Health

തമിഴ്‌നാടും കര്‍ണാടകവും കേരളത്തെ ഭയത്തോടെ കാണുന്നുവോ? കേരളത്തിലെ വാഹനങ്ങള്‍ കടത്തി വിടുന്നില്ല. കേരള രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ അതിര്‍ത്തികളില്‍ തമിഴ്‌നാടും കര്‍ണാടകവും തടയുന്നു. ചരക്കു വാഹനങ്ങള്‍ക്ക് നിയന്ത്രണമില്ല. എന്നാല്‍ സ്വകാര്യ വാഹനങ്ങളെല്ലാം അതിര്‍ത്തിയില്‍ തടഞ്ഞ് കര്‍ശന പരിശോധനയാണ് നടത്തുന്നത്.

ഇരു സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥര്‍ കേരള രജിസ്‌ട്രേഷനിലുള്ള വാഹനങ്ങളിലെ യാത്രക്കാരോട് യാത്രയുടെ വിശദാംശങ്ങള്‍ ചോദിച്ചറിയുന്നുണ്ട്. അത്യാവശ്യമുള്ള വാഹനങ്ങള്‍ മാത്രമേ ഇനി കടത്തിവിടുള്ളൂവെന്നാണ് പറയുന്നത്. മാര്‍ച്ച് 31 വരെ നിയന്ത്രണം തുടരുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, കര്‍ണാടകയിലെ വിവിധ സ്ഥലങ്ങളില്‍ കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞ് ഇനി സര്‍വീസ് നടത്തരുതെന്ന മുന്നറിയിപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുന്നുണ്ട്. കെഎസ്ആര്‍ടിസി ജീവനക്കാരാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗുണ്ടല്‍പേട്ട്, ബാവലി ചെക്ക് പോസ്റ്റുകളിലാണ് ബസുകള്‍ തടയുന്നത്.

കോവിഡ് 19 നെക്കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് ചൈന താക്കീത് നല്‍കിയ ഡോക്ടര്‍ക്ക് മേല്‍ ചുമത്തിയ കുറ്റം ചൈനീസ് അധികാരികള്‍ പിന്‍വലിച്ചു. കൊറോണരോഗത്തെ കുറിച്ചും അതിന്റെ ഭവിഷ്യത്തിനെ കുറിച്ചും ചൈനീസ് സര്‍ക്കാരിന് മുന്നറിയിപ്പു നല്‍കിയ ഡോ ലീ വെന്‍ലിയാങ് കോവിഡ് 19 ബാധിച്ച് ഫെബ്രുവരിയില്‍ മരിച്ചിരുന്നു.

അറസ്റ്റ് ചെയ്യുമെന്ന മുന്നറിയിപ്പ് വുഹാന്‍ പോലീസ് പിന്‍വലിച്ചെന്ന് പാര്‍ട്ടി അച്ചടക്ക സമിതി അറിയിച്ചു. ഡോക്ടര്‍ ലീയുടെ കുടുംബത്തിനോട് ക്ഷമാപണം നടത്തിയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അറസ്റ്റ് ചെയ്യുമെന്ന മുന്നറിയിപ്പ് നല്‍കിയ പോലീസുകാര്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ചൈനയിലെ വൂഹാനില്‍ കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നുവെന്ന് ആദ്യം ലോകത്തെ അറിയിച്ചത് ലീ ആയിരുന്നു. വൂഹാന്‍ സെന്‍ട്രല്‍ ആശുപത്രിയിലെ നേത്രരോഗ വിദഗ്ധനായിരുന്നു ലീ. കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് ചൈനയിലെ വുഹാന്‍ പ്രവിശ്യയില്‍ കൊറോണ പൊട്ടിപ്പുറപ്പെട്ടത്. ഇക്കാര്യം, ചൈനീസ് മെസേജിങ് ആപ്ലിക്കേഷനായ വീ ചാറ്റിലെ ഒരു ഗ്രൂപ്പില്‍ ലീ പങ്കുവെക്കുകയായിരുന്നു. തുടര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ ലീയുടെ സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ വ്യാപകമായി പ്രചരിക്കപ്പെട്ടു. ലീയുടെ പേര് സന്ദേശത്തില്‍നിന്ന് മായ്ക്കപ്പെട്ടിരുന്നുമില്ല. തുടര്‍ന്ന് വ്യാജ വാര്‍ത്താ പ്രചരണ കുറ്റം ലീക്ക് മേല്‍ പോലീസ് ചുമത്തുകയായിരുന്നു.

കോവിഡ് 19 ലോകം മുഴുവന്‍ പടരുന്ന സാഹചര്യത്തില്‍ നിരവധി സെലിബ്രിറ്റികളാണ് സ്വയം ഐസൊലേഷനില്‍ കഴിയുന്നത്. വിചിത്രമായ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കന്‍ ഗായിക മൈലെ സൈറസ്. ക്വാറന്റീനില്‍ കഴിയുന്ന താന്‍ അഞ്ച് ദിവസമായി കുളിച്ചിട്ടില്ല എന്നാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ വെളിപ്പെടുത്തുന്നത്.

