കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയിൽ നിന്നും തിരിച്ചെത്തിയവരിൽ പതിനൊന്ന് പേർ കേരളം, മുംബൈ, ഹൈദരബാദ്, ബെംഗളൂരു എന്നിവിടങ്ങളിലെ ആശുപത്രികളിൽ നിരീക്ഷണത്തിൽ. കേരളത്തിൽ ഏഴ്, മുംബൈയിൽ രണ്ട്, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ ഓരോരുത്തരുമാണ് നിരീക്ഷണത്തിലുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ ചൈനയിൽ നിന്ന് മടങ്ങിയെത്തിയ നൂറുകണക്കിന് യാത്രക്കാരിൽ നിന്നുള്ളവരാണ് നിരീക്ഷണത്തിലുള്ളതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
ഈ 11 പേരിൽ മുംബൈ ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ടായിരുന്ന രണ്ട് പേരും ഹൈദരാബാദിലും ബെംഗളൂരുവിലും നിരീക്ഷണത്തിലുള്ള ഓരോരുത്തരുടേയും പരിശോധന ഫലങ്ങൾ നെഗറ്റീവാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
“മുംബൈ, ബെംഗളൂരു, ഹൈദരബാദ് എന്നിവിടങ്ങളിലുള്ളനാല് സാമ്പിളുകളുടേയും പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ഐസിഎംആർ-എൻഐവി പൂനെ അറിയിച്ചു. മുംബൈലുള്ള രോഗികളിൽ ഒരാൾക്ക് സാധാരണ ജലദോഷ വൈറസുകളിലൊന്നായ റിനോവൈറസ് ഉണ്ട്,” മന്ത്രാലയം ട്വീറ്റ് ചെയ്തു. കേരളത്തിൽ 73 പേർ സ്വന്തം വീടുകളിൽ നിരീക്ഷണത്തിലാണെന്നും അധികൃതർ അറിയിച്ചു.
സംസ്ഥാനത്തെ വിവിധ ജില്ലകളിലെ സർക്കാർ ആശുപത്രികളിൽ പനി, ചുമ, തൊണ്ടവേദന എന്നിവയുടെ നേരിയ ലക്ഷണങ്ങൾ കാണിച്ച ഏഴ് പേരെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് കേരള ആരോഗ്യ മന്ത്രാലയം അധികൃതർ അറിയിച്ചു. ഇവരിൽ രണ്ടുപേർ കൊച്ചിയിലാണ്. തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, പത്തനംതിട്ട എന്നിവിടങ്ങളിൽ ഓരോരുത്തരും നിരീക്ഷണത്തിലാണ്.
ചൈനയിൽ നിന്ന് വന്ന് നിരീക്ഷണത്തിൽ കഴിയുന്നവർ പുറപ്പെട്ട തീയതി മുതൽ 28 ദിവസം വീട്ടിൽ തന്നെ തുടരണമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. രാജ്യത്ത് ഇരുവരെ പോസിറ്റീവ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ചൈനയിൽ നിന്ന് 96 വിമാനങ്ങളിലായി യാത്ര ചെയ്ത 20,844 യാത്രക്കാരെ ജനുവരി 24 വരെ വിമാനത്താവളങ്ങളിൽ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ചൈന, ഹോങ്കോംഗ് എന്നിവിടങ്ങളിൽ നിന്ന് മടങ്ങുന്ന 20,000 ത്തിലധികം യാത്രക്കാരെ ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി എന്നീ ഏഴ് അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ പരിശോധനയ്ക്ക് വിധേയരാക്കി. ശ്വാസകോശ സംബന്ധമായ അണുബാധയുണ്ടെന്ന് സംശയിക്കപ്പെടുന്നവർക്കായി ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) ഇൻസുലേഷൻ വാർഡും കേസുകൾക്ക് ചികിത്സ നൽകുന്നതിന് കിടക്കകളും തയ്യാറാക്കിയിട്ടുണ്ട്.
ചൈനയിലെ ഇന്ത്യൻ എംബസി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വുഹാനിൽ നിന്ന് അടുത്തിടെ ഇന്ത്യയിലേക്ക് മടങ്ങിയ 25 ഓളം വിദ്യാർത്ഥികളെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. അവരുടെ വിശദാംശങ്ങൾ ജില്ലാതല ഉദ്യോഗസ്ഥരുമായി പങ്കുവച്ചിട്ടുണ്ട്, കൂടാതെ ഏതെങ്കിലും ലക്ഷണങ്ങളുണ്ടോയെന്ന് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.
