ചികിത്സ തേടിയെത്തിയ തമിഴ്‌നാട് സ്വദേശി ആശുപത്രിയില്‍ കുഴഞ്ഞുവീണ് മരിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് നടുവണ്ണൂരില്‍ സ്വകാര്യ ആശുപത്രി അടച്ചു. തമിഴ്‌നാട് സ്വദേശിയായ ലോറി ഡ്രൈവറാണ് ആശുപത്രിയില്‍ കുഴഞ്ഞുവീണ് മരിച്ചത്. ഇയാള്‍ക്ക് കൊവിഡ് ബാധിച്ചിരുന്നോ എന്ന സംശയത്തെ തുടര്‍ന്നാണ് അധികൃതര്‍ ആശുപത്രി അടച്ചത്. ഈറോഡ് സ്വദേശി ഷണ്‍മുഖം ആണ് മരിച്ചത്.
കൊവിഡ് പരിശോധന നടത്തുന്നതിനായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. നടുവണ്ണൂര്‍-പേരാമ്പ്ര സംസ്ഥാനപാതയില്‍ കരുമ്പാപ്പൊയിലിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി 8.45ഓടെയാണ് സംസ്ഥാനപാത വഴി കടന്നുപോവുകയായിരുന്ന തമിഴ്‌നാട് ലോറി ആശുപത്രിക്ക് മുന്നില്‍ പെട്ടെന്ന് നിര്‍ത്തുകയും രക്ഷിക്കണമെന്ന് പറഞ്ഞ് ഡ്രൈവര്‍ ആശുപത്രിക്ക് അകത്തേക്ക് ഓടിക്കയറുകയായിരുന്നു.
തനിക്ക് നെഞ്ചുവേദനയാണെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ഇസിജി എടുത്തതിനു തൊട്ടുപിന്നാലെയാണ് ഇയാള്‍ കുഴഞ്ഞുവീണ് മരിച്ചത്. ഇയാളുടെ പെട്ടെന്നുള്ള മരണം ആശുപത്രി ജീവനക്കാരെയും നാട്ടുകാരെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. അതേസമയം കൊവിഡ് ആശങ്ക നിലനില്‍ക്കുന്നതിനാല്‍ ആശുപത്രിയിലുള്ള ആരെയും പുറത്തേക്ക് വിടുകയോ പുറത്തുനിന്ന് ആരെയും അകത്തേക്ക് പ്രവേശിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്.
കോവിഡ് 19 – നെതിരായ പോരാട്ടത്തിൽ വലിയ വഴിത്തിരിവ് !!!!! വൈറസിനെതിരായ പോരാട്ടത്തിലെ പ്രധാന വഴിത്തിരിവാണ് കുറഞ്ഞ ഡോസ് ഡെക്സാമെതസോൺ സ്റ്റിറോയിഡ് ചികിത്സയെന്ന് യുകെ വിദഗ്ധർ .വെന്റിലേറ്ററുകളിലെ രോഗികളിൽ ഇത് മരണ സാധ്യത മൂന്നിലൊന്നായി കുറച്ചു. ഓക്സിജന്റ്റെ സഹായം അവശ്യമായിരുന്നവരിൽ ഈ മരുന്ന് മരണത്തിന്റെ തോത് അഞ്ചിലൊന്നായി കുറക്കാൻ സഹായിച്ചു . കൊറോണ വൈറസിനെതിരായ ചികിത്സയിൽ ലോകത്തിലെ ഏറ്റവും വലിയ ട്രയൽ പരീക്ഷിക്കുന്നതിന്റെ ഭാഗമായി കണ്ടെത്തിയ മരുന്നാണിത് . കൊറോണ വൈറസ് പാൻഡെമിക്കിന്റെ തുടക്കം മുതൽ യുകെയിൽ മരുന്ന് ലഭ്യമായിരുന്നെങ്കിൽ അയ്യായിരത്തോളം ജീവൻ രക്ഷിക്കപ്പെടുമായിരുന്നു എന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. താരതമ്യേന വില കുറഞ്ഞ മരുന്നായതിനാൽ ഉയർന്ന കോവിഡ് -19 രോഗികളുമായി പൊരുതുന്ന ദരിദ്ര രാജ്യങ്ങളിലും ഇനി ഇത് വലിയ നേട്ടമുണ്ടാകും .ഓക്സിജനോ മെക്കാനിക്കൽ വെന്റിലേഷനോ ആവശ്യമായി വരുന്ന ഉയർന്ന അപകടസാധ്യതയുള്ള രോഗികകൾക്കാണ് ഡെക്സമെതസോൺ സഹായമായി മാറുന്നത് .
ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഒരു സംഘത്തിന്റെ നേതൃത്വത്തിൽ ആണ് പരീക്ഷണം നടത്തി വിജയകരമാണെന്ന് കണ്ടു പിടിച്ചത് . രണ്ടായിരത്തോളം ആശുപത്രി രോഗികൾക്ക് ഡെക്സമെതസോൺ നൽകുകയും , മരുന്ന് ലഭിക്കാത്ത 4,000 ത്തിലധികം പേരെ ഇവരൊപ്പം താരത്യംമ്യ പഠനം നടത്തിയതിന്റെ അടിസ്ഥാനത്തിൽ വെന്റിലേറ്ററുകളിലെ രോഗികൾക്ക് ഇത് മരണ സാധ്യത 40% ൽ നിന്ന് 28% ആക്കി കുറയ്ക്കുകയും ഓക്സിജൻ ആവശ്യമുള്ള രോഗികൾക്ക് ഇത് മരണ സാധ്യത 25% ൽ നിന്ന് 20% ആക്കി കുറയ്ക്കുകയും ചെയ്തു .ചികിത്സയുടെ ഭാഗമായി 10 ദിവസം ഡെക്സമെതസോൺ കഴിക്കുന്നതിനു ഒരു രോഗിക്ക് ചിലവാകുക 35 പൗണ്ട് മാത്രമാണ്ഏകദേശം മൂവായിരത്തോളം രൂപ .. കൊറോണയുടെ മാരക പിടിയിൽ പെട്ട ഒരാളുടെ ജീവൻ രക്ഷിക്കാൻ 35 പൗണ്ട്ചി മാത്രം ചിലവാകുകയുള്ളൂ എന്നത് വലിയ ആശ്വാസമാകുന്ന .ആഗോളതലത്തിൽ ലഭ്യമായ മരുന്ന് കൂടിയാണിതെന്നത് വലിയ ആശ്വാസം പകരുകയാണ് ….
ബി ബി സി ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്
കരിപ്പൂര്‍ വിമാനത്താവളത്തിലെ കാന്റീന്‍ പരിസരത്ത് ഉപയോഗിച്ച പിപിഇ കിറ്റുകള്‍ വലിച്ചെറിഞ്ഞ നിലയില്‍. കര്‍ശന മാനദണ്ഡങ്ങളോടെ ഉപയോഗിക്കുകയും സംസ്‌കരിക്കുകയും ചെയ്യേണ്ട പിപിഇ കിറ്റുകളാണ് കാന്റീന്‍ പരിസരത്ത് അലക്ഷ്യമായി വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. ഇതിനു പുറമെ, ഇവിടുത്തെ ചവറ്റു കുട്ടയും പിപിഇ കിറ്റുകളാല്‍ നിറഞ്ഞിരിക്കുകയാണ്.
വിമാനമിറങ്ങി വരുന്ന ആളുകള്‍ ബസിലും മറ്റു വാഹനങ്ങളിലും കയറി പോകുന്ന പ്രദേശത്താണ് സുരക്ഷാ വീഴ്ചയുണ്ടായിരിക്കുന്നത്. ആംബുലന്‍സ് ഡ്രൈവര്‍മാര്‍, ബസ് ജീവനക്കാര്‍, വിമാന യാത്രക്കാര്‍, വിമാനത്താവള ജീവനക്കാര്‍ തുടങ്ങിയവരാണ് പിപിഇ കിറ്റുകള്‍ ഉപയോഗിക്കുന്നത്. യാതൊരു മാനദണ്ഡവും പാലിക്കാതെ ഏറ്റവും കൂടുതല്‍ പ്രവാസികള്‍ എത്തിക്കൊണ്ടിരിക്കുന്ന വിമാനത്താവളത്തിലാണ് ഇത്തരത്തില്‍ പിപിഇ കിറ്റുകള്‍ വലിച്ചെറിഞ്ഞിരിക്കുന്നത്.
