ഇറ്റലിയിൽനിന്ന് എത്തിയ കൊറോണ വൈറസ് കുടുംബവുമായി നേരിട്ടു സന്പർക്കത്തിൽ ഏർപ്പെട്ട സിവിൽ പോലീസ് ഓഫീസറുടെ പരിശോധന ഫലം നെഗറ്റീവ്. തിരുവനന്തപുരം ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്. പത്തനംതിട്ട എസ്പി ഓഫീസിലെ സിവിൽ പോലീസ് ഓഫീസറാണു നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത്. ഇറ്റലിയിൽനിന്ന് എത്തിയ പത്തനംതിട്ട സ്വദേശികളുമായി നേരിട്ട് സന്പർക്കത്തിൽ ഏർപ്പെട്ടത് ഇദ്ദേഹമാണ്. പത്തനംതിട്ട എസ്പി ഓഫീസിൽ എത്തിയപ്പോഴാണു കുടുംബവുമായി പോലീസ് ഉദ്യോഗസ്ഥനു സന്പർക്കം പുലർത്തേണ്ടിവന്നത്.
ഇറ്റലി കുടുംബത്തിനു കൊറോണ സ്ഥിരീകരിച്ചശേഷം തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹം നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. അതേസമയം, ഇറ്റലിയിൽനിന്നു വന്ന കുടുംബം കൊറോണ സ്ഥിരീകരിക്കപ്പെട്ട് ആശുപത്രിയിൽ ഐസൊലേഷനിൽ കഴിയുകയാണ്.
സംസ്ഥാനത്ത് എട്ടു പേർക്കുകൂടി കോവിഡ്- 19 രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 17 ആയി ഉയർന്നു. ഇവരിൽ 14 പേരാണു ചികിത്സയിലുള്ളതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കഴിഞ്ഞമാസം രോഗം ബാധിച്ച മൂന്നു പേർ സുഖം പ്രാപിച്ചിരുന്നു. അവർക്ക് ഇപ്പോൾ രോഗമില്ല. സംസ്ഥാനത്ത് 1495 പേര് നിരീക്ഷണത്തിലുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
ഇറ്റലിയിൽനിന്നു റാന്നിയിലെത്തിയവരുമായി നേരിട്ടു സന്പർക്കം പുലർത്തിയ ആറു പേർക്ക് തിങ്കളാഴ്ച രാത്രി രോഗം സ്ഥിരീകരിച്ചു. റാന്നി സ്വദേശിയുടെ മാതാപിതാക്കൾ, ഇറ്റലിയിൽനിന്നെത്തിയവരെ വിമാനത്താവളത്തിൽനിന്നു കൂട്ടിക്കൊണ്ടുവരാൻ പോയ കോട്ടയം സ്വദേശികൾ, ഇറ്റലിയിൽനിന്നെത്തിയവരുമായി സന്പർക്കം പുലർത്തിയ റാന്നി സ്വദേശികളായ മറ്റു രണ്ടുപേർ എന്നിവർക്കാണു പുതുതായി രോഗം സ്ഥിരീകരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇറ്റലിയിൽനിന്നു കൊച്ചിയിലെത്തിയ രോഗബാധിതനായ മൂന്നുവയസുള്ള കുഞ്ഞിന്റെ മാതാപിതാക്കൾക്ക് ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവർ കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
പരിശോധനാ സൗകര്യം
ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് കൂടാതെ തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളജുകളിലും പരിശോധനാ സംവിധാനം ഒരുക്കും. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ടെസ്റ്റിംഗ് ലാബുകളുടെ എണ്ണം കൂട്ടാൻ കേന്ദ്രത്തോട് അഭ്യർഥിച്ചിട്ടുണ്ട്. കുവൈറ്റും സൗദി അറേബ്യയും പ്രവേശനത്തിനായി വൈറസ് ബാധിതരല്ലെന്ന സർട്ടിഫിക്കറ്റ് നിഷ്കർഷിക്കുന്നത് പ്രവാസികളെ ബുദ്ധിമുട്ടിലാക്കുന്ന പശ്ചാത്തലത്തിൽ ഇതിന് മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കാനും കേന്ദ്രത്തോട് അഭ്യർഥിച്ചിട്ടുണ്ട്. വിദേശങ്ങളിൽ ജോലി നോക്കുന്ന മലയാളികൾ ഇന്നത്തെ സാഹചര്യത്തിൽ പ്രയാസങ്ങൾ നേരിടുന്നുണ്ട്.