ചൈനയിൽ നിന്ന് മുംബൈയിലേക്ക് മടങ്ങിയ രണ്ടുപേരെ കസ്തൂർബ ആശുപത്രിയിലെ ഒരു ഐസൊലേഷൻ വാർഡിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. കൊറോണ വൈറസിന്റെ പുതിയ പരിശോധനയ്ക്കായി അവരുടെ രക്തസാമ്പിളുകൾ ശേഖരിച്ചതായി മുംബൈയിൽ അധികൃതർ അറിയിച്ചു.
കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ ചികിത്സയില്‍ കഴിയുന്ന ഇന്ത്യന്‍ യുവതിക്ക് ഇതുവരേ ചെലവായത് ഒരു കോടി രൂപ. ചൈനയിലെ പ്രൈമറി ആര്‍ട്ട് സ്‌കൂളിലെ അധ്യാപികയായ മഹേശ്വരിയുടെ തുടര്‍ ചികിത്സക്ക് പണമില്ലാത്തതിനാല്‍ ബന്ധു കേന്ദ്രസര്‍ക്കാരിന്റെ സഹായം തേടി. ചികിത്സയ്ക്കായി ഇതുവരെ ചെലവായത് ഒരു കോടി രൂപയാണെന്ന്് സഹോദരന്‍ മനീഷ് താപ്പ പറഞ്ഞു. ചികിത്സയ്ക്ക് ഇനിയും തുക ആവശ്യമായതിനാലാണ് ഇദ്ദേഹം ബീജിങിലെ ഇന്ത്യന്‍ എംബസിയെ സമീപിച്ചത്. ചികിത്സാചെലവിനായി ധനശേഖരണത്തിന് ഇന്ത്യയിലെ ഹെല്‍ത്ത് കെയര്‍ ക്രൗഡ് ഫണ്ടിംഗ് ഏജന്‍സിയെയും സമീപിച്ചിട്ടുണ്ട്.
ഷെന്‍സനിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് മഹേശ്വരി ഇപ്പോഴുള്ളത്. ജനുവരി പതിനൊന്നിനാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ ചികിത്സയ്ക്ക് എങ്ങനെ പണം കണ്ടെത്തുമെന്ന ആശങ്കയുണ്ടെന്നും സഹോദരന്‍ പറഞ്ഞു. അതീവ ഗുരുതരാവസ്ഥയിലാണ് പ്രീതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇപ്പോള്‍ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. പക്ഷെ ചികിത്സാ ചെലവുകള്‍ കുടുംബത്തിന് താങ്ങാനാവുന്നതിലുമപ്പുറമാണെന്ന് സഹോദരന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 41 ആയി.
കൊറോണ വൈറസ് പടരാതിരിക്കാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ചൈന. വുഹാന്‍ ഉള്‍പ്പടെയുള്ള രാജ്യത്തെ 13 നഗരങ്ങള്‍ അടച്ചു. വൈറസ് ബാധിച്ച 41 പേരാണ് ഇതുവരെ മരിച്ചത്. ചികില്‍സയിലുള്ള 1300 പേരില്‍ 237 പേരുടെ നില ഗുരുതരമാണ്. ഇതോടെ പ്രതിരോധ നടപടികളും കടുപ്പിച്ചു. വൈറസിന്‍റെ പ്രഭവകേന്ദ്രമെന്ന് കരുതുന്ന വുഹാനടക്കം പതിമൂന്ന് നഗരങ്ങള്‍ സര്‍ക്കാര്‍ അടച്ചു. ഈ നഗരങ്ങളില്‍ നിന്നുള്ള ഗതാഗതം നിര്‍ത്തിവച്ചു. ആരാധനയങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളും അടച്ചു പൂട്ടി.
കൊറോണ വൈറസ് ബാധിച്ച് മരണം 41 ആയതിനാല്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് ചൈനയുടെ തീരുമാനം. ഇതിന്റെ ഭാഗമായാണ് 13 നഗരങ്ങള്‍ ചൈന അടച്ചത്. മധ്യ ചൈനയിലെ ഹുബൈ പ്രവിശ്യയിലെ 13 നഗരങ്ങളിലെ ഗതാഗതം തടഞ്ഞു.
