കൊവിഡ് 19 സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ആശുപത്രി അധികൃതര്‍. തനിക്ക് കൃത്യമായ പരിചരണം ആശുപത്രിയില്‍ നിന്ന് ലഭിക്കുന്നില്ലെന്നായിരുന്നു കനികയുടെ ആരോപണം. ചികിത്സയ്‌ക്കെത്തിയ തനിക്ക് ഒരു കുപ്പി വെള്ളവും ഈച്ചയുള്ള പഴവുമാണ് ആകെ ലഭിച്ചതെന്നും മരുന്നുപോലും കൃത്യമായി നല്‍കിയില്ലെന്നും കനിക ഒരു മാധ്യമത്തോട് പറഞ്ഞിരുന്നു.
കനികയുടെ ആരോപണങ്ങള്‍ക്ക് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് ആശുപത്രി അധികൃതര്‍.കനിക ഒരു രോഗിയെപ്പോലെ പെരുമാറാനും സഹകരിക്കാനും പഠിക്കണമെന്ന് ആശുപത്രി ഡയക്ടര്‍ ഡോക്ടര്‍ ആര്‍.കെ ധിമാന്‍ അഭിപ്രായപ്പെട്ടു.
‘ഒരു താരത്തിന്റെ ദുശ്ശാഠ്യവും ഗര്‍വ്വും ഞങ്ങള്‍ക്കുനേരേ കാണിക്കേണ്ട. ആദ്യം രോഗിയെപ്പോലെ പെരുമാറാന്‍ പഠിക്കൂ. ഒരു രോഗിയ്ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഞങ്ങള്‍ അവിടെ ചെയ്തുകൊടുത്തിട്ടുണ്ട്. ശുചിമുറിയുള്ള മുറിയാണ് അവര്‍ക്ക് നല്‍കിയിരിക്കുന്നത്. ടിവിയും എസിയുമുണ്ട്. ചെയ്യാവുന്നതിന്റെ പരമാവധി നല്‍കിക്കഴിഞ്ഞു. അവര്‍ മര്യാദയ്ക്ക് പെരുമാറാന്‍ പഠിക്കണം’, ആര്‍.കെ ധിമാന്‍ പറഞ്ഞു.
കനിക കപൂറിനെതിരേ പൊലീസ് കേസുമുണ്ട്. രോഗവിവരം മറച്ചുവെച്ച് പൊതുസ്ഥലങ്ങളില്‍ പോവുകയും രോഗം പടരാന്‍ സാഹചര്യമൊരുക്കുകയും ചെയ്തതിനാണ് ലഖ്‌നൗ പൊലീസ് കേസ് എടുത്തിരിക്കുന്നത്.
കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി കർശനമായി ലോക്ക്‌ഡൗൺ നടപ്പിലാക്കാൻ സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്രത്തിന്റെ നിർദേശം. 75 ജില്ലകൾ പൂർണമായും അടച്ചിടാൻ ഞായറാഴ്ച കേന്ദ്രം നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് നടപടികൾ കർക്കശമാക്കാനും നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കാനുമുളള കേന്ദ്രത്തിന്റെ ഉത്തരവ്.
ഇന്ത്യയിലെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 415 പേരിലാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ഒറ്റ രാത്രിക്കുള്ളിൽ 65 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഈ സാഹചര്യത്തിൽ നിരവധി സംസ്ഥാനങ്ങൾ ഇതിനോടകം പൂർണ അടച്ചിടലിലേക്ക് നീങ്ങിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി അറിയിച്ചു.
‘ലോക്ക്ഡൗണുകള്‍ സംസ്ഥാനങ്ങള്‍ കര്‍ശനമായി തന്നെ നടപ്പാക്കണം. ലംഘിക്കുന്നവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കണം’, കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകിയ ഉത്തരവിൽ പറയുന്നു. നിർദേശങ്ങൾ ലംഘിക്കുന്നവർക്ക് ഇന്ത്യൻ പീനൽ കോഡിന്റെ 188-ാം വകുപ്പ് പ്രകാരം ആറു മാസം വരെ ജയിൽ ശിക്ഷയും 1000 രൂപ പിഴയും ഈടാക്കും.
