ഇറാഖില്‍, ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ 39 ഇന്ത്യക്കാരില്‍ 38 പേരുടെ മൃതദേഹം നാട്ടിലെത്തിച്ചു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള പ്രത്യേക വിമാനം അമൃത്സര്‍ വിമാനത്താവളത്തിലെത്തി.
വിദേശകാര്യ സഹമന്ത്രി വികെ സിംഗിന്റെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിച്ചത്. അമൃത്സറിനു ശേഷം പാറ്റ്നയിലും കോല്‍ക്കത്തയിലും എത്തി മരിച്ചവരുടെ ബന്ധുക്കള്‍ക്ക് മൃതദേഹം കൈമാറും.
ഡിഎന്‍എ പരിശോധനയില്‍ തീര്‍പ്പാകാത്തതിനാല്‍ ഒരാളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കൂടുതല്‍ സമയം ആവശ്യമായി വന്നത്. 2014 ജൂണിലാണ് മൊസൂളിലെ നിര്‍മാണകമ്പനിയില്‍ ജോലിക്കാരായ ഇന്ത്യക്കാരെ ബാഗ്ദാദിലേക്കുള്ള യാത്രയ്ക്കിടെ ഭീകരര്‍ തട്ടിക്കൊണ്ടു പോയത്.
ഇവര്‍ കൊല്ലപ്പെട്ടതായി കഴിഞ്ഞ മാര്‍ച്ച് 20 ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് രാജ്യസഭയില്‍ അറിയിച്ചു. ഡിഎന്‍എ പരിശോധനയിലൂടെയാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്.
കുവൈറ്റില്‍ വേലക്കാരിയെ കൊലപ്പെടുത്തി ഫ്രീസറില്‍ സൂക്ഷിച്ച ദമ്പതികള്‍ക്ക് കോടതി വധശിക്ഷ വിധിച്ചു. ഫിലിപ്പീന്‍സുകാരിയായ വേലക്കാരി ഡനീല ഡെമാഫില്‍സിനെ കൊലപ്പെടുത്തിയാണ് ദമ്പതികള്‍ വീട്ടിലെ ഫ്രീസറില്‍ സൂക്ഷിച്ചത്.സംഭവത്തില്‍ ദമ്പതികളായ ലെബനന് സ്വദേശി നാദിര്‍ ഇശാം അസഫ്ന്‍, ഭാര്യ സിറിയന്‍ സ്വദേശി മോണ ഹസോണ്‍ എന്നിവരെ കുവൈറ്റ് കോടതിയാണ് വധശിക്ഷയ്ക്ക് വിധിച്ചത്.
2016ലാണ് ഇവരുടെ താമസസ്ഥലത്തു ഫ്രീസറില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഫ്ളാറ്റ് അടഞ്ഞ് കിടക്കുകയായിരുന്നു. കുവൈറ്റ് വിടുന്നതിന് രണ്ട് ദിവസം മുമ്പ് ഇവര്‍ വീട്ടുവേലക്കാരിയെ കാണാനില്ലെന്ന് പരാതിയും നല്‍കിയിരുന്നു.പരാതിയില്‍ ദുരൂഹത തോന്നിയ സാഹചര്യത്തിലാണ് അന്വേഷണം ആരംഭിച്ചത്. സിറിയയില്‍ പിടിയിലായ ഇവരില്‍, ഭര്‍ത്താവിനെ ലെബനന് കൈമാറി. ഭാര്യ ഇപ്പോഴും സിറിയന്‍ കസ്റ്റഡിയിലാണ്.
