ഇന്ത്യയില്‍ 24 മണിക്കൂറില്‍ 48,916 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 757 മരണവും. ഇതുവരെ 13,36,861 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഇന്ന് രാവിലെ വരെയുള്ള കണക്ക് പ്രകാരമാണിത്. 31,358 പേരാണ് ഇതുവരെ കോവിഡ് മൂലം മരിച്ചത്. രോഗമുക്തി നിരക്ക് 63.53 ശതമാനമാണ്. പോസിറ്റീവ് കേസ് നിരക്ക് 11.62 ശതമാനവും. ഇന്നലെയാണ് ഏറ്റവും കൂടുതല്‍ സാമ്പിളുകള്‍ പരിശോധിച്ചത് – 4,20,898 സാമ്പിളുകള്‍. രാജ്യത്ത് തുടര്‍ച്ചയായ മൂന്നാം ദിവസമാണ് കോവിഡ് കേസുകള്‍ 45,000 കടന്നിരിക്കുന്നത്. 8,49,431 പേർ രോഗമുക്തി നേടി. 4,56,071 പേർ ചികിത്സയിൽ തുടരുന്നു.
മഹാരാഷ്ട്രയിൽ 3,57,117 പേർക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. 13132 പേർ മരിച്ചു. 1,99,967 പേർക്ക് രോഗം ഭേദമായി. 1,44,018 പേർ ചികിത്സയിൽ തുടരുന്നു.
തമിഴ് നാട്ടിൽ കോവിഡ് കേസുകൾ രണ്ട് ലക്ഷത്തിനടുത്തെത്തി. 1,99,749 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 3320 പേർ മരിച്ചു. 1,43,297 പേർക്ക് രോഗം ഭേദമായി. 53,132 പേർ ചികിത്സയിൽ തുടരുന്നു.
ഡൽഹിയിൽ 1,28,289 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 3777 പേർ മരിച്ചു. 1,10,931 പേർക്ക് രോഗം ഭേദമായി. 13,681 പേർ ചികിത്സയിൽ തുടരുന്നു.
53,545 കേസുകൾ സ്ഥിരീകരിച്ച ഗുജറാത്തിൽ 2278 പേരാണ് മരിച്ചത്. 85870 കേസുകൾ വന്ന കർണാടകയിൽ മരണം 1724 ആയി. 60771 കേസുകൾ വന്ന ഉത്തർപ്രദേശിൽ 1348 പേരും 53971 കേസുകൾ റിപ്പോർട്ട് ചെയ്ത പശ്ചിമ ബംഗാളിൽ 1290 പേരും ഇതുവരെ മരിച്ചു.
ഇന്ത്യയില്‍ വികസിപ്പിച്ച കോവിഡ് വാക്സിന്റെ പരീക്ഷണം ഡല്‍ഹി എയിംസില്‍ തുടങ്ങി. കോവാക്സിന്‍റെ ആദ്യഡോസ് നല്‍കിയത് മുപ്പതുകാരനാണ്. രണ്ടാഴ്ചത്തെ നിരീക്ഷണത്തിനുശേഷം രണ്ടാമത്തെ ഡോസ് നല്‍കും. ആദ്യ രണ്ട് മണിക്കൂർ ഡോക്ടർമാരുടെ പൂർണനിരീക്ഷണത്തിലായിരിക്കും. ശേഷം വീട്ടിലേക്ക് അയക്കുമെങ്കിലും നിരീക്ഷണത്തില്‍ തന്നെ ആയിരിക്കും.
ഐസിഎംആറുമായും നാഷണൽ വൈറോളജി ഇൻസ്റ്റ്യൂട്ടുമായി സഹകരിച്ച് ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക് ആണ് കോവാക്സിന്‍ വികസിപ്പിച്ചത്.
ഡോ. കൃഷ്ണ ഇല്ലായുടെ നേതൃത്വത്തിലുള്ള ഭാരത് ബയോടെക് 20 വർഷത്തോളമായി ഗവേഷണ മേഖലയിൽ സജീവമാണ്.ബയോ പോളിയോ, എച് എൻ വാക്, പേവിഷ ബാധക്കെതിരെയുള്ള ഇന്ദിരാബ് , ജപ്പാൻ ജ്വരത്തിനെതിരെയുള്ള ജെൻവാക്, കുഞ്ഞുങ്ങളിലെ വയറിളക്കത്തിനെതിരിയുള്ള റോട്ട വാക് തുടങ്ങി നിരവധി വാക്‌സിനുകളും അനേകം മരുന്നുകളും സംഭാവന ചെയ്തിട്ടുള്ളവരാണ്.
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ രണ്ട് പിജി ഡോക്ടര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഗൈനക്കോളജി വിഭാഗത്തിലെയും പാതോളജി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം ഇവര്‍ക്ക് വൈറസ് ബാധയുണ്ടായത് രോഗികളുമായുള്ള സമ്പര്‍ക്കത്തിലൂടെയാവാം എന്നല നിഗമനത്തിലാണ് ആരോഗ്യവകുപ്പ്.
കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളേജില്‍ രണ്ട് ഗര്‍ഭിണികള്‍ അടക്കം അഞ്ച് പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇവരില്‍ നിന്നാവാം പിജി ഡോക്ടര്‍മാര്‍ക്ക് വൈറസ് ബാധ ഉണ്ടായതതെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. നേരത്തേ രോഗികള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെ നിരവധി ഡോക്ടര്‍മാര്‍ ഇതിനോടകം നിരിക്ഷണത്തിലാണുള്ളത്.
അതേസമയം കോട്ടയം കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഒരു ഡ്രൈവര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് കണ്ടക്ടറേയും വെഹിക്കിള്‍ സൂപ്പര്‍വൈസറേയും നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. ഡിപ്പോ അണുവിമുക്തമാക്കി. ജൂലൈ 20നാണ് ഡ്രൈവര്‍ അവസാനമായി ജോലിക്ക് എത്തിയതെന്നാണ് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചത്.
ക്ലിനിക്കല്‍ പരീക്ഷണം ആരംഭിച്ച കോവിഡ് വാക്‌സിനുകള്‍ എല്ലാം പ്രതീക്ഷ നല്‍കുന്ന ഫലം ലഭിച്ചതിനാല്‍ നേരത്തെ കരുതിയതിലും വേഗത്തില്‍ വാക്‌സിന്‍ വിപണിയിലെത്തിക്കാന്‍ കഴിഞ്ഞേക്കും. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയുടെയും മോഡേണ ഇന്‍കിന്റേയും വാക്‌സിനുകള്‍ മനുഷ്യരില്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിച്ചുവെന്ന വാര്‍ത്ത കഴിഞ്ഞയാഴ്ച്ച വന്നിരുന്നു.
അടുത്ത വര്‍ഷം ആദ്യ മാസങ്ങളില്‍ തന്നെ ആളുകള്‍ക്ക് വാക്‌സിന്‍ ലഭിച്ചു തുടങ്ങുമെന്ന പ്രതീക്ഷയാണ് ലോകാരോഗ്യ സംഘടനയിലെ ഉദ്യോഗസ്ഥനായ മൈക്ക് റയാന്‍ പങ്കുവയ്ക്കുന്നത്. അനവധി വാക്‌സിനുകള്‍ മൂന്നാം ഘട്ട പരീക്ഷണത്തിലാണ്. സുരക്ഷയുടേയും രോഗപ്രതിരോധ സൃഷ്ടിക്കുന്നതിന്റേയും കാര്യത്തില്‍ ഇതുവരെ അവയൊന്നും പരാജയപ്പെട്ടിട്ടില്ല, അദ്ദേഹം പറഞ്ഞു.
കോവിഡിനെതിരെ രോഗ പ്രതിരോധത്തിന് ഒരു ഡോസ് വാക്‌സിന് പകരം രണ്ട് ഡോസ് നല്‍കുന്നതാണ് നല്ലതെന്ന നിഗമനത്തിലാണ് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും മോഡേണയും.
നിലവില്‍ 150-ല്‍ അധികം വാക്‌സിനുകളാണ് പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ളത്. അവയില്‍ രണ്ട് ഡസനോളം വാക്‌സിനുകള്‍ മനുഷ്യരില്‍ പരീക്ഷണം നടത്തുന്നു.
ഓക്‌സ്‌ഫോര്‍ഡും അസ്ട്രാസെനേകയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന വാക്‌സിന്‍ 18 വയസ്സിനും 55 വയസ്സിനും ഇടയിലുള്ളവരില്‍ ഇരട്ട പ്രതിരോധ പ്രതികരണം ഉണ്ടാക്കിയതായി ഈ ആഴ്ചയുടെ തുടക്കത്തില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ വര്‍ഷം അവസാനത്തോടെ വാക്‌സിന്‍ നല്‍കി തുടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അസ്ട്രാസെന്‍കയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പാസ്‌കല്‍ സോറിയോട്ട് പറഞ്ഞു.
വാക്‌സിന്റെ ഒറ്റ ഡോസ് ആദ്യ 28 ദിവസത്തിനിടെ ആന്റിബോഡിയുടെ അളവിനെ വര്‍ദ്ധിപ്പിക്കുന്നു. യുകെ, ബ്രസീല്‍, ദക്ഷിണ ആഫ്രിക്ക എന്നീ രാജ്യങ്ങളില്‍ ഓക്‌സ്‌ഫോര്‍ഡിന്റെ വാക്‌സിന്‍ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ തുടരുന്നു.
ഓഗസ്‌റ്റോടെ ഈ വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കും. വാക്‌സിന്‍ നവംബര്‍ തുടക്കത്തില്‍ വിപണയില്‍ ലഭ്യമാക്കാന്‍ കഴിയുമെന്നുമാണ് പ്രതീക്ഷ.
ഇന്ത്യയില്‍ 1000 രൂപയുടെ താഴെയാകും കോവിഷീല്‍ഡിന്റെ ചെലവെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സിഇഒ അഡാര്‍ പൂനാവാല പറഞ്ഞു.
ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവാക്‌സിന്റെ പരീക്ഷണം 12 ഇടത്ത് പുരോഗമിക്കുകയാണ്. ഭാരത് ബയോടെക്ക് വികസിപ്പിക്കുന്ന വാക്‌സിന്‍ ശനിയാഴ്ച്ച ഡല്‍ഹി എയിംസില്‍ ആദ്യ സംഘം വോളന്റിയര്‍മാര്‍ക്ക് നല്‍കും. ഇവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് സുരക്ഷിതമാണോയെന്ന പരിശോധന നടക്കുകയാണ്. പത്തോളം പേര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററായ സഞ്ജയ് റായ് പറഞ്ഞു.
അഹമ്മദാബാദിലെ സൈഡസ് കാഡില വികസിപ്പിക്കുന്ന വാക്‌സിന്റേയും ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങള്‍ തുടരുകയാണ്. ഇവ കൂടാതെ, പനേഷ്യ ബയോടെക്, ഇന്ത്യന്‍ ഇമ്മ്യൂണോളോജിക്കല്‍സ്, മൈന്‍വാക്‌സ്, ബയോളോജിക്കല്‍ ഇ എന്നീ സ്ഥാപനങ്ങളും വാക്‌സിന്‍ വികസിപ്പിക്കാന്‍ ശ്രമം നടത്തുന്നു.
ഡോ. ഷർമദ് ഖാൻ
മ്യൂട്ടേഷൻ സംഭവിച്ച പുതിയ വൈറസുകൾ ഇനിയും അവതാരമെടുക്കാം. അപ്പോഴൊക്കെ പുതിയ വൈറസുകളുടെ ശക്തിക്കു മുമ്പിൽ നമ്മൾ പകച്ചു നിന്നു പോകാനും ഇടയുണ്ട്. കുറച്ചുനാൾ കഴിയുമ്പോൾ ആ വൈറസിനെതിരെ ഒരു വാക്സിനും കണ്ടുപിടിച്ചേക്കാം. എന്നാൽ അതിനെയും വെല്ലുന്ന മറ്റൊരു വൈറസ് ആയിരിക്കാം അടുത്തതായി അവതരിക്കുന്നത്.ഇത് ഇടയ്ക്കിടെ ഇനിയും ആവർത്തിക്കാം.
വൈറസ് ഏതൊക്കെ വേഷത്തിൽ വന്നാലും അതിനെതിരെ പോരാടാനുതകുന്ന ശരീരബലം ഉള്ളവർ മാത്രമാണ് രക്ഷപ്പെടുന്നത്. കോവിഡ് 19 പിടിപെടുവാൻ സാധ്യതയുള്ള, രോഗപ്രതിരോധശേഷി കുറഞ്ഞവരുടെ ഒരു നീണ്ട ലിസ്റ്റ് നമ്മൾ കണ്ടതാണല്ലോ?
വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിച്ചാൽ എല്ലാവിധ പകർച്ചവ്യാധികളിൽ നിന്നും രക്ഷ നേടാം. ഇവ രണ്ടിനേയും ആശ്രയിച്ചാണ് ശരീരബലം ഉണ്ടാകുന്നത്.
ഒരാൾ കൃത്യനിഷ്ഠയോടെ രാവിലെ ഉണരുന്നതും പല്ലു തേയ്ക്കുന്നതും കുളിക്കുന്നതും ഭക്ഷണം കഴിക്കുന്നതും സമയത്ത് ഉറങ്ങുന്നതും രോഗമില്ലാതിരിക്കുന്നതും അയാളുടെ വ്യക്തിശുചിത്വത്തെ മെച്ചപ്പെടുത്തുന്നുവെന്ന് പറയാം.
നല്ല കാലാവസ്ഥയുള്ളിടത്ത്, ശുദ്ധവായു ലഭിക്കുന്നിടത്ത്, ശുദ്ധജലവും നല്ല ഭക്ഷണവും കഴിച്ച്, നല്ല വാസസ്ഥലത്ത്, സുഹൃത്തുക്കളോടും ബന്ധുക്കളോടും സന്തോഷപ്രദമായ ജീവിതം നയിച്ച്, നല്ല സാമൂഹ്യപശ്ചാത്തലത്തിൽ ജീവിക്കാൻ സാധിക്കുന്നത് ഒരാളിന്റെ പരിസര ശുചിത്വം മെച്ചപ്പെടുത്തുന്നു. ഇവ രണ്ടും മെച്ചമായിരുന്നാൽ മാത്രം ആരോഗ്യമുണ്ടാകുന്നു. എന്നാൽ പരിസരത്തുള്ള ജീവികളിൽ ഉണ്ടാകുന്ന അനാരോഗ്യവും പകർച്ചവ്യാധികളുമെല്ലാം വ്യക്തിശുചിത്വം മെച്ചമായിരിക്കുന്ന ഒരാളിലും അസുഖത്തെ ഉണ്ടാക്കാം. കൂട്ടായ പരിശ്രമങ്ങളിലൂടെയും സർക്കാർ സംവിധാനങ്ങളിലൂടെയും മാത്രമേ പരിസരശുചിത്വം സാധ്യമാകൂ.
