കൊവിഡ്-19 രോഗികളില്‍ ‘രെംഡെസിവിര്‍’ (Remdesivir) എന്ന ആന്റിവൈറല്‍ മരുന്ന് പലപ്രദമാകുന്നതായി റിപ്പോര്‍ട്ട്. പരീക്ഷണാര്‍ത്ഥം ഈ മരുന്ന് രോഗികളില്‍ പ്രയോഗിക്കുന്നുണ്ട്. ഈ രോഗികള്‍ അതിവേഗത്തില്‍ അസുഖം ഭേദപ്പെട്ട് വീടുകളിലേക്ക് മടങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ പരീക്ഷണം നോടത്തിയ രോഗികള്‍ക്കെല്ലാം ഉയര്‍ന്നതോതില്‍ ശ്വാസകോശ പ്രശ്നങ്ങളുണ്ടായിരുന്നു. കടുത്ത പനിയടക്കമുള്ള മറ്റ് ലക്ഷണങ്ങളുമുണ്ടായിരുന്നു. പക്ഷെ, ഈ മരുന്ന് എടുത്ത് ഒരാഴ്ചയ്ക്കുള്ളില്‍ എല്ലാവരെയും ഡിസ്ചാര്‍ജ് ചെയ്യാനായി.

രണ്ട് രോഗികളൊഴികെ എല്ലാവരെയും ഡിസ്ചാര്‍ജ് ചെയ്യാന്‍ കഴിഞ്ഞെന്ന് ക്ലിനിക്കല്‍ ട്രയലുകള്‍ നടത്തുന്ന യൂണിവേഴ്സിറ്റി ഓഫ് ചിക്കാഗോയിലെ ഡോ. കാതലീന്‍ മുള്ളേന്‍ പറയുന്നു. രണ്ട് രോഗികള്‍ മരിച്ചു. സിഎന്‍എന്‍ ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

യുഎസ്സിലെ നാഷണല്‍‌ ഇന്‍സ്റ്റിറ്റ്യൂട്സ് ഓഫ് ഹെല്‍‌ത്ത് നിരവധി മരുന്നുകളുടെ ട്രയല്‍ നടത്തിവരുന്നുണ്ട്. ഇവയിലൊന്നാണ് ‘രെംഡെസിവിര്‍’. ഗിലീഡ് സയന്‍സസ് ആണ് ഈ മരുന്ന് നിര്‍മിച്ചിരിക്കുന്നത്. എബോള രോഗത്തിനായി നിര്‍മിച്ച ഈ മരുന്ന് പക്ഷെ, ആ രോഗത്തിന് അത്രകണ്ട് ഫലപ്രദമായിരുന്നില്ല. എന്നാല്‍ മൃഗങ്ങളില്‍ നടത്തിയ പരീക്ഷണം ഈ മരുന്ന് മനുഷ്യരില്‍ കൊറോണ വൈറസിനെതിരെ ഉപയോഗപ്രദമാകുമെന്ന് തെളിയിക്കപ്പെട്ടു. കൊറോണയ്ക്ക് സമാനമായ ഇതര വൈറസുകളെ പ്രതിരോധിക്കാനും ഈ മരുന്നിനാകുമെന്നാണ് കണ്ടെത്തല്‍.

ഫെബ്രുവരിയില്‍ തന്നെ ലോകാരോഗ്യ സംഘടന ‘രെംഡെസിവിര്‍’ മരുന്ന് കൊവിഡിന് ഫലപ്രദമാകുമെന്ന സൂചന നല്‍കിയിരുന്നു.അതെസമയം, ഗുരുതരമായ അവസ്ഥയിലെത്തിയ രോഗികളില്‍ മാത്രമാണ് ഈ ടെസ്റ്റുകള്‍ നേരത്തെ നടത്തിയിരുന്നത്. ഇപ്പോള്‍ രോഗം മൂര്‍ച്ഛിച്ചിട്ടില്ലാത്ത 1600 രോഗകളില്‍ കൂടി ട്രയല്‍ നടത്തുന്നുണ്ട്. ഈ മാസം അവസാനത്തോടെ ഇതിന്റെയെല്ലാം റിസള്‍ട്ട് വരുമെന്നും കൂടുതല്‍ മെച്ചപ്പെട്ട അനുമാനത്തിലേക്ക് എത്താനാകുമെന്നുമാണ് ഗിലീഡ് പ്രതീക്ഷിക്കുന്നത്. ട്രയലുകളില്‍ നിന്നുള്ള വിവരങ്ങളെല്ലാം വെച്ച് കൂടുതല്‍ വിശകലനങ്ങള്‍ നടത്തേണ്ടതുണ്ടെന്നും ഗിലീഡ് പറയുന്നു.