രണ്ട് പേരെയും കുവൈറ്റിന് കൈമാറുന്നതിന് ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുണ്ട്. ഇവരുടെ അഭാവത്തിലാണ് കോടതി വിധി.അതേസമയം അറസ്റ്റിലായ പ്രതി കുറ്റം സമ്മതിച്ചതായും ഇയാളുടെ ഭാര്യയും കുറ്റക്കാരിയാണെന്ന് ലെബനന് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
കാഷ് ഡെപ്പോസിറ്റ് മെഷിനില്‍ കള്ളനോട്ട് നിക്ഷേപിച്ച സംഭവത്തില്‍ യുവാവും പാലായിലെ ഒരു സഹകരണ ബാങ്കില്‍നിന്ന് അമ്പത് ലക്ഷം രൂപതട്ടിയ കേസില്‍ ഈ യുവാവിന്റെ അമ്മയെയും പോലീസ് പിടികൂടി. ഫെഡറല്‍ ബാങ്ക് പാലാ ശാഖയിലെ പാലാ ഓലിക്കല്‍ അരുണ്‍ സെബാസ്റ്റ്യയന് (29) സഹകരണ ബാങ്കില്‍ കാഷ്യറായിരുന്ന അമ്മ മറിയാമ്മ (52) എന്നിവരാണ് അറസ്റ്റിലായത്. ഒളിവില്‍ പോകാന്‍ പ്രതികളെ സഹായിച്ച അയര്‍ക്കുന്നം സുനിവിലാസ് സുരേഷ് (49), പയപ്പാര്‍ സ്വദശിയും പാലായിലെ ഓട്ടോ ഡ്രൈവറുമായ അനൂപ് ബോസ് എന്നിവരും അറസ്റ്റിലായി. പ്രതികള്‍ കരൂരിലും വേളാങ്കണ്ണിയിലും ഒളിവില്‍ താമസിച്ചു. കഴിഞ്ഞദിവസം എറണാകുളത്തെ ഒരു ഫ് ളാറ്റില്‍നിന്നാണ് പാലാ സ്റ്റേഷന് ഹൗസ് ഓഫീസര്‍ രാജന് കെ.അരമന, എസ്.ഐ.അഭിലാഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് ഇരുവരെയും അറസ്റ്റുചെയ്തത്.
അരുണ്‍ പാലായിലെ ഫോട്ടോസ്റ്റാറ്റ് സ്ഥാപനം നടത്തുവരികയായിരുന്നു. 2000 രൂപയുടെ കളര്‍ പകര്‍പ്പുകള്‍ എടുത്ത് ബാങ്കിന്റെ സി.ഡി.എം. മെഷിനില്‍ നിക്ഷേപിക്കുകയായിരുന്നു. 2000 രൂപയുടെ അഞ്ച് നോട്ടുകളാണ് കണ്ടെത്തിയത്. പോലീസ് പണം നിക്ഷേപിച്ച ആളിന്റെ അക്കൗണ്ട് നമ്പര്‍ തിരിച്ചറിഞ്ഞാണ് അന്വേഷണം ആരംഭിച്ചത്. ഇത്തരത്തില്‍ എറണാകുളം ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലെ ബാങ്കുകളില്‍ കള്ളനോട്ടുകള്‍ നിക്ഷേപിച്ചശേഷം രണ്ടു ദിവസത്തിനുള്ളില്‍ തുല്യമായ തുക എ.ടി.എം. മുഖേന പിന്‍വലിക്കുകയായിരുന്നു. അമ്പതിനായിരം രൂപയോളം വിവിധ ബാങ്കുകളില്‍നിന്ന് കള്ളനോട്ട് നിക്ഷേപിച്ച് പിന്‍വലിച്ചിട്ടുണ്ടന്ന് പോലീസ് പറഞ്ഞു. പഴയ സി.ഡി.എം. മെഷീനുകള്‍ക്ക് ഇത്തരത്തില്‍ കള്ളനോട്ടുകള്‍ തിരിച്ചറിയുന്നതിന് പരിമിതികളുണ്ട്. എന്നാല്‍ പുതിയ മെഷീനുകള്‍ കള്ളനോട്ടുകള്‍ തിരിച്ചറിയും.
പാലായില്‍ സി.ഡി.എം. കള്ളനോട്ടുകള്‍ തിരിച്ചറിഞ്ഞതാണ് തട്ടിപ്പ് ഉടന്‍ തിരിച്ചറിയുവാന്‍ ഇടയാക്കിയത്. എറണാകുളത്ത് കമ്പ്യൂട്ടര്‍ സ്ഥാപനവും അരുണ്‍ നടത്തുന്നുണ്ട്. കാഷ്യറായി ജോലിചെയ്യുന്ന പാലായിലെ ഒരു സഹകരണ ബാങ്കിന്റെ ലോക്കറില്‍നിന്ന് അന്‍പതു ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണ് മറിയാമ്മ പിടിയിലായത്.
