Health

കുടുംബത്തിൽ ഒരു കു‍ഞ്ഞ് പിറക്കാൻ പോകുന്നു എന്നത് സന്തോഷം നൽകുന്ന വാർത്ത തന്നെയാണ്. ഒപ്പം ഒരായിരം ആശങ്കളുടെ കൂടി കാലമാണ് ആ പത്തുമാസം. ഉദരത്തിൽ കിടക്കുന്ന കുഞ്ഞും അമ്മയും രണ്ടായി പുറത്തുവരുന്നതുവരെ മനസ്സിൽ ആധി തന്നെയാണ്. ഗർഭത്തിന്റെ തുടക്കത്തിലുണ്ടാകുന്ന ചില വേദനകളെങ്കിലും ആദ്യത്തെ അസ്വസ്ഥത ആയി കണ്ട് പലരും അവഗണിക്കുകയാണ് പതിവ്.

ലക്ഷണങ്ങൾ സങ്കീർണമാകുമ്പോലാകും പലപ്പോഴും ഡോക്ടറുടെ സേവനം തേടിയെത്തുക. അത്തരമൊരു അനുഭവമാണ് ഇൻഫോക്ലിനിക്കിന്റെ അഡ്മിൻ കൂടിയായ ഡോ. ഷിംന അസീസ് പങ്കുവയ്ക്കുന്നത്.

ഡോക്ടറുടെ കുറിപ്പ് വായിക്കാം…….

വീട്ടിലൊരു കുഞ്ഞാവ പിറക്കാൻ പോണെന്ന്‌ കേട്ട ഉടനെ അനിയനോടും ഓന്റെ കെട്ടിയോളോടും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അടുത്തിരുത്തി പറഞ്ഞ്‌ കൊടുക്കാൻ പോലും ജോലിത്തിരക്കിനിടക്ക്‌ നേരം കിട്ടിയില്ല. ഏതായാലും നാത്തൂനെ കൂട്ടി രണ്ട്‌ ദിവസം കഴിഞ്ഞ്‌ ഗൈനക്കോളജിസ്‌റ്റിനെ കാണാൻ കൊണ്ടു പോകുമ്പോഴാവട്ടെ ഉപദേശനിർദേശവർഷം എന്ന്‌ കരുതിയിരിക്കുകയായിരുന്നു.

വിശേഷം അറിഞ്ഞതിന്റെ പിറ്റേന്ന്‌ രാവിലെയോടെ അവൾക്ക്‌ വയറിന്റെ മേലെ വലതു ഭാഗത്ത്‌ നല്ല വേദന തുടങ്ങി. വേദന വലത്‌ തോളിലേക്ക്‌ കയറുന്നുമുണ്ട്‌. അവൾ ബേജാറായി വിളിച്ച നേരത്ത്‌ ‘വല്ല ഗ്യാസുമാവും’ എന്നവളെ ആശ്വസിപ്പിച്ചെങ്കിലും എന്തായിത്‌ കഥ എന്ന്‌ ആലോചിക്കാതിരുന്നില്ല. വേദന സഹിക്ക വയ്യാതായപ്പോൾ അവൾ അവളുടെ വീടിനടുത്തുള്ളൊരു ആശുപത്രിയിൽ പോയി. അനിയൻ സ്‌ഥലത്തില്ല, ഞാനും മാതാപിതാക്കളും യാത്രയിലും. കുറച്ച്‌ വൈകിയാണ്‌ ഓടിപ്പിടച്ച്‌ ഞങ്ങൾ ആശുപത്രിയിലെത്തുന്നത്‌.

