ഡോക്ടർ എ. സി. രാജീവ് കുമാർ
മനുഷ്യനെ സംബന്ധിച്ച് ബാല്യകൗമാര കാലം വളർച്ചാ കാലമാണ്. വളർച്ചയുടെ പൂർണത കൈവരിക്കുന്ന യൗവനം, യുവത്വം സ്ത്രീ പുരുഷന്മാരുടെ വസന്ത കാലമാണ്. ശരീരം അതിന്റെ സൗന്ദര്യത്തെ ഏറ്റവും മനോഹരം ആയി പ്രകടിപ്പിക്കുന്നു ഇക്കാലത്ത്.
കൗമാര കാലം സ്ത്രീ പുരുഷന്മാരിൽ വളരെ ഏറെ വ്യത്യസ്ഥത ഉള്ളതായി നമുക്കു കാണാം. ശാരീരികവും മാനസികവും ആയ വ്യക്തമായ മാറ്റം ആൺകുട്ടികളും പെൺകുട്ടികളുമായി ഉള്ള കാലമാണിത്. ശാരീരിക വളർച്ചയുടെയും പ്രത്യുല്പാദന വ്യവസ്ഥയുടെയും വ്യക്തത പെൺകുട്ടികളിൽ ഇക്കാലത്ത് പൂർണതയിലെത്തിയിരിക്കും. ആൺകുട്ടികളിൽ ആകട്ടെ ശബ്ദമാറ്റം, രോമ വളർച്ച എന്നീ മാറ്റങ്ങൾ തുടങ്ങുക ഇക്കാലത്താണ്. അതിന്റെ ആകുലതകൾ, ആശങ്കകൾ ഒക്കെ സ്വഭാവത്തിൽ തന്നെ പല മാറ്റങ്ങൾക്കു തുടക്കമാകും.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരസ്പരം ഒരു ആകർഷകത, കുടുംബ ജീവിതത്തിലെ സ്വാതന്ത്ര്യം, പലതരം ആകുലതകൾ, സാമൂഹിക ജീവിതത്തോടുള്ള മനോഭാവം, സാമ്പത്തിക അച്ചടക്കം, ബുദ്ധിപരമായ വളർച്ച, വിശ്രമ വേളകൾ ഫലപ്രദമായി ഉപയോഗപ്പെടുത്തൽ, തന്റേതായ ജീവിതത്തോടുള്ള വീക്ഷണവും ഉൾക്കാഴ്ചയും, ഒക്കെ യൗവനത്തിന്റ പ്രശ്നങ്ങൾ ആണ്.
ജീവിതം എന്തെന്ന് അറിയാൻ തുടങ്ങുന്ന യൗവന, യുവത്വ കാലത്താണ്. വിവാഹ സങ്കല്പങ്ങൾ സ്വപ്‌നങ്ങൾ, കുടുംബം, കുട്ടികൾ, മാതാപിതാക്കളുമായുള്ള ബന്ധം നിലനിർത്തൽ, ആഹാര കാര്യത്തിൽ വരുന്ന മാറ്റം എന്നിങ്ങനെ ഒട്ടേറെ പ്രശ്നങ്ങൾ യുവത്വകാലത്ത് അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്.
“ആരോഗ്യമദ്യം ഖലു ധർമ്മ സാധനം ”
ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണ്ട കാലമാണിത്. എല്ലാത്തരത്തിലും ഉള്ള സ്വാതന്ത്ര്യം അവരവർക്കു ഗുണകമാകാൻ ആഹാര കാര്യത്തിൽ കടുത്ത നിയന്ത്രണം ആവശ്യം ആണ്. പ്രകൃതിതമായി ഏറെ സമരസപ്പെട്ടുള്ള ജീവിതം ആയുരാരോഗ്യ സൗഖ്യത്തിന് ഇടയാക്കും. ആഹാരം മിതമായിരിക്കണം. സമീകൃത ആഹാരം കഴിക്കുന്നു എന്നുറപ്പാക്കണം.