മകന്റെ ആഡംബര ജീവിതവും കടബാധ്യതയുമാണ് പാലായിലെ സഹകരണ ബാങ്കില്‍ നിന്നും 50 ലക്ഷം രൂപ തിരിമറി നടത്താന്‍ ഇടയായതെന്ന് ജീവനക്കാരിയായ മറിയാമ്മ പോലീസിന് മൊഴി നല്കി.ചെത്തിമറ്റത്ത് സ്വന്തമായുള്ള ചെറിയ വീട് വാടകക്ക് നല്‍കിയശേഷം നഗരത്തിലെ ഒരു സ്വകാര്യ ഫ് ളാറ്റിലായിരുന്നു മറിയാമയും മകന് അരുണും താമസിച്ചിരുന്നത്. ഇതിനു പുറമെയാണ് മകളെ എറണാകുളത്ത് ഫ് ളാറ്റ് വാടകക്ക് എടുത്ത് താമസിപ്പിച്ചത്. അരുണ്‍ ആഡംബര കാറുകള്‍ വാങ്ങി മറിച്ചുവില്‍ക്കുന്ന ഇടപാടുകളും നടത്തിയിരുന്നു. മറിയാമ്മയുടെ മകളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി ബാങ്കില്‍നിന്ന് വായ്പ എടുത്ത ഇനത്തില്‍ 25 ലക്ഷത്തോളം രൂപയുടെ ബാധ്യതയുമുണ്ട്.
സിഎ കോഴ്സ് കഴിഞ്ഞ് വിദേശത്ത് പോയ മകള്‍ അനിത ജോലി ലഭിക്കാതെ തിരികെ എത്തി എറണാകുളത്ത് ഫ് ളാറ്റ് എടുത്ത് താമസിച്ച് സിവില്‍സര്‍വീസ് പരിശീലനം നടത്തുകയായിരുന്നു. ഇതിനും വന്‍തോതില്‍ പണം മുടക്കിയിരുന്നു. ഭര്‍ത്താവിന്റെ ചികിത്സക്കായും വന്‍തോതില്‍ പണം ചെലവഴിച്ചിരുന്നു. കൂടാതെ മകന്റെ ബിസിനസിലൂടെയും കടബാധ്യതയുണ്ടായിരുന്നു. പ്രൈവറ്റ് ബാങ്കുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് അടക്കം വായ്പഎടുത്ത വകയില്‍ അരുണിന് ഒരുകോടിയോളം രൂപയുടെ കടബാധ്യതയുണ്ട്. മകന്റെ കട ബാധ്യതകള്‍ ഒഴിവാക്കുന്നതിനാണ് ജോലി ചെയ്യുന്ന ബാങ്കില്‍നിന്ന് പണം തട്ടിയതെന്ന് പൊലീസ് പറയുന്നു. പണം എടുത്തത് താനാണെന്ന് മറിയാമ്മ പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. മകളുടെ സാന്നിധ്യത്തില്‍ ചോദ്യംചെയ്തപ്പോഴാണ് പണം എടുത്ത കാര്യം മറിയാമ്മ സമ്മതിച്ചത്. പൊലീസ് പറഞ്ഞപ്പോഴാണ് അമ്മ പണംതട്ടിയ കാര്യം മകള്‍ അറിഞ്ഞതത്രെ ബാങ്ക് അധികൃതര്‍ പോലീസിന് പരാതി നല്‍കിയിരുന്നു.
കള്ളനോട്ടു കേസില്‍ മകന് പ്രതിയാണെന്ന് അറിഞ്ഞതോടെ മറിയാമ്മയും മുങ്ങി. തുടര്‍ന്ന്, ബാങ്ക് ജീവനക്കാര്‍ പരിശോധിച്ചപ്പോള്‍ പണം കുറവുള്ളതായി കണ്ടെത്തി. ഒരു വര്‍ഷത്തിനിടെ പല തവണയായാണ് പണം മാറ്റിയത്. സ്ഥിരം പരിശോധന നടത്തുന്നതില്‍ വീഴ്ച വരുത്തിയ മുതിര്‍ന്ന ജീവനക്കാരെ കേസില്‍ പ്രതിയാക്കുന്നത് സംബന്ധിച്ച് നിയമോപദേശം തേടുമെന്നും പോലീസ് പറഞ്ഞു.
