വാള്‍സാലിലെ ബ്രൗണ്‍ഹില്‍സിലുള്ള വീട്ടില്‍ എട്ട് വയസ്സുള്ള പെണ്‍കുട്ടിയുടെ നെഞ്ചില്‍ കത്തികുത്തിയിറക്കി കൊന്ന കേസില്‍ പോലീസ് കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്തു. ആശുപത്രിയില്‍ ചികിത്സ തേടിയ കുട്ടിയുടെ പിതാവിനെയാണ് പോലീസ് കൊലപാതകത്തിന് അറസ്റ്റ് ചെയ്തത്.
ഭാര്യയുമായി അകന്ന് രണ്ട് മാസം പിന്നിടുമ്പോഴാണ് മകള്‍ മൈലി ബില്ലിംഗ്ഹാമിന്റെ ജീവന്‍ പിതാവ് ബില്‍ ബില്ലിംഗ്ഹാം കവര്‍ന്നത്. കുട്ടിയെ കൊന്ന ശേഷം കത്തി സ്വന്തം ശരീരത്തിലും ഇയാള്‍ ഉപയോഗിച്ചതോടെയാണ് ആശുപത്രിയില്‍ എത്തിയതെന്നാണ് പോലീസ് കരുതുന്നത്. ആരോഗ്യസ്ഥിതി മോശമായതോടെ ഗുരുതരാവസ്ഥയിലായ പിതാവിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ഇതോടെ അപകടനില തരണം ചെയ്‌തെന്നാണ് വിവരം. ആശുപത്രി കിടക്കയില്‍ സായുധ പോലീസിന്റെ നിരീക്ഷണത്തിലാണ് ബില്‍.
ആരോഗ്യപരമായി മെച്ചപ്പെട്ടാല്‍ പിതാവിനെ ചോദ്യം ചെയ്യാനാണ് ഡിറ്റക്ടീവുമാരുടെ തീരുമാനം. ഒറ്റ കുത്തിനാണ് മകളെ കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചിരുന്നു. മൈലിയുടെ മരണത്തില്‍ കുട്ടിയുടെ പിതാവിനെ മാത്രമാണ് പോലീസ് സംശയിക്കുന്നത്. ശസ്ത്രക്രിയ കഴിഞ്ഞ് സെഡേഷനിലാണ് ഇയാള്‍. ആരോഗ്യം തിരികെ ലഭിക്കാതെ ചോദ്യം ചെയ്യാന്‍ കഴിയില്ലെന്നതിനാല്‍ ചിലപ്പോള്‍ ഇതിന് ദിവസങ്ങള്‍ കാത്തിരിക്കേണ്ടി വരുമെന്ന് വക്താവ് പറഞ്ഞു. മൈലിയുടെ അമ്മ 33-കാരി ട്രേസി ടോണ്‍ട്രി ഈ സംഭവത്തില്‍ പാടെ തകര്‍ന്ന അവസ്ഥയിലാണ്. മകള്‍ക്കായി ഒരു പിങ്ക് റിബണ്‍ മാത്രമമാണ് ഇവര്‍ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
ബര്‍മിംഗ്ഹാം ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ കുട്ടിയെ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബ്രൗണ്‍ഹില്‍സിലെ സെന്റ് ജെയിംസ് ചര്‍ച്ചില്‍ നടന്ന പ്രത്യേക പ്രാര്‍ത്ഥനകളില്‍ പ്രദേശവാസികള്‍ കുട്ടിക്ക് ബാഷ്പാഞ്ജലി അര്‍പ്പിച്ചു.
ഭര്‍ത്താവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കോടതിയില്‍ സാക്ഷി പറയാനിരിക്കെ അമ്മയെയും മകനെയും അക്രമി സംഘം ക്രൂരമായി വെടിവെച്ചു കൊന്നു. 60 കാരിയായ നിചേതര്‍ കൗര്‍, 26 കാരനായ ബല്‍വിന്ദര്‍ സിങ് എന്നിവരെയാണ് അക്രമിസംഘം നിമിഷങ്ങളുടെ വ്യത്യാസത്തില്‍ വെടിവെച്ച് കൊ്ന്നത്.
