Health

കൊവിഡ്-19 ലോകവ്യാപകമായി പടർന്നു പിടിക്കുകയാണ്. തമിഴ്‌നാടും ഡൽഹിയും മഹാരാഷ്ട്രയും അതീവ ജാഗ്രതയിലാണ്. എന്നാൽ നടൻ വിജയ് ആശങ്കയിലായിരിക്കുന്നത് മകനെ ഓർത്താണ്. കാനഡയിലാണ് വിജയ്‌യുടെ മകൻ.

മകനെകുറിച്ചോർത്താണ് വിജയ് ആശങ്കയിലായിരിക്കുന്നത്. വിജയ്‍യും ഭാര്യ സംഗീതയും മകൾ ദിവ്യയും ചെന്നൈയിലെ വീട്ടിലാണ്. മകൻ ഉപരിപഠനത്തിനായി കാനഡയിലും. കാനഡയിൽ ഇതുവരെ 24000 പേർക്കാണ് കൊവിഡ് പോസിറ്റീവായത്.

എന്തായാലും ചെന്നൈയിലേക്ക് തിരികെ വരാനും സാധിക്കാത്ത അവസ്ഥയാണ്. കാരണം, അസുഖബാധിതരുടെ എണ്ണവും മരണനിരക്കും തമിഴ്‌നാട്ടിൽ ദിനംപ്രതി വർധിക്കുന്ന പശ്ചാത്തലത്തിൽ ഏപ്രിൽ 30 വരെ ലോക്ക് ഡൗൺ നീട്ടിയിരിക്കുകയാണ്.

കൊവിഡ് 19 എന്ന വൈറസ് ഭീതിയിലാണ് ലോകം മുഴുവന്‍. കൊവിഡ് വൈറസ് ബാധയെ തുടര്‍ന്ന് ലക്ഷക്കണക്കിന് പേരാണ് മരിച്ചത്. ലോകം മുഴുവന്‍ ഭീതിയില്‍ നില്‍ക്കുമ്പോള്‍ ഉറ്റവരെ ഉപേക്ഷിച്ച് സ്വന്തം ആരോഗ്യം പോലും നോക്കാതെ മറ്റുള്ളവര്‍ക്കായി സേവനമനുഷ്ഠിക്കുകയാണ് ആരോഗ്യപ്രവര്‍ത്തകര്‍. ഇവരുടെ സേവനത്തിന് ആദരമൊരുക്കുകയാണ് ലോകാത്ഭുതങ്ങളിലൊന്നായ ബ്രസീലിലെ സ്റ്റാച്യു ഓഫ് ക്രൈസ്റ്റ് റെഡീമര്‍.

ബ്രസീലിലെ സ്റ്റാച്യു ഓഫ് ക്രൈസ്റ്റ് റെഡീമറില്‍ ഡോക്ടറുടെ വേഷം ആലേഖനം ചെയ്തതാണ് കൊവിഡ് പ്രവര്‍ത്തനങ്ങളില്‍ മുന്നിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരം ഒരുക്കിയത്. സ്റ്റെതസ്‌കോപ്പും വെള്ള കോട്ടും അണിഞ്ഞ് നില്‍ക്കുന്ന തരത്തിലാണ് സ്റ്റാച്യു ഓഫ് ക്രൈസ്റ്റ് റെഡീമറിനെ ഒരുക്കിയത്. ഈസ്റ്റര്‍ ദിനമായ ഞായറാഴ്ചയാണ് ആദരം അര്‍പ്പിച്ചത്.

