Crime

സിനിമാ തിയറ്ററിലെ ശുചിമുറിയിൽ നിന്നു പെൺകുട്ടിയുടെ ദൃശ്യം പകർത്താൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. കരുവളത്തെ ഷമീറി (28) നെയാണ് ഹൊസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരിയായ പെൺകുട്ടിക്കു പ്രായപൂർത്തിയാകാത്തതിനെ തുടർന്നു ഷമീറിനെതിരെ പോക്സോയും ചുമത്തി. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ടെ തിയറ്ററിലാണു സംഭവം.

മാതാപിതാക്കൾക്കൊപ്പം തിയറ്ററിലെത്തിയ പെൺകുട്ടി ഇന്റർവെൽ സമയത്തു ശുചിമുറിയിൽ പോയപ്പോഴാണ് യുവാവ് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചത്. പെൺകുട്ടി നിലവിളിച്ചതോടെ ഷമീർ തിയറ്ററിൽ നിന്നു ഇറങ്ങി ഓടി. വിവരമറിഞ്ഞു സ്ഥലത്തെത്തിയ പൊലീസ് തിയറ്ററിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു പ്രതി രക്ഷപ്പെട്ട കാറിന്റെ നമ്പർ കണ്ടെത്തുകയായിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.

 

അടൂര്‍: യുവതിയുമായുള്ള സൗഹൃദത്തില്‍ സംശയിച്ച് ഭര്‍ത്താവും സംഘവും യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു. മര്‍ദനത്തിനിടെ യുവതിക്കെതിരേ സംസാരിപ്പിച്ച് അത് മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. അടൂരില്‍ ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. കൊട്ടാരക്കര കുളക്കട ലക്ഷ്മീനിവാസില്‍ സൂരജി (23)നാണ് മര്‍ദനമേറ്റത്.

ഇതുമായി ബന്ധപ്പെട്ട് നാലുപേരെ അടൂര്‍ പോലീസ് അറസ്റ്റുചെയ്തു. ആദിക്കാട്ടുകുളങ്ങര കുറ്റിപ്പറമ്പില്‍ ഹാഷീം (26), സഹോദരന്‍ ആഷിഖ് (24), ആദിക്കാട്ടുകുളങ്ങര വലിയവീട്ടയ്യത്ത് തെക്കേതില്‍ നിഷാദ് (40), വടക്കടത്തുകാവ് ഷെമീര്‍ മന്‍സിലില്‍ ഷെമീര്‍ (34) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ടുപേര്‍ ഒളിവിലാണ്.

അടൂര്‍ കോട്ടമുകളിലുള്ള ഒരു വാഹന വില്‍പ്പനശാലയില്‍ എക്‌സിക്യൂട്ടീവായ സൂരജിനെ ജോലികഴിഞ്ഞ് വീട്ടിലേക്കുപോകുന്നവഴി തിങ്കളാഴ്ച വൈകീട്ട് 6.15-ന് അടൂര്‍ പൊതുമരാമത്ത് വകുപ്പ് ഓഫീസിന് സമീപം അക്രമിസംഘം കാറില്‍ ബലമായി പിടിച്ചുകയറ്റുകയായിരുന്നു. അടൂര്‍ ടൗണ്‍, ബൈപ്പാസ്, പഴകുളം എന്നിവിടങ്ങളിലൂടെ യാത്രചെയ്ത് കാറിനുള്ളിലിട്ട് വഴിനീളെ സൂരജിനെ ക്രൂരമായി മര്‍ദിച്ചു. തുടര്‍ന്ന് പഴകുളത്തുനിന്ന് ആദിക്കാട്ടുകുളങ്ങരയിലുള്ള ഹാഷിമിന്റെ വീട്ടിലേക്ക് കൊണ്ടുപോയി രണ്ടാം നിലയിലുള്ള മുറിയില്‍ അടച്ചുപൂട്ടിയിട്ട് മര്‍ദ്ദനം തുടര്‍ന്നു.

