മാധ്യമപ്രവർത്തകയായ യുവതി വാൻ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ചു. കിടങ്ങൂർ കുളങ്ങരമുറിയിൽ പരേതനായ കെ.എ.വാസുദേവന്റെ മകൾ സൂര്യ (29) ആണു മരിച്ചത്. ഇടിച്ച വാൻ നിർത്താതെ പോയി. ഇന്നലെ രാത്രി ഏഴിന് അയർക്കുന്നം തിരുവഞ്ചൂർ റോഡിൽ ചപ്പാത്ത് നിഷ്കളങ്ക ജംക്‌ഷനിലായിരുന്നു അപകടം.
നീറിക്കാട്ടുള്ള ബന്ധുവീട്ടിൽ പോയ ശേഷം ബന്ധു അനന്തപത്മനാഭനൊപ്പം വീട്ടിലേക്കു പോകുകയായിരുന്നു സ്റ്റാർ വിഷൻ ചാനലിൽ വാർത്താ അവതാരകയായ സൂര്യ. ചെറിയ ചാറ്റൽമഴയുള്ള സമയത്തായിരുന്നു അപകടം. സ്കൂട്ടറിനു പിന്നിൽ വാൻ ഇടിച്ചതിനെ തുടർന്ന് സൂര്യ തെറിച്ചു വീഴുകയായിരുന്നു. നാട്ടുകാർ സൂര്യയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അനന്തപത്മനാഭനു നിസ്സാര പരുക്കേറ്റു.
സൂര്യയുടെ പിതാവ് സിപിഎം അയർക്കുന്നം ഏരിയാ കമ്മിറ്റി അംഗമായിരുന്ന വാസുദേവൻ അഞ്ചു മാസം മുൻപാണു മരിച്ചത്. അമ്മ: സുശീല. സഹോദരി: സൗമ്യ. സൂര്യയുടെ മൃതദേഹം മെഡിക്കൽകോളജ് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ഇന്നു മൂന്നിനു വീട്ടുവളപ്പിൽ.
ദിസ്പുര്‍: പോലീസ് സ്റ്റേഷനുള്ളില്‍ വെച്ച് യുവതിയെ പോലീസുകാരന്‍ ബലാല്‍സംഗം ചെയ്തു.അസ്സമിലെ രാംടിയ പോലീസ്‌റ്റേഷനിലാണ് സംഭവം.
സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥനായ ബിനോദ് കുമാറിനെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടു.
‘സംഭവത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. ഇയാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. പെണ്‍കുട്ടിയുടെ വൈദ്യപരിശോധന നടത്തേണ്ടതുണ്ട്’, പോലീസ് അറിയിച്ചു.
കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് അസ്സാം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് ആവശ്യപ്പെട്ടു.
‘പെണ്‍കുട്ടികളെ സംരക്ഷിക്കുക എന്നതാണ് പോലീസുകാരുടെ ഉത്തരവാദിത്വം. സംഭവം അത്യന്തം അപലപനീയമാണ്’.
പോലീസ് ഓഫീസര്‍മാരെ നിയമിക്കുന്നതിന് മുമ്പ് മനഃശാസ്ത്ര പരീക്ഷയ്ക്ക് വിധേയമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നോയ്ഡ: മരിച്ചയാള്‍ മടങ്ങിയെത്തുക അതും കാമുകന്റെ കൂടെ. മരണം സ്ഥിരീകരിച്ച് മൃതദേഹം ഏറ്റുവാങ്ങി അന്ത്യകര്‍മ്മങ്ങളും നടത്തിയഏതാനും ദിവസം കഴിഞ്ഞപ്പോള്‍ അതാ കഥാനായിക കാമുകനൊപ്പം ജോളിയായി തിരിച്ചു വന്നിരിക്കുന്നു. നോയ്ഡയില്‍ നടന്ന സംഭവത്തില്‍ 25 കാരി മകള്‍ നീതു മരിച്ചതായി ഉറപ്പാക്കി മൃതദേഹം ഏറ്റുവാങ്ങി മതാചാര പ്രകാരം സംസ്‌ക്കരിച്ച രാജ്-സര്‍വേശ് സക്സേന ദമ്പതികള്‍ക്കാണ് ദു:ഖത്തിനിടയില്‍ മകളെ തിരിച്ചു കിട്ടിയത്. ഇവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നീതുവിന്റെ ഭര്‍ത്താവിനെതിരേ കൊലപാതകക്കുറ്റത്തിന് കേസെടുക്കുകയും ചെയ്തിരുന്നു.
