ഇറ്റലിയില്‍ നിന്ന് കേരളത്തിലെത്തിയ 42 പേരെ നിരീക്ഷണത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ച പുലർച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ സംഘത്തെയാണ് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ പരിശോധനകൾക്കായി ആലുവ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഖത്തര്‍ എയെര്‍വെയ്‌സിലായിരുന്നു സംഘം കൊച്ചിയിലേക്കെത്തിയത്. ഇവരുടെ രക്ത സാമ്പിളുകള്‍ എടുത്ത് പരിശോധിക്കും. ഇറ്റലിയിൽ നിന്ന് എത്തുന്നവരുടെ പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആകുന്നതുവരെ ഐസൊലേഷനിൽ വയ്ക്കണമെന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്.

അതിനിടയില്‍ ഇറ്റലിയില്‍ നിന്നെത്തിയ റാന്നി സ്വദേശികളുമായി നേരിട്ട ബന്ധം പുലർത്തിയെന്ന് കണ്ടെത്തിയ 5 പേര്‍ക്ക് കൊറോണയില്ലെന്ന് സ്ഥിരീകരിച്ചു. റാന്നി സ്വദേശികള്‍ സന്ദര്‍ശിച്ച പുനലൂരിലെ ബന്ധുവീട്ടിലെ മൂന്ന് പേര്‍ക്കും അവരുടെ അയല്‍വാസികളായ രണ്ട് പേരുടെയും പരിശോധനാ ഫലങ്ങൾ നെഗറ്റീവാണെന്നാണ് റിപ്പോർട്ട്. ഇതോടെ ഇവരെ ആശുപത്രി നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കും. പക്ഷേ 28 ദിവസം ഇവര്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണം.

ഇതിന് പുറമെകോവിഡ് ലക്ഷണങ്ങളോടെ അമ്മയും കുഞ്ഞും നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. റാന്നി സ്വദേശികളായ ഇരുവരും കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലാണ് നിരീക്ഷണത്തിലുള്ളത്. രോഗബാധിതരുമായി നേരിട്ട ബന്ധമുള്ളവരാണ് അമ്മയും ഒരുമാസം പ്രായം മാത്രമുള്ള കുഞ്ഞും.