വലിയ ചൂരല്‍ ഉപയോഗിച്ച് ശരീരത്തുടനീളം അടിച്ചശേഷം ഹാഷിമിന്റെ ഭാര്യയുമായി ബന്ധമുണ്ടെന്ന് നിര്‍ബന്ധപൂര്‍വം പറയിച്ച് അത് മൊബൈലില്‍ പകര്‍ത്തി. ‘കെവിന് സംഭവിച്ചത് ഓര്‍മയുണ്ടല്ലോ, അതുതന്നെ നിനക്കും നിന്റെ വീട്ടുകാര്‍ക്കും’ സംഭവിക്കുമെന്ന് പറഞ്ഞ് സൂരജിനെക്കൊണ്ട് മൊബൈല്‍ഫോണില്‍ യുവതിയെ വിളിപ്പിച്ച് ഹാഷിമിന്റെ പേരില്‍ നല്‍കിയിട്ടുള്ള വസ്തുക്കേസ് ഇല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഒരു ബൈക്കില്‍ കൊണ്ടുവന്ന് ഇദ്ദേഹത്തെ പഴകുളത്ത് ഇറക്കിവിട്ടു.

ഹാഷിമിനെതിരേ ഭാര്യ കുടുംബക്കോടതിയില്‍ നല്‍കിയിട്ടുള്ള കേസ് ജൂണ്‍ രണ്ടിന് കോടതിയുടെ പരിഗണനയ്ക്കുവരുന്നുണ്ട്. ഈ കേസിന്റെ ബലപ്പെടുത്തലിനായി യുവതിക്കെതിരേ തെളിവിനാണ് സൂരജിനെ മര്‍ദിച്ച് യുവതിയുമായി ബന്ധമുണ്ടെന്ന് പറയിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. സൂരജും യുവതിയും തമ്മില്‍ ഒരു സ്ഥാപനത്തില്‍ ജോലിചെയ്ത പരിചയമാണുള്ളത്.

പഴകുളത്തെത്തിയശേഷം സൂരജ് പോലീസിനെ വിളിച്ചതോടെ അവരെത്തി അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവം അറിഞ്ഞയുടന്‍ അടൂര്‍ ഡിവൈ.എസ്.പി ആര്‍.ജോസ്, സി.ഐ. സന്തോഷ്‌കുമാര്‍, എസ്.ഐ.രമേശന്‍, എ.എസ്.ഐ. ഷിബു, എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ശക്തമാക്കി നാലുപേരെ പിടികൂടുകയായിരുന്നു. പ്രതികളെല്ലാം എസ്.ഡി.പി.ഐ.യുടെ സജീവ പ്രവര്‍ത്തകരാണെന്ന് പോലീസ് പറഞ്ഞു.

സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും പ്രതികളെല്ലാം ക്രിമിനല്‍ സ്വഭാവമുള്ളവരായതിനാല്‍ സൂരജിന് സംരക്ഷണം ഉറപ്പുവരുത്തണമെന്നും സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം പി.ബി.ഹര്‍ഷകുമാര്‍ ആവശ്യപ്പെട്ടു.

ചെന്നൈ: ചെന്നൈയ്ക്കടുത്ത് കത്തിക്കരിഞ്ഞ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ ജെസ്‌നയുടെ തിരോധാന അന്വേഷിക്കുന്ന സംഘം തമിഴ്‌നാട്ടിലേക്ക് തിരിച്ചു. വ്യാഴാഴ്ച വൈകുന്നേരമാണ് പെണ്‍കുട്ടിയുടെ മൃതദേഹം കാഞ്ചിപുരത്തിനു സമീപം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

19 നും 21 നും മധ്യേ പ്രായം തോന്നിക്കുന്ന, പല്ലില്‍ കമ്പിയിട്ടിരിക്കുന്ന പെണ്‍കുട്ടിയുടെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. പത്തനംതിട്ട റാന്നിയില്‍ നിന്ന് കാണാതായ ജെസ്‌നയുമായി ഈ രണ്ടു ലക്ഷണങ്ങളും സമാനമായതോടെയാണ് തമിഴ്‌നാട് പോലീസ് കേരള പോലീസിനെ വിവരം അറിയിച്ചത്. ഇതേതുടര്‍ന്ന് ജെസ്‌നയുടെ തിരോധാനം അന്വേഷിക്കുന്ന സംഘം തമിഴ്‌നാട്ടിലേക്ക് തിരിച്ചു. എന്നാല്‍ ഇതുവരെ മറ്റു വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

