അംഗമായ നാരായണ്‍ ദേവി(77) യുടെ മൃതദേഹമാണ് കഴുത്തു ഞെരിച്ച നിലയില്‍ തറയില്‍ കിടന്നത്. ഇവരുടെ മകള്‍ പ്രതിഭ(57) ആണ്മക്കളായ ഭവ്നേഷ്(50) ലളിത് ഭാട്ടിയ(45) ഭവ്നേഷിന്റെ ഭാര്യ സവിത (48) ഇവരുടെ മക്കളായ മീനു(23) നിധി(25) ധ്രുവ്(15) ലളിതിന്റെ ഭാര്യ ടിന(42) മകള്‍ ശിവം, പ്രതിഭയുടെ മകള്‍ പ്രിയങ്ക(33) എന്നിവരാണ് കൊല്ലപ്പെട്ടത്.
ജലന്ധര്‍ ബിഷപിനെതിരെ പീഡനപരാതി നല്കിയ കന്യാസ്്ത്രീയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. രഹസ്യമൊഴി എടുക്കുന്നതിനുളള പൊലീസിന്റെ അപേക്ഷ കോടതി അംഗീകരിച്ചു. രഹസ്യമൊഴി ലഭിച്ച ശേഷം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാനുളള നീക്കം പൊലീസ് തുടങ്ങും. തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി അന്വേഷണസംഘം ചാലക്കുടിയിലും പരിശോധന നടത്തും.
കന്യാസ്ത്രിയുടെ മൊഴിയെ തുടര്‍ന്ന് പീഡനം, പ്രകൃതി വിരുദ്ധ പീഡനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ജലന്തര്‍ ബിഷപ്പിനെതിരെ കേസെടുത്തിട്ടുള്ളത്. കുറവിലങ്ങാട് മഠത്തില്‍വെച്ച് 13 തവണ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് കന്യാസ്ത്രിയുടെ മൊഴി. ഇത് സാധൂകരിക്കുന്ന തെളിവുകള്‍ കൂടി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബിഷപ്പിന്റെ അറസ്റ്റിന് സാധ്യത തെളിയുന്നത്. 13 തവണയും ബിഷപ്പ് കുറവിലങ്ങാട് മഠത്തിലെത്തിയതിന്് വിസിറ്റേഴ്സ് റജിസ്റ്റര്‍ തെളിവാണ്. വൈദ്യപരിശോധന റിപ്പോര്‍ട്ടും പീഡനം നടന്നതായി സ്ഥിരീകരിക്കുന്നു. ഇത് കൂടാതെ ബിഷപ്പ് ഫോണ്‍ സെക്സിന് പ്രേരിപ്പിച്ചെന്നും അശ്ലീല സന്ദേശങ്ങള്‍ അയച്ചതായും കന്യാസ്ത്രി മൊഴി നല്‍കിയിട്ടുണ്ട്.
കന്യാസ്ത്രിയുടെ ഫോണും പരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്തു. 2014 ഏപ്രില്‍ അഞ്ചിനാണ് ആദ്യ പീഡനത്തിന് ഇരയായതെന്നാണ് കന്യാസ്ത്രിയുടെ മൊഴി. ചാലക്കുടിയില്‍ സഭയുടെ ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോളാണ് ബിഷപ്പ് കുറവിലങ്ങാട്ടെ മഠത്തിലെത്തിയത്. ഇത് സ്ഥിരീകരിക്കുന്നതിനാണ് അന്വേഷണം സംഘം ചാലക്കുടിയിലെത്തുക. കന്യാസ്ത്രിയുടെ രഹസ്യമൊഴിയും ബിഷപ്പിന്റെ അറസ്റ്റില്‍ നിര്‍ണായകമാകും. പീഡനത്തിനിരയായ കാലയളവില്‍ പരാതിക്കാരിക്കൊപ്പം മൂന്ന് കന്യാസ്ത്രികളാണ് കുറവിലങ്ങാട് മഠത്തിലുണ്ടായിരുന്നത്. ഇതില്‍ ഒരാളുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. മറ്റു രണ്ടുപേരുടെ മൊഴിയും അടുത്ത ദിവസങ്ങളില്‍ രേഖപ്പെടുത്തും. തെളിവുകള്‍ ശേഖരിച്ച ശേഷം ബിഷപ്പിനെ ജലന്തറിലെത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
സിഗററ്റ് പേപ്പറിന്റെ പേരിലുള്ള തര്‍ക്കത്തിനൊടുവില്‍ ഇന്ത്യക്കാരനായ ഷോപ്പ് ജീവനക്കാരനെ ഇടിച്ചു കൊന്നു. കൊലപാതകത്തിന് ശേഷം പ്രതി ചിരിച്ച് കൊണ്ട് ഓടിരക്ഷപ്പെടുകയായിരുന്നെന്ന് റിപ്പോര്‍ട്ട്. 16 വയസ്സുള്ള പ്രതിയാണ് കൊലപാതകം ഒരു തമാശയായി ആസ്വദിച്ചത്. 18 വയസ്സില്‍ താഴെ പ്രായമുള്ളതിനാലാണ് പ്രതിക്കും കൂട്ടുകാര്‍ക്കും റിസ്ല പാക്കറ്റ് വില്ക്കാന് വിജയ് കുമാര്‍ പട്ടേല്‍ വിസമ്മതിച്ചത്.