ഞാനെത്തിയപ്പോൾ ഡോക്‌ടർ എന്നെ ലേബർ റൂമിലേക്ക്‌ വിളിപ്പിച്ച്‌ വിവരങ്ങൾ പറഞ്ഞു തന്നു. അവളെ പരിശോധിച്ചപ്പോൾ ഗർഭസംബന്ധമായ ഹോർമോണിന്റെ അളവ്‌ വളരെയേറെ കൂടുതൽ. സ്‌കാൻ ചെയ്‌തപ്പോൾ ഗർഭപാത്രത്തിൽ ഭ്രൂണമില്ല. ട്യൂബിൽ ഗർഭമുണ്ടായി പൊട്ടിക്കാണുമെന്ന്‌ കരുതി ഭയപ്പെട്ട്‌ ഡോക്‌ടർ സ്‌കാൻ ചെയ്‌തപ്പോൾ അവിടെയില്ല. ആവർത്തിച്ച്‌ നോക്കിയിട്ടും ആ പരിസരത്തെങ്ങുമില്ല. ‘കുട്ടി ഗർഭിണിയാണ്‌, വയറ്റിലെ കുട്ടിയെ കാണുന്നില്ല’ എന്ന്‌ ഡോക്‌ടർ !

ഹോർമോണിന്റെ അളവ്‌ വെച്ച്‌ നോക്കുമ്പോൾ ഗർഭം എവിടെയോ ഉണ്ടെന്ന്‌ നൂറ്‌ ശതമാനം ഉറപ്പ്‌. ആശുപത്രിയിലെ ഏറ്റവും സീനിയർ ഗൈനക്കോളജിസ്‌റ്റ്‌ വന്ന്‌ സസൂക്ഷ്മം ആവർത്തിച്ച്‌ സ്‌കാൻ ചെയ്‌തപ്പോൾ ഒടുക്കം ഗർഭപാത്രത്തിന്‌ പുറത്ത്‌ ഒളിച്ചിരുന്ന ഗർഭം കണ്ടെത്തി – കരളിന് താഴെ, വലത്‌ കിഡ്‌നിയുടെ മീതെ ! ഗർഭപാത്രത്തിന്‌ പുറത്ത്‌ ഉണ്ടാകുന്ന ectopic ഗർഭങ്ങളിൽ വെറും 1% ആണ്‌ വയറിനകത്തുള്ള ഗർഭം. അതിൽ തന്നെ ഏറ്റവും അസാധാരണമാണ്‌ കരളിന്‌ താഴെയുള്ള ഗർഭം.

മുപ്പത്തഞ്ച്‌ കൊല്ലത്തെ അനുഭവപരിചയമുള്ള ഡോക്‌ടർ പോലും ഇത്‌ ആദ്യമായി കാണുകയാണത്രേ. സിടി സ്‌കാനെടുത്ത്‌ സംഗതി ഉറപ്പിക്കുകയും ചെയ്‌തു. അത്യപൂർവ്വമായ വിധത്തിൽ അസ്‌ഥാനത്തുറച്ച ഭ്രൂണത്തിന്‌ മിടിപ്പുണ്ടായിരുന്നു, ജീവനുണ്ടായിരുന്നു. അതിശയമെന്നോണം, ലിവറിൽ നിന്ന്‌ ശരീരം അതിന്റെ വളർച്ചക്കുള്ള രക്‌തം വരെ എത്തിച്ച്‌ കൊടുക്കുന്നുണ്ടായിരുന്നു. പക്ഷേ, വയറിനകത്ത്‌ പ്രധാനപ്പെട്ട രണ്ട്‌ അവയവങ്ങൾക്കിടയിൽ, അവിടെ ഗർഭം തുടരുന്നത്‌ വല്ലാത്ത അപകടമാണ്‌. സർജറി ചെയ്‌തേ മതിയാകൂ. ഇത്രയെല്ലാം തീരുമാനമായപ്പോഴേക്ക്‌ പുലർച്ചേ രണ്ടര മണിയായിട്ടുണ്ട്‌.