കോട്ടയം കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കോളേജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയാണ്. കഴിഞ്ഞ മാര്‍ച്ച് 22 നാണ് ബന്ധുവീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ജെസ്‌നയെ കാണാതായത്. തുടര്‍ന്ന് വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തിയെങ്കിലും ഒരു സൂചനയും ലഭ്യമായിരുന്നില്ല. പിന്നീട് അന്വേഷണത്തിനായി പ്രത്യേക സംഘം ഐജി മനോജ് എബ്രാഹമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ജെസ്‌നയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ചു ലക്ഷം രൂപയും അടുത്തിടെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ പ്രഖ്യാപിച്ചിരുന്നു. ബംഗളൂരുവില്‍ ഒരു യുവാവിനൊപ്പം ജെസ്‌നയെ കണ്ടുവെന്ന വിവരത്തെ തുടര്‍ന്ന് പോലീസ സംഘം അവിടെയെത്തി തിരച്ചില്‍ നടത്തിയെങ്കിലും ഒരു തെളിവും കണ്ടെത്താനാകാതെ മടങ്ങുകയായിരുന്നു.

തെൻമലയിലെ വീട്ടിൽ നീനുവിന്റെ മാതാപിതാക്കളുമായി ആലോചിച്ച ശേഷമാണ് മാന്നാനത്തുനിന്ന് കെവിനെ തട്ടിക്കൊണ്ടുപോയതെന്നു പീരുമേട് കോടതിയിൽ കീഴടങ്ങാനെത്തിയ ടിറ്റു ജെറോമിന്റെ മൊഴി. കോട്ടയത്തുനിന്നു നിയാസിന്റെ സഹോദരിയെ കൂട്ടിക്കൊണ്ടുവരുവാനെന്നു പറഞ്ഞ് മനുവാണ് ഓട്ടം വിളിച്ചത്. തുടർന്നു നീനുവിന്റെ വീട്ടിൽ എത്തി മറ്റു രണ്ട് വാഹനങ്ങൾക്കൊപ്പം മാന്നാനത്തേക്കു പുറപ്പെട്ടു.

കെവിനെ പിടിച്ചുകൊണ്ടുവന്നു തന്റെ കാറിലാണു കയറ്റിയത്. കാറിൽവച്ചു കെവിനെ പൊതിരെ തല്ലി. ഇതെല്ലാം കണ്ടു ഭയന്ന തനിക്കു കുറെ ദൂരം പോയപ്പോൾ വാഹനം ഓടിക്കുവാൻ കഴിയാതായി. നിയാസാണു പിന്നീടു കാർ ഓടിച്ചത്. മറ്റൊരു കാറിലാണു താൻ തുടർന്നു യാത്ര ചെയ്തത്. ഈ വാഹനത്തിലായിരുന്നു മാരാകായുധങ്ങൾ സൂക്ഷിച്ചിരുന്നത്. തെന്മലയ്ക്കു സമീപം എത്തിയപ്പോൾ മുന്നിൽ പോയ മറ്റു രണ്ട് വാഹനങ്ങളും നിർത്തിയിട്ടിരിക്കുന്നതു കണ്ടു.