ലോക്ക്‌ഡൗണിനെ ജനങ്ങൾ വേണ്ടത്ര ഗൗരവത്തോടെ കാണുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. ‘ലോക്ക്ഡൗണിനെ പലയാളുകളും ഗൗരത്തിലെടുക്കുന്നില്ല. നിര്‍ദേശങ്ങള്‍ പാലിക്കൂ നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും രക്ഷിക്കൂ. സംസ്ഥാന സര്‍ക്കാരുകളോട് നിയമം കൃത്യമായി നടപ്പിലാക്കാന്‍ ഞാന്‍ അഭ്യര്‍ഥിക്കുകയാണ്’ പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
കോവിഡ് വ്യാപനം കണക്കിലെടുത്ത് കാസര്‍ഗോഡ് ജില്ല പൂര്‍ണമായും അടച്ചിടാന്‍ ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി. ഇതിന്റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍- കാസര്‍ഗോഡ് ജില്ലാ അതിര്‍ത്തിയിലെ എല്ലാ പാതകളും അടച്ചു. ഹൈവേ ഒഴികെയുള്ള പാതകളാണ് അടച്ചത്. ഹൈവേയില്‍ കര്‍ശന നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കാസര്‍കോട്ട് ആരും പുറത്തിറങ്ങരുതെന്നാണ് നിര്‍ദ്ദേശം. അവശ്യ സാധനങ്ങൾ വീടുകളിലെത്തിക്കാൻ നടപടി എടുക്കുന്നതിനെ കുറിച്ചും ആലോചനയുണ്ട്. ഇക്കാര്യം വ്യാപാരി വ്യവസായി പ്രതിനിധികളുമായി മുഖ്യമന്ത്രി തന്നെ സംസാരിക്കും. നിയന്ത്രണങ്ങൾ വൈകീട്ട് സർക്കാർ ഔദ്യോഗികമായി അറിയിക്കും.
കോവിഡ് സ്ഥിരീകരിച്ച മറ്റ് ജില്ലകൾ ഭാഗികമായി അടച്ചിടും. എറണാകുളം കണ്ണൂർ, പത്തനംതിട്ട ജില്ലകളിൽ കൂടുതൽ നിയന്ത്രണം ഏര്‍പ്പെടുത്തും. അവശ്യ സര്‍വ്വീസുകൾ മുടക്കില്ല. കടകൾ പൂർണ്ണമായും അടക്കില്ല.
ലൈംഗികാതിക്രമ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്‌റ്റെയിന് കൊറോണ(കൊവിഡ്19) സ്ഥിരീകരിച്ചു. ന്യുയോര്‍ക്കിലെ വെന്റെ കറക്ഷണല്‍ഫെസിലിറ്റിയില്‍ ഐസോലേനിലാണ് ഹാര്‍വി ഇപ്പോള്‍ ഉള്ളത്. ഹാര്‍വിയെ കൂടാതെ രണ്ട് തടവുകാരുടെ കൂടി കൊവിഡ് 19 പരിശോധനഫലം പോസിറ്റീവ് ആണ്. എന്നാല്‍ ഇവരുടെ പേരുവിവരങ്ങള്‍ ഇപ്പോള്‍ പുറത്തു വിടില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുള്ളതെന്നും റോയിട്ടേഴ്‌സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. തടവിലുള്ളവര്‍ക്ക് കവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ ജയില്‍ ഉദ്യോഗസ്ഥരെയും ക്വാറന്റൈന്‍ ചെയ്തിട്ടുണ്ട്.
അതേസമയം ഹാര്‍വി വെയ്ന്‍സ്‌റ്റെയ്ന്‍ കൊറോണ സ്ഥിരീകരിച്ച കാര്യം തങ്ങള അറിയിച്ചില്ലെന്നാണ് ഹാര്‍വിയുടെ അഭിഭാഷകന്‍ പറയുന്നത്. ഹാര്‍വിയുടെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും നല്‍കണമെന്നും അദ്ദേഹത്തിന്റെ കാര്യത്തില്‍ തങ്ങള്‍ അതീവ ഉത്കണ്ഠയിലാണെന്നും അഭിഭാഷകന്‍ റോയിട്ടേഴ്‌സിനോട് പ്രതികരിച്ചിട്ടുണ്ട്. വെന്റേയിലേക്ക് മാറ്റുന്നതിനു മുമ്പ് ന്യൂയോര്‍ക്കില്‍ തന്നെയുള്ള റിക്കേഴ്‌സ് ഐലന്‍ഡിലെ ജയിലില്‍ ഹാര്‍വിയെ പാര്‍പ്പിച്ചിരുന്നു. അവിടെയുള്ള ഒരു ആശുപത്രിയില്‍ ഹൃദയസംബന്ധമായ പരിശോധനകള്‍ക്കും അദ്ദേഹത്തെ വിധേയനാക്കിയിരുന്നു.
