Crime

ബംഗളൂരു: ബംഗളൂരുവിലെ യുബി സിറ്റി ഹോട്ടലില്‍ എംഎല്‍എയുടെ മകന്റെ നേതൃത്വത്തില്‍ നടത്തിയ ആക്രമണത്തില്‍ യുവാവിന് ഗുരുതരമായ പരിക്ക്. കോണ്‍ഗ്രസ് എംഎല്‍എയായ എന്‍.എ.ഹാരിസിന്റെ മകന്‍ മുഹമ്മദ് നാലപ്പാടാണ് യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കിയത്. മുഹമ്മദും പത്തോളം കൂട്ടാളികളും ചേര്‍ന്നായിരുന്നു ഇയാളെ ക്രൂരമായി മര്‍ദ്ദിച്ചത്.

ബംഗളൂരു ഡോളര്‍ കോളിനിയില്‍ താമസിക്കുന്ന വിദ്വത് എന്ന യുവാവിനാണ് പരിക്കേറ്റത്. ഇയാളെ ഗുരുതരാവസ്ഥയില്‍ മല്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലില്‍ പ്ലാസ്റ്റര്‍ ഇട്ടിരുന്ന വിദ്വതിനോട് കസേര നേരെയിടാന്‍ മുഹമ്മദ് ആവശ്യപ്പെട്ടു. എന്നാല്‍ വിദ്വതിന് അതിന് സാധിച്ചില്ല. ഇതേത്തുടര്‍ന്നുണ്ടായ തര്‍ക്കം കയ്യാങ്കളിയില്‍ അവസാനിക്കുകയായിരുന്നു.

ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വിദ്വതിനെ അവിടെയെത്തിയും മുഹമ്മദും കൂട്ടരും മര്‍ദ്ദിച്ചതായും വിവരമുണ്ട്. ഇത് തടയാന്‍ ശ്രമിച്ച വിദ്വതിന്റെ സഹോദരനും മര്‍ദ്ദനമേറ്റു. സംഭവം വിവാദമായതോടെ പോലീസ് മുഹമ്മദ് നാലപ്പാട്ടിനും സുഹൃത്തുക്കളായ പത്തുപേര്‍ക്കുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇതിനിടെ വിദ്വതിനെ സന്ദര്‍ശിക്കാന്‍ എംഎല്‍എ എത്തിയതും വിവാദമായിട്ടുണ്ട്. കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനായാണ് ഹാരിസ് എത്തിയതെന്ന് ബിജെപിയും ജെഡിഎസും ആരോപിച്ചു. ഹാരിസിനെ കോണ്‍ഗ്രസ് പുറത്താക്കണമെന്നും പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടു.

തൃശൂരില്‍ വയലില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹത്തിന്റെ പല ഭാഗങ്ങളും കണ്ടെത്താനായില്ല. ഇന്നലെയാണ് ചൂണ്ടല്‍ പാടത്ത് പുരുഷന്റേതെന്ന് തോന്നുന്ന ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. കണ്ടെത്തിയ മൃതദേഹത്തിന്റെ ഭാഗങ്ങള്‍ക്ക് രണ്ട് ദിവസത്തോളം പഴക്കമുണ്ട്. രണ്ടു കാലുകൾ ഒരിടത്തും അരയ്ക്കു മ‍ുകൾഭാഗം മറ്റൊരു ഭാഗത്തുമായാണു കണ്ടെത്തിയത്. വയറിന്റെ ഭാഗവും തുടകളും കണ്ടെത്താനായില്ല. കൊലപാതകമാണെന്നു സംശയിക്കുന്നതായി പൊലീസ് വിശദമാക്കി.

ഇന്നലെ വൈകിട്ടാണ് മൃതദേഹഭാഗങ്ങൾ കണ്ടെത്തിയത്. മരക്കമ്പനിക്കു പിന്നിൽ ആളൊഴിഞ്ഞ ഭാഗത്ത് ആടിനെ തീറ്റിക്കാൻ എത്തിയവരാണു മൃതദേഹം കണ്ടത്. തൃശൂർ–കുന്നംകുളം പാതയിൽനിന്നു 150 മീറ്റർ അകലെയായിരുന്നു മൃതദേഹം. പരിശോധനയിൽ 50 മീറ്ററിനുള്ളിൽ രണ്ടു ഭാഗത്തായി തലയും നെഞ്ചുവരെയുള്ള ഉടൽഭാഗവും കൈകാലുകളും കണ്ടെത്തി.

സമീപത്തുനിന്നു തുണിയുടെ അവശിഷ്ടവും ശരീരം കത്തിക്കാൻ ഇന്ധനം പകർത്തിക്കൊണ്ടു വന്നതായി സംശയിക്കുന്ന പാത്രത്തിന്റെ അടപ്പും കണ്ടെടുത്തു. മുടി പരിശോധിച്ചതിൽനിന്നാണു പുരുഷന്റേതാണെന്നു സൂചന ലഭിച്ചത്. ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി.