നീതു തിരിച്ചെത്തിയതോടെ സംസ്‌കരിച്ച മൃതദേഹം ആരുടേതാണെന്ന് അറിയാനുള്ള അന്വേഷണത്തിലായി പോലീസ്. ഏപ്രില്‍ 24 നായിരുന്നു സെക്ടര്‍ 115 എഫ്.എന്‍.ജി. എക്സ്പ്രസ് വേയില്‍ മുഖം പൂര്‍ണ്ണമായും കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. 18 ദിവസമായി മകളെ കാണ്മാനില്ലെന്ന് രാജും സര്‍വേശും പരാതി നല്‍കിയതിന്റെ പിറ്റേന്നായിരുന്നു ഇത്. പോലീസ് ഇരുവരേയും മൃതദേഹം തിരിച്ചറിയാന്‍ വിളിച്ചു. കാലും കയ്യും നിറവും ശരീരവും തുടങ്ങി അടയാളമെല്ലാം മകളുടേതിന് സമാനമായതിനാല്‍ അത് തങ്ങളുടെ കാണാതായ മകളുടെ മൃതദേഹം ആണെന്ന് പറഞ്ഞ് ഇരുവരും ഏറ്റെടുക്കുകയൂം ചെയ്തു. ഭര്‍ത്തൃപീഡനത്തെ തുടര്‍ന്നാണ് മകള്‍ മരിച്ചതെന്ന് കേസ് കൊടുത്ത ശേഷമായിരുന്നു അന്ത്യകര്‍മ്മം.
ഏപ്രില്‍ 6 ന് രാവിലെ കാണാതായെന്ന് കാണിച്ചായിരുന്നു സര്‍വേശ് പരാതി നല്‍കിയത്. നീതുവിന്റെ ഭര്‍ത്താവ് രാം ലഖനെയായിരുന്നു പിതാവിന് സംശയം. ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് മൂന്ന് വര്‍ഷമായി നീതു രാംലഖനുമായി നീതു പിരിഞ്ഞും നില്‍ക്കുകയായിരുന്നു. പോലീസ് നീതുവിന്റെ ഭര്‍ത്തൃപിതാവ് രാം കിഷനെ കസ്റ്റഡിയില്‍ എടുത്തു. രാംലഖന്‍ മുങ്ങി. എന്നാല്‍ ഇയാളെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു. എന്നാല്‍ ഇരുവര്‍ക്കും സംഭവത്തില്‍ പങ്കില്ലെന്ന് ചോദ്യം ചെയ്യലില്‍ പോലീസിന് ബോധ്യപ്പെട്ടു.
നീതുവിനെ കാണാതായ ശേഷം തങ്ങളുടെ കടയില്‍ വരുന്നവരെ തിരിച്ചറിയാന്‍ പോലീസ് നീതുവിന്റെ കുടുംബത്തോട് ആവശ്യപ്പെട്ടു. എന്നിട്ടും ഒരു തുമ്പും കണ്ടെത്താനായില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കടയില്‍ പതിവായി സിഗററ്റ് വാങ്ങാന്‍ വന്നിരുന്ന പൂരന്‍ എന്ന് പേരുള്ള ഒരാളെ ഏതാനും ദിവസമായി കാണാനില്ലെന്ന് കണ്ടെത്തി. മൂന്ന് ദിവസം കഴിഞ്ഞ് പൂരന്‍ വന്നപ്പോള്‍ നീതുവിന്റെ കുടുംബാംഗങ്ങള്‍ പിടികൂടി. പൂരനോട് ചോദിച്ചപ്പോള്‍ സംശയാസ്പദമായിരുന്നു മറുപടി. തുടര്‍ന്ന് പൂരന്‍ ബാഗുമായി മുങ്ങാന്‍ ശ്രമിക്കുന്നത് കണ്ട് പോലീസിനെ അറിയിക്കുകയും ചെയ്തു.
ആദ്യ തവണ നടത്തിയ ചോദ്യം ചെയ്യലിന് ശേഷം പൂരനെ പോലീസ് വിട്ടയച്ചിരുന്നു. എന്നാല്‍ വീണ്ടും എറ്റയില്‍ നിന്നും പിടിയിലായപ്പോഴാണ് നീതു ഇയാള്‍ക്കൊപ്പം കഴിയുന്ന വിവരം വീട്ടുകാര്‍ അറിഞ്ഞത്. തനിക്കൊപ്പം എറ്റയില്‍ നീതു ഉണ്ടെന്ന് ഇയാള്‍ മാതാപിതാക്കളോട് പറഞ്ഞു. ഇതിനിടയില്‍ നീതു ഭാംഗലിലേക്ക് പോകുകയും അവിടെ നിന്നും പിന്നീട് പോലീസ് പിടിച്ചു കൊണ്ടു പോരുകയും ചെയ്തു. ഏപ്രില്‍ 5 ന് മാതാപിതാക്കളുമായി വഴക്കുണ്ടാക്കിയ അന്ന് നീതു വീടു വിട്ടിറങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.