29 പ്രവിശ്യകളിലാണ് ഇതുവരെ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഹോങ്കോങ്ങ്, മക്കാവൂ, തയ്‍വാന്‍, ജപ്പാന്‍, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ, തായ്‍ലന്‍ഡ്, യു.എസ് എന്നിവിടങ്ങളിലും വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്. അമേരിക്കയിലും സിംഗപ്പൂരിലും ദക്ഷിണ കൊറിയയിലും കൂടുതല്‍ ആളുകളില്‍ രോഗം സ്ഥിരീകരിച്ചു.
സ്വന്തം ലേഖകൻ
എൻഎച്ച്എസിലെ പ്രസവപരിചരണത്തെ സംബന്ധിച്ച ആശങ്കകൾ ഏറി വരുന്നതായി റിപ്പോർട്ട്. ഈസ്റ്റ് കെന്റ് ആശുപത്രികളിൽ 2016 മുതൽ ഏഴോളം നവജാതശിശുക്കൾ മരിച്ചതായി ബിബിസിയുടെ അന്വേഷണത്തിൽ കണ്ടെത്തി. അഞ്ച് ആശുപത്രികളും കമ്മ്യൂണിറ്റി ക്ലിനിക്കുകളും ഉൾപ്പെടുന്ന ഈ ട്രസ്റ്റിൽ ഓരോ വർഷവും 7,000 കുഞ്ഞുങ്ങൾ ജനിക്കുന്നു. 2017 ൽ കെന്റിലെ മാർഗേറ്റ് ക്വീൻ എലിസബത്ത് ക്വീൻ മദർ ഹോസ്പിറ്റലിൽ ജനിച്ച് വെറും ഒരാഴ്ചയ്ക്ക് ശേഷം മരിച്ച ഹാരി റിച്ച്ഫോർഡ് എന്ന കുട്ടിയെ സംബന്ധിച്ചുള്ള അന്വേഷണമാണ് ട്രസ്റ്റിന്റെ പരിചരണത്തെ ചോദ്യം ചെയ്യുന്നതിന് ഇടയാക്കിയത്. പ്രസവപരിചരണത്തിൽ ഉണ്ടായ സങ്കീർണതകളെ തുടർന്നാണ് കുട്ടി മരണപ്പെട്ടത്. “എല്ലായ്പ്പോഴും ശരിയായ നിലവാരത്തിലുള്ള പരിചരണം നൽകിയിട്ടില്ല” ഈസ്റ്റ് കെന്റ് എൻഎച്ച്‌എസ് ഫൗണ്ടേഷൻ ട്രസ്റ്റ് ക്ഷമ ചോദിച്ചു. ഹാരിയുടെ കേസിന് മുമ്പും ശേഷവും തടയാൻ കഴിയുമായിരുന്ന മറ്റ് മരണങ്ങളും പ്രസവ ശുശ്രൂഷയുടെ നിലവാരമില്ലായ്മയും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
നാല് ദിവസം മാത്രം പ്രായമുള്ള ആർച്ചി പവൽ 2019 ഫെബ്രുവരി 14 നാണ് മരണപ്പെട്ടത്. അണുബാധ ചികിത്സിക്കുന്നതിനുള്ള കാലതാമസം തലച്ചോറിനെ ബാധിച്ചു. ലണ്ടനിലെ ഒരു നവ-നേറ്റൽ യൂണിറ്റിലേക്ക് മാറ്റിയെങ്കിലും അർച്ചി മരണപ്പെടുകയായിരുന്നു. തല്ലുല-റായ് എഡ്വേർഡ്സ്, ഹാലി-റേ ലീക്ക്, ആർച്ചി ബാറ്റൻ തുടങ്ങിയ ശിശുക്കളുടെ മരണവും തടയാവുന്നവയായിരുന്നു. പ്രസവാവധി, പ്രസവം, തുടർന്നുള്ള ശുശ്രൂഷ എന്നിവയിൽ കൃത്യമായ പരിചരണം നൽകിയിരുന്നെങ്കിൽ, ആ കുട്ടികൾ രക്ഷപ്പെടുമായിരുന്നു എന്ന് രണ്ട് കുടുംബങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച ലീ ഡേ സോളിസിറ്റേഴ്‌സിൽ നിന്നുള്ള എമ്മലീൻ ബുഷ്നെൽ പറഞ്ഞു. പ്രശ്നങ്ങളെക്കുറിച്ച് ആവർത്തിച്ച് ബോധവത്കരണം നടത്തിയിട്ടും വർഷങ്ങളായി പ്രസവ പരിചരണം മെച്ചപ്പെടുത്തുന്നതിന് ട്രസ്റ്റ് പാടുപെടുകയാണ്.