ലോകമാകമാനം പ്രകമ്പനം കൊള്ളിച്ച മീ ടൂ കാമ്പയിന്‍ തുടങ്ങുന്നത് ഹാര്‍വിക്കെതിരേയുള്ള ചലച്ചിത്ര നടിമാരുടെ ലൈംഗികാരോപണങ്ങളില്‍ നിന്നായിരുന്നു. തുടര്‍ന്ന് ഹാര്‍വിക്കെതിരേ കേസ് എടുക്കുകയും കോടതി അദ്ദേഹത്തെ 23 വര്‍ഷത്തെ ജയില്‍വാസത്തിന് ശിക്ഷിക്കുകയുമായിരുന്നു. 2019 മാര്‍ച്ച് 11 ന് ആയിരുന്നു ഹാര്‍വിയെ അറസ്റ്റ് ചെയ്യുന്നത്.നിരവധി സ്ത്രീകളാണ് ഹാര്‍വിക്കെതിരേ ലൈംഗികാതിക്രമ പരാതികളുമായി രംഗത്തു വന്നത്. മലയാള ചലച്ചിത്രലോകത്ത് വരെ മീ ടൂ കാമ്പയിന്‍ വലിയ പ്രതികരണം ഉണ്ടാക്കിയിരുന്നു.
നിങ്ങള്‍ മണക്കാന്‍ ആഗ്രഹിക്കുന്ന ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഗന്ധം അനുഭവപ്പെടുന്നില്ലേ? കഴിക്കാന്‍ ആഗ്രഹമുള്ള ഭക്ഷണത്തിന് യാതൊരു രുചിയും തോന്നുന്നില്ലേ? എങ്കില്‍ നിങ്ങളെ ഇതിനകം തന്നെ കൊറോണ വൈറസ് ബാധിച്ചു കഴിഞ്ഞിട്ടുണ്ടാകാം എന്നാണ് ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും പറയുന്നത്. അവര്‍ക്ക് മറ്റു രോഗലക്ഷണങ്ങളൊന്നും തുടക്കത്തില്‍ കണ്ടേക്കില്ലെന്നും ബ്രിട്ടനില്‍ നിന്ന് പുറത്തുവന്ന പുതിയ പഠനം ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്നതിനെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ രോഗം ബാധിച്ചവരെ ചികിത്സിക്കുന്ന ഡോക്ടര്‍മാരില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ നിഗമനം. അതായത്, Anosmia, മണം നഷ്ടപ്പെടുന്ന അവസ്ഥ, Ageusia, രുചി നഷ്ടമാകുന്ന അവസ്ഥ എന്നിവ കൊറോണ വൈറസ് ബാധയുടെ ആദ്യലക്ഷണങ്ങളായി കണക്കാക്കാം എന്നാണ് ബ്രിട്ടീഷ് റിനോളജിക്കല്‍ സൊസൈറ്റിയുടെ പ്രസിഡന്റ് പ്രൊഫ. ക്ലാരി ഹോപ്കിന്‍സ് വ്യക്തമാക്കുന്നത്. ഈ അവസ്ഥ അനുഭവപ്പെട്ടു തുടങ്ങിയാല്‍ ഉടന്‍ തന്നെ നിര്‍ബന്ധിതമായി ഏഴു ദിവസത്തേക്ക് ക്വാറന്റൈന്‍ ചെയ്യണമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
“ഇതൊരു രോഗലക്ഷണമാണെന്ന കാര്യം വ്യക്തമാക്കാനും അതുവഴി ജനങ്ങളില്‍ ഇക്കാര്യത്തെക്കുറിച്ച് ധാരണയുണ്ടാക്കണമെന്നും ഞങ്ങള്‍ കരുതുന്നു. അതുകൊണ്ടു തന്നെ ഇത്തരത്തില്‍ മണവും രുചിയും നഷ്ടമാകുന്നവര്‍ ഉടന്‍ തന്നെ സ്വമേധയാ ക്വാറന്റൈന്‍ ചെയ്യേണ്ടതാണ്” എന്നും പ്രൊഫ. ഹോപ്കിന്‍സ് പറയുന്നു.