പിന്നാലെ വിവിധ ഡോക്ടര്‍മാരുടെ ചിത്രങ്ങളും തെളിഞ്ഞുവരുന്നുണ്ട്. ഇതിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്. നേരത്തെ കൊവിഡില്‍ നിന്ന് മുക്തി നേടുമെന്ന പ്രത്യാശ പ്രകടിപ്പിച്ച് പ്രതിമയില്‍ വിവിധ രാജ്യങ്ങളുടെ പതാകകള്‍ ആലേഖനം ചെയ്തിരുന്നു. കൊവിഡ് 19 പിടിമുറുക്കിയ രാജ്യങ്ങളുടെ പതാകകളാണ് പ്രതിമയില്‍ പുതപ്പിച്ചിരുന്നത്.

 

ഡൽഹി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗർഭിണിയായ മലയാളി നഴ്‌സിന്റെ കുഞ്ഞിനും കൊറോണ ബാധ. രണ്ട് വയസ്സായ കുഞ്ഞിനാണ് കൊറോണ ബാധിച്ചത്. നിലവിൽ രണ്ട് പേരുടെയും ആരോഗ്യസ്ഥിതിയിൽ ആശങ്കയില്ല. കുഞ്ഞിന്റെ പരിശോധനാഫലം ഇന്നലെ രാത്രിയോടെയാണ് പുറത്ത് വന്നത്.

കുഞ്ഞ് യാതൊരു വിധ രോഗ ലക്ഷണങ്ങളും കാണിക്കുന്നില്ല എന്നത് ആശ്വാസം നൽകുന്നുണ്ട്. നിലവിൽ എൽഎൻജെപി ആശുപത്രിയിൽ ചികിത്സയിലുള്ള നഴ്‌സ് എട്ട് മാസം ഗർഭിണിയാണ്.

ഡൽഹി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യപ്പെടുന്ന 29ാമത്തെ കൊറോണ കേസാണിത്. 23 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 29പേരാണ് ഈ ആശുപത്രിയിൽ മാത്രം രോഗം സ്ഥിരീകരിച്ചത്. ഏപ്രിൽ 1മുതൽ ആശുപത്രി അടച്ചിട്ടിരുന്നു.

കൊവിഡ് രോഗം ഗുരുതരമായ രീതിയിൽ പടർന്നുപിടിക്കുന്നതിനിടെ രോഗം പരിശോധിക്കുന്നതിന് വേണ്ടിയുള്ള റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ തമിഴ്‌നാട്ടിലേക്ക് ഇനിയും എത്തിയില്ല. ഇന്ത്യയിലേക്ക് കയറ്റി അയയ്ക്കാനിരുന്ന റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ അമേരിക്ക കൊണ്ടുപോയെന്നാണ് ലഭിച്ച വിവരം. ഇതോടെ തമിഴ്‌നാട്ടിൽ റാപ്പിഡ് ടെസ്റ്റ് കിറ്റുകളുടെ ക്ഷാമം നേരിടുകയാണ്.

കേന്ദ്രസർക്കാർ ആവശ്യപ്പെടുന്നതിന് മുമ്പ് തന്നെ ചൈനയിൽ നിന്നാണ് തമിഴ്‌നാട് ഒരു ലക്ഷം റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ഓർഡർ ചെയ്തത്. എന്നാൽ ആ കിറ്റുകൾ ഇന്ത്യയിൽ ഇത് വരെ എത്തിയിട്ടില്ല. ഇന്ത്യയിൽ എത്തിയാൽ ഉടൻ സംസ്ഥാനത്തിന് ലഭിക്കേണ്ടതാണ്. തമിഴ്‌നാട് മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയതിന് ശേഷം 50000 കിറ്റുകൾ അധികമായി വീണ്ടും ഓർഡർ ചെയ്തിരുന്നു. മുഖ്യമന്ത്രി വീണ്ടും ആവശ്യപ്പെട്ടതിനെ തുടർന്ന് രണ്ട് ലക്ഷം കിറ്റുകളാണ് വീണ്ടും ആവശ്യപ്പെട്ടത്. ഇതോടെ ഇതുവരെ നാല് ലക്ഷം കിറ്റുകൾ ആണ് ഓർഡർ ചെയ്തതെന്ന് തമിഴ്‌നാട് ചീഫ് സെക്രട്ടറി കെ ഷൺമുഖം ശനിയാഴ്ച പറഞ്ഞു.