കെയർ ക്വാളിറ്റി കമ്മീഷൻ നടത്തിയ പരിശോധനയെത്തുടർന്ന് പ്രസവ സേവനങ്ങൾ ഉൾപ്പെടെയുള്ള പരിചരണം അപര്യാപ്തമാണെന്ന് വിലയിരുത്തിയതിനെത്തുടർന്ന് 2014 ൽ പ്രത്യേക നടപടികൾ ട്രസ്റ്റ് ഏർപ്പെടുത്തിയിരുന്നു. എന്നാൽ 2015 ൽ, മെഡിക്കൽ ഡയറക്ടർ റോയൽ കോളേജ് ഓഫ് ഒബ്സ്റ്റട്രീഷ്യൻസ്, ഗൈനക്കോളജിസ്റ്റുകളിൽ നിന്നുള്ള വിദഗ്ധരോട് പ്രസവ പരിചരണം അവലോകനം ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. ട്രസ്റ്റിലെ പ്രധാന പോരായ്മകൾ അന്നും അവർ കണ്ടെത്തിയിരുന്നു. ഈ പ്രതിസന്ധികൾ മൂലം മാതാപിതാക്കളാണ് കൂടുതൽ ബുദ്ധിമുട്ടുന്നത്. നിരവധി വർഷങ്ങളായി തങ്ങളുടെ പ്രസവ സേവനം മെച്ചപ്പെടുത്തുന്നതിനായി മാറ്റങ്ങൾ വരുത്തുന്നു എന്ന മുടന്തൻ ന്യായമാണ് ഇപ്പോഴും ട്രസ്റ്റ് പറയുന്നത്.
സൗദിയിൽ കൊറോണവൈറസ് ബാധയേറ്റ മലയാളി നഴ്സിനെ നാട്ടിലേക്ക് കൊണ്ടുവരുന്നത് പ്രായോഗികമല്ലെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ.“കൊറോണവൈറസ് ആക്രമണം ശ്രദ്ധിക്കേണ്ടതാണ്. മെഡിക്കൽ കോളേജുകളെ സജ്ജമാക്കിയിട്ടുണ്ട്. ഭയപ്പെടേണ്ട സാഹചര്യമില്ല.
വിമാനത്താവളങ്ങളിൽ പരിശോധന ഊർജ്ജിതമാക്കിയിട്ടുണ്ട്. ലക്ഷണങ്ങൾ കാണുന്നവരെ പരിശോധനയ്ക്ക് വിധേയമാക്കും,” എന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് എല്ലാ മെഡിക്കൽ കോളേജുകളും സജ്ജമാണെന്നും പരിശോധന കർശനമാക്കിയെന്നും മന്ത്രി പറഞ്ഞു.
മൂത്രത്തില്‍ കടുത്ത അണുബാധയുമായി എത്തിയ വയോധികനെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി. എണ്‍പതുകാരന്റെ വൃഷണത്തില്‍ കട്ടിയുള്ള എന്തോ ഉണ്ട് എന്നാണ് ആദ്യം കണ്ടെത്തിയത്. വിശദമായ പരിശോധനയില്‍ വൃഷണത്തില്‍ മുട്ടത്തോട് പോലെ ഉള്ള ഒരു വസ്തു ഉള്ളതായി കണ്ടെത്തുകയായിരുന്നു. ലക്നൗവിലെ കിംഗ് ജോര്‍ജ് മെഡിക്കല്‍ സര്‍വകലാശാലയിലാണ് സംഭവം.
വൃഷണത്തില്‍ വെള്ളം നിറഞ്ഞ ഹൈഡ്രോസില്‍ എന്ന അവസ്ഥയാണ് രോഗിക്ക് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. വൃഷണത്തില്‍ കാത്സ്യം അടിഞ്ഞുകൂടി മുട്ടത്തോട് പോലെ ഒരു രൂപപ്പെട്ടതാണ് ഇതിന് കാരണം. രക്തത്തിലൂടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും കാല്‍സ്യം എത്തുന്നുണ്ട് എങ്കിലും ഒരു ഭാഗത്ത് മാത്രം ഇത് അടിഞ്ഞു കൂടിയതാണ് പ്രശ്നമായത്. 1935ലാണ് ഇത്തരം ഒരു കേസ് ആദ്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. പിന്നീടും വളരെ അപൂര്‍വമായി മാത്രം ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആന്റീഫിലറിയല്‍ ഡ്രഗ്സ് ഉപയോഗിച്ചാണ് ഈ അണുബാധക്കെതിരെ ചികിത്സിക്കുന്നത്.
