Health

ലോകത്താകെ കൊവിഡ് 19 മൂലമുള്ള മരണം ഒരു ലക്ഷം കടന്നു. 1,00,166 പേരാണ് ഇതുവരെ കൊവിഡ് മൂലം മരിച്ചത്. 1,639,763 കൊവിഡ് കേസുകളാണ് ഇതുവരെ ലോകത്ത് സ്ഥിരീകരിച്ചത്. ഇതില്‍ 3,69,017 പേര്‍ക്ക് അസുഖം ഭേദമായി. യുഎസില്‍ കൊവിഡ് കേസുകള്‍ അഞ്ച് ലക്ഷത്തിലേയ്ക്കടുക്കുകയാണ്. ഇതുവരെ രണ്ട് ലക്ഷത്തിലധികം കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ച ഒരേയൊരു രാജ്യം യുഎസ് ആണ്. 17909 പേര്‍ ഇതുവരെ യുഎസില്‍ കൊവിഡ് മൂലം മരിച്ചു. 1218 മരണം പുതുതായി റിപ്പോര്‍ട്ട് ചെയ്തു. 9378 കേസുകളും. 26094 പേര്‍ക്കാണ് ഇതുവരെ അസുഖം ഭേദമായത്.

മരണസംഖ്യയില്‍ ഇറ്റലി തന്നെയാണ് മുന്നില്‍. യുഎസ് രണ്ടാമതും. ഇറ്റലിയില്‍ ഇതുവരെ 18849 പേരാണ് കൊവിഡ് മൂലം മരിച്ചത്. 3951 കേസുകള്‍ പുതുതായി വന്നു. 570 മരണങ്ങളും. 30,455 പേര്‍ രോഗമുക്തി നേടി. 1,47,577 കേസുകളാണ് ഇതുവരെ വന്നത്. സ്‌പെയിനില്‍ 15,970 പേരാണ് ഇതുവരെ മരിച്ചത്. 1,57,053 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 3831 കേസുകള്‍ പുതുതായി വന്നു. 523 മരണങ്ങളും. 55,668 പേര്‍ സുഖം പ്രാപിച്ചു.

ഫ്രാന്‍സില്‍ 12210 പേര്‍ മരിച്ചു. യുകെയില്‍ 8931 പേരും ഇറാനില്‍ 4232 പേരും ചൈനയില്‍ 3336 പേരും ഇതുവരെ മരിച്ചു. ചൈനയില്‍ പുതുതായി ഒരു മരണവും 42 കേസുകളും മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബെല്‍ജിയത്തില്‍ മരണം 3000 കടന്നു. നെതര്‍ലാന്‍ഡ്‌സിലും ജര്‍മ്മനിയിലും 2000ത്തിലധികം പേര്‍ മരിച്ചിട്ടുണ്ട്. സ്വിറ്റ്‌സര്‍ലാന്‍ഡിലും 1000ലധികം പേര്‍ മരിച്ചു.

കോവിഡ് പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാൻ ഇപ്പോൾ സാധാരണ ജീവിതത്തിലേക്കു തിരികെ വരികയാണ്. ഇതിന് പിന്നാലെ ഇറച്ചിക്കായി വളർത്താവുന്ന മൃ​ഗങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് ചൈന. വുഹാനിലെ ഇറച്ചിവിൽപ്പനശാലയിൽ നിന്നായിരുന്നു ലോകമെങ്ങും നാശം വിതയ്ക്കുന്ന കൊറോണ വൈറസിന്റെ തുടക്കം. ഇതിന് പിന്നാലെ വന്യമൃഗങ്ങളെ ഇറച്ചിക്കായി ഉപയോഗിക്കുന്നത് വിലക്കിയിരുന്നു.

പന്നികള്‍, പശുക്കള്‍, ആട്, കോഴി എന്നിവയെയും പ്രത്യേകമായി മാനുകള്‍, ഒട്ടകപക്ഷി എന്നിവയെയും ഇറച്ചി ആവശ്യത്തിനായി ഉപയോഗിക്കാം എന്ന് കരട് പട്ടികയില്‍ പറയുന്നു. ചൈനയിലെ കൃഷി മന്ത്രാലയമാണ് കന്നുകാലികളുടെ പുതിയ കരടു പട്ടിക പുറത്ത് വിട്ടത്. കൊറോണ പടർന്നുപിടിച്ച പശ്ചാത്തലത്തിൽ ചൈനയിലെ ഷെൻസൻ ന​ഗരം പട്ടിയിറച്ചിയുടെ വിൽപ്പന പൂർണമായും നിരോധിച്ചിരുന്നു.

73 ദിവസത്തിനു ശേഷമാണ് വുഹാനിൽ ലോക്‌ഡൗൺ പൂർണമായി നീക്കിയത്. ഇതോടെ പതിനായിരങ്ങളാണ് തെരുവുകളിലേക്ക് ഒഴുകിയെത്തി. റോഡ്, റെ‌‌യിൽ, വിമാന സർവീസുകൾ പുനരാരംഭിച്ചു. ലോക്ഡൗൺ മൂലം നഗരത്തിൽ കുടുങ്ങിയവർ സ്വദേശങ്ങളിലേക്കു മടങ്ങിത്തുടങ്ങി. അരലക്ഷത്തിലേറെപ്പേർ നഗരം വിടുമെന്നു കണക്കാക്കുന്നു.എന്നാൽ, ചൈനയിൽ രണ്ടാംഘട്ടമായി റിപ്പോർട്ട് ചെയ്ത കോവിഡ് ബാധിതരുടെ എണ്ണം 1042 ആയത് ആശങ്ക സൃഷ്ടിക്കുന്നു. വുഹാൻ ഉൾപ്പെട്ട ഹ്യുബെയ് പ്രവിശ്യയിലും ഷാങ്ഹായിലുമായി 2 പേർ മരിച്ചു. ഇതോടെ ചൈനയിലെ ആകെ മര‌ണം 3333 ആയി.

പുതുതായി രോഗം സ്ഥിരീകരിച്ച 62 പേരിൽ 59 പേരും വിദേശത്തുനിന്നെത്തിയവരാണ്. നാട്ടിൽനിന്നുതന്നെ രോഗം പിടിപെട്ട 3 പേരും ഹ്യുബെയ് പ്രവിശ്യയിലല്ല. ലക്ഷണങ്ങളില്ലാത്ത കോവിഡ് റിപ്പോർട്ട് ചെയ്ത 137 പേർ നിരീക്ഷണത്തിലാണ്. ഹ്യുബെയിൽ 67,803 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്; വുഹാനിൽ മാത്രം 50,008 പേർ. മരണം രണ്ടായിരത്തിയഞ്ഞൂറിലേറെ. ചൈനയിലെ ആകെ മരണത്തിന്റെ 80% വുഹാനിലായിരുന്നു. ഇതിനിടെ, വടക്കൻ അതിർത്തിയിൽ ഹെയ്‍ലോങ്ജിയാങ് പ്രവിശ്യയിലെ സുയിഫെൻ നഗരത്തിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു.

