തൃക്കാക്കര കൂട്ടബലാത്സംഗക്കേസില്‍ പ്രതിയായ ബേപ്പൂര്‍ കോസ്റ്റല്‍ സിഐ സുനുവിനെ സസ്‌പെന്‍ഡ് ചെയ്തു. കൊച്ചി കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇന്ന് ഡ്യൂട്ടിക്കെത്തിയതിനെ തുടര്‍ന്ന് സുനുവിനോട് അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സസ്‌പെന്‍ഷന്‍ നടപടി.
തൃക്കാക്കരയില്‍ വീട്ടമ്മ കൂട്ടബലാത്സംഗത്തിന് ഇരയായ കേസില്‍ മൂന്നാം പ്രതിയാണ് പി ആര്‍ സുനു. കേസില്‍ സുനുവിനെ അറസ്റ്റ് ചെയ്യാതെ വിട്ടയച്ചിരുന്നു. കൃത്യമായ തെളിവ് കിട്ടിയില്ലെന്ന് പറഞ്ഞാണ് ഇയാളെ വിട്ടയച്ചത്. കേസില്‍ അഞ്ചു പേര്‍ കസ്റ്റഡിയിലുണ്ട്. പരാതിക്കാരിയുടെ വീട്ടുജോലിക്കാരിയായിരുന്ന വിജയലക്ഷ്മിയാണ് ഒന്നാം പ്രതി. വിജയലക്ഷ്മിയുടെ സുഹൃത്ത് രാജീവ് രണ്ടാം പ്രതിയും സിഐ സുനു മൂന്നാം പ്രതിയുമാണ്.
സുനു അടങ്ങുന്ന സംഘം തൃക്കാക്കരയിലും കടവന്ത്രയിലുമെത്തിച്ച് കൂട്ട ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. തൃക്കാക്കര സ്വദേശിയായ വീട്ടമ്മയാണ് പീഡന പരാതി നല്‍കിയത്. യുവതിയുടെ ഭര്‍ത്താവ് ജയിലില്‍ കഴിയുകയാണ്. ഇത് മുതലെടുത്ത സിഐയും സംഘവും ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തുവെന്നാണ് വീട്ടമ്മയുടെ പരാതി. നേരത്തെ മറ്റൊരു ബലാത്സംഗക്കേസില്‍ റിമാന്‍ഡിലായിരുന്നയാളാണ് സിഐ സുനു.
ബിടെക് ബിരുദധാരിയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ 2021 ഫെബ്രുവരിയില്‍ സുനു പിടിയിലായിരുന്നു. മുളവുകാട് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ആയിരിക്കെയായിരുന്നു സംഭവം. സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ യുവതിയുമായി ഇയാള്‍ അടുപ്പത്തിലായി. തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. സെന്‍ട്രല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഹൈക്കോടതി ജാമ്യം തള്ളിയതോടെ സുനു അറസ്റ്റിലായി.
പത്തനംതിട്ട ഇലന്തൂരിൽ നടന്ന നരബലിക്ക് ഇരയായത് തമിഴ്‌നാട് സ്വദേശിനി പത്മയും കാലടിയിൽ താമസിച്ചുവന്നിരുന്ന റോസ്‌ലിയുമാണെന്ന് സ്ഥിരീകരണം. തിരുവനന്തപുരം ഫൊറൻസിക് ലാബിൽ നടത്തിയ ഡി.എൻ.എ. പരിശോധനയിലാണ് മൃതദേഹ ഭാഗങ്ങൾ ഇരുവരുടെയും തന്നെയെന്ന് ഉറപ്പിച്ചത്. ഡി.എൻ.എ. ഫലം അന്വേഷണ സംഘത്തിന് ശനിയാഴ്ച കൈമാറുന്നതാണ്. ഈ സാഹചര്യത്തിൽ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറുമെന്ന് അധികൃതർ അറിയിച്ചു.