കോവിഡ് 19 നാശം വിതച്ച പലരാജ്യങ്ങളിലും കാണുമ്പോഴുള്ള വൃത്തിയല്ലാതെ ആരോഗ്യമുള്ള സാഹചര്യം ഉണ്ടായിരുന്നില്ലെന്ന് വ്യക്തം. അങ്ങനെയുള്ള ഒരു രാജ്യത്ത് വ്യക്തിശുചിത്വം പരമാവധി പാലിക്കുന്ന പൗരന് പോലും അതിന്റെ ഫലം ലഭിക്കണമെന്നില്ല. അപ്പോൾപിന്നെ വ്യക്തിശുചിത്വവും കുറവുള്ള ഒരാളിന് ഉണ്ടാകാവുന്ന പ്രശ്നങ്ങൾ പ്രത്യേകം പറയേണ്ടതില്ലല്ലോ?
ശരീരബലം വർദ്ധിപ്പിക്കുവാൻ വ്യക്തിപരമായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?
*ഭക്ഷണം*
അവനവന്റെ കാലാവസ്ഥയ്ക്ക് ഇണങ്ങുന്നതും, ദഹനശക്തിയ്ക്കനുസരിച്ചും ,ആരോഗ്യം ലഭിക്കണമെന്ന ഉദ്ദേശത്തോടെയും, ശീലിച്ചിട്ടുള്ളതുമായ ഭക്ഷണത്തിനു മാത്രമാണ് പ്രാധാന്യം നൽകേണ്ടത്. നല്ല നിറവും മണവും രുചിയും ആകൃതിയുമുള്ള ഭക്ഷണമാണ് നല്ലതെന്ന നമ്മുടെ കാഴ്ചപ്പാട് മാറുക തന്നെ വേണം. തൈരിനേക്കാൾ മോരിനും ചിക്കനേക്കാൾ വെജിറ്റബിൽസിനും തണുത്തവെള്ളത്തേക്കാൾ ചൂടാറ്റിയ വെള്ളത്തിനും ബിരിയാണിയേക്കാൾ കഞ്ഞിക്കും പ്രാധാന്യം പറയുന്നത് എന്തുകൊണ്ടാണെന്ന് ഊഹിക്കാമല്ലോ?
ഭക്ഷണം ശരിയായി കഴിച്ചാൽ അതുതന്നെ ഒരു പരിധിവരെ മരുന്നു പോലെ പ്രവർത്തിക്കും. ആയുർവേദമരുന്നിൽ ചേർക്കുന്ന പല വസ്തുക്കളും ഭക്ഷണത്തിൻറെ ഭാഗമാകുന്നതും വെറുതെയല്ല.സമയത്ത് കഴിക്കുക, കുളിച്ച ശേഷം കഴിക്കുക,വിശക്കുമ്പോൾ കഴിക്കുക, കാലാവസ്ഥയ്ക്കനുസരിച്ച് ചൂടും ഉപ്പും മുളകും തണുപ്പും ഒക്കെ വ്യത്യാസപ്പെടുത്തുക, അല്പമായും അമിതമായും കഴിക്കാതിരിക്കുക, പലവിധ ഭക്ഷണം കഴിക്കുക, എന്ത് കഴിച്ചാലും അത് രോഗത്തെ ഉണ്ടാക്കുന്നതാണോ അതോ ആരോഗ്യത്തിന് നല്ലതോ എന്ന് ചിന്തിക്കുക, അസമയത്തും ദഹനത്തെ കുറയ്ക്കുന്നതും വിരുദ്ധമായതും കഴിക്കാതിരിക്കുക, ഭക്ഷണം ശരീരത്തെ തടിപ്പിക്കുന്നതാണോ അതോ മെലിയിപ്പിക്കുന്നതാണോ എന്ന് അന്വേഷിച്ചറിയുക തുടങ്ങി നിരവധി കാര്യങ്ങൾ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. കാണുന്നതെന്തും കിട്ടുന്ന അളവിൽ ഭക്ഷിച്ച് ആരോഗ്യം സംരക്ഷിക്കാൻ സാധിക്കില്ല. അത്തരം ആൾക്കാർ വേഗത്തിൽ രോഗിയായി തീരുകയും ചെയ്യും.
*കൃത്യനിഷ്ഠ*
നേരത്തെ എഴുന്നേൽക്കുക, ഉടനെ പല്ലുതേക്കുക, കുളിച്ച ശേഷം മാത്രം ഭക്ഷണം കഴിക്കുക, ശീലിച്ച സമയത്ത് കഴിക്കുക, രാത്രി കിടക്കുന്നതിന് ഒന്നര മണിക്കൂറെങ്കിലും മുമ്പേ ഭക്ഷണം കഴിക്കുക,ഭക്ഷണം കഴിഞ്ഞു നേരത്തെ ഉറങ്ങാൻ കിടക്കുക, ഭക്ഷണം എളുപ്പം ദഹിക്കുന്നതായിരിക്കുക തുടങ്ങിയവ പ്രായം ചെന്നാലും പരമാവധി പാലിക്കുവാൻ ശ്രമിക്കുക. തീരെ ചെറിയ പ്രായത്തിൽ തന്നെ ശീലിക്കുന്നവർക്ക് വാർദ്ധക്യത്തിലും ആരോഗ്യത്തോടെ യിരിക്കുവാനും ശരീരബലം ലഭിക്കുവാനും ഇടയുള്ള ഒരു ലഘുവായ മാർഗമാണ് കൃത്യനിഷ്ഠ.