ഹൈദരാബാദ്: സല്‍ക്കാര ചടങ്ങുകള്‍ക്കിടെ കോഴിക്കറി വിളമ്പാന്‍ വൈകിയതിനെച്ചാല്ലിയുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് ഗരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഹൈദരാബാദ് ഹുസാനി അലാം പ്രദേശത്ത് നടന്ന വിവാഹനിശ്ചയ സല്‍ക്കാരത്തിനിടെയാണ് സംഭവം. അക്രമം അഴിച്ചുവിട്ട മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റു പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
കഴിഞ്ഞ ദിവസം രാത്രി വൈകിയാരംഭിച്ച വിവാഹ സല്‍ക്കാരത്തിനെത്തിയ അതിഥികള്‍ക്ക് കോഴിക്കറി വിളമ്പാന്‍ താമസിച്ചുവെന്ന് ആരോപിച്ച് ചിലര്‍ പ്രശ്നങ്ങളുണ്ടാക്കിയതാണ് സംഭവത്തിന്റെ തുടക്കം. തങ്ങള്‍ക്ക് കറി വിളമ്പാന്‍ മനപ്പൂര്‍വ്വം വൈകിപ്പിക്കുകയായിരുന്നെന്നും ആഹാരം വിളമ്പുന്നവര്‍ മോശമായി പെരുമാറിയെന്നുംഅതിഥികളില്‍ ചിലര്‍ ആരോപിച്ചു.
സല്‍ക്കാരച്ചടങ്ങുകള്‍ക്ക് ശേഷം മടങ്ങിപ്പോയ അതിഥികള്‍ പിന്നീട് തിരിച്ചു വരികയും സല്‍ക്കാരം നടത്തിയ വീട്ടിലുള്ളവരെ ആക്രമിക്കുകയുമായിരുന്നു. സംഭവ സ്ഥലത്ത് പോലീസെത്തിയാണ് കാര്യങ്ങള്‍ നിയന്ത്രിച്ചത്. അതേസമയം അക്രമത്തിന് നേതൃത്വം നല്കിയവര് ഒളിവിലാണ്. ഇവര്‍ക്കായി പോലീസ് ഊര്‍ജിതമായ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
കിളിമാനൂര്‍: മുന്‍ റേഡിയോ ജോക്കിയും നാടന്‍പാട്ട് ഗായകനുമായ രാജേഷ് കുമാറിനെ(34) കൊലപ്പെടുത്തിയ ക്വട്ടേഷന്‍ സംഘത്തെ തിരിച്ചറിഞ്ഞു. ഖത്തറില്‍ നിന്ന് എത്തിയ സംഘമാണ് രാജേഷിനെ കൊലപ്പെടുത്തിയതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. രണ്ട് പ്രതികളെ കണ്ടെത്തുന്നതിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് കഴിഞ്ഞു. പ്രതികള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് കടക്കാതിരാക്കാന്‍ വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഖത്തറിലെ രാജേഷിന്റെ സുഹൃത്തായ യുവതിയുടെ ഭര്‍ത്താവാണ് ക്വട്ടേഷന്‍ നല്‍കിയിരിക്കുന്നത്. പക്ഷേ പ്രതികളും ക്വട്ടേഷന്‍ ഏല്‍പ്പിച്ച വ്യക്തിയും തമ്മില്‍ ഫോണില്‍ ബന്ധപ്പെടാതിരുന്നത് പോലീസിനെ കുഴക്കുന്നുണ്ട്. സന്ദേശങ്ങള്‍ കൈമാറാന്‍ വാട്ട്സാപ് ഉപയോഗിച്ചിരിക്കാമെന്നാണ് പോലീസ് കരുതുന്നത്. ഖത്തറിലുള്ള യുവതിയുമായി രാജേഷിന് വഴിവിട്ട ബന്ധങ്ങളുണ്ടായിരുന്നതായി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. രാജേഷിന്റെ ഫോണിലെ ലോക്ക് തുറക്കാനുള്ള ശ്രമം പോലീസ് നടത്തി വരികയാണ്. ഫോണില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രാജേഷ് രാത്രിയാണ് തന്റെ സ്റ്റുഡിയോയില്‍ റെക്കോര്‍ഡിങ് നടത്താറുള്ളതെന്ന് ക്വട്ടേഷന്‍ സംഘം മനസ്സിലാക്കിയിരുന്നു. സംഭവദിവസം സുഹൃത്ത് കുട്ടനോടൊപ്പം സ്റ്റുഡിയോയില്‍ ജോലി ചെയ്തുകൊണ്ടിരിക്കവെയാണ് അക്രമി സംഘമെത്തുന്നത്. കുട്ടനെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം പുറത്താക്കിയ സംഘം രാജേഷിനെ അതിക്രൂരമായി വെട്ടികൊലപ്പെടുത്തുകയായിരുന്നു. മുഴുവന്‍ പ്രതികളും ഉടന്‍ പിടിയിലാകുമെന്ന് ആറ്റിങ്ങല്‍ ഡിവൈഎസ്പി അനില്‍കുമാര്‍ പറഞ്ഞു.