എന്നാല്‍ ഇതില്‍ രോഷാകുലരായ പ്രതികള്‍ കടയുടെ ചില്ല് തകര്‍ക്കാന്‍ ശ്രമിച്ചു. ഇത് തടയാന്‍ ശ്രമിച്ചതോടെയാണ് 49-കാരനായ വിജയ് കുമാറിനെ മുഖത്ത് പ്രതി ഇടിച്ചത്. അക്രമം പ്രതീക്ഷിക്കാതിരുന്ന ഇദ്ദേഹം കൈകള്‍ പോക്കറ്റില്‍ ഇട്ട് നില്‍ക്കവെയായിരുന്നു അക്രമം. ഇടിയേറ്റ് പിന്നിലേക്ക് മറിഞ്ഞുവീണ വിജയുടെ തല നടപ്പാതയില്‍ ചെന്ന് ഇടിക്കുകയായിരുന്നു.
നോര്‍ത്ത് ലണ്ടന്‍ മില്‍ ഹില്ലില്‍ ബോധംകെട്ടുകിടന്ന വിജയ് കുമാറിനെ വഴിയരികില്‍ ഉപേക്ഷിച്ച് 16-കാരനും, രണ്ട് സുഹൃത്തുക്കളും ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതികള്‍ ചിരിച്ച്, തമാശ പറഞ്ഞ് നടന്ന കാര്യങ്ങളില്‍ സന്തോഷം രേഖപ്പെടുത്തിയാണ് പോയതെന്ന് പ്രോസിക്യൂട്ടര്‍ ലൂയിസ് മാബ്ലി വ്യക്തമാക്കി. തലച്ചോറിന് ഗുരുതരമായ പരുക്കേറ്റ പട്ടേല്‍ അടുത്ത ദിവസം ആശുപത്രിയില്‍ വെച്ച് മരണത്തിന് കീഴടങ്ങി.
ഈ വര്‍ഷം ജനുവരി 6-ന് നടന്ന ക്രൂരമായ കൊലപാതകം സിസിടിവിയില്‍ പതിഞ്ഞിരുന്നു. മുഖത്തും, താടിയെല്ലിനുമാണ് ഇടിയില്‍ ഇദ്ദേഹത്തിന് പരുക്കേറ്റത്. റിസ്ല പേപ്പറുകള്‍ വാങ്ങാനെത്തിയ പ്രതികളുടെ ഐഡി കാര്‍ഡ് ചോദിച്ചപ്പോള്‍ ഇവര്‍ക്ക് നല്കാന് കഴിഞ്ഞില്ല. ഇതോടെയാണ് സിഗററ്റ് പേപ്പര്‍ നല്കാന് കഴിയില്ലെന്ന് കടയുടമ വ്യക്തമാക്കി. പുകയില ഉത്പന്നങ്ങള്‍ വാങ്ങാന്‍ കുറഞ്ഞത് പതിനെട്ട് വയസ്സാവണം എന്ന നിയമം ഉള്ളതിനാലാണ് കടയുടമ സിഗരറ്റ് പേപ്പര്‍ നല്‍കാതിരുന്നത്. ഇതോടെ പ്രതി അസഭ്യം പറഞ്ഞ് ഷോപ്പിന്റെ ചില്ലില്‍ ഇടിച്ചു. കുട്ടികളെ പറഞ്ഞുവിടാനാണ് ഷോപ്പ് അസിസ്റ്റന്റായ പട്ടേലിനെ നിയോഗിച്ചത്.