നിലവിൽ മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇലന്തൂരിൽ വീടിന് സമീപത്ത് പലയിടങ്ങളിലായി കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹഭാഗങ്ങൾ. പത്മയുടേത് 56 കഷ്ണങ്ങളാക്കി പലഭാഗത്തായി മറവു ചെയ്ത നിലയിലായിരുന്നു. റോസ്‌ലിയുടെ മൃതദേഹം ഭാഗങ്ങളാക്കിയിരുന്നില്ല. ലഭിച്ചവയിൽ മറ്റാരുടെയെങ്കിലും മൃതദേഹ ഭാഗങ്ങളുണ്ടോയെന്ന സംശയം പോലീസിനുണ്ടായിരുന്നു.
ഇത് ഉറപ്പിക്കാനായിരുന്നു പരിശോധനകൾ നടത്തി വന്നിരുന്നു. ഡി.എൻ.എ. ഫലം വന്നതോടെ മറ്റാരേയും നരബലി സംഘം ഇരയാക്കിയിട്ടില്ലെന്നും ഇതിലൂടെ വ്യക്തമായി. ഏതാണ്ട് ഒരു മാസം മുമ്പാണ് മൃതദേഹഭാഗങ്ങളുടെ ഡി.എൻ.എ. പരിശോധനയ്ക്കയച്ചത്. എറണാകുളം കടവന്ത്ര സ്വദേശിയ പത്മം എന്ന ലോട്ടറി വിൽപ്പനക്കാരിയെ കാണാനില്ലെന്ന കുടുംബത്തിന്റെ പരാതിയിൽ നടന്ന അന്വേഷണത്തിലാണ് പ്രബുദ്ധ കേരളത്തെ നടുക്കിയ നരബലി പുറത്ത് വന്നത്.
ഈ അന്വേഷണം കാലടിയിലെ റോസ്‌ലിയിലേയ്ക്കും എത്തുകയായിരുന്നു. പത്തനംതിട്ട ഇലന്തൂരിൽ തിരുമ്മൽ ചികിൽസാ കേന്ദ്രം നടത്തുന്ന ഭഗവൽ സിംഗും ഭാര്യ ലൈലയും ചേർന്നാണ് സാമ്പത്തിക അഭിവൃദ്ധിക്കുള്ള നരബലി എന്ന രീതിയിൽ രണ്ട് സ്ത്രീകളെ കഴുത്തറുത്ത് കൊന്ന് ശരീരഭാഗങ്ങൾ കഷ്ണങ്ങളായാണ് വീട്ടുപറമ്പിൽ കുഴിച്ചിട്ടത്.
തിരുവല്ല എലന്തൂർ സ്വദേശി ഭഗവൽ സിംഗിനും ഭാര്യ ലൈലയ്ക്കും ദുർമന്ത്രവാദത്തിന്റെ ഭാഗമായി കൊലചെയ്യാൻ സ്ത്രീകളെ എറണാകുളത്ത് നിന്ന് തിരുവല്ലയിൽ എത്തിച്ച് നൽകിയത് പെരുമ്പാവൂർ സ്വദേശിയായ ഷിഹാബ് എന്ന റഷീദ് ആണ്. ഷിഹാബ് എന്ന റഷീദിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് ഇരട്ടക്കൊലയുടെ ചുരുളഴിഞ്ഞത്.
വയനാട്ടിൽ അയൽവാസിയുടെ വെട്ടേറ്റ് ചികിത്സയിലായിരുന്ന അഞ്ചുവയസുകാരൻ മരിച്ചു. പള്ളിക്കവല കുഴിമുക്ക് പാറയ്ക്കൽ ജയപ്രകാശിന്റെ മകൻ ആദിദേവ് ആണ് മരിച്ചത്. കുട്ടിയുടെ അമ്മയായ അനിലയ്‌ക്കും ആക്രമണത്തിൽ സാരമായി പരിക്കേറ്റിരുന്നു. അയൽവാസിയും ജയപ്രകാശിന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ പള്ളിക്കവല കിഴക്കേപറമ്പിൽ ജിതേഷ് (45) ആണ് പ്രതി.
വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് ആക്രമണമുണ്ടായത്. അനില മകൻ ആദിദേവിനെ അങ്കണവാടിയിലേക്ക് കൊണ്ടുപോകുന്നതിനിടെ റോഡിൽവച്ച് ജിതേഷ് ആക്രമിക്കുകയായിരുന്നു. അനിലയ്‌ക്ക് തോളിനും പുറത്തുമാണ് വെട്ടേറ്റത്. ആദിദേവിന് ഇടതുചെവിയുടെ ഭാഗത്താണ് വെട്ടേറ്റത്. നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്. മേപ്പാടി ഡി.എം. വിംസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആദിദേവിന്റെ നിലഗുരുതരമായതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
ജിതേഷിനെ അന്നുതന്നെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. വ്യക്‌തിവൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നു പൊലീസ് പറയുന്നു. ജയപ്രകാശും പ്രതിയും തമ്മിൽ ചില ബിസിനസ് ഇടപാടുകൾ ഉണ്ടായിരുന്നുവെന്നും ഇതിനെ തുടർന്നു പ്രശ്‍നങ്ങൾ നിലനിന്നിരുന്നുവെന്നാണ് റിപ്പോർട്ട്.
കൊച്ചിയിൽ മോഡൽ കൂട്ടബലാത്സംഗത്തിന് ഇരയായ കേസിൽ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. നാല് പ്രതികളും കൊച്ചി സൗത്ത് പൊലീസിന്റെ കസ്റ്റഡിയിലാണുള്ളത്. രാജസ്ഥാന് സ്വദേശിയായ യുവതിയും, കൊടുങ്ങല്ലൂർ സ്വദേശികളായ മൂന്ന് യുവാക്കളുമാണ് പ്രതികൾ.
രാജസ്ഥാൻ സ്വദേശിയായ യുവതി ഡിംപിൾ ലാമ്പ, കൊടുങ്ങല്ലൂർ സ്വദേശികളായ നിതിൻ , വിവേക്, സുദീപ് എന്നീ യുവാക്കളുമാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.നാല്പത്തിയഞ്ച് മിനിറ്റോളമാണ് സഞ്ചരിക്കുന്ന വാഹനത്തിനുള്ളിൽ വെച്ച് പത്തൊൻപതുകാരിയായ മോഡലിനെ ബലാൽസംഗം ചെയ്തത്. മൂന്ന് യുവാക്കൾ ചേർന്ന് ബാറിൽ കുഴഞ്ഞുവീണ യുവതിയെ വാഹനത്തില് കയറ്റി പോവുകയായിരുന്നു.
തിരിച്ച് ബാറിലെത്തിയ ശേഷമാണ് പ്രതികളിലൊരാളായ ഡിംപിൾ ലാമ്പ വാഹനത്തില് കയറുന്നത്. പിന്നീട് മോഡലിനെ കാക്കാനാട്ടെ താമസസ്ഥലത്ത് കൊണ്ടുപോയി വിട്ടു. വെള്ളിയാഴ്ച പുലർച്ചെ യുവതി ആശുപത്രിയിൽ ചികിത്സ തേടി. അങ്ങനെയാണ് വിവരം പൊലീസ് അറിയുന്നത്. അധികം വൈകാതെ കൊടുങ്ങല്ലൂരിൽ നിന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തു. പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്നാണ് പൊലീസ് വിശദീകരണം.
പ്രതികളും പീഡനത്തിന് ഇരയായ മോഡലും സുഹൃത്തുക്കളാണെന്നും സൂചനയുണ്ട്. പീഡനം നടത്താനുപയോഗിച്ച വാഹനം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ മാധ്യമങ്ങളെ കണ്ട് കൂടുതൽ വിവരങ്ങൾ പങ്കുവെച്ചേക്കും.
മൂന്ന് വയസുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ ആളുടെ വധശിക്ഷ 63ാം ജന്മദിനത്തിൽ നടപ്പാക്കി. കാമുകിയുടെ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ നടപ്പാക്കിയത്. അമേരിക്കയിലെ ഒക്കലഹോമയിലാണ് സംഭവം.