തങ്ങൾ ഇറങ്ങിയപ്പോൾ കെവിൻ വാഹനത്തിൽനിന്നു ചാടിപ്പോയതായി മറ്റുള്ളവർ പറഞ്ഞു. പിന്നിടു സമീപത്തെ തോടിനടുത്തു കുറച്ചു നേരം തിരച്ചിൽ നടത്തിയ ശേഷം മടങ്ങി – ടിറ്റു വെളിപ്പെടുത്തി. കെവിന്റെ മൃതദേഹം കണ്ടെത്തിയ വിവരം അറിഞ്ഞതോടെ വാഹനം ഒളിപ്പിച്ച ശേഷം എറണാകുളത്തിനു കടന്ന ടിറ്റു, മറ്റുള്ളവർ അറ്റസ്റ്റിലായെന്നറിഞ്ഞതോടെ മൂന്നാറിലേക്കു പുറപ്പെട്ടു. അവിടെ ഒളിവിൽ കഴിയാൻ സാഹചര്യം ഇല്ലാതെവന്നതോടെ കുമളി വഴി പീരുമേട്ടിൽ എത്തി.

തനിയെ എഴുനേറ്റു നിൽക്കാൻ പോലും ആവതില്ല, കരയാൻ ഒരു തുള്ളി കണ്ണുനീരില്ല. ആരാണീ ക്രൂരത കാണിക്കുന്നത്? കഴിഞ്ഞ ദിവസം മുതൽ വാട്സാപ്പിലും മറ്റ് സമൂഹമാധ്യമത്തിലും പ്രചരിക്കുന്ന വിഡിയോ കണ്ടവർ പരസ്പരം ചോദിക്കുന്നതാണിത്.

ഒരു ക്രൂരയായ സ്ത്രീ ഒരു പ്രായംചെന്ന സ്ത്രീയെ ഉപദ്രവിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. മുടിക്ക് പിടിച്ചും മുഖത്തടിച്ചും കഴുത്തിൽ ഞെക്കിയും പിടിച്ചു തള്ളിയും ഇവർ വൃദ്ധയെ ഉപദ്രവിക്കുന്നു. അവർ നിസഹായയായി കണ്ണുനീർ പൊഴിച്ചിട്ടും ക്രൂരത തുടരുകയാണ്. ഈ വിഡിയോയ്ക്കെതിരെ രോക്ഷം പടരുകയാണ്. ആരാണ് ഈ ക്രൂര എന്നാണ് സോഷ്യൽമീഡിയയുടെ അന്വേഷണം.

നീനുവിന്റെ പിതാവ് ചാക്കോ മകളുടെ വിവാഹക്കാര്യം തന്റെ വർക്‌ഷോപ്പിൽ എത്തി സംസാരിച്ചിരുന്നതായി കെവിന്റെ പിതാവ് ജോസഫിന്റെ വെളിപ്പെടുത്തൽ. ഒരു പെൺകുട്ടിയുമായി പ്രണയത്തിലാണെന്ന് മാസങ്ങൾക്ക് മുൻപ് കെവിൻ സൂചിപ്പിച്ചിരുന്നു. എന്നാൽ അതിനെ കുറിച്ചൊന്നും കൂടുതലായി ഒന്നും സംസാരിച്ചില്ല. കഴിഞ്ഞ വെളളിയാഴ്ച രാവിലെ നീനുവിന്റെ അച്ഛൻ ചാക്കോ ജോസഫിന്റെ വർക്‌ഷോപ്പിൽ എത്തുകയും കെവിനും നീനുവും തമ്മിൽ ഇഷ്ടത്തിലാണെന്നും വിവാഹം ഉടൻ നടത്താമെന്നും അറിയിക്കുകയും ചെയ്തു. നീനു ഇപ്പോൾ എവിടെ ഉണ്ടെന്ന് ചാക്കോ തന്നോട് ചോദിച്ചതായും ജോസഫ് വെളിപ്പെടുത്തി.