*വ്യായാമം*
ലഘുവ്യായാമങ്ങൾ ഒരിക്കലും വേണ്ടെന്ന് വയ്ക്കരുത്. പ്രത്യേകിച്ചും പ്രായം വർധിച്ചു വരുമ്പോൾ. നമ്മുടെ സമൂഹത്തിൽ ഇപ്പോഴും 16 വയസ്സിനുമുമ്പ് പോലും ജീവിതശൈലിരോഗങ്ങൾ ഉണ്ടാകുന്നവരും 80 വയസ്സിലും ഇതൊന്നും ഇല്ലാത്തവരുമുണ്ട്. വ്യായാമം പ്രായത്തിനും ആരോഗ്യത്തിനും അനുസരിച്ചുള്ളതും ശരീരത്തിനും മനസ്സിനും സുഖം നൽകുന്നതും ആയിരിക്കണം. അപ്രകാരമല്ലാത്ത വ്യായാമം ശരീരത്തേയും മനസ്സിനേയും വേഗം ക്ഷീണിപ്പിക്കുകയും ആയുസ്സ് കുറയ്ക്കുകയും ചെയ്യും.
*ഉറക്കം*
ഗാഢനിദ്ര ലഭിക്കുന്നവർക്ക് ശരിയായ വിശ്രമം തലച്ചോറിനും മനസ്സിനും ലഭിക്കുന്നതിലൂടെ ക്ഷീണം മാറി വളരെ ശുഭകരമായ പ്രവർത്തനം കാഴ്ചവയ്ക്കുവാൻ സാധിക്കും.
*ദിനചര്യ*
എപ്പോൾ ഉണരണം, എന്തുപയോഗിച്ച് പല്ല് തേയ്ക്കണം, എണ്ണ തേയ്ക്കുമ്പോഴും കുളിക്കുമ്പോഴും എന്തൊക്കെ ശ്രദ്ധിക്കണം, മൂക്കിൽ മരുന്ന് ഇറ്റിക്കേണ്ട ആവശ്യമെന്ത്? എങ്ങനെയുള്ള ഭക്ഷണമാണ് നല്ലത്? വ്യായാമം, ഉറക്കം എന്നിങ്ങനെ ഒരു ദിവസം ചെയ്യേണ്ടവ എന്തൊക്കെ? എന്തൊക്കെ പാടില്ല എന്ന് 5000 വർഷങ്ങൾക്ക് മുമ്പ് ആയുർവേദം പറഞ്ഞുവെച്ചിട്ടുണ്ട്. അവ അനുസരിക്കുന്നവർക്ക് ഇന്നും ശാരീരികശേഷി വർധിക്കുന്നതിലൂടെ ആരോഗ്യം നിലനിർത്താനാകുന്നു.
*കാലാവസ്ഥാചര്യ*
കാലാവസ്ഥയിലുണ്ടാകുന്ന വ്യത്യാസമനുസരിച്ച് സകല ജീവജാലങ്ങൾക്കും വ്യത്യാസമുണ്ടാകും. അതിനനുസരിച്ച ലക്ഷണങ്ങൾ പ്രപഞ്ചത്തിലെന്നപോലെ ഓരോ ജീവജാലങ്ങളിലും പ്രകടമാവുന്നു. ആയത് പരിഹരിക്കണമെങ്കിൽ അന്തരീക്ഷത്തിൽ ചൂട് കൂടുമ്പോൾ നമ്മുടെ ശരീരത്തിലെ ചൂട് കുറയ്ക്കുവാൻ കഴിയുന്ന ഭക്ഷണക്രമത്തിനും ശീലങ്ങൾക്കും പ്രാധാന്യം നൽകുക.അന്തരീക്ഷത്തിൽ തണുപ്പ് കൂടുമ്പോൾ ചൂടു കൂട്ടുന്ന ഭക്ഷണവും ശീലങ്ങളും ആണ് വേണ്ടത്.അങ്ങനെ നമ്മൾ തന്നെ കാലാവസ്ഥയ്ക്കനുസരിച്ച് ചില മാറ്റങ്ങൾക്ക് വിധേയമാകുക.
