ശ്രദ്ധ വാള്‍ക്കര്‍ കൊലക്കേസില്‍ പ്രതിക്കെതിരേ ലൗ ജിഹാദ് ആരോപണവും. കൊല്ലപ്പെട്ട ശ്രദ്ധയുടെ പിതാവ് വികാസ് വാള്‍ക്കറാണ് സംഭവത്തില്‍ ലൗ ജിഹാദും സംശയിക്കുന്നതായി പ്രതികരിച്ചത്. പ്രതി അഫ്താബ് പൂനെവാലയ്ക്ക് വധശിക്ഷ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. “ഞാൻ ലവ് ജിഹാദാണ് സംഭവം എന്ന് സംശയിക്കുന്നു. അഫ്താബിന് വധശിക്ഷ നൽകണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. ദില്ലി പോലീസിനെ ഞാൻ വിശ്വസിക്കുന്നു, അന്വേഷണം ശരിയായ ദിശയിലാണ് നീങ്ങുന്നത്.

ശ്രദ്ധ അവളുടെ അമ്മാവനുമായിട്ടായിരുന്നു കൂടുതല്‍ കാര്യങ്ങള്‍ പങ്കുവച്ചിരുന്നത്, എന്നോട് അധികം സംസാരിച്ചിരുന്നില്ല. ഞാൻ ഒരിക്കലും അഫ്താബുമായി സംസാരിച്ചിരുന്നില്ല. മുംബൈയിലെ വസായിലാണ് ഞാൻ ആദ്യമായി ശ്രദ്ധയെ കാണാനില്ലെന്ന് പരാതി നൽകിയത്” എന്നും പിതാവ് വ്യക്തമാക്കി.

ആറു മാസം മുൻപാണ് ഒപ്പം താമസിച്ചിരുന്ന ശ്രദ്ധയെ അഫ്താബ് കൊലപ്പെടുത്തിയത്. ശ്രദ്ധയുടെ നെഞ്ചില്‍ കയറിയിരുന്ന് കഴുത്ത് ഞെരിക്കുകയായിരുന്നു. മരിച്ചെന്ന് ഉറപ്പിച്ചതോടെ മൃതദേഹം ശൗചാലയത്തിലേക്ക് മാറ്റി. പിന്നാലെ ഒരു കൊലപാതകം ചെയ്താല്‍ എങ്ങനെ പിടിക്കപ്പെടാതിരിക്കാമെന്നും എങ്ങനെ മൃതദേഹങ്ങള്‍ കഷണങ്ങളാക്കാമെന്നും ഗൂഗിളില്‍ തിരഞ്ഞു.

മൂന്ന് ആഴ്ച റഫ്രിജറേറ്ററിൽ സൂക്ഷിച്ചശേഷം ശരീരഭാഗങ്ങൾ 18 ദിവസം കൊണ്ടു നഗരത്തിൽ പല ഭാഗങ്ങളിലായി ഉപേക്ഷിക്കുകയും ചെയ്തത്. ഇതിനിടെ ശ്രദ്ധയുടെ രക്തംപുരണ്ട വസ്ത്രങ്ങള്‍ മാലിന്യം കൊണ്ടുപോകുന്ന വണ്ടിയിലും ഉപേക്ഷിച്ചു. മൂന്നു വർഷം മുൻപ്, ഒരു ഡേറ്റിങ് ആപ് വഴിയാണ് ശ്രദ്ധയും അഫ്താബും പരിചയപ്പെടുന്നത്. കാമുകിയെ കൊന്ന് കഷ്ണങ്ങളാക്കിയ അതേ വീട്ടില്‍ അതേ മുറിയിലായിരുന്നു പിന്നീടും യുവാവ് കഴിഞ്ഞിരുന്നത്.

ശ്രദ്ധയുടെ മൃതദേഹ ഭാഗങ്ങൾ സൂക്ഷിച്ച ഫ്രിജിൽത്തന്നെ അഫ്താബ് ഭക്ഷണ സാധനങ്ങളും സൂക്ഷിച്ചിരുന്നതായി പൊലീസ് പറയുന്നു. ശ്രദ്ധയെ കൊലപ്പെടുത്തിയശേഷം ഇയാള്‍ പല പെണ്‍കുട്ടികളുമായും അടുപ്പം സ്ഥാപിച്ചിരുന്നതായാണ് പോലീസിന്റെ കണ്ടെത്തല്‍. ശ്രദ്ധയെ പരിചയപ്പെട്ട അതേ ഡേറ്റിങ് ആപ്പ് വഴിയാണ് മറ്റുപെണ്‍കുട്ടികളെയുമായും അടുപ്പം സ്ഥാപിച്ചത്. ഫ്രിഡ്ജില്‍ കാമുകിയുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കെ തന്നെ മറ്റൊരു യുവതിയെ പലതവണ ഇയാള്‍ വീട്ടിലേക്ക് കൊണ്ടുവന്നതായും പൊലീസ് അറിയിച്ചിരുന്നു.

ഇതും ഡേറ്റിംഗ് ആപ്പിലൂടെ തന്നെ പരിചയപ്പെട്ട പെണ്‍കുട്ടി. പുതിയ കാമുകിയെ വീട്ടിലേക്കു കൊണ്ടുവരുമ്പോള്‍ ശ്രദ്ധയുടെ മൃതദേഹം ഫ്രിജില്‍നിന്ന് കബോര്‍ഡിലേക്ക് മാറ്റാനും അഫ്താബ് ശ്രദ്ധിച്ചിരുന്നു. ദുർഗന്ധം ഒഴിവാക്കാൻ ചന്ദനത്തിരികളും റൂം ഫ്രഷ്നറുകളും ഉപയോഗിച്ചു. ഇതുവരെ 12 മൃതദേഹ ഭാഗങ്ങളാണ് പൊലീസ് കണ്ടെടുത്തത്. ഇവയെല്ലാം ശ്രദ്ധയുടേത് തന്നെയാണെന്ന് ഉറപ്പിക്കാനായി വിദഗ്ധ പരിശോധനയ്ക്ക് അയച്ചു.

ശ്രദ്ധയെ പരിചയപ്പെടുന്നതിനു മുൻപും അഫ്താബിന് നിരവധി പെണ്‍കുട്ടികളുമായി ബന്ധമുണ്ടായിരുന്നതായും വെളിപ്പെടുത്തൽ. കൊലപാതകത്തിനു മുൻപ് അഫ്താബ് നിരവധി ക്രൈം സിനിമകളും അമേരിക്കൻ ക്രൈം സീരിസായ ഡെക്സ്റ്റർ ഉൾപ്പെടെ നിരവധി വെബ് സീരിസുകൾ കണ്ടിരുന്നു.

ദില്ലിയിലെ ഒരു കോൾ സെന്ററിൽ ജോലി ചെയ്തിരുന്ന ഫുഡ് ബ്ലോഗറായിരുന്നു 28 കാരനായ അഫ്താബ്. ബിരുദം പൂർത്തിയാക്കിയ അഫ്താബ് കുടുംബത്തോടൊപ്പം മുംബൈയിലായിരുന്നു താമസിച്ചിരുന്നത്. അറസ്റ്റിന് ശേഷം നടത്തിയ ചോദ്യം ചെയ്യലിൽ, 18 ദിവസങ്ങളില്‍ പുലർച്ചെ 2 മണിക്ക് ശരീരഭാഗങ്ങൾ ദില്ലിയിലെ വിവിധ ഇടങ്ങളില്‍ നിക്ഷേപിച്ചെന്നാണ് അഫ്താബ് പറഞ്ഞത്.