പതിവായി കടയില്‍ വന്നിരുന്ന പൂരനോടൊത്തു ജീവിക്കാന്‍ തീരുമാനിച്ച് വീട് വിടുകയുമായിരുന്നു. പൂരന്റെയോ മറ്റാരുടെയെങ്കിലുമോ പ്രേരണ കൊണ്ടല്ല താന്‍ വീടു വിട്ടതെന്നും സ്വന്തം ഇഷ്ടപ്രകാരമാണെന്നുമാണ് നീതു പോലീസിന് നല്‍കിയിട്ടുള്ള മൊഴി. വീട്ടില്‍ നിന്നും ഇറങ്ങിയ നീതു നേരെ പോയത് സഹോദരിയെ വിവാഹം കഴിച്ചയച്ചിട്ടുള്ള വീട്ടിലേക്കായിരുന്നു എന്നാണ് നീതു പറയുന്നത്. എന്തായാലും ആളുമാറി മൃതദേഹം സംസ്‌കരിച്ചത് പോലീസിന് തലവേദനയായിരിക്കുകയാണ്.
കാസർകോട് അഡൂർ ഗ്രാമത്തിലെ ഒരു കുടുംബത്തിന്റെ കൂട്ട ആത്മഹത്യയിൽ നടുങ്ങിനിൽക്കുകയാണ് ഉറ്റവരും നാട്ടുകാരും. കൂട്ട മരണം നടന്ന വിവരം അറിഞ്ഞതോടെ ആളുകൾ തടിച്ചുകൂടി.
കടബാധ്യതയാണ് കൂട്ടത്തോടെ ജീവനൊടുക്കാൻ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനമെങ്കിലും മറ്റേതെങ്കിലും കാരണം സംഭവത്തിന് പിന്നിലുണ്ടോ എന്നും പരിശോധിക്കുകയാണ് അന്വേഷണ സംഘം. അതേസമയം ആത്മഹത്യ ചെയ്യാൻ മാത്രം സാമ്പത്തിക പ്രയാസവും ഉണ്ടാകാൻ വഴിയില്ലെന്നും അയൽ വാസികൾ പറയുന്നുണ്ട്. പൊലീസ് ബന്ധുക്കളുടെയും അയൽവാസികളുടെയും മൊഴികൾ ശേഖരിച്ചിട്ടുണ്ട്.
വീട് നിർമ്മിച്ച വകയിലും മറ്റുമായി അഡൂർ മാട്ട പികുഞ്ചിയിൽ എടപ്പറമ്പയിലെ രാധാകൃഷ്ണന്റെ കുടുംബത്തിന് കടുത്ത സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നുവെന്ന് പറയുന്നുണ്ട്. രാധാകൃഷ്ണൻ (40), ഇയാളുടെ ഭാര്യ ബന്തടുക്ക സ്വദേശി പ്രസീല (30), മക്കളായ കാശിനാഥ് (5), ശബരിനാഥ് (2) എന്നിവരെയാണ് ഇന്നലെ രാത്രി ഏഴോടെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
രാധാകൃഷ്ണൻ അടുത്തകാലത്ത് സ്വന്തമായി നിർമ്മിച്ച വീട്ടിനുള്ളിലാണ് ഇവരുടെ മൃതദേഹം കാണപ്പെട്ടത്. മക്കളെ കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ തൂങ്ങി മരിച്ചതാണെന്നാണ് കരുതുന്നത്. ആഡൂരിലെ കുഞ്ഞിക്കണ്ണൻ മണിയാണി യശോദ ദമ്പതികളുടെ മകനാണ് മരിച്ച രാധാകൃഷ്ണൻ. ഇയാൾ കൂലിപ്പണിക്കാരനാണ്.