അഞ്ച് ദിവസമായി താന്‍ കുളിക്കുകയോ വസ്ത്രങ്ങള്‍ മാറുകയോ ചെയ്തിട്ടില്ല എന്ന് മൈലെ പറയുന്നത്. മാത്രമല്ല അടുത്തൊന്നും കുളിക്കാന്‍ പ്ലാന്‍ ഇല്ലെന്നും ഗായിക വ്യക്തമാക്കുകയും ചെയ്തു. മഴവില്‍ നിറത്തിലുള്ള തൊപ്പിയും കറുത്ത ഓവര്‍സൈസ് ബനിയനും ധരിച്ചാണ് മെലെയുടെ ഇരിപ്പ്.

കൊറോണ പടരുന്ന സാഹചര്യത്തില്‍ വൃത്തിയായിരിക്കേണ്ടതിന്റെ ആവശ്യകത പറഞ്ഞ് നിരവധി കമന്റുകളാണ് വീഡിയോക്ക് വരുന്നത്. ലോകത്ത് 282,868 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. 11,822 പേരാണ് മരിച്ചത്.

 

 

View this post on Instagram

 

MOOD until further notice 🌈 ( Watch Bright Minded: Live With Miley Mon-Fri 11:30am-12:30pm PT )

A post shared by Miley Cyrus (@mileycyrus) on

ഇന്ത്യയില്‍ കോവിഡ് 19 രോഗികളുടെ എണ്ണം അതിവേഗം വര്‍ധിക്കുന്നതായി സൂചന. വെള്ളിയാഴ്ച മാത്രം 75 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. ഇത് രാജ്യത്ത് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന സംഖ്യയാണ്. നിലവില്‍ 236 കോവിഡ് കേസുകളാണ് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിരിക്കുന്നത്.

കോവിഡ് കേസുകളുടെ എണ്ണത്തിന്റെ വര്‍ധനവിന്റെ ഗ്രാഫ് പരിശോധിച്ചാല്‍ അവസാനത്തെ 50 എണ്ണം എത്തിയത് വെറും രണ്ട് ദിവസം കൊണ്ടാണെന്നത് അപകടകരമായ സൂചനയാണ് നല്‍കുന്നത്. രണ്ടാം തരംഗത്തില്‍ ഈ മാസം ആദ്യം ആദ്യത്തെ കോവിഡ് കേസ് സ്ഥിരീകരിച്ചതിന് ശേഷം 9 ദിവസമാണ് 50ലേക്കെത്താന്‍ എടുത്തത്. എന്നാല്‍ അത് ക്രമാനുഗതമായി കുറയുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

തുടര്‍ന്ന് 100ലേക്കെത്താന്‍ അഞ്ച് ദിവസം, 150 ലേക്കെത്താന്‍ മൂന്നു ദിവസം 200ലേക്കെത്താന്‍ രണ്ട് ദിവസം എന്നിങ്ങനെയാണ് കണക്ക്. 200എന്ന സംഖ്യ കടക്കാന്‍ 20 ദിവസത്തോളം എടുത്തെങ്കില്‍ ഇനി അങ്ങനെ ആയിരിക്കില്ല എന്നാണ് രോഗ പടര്‍ച്ചയുടെ ക്രമാനുഗതമായ വളര്‍ച്ച സൂചിപ്പിക്കുന്നത്.

നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. 52 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗ ബാധിത സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ടാമത് നില്‍ക്കുന്ന കേരളത്തില്‍ ഇന്നലെയാണ് ഏറ്റവും കൂടുതല്‍ കോവിഡ് ബാധ സ്ഥിരീകരിച്ചത്. 5 വിദേശികളുടെയടക്കം 12 പേരുടെ ടെസ്റ്റാണ് പോസിറ്റീവായത്. സംസ്ഥാനത്ത് ആകെ 37 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. ഉത്തര്‍ പ്രദേശിലെ എണ്ണവും അപകടകരമായ രീതിയില്‍ വര്‍ധിക്കുന്നതായി കാണാം. നിലവില്‍ 23 പേര്‍ക്ക് യു പിയില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

രാജ്യത്ത് ഇതുവരെ 17 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗ വ്യാപനത്തെ നേരിടാന്‍ കടുത്ത നടപടികളാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ചിരിക്കുന്നത്. രോഗത്തിന്റെ സാമൂഹ്യ വ്യാപനം തടയാന്‍ ഞായറാഴ്ച രാവിലെ 7 മണി മുതല്‍ 9 മണി വരെ ജനതാ കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ് പ്രധാന മന്ത്രി.

