1.2 കോടി ജനങ്ങൾക്ക് വെറും നാലു വെന്റിലേറ്റർ. ആഫ്രിക്കൻ രാജ്യമായ സൗത്ത് സുഡാനിലാണ് ഈ അപൂർവസ്ഥിതി. ഇന്റർനാഷണൽ റെസ്ക്യൂ കമ്മിറ്റി (ഐആർസി) യുടെ കണക്കനുസരിച്ച് വെറും നാലു വെന്റിലേറ്ററുകളും 24 ഐസിയു ബെഡുകളുമാണ് രാജ്യത്തുള്ളത്. അതായത് 30 ലക്ഷം ജനങ്ങൾക്ക് ഒരു വെന്റിലേറ്റർ എന്ന കണക്കിൽ.
മറ്റ് ആഫ്രിക്കൻ രാജ്യങ്ങളുടെയും സ്ഥിതി വ്യത്യസ്തമല്ല. ബുർക്കിനോ ഫാസോയിൽ 11 വെന്റിലേറ്റർ, സിയറ ലിയോണിൽ 13 വെന്റിലേറ്റർ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ളിക്കിൽ മൂന്നു വെന്റിലേറ്റർ എന്നിങ്ങനെയാണ് ആരോഗ്യമേഖലയിലെ കണക്കുകൾ. ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ വെനസ്വേലയിലെ 32 ദശലക്ഷം ജനങ്ങൾക്ക് വെറും 84 ഐസിയു ബെഡുകളാണുള്ളത്. ഇവിടുത്തെ 90 ശതമാനം ആശുപത്രികളും മരുന്നുകളുടെയും ജീവൻ രക്ഷാ ഉപകരണങ്ങളുടെയും ക്ഷാമം നേരിടുന്നതായി ഐആർസി കണക്കുകൾ സൂചിപ്പിക്കുന്നു.
കൊറോണവൈറസ് മനുഷ്യ നിര്‍മ്മിതമാണെന്നും വുഹാനിലെ ലബോറട്ടറിയില്‍ നിന്ന് പുറത്തായതാണെന്നും ആരോപിച്ച് നൊബേല്‍ ജേതാവും എയ്ഡ്‌സിന് കാരണമാകുന്ന എച്ച്‌ഐവി കണ്ടെത്തിയ ശാസ്ത്രജ്ഞനുമായ ലുക് മൊണ്ടേനിയര്‍ രംഗത്ത്. ഫ്രഞ്ച് വൈറോളജിസ്റ്റായ മൊണ്ടേനിയര്‍ക്ക് 2008ലാണ് രണ്ട് പേര്‍ക്കൊപ്പം നൊബേല്‍ പുരസ്‌കാരം ലഭിക്കുന്നത്. എയ്ഡ്‌സിനെതിരെയുള്ള വാക്‌സിന്‍ നിര്‍മ്മാണ ശ്രമത്തിനിടക്ക് ചൈനീസ് ലബോറട്ടറിയില്‍ നിന്നാണ് കൊറോണവൈറസ് പുറത്തയതെന്നും അദ്ദേഹം പറഞ്ഞു. ഫ്രഞ്ച് വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.