മുന്‍ റേഡിയോ ജോക്കിയായ രാജേഷിനെ റോഡിലിട്ട് വെട്ടിക്കൊന്നത് ആലപ്പുഴ കായംകുളം സ്വദേശിയായ ഗുണ്ടാത്തലവന്റെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘമാണെന്നു പ്രത്യക അന്വേഷണ സംഘത്തിനു സൂചന ലഭിച്ചു. ഇയാളുടെ രേഖാചിത്രം പോലീസ് ഉടന്‍ പുറത്തുവിടും. കൊലയാളി സംഘം സഞ്ചരിച്ച ചുവന്ന മാരുതി സ്വിഫ്റ്റ് കാര്‍ തെളിവെടുപ്പിനായി തലസ്ഥാനത്ത് എത്തിച്ചു. കാറിന്റെ ദൃശ്യങ്ങള്‍ സിസി ടിവിയില്‍ പതിഞ്ഞിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായി വിവരമുണ്ട്. കാറില്‍ നിന്നും രക്തക്കറ കണ്ടെത്തിയിട്ടുണ്ട്.
അതേസമയം രാജേഷിനെ കൊലപ്പെടുത്തുമെന്ന് തന്റെ ഭര്‍ത്താവ് ഇടയ്ക്കിടെ പറയാറുണ്ടായിരുന്നുവെന്ന് രാജേഷിന്റെ സുഹൃത്തായ ഖത്തറിലുള്ള നര്‍ത്തകി മൊഴി നല്കി. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പ്രത്യേക അന്വേഷണസംഘത്തിന് ഇവര്‍ മൊഴി നല്‍കിയത്. കൊലയാളി സംഘത്തെ അറസ്റ്റ് ചെയ്താലുടന്‍ ഖത്തറിലുള്ള വ്യവസായിയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടും.
കൊലയാളി സംഘം ഫോണുകള്‍ പരസ്പരം കൃത്യത്തിനുമുമ്പ് ഉപയോഗിച്ചിരുന്നില്ല. വാട്സാപ്പ് കോളുകളാണു ഈ നീക്കത്തിനു ഉപയോഗിച്ചത്. അതേസമയം നര്‍ത്തകിയെ ഈ കേസില്‍ പ്രതിയാക്കണമോ എന്നതിനെക്കുറിച്ച് നിയമോപദേശം തേടും. ക്വട്ടേഷന്‍ സംഘത്തിനു കാര്‍ തരപ്പെടുത്തിക്കൊടുത്ത മൂന്നുപേരെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. കാര്‍ വാടകയ്ക്കു നല്കിയ കായംകുളം സ്വദേശിയായ കാര്‍ ഉടമയില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തത്
ഒരു കൊലപാതകത്തില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഒരു യുവതി. കഴിഞ്ഞ തിരുവോണത്തിന് പത്തനംതിട്ട മടന്തമണ്ണില്‍ സിൻജോമോനെന്ന യുവാവിനെ കൊലപ്പെടുത്തിയത് തന്റെ കാമുകനും കൂട്ടാളികളുമാണെന്നാണ് വെളിപ്പെടുത്തല്‍.
സിൻജോയുടെ മൃതദേഹം കണ്ട തിരുവോണ നാളിൽ പുലർച്ചെ മൂന്നു മണിയോടെ രക്തം പുരണ്ട വസ്ത്രങ്ങളുമായിട്ടാണ് ഒപ്പം താമസിച്ചിരുന്ന യുവാവ് വീട്ടിലെത്തിയതെന്ന് യുവതി പറയുന്നു. എന്തുപറ്റിയെന്ന് ചോദിച്ചപ്പോൾ തല്ലിയെന്നായിരുന്നു വെളിപ്പെടുത്തല്‍. ധരിച്ചിരുന്ന ഉടുപ്പും കൈലിയും തീയിട്ടു.
