കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ പൊലീസില്‍ കീഴടങ്ങി. ആകാശ്, റിജിന്‍ രാജ് എന്നിവരാണ് ഇന്ന് രാവിലെ പൊലീസില്‍ കീഴടങ്ങിയത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തുവെന്ന് പൊലീസ് സംശയിക്കുന്ന രണ്ടു പേരാണ് ആകാശ്, റിജിന്‍ രാജ് എന്നിവര്‍. കഴിഞ്ഞ കുറേ ദിവസങ്ങളായി ഇവര്‍ക്കായുള്ള തെരച്ചില്‍ പൊലീസ് ശക്തമാക്കിയിരുന്നു.
സിപിഎം പ്രദേശിക നേതാക്കള്‍ക്കൊപ്പമാണ് പ്രതികള്‍ പൊലീസില്‍ കീഴടങ്ങാനെത്തിയത്. ഇതോടെ ശുഹൈബിന്റെ കൊലപാതകത്തില്‍ പങ്കില്ലെന്ന് സിപിഎം വാദം തെറ്റാണെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്. പിടിയിലായ ആകാശിന് സിപിഎം അംഗത്വം ഇല്ലെങ്കിലും ഇയാളുടെ കുടുംബം സജീവ സിപിഎം പ്രവര്‍ത്തകരാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ആകാശിനായുള്ള തെരെച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കിയിരുന്നു.
ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിനീഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി ഒളിവില്‍ കഴിയുന്നയാളാണ് ആകാശ്. കൊലപാതകം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാന്‍ സാധിക്കാതിരുന്ന പൊലീസ് അതീവ സമ്മര്‍ദ്ദത്തില്‍ തുടരുന്ന സാഹചര്യത്തിലാണ് പ്രതികളുടെ കീഴടങ്ങല്‍. കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ പ്രതികളെ പിടികൂടാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് നിരാഹാര സമരം പ്രഖ്യാപിച്ചിരിന്നു.
വിദേശ വനിതയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ വൈദികനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്‍കി. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനു തെളിവടുപ്പ് നടത്തുന്നതിനുമാണ് വൈദികനെ കസ്റ്റഡിയില്‍ വാങ്ങുക .കല്ലറ പെരുന്തുരുത്ത് പള്ളി വികാരി തോമസ് താന്നിനില്‍ക്കുംതടത്തിലിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ കടുത്തുരുത്തി പോലീസ് എസ്‌എച്ചഒ കെ പി തോംസണണാണ് വൈക്കം കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുള്ളത്.നിലവില്‍ റിമാന്‍ഡിലായ പ്രതിയെ കോട്ടയം സബ്ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.
പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടിയാല്‍ പീഡനം നടന്നതായി യുവതി പരാതിയില്‍ പറഞ്ഞിട്ടുള്ള കുമരകത്തെ റിസോര്‍ട്ടിലും പള്ളിമേടയിലും പ്രതിയെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തും. കനത്ത സുരക്ഷിയിലായിരിക്കും തെളിവെടുപ്പ്. വിദേശവനിതയുടെ പതിനാറായിരം രൂപയും ഏഴരപവന്‍ സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെട്ടതായും പരാതിയിലുണ്ട്. ഇരുവരും പരിചയപ്പെട്ട നാള്‍ മുതല്‍ നടത്തിവന്ന ഫെയ്സ്ബുക്ക് സംഭാഷണവും ടെലിഫോണ്‍ വിശദാംശങ്ങളും പോലീസ് പരിശോധിക്കും. അതോടൊപ്പം കല്ലറയിലെ മഹിളാ മന്ദിരത്തില്‍ താമസിക്കുന്ന വിദേശവനിതയുടെ മൊഴിയെടുക്കും.അതേസമയം, പരാതി വ്യാജമാണെന്നും ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാനുള്ള വിദേശവനിതയുടെ ശ്രമമാണെന്നുള്ള വൈദികന്റ പരാതിയിലും പോലീസ് അന്വേഷണം ആരംഭിച്ചു.