സ്ഥലത്തെത്തിയ പോലീസും പാരാമെഡിക്കുകളും പട്ടേലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല.
മഹാരാജാസ് കോളജിലെ എസ്എഫ്ഐ പ്രവർത്തകനായിരുന്ന അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ കസ്റ്റഡിയിലെടുത്ത മൂന്നു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. എസ്ഡിപിഐ, കാന്പസ്ഫ്രണ്ട് പ്രവർത്തകരായ ബിലാൽ, ഫാറൂഖ്, റിയാസ് എന്നിവരുടെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്.
മുഖ്യപ്രതി മുഹമ്മദ് അടക്കമുള്ളവര്‍ക്കുവേണ്ടി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട് അഞ്ചുപേരെയാണ് കഴിഞ്ഞദിവസം പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവരടക്കം കണ്ടാലറിയാവുന്ന 15 പേർക്കെതിരേയും കേസെടുത്തിട്ടുണ്ട്.
സംഭവത്തിൽ കുറ്റക്കാരായവർക്കെതിരേ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രിയും പോലീസ് മേധാവിയും അറിയിച്ചിരുന്നു.
ന്യൂഡൽഹി: ബുറാഡിയിൽ ഒരു കുടുംബത്തിലെ 11 പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. കൊലപാതകമല്ലെന്നും വിശ്വാസത്തിന്റെ പേരിൽ മോക്ഷപ്രാപ്തിക്കായി സ്വയം ജീവനൊടുക്കി എന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. ഇതിലേക്കു സൂചനകൾ നൽക്കുന്ന കൈയെഴുത്തുപ്രതികൾ വീട്ടിൽനിന്നു കണ്ടെത്തിയിരുന്നു. എന്നാൽ, ഇവർ ഏതെങ്കിലും വിശ്വാസത്തിന്റെ ഭാഗമായോ ആൾദൈവങ്ങളുടെ പ്രേരണയാലോ മരിച്ചതല്ലെന്നും കൊല്ലപ്പെട്ടതാണെന്നുമാണ് അടുത്ത ബന്ധുവായ സുജാത പറയുന്നത്. മരിച്ച നാരായണൻ ദേവിയുടെ മകളാണു സുജാത.
പതിനൊന്നു പേരുടെ മരണവുമായി ബന്ധപ്പെട്ടും വിശ്വാസങ്ങളും ആചാരങ്ങളിലേക്കും വിരൽ ചൂണ്ടുന്നതു ശരിയല്ല. അവരെ ആരെങ്കിലും കൊലപ്പെടുത്തിയിരിക്കാനാണു സാധ്യത എന്നു സുജാത പറഞ്ഞു. കൈകൾ പിന്നിൽ കൂട്ടിക്കെട്ടി മുകളിലെ ഗ്രില്ലിൽ തൂങ്ങിയ നിലയിലാണ് പത്തു പേരെ മരിച്ചതായി കണ്ടെത്തിയത്. ഒരാളെ കിടപ്പു മുറിയിലാണു മരിച്ച നിലയിൽ കണ്ടെത്തിയത്. നാരായണ്‍ ദേവി മക്കളായ ഭാവ്നേഷ്, ലളിത്, മരുമകൾ സവിത, ടീന, മകൾ പ്രബിത, പേരക്കുട്ടികളായ പ്രിയങ്ക, നീതു, മോനു ധ്രുവ്, ശിവം എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിലും ആറു പേരുടെ മരണം തൂങ്ങിയാണെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. എന്നാൽ, പോലീസ് കൊലപാതകത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മരിച്ച നാരായണ്‍ ദേവിയുടെ കഴുത്തിൽ ബലംപ്രയോഗിച്ച പാടുകൾ കണ്ടെത്തിയതിനെത്തുടർന്നാണിത്. ഇവരെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നെന്നാണു നിഗമനം.