എച്ച്‌ഐവി, മലേറിയ വൈറസുകളുടെ ജനിതകം കൊറോണവൈറസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നു. അങ്ങനെയെങ്കില്‍ ഇത് പ്രകൃത്യാ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നും കൊവിഡ് 19 വ്യാവസായിക അപകടമാണെന്നും അദ്ദേഹം പറഞ്ഞു. 2000 മുതല്‍ വുഹാന്‍ നാഷണല്‍ ബയോസേഫ്റ്റി ലബോറട്ടറി കൊറോണവൈറസില്‍ കേന്ദ്രീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കൊറോണവൈറസ് ചൈനീസ് ലാബില്‍ നിന്ന് പുറത്തായതാണെന്ന ആരോപണങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു. അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ ഈ ആരോപണം ഉന്നയിച്ചിരുന്നു. കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചൈനക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു. വാഷിംഗ്ടണ്‍ കൊവിഡ് 19ന് ചൈന അറിഞ്ഞുകൊണ്ട് കാരണക്കാരിയിട്ടുണ്ടെങ്കില്‍ തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് ട്രംപ് മുന്നറിയിപ്പ് വ്യക്തമാക്കിയത്. കൊവിഡ് വ്യാപനം ചൈനയില്‍ തടയാമായിരുന്നു. എന്നാല്‍ അവര്‍(ചൈന) അത് ചെയ്തില്ല. ഇപ്പോള്‍ ലോകം മുഴുവന്‍ ദുരന്തമുഖത്താണെന്നും ട്രംപ് പറഞ്ഞു.
ലോകത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം ഒന്നരലക്ഷം കടന്നു. 1,55,173പേർക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്. ആകെ രോഗബാധിതരുടെ എണ്ണം 22,67,361 ആയി. 24 മണിക്കൂറിൽ പുതിയതായി 8,600ലേറെ മരണമാണ് റിപ്പോർട്ട് ചെയ്തത്. രോഗികളുടെ എണ്ണം ഏഴുലക്ഷം കടന്ന അമേരിക്കയിൽ 2,516 പേരാണ് ഇന്നലെ മാത്രം മരിച്ചത്. മറ്റേത് രാജ്യത്തെക്കാളും മൂന്നിരട്ടി രോഗികളാണ് അമേരിക്കയിൽ ഉള്ളത്.
ആകെ മരണസംഖ്യ 37,175 ആയി. സ്പെയിനിൽ മരണം ഇരുപതിനായിരം കടന്നു. രോഗികൾ രണ്ട് ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇറ്റലിയിൽ 22,745 പേർ മരിച്ചു. ഫ്രാൻസിൽ ആകെ മരണം 18,681 ആയി. ജർമനിയിൽ രോഗികളുടെ എണ്ണം ഒന്നരലക്ഷത്തിലേക്ക് അടുക്കുകയാണ്. ആകെ മരണം 4,352 ആയി. ബ്രിട്ടനിൽ ആകെ മരണം 14,576 ആയി. ചൈനയിൽ പുതിയതായി 27 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.
കൊവിഡ്-19 രോഗികളില്‍ ‘രെംഡെസിവിര്‍’ (Remdesivir) എന്ന ആന്റിവൈറല്‍ മരുന്ന് പലപ്രദമാകുന്നതായി റിപ്പോര്‍ട്ട്. പരീക്ഷണാര്‍ത്ഥം ഈ മരുന്ന് രോഗികളില്‍ പ്രയോഗിക്കുന്നുണ്ട്. ഈ രോഗികള്‍ അതിവേഗത്തില്‍ അസുഖം ഭേദപ്പെട്ട് വീടുകളിലേക്ക് മടങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ പരീക്ഷണം നോടത്തിയ രോഗികള്‍ക്കെല്ലാം ഉയര്‍ന്നതോതില്‍ ശ്വാസകോശ പ്രശ്നങ്ങളുണ്ടായിരുന്നു. കടുത്ത പനിയടക്കമുള്ള മറ്റ് ലക്ഷണങ്ങളുമുണ്ടായിരുന്നു. പക്ഷെ, ഈ മരുന്ന് എടുത്ത് ഒരാഴ്ചയ്ക്കുള്ളില്‍ എല്ലാവരെയും ഡിസ്ചാര്‍ജ് ചെയ്യാനായി.