പാട്‌ന: തൊഴിലുടമയുടെ ഭാര്യയുമായി ഒളിച്ചോടിയ യുവാവിന്റെ കണ്ണില്‍ ആസിഡ് കുത്തിവെച്ചു. ബിഹാറിലെ ബെഗുസരെ ജില്ലയിലാണ് സംഭവം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഒരു സംസ്തിപൂര്‍ സ്വദേശിയായ 30കാരന്റെ കണ്ണില്‍ ആസിഡ് കുത്തിവെച്ച് അന്ധനാക്കിയത്. പിപ്ര ചൗക്കിലുള്ള ഭക്ഷണശാലയില്‍ നിന്ന് ഒരു സംഘം ഇയാളെ തട്ടിക്കൊണ്ടു പോകുകയും മര്‍ദ്ദിച്ച ശേഷം കണ്ണില്‍ ആസിഡ് കുത്തിവെക്കുകയുമായിരുന്നു.

ഹനുമാന്‍ ചൗക്ക് എന്ന സ്ഥലത്ത് ഇയാളെ പിന്നീട് അക്രമി സംഘം ഉപേക്ഷിച്ച് കടന്നുകളഞ്ഞു. വഴിയാത്രക്കാരാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബറൗണി ഗ്രാമത്തില്‍ ട്രാക്ടര്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ഇയാള്‍. ഇവിടെവെച്ച് തൊഴിലുടമയുടെ ഭാര്യയുമായി ഇയാള്‍ അടുപ്പത്തിലാകുകയും ഫെബ്രുവരി ആറിന് ഇവര്‍ ഒളിച്ചോടുകയുമായിരുന്നു.

ഇതിനു പിന്നാലെ ഇവരുടെ ഭര്‍ത്താവ് പോലീസില്‍ ഭാര്യയെ തട്ടിക്കൊണ്ട് പോയെന്ന പരാതി നല്‍കിയിരുന്നു. ഫെബ്രുവരി 16 ന് യുവതി തിരികെ എത്തി കോടതിയില്‍ കേസുമായി ബന്ധപ്പെട്ട് മൊഴി നല്‍കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് യുവാവിനെതിരെ ആസിഡ് ആക്രമണമുണ്ടായത്.

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ പൊലീസില്‍ കീഴടങ്ങി. ആകാശ്, റിജിന്‍ രാജ് എന്നിവരാണ് ഇന്ന് രാവിലെ പൊലീസില്‍ കീഴടങ്ങിയത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തുവെന്ന് പൊലീസ് സംശയിക്കുന്ന രണ്ടു പേരാണ് ആകാശ്, റിജിന്‍ രാജ് എന്നിവര്‍. കഴിഞ്ഞ കുറേ ദിവസങ്ങളായി ഇവര്‍ക്കായുള്ള തെരച്ചില്‍ പൊലീസ് ശക്തമാക്കിയിരുന്നു.

സിപിഎം പ്രദേശിക നേതാക്കള്‍ക്കൊപ്പമാണ് പ്രതികള്‍ പൊലീസില്‍ കീഴടങ്ങാനെത്തിയത്. ഇതോടെ ശുഹൈബിന്റെ കൊലപാതകത്തില്‍ പങ്കില്ലെന്ന് സിപിഎം വാദം തെറ്റാണെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്. പിടിയിലായ ആകാശിന് സിപിഎം അംഗത്വം ഇല്ലെങ്കിലും ഇയാളുടെ കുടുംബം സജീവ സിപിഎം പ്രവര്‍ത്തകരാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ആകാശിനായുള്ള തെരെച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കിയിരുന്നു.

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിനീഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി ഒളിവില്‍ കഴിയുന്നയാളാണ് ആകാശ്. കൊലപാതകം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാന്‍ സാധിക്കാതിരുന്ന പൊലീസ് അതീവ സമ്മര്‍ദ്ദത്തില്‍ തുടരുന്ന സാഹചര്യത്തിലാണ് പ്രതികളുടെ കീഴടങ്ങല്‍. കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ പ്രതികളെ പിടികൂടാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് നിരാഹാര സമരം പ്രഖ്യാപിച്ചിരിന്നു.

തൃശൂര്‍ ചൂണ്ടലില്‍ യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി, ഹൈവേക്ക് സമീപമുള്ള പാടത്താണ് മൃതദേഹം കണ്ടെത്തിയത് കൊലപാതകമെന്ന് സംശയം, ആളെ തിരിച്ചറിഞ്ഞിട്ടില്ല.

