മാസ്‌ക് കെട്ടിയാല്‍ പിന്നെ കൊറോണ അതിന്റെ പരിസരത്ത് വരില്ലെന്ന് വിചാരിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. അതുകൊണ്ടൊന്നും പ്രയോജനമില്ല. താല്‍കാലിക സുരക്ഷ മാത്രമാണ് മാസ്‌കുകള്‍. കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ മാസ്‌കുകള്‍ക്ക് സാധിക്കില്ലെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്.

കൊറോണ ബാധിതരും രോഗലക്ഷണങ്ങള്‍ ഉള്ളവരും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ആയിരം വട്ടം ആവര്‍ത്തിക്കുമ്പോഴാണ് പുതിയ പഠനം എത്തിയത്. സര്‍ജിക്കല്‍ മാസ്‌ക് അല്ലെങ്കില്‍ കോട്ടണ്‍ തുണികൊണ്ടുള്ള മാസ്‌ക് എന്നിവയാണ് ജനങ്ങള്‍ ധരിക്കണമെന്ന് നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ വൈറസ് ബാധയെ തടയാന്‍ സാധിക്കില്ലെന്നാണ് പഠനത്തില്‍ പറയുന്നത്.

കൊവിഡ് ബാധിതര്‍ ചുമയ്ക്കുമ്പോള്‍ പുറത്തുവരുന്ന സ്രവത്തില്‍ നിന്ന് കൊറോണ വൈറസിനെ തടയാന്‍ ഈ രണ്ട് മാസ്‌ക്കുകളും ഫലപ്രദമല്ലെന്ന് പഠനത്തില്‍ പറയുന്നു. അനല്‍സ് ഓഫ് ഇന്റേണല്‍ മെഡിസിന്‍ എന്ന അമേരിക്കന്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്. ദക്ഷിണ കൊറിയയിലെ രണ്ട് ആശുപത്രികളിലാണ് പഠനം നടത്തിയത്.

കൊവിഡ് രോഗികള്‍ ചുമയ്ക്കുമ്പോള്‍ വൈറസ് അടങ്ങുന്ന സ്രവകണങ്ങള്‍ വായുവിലേക്ക് പടരുന്നത് തടയാനോ മാസ്‌ക്കിന്റെ പുറത്തേ പ്രതലത്തിലേക്ക് കടക്കുന്നത് തടയാനോ മേല്‍പ്പറഞ്ഞ രണ്ട് മാസ്‌ക്കുകള്‍ക്കും സാധിക്കില്ലെന്ന് പഠനം വ്യക്തമാക്കുന്നു.

അണുബാധയില്‍നിന്ന് ഉയര്‍ന്ന സുരക്ഷ നല്‍കുന്ന എന്‍ 95 മാസ്‌ക്കുകളുടെ ലഭ്യത കുറയുന്ന സാഹചര്യത്തില്‍ സര്‍ജിക്കല്‍ മാസ്‌ക്കുകളോ കോട്ടണ്‍ മാസ്‌ക്കുകളോ ഉപയോഗിക്കുന്നത് വര്‍ധിച്ചു. ഉള്‍സാന്‍ കോളേജ് ഓഫ് മെഡിസിന്‍ സര്‍വകലാശാല ഗവേഷകരാണ് മാസ്‌ക്കുകള്‍ സംബന്ധിച്ച പഠനം നടത്തിയത്. നാലു പേരില്‍ മാത്രമാണ് ഇവര്‍ നിരീക്ഷണം നടത്തിയത്. മാസ്‌ക് ധരിക്കാതെ, സര്‍ജിക്കല്‍ മാസ്‌ക് ധരിച്ച്, കോട്ടണ്‍ മാസ്‌ക് ധരിച്ച്, വീണ്ടും മാസ്‌ക്കില്ലാതെ എന്നിങ്ങനെയാണ് പഠനം നടത്തിയത്.

പഠനത്തിനൊടുവില്‍ രണ്ട് മാസ്‌ക്കുകളുടെയും അകത്തും പുറത്തും കോവിഡ് രോഗികളുടെ സ്രവം ഉണ്ടായിരുന്നു. രണ്ട് മാസ്‌കുകളില്‍ നിന്നും ശേഖരിച്ച എല്ലാ സാമ്പിളുകളിലും കൊറോണ വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞു. അതിനാല്‍, കൊറോണ രോഗികളോ രോഗലക്ഷണങ്ങള്‍ ഉള്ളവരോ സര്‍ജിക്കല്‍ മാസ്‌ക്, കോട്ടണ്‍ മാസ്‌ക് എന്നിവ ധരിക്കുന്നത് പ്രയോജനം ചെയ്യില്ലെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. ഇവര്‍ ചുമയ്ക്കുമ്പോള്‍ മാസ്‌ക്കിനെ മറികടന്ന് വൈറസ് അടങ്ങിയ സ്രവകണങ്ങള്‍ പുറത്തെത്തുമെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.