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ കൈക്കൊണ്ട പ്രധാന നടപടികള്‍

1. വലിയ മതാഘോഷങ്ങള്‍ മാറ്റി വെയ്ക്കാനും അതില്‍ നിന്നു അകന്നു നില്‍ക്കാനും ആരോഗ്യ മന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടു.
2. ജനത കര്‍ഫ്യു ദിവസം ക്രമ സമാധാന പരിപാലനത്തിനായി 39 ഡ്യൂട്ടി മജിസ്ട്രേറ്റ് മാരെ നോയിഡയില്‍ നിയമിച്ചു.
3. യു പി എസ് സി എല്ലാ സിവില്‍ സര്‍വ്വീസ് അഭിമുഖങ്ങളും പരീക്ഷകളും മാറ്റിവെച്ചു
4. കേരള ഗവണ്‍മെന്‍റ് എസ് എസ് എല്‍ സി, പ്ലസ് ടു, സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു.
5. കേരളത്തില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഇന്ന് അവധി. ജീവനക്കാര്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ അവധി.
6. കര്‍ണ്ണാടകയും, തമിഴ്നാടും കേരളത്തിലേക്കുള്ള അതിര്‍ത്തി റോഡുകളില്‍ ശക്തമായ സ്ക്രീനിംഗ് ഏര്‍പ്പെടുത്തി.
7. ഉത്തരാഖണ്ഡ് ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികള്‍ സംസ്ഥാനത്ത് പ്രവേശിക്കുന്നത് നിരോധിച്ചു.
8. ലഖ്നോവിലെ എല്ലാ ഭക്ഷണ ശാലകളും മാര്‍ച്ച് 31 വരെ അടച്ചു.
9. ജനതാ കര്‍ഫ്യു ദിവസം ഡല്‍ഹി മെട്രോ നിര്‍ത്തിവെച്ചു, ഡല്‍ഹിയില്‍ മാര്‍ക്കറ്റുകള്‍ 3 ദിവസത്തേക്ക് അടച്ചു.
10 മുംബൈ, പൂനെ, നാഗ്പൂര്‍ നഗരങ്ങളില്‍ മാര്‍ച്ച് 31 വരെ ഷട്ട് ഡൌണ്‍ പ്രഖ്യാപിച്ചു

കൊറോണ വൈറസ്സിന്റെ സമൂഹവ്യാപനം നടന്നുവെന്നതിന് തെളിവില്ലെന്ന് ഇന്ത്യന്‍ കൊണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്. ആരോഗ്യമന്ത്രാലയം നടത്തിയ റാന്‍ഡം ടെസ്റ്റിങ്ങുകളില്‍ ആര്‍‍ക്കും കൊറോണവൈറസ് ബാധ കണ്ടെത്താനായിരുന്നില്ല. എണ്ണൂറോളം ടെസ്റ്റുകളുടെ റിസള്‍ട്ടാണ് ഇതുവരെ വന്നിട്ടുള്ളത്. ടെസ്റ്റുകളുടെ എണ്ണം കൂട്ടണമെന്ന ആവശ്യം ലോകാരോഗ്യ സംഘടന അടക്കമുള്ളവര്‍ ഉന്നയിച്ചിരുന്നെങ്കിലും ആ വഴിക്കുള്ള പ്രവര്‍ത്തനങ്ങളൊന്നും ഇതുവരെ നടന്നിട്ടില്ല.

കൊറോണ വലിയ നാശം വിതയ്ക്കുന്ന അടുത്ത രാജ്യം ഇന്ത്യയാകുമോ എന്ന ആശങ്ക കഴിഞ്ഞ ദിവസം ആരോഗ്യ വിദഗ്ധര്‍ ഉയര്‍ത്തിയിരുന്നു. ദക്ഷിണകൊറിയയും ജപ്പാനും സിംഗപ്പൂരും മറ്റും വ്യാപകമായ ടെസ്റ്റുകളിലൂടെയും ഫലപ്രദമായ കോര്‍ഡിനേഷനിലൂടെയും കമ്മ്യൂണിക്കേഷനിലൂടെയും രോഗബാധിതരെ ക്വാറന്റൈന്‍ ചെയ്ത് വൈറസ് വ്യാപനം തടഞ്ഞതും മരണനിരക്ക് കുറച്ചതും ഇന്ത്യക്ക് എത്രത്തോളം സാധിക്കുമെന്ന സംശയം വിദഗ്ധര്‍ ഉയര്‍ത്തുന്നുണ്ട്.

ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പില്‍ ബെര്‍മിംങ്ഹാമില്‍ തായ്വാന്‍ ദേശീയ ടീമിനൊപ്പമുണ്ടായിരുന്ന റിസര്‍വ് താരത്തിന് കോവിഡ് 19 സ്ഥിരീകരിച്ചു. ഡെന്‍മാര്‍ക്ക് ബാഡ്മിന്റണ്‍ താരം എച്ച്.കെ വിറ്റിന്‍ഗസനാണ് തായ്വാന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് വിവരം ട്വീറ്റ് ചെയ്തത്. ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത തായ്വാന്‍ ദേശീയ ടീമിനൊപ്പം ഉണ്ടായിരുന്ന പത്തുവയസുള്ള കായിക വിദ്യാര്‍ഥിക്ക് കോവിഡ് സ്ഥിരീകരിച്ചെന്നാണ് വാര്‍ത്ത. ഇയാള്‍ ടീമില്‍ അംഗമല്ലെങ്കിലും പരിശീലനങ്ങളിലും മറ്റും പങ്കെടുക്കാറുണ്ട്.