വിദേശ വനിതയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ വൈദികനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്‍കി. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനു തെളിവടുപ്പ് നടത്തുന്നതിനുമാണ് വൈദികനെ കസ്റ്റഡിയില്‍ വാങ്ങുക .കല്ലറ പെരുന്തുരുത്ത് പള്ളി വികാരി തോമസ് താന്നിനില്‍ക്കുംതടത്തിലിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ കടുത്തുരുത്തി പോലീസ് എസ്‌എച്ചഒ കെ പി തോംസണണാണ് വൈക്കം കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുള്ളത്.നിലവില്‍ റിമാന്‍ഡിലായ പ്രതിയെ കോട്ടയം സബ്ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.

പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടിയാല്‍ പീഡനം നടന്നതായി യുവതി പരാതിയില്‍ പറഞ്ഞിട്ടുള്ള കുമരകത്തെ റിസോര്‍ട്ടിലും പള്ളിമേടയിലും പ്രതിയെ എത്തിച്ച്‌ പൊലീസ് തെളിവെടുപ്പ് നടത്തും. കനത്ത സുരക്ഷിയിലായിരിക്കും തെളിവെടുപ്പ്. വിദേശവനിതയുടെ പതിനാറായിരം രൂപയും ഏഴരപവന്‍ സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെട്ടതായും പരാതിയിലുണ്ട്. ഇരുവരും പരിചയപ്പെട്ട നാള്‍ മുതല്‍ നടത്തിവന്ന ഫെയ്സ്ബുക്ക് സംഭാഷണവും ടെലിഫോണ്‍ വിശദാംശങ്ങളും പോലീസ് പരിശോധിക്കും. അതോടൊപ്പം കല്ലറയിലെ മഹിളാ മന്ദിരത്തില്‍ താമസിക്കുന്ന വിദേശവനിതയുടെ മൊഴിയെടുക്കും.അതേസമയം, പരാതി വ്യാജമാണെന്നും ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാനുള്ള വിദേശവനിതയുടെ ശ്രമമാണെന്നുള്ള വൈദികന്റ പരാതിയിലും പോലീസ് അന്വേഷണം ആരംഭിച്ചു.

യുവതി വീടിനുള്ളില്‍ തൂങ്ങി മരിച്ച കേസില്‍ നിരവധി കേസുകളിലെ പ്രതിയായ അയല്‍വാസിയെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടമ്ബേരൂര്‍ കരിയില്‍ രവിയുടെ മകള്‍ വന്ദന(ആതിര-22)യുടെ മരണവുമായി ബന്ധപ്പെട്ടാണ് കരിയില്‍ കളത്തില്‍ എസ്.സുരേഷ്കുമാറിനെ(36)യാണ് എസ്.എച്ച്‌.ഒ: എസ്.വിദ്യാധരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.

കഴിഞ്ഞ 13 ന് രാത്രി 11 മണിയോടെയാണ് വന്ദനയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. അന്ന് സന്ധ്യയോടെ വന്ദനയുടെ മാതാപിതാക്കള്‍ ശിവരാത്രി ഉത്സവം കാണാനായി സമീപത്തെ ക്ഷേത്രത്തിലേക്ക് പോയിരുന്നു. ഇവര്‍ മടങ്ങിയെത്തിയ ശേഷമാണ് മകള്‍ കിടപ്പുമുറിയിലേക്ക് കയറിപ്പോയത്.

അല്‍പസമയത്തിനുള്ളില്‍ തൂങ്ങി മരിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ പ്രതിയായ സുരേഷിന്റെ വാഹനത്തില്‍ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. യുവതിയുടെ മരണത്തില്‍ സുരേഷിന് പങ്കുണ്ടെന്ന് നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.

ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഇയാള്‍ ഈ ദിവസം പത്തിലേറെ തവണ യുവതിയെ ഫോണില്‍ വിളിച്ചതായി കണ്ടെത്തി. മരിക്കുന്നതിന് തൊട്ടു മുമ്പും ഇയാള്‍ വന്ദനയെ വിളിച്ചിരുന്നു. ഈ കോളുകള്‍ പ്രതിയുടെ ഫോണില്‍ റെക്കോര്‍ഡായിരുന്നു. ഉടന്‍തന്നെ തൂങ്ങി മരിക്കാനായിരുന്നു ഇയാള്‍ യുവതിയോട് പറഞ്ഞതെന്ന് പോലീസ് പറഞ്ഞു. ഫോണ്‍ കസ്റ്റഡിയിലെടുത്ത് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു.