തുകവീതം വയ്ക്കുന്നതുമായി ബന്ധപ്പെട്ട് യുവാവും കൂട്ടുകാരുമായി തര്‍ക്കമുണ്ടായി. ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രി വീടിന് നേരെ ആക്രമണം ഉണ്ടായതായും യുവതി പറഞ്ഞു. ഇക്കാര്യങ്ങള്‍ കാട്ടി സ്ത്രീ ജില്ലാ പൊലീസ് മേധാവിക്കു പരാതിയും നല്‍കിയിട്ടുണ്ട്.
സിന്‍ജോമോന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും വിവിധ രാഷ്ട്രീയ പ്രവര്‍ത്തകരും രംഗത്തെത്തുകയും പിതാവ് ജേക്കബ് ജോര്‍ജ് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തതിനെ തുടർന്ന് ബോഡി വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തിയിരുന്നു . നാറാണംമൂഴി നിലയ്ക്കല്‍ മര്‍ത്തോമ്മാ പള്ളിയിലെ കല്ലറയില്‍ അടക്കം ചെയ്ത മടന്തമണ്‍ മമ്മരപ്പള്ളില്‍ സിന്‍ജോ മോന്റെ(24) മൃതദേഹം അന്‍പതു ദിവസത്തിനു ശേഷം പുറത്തെടുത്ത് പോസ്റ്റുമാര്‍ട്ടം നടത്തിയത് .
അന്നേ ദിവസം മൂന്നിനു വൈകിട്ട് അത്തിക്കയത്തു കടകളില്‍ പാലു നല്കാന് പോയ സിന്‍ജോ മോന് പിന്നീട് വീട്ടില്‍ മടങ്ങി എത്തിയിരുന്നില്ല. പിറ്റേന്നു തിരുവോണ ദിവസം രാവിലെ വീടിനു സമീപം റോഡരികില്‍ സ്റ്റാന്‍ഡില്‍ കയറ്റി വച്ച നിലയില്‍ സിന്‍ജോയുടെ ബൈക്ക് കണ്ടെത്തി. ഉച്ചയോടെയാണ് പിതാവ് ജേക്കബ് ജോര്‍ജ് (സജി) മൂത്ത മകന് സിന്‍ജോയെ കാണാനില്ലെന്നു കാണിച്ച് വെച്ചൂച്ചിറ സ്റ്റേഷനില്‍ പരാതി നല്‍കുന്നത്. ഇവരുടെ താമസ സ്ഥലത്തിനോടു ചേര്‍ന്ന് ഉപയോഗ ശൂന്യമായ കുളത്തിനു സമീപം യുവാവിന്റെ ബൈക്ക് കാണപ്പെട്ട സാഹചര്യത്തില്‍ വെച്ചൂച്ചിറ പോലീസ് ഫയര്‍ ഫോഴ്സിന്റെ സഹായത്തോടെ കുളത്തില്‍ തെരച്ചില്‍ നടത്തുകയും അന്നു തന്നെ മൃതദേഹം കണ്ടെത്തുകയും ആയിരുന്നു. താടിയിലും മുട്ടിലും മറ്റും മുറിവുകളും ശരീരത്ത് ചതവുകളും കാണപ്പെട്ടിരുന്നു.
പിറ്റേന്നു കോട്ടയം മെഡിക്കല്‍ കോളജാശുപത്രിയില്‍ പോലീസ് സര്ജന് ജയിംസ്കുട്ടിയുടെ നേതൃത്വത്തിലാണ് പോസ്റ്റുമോര്‍ട്ടം നടന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മുങ്ങി മരണത്തിന്റെ സൂചനകളാണ് ഉണ്ടായിരുന്നതെന്നും വെള്ളത്തില്‍ ശ്വാസം മുട്ടി മരിച്ചതിന്റെ തെളിവുകള്‍ ലഭിച്ചുവെന്നുമായിരുന്നു പോലീസ് പറഞ്ഞത്. സിന്‍ജോയുടെ ബൈക്ക് എവിടെയോ മറിഞ്ഞതിന്റെ ലക്ഷണങ്ങള്‍ കാണാനുണ്ടായിരുന്നു. അതില്‍ രക്തക്കറകളും ഉണ്ടായിരുന്നതായി പറയുന്നു. പോലീസ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ഉപയോഗപ്പെടുത്തി ബൈക്ക് പരിശോധിച്ച് അപകടത്തില്‍ പെട്ടതാണെന്ന് ഉറപ്പു വരുത്തിയിരുന്നു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഒരു ദിവസം മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം സെപ്റ്റംബര്‍ ഏഴിനാണ് നാറാണംമൂഴി നിലയ്ക്കല്‍ മര്‍ത്തോമ്മാ പള്ളിയിലെ കല്ലറയില്‍ സംസ്കരിച്ചത്. സിന്‍ജോയുടെ സംസ്കാരം കഴിഞ്ഞ് ദിവസങ്ങള്‍ ചെല്ലുന്തോറും മരണം സംബന്ധിച്ച് ഒട്ടേറെ സംശയങ്ങളും പരാതികളും ഉയര്‍ന്നു വന്നു.