രണ്ട് രോഗികളൊഴികെ എല്ലാവരെയും ഡിസ്ചാര്‍ജ് ചെയ്യാന്‍ കഴിഞ്ഞെന്ന് ക്ലിനിക്കല്‍ ട്രയലുകള്‍ നടത്തുന്ന യൂണിവേഴ്സിറ്റി ഓഫ് ചിക്കാഗോയിലെ ഡോ. കാതലീന്‍ മുള്ളേന്‍ പറയുന്നു. രണ്ട് രോഗികള്‍ മരിച്ചു. സിഎന്‍എന്‍ ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
യുഎസ്സിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്സ് ഓഫ് ഹെല്‍ത്ത് നിരവധി മരുന്നുകളുടെ ട്രയല്‍ നടത്തിവരുന്നുണ്ട്. ഇവയിലൊന്നാണ് ‘രെംഡെസിവിര്‍’. ഗിലീഡ് സയന്‍സസ് ആണ് ഈ മരുന്ന് നിര്‍മിച്ചിരിക്കുന്നത്. എബോള രോഗത്തിനായി നിര്‍മിച്ച ഈ മരുന്ന് പക്ഷെ, ആ രോഗത്തിന് അത്രകണ്ട് ഫലപ്രദമായിരുന്നില്ല. എന്നാല്‍ മൃഗങ്ങളില്‍ നടത്തിയ പരീക്ഷണം ഈ മരുന്ന് മനുഷ്യരില്‍ കൊറോണ വൈറസിനെതിരെ ഉപയോഗപ്രദമാകുമെന്ന് തെളിയിക്കപ്പെട്ടു. കൊറോണയ്ക്ക് സമാനമായ ഇതര വൈറസുകളെ പ്രതിരോധിക്കാനും ഈ മരുന്നിനാകുമെന്നാണ് കണ്ടെത്തല്‍.
ഫെബ്രുവരിയില്‍ തന്നെ ലോകാരോഗ്യ സംഘടന ‘രെംഡെസിവിര്‍’ മരുന്ന് കൊവിഡിന് ഫലപ്രദമാകുമെന്ന സൂചന നല്‍കിയിരുന്നു.അതെസമയം, ഗുരുതരമായ അവസ്ഥയിലെത്തിയ രോഗികളില്‍ മാത്രമാണ് ഈ ടെസ്റ്റുകള്‍ നേരത്തെ നടത്തിയിരുന്നത്. ഇപ്പോള്‍ രോഗം മൂര്‍ച്ഛിച്ചിട്ടില്ലാത്ത 1600 രോഗകളില്‍ കൂടി ട്രയല്‍ നടത്തുന്നുണ്ട്. ഈ മാസം അവസാനത്തോടെ ഇതിന്റെയെല്ലാം റിസള്‍ട്ട് വരുമെന്നും കൂടുതല്‍ മെച്ചപ്പെട്ട അനുമാനത്തിലേക്ക് എത്താനാകുമെന്നുമാണ് ഗിലീഡ് പ്രതീക്ഷിക്കുന്നത്. ട്രയലുകളില്‍ നിന്നുള്ള വിവരങ്ങളെല്ലാം വെച്ച് കൂടുതല്‍ വിശകലനങ്ങള്‍ നടത്തേണ്ടതുണ്ടെന്നും ഗിലീഡ് പറയുന്നു.
ഇന്ത്യയിലെ കൊവിഡ് രോഗികളുടേയും മരണത്തിന്റേയും കണക്കുകള്‍ വിശ്വസിക്കാനാകുന്നില്ലെന്ന് അന്താരാഷ്ട്ര മാധ്യമമായ ബിബിസി റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാര്‍ യഥാര്‍ത്ഥ കണക്കുകള്‍ മറച്ചു വയ്ക്കുന്നുവെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. പേര് വെളിപ്പെടുത്താത്ത രണ്ട് ഡോക്ടര്‍മാരെ ഉദ്ധരിച്ചാണ് ബിബിസിയുടെ ഇന്ത്യന്‍ പ്രതിനിധി വാര്‍ത്ത തയ്യാറാക്കിയിരിക്കുന്നത്.