മെഷീൻ ഉപയോഗിച്ച് കാട് വെട്ടിത്തെളിക്കുന്ന ജോലിയാണ് രാധാകൃഷ്ണൻ ചെയ്തുവന്നിരുന്നത്. ഇന്നലെ വൈകുന്നേരം ആറു മണിവരെ വീട്ടിൽ എല്ലാവരും നിൽക്കുന്നതും കുട്ടികൾ മുറ്റത്ത് കളിക്കുന്നതും അയൽവാസികൾ കണ്ടിരുന്നു. എന്നാൽ സന്ധ്യ കഴിഞ്ഞിട്ടും വീട്ടിൽ വെളിച്ചം കാണാത്തതിനെ തുടർന്ന് ബന്ധു അന്വേഷിച്ചു ചെന്നപ്പോഴാണ് നാലു പേരെയും കിടപ്പുമുറിയിൽ മരിച്ച നിലയിൽ കാണുന്നത്. രണ്ടു പിഞ്ചു കുട്ടികളുടെയും മൃതദേഹം വളരെ ഉയരത്തിലാണ് തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത് .
ഇന്ന് രാവിലെ മൃതദേഹങ്ങൾ സി.ഐയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കേളേജ് ആശുപത്രിയിലേക്ക് എത്തിച്ചു. രാവിലെ എട്ട് മണിയോടെ പൊലീസിന്റെ മൊബൈൽ ഫോറൻസിക് വിഭാഗവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി വീടിനുള്ളിലും പറമ്പിലും മറ്റുമായി പരിശോധന നടത്തി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങും.
യെമനില്‍ മലയാളി യുവതിക്ക് വധശിക്ഷ. കൊലക്കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയ വധശിക്ഷയ്ക്ക് വധശിക്ഷവിധിക്കപ്പെട്ടത്. യെമനി ഭര്‍ത്താവിനെ കൊന്ന് മൃതദേഹം 110 കഷണങ്ങളാക്കി വെട്ടി നുറുക്കി ചാക്കില്‍പൊതിഞ്ഞ് വാട്ടര്‍ ടാങ്കില്‍ ഉപേക്ഷിച്ചുവെന്നായിരുന്നു നിമിഷയ്ക്ക് എതിരായ കേസ്.
എന്നാല്‍ ജീവനും മാനവും നഷ്ടപ്പെടുമെന്ന അവസ്ഥയില്‍ ചെയ്ത് പോയതാണിതെന്ന് നിമിഷപ്രിയ സര്‍ക്കാര്‍ സഹായം തേടി ജയിലില്‍ നിന്നും എഴുതിയ കത്തില്‍ പറയുന്നു. നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് തുടങ്ങാന്‍ 2014 ലാണ് തലാല്‍ എന്ന യെമന്‍ പൗരന്റെ സഹായം തേടുന്നത്. വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റുണ്ടാക്കി താന്‍ ഭാര്യയാണെന്ന് തലാല്‍ പലരെയും വിശ്വസിപ്പിച്ചു. ക്ലിനിക്ക് തുടങ്ങാന്‍ സഹായിച്ചെങ്കിലും വരുമാനം മുഴുവന്‍ സ്വന്തമാക്കി. തന്റെ സ്വര്‍ണാഭരണങ്ങള്‍ പോലും തട്ടിയെടുത്ത് വിറ്റു.
കൊല്ലപ്പെട്ട തലാല്‍ അബ്ദുമഹ്ദിയുമൊന്നിച്ച് ക്ലിനിക് നടത്തിവരികയായിരുന്നു നിമിഷ. ഇയാള്‍ തന്നെ ശാരീരികമായും മാനസികമായും ആക്രമിക്കുകയും ലൈംഗിക വൈകൃതങ്ങള്‍ക്ക് പ്രേരിപ്പിച്ചുവെന്നും നിമിഷ കത്തിലൂടെ പറയുന്നു.
വിദേശവനിതയെ കൊലപ്പെടുത്തിയ കേസില്‍ കരുതലോടെയായിരുന്നു പൊലീസിന്‍റെ ഓരോ നീക്കങ്ങളും. പിടിതരാതെ തെന്നിയ പ്രതികളെ വലയില്‍ വീഴ്ത്തിയത് പൊലീസിന്‍റെ ക്ഷമാപൂര്‍വമുള്ള നീക്കങ്ങള്‍. പൊലീസിന്‍റെ പിടിയിലാകുന്നതിന് മുന്‍പ് പ്രതികള്‍ നാട്ടുകാരുടെ മുന്‍പില്‍ നടത്തിയ ഒളിച്ചുകളികളുടെ തെളിവുകളും പൊലീസ് ശേഖരിച്ചു.