നേരം വെളുത്ത ശേഷം, പരിചയമുള്ള സർജൻമാരെ വിളിച്ചപ്പോൾ ആ ആശുപത്രിയിൽ തുടരാതെ കോഴിക്കോട്‌ പോയി എമർജൻസി സർജറി ചെയ്യാനായിരുന്നു നിർദേശം. വീട്ടുകാർ ഡിസ്‌ചാർജ്‌ നടപടികൾ പൂർത്തിയാക്കുന്ന മുറക്ക്‌ ഗ്യാസ്‌ട്രോസർജനും ടീമും റെഡിയുള്ള ആശുപത്രികൾ ഫോണിലൂടെ അന്വേഷിക്കുകയായിരുന്നു ഞാൻ. സർജറിക്കിടെ എന്തെങ്കിലും അപ്രതീക്ഷിത വെല്ലുവിളി ഉണ്ടായാലും അനിയത്തിയുടെ ജീവന്‌ അപകടമുണ്ടാകരുതല്ലോ. ഒടുക്കം ഡോക്‌ടറുണ്ടെന്ന്‌ ഉറപ്പ്‌ വരുത്തി ആംബുലൻസിൽ അനിയത്തിയെ അങ്ങോട്ട്‌ ഷിഫ്‌റ്റ്‌ ചെയ്‌തു.

ആശുപത്രിയുടെ എമർജൻസി ഡിപാർട്‌മെന്റിൽ തന്നെ ഗ്യാസ്‌ട്രോസർജൻ വന്ന്‌ അവളെ കണ്ടു, ഗൈനക്കോളജിസ്‌റ്റും അനസ്‌തേഷ്യ വിദഗ്‌ധരും കണ്ടു. ദ്രുതഗതിയിൽ പ്രാരംഭനടപടികൾ വേഗത്തിലാക്കി അവളെ ഓപ്പറേഷൻ തീയറ്ററിൽ കയറ്റി. മൂന്നരമണിക്കൂറെടുത്ത്‌ അവളുടെ കരളിൽ നിന്ന്‌ ആ കുഞ്ഞിനെ അവളുടെ കരളിന്റെ വളരെ ചെറിയൊരു കഷ്‌ണത്തോടൊപ്പം വേർപെടുത്തി. ഓപ്പറേഷന്‌ ശേഷം എടുത്ത്‌ കളഞ്ഞ ഭ്രൂണത്തെ ഗ്യാസ്‌ട്രോസർജൻ ഞങ്ങൾക്ക്‌ കാണിച്ച്‌ തന്നു. ‘മെഡിക്കൽ സയൻസിൽ ഒന്നും അസംഭവ്യമല്ല’ എന്നത്‌ പറഞ്ഞു തന്നിട്ടുള്ള അധ്യാപകരെ ഓർത്ത്‌ പോയി.

അവളുടെ ഗർഭം എവിടെയെന്ന്‌ കണ്ടെത്തി തന്ന ഡോക്‌ടർക്കും, വിജയകരമായി സർജറി ചെയ്‌തു തന്ന ടീമിനും ഹൃദയത്തിൽ തൊട്ട നന്ദി.സർജറി കഴിഞ്ഞ്‌ ഇരുപത്തിനാല്‌ മണിക്കൂർ തികയുന്നേയുള്ളൂ. ചെറിയ വേദനയുള്ളതൊഴിച്ചാൽ അവൾ ഐസിയുവിന്റെ തണുപ്പിൽ സുഖമായിരിക്കുന്നു.

ചില നേരത്ത്‌ അപ്രതീക്ഷിതമായി വരുന്നത്‌ ചികിത്സിക്കുന്ന ഡോക്‌ടർക്ക്‌ അദ്‌ഭുതം ചൊരിയുമായിരിക്കാം, അവരത്‌ നേരെയാക്കാനുള്ള മാർഗങ്ങൾ തേടും, വിദഗ്‌ധർ പോലും അതിവിദഗ്‌ധരെ സമീപിച്ച്‌ ഉത്തരം കണ്ടെത്തും, പുതിയ സാങ്കേതികവിദ്യകൾ അതിന്‌ സഹായിക്കും. സ്‌കാനും സിടിയുമെല്ലാം അത്തരത്തിൽ നോക്കുമ്പോൾ ജീവനോളം വിലയുള്ള കണ്ടുപിടിത്തങ്ങളാണ്‌, മെമ്മറിയിൽ സൂക്ഷിച്ച ചിത്രങ്ങളെ പ്രസവിക്കുമെന്ന്‌ പലരും പറയുന്ന മെഷീൻ മിനിയാന്ന്‌ രാത്രി എടുത്ത്‌ തന്ന ചിത്രം കണ്ട്‌ നട്ടെല്ലിലൂടെ പാഞ്ഞ മിന്നൽ ഇപ്പോഴും മാറിയിട്ടില്ല. ഡോക്‌ടർ കൂട്ടിരിപ്പുകാരാകുന്ന ദുരിതം വല്ലാത്തതാണ്‌, അറിവില്ലായ്‌മ പലപ്പോഴും വലിയ അനുഗ്രഹവുമാണ്‌.