രോഗിയുടെ അവസ്ഥയ്ക്ക് കാരണം Wuchereria bancrofti എന്നതരം പുഴു ആകുമെന്ന് ഡോക്ടര്‍മാര്‍ ആദ്യം കരുതിയെങ്കിലും പിന്നീടാണ് രോഗം സ്ഥിരീകരിച്ചത്. 1935 ലാണ് ഇത്തരം മറ്റൊരു കേസ് റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് അപൂര്‍വമായി ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് . Antifilarial drugs കൊണ്ടാണ് ഈ അണുബാധ ചികിത്സിക്കുന്നത്.
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- ചൈനയിൽ കണ്ടെത്തിയ കോറോണ വൈറസ് ഭീതിയിലാണ് ലോകം മുഴുവനും. 2019 അവസാനമാണ് ന്യൂമോണിയ വൈറസിന് സമാനമായ ഈ വൈറസിനെ ചൈനയിൽ കണ്ടെത്തുന്നത്. ‘സാർസ്’ എന്നും ‘മെർസ് ‘ എന്നും പേരുകൾ ഉള്ള രണ്ടു വൈറസുകളുമായി കോറോണ വൈറസിന് സാമ്യമുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. സാർസ് അഥവാ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം 2002-ൽ ആദ്യമായി ചൈനയിൽ കണ്ടെത്തുകയും, ഏകദേശം 774 ആളുകളുടെ മരണത്തിന് ഇടയാവുകയും ചെയ്തു. മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം അഥവാ മെർസ് മൂലം ഏകദേശം 787 ആളുകൾ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ മരണപ്പെട്ടു.
കൊറോണ വൈറസ് എന്നത് ഒരു വലിയ കൂട്ടം വൈറസുകൾക്ക് നൽകുന്ന പേരാണ്. ഇതിൽ മിക്കവാറുമുള്ള എല്ലാം വൈറസുകളും മൃഗങ്ങളിൽ നിന്നാണ് ഉണ്ടാകുന്നത് എന്നാണ് കണ്ടെത്തൽ. ചൈനയിലെ വുഹാൻ എന്ന സ്ഥലത്തെ ഒരു ഭക്ഷ്യ മാർക്കറ്റാണ്ഈ വൈറസിന്റെ ഉത്ഭവകേന്ദ്രം എന്ന് കരുതപ്പെടുന്നു.
മൂക്കൊലിപ്പ്, തലവേദന, പനി, ചുമ, തുടങ്ങിയവയാണ് രോഗലക്ഷണങ്ങളായി പറയപ്പെടുന്നത്. ശ്വാസംമുട്ടൽ, ശരീരവേദന, വിറയൽ തുടങ്ങിയവ കുറേക്കൂടി അപകടകാരികളായ കൊറോണ വൈറസുകൾ മൂലം ഉണ്ടാകുന്നു. പലപ്പോഴും ഇവ ന്യൂമോണിയ, കിഡ്നി ഫെയിലെർ എന്നിവയിലേക്ക് വഴിതെളിക്കുകയും, രോഗിയുടെ മരണത്തിന് ഇടയാക്കുകയും ചെയ്യുന്നു. ഈ വൈറസിന്റെ ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകൾ ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ലോകാരോഗ്യ സംഘടന ലോകം മുഴുവനും മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. സൗത്ത് കൊറിയയിലും ഈ രോഗം കണ്ടുപിടിക്കപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
ഡോക്ടർ എ. സി. രാജീവ് കുമാർ
യോഗ കൊണ്ട് മനസിനും വ്യാകരണം കൊണ്ട് ഭാഷക്കും ആയുർവ്വേദം കൊണ്ട് ശരീരത്തിനും ശുദ്ധി വരുത്തിയ പതഞ്ജലി മഹർഷിയുടെ യോഗ സൂത്രം ഇന്ന് ലോകം അംഗീകരിക്കുന്ന ആരോഗ്യ രക്ഷാ മാർഗമായി മാറിയിട്ടുണ്ട്.