അതിനിടെ, മരണം നടന്ന വീടിന്റെ ഭിത്തിയിൽനിന്ന് മുന്നോട്ടു തള്ളി നിൽക്കുന്ന 11 പൈപ്പുകൾ കണ്ടെത്തി. ഇതിലേക്ക് കുടിവെള്ളം വരുന്ന പൈപ്പുകൾ ബന്ധിപ്പിച്ചിട്ടില്ല. ഈ പൈപ്പുകളിൽ എന്തോ ദുരൂഹത ഉണ്ടെന്നാണ് പോലീസും പറയുന്നത്. ഈ പൈപ്പുകളുടെ വിന്യാസം ഫാമിലി ട്രീയൂടെ മോഡലിലാണ്. മൃതദേഹങ്ങൾ കണ്ടെത്തിയ സ്ഥാനങ്ങൾ പോലെതന്നെയാണ് ഇവ സ്ഥാപിച്ചിരിക്കുന്നതും. മരിച്ചവരുടെ ആത്മാക്കൾ പുറത്തേക്കു പോകുന്നതിനുവേണ്ടിയാണ് ഇവ സ്ഥാപിച്ചിരിക്കുന്നതെന്നാണ് വീട്ടിൽനിന്നും കണ്ടെടുത്ത ഡയറിക്കുറിപ്പുകളെ അടിസ്ഥാനമാക്കി പോലീസ് പറയുന്നത്. ഏതെങ്കിലും ആൾദൈവത്തിന്റെ പ്രേരണയാൽ മോക്ഷപ്രാപ്തിക്കായി ഇവർ സ്വയം ജീവനൊടുക്കിയതാണെന്ന സൂചനകളാണ് ഇപ്പോഴുള്ളത്. ഡയറിക്കുറിപ്പുകളിൽ കണ്ടെത്തിയിരുന്ന നിർദേശങ്ങൾപോലെ തന്നെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്നതും പോലീസിന്റെ സംശയം ബലപ്പെടുത്തുന്നു. ഡയറിയിൽ പറഞ്ഞിരിക്കുന്നതു പോലെതന്നെയാണ് മൃതദേഹങ്ങളുടെ വായും കണ്ണും മൂടിക്കെട്ടിയിരുന്നതെന്നാണ് അഡീഷണൽ ഡിസിപി വിനീത് കുമാർ പറഞ്ഞത്.
കൊച്ചി: മകളെ കാണാനെത്തിയതായിരുന്നു മനോഹരനും ഭാര്യ ഭൂപതിയും. മടങ്ങിയത് പ്രിയമകന്റെ ചേതനയറ്റ ശരീരവുമായി. മഹാരാജാസ് കോളജിൽ കൊല്ലപ്പെട്ട അഭിമന്യുവിന്റെ അച്ഛൻ മനോഹരനും ഭാര്യ ഭൂപതിയും ഇടുക്കി വട്ടവടയിൽ തോട്ടം തൊഴിലാളികളാണ്. കിഴക്കന്പലത്ത് കിറ്റക്സിൽ ജോലി ചെയ്യുന്ന മകൾ കൗത്സല്യയെ കാണാൻ കഴിഞ്ഞദിവസം എത്തിയ ഇരുവരും തിരിച്ചുപോയിരുന്നില്ല.
അതിനിടെയാണു മകന് അപകടം പറ്റിയെന്ന വാർത്ത കേൾക്കുന്നത്. എറണാകുളം ജനറൽ ആശുപത്രിയിൽ ഓടിയെത്തിയ ഇരുവർക്കും താങ്ങാനാകുന്നതിലും അപ്പുറമായിരുന്നു പ്രിയ മകന്റെ വേർപാട്. സങ്കടം അടക്കാനാകാതെ വിലപിക്കുന്ന ഇരുവരെയും ആശ്വസിപ്പിക്കാൻ ആർക്കും കഴിയുമായിരുന്നില്ല. അഭിമന്യുവിന്റെ മൃതദേഹം മഹാരാജാസ് കോളജിൽ പൊതുദർശനത്തിന് എത്തിച്ചപ്പോൾ പ്രിയ മകന്റെ ദേഹത്ത് കെട്ടിപ്പിടിച്ചു വിലപിക്കുന്ന ഇരുവരും വിദ്യാർഥികൾക്കും അധ്യാപകർക്കും തീരാ നൊന്പരമായി.