അതല്ലെങ്കിൽ കാലാവസ്ഥയ്ക്ക് അനുസരിച്ച രോഗങ്ങൾ ബാധിക്കാനിടയുണ്ട്. കാലാവസ്ഥയ്ക്കനുസരിച്ച് ശീലങ്ങൾ മാറ്റുന്നതിലൂടെ രോഗ കാരണങ്ങളിൽ നിന്ന് രക്ഷ പ്രാപിക്കാനാകും. ചൂട് കൂടുമ്പോൾ വർദ്ധിക്കുന്ന വൈറസ്,തണുപ്പിലും മഴയിലും വർദ്ധിക്കുന്ന വൈറസ് ഇവയൊക്കെ നമുക്ക് ചുറ്റിലും ഉള്ളപ്പോഴും ആരോഗ്യം മെച്ചമാണെങ്കിൽ രോഗത്തിൻറെ പിടിയിൽ അകപ്പെടില്ല.
*മരുന്നും ചികിത്സയും*
എപ്പോഴും ആരോഗ്യത്തോടെ യിരിക്കുവാൻ സാധിക്കുന്നവർക്കാണ് ഏറ്റവും കൂടുതൽ ശരീരബലമുള്ളതെന്ന് പറയാം. ഇടയ്ക്കിടെ രോഗങ്ങൾ വരുന്നവർക്കും രോഗശമനത്തിനായിട്ടാണെങ്കിലും ശക്തിയേറിയ മരുന്ന് ഉപയോഗിക്കേണ്ടി വരുന്നവർക്കും ആരോഗ്യം കുറയാം.അസുഖത്തിന് മരുന്ന് ഉപയോഗിക്കാൻ പാടില്ല എന്നല്ല. ഓരോ ചെറിയ ബുദ്ധിമുട്ടുകൾക്ക് പോലും മരുന്ന് ഉപയോഗിക്കുന്ന രീതി ഇക്കാലത്ത് ശക്തി പ്രാപിച്ചിട്ടുണ്ട്. ലോക് ഡൗൺ കാലത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വിഷയങ്ങളിൽ ഒന്ന് മരുന്ന് ഉപയോഗിക്കാനോ ആശുപത്രിയിൽ പോകാനോ സാധിക്കാതെ, അസുഖമില്ലാതെയും പരാതി ഇല്ലാതെയും വീട്ടിലിരുന്ന മലയാളികളെ കുറിച്ചും ആയിരുന്നല്ലോ? മൂക്കിൻ തുമ്പത്ത് വന്നിരിക്കുന്ന ഈച്ചയെ നമുക്ക് കൈകൊണ്ട് ആട്ടിപ്പായിക്കാം. എന്നാൽ വാളെടുത്ത് വെട്ടി ഓടിക്കണോ? വളരെ ചെറിയ ബുദ്ധിമുട്ടുകൾക്ക് പോലും അതിശക്തമായ മരുന്നുകൾ കഴിക്കുന്നവരെ കാണുമ്പോൾ ഇങ്ങനെ ചോദിക്കുന്നവരെ കുറ്റം പറയാനാകില്ല.
ഡോക്ടർ ഒരിക്കൽ നിർദ്ദേശിച്ചെന്നുവെച്ച് തുടർച്ചയായി വേദനസംഹാരികളും ആൻറിബയോട്ടിക്കുകളും അരിഷ്ടങ്ങളും അസിഡിറ്റിക്ക് ഉള്ളതും ഉൾപ്പെടെ വാങ്ങി കഴിക്കുന്നവരുടെ എണ്ണവും കുറവല്ല. എന്തിനും ഏതിനും ഭക്ഷണം കഴിക്കുന്നത് പോലെ മരുന്നു കഴിക്കുന്ന രീതി തീരെ ശരിയായ ഒന്നല്ല. വളരെ അത്യാവശ്യത്തിനും ജീവൻ രക്ഷിക്കുന്നതിനുവേണ്ടിയും ആകണം മരുന്ന് ഉപയോഗിക്കേണ്ടത്. സ്വയംചികിത്സിക്കുവാനും വാട്സ്ആപ്പ് വൈദൃത്തിന്റെ പുറകേ പോകുവാനും അർഹതയില്ലാത്തവരുടെ ചികിത്സാ നിർദ്ദേശങ്ങളും അമിത പഥ്യങ്ങളും അല്പം പോലും തെറ്റാതെ പാലിക്കുവാനും തയ്യാറുള്ളവർ നിരവധിയാണ്. വിലയ്ക്കുവാങ്ങാവുന്നതല്ല ആരോഗ്യം എന്നും ദീർഘകാലത്തെ പ്രയത്നത്താൽ ലഭിക്കുന്ന ആരോഗ്യം അല്പ ലാഭത്തിനായി നശിപ്പിക്കരുതെന്നും ഓർമ്മിപ്പിക്കട്ടെ.

ഡോ. ഷർമദ് ഖാൻ
സീനിയർ മെഡിക്കൽ ഓഫീസർ
ആയുർവേദ ദിസ്പെന്സറി
ചേരമാൻ തുരുത്ത്
തിരുവനന്തപുരം .

സംസ്ഥാനത്ത് കൊവിഡ് കണക്കുകള്‍ ആയിരം കടന്നു. ഇന്ന് 1038 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 785 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം പകര്‍ന്നിരിക്കുന്നത്. 57 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് സ്ഥിരീകരിച്ചവരില്‍ 87 പേര്‍ വിദേശത്തുനിന്നും 109 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ഇന്ന് രോഗമുക്തി നേടിയത് 272 പേര്‍.
