മദ്യപിച്ചെത്തിയ അയല്‍വാസി വീടിനു മുമ്പില്‍ നിന്ന് ബഹളംവച്ചു. പുറത്തിറങ്ങിയ ഭാര്യയേയും നന്നായി ചീത്ത വിളിച്ചു. ഇതുക്കണ്ടുനിന്ന ഭര്‍ത്താവിന് സഹിക്കാനായില്ല. അരിശംമൂത്ത ഭര്‍ത്താവ് മദ്യപന്റെ മുഖത്ത് ഒറ്റയടി. തൊട്ടടുത്തുണ്ടായിരുന്ന കല്ലില്‍ തലയിടിച്ചു വീണു. ഭാര്യയും ഭര്‍ത്താവും വീട്ടില്‍ക്കയറിപ്പോയി. ചെറിയ വഴിയില്‍ കുറുകെ കിടന്നിരുന്നയാളെ നാട്ടുകാരിലൊരാള്‍ മാറ്റിക്കിടത്താന്‍ നോക്കി. അപ്പോഴാണ് തലയില്‍ നിന്ന് രക്തം വരുന്നത് കണ്ടത്. വിളിച്ചിട്ടും അനക്കമില്ല. ഉടനെ, ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംഭവം വടക്കാഞ്ചേരിയില്‍………..
തൃശൂര്‍ വടക്കാഞ്ചേരി പാര്‍ളിക്കാട് തെനംപറമ്പ് കോളനിയിലാണ് തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. കൂലിപ്പണിക്കാരനായ വേലായുധന്‍(55) ആണ് കൊല്ലപ്പെട്ടത്. തലയില്‍ ആഴത്തിലേറ്റ മുറിവായിരുന്നു മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. ഇതോടെ, പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. അയല്‍വാസിയായ മണികണ്ഠനെ കയ്യോടെ പിടികൂടി. ഇപ്പോള്‍ റിമാന്‍ഡിലാണ്. ‘‘ഭാര്യയെ തെറി വിളിച്ചതിന്റെ ദേഷ്യത്തില്‍ ഒറ്റയടി കൊടുത്തതാണ്… സാറേ..മരിക്കുമെന്ന് കരുതിയില്ല’’.. പ്രതിയുടെ വിശദീകരണത്തിന് നിയമത്തിന് മുമ്പില്‍ വിലയില്ല. ഒറ്റയടിയുടെ ആഘാതത്തില്‍ തല കല്ലില്‍ തട്ടിയത് മരണ കാരണമായി.