അതേസമയം ബാഡ്മിന്റണ്‍ താരത്തിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരങ്ങളായ സൈന നെഹ്വാളും ഡബിള്‍സ് താരം അശ്വിനി പൊന്നപ്പയും ആശങ്ക പങ്കുവെച്ചിരിക്കുകയാണ്. ഇന്ത്യയുടെ പ്രമുഖ താരങ്ങളായ പി.വി.സിന്ധുവും സൈന നെഹ്വാളും ലക്ഷ്യാസെന്നും അടക്കം ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ടൂര്‍ണമെന്റിലുണ്ടായിരുന്ന സമയത്ത് തായ്വാന്‍ താരം അവിടെ ഉണ്ടായിരുന്നു.

തായ്വാന്‍ ടീമിനൊപ്പം ഫെബ്രുവരി 16-24 ദിവസങ്ങളില്‍ സ്പെയിനിലും ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് ഏഴ് വരെ ജര്‍മ്മനിയിലും മാര്‍ച്ച് എട്ട് മുതല്‍ 15 വരെ ബ്രിട്ടനിലും രോഗബാധിച്ചയാള്‍ സഞ്ചരിച്ചിട്ടുണ്ട്. നാട്ടില്‍ തിരിച്ചെത്തിയ ശേഷം തലവേദനയും കണ്ണ് വേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് 19 സ്ഥിരീകരിച്ചതെന്ന് തായ്വാന്‍ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ കൗമാര താരവുമായി നേരിട്ട് സമ്പര്‍ക്കത്തിലായിരുന്ന 33 പേരോട് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെട്ടിടുണ്ട്.

സൈനയും ഡബിള്‍സ് താരം അശ്വിനി പൊന്നപ്പയും അടക്കം ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണില്‍ പങ്കെടുത്ത താരങ്ങളെല്ലാം കടുത്ത ആശങ്കയോടെയാണ് വാര്‍ത്തയോട് പ്രതികരിച്ചിരിച്ചത്. ‘എന്തു ചെയ്യാന്‍…. ശരിക്കും ഞെട്ടലുണ്ടാക്കുന്ന വാര്‍ത്ത ‘ യെന്നാണ് സൈന ട്വിറ്ററിലൂടെ പ്രതികരിച്ചത്. ഇതിനിടെ കളികാണാനെ ത്തിയവരിലെ മൂന്ന് പേര്‍ക്കും കൊറോണ സ്ഥിരീകരിച്ചതായും മറ്റൊരു ട്വിറ്റര്‍ സന്ദേശവും പ്രചരിക്കുന്നുണ്ട്.

കൊറോണ ഭീതിക്കിടയിലും ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പ് നടത്താനുള്ള ബാഡ്മിന്റണ്‍ ലോക ഫെഡറേഷന്‍ തീരുമാനത്തിനെതിരെ സൈന പരസ്യമായി രംഗത്തുവന്നിരുന്നു. താരങ്ങളുടെ ആരോഗ്യത്തേക്കാള്‍ ബാഡ്മിന്റണ്‍ ഫെഡറേഷന്‍ പണത്തിനാണ് മുന്‍തൂക്കം നല്‍കുന്നതെന്നായിരുന്നു സൈനയുടെ പരസ്യമായ ആരോപണം.

കോവിഡ് 19 സംബന്ധിച്ച അധികൃതർ മുന്നോട്ടുവച്ച നിർദേശങ്ങൾ ലംഘിച്ചെന്ന് കണ്ടെത്തിയ കാസറഗോഡ് സ്വദേശിക്കെതിരെ നിയമ നടപടി. രോഗം ബാധ സംശയിച്ചിട്ടും വ്യാപകമായി ജനങ്ങളുമായി സമ്പർക്കത്തിലേർപ്പെട്ട ഇയാൾക്കെതിരെ കേസെടുത്തു. കുഡ്‌ലു സ്വദശിക്കെതിരെയാണ് പോലീസ് കേസെടുത്തത്. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിനാണ് നടപടി.

അതേസമയം, രോഗ ബാധ കണ്ടെത്തുകയും എംഎൽഎമാരുൾ‌പ്പെടെ നരവധി പേരുമായി സമ്പർക്കം പുലർത്തുകയും ചെയ്ത ഇയാൾ അധികൃതരുമായി ശരിയായ രീതിയിൽ സഹകരിക്കുന്നില്ലെന്നും റിപ്പോർട്ടുകള്‍ പറയുന്നു. കാസറഗോഡ് ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്. കുടൂതൽ വിവരങ്ങൾ ശേഖരിച്ച് വരികയാണെന്നും കളക്ടർ വ്യക്തമാക്കി.