അവരും ബ്രിട്ടനിലെ ചെവി, മൂക്ക്, തൊണ്ട ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ കൂട്ടായ്മയായ ENT UK-യുടെ പ്രസിഡന്റ് നിര്‍മല്‍ കുമാറും ചേര്‍ന്ന് ഒരു പ്രസ്താവന പുറത്തിറക്കിയിരുന്നു. മണവും രുചിയും നഷ്ടമാകുന്ന രോഗികളെ ചികിത്സിക്കുന്ന ENT വിഭാഗത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ കൃത്യമായ സംരക്ഷിത കവചങ്ങള്‍ ധരിച്ചിരിക്കണമെന്നും ആവശ്യമായ മറ്റ് സുരക്ഷാ കാര്യങ്ങള്‍ സ്വീകരിക്കണമെന്നും നിര്‍ദേശിക്കുന്നുണ്ട്. സൈനസ് പോലുള്ള അസുഖങ്ങള്‍ ചികിത്സിക്കുന്നവരും തൊണ്ടയിലെ അസുഖങ്ങള്‍ ചികിത്സിക്കുന്നവരും പ്രത്യേകം ശ്രദ്ധിക്കണമെന്നും അവര്‍ വ്യക്തമാക്കുന്നു.
രോഗമെമ്പാടുമുളള കോവിഡ്-19 രോഗികളെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പൊതുവായി കണ്ടെത്തിയ ഒരു കാര്യമാണ് ഈ രോഗികള്‍ക്ക് രുചിയും മണവും അനുഭവിക്കാനുള്ള ശേഷി തുടക്കത്തില്‍ നഷ്ടമാകുന്നുവെന്ന്. വ്യാപകമായ വിധത്തില്‍ കൊറോണ രോഗ പരിശോധന നടത്തുന്ന ദക്ഷിണ കൊറിയയില്‍ പൊസിറ്റീവായ 2000 പേരില്‍ 30 ശതമാനം പേര്‍ക്കും ഈ രണ്ടു കാര്യങ്ങളും പൊതുവായ ലക്ഷണമാണ് എന്ന് അവിടുത്തെ ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.
The American Academy of Otolaryngology- ഇന്നലെ പ്രസിദ്ധീകരിച്ച കുറിപ്പില്‍ ഇക്കാര്യം ശരിവയ്ക്കുന്നുണ്ട്. കോവിഡ്-19 ബാധിക്കുന്നവരില്‍ തുടക്കമെന്ന നിലയില്‍ മണം, രുചി എന്നിവ അറിയാനുുള്ള ശേഷി കുറയുകയോ നഷ്ടപ്പെടുകയോ ചെയ്യുന്നു എന്നാണ് അവരും പറയുന്നത്. മറ്റ് രോഗലക്ഷണങ്ങളൊന്നും കാണിക്കാതിരിക്കുകയും എന്നാല്‍ ഈ ലക്ഷണങ്ങള്‍ മാത്രമുള്ളവരുമായവര്‍ ഒടുവില്‍ പോസിറ്റീവായി മാറിയ അവസ്ഥ കണ്ടിട്ടുണ്ട് എന്ന് അവര്‍ പറയുന്നു.
ജര്‍മനിയിലെ യുണിവേഴ്‌സിറ്റി ഓഫ് ബോണിലെ വൈറോളജിസ്റ്റായ ഹെന്‍ഡ്രിക് സ്ട്രീക് പറയുന്നത്, താന്‍ സന്ദര്‍ശിച്ച കൊറോണ വൈറസ് ബാധിച്ച 100-ലധികം രോഗികളില്‍ മൂന്നില്‍ രണ്ടു പേര്‍ക്കും ദിവസങ്ങളോളം മണവും രുചിയും നഷ്ടപ്പെട്ടിരുന്നു എന്നാണ്. അവര്‍ക്ക് കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങളായി നിലവില്‍ പറയുന്ന പനി, മൂക്കൊലിപ്പ്, തൊണ്ടവേദന, തലവേദന, ശരീരവേദന എന്നിവ വളരെ കുറഞ്ഞ അളവില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഇപ്പോള്‍ കൊറോണ വൈറസ് ബാധിച്ചവരില്‍ പറയുന്ന ലക്ഷണങ്ങള്‍ക്ക് പുറമെ മണവും രുചിയും കുറയുകയോ ചെയ്യുന്നവരെ കൂടി നിരീക്ഷിക്കുകയും ക്വാറന്റൈന്‍ ചെയ്യുകയും ചെയ്താല്‍ രോഗം പടരുന്നത് കുറെക്കൂടി നേരത്തെയും ഫലപ്രദമായി ചെയ്യാമെന്ന നിഗമനത്തിലേക്കാണ് ഡോക്ടര്‍മാര്‍ എത്തിച്ചേരുന്നത്.
കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ജാതി, മത, സാമ്പത്തിക ഭേദമന്യേ ജനങ്ങള്‍ ഒറ്റക്കെട്ടായി മുന്നേറണമെന്നും പരസ്പരം സഹായിക്കാന്‍ തയ്യാറാകണമെന്നും ആവശ്യപ്പെട്ട് പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം ശുഐബ് അക്തര്‍. തന്റെ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് താരം ഇക്കാര്യം പറഞ്ഞത്.
‘ലോകമെമ്പാടുമുള്ള എന്റെ ആരാധകരോട് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. കൊറോണ വൈറസ് ഒരു ആഗോള പ്രതിസന്ധിയാണ്. മതത്തിനപ്പുറം നിന്ന് ആഗോള ശക്തിയായി നാം പ്രവര്‍ത്തിക്കേണ്ട സമയമാണിത്. വൈറസ് പടരാതിരിക്കാന്‍ വേണ്ടിയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നിങ്ങള്‍ മറ്റുള്ളവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടാല്‍ വൈറസ് വ്യാപനം തടയാന്‍ സാധ്യമല്ല, ഒന്നിച്ചു നിന്ന് അധികാരികള്‍ നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അക്തര്‍ അഭ്യര്‍ഥിച്ചു.
കോവിഡ്-19 ഒരു ആഗോള പ്രതിസന്ധിയാണ്, ഈ പ്രതിസന്ധി ഘട്ടത്തില്‍ സാധനങ്ങളുടെ പൂഴ്ത്തിവെയ്പ്പ് നടത്തരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ”പൂഴ്ത്തിവെയ്പ്പുകാര്‍ ഒന്ന് ദിവസവേതനക്കാരെ കുറിച്ച് ആലോചിക്കണം. കടകളെല്ലാം കാലിയാണ്. മൂന്നു മാസത്തിനപ്പുറം നമ്മളെല്ലാം ജീവനോടെ ഉണ്ടാകുമെന്ന കാര്യം ഉറപ്പുണ്ടോ? ദിവസവേതനക്കാരെ കുറിച്ച് ഒന്നാലോചിച്ചു നോക്കൂ. അവരെങ്ങനെ കുടുംബം പുലര്‍ത്തും. മനുഷ്യരെ കുറിച്ച് ചിന്തിക്കൂ. ഹിന്ദുവോ മുസ്ലീമോ അല്ല മനുഷ്യനാകേണ്ട സമയമാണിത്. പരസ്പരം സഹായിക്കുക. പൂഴ്ത്തിവയ്പ്പ് അവസാനിപ്പിക്കുക”-അക്തര്‍ പറഞ്ഞു.
കൊറോണ വൈറസ് ബാധ വ്യാപകമായ സാഹചര്യത്തില്‍ നേരത്തെ ചൈനയെ വിമര്‍ശിച്ച് അക്തര്‍ രംഗത്തെത്തിയിരുന്നു. ലോകം മുഴുവന്‍ കൊറോണ വ്യാപിക്കാന്‍ കാരണമായത് ചൈനക്കാരുടെ ഭക്ഷണ രീതിയാണ് എന്നായിരുന്നു അക്തറിന്റെ കുറ്റപ്പെടുത്തല്‍. ‘എനിക്ക് മനസ്സിലാവുന്നില്ല, നിങ്ങള്‍ എന്തിനാണ് വവ്വാലുകളെ തിന്നുകയും അവയുടെ രക്തവും മൂത്രവും കുടിക്കുകയും ചെയ്യുന്നതെന്ന് അക്തര്‍ ചോദിച്ചിരുന്നു.
തൃശൂർ: സംസ്ഥാനം മുഴുവൻ കൊറോണ ഭീതിയിലിരിക്കെ ആരോഗ്യവകുപ്പിന്റെ വിലക്ക് ലംഘിച്ച് കുർബാന നടത്തിയ വൈദികനെ പൊലീസ് അറസ്റ്റുചെയ്തു. പള്ളി വികാരി ഫാ. പോളി പടയാട്ടിയാണ് അറസ്റ്റിലായത്. ചാലക്കുടി കൂടപ്പുഴ നിത്യസഹായ മാതാ പള്ളിയിൽ തിങ്കളാഴ്ച രാവിലെ ആറരയോടെയാണ് കുർബാന നടന്നത്.