“എൻ മകനെ… നാൻ പെറ്റ മകനെ’ എന്നുള്ള ഭൂപതിയുടെ നിലവിളി കോളജ് ഓഡിറ്റോറിയത്തിലെ നിശബ്ദതയെ ഭേദിച്ചു. സമീപം മൂകസാക്ഷിയായി കണ്ണീരൊഴുക്കി നിന്നിരുന്ന അഭിമന്യുവിന്റെ സഹോദരൻ പരിജിത്തും ഹൃദയം നുറുങ്ങുന്ന വേദനയായിരുന്നു.
ഉള്ളുലയ്ക്കുന്ന ജീവിത പ്രാരാബ്ധങ്ങൾക്കിടയിലും നല്ല നാളെയെക്കുറിച്ചുള്ള പ്രതീക്ഷകളായിരുന്നു അവർക്ക് അഭിമന്യു. എപ്പോഴും ചിരിക്കുന്ന മുഖം. ശാന്തപ്രകൃതം. വളരെ ദരിദ്ര ചുറ്റുപാടിൽനിന്നാണ് വരുന്നതെങ്കിലും അതൊന്നും അഭിമന്യു ആരെയും അറിയിച്ചിരുന്നില്ല. സംഭവം നടക്കുന്ന രാത്രി നാട്ടിൽനിന്നു പച്ചക്കറിലോറിയിലാണ് അഭിമന്യു കോളജിലേക്ക് എത്തിയത്.
കഴിഞ്ഞ ആഴ്ച കെമിസ്ട്രി ഡിപ്പാർട്ട്മെന്റ് സംഘടിപ്പിച്ച റിഫ്രഷർ ക്യാന്പ് കഴിഞ്ഞശേഷം അതിന് ഉപയോഗിച്ച ഫ്ളെക്സ് താൻ എടുത്തോട്ടെ എന്നു ചോദിച്ചെത്തിയ അഭിമന്യുവിനെ അധ്യാപകർ ഓർക്കുന്നു. കോളജിൽ തനിക്ക് പുതയ്ക്കാൻ ഒന്നുമില്ലെന്നു പറഞ്ഞായിരുന്നു അഭിമന്യു ഫ്ളെക്സ് ചോദിച്ചത്. പഠിച്ച് അച്ഛനും അമ്മയ്ക്കും തണലാകണമെന്ന ആഗ്രഹമായിരുന്നു അഭിമന്യു എപ്പോഴും പങ്കുവച്ചിരുന്നതെന്നു കൂട്ടുകാർ പറയുന്നു.
“പെണ്ണേ എടി പെങ്കോച്ചേ നീ എന്നെ മറന്നില്ലേ’… എന്ന നാടൻ പാട്ട് അഭിമന്യു എപ്പോഴും പാടാറുണ്ടായിരുന്നു. കൂട്ടുകാരുടെ പലരുടെയും മൊബൈലുകളിൽ അഭിമന്യുവിന്റെ ഈ പാട്ടുകൾ സൂക്ഷിച്ചിട്ടുണ്ട്. അഭിമന്യു കൊല്ലപ്പെട്ടശേഷം സമൂഹമാധ്യമങ്ങളിലടക്കം ഈ പാട്ടുകൾ നൊന്പരക്കാറ്റായി പടർന്നു.
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കൂട്ട ആത്മഹത്യ ദുര്‍മന്ത്രവാദത്തിന്റെ പിടിയിലായതിന്റെ തുടര്‍കഥയാണെന്നു തീര്‍പ്പു വരുത്തി കുടുംബത്തിലെ ചിലര്‍ കുറിച്ച ഡയറിക്കുറിപ്പുകള്‍ പുറത്ത്. എങ്ങനെയാണ് മരിക്കണ്ടത് എന്ന ചോദ്യത്തിനുള്ള വ്യക്തമായ ഉത്തരവും ഡയറിയില്‍ കുറിച്ചിട്ടുണ്ട്. എന്നാല്‍ ഈ ഡയറി കലാസൃഷ്ടിയാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അന്വേഷണത്തില്‍ മരണപ്പെട്ടവരുടെ കൈപ്പടയാണ് ഡയറിയിലുള്ളതെന്നും വ്യജ സൃഷ്ടയിലുള്ളതല്ലെന്നും പോലീസ് വ്യക്തമാക്കി. ഡയറിയിലെ വാക്കുകളില്‍ മരണം ആളിഞ്ഞു കിടക്കുന്നതായും, എഴുത്തില്‍ ‘താന്ത്രിക്’ സ്വഭാവമുണ്ടെന്നുമുള്ള നിഗമനത്തില്‍ എത്തി.