ശാസ്‌ത്രം ഏറെ വികസിച്ച്‌ കഴിഞ്ഞു. നമ്മളതിനോട്‌ മുഖം തിരിഞ്ഞ്‌ നിൽക്കുന്നതിൽ ഒരർത്‌ഥവുമില്ല. ഉറക്കമൊഴിച്ച രണ്ട്‌ രാവുകൾക്കിപ്പുറം തിരക്കുകളിലേക്ക്‌ ഊളിയിടാനുള്ള ഒരു ദിവസം തുടങ്ങുന്നിടത്തിരുന്ന്‌ ഇതെഴുതാൻ മെനക്കെടുന്നതും ഇത്‌ വായിക്കുന്നവരോടുള്ള ഒരോർമ്മപ്പെടുത്തൽ എന്നോണമാണ്‌. നമ്മൾ അവഗണിക്കുന്ന ലക്ഷണങ്ങൾ, വേണ്ടെന്ന്‌ പറയുന്ന പരിശോധനകൾ, സംശയത്തോടെ നോക്കുന്ന ഡോക്‌ടർമാർ- നമ്മൾ തുലാസിൽ വെക്കുന്നത്‌ ജീവനാണ്‌.

എന്റെ കുടുംബം അനുഭവിച്ച അത്യപൂർവ്വമായ സംഘർഷം അതേ പടി തുറന്ന്‌ പങ്ക്‌ വെക്കുന്നതും ആ ഭീകരത മനസ്സിൽ നിന്ന്‌ പോകാനുള്ള സമയം പോലുമെടുക്കാതെ ഇതെഴുതാൻ ശ്രമിക്കുന്നതും പ്രിയപ്പെട്ട വായനക്കാർ ചിലതെല്ലാം മനസ്സിലുറപ്പിക്കാനാണ്‌. ദയവ്‌ ചെയ്‌ത്‌ ചികിത്സ വൈകിക്കാതിരിക്കുക, ചികിത്സകരെ വിശ്വസിക്കുക. ഞങ്ങൾക്ക്‌ എല്ലാവരെയും രക്ഷിക്കാനൊന്നുമാകില്ലെന്നത്‌ നേര്‌. പക്ഷേ, നഷ്‌ടങ്ങളുടെ ആഴം കുറയ്‌ക്കാൻ ഞങ്ങളുള്ളിടത്തോളം ശ്രമിച്ചിരിക്കും. നെഞ്ചിൽ കൈ വെച്ചെടുത്ത പ്രതിജ്‌ഞയാണത്‌…

കടപ്പാട് : ഡോ. ഷിംന അസീസ്

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- തന്റെ പിതാവിന് അതീവ ഗുരുതര മസ്തിഷ്ക രോഗമായ ഹണ്ടിങ്ടൺ രോഗമുണ്ടെന്ന് തന്നോട് വെളിപ്പെടുത്താഞ്ഞ കാരണത്താൽ എൻ എച്ച് എസിനെതിരെ യുവതി കോടതിയിൽ പെറ്റീഷൻ ഫയൽ ചെയ്തു. തന്നോട് കൃത്യസമയത്ത് വിവരം അറിയിച്ചിരുന്നെങ്കിൽ, തന്റെ കുഞ്ഞിനെ അബോർഷൻ ചെയ്യുമായിരുന്നു എന്ന് അവർ പറയുന്നു. ഈ രോഗം തലമുറകളിലേക്ക് പകരാനുള്ള സാധ്യത 50 ശതമാനമാണ്. മൂന്ന് ആശുപത്രികൾക്കെതിരെ ആണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.