ഇന്ത്യയില്‍ ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 11000ത്തിലേറെയും മരണം 370ലേറെയുമായതായാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ യാഥാര്‍ഥ്യം ഇതിന്റെ പലമടങ്ങ് കൂടുതലാണെന്ന് ബിബിസി റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. ഇന്ത്യയില്‍ ജനങ്ങള്‍ക്കിടയില്‍ വ്യാപകമായ പരിശോധന നടത്താതെ യഥാര്‍ഥ കണക്കുകള്‍ പുറത്തുവരില്ലെന്നാണ് റിപ്പോര്‍ട്ട് ഓര്‍മ്മിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം കൊവിഡ് ലക്ഷണങ്ങളോടെ ശ്വാസകോശ അസുഖങ്ങള്‍ ബാധിച്ച് ആറ് പേര്‍ താന്‍ ജോലിയെടുക്കുന്ന ആശുപത്രിയില്‍ മരിച്ചെന്നാണ് പേര് വെളിപ്പെടുത്താത്ത മുംബൈയില്‍ നിന്നുള്ള ഡോക്ടര്‍ ബിബിസിയോട് പറഞ്ഞത്. ഇത്തരത്തില്‍ കൊവിഡ് ലക്ഷണങ്ങളോടെ മരിക്കുന്നവരിലോ അവരുടെ ബന്ധുക്കളിലോ പരിശോധന കിറ്റുകളുടെ ക്ഷാമം മൂലം പരിശോധനകള്‍ നടത്തുന്നില്ലെന്നും ഡോക്ടര്‍ പറഞ്ഞു.
കൊവിഡ് ലക്ഷണങ്ങളുമായി എത്തുന്നവരെ പോലും പരിശോധിക്കുന്നില്ലെന്നാണ് ദക്ഷിണേന്ത്യയില്‍ നിന്നുള്ള മറ്റൊരു ഡോക്ടര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇവര്‍ക്ക് രോഗമുണ്ടെങ്കില്‍ നിരവധി പേരിലേക്ക് പടരാനുള്ള സാധ്യതയുണ്ടെന്നും വ്യക്തിപരമായി ഡോക്ടറെന്ന നിലയില്‍ വലിയ ആശങ്കയുണ്ടെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
പരിശോധന കിറ്റുകളുടെയും ക്വാറന്റെയ്ന്‍ നടപടികളുടെയും ക്ഷാമമാണ് പ്രധാനമായും ഡോക്ടര്‍മാര്‍ ഉന്നയിക്കുന്നത്. കൊവിഡ് ബാധിതരുടെയും മരണവും സംബന്ധിച്ച തങ്ങളുടെ ചോദ്യങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം മറുപടി നല്‍കിയില്ലെന്നും ബിബിസി റിപ്പോര്‍ട്ടിലുണ്ട്.