ഒരു കുടുംബത്തിലെ ഇത്രയും വ്യക്തികളുടെ മരണം ആള്‍ദൈവങ്ങളുടെ നിര്‍ദേശത്താലുള്ള ‘കൂട്ട മോക്ഷപ്രാപ്തി’ക്കുള്ള ശ്രമമായിരുന്നോ എന്നുകൂടി അന്വേഷണിച്ചു വരികയാണ് പോലീസ്. മരണത്തെ അടിസ്ഥാനമാക്കി അന്വേഷണം ആള്‍ദൈവങ്ങളിലേയ്ക്ക് കൂടി വ്യാപിപ്പിക്കാനാണ് പോലീസ് നീക്കം. ഒരു ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ ജീവന് വെടിയുന്ന കുടുംബമല്ല ഭാട്ടിയയുടേത്. എല്ലാവര്ക്കും തന്നെ വിദ്യാവഭ്യാസവും വിവേക ബുദ്ധി ഉള്ളവരുമായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. നടന്നത് കൊലപാതകമാണെന്ന് അടിയുറച്ച് പറയുകയാണ് ഇവര്‍.
കഴിഞ്ഞ 22 വര്‍ഷമായി ഡല്‍ഹിയിലെ ബുരാരി മേഖലയില്‍ ജീവിക്കുന്നവരാണു ഭാട്ടിയ കുടുംബം. ഇവര്‍ക്ക് ഒരു പലചരക്കു കടയും പ്ലൈവുഡ് സ്റ്റോറുമുണ്ട്. കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന അംഗമായ നാരായണ്‍ ദേവി(77)യെയാണു കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മകള്‍ പ്രതിഭ (57), ആണ്മക്കളായ ഭവ്നേഷ് (50), ലളിത് ഭാട്ടിയ (45), ഭവ്നേഷിന്റെ ഭാര്യ സവിത(48), ഇവരുടെ മൂന്നു മക്കളായ മീനു(23), നിധി(25), ധ്രുവ് (15), ലളിതിന്റെ ഭാര്യ ടിന (42), മകള്‍ (ശിവം), പ്രതിഭയുടെ മകള്‍ പ്രിയങ്ക(33) എന്നിവരാണു കൊല്ലപ്പെട്ടത്.
‘എല്ലാവരുടെയും കണ്ണുകള്‍ ഒന്നും കാണാനാകാത്ത വിധം കെട്ടണം. കയറിനൊപ്പം തുണിക്കഷ്ണമോ സാരിയോ ഉപയോഗിക്കാം’ എന്നായിരുന്നു പോലീസ് കണ്ടെത്തിയ ഡയറിയിലെ അവസാന പേജുകളിലെ വരികള്‍. ഏതാനും മാസങ്ങളായി ഈ ഡയറിയില്‍ കുടുംബത്തിലെ എല്ലാവരും എഴുതുന്നുണ്ട്. ഹിന്ദിയിലാണ് എഴുത്ത്. ദിവസം രേഖപ്പെടുത്തിയിട്ടുള്ള ഡയറിയില്‍ അവസാനമായി എഴുതിയതു മരണം നടക്കുന്ന ഞായറാഴ്ചയ്ക്കു രണ്ടു ദിവസം മുന്‍പാണ്. അതാകട്ടെ ‘താന്ത്രിക്’ സ്വഭാവമുള്ളതും.
