രാജ്യത്ത് ലോക്ഡൗണ്‍ നീട്ടുമെന്ന് സൂചന. ലോക്ഡൗണ്‍ സാമൂഹികപ്രതിരോധ കുത്തിവയ്പ്പെന്ന് കേന്ദ്രആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ പറഞ്ഞു. രോഗികളുടെ എണ്ണത്തിലുള്ള വര്‍ധന നിയന്ത്രിക്കാന്‍ മൂന്നാഴ്ചയെങ്കിലും വേണം. പ്രതിരോധനടപടികള്‍ ഊര്‍ജിതമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് 4100 കോടി നല്‍കിയെന്നും ഹര്‍ഷവര്‍ധന്‍ പറഞ്ഞു

രാജ്യത്ത് 24 മണിക്കൂറിനിടെ 678 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 6412 ആയി. ആകെ മരണം 202 ആയി. മഹാരാഷ്ട്രയില്‍ മാത്രം 98 മരണം. 24 മണിക്കൂറിനിടെ 33 മരണം സംഭവിച്ചു.

എഴുന്നൂറിലധികം കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചതോടെ ഡല്‍ഹിയില്‍ നിയന്ത്രണം കര്‍ശനമാക്കി. 25 സ്ഥലങ്ങള്‍ സീല്‍ ചെയ്തതിന് പിന്നാലെ കൂടുതല്‍ മേഖലകള്‍ ബഫര്‍ സോണുകളായി പ്രഖ്യാപിച്ച് നിയന്ത്രണം കടുപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. മാസ്ക്കുകള്‍ ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെയും ആരോഗ്യപ്രവര്‍ത്തകരെ അപമാനിക്കുന്നവര്‍ക്കെതിരെയുമുള്ള നടപടികള്‍ ശക്തമാക്കും.

ആശങ്കയുണര്‍ത്തി കോവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുമ്പോള്‍ നിയന്ത്രണങ്ങള്‍ പരമാവധി കടുപ്പിക്കുകയാണ് ഡല്‍ഹി സര്‍ക്കാര്‍. 20 സ്ഥലങ്ങള്‍ക്ക് പുറമെ അഞ്ച് ഹോട്ട്സ്പോട്ടുകള്‍ കൂടി സീല്‍ ചെയ്തു. അതും പര്യാപ്തമല്ലെന്ന് കണ്ടാണ് കൂടുതല്‍ മേഖലകളെ ബഫര്‍ സോണുകളായി തിരിക്കുന്നത്. ഈ മേഖലകളില്‍ സഞ്ചാരം പൂര്‍ണമായി നിരോധിക്കും. ആരോഗ്യപ്രവര്‍ത്തകര്‍ വീടുകളിലെത്തി പരിശോധന നടത്തും. ഡല്‍ഹിയുടെ പ്രധാനമേഖലകളെല്ലാം ശുദ്ധീകരിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്.

സീല്‍ ചെയ്ത സ്ഥലങ്ങളില്‍ വലിയ പൊലീസ് സന്നാഹമുണ്ട്. ജനങ്ങളെ വീടിന് പുറത്തിറങ്ങാന്‍ ഇവിടങ്ങളില്‍ അനുവദിക്കുന്നില്ല. മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ പിഴയോ തടവ് ശിക്ഷയോ ലഭിക്കുന്ന കുറ്റങ്ങള്‍ ചുമത്തും. ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഡല്‍ഹിയോട് ചേര്‍ന്ന് കിടക്കുന്ന ഹരിയാനയിലെ 9 സ്ഥലങ്ങള്‍ അതീവ നിയന്ത്രണ മേഖലയായി പ്രഖ്യാപിച്ചു