ശരീര മനസുകളുടെ ആരോഗ്യ പരിപാലനത്തിൽ യോഗാസനങ്ങൾ വളരെ ഏറെ പ്രാധാന്യം അർഹിക്കുന്നു. ധ്യാന ആസനം, വ്യായാമ ആസനം, വിശ്രമ ആസനം, മനോകായികാസനം എന്ന് നാലു തരത്തിൽ യോഗാസനങ്ങൾ താരം തിരിക്കാവുന്നതാണ്.
പത്മാസനം, വജ്രാസനം, സിദ്ധാസനം എന്നിവ ധ്യാനാസനങ്ങൾ ആകുന്നു. മേരുദണ്ഡാസനം, ശലഭാസനം, അനന്താസനം, പാവനമുക്താസനം, സേതുബന്ധ ആസനം,, തുടങ്ങിയവ പലതും നട്ടെല്ലിനും ബന്ധപ്പെട്ട പേശികൾക്കും കൈകാലുകൾക്കും ഉദരാവയവങ്ങൾക്കും വ്യായാമം നൽകുന്നവയാണ്. ശവാസനം, മകരാസനം പോലുള്ളവ ശരീരത്തിനാകമാനവും പേശികൾ സന്ധികൾ നാഡികൾ എന്നിവിടങ്ങളിൽ ഉള്ള പിടുത്തം മുറുക്കം പിരിമുറുക്കം എന്നിവ ലഘൂകരിച്ചു വിശ്രാന്തി നൽകുന്ന വിശ്രമാസങ്ങളാണ്.
ഏകാഗ്രതയും ഉൾക്കാഴ്ചയും ഓർമ്മയും ബുദ്ധിയും ലഭ്യമാക്കുന്ന മനോകായിക യോഗാസനങ്ങളാണ് പ്രണമാസാനം ധ്യാനാസനം എന്നിവ. ജലനേതി, വസ്തി, ധൗതി, നൗളി, കപലഭാതി, ത്രാടകം എന്നിവയാണ് ഷഡ് ക്രിയകൾ, ഉഡ്ഡ്‌ഢിയാന ബന്ധം ഉദരാവയവങ്ങൾക്ക് ആരോഗ്യ കരമാകുന്നു.
ശ്വസന വ്യായാമങ്ങൾ, മാനസിക സംഘർഷം, ഉത്കണ്ഠ, പിരിമുറുക്കം എന്നിവ അകറ്റി മനസിന്റെ ശാന്തതക്ക് ഇടയാക്കുന്നതാണ്. നാഡീശോധന പ്രാണായാമം, ബസ്ത്രിക പ്രാണായാമം, കപാലഭാതി പ്രാണായാമം, ശൗച പ്രാണായാമം, സുഖപൂരക പ്രാണായാമം, സാമവേദ പ്രാണായാമം, ഭ്രമരി പ്രാണായാമം, സൂര്യഭേദി പ്രാണായാമം, ശീതളി പ്രാണായാമം, ശീൽക്കാരി പ്രാണായാമം, പ്ലാമിനി പ്രാണായാമം ചതുർത്ഥ പ്രാണായാമം എന്നിങ്ങനെ പലതരം പ്രാണായാമങ്ങൾ പറയുന്നു.
യമ നിയമ ആസന പ്രാണായാമ പ്രത്യാഹാര ധാരണാ ധ്യാന സമാധി എന്നീ എട്ടു അംഗങ്ങൾ യോഗക്ക് പറയുന്നുണ്ട്. ഇവയാണ് അഷ്ടാംഗ യോഗ എന്ന് പറയാനിടയാക്കിയത്.
യമ നിയമങ്ങൾ സാമൂഹികവും വ്യക്തിപരവുമായ നന്മക്കായുള്ളവയാണ്. ഉത്തമ ജീവിതശൈലി, ആരോഗ്യരക്ഷയെ കരുതി എങ്ങനെ ജീവിക്കണം എന്ന് ഉള്ള നിർദേശങ്ങൾ യമ നിയമങ്ങളിലൂടെ നല്കുന്നു.