കൂടുതൽ പേർ വീടുകളിലും മറ്റും നിരീക്ഷണത്തിൽ കഴിയുന്ന സാഹചര്യത്തിൽ സ്വാഭാവികമായി ഇന്റർനെറ്റ് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ കൂടുതലാണ്. ഈ സാഹചര്യം കണക്കിലെടുത്ത് ഇന്റർനെറ്റ് ശൃംഖല ശക്തിപ്പെടുത്താനും മുടക്കമില്ലാതെ ഇന്റർനെറ്റ് കിട്ടാനും നടപടിയെടുക്കും. സംസ്ഥാനത്താകെ സർക്കാർ സംവിധാനങ്ങൾ ജാഗ്രതയോടെ ഇടപെടുന്നുണ്ട്. എന്നാൽ കോവിഡ്-19 വ്യാപനം നിയന്ത്രിക്കാൻ സാധാരണ തോതിലുള്ള ജാഗ്രതയും ഇടപെടലും പോരാ. സ്ഥിതി നിയന്ത്രിക്കാൻ സർക്കാരും ജനങ്ങളും സംവിധാനങ്ങളും ഒത്തൊരുമിച്ച് രംഗത്തിറങ്ങണം.
മറച്ചുവയ്ക്കരുത്.
രോഗബാധയുള്ള രാജ്യങ്ങളിൽനിന്നെത്തുന്ന കാര്യം മറച്ചുവയ്ക്കുന്നവർക്കെതിരേ നിയമനടപടികളിലേക്കു സർക്കാർ നീങ്ങും. നേരിയ അനാസ്ഥ പോലും നാടിനെയാകെ പ്രതിസന്ധിയിൽ പെടുത്തുമെന്നതാണ് മുന്നിലുള്ള അനുഭവമെന്നും ഇറ്റലിയിൽനിന്നു വന്ന മൂന്നു പേർ വിവരം മറച്ചുവച്ചതിനെ സൂചിപ്പിച്ച് മുഖ്യമന്ത്രി പറഞ്ഞു. സർക്കാരാശുപത്രികൾക്കു പുറമേ സ്വകാര്യ ആശുപത്രികളുടെ സഹായവും തേടുമെന്നും കൂടുതൽ രോഗികൾ വരുന്നതനുസരിച്ച് ആശുപത്രികളിൽ സൗകര്യങ്ങളേർപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.
കൊറോണ വൈറസ് ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള രോഗിയുടെ നില അതീവ ഗുരുതരം. 85 വയസുള്ള സ്ത്രീയുടെ ആരോഗ്യ നിലയിലാണ് ആശങ്ക.നാല് പേരാണ് കൊവിഡ് 19 വൈറസ് ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്നത്. ഇറ്റലിയില്‍ നിന്ന് എത്തിയവരുടെ മാതാപിതാക്കളും അവരുടെ മകളും മരുമകനുമാണ് കോട്ടയത്ത് ചികിത്സയിലുള്ളത്.
ഇതില്‍ മാതാവിന്റെ നിലയാണ് ഗുരുതരമായി തുടരുന്നതെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഇവര്‍ക്ക് ഉണ്ടായിരുന്നു. ഇപ്പോള്‍ ആവശ്യമുള്ള എല്ലാ വൈദ്യസഹായങ്ങള്‍ അവര്‍ക്ക് നല്‍കുകയാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
ഇതുവരെയുള്ള കണക്ക് പ്രകാരം ആകെ രോഗ ബാധിതരുടെ എണ്ണം 14 ആയി ഉയര്‍ന്ിരിക്കുകയാണ്.നിലവിലെ സാഹചര്യം കണക്കിലെടുത്ത് കര്‍ശന നിര്‍ദ്ദേശങ്ങളാണ് ആരോഗ്യ വകുപ്പും സര്‍ക്കാരും മുന്നോട്ട് വെയ്ക്കുന്നത്.