നേരത്തെ, ജർമ്മനിയും ഫ്രാൻസും അമേരിക്കയ്‌ക്കെതിരെ സമാനമായ പരാതിയുമായി രംഗതെത്തിയിരുന്നു. ഹോങ്കോങിൽ നിന്നും തങ്ങൾക്ക് അനുവദിച്ച റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ അമേരിക്ക തട്ടിക്കൊണ്ടു പോയതായാണ് രാഷ്ട്രങ്ങൾ ആരോപിച്ചിരുന്നത്.

കോവിഡ്-19 വൈറസ് രോ​ഗബാധയ്ക്കെതിരെ കേരളസര്‍ക്കാര്‍ കൈക്കൊണ്ട ശക്തമായ നടപടികളെയും കരുത്തുറ്റ തീരുമാനങ്ങളെയും പ്രകീര്‍ത്തിച്ച്‌ അമേരിക്കന്‍ മാധ്യമം വാഷിങ്ടണ്‍ പോസ്റ്റ്. രോ​ഗബാധ തടയാന്‍ കൈക്കൊണ്ട നടപടികള്‍, രോ​ഗബാധ സംശയിക്കുന്നവരെ ഉടനടി ക്വാറന്റൈനില്‍ പാര്‍പ്പിക്കല്‍, സമ്പര്‍ക്ക പട്ടിക തയ്യാറാക്കല്‍, മികച്ച ചികില്‍സാ സൗകര്യം ഒരുക്കല്‍ തുടങ്ങി കേരളത്തിലെ ഇടതുസര്‍ക്കാരിന്റെ നടപടികളെ വാഷിങ്ടണ്‍ പോസ്റ്റ് വ്യക്തമായി വിശദീകരിക്കുന്നു.

രാജ്യത്ത് കോവിഡ് റിപ്പോര്‍ട്ട് ചെയ്ത ആദ്യസംസ്ഥാനമായിട്ടും കേരളത്തില്‍ ഏപ്രില്‍ ആദ്യവാരമായപ്പോഴേക്കും പുതിയ കേസുകളുടെ എണ്ണം 30 ശതമാനമായി കുറയ്ക്കാനും 34 ശതമാനം പേര്‍ക്ക് രോഗമുക്തി നേടിക്കൊടുക്കാനും സംസ്ഥാനത്തിന്റെ മികച്ച പ്രവര്‍ത്തനങ്ങളിലൂടെ സാധിച്ചെന്ന് വാഷിങ്ടണ്‍ പോസ്റ്റ് വാര്‍ത്തയില്‍ വ്യക്തമാക്കുന്നു. കോവിഡ് വ്യാപനം ചെറുക്കുന്നതിന്റെ ഭാ​ഗമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ, കുടുങ്ങിപ്പോയ അതിഥി തൊഴിലാളികള്‍ക്കായി താമസസൗകര്യം ഒരുക്കിയതും, ഭക്ഷണമില്ലാതെ വലഞ്ഞ പാവങ്ങള്‍ക്കായി സൗജന്യം ഉച്ചഭക്ഷണം നല്‍കിയതുമടക്കം സര്‍ക്കാരിന്റെ കരുതലും ജാ​ഗ്രതയും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.

കൊവിഡ് ബാധിച്ച മാഹി സ്വദേശിയുടെ ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമിച്ചിരുന്നുവെന്ന്‌ ആരോഗ്യ മന്ത്രി കെകെ ശൈലജ. വൈറസ് ബാധ കണ്ടെത്തുമ്പോൾ തന്നെ ശാരീരികമായി തീര്‍ത്തും അവശനായിരുന്നു അദ്ദേഹം. ഏപ്രിൽ 1 ആസ്റ്റർ മിംസ്ൽ വെച്ച് സാമ്പിൾ എടുത്തു പരിശോധിച്ചപ്പോഴാണ് രോഗം തെളിഞ്ഞത്.