കുർബാനയിൽ പങ്കെടുത്ത വിശ്വാസികൾ ഉൾപ്പെടെ നൂറ് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. വിശ്വാസികൾ കുർബാനകളിൽ പങ്കെടുക്കരുതെന്നും, വീടുകളിൽ ഇരുന്ന് പ്രാർത്ഥിച്ചാൽ മതിയെന്നും അതിരൂപതകളും ആരോഗ്യവകുപ്പ് അധികൃതരും നേരത്തേ നിർദേശം നൽകിയിരുന്നു.
കോവിഡ്–19 രോഗവ്യപനത്തിന്റെ പശ്ചാതലത്തില്‍ കര്‍ശന നിയന്ത്രണങ്ങളുമായി കാസര്‍കോട് ജില്ല. വിലക്കുകള്‍ ലംഘിച്ച് പുറത്തിറങ്ങിയവരെ പൊലീസ് വിരട്ടിയോടിച്ചു. നിര്‍ദേശങ്ങള്‍ പാലിക്കാത്തവരോട് ഇനി അഭ്യര്‍ഥനയില്ലെന്നും, ശക്തമായ നടപടിയുണ്ടാകുമെന്നും കലക്ടര്‍ പറഞ്ഞു.
നിരോധനാജ്ഞയടക്കമുള്ള നിയന്ത്രണങ്ങള്‍ ജില്ലയില്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും രാവിലെ മുതല്‍ അതെല്ലാം ലംഘിക്കപ്പെടുന്ന കാഴ്ചകളാണ് നഗരത്തില്‍ കണ്ടത്. പുതിയ സ്റ്റാന്‍ഡ് പരിസരത്ത് കൂട്ടം കൂടിയവരെ പൊലീസ് വിരട്ടിയോടിച്ചു. വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവരുടെ എണ്ണം കൂടുന്നത് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തോടെ കലക്ടര്‍ തന്നെ നേരിട്ട് രംഗത്തിറങ്ങി. അത്യവശ്യക്കാരല്ലാത്തവരെ മുഴുവന്‍ കാര്യത്തിന്റെ ഗൗരവം പറഞ്ഞ് മനസിലാക്കി മടക്കി അയച്ചു.
നിയന്ത്രണങ്ങള്‍ മറികടക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് ജില്ല ഭരണകൂടത്തിന്റെ തീരുമാനം. ജില്ലയില്‍ കോവിഡ്–19 രോഗം സ്ഥിരീകരിച്ച രോഗികളുടെ സഞ്ചാരപഥം ഇനി തയ്യാറാക്കില്ല. യാത്ര സംബന്ധിച്ച വിവരങ്ങള്‍ രോഗികള്‍ മറച്ചുവയ്ക്കുന്നതാണ് റൂട്ട് മാപ്പ് വേണ്ടെന്ന തീരുമാനത്തിലേയ്ക്ക് അധികൃതരെ എത്തിച്ചത്.
നഗരത്തില്‍ കടകമ്പോളങ്ങള്‍ പൂര്‍ണമായി അടഞ്ഞ് കിടക്കുകയാണ്. രാവിലെ പതിനൊന്ന് മണി മുതല്‍ അഞ്ചു മണിവരെ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് പ്രവര്‍ത്തനാനുമതിയുണ്ടെങ്കിലും ചുരുക്കം സ്ഥാപനങ്ങള്‍ മാത്രമാണ് തുറന്നത്.
സംസ്ഥാനത്ത് 15 പേരില്‍ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. അഞ്ചുപേര്‍ കാസര്‍കോട്, നാലുപേര്‍ കണ്ണൂരില്‍. കോഴിക്കോട് രണ്ടുപേര്‍. മലപ്പുറത്തും എറണാകുളത്തും രണ്ടു പേർ വീതം. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികില്‍സയിലുള്ളത് 64 പേർ. 59,295 പേര്‍ നിരീക്ഷണത്തില്‍. വീടുകളില്‍ നിരീക്ഷണത്തിലുള്ളത് 58981 പേര്‍. ആശുപത്രികളില്‍ 314 പേർ. സ്രവസാംപിള്‍ പരിശോധിച്ച 2744 പേര്‍ക്ക് രോഗമില്ല.
കൂടുതല്‍ പേരിലേക്ക് രോഗം പകരാതിരിക്കാന്‍ അതീവജാഗ്രത വേണമെന്നു ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ ആരോഗ്യ വകുപ്പ് തയാറെടുത്തുവെന്നും മന്ത്രി പറഞ്ഞു.