മസ്തിഷ്കത്തിലെ സെല്ലുകൾ തനിയെ നഷ്ടപ്പെട്ടു പോകുന്ന അവസ്ഥയാണ് ഹണ്ടിങ്ടൺ രോഗത്തിൽ ഉള്ളത്. ഇത് വ്യക്തിയുടെ സ്വഭാവത്തെയും വളരെ സാരമായി ബാധിക്കും. കേസ് ഫയൽ ചെയ്ത യുവതിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. തനിക്കും തന്റെ കുഞ്ഞിനും ഈ അസുഖം ബാധിക്കാനുള്ള സാധ്യത 50% ആണ്. 30 മുതൽ 50 വയസ്സ് വരെയുള്ള കാലഘട്ടത്തിലാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ രൂപപ്പെടുക. പരാതിക്കാരിക്ക് ഇപ്പോൾ 40 വയസ്സ് ആണ് ഉള്ളതെന്നും, തന്റെ ഭാവി എന്താകുമെന്ന ആശങ്കയിൽ ആണെന്നും അവർ പറയുന്നു. തന്റെ പ്രഗ്നൻസി കാലഘട്ടത്തിൽ ഈ വിവരം ലഭ്യമായിരുന്നു എങ്കിൽ, കുഞ്ഞിനെ അബോർഷൻ ചെയ്യുമായിരുന്നു എന്നും അവർ പറയുന്നു. 345, 000 പൗണ്ടോളം നഷ്ടപരിഹാരമാണ് അവർ ആവശ്യപ്പെട്ടിരിക്കുന്നത്.


യുവതിയുടെ ഭാഗത്തും തെറ്റുകൾ ഉണ്ടെന്നാണ് ട്രസ്റ്റ് വ്യക്തമാക്കുന്നത്. തന്റെ പിതാവിന്റെ രോഗവിവരം അറിഞ്ഞിരിക്കെ, ഗർഭിണിയായ തന്റെ സഹോദരിയെ ഈ വിവരം യുവതി അറിയിച്ചില്ലെന്നും ആരോപണങ്ങളുണ്ട്. കേസ് യുവതിക്ക് അനുകൂലമായി വിധി വരുകയാണെങ്കിൽ, ബ്രിട്ടനിലെ നിലവിലുള്ള നിയമങ്ങൾക്ക് ഒരു മാറ്റം ഉണ്ടാകും. കോടതിയിൽ കേസ് നിലനിൽക്കുകയാണ്.