യുവതി വീടിനുള്ളില്‍ തൂങ്ങി മരിച്ച കേസില്‍ നിരവധി കേസുകളിലെ പ്രതിയായ അയല്‍വാസിയെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടമ്ബേരൂര്‍ കരിയില്‍ രവിയുടെ മകള്‍ വന്ദന(ആതിര-22)യുടെ മരണവുമായി ബന്ധപ്പെട്ടാണ് കരിയില്‍ കളത്തില്‍ എസ്.സുരേഷ്കുമാറിനെ(36)യാണ് എസ്.എച്ച്.ഒ: എസ്.വിദ്യാധരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
കഴിഞ്ഞ 13 ന് രാത്രി 11 മണിയോടെയാണ് വന്ദനയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. അന്ന് സന്ധ്യയോടെ വന്ദനയുടെ മാതാപിതാക്കള്‍ ശിവരാത്രി ഉത്സവം കാണാനായി സമീപത്തെ ക്ഷേത്രത്തിലേക്ക് പോയിരുന്നു. ഇവര്‍ മടങ്ങിയെത്തിയ ശേഷമാണ് മകള്‍ കിടപ്പുമുറിയിലേക്ക് കയറിപ്പോയത്.
അല്‍പസമയത്തിനുള്ളില്‍ തൂങ്ങി മരിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ പ്രതിയായ സുരേഷിന്റെ വാഹനത്തില്‍ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. യുവതിയുടെ മരണത്തില്‍ സുരേഷിന് പങ്കുണ്ടെന്ന് നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.
ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഇയാള്‍ ഈ ദിവസം പത്തിലേറെ തവണ യുവതിയെ ഫോണില്‍ വിളിച്ചതായി കണ്ടെത്തി. മരിക്കുന്നതിന് തൊട്ടു മുമ്പും ഇയാള്‍ വന്ദനയെ വിളിച്ചിരുന്നു. ഈ കോളുകള്‍ പ്രതിയുടെ ഫോണില്‍ റെക്കോര്‍ഡായിരുന്നു. ഉടന്‍തന്നെ തൂങ്ങി മരിക്കാനായിരുന്നു ഇയാള്‍ യുവതിയോട് പറഞ്ഞതെന്ന് പോലീസ് പറഞ്ഞു. ഫോണ്‍ കസ്റ്റഡിയിലെടുത്ത് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു.
കൊലപാതകശ്രമം, കഞ്ചാവ് കടത്ത് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍. എസ്.ഐ: കെ.ശ്രീജിത്ത്, ജൂനിയര്‍ എസ്.ഐ: വി.എസ്.പ്രദീപ്, എ.എസ്.ഐ: തോമസ്, വനിതാ സീനിയര്‍ സി.പി.ഒ ബിന്ദു, സീനിയര്‍ സി.പി.ഒ ഹരികുമാര്‍ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
കൊച്ചിയിൽ അഞ്ചുകിലോ എം.ഡി.എം.എ(മെഥിലീൻ ഡയോക്സി മെതാംഫിറ്റമിൻ) എക്സൈസ് പിടികൂടി. ഏകദേശം മുപ്പതുകോടി വിലവരുന്ന ലഹരി മരുന്നാണ് പിടികൂടിയത്.
കേരളത്തില്‍ ഇത്രയധികം എം.ഡി.എം.എ പിടികൂടുന്നത് ആദ്യമാണ്. രണ്ടുപേര്‍ പിടിയിലായി. നെടുമ്പാശേരിയില്‍ പിടികൂടിയ ലഹരിമരുന്ന് എത്തിച്ചത് അഫ്ഗാനിസ്ഥാനില്‍നിന്നാണ്. ഡൽഹി വഴി പാലക്കാട്ട് എത്തിക്കുകയായിരുന്നു. തുടർന്ന് ഗൾഫിലേക്ക് കടത്തുകയായിരുന്നു ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു.
ഇരിങ്ങാലക്കുടയില്‍ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. മാള സ്വദേശി ഇമ്മാനുവലാണ് ഭാര്യ മേഴ്സിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ഇന്ന് രാവിലെ അയല്‍വാസികളാണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടത്.
എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ടുള്ള ഇമ്മാനുവലിന്‍റെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. കുടുംബപ്രശ്നമാണ് ദാരുണ സംഭവത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ഇരിങ്ങാലക്കുടയില്‍ വാടകവീട്ടിലായിരുന്നു ഇരുവരും താമസം.
ഫേസ്ബുക്കിലൂടെ വിവാഹ വാഗ്ദാനം നല്‍കി വിദേശ വനിതയെ പീഡിപ്പിച്ച കേസില്‍ വൈദികന്‍ പൊലീസില്‍ കീഴടങ്ങി. കല്ലറ മണിയന്തുരുത്ത് സെന്റ് മാത്യൂസ് പള്ളി വികാരി ഫാ.തോമസ് താന്നിനില്‍ക്കും തടത്തിലാണ് വൈക്കം കോടതിയില്‍ കീഴടങ്ങിയത്. ബ്രിട്ടനില്‍ സ്ഥിര താമസമാക്കിയ ബംഗ്ലാദേശ് യുവതിയാണ് വൈദികനെതിരെ പീഡനാരോപണവുമായി രംഗത്ത് വന്നത്. വൈദികനെ പാലാ രൂപത ഇന്നലെ പുറത്താക്കിയിരുന്നു.