കരിപ്പൂര്‍ വിമാനത്താളത്തിലെ ടെര്‍മിനല്‍ മാനേജര്‍ക്ക് ശനിയാഴ്ച കൊവിഡ് ബാധിച്ചതോടെ വിമാനത്താവളത്തിന്റെ നടത്തിപ്പ് തന്നെ പ്രതിസന്ധിയിലായിരുന്നു. വിമാനത്താവള ഡയറക്ടര്‍ ഉള്‍പ്പടെ ടെര്‍മിനല്‍ മാനേജറുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട 30 പേരോട് ക്വാറന്റൈനില്‍ പോകാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് വിമാനത്താവളത്തിലെ സുരക്ഷാ വീഴ്ച പുറത്ത് വന്നിരിക്കുന്നത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയം മണവും രുചിയും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയെ കോവിഡ്-19 രോഗ ലക്ഷണങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ലോകമെമ്പാടും പ്രധാനപ്പെട്ട ആരോഗ്യ സ്ഥാപനങ്ങള്‍ ഇവയെ കഴിഞ്ഞ രണ്ട് മാസങ്ങളായി രോഗ ലക്ഷണമായി അംഗീകരിച്ചു വരികയായിരുന്നു. പനി, ചുമ, തളര്‍ച്ച, ശ്വാസ തടസ്സം, പേശി വേദന, കഫം, കടുത്ത ജലദോഷം, തൊണ്ട വേദന, ഡയേറിയ എന്നിവയുടെ കൂടെയാണ് പുതുക്കിയ ക്ലിനിക്കല്‍ മാനേജ്‌മെന്റ് പ്രോട്ടോക്കോള്‍ പ്രകാരം മണവും രുചിയും നഷ്ടപ്പെടുന്നതിനെ കൂടെ ഉള്‍പ്പെടുത്തിയത്.
കേന്ദ്ര സംയോജിത രോഗ നിരീക്ഷണ പദ്ധതിയുടെ പോര്‍ട്ടലിലെ കേസുകള്‍ അനുസരിച്ച് 27 ശതമാനം പേര്‍ക്ക് പനിയും 21 ശതമാനത്തിന് ചുമയും 10 പേര്‍ക്ക് തൊണ്ട വേദനയും എട്ട് ശതമാനം പേര്‍ക്ക് ശ്വാസംമുട്ടലും ഏഴ് ശതമാനം പേര്‍ക്ക് തളര്‍ച്ചയും മൂന്ന് ശതമാനം പേര്‍ക്ക് ജലദോഷവും മറ്റുള്ളവ 24 ശതമാനവുമാണ്.
പ്രത്യേക ഗ്രൂപ്പില്‍പ്പെട്ട രോഗികള്‍ക്ക് റെംഡിസിവറും ടോസിലിസുമാബും കോണ്‍വാലസെന്റ് പ്ലാസ്മ തെറാപ്പിയും നല്‍കാനും പുതുക്കിയ പ്രോട്ടോക്കോള്‍ പറയുന്നു.
എബോളയ്ക്കുവേണ്ടിയാണ് റെംഡിസിവര്‍ വികസിപ്പിച്ചതെങ്കിലും കോവിഡ്-19-നുവേണ്ടി ഉപയോഗിക്കുന്നുണ്ട്. രോഗം ഭേദമായ ഒരാളുടെ രക്തത്തിലെ പ്ലാസ്മ രോഗിക്ക് നല്‍കുന്നതാണ് കോണ്‍വാലസെന്റ് പ്ലാസ്മ തെറാപ്പി. മറ്റു പല രോഗങ്ങള്‍ക്കും ഇവ ഉപയോഗിക്കുന്നുണ്ടെങ്കിലും കോവിഡ്-19-ന് എത്ര മാത്രം ഫലപ്രദമാണെന്നുള്ള പഠനം നടക്കുന്നതേയുള്ളൂ.
ഡോക്ടർ എ. സി. രാജീവ് കുമാർ
നിരവധി സാംക്രമിക രോഗങ്ങൾ പരത്തുന്നത് രോഗാണുക്കളുടെ വ്യാപനം മൂലം ആകുന്നു. ബാക്ടീരിയ മൂലം ഉണ്ടാകുന്ന കുറേ രോഗങ്ങൾ നമുക്ക് ചുറ്റും കാലാവസ്ഥാ ഭേദം ഇല്ലാതെ കണ്ടു വരുന്നു. ജീവൻെറ ആദ്യ ഉറവിടമായി കരുതുന്നവ ആണ് ബാക്റ്റീരിയകൾ.
