കേന്ദ്ര ആരോഗ്യ മന്ത്രാലയം മണവും രുചിയും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയെ കോവിഡ്-19 രോഗ ലക്ഷണങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ലോകമെമ്പാടും പ്രധാനപ്പെട്ട ആരോഗ്യ സ്ഥാപനങ്ങള്‍ ഇവയെ കഴിഞ്ഞ രണ്ട് മാസങ്ങളായി രോഗ ലക്ഷണമായി അംഗീകരിച്ചു വരികയായിരുന്നു. പനി, ചുമ, തളര്‍ച്ച, ശ്വാസ തടസ്സം, പേശി വേദന, കഫം, കടുത്ത ജലദോഷം, തൊണ്ട വേദന, ഡയേറിയ എന്നിവയുടെ കൂടെയാണ് പുതുക്കിയ ക്ലിനിക്കല്‍ മാനേജ്‌മെന്റ് പ്രോട്ടോക്കോള്‍ പ്രകാരം മണവും രുചിയും നഷ്ടപ്പെടുന്നതിനെ കൂടെ ഉള്‍പ്പെടുത്തിയത്.

കേന്ദ്ര സംയോജിത രോഗ നിരീക്ഷണ പദ്ധതിയുടെ പോര്‍ട്ടലിലെ കേസുകള്‍ അനുസരിച്ച് 27 ശതമാനം പേര്‍ക്ക് പനിയും 21 ശതമാനത്തിന് ചുമയും 10 പേര്‍ക്ക് തൊണ്ട വേദനയും എട്ട് ശതമാനം പേര്‍ക്ക് ശ്വാസംമുട്ടലും ഏഴ് ശതമാനം പേര്‍ക്ക് തളര്‍ച്ചയും മൂന്ന് ശതമാനം പേര്‍ക്ക് ജലദോഷവും മറ്റുള്ളവ 24 ശതമാനവുമാണ്.

പ്രത്യേക ഗ്രൂപ്പില്‍പ്പെട്ട രോഗികള്‍ക്ക് റെംഡിസിവറും ടോസിലിസുമാബും കോണ്‍വാലസെന്റ് പ്ലാസ്മ തെറാപ്പിയും നല്‍കാനും പുതുക്കിയ പ്രോട്ടോക്കോള്‍ പറയുന്നു.

എബോളയ്ക്കുവേണ്ടിയാണ് റെംഡിസിവര്‍ വികസിപ്പിച്ചതെങ്കിലും കോവിഡ്-19-നുവേണ്ടി ഉപയോഗിക്കുന്നുണ്ട്. രോഗം ഭേദമായ ഒരാളുടെ രക്തത്തിലെ പ്ലാസ്മ രോഗിക്ക് നല്‍കുന്നതാണ് കോണ്‍വാലസെന്റ് പ്ലാസ്മ തെറാപ്പി. മറ്റു പല രോഗങ്ങള്‍ക്കും ഇവ ഉപയോഗിക്കുന്നുണ്ടെങ്കിലും കോവിഡ്-19-ന് എത്ര മാത്രം ഫലപ്രദമാണെന്നുള്ള പഠനം നടക്കുന്നതേയുള്ളൂ.