ബംഗ്ലാദേശില്‍ ജനിച്ച് ബ്രിട്ടണില്‍ താമസിക്കുന്ന 42 വയസ്സുകാരിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് വിവാഹവാഗ്ദാനം നല്‍കി വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു എന്നായിരുന്നു പരാതി. കടുത്തുരുത്തി പോലീസിനാണ് പരാതി ലഭിച്ചത്. വൈദികന്റെ നിര്‍ദേശം അനുസരിച്ച് കഴിഞ്ഞ മാസം ഏഴിനാണ് യുവതി സുഹൃത്തുമൊത്ത് കല്ലറയില്‍ എത്തിയത്. കല്ലറയില്‍ സുഹൃത്തിന്റെ വീട്ടില്‍ വച്ചും പല സ്ഥലങ്ങളില്‍ കൊണ്ടുപോയും തന്നെ പീഡിപ്പിച്ചതായി യുവതി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
16,000 രൂപയും ഏഴരപ്പവനോളം സ്വര്‍ണ്ണവും വൈദികന്‍ തട്ടിയെടുത്തതായും പരാതിയില്‍ യുവതി വ്യക്തമാക്കി. കുമരകത്തെ റിസോര്‍ട്ടില്‍ കുളിക്കാന്‍ കയറിയപ്പോള്‍ യുവതിയെ മുറിയില്‍ പൂട്ടിയിട്ട ശേഷം വൈദികന്‍ മുങ്ങുകയായിരുന്നു. പിന്നീട് ഇവര്‍ ബഹളം വെച്ചപ്പോള്‍ ഹോട്ടല്‍ ജീവനക്കാര്‍ വൈദികനെ വിളിച്ചെങ്കിലും ഉടന്‍ വരാമെന്ന മറുപടി മാത്രമാണ് ലഭിച്ചത്.
ഫേസ്ബുക്ക് വഴി പ്രണയം നടിച്ച് വിദേശ വനിതയെ പീഡിപ്പിച്ചതായി പരാതി. പാലാ രൂപതയിലെ ഇടവക വികാരി കല്ലറ പെരുംതുരുത്ത് സെന്റ് മാത്യൂസ് പള്ളി വികാരി തോമസ്താന്നിനില്‍ക്കും തടത്തിലിനെതിരെയാണ് വിദേശ വനിത പരാതി നല്‍കിയിരിക്കുന്നത്. യുവതിയുടെ പരാതിയില്‍ കടുത്തുരുത്തി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കേസ് രജിസ്റ്റര്‍ ചെയ്തതോടെ അറസ്റ്റ് ഉണ്ടാകുമെന്ന് സൂചനയുണ്ടായിരുന്നു അതേത്തുടര്‍ന്ന് ഫാ. തോമസ് ഒളിവില്‍ പോയിരിക്കുകയാണ്. ഇയാള്‍ക്കായുള്ള തെരച്ചില്‍ പൊലീസ് വ്യാപകമാക്കിയിട്ടുണ്ട്. ഫേസ്ബുക്ക് വഴി പ്രണയം നടിച്ച് വിദേശ വനിതയെ കേരളത്തിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. സംഭവത്തില്‍ നൈജീരിയക്കാരായ ചിലരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം.
ചങ്ങനാശേരി ഫാത്തിമാപുരം സ്വദേശിയാണ് ഫാ.തോമസ് താന്നിനില്‍ക്കും തടത്തില്‍.
ഒരു കുടുംബത്തിലെ നാല് പേരെയും ആക്രമിച്ച സംഭവത്തിൽ സി.പി.എം. ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ 7 പേരെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കോടഞ്ചേരിയിലായിരുന്നു സംഭവം. സി.പി.എം ബ്രാഞ്ച് സെക്രട്ടറി തമ്പി ,റജീഷ്, സരസമ്മ ജോയി, സെയ്തലവി, ബിനോയ്, രഞ്ചിത്ത് എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തു. ഗര്‍ഭിണിയുടെ വയറിന് ചവിട്ടേറ്റതിനെ തുടര്‍ന്ന് നാലുമാസം പ്രായമുള്ള ഗര്‍ഭസ്ഥശിശു മരിക്കുകയായിരുന്നു. കഴിഞ്ഞ മാസം 28 രാത്രിയാണ് താമരശേരി തേനംകുഴി സിബി ചാക്കോയ്ക്കും ഭാര്യ ജ്യോത്സനയ്ക്കും രണ്ടു മക്കള്‍ക്കും അയല്‍വാസി പ്രജീഷില്‍ നിന്നു മര്‍ദ്ദനമേറ്റത്.