നിചേതര്‍ കൗറിന്റെ ഭര്‍ത്താവ് നരേന്ദര്‍ സിങ്ങിന്റെ കൊലപാതകവുമായി ബന്ധമുള്ളയാളുകളാണ് ഇവരുടെയും കൊലപാതകത്തിന് പിന്നിലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഭര്‍ത്താവിന്റെ കൊലപാതകത്തില്‍ സാക്ഷികളായ അമ്മയും മകനും ഇന്നായിരുന്നു കോടതിയില്‍ ഹാജരാകേണ്ടിയിരുന്നത്.
നിചേതര്‍ കൗറിനെ പോയിന്റ് ബ്ലാങ്ക് റേഞ്ചില്‍നിന്ന് പത്തുതവണയാണ് വെടിവെച്ചത്. ബല്‍വീന്ദറിനെ ഗ്രാമത്തിനു സമീപം കാറില്‍ മരിച്ച നിലയിലും കണ്ടെത്തി. അതേസമയം, നിതേചറിനെതിരായ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
വീടിനു പുറത്തുള്ള കട്ടിലില്‍ നിതേചര്‍ കൗര്‍ ഇരിക്കുമ്പോഴായിരുന്നു ആക്രമണം. കട്ടിലില്‍ ഇരിക്കുമ്പോള്‍ അവിടേക്കെത്തിയ ആള്‍ പ്രാദേശിക പിസ്റ്റള്‍ ഉപയോഗിച്ച് നിതേചറിന്റെ നെഞ്ചില്‍ വെടിവച്ചു. രണ്ട് അടി മാത്രം അകലെനിന്നായിരുന്നു ആക്രമണം. രക്ഷപെടാനായി കട്ടിലിലേക്കു കിടക്കാന്‍ തുടങ്ങിയ നിതേചറിനെതിരെ കൂടുതല്‍ പേര്‍ വെടിവയ്ക്കുകയായിരുന്നു. ആറു തവണ തുടര്‍ച്ചയായി വെടിവച്ചതിനുശേഷം വീണ്ടും തലയിലേക്കും അക്രമികള്‍ വെടിയുതിര്‍ത്തു. വീണുപോയ അവരുടെ മുഖത്തും തുടര്‍ച്ചയായി വെടിയുതിര്‍ത്ത അക്രമികള്‍ മരണം ഉറപ്പിച്ചശേഷം അവിടെനിന്നും രക്ഷപെട്ടു. തുണികൊണ്ട് മുഖം മറച്ചാണ് ആക്രമികള്‍ സ്ഥലത്തെത്തിയത്.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു. മറ്റുള്ളവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.
ദുബായിലെ കമ്പനിയില്‍ നിന്നും 13 കോടിയോളം വെട്ടിച്ച കേസിലെ പ്രതി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. 13 കോടി രൂപയോളം തട്ടിയ കേസ് സംബന്ധിച്ച വിവരങ്ങള്‍ പാര്‍ട്ടി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയടക്കം എല്ലാവര്‍ക്കും ബോധ്യമുള്ളതാണെന്നും കെ.സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു. സി.പി.എം എത്തി നില്‍ക്കുന്ന അപചയത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോടിയേരിയുടെ വിദേശയാത്രകള്‍ അന്വേഷണപരിധിയില്‍ കൊണ്ടുവരണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു
കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്;
കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെയുള്ള ആരോപണം ഗൗരവതരമാണ്. ഈ തട്ടിപ്പുകേസ്സ് സംബന്ധിച്ച വിവരങ്ങള്‍ പാര്‍ട്ടി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയടക്കം എല്ലാവര്‍ക്കും ബോധ്യമുള്ളതാണ്. അടിയന്തിര നടപടി ഇക്കാര്യത്തില്‍ ആവശ്യമുണ്ട്. പാര്‍ട്ടി തലത്തിലും സര്‍ക്കാര്‍ തലത്തിലും. കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും മൗനം വെടിയണം. സി. പി. എം എത്തി നില്‍ക്കുന്ന അപചയത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്. പാര്‍ട്ടി പ്‌ളിനം അംഗീകരിച്ച നയരേഖ സംസ്ഥാനസെക്രട്ടറിക്കു മാത്രം ബാധകമല്ലാതാവുന്നതെന്തുകൊണ്ട്? സീതാറാം യെച്ചൂരി ഇക്കാര്യത്തില്‍ ലഭിച്ച പരാതിയെ സംബന്ധിച്ച് ജനങ്ങളോട് തുറന്നു പറയാന്‍ തയ്യാറാവണം.കോടിയേരിയുടെ വിദേശയാത്രകള്‍ അന്വേഷണപരിധിയില്‍ കൊണ്ടുവരണം.