രാജ്യത്ത് ലോക്ഡൗണ്‍ നീട്ടുമെന്ന് സൂചന. ലോക്ഡൗണ്‍ സാമൂഹികപ്രതിരോധ കുത്തിവയ്പ്പെന്ന് കേന്ദ്രആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ പറഞ്ഞു. രോഗികളുടെ എണ്ണത്തിലുള്ള വര്‍ധന നിയന്ത്രിക്കാന്‍ മൂന്നാഴ്ചയെങ്കിലും വേണം. പ്രതിരോധനടപടികള്‍ ഊര്‍ജിതമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് 4100 കോടി നല്‍കിയെന്നും ഹര്‍ഷവര്‍ധന്‍ പറഞ്ഞു

രാജ്യത്ത് 24 മണിക്കൂറിനിടെ 678 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 6412 ആയി. ആകെ മരണം 202 ആയി. മഹാരാഷ്ട്രയില്‍ മാത്രം 98 മരണം. 24 മണിക്കൂറിനിടെ 33 മരണം സംഭവിച്ചു.

എഴുന്നൂറിലധികം കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചതോടെ ഡല്‍ഹിയില്‍ നിയന്ത്രണം കര്‍ശനമാക്കി. 25 സ്ഥലങ്ങള്‍ സീല്‍ ചെയ്തതിന് പിന്നാലെ കൂടുതല്‍ മേഖലകള്‍ ബഫര്‍ സോണുകളായി പ്രഖ്യാപിച്ച് നിയന്ത്രണം കടുപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. മാസ്ക്കുകള്‍ ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെയും ആരോഗ്യപ്രവര്‍ത്തകരെ അപമാനിക്കുന്നവര്‍ക്കെതിരെയുമുള്ള നടപടികള്‍ ശക്തമാക്കും.

ആശങ്കയുണര്‍ത്തി കോവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുമ്പോള്‍ നിയന്ത്രണങ്ങള്‍ പരമാവധി കടുപ്പിക്കുകയാണ് ഡല്‍ഹി സര്‍ക്കാര്‍. 20 സ്ഥലങ്ങള്‍ക്ക് പുറമെ അഞ്ച് ഹോട്ട്സ്പോട്ടുകള്‍ കൂടി സീല്‍ ചെയ്തു. അതും പര്യാപ്തമല്ലെന്ന് കണ്ടാണ് കൂടുതല്‍ മേഖലകളെ ബഫര്‍ സോണുകളായി തിരിക്കുന്നത്. ഈ മേഖലകളില്‍ സഞ്ചാരം പൂര്‍ണമായി നിരോധിക്കും. ആരോഗ്യപ്രവര്‍ത്തകര്‍ വീടുകളിലെത്തി പരിശോധന നടത്തും. ഡല്‍ഹിയുടെ പ്രധാനമേഖലകളെല്ലാം ശുദ്ധീകരിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്.

സീല്‍ ചെയ്ത സ്ഥലങ്ങളില്‍ വലിയ പൊലീസ് സന്നാഹമുണ്ട്. ജനങ്ങളെ വീടിന് പുറത്തിറങ്ങാന്‍ ഇവിടങ്ങളില്‍ അനുവദിക്കുന്നില്ല. മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ പിഴയോ തടവ് ശിക്ഷയോ ലഭിക്കുന്ന കുറ്റങ്ങള്‍ ചുമത്തും. ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഡല്‍ഹിയോട് ചേര്‍ന്ന് കിടക്കുന്ന ഹരിയാനയിലെ 9 സ്ഥലങ്ങള്‍ അതീവ നിയന്ത്രണ മേഖലയായി പ്രഖ്യാപിച്ചു

മാസ്‌ക് കെട്ടിയാല്‍ പിന്നെ കൊറോണ അതിന്റെ പരിസരത്ത് വരില്ലെന്ന് വിചാരിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. അതുകൊണ്ടൊന്നും പ്രയോജനമില്ല. താല്‍കാലിക സുരക്ഷ മാത്രമാണ് മാസ്‌കുകള്‍. കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ മാസ്‌കുകള്‍ക്ക് സാധിക്കില്ലെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്.

കൊറോണ ബാധിതരും രോഗലക്ഷണങ്ങള്‍ ഉള്ളവരും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ആയിരം വട്ടം ആവര്‍ത്തിക്കുമ്പോഴാണ് പുതിയ പഠനം എത്തിയത്. സര്‍ജിക്കല്‍ മാസ്‌ക് അല്ലെങ്കില്‍ കോട്ടണ്‍ തുണികൊണ്ടുള്ള മാസ്‌ക് എന്നിവയാണ് ജനങ്ങള്‍ ധരിക്കണമെന്ന് നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ വൈറസ് ബാധയെ തടയാന്‍ സാധിക്കില്ലെന്നാണ് പഠനത്തില്‍ പറയുന്നത്.

കൊവിഡ് ബാധിതര്‍ ചുമയ്ക്കുമ്പോള്‍ പുറത്തുവരുന്ന സ്രവത്തില്‍ നിന്ന് കൊറോണ വൈറസിനെ തടയാന്‍ ഈ രണ്ട് മാസ്‌ക്കുകളും ഫലപ്രദമല്ലെന്ന് പഠനത്തില്‍ പറയുന്നു. അനല്‍സ് ഓഫ് ഇന്റേണല്‍ മെഡിസിന്‍ എന്ന അമേരിക്കന്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്. ദക്ഷിണ കൊറിയയിലെ രണ്ട് ആശുപത്രികളിലാണ് പഠനം നടത്തിയത്.

കൊവിഡ് രോഗികള്‍ ചുമയ്ക്കുമ്പോള്‍ വൈറസ് അടങ്ങുന്ന സ്രവകണങ്ങള്‍ വായുവിലേക്ക് പടരുന്നത് തടയാനോ മാസ്‌ക്കിന്റെ പുറത്തേ പ്രതലത്തിലേക്ക് കടക്കുന്നത് തടയാനോ മേല്‍പ്പറഞ്ഞ രണ്ട് മാസ്‌ക്കുകള്‍ക്കും സാധിക്കില്ലെന്ന് പഠനം വ്യക്തമാക്കുന്നു.

അണുബാധയില്‍നിന്ന് ഉയര്‍ന്ന സുരക്ഷ നല്‍കുന്ന എന്‍ 95 മാസ്‌ക്കുകളുടെ ലഭ്യത കുറയുന്ന സാഹചര്യത്തില്‍ സര്‍ജിക്കല്‍ മാസ്‌ക്കുകളോ കോട്ടണ്‍ മാസ്‌ക്കുകളോ ഉപയോഗിക്കുന്നത് വര്‍ധിച്ചു. ഉള്‍സാന്‍ കോളേജ് ഓഫ് മെഡിസിന്‍ സര്‍വകലാശാല ഗവേഷകരാണ് മാസ്‌ക്കുകള്‍ സംബന്ധിച്ച പഠനം നടത്തിയത്. നാലു പേരില്‍ മാത്രമാണ് ഇവര്‍ നിരീക്ഷണം നടത്തിയത്. മാസ്‌ക് ധരിക്കാതെ, സര്‍ജിക്കല്‍ മാസ്‌ക് ധരിച്ച്, കോട്ടണ്‍ മാസ്‌ക് ധരിച്ച്, വീണ്ടും മാസ്‌ക്കില്ലാതെ എന്നിങ്ങനെയാണ് പഠനം നടത്തിയത്.

