മോഷണം നടത്തിയെന്ന് ആരോപിച്ച്‌ മര്‍ദ്ദിച്ച പത്തുവയസുകാരി മരിച്ചു. തമിഴ്നാട്ടിലെ പുതുക്കോട്ടയിലാണ് സംഭവം. ആറംഗ കുടുംബം ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയെന്ന് ആരോപിച്ച്‌ നാട്ടുകാര്‍ ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ സാരമായി പരിക്കേറ്റ പത്തുവയസുകാരി സര്‍ക്കാര്‍ ആശുപത്രില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പൊലീസ് സ്ഥലത്തെത്തിയാണ് ആള്‍ക്കൂട്ടത്തില്‍ നിന്നും ആറംഗസംഘത്തെ രക്ഷപ്പെടുത്തിയത്.

ആള്‍ക്കൂട്ടം കുടുംബത്തെ മര്‍ദിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. കുട്ടിയുടെ അമ്മ പുഷ്പ ഗണേഷ് നഗര്‍ പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

നവംബര്‍ 14ന് തമിഴ്നാട്ടിലെ പുതുക്കോട്ടയിലെ കിള്ളനൂരില്‍ റോഡിന് സമീപത്തെ ക്ഷേത്രങ്ങളില്‍ മോഷണം നടത്തുന്ന സംഘത്തെ കണ്ടെത്തിയതായി വാട്സാപ്പ് സന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു. ഇതിനിടെ ആറംഗസംഘത്തെ ഓട്ടോറിക്ഷയില്‍ കണ്ടപ്പോള്‍ മോഷ്ടാക്കളാണെന്ന് കരുതി നാട്ടുകാര്‍ പിന്തുടരാന്‍ തുടങ്ങുകയും വാഹനം വളഞ്ഞ നാട്ടുകാര്‍ മര്‍ദിക്കുകയുമായിരുന്നു.