ബുദ്ധിമാനായ മനുഷ്യന് ലോകം തന്നെ അവന്റെ ഗുരുവും ആചാര്യനും ആകും.
“ആചാര്യ സർവചേഷ്ടാസ് ലോകാ ഏവഹി ധീമതഃ” ഏത് കാര്യത്തിലും അവനവന്റെ ചുറ്റുമുള്ള ലോകം വഴികാട്ടി ആകുന്നതായാണ് പറയുന്നത്.
ആദ്ധ്യാത്മികജ്ഞാനത്തിന്റെയും ബൗദ്ധിക ജ്ഞാനത്തിന്റെയും വിശേഷജ്ഞാനമായി രൂപം എടുത്ത ആദിമ ആരോഗ്യ രക്ഷാശാസ്ത്രമാണ് ആയുർവ്വേദം. ആദ്യകാല അറിവുകൾക്ക് വലിയ മാറ്റമില്ലാതെ ഇക്കാലത്തും കാലിക പ്രസക്തിയോടെ ലോക വൈദ്യശാസ്ത്ര മേഖല ശ്രദ്ധിക്കും വിധം ഇന്നും അയ്യർവേദം ലോകമൊട്ടാകെ നിലനിൽക്കുന്നു എന്നത് ഏറെ കൗതുകമുള്ള കാര്യമാണ്.
സുഖത്തിനും ദുഖത്തിനും ആയുസിനും ആയുരാരോഗ്യ സൗഖ്യത്തിനും ഹിതമായത് എന്തെല്ലാം അഹിതമായത് എന്തെല്ലാം എന്നും, എത്രത്തോളം എങ്ങനെ അവ ബാധിക്കുന്നു എന്നുംവിശദമാക്കുന്ന ശാസ്ത്രം ആയാണ് ആയുർവേദത്തെ കാണണ്ടത്.
“സുഖാർത്ത സർവഭൂതാനാം
മാതാ സർവാ പ്രവൃത്തയഃ
സുഖം ച വിനാത് ധർമാത്
തസ്മാത് ധർമ്മ പേരോ ഭവേത് ”
എല്ലാ മനുഷ്യനും അഗ്രഹിക്കുന്നത് സുഖ സന്തോഷങ്ങൾ അനുഭവിക്കുക എന്നതാണ്. സുഖസന്തോഷങ്ങൾ അനുഭവിക്കുന്ന ഒരാൾക്ക് മാത്രമേ ധർമ്മാധിഷ്ഠിതമായ ജീവിതം നയിക്കാനാവു. ധർമ്മാധിഷ്ഠിതമായ ജീവിതം നയിക്കുമ്പോൾ മാത്രമേ സുഖ സന്തോഷങ്ങൾ അനുഭവിക്കാനും സാധിക്കുകയുള്ളു. അതാണ് ആയുർവ്വേദം ധാർമികചാര്യാക്രമങ്ങൾക്കു പ്രാധാന്യം നൽകുന്നത്.
ധർമാർത്ഥ കാമമോക്ഷ പ്രാപ്തിയാണ് ജീവിത ലക്ഷ്യമായി കാണേണ്ടത്. അതു സാധിക്കാൻ ആരോഗ്യത്തോടെ ജീവിക്കണം. അതിനുള്ള മാർഗങ്ങൾ ആയാണ് ആയുർവേദ നിർദേശങ്ങളെ കാണേണ്ടത്.
“ലോകാ :സമസ്താ :സുഖിനോ ഭവന്തു “ലോകത്തുള്ള സകലരും, സർവ ജീവജാലങ്ങളും സുഖം അനുഭവിക്കുന്നതിനിടയാകട്ടെ എന്ന മഹത്തായ ചിന്ത ലോകത്തിന് മുന്നിൽ അവതരിപ്പിച്ച ആയുവേദം, സസ്യലതാദികൾക്കും വൃക്ഷങ്ങളുടെ പരിപാലനത്തിനും, പക്ഷി മൃഗാദികളുടെ ആരോഗ്യപരിപാലനത്തിനും മാർഗങ്ങൾ നൽകുന്നുണ്ട്. ഗജയുർവേദം, ആശ്വായുർവേദം, വൃക്ഷായുർവേദം എന്നിവ ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. വൃക്ഷായുർവേദത്തിൽ നിർദേശിക്കുന്ന പഞ്ചഗവ്യ പ്രയോഗം നൂതന കൃഷി രീതിയിൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. വിഷരഹിത, കീടനാശിനി പ്രയോഗങ്ങൾ ഒഴിവാക്കി ജൈവവളപ്രയോഗങ്ങളും ഇന്ന് പ്രചാരം നേടിയിട്ടുമുണ്ട്.

 

ഡോക്ടർ എ. സി. രാജീവ്‌ കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ്‌ കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്.   മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് .   ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.

രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154

ലിസ മാത്യു, മലയാളം യുകെ ന്യൂസ്‌ ടീം

ഇംഗ്ലണ്ട് :- കഴിഞ്ഞ അഞ്ചു വർഷങ്ങളിലായി അലർജി മൂലം ആശുപത്രിയിൽ ചികിത്സ തേടുന്ന കുട്ടികളുടെ എണ്ണം വർദ്ധിച്ചുവരുന്നതായി റിപ്പോർട്ടുകൾ. 2018 -19 കാലഘട്ടത്തിൽ 1746 ഓളം കുട്ടികളാണ് അനാഫൈലാക്ടിക് ഷോക്ക് മൂലം ചികിത്സ തേടിയിരിക്കുന്നത്. 2013- 14 കാലഘട്ടത്തിൽ ഇതു 1, 015 മാത്രമായിരുന്നു. 2016 – ൽ ബാഗേറ്റ് എന്നെ ഭക്ഷണ പദാർത്ഥം കഴിച്ചതോടെ നടാഷ എന്ന പെൺകുട്ടി മരണപ്പെട്ടിരുന്നു. പ്രകൃതിയിൽ ഉള്ള മാറ്റങ്ങൾ ആകാം അലർജി വർദ്ധിച്ചു വരുന്നതിന് കാരണം എന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു.


പത്ത് വയസ്സിൽ താഴെയുള്ള കുട്ടികളാണ് അനാഫൈലക്സിസ് മൂലം ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ അധികവും. അനാഫൈലക്സിസ് എന്നത് ഗുരുതരമായ ഒരു അലർജി റിയാക്ഷൻ ആണ്. രോഗിയുടെ ജീവൻ വരെ അപകടത്തിലാക്കുന്ന അവസ്ഥ ഇതിനുണ്ട്. സാധാരണയായി ഭക്ഷണപദാർത്ഥങ്ങളിൽ കൂടെയാണ് അലർജിക്ക്‌ റിയാക്ഷനുകൾ രൂപപ്പെടുന്നത്. നട്സ്, മീനുകൾ, ഷെൽഫിഷ് തുടങ്ങിയവയാണ് അലർജി ഉണ്ടാക്കുന്ന മുഖ്യ ഭക്ഷണങ്ങൾ. എന്നാൽ ഭക്ഷണപദാർത്ഥങ്ങളോടൊപ്പം, തേനീച്ച, കടന്നൽ മുതലായവയുടെ വിഷവും അലർജിക്ക് റിയാക്ഷനുകൾ രൂപപ്പെടുത്തുന്നു.


അനാഫൈലക്സിസ് ബാധിക്കുന്നവരിൽ ശ്വാസതടസ്സം മുതൽ അബോധാവസ്ഥ വരെ ഉണ്ടാകാൻ സാധ്യതയുണ്ട്. മനുഷ്യൻെറ ഭക്ഷണ രീതിയിൽ ഉണ്ടായ വ്യത്യാസങ്ങളും, മലിനീകരണവും മറ്റുമാണ് അലർജിക്ക്‌ റിയാക്ഷനുകൾ വർദ്ധിക്കാൻ കാരണമെന്നാണ് പുതിയ കണ്ടെത്തലുകൾ. നടാഷയുടെ മാതാപിതാക്കൾ അലർജി നിവാരണത്തിനായി അനേകം പദ്ധതികളുമായി മുന്നിട്ടിറങ്ങിയിട്ടുണ്ട്. നടാഷ അലർജി റിസർച്ച് ഫൗണ്ടേഷൻ ഇതിന്റെ ഭാഗമായുള്ളതാണ് .

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : ഇംഗ്ലണ്ടിലെ ആശുപത്രികളുടെ പ്രവർത്തനം പുറകോട്ടെന്നു കണക്കുകൾ. ആശുപത്രിയുടെ പ്രകടനം, സേവനം എന്നിവയിൽ രാജ്യത്തെ ആശുപത്രികൾ ഏറ്റവും മോശപ്പെട്ട നിലയിലാണെന്നാണ് കണക്കുകൾ വെളിവാക്കുന്നത്. എല്ലാ വർഷവും സാമൂഹികാരോഗ്യത്തിനായി ലക്ഷങ്ങൾ ചിലവാക്കുന്നുണ്ട്. എന്നാൽ ഇത് പൊതുജനാരോഗ്യ പുരോഗതിക്ക് ഉതകുന്ന രീതിയിലല്ല. ആനുവൽ ഹെൽത്ത്‌ കെയർ ഇൻഡക്സ് പ്രകാരം യുകെ മുപ്പത്തിയഞ്ചാം സ്ഥാനത്താണ്. മുമ്പ് ഇത് 21 ആയിരുന്നു. ഇപ്പോൾ ഹോങ്കോങും സിംഗപ്പൂരും യുകെയ്ക്ക് മുന്നിലാണ്. തിരഞ്ഞെടുപ്പ് അടുത്തതോടെ രാഷ്ട്രീയ പാർട്ടികളുടെ പ്രചാരണത്തിൽ എൻ എച്ച് എസ് ഒരു പ്രധാന വിഷയം ആയി മാറിക്കഴിഞ്ഞു.