വിദേശ വനിതയുടെ മൃതദേഹം കണ്ടല്‍ക്കാട്ടില്‍ കിടക്കുന്നതായി നാട്ടുകാര്‍ക്ക് സംശയം തോന്നിയെങ്കിലും പ്രതികള്‍ ഭീഷണിപ്പെടുത്തി തിരച്ചില്‍ തടസപ്പെടുത്തിയതായാണ് അന്വേഷണ സംഘത്തിന് തെളിവ് ലഭിച്ചത്. കാട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ചൂണ്ടിക്കാട്ടിയപ്പോള്‍ പോത്ത് ചത്ത് കിടക്കുന്നതാണെന്നാണ് പ്രതികള്‍ നാട്ടുകാരോട് പറഞ്ഞത്. എന്നാല്‍ സാഹചര്യത്തെളിവുകള്‍ കോര്‍ത്തിണക്കിയുള്ള അന്വേഷണത്തിലാണ് മൃതദേഹം കണ്ടെടുത്ത് രണ്ട് ആഴ്ച തികയും മുന്‍പ് പ്രതികള്‍ വലയിലായത്.
കൊല്ലപ്പെടുന്നതിന് മുൻപായി വിദേശവനിതയെ പ്രതികൾ നാല് വട്ടം മാനഭംഗപ്പെടുത്തിയതായി മൊഴി ലഭിച്ചു. എന്നാൽ, നേരം ഇരുട്ടിയതോടെ യുവതി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ, രക്ഷപ്പെടാന്‍ ശ്രമിച്ച യുവതിയെ പ്രതികൾ തടഞ്ഞു നിർത്തി പിന്നിലൂടെ കഴുത്തിറുക്കി കൊലപ്പെടുത്തി.
ആത്മഹത്യയെന്നു വരുത്താൻ പൊന്തക്കാട്ടിലെ വള്ളിയിൽ കെട്ടിത്തൂക്കാനും പ്രതികൾ ശ്രമിച്ചെന്നു പൊലീസ് പറഞ്ഞു. ഏഴു മണിക്കൂറോളം പ്രതികളുടെ പിടിയിലായിരുന്നു വനിത. പ്രതികൾക്കെതിരെ പൊലീസ് മാനഭംഗക്കുറ്റം ചുമത്തിയെങ്കിലും ഇതുമായി ബന്ധപ്പെട്ട ശക്തമായ തെളിവൊന്നും ലഭിച്ചിട്ടില്ല. മൃതദേഹം പഴകി ആന്തരികാവയവങ്ങൾ നഷ്ടപ്പെട്ടതാണു തെളിവുകൾ നഷ്ടമാകാൻ പ്രധാന കാരണമെന്നു പൊലീസ് പറഞ്ഞു.
പൊലീസ് പറയുന്നത്: സംഭവദിവസം വാഴമുട്ടത്തെ കണ്ടൽക്കാടിനു സമീപത്തെ ക്ഷേത്രപരിസരം വരെ നടന്നെത്തിയ വിദേശവനിത അവിടെ സിഗരറ്റ് വലിക്കുമ്പോൾ താഴെ വഞ്ചിയിലിരുന്ന ഉമേഷ് എന്ന പ്രതി ടൂറിസ്റ്റ് ഗൈഡ് എന്ന പേരിൽ അവരെ പരിചയപ്പെടുന്നു. അവരുടെ ഭാഷയിലെ ‘വൈറ്റ് ബീഡി’ (കഞ്ചാവ്) വേണോയെന്നു ചോദിക്കുന്നു. അവർ വേണമെന്നു പറയുന്നു. തുടർന്ന് അവരെയും കൂട്ടി കാട്ടിലേക്കു നടക്കുന്നു. ഒപ്പം രണ്ടാം പ്രതി ഉദയനും കൂടുന്നു. ടൂറിസ്റ്റ് ഗൈഡായി നടക്കുന്നയാളാണ് ഉദയൻ.
കണ്ടൽക്കാട്ടിലേക്കു പോകുന്നതിനിടെ പ്രതികൾ ഇളനീർ ഇട്ടു വനിതയ്ക്കു നൽകി. അതിനുശേഷം, ലഹരിക്ക് അടിമപ്പെട്ട വനിതയെ അവിടെയുള്ള കെട്ടിടത്തിനു സമീപത്തെത്തിച്ചു രണ്ടു പ്രാവശ്യം വീതം പീഡിപ്പിക്കുന്നു. വൈകിട്ടോടെ ബോധം തെളിഞ്ഞപ്പോൾ ഇവർ മടങ്ങാൻ ഒരുങ്ങി. എന്നാൽ പ്രതികൾ അവരെ പോകാൻ സമ്മതിച്ചില്ല. മൽപ്പിടിത്തത്തിനിടെ പ്രതികളിൽ ഒരാൾ പിന്നിലൂടെ ഇവരുടെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. തുടർന്നു സമീപത്തെ കട്ടിയുള്ള വള്ളിയിൽ തലകുരുക്കി കെട്ടിത്തൂക്കി ആത്മഹത്യയെന്നു വരുത്താൻ ശ്രമിച്ചു. അതിനുശേഷം പ്രതികൾ സ്ഥലം വിട്ടു. പിന്നീട് ഇടയ്ക്കിടെ അവിടെ ചെന്നുനോക്കി. ഏതാനും ദിവസം കഴിഞ്ഞപ്പോൾ വീർത്ത മൃതദേഹം വള്ളിയിൽ നിന്നു പൊട്ടി വള്ളിപ്പടർപ്പിലേക്കു വീണു. തല വേർപ്പെട്ടിരുന്നു.