നഗ്ന നേത്രങ്ങൾക്ക് കാണാൻ ആവാത്തവ വ്യത്യസ്ത ആകൃതിയിൽ കാണപ്പെടുന്നു. വൃത്താകൃതിയിലും, ദണ്ഡ് പോലെയും, ചുവപ്പ്, നീല, താമ്ര വർണങ്ങൾ ഉള്ളത് എന്നൊക്കെ പറയാം. നമുക്ക് ചുറ്റും മാത്രമല്ല നമ്മുടെ ഉള്ളിലും ധാരാളം ബാക്ടീരിയ വളരുന്നു. ഉപകാരികൾ ആയവയും ഉപദ്രവകാരികൾ ആയവയും ഇക്കൂട്ടത്തിൽ ഉണ്ട്.
പരിണാമത്തിൽ ബാക്റ്റീരിയക്കും മുമ്പുള്ള വൈറസുകളും ഭൂമിയിൽ എവിടെയും കാണപ്പെടുന്നു. ആർ എൻ എ യോ ഡി എൻ എ യോ മാത്രം ഉള്ള ഇവറ്റകൾക്ക് മറ്റൊരു ജീവനുള്ള വസ്തുവിൽ മാത്രമേ നിലനിൽക്കാനും വളരാനും ആവുകയുള്ളൂ. ഒരു പാരസൈറ്റ് എന്ന് പറയാം. ഇവ പരത്തുന്ന രോഗങ്ങൾക്ക് ചികിത്സ ഇല്ല എന്നത് ശ്രദ്ധിക്കുക. പ്രതിരോധ വാക്‌സിനേഷൻ മാത്രം. രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിച്ചു രോഗത്തെ അകറ്റുക ആണ് ചെയ്യുക.
ഭക്ഷണം ശേഖരിക്കുന്നിടത്തും കൈകാര്യം ചെയ്യുന്നിടങ്ങളിലും ഭക്ഷ്യ വസ്തുക്കളിലും, റഫ്രിജറേറ്റർ എന്നിവിടങ്ങളിൽ ഒക്കെ വിവിധ തരം ബാക്റ്റീരിയ കാണും.
വൈറസുകൾക്ക് മറ്റൊരു ആശ്രയം ഇല്ലാതെ വംശ വർദ്ധന സാധ്യമല്ല. എല്ലായിടത്തും ഉണ്ടാവും. റാബീസ്, ഹെർപിസ്, എബോള ഒക്കെയും വൈറസുകൾ പരത്തുന്ന രോഗങ്ങൾ ആകുന്നു. വാക്‌സിനേഷൻ വഴിയുള്ള പ്രതിരോധം അല്ലാതെ ഫലപ്രദമായ ചികിത്സ ഇല്ല. ഒരു മനുഷ്യനിൽ നിന്നും മറ്റൊരു മനുഷ്യനിലേക്ക് രോഗം പകർത്തുക, അമ്മയിൽ നിന്നും കുഞ്ഞിനും ഉണ്ടാകാം.
കൃമു ധാതുവിൽ നിന്നും ഉണ്ടായ കൃമി എന്ന വാക്കിന് സഞ്ചരിക്കുന്നത്, പകരുന്നവ വിക്ഷേപിക്കുന്നവ എന്നൊക്കെ ആണ് അമരകോശം അർത്ഥം ആക്കിയിട്ടുള്ളത്. ചാരക സുശ്രുത സംഹിതകളിൽ ഇരുപത് വിധം കൃമികളുടെ കാര്യം പറയുന്നുണ്ട്. ശരീരത്തിന്റെ നിലനില്പിന് സഹായകമായി നിലകൊള്ളുന്ന സഹജ കൃമികൾ ആയി മൈക്രോബയോം പ്രോബയോട്ടിക് ഇനങ്ങളെയും പറ്റി പറയുന്നു. ഉപദ്രവകാരികളായി ഭക്ഷ്യ വസ്തുക്കളിലെയും വിസർജ്യങ്ങളിലെയും മലജ കൃമികൾ, ശ്വസന അവയവങ്ങളിൽ വഴുവഴുപ്പുള്ള ദ്രാവകം ഉല്പാദിപ്പിക്കുന്ന ശ്ലേഷ്മജ കൃമി, രക്തത്തിൽ ഉള്ള രക്‌തജ കൃമി എന്നിങ്ങനെ പലവിധ കൃമികളെ സംഹിതകളിൽ പറയപ്പെടുന്നു.
ശരീരത്തിൽ രസ രക്ത മാംസ മേദസ് അസ്‌ഥി മജ്ജ ശുക്ള എന്നീ ധാതുക്കളെ ദുഷിപ്പിച്ച് നീർക്കെട്ട് ഉണ്ടാക്കുമ്പോൾ അവിടെ അടിഞ്ഞു കൂടുന്ന ജലാംശം അപകടകാരികളായ അണു കൃമികളെ അവിടേക്ക് ആകർഷിച്ചു പഴുപ്പ് നുലവ് ഉണ്ടാക്കുന്നതായി പറയുന്നു.