കൊവിഡ് ഭീതി മാറിയില്ല, ആശങ്കയിലാക്കി ഡെങ്കിപ്പനിയും. തൊടുപുഴയില്‍ പത്ത് പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. തൊടുപുഴ നഗരസഭയിലും ആലക്കോട്, കോടിക്കുളം പഞ്ചായത്തിലുമാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
കൊവിഡ് പ്രവര്‍ത്തനങ്ങളുമായി ആരോഗ്യപ്രവര്‍ത്തകര്‍ തിരക്കിലാണ്. ഡെങ്കിപ്പനി വരാതിരിക്കാനും പ്രതിരോധിക്കാനും ഓരോരുത്തരും സഹകരിക്കണമെന്ന് ഡിഎംഒ അറിയിച്ചു. പത്ത് പേരും തൊടുപുഴയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ലോക് ഡൗണ്‍ നിലവില്‍ വന്നതിന് ശേഷം മേഖലയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായിരുന്നില്ല. ഇതിനൊപ്പം വേനല്‍ മഴ കൂടി വന്നതോടെ ഡെങ്കിപ്പനി പടര്‍ന്നു. നേരത്തെ ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. ശുദ്ധജലത്തില്‍ മുട്ടയിട്ട് പെരുകുന്നതാണ് ഈ കൊതുകുകള്‍. അലക്ഷ്യമായി വലിച്ചെറിയുന്ന പാഴ് വസ്തുക്കള്‍, ടയറുകള്‍, റബര്‍ തോട്ടത്തിലെ ചിരട്ടകള്‍ തുടങ്ങിയവയില്‍ മഴവെള്ളം കെട്ടികിടക്കുന്നത് കൊതുകുകളുടെ പ്രജനനത്തിന് ഇടയാക്കുന്നു. വീടും പരിസരവും എല്ലാവരും വൃത്തിയാക്കി വെക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍ താത്കാലിക കോവിഡ് ആശുപത്രിയാക്കി മാറ്റുന്നു. 3000 ബെഡുകളാണ് വേള്‍ഡ് ട്രേഡ് സെന്ററില്‍ ഒരുക്കുന്നത്. അതില്‍ 800 എണ്ണം തീവ്ര പരിചരണ വിഭാഗത്തിലേക്കാണെന്ന് എഞ്ചിനീയറിംഗ് ഡയറക്ടറായ അലി അബ്ദുല്‍ഖാദര്‍ അറിയിച്ചു.
കോവിഡ് പ്രതിരോധത്തിനായി 4000- 5000 ബെഡുകളുള്ള രണ്ട് താത്കാലിക ആശുപത്രികള്‍ ഒരുക്കുമെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഹുമൈദ് അല്‍ ഖത്താമി പറഞ്ഞിരുന്നു. ഏത് സാഹചര്യവും നേരിടാന്‍ ആരോഗ്യ വകുപ്പ് തയ്യാറാണ്.
ആശുപത്രിയുടെ അവസാന ഘട്ട പണികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന് ശേഷം ഡോക്ടര്‍മാരും നഴ്സുമാരും അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകരെ ആശുപത്രിയില്‍ നിയമിക്കുമെന്നാണ് വിവരം.
ആശുപത്രി ഭാഗികമായി നാളെ തുറക്കും. 1000 ബെഡാണ് നാളേയ്ക്ക് തയ്യാറായിരിക്കുന്നത്. ഘട്ടം ഘട്ടമായാണ് ആശുപത്രി ഒരുക്കുക. ആവശ്യങ്ങള്‍ കൂടുന്നതിന് അനുസരിച്ച് ആശുപത്രിയുടെ പ്രവര്‍ത്തനം വര്‍ധിപ്പിക്കും.
കോവിഡ് രോഗികള്‍ക്കായി 10000 ബെഡുകളാണ് അധികൃതര്‍ ലക്ഷ്യം വയ്ക്കുന്നത്. രാജ്യാന്തര വാണിജ്യ വ്യവസായ പ്രദര്‍ശനങ്ങള്‍ നടക്കുന്ന ഇടമാണ് ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍. ബെഡുകളുടെ എണ്ണം ഉയര്‍ത്തുന്നതിനായി ഹോട്ടലുകളും ആശുപത്രികളാക്കിയേക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ലോകമെമ്പാടും വ്യാപകമായി പടര്‍ന്നു പിടിക്കുന്ന കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ സര്‍ക്കാരിന് ശക്തമായ പിന്തുണയാണ് രാജ്യത്തെ വാഹന വ്യവസായ ലോകത്തു നിന്നും ലഭിക്കുന്നത്.ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ മറ്റൊരു സംഭാവന നല്‍കിയിരിക്കുകയാണ്.