മാര്‍ച്ച് 14ന് വൈകിട്ട് അഞ്ചരയോടെ വിദേശ വനിത കൊല്ലപ്പെട്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. മൃതദേഹം കണ്ടെത്തിയത് ഏപ്രില്‍ 20ന് വൈകിട്ടും. അങ്ങിനെയെങ്കില്‍ 37 ദിവസം മൃതദേഹം ആ കാട്ടില്‍ കിടന്നു. ഈ ദിവസങ്ങള്‍ക്കിടയില്‍ തല അഴുകി വേര്‍പ്പെടുന്ന തരത്തില്‍ മൃതദേഹത്തിന് കേട് സംഭവിച്ചു. അസഹനീയമായ ദുര്‍ഗന്ധം പരിസരങ്ങളില്‍ വമിക്കുകയും ചെയ്തു. ഇതിനെക്കുറിച്ച് അന്വേഷിച്ചവരോട് പ്രതികള്‍ പറഞ്ഞത് പോത്ത് ചത്ത് കിടക്കുന്നതിന്റെ ദുര്‍ഗന്ധമെന്നാണ്. പ്രതികളായ ഉമേഷിനെയും ഉദയനെയും മറികടന്ന് ആ കാട്ടിലേക്ക് കയറാനുള്ള ഭയം മൂലം നാട്ടുകാര്‍ അത് വിശ്വസിച്ച് തിരച്ചിലിന് തയാറായില്ലെന്നാണ് അന്വേഷണസംഘത്തിന് മൊഴി ലഭിച്ചിരിക്കുന്നത്.
കൊലപാതകമാണങ്കില്‍, കൊല നടത്തിയവര്‍ എന്തുകൊണ്ട് മൃതദേഹം മറവ് ചെയ്തില്ലെന്നതായിരുന്നു പൊലീസിന്റെ ആദ്യ സംശയം. എന്നാല്‍ കാട്ടുവള്ളികളില്‍ തൂങ്ങിയുള്ള ആത്മഹത്യയെന്ന് വരുത്തിതീര്‍ക്കാനുള്ള അതിബുദ്ധിയെന്ന രീതിയിലാണ് മൃതദേഹം മറവ് ചെയ്യാതെ ഉപേക്ഷിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ഈ അതിബുദ്ധി തന്നെയാണ് പ്രതികള്‍ക്കെതിരെയുള്ള പ്രധാന സാഹചര്യത്തെളിവായതും. മൃതദേഹം കണ്ട കാട് ഇവരുടെ താവളമാണെന്ന് പൊലീസ് എളുപ്പത്തില്‍ സ്ഥിരീകരിച്ചു.
കൊലനടന്ന മാര്‍ച്ച് 14നും ഇവര്‍ ഈ കാടിന്റെ ഭാഗത്തുള്ള മൊബൈല്‍ ടവറിന്റെ പരിധിയിലുള്ളതായും കണ്ടെത്തി. കസ്റ്റഡിയിലെടുത്തുള്ള ആദ്യദിവസത്തെ ചോദ്യം ചെയ്യലില്‍ ഇരുവരും പറഞ്ഞ മൊഴികള്‍ കളവെന്ന് പൊലീസ് കണ്ടെത്തി. ഇതോടെ രണ്ടാം പ്രതിയായ ഉദയന്‍ കുറ്റം ഏറ്റുപറഞ്ഞ് തുടങ്ങി. കൂടാതെ കാട്ടില്‍ നിന്ന് കണ്ടെടുത്ത വിരലടയാളങ്ങളും മുടിയിഴകളും ഇവരുടേതെന്ന് ഫൊറന്‍സിക് പരിശോധനയില്‍ സ്ഥിരീകരിക്കുകയും ചെയ്തതോടെ അറസ്റ്റിനും വഴിയൊരുങ്ങി.