രാത്രിയിലെ അലോകനയോഗത്തിന് ശേഷമെ ഇന്നത്തെ യഥാര്‍ഥ സ്ഥിതി വ്യക്തമാകുകയുള്ളൂ. മറ്റുജില്ലകളില്‍ കൂടുതല്‍ ആളുകള്‍ നിരീക്ഷണത്തിലായെങ്കിലും രോഗം സ്ഥിരീകരിച്ചിട്ടില്ല. വീട്ടില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് രോഗലക്ഷണങ്ങളോ മറ്റസുഖങ്ങളോ ഉണ്ടെങ്കിലോ ഐസലേഷന്‍ മുറികളില്‍ മാത്രമേ ചികിത്സിക്കാന്‍ കഴിയുകയുള്ളൂ. ഇത് മുന്നില്‍കണ്ടുള്ള ഒരുക്കങ്ങളാണ് ആരോഗ്യ വകുപ്പ് നടത്തിയത്. ഓരോ പ്ലാന്‍ അനുസരിച്ച് ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍, മരുന്നുകള്‍, സുരക്ഷ ഉപകരണങ്ങള്‍, വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ വലിയ തോതില്‍ കൂട്ടുകയാണെന്ന് മന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കി.
ജനങ്ങള്‍ ജാഗ്രത പുലര്‍ത്തി സാമൂഹ്യ അകലം പാലിച്ച് സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ കൃത്യമായി നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ പ്ലാന്‍ ബിയില്‍ തന്നെ പിടിച്ചു നില്‍ക്കാനാകും. അതല്ല വലിയ തോതില്‍ സമൂഹ വ്യാപനമുണ്ടായാല്‍ പ്ലാന്‍ സിയിലേക്ക് കടക്കും. സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളുടെ പൂര്‍ണ ഇത് നടപ്പാക്കുക. പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലെല്ലാം സ്ഥലം കണ്ടെത്തിയിട്ടുണ്ട്. അവിടെയെല്ലാം അത്യാവശ്യമില്ലാത്ത വിഭാഗങ്ങള്‍ ഒഴിപ്പിച്ച് രോഗികളുടെ എണ്ണം പരമാവധി കുറച്ച് സൗകര്യമൊരുക്കും. 81 സര്‍ക്കാര്‍ ആശുപത്രികളും 41 സ്വകാര്യ ആശുപത്രികളും ഉള്‍പ്പെടെ 122 ആശുപത്രികളിലായി 3028 ഐസലേഷന്‍ കിടക്കകളാണ് കണ്ടെത്തിയിരിക്കുന്നത്
വിദേശത്തു നിന്ന് തിരിച്ചെത്തി നിരീക്ഷണത്തിൽ ഉണ്ടായിരുന്നയാള്‍ മരിച്ചു. വീട്ടില്‍ കുഴഞ്ഞു വീണു മരണപ്പെട്ടു എന്നാണ് ബന്ധുക്കള്‍ പോലീസിന് നല്‍കിയ മൊഴി. ദുബായില്‍ നിന്നെത്തിയ പൂവാര്‍ കല്ലിങ്കവിളാകം സ്വദേശി ഗോപി (52) യാണ് മരിച്ചത്. ഇയാള്‍ തിരുവനന്തപുരത്തെ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. മരണ കാരണം സ്ഥിരീകരിച്ചിട്ടില്ല.
കഴിഞ്ഞ മാര്‍ച്ച് 10നാണ് ഇയാള്‍ ദുബായില്‍നിന്ന് നാട്ടിലെത്തിയത്. തുടര്‍ന്ന് ഇയാള്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം തിരുവനന്തപുരത്തേക്ക് മാറ്റി.
അതേസമയം, സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 53,013 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 52,785 പേര്‍ വീടുകളിലും 228 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലുണ്ട്. 70 പേരെ ഇന്ന് ആശുപത്രികളില്‍ നിരീക്ഷണത്തിലാക്കി. രോഗലക്ഷണങ്ങള്‍ ഉള്ള 3716 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 2566 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.