ഇറ്റലിയില്‍ നിന്ന് കേരളത്തിലെത്തിയ 42 പേരെ നിരീക്ഷണത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ച പുലർച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ സംഘത്തെയാണ് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ പരിശോധനകൾക്കായി ആലുവ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഖത്തര്‍ എയെര്‍വെയ്സിലായിരുന്നു സംഘം കൊച്ചിയിലേക്കെത്തിയത്. ഇവരുടെ രക്ത സാമ്പിളുകള്‍ എടുത്ത് പരിശോധിക്കും. ഇറ്റലിയിൽ നിന്ന് എത്തുന്നവരുടെ പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആകുന്നതുവരെ ഐസൊലേഷനിൽ വയ്ക്കണമെന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്.
അതിനിടയില്‍ ഇറ്റലിയില്‍ നിന്നെത്തിയ റാന്നി സ്വദേശികളുമായി നേരിട്ട ബന്ധം പുലർത്തിയെന്ന് കണ്ടെത്തിയ 5 പേര്‍ക്ക് കൊറോണയില്ലെന്ന് സ്ഥിരീകരിച്ചു. റാന്നി സ്വദേശികള്‍ സന്ദര്‍ശിച്ച പുനലൂരിലെ ബന്ധുവീട്ടിലെ മൂന്ന് പേര്‍ക്കും അവരുടെ അയല്‍വാസികളായ രണ്ട് പേരുടെയും പരിശോധനാ ഫലങ്ങൾ നെഗറ്റീവാണെന്നാണ് റിപ്പോർട്ട്. ഇതോടെ ഇവരെ ആശുപത്രി നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കും. പക്ഷേ 28 ദിവസം ഇവര്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണം.
ഇതിന് പുറമെകോവിഡ് ലക്ഷണങ്ങളോടെ അമ്മയും കുഞ്ഞും നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. റാന്നി സ്വദേശികളായ ഇരുവരും കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലാണ് നിരീക്ഷണത്തിലുള്ളത്. രോഗബാധിതരുമായി നേരിട്ട ബന്ധമുള്ളവരാണ് അമ്മയും ഒരുമാസം പ്രായം മാത്രമുള്ള കുഞ്ഞും.
ഇറ്റലിയില്‍ നിന്ന് റാന്നിയിലെത്തിയ കുടുംബം സഞ്ചരിച്ച റൂട്ട് മാപ്പ് പുറത്തുവിട്ടു. ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ആദ്യ അഞ്ചുപേര്‍ സഞ്ചരിച്ച തീയതിയും സ്ഥലങ്ങളും കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ച രണ്ടു പേര് സഞ്ചരിച്ച തീയതിയും സ്ഥലങ്ങളുമാണ് റൂട്ട് മാപ്പിലുള്ളത്.
ഈ റൂട്ടില്‍ യാത്ര ചെയ്തിട്ടുള്ളവര്‍ വിവരം പത്തനംതിട്ട ജില്ലാഭരണകൂടത്തെ അറിയിക്കണം.
കൊറോണ വൈറസ് (കോവിഡ് 19 രോഗം) ബാധിച്ച് ഗുരുതരാവസ്ഥയിലായ രോഗികള്‍ക്ക് വിത്തുകോശ ചികിത്സ ഫലപ്രദമാകുന്നു. കോവിഡ് 19 ബാധിച്ച് ഗുരുതരാവസ്ഥയിലായ നാല് രോഗികള്‍ക്ക് വിത്തുകോശ ചികിത്സയെ തുടര്‍ന്ന് അസുഖം ഭേദമായെന്നാണ് സൂചന. ഇതോടെ കൂടുതല്‍ ഗുരുതരാവസ്ഥയിലായ രോഗികളിലേക്ക് ഈ ചികിത്സാ മാര്‍ഗ്ഗം ഉപയോഗിക്കുന്നുവെന്നും സയന്‍സ് ആൻഡ് ടെക്നോളജി ഡെയ്ലി റിപ്പോര്‍ട്ടു ചെയ്തു.