ലോക്കല്‍ പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ച് സ്ത്രീകളും കുട്ടികളും അടക്കം അത്തിക്കയത്ത് റോഡ് ഉപരോധം അടക്കമുള്ള സമരം നടത്തി. ഡി.വൈ .എഫ്.ഐ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കു നിവേദനം നല്‍കിയതിനെ തുടര്‍ന്ന് കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി.ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വെളിപ്പെടുത്തല്‍.
തിരുവനന്തപുരത്ത് റേഡിയോ ജോക്കി രാജേഷ് കൊലപ്പെടുത്തിയത് വളരെ ആസൂത്രിതമായെന്ന് പൊലീസ്. ക്വട്ടേഷന്‍ നല്കിയ വ്യക്തിയും സംഘവും വിവരങ്ങള്‍ കൈമാറിയത് വാട്സാപ്പ് വഴിയെന്ന് പൊലീസ് കണ്ടെത്തല്‍. കഴിഞ്ഞ ദിവസം ക്വട്ടേഷന്‍ സംഘം സഞ്ചരിച്ച കാറ് പൊലീസ് കണ്ടെത്തിയിരുന്നു. പൊലീസ് കാറ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കി.
കൊലപാതകത്തെക്കുറിച്ച് ദൃക്സാക്ഷി മൊഴി നല്‍കിയിട്ടുണ്ട്. ക്വട്ടേഷന്‍ സംഘത്തില്‍ നാല് പേരുണ്ടെന്നാണ് ദൃക്സാക്ഷി പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. തുടര്‍ന്ന് കായകുളം കേന്ദ്രമായിട്ടുള്ള ക്വട്ടേഷന്‍ സംഘത്തിലെ മൂന്ന് പേരെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഘം സഞ്ചരിച്ച കാറ് വാടകയ്ക്ക് എടുത്ത വ്യക്തിയുടെ സുഹൃത്തുക്കളെക്കുറിച്ചാണ് വിവരം ലഭിച്ചിരിക്കുന്നത്.
കൊലപാതകത്തിന് മുമ്പും പിമ്പും സംഘത്തിലുള്ളവര്‍ ഫോണില്‍ സംസാരിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു. ക്വട്ടേഷന്‍ നല്‍കിയാളുമായി വാട്സാപ്പ് വഴിയാണ് സംഘത്തിലുള്ളവര്‍ സംസാരിച്ചിരിക്കുക. സംഘത്തിലുള്ളവര്‍ രാജേഷിനെ ദിവസങ്ങളായി നിരീക്ഷിച്ചുട്ടുണ്ടെന്നും വ്യക്തമായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്റ്റുഡിയോയില്‍ രാജേഷ് തനിച്ചാണെന്ന് ഇവര്‍ മനസ്സിലാക്കുന്നതും, രാത്രിയില്‍ കൊലപാതകം നടത്തുന്നതും. വിദേശത്തുള്ള യുവാവാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് മുമ്പുതന്നെ പൊലീസിന് വിവരം ലഭിച്ചിരുന്നു.എന്നാല്‍ ഇത് സ്ഥിരീകരിക്കാന്‍ പ്രതികളെ പിടികൂടണം.
പ്രതികളെ പിടികൂടാന്‍ സംസ്ഥാനത്തൊട്ടാകെ പൊലീസ് വലവിരിച്ചിരിക്കുകയാണ്. മാര്‍ച്ച് 27 നാണ് തിരുവന്തപുരം മടവൂരില്‍ കാറിലെത്തിയ സംഘം റേഡിയോ ജോക്കിയായിരുന്ന രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്.