പഠനത്തിനൊടുവില്‍ രണ്ട് മാസ്‌ക്കുകളുടെയും അകത്തും പുറത്തും കോവിഡ് രോഗികളുടെ സ്രവം ഉണ്ടായിരുന്നു. രണ്ട് മാസ്‌കുകളില്‍ നിന്നും ശേഖരിച്ച എല്ലാ സാമ്പിളുകളിലും കൊറോണ വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞു. അതിനാല്‍, കൊറോണ രോഗികളോ രോഗലക്ഷണങ്ങള്‍ ഉള്ളവരോ സര്‍ജിക്കല്‍ മാസ്‌ക്, കോട്ടണ്‍ മാസ്‌ക് എന്നിവ ധരിക്കുന്നത് പ്രയോജനം ചെയ്യില്ലെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. ഇവര്‍ ചുമയ്ക്കുമ്പോള്‍ മാസ്‌ക്കിനെ മറികടന്ന് വൈറസ് അടങ്ങിയ സ്രവകണങ്ങള്‍ പുറത്തെത്തുമെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.

 കടപ്പാട് : ഡോക്ടർ ദീപു ഇൻഫോ ക്ലിനിക്

ശാസ്ത്രം ഇത്രയേറെ പുരോഗമിച്ചിട്ടും, മഹാമാരി വിതയ്ക്കുന്ന വൈറസിനെതിരെ ഒരു മരുന്ന് അല്ലെങ്കിൽ വാക്സിൻ ഇതുവരെ കണ്ടുപിടിക്കാനാവാത്തതെന്ത്?.

ന്യായമായ ചോദ്യം, ലോകത്തെ പിടിച്ചു കുലുക്കിയ പല മഹാമാരികളെയും ശാസ്ത്രം പിടിച്ചു കെട്ടിയിട്ടുണ്ട്. വസൂരിയെ ഉന്മൂലനം ചെയ്തു, ഫലപ്രദമായ ആന്റി ബയോട്ടിക്കുകളുടെ ആവിർഭാവവും രോഗപ്പകർച്ചയെ കുറിച്ചുള്ള ശാസ്ത്രീയമായ അറിവും ഒക്കെ കൊണ്ട് പണ്ടത്തെ വില്ലന്മാരായ പ്ളേഗും, കോളറയുമൊക്കെ നിലവിൽ ഭീഷണിയല്ല. എന്നാൽ ശാസ്ത്രത്തെ വെല്ലുന്ന മിടുക്കന്മാരാണ് വൈറസുകൾ. അതിലെ ഒടുവിലത്തെ അവതാരമായ കോവിഡ് 19 ഉണ്ടാക്കുന്ന Sars-CoV-2 കൊറോണ വൈറസിനെ തളയ്ക്കാനുള്ള, നിതാന്തപരിശ്രമത്തിലാണ് ശാസ്ത്രലോകമെന്ന് നാം അറിയണം.

ഡിസംബർ 2019 ൽ ഈ രോഗം ആവിർഭവിച്ചപ്പോൾ തൊട്ട് ശാസ്ത്രം എന്തൊക്കെ ചെയ്തു എന്ന് നോക്കാം.

ഇന്ന് നമ്മൾക്ക് കൊറോണയെക്കുറിച്ചുള്ള അറിവുകൾ പോലും, ശാസ്ത്രീയ നിരീക്ഷണ ഗവേഷണങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞതാണെന്ന് ഓർക്കുക. രോഗം സ്ഥിരീകരിച്ച ആദ്യ ആഴ്ച്ചകളിൽ തന്നെ, കോവിഡ്19 ഉണ്ടാക്കുന്ന വൈറസിന്റെ ജനിതക ഘടന മുഴുവനായും ചൈന കണ്ടെത്തുകയും, ലോകത്തിന് നൽകുകയും ചെയ്തിരുന്നു. ഇത് തുടർ ഗവേഷണങ്ങൾക്ക് വലിയ ഗുണകരമായി. രോഗപ്പകർച്ച എങ്ങനെ നടക്കുന്നു/ നടക്കുന്നില്ല എന്നൊക്കെയുള്ള അറിവ് ഈ മഹാമാരിയെ നേരിടുന്നതിൽ നമ്മെ സഹായിച്ചു.

3 ആഡംബര കപ്പലുകളിൽ നടന്ന രോഗബാധയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങൾ തുടക്കത്തിൽ ഗുണകരമായി. പ്രാഥമിക പഠനങ്ങളിൽ നിന്ന് നമ്മുക്ക് രോഗത്തിന്റെ ഇൻക്യുബേഷൻ കാലയളവ് അറിയാനും, അതിൽ നിന്ന് ഐസൊലേഷൻ / ക്വാറൻ്റയിൻ എത്ര നാൾ എന്ന് നിശ്ചയിക്കാനും കഴിഞ്ഞു.

ഡ്രോപ്പ്ലെറ്റ് ഇൻഫെക്ഷൻ മൂലമുള്ള പകർച്ച എന്ന അറിവ് സോഷ്യൽ സിസ്റ്റൻസിങ്ങ് എന്ന തന്ത്രം (2 മീറ്റർ ശാരീരിക അകലം) രൂപീകരിക്കാൻ സഹായിച്ചു. മാസ്കിന്റെ ശരിയായ ഉപയോഗത്തിന്റെ പ്രാധാന്യം ജനങ്ങളിൽ പ്രചരിപ്പിക്കാൻ സാധിച്ചു. ഫോമൈറ്റ് ട്രാൻസ്മിഷൻ (സ്പർശനത്തിലൂടെ, കൈകൾ മുഖേനയുള്ള പകർച്ച) കണ്ടെത്തിയത് പ്രകാരം കൈകളുടെ ശുചിത്വം എത്ര പ്രധാനം എങ്ങനെ എന്നൊക്കെ പ്രചരിപ്പിക്കാൻ സാധിച്ചു.

വൈറസിനെ കണ്ടെത്തി ജനിതക പഠനങ്ങൾ നടത്താനായത് കൊണ്ട്, രോഗ നിർണ്ണ ടെസ്റ്റുകൾ കണ്ടെത്താനായി. രണ്ടിലധികം തരം മേജർ ടെസ്റ്റുകൾ കണ്ടെത്തി അതിന്റെ സംവിധാനങ്ങൾ ഉണ്ടാക്കിയത്, നേരത്തേ രോഗം കണ്ടെത്തി ചികിത്സിക്കുന്നതിലൂടെ രോഗവ്യാപനം നിയന്ത്രണത്തിൽ വരുത്തുന്നതിൽ പ്രധാന കാൽ വെയ്പ്പായിരുന്നു.