പ്രസവസമയത്ത് പൊക്കിള്‍ കൊടിയില്‍ നിന്നാണ് മൂലകോശങ്ങള്‍ ശേഖരിക്കുന്നത്. ഇങ്ങനെ എടുക്കുന്ന മൂലകോശങ്ങള്‍ സ്റ്റെം സെല്‍ ബാങ്കുകളില്‍ സൂക്ഷിക്കുന്നു. ശരീരത്തിലെ ഏത് കോശങ്ങളായി മാറാനുമുള്ള കഴിവ് ഈ മൂലകോശങ്ങള്‍ക്കുണ്ട്.
മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ നമ്മുടെ ശരീരത്തിലെ എല്ലാ അവയവങ്ങളുടേയും അടിസ്ഥാനമാണ് മൂലകോശം അഥവാ വിത്ത്കോശം. അതിവേഗത്തില്‍ വിഭജിച്ച് രോഗം ബാധിച്ച ഭാഗങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കാന്‍ ഇവക്കാകും. രോഗം ബാധിച്ച അവയവങ്ങളെ ഈ മൂല കോശങ്ങളുടെ സഹായത്തില്‍ പുതിയ കോശങ്ങളുണ്ടാക്കി കേടുപാടുകള്‍ പരിഹരിക്കുന്ന മാര്‍ഗമാണ് മൂലകോശ ചികിത്സ.
ഹൃദയസംബന്ധമായ അസുഖങ്ങള്‍, അര്‍ബുദം, പാര്‍ക്കിന്‍സണ്‍സ്, പ്രമേഹം, കരള്‍ രോഗങ്ങള്‍, തലച്ചോറിലെ മുഴകള്‍, നേത്രസംബന്ധമായ രോഗങ്ങള്‍, നാഡീ സംബന്ധമായ തകരാറുകള്‍ എന്നിവയുടെ ചികിത്സക്ക് വിത്തുകോശങ്ങള്‍ വ്യാപകമായി ഉപയോഗിക്കാറുണ്ട്. സമാനമായി കോവിഡ് 19 രോഗത്തിനെതിരെയും വിത്ത് കോശ ചികിത്സ ഫലപ്രദമാണെന്നാണ് ചൈനയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
കോവിഡ് 19 ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന നാല് പേരില്‍ വിത്ത് കോശ ചികിത്സ ഫലപ്രദമായി നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ രോഗികളില്‍ ഈ ചികിത്സ നടത്തുമെന്ന് ശാസ്ത്ര സാങ്കേതികവിദ്യ സഹമന്ത്രി സു നാന്പിങ് വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ H7N9 പക്ഷിപ്പനിയുടെ കാലത്ത് വിത്തുകോശ ചികിത്സ ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ട്.
കൊറോണ ഭീതിയില്‍ നില്ക്കുമ്പോള് കോഴിക്കോട് അസാധാരണ സംഭവം. കാരശ്ശേരി പഞ്ചായത്തില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍. വവ്വാല് എന്നു കേള്‍ക്കുമ്പോള്‍ ജനങ്ങള്‍ക്ക് നിപ വൈറസിനെയാണ് പേടി. അതുകൊണ്ടുതന്നെ നിസാരമാക്കി തള്ളി കളയേണ്ടതല്ല. സംഭവം കണ്ട നാട്ടുകാര്‍ ആരോഗ്യവകുപ്പിനെ വിവരം അറിയിച്ചു.
കാരശ്ശേരിയിലെ കാരമൂലയിലാണ് വവ്വാലുകളെ ചത്ത നിലയില്‍ കണ്ടെത്തിയത്. കൂട്ടത്തോടെ ചത്തനിലയിലാണുള്ളത്. ജില്ലയില്‍ പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനിടെയാണ് സംഭവം. പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത വേങ്ങേരി, വെസ്റ്റ് കൊടിയത്തൂര്‍ എന്നിവിടങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഈ പ്രദേശങ്ങളിലെ പക്ഷികളെ കൊന്നൊടുക്കുന്നത് ഈ ആഴ്ച പൂര്‍ത്തിയാകും.