അഹമ്മദാബാദ്: ഗുജറാത്തിൽ കുതിരപ്പുറത്തു സഞ്ചരിച്ചതിനു ദളിത് യുവാവിനെ കൊലപ്പെടുത്തി. ബിജെപി ഭരിക്കുന്ന ഗുജറാത്തിലെ ഭവനഗർ ജില്ലയിൽ ഉമരാലയിലായിരുന്നു സംഭവം. വ്യാഴാഴ്ച രാത്രിയാണ് പ്രദീപ് റത്തോഡ് (21) എന്ന യുവാവിനെ ഗ്രാമത്തിലെ ഉയർന്ന ജാതിക്കാർ കൊലപ്പെടുത്തിയത്.
രണ്ട് മാസങ്ങൾക്കു മുമ്പ് റത്തോഡ് കുതിരയെ വാങ്ങിയിരുന്നു. ഇതിനെ തുടർന്ന് ഉയർന്ന ജാതിക്കാർ ഇയാളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പ്രദീപ് കുതിരയുമായി വീടിനു പുറത്തേക്കുപോയപ്പോഴായിരുന്നു ആക്രമണം. രാത്രി വൈകിയും തിരികെ വരാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് തൊട്ടടുത്ത വയലിനു സമീപം റോഡിൽ പ്രദീപിന്റെ മൃതദേഹം കണ്ടെത്തിയത്. സമീപത്തായി ചത്തനിലയിൽ കുതിരയേയും കണ്ടെത്തി.
സംഭവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഗ്രാമത്തിലെ ജനസംഖ്യ 3,000 ആണ്. ഇതിൽ 10 ശതമാനം ആളുകൾ ദളിത് വിഭാഗത്തിൽപെട്ടവരാണ്.
ന്യൂഡല്‍ഹി: വിമാനയാത്രക്കിടെ എയര്‍ ഹോസ്റ്റസിനെ അപമാനിക്കാന്‍ ശ്രമിച്ച 62കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പുനെ സ്വദേശിയായ രാജീവ് വസന്ത് ദാനി എന്നയാളാണ് പിടിയിലായച്. ഇയാള്‍ ലഖ്നൗ-ഡല്‍ഹി സര്‍വീസ് നടത്തുന്ന വിസ്താര വിമാനത്തിലെ എയര്‍ ഹോസ്റ്റസിനെയാണ് അപമാനിക്കാന്‍ ശ്രമിച്ചത്. യാത്ര കഴിഞ്ഞ് പുറത്തിറങ്ങുന്നതിനിടെ ഒന്നിലധികം തവണ എയര്‍ ഹോസ്റ്റസിനെ ഇയാള്‍ സ്പര്‍ശിക്കുകയായിരുന്നു.
സംഭവം മനപൂര്‍വ്വമാണെന്ന് മനസ്സിലാക്കിയ എയര്‍ ഹോസ്റ്റസ് ഉടന്‍ തന്നെ വിമാനത്തിലുണ്ടായിരുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. തുടര്‍ന്ന് സ്ഥലത്ത് എത്തിച്ചേര്‍ന്ന പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. എയര്‍ ഹോസ്റ്റസിനെ മനപൂര്‍വ്വം ഇയാള്‍ സ്പര്‍ശിക്കുന്നത് മറ്റുള്ള യാത്രക്കാര്‍ കണ്ടതായി വിമാന കമ്പനി അധികൃതര്‍ വ്യക്തമാക്കി.
ഇയാളെ നോ ഫ്ളൈ ലിസ്റ്റില്‍ (എന്‍.എഫ്.എല്‍) ഉള്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്തതായി വിസ്താര അധികൃതര്‍ അറിയിച്ചു. പോലീസ് അന്വേഷണം പൂര്‍ത്തിയാകുന്നതോടെ ഇതു സംബന്ധിച്ച തീരുമാനം കൈക്കൊള്ളും. കഴിഞ്ഞ ശനിയാഴ്ച്ച ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ചാണ് സംഭവം. നോ ഫ്ളൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള വിമാനക്കമ്പനിയുടെ ശുപാര്‍ശ അംഗീകരിക്കപ്പെട്ടാല്‍ എന്‍എഫ്എല്ലില്‍ ഉള്‍പ്പെടുന്ന ആദ്യവ്യക്തി ആയേക്കും ഇയാള്‍.