തിരുവനന്തപുരം-226
കൊല്ലം-133(116 സമ്പര്‍ക്കം)
പത്തനംതിട്ട-49
ആലപ്പുഴ-120
ഇടുക്കി-43
കോട്ടയം-59
എറണാകുളം-92
തൃശൂര്‍-56
പാലക്കാട്-34
മലപ്പുറം-61
കോഴിക്കോട്-25
വയനാട്-4
കണ്ണൂര്‍-43
കാസര്‍കോട്-101
സംസ്ഥാനത്ത് 397 ഹോട്ട്‌സ്‌പോട്ടുകളായി. 8818 പേരാണ് കൊവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 53 പേര്‍ ഐസിയുവിലാണ്. ഒന്‍പത് പേര്‍ വെന്റിലേറ്ററിലും.
ആലുവ ചുണങ്ങംവേലിയില്‍ 18 കന്യാസ്ത്രീകള്‍ക്ക് കോവിഡ്. സെന്റ് മേരീസ് പ്രൊവിന്‍സിലെ അംഗങ്ങള്‍ക്കാണ് രോഗം. രണ്ടുപേര്‍ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. 20 േപരുടെ പരിശോധനാഫലംകൂടി വരാനുണ്ട്.
അതേസമയം, സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഇടുക്കി അയ്യപ്പന്‍കോവില്‍ സ്വദേശി നാരായണനാണ് മരിച്ചത്. തിരുവനന്തപുരത്ത് കീം എന്‍ട്രസ് എഴുതിയ രണ്ടു വിദ്യാര്‍ഥികള്‍ക്കും ഒരു രക്ഷിതാവിനും കോവിഡ് സ്ഥിരീകരിച്ചു. ഒരു പൊലീസുകാരന് കൂടി രോഗം സ്ഥിരീകരിച്ചതോടെ ക്രൈംബ്രാഞ്ച് ആസ്ഥാനം തുറക്കുന്നത് രണ്ടു ദിവസത്തേക്ക് നീട്ടി.
ഈ മാസം പതിനാലിന് തമിഴ്നാട്ടിലെ കമ്പത്ത് പോയി മടങ്ങിവന്ന നാരായണന്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങള്‍ കണ്ടുതടുങ്ങിയതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെയാണ് കോവിഡ് സ്ഥിരീരിച്ചത്. ഇദ്ദേഹത്തോടൊപ്പം കമ്പത്തുപോയി മടങ്ങിയ മകനും രോഗം സ്ഥിരീകരിച്ചു.
തിരുവനന്തപുരം തൈക്കാട് കേന്ദ്രത്തിൽ പരീക്ഷ എഴുതിയ പൊഴിയൂർ സ്വദേശിക്കും കരമനയിൽ എഴുതിയ കരകുളം സ്വദേശിക്കുമാണ് രോഗം. കരകുളം സ്വദേശിക്ക് രോഗ ലക്ഷങ്ങളുണ്ടായിരുന്നതിനാൽ പ്രത്യേക മുറിയിലാണ് പരീക്ഷ എഴുതിയത്. പൊഴിയൂര്‍ സ്വദേശിക്കൊപ്പം പരീക്ഷ എഴുതിയ വിദ്യാർഥികളെ നിരീക്ഷണത്തിലാക്കി. ചങ്ങനാശ്ശേരി നഗരസഭാ ചെയര്‍മാനും സെക്രട്ടറിയും വിളിച്ച മല്‍സ്യവ്യാപാരികളുടെ യോഗത്തില്‍ പങ്കെടുത്ത രണ്ടുപേര്‍ക്ക്് കോവിഡ് സ്ഥിരീകരിച്ചു. ചെയര്‍മാനും സെക്രട്ടറിയും ഉള്‍പ്പെടെ ക്വാറന്‍റീനിലേക്ക് മാറി.
കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിലെ താൽക്കാലിക ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഡോക്ടർ അവധിയിലായതിനാൽ ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. കോവിഡ് വ്യാപനം തടയാന്‍ പാലക്കാട്, മലപ്പുറം അതിര്‍ത്തിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. പുലാമന്തോള്‍, തിരുവേഗപ്പുറ പാലങ്ങള്‍ അടച്ചു. കണ്ടക്ടര്‍ക്ക് രോഗബാധയുണ്ടായതിനെ തുടര്‍ന്ന് KSRTC പുനലൂർ ഡിപ്പോ പൂട്ടി.
വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ബാധിച്ച് ചികിൽസയിൽ ആയിരുന്ന 70 വയസുള്ള കുട്ടനാട് സ്വദേശിയായ രോഗിക്ക് പ്ലാസ്മ തെറാപ്പി രണ്ട് ഡോസ് കഴിഞ്ഞ ദിവസം നൽകിയിരുന്നു. ഇദ്ദേഹത്തിന്റെ ഇന്നലെ ലഭിച്ച കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയി.