കൊലപാതകശ്രമം, കഞ്ചാവ് കടത്ത് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍.  എസ്.ഐ: കെ.ശ്രീജിത്ത്, ജൂനിയര്‍ എസ്.ഐ: വി.എസ്.പ്രദീപ്, എ.എസ്.ഐ: തോമസ്, വനിതാ സീനിയര്‍ സി.പി.ഒ ബിന്ദു, സീനിയര്‍ സി.പി.ഒ ഹരികുമാര്‍ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

കൊച്ചിയിൽ അഞ്ചുകിലോ എം.ഡി.എം.എ(മെഥിലീൻ ഡയോക്സി മെതാംഫിറ്റമിൻ) എക്സൈസ് പിടികൂടി. ഏകദേശം മുപ്പതുകോടി വിലവരുന്ന ലഹരി മരുന്നാണ് പിടികൂടിയത്.

കേരളത്തില്‍ ഇത്രയധികം എം.ഡി.എം.എ പിടികൂടുന്നത് ആദ്യമാണ്. രണ്ടുപേര്‍ പിടിയിലായി. നെടുമ്പാശേരിയില്‍ പിടികൂടിയ ലഹരിമരുന്ന് എത്തിച്ചത് അഫ്ഗാനിസ്ഥാനില്‍നിന്നാണ്. ഡൽഹി വഴി പാലക്കാട്ട് എത്തിക്കുകയായിരുന്നു. തുടർന്ന് ഗൾഫിലേക്ക് കടത്തുകയായിരുന്നു ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു.

ഇരിങ്ങാലക്കുടയില്‍ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. മാള സ്വദേശി ഇമ്മാനുവലാണ് ഭാര്യ മേഴ്സിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ഇന്ന് രാവിലെ അയല്‍വാസികളാണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടത്.

എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ടുള്ള ഇമ്മാനുവലിന്‍റെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. കുടുംബപ്രശ്നമാണ് ദാരുണ സംഭവത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ഇരിങ്ങാലക്കുടയില്‍ വാടകവീട്ടിലായിരുന്നു ഇരുവരും താമസം.

ഫേസ്ബുക്കിലൂടെ വിവാഹ വാഗ്ദാനം നല്‍കി വിദേശ വനിതയെ പീഡിപ്പിച്ച കേസില്‍ വൈദികന്‍ പൊലീസില്‍ കീഴടങ്ങി. കല്ലറ മണിയന്തുരുത്ത് സെന്റ് മാത്യൂസ് പള്ളി വികാരി ഫാ.തോമസ് താന്നിനില്‍ക്കും തടത്തിലാണ് വൈക്കം കോടതിയില്‍ കീഴടങ്ങിയത്. ബ്രിട്ടനില്‍ സ്ഥിര താമസമാക്കിയ ബംഗ്ലാദേശ് യുവതിയാണ് വൈദികനെതിരെ പീഡനാരോപണവുമായി രംഗത്ത് വന്നത്. വൈദികനെ പാലാ രൂപത ഇന്നലെ പുറത്താക്കിയിരുന്നു.

ബംഗ്ലാദേശില്‍ ജനിച്ച് ബ്രിട്ടണില്‍ താമസിക്കുന്ന 42 വയസ്സുകാരിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് വിവാഹവാഗ്ദാനം നല്‍കി വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു എന്നായിരുന്നു പരാതി. കടുത്തുരുത്തി പോലീസിനാണ് പരാതി ലഭിച്ചത്. വൈദികന്റെ നിര്‍ദേശം അനുസരിച്ച് കഴിഞ്ഞ മാസം ഏഴിനാണ് യുവതി സുഹൃത്തുമൊത്ത് കല്ലറയില്‍ എത്തിയത്. കല്ലറയില്‍ സുഹൃത്തിന്റെ വീട്ടില്‍ വച്ചും പല സ്ഥലങ്ങളില്‍ കൊണ്ടുപോയും തന്നെ പീഡിപ്പിച്ചതായി യുവതി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

16,000 രൂപയും ഏഴരപ്പവനോളം സ്വര്‍ണ്ണവും വൈദികന്‍ തട്ടിയെടുത്തതായും പരാതിയില്‍ യുവതി വ്യക്തമാക്കി. കുമരകത്തെ റിസോര്‍ട്ടില്‍ കുളിക്കാന്‍ കയറിയപ്പോള്‍ യുവതിയെ മുറിയില്‍ പൂട്ടിയിട്ട ശേഷം വൈദികന്‍ മുങ്ങുകയായിരുന്നു. പിന്നീട് ഇവര്‍ ബഹളം വെച്ചപ്പോള്‍ ഹോട്ടല്‍ ജീവനക്കാര്‍ വൈദികനെ വിളിച്ചെങ്കിലും ഉടന്‍ വരാമെന്ന മറുപടി മാത്രമാണ് ലഭിച്ചത്.

Copyright © . All rights reserved