രോഗം ഗുരുതരമാവുന്നവർക്ക് വേണ്ട ചികിത്സാവിധികൾ, ഓക്സിജനും, വെൻ്റിലേറ്ററും ഉൾപ്പെടെയുള്ള ലൈഫ് സപ്പോർട്ട് ഇത്യാദി മുൻപേ ശാസ്ത്രം പ്രദാനം ചെയ്തിരിക്കുന്നത് കൊണ്ടാണ് രോഗം വന്ന 90 വയസ്സ് കഴിഞ്ഞവരെ പോലും നമ്മുക്ക് രക്ഷിക്കാൻ കഴിഞ്ഞത്, മരണനിരക്ക് 5 %ലും താഴെയാക്കി നിർത്താൻ കഴിയുന്നത്.

കോവിഡിനെതിരെ ചികിത്സാ വിധികൾ – ശാസ്ത്ര ലോകം എന്തൊക്കെ ആയുധങ്ങളാണ് വാർത്തെടുക്കാൻ ശ്രമിക്കുന്നത്?❓

യജ്ഞം തുടങ്ങിയിട്ടേയുള്ളൂ, വൈറസിനെ / രോഗത്തെക്കുറിച്ച് കൂടുതൽ അറിയാനും, രോഗ നിർണ്ണയ ഉപാധികളും, മരുന്നും, വാക്സിനും നിർമ്മിക്കാനുമുള്ള ഗവേഷണങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ ലോകമെമ്പാടും നടക്കുന്നു.

വാക്സിൻ ഗവേഷണങ്ങൾ

സർക്കാർ & സ്വകാര്യ ഗവേഷണ സ്ഥാപനങ്ങളടക്കം ലോകമെമ്പാടുമുള്ള 35 ലേറെ പ്രമുഖ സ്ഥാപനങ്ങളാണ് ഒരു വാക്സിന് വേണ്ടി അഹോരാത്രം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കുറച്ച് പ്രധാന സംഭവഗതികൾ. ഇപ്പോൾതന്നെ നാല് സാധ്യതാവാക്സിനുകൾ (Candidate vaccine), മൃഗങ്ങളിൽ പരീക്ഷിക്കാവുന്ന ഘട്ടത്തിലേക്ക് വികസിപ്പിച്ചിട്ടുണ്ട്.

‘മോഡേണ’ എന്ന അമേരിക്കൻ കമ്പനി, ചൈനയിൽ നിന്ന് വൈറസിന്റെ ജനിതക ഘടന വിവരങ്ങൾ പുറത്ത് വന്ന് 42 ദിവസങ്ങൾ കൊണ്ട് പരീക്ഷണ വാക്സിൻ വികസിപ്പിച്ചെടുത്തു. മെർസ് രോഗത്തിന് വേണ്ടി വാക്‌സിൻ പഠനങ്ങൾ മുൻപ് നടത്തിയിട്ടുള്ള ഈ സ്ഥാപനത്തിന്, അതേ കൊറോണ ഗ്രൂപ്പിലുള്ള ഈ പുതിയവൈറസിനെതിരെയും കാലതാമസമില്ലാതെ, ഒരു സാധ്യതാ വാക്സിൻ കണ്ടെത്താനായി. മനുഷ്യരിൽ ഈ വാക്സിൻ പരീക്ഷിച്ചു തുടങ്ങി.

അതുപോലെ ‘നോവാവാക്സ്’ എന്ന കമ്പനിയ്ക്ക്, ഉടനടി പരീക്ഷണങ്ങൾ തുടങ്ങാവുന്ന ഘട്ടത്തിലുള്ള ഒന്നിലധികം സാധ്യതാ വാക്സിനുകളുമുണ്ട്. ഇവർ മുൻപ് സാർസ് രോഗത്തിനെതിരെയുള്ള വാക്സിൻ പഠനങ്ങൾ നടത്തിയിരുന്നു. സാർസ് വൈറസും ഇപ്പോഴത്തെ കോവിഡ് വൈറസും 80 മുതൽ 90% വരെ സാമ്യമുള്ളവയാണ്.

Altimmune എന്ന US കമ്പനി മൂക്കിലൂടെ സ്പ്രേ ആയി പ്രയോഗിക്കുന്ന ഒരു വാക്സിന്റെ ആദ്യ പരീക്ഷണഘട്ടങ്ങളിലാണ്.

Inovio എന്ന കമ്പനി വികസിപ്പിക്കുന്ന ചൈനയിൽ നിന്നുള്ള ആദ്യ കോവിഡ് – 19 വാക്സിൻ, ഏപ്രിൽ മുതൽ മനുഷ്യരിൽ പരീക്ഷിക്കപ്പെടും എന്നു കരുതുന്നു.

സാധാരണയായി ഒരു പുതിയ വാക്സീൻ പല ഘട്ടങ്ങളിലായി വികസിപ്പിച്ചെടുക്കുവാൻ ചുരുക്കം ഒരു വർഷമെങ്കിലും വേണം. എന്നാൽ, മേൽപറഞ്ഞവയിൽ ഏതെങ്കിലും ഒന്ന് ഫലപ്രദമാണെന്ന് വന്നാൽ, സാധാരണ ഉണ്ടാവുന്നത്ര കാലതാമസമില്ലാതെ തന്നെ കോവിഡ് വാക്സിൻ ഉത്പാദിപ്പിക്കുവാൻ സാധിച്ചേക്കും.

മരുന്നുകൾ / മരുന്നു ഗവേഷണങ്ങൾ

പൂർണ്ണ സൗഖ്യം നൽകുന്ന, ആന്റി വൈറൽ ഗണത്തിൽ പെടുന്ന മരുന്നുകൾ ഈ രോഗത്തിനെതിരെ ഇതുവരെ കണ്ടെത്തിയിട്ടില്ല എന്നത് ഒരു വസ്തുതയാണ്. എന്നാൽ ഫലപ്രദമാകാൻ സാധ്യതയുള്ള, പുതിയതും പഴയതുമായ പല മരുന്നുകളും ഇതിന് ഉപയോഗിക്കാമോ എന്ന വൈദ്യശാസ്ത്രരംഗം തിരഞ്ഞു കൊണ്ടേ ഇരിക്കുകയാണ്.

ആൻ്റി വൈറൽ മരുന്നുകൾ

ലോപ്പിനാവിർ-റിട്ടോനാവിർ –

എച്ച്ഐവി ക്കെതിരെ ഉപയോഗിക്കുന്ന ലോപ്പിനാവിർ-റിട്ടോനാവിർ എന്ന മരുന്ന്, കോവിഡിനെതിരെ ഫലപ്രദമായേക്കാമെന്ന് ആദ്യകാല ഫലങ്ങൾ പറഞ്ഞിരുന്നു.

എന്നാൽ ഈയടുത്ത് ചൈനയിൽ 199 പേരിൽ നടത്തിയ പതിനാല് ദിവസം നീണ്ട പഠനത്തിൽ, ഇതിന് പ്രത്യേകമായ ഒരു ഒരു ഗുണം ഉള്ളതായി തെളിയിക്കാൻ സാധിച്ചില്ല.