പരമ്പരാഗത ഭക്ഷണ രീതി പാടേ മാറ്റി പുതുമ നിറഞ്ഞ വിഭവങ്ങൾ വരുത്തി വെക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ മനസിലാക്കി ഒഴിവാക്കേണ്ടവ ഒഴിവാക്കിയേ മതിയാകു. അര വയറാഹാരം കാൽ വയർ വെള്ളം ശേഷിക്കുന്നത് ദഹന സൗകര്യത്തിനും വായു സഞ്ചാരത്തിനും എന്ന പഴയ കാലത്തെ അളവ് ഓർക്കുക. പ്രാതലും അത്താഴവും എന്ന രണ്ടു നേരത്തെ ഭക്ഷണം മനുഷ്യന് മതിയായിരുന്നു. ഇന്ന് ഏത്ര തവണ എന്തെല്ലാം വിഭവങ്ങൾ. അവ ആരോഗ്യ ദായകമാണോ എന്ന ചിന്ത ആർക്കുമില്ല. ആഹാരത്തിലെ മിതത്വം ആരോഗ്യ രക്ഷക്ക് ഇടയാക്കും.
മതിയായ വ്യായാമം. ഓരോ മനുഷ്യനും വ്യത്യസ്ത ശരീര പ്രകൃതി ഉള്ളവരാണ് . അവനവന്റെ ശരീര പ്രകൃതിക്ക്, ശരീര ബലത്തിന് അനുസരിച്ചു ആവശ്യത്തിന് ഉള്ള വ്യായാമം സ്ഥിരമായി ചെയ്യുന്നതിലൂടെ ആരോഗ്യം കാത്തു സൂക്ഷിക്കുക.
പലതരത്തിലുള്ള ജോലികളിൽ ഏർപ്പെടുന്നവർ, പല സമയ ക്രമീകരണം ഉള്ള ജോലി ചെയ്യുന്നവർ, എന്നാൽ എല്ലാവർക്കും തങ്ങളുടെ ക്ഷീണം അകറ്റാനുള്ള വിശ്രമം, ഉറക്കം ആവശ്യത്തിന് ഉണ്ടാവണം. ശരീഅത്തിന്റെ പുനർ നിർമാണത്തിന്, നവീകരണത്തിന് ഇടയാക്കും വിധം ഉള്ള വിശ്രമവും ഉറക്കവും ഏതൊരാൾക്കും ആവശ്യം ആണ്.
മാനസികമായ ഉണർവിനും ഉന്മേഷത്തിനും സമചിത്തതക്കും ഇടയാക്കുന്ന സത്‌സംഘം നല്ല കൂട്ടായ്മകൾ പ്രകൃതിയുമായി സൗഹൃദമുള്ള ജീവിത ശൈലി കൂടി ആയാൽ ജീവിതം ആരോഗ്യ പൂർണമാക്കാം.

ഡോക്ടർ എ. സി. രാജീവ് കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ് കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്. മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് . ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.
രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154

തുടർച്ചയായ 11–ാം ദിവസവും കോവിഡ് രോഗം റിപ്പോർട്ട് ചെയ്യാത്തതിനെ തുടർന്ന് രാജ്യത്തെ നിയന്ത്രണങ്ങൾ പൂർണമായും നീക്കാൻ ന്യൂസീലൻഡ് ഒരുങ്ങുന്നു. അടുത്തയാഴ്ചയോടെ സാധാരണഗതിയിലേക്ക് രാജ്യം മാറിയേക്കുമെന്ന പ്രതീക്ഷ പ്രധാനമന്ത്രി ജസീന്ത ആർഡൻ പ്രകടിപ്പിച്ചു. കോവിഡിനെ പൊരുതി തോൽപ്പിച്ച ആദ്യ രാജ്യങ്ങളിലൊന്നായി ന്യൂസീലൻഡ് മാറുമെന്നും ജസീന്ത പറയുന്നു.
ആയിരത്തി അഞ്ഞൂറിലേറെ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും മരണം 22 ൽ ഒതുക്കാൻ ന്യൂസിലൻഡിന് കഴിഞ്ഞു. വൈറസ് ബാധ ആദ്യം റിപ്പോർട്ട് ചെയ്തത് ഫെബ്രുവരിയിലായിരുന്നു. ഏപ്രിലിൽ രോഗികളുടെ എണ്ണം കുത്തനെ കൂടിയെങ്കിലും രോഗത്തെ പിടിച്ചു നിർത്താൻ ആരോഗ്യപ്രവർത്തകരും ജനങ്ങളും ഒരുപോലെ പരിശ്രമിച്ചു. തുടക്കം മുതൽ നടപ്പിലാക്കിയ കടുത്ത നിയന്ത്രണങ്ങൾ ഫലം കണ്ടുവെന്നും ജസീന്ത ആർഡൻ വ്യക്തമാക്കി.