“ജ്വരോ വിവർണതാ ശൂലം
ഹൃദ്രോഗ സദനം ഭ്രമ :”
എന്നിങ്ങനെ ലക്ഷണങ്ങൾ പറയുന്നു. മധുരം ശർക്കര പാൽ തൈര് പുതിയ ധാന്യങ്ങൾ എന്നിവ അണുബാധ ഉള്ളപ്പോൾ ഒഴിവാക്കാൻ നിർദേശിക്കുന്നു.
പരസ്പര ബന്ധത്തിലൂടെയും, ശരീരം മുട്ടി ഉരുമ്മി കഴിയുന്നതും നിശ്വാസം ഏൽക്കുന്നതും, ഒന്നിച്ചു ഭക്ഷണം കഴിക്കുന്നത്, ഒരു കസേരയിൽ ഇരിക്കുക, കിടക്കയിൽ ഒന്നിച്ചു കിടക്കുക , വസ്ത്രം ആഭരണങ്ങൾ, മറ്റു വസ്തുക്കൾ പരസ്പരം കൈമാറി ഉപയോഗിക്കുക എന്നിവ ചെയ്യുന്നത് ജ്വരം, ത്വക് രോഗങ്ങൾ ക്ഷയം എന്നിവ മനുഷ്യനിൽ നിന്നും മനുഷ്യനിലേക്ക് പകരാനിടയാകും എന്ന മുന്നറിയിപ്പ് നൽകുന്നുമുണ്ട്.
തുമ്മുക, കോട്ടുവായ് വിടുക, ചിരിക്കുക എന്നിവ ചെയ്യുമ്പോൾ മുഖം മറച്ചു പിടിക്കുവാനും, മൂക്കിലോ, വായിലോ, കണ്ണിലോ കൈകൾ ആവശ്യം ഇല്ലാതെ തൊടാൻ പാടില്ല എന്നും നിർദേശിക്കുന്നു.
കോവിഡ് പശ്ചാത്തലത്തിൽ ഒരു പൗരാണിക വൈദ്യശാസ്ത്രത്തെ വിശകലനം ചെയ്യുമ്പോൾ അക്കാലത്തു തന്നെ മനുഷ്യ ആരോഗ്യം ഏതെല്ലാം വിധത്തിൽ തകരാറിലാകുമോ അതിന് എല്ലാം പരിഹാരം നിർദേശിക്കാൻ ശ്രദ്ദിച്ചിട്ടുള്ളതായി കാണാനാവും.
ഡോക്ടർ എ. സി. രാജീവ് കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ് കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്. മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് . ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.
രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154
രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത് 10,956 പേര്‍ക്ക്. ഇതാദ്യമായാണ് ഒരു ദിവസം 10,000 മുകളില്‍ ആളുകള്‍ക്ക് കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,97, 535 ആയി. 24 മണിക്കൂറിനിടെ 396 പേര് മരിച്ചു. ഇതോടെ രാജ്യത്തെ മരണ സംഖ്യ 8,498 ആയി. ലോകത്തെ കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യ നാലാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു.
വ്യാഴാഴ്ചത്തെ രാജ്യത്തെ കോവിഡ് കണക്കുകൾ കൂടി പരിഗണിക്കുന്പോഴാണ് ഇന്ത്യ നാലാം സ്ഥാനത്തേക്ക് കുതിച്ചുയർന്നത്. ബ്രിട്ടൻ, സ്പെയിൻ എന്നീ രാജ്യങ്ങളെ ഇന്ത്യ ഒറ്റദിവസം കൊണ്ടാണ് മറികടന്നത്.
രാജ്യത്ത് കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ അഞ്ച് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി കേന്ദ്ര സര്‍ക്കാര്‍. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ വെന്റിലേറ്ററുകളും ഐസിയുകളും നിറയുമെന്നും ഗുരുതര സാഹചര്യത്തിലേക്ക് രാജ്യം കടക്കുമെന്നുമാണ് മുന്നറിയിപ്പ്.
മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങള്‍ക്കാണ് മുന്നറിയിപ്പ്. ഇവിടങ്ങളിലെ നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ അടുത്ത മൂന്ന് മാസത്തേക്ക് ഐസിയു കിടക്കകളും വെന്റിലേറ്ററുകളും ഉണ്ടാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു.