പത്തനംതിട്ടയിൽ നിരീക്ഷണത്തിനിടെ കടന്നുകളഞ്ഞ യുവാവിനെ തിരിച്ചെത്തിച്ചു. റാന്നിയിലെ ഇയാളുടെ വീട്ടിൽ നിന്നാണ് യുവാവിനെ കണ്ടെത്തിയത്. യുവാവിനെ വീണ്ടും ആശുപത്രിയിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. പത്തനംതിട്ട ജനറല്‍ ആശുപത്രിയിൽ പരിശോധന നടത്തേണ്ടിയിരുന്ന യുവാവാണ് ഇന്നലെ രാത്രി ആശിപത്രിയില്‍ നിന്ന് ചാടിപോയത്. വെച്ചൂച്ചിറ സ്വദേശിയായിരുന്ന ഇയാൾ ആശുപത്രി അധികൃതർ അറിയാതെയാണ് മുങ്ങിയത്. കർശനനിരീക്ഷണത്തിലുള്ള വാർഡിൽ നിന്നാണ് ഇയാള്‍ ചാടിപോയത്. അതേസമയം, ജില്ലയില്‍ ഒരാളെ കൂടി ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. രണ്ട് വയസുകാരിയെ ആണ് ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്.
രോഗബാധിതരായ അഞ്ച് പേരുമായി നേരിട്ടും അല്ലാതെയും ബന്ധപ്പെട്ടവരുടെ സമ്പർക്കപ്പട്ടിക ജില്ലാ ഭരണകൂടം തയ്യാറാക്കിയിരുന്നു. ഇതിൽപ്പെട്ടയാളായിരുന്നു യുവാവ്. പരിശോധനയ്ക്കായി ഇവരെ ഓരോരുത്തരെയായി വിളിച്ചുവരുത്തി രക്തമെടുത്ത് പരിശോധന നടത്തുകയാണ് ജില്ലാ ഭരണകൂടവും ആരോഗ്യപ്രവർത്തകരും. ഇതിനിടെയാണ് ഇയാൾ മുങ്ങിയത്. പത്തനംതിട്ട ജനറലാശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ എത്തിച്ച ഈ യുവാവ് ആദ്യം രക്തപരിശോധനയ്ക്ക് തയ്യാറായില്ല. പിന്നീട് അധികൃതരുടെ ശ്രദ്ധ ഒന്ന് തെറ്റിയപ്പോൾ ഓടിപ്പോവുകയായിരുന്നു എന്നാണ് വിവരം.
കോട്ടയം: ജില്ലയിൽ മാസ്കുകളും ഹാൻഡ് സാനിറ്റൈസറുകളും കിട്ടാക്കനി. മെഡിക്കൽ സ്റ്റോറുകൾ ഇവയ്ക്ക് കൃത്രിമക്ഷാമം സൃഷ്ടിച്ച് വൻവില വാങ്ങുന്നതായി വ്യാപകപരാതി. ആഴ്ചകൾക്ക് മുൻപ് മൂന്നു രൂപയ്ക്കും അഞ്ച് രൂപയ്ക്കും വാങ്ങിയിരുന്ന മാസ്കുകൾ ഒന്നിന് ഇരുപത്തിയഞ്ച് രൂപയിലേറെയാണ് പലകടകളിലും ഈടാക്കുന്നത്. തോന്നിയതുപോലെ വിലകൂട്ടി വിൽക്കാൻ മെഡിക്കൽ സ്റ്റോറുകളിൽ മാസ്കുകളുടെ ചില്ലറ വിൽപ്പനയാണ് നടക്കുന്നത്. പായ്ക്കറ്റ് മാസ്കുകൾ ഒരിടത്തും ലഭിക്കാനില്ല. പായ്ക്കറ്റുകളിൽ വില രേഖപ്പെടുത്തിയിരിക്കുന്നതിനാൽ ഇതിൽ കൂടുതൽ വാങ്ങാൻ കഴിയാത്തതിനാലാണ് ചില്ലറ വിൽപ്പന നടത്തുന്നതെന്നാണ് ആക്ഷേപം. ഇതു സംബന്ധിച്ച് പരാതികൾ വന്നതോടെ എഡിഎമ്മിന്റെ നേതൃത്വത്തില്‍ മൊത്തവിതരണ സ്ഥാപനങ്ങളിൽ പരിശോധന നടത്തി.