എന്നാൽ ഫലപ്രാപ്തി തെളിയിക്കുന്ന മതിയായ തെളിവുകൾ പഠനങ്ങളിലൂടെ ലഭിച്ചില്ലെങ്കിൽ, ആ സിദ്ധാന്തം മാറ്റിവെച്ച് , പുതിയ സാധ്യതകളിലേക്ക് നീങ്ങുന്നതാണ് ശാസ്ത്രത്തിൻറെ രീതി.

റെംഡെസ്‌വിർ (Remdesvir)

എബോള സമയത്ത് വികസിപ്പിച്ചെടുത്ത ആൻ്റി വൈറൽ മരുന്നാണിത്. ചൈനയിൽ ഈ മരുന്നുപയോഗിച്ചുള്ള ക്ലിനിക്കൽ ട്രയലുകൾ രോഗികളിൽ നടക്കുന്നുണ്ട്. അമേരിക്കയിലെ National Institutes of Health (NIH) in Bethesda യിലെയും നെബ്രാസ്ക മെഡിക്കൽ സെന്ററിലെയും വിദഗ്ദ്ധർ ഈ മരുന്നിൻറെ ഫലപ്രാപ്തിയെ കുറിച്ചു പഠനം നടത്തുന്നു.

മാർച്ചു മുതൽ 1000 ത്തോളം രോഗികളെ ഉൾപ്പെടുത്തി ലോക വ്യാപകമായി ഈ മരുന്നിൻ്റെ ഫലപ്രാപ്തി അന്വേഷിക്കുന്ന പഠനം നടത്തും.

Flavilavir

നിലവിൽ ഈ മരുന്ന്, ചൈനയിൽ കോവിഡ് 19 നെതിരെ അംഗീകൃതമാണ്. RNA-dependent RNA polymerase or the RdRp യെ പ്രതിരോധിക്കും വഴിയാണീ മരുന്ന് പ്രവർത്തിക്കുന്നത്. മുൻപ് ഇൻഫ്ലുവൻസയ്ക്ക് എതിരേ ജപ്പാനിലും, ചൈനയിലും ഈ മരുന്ന് ഉപയോഗിച്ചിരുന്നു. കൂടുതൽ പഠനങ്ങൾ നടന്നു വരുന്നു.

മോണോ ക്ളോണൽ ആന്റി ബോഡി

Sarilumab – റീജനറോൺ & സനോഫി എന്നീ പ്രമുഖ കമ്പിനികൾ സംയുക്തമായി സരിലുമാബ് – എന്ന ഹ്യൂമൻ മോണോ ക്ലോണൽ ആൻറിബോഡിയുടെ ഫലപ്രാപ്തി ഗുരുതരാവസ്ഥയിലുള്ള 400 ഓളം കോവിഡ് 19 രോഗികളിൽ പരീക്ഷിക്കാനാണ് ഉദ്ദേശിക്കുന്നത്.

ഇൻറർലൂക്കിൻ – 6 റിസപ്റ്റർ ബ്ലോക്ക് ചെയ്യുന്ന ആക്ഷനാണ് ഉപയോഗപ്പെടുത്തുന്നത്.

Tocilizumab:-

സമാന തത്വം ഉപയോഗപ്പെടുത്തി ചൈനയിൽ IL – 6 റിസപ്റ്റർ ആൻ്റിബോഡി ടോസിലിസുമാബ് ഉപയോഗിച്ച് നടത്തിയ ഒരു പ്രാഥമിക പഠനം ആശാവഹം ആയിരുന്നു. 75% രോഗികൾക്കും ഓക്സിജൻ കൊടുക്കേണ്ടി വരുന്നതിൻ്റെ ആവശ്യകത കുറയുന്നതായി നിരീക്ഷിക്കപ്പെട്ടു. ഇതിനെ തുടർന്ന് ഈ ചികിത്സാവിധി ചൈനയുടെ ദേശീയ ചികിത്സാ മാനദണ്ഡങ്ങളിൽ ചേർത്തിരുന്നു. ശ്വാസകോശ രോഗബാധയുടെ ഗുരുതരാവസ്ഥ കുറയ്ക്കാൻ ഈ മരുന്നുകൾ ഗുണം ചെയ്തേക്കും എന്നാണ് പ്രതീക്ഷ.

എ പി എൻ O1 (APN01)

ആസ്ട്രിയൻ കമ്പനിയായ Apeiron Biologics ഉൽപ്പാദിപ്പിക്കുന്ന ഈ മരുന്നിന് ആസ്ട്രിയ, ഡെൻമാർക്ക്, ജർമ്മനി എന്നിവിടങ്ങളിൽ ഫേസ് II ക്ലിനിക്കൽ ട്രയൽ നടത്താനുള്ള അനുമതി ആയി.

APN01 എന്നത് human angiotensin-converting enzyme 2 (rhACE2) ൻ്റെ ഒരു റീകോമ്പിനൻ്റ് ഫോം ആണ്.

തത്വത്തിൽ ഈ മരുന്നിന് വൈറസിൻ്റെ കോശങ്ങളിലുള്ള ആക്രണം ചെറുക്കാനും അതുവഴി ശ്വാസകോശത്തിനുണ്ടാവുന്ന കേട് പാട് കുറയ്ക്കാനും കഴിയും. ആയതിനാൽ കോവിഡ് ഗുരുതമായി ബാധിച്ച 200 ഓളം രോഗികളിലാവും ഇത് പരീക്ഷിക്കുക.

മെഗാ ക്ലിനിക്കൽ ട്രയൽ

ലോകാരോഗ്യ സംഘന തുടക്കം കുറിച്ചിരിക്കുന്ന “സോളിഡാരിറ്റി ” എന്ന മെഗാ ക്ലിനിക്കൽ ട്രയൽ നിലവിലെ വലിയ സംരംഭങ്ങളിലൊന്നാണിത്. 4 വത്യസ്ത മരുന്നുകൾ & അവയുടെ കോമ്പിനേഷൻസ് പഠനവിധേയമാകും.

ലോപ്പിനാവിർ, റിറ്റോനാവിർ

ഇൻ്റർഫെറോൺ ബീറ്റ & ക്ലോറോക്വിൻ എന്നിവയാണ് അവ. ഇവയെ നിലവിലുള്ള സ്റ്റാൻഡാർഡ് കെയറുമായി താരതമ്യം ചെയ്യുകയും ചെയ്യും.

അന്തർദേശീയ തലത്തിലുള്ള കമ്മിറ്റിയുടെ മേൽ നോട്ടത്തിൽ ഇന്ത്യ, തായ്ലൻഡ്‌, അർജൻ്റിന, ബഹറിൻ, കാനഡ, ഫ്രാൻസ്, ഇറാൻ, നോർവേ, സൗത്ത് ആഫ്രിക്ക, സ്പെയിൻ, സ്വിറ്റ്സർലൻ്റ് എന്നീ രാജ്യങ്ങളിലാവും പഠനം നടക്കുക.