ഡല്‍ഹിയില്‍ ജൂണ്‍ മൂന്നിന് തന്നെ ഐസിയു കിടക്കകള്‍ ഒഴിവില്ലാതായതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇപ്പോള്‍ വെന്റിലേറ്ററുകളും നിറഞ്ഞു. ഓക്‌സിജന്‍ സജ്ജീകരണമുള്ള ഐസൊലേഷന്‍ ബെഡുകള്‍ ജൂണ്‍ 25 ഓടെ നിറയുമെന്നും വിലയിരുത്തുന്നു.
അതേസമയം . ഗുരുഗ്രാം, മുംബൈ, പാല്‍ഘര്‍, ചെന്നൈ, താനെ തുടങ്ങിയ 17 ജില്ലകളില്‍ അടുത്ത ഒരു മാസത്തിനുള്ളില്‍ തന്നെ ആശുപത്രികള്‍ നിറഞ്ഞ് കവിയുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അമേരിക്കയിൽ കോവിഡ് ബാധിതരുടെ എണ്ണവും മരണസംഖ്യയും ഉയരുന്നു. അമേരിക്കയിലെ രോഗബാധിതരുടെ എണ്ണം 20.45 ലക്ഷവും കടന്ന് മുന്നോട്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജോണ്‍സ് ഹോപ്കിൻസ് സർവകലാശാലയുടെ കണക്കുകൾ പ്രകാരം അമേരിക്കയിൽ 20,45,549 പേരാണ് രാജ്യത്ത് ഇപ്പോൾ രോഗബാധിതരായുള്ളത്. മരിച്ചവരുടെ എണ്ണം 1,14,148 ആയി. 7,88,862 പേരാണ് രാജ്യത്ത് ഇതുവരെ രോഗത്തെ അതിജീവിച്ചത്.
വിവിധ സംസ്ഥാനങ്ങളിലെ രോഗബാധിതരുടെ എണ്ണം ഇനിപറയുംവിധമാണ്. ന്യൂയോർക്ക്-4,00,660 , ന്യൂജഴ്സി-1,67,192, ഇല്ലിനോയിസ്-1,29,212, കാലിഫോർണിയ-1,37,034, മസാച്യുസെറ്റ്സ്-1,03,889, പെൻസിൽവേനിയ-80,961, ടെക്സസ്-78,997, മിഷിഗണ്‍-64,998, ഫ്ളോറിഡ-66,000, മെരിലാൻഡ്-58,904, ജോർജിയ-53,249, കണക്ടികട്-44,179, വിർജീനിയ-51,738, ലൂസിയാന-43,612, ഒഹിയോ-39,190.
മേൽപറഞ്ഞ സ്ഥലങ്ങളിൽ കോവിഡ് ബാധിച്ച് മരിച്ചവർ. ന്യൂയോർക്ക്-30,603, ന്യൂജഴ്സി-12,369, ഇല്ലിനോയിസ്-6,018, കാലിഫോർണിയ-4,772, മസാച്യുസെറ്റ്സ്-7,408, പെൻസിൽവേനിയ-6,086, ടെക്സസ്-1,892, മിഷിഗണ്‍-5,943, ഫ്ളോറിഡ-2,769, മെരിലാൻഡ്-2,811, ജോർജിയ-2,285, കണക്ടികട്-4,097, വിർജീനിയ-1,496, ലൂസിയാന-2,962, ഒഹിയോ-2,429.
കൊറോണ വൈറസിനെ പ്രതിരോധിക്കാൻ യൂറോപ്പിൽ ആകമാനം ഏർപ്പെടുത്തിയ ലോക്ക്ഡൗണ്‍ ഫലപ്രദമായിരുന്നു എന്നു പഠന റിപ്പോർട്ട്. 11 യൂറോപ്യൻ രാജ്യങ്ങൾ ഏർപ്പെടുത്തിയ ലോക്ക്ഡൗണിലൂടെ മാത്രം 32 ലക്ഷം പേരുടെ ജീവൻ രക്ഷിക്കാനായെന്നാണ് ലണ്ടൻ ഇംപീരിയൽ കോളജ് നടത്തിയ പഠനത്തിൽ വ്യക്തമാകുന്നത്.