കേരളത്തിലെ ഒരു ഉന്നത സിപിഎം നേതാവിന്റെ മകനെതിരെ ദുബായിൽ 13 കോടി രൂപയുടെ പണം തട്ടിപ്പു കേസ്. പ്രതിയെ ദുബായിലെ കോടതിയിൽ ഹാജരാക്കുന്നതിന് ഇന്റർപോളിന്റെ സഹായം തേടാൻ നീക്കം. ദുബായിൽ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയുടേതാണു പരാതി. പ്രശ്നപരിഹാരത്തിന് അവർ പാർട്ടിയുടെ ഇടപെടൽ ആവശ്യപ്പെട്ടതായാണു സൂചന.
നേതാവിന്റെ മകൻ നൽകിയ ചെക്കുകൾ മടങ്ങുകയും ആൾ ദുബായ് വിടുകയും ചെയ്ത സാഹചര്യത്തിൽ ഇന്റർപോളിന്റെ സഹായം തേടാൻ ദുബായ് പബ്ലിക് പ്രോസിക്യൂട്ടർ നിർദേശം നൽകിയെന്നാണു കമ്പനി വൃത്തങ്ങൾ നൽകുന്ന സൂചന. മകന്റെ നടപടിയെക്കുറിച്ച് നേതാവുമായി ചില ദൂതന്മാർ ചർച്ച നടത്തിയിരുന്നു. പണം തിരിച്ചു നൽകുമെന്ന് അദ്ദേഹം ഉറപ്പു നൽകിയെങ്കിലും പിന്നീട് ഒന്നും സംഭവിച്ചില്ലത്രെ.
ഒരു ഔഡി കാർ വാങ്ങുന്നതിന് 3,13,200 ദിർഹം (53.61 ലക്ഷം രൂപ) ഈടുവായ്പയും ഇന്ത്യ, യുഎഇ, സൗദി അറേബ്യ, നേപ്പാൾ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങൾക്ക് 45 ലക്ഷം ദിർഹവും (7.7 കോടി രൂപ) നേതാവിന്റെ മകന് തങ്ങളുടെ അക്കൗണ്ടിൽനിന്നു ലഭ്യമാക്കിയെന്നാണ് ദുബായ് കമ്പനിയുടെ നിലപാട്. ബിസിനസ് ആവശ്യത്തിനു വാങ്ങിയ പണം 2016 ജൂൺ ഒന്നിനു മുൻപ് തിരിച്ചുനൽകുമെന്ന് ഉറപ്പു നൽകിയിരുന്നു.
കാർ വായ്പയുടെ തിരിച്ചടവ് ഇടയ്ക്കുവച്ചു നിർത്തി. അപ്പോൾ അടയ്ക്കാൻ ബാക്കിയുണ്ടായിരുന്നത് പലിശയ്ക്കു പുറമെ 2,09,704 ദിർഹമാണ് (36.06 ലക്ഷം രൂപ). ബാങ്ക് പലിശയും കോടതിച്ചെലവും ചേർത്താണ് മൊത്തം 13 കോടി രൂപയുടെ കണക്ക്. തങ്ങൾ നൽകിയതിനു പുറമേ അഞ്ചു ക്രിമിനൽ കേസുകൾകൂടി ദുബായിൽ നേതാവിന്റെ മകനെതിരെയുണ്ടെന്നും സദുദ്ദേശ്യത്തോടെയല്ല തങ്ങളിൽനിന്നു പണം വാങ്ങിയതെന്ന് ഇതിൽനിന്നു വ്യക്തമാണെന്നും കമ്പനി ആരോപിക്കുന്നു.