അതിനിടെ, സർക്കാർ നിർദേശം ലംഘിച്ച് കാസറഗോഡ് ജില്ലയിൽ തുറന്ന കടകൾ അടപ്പിച്ചു. കാസറഗോഡ് കടകളുടെ പ്രവര്‍ത്തനം രാവിലെ 11 മണിമുതല്‍ വൈകിട്ട് അഞ്ച് മണിവരെ ആക്കി നിജപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അധികൃതർ നിർബന്ധിച്ച് കടകൾ അടപ്പിച്ചത്. കളക്ടർ ഉൾപ്പെടെയുള്ളവർ നേരിട്ടെത്തിയാണ് പരിശോധനകൾ നടത്തിയത്. ഒറ്റ ദിവസം ആറു കൊറോണ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കാസറഗോഡ് കടുത്ത നിയന്ത്രണങ്ങളാണ് നടപ്പാക്കിവരുന്നത്.

കാസറഗോഡ് സ്ഥിതി രൂക്ഷമാണെന്നും കർ‌ശന നടപടി വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയത്. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ ഓഫീസുകള്‍ ഒരാഴ്ചത്തേക്ക് പ്രവര്‍ത്തിക്കില്ല. ആരാധാനലയങ്ങള്‍, ക്ലബുകള്‍ എന്നിവ രണ്ടാഴ്ചത്തേക്കും പ്രവര്‍ത്തിക്കില്ല. അതിര്‍ത്തികളില്‍ നിയന്ത്രണം കര്‍ശനമാക്കിയിട്ടുണ്ട്. ഓഫീസുകള്‍ അവധിയാണെങ്കിലും ജീവനക്കാര്‍ ജില്ലയില്‍ തന്നെ തുടരണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.

സർക്കാറിന്റെ നിർദേശത്തിനൊപ്പം കൂടുതൽ മുൻകരുതലാണ് ജില്ലാ ഭരണകൂടവും സ്വീകരിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി ആളുകൾ‌ കൂട്ടം കൂടുന്ന ആരാധനാലയങ്ങൾ ഉൾപ്പെടെയുള്ളവയിലെ ചടങ്ങുകൾ രണ്ടാഴ്ചത്തേക്ക് ഒഴിവാക്കാൻ ജില്ലാ ഭരണകൂടം നിർദേശിച്ചു. ബീവറേജസ് ഔട്ട്ലെറ്റുകൾ തുടങ്ങി ആളുകൾ കുടുന്ന എല്ലാ പ്രദേശങ്ങളും അടച്ചിടാനാണ് നിർദേശം. നിർദേശം ലംഘിക്കുന്നവർക്കെതിരെ നടപടി ഉണ്ടാവുമെന്നും അധികൃതർ വ്യക്തമാക്കുന്നു.

ഇതിന് പുറനെ കർണാടകയുമായി അതിർത്തി പങ്കിടുന്ന ജില്ലയുടെ അതിർത്തികളും കർശന നിരീക്ഷണത്തിലാണ്. ഗതാഗതത്തിനായി തുറന്ന് കൊടുത്തിരിക്കുന്ന അഞ്ച് പാതകളിലും നിരീക്ഷണം ശക്തമാണ്. ഉദ്യോഗസ്ഥർക്ക് പുറമെ ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തരും ഇതിനായി രംഗത്തുണ്ട്. മംഗലാപുരം വിമാനത്താവളത്തിലും സംസ്ഥാനത്തിന്റെ നിരീക്ഷണം കർശനമാക്കിയിരിക്കുകയാണ്. ഇതിനായി സംസ്ഥാനത്ത് നിന്നുള്ള ഉദ്യോഗസ്ഥനെയും ഇവിടെ നിയോഗിച്ചിട്ടുണ്ട്.

ശനിയാഴ്ച ഉച്ചമുതൽ കര്‍ണാടകത്തിലേക്കുള്ള കേരളത്തിലെ വാഹന ഗതാഗതവും ഇന്ന് മുതൽ നിർത്തിവയ്ക്കും. ഇക്കാര്യം കർണാടകം നേരത്തെ തന്നെ അറിയിച്ചിരുന്നു. മംഗലാപുരത്തെ ആശുപത്രികളെ ഉൾപ്പെടെ ആശ്രയിക്കുന്ന കാസറഗോഡ് ജില്ലക്കാർക്ക് കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ് ഈ തീരുമാനം. നിലവിലെ സാഹചര്യത്തിൽ ജില്ലയിലെ ജനജാഗ്രതാ സമിതികൾ ഉൾപ്പെടെ സജീവമായി പ്രവർത്തിക്കും. നേരത്തെ കൊവിഡ് 19 ബാധിച്ച് നിരവധി പേരുമായി ബന്ധം പുലർത്തിയെന്ന് കണ്ടെത്തിയ വ്യക്തിയുടെ സഞ്ചാര പാത ഉൾപ്പെടെ ഇത്തരത്തിൽ കണ്ടത്തേണ്ടതിനാണ് ഈ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കേണ്ടത്.