ഗര്‍ഭിണിയായ ജ്യോത്സ്‌നയ്ക്ക് വയറിന് ചവിട്ടേറ്റതിനെ തുടര്‍ന്ന് രക്തസ്രാവമുണ്ടാകുകയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് നാലുമാസം പ്രായമുള്ള ഗര്‍ഭസ്ഥ ശിശു മരിച്ചു. സിബിക്കും ജ്യോത്സ്‌നയ്ക്കും മൂന്നും ഏഴും വയസുള്ള രണ്ടുകുട്ടികള്‍ക്കും ക്രൂരമായ മര്‍ദ്ദനമേറ്റു. ഇവരും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.അതെ സമയം അയല്‍വാസിയുടെ നേതൃത്വത്തില്‍ ഒരു കൂട്ടം ആളുകള്‍ മര്‍ദ്ദിക്കുന്ന വിവരം പൊലീസില്‍ അറിയിച്ചിട്ടും പൊലീസ് സ്ഥലത്തെത്തിയില്ലെന്നും സംഭവം നടന്ന് നാല് ദിവസം പിന്നിട്ടിട്ടും കോടഞ്ചേരി പൊലീസ് പ്രതികളെ പിടികൂടിയിട്ടിലായിരുന്നു. അക്രമികളെ പിടികൂടാതെ കോടഞ്ചേരി പൊലീസ് നിസംഗതപുലര്‍ത്തുന്നതായി പരാതി ഉയർന്നകേട്ടതിനു ശേഷമാണ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്.
മലപ്പുറം അരീക്കോട് വീടിന്റെ പിന്‍വാതില്‍ തകര്‍ത്ത് അകത്തു കടന്ന് യുവതിയെ പീഡിപ്പിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. യുവതിയുടെ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. യുവതിയുടെ ഫോണില്‍ നിന്നു തന്നെ വിളിച്ചു വരുത്തിയാണ് പൊലീസ് പ്രതികളെ കെണിയിലാക്കിയത്.
അരീക്കോട് സ്വദേശിയായ ഇരുപത്തേഴുകാരിയും അഞ്ചു വയസുകാരി മകളും താമസിക്കുന്ന വീട്ടില്‍ രാത്രി പത്തരയോടെ അതിക്രമിച്ചു കയറിയാണ് പീഡനം. സംഭവത്തില്‍ പീഡനം നടത്തിയ വടകര സ്വദേശികളികളായ മയ്യന്നൂര്‍ പനമ്പത്ത് ഇസ്മായില്‍, തട്ടാരത്തിമീത്തല്‍ വീട്ടില്‍ ഷാനവാസ് എന്നിവരാണ് അറസ്റ്റിലായത്. പീഡിപ്പിക്കുന്നതിന്റെ മുഴുവന്‍ ദൃശ്യങ്ങളും യുവതിയറിയാതെ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. തുടര്‍ന്ന് മൊബൈല്‍ഫോണും, പാസ്പോര്‍ട്ടും വീട്ടില്‍ സൂക്ഷിച്ചിരുന്ന പത്തു പവന്‍ സ്വര്‍ണവുമായാണ് ഇരുവരും രക്ഷപ്പെട്ടു.
യുവതിയുടെ നഷ്ടമായ മൊബൈല്‍ സിംകാര്‍ഡിന്റെ ഡ്യൂപ്ലിക്കേറ്റ് തരപ്പെടുത്തിയാണ് പൊലീസ് പ്രതികളെ വലയിലാക്കിയത്. വാട്സാപ്പില്‍ യുവതിയുടെ പ്രൊഫൈല്‍ ചിത്രം കൂടി കണ്ടതോടെ പ്രതികള്‍ക്ക് വിശ്വാസമായി. യുവതിയാണന്ന വ്യാജേന സംസാരിച്ച വനിതാപൊലീസുമായി ചങ്ങാത്തമുണ്ടാക്കിയതോടെയാണ് പ്രതികള്‍ കുടുങ്ങിയത്. ഇരുപത്തിയേഴുകാരിയുടെ നഗ്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കാതിരിക്കാന്‍ അഞ്ചു ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. രണ്ടു ലക്ഷം നല്‍കാമെന്ന ഉറപ്പില്‍ അരീക്കോട് എത്തിയതോടെയാണ് ഇരുവരും അറസ്റ്റിലായത്.