മകൻ ഒരു വർഷത്തിലേറെയായി ദുബായിൽനിന്നു വിട്ടുനിൽക്കുകയാണത്രെ. കമ്പനിയുടമകൾ സിപിഎം നേതൃത്വത്തെ ഇടപെടുത്താൻ ശ്രമിക്കുന്നുണ്ട്. ഒന്നുകിൽ മകൻ കോടതിയിൽ ഹാജരാകണം, അല്ലെങ്കിൽ പണം തിരികെ നൽകണം. അത് ഉടനെ ഉണ്ടായില്ലെങ്കിൽ ഇന്റർപോൾ നോട്ടീസിനുള്ള നടപടികളുമായി മുന്നോട്ടുപോകും.
ഇതു പാർട്ടിയെ ബോധ്യപ്പെടുത്താനാണ് ശ്രമം. തിരിച്ചടവിനത്തിൽ നേതാവിന്റെ മകൻ കഴിഞ്ഞ മേയ് 16നു നൽകിയ രണ്ടു കമ്പനി ചെക്കുകളും ഒരു വ്യക്തിഗത ചെക്കും മടങ്ങി. ദുബായ് കമ്പനിയുടെ അക്കൗണ്ടിൽനിന്നു പണം ലഭ്യമാക്കാൻ ഇടനിലനിന്ന മലയാളിയായ സുഹൃത്തും അദ്ദേഹത്തിന്റെ പിതാവും നേതാവിനെ കണ്ട് മകൻ നടത്തിയ ‘വഞ്ചന’യും കേസുകളുടെ കാര്യവും ചർച്ച ചെയ്തുവത്രെ. ഉടനെ പ്രശ്നം രമ്യമായി പരിഹരിക്കുമെന്നായിരുന്നു നേതാവ് നൽകിയ ഉറപ്പ്.
ഗുഡ്ഗാവ്: ഹരിയാനയിൽ യുവതിയെ കാറിൽ നിന്ന് വലിച്ചിറക്കി ഭർത്താവിന്റെയും ഭർതൃസഹോദരന്റെയും മുന്നിൽ ബലാത്സംഗത്തിനിരയാക്കി. ഞായറാഴ്ച രാത്രി ഹരിയാനയിലെ ഗുഡ്ഗാവിലായിരുന്നു സംഭവം. അക്രമികളെന്ന് സംശയിക്കുന്ന അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
യുവതിയും കുടുംബവും ഭർതൃ സഹോദരന്റെ കാറിൽ ഒരു ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു. സെക്ടർ 56 ലെ ബിസിനസ് പാർക് ടവറിൽ എത്തിയപ്പോൾ കാർ നിർത്തുകയും യുവതിയുടെ ഭർത്താവ് ടോയ്ലറ്റിൽ പോകുകയും ചെയ്തു. ഉടൻ തന്നെ പിന്നാലെയെത്തിയ രണ്ടു കാറുകൾ ഇവരുടെ കാറിനു സമീപം നിർത്തി. ഇതിൽനിന്നും മദ്യലഹരിയിലായിരുന്ന നാലു പേർ പുറത്തിറങ്ങി യുവതിയുടെ ഭർത്താവിനെ മർദിച്ചു.