ഇന്റർഫെറോൺ ആൽഫ 2B

antiviral recombinant Interferon alfa 2B (IFNrec),

ക്യൂബയിൽ നിന്നുള്ള ” അത്ഭുതമരുന്നായി ചിലരിതിനെ അടുത്തയിടെ പ്രചരിപ്പിച്ചിരുന്നു. ഇതെത്തിക്കാൻ കേരള സർക്കാർ ശ്രമിക്കുന്നു എന്ന വാർത്തകളും കേട്ടിരുന്നു. എന്നാലീ മരുന്ന് അത്ഭുത രോഗശാന്തി നൽകുന്ന ഒന്നല്ല, 39 വർഷമായി ക്യൂബയിൽ HIV, ഹെപ്പറ്റൈറ്റിസ് ഇത്യാദി വൈറൽ രോഗങ്ങൾക്ക് നൽകി പോരുന്ന ഒന്നാണ്.

കോവിഡിനെതിരെ ചൈനയിൽ പ്രയോഗിച്ച 30 തരം മരുന്നുകളിലൊന്നായി ഇതും ഉണ്ടായിരുന്നു. ഇറ്റലിയിലും സ്പെയിനിലും ഈ ചികിത്സ പ്രയോഗിച്ചിരുന്നു.

എന്നാൽ കോവിഡിനെതിരെയുള്ള ഫലപ്രാപ്തി സംബന്ധിച്ച ശാസ്ത്രീയ പഠനങ്ങൾ വരേണ്ടതുണ്ട്.

ഹൈഡ്രോക്സി ക്ലോറോക്വിൻ (HCQ)- മുൻപേ തന്നെ വിവാദങ്ങളിൽ പെട്ട ഈ മരുന്നിനെ കുറിച്ച് 2 പോസ്റ്റ് ഇൻഫോ ക്ലിനിക്ക് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

US ലുള്ള Patient-Centered Outcomes Research Institute (PCORI) എന്ന സംഘടന $50 million തുകയാണ് HCQ ആരോഗ്യ പ്രവർത്തകരിൽ കോവിഡ് പ്രതിരോധത്തിന് ഉതകുമോ എന്ന ശാസ്ത്രീയ പഠനത്തിനായി നീക്കി വെച്ചിരിക്കുന്നത്.

കൺവാലസെൻ്റ് സിറം

രോഗം ഭേദമായവരുടെ സീറം എടുത്ത്, മറ്റൊരു വ്യക്തിയിൽ കുത്തിവെച്ചാൽ, തത്വത്തിൽ അതിലെ ആന്റിബോഡികൾ, രോഗത്തിൽ നിന്ന് സംരക്ഷണം നല്കുമെന്നതാണ് “കൻവാലസന്റ് സീറ” ഉപയോഗിക്കുന്നതിന്റെ പിന്നിലെ ആശയം.

ഏറെ മുന്നേ വാക്സിനുകൾ കണ്ടെത്തുന്നുതിന് മുൻപ്, ചില രോഗങ്ങൾക്കായി ഇത്തരം ചികിത്സാ രീതി ഉപയോഗിച്ചിരുന്നു.

എന്നാൽ കോവിഡ് 19 എന്ന ഈ രോഗത്തിന്, രോഗമുക്തി നേടിയവരുടെ, സീറം ഉപയോഗിക്കുന്നത് ഫലപ്രദമാണോ എന്നത് പഠിച്ച് വരുന്നതേയുള്ളൂ. രോഗ ലക്ഷണങ്ങൾ തുടങ്ങിയതിനുശേഷം ചികിത്സയ്ക്കായി സീറം നൽകുന്നതിന് വലിയ നേട്ടം ഉണ്ടോ എന്നതിന് സംശയമുണ്ട്.

എന്നാൽ രോഗം ഉണ്ടാവുന്നതിനു മുൻപ്, രോഗസാധ്യത ഉള്ളവർക്ക് സീറം നൽകുകയാണെങ്കിൽ ഒരു പക്ഷേ രോഗ ലക്ഷണങ്ങൾ വരുന്നതിൽ നിന്നുമോ, രോഗം മൂർച്ഛിക്കുന്നതിൽ നിന്നുമോ സംരക്ഷണം ലഭിച്ചേക്കാം.

സിറത്തിൽ നിന്ന് മോണോ ക്ലോണൽ ആൻ്റിബോഡി

സീറത്തിൽ നിന്ന്, നിന്ന് monoclonal ആൻറി ബോഡികൾ ഉണ്ടാക്കി, അവയും ഈ രോഗത്തിന് ഫലപ്രദമാണോ എന്ന് പഠനങ്ങൾ നടത്തേണ്ടിയിരിക്കുന്നു

ഐവർമെക്റ്റിൻ

സാധ്യത മരുന്നായി കണ്ടെത്തിയ മറ്റൊന്ന്, വിരകൾക്കെതിരെ മുൻപ് ഉപയോഗിച്ചിരുന്ന ഐവർമെക്റ്റിൻ എന്ന മരുന്നാണ്. ശരീരത്തിനു പുറത്ത് ലാബിലെ കൾച്ചർ മീഡിയയിൽ ഈ മരുന്ന് കോവിഡ് ഉണ്ടാക്കുന്ന സാർ കോ.വി 2 നെ നശിപ്പിക്കുന്നതായി കാണാൻ സാധിച്ചിട്ടുണ്ട് ഉണ്ട്.

എന്നാൽ മനുഷ്യരിലെ പരീക്ഷണങ്ങളിൽ ഫലപ്രദമാണോ എന്നു തുടങ്ങി, ഏതളവിൽ എത്ര സുരക്ഷിതമായി നൽകാമെന്നും, ചികിത്സ എങ്ങനെ ഉപയോഗിക്കണമെന്നും വിശദാംശങ്ങൾ കൂടുതൽ പഠനങ്ങൾക്ക് വിധേയമാക്കാനിരിക്കുന്നതേയുള്ളൂ.

BCG വാക്സിൻ

വിസ്താരഭയം കൊണ്ട് മറ്റു ചില അപ്രധാന വസ്തുതകൾ ഒഴിവാക്കുന്നു. ഒന്നോർക്കുക ഭാവി ഇരുളടഞ്ഞതല്ല മറിച്ച് പ്രത്യാശാ കാരണങ്ങളാൽ പ്രഭാപൂരിതമാണ്, വെളിച്ചം നിറയ്ക്കാൻ ലോകമെമ്പാടുമുള്ള ആധുനിക വൈദ്യശാസ്ത്രം മുന്നിലുണ്ട്.

ഡോ: ദീപു സദാശിവൻ Deepu Sadasivan & ഡോ: നവ്യ തൈക്കാട്ടിൽ Navya Thaikattil- ഇന്‍ഫോക്ലിനിക്കിന് വേണ്ടി തയ്യാറാക്കിയത്.

കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ധാരാവി ചേരി പൂര്‍ണമായും അടച്ചിടുന്നത് പരിഗണിക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. ധാരാവിയില്‍ രോഗം ബാധിച്ച് ഒരാള്‍ കൂടി മരിച്ച സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാനുള്ള തീരുമാനം. നിലവില്‍ 13 പേരിലാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

രണ്ടുപേര്‍ മരിച്ച ധാരാവിയിലെ ബാലികാ നഗര്‍ എന്ന ചേരിപ്രദേശം പോലീസ് സീല്‍ ചെയ്തിരിക്കുകയാണ്. ധാരാവിയില്‍ രോഗം പടര്‍ന്നുപിടിച്ചാല്‍ അത് നിയന്ത്രിക്കുക സര്‍ക്കാരിനെ സംബന്ധിച്ച് ശ്രമകരമാണ്.ഇതേ തുടര്‍ന്നാണ് ചേരി പൂര്‍ണമായും അടച്ചിട്ട് രോഗവ്യാപനം തടയുക എന്ന തീരുമാനത്തിലെക്കെത്തുക.

നോട്ടുകൾ സോപ്പുവെള്ളത്തിൽ കഴുകി മാണ്ഡ്യ നിവാസികൾ. മാണ്ഡ്യ പട്ടണത്തിൽ നിന്നും 18 കിലോമീറ്റർ അകലെ മരനചകനഹള്ളിയിലെ ജനങ്ങളാണ് 2000, 500, 100 എന്നിവയുടെ നോട്ടുകൾ സോപ്പുവെള്ളം ഉപയോ​ഗിച്ച് വൃത്തിയായി കഴുകി ഉണക്കാനിട്ടത്. സാധനങ്ങൾ വാങ്ങുന്നതിനിടെ വ്യാപാരികളിൽ നിന്ന് ലഭിച്ച നോട്ടുകളാണിതെന്ന് ജനങ്ങൾ പറയുന്നു.

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാ​ഗമായി കൈകൾ സോപ്പും വെളളവും ഉപയോ​ഗിച്ച് ഇടയ്ക്കിടെ കഴുകണമെന്ന് ജില്ലാ ഭരണകൂടം ​ഗ്രാമവാസികൾക്ക് നിർദ്ദേശം നൽകിയിരുന്നു. പണത്തിന് പകരം ഇലക്ട്രോണിക് പേയ്മെന്റ് നടത്താനും നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇലക്ട്രോണിക് പേയ്മെന്റ് നടത്തുന്ന കാര്യത്തിൽ ​ഗ്രാമവാസികൾ പരിചയസമ്പന്നരല്ലന്ന് മറ്റൊരു ​ഗ്രാമവാസിയായ ബോറെ ​ഗൗഡ വ്യക്തമാക്കി.

കൊറോണ വൈറസ് വ്യാപിക്കും എന്ന് ഭീഷണിപ്പെടുത്തി നോട്ടുപയോ​ഗിച്ച് മൂക്കും മുഖവും തുടയ്ക്കുകയും നക്കുകയും ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഞങ്ങളെല്ലാവരും അത് കണ്ടിരുന്നു. കാർഷിക വിളകൾ വിറ്റ് വ്യാപാരികളിൽ നിന്ന് നേരിട്ട് പണം വാങ്ങുന്നവരാണ് ഇവർ. അതാണ് ഇവർ പരിഭ്രാന്തരാകാൻ കാരണം.

കോവിഡ് പരീക്ഷണകാലം കഴിഞ്ഞ് ചൈനയിലെ വുഹാന്‍ നഗരത്തില്‍ ലോക്ക് ഡൗണ്‍ പിന്‍വലിച്ചു. മൂന്ന് മാസം നീണ്ട അടച്ചിടലിന് ശേഷം നഗരം സാധാരണ വേഗം വീണ്ടെടുക്കുകയാണ്.76 ദിവസങ്ങള്‍ നീണ്ട അടച്ചിടല്‍ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ വുഹാന്‍ നഗരത്തിലുള്ളവര്‍ സ്വയം മറക്കുകയായിരുന്നു. എല്ലാ മുഖങ്ങളിലും കാണാം പ്രതീക്ഷയുടെ ശുഭാപ്തിവിശ്വാസത്തിന്റെ വിടര്‍ന്ന ചിരി. നാളുകള്‍ക്ക് ശേഷം തമ്മില്‍ക്കണ്ട അയല്‍ക്കാര്‍ എല്ലാം മറന്ന് കെട്ടിപ്പിടിച്ചു. കോവിഡിന്റെ ആക്രമണത്തില്‍ തകര്‍ന്ന്പോയ ഒരുനാട് അതിജീവനത്തിന്റെ കുതിപ്പ് തുടങ്ങുകയാണ്.

ശരവേഗത്തില്‍ വിപണികള്‍ സജീവമാകുന്നു. അടഞ്ഞു കിടന്ന ഫാക്ടറികളിലെ യന്ത്രങ്ങള്‍ പ്രവര്‍ത്തിച്ച് തുടങ്ങുന്നു. ആദ്യമാദ്യം നഗരത്തില്‍ എത്തുന്നവര്‍ അവരവര്‍ക്ക് മനസിനിഷ്ടപ്പെട്ടവ വാങ്ങിക്കൂട്ടുന്ന തിരക്കിലാണ്. നൂഡില്‍സിന് പേരുകേട്ട നഗരമാണ് വുഹാന്‍. ലോക്ക് ഡൗണില്‍ എല്ലാം നിലച്ചപ്പോള്‍ hot നൂഡില്‍സെങ്കിലും കിട്ടിയിരുന്നെങ്കില്‍ എന്നാശിച്ചവര്‍ ആദ്യം അത് വാങ്ങിക്കൂട്ടി. സുഹൃത്തിനൊപ്പൊം സൗന്ദര്യവര്‍ദ്ധകവസ്തുക്കള്‍ വാങ്ങുന്ന തിരക്കിലാണ് വാങ്.

മാളുകളും മറ്റ് ഷോപ്പിങ് സെന്ററുകളും സജീവമായിത്തുടങ്ങി. പൂര്‍ണമായും ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിനാല്‍ വുഹാനിലെ റെയില്‍ ഗതാഗതവും സാധാരണനിലയിലായി. മറ്റ് യാത്രാ സംവിധാനങ്ങളും പെട്ടന്ന് തന്നെ തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. വലിയതോതില്‍ അസംസ്ക‍ൃത വസ്തുക്കള്‍ ഉല്‍പാദിപ്പിച്ചിരുന്ന ഫാക്ടറികളും പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. വിലക്കുറവും നികുതിയിളവും നല്‍കി വിപണികളെ കരുത്തുറ്റതാക്കാന്‍ ചൈനീസ് സര്‍ക്കാര്‍ നിരവധി പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്.