എന്നാൽ താൻ നീതുവിനെ കണ്ടിണ്ടില്ലെന്നും സംഭവത്തെ കുറിച്ച് അറിയില്ലെന്നും അറിയിച്ചതോടെ ചാക്കോ തിരിച്ചു പോയി. പിറ്റെന്നു രാവിലെ പരിചയമുളള പൊലീസുകാരനാണ് തന്നെ വിളിച്ച് കെവിന്റെ പേരിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതായി പരാതിയുണ്ടെന്ന് അറിയിക്കുകയായിരുന്നു.
കെവിനെയും ഒപ്പമുണ്ടായിരുന്ന നീനുവിനെയും പൊലീസുകാർ വിളിച്ചുവരുത്തിയിരുന്നു. ഇവർ വിവാഹം റജിസ്റ്റർ ചെയ്യാൻ അപേക്ഷിച്ചതിന്റെ രേഖകൾ പൊലീസിനു കാട്ടിക്കൊടുത്തെങ്കിലും പൊലീസ് ഇതു നോക്കാൻ പോലും തയാറായില്ല. അവിടെ വച്ചു പിതാവു നീനുവിനെ ബലമായി കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും കെവിന്റെ ഒപ്പം പോകണമെന്നു കരഞ്ഞ് ബഹളംവച്ചതോടെ പൊലീസ് സ്റ്റേഷനിൽ എഴുതിവച്ച ശേഷം നീനുവിനെ കെവിനൊപ്പം അയച്ചു.

രണ്ടാം വട്ടവും തന്നെ കാണാൻ ചാക്കോ എത്തി. എല്ലാം പറഞ്ഞ് ശരിയാക്കിയെന്നാണ് ഇത്തവണ തന്നോട് പറഞ്ഞത്. സാനു ചാക്കോയും തന്നെ കാണാൻ വർക്‌ഷോപ്പിൽ എത്തിയിരുന്നു. നീനു എവിടെയാണെന്ന് ചോദിക്കുകയും ചെയ്തു. അറിയില്ലെന്ന് പറഞ്ഞതോടെ മടങ്ങുകയായിരുന്നു– ചാക്കോ പറഞ്ഞു.

ഇതിനിടെ നീനുവിന്റെ ബന്ധുക്കളും ഗുണ്ടകളും ചേർന്നു തട്ടിക്കൊണ്ടു പോകുന്നതിന് മിനിറ്റുകൾക്ക് മുൻപ് ഫോണിലൂടെ കെവിൻ നീനുവിനോട് സംസാരിച്ചിരുന്ന വിവരവും പുറത്തു വന്നു. ഹോസ്റ്റലിൽ ആയിരുന്ന നീനുവിനെ കെവിൻ ആശ്വസിപ്പിച്ചു. പേടിക്കണ്ട കാര്യമില്ലെന്നും താന്‍ വന്നു നിന്നെ കൂട്ടിക്കൊണ്ടു പോകുമെന്നും നീനുവിന് കെവിന്‍ ഉറപ്പു നല്‍കുകയും ചെയ്തു. രാത്രി ഒന്നര വരെ ഇരുവരും ഫോണിൽ സംസാരിച്ചു. അപ്പോഴോന്നും ഇങ്ങനെ ഒരു അപകടം സംഭവിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ലെന്ന് കണ്ണീരോടെ നീനു പറയുന്നു.

കോട്ടയത്തെ കെവിന്റെ കൊലപാതകത്തെക്കുറിച്ച് പ്രതി ഷാനു ചാക്കോ സൂചന നൽകിയിരുന്നുവെന്ന് ഷാനുവിന്റെ ഭാര്യയുടെ ബന്ധുക്കൾ. ഗൾഫിൽ നിന്ന് തിരുവനന്തപുരം പേരൂർക്കടയിലെ ഭാര്യവീട്ടിൽ എത്തിയ ശേഷമാണ് ഷാനു കൊലപാതകത്തിനു പുറപ്പെട്ടതെന്നും ബന്ധുക്കൾ സ്വകാര്യ ചാനലിനോട് പറഞ്ഞു. ഷാനു ചാക്കോ തെ​റ്റുചെയ്തെങ്കിൽ ശിക്ഷ അനുഭവിക്കട്ടെന്ന് ഭാര്യയുടെ ബന്ധു പറഞ്ഞു.