ഇവിടെ കാർ നിർത്തിയതെന്തിനാണെന്ന് ചോദിച്ചായിരുന്നു മർദനം. അക്രമികളിൽ ഒരാൾ യുവതിയെ കാറിൽനിന്നും വലിച്ചിറക്കി പീഡിപ്പിക്കുകയും ചെയ്തു. ആക്രമണത്തിനു ശേഷം പ്രതികൾ സംഭവ സ്ഥലത്തുനിന്നും കടന്നു. എന്നാൽ യുവതിയുടെ ഭർത്താവ് അക്രമികളുടെ കാറിന്റെ നമ്പർ എഴുതിയെടുത്തതിനാൽ ഇവരെ കണ്ടെത്താൻ സഹായകമായി.
പുണെ: ആദ്യരാത്രിയില്‍ വധുവിന്റെ കന്യകാത്വം പരിശോധിക്കാന്‍ തീരുമാനിച്ച നാട്ടുപഞ്ചായത്തിന്റെ നടപടി ചോദ്യം ചെയ്ത യുവാക്കള്‍ക്ക് മര്‍ദ്ദനം. കഞ്ചര്‍ഭട്ട് ഗോത്രത്തിലാണ് കന്യകാത്വ പരിശോധനയെന്ന പ്രാകൃത നിയമം നിലനില്‍ക്കുന്നത്. പൂണെയിലെ പിംപ്രിയിയില്‍ അനാചാരങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന യുവാക്കളുടെ കൂട്ടായ്മയായ സ്റ്റോപ് ദ വി-റിച്വലിലെ അംഗങ്ങള്‍ക്കാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. യുവാക്കളെ അക്രമിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
സ്റ്റോപ് ദ വി-റിച്വല്‍ കൂട്ടായ്മയിലെ പ്രവര്‍ത്തകരായ പ്രശാന്ത് അങ്കുഷ് ഇന്ദ്രേകറിനും സുഹൃത്തുക്കള്‍ക്കും നേരെയാണ് അക്രമം ഉണ്ടായത്. ഞായറാഴ്ച്ച രാത്രി ഒരു വിവാഹത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഇവര്‍. രാത്രി 9 മണിയോട വിവാഹച്ചടങ്ങുകള്‍ അവസാനിച്ചു, തുടര്‍ന്ന് നാട്ടു പഞ്ചായത്തിന് വിവാഹ നടന്ന കുടുംബം നല്‍കേണ്ട പണത്തിനെക്കുറിച്ചും കന്യകാത്വ പരിശോധനയെക്കുറിച്ചും ചര്‍ച്ച നടക്കുകയായിരുന്നു.
കന്യകാത്വ പരിശോധഘന ചടങ്ങുകളുടെ ഭാഗമാണെന്നും ഗ്രാമത്തിലെ ആചാരങ്ങളില്‍ പ്രധാനപ്പെട്ടതാണെന്നും ചിലര്‍ വാദിച്ചു. തുടര്‍ന്ന് അവിടെ നില്‍ക്കുകയായിരുന്ന തന്റെ സുഹൃത്തുക്കളോട് ഇനിയുമിവിടെ നില്‍ക്കുന്നതെന്തിനെന്ന് ചോദിച്ച് ഗ്രാമത്തിലെ ചിലര്‍ തട്ടിക്കയറി. പിന്നീട് അവരെ കയ്യേറ്റം ചെയ്തതോടെ താന്‍ ഇടപെട്ടു. അപ്പോള്‍ വധുവിന്റെ സഹോദരനടക്കമുള്ളവര്‍ ചേര്‍ന്ന് തന്നെയും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ആക്രമണത്തിന് ഇരയായ ഇന്ദ്രേകര്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
കന്യകാത്വ പരിശോധന ചോദ്യം ചെയ്തതിനെത്തുടര്‍ന്നാണ് കയ്യേറ്റവും മര്‍ദ്ദനവും നടന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി ഡെപ്യൂട്ടി കമ്മീഷണര്‍ ഗണേഷ് ഷിന്‍ഡെ പറഞ്ഞു. കേസില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കബഡി മൽസരത്തിലെ തർക്കത്തെത്തുടർന്ന് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ സിനിമാ മേക്കപ്പ്മാന് ഏഴുവർഷം കഠിന തടവ്.