50 ലക്ഷത്തോളം മാത്രമാണ് പസഫിക് ദ്വീപ് രാജ്യമായ ന്യൂസീലൻഡിലെ ജനസംഖ്യ. രോഗത്തെ വരുതിയിലാക്കുന്നതിൽ ഇതും ആരോഗ്യപ്രവർത്തകരെ സഹായിച്ചു. ലോക്ഡൗൺ നിയന്ത്രണങ്ങൾ ജൂൺ 22 വരെ തുടരുമെന്നും പിന്നീട് പാർലമെന്റ് യോഗത്തിന് ശേഷം തീരുമാനം എടുക്കുമെന്നും ആയിരുന്നു ഇതുവരെയുള്ള റിപ്പോർട്ടുകൾ. എന്നാൽ സ്ഥിതിഗതികൾ പൂർണമായും നിയന്ത്രണത്തിലായെന്നും സന്തോഷകരമായ സാഹചര്യമാണ് മുന്നിലുള്ളതെന്നും കണ്ട് ജൂൺ എട്ടോടെ ഇക്കാര്യത്തിൽ തീരുമാനം പ്രഖ്യാപിക്കാനാണ് സർക്കാരിന്റെ നീക്കം.
മഹാരാഷ്ട്രയില്‍ കൊറോണ വ്യാപനം തുടരുന്നു. 72,300 പേര്‍ക്കാണ് ഇതിനോടകം വൈറസ് ബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂൂറിനിടെ 103 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇക്കാലയളവില്‍ 2287 പേര്‍ക്ക് പുതുതായി രോഗബാധ കണ്ടെത്തിയതായും മഹാരാഷ്ട്ര ആരോഗ്യവകുപ്പിന്റെ കണക്കുകള് വ്യക്തമാക്കുന്നു.
രാജ്യത്തിന്റെ വ്യാവസായിക തലസ്ഥാനമായ മുംബൈയില്‍ കൊറോണ ബാധിതരുടെ എണ്ണവും മരണസംഖ്യയും ഉയരുകയാണ്. കഴിഞ്ഞ ദിവസം 1109 പേര്‍ക്കാണ് പുതുതായി കൊറോണ സ്ഥിരീകരിച്ചത്. ഈ സമയപരിധിയില്‍ 49 പേര്‍ക്ക് ജീവന്‍ നഷ്ടമായതായും മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, നഗരത്തില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 41986 ആയി ഉയര്‍ന്നു. മരണസംഖ്യ 1368 ആണെന്നും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ശമനമില്ലാതെ കൊറോണ വ്യാപിച്ചുകൊണ്ടിരിക്കുന്നത് സര്‍ക്കാരിനേയും ജനങ്ങളെയും ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുകയാണ്.
അതേസമയം, സംസ്ഥാനത്ത് 1225 പേര്‍ കഴിഞ്ഞദിവസം മാത്രം രോഗമുക്തി നേടി ആശുപത്രി വിട്ടത് നേരിയ ആശ്വാസമായി. ഇതുവരെ 31333 പേര്‍ കൊറോണ വൈറസ് ബാധയില്‍ നിന്ന് രോഗമുക്തി നേടിയതായും ആരോഗ്യവകുപ്പിന്റെ കണക്കുകള് വ്യക്തമാക്കുന്നു.
ആഗോളതലത്തില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 65 ലക്ഷത്തോട് അടുക്കുന്നു. വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3.82 ലക്ഷമായി. 54,527 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ആഗോളതലത്തില്‍ രോഗമുക്തി നേടിയവവരുടെ എണ്ണം 30 ലക്ഷം കവിഞ്ഞിരിക്കുകയാണ്.
അതേസമയം പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിലും മരണത്തിലും അമേരിക്കയെ മറികടന്നിരിക്കുകയാണ് ബ്രസീല്‍. കഴിഞ്ഞ ദിവസം ബ്രസീലില്‍ രോഗം സ്ഥിരീകരിച്ചത് 27,263 പേര്‍ക്കാണ്. 1,232 പേരാണ് കഴിഞ്ഞ ദിവസം വൈറസ് ബാധമൂലം ഇവിടെ മരിച്ചത്.