കേരളത്തിൽ ചികിത്സ തേടി എന്നതിനപ്പുറം മാഹി സ്വദേശിയാണ് മെഹറൂഫ്. അതുകൊണ്ട് തന്നെ മരണം എങ്ങനെ രേഖപ്പെടുത്തണം എന്നത് അടക്കമുള്ള കാര്യങ്ങളിൽ തീരുമാനം ഇനിയും എടുക്കേണ്ടതുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

മഹറൂഫിന് എങ്ങനെയാണ് രോഗം പിടിപെട്ടത് എന്നതു സംബന്ധിച്ച് ഇതുവരെ കണ്ടുപിടിക്കപ്പെട്ടില്ല.പള്ളിയില്‍ പോയിരുന്ന ഇദ്ദേഹം മതചടങ്ങുകളിലും വിവാഹ നിശ്ചയചടങ്ങിലും സജീവമായി പങ്കെടുത്തിരുന്നതായാണ് സൂചന. ഇയാള്‍ ന്യൂമാഹി, ചൊക്ലി, പന്ന്യന്നൂര്‍ പഞ്ചായത്തുകളില്‍ നിരന്തരം യാത്ര ചെയ്തിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. പന്ന്യന്നൂരില്‍ വിവാഹ ചടങ്ങിലും പങ്കെടുത്തിട്ടുണ്ട്.

കൊവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന മാഹി സ്വദേശി മരിച്ചു. നാല് ദിവസമായി കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മാഹി ചെറുകല്ലായി സ്വദേശി മെഹ്റൂഫാണ് മരിച്ചത്. 71 വയസായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. ഇന്ന് രാവിലെ 7.15 ഓടെയാണ് മരണം.

രണ്ടാഴ്ച മുൻപാണ് ഇദ്ദേഹത്തിന് രോഗലക്ഷണങ്ങൾ കണ്ട് തുടങ്ങിയത്. മാർച്ച് 26 ന് ഇദ്ദേഹത്തെ തലശേരി ടെലി സെന്ററിലേക്ക് കൊണ്ടുപോയി. പിന്നീട് 29 നും 30 നും ഇദ്ദേഹം ആശുപത്രിയിലെത്തി. 30 ാം തീയതി നില വഷളായ ഇദ്ദേഹത്തെ അഡ്മിറ്റ് ചെയ്തു. പിന്നീട് ആരോഗ്യസ്ഥിതി വഷളായതോടെ ഇദ്ദേഹത്തെ ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിലേക്ക് മാറ്റി.

ഇവിടെ വച്ച് ന്യൂമോണിയ ബാധിക്കുകയും ആരോഗ്യസ്ഥിതി കൂടുതൽ വഷളാവുകയും ചെയ്തു. ഈ സമയത്ത് കൊവിഡ് പരിശോധന നടത്തുകയും ഫലം പോസിറ്റീവാണെന്ന് വ്യക്തമാവുകയും ചെയ്തു. ഇതോടെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത ഹൃദ്രോഗിയും വൃക്കരോഗിയുമായിരുന്ന ഇദ്ദേഹത്തെ വെന്റിലേറ്ററിൽ ആക്കിയിരുന്നു. നാല് ദിവസം തീവ്രമായി പരിശ്രമിച്ചിട്ടും ജീവൻ രക്ഷിക്കാനായില്ല.