ശനിയാഴ്ച രാവിലെ 5.10നുള്ള വിമാനത്തിൽ എത്തുമെന്നും ഇക്കാര്യം ബന്ധുക്കളോട് പറയരുതെന്നും ഷാനു ഭാര്യയോട് പറഞ്ഞിരുന്നു. പേരൂർക്കടയിലെ വീട്ടിൽ എത്തിയ ഷാനു ഭക്ഷണം പൂർണമായി കഴിക്കാതെ പുറപ്പെടുകയായിരുന്നു. പിന്നീട് ഭാര്യയെ മാത്രമാണ് വിളിച്ചത്. ബന്ധു ആദ്യം ഫോണിൽ സന്ദേശം അയച്ചു. പിന്നീട് വിളിച്ചപ്പോഴും ഫോൺ എടുത്തു. വനമേഖലയിൽ ആണെന്നായിരുന്നു മറുപടി. പേരൂർക്കട സി.ഐ സ്റ്റുവർട്ട് കീലറുടെ നേതൃത്വത്തിൽ പൊലീസ് പേരൂർക്കടയിലെ വീട്ടിൽ പരിശോധന നടത്തി. വീട് പൊലീസ് നിരീക്ഷണത്തിലാണ്.

കോട്ടയം: കെവിന്‍ പി ജോസഫിനെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്ന്  പ്രതികള്‍ കൂടി പോലീസ് പിടിയില്‍. ഏറ്റുമാനൂര്‍ കോടതിയില്‍ കീഴടങ്ങാനെത്തിയപ്പോഴാണ് രണ്ട് പേരെ പിടികൂടിയത്. ഒരാള്‍ പീരുമേട് കോടതിയില്‍ കീഴടങ്ങുകയായിരുന്നു.അതിനിടെ, ക്വട്ടേഷന്‍ സംഘത്തെ സഹായിച്ചെന്ന് കരുതുന്ന പോലീസ് ഡ്രൈവര്‍ അജയകുമാര്‍ തന്നെ അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പായതോടെ സ്‌റ്റേഷനില്‍ നിന്നിറങ്ങിയോടാന്‍ ശ്രമിച്ചു.തുടര്‍ന്ന് മറ്റ് പോലീസുകാര്‍ ചേര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു.

കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലുള്‍പ്പെട്ട ഷെഫിന്‍,നിഷാദ് എന്നിവരാണ് ഇന്ന് ഏറ്റുമാനൂരില്‍ നിന്ന് പോലീസ് പിടിയിലായത്. ഗാന്ധിനഗര്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. ടിറ്റോ ജെറോം എന്നയാളാണ് പീരുമേട് കോടതിയില്‍ കീഴടങ്ങിയത്. നിലവില്‍ ഒമ്പത് പ്രതികളാണ് പിടിയിലായിരിക്കുന്നത്. രണ്ട് പോലീസുകാരുള്‍പ്പടെ 14 പ്രതികളാണ് ആകെയുള്ളത്.

പ്രതികളെ സഹായിച്ചതിന്റെ പേരിലാണ് രണ്ട് പോലീസുകാര്‍ പ്രതികളായിരിക്കുന്നത്. ഗാന്ധിനഗര്‍ എഎസ്‌ഐ ബിജു,ഡ്രൈവര്‍ അജയകുമാര്‍ എന്നിവരാണ് കസ്റ്റഡിയിലുള്ള പോലീസുകാര്‍. ഇവരില്‍ അജയകുമാറിനെ രാവിലെ ഏറ്റുമാനൂര്‍ സ്‌റ്റേഷനിലേക്ക് ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോഴാണ് നാടകീയമായ രംഗങ്ങളുണ്ടായത്. കസ്റ്റഡിയിലെടുക്കുമെന്ന്  ഉറപ്പായതോടെ അജയകുമാര്‍ ഇറങ്ങിയോടുകയായിരുന്നു. പോലീസ് വേഷത്തിലായിരുന്നു അജയകുമാര്‍. തുടര്‍ന്ന് കൂടെയുള്ള പോലീസുകാര്‍ ഇയാളെ വളഞ്ഞിട്ട് പിടിക്കുകയായിരുന്നു. ചോദ്യം ചെയ്യല്‍ തുടരുന്നതായാണ് വിവരം.