കൊറോണ വൈറസ് (കൊവിഡ് 19) നാലായിരത്തിലേറെ പേരുടെ മരണത്തിനിടയാക്കിയ ഇറ്റലിയിലേയ്ക്ക് സഹായവുമായി ക്യൂബയില്‍ നിന്ന് ഡോക്ടര്‍മാരും നഴ്‌സുമാരും അടങ്ങുന്ന ആരോഗ്യപ്രവര്‍ത്തകരുടെ സംഘം. 52 അംഗ ക്യൂബൻ മെഡിക്കൽ ടീം ഇറ്റലിയിലേയ്ക്ക് തിരിച്ചു. ഇറ്റലിയില്‍ ഏറ്റവും കൂടുതല്‍ മരണമുണ്ടായ ലംബാഡിയില്‍ നിന്നുള്ള അഭ്യര്‍ത്ഥനകള്‍ പരിഗണിച്ചാണ് ക്യൂബന്‍ ഡോക്ടര്‍മാരുടെ സംഘം ഇറ്റലിയിലേയ്ക്ക് പോകാന്‍ തീരുമാനിച്ചത്. വിപ്ലവനായകനും മുന്‍ പ്രസിഡന്റുമായ ഫിദല്‍ കാസ്‌ട്രോയുടെ ചിത്രവുമായാണ് ക്യൂബന്‍ ഡോക്ടര്‍മാര്‍ ഇറ്റലിയിലേയ്ക്ക് തിരിച്ചത്.
ഞങ്ങള്‍ക്കെല്ലാം ഭയമുണ്ട്. എന്നാല്‍ ഞങ്ങള്‍ ഞങ്ങളുടെ വിപ്ലവ കടമ ചെയ്യാന്‍ പോവുകയാണ്. അതുകൊണ്ട് ഭയം മാറ്റിവച്ച് പോകുന്നു – തീവ്രപരിചരണ വിദഗ്ധനായ ഡോക്ടര്‍ ലിയനാര്‍ഡോ ഫെര്‍ണാണ്ടസ് (68) വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഭയമില്ലെന്ന് പറയുന്നവര്‍ സൂപ്പര്‍ ഹീറോകളാണ്. പക്ഷെ ഞങ്ങള്‍ സൂപ്പര്‍ഹീറോകളല്ല, ഞങ്ങള്‍ വിപ്ലവ ഡോക്ടര്‍മാരാണ് – ഡോ.ഫെര്‍ണാണ്ടസ് പറഞ്ഞു. പല കരീബിയന്‍ തുറമുഖങ്ങളും നങ്കൂരമിടാന്‍ അനുമതി നിഷേധിച്ച ബ്രിട്ടീഷ് കപ്പലിന് ക്യൂബ അനുമതി നല്‍കുകയും ബ്രിട്ടന്‍ ക്യൂബയ്ക്ക് നന്ദി പറയുകയും ചെയ്തിരുന്നു. 600ലധികം വരുന്ന യാത്രക്കാരെ കപ്പലില്‍ നിന്ന് ഒഴിപ്പിക്കാന്‍ സാധിച്ചിരുന്നു. ക്യൂബയില്‍ ഇതുവരെ 25 കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചൊവ്വാഴ്ച മുതല്‍ വിദേശികള്‍ക്ക് പ്രവേശനം അനുവദിക്കില്ല എന്ന് പ്രസിഡന്റ് മിഗുവല്‍ ഡയാസ് കാനല്‍ പറഞ്ഞിട്ടുണ്ട്.
ക്യൂബയുടെ എട്ടാമത് വിദേശ ആരോഗ്യദൌത്യമാണിത്. 1959ല്‍ വിപ്ലവ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നത് മുതല്‍ ഇത്തരത്തില്‍ വിവിധ ലോകരാജ്യങ്ങളിലെ ആരോഗ്യ പ്രതിസന്ധികളില്‍ സഹായവുമായി ക്യൂബന്‍ മെഡിക്കല്‍ ടീമുകള്‍ എത്തിയിട്ടുണ്ട്. 2014ല്‍ ലൈബീരിയ, സൈറ ലിയോണ്‍ തുടങ്ങിയ പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളിലേയ്ക്ക് ആദ്യമായി മെഡിക്കല്‍ സംഘത്തെ അയച്ചത് ക്യൂബയായിരുന്നു. ഹെയ്തിയിലെ കോളറ കാലത്തും പരിചരണവുമായി ക്യൂബന്‍ മെഡിക്കല്‍ ടീം ഉണ്ടായിരുന്നു. 4825 പേരാണ് ഇറ്റലിയിൽ ഇതുവരെ മരിച്ചത്. 53,578 പേർക്കാണ് ഇറ്റലിയിൽ ഇതുവരെ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. വെനിസ്വേല, നിക്കാരാഗ്വ, ജമെയ്ക്ക, സൂരിനാം, ഗ്രനേഡ തുടങ്ങിയ രാജ്യങ്ങളിലേയ്ക്കും ക്യൂബ മെഡിക്കല്‍ ടീമുകളെ അയച്ചിരുന്നു.