സൗദി വിമാനം ബഹ്റൈനില്‍ അടിയന്തിരമായി ഇറക്കി. നെടുമ്പാശേരിയില്‍ നിന്നു പുറപ്പെട്ട വിമാനമാണ് ബഹ്റൈന്‍ വിമാനത്താവളത്തില്‍ ഇറക്കിയത്. ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് സൗദി വിലക്കേര്‍പ്പെടുത്തിയിരുന്നു. വിമാനത്തില്‍ നിരവധി മലയാളികള്‍ ഉണ്ട്. ഇവരെ മറ്റൊരു വിമാനത്തില്‍ നാട്ടിലേക്ക് തിരിച്ചയക്കാനാണ് തീരുമാനം.
അതേസമയം, നടക്കാനിരിക്കുന്ന പരീക്ഷകള്‍ക്കും ഐപിഎല്ലിനും മാറ്റമുണ്ടാകില്ല. ബിസിസിഐ തീരുമാനം മാറ്റാന്‍ സാധ്യതയില്ല. എസ്എസ്എല്‍സി, ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. രോഗബാധയുള്ളവര്‍ക്ക് സേ പരീക്ഷയൊരുക്കും.
കോവിഡ് 19 പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കോട്ടയം ജില്ലയില്‍ ആരാധനാലയങ്ങളിലെ ചടങ്ങുകള്‍ക്ക് നിയന്ത്രണം. മെഡി.കോളജിലെ ഐസലേഷന്‍ വാര്‍ഡില്‍ ഏഴുപേര്‍ നിരീക്ഷണത്തിലാണ്. രോഗലക്ഷണമുളള നാലുപേരുടെ സ്രവം പരിശോധനയ്ക്കയച്ചു. കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു.
രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ അധികം ഉണ്ടാകാമെന്ന സാധ്യത കണക്കാക്കി പത്തനംതിട്ടയിലും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കിയിട്ടുണ്ട്. ജില്ലയിൽ സകൂള്‍ വാര്ഷികങ്ങള്ക്ക് വിലക്കേര്‍പ്പെടുത്തി. ഓമല്ലൂര്‍ വയല്‍വാണിഭവും ക്ഷേത്രോല്‍സവങ്ങളും റദ്ദാക്കാനും തീരുമാനിച്ചു. അന്നദാനവും, സമൂഹസദ്യയും പാടില്ലെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
സുരക്ഷാമുന്‍കരുതലുകള്‍ ശക്തിപ്പെടുത്തന്നതിന്റെ ഭാഗമായാണ് ജില്ലാഭരണകൂടത്തിന്റെ നടപടി. ശവസംസ്കാര ചടങ്ങുകളില്‍ ആളുകളെ കുറയ്ക്കണമന്നതടക്കമുള്ള നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. മുസ്ലീം പള്ളികളില്‍ പൊതുഇടത്തിലെ ദേഹശുദ്ധി നിര്‍ത്തണമെന്ന നിര്‍ദ്ദേശവും ഉണ്ട്.
ജില്ലാ ആശുപത്രിയിലെ ഐസലേഷന്‍വാര്‍ഡില്‍ മൂന്നുപേരെകൂടി പ്രവേശിപ്പിച്ചു. എഴുപേരെക്കൂടി ഐസോലേഷന്‍വാര്‍ഡിലേയ്ക്ക് മാറ്റും. രോഗലക്ഷണങ്ങള്‍ പ്രകടമായതിനെതുടര്‍ന്നാണിത്. വയോധികരായ രണ്ടുപേരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്ന് കോട്ടയം മെഡിക്കല്‍കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരെ ആരോഗ്യപ്രവര്‍ത്തകര്‍ കൃത്യമായ ഇടവേളകളില്‍ പരിശോധിക്കുന്നുണ്ട്. ജില്ലയിലെ കോടതികള്‍ ഈ മാസം പതിമൂന്നുവരെയുള്ള സിറ്റിങ് ഒഴിവാക്കി.