അതേസമയം, രോഗ ബാധ സംശയിക്കുന്ന 30 പേരുടെ സാംപിളുകളുടെ പരിശോധന ഫലമാണ് ഇനി കിട്ടാനുള്ളത്. ഈ ഫലങ്ങൾ പുറത്ത് വരുന്നതോടെ ജില്ലയിൽ കൂടുതൽ കേസുകൾ ഉണ്ടാവുമെന്നാണ് കരുതുന്നതെന്നാണ് റിപ്പോർട്ടുകൾ.

കൊവിഡ് 19ന്റെ വ്യാപനം ലോക ജനതയെ ആശങ്കയിലാഴ്ത്തുമ്പോള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായവുമായി എത്തുകയാണ് ഓസീസ് മുന്‍ പേസര്‍ ഷെയ്ന്‍ വോണ്‍. തന്റെ ഉടമസ്ഥതയിലുള്ള ഡിസ്റ്റിലറിയില്‍ മുഖ്യ ഉല്‍പന്നമായ ജിന്‍(ആല്‍ക്കഹോള്‍) ഉത്പാദനം നിര്‍ത്തി വെച്ച് പകരം, സാനിറ്റൈസര്‍ നിര്‍മിച്ച് നല്‍കുകയാണ് വോണ്‍. വോണ്‍ സഹഉടമയായുള്ള സെവന്‍ സീറോ എയ്റ്റ് എന്ന കമ്പനിയാണ് ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മിച്ച് വിതരണം ചെയ്യുന്നത്.കോവിഡ് മൂലം ഹാന്‍ഡ് സാനിറ്റെസറിനു ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണു വോണിന്റെ തീരുമാനം.

കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ തങ്ങളെ കൊണ്ട് ആവുന്നത് ചെയ്യണമെന്ന് ഓസ്ട്രേലിയന്‍ കമ്പനികളോട് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ ആഹ്വാനം ചെയ്തതിനു പിന്നാലെയാണ് വോണിന്റെ ‘സെവന്‍സീറോഎയ്റ്റ്’ എന്ന ഡിസ്റ്റിലറി കമ്പനി മെഡിക്കല്‍ ഗ്രേഡ് 70% ആല്‍ക്കഹോള്‍ ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്. വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ വോണ്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓസ്ട്രേലിയയിലെ പടിഞ്ഞാറന്‍ പ്രവിശ്യയിലെ രണ്ട് ആശുപത്രികളിലേക്ക് തുടര്‍ച്ചയായി സാനിറ്റൈസര്‍ നിര്‍മിച്ചു നല്‍കാന്‍ കരാറായെന്നും വോണ്‍ പറഞ്ഞു.

കൊറോണ വൈറസിനെ നേരിടാന്‍ യുദ്ധകാലടിസ്ഥാനത്തില്‍ അവശ്യ വസ്തുക്കള്‍ നിര്‍മിക്കാന്‍ കമ്പനികളോട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഈ പ്രതിസന്ധി ഘട്ടത്തില്‍ കൊറോണ വൈറസിനെ ചെറുക്കാനുള്ള ആരോഗ്യ വകുപ്പിന്റെ ശ്രമങ്ങളില്‍ നമ്മളാല്‍ കഴിയും വിധം സഹായം നല്‍കണമെന്ന് വോണ്‍ പറഞ്ഞു. വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ ആശുപത്രികളിലേക്കാണ് സാനിറ്റൈസര്‍ നിര്‍മിച്ചു നല്‍കുന്നത്.

ആദ്യമായല്ല വോണ്‍ ഓസ്ട്രേലിയക്ക് സഹായഹസ്തവുമാകുന്നത്. ഓസ്ട്രേലിയയില്‍ കാട്ടുതീ പടര്‍ന്നു പിടിച്ചപ്പോള്‍ തന്റെ ഏറ്റവും വിലപ്പെട്ട തൊപ്പി ലേലം ചെയ്ത് വോണ്‍ കോടികള്‍ സംഭാവനയായി നല്‍കിയിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളിലേതിന് സമാനമായി ഓസ്ട്രേലിയയില്‍ കൊറോണ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഏതാണ്ട് 750 ഓളം കേസുകളാണ് ഓസ്ട്രേലിയയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 7 പേര്‍ മരിക്കുകയും ചെയ്തു. ഓസ്ട്രേലിയയിലെ കായിക രംഗം മുഴുവന്‍ കൊറോണയെ തുടര്‍ന്ന് താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. കടുത്ത നിയന്ത്രണങ്ങളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കൊറോണ വൈറസ് ബാധിച്ച് അന്ത്യ നിമിഷങ്ങള്‍ പിന്നിടുന്നവര്‍ക്ക് അന്ത്യ കൂദാശ നല്‍കാനാണ് അവർ എത്തിയത്. എന്നാല്‍ വൈറസ് ആ പുരോഹിതരേയും വെറുതെ വിട്ടില്ല. ഇറ്റലിയില്‍ കോവിഡ് മൂലം മരിച്ച പുരോഹിതരുടെ എണ്ണം 18 ആയി.