ഐ.ജി മനോജ് എബ്രഹാമിന്റെ മേല്‍നോട്ടത്തില്‍ കമ്മീഷണര്‍ പി. പ്രകാശ്, ഡി.സി.പിമാരായ ജി.ജയദേവ്, അജിത്, എ.സിപിമാരായ ദിനില്‍, സുരേഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലെ 25 അംഗസംഘമായിരുന്നു അന്വേഷണത്തിന് പിന്നില്‍.
കെഎസ്ആർടിസി ബസിലെ ഡ്രൈവറെ ക്യാബിൻ തുറന്നു കയറി ആക്രമിച്ച യുവതിയെ നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറി. കോഴിക്കോട് പേരാമ്പ്ര കാറിലക്കണ്ടിയിൽ ജിജിത്തിന്റെ ഭാര്യ അരുണിമ (26) ആണ് അറസ്റ്റിലായത്. ദേശീയപാതയിൽ പുറക്കാട് ജംക്‌ഷനിൽ ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. കരുനാഗപ്പളളി ഡിപ്പോയിലെ ഡ്രൈവർ കൊല്ലം കുന്നത്തൂർ പടിഞ്ഞാറെ കല്ലട ആയിലേത്ത് ശ്രീകുമാറിനാണു പരുക്കേറ്റത്. എറണാകുളത്തു നിന്നു കൊല്ലത്തേക്കു പോയ ഫാസ്റ്റ് പാസഞ്ചർ ബസിലെ ഡ്രൈവറായിരുന്നു ശ്രീകുമാർ. താൻ ഗായികയാണെന്നും കരുനാഗപ്പള്ളിയിൽ ഒരു പരിപാടി അവതരിപ്പിക്കാൻ പോകുകയാണെന്നുമാണ് അറസ്റ്റിലായ അരുണിമ പൊലീസിനോട് പറഞ്ഞത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: അരുണിമയും ഭർത്താവ് ജിജിത്തും കുഞ്ഞും കാറിൽ കൊല്ലം ഭാഗത്തേക്കു പോവുകയായിരുന്നു. ജിജിത്താണു കാർ ഓടിച്ചിരുന്നത്. അമ്പലപ്പുഴ ഭാഗത്തെത്തിയപ്പോൾ ബസ് ഓവർടേക്ക് ചെയ്യുന്നതിനിടെ കാറിൽ ഉരസിയതായി കാർ ഉടമ പറയുന്നു. ഇതിനിടെ കുഞ്ഞ് അരുണിമയുടെ കൈയിൽ നിന്നു കാറിനുള്ളിൽ വീണു. ബസ് പുറക്കാട് സ്റ്റോപ്പിൽ യാത്രക്കാരെ ഇറക്കുന്നതിനിടെ, പിന്തുടർന്നെത്തിയ കാർ ബസിനു കുറുകെയിട്ട ശേഷം അരുണിമ കാറിൽ നിന്നിറങ്ങി ചെന്ന് ഡ്രൈവറെ മർദിക്കുകയായിരുന്നു.
ഓടിക്കൂടിയ നാട്ടുകാർ അരുണിമയെയും കാറും തടഞ്ഞു വച്ച് അമ്പലപ്പുഴ പൊലീസിൽ വിവരം അറിയിച്ചു. എസ്ഐ എം.പ്രതീഷ്കുമാറെത്തി അറസ്റ്റ് ചെയ്ത ശേഷം ഇവരെ കളർകോട് ഗ്രാമ ന്യായാലയ കോടതിയിൽ ഹാജരാക്കി. സർവീസ് മുടങ്ങിയതിനാൽ യാത്രക്കാർ മറ്റൊരു ബസിൽ യാത്ര തുടർന്നു. ഡ്രൈവറെ ആക്രമിച്ചു ജോലി തടസ്സപ്പെടുത്തിയതിനും ബസിന്റെ സർവീസ് മുടക്കിയതിനുമാണു അരുണിമയ്ക്കെതിരെ കേസെടുത്തത്.
സ്വന്തം ലേഖകൻ
മടപ്പള്ളി പഞ്ചായത്തിൽ മാമ്മൂടിന്റെ നാടൻ പ്രദേശങ്ങളിലും വഴിയോരത്തും പൊതുസ്ഥലങ്ങളിലും കോഴിമാലിന്യം തളളി മുങ്ങുന്ന സംഘം വീണ്ടും സജീവം. മാമ്മൂട് സ്കൂൾ പള്ളിയുടെ പരിസരത്തും പഞ്ചായത്തു ഓഫീസിന്റെ കണ്മുന്നിലും മാലിന്യം തളളിയ സംഭവമാണ് ഒടുവിലത്തേത്. പ്രതികളെ കണ്ടെത്തി ശക്തമായ നടപടി എടുക്കാനാവുന്നില്ലെന്നാണ് ആക്ഷേപം.