യോഗാസനങ്ങളുടെ പൂർണ ഫലം ലഭിക്കുവാൻ യമനിയമങ്ങൾ ശീലമാക്കുകയാണ് വേണ്ടത്. സ്ഥിരത ആർജിക്കുകയാണ് യോഗയിലൂടെ നേടുവാനാകുക. അതിനിടയാക്കുന്ന ഐക്യം, ആന്തരികവും ബാഹ്യവുമായ ഐക്യം, വ്യക്തിയും പ്രപഞ്ചവുമായുള്ള ഐക്യം, സമൂഹവുമായുള്ള ഐക്യം, ശരീര മനസുകളുടെ ഐക്യം. അതാണ് യോഗയെ ലോക ശ്രദ്ധ നേടാനിടയാക്കിയത്.
ഡോക്ടർ എ. സി. രാജീവ് കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ് കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്. മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് . ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.
രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154
ഒാരോ വീട്ടിലെയും മേശകളും അലമാരകളും നോക്കിയാൽ ഇരിപ്പുണ്ടാവും വാങ്ങിച്ചിട്ട് ഉപയോഗിക്കാതെ വെച്ച മരുന്നുകളുടെ കുപ്പികളും സ്ട്രിപ്പുകളും. ചിലത് പിന്നീട് നോക്കുേമ്പാൾ ഉപയോഗിക്കാൻ കഴിയാത്തവയായിട്ടുണ്ടാവും. എന്നാൽ, ഭൂരിഭാഗവും ഉപയോഗസമയം ബാക്കിയുള്ളതായിരിക്കും. അത്തരം മരുന്നുകൾ കൃത്യമായി ശേഖരിച്ചാൽ എത്രയധികം മനുഷ്യർക്കാണ് ഉപകാരപ്പെടുക എന്നാലോചിച്ചിട്ടുണ്ടോ?. ഇൗ ലക്ഷ്യവുമായി ദുബൈ ഹെൽത്ത് അതോറിറ്റി കഴിഞ്ഞ വർഷം നടത്തിയ ക്ലീൻ യുവർ മെഡിസിൻ കാബിനറ്റ് എന്ന കാമ്പയിൻ വഴി 12 ദശലക്ഷം ദിർഹമിെൻറ മരുന്നുകളാണ് ശേഖരിച്ചത്. കാലാവധി തീരാത്ത മരുന്നുകൾ ശേഖരിച്ച് അവയുടെ ഗുണനിലവാര പരിശോധന നടത്തിയ ജീവകാരുണ്യ സംഘങ്ങൾക്ക് കൈമാറുകയാണ് രീതി.
ഉപയോഗയോഗ്യമല്ലാത്ത മരുന്നുകൾ കൈമാറാനും ഡി.എച്ച്.എ പ്രോത്സാഹിപ്പിക്കുന്നുണ്ട്. അവ പരിസ്ഥിതിക്കും ജീവജാലങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ നശിപ്പിക്കാൻവേണ്ടിയാണിത്. 2013 മുതൽ 2019 വരെ ഡി.എച്ച്.എ ഫാർമസി ഡിവിഷൻ 29.5 ദശലക്ഷം ദിർഹം മൂല്യമുള്ള മരുന്നുകളാണ് ശേഖരിച്ച് വിതരണം ചെയ്തത്. ഉപയോഗിക്കാത്തതും കാലാവധി കഴിഞ്ഞതുമായ മരുന്നുകൾ ലത്തീഫ, റാഷിദ്, ഹത്ത, ദുബൈ ആശുപത്രികളിലും ഡി.എച്ച്.എയുടെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും എത്തിച്ചാൽ അവർ ഉത്തരവാദിത്തപൂർവം തരംതിരിച്ച് കൈമാറും.
കൂടുതൽ ആളുകൾ ഇൗ വർഷം ഇൗ ഉദ്യമവുമായി സഹകരിക്കും എന്ന പ്രതീക്ഷയിലാണ് ആരോഗ്യ അതോറിറ്റി. അടുത്ത തവണ ഡി.എച്ച്.എ ആശുപത്രികളിൽ വരുേമ്പാൾ വീടുകളിൽ ഉപയോഗിക്കാതെ വെച്ചിരിക്കുന്ന മരുന്നുകൾ കൂടെ കരുതിയാൽ അവ അർഹരായ ആളുകളിലേക്കോ അല്ലെങ്കിൽ ഉചിതമായ സംസ്കരണത്തിനോ വേണ്ടി കൈമാറാൻ കഴിയുമെന്ന് ഡി.എച്ച്.എ ഫാർമസ്യൂട്ടിക്കൽ സർവിസ് ഡയറക്ടർ ഡോ. അലി സയ്യദ് പറഞ്ഞു.