ബെര്‍ഗാമോ രൂപതയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടത്. അവിടെ 10ഓളം പുരോഹിതര്‍ മരണപ്പെട്ടതായി കത്തോലിക് പത്രം അവെനിര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുരോഹിതന്‍മാരായലും വിശ്വാസികളുടെതായാലും മരണ സംഖ്യ എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയാത്ത വിധം കൂടിക്കൊണ്ടിരിക്കുന്നതായി പത്രം പറയുന്നു.

പാര്‍മ നഗരത്തില്‍ മാത്രം അഞ്ചു പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ബ്രെസ്ക്യ, ക്രിമോണ, മിലാന്റെ വടക്കന്‍ മേഖലയിലെ വ്യാവസായിക നഗരങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ പുരോഹിതരുടെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഡോക്ടര്‍മാരെ പോലെ രോഗികളുമായി ഏറെ സമ്പര്‍ക്കം പുലര്‍ത്തുന്നവരാണ് ഈ കത്തോലിക്ക രാജ്യത്തിലെ പുരോഹിതര്‍. മാസ്ക്, തൊപ്പി, കയ്യുറകള്‍, സുരക്ഷാ കണ്ണടകള്‍ ഒക്കെ ധരിച്ചു ഭൂതങ്ങളെ പോലെയാണ് തങ്ങള്‍ നടക്കുന്നതെന്ന് ഫാദര്‍ ക്ലോഡിയോ ഡെല്‍ മോണ്ടെ പറഞ്ഞു.

അതേ സമയം മരണപ്പെട്ട മറ്റുള്ളവരെ പോലെ പുരോഹിതരേയും അടക്കം ചെയ്യുന്നത് മതപരമായ ചടങ്ങുകള്‍ ഇല്ലാതെയാണ്. നിലവില്‍ രാജ്യത്ത് മതപരമായ ചടങ്ങുകള്‍ക്കും വിവാഹാഘോഷങ്ങള്‍ക്കും കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.ഇറ്റലിയില്‍ ഇതുവരെ 4032 പേര്‍ കോവിഡ് ബാധിച്ചു മരണപ്പെട്ടു. ഇന്നലെ മാത്രം മരിച്ചത് 627 പേരാണ്.

രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 223 ആയി. ഇന്ന് മാത്രം 50 ഓളം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് ആഴ്ചകള്‍ക്ക് മുന്‍പ് കോവിഡ് ബാധ സ്ഥിരീകരിച്ചതിന് ശേഷം ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന സംഖ്യയാണ് ഇത്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസില്‍ 32 വിദേശ പൌരന്മാരും ഉള്‍പ്പെടുന്നു. ഇതുവരെ 5 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

രോഗ പടര്‍ച്ച തടയുന്നതിന് പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യു കര്‍ശനമായി പാലിക്കാന്‍ ആരോഗ്യ മന്ത്രാലയം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഞായറാഴ്ച രാവിലെ 7 മുതല്‍ രാത്രി 9 മണിവരെ കര്‍ഫ്യൂ ആചരിക്കാനാണ് രാഷ്ട്രത്തോട് നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടത്.

സംസ്ഥാനത്ത് ഇന്നു മാത്രം 12 പേര്‍ക്ക് കൊറണ ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി. കൊച്ചിയിലെ അഞ്ച് വിദേശികളുള്‍പ്പെടെയാണിത്. കാസറഗോഡ് ആറുപേര്‍ക്കും പാലക്കാട് ഒരാള്‍ക്കുമാണ് കൊറോണവൈറസ് ബാധിച്ചിരിക്കുന്നത്. 444396 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. ഇന്നുമാത്രം 55 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.ഇതോടെ കേരളത്തില്‍ കോവിഡ്-19 ബാധിച്ചവരുടെ എണ്ണം 40 ആയി.