 

 

 

കൊല്ലം തെന്മല ഒറ്റക്കല്ലിലാണ് മാന്നാനത്ത് കൊല്ലപ്പെട്ട കെവിന്റെ ഭാര്യ നീനു ചാക്കോയുടെ കുടുംബവീട്. അച്ഛനും അമ്മയും പ്രണയിച്ച മിശ്രവിവാഹിതരാണെന്നും മാധ്യമങ്ങള്‍ പറഞ്ഞ് കേരളം അറിഞ്ഞ കഥ. എന്നാല്‍ നാട്ടില്‍ കൂലിപ്പണി പോലും കിട്ടാതിരുന്ന ചാക്കോ ഭാര്യയ്ക്കൊപ്പം ഗള്‍ഫിലെത്തി ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ എങ്ങനെ കോടീശ്വരരായി.

കടംവാങ്ങിയ പണവുമായി ഗള്‍ഫിലേക്ക് പോയ ഇരുവരും മാസങ്ങള്‍ക്കുള്ളില്‍ തെന്മലയില്‍ തിരിച്ചെത്തി ഏക്കറുകണക്കിന് സ്ഥലം വാങ്ങുകയും വലിയ വീടു വയ്ക്കുകയും ചെയ്തു. നാട്ടുകാര്‍ക്കു മുന്നില്‍ ‘കടയില്‍ സ്റ്റേഴ്സ് എന്ന പലചരക്ക് കടയും അതിനോടു ചേര്‍ന്ന വലിയ വീടും നിഗൂഡതയുടെ കോട്ടയാണ്. കടയുണ്ടായിരുന്നുവെങ്കിലും രഹ്നയും ചാക്കോയും നാട്ടുകാരുമായി വലിയ അടുപ്പമില്ലായിരുന്നു.

കടയില്‍ സാധനം വാങ്ങാനെത്തുന്നവരോട് കാര്യമായ വര്‍ത്തമാനമൊന്നുമില്ല. പലപ്പോഴും ഇരുവരും വിലകൂടിയ കാറില്‍ യാത്രകളിലായിരുന്നു. തെന്മലയിലും പരിസര പ്രദേശങ്ങളിലും ഇവര്‍ക്ക് സ്ഥലവും മറ്റു സമ്പാദ്യങ്ങളും ഉണ്ടായിരുന്നു.

ദാരിദ്രത്തില്‍ നിന്നാണ് വളര്‍ന്നതെങ്കിലും വലിയ നിലയിലെത്തിയതോടെ ചെറുപ്പത്തില്‍ തങ്ങളെ സഹായിച്ചവരെ പോലും ചാക്കോ കണ്ടാല്‍ മിണ്ടില്ലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. പേരൂര്‍ക്കട സ്വദേശിനിയായ യുവതിയെ ഷാനു പ്രണയിച്ച് കല്യാണം കഴിക്കുകയായിരുന്നു. എന്നാല്‍ ഒരിക്കല്‍ മാത്രമാണ് ഷാനുവിനൊപ്പം ഈ പെണ്‍കുട്ടി ഇവിടെ വന്നിട്ടുള്ളുവെന്ന് അയല്‍ക്കാര്‍ പറയുന്നു.

അന്ന് വീട്ടില്‍ വലിയ വഴക്കും നടന്നിരുന്നു. ഷാനുവിന് ഗുണ്ടാസംഘങ്ങളുമായി ബന്ധമുണ്ടോയെന്ന കാര്യവും നാട്ടുകാര്‍ക്ക് അറിവില്ല. അതേസമയം ഷാനു ഗള്‍ഫിലില്‍ വലിയ മെയ്ന്റനന്‍സ് ഷോപ്പ് തുടങ്ങാനുള്ള ഒരുക്കത്തിലായിരുന്നുവെന്ന വാര്‍ത്ത പുറത്തുവന്നിട്ടുണ്ട്. ഇതിനുള്ള പണം എവിടെ നിന്നാണെന്ന കാര്യം മാത്രം ആര്‍ക്കും അറിവില്ല.