വടക്കൻപറവൂരിനടുത്തുള്ള പുത്തൻവേലിക്കരയില്‍ ദീലീപ് കുമാർ എന്ന യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് മേക്കപ്പ്മാൻ രതീഷ് അമ്പാടിക്ക് പറവൂർ സെഷൻസ് കോടതി കഠിനതടവും പിഴയും വിധിച്ചത്.
2006 മേയ് രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. പുത്തൻവേലിക്കര വടക്കേടത്ത് ദിലീപ് കുമാറിനെ, വീട്ടിൽ അതിക്രമിച്ചു കയറി മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ദിലീപ് കുമാറിന്റെ അച്ഛനും അമ്മയ്ക്കും സഹോദരിക്കും മുന്നിൽ വച്ചായിരുന്നു ആക്രമണം. ഇതിനു നാലുമാസം മുൻപ് കബഡി മൽസരത്തിനിടെ ദീലീപ് കുമാറും രതീഷ് അമ്പാടിയും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു. തുടർന്ന് ദീലീപ് കുമാറിനെ കൊലപ്പെടുത്താൻ രതീഷ് അമ്പാടി ക്വട്ടേഷൻ കൊടുക്കുകയായിരുന്നു. സിനിമാ സെറ്റിൽ വച്ചാണ് ദിലീപ് കുമാറിനെ കൊലപ്പെടുത്താൻ രതീഷ് അമ്പാടിയും സംഘവും ഗൂഢാലോചന നടത്തിയതെന്ന് പ്രോസിക്യൂഷൻ ആരോപിച്ചു. രതീഷ് അമ്പാടി നടത്തിയ ഗൂഢാലോചന തെളിയിക്കാൻ കഴിഞ്ഞതാണ് കേസിൽ നിർണായകമായതെന്ന് അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി. ശ്രീറാം പറഞ്ഞു.
കേസിലെ രണ്ടാം പ്രതി കൈതാരത്ത് വീട്ടിൽ സിജന് ഏഴുവർഷം കഠിന തടവും, ക്വട്ടേഷൻ ഏറ്റെടുത്ത നാലും അഞ്ചും പ്രതികള്‍ക്ക് ഇരുപതുവർഷം കഠിന തടവും പിഴയും വടക്കൻ പറവൂർ സെഷൻസ് കോടതി വിധിച്ചു.
കർണാടകയിലെ ബലാഗവിയിലും ഗുൽബർഗിലും അർധരാത്രിയിൽ കാറുകൾക്കു തീപിടിക്കുന്ന സംഭവത്തിനു പിന്നിലെ ദുരൂഹത വെളിവായി. ഒരു മെഡിക്കല്‍ കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസർ ഡോ. അമിത് ഗെയ്ക്ക്വാദാണ് അറസ്റ്റിലായത്. കഴിഞ്ഞ രണ്ടാഴ്ചയായി ബലാഗവിയിലും ഗുൽബർഗിലുമായി ഇയാൾ പതിനഞ്ചോളം കാറുകൾക്കാണ് തീയിട്ടത്.
അർധരാത്രിയിലും പുലർച്ചെ മൂന്നു മണിക്കുമാണ് കാറുകൾ കത്തിനിശിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം വിശ്വേശ്വരയ്യയിലെ പാർപ്പിടസമുച്ചയത്തിൽ കാറുകൾക്ക് തീയിടാൻ ശ്രമിക്കുന്നതിനിടെയാണ് ഡോക്ടർ പിടിയിലായത്. രാത്രിയിൽ ഡോക്ടർ കാർ പാർക്ക് ചെയ്തിരിക്കുന്ന സ്ഥലത്തേക്കു നീങ്ങുന്നതു ശ്രദ്ധയിൽപെട്ട സെക്യൂരിറ്റി ഗാർഡ് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തി അമിതിനെ ചോദ്യം ചെയ്തതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചത്.