ലോക സമുദ്രങ്ങളിലെ ചൂട് 2019-ൽ പുതിയ റെക്കോർഡിലെത്തിയതായി റിപ്പോര്‍ട്ട്. ആഗോള താപനത്തിന് പ്രധാന കാരണക്കാരായ ഹരിതഗൃഹ വാതകകങ്ങളുടെ 90% ത്തിലധികവും ആഗിരണം ചെയ്യുന്നത് സമുദ്രങ്ങളാണ്. ആഗോള കാലാവസ്ഥാ രൂപീകരണത്തിൽ സമുദ്രങ്ങളുടെ പങ്കു വലുതാണ്. തെക്കേ അമേരിക്കയുടെ ഭൂമദ്ധ്യരേഖാപ്രദേശത്തെ ശാന്തസമുദ്രഭാഗങ്ങളിലെ താപനിലാവ്യതിയാനങ്ങൾക്ക് (എൽ നിനോ/ല നിന) ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മൺസൂൺ മഴയുടെ ലഭ്യതയിൽ മാറ്റങ്ങൾ വരുത്താൻ കഴിയുന്നുണ്ടെന്നത് ഇതിന്നുദാഹരണമായി നിരീക്ഷിക്കപ്പെടുന്നു.
പുതിയ വിശകലനപ്രകാരം സമുദ്രത്തിൽ ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയ അഞ്ച് വർഷമാണ് കഴിഞ്ഞു പോകുന്നത്. ഭൂമിയിലെ ഓരോ വ്യക്തിയും പകലും രാത്രിയും 100 മൈക്രോവേവ് ഓവനുകൾ പ്രവർത്തിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന അത്രയും ചൂടാണ് സമുദ്രങ്ങള്‍ ഓരോ ദിവസവും ആഗിരണം ചെയ്യുന്നത്. സമുദ്രങ്ങളിലെ താപനിലകൂടിയാല്‍ അത് ശക്തമായ കൊടുങ്കാറ്റുകള്‍ക്ക് കാരണമാവുകയും, ജലചക്രത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. വെള്ളപ്പൊക്കം, വരൾച്ച, കാട്ടുതീ എന്നിവക്കു പുറമേ സമുദ്രനിരപ്പ് ഉയരുന്നതടക്കമുള്ള മാരകമായ പ്രത്യാഘാതങ്ങളാണ് ജന്തു ലോകത്തെ കാത്തിരിക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ കേരളത്തില്‍വരെ ഉണ്ടായ വെള്ളപ്പൊക്കവും, യൂറോപ്പിലെ ഉഷ്ണക്കാറ്റും, ഓസ്ട്രേലിയയില്‍ ഇപ്പോഴും നിയന്ത്രണ വിധേയമാക്കാന്‍ കഴിയാത്ത കാട്ടുതീയും അതിന് ഉദാഹരണമാണ്.
‘പേടിപ്പെടുത്തുന്ന വാര്‍ത്തയാണ് പുറത്തു വരുന്നതെന്നും, ഭൂമി എത്ര വേഗത്തിലാണ് ചൂടാകുന്നതെന്നത് ശെരിക്കും കാണിച്ചു തരുന്നത് സമുദ്രങ്ങളാണെന്നും’ യുഎസിലെ മിനസോട്ടയിലെ സെന്റ് തോമസ് സർവകലാശാലയിലെ പ്രൊഫസർ ജോൺ അബ്രഹാം പറയുന്നു. ഒരു ദശകത്തിനിടെ സമുദ്രങ്ങള്‍ ഏറ്റവും കൂടുതല്‍ ചൂടായ വര്‍ഷംകൂടിയാണ് 2019 എന്നും, മനുഷ്യ നിര്‍മ്മിത ആഗോളതാപനം നിര്‍പാദം തുടരുന്നതിന്‍റെ അനന്തരഫലമാണ് അതെന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുകയാണ് ഈ കണക്കുകള്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലഭ്യമായ എല്ലാ ഉറവിടങ്ങളിൽ നിന്നുമുള്ള സമുദ്ര ഡാറ്റ ഉപയോഗിച്ചുകൊണ്ടാണ് പഠനം നടത്തിയത്. അഡ്വാൻസസ് ഇൻ അറ്റ്മോസ്ഫെറിക് സയൻസസ് ജേണലിൽ വിശദമായ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.