എവിടെ നിന്നാണ് ഇദ്ദേഹത്തിന് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. മാഹിയിൽ പലയിടങ്ങളിലും ഇദ്ദേഹം ലോക്ക് ഡൗൺ കാലത്ത് സഞ്ചരിച്ചിരുന്നു. നൂറിലേറെ പേരുമായി സമ്പർക്കം പുലർത്തിയെന്ന് കണ്ടെത്തി. നേരിട്ട് ഇടപഴകിയ 26 പേരുടെ സ്രവം പരിശോധിച്ചു. എന്നാൽ ആർക്കും രോഗം കണ്ടെത്താനായില്ല. കണ്ണൂരിൽ ഇതുവരെ 65 പേർക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. 33 പേർക്ക് രോഗം ഭേദമായിട്ടുണ്ട്.

രാജ്യത്ത് കൊവിഡ് ബാധിതരുടെയും രോഗം ബാധിച്ച് മരിച്ചവരുടെയും എണ്ണത്തില്‍ വര്‍ധനവ്. 24 മണിക്കൂറിനിടെ 40 പേര്‍ രോഗബാധിതരായി മരിച്ചെന്ന ആശങ്കപ്പെടുത്തുന്ന കണക്കുകളാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ടിരിക്കുന്നത്. ഇതോടെ ഇതുവരെ വൈറസ് ബാധിതരായി രാജ്യത്ത് മരിച്ചവരുടെ എണ്ണം 239 ആയി. പുതിയതായി 1035 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്‍തതോടെ രോഗബാധിതരുടെ എണ്ണം 7447 ആയി. 643 പേര്‍ക്ക് രോഗംഭേദമായെന്ന ആശ്വാസ കണക്കുകളും മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്.

അതേസമയം ലോകത്ത് കൊവിഡ് മരണം 1,02,667 ആയി. ലോകത്തെ ആകെ മരണത്തിന്‍റെ പകുതിയിലധികവും ഇറ്റലി, അമേരിക്ക, സ്പെയിൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളിലാണ്. ഇറ്റലിയിലാണ് ഏറ്റവും അധികം കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയതിട്ടുള്ളത്. ഇറ്റലിയിൽ 18,849 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. അമേരിക്കയിൽ 18,725 പേരും സ്പെയിനിൽ 16,081പേരും ഫ്രാൻസിൽ 13,197 പേരും കൊവിഡ് ബാധിച്ച് മരിച്ചു. അതേസമയം, നിയന്ത്രണങ്ങൾ ഉടനടി പിൻവലിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ലോകാരോ​ഗ്യ സംഘടന രം​ഗത്തെത്തി.

ഡോക്ടർ എ. സി. രാജീവ്‌ കുമാർ

പ്രായഭേദമില്ലാതെ തന്നെ ലോക് ഡൗൺ കാലത്തെ വെറുതെ വീട്ടിലിരിപ്പ് പലർക്കും ശാരീരിക മാനസിക അസ്വാസ്ഥ്യങ്ങൾക്ക് ഇടയാക്കുന്നുണ്ട്. പ്രമേഹം ഹൃദ്രോഗം പ്രഷർ കൊളസ്റ്ററോൾ അമിത വണ്ണവും ഭാരവും ഒക്കെ ആയി കഴിഞ്ഞവർ ഏറെ വിഷമത്തിൽ ആണ്. ആശങ്ക വേണ്ട, ആയുർവേദ സിദ്ധ യോഗ വിദഗ്ദ്ധർ നിങ്ങൾക്ക് ഒപ്പമുണ്ട്. വിളിക്കുക ആവശ്യമായ നിർദേശങ്ങൾ ലഭ്യമാക്കും.
പ്രഭാത സവാരി, നിത്യേന രാവിലെ നടക്കാൻ പോയിരുന്നവർ അത് മുടങ്ങിയത് രോഗ വർദ്ധന ഉണ്ടാക്കിയിട്ടുണ്ടോ എന്ന ആശങ്ക. റോഡിലൂടെ തന്നെ നടക്കണം എന്നില്ല. വീട്ടിൽ മുറികളിൽ, മുറ്റത്ത് ടെറസിൽ ഒക്കെയും ആവാം. ഒരു നിശ്ചിത സമയം രാവിലെയും വൈകിട്ടും അത്താഴം കഴിഞ്ഞും നടപ്പ് ആവാം. അത്താഴം കഴിഞ്ഞു അരക്കാതം നടപ്പ് പഴയ കാലത്തു ഉള്ളവരുടെ ശീലം ആയിരുന്നു. പ്രമേഹ രോഗികൾക്ക് പ്രത്യേകിച്ച് ഏറ്റവും നന്ന്.