ഇദ്ദേഹത്തിന്റെ ആരോഗ്യ നിലയിൽ മാറ്റം ഉണ്ടായിത്തുടങ്ങിയതായി ആശുപത്രി അധികൃതർ അറിയിച്ചു. ശ്വാസകോശ കാൻസർ ബാധിച്ച ഇദ്ദേഹം രോഗം കൂടിയ നിലയിൽ പാലിയേറ്റീവ് ചികിൽസയിൽ ആയിരിക്കുന്പോഴാണ് കോവിഡ് ബാധിച്ചത്. ഒരു മാസമായി മെഡിക്കൽ കോളജിലെ കോവിഡ് വാർഡിൽ ചികിൽസയിൽ ആയിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയും കോവിഡ് വിമുക്തയായിട്ടുണ്ട്.രണ്ടു പേരും കോവിഡ് പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ടു.
ബോളിവുഡ് താരം ഐശ്വര്യ റായിയെയും മകള്‍ ആരാധ്യയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസ തടസത്തെ തുടര്‍ന്നാണ് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് വിവരം.
അഭിഷേകിനെയും അമിതാഭ് ബച്ചനെയും നേരത്തെ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍, ഐശ്വര്യയുടെ കൊറോണ ലക്ഷണം ആദ്യ തുടക്കമായതിനാല്‍ വീട്ടില്‍ ക്വാറന്റൈനായിരുന്നു. ഇന്നലെ രാത്രിയോടെയാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്.
മുംബൈ നാനാവതി ആശുപത്രിയില്‍ ചികിത്സയിലാണ്. കുടുംബം മുഴുവന്‍ ഇപ്പോള്‍ ഇതേ ആശുപത്രിയിലാണ്. അമിതാഭ് ബച്ചന്റെ ഭാര്യ ജയാ ബച്ചന് കൊവിഡ് നെഗറ്റീവാണ്.
35 ദിവസം കടലിൽ ചെലവഴിച്ച് തിരികെ എത്തിയ മത്സ്യത്തൊഴിലാളികൾക്ക് കൊവിഡ് രോഗബാധ. കപ്പലിലെ 61 മത്സ്യത്തൊഴിലാളികളിൽ 57 പേർക്കും രോഗം സ്ഥിരീകരിച്ചതായി ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. അർജൻ്റീനയിലാണ് ആരോഗ്യരംഗത്തെ ഞെട്ടിക്കുന്ന സംഭവം നടന്നത്. തെക്കന്‍ ടിയറ ഡെല്‍ ഫ്യൂഗോ പ്രവിശ്യയിലെ ആരോഗ്യ മന്ത്രാലയമാണ് വാര്‍ത്ത പുറത്തുവിട്ടത്.
മെയ് അവസാന വാരം അർജൻ്റീന തലസ്ഥാനമായ ബ്യൂണസ് ഐറീസിൽ നിന്നാണ് 61 പേർ കപ്പലിൽ മത്സ്യബന്ധനത്തിനായി പുറപ്പെട്ടത്. പുറപ്പെടും മുൻപ് എല്ലാവർക്കും കൊവിഡ് പരിശോധന നടത്തി രോഗബാധയില്ലെന്ന് ഉറപ്പുവരുത്തിയിരുന്നു. ഉഷ്വായിൽ എത്തിയ ഇവർ അവിടെ 14 ദിവസം ഒരു ഹോട്ടലിൽ ക്വാറൻ്റീനിൽ കഴിഞ്ഞു.
ക്വാറൻ്റീൻ കാലാവധി കഴിഞ്ഞ ഇവർ മത്സ്യബന്ധനത്തിനായി കടലിലേക്ക് ഇറങ്ങി. ഏതാനും ആഴ്ചകൾ കഴിഞ്ഞപ്പോൾ കപ്പലിലെ യാത്രക്കാരിൽ പലരും കൊവിഡ് ബാധയുടെ ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങി. തുടർന്ന് കപ്പൽ തിരികെയെത്തി. നാട്ടിലെത്തിയ ശേഷം നടത്തിയ പരിശോധനയിൽ 57 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.
‘കരയുമായി ഒരു ബന്ധവുമില്ലാതെ 35 ദിവസം കടലിൽ കഴിഞ്ഞ ഇവർക്ക് എങ്ങനെ അസുഖം വന്നെന്ന് മനസ്സിലാവുന്നില്ല. ഇതേ പറ്റി പരിശോധിക്കുകയാണ്.”- ടിയറ ഡെല്‍ ഫ്യൂഗോ പ്രവിശ്യയിലെ ആരോഗ്യവിഭാഗം ഡയറക്ടർ അലെസാൻഡ്ര അൽഫാരോ പറഞ്ഞു.
ഒരുലക്ഷത്തിന് മേലെയാണ് അര്‍ജന്റീനിയയിലെ കൊവിഡ് രോഗികളുടെ ആകെ എണ്ണം. 2050 പേർ മരണപ്പെട്ടു. 47285 പേർ രോഗമുക്തരായി.