രോഗികള്‍ക്ക് അതിവേഗത്തില്‍ ചികിത്സ ലഭ്യമാക്കുന്നതിന് രാജ്യത്തുടനീളം മൊബൈല്‍ ബൈക്ക് ആംബുലന്‍സുകള്‍ സംഭാവന ചെയ്യാനാണ് ഹീറോയുടെ തീരുമാനം.ബെഡ്, പ്രഥമശുശ്രൂഷ കിറ്റ്, ഓക്‌സിജന്‍ സിലിണ്ടര്‍, അഗ്‌നിശമന ഉപകരണങ്ങള്‍, സൈറണ്‍ തുടങ്ങി ആവശ്യമായ എല്ലാ അടിയന്തിര ഉപകരണങ്ങളും മെഡിക്കല്‍ കിറ്റുകളും ഈ മോട്ടോര്‍സൈക്കിളുകളില്‍ കമ്പനി ഒരുക്കിയിട്ടുണ്ട്.
ഗ്രാമീണ, വിദൂര പ്രദേശങ്ങളിലെ രോഗികളിലേക്ക് അതി വേഗം എത്തിച്ചേരുക എന്നതാണ് യൂട്ടിലിറ്റേറിയന്‍ മൊബൈല്‍ ആംബുലന്‍സിന്റെ ലക്ഷ്യം. അത്തരം പ്രദേശങ്ങളിലെ രോഗികളെ അടുത്തുള്ള ആശുപത്രിയിലേക്ക് വേഗം കൊണ്ടുപോകാനും ഈ ആംബുലന്‍സുകള്‍ക്ക് സാധിക്കും. ഈ ആംബുലന്‍സുകള്‍ രാജ്യത്തെ വിവിധ ആരോഗ്യ വകുപ്പുകള്‍ക്ക് കമ്പനി കൈമാറും.
ഇതിനുപുറമെ, രാജ്യത്ത് കോവിഡ് -19 വ്യാപിക്കുന്നതിനെ ചെറുക്കാന്‍ ഹീറോ ഗ്രൂപ്പ് 100 കോടി രൂപയും നല്‍കിയിട്ടുണ്ട്. ഇതില്‍ 50 കോടി രൂപ പ്രധാനമന്ത്രിയുടെ കൊറോണ വൈറസ് ദുരിതാശ്വാസ ഫണ്ടായ പി എം കെയേഴ്‌സിന് നല്‍കി. ബാക്കിയുള്ള 50 കോടി വിവിധ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കും.
കോവിഡ് ഭീതിയിൽ ആശ്വാസം പകരുന്ന സൂചനകളാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിലുള്ളത്. 70 കൊറോണവൈറസ് വാക്സിനുകൾ പരീക്ഷണഘട്ടത്തിലാണെന്നും ഈ വാക്സിനുകളിൽ മിക്കതും ആദ്യഘട്ട വിജയം കൈവരിച്ചെന്നും റിപ്പോർട്ട് പറയുന്നു. ഇതിൽ മൂന്നെണ്ണം മനുഷ്യരിലും പരീക്ഷിച്ചുവരികയാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
ഇപ്പോൾ 70 കോവിഡ്-19 വാക്സിനുകൾ വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന വെളിപ്പെടുത്തിയിട്ടുണ്ട്. ഇവയിൽ മൂന്നെണ്ണം ഇതിനകം തന്നെ മനുഷ്യ പരീക്ഷണ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. മൂന്നിൽ ആദ്യത്തേത് ഹോങ്കോങ്ങിന്റെ കാൻസിനോ ബയോളജിക്സും ബീജിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജി വികസിപ്പിച്ചെടുത്ത വാക്സിനാണ്. വാക്സിൻ വികസനം ഇതിനകം രണ്ടാം ഘട്ടത്തിലെത്തി.