ഇയാളുടെ കാറിനുള്ളിൽനിന്നും കർപ്പൂരം, എൻജിൻ ഓയിൽ, പെട്രോൾ നിറച്ച കന്നാസ്, തുണിപ്പന്ത് എന്നിവ ലഭിച്ചു. സംഭവത്തിനു പിന്നിലെ കാരണം എന്താണെന്ന് പോലീസിനു വ്യക്തമായിട്ടില്ല. അമിത് പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നത്.
ന്യൂഡല്‍ഹി: ഇന്ത്യന്‍ ബിന്‍ ലാദന്‍ എന്നറിയപ്പെടുന്ന കൊടും ഭീകരന്‍ അബ്ദുള്‍ സുബ്ഹാന്‍ ഖുറേഷിയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്ത് സ്‌ഫോടന പരമ്പരയുള്‍പ്പെടെ രാജ്യത്ത് നടന്ന നിരവധി ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ ഇയാളാണെന്ന് പൊലീസ് പറഞ്ഞു. രൂക്ഷമായ ഏറ്റുമുട്ടലിനൊടുവിലാണ് ഇയാളെ പിടികൂടാനായത്. ഇന്ത്യന്‍ മൂജാഹിദ്ദീന്‍ എന്ന ഭീകരവാദ സംഘടനയുടെ സഹസ്ഥാപകനും കൂടിയാണ് ഇയാള്‍.
2008 ജൂലൈയിലും സെപ്റ്റംബറിലുമായാണ് 56 പേരുടെ ജീവനെടുത്ത ഗുജറാത്ത് സ്ഫോടന പരമ്പര നടന്നത്. 21 സ്ഫോടനങ്ങളിലായി 200ല്‍ അധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ മുജാഹിദീന്‍ സംഘടനയ്ക്ക് വേണ്ടി ബോംബ് നിര്‍മ്മിച്ചു നല്‍കുന്നവരില്‍ പ്രധാനിയാണ് ഖുറേഷി. 2007നും 2008നും ഇടയില്‍ ഡല്‍ഹി, ഉത്തര്‍പ്രദേശ്, ജയ്പൂര്‍, അഹമ്മദാബാദ് തുടങ്ങിയ സ്ഥലങ്ങളിലെ ബോംബാക്രമണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത ഇന്ത്യന്‍ മുജാഹിദീന്‍ രാജ്യത്തിന് ഭീഷണി ഉയര്‍ത്തുന്ന ഭീകര സംഘടനകളില്‍ ഒന്നാമതാണ്.
നേരത്തെ ഖുറേഷിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് എന്‍.ഐ.എ നാല് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. സിമിയുമായി അടുത്ത ബന്ധമുള്ള ഖുറേഷി കേരളത്തില്‍ രഹസ്യ സന്ദര്‍ശനം നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. വാഗമണ്ണില്‍ നടന്ന സിമിയുടെ രഹസ്യ ക്യാംപില്‍ ഇയാള്‍ പങ്കെടുത്തതായാണ് വിവരം.
ട്രെയിനിൽ ചായയിൽ മയക്കുമരുന്ന് നൽകി മയക്കിയശേഷം അമ്മയെയും മകളെയും കവർന്ന സംഭവത്തിൽ റെയിൽവേ പൊലീസിന് പ്രതികളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചു. തത്കാല്‍ റിസര്‍വേഷന്‍ ചെയ്തവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇതോടൊപ്പം റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു വരുന്നു. ചായയിൽ മയക്കുമരുന്ന് നൽകി മയക്കിയശേഷം അമ്മയുടെയും മകളുടെയും പത്തരപവൻ സ്വർണം, രണ്ട് മൊബൈൽ ഫോണുകൾ, കൈയിലുണ്ടായിരുന്ന 18,000 രൂപ, നഴ്സിംഗ് സർട്ടിഫിക്കറ്റുകൾ തുടങ്ങിയവയാണ് കവർച്ച ചെയ്യപ്പെട്ടത്.