മുൻ നാവികസേനാ ഉദ്യോഗസ്ഥനായ റിച്ചാര്‍ഡ് ഫെയര്‍ ചെല്‍ഡ് എന്നയാളുടെ വധശിക്ഷയാണ് വ്യാഴാഴ്ച നടപ്പാക്കിയത്. 1993ൽ 34ാം വയസിലാണ് ഇയാൾ ക്രൂരമായ കൊലപാതകം നടത്തിയത്. കൊലപാതകത്തിനുള്ള ജയില്‍ ശിക്ഷ അനുഭവിച്ച ഇയാളുടെ 63ാം പിറന്നാള്‍ ദിനത്തിൽ വധശിക്ഷ നടപ്പാക്കുകയായിരുന്നു. വിഷം കുത്തിവച്ചായിരുന്നു വധശിക്ഷ.
ആദം ബ്രൂംഹാൽ എന്ന മൂന്ന് വയസുകാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്. ആദമിന് നീതി ലഭിച്ച ദിവസമെന്നാണ് അവസാനമായി റിച്ചാര്‍ഡ് പ്രതികരിച്ചത്. വധശിക്ഷ നടപ്പാക്കുന്നതിനെതിരെ ബോധവല്‍ക്കരണം നടത്തുന്നവര്‍ റിച്ചാര്‍ഡിന് വേണ്ടി പിറന്നാള്‍ കേക്ക് തയ്യാറാക്കിയിരുന്നു.
കിടക്കയില്‍ മൂത്രമൊഴിച്ച ശേഷം കരഞ്ഞതിനായിരുന്നു കാമുകിയുടെ മകനെ റിച്ചാര്‍ഡ് ക്രൂരമായി കൊലപ്പെടുത്തിയത്. കാമുകിയുമായി എല്ലാ രാത്രിയും മദ്യപിക്കാറുണ്ടായിരുന്ന പ്രതി സംഭവദിവസം അവരുടെ വീട്ടിൽ കിടന്നുറങ്ങിയപ്പോഴായിരുന്നു കുഞ്ഞിനെ വകവരുത്തിയത്.
ചുട്ടുപഴുത്ത ചിമ്മിനി അടുപ്പിലേക്ക് ആദമിന്‍റെ ശരീരം പിടിച്ച ശേഷമായിരുന്നു മേശയിലേക്ക് എറിഞ്ഞത്. ശരീരത്തിന്റെ ഇരു വശത്തും ഗുരുതര പൊള്ളലാണ് മൂന്ന് വയസുകാരനേറ്റത്. മേശയില്‍ തലയിടിച്ച് അബോധാവസ്ഥയിലായ കുഞ്ഞ് പിന്നാലെ മരണത്തിനു കീഴടങ്ങുകയായിരുന്നു.
2021 ഒക്ടോബറിലാണ് ഒക്കലഹോമ അധികാരികൾ വധശിക്ഷ പുനരാരംഭിക്കാനുള്ള തീരുമാമെടുക്കുന്നത്. ഇതിനു ശേഷം ഏഴു പേരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. അമേരിക്കയില്‍ ഈ വര്‍ഷം നടക്കുന്ന 16ാമത്തെ വധശിക്ഷയാണ് റിച്ചാര്‍ഡിന്‍റേത്. രണ്ട് ദിവസത്തിനുള്ളിൽ നാല് വധശിക്ഷകളാണ് യു.എസിൽ നടപ്പാക്കിയത്.