ഡയറില്‍ എഴുതിയതിനു സമാനമായിട്ടായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത് മൂന്നു പേര് വീതമായിട്ടായിരുന്നു മൃതദേഹങ്ങള്‍ തൂങ്ങി നിന്നിരുന്നത്. ഒരാളാകട്ടെ ജനാലയുടെ ഗ്രില്ലിലായിരുന്നു തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന അംഗം നാരായണ്‍ ദേവി മറ്റൊരു മുറിയില്‍ നിലത്തു കിടക്കുകയായിരുന്നു. ഇതു സംബന്ധിച്ച് ഡയറിയിലെ കുറിപ്പിങ്ങനെ: ‘വയസ്സായ അവര്‍ക്ക് നേരെ നില്‍ക്കാനാകില്ല. അതിനാല്‍ അവരെ മറ്റൊരു മുറിയില്‍ കിടത്താം’.
ബെഡ് ഷീറ്റില്‍ നിന്നു കീറിയെടുത്ത തുണി കൊണ്ടായിരുന്നു എല്ലാവരുടെയും മുഖം മറച്ചിരുന്നത്. വായ് പ്ലാസ്റ്റര്‍ കൊണ്ടു മൂടിയ നിലയിലായിരുന്നു. ഇക്കാര്യങ്ങളെല്ലാം ഡയറിയില്‍ പറഞ്ഞതിനു സമാനമാണെന്നും അഡീ. ഡിസിപി വിനീത് കുമാര്‍ പറഞ്ഞു. ‘മുന്‍ തവണത്തേക്കാള്‍ കൂടുതല്‍ ദൃഢനിശ്ചയത്തോടെ വേണം ഇത്തവണ എല്ലാവരും. ഒരേ ദിശയിലേക്കു തന്നെയായിരിക്കണം എല്ലാവരുടെയും ചിന്തകള്‍. അതില്‍ വിജയിച്ചാല്‍ മുന്നോട്ടുള്ള പാത എളുപ്പമായി…’ എന്നും ഡയറിയില്‍ കുറിച്ചിട്ടുണ്ട്. എന്നാല്‍ ഭാട്ടിയ കുടുംബം ഒരിക്കലും അന്ധവിശ്വാസികളായിരുന്നില്ലെന്നാണു ബന്ധുക്കള്‍ പറയുന്നത്. ‘മോക്ഷപ്രാപ്തി’യിലേക്കു പോകേണ്ട ആവശ്യവും അവര്‍ക്കില്ല. ഭവ്നേഷിന്റേത് ധനിക കുടുംബമായിരുന്നു. ഒരു ബാങ്ക് വായ്പ പോലുമില്ല. സാമ്പത്തിക പരാധീനതകളുമില്ല. പിന്നെന്തിന് ആത്മഹത്യ ചെയ്യണം? നവംബറില്‍ പ്രിയങ്കയുടെ വിവാഹം നടക്കാനിരിക്കുകയാണ്.
മീനു എന്‍ട്രന്‍സ് പരീക്ഷയ്ക്ക് തയാറെടുക്കുന്നു. കുട്ടികള്‍ക്ക് ട്യൂഷനുമെടുക്കുന്നുണ്ട്. എംഎ വിദ്യാര്‍ഥിനിയാണ് നിധി. ഇരുവരെയും ഇടയ്ക്ക് ഭാട്ടിയ കുടുംബത്തിന്റെ വീടിനോടു ചേര്‍ന്നുള്ള പലചരക്കു കടയിലും കാണാം. അഥവാ ആത്മഹത്യ ചെയ്താല്‍ തന്നെ എങ്ങനെയാണു കണ്ണുകെട്ടി, വായ് മൂടി മരിക്കുന്നതെന്നും ബന്ധുക്കള്‍ ചോദിക്കുന്നു.
ആലപ്പുഴ: മഹാരാജാസ് കോളജിൽ എസ്എഫ്ഐ നേതാവ് കുത്തേറ്റു മരിച്ചതിനു പിന്നാലെ ആലപ്പുഴ ചാരുംമൂട്ടിൽ എസ്എഫ്ഐ- കാമ്പസ് ഫ്രണ്ട് സംഘട്ടനം. സംഭവത്തിൽ എസ്എഫ്ഐ ഏരിയ സെക്രട്ടറി നൗജസിനും (23) വെട്ടേറ്റു, യൂണിറ്റ് കമ്മിറ്റി അംഗമായ അജയ്ക്കും വെട്ടേറ്റു. പരിക്കേറ്റ മൂന്നുപേരെ വണ്ടാനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഭിമന്യുവിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പ്രകടനം നടത്തിയ എസ്എഫ്ഐക്കാർ എസ്ഡിപിഐയുടെ കൊടിമരം നശിപ്പിച്ചതാണു സംഘർഷത്തിലേക്കു നയിച്ചതെന്നാണ് വിവരം. സ്ഥലത്ത് വൻ പോലീസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്.
