മലപ്പുറം: എടപ്പാളിലെ സിനിമാ തിയേറ്ററില്‍ പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ കുട്ടിയുടെ അമ്മയെ ചോദ്യം ചെയ്യുന്നു. കുട്ടിയെ തീയേറ്ററില്‍ വെച്ച് പീഡിപ്പിച്ചത് അമ്മയുടെ അറിവോടെയാണെന്ന് നേരത്തെ വ്യക്തമായിരുന്നു. ഇതേത്തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കേസിലെ പ്രധാന പ്രതിയായ തൃത്താല സ്വദേശിയും വ്യവസായിയുമായ കണ്‍കുന്നത്ത് മൊയ്തീന്‍കുട്ടി (60) ഇന്നലെ പിടിയിലായിരുന്നു. ഇയാളുടെ പേരിലും അമ്മയുടെ പേരിലും പോക്‌സോ പ്രകാരമായിരിക്കും കേസെടുക്കുക.

പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നാണ് കരുതുന്നത്. കുട്ടിയെ ലൈംഗികമായി ഉപയോഗിക്കുവാന്‍ മൊയ്തീന്‍ കുട്ടിക്ക് സൗകര്യമൊരുക്കി നല്‍കിയത് അമ്മയാണെന്ന് തീയേറ്ററിലെ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. ഇയാള്‍ ഇത്തരത്തില്‍ കുട്ടിയെ മുന്‍പ് പീഡിപ്പിച്ചിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. അമ്മയുമായി ഇയാള്‍ക്ക് നേരത്തെ തന്നെ ബന്ധമുണ്ടായിരുന്നുവെന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് മുന്‍പ് പീഡനം നടന്നുവെന്ന് സംശയമുണ്ടാവാന്‍ കാരണം.

സംഭവത്തില്‍ കേസെടുക്കുന്നതിന് കാലതാമസം വരുത്തിയ ചങ്ങരംകുളം എസ്.ഐ. കെ.ജെ. ബേബിയെ സസ്‌പെന്റ് ചെയ്തിരുന്നു. പെണ്‍കുട്ടി ഇപ്പോള്‍ റെസ്‌ക്യൂ ഹോമിലാണ്. കുട്ടിയുടെ മൊഴി ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരായിരിക്കും രേഖപ്പെടുത്തുക. പീഡനവാര്‍ത്ത പുറംലോകത്ത് എത്തിച്ച തീയേറ്റര്‍ ഉടമയെ വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ അഭിനന്ദിച്ചു.