കൊച്ചിയിൽ യുവതിയെ കാറിൽ വച്ച് കൂട്ടബലാത്സംഗം ചെയ്തു. ഇന്നലെ അർധരാത്രിയാണ് സംഭവം. മോഡലായ യുവതിയെ ആണ് മദ്യലഹരിയിൽ മൂന്ന് യുവാക്കൾ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തത്. സംഭവത്തിൽ മൂന്ന് യുവാക്കളേയും ഒരു സ്ത്രീയേയും പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ –
ഇന്നലെ രാത്രി എട്ടരയോടെയാണ് കൊച്ചിയിലെ ഒരു ബാറിലേക്ക് സുഹൃത്തായ സ്ത്രീയോടൊപ്പം മോഡലായ യുവതി എത്തിയത്. ഏതാണ്ട് പത്ത് മണിയോടെ യുവതി ബാറിൽ വച്ച് കുഴഞ്ഞു വീണു. ഇതോടെ യുവതിയെ താമസസ്ഥലത്തേക്ക് കൊണ്ടു പോകാം എന്ന് പറഞ്ഞ് യുവാക്കൾ യുവതിയെ കാറിൽ കയറ്റി. സുഹൃത്തായ സ്ത്രീ കാറിൽ കയറിയിരുന്നില്ല. തുടർന്ന് നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കറങ്ങിയ യുവാക്കൾ കാറിൽ വച്ച് യുവതിയെ മാറി മാറി ബലാത്സംഗം ചെയ്യുകയും ഒടുവിൽ കാക്കനാട്ടെ അവരുടെ താമസസ്ഥലത്ത് ഇറക്കി വിടുകയും ചെയ്യുകയായിരുന്നു. കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി ഇന്ന് ഇക്കാര്യം അവരുടെ സുഹൃത്തിനെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇന്ന് രാവിലെയാണ് ഇതേക്കുറിച്ച് പൊലീസിന് പരാതി ലഭിച്ചത്.
യുവതിയും യുവാക്കളും പോയ ബാറിലെത്തിയ പൊലീസ് യുവാക്കൾ നൽകിയ തിരിച്ചറിയൽ രേഖകൾ പരിശോധിച്ചതിൽ ഇവർ നൽകിയ മേൽവിലാസം വ്യാജമാണെന്ന് കണ്ടെത്തി. തുടർന്ന് യുവതിയുടെ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത പൊലീസ് വിശദമായി ചോദ്യം ചെയ്തു. വൈകാതെ യുവതിയെ പീഡിപ്പിച്ചത് കൊടുങ്ങല്ലൂർ സ്വദേശികളായ മൂന്ന് യുവാക്കളാണെന്ന് കണ്ടെത്തി.
കൂട്ടബലാത്സംഗത്തെ തുടർന്ന് അവശനിലയിലായ യുവതി ഇന്ന് കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പൊലീസ് ഇടപെട്ട് ഇവരെ കളമശ്ശേരി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്നലെ യുവതി ബോധരഹിതയായ ശേഷം കാറിൽ കേറ്റിയപ്പോൾ സുഹൃത്തായ സ്ത്രീ മനപൂർവ്വം ഒഴിഞ്ഞു മാറിയതാണ് എന്നാണ് പൊലീസ് നൽകുന്ന സൂചന. നിലവിൽ മൂന്ന് യുവാക്കളും ഈ സ്ത്രീയും മാത്രമാണ് പ്രതികൾ എന്നാണ് പൊലീസ് കണ്ടെത്തൽ.
തന്റെ പിതാവിന്റെ മരണം ഹൃദയാഘാതമല്ല, അമ്മ നടത്തിയ കൊലപാതകമാണെന്ന് തെളിയിച്ച് മകൾ. മൂന്ന് മാസം മുൻപാണ് മുൻ സർക്കാർ ഉദ്യോഗസ്ഥനായ മഹാരാഷ്ട്രയിലെ ചന്ദ്രപുർ സ്വദേശി മരിച്ചത്. ഉറങ്ങിക്കിടക്കവെയുണ്ടായ ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നുവെന്നാണ് ഭാര്യ രഞ്ജന നാട്ടുകാരെയും വീട്ടുകാരെയും വിശ്വസിപ്പിച്ചിരുന്നത്. എന്നാൽ, ഭർത്താവിന്റെ മരണത്തിന് ഉത്തരവാദി താനാണെന്ന് രഞ്ജന രാംതെക്, കാമുകൻ മുകേഷ് ത്രിവേദിയെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു.
ഈ സംഭാഷണമാണ് രഞ്ജനയ്ക്ക് വിനയായത്. കൊലപാതകം വെളിപ്പെടുത്തുന്ന ശബ്ദരേഖ മകൾ പുറത്ത് വിടുകയായിരുന്നു. പിന്നാലെ രഞ്ജനയെ പോലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് ആറിനായിരുന്നു സംഭവം. ഉറങ്ങുകയായിരുന്ന ഭർത്താവിനെ രഞ്ജന, തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. രാവിലെ ബന്ധുക്കളെ വിളിച്ച് ഹൃദയാഘാതം മൂലം ഭർത്താവ് മരിച്ചെന്നു അറിയിച്ചു.