കോട്ടയം : പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ പേരില്‍ കൊല ചെയ്യപ്പെട്ട കെവിനെ കൊല്ലണമെന്ന വാശി മാതാവിനായിരുന്നെന്നും കൊല്ലാനുള്ള നിര്‍ദേശം മാതാപിതാക്കളുടേതായിരുന്നെന്നും അനീഷ്. കെവിനൊപ്പം തട്ടിക്കൊണ്ടു പോയ അനീഷിന്റെ വണ്ടിയില്‍ ഉണ്ടായിരുന്ന ഗുണ്ടകളുടെ ഫോണിലേക്ക് നിരന്തരം വിളികള്‍ വന്നു കൊണ്ടിരുന്നെന്നും അവനെ കൊന്നുകളയാനായിരുന്നു നീനുവിന്റെ അമ്മ പറഞ്ഞതെന്നുമാണ് അനീഷിന്റെ ആരോപണം.

കെവിനെ പിടിച്ചുകൊടുക്കാന്‍ ഒന്നരലക്ഷത്തിന്റെ ക്വട്ടേഷനായിരുന്നെന്ന് ഗുണ്ടകള്‍ പറയുന്നത് കേട്ടെന്നും അനീഷിനെ ഉദ്ധരിച്ച് ചില റിപ്പോര്‍ട്ടുകളുണ്ട്. പിടിച്ചു കൊടുക്കുക മാത്രമാണ് തങ്ങളുടെ ചുമതലയെന്നും ഒന്നരലക്ഷത്തിന്റെ ക്വട്ടേഷന്‍ ആണെന്നും സംഘത്തിലെ പ്രായം കുറഞ്ഞ അംഗമാണ് പറഞ്ഞത്. തങ്ങള്‍ നിരപരാധികളാണെന്നും ഇതു കഴിഞ്ഞ് തങ്ങള്‍ ഗോവയ്ക്ക് പോകുമെന്നും നിങ്ങളോട് ഞങ്ങള്‍ക്ക് ഒരു പിണക്കവുമില്ലെന്നും ഗുണ്ടകള്‍ പറഞ്ഞു. കെവിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തു വെച്ച് കെവിനെ താഴെ വലിച്ചിടുന്നത് അനീഷ് കണ്ടു. എന്നാല്‍ അപ്പോള്‍ കെവിന്‍ മരിച്ചിരുന്നോ എന്ന് വ്യക്തമല്ലായിരുന്നു. മാതാപിതാക്കളുടെ അറിവോടെയല്ലാതെ കെവിനെ ഗുണ്ടകള്‍ ആക്രമിക്കില്ലെന്ന് ഇന്നലെ നീനുവും പറഞ്ഞിരുന്നു.

അനീഷിനെ വണ്ടിയില്‍ പൂട്ടിയിട്ടാണ് പ്രതികള്‍ പിന്നീട് പോയത്. അവര്‍ നീനുവിന്റെ അമ്മയുടെ സഹോദരിയുടെ വീട്ടിലെത്തി കുളിച്ച് ഭക്ഷണം കഴിച്ചാണ് മടങ്ങിയത്. കെവിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അവന്‍ ഓടിപ്പോയെന്നാണ് പറഞ്ഞത്. കെവിനെ കൊലപ്പെടുത്തിയ ശേഷമായിരിക്കാം പ്രതികള്‍ ഇവിടേയ്ക്ക് പോയതും കുളിക്കുകയും ഭക്ഷണം കഴിക്കുകയും മറ്റും ചെയ്ത് തിരിച്ചു വന്നതുമെന്നും അനീഷ് സംശയിക്കുന്നു. മാന്നാനത്തെ വീട്ടില്‍ നിന്നും കൊണ്ടുപോയപ്പോള്‍ മുതല്‍ മര്‍ദ്ദനം തുടങ്ങി. ഇടിക്കട്ട കൊണ്ടുള്ള ഇടിയായിരുന്നു. അത് കണ്ണും മൂക്കും തകര്‍ക്കുന്നതായിരുന്നെന്നും അനീഷ് പറഞ്ഞിട്ടുണ്ട്.

 

RECENT POSTS
Copyright © . All rights reserved