ചൊവ്വാഴ്ച അമേരിക്കയില്‍ 1134 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. പുതുതായി 21,882 പേര്‍ക്കാണ് അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചത്.
കോവിഡ് 19 നെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ലോകാരോഗ്യ സംഘടനയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ചൈനയുടെ സമ്പൂര്‍ണ നിയന്ത്രണത്തിലാണ് ലോകാരോഗ്യ സംഘടനയെന്ന് ആരോപിച്ചാണ് ട്രംപിന്റെ നീക്കം. ലോകാരോഗ്യ സംഘടനയ്ക്കുള്ള സാമ്പത്തിക സഹായം താല്‍ക്കാലികമായി നിര്‍ത്തുകയാണെന്ന് രണ്ട് മാസം മുമ്പ് ട്രംപ് പറഞ്ഞിരുന്നു. അതിന് ശേഷമാണ് സംഘടനയുമായുള്ള എല്ലാ ബന്ധവും എന്നന്നേക്കുമായി അവസാനിപ്പിക്കുന്നതായി ട്രംപ് പറയുന്നത്.
‘ലോകാരോഗ്യ സംഘടനുയുമായുള്ള ബന്ധം എന്നന്നേക്കുമായി അവസാനിപ്പിക്കുകയാണ്’ ‘ട്രംപ് പറഞ്ഞു. ‘ 40 ദശലക്ഷം ഡോളര്‍ മാത്രമാണ് ചൈന പ്രതിവര്‍ഷം ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കുന്നത്. എന്നാല്‍ ലോകാരോഗ്യ സംഘടനയുടെ നിയന്ത്രണം പൂര്‍ണമായും ചൈനയ്ക്കാണ്. അമേരിക്ക 450 ദശലക്ഷം ഡോളറാണ് ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കുന്നത്. എന്നാല്‍ ലോകാരോഗ്യ സംഘടനയോട് പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കാന്‍ ആവശ്യപ്പെട്ടങ്കിലും അതിന് തയ്യാറായില്ല. അതുകൊണ്ട് ലോകാരോഗ്യ സംഘടനയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുകയാണ്’ ട്രംപ് വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു.
അടുത്ത 30 ദിവസത്തിനുള്ളില്‍ പ്രവര്‍ത്തനത്തില്‍ കാര്യമായ മാറ്റം വരുത്തിയില്ലെങ്കില്‍ സംഘടനയ്ക്കുള്ള സാമ്പത്തിക സാഹയം എന്നെന്നേക്കുമായി അവസാനിപ്പിക്കുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ മാസം 19 ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധാനത്തിന് അയച്ച സന്ദേശത്തിലാാണ് ട്രംപ് ഈ മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ അന്ന് പറഞ്ഞിരുന്ന സമയം കഴിയുന്നതിന് മുമ്പ് തന്നെ കടുത്ത തീരുമാനത്തിലേക്ക് ട്രംപ് കടക്കുകയായിരുന്നു.
കൊറണ വൈറസിന്റെ വ്യാപനത്തിനെതിരെ ശക്തവും ഫലപ്രദവുമായ നടപടിയാണ് ചൈന കൈകൊണ്ടെതെന്ന് രോഗ വ്യാപനത്തിന്റെ ആദ്യ ഘട്ടത്തില്‍ ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. അന്നുമുതലാണ് ട്രംപ് ഉടക്കിയത്. ചൈന സ്വീകരിച്ച നിലപാടുകളാണ് രോഗ വ്യാപനം ഇത്ര വര്‍ധിക്കാന്‍ കാരണമെന്ന നിലപാടായിരുന്നു അമേരിക്കയ്ക്ക്. എന്നാല്‍ ഇതിനെ അംഗീകരിക്കാന്‍ ലോകാരോഗ്യ സംഘടന തയ്യാറായുമില്ല. നിലവില്‍
്അമേരിക്കയാണ് ലോകാരോഗ്യ് സംഘടനയ്ക്ക് ഏറ്റവും കൂടുതല്‍ സംഭാവന നടത്തുന്ന രാജ്യം. സംഘടനയ്ക്ക് കിട്ടുന്ന ആകെ തുകയുടെ 14.67 ശതമാനം അമേരിക്ക നല്‍കുന്നതാണ്. കഴിഞ്ഞ വര്‍ഷത്തെ കണക്കു പ്രകാരം 55 കോടി ഡോളറാണ് അമേരിക്ക ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കിയത്. അമേരിക്ക കഴിഞ്ഞാല്‍ ബില്‍ഗേറ്റ്‌സ് ഫൗണ്ടേഷന്‍-ബില്‍ ആന്റ് മെലിന്റാ ഗേറ്റ്‌സ് ഫൗണ്ടേഷനാണ് കുടുതല്‍ സംഭവാന നല്‍കുന്നത്. 9.76 ശതമാനമാണ് ഇവര്‍ നല്‍കുന്നത്. ലോകാരോഗ്യ സംഘടനയ്ക്ക് കിട്ടുന്ന ആകെ സംഭാവനയുടെ 0.48 ശതമാനമാണ് ഇന്ത്യ നല്‍കുന്നത്. ചൈനയാകട്ടെ, ആകെ സംഭവനയുടെ 0.21 ശതമാനവും നല്‍കുന്നു.