പിന്നാലെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് നിൽക്കാതെ സംസ്‌കരിക്കുകയും ചെയ്തു. ”ഞാൻ അയാളെ തലയണ കൊണ്ട് ശ്വാസം മുട്ടിച്ചു. രാവിലെ ബന്ധുക്കളെ വിളിച്ച് മരണവിവരം അറിയിക്കും. അയാൾക്ക് ഹൃദയാഘാതം ഉണ്ടായെന്ന് പറയും” കൊലപാതകത്തിന് തൊട്ടുപിന്നാലെ രഞ്ജന, കാമുകൻ മുകേഷിനെ ഫോണിൽ വിളിച്ച് അറിയിച്ചു. മൂന്ന് മാസത്തിനു ശേഷം മകൾ ശ്വേത അമ്മയെ കാണാനെത്തി.
ഫോൺ വിളിക്കാനായി അമ്മയുടെ ഫോൺ വാങ്ങിയപ്പോഴാണ് ശബ്ദരേഖ കണ്ടെടുത്തത്. പിന്നാലെ, ശബ്ദരേഖയുമായി ശ്വേത സ്റ്റേഷനിൽ ഹാജരായി. ശബ്ദരേഖ കേട്ട പൊലീസ്, രഞ്ജനയെയും മുകേഷിനെയും വിളിപ്പിച്ച് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
കാസർകോട് മഞ്ചേശ്വരം ഉദ്യാവറിൽ 9 വയസുകാരിയായ വിദ്യാർഥിനിക്കുനേരെ അതിക്രമം. മദ്രസയിലേക്ക് പോകുകയായിരുന്ന വിദ്യാർത്ഥിയെ പ്രദേശവാസിയായ കുഞ്ചത്തൂർ സ്വദേശി അബൂബക്കർ സിദ്ദിഖ് എന്നയാളാണ് പെൺകുട്ടിയെ എടുത്തെറിഞ്ഞത്. ഉദ്യാവര ജമാഅത്ത് പള്ളിക്ക് സമീപത്ത് വെച്ചായിരുന്നു സംഭവം.
റോഡിൽ നിൽക്കുകയായിരുന്ന പെൺകുട്ടിയുടെ അടുത്തേക്കെത്തിയ അബൂബക്കർ സിദ്ദിഖ്, യാതൊരു പ്രകോപനവും കൂടാതെ കുട്ടിയെ എടുത്തെറിയുകയായിരുന്നുവെന്ന് പുറത്തു വന്ന സിസി ടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. മറ്റ് കുട്ടികൾ നോക്കി നിൽക്കെയായിരുന്നു സംഭവം. ‘സൈക്കോ’ എന്ന ഇരട്ട പേരിൽ അറിയപ്പെടുന്ന അബൂബക്കർ സിദീഖ്, നേരത്തെയും വിദ്യാർത്ഥികൾക്കെതിരെ ആക്രമണം നടത്തിയിരുന്നുവെന്നാണ് വിവരം.
പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടി ആശുപത്രിയിൽ ചികിൽസയിലാണ്. കുട്ടിക്ക് ആന്തരിക ക്ഷതമുണ്ടായതായും സൂചനയുണ്ട്. കുട്ടിയുടെ മാതാപിതാക്കൾ പോലീസിനും ചൈൽഡ് ലൈനും പരാതി നൽകി
മോഷണം നടത്തിയെന്ന് ആരോപിച്ച് മര്‍ദ്ദിച്ച പത്തുവയസുകാരി മരിച്ചു. തമിഴ്നാട്ടിലെ പുതുക്കോട്ടയിലാണ് സംഭവം. ആറംഗ കുടുംബം ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയെന്ന് ആരോപിച്ച് നാട്ടുകാര്‍ ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ സാരമായി പരിക്കേറ്റ പത്തുവയസുകാരി സര്‍ക്കാര്‍ ആശുപത്രില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പൊലീസ് സ്ഥലത്തെത്തിയാണ് ആള്‍ക്കൂട്ടത്തില്‍ നിന്നും ആറംഗസംഘത്തെ രക്ഷപ്പെടുത്തിയത്.