നിറഞ്ഞ ചിരിയോടെ ആത്മവിശ്വാസത്തിന്റെ കരുത്തോടെ ജീവിതം കൂടുതല്‍ മെച്ചപ്പെടുത്താനാവുമെന്ന പ്രത്യാശയാണ് വുഹാനില്‍ ആദ്യമായി പുറത്തിറങ്ങിയവരുടെയെല്ലാം മുഖത്ത് കണ്ടത്.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- ഏറ്റവും പുതുതായി രേഖപ്പെടുത്തപ്പെട്ട എൻഎച്ച്എസ് കണക്കുകൾ പ്രകാരം, കൊറോണ ബാധിതരായവരിൽ ശ്വസിക്കുവാൻ വെന്റിലേറ്റർ സഹായം ആവശ്യം വരുന്ന രോഗികളിൽ 66.3 ശതമാനം പേരും മരണത്തിന് കീഴടങ്ങുന്നു. ഇന്റെൻസീവ് കെയർ നാഷണൽ അഡൽട്ട് ആൻഡ് റിസർച്ച് സെന്റർ പുറത്തുവിട്ട റിപ്പോർട്ടിൽ, വെന്റിലേറ്ററിൽ ഉള്ള കോവിഡ് 19 ബാധിച്ച രോഗികളുടെ മരണനിരക്ക് ഇരട്ടി ആയിരിക്കുകയാണ്. എന്നാൽ ഈ വൈറസ് ബാധയ്ക്കു മുൻപ് വെന്റിലേറ്റർ സഹായം ആവശ്യം വരുന്നവരിൽ, ഇത്രയധികം മരണനിരക്ക് രേഖപ്പെടുത്തിയിരുന്നില്ല. ഇതോടൊപ്പം തന്നെ കൊറോണ ബാധിച്ചു ബ്രിട്ടണിൽ ഇന്റെൻസീവ് കെയർ യൂണിറ്റുകളിൽ അഡ്മിറ്റ് ചെയ്യപ്പെടുന്നവരുടെ മരണനിരക്ക് 50 ശതമാനത്തിനും ഏറെയായി ഉയർന്നിരിക്കുകയാണ്.

2249 കൊറോണ ബാധിതരുടെ വിവരങ്ങളിൽ നിന്നാണ് ഈയൊരു റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇതിൽ 346 പേർ മരണപ്പെടുകയും, 344 പേർക്ക് രോഗം ഭേദമാവുകയും ചെയ്തു. ബാക്കിയുള്ള 1,559 പേർ ഇപ്പോഴും ക്രിട്ടിക്കൽ കെയർ യൂണിറ്റുകളിൽ ചികിത്സയിലാണ്. കണക്കുകൾ പ്രകാരം രോഗം ബാധിച്ചവരിൽ 73 ശതമാനം പേരും പുരുഷന്മാരാണ്. 27% സ്ത്രീകൾക്കു മാത്രമാണ് രോഗം ബാധിച്ചിരിക്കുന്നത്.

രക്ഷപെടുവാൻ സാധ്യതയുള്ള കൊറോണ ബാധിതർക്കു വേണ്ടി മാത്രം വെന്റിലേറ്ററുകൾ മാറ്റി വയ്ക്കുമെന്ന് ഇംപീരിയൽ കോളേജ് ഹെൽത്ത് കെയർ കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നു. വെന്റിലേറ്ററുകളിൽ അഡ്മിറ്റ് ചെയ്യപ്പെടുന്നവരിൽ ഇത്രയധികം മരണനിരക്ക് രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ, രക്ഷപ്പെടുവാൻ സാധ്യതയുള്ളവരെയാണോ ഇത്തരത്തിൽ അഡ്മിറ്റ് ചെയ്യുന്നത് എന്ന് പരിശോധിക്കുമെന്ന് ഡോക്ടർമാരുടെ സംഘം അറിയിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും ലണ്ടനിലെ സെന്റ് തോമസ് ഹോസ്പിറ്റലിൽ ഇന്റെൻസീവ് കെയർ യൂണിറ്റിൽ ചികിത്സയിലാണ്. അദ്ദേഹത്തെ ഞായറാഴ്ചയാണ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. കഴിഞ്ഞ രാത്രി അദ്ദേഹത്തിന്റെ അവസ്ഥ മോശമായതിനെത്തുടന്ന് ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. പ്രധാനമന്ത്രി ചികിത്സയിൽ ആയിരിക്കുന്ന സാഹചര്യത്തിൽ, അദ്ദേഹത്തിന്റെ ചുമതലകൾ സ്റ്റേറ്റ് സെക്രട്ടറി ഡൊമിനിക് റാബിനെയാണ് ഏൽപ്പിച്ചിരിക്കുന്നത്.

കൊവിഡ് 19 ലോക്ക് ഡൗണ്‍ ഏപ്രില്‍ 14ന് പൂര്‍ത്തിയാകുമെങ്കിലും 21 ദിവസത്തേയ്ക്ക് കൂടി ലോക്ക് ഡോണ്‍ നീട്ടണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതായി ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ.എബ്രഹാം വര്‍ഗീസും സെക്രട്ടറി ഡോ.ഗോപീകുമാറും അറിയിച്ചു. സംസ്ഥാനത്തേയും രാജ്യത്തെ വിവിധ ഭാഗങ്ങളിലേയും വിദേശത്തേയും ആരോഗ്യ വിദഗ്ധരുമായി കഴിഞ്ഞകുറച്ച് ദിവസങ്ങളായി നടത്തിവന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ഐഎംഎ ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടുവച്ചത്.

യുകെ, യുഎസ്, ഇറ്റലി, ജര്‍മ്മനിസ സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ആരോഗ്യ വിദഗ്ധരുമായി ചര്‍ച്ച നടത്തി. ഈ ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിലപാട് ഐഎംഎ സ്വീകരിച്ചിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളേയും വിദേശരാജ്യങ്ങളേയും അപേക്ഷിച്ച് കൊവിഡിനെതിരായ പ്രതിരോധത്തില്‍ മികച്ച നടപടികള്‍ കൈക്കൊണ്ട നടപടികള്‍ മികച്ചതാണ്. ഈ നേട്ടം നിലനിര്‍ത്തണമെങ്കില്‍ 21 ദിവസം കൂടി ലോക്ക് ഡൗണ്‍ തുടരണം.

ലോക്ക് ഡൗണ്‍ ഉടന്‍ പിന്‍വലിക്കുമ്പോള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നും വലിയ തോതില്‍ ആളുകളെത്തുന്ന നിലയുണ്ടാകാം. ഇത് കേരളത്തില്‍ കൊറോണ വൈറസിന്റെ സമൂഹവ്യാപനമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും ഐഎംഎ മുന്നറിയിപ്പ് നല്‍കുന്നു. മറ്റ് പല രാജ്യങ്ങളും കേസുകൾ പതിനായിരത്തിനടുത്തെത്തിയപ്പോളാണ് ലോക്ക് ലോക്ക് ഡൗണ്‍ നടപ്പാക്കിയത്. ഇന്ത്യ 500ൽ താഴെ കേസുകൾ നിൽക്കെത്തന്നെ ലോക്ക് ഡൗണ്‍ നടപ്പാക്കിയത് കേസുകൾ പിടിച്ചുനിർത്താൻ സഹായിച്ചതായും ഐഎംഎ വിലയിരുത്തി.

Copyright © . All rights reserved