ചൈന അമേരിക്കയ്‌ക്കെതിരെ ചാര പ്രവര്‍ത്തനം നടത്തുകയാണെന്നും ട്രംപ് വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു. ചൈനയില്‍നിന്നുള്ള ചില ആളുകള്‍ക്ക് അമേരിക്കയില്‍ പ്രവേശനം നിഷേധിക്കുമെന്നും ട്രംപ് പറഞ്ഞു. ഹോങ്കോങ്ങിന്റെ രാഷ്ട്രീയ അസ്ഥിത്വം നിഷേധിക്കുന്ന രീതിയില്‍ സുരക്ഷ നിയമം കൊണ്ടുവന്നതിനെതിരെ ചൈനയ്ക്കതിരെ നടപടിയെടുക്കുമെന്നും ട്രംപ് പറഞ്ഞു. ഒരു രാജ്യം രണ്ട് വ്യവസ്ഥിതിയെന്ന വാഗ്ദാനമം ഹോങ്കോങ്ങിന്റെ കാര്യത്തില്‍ ചൈന ലംഘിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഉത്തര്‍പ്രദേശിലെ ഗൊരഖ്പുരില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്തത് ആശങ്ക സൃഷ്ടിക്കുന്നു. ഗൊരഖ്പുരിലെ ബെല്‍ഘട്ടില്‍ സ്വകാര്യവ്യക്തിയുടെ പൂന്തോട്ടത്തിലാണ് അമ്പതിലേറെ വവ്വാലുകള്‍ കൂട്ടത്തോടെ ചത്തത്. വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ചില വവ്വാലുകളുടെ ജഡം പരിശോധനക്കായി ബറേലിയിലെ ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു.
നിപ, കൊവിഡ് രോഗങ്ങളുടെ ഉറവിടവുമായി വവ്വാലുകളുടെ ബന്ധമാണ് ആശങ്കക്ക് കാരണം. എന്നാല്‍ കനത്ത ചൂട് കാരണമായിരിക്കാം വവ്വാലുകള്‍ ചത്തതെന്ന് അധികൃതര്‍ പറഞ്ഞു. ഉത്തരേന്ത്യയില്‍ പലയിടത്തം 45 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് ചൂട്. സമീപത്തെ ജലാശയങ്ങള്‍ വറ്റിയതിനാലാകാം വവ്വാലുകള്‍ ചത്തതെന്നും കുടിവെള്ളം ലഭ്യമാക്കണമെന്നും അധികൃതര്‍ പ്രദേശവാസികള്‍ക്ക് നിര്‍ദേശം നല്‍കി. എങ്കിലും പരിശോധന ഫലം വന്നതിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്നും അധികൃതര്‍ വ്യക്തമാക്കി.