ആള്‍ക്കൂട്ടം കുടുംബത്തെ മര്‍ദിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. കുട്ടിയുടെ അമ്മ പുഷ്പ ഗണേഷ് നഗര്‍ പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
നവംബര്‍ 14ന് തമിഴ്നാട്ടിലെ പുതുക്കോട്ടയിലെ കിള്ളനൂരില്‍ റോഡിന് സമീപത്തെ ക്ഷേത്രങ്ങളില്‍ മോഷണം നടത്തുന്ന സംഘത്തെ കണ്ടെത്തിയതായി വാട്സാപ്പ് സന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു. ഇതിനിടെ ആറംഗസംഘത്തെ ഓട്ടോറിക്ഷയില്‍ കണ്ടപ്പോള്‍ മോഷ്ടാക്കളാണെന്ന് കരുതി നാട്ടുകാര്‍ പിന്തുടരാന്‍ തുടങ്ങുകയും വാഹനം വളഞ്ഞ നാട്ടുകാര്‍ മര്‍ദിക്കുകയുമായിരുന്നു.
ഇലന്തൂർ ഇരട്ടനരബലിക്കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. നരബലിയിൽ കൃത്യമായ ആസൂത്രണം നടന്നിരുന്നുവെന്ന് സംശയം. ക്രൂരവും നിഷ്ഠൂരവുമായി നടപ്പിലാക്കിയ കൃത്യം പുറത്ത് വന്നാലും ശിക്ഷിക്കപ്പെടാതിരിക്കാനുള്ള സകല പണിയും ഷാഫി ചെയ്തു വച്ചിരുന്നുവെന്ന സൂചനയാണ് പുറത്തു വരുന്നത്. കൊലപാതകങ്ങള്‍ നടന്ന ഭഗവല്‍ സിങ്ങിന്റെ വീടിന് സമീപമുള്ള വൃദ്ധയുടെ വളര്‍ത്തു നായ്ക്കളെ കൊന്ന് മുറിച്ചാണ് മൃതദേഹ ഭാഗങ്ങള്‍ക്കൊപ്പം തള്ളിയത് എന്നാണ് സംശയിക്കുന്നത്. റോസിലിന്റെ ഡിഎന്‍എ പരിശോധനാ ഫലം വൈകാന്‍ കാരണവും ഇതു തന്നെയെന്ന് കരുതുന്നു.
സമാനതകളില്ലാത്ത ക്രൂരതയാണ് കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫി നരബലിക്കിരയായ സ്ത്രീകളോട് കാണിച്ചത്. പദ്മത്തിന്റെ കഴുത്തറുത്തപ്പോള്‍ പിടഞ്ഞ കാലിന്റെ മുട്ടുചിരട്ട ചുറ്റികക്ക് ഇയാള്‍ തല്ലിപ്പൊട്ടിച്ചുവെന്നാണ് മൊഴി. ചുറ്റികയും തെളിവെടുപ്പിനിടെ കാക്കനാട് പൊലീസ് കണ്ടെടുത്തിരുന്നു. ഇവിടത്തെ ബന്തവസ് പോലീസ് അവസാനിപ്പിച്ചതോടെ ഇവിടം കാഴ്ചക്കാർ കയറിയിറങ്ങുന്ന ഇടമായി. പോലീസ് കാവല്‍ അവസാനിപ്പിച്ച് ഒരാഴ്ച്ച പിന്നിടുമ്പോഴും മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്ന സ്ഥലം കാണാന്‍ ദൂരെ സ്ഥലങ്ങളില്‍ നിന്ന് പോലും നിരവധി ആളുകളാണ് എത്തുന്നത്. തമിഴ്‌നാട് സ്വദേശിനിയായ പദ്മത്തേയും ആലുവ സ്വദേശിനി റോസിലിനെയും നരബലിക്ക് വിധേയമാക്കിയ സമാനതകളില്ലാത്ത ക്രൂരത നടന്ന വീടും പരിസരവും കാണാന്‍ മഴയെപ്പോലും അവഗണിച്ചാണ് ആളുകൾ എത്തുന്നത്.