ഹൈദരാബാദില്‍നിന്ന് കേരളത്തിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. പിറവം അഞ്ചൽപ്പെട്ടി നെല്ലിക്കുന്നേൽ പരേതനായ സെബാസ്റ്റ്യെൻറ ഭാര്യ ഷീലാ സെബാസ്റ്റ്യൻ (60), മകൾ ചിക്കു മരിയ സെബാസ്റ്റ്യൻ (24) എന്നിവരാണ് കവർച്ചയ്ക്ക് ഇരയായത്. കോട്ടയത്ത് അബോധാവസ്ഥയിൽ ട്രെയിനിൽ കണ്ടെത്തിയ ഇവരെ റെയിൽവേ പോലീസാണ് ആശുപത്രിയിലെത്തിച്ചത്. മകളുടെ സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്നതിനാണ് കഴിഞ്ഞദിവസം ഇരുവരുംയാത്ര പുറപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ട് ശബരി എക്സ്പ്രസിന്റെ എസ് 8 കംന്പാർട്ട്മെൻറിലാണ് ഇരുവരും കയറിയത്. ആലുവക്കാണ് ടിക്കറ്റ് എടുത്തിരുന്നത്. തൊട്ടടുത്ത സീറ്റുകളിൽ അന്യസംസ്ഥാനക്കാരായ മൂന്നുപേരും ഉണ്ടായിരുന്നതായി ഇവർ പൊലീസിനു മൊഴി നൽകിയിരുന്നു.
ഇവര്‍ക്കൊപ്പം എസ് -8 കംപാര്‍ട്ട്മെന്റില്‍ യാത്ര ചെയ്തവരാണു കവര്‍ച്ച നടത്തിയതെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഹൈദരാബാദില്‍ നിന്നു തത്കാല്‍ ടിക്കറ്റെടുത്താണ് ഇവര്‍ ട്രെയിനില്‍ കയറിയത്. കോയമ്ബത്തൂരില്‍ വച്ചാണു ഷീലയെയും മകളെയും മയക്കി ഇവര്‍ മോഷണം നടത്തിയത്. മോഷണത്തിനു ശേഷം ഇരുവരും പാലക്കാട് സ്റ്റേഷനില്‍ ഇറങ്ങിയതായും ഇതേ കംമ്പാർട്ട്മെന്റിലുണ്ടായിരുന്ന യാത്രക്കാര്‍ പോലീസിനു മൊഴി നല്‍കി.റിസര്‍വേഷന്‍ ചാര്‍ട്ട് പരിശോധിച്ച റെയില്‍വേ പോലീസ് സംഘത്തിനു ഇരുവരുടെയും പേരും വിലാസവും ലഭിച്ചിട്ടുണ്ട്. എന്നാല്‍, വിലാസം വ്യാജമാണെന്നാണു പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
ഇതേ തുടര്‍ന്നു തല്‍കാല്‍ ടിക്കറ്റ് ബുക്ക് ചെയ്ത കേന്ദ്രവും, ബുക്ക് ചെയ്ത ആളുടെ മൊബൈല്‍ നമ്ബരും വിശദാംശങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. ഷീലയുടെയും മകളുടെയും മൊബൈല്‍ ഫോണും സംഘം കവര്‍ന്നിട്ടുണ്ട്. ഈ മൊബൈല്‍ ഫോണ്‍ സൈബര്‍ സെല്ലിന്റെ നിരീക്ഷണത്തിലാണ്. റെയില്‍വേയില്‍ നിന്നു വിശദാംശങ്ങള്‍ ലഭിച്ച ശേഷം അന്വേഷണം തുടരുമെന്നു റെയില്‍വേ എസ്.ഐ ബിന്‍സ് ജോസഫ് അറിയിച്ചു. ട്രെയിൻ കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്താറായപ്പോൾ രണ്ടുപേർ അബോധാവസ്ഥയിൽ കിടക്കുന്നത് ടിടിഇയാണ് കണ്ടെത്തിയത്. തുടർന്ന് വിവരം പോലീസ് കണ്ട്രോൾ റൂമിൽ അറിയിക്കുകയായിരുന്നു. റെയിൽവേ പൊലീസ് എത്തി ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവശനിലയിലായ വീട്ടമ്മയും മകളും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.