വാഴൂർ റോഡിൽ നിന്നും വെങ്കോട്ട വഴി തിരുവല്ലയിലേക്കുള്ള വഴിയിൽ ചെന്നമാറ്റം ഭാഗത്തു കോഴിമാലിന്യം ചിതറിക്കിടുക്കുന്ന നിലയിലായിരുന്നു. കുര്യച്ചൻ പടിയിൽ നിന്നും വഴിപ്പാടിക്ക് പോകുന്ന വഴിക്കു ദുര്‍ഗന്ധം മൂലം നാട്ടുകാര്‍ക്ക് പരിസരിത്തേക്ക് അടുക്കാനാവാത്ത സ്ഥിതി. തൊട്ടടുത്ത കുടുംബങ്ങളെല്ലാം വീടുപേക്ഷിച്ച പോവേണ്ട ഗതികേടിലായി. ഇതോടെ നാട്ടുകാര്‍ തന്നെ മുൻ കൈ എടുത്തു അവിടെ സിസിടിവി സ്ഥാപിച്ചിരിക്കുവാണ്. കാലങ്ങളായി പരിസരപ്രദേശങ്ങളില്‍ ലോഡു കണക്കിന് കോഴിമാലിന്യം തളളിയ ശേഷം സംഘം രക്ഷപ്പെടുന്നത് പതിവാണ്. തുടർന്ന് സഹികെട്ട നാട്ടുകാർ സംഘടിച്ചു ആളെ കൈയിൽ കിട്ടിയാൽ പിസി ജോർജ് പറഞ്ഞതുപോലെ സ്വയം കൈകാര്യം ചെയ്യേണ്ട അവസ്ഥ ആയിരിക്കുകയാണ്.
സൗത്ത് ആഫ്രിക്കയിലെ ബ്രിട്ടീഷ് ലൈഫ് പാർക്കിൽ വൃദ്ധനെ സിംഹം ആക്രമിച്ചു. മൃഗശാലയുടെ ഉടമയായ 71 കാരൻ മിക്കേ ഹോഡ്‌ഗേയാണ് സിംഹത്തിന്റെ ആക്രമണത്തിനിരയായത്. ദൃശ്യങ്ങൾ പുറത്തു വന്നതോടെ സംഭവം വൻ വാർത്താപ്രാധാന്യം നേടുകയും ചെയ്തു. മൃഗശാലയിലെ സിംഹക്കൂട്ടിൽ പ്രവേശിച്ച മിക്കേ ഹോഡ്ഗേ കുറച്ചു സമയം അവിടെ ചെലവഴിച്ചു. ശാന്തനായി കാണപ്പെട്ട ആൺസിംഹം പ്രകോപനം ഒന്നും കൂടാതെ തന്നെ മിക്കേ ഹോഡ്ഗേയെ ആക്രമിക്കുകയായിരുന്നു.
സിംഹം തനിക്ക് നേരെ പാഞ്ഞുവരുന്നത് കണ്ട് വേഗം പുറത്തിറങ്ങാന്‍ ഹോഡ്ഗേ ശ്രമിച്ചെങ്കിലും പാഞ്ഞെത്തിയ സിംഹം ഹോഗ്‌ഡെയെ കടിച്ചെടുക്കുകയായിരുന്നു.
മൃഗശാല കാണാനെത്തിയ വിനോദ സഞ്ചാരികള്‍ നോക്കിനില്‍ക്കെയാണ് സംഭവം. സംഭവം നടക്കുമ്പോൾ മൃഗശാല ജീവനക്കാർ സ്ഥലത്ത് ഇല്ലാതിരുന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിച്ചു. വിനോദസഞ്ചാരികൾ നിലവിളിച്ചതോടെ കൂടുതൽ അക്രമകാരിയായ സിംഹം കൂടുതൽ ഉളളിലേയ്ക്ക് ഹോഡ്ഗേയെ വലിച്ചെടുത്തു കൊണ്ട് പാഞ്ഞു.
ആളുകളുടെ നിലവിളി ശബ്ദം കേട്ട് ഓടിയെത്തിയ ജീവനക്കാര്‍ വെടിവച്ചതിന് ശേഷമാണ് സിംഹം ഹോഗ്‌ഡെയെ ഉപേക്ഷിച്ച് പിന്മാറിയത്. ഗുരുതരമായ പരുക്കേറ്റ ഹോഗ്‌ഡെയെ ഉടന്‍തന്നെ ആശുപത്രിയിലെത്തിക്കുകയായരുന്നു. അദ്ദേഹം അപകടനില തരണം ചെയ്തുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.