വീടിന് ചുറ്റും ഉള്ള സ്ഥലങ്ങളും മൃതദേഹം കുഴിച്ചിട്ട കുഴികളും ഒക്കെ കാണാനായാണ് ആളുകള്‍ എത്തുന്നത്. തിരുമ്മല്‍ കേന്ദ്രത്തില്‍ വച്ചും പത്മത്തിന്റെ മൃതദേഹം മുറിച്ചിട്ടുണ്ട്. അവിടെ രക്തക്കറയും സന്ദര്‍ശകര്‍ക്ക് കാണാന്‍ കഴിയും. കുറഞ്ഞത് ഒരു ലക്ഷം പേരെങ്കിലും ഇതുവരെ ഇവിടം സന്ദര്‍ശിച്ചിട്ടുണ്ടാകുമെന്ന് കരുതുന്നു. ഇലന്തൂരില്‍ നരബലിയുടെ പശ്ചാത്തലത്തില്‍ സിനിമകളും ഉണ്ടായേക്കും. അസാധാരണവും അപൂര്‍വ്വവുമായ സംഭവം നടന്ന സ്ഥലത്തെ സന്ദര്‍ശകരില്‍ നിരവധി സിനിമാ പ്രവര്‍ത്തകരുമുണ്ട്.
സംവിധായകന്‍ ഷാജീ കൈലാസ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഇലന്തൂരിലെ കൊലപാതകം നടന്ന വീട് സന്ദര്‍ശിച്ചിരുന്നു. വീടും പരിസരവും എല്ലാം കണ്ട് ഏറെ സമയം ചെലവഴിച്ച് വിശദമായി കണ്ട ശേഷമാണ് ഷാജി കൈലാസ് മടങ്ങിയത്. ഇലന്തൂര്‍ സ്വദേശിയും പച്ചത്തപ്പ് എന്ന ചിത്രത്തിലൂടെ നവാഗത സംവിധായകനുള്ള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് ജേതാവുമായ അനു പുരുഷോത്തം നരബലി പ്രമേയമാക്കി സിനിമ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ്.
പത്മ,റോസ്ലിൻ എന്ന സ്ത്രീകളെ പണം വാഗ്ധാനം ചെയ്ത് എത്തിച്ചാണ് നടുക്കുന്ന കൊലനടത്തിയത്. പത്മയെ ചരടുകൊണ്ട് ശ്വാസംമുട്ടിച്ച് ബോധംകെടുത്തി. കഴുത്തറുത്ത് ഒന്നാം പ്രതിയായ ഷാഫിയാണ് കൊന്നത്. പിന്നീട് ഇത് 56 കഷ്ണങ്ങളാക്കി ബക്കറ്റിലാക്കി കുഴിയിലിട്ടു. റോസ്ലിയെ കഴുത്തറുത്ത് കൊന്നശേഷം മാറിടം മുറിച്ചുമാറ്റി’യത് ഭഗവൽ സിങിന്റെ ഭാരര്യ ലൈലയാണ്. റോസ്‍ലിന്‍റെ ശരീരം കഷഩങ്ങളാക്കി മുറിച്ച ശേഷം നാലരയടി താഴ്ചയിലാണ് കുഴിച്ചിട്ടത്. വീടിനോട് ചേർന്ന് മുറ്റത്തായിരുന്നു കുഴിയെടുത്ത് മൃതദേഹം മറവുചെയ്തിരുന്നത്. ഇതിന് മുകളിലായി പ്രതികൾ മഞ്ഞൾ ചെടിയും മറ്റും നടുകയും ചെയ്തിരുന്നു. മാത്രമല്ല ഉപ്പും ഇതിനൊപ്പം കണ്ടെത്തിയിരുന്നു.