മറ്റ് രണ്ട് കൊറോണ വൈറസ് വാക്സിനുകൾ യുഎസിലെ മരുന്ന് നിർമ്മാതാക്കളാണ് വികസിപ്പിച്ചെടുക്കുന്നത്. മോഡേണ, ഇനോവിയോ ഫാർമസ്യൂട്ടിക്കൽസ് എന്നിവരാണ്. ഇവരുടെ രണ്ടും ആദ്യഘട്ടം വിജയിച്ചു കഴിഞ്ഞു. മോഡേണയുടെ വാക്‌സിനിൽ ഒരു ലാബിൽ നിർമ്മിച്ച മെസഞ്ചർ ആർഎൻഎ അല്ലെങ്കിൽ എംആർഎൻഎ എന്ന ജനിതക വസ്തുക്കൾ അടങ്ങിയിരിക്കുന്നു. എംആർഎൻഎ അടിസ്ഥാനപരമായി ഒരു ജനിതക കോഡാണ്, അത് എങ്ങനെ പ്രോട്ടീൻ രൂപപ്പെടുത്താമെന്ന് സെല്ലുകളെ നിർദ്ദേശിക്കുന്നു.
വൈറസ് പ്രോട്ടീനുകളോട് സാമ്യമുള്ള പ്രോട്ടീനുകൾ നിർമ്മിക്കുന്നതിനുള്ള ശരീരത്തിന്റെ സ്വന്തം സെല്ലുലാർ സംവിധാനങ്ങളെ mRNA പറയുന്നു, അങ്ങനെ ഒരു രോഗപ്രതിരോധ പ്രതികരണം ഉണ്ടാകുന്നു.കൂടാതെ, ഫാർമസ്യൂട്ടിക്കൽ ലോകത്തെ പ്രധാന സ്ഥാപനങ്ങളായ ഫൈസർ, സനോഫി, ജോൺസൺ ആൻഡ് ജോൺസൺ എന്നിവരും വാക്സിനുകൾക്കായി പ്രവർത്തിക്കുന്നുണ്ട്
നടി ശ്രിയ ശരണിന്റെ ഭർത്താവ് കൊവിഡ് ലക്ഷണങ്ങളെ തുടർന്ന് വീട്ടിൽ ഐസൊലേഷനിൽ. ശ്രിയയുടെ ഭർത്താവ് ആൻഡ്രൂ കൊസ്ചീവിനാണ് കൊവിഡ് ലക്ഷണങ്ങൾ പ്രകടമായിരിക്കുന്നത്. ശ്രിയ തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. കൊവിഡ് അതിരൂക്ഷമായി ബാധിച്ചിരിക്കുന്ന സ്‌പെയിനിലാണ് ഇരുവരും ഇപ്പോൾ താമസിക്കുന്നത്. കൊവിഡ് രോഗലക്ഷണങ്ങൾ പ്രകടമായ സാഹചര്യത്തിൽ ബാർസലോണയിലെ ആശുപത്രിയിൽ ഭർത്താവ് ചികിത്സ തേടിയെന്ന് ശ്രിയ പറയുന്നു.
എന്നാൽ ആശുപത്രിയിൽ നിന്നും എത്രയും പെട്ടെന്ന് പോകാനും ഇല്ലെങ്കിൽ രോഗമില്ലാത്തവർക്ക് ഇവിടെ നിന്ന് രോഗം പിടിപെടുമെന്നാണ് ഡോക്ടർമാർ പറഞ്ഞെതെന്ന് ശ്രിയ പറയുന്നു. ഇതേതുടർന്നാണ് ആൻഡ്രൂ വീട്ടിൽ ഐസൊലേഷനിൽ കഴിയുന്നത്. നിലവിൽ ഭർത്താവിന്റെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്നും ശ്രിയ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
റഷ്യൻ പൗരനായ ആൻഡ്രൂ കെസ്ചീവിനെ 2018 ലാണ് ശ്രിയ വിവാഹം ചെയ്തത്. രാജസ്ഥാനിലെ ഉദയ്പൂരിൽ വെച്ചായിരുന്നു വിവാഹം. ഇരുവരും നിലവിൽ താമസിക്കുന്ന സ്‌പെയിനിൽ 17000ത്തിലേറെ പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.