സ്‌കൂൾ പഠന കാലത്തെ ഡ്രിൽ എക്സർസൈസ് മറന്നിട്ടിയുണ്ടാവില്ലല്ലോ. കൈകൾക്കും കാലുകൾക്കും വ്യായാമം നൽകും വിധം ഉയർത്തുക താഴ്ത്തുക വശങ്ങളിലേക്ക് തിരിയുക, കുനിഞ്ഞു പാദങ്ങളിൽ മുട്ടു മടക്കാതെ തൊടുക ഇങ്ങനെയുള്ളവ അര മണിക്കൂർ ചെയ്യുക. തനിയെ ബോറടിക്കുന്നവർ വീട്ടിൽ ഉള്ള കുട്ടികളെയോ മറ്റോ കൂടെ കൂട്ടുക. രാവിലെയും വൈകിട്ടും കൃത്യമായി ചെയ്യുക.

യോഗാസനങ്ങൾ ചെയ്യാനറിയാവുന്നവർ പ്രഭാതത്തിലും സായാഹ്നത്തിലും ഒഴിഞ്ഞ വയറിൽ അര മണിക്കൂർ സമയം ആവുന്ന യോഗാസനങ്ങൾ അഞ്ച് പത്തു തവണ വീതം ചെയ്യുക. അതല്ല പഠിച്ചു തുടങ്ങണോ? നിങ്ങളുടെ അടുത്ത് തന്നെ സഹായിക്കാൻ ആളുണ്ട്. വിളിക്കുക ആവശ്യമായ നിർദേശങ്ങളും സഹായവും ലഭ്യമാക്കും. വീട്ടിൽ തന്നെ ഉചിത വ്യായാമത്തിന് സൗകര്യമൊരുക്കുക.

ഇടയ്ക്കിടെ എന്തെങ്കിലും വറപൊരി കടികൾ പലർക്കും ശീലമാണ്. അങ്ങനെ ഉള്ളവർ പ്രധാന ഭക്ഷണത്തിന്റെ അളവ് കുറക്കണം. വറത്തു പൊരിച്ചവ വേണ്ട. പേരക്ക ക്യാരറ്റ് വെള്ളരിക്ക, ഓമയ്ക്ക എന്നിവ നുറുക്കിയതോ, ചെറുപയർ, ഉലുവ, മുതിര കുതിർത്ത്തോ മുളപിച്ചതോ, ചുവന്ന അവിൽ,മലർ, ഉണക്ക മുന്തിരി എന്നിവ കുറേശ്ശേ ഇടയ്ക്കിടെ കഴിക്കുക. മോരിൻ വെള്ളം, ചുക്ക് വെള്ളം, മല്ലി വെള്ളം, ജീരക വെള്ളം, മല്ലി തുളസിയില ജീരകം കുരുമുളക് എന്നിവയിട്ട് തിളപ്പിച്ച വെള്ളം, ആ വെള്ളത്തിൽ ഉണ്ടാക്കിയ കരുപ്പെട്ടി കാപ്പി, ജിൻജർ ടീ എന്നിവ കുടിക്കാം. തക്കാളി ചുവന്നുള്ളി വെളുത്തുള്ളി ചെറുപയർ കുരുമുളക് ഇഞ്ചി എന്നിവ തിളപ്പിച്ചുള്ള സൂപ്പ് ഏറെ ഗുണകരമാകും.