മിക്ക രാജ്യങ്ങളും കടുത്ത നിയന്ത്രണങ്ങൾക്ക് കാര്യമായ ഇളവുകൾ നൽകിത്തുടങ്ങിയിട്ടുണ്ട്. ബിസിനസുകൾ അവസാനിപ്പിച്ചു വീട്ടിലിരിക്കാൻ ആളുകളോട് പറഞ്ഞ നടപടി ഇല്ലായിരുന്നുവെങ്കിൽ മേയ് നാലിനകം 32 ലക്ഷം ആളുകൾ മരിക്കുമായിരുന്നു. ഇതിനർഥം യുകെയിൽ 4,70,000, ഫ്രാൻസിൽ 6,90,000, ഇറ്റലിയിൽ 6,30,000 എന്നിവ ഉൾപ്പെടെ 32 ലക്ഷം ജീവൻ രക്ഷിക്കപ്പെട്ടു എന്നാണെന്നു നേച്ചർ ജേർണലിലെ റിപ്പോർട്ടിൽ പറയുന്നു.
ജർമനി, ഫ്രാൻസ്, ഇറ്റലി, ബ്രിട്ടൻ, സ്പെയിൻ, ബെൽജിയം, ഓസ്ട്രിയ, ഡെൻമാർക്ക്, നോർവേ, സ്വിറ്റ്സർലൻഡ്, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് യൂറോപ്യൻ സെന്റർ ഓഫ് ഡിസീസ് കണ്ട്രോൾ ശേഖരിച്ച കണക്കുകളാണ് പഠനത്തിന് ഉപയോഗിച്ചത്. രോഗത്തിന്റെ വ്യാപനം 82 ശതമാനം വരെ കുറയ്ക്കാൻ ലോക്ക്ഡൗണിലൂടെ സാധിച്ചു എന്നു പഠനത്തിൽ പറയുന്നു.<br> <br> കൊറോണക്കാലത്ത് ലോക്ഡൗണ്‍ എല്ലായിടത്തും ഒരു സമവാക്യമായി രൂപാന്തരപ്പെട്ടു. ലോക്ക്ഡൗണുകളുടെ ആരോഗ്യപരമായ പ്രത്യാഘാതങ്ങൾ പൂർണമായി കണ്ടെ ത്തുന്നതിന് വർഷങ്ങളെടുക്കുമെന്നും പഠനം പറയുന്നു.
അതേസമയം, ബെർക്ലിയിലെ കലിഫോർണിയ സർവകലാശാല നടത്തിയ പഠനം പറയുന്നത് ചൈന, ദക്ഷിണ കൊറിയ, ഇറാൻ, ഫ്രാൻസ്, യുഎസ് എന്നിവിടങ്ങളിലെ ലോക്ക്ഡൗൺ ഏറെ പ്രയോജനം ചെയ്തില്ലന്നാണ്. എങ്കിലും ലോക്ക്ഡൗണ്‍ ആ രാജ്യങ്ങളിൽ 53 കോടി അണുബാധകളെ തടഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ കാലഘട്ടങ്ങൾ താരതമ്യപ്പെടുത്തുന്പോൾ കൊറോണ വൈറസ് ഒരു യഥാർഥ മനുഷ്യ ദുരന്തമായിരുന്നുവെന്ന് ഗവേഷകരിലൊരാളായ ഡോ. സോളമൻ ഹിയാങ് പറഞ്ഞു. എന്നാൽ, വൈറസ് പടരുന്നത് തടയാനുള്ള ആഗോള നടപടി മൂലം മുന്പത്തേക്കാളും കുറഞ്ഞ കാലയളവിൽ കൂടുതൽ ജീവൻ രക്ഷിക്കാനായി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചേര്‍പ്പുങ്കലില്‍ വിദ്യാര്‍ഥിനി അഞ്ജു പി.ഷാജി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോളജ് അധികൃതര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പിതാവ് ഷാജി. മകള്‍ കോപ്പി അടിക്കില്ല. ഹാള്‍ ടിക്കറ്റിലെ കയ്യക്ഷരം മകളുതേല്ല. പ്രിന്‍സിപ്പലിനെയും അധ്യാപകനെയും അറസ്റ്റ് ചെയ്യണമെന്നും പിതാവ് ആവശ്യപ്പെട്ടു. കോളജ് അധികൃതര്‍ പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളില്‍ കൃത്രിമം നടന്നു. കോളജ് അധികൃതര്‍ വിഡിയോ എഡിറ്റ് ചെയ്തു.