സംസ്ഥാനത്തെ ആകെ നടുക്കിയ നിപ എന്ന മഹാമാരിക്ക് മുന്നില്‍ കേരളം പകച്ച് നിന്നിട്ട് രണ്ട് വര്ഷം.കേരളത്തെ ആകെ പിടിച്ചുലച്ച നിപ വൈറസിന്റെ തുടക്കകാരനായ സാബിത്തിന് എങ്ങനെയാണ് നിപ ബാധിച്ചത്? നിപയുടെ ഉറവിടം എവിടെയാണ്? പഠനങ്ങള്‍ തുടരുമ്‌ബോഴും ഇപ്പോഴും ഉത്തരം കിട്ടിയിട്ടില്ല.പനി മൂലമുള്ള സാബിത്തിന്റെ മരണം നടന്ന് 13 ദിവസത്തിന് ശേഷം സഹോദരന്‍ സ്വാലിഹും പനിയെ തുടര്‍ന്ന് മരിക്കുന്നു. ഇതോടെയാണ് നിപയെന്ന മഹാമാരിയാണ് പിടിമുറുക്കുന്നതെന്ന് ആരോഗ്യ മേഖല തിരിച്ചറിയുന്നത്.
തുടര്‍ന്നുള്ള നാളുകളില്‍ മലയാളിയുടെ മനസില്‍ ഭയം വിതച്ചുകൊണ്ട് മരണസംഖ്യയും ഉയര്‍ന്നുകൊണ്ടിരുന്നു. സര്‍ക്കാര്‍ കണക്ക് പ്രകാരം 17 പേര്‍ നിപ ബാധിച്ചു മരിച്ചു. എന്നാല്‍ നിപ ലക്ഷണങ്ങളോടെ ചികിത്സ തേടിയവരും ഇതേ ലക്ഷണങ്ങളോടെ മരിച്ചവരുടെയും കണക്ക് സര്‍ക്കാര്‍ പുറത്തുവിട്ടതില്‍നിന്ന് വ്യത്യസ്തമാണ്.
സംസ്ഥാനത്ത് ഒരു കോവിഡ്-19 മരണം കൂടി. കണ്ണൂര്‍ ധര്‍മ്മടം സ്വദേശിനി ആയിഷ(62)യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം ആറായി.
ആയിഷയുടെ കുടുംബത്തിലെ എട്ടോളം ആളുകള്‍ നിരീക്ഷണത്തിലാണ്. കൊറോണ ബാധയെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസമായി ആയിഷയുടെ നില ഗുരുതരമായി തുടരുകയായിരുന്നു. തുടര്‍ന്ന് ഇന്ന് വൈകിട്ട് ഹൃദയാഘാതം കൂടി ഉണ്ടായതോടെയാണ് മരണം സംഭവിച്ചത്.
കഴിഞ്ഞ രണ്ടുദിവസമായി ഇവര്‍ സമ്പര്‍ക്കം പുലര്‍ത്തിയ ആളുകളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്.
സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കൊല്ലം, കോട്ടയം ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും ഇടുക്കി ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
കായംകുളം സ്വദേശിയുടെ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുത്ത അഞ്ചുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മരിച്ചയാളുടെ ഭാര്യ അടക്കം അഞ്ചുപേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എല്ലാവരും ഹൈദരാബാദ് ഗാന്ധി ആശുപത്രിയിൽ ചികിൽസയിലാണ്.
ഹൃദയാഘാതത്തെത്തുടർന്ന് മെയ് 17 നാണ് ഹൈദരാബാദിലെ ശിവാജി നഗറിൽ താമസിച്ചിരുന്ന കായംകുളം സ്വദേശിയായ 64 കാരൻ മരിച്ചത്. അന്നുതന്നെ ശിവാജി നഗറിലെ ശ്മശാനത്തിൽ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. ഇവരുടെ വീടിനോട് ചേർന്നുള്ള 20 ഓളം ആളുകൾ സംസ്‌കാര ചടങ്ങിൽ സംബന്ധിക്കുകയും ചെയ്തിരുന്നു.
ഇതിന് ശേഷം മെയ് 19 നാണ് മരിച്ചയാളുടെ ഭാര്യയ്ക്ക് കടുത്ത പനിയെത്തുടർന്ന് ആശുപത്രിയിലാക്കുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. പിന്നാലെ ശവസംസ്‌കാരചടങ്ങിൽ പങ്കെടുത്ത നാലുപേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.
മരിച്ചയാൾ നേരത്തെ പനിയ്ക്ക് സ്വകാര്യ ക്ലിനിക്കിൽ ചികിൽസ തേടിയിരുന്നു എന്നാണ് വിവരം. എന്നാൽ ഇയാൾക്ക് കോവിഡ് പരിശോധന നടത്തിയിരുന്നില്ല.
ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ അമേരിക്കയിലും കാനഡയിലും ബേബി പൗഡറിന്റെ വില്‍പന നിര്‍ത്തുന്നു. പൗഡറിന്റെ സുരക്ഷയെ കുറിച്ച് തെറ്റായ വിവരങ്ങള്‍ സമൂഹത്തില്‍ പരക്കുന്നത് കാരണം നോര്‍ത്ത് അമേരിക്കയില്‍ ബേബി പൗഡര്‍ ആവശ്യമുള്ളവരുടെ എണ്ണം കുറഞ്ഞുവരികയാണെന്നും അതുകൊണ്ടാണ് വില്‍പന നിര്‍ത്തുന്നതെന്നുമാണ് കമ്പനി നല്‍കിയ വിശദീകരണം.
അതേസമയം ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി പൗഡറില്‍ കാന്‍സറിന് കാരണമാവുന്ന രാസവസ്തുക്കളുണ്ടെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. കമ്പനിക്കെതിരെ പല കോടതികളിലായി 16000 കേസുകളാണ് നിലവിലുള്ളത്. ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി പൗഡറില്‍ കാന്‍സറിന് കാരണാവുന്ന മാരകമായ ആസ്ബസ്റ്റോസുണ്ടെന്നാണ് പരാതി. ഈ പരാതിയെ തുടര്‍ന്ന് കോടിക്കണക്കിന് രൂപ ഇതിനോടകം കമ്പനിക്ക് നഷ്ടപരിഹാരമായി നല്‍കേണ്ടിയും വന്നിട്ടുണ്ട്. 1980 മുതലാണ് പ്രധാനമായും ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ഉല്‍പന്നങ്ങള്‍ക്കെതിരെ പരാതികള്‍ ഉയര്‍ന്നുതുടങ്ങിയത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ വ്യാപകമായ പരാതിയെ തുടര്‍ന്ന് 33000 ബോട്ടില്‍ ബേബി പൗഡറാണ് കമ്പനി തിരിച്ച് വിളിച്ചത്. ഓണ്‍ലൈനില്‍ നിന്ന് വാങ്ങിയ പൗഡറില്‍ യുഎസ് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ കാന്‍സറിന് കാരണാവുന്ന മാരക വസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഈ നടപടി. ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഉല്‍പന്നം തിരിച്ചുവിളിക്കുന്ന സാഹചര്യം ഉണ്ടായത്.
ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച പാചകക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. പരിശോധനാ ഫലം വന്നതോടെ ബംഗളൂരു സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി) കേന്ദ്രത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇതോടെ മലയാളികളടക്കമുള്ള താരങ്ങളും ജീവനക്കാരും നിരീക്ഷണത്തിലാണെന്നാണ് ലഭിക്കുന്ന വിവരം.
ഇന്ത്യന്‍ ഹോക്കിതാരം പിആര്‍ ശ്രീജേഷ്, ഒളിമ്പ്യന്‍ കെടി ഇര്‍ഫാന്‍ തുടങ്ങിയ താരങ്ങളടക്കമാണ് ഇവിടെ പരിശീലനത്തിലെത്തുന്നത്. മരിച്ച പാചകക്കാരന്‍ ചൊവ്വാഴ്ച സായിയില്‍ നടന്ന യോഗത്തിനെത്തിയിരുന്നു. 25 മുതല്‍ 30 വരെ ആളുകള്‍ പങ്കെടുത്ത ഈ യോഗത്തിനെത്തിയ എല്ലാവര്‍ക്കും ഇപ്പോള്‍ ക്വാറന്റൈന്‍ നിര്‍ദേശിച്ചിരിക്കുകയാണ്.
പരിശോധനകള്‍ക്ക് ശേഷമാണ് ഇദ്ദേഹത്തെ ക്യാംപസിലേയ്ക്ക് കടക്കാന്‍ അനുവദിച്ചിരിക്കുന്നത്. പിന്നീടാണ് അദ്ദേഹത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണപ്പെട്ടതെങ്കിലും അടുത്ത ദിവസം അദ്ദേഹത്തിന്റെ സാമ്പിള്‍ കൊവിഡ് പോസിറ്റീവ് ആണെന്ന് തെളിയുകയും ചെയ്തു.