കാസറഗോഡ് കൊറോണ സ്ഥിരീകരിച്ചവരിലൊരാള്‍ കരിപ്പൂരില്‍ വിമാനമിറങ്ങിയതാണ്. ഇദ്ദേഹം പിന്നീട് അവിടെത്തന്നെ ഒരുനാള്‍ തങ്ങുകയും പിന്നീട് കോഴിക്കോട് പോകുകയും ചെയ്തു. അവിടെ നിന്ന് കാസറഗോഡേക്ക് പോയി. കാസറഗോഡ് പൊതുപരിപാടികളിലടക്കം നിരവധി പരിപാടികളില്‍ ഇയാള്‍ പങ്കെടുത്തതായി മുഖ്യമന്ത്രി പറഞ്ഞു. ഫൂട്ബോള്‍ കളിയിലും ക്ലബ്ബ് പരിപാടികളിലുമെല്ലാം പങ്കെടുത്തു. ഒട്ടേറെ ആളുകളുമായി ഇയാള്‍ ബന്ധപ്പെട്ടു. ഈ നില വന്നപ്പോള്‍ കാസറഗോഡ് പ്രത്യേക ശ്രദ്ധ വേണ്ട അവസ്ഥ വന്നു.

രണ്ട് എംഎല്‍മാര്‍ നിരീക്ഷണത്തിലായിട്ടുണ്ട്. ഇതേ കക്ഷി കൈ കൊടുക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്തതാണ് ഇതിനു കാരണമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ആളുകള്‍ പൊതുവില്‍ സഹകരിക്കുന്നുണ്ടെങ്കിലും ഇത്തരമാളുകള്‍ പ്രശ്നമുണ്ടാക്കുകയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കാസറഗോഡ് കടുത്ത നിയന്ത്രണങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ വിഷയം ഗൗരവമായി എടുത്തിട്ടുണ്ട്. കെഎസ്ആര്‍ടിസി ബസ്സുകള്‍ ഞായറാഴ്ച നിശ്ചലമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മെട്രോയും ഓടില്ല. എല്ലാവരും വീടുകളില്‍ കഴിയുമ്പോള്‍ പരിസരം പൂര്‍ണമായും ശുചീകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ കൈക്കൊണ്ട പ്രധാന നടപടികള്‍

1. വലിയ മതാഘോഷങ്ങള്‍ മാറ്റി വെയ്ക്കാനും അതില്‍ നിന്നു അകന്നു നില്‍ക്കാനും ആരോഗ്യ മന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടു.
2. ജനത കര്‍ഫ്യു ദിവസം ക്രമ സമാധാന പരിപാലനത്തിനായി 39 ഡ്യൂട്ടി മജിസ്ട്രേറ്റ് മാരെ നോയിഡയില്‍ നിയമിച്ചു.
3. യു പി എസ് സി എല്ലാ സിവില്‍ സര്‍വ്വീസ് അഭിമുഖങ്ങളും പരീക്ഷകളും മാറ്റിവെച്ചു
4. കേരള ഗവണ്‍മെന്‍റ് എസ് എസ് എല്‍ സി, പ്ലസ് ടു, സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു.
5. കേരളത്തില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നാളെ അവധി. ജീവനക്കാര്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ അവധി.
6. കര്‍ണ്ണാടകയും, തമിഴ്നാടും കേരളത്തിലേക്കുള്ള അതിര്‍ത്തി റോഡുകളില്‍ ശക്തമായ സ്ക്രീനിംഗ് ഏര്‍പ്പെടുത്തി.
7. ഉത്തരാഖണ്ഡ് ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികള്‍ സംസ്ഥാനത്ത് പ്രവേശിക്കുന്നത് നിരോധിച്ചു.
8. ലഖ്നോവിലെ എല്ലാ ഭക്ഷണ ശാലകളും മാര്‍ച്ച് 31 വരെ അടച്ചു.
9. ജനതാ കര്‍ഫ്യു ദിവസം ഡല്‍ഹി മെട്രോ നിര്‍ത്തിവെച്ചു, ഡല്‍ഹിയില്‍ മാര്‍ക്കറ്റുകള്‍ 3 ദിവസത്തേക്ക് അടച്ചു.
10 മുംബൈ, പൂനെ, നാഗ്പൂര്‍ നഗരങ്ങളില്‍ മാര്‍ച്ച് 31 വരെ ഷട്ട് ഡൌണ്‍ പ്രഖ്യാപിച്ചു

കൊച്ചിയിൽ അഞ്ചുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധ യുകെയിൽ നിന്നുള്ള ടൂറിസ്റ്റുകൾക്ക്. മൂന്നാറിൽ നിന്നെത്തിയ സംഘത്തിനാണ് കോവിഡ് സ്ഥിരീകരിച്ചത്. 17 അംഗ സംഘമാണ് മൂന്നാറിൽ നിന്നെത്തിയത്. കളമശേരിയിലെ മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിലേക്ക് ഇവരെ മാറ്റി. സ്വാകാര്യ ആശുപത്രിയിൽ അടക്കം സജീകരണങ്ങൾ. ഏത് സാഹചര്യത്തെയും നേരിടാൻ സംസ്ഥാനം സുസജം. അഞ്ചുപേരുടേയും നില തൃപ്തികരമെന്ന് മന്ത്രി വി.എസ്.സുനില്‍ കുമാര്‍ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംഘത്തിൽ ഒരാൾക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 30 ആയി.

RECENT POSTS
Copyright © . All rights reserved