അതേസമയം വിദ്യാർഥിനിയുടെ പോസ്റ്റ്മോർട്ടം പൂര്‍ത്തിയായി. മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി. എന്നാല്‍ പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്യാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിലാണ് കുടുംബം. ആംബുലന്‍സില്‍ നിന്ന് ബന്ധുക്കളെ പൊലീസ് ഇറക്കിവിട്ടെന്നും അഞ്ജുവിന്‍റെ ബന്ധുക്കള്‍ ആരോപിച്ചു.
പുതുച്ചേരിയിൽ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്കരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ലംഘിച്ച് സ്ട്രെച്ചറിൽ നിന്നും മൃതദേഹം കുഴിയിലേക്ക് എടുത്തറിഞ്ഞ ആരോഗ്യ പ്രവർത്തകർക്ക് പുതുച്ചേരി ലഫ്: ഗവർണർ കിരൺ ബേദി കാരണം കാണിക്കൽ നോട്ടീസ് നൽകി.
ചെന്നൈയിൽ നിന്ന് പുതുച്ചേരിയിലെ ഭാര്യാവസതിയിൽ എത്തിയ ജ്യോതി മുത്തു (47) വിന്റെ മൃതദേഹം ആംബുലൻസിൽ ആരോഗ്യ പ്രവർത്തകർ കൊണ്ടുവരുന്നതും സ്ട്രെച്ചറിൽ നിന്ന് മൃതദേഹം ശവക്കുഴിയിലേക്ക് വലിച്ചെറിയുന്നതുമായ വീഡിയോ നവമാധ്യമങ്ങളിൽ വൈറലായിരുന്നു.
ജൂൺ മൂന്നിനാണ് ഇയാൾ പുതുച്ചേരിയിൽ എത്തിയത്. നെഞ്ചുവേദനയനുഭവപ്പെട്ടതിനെ തുടർന്ന് പുതുച്ചേരി ഇന്ദിരാഗാന്ധി ഗവ.ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്നുതന്നെ മരണത്തിന് കീഴടങ്ങിയ ഇയാളുടെ ശ്രവസാമ്പിളുകൾ പരിശോധിച്ചപ്പോഴാണ് കോവിഡ് പോസിറ്റീവ് എന്ന് വ്യക്തമായത്.
മൃതദേഹത്തോട് അനാദരവ് കാട്ടിയ സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ആദ്യ കോവിഡ് മരണമാണിത്.
അവസാന കൊവിഡ് രോഗിയെയും നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കി. ഇതോടെ കൊവിഡിനെതിരായ പോരാട്ടത്തില്‍ നിന്ന് വിജയിച്ച് കയറി ന്യൂസിലാന്റ്. ഒരു കൊവിഡ് രോഗിയും നിലവില്‍ ഇല്ല എന്നതാണ് സത്യം. 48 മണിക്കൂറായി രോഗലക്ഷണങ്ങളില്ലാത്തതിനാല്‍ രോഗമുക്തി നേടിയതായി കണക്കാക്കുന്നുവെന്നും രോഗിയെ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കിയതായും ആരോഗ്യവകുപ്പ് അറിയിച്ചു.
ഈ നാഴികക്കല്ല് ഒരു നല്ല വാര്‍ത്തയാണെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ജനറല്‍ ആഷ്ലി ബ്ലൂംഫീല്‍ഡ് പറഞ്ഞു. ‘ഫെബ്രുവരി 28-ന് ശേഷം ആദ്യമായി സജീവമായ കേസുകളൊന്നുമില്ലെന്നത് തീര്‍ച്ചയായും ഞങ്ങളുടെ യാത്രയിലെ ഒരു പ്രധാന നാഴികക്കല്ലാണ്. എന്നാല്‍, നേരത്തെ പറഞ്ഞതുപോലെ, കോവിഡിനെതിരേ തുടരുന്ന ജാഗ്രത അനിവാര്യമാണ്. അതു തുടരും.’ – അദ്ദേഹം പറഞ്ഞു.
അതേസമയം, സ്വകാര്യത മുന്‍നിര്‍ത്തി അവസാന രോഗിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഓക്ക്ലാന്‍ഡിലെ ഒരു നഴ്സിംഗ് ഹോമില്‍ ഇവര്‍ ചികിത്സയിലാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. 1154 കോവിഡ് കേസുകളും 22 മരണങ്ങളുമാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
രാജ്യത്ത് 17 ദിവസമായി പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. തിങ്കളാഴ്ച വരെ ഒരാഴ്ചയിലേറെയായി രാജ്യത്ത് സജീവ കേസ് ഒന്നു മാത്രമാണ് ഉണ്ടായിരുന്നത്.