 

ഡോക്ടർ എ. സി. രാജീവ്‌ കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ്‌ കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്.   മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് .   ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.

രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154

 

ബ്രസീലിൽ യാനോ മാമി ആദിവാസി ഗോത്രവിഭാഗത്തിൽ ആദ്യ കൊവിഡ് മരണം. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച 15 കാരനാണ് മരിച്ചത്. വടക്കന്‍ ബ്രസീലിലെ ഗോത്രവിഭാഗമായ യാനോ മിമിയിലുണ്ടായ കൊവിഡ് 19 ബാധ ലോകത്തെ ആശങ്കയിലാക്കിയിരുന്നു. അല്‍വെനെയ് സിരിസാന്‍ എന്ന പതിനഞ്ചുകാരനെയാണ് വ്യാഴാഴ്ച രാത്രി ബോവ വിസ്റ്റയിലെ പ്രധാന ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ആമസോൺ മഴക്കാടുകളില്‍ ബാഹ്യസമ്പര്‍ക്കം ഇല്ലാതെ കഴിയുന്ന ഗോത്രവിഭാഗമാണ് യാനോമാമി. ഇവര്‍ക്കിടയില്‍ വൈറസ് ബാധയുണ്ടായാല്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നാണ് നരവംശശാസ്ത്രജ്ഞര്‍ പറയുന്നത്. വെനസ്വലയുമായി അതിര്‍ത്തി പങ്കിടുന്ന മേഖലകളിലാണ് ഈ ഗോത്രവിഭാഗം താമസിക്കുന്നത്. 26000 പേരോളമാണ് ഈ മേഖലയില്‍ താമസിക്കുന്നത്. സ്വര്‍ണഖനനത്തിനെത്തിയവരുടെ അധിനിവേശം നേരത്തെ നേരത്തെ ഇവര്‍ക്കിടയില്‍ അഞ്ചാംപനിയടക്കമുള്ള പകര്‍ച്ച വ്യാധികള്‍ പകര്‍ത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഒരാഴ്ചയോളമായി അല്‍വെനെയ് സിരിസാന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സ്വര്‍ണഖനികളിലേക്കുള്ള പാതയ്ക്ക് സമീപമാണ് സിരിസാന്‍ താമസിച്ചിരുന്നതെന്നാണ് ആമസോണ്‍ വാച്ച് ട്വീറ്റ് ചെയ്യുന്നത്. ഈ മേഖലയില്‍ രോഗലക്ഷണം കാണിച്ചവരെ ഐസൊലേറ്റ് ചെയ്തിട്ടുണ്ടെന്നും ടെസ്റ്റ് കിറ്റുകള്‍ ഇവിടേക്ക് എത്തിച്ചിട്ടുണ്ടെന്നുമാണ് വിവരം.

ഗോത്ര വിഭാഗങ്ങളില്‍പ്പെട്ടവരില്‍ നഗരമേഖലയില്‍ താമസിച്ചിരുന്ന രണ്ട് പേര്‍ ഇതിന് മുന്‍പ് കൊവിഡ് 19 ബാധിച്ച് മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ആമസോണ്‍ നദിക്കരയില്‍ കൊളംബിയയ്ക്കും പൊറുവിനും സമീപത്തായി താമസിക്കുന്ന കൊകാമ ഗോത്രത്തിലുള്ളവര്‍ക്ക് രോഗബാധയുള്ളതായാണ് സംശയിക്കുന്നത്. ഇവരെ പരിശോധിക്കുന്ന ഡോക്ടറിന് കഴിഞ്ഞ ദിവസം കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. വെള്ളിയാഴ്ചയോടെ 18176 കൊവിഡ് 19 കേസുകളാണ് ബ്രസീലില്‍ സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ മരണസംഖ്യ രണ്ടിരട്ടി വര്‍ധിച്ച് 957 ആയെന്നാണ് ബ്രസീലിലെ ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്.

Copyright © . All rights reserved