കൊച്ചി: എസ്എഫ്ഐ ഇടുക്കി ജില്ല നേതാവും എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥിയുമായ അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിർണ്ണായക വിവരം പൊലീസിന് ലഭിച്ചു. എസ്എഫ്ഐ പ്രവർത്തകരെ ആക്രമിച്ച ശേഷം പ്രതികൾ മട്ടാഞ്ചേരിയിലേക്കാണ് രക്ഷപ്പെട്ടത്.
ഓട്ടോറിക്ഷയിൽ മട്ടാഞ്ചേരി ചുളളിക്കലിൽ ചെന്നിറങ്ങിയ പ്രതികൾ എസ്ഡിപിഐ ഓഫീസിന് നേരെ നടന്നുപോകുന്ന ദൃശ്യങ്ങളാണ് കിട്ടിയത്. ഈ ദൃശ്യങ്ങൾ സമീപത്തെ കടയുടെ സിസിടിവിയിലാണ് പതിഞ്ഞത്. ഇത് പൊലീസിന് ലഭിച്ചു. സംഭവത്തിൽ ആകെ പതിനഞ്ച് പ്രതികളെയാണ് പൊലീസ് സംശയിക്കുന്നത്.
ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവങ്ങളുടെ തുടക്കം. കോളേജിൽ പ്രവേശനോത്സവത്തിന്റെ ഭാഗമായി വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുന്നതിനായി പോസ്റ്റർ ഒട്ടിക്കുകയായിരുന്നു എസ്എഫ്ഐ പ്രവർത്തകർ. ഈ സമയത്താണ് മുഹമ്മദ് എന്ന ക്യാംപസ് ഫ്രണ്ട് പ്രവർത്തകനായ മഹാരാജാസ് കോളേജ് വിദ്യാർത്ഥി ഒരു സംഘമാളുകളുമായി സ്ഥലത്തെത്തിയത്.
പിന്നീട് കോളേജിനകത്ത് പ്രവേശിച്ച് പോസ്റ്ററൊട്ടിക്കാനായി ഇവരുടെ ശ്രമം. ഇത് തടഞ്ഞ എസ്എഫ്ഐ പ്രവർത്തകരുമായി ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ വാക്കേറ്റമുണ്ടായി. പിന്നീട് ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ വിളിച്ചതനുസരിച്ച് കൂടുതൽ പേർ സ്ഥലത്തെത്തി. ഇതോടെ വാക്കുതർക്കം കൈയ്യാങ്കളിയിലായി.
ഇതിനിടെ ക്യാംപസ് ഫ്രണ്ട് സംഘത്തിലെ ഒരാൾ കത്തിയെടുത്ത് വീശി. ഈ സമയത്ത് എസ്എഫ്ഐ പ്രവർത്തകർ ഭയന്ന് ചിതറിയോടി. പിന്നാലെ വന്ന സംഘം ആദ്യം അഭിമന്യുവിനെയാണ് കുത്തിവീഴ്ത്തിയത്. അർജുനെ പിന്നീട് കുത്തിപ്പരിക്കേൽപ്പിച്ചു.
സംഘർഷത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ഒരാളെ എസ്എഫ്ഐ പ്രവർത്തകർ പിടികൂടി പൊലീസിനെ ഏൽപ്പിച്ചു. അഭിമന്യു സംഭവസ്ഥലത്ത് തന്നെ മരിച്ചു. അർജുനെ ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശിയാണ് അർജുൻ. ഇദ്ദേഹത്തിന്റെ വയറിനാണ് കുത്തേറ്റത്. കരളിൽ ആഴത്തിലുളള മുറിവുണ്ട്. ഇന്ന് പുലർച്ചെ അടിയന്തിര ശസ്ത്രക്രിയക്ക് ശേഷം അർജുനെ വെന്റിലേറ്ററിലേക്ക് മാറ്റി.