തൃശൂര്‍: സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മിഥുന്‍ റിമാന്‍ഡില്‍. കൊരുമ്പിശ്ശേരി സ്വദേശി സുജിത്ത് വേണുഗോപാലിനെയാണ് മിഥുന്‍ കമ്പിവടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയത്. ഇതേത്തുടര്‍ന്ന് ഒളിവില്‍ പോയ മിഥുന്‍ പിന്നീട് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഇയാള്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആത്മഹത്യാശ്രമത്തിനിടെയുണ്ടായ പരിക്കുകള്‍ പൂര്‍ണ്ണമായും ഭേദമായിട്ടില്ല.

മിഥുനെ ഠാണാവിലെ സബ്ജയിലിലേക്ക് മാറ്റി. ചെയ്തു പോയ തെറ്റിന് എന്റെ ജീവനെ നിങ്ങള്‍ക്കു തരാന്‍ ഉള്ളു അതില്‍ കുറഞ്ഞു എന്തു തന്നാലും മതിയാവില്ല എന്നെനിക്കറിയാം ഒരു മനുഷ്യന്‍ എന്റെ കൈ കൊണ്ട് ഇല്ലാതായിട്ട് എനിക്കൊരിക്കലും ജീവിക്കാന്‍ കഴിയില്ലെന്ന് മിഥുന്റെ ആത്മഹത്യാശ്രമത്തിന് മുമ്പ് എഴുതിയ കുറിപ്പില്‍ പറഞ്ഞിരുന്നു.

ഓട്ടോ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന മിഥുന്‍ കൊരുമ്പിശ്ശേരി സ്വദേശിയായ സുജിത്തിന്റെ സഹോദരിയെ സ്ഥിരമായി ശല്യം ചെയ്യാറുണ്ടായിരുന്നു. ഇത് ചോദ്യം ചെയ്ത സുജിത്തിനെ ഇയാള്‍ നഗര മദ്ധ്യത്തില്‍ വെച്ച് ഇരുമ്പു വടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.