എൻ എച്ച് എസിന്റെ പ്രവർത്തനങ്ങൾ ശരാശരിക്കും താഴെയാണ്. യുകെയിൽ അർബുദം, ഹൃദ്രോഗ മരണങ്ങൾ വളരെ കൂടുതലാണ്. ഇതിന്റെ പ്രധാന കാരണം രോഗികളിൽ രോഗനിർണയം നടത്താൻ താമസിക്കുന്നു എന്നതാണ്. ധനസഹായവും കുറഞ്ഞതോടെ എൻ എച്ച് എസിന്റെ പ്രവർത്തനങ്ങൾ താറുമാറായി. സാധ്യതയുള്ളവരുടെ ലിസ്റ്റിൽ 4.42 ദശലക്ഷം രോഗികളാണ് ഉള്ളത്. രോഗികൾക്ക് വേണ്ടത്ര പരിചരണം നൽകാൻ ആശുപത്രികൾക്ക് കഴിയുന്നില്ല. പ്രകടന കണക്കുകൾ വെറുപ്പുളവാക്കുന്നതാണെന്നും ഉദ്യോഗസ്ഥരുടെയും ധനസഹായത്തിന്റെയും അഭാവമാണ് ഇതിന് കാരണമെന്നും ലേബർ പാർട്ടി നേതാവ് കോർബിൻ പറഞ്ഞു. ടോറികൾക്ക് ഇക്കാര്യത്തിൽ ലജ്ജാകരമായ റെക്കോർഡ് ആണുള്ളതെന്ന് ലിബറൽ ഡെമോക്രാറ്റ് ആരോഗ്യ വക്താവ് ലൂസിയാന ബെർഗർ അഭിപ്രായപ്പെട്ടു. സാമൂഹ്യ പരിപാലനം, മാനസികാരോഗ്യം, പൊതുജനാരോഗ്യം എന്നിവയിൽ അധിക നിക്ഷേപം നടത്തുന്നതിനായി ആദായനികുതിയിൽ ഒരു രൂപ വർധിപ്പിക്കാൻ ലിബ് ഡെംസ് നിർദ്ദേശിക്കുന്നു.

ഫ്രാൻസെസ് റീഡ് എന്ന സ്ത്രീയ്ക്ക് ഇടുപ്പ് മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്താൻ മാസങ്ങൾ കാത്തിരിക്കേണ്ടതായി വന്നു. 2018 ഏപ്രിലിൽ നടക്കേണ്ടത് ജൂലൈ വരെ നീട്ടിവെച്ചു. ഇതുമൂലം വളരെ അധികം ബുദ്ധിമുട്ടാണ് താൻ അനുഭവിച്ചതെന്ന് റീഡ് വ്യക്തമാക്കി. ശരത്കാലം വരുന്നതോടെ രോഗങ്ങളും വർധിക്കും. അതുമൂലം പുതിയ കിടക്കകളും ആവശ്യമായി വരും. നിലവിലെ സർക്കാർ ഇതിൽ എന്ത് നപടികൾ കൈക്കൊള്ളുമെന്ന് കാണേണ്ടിയിരിക്കുന്നു. എൻ എച്ച് എസിന് കൂടുതൽ ധനസഹായം നൽകാനായി ശക്തമായ ഒരു സമ്പദ് വ്യവസ്ഥ ആവശ്യമാണ്. അത് സൃഷ്ടിക്കാൻ ടോറികൾക്കെ കഴിയൂ എന്ന് പ്രധാനമന്ത്രി ജോൺസൻ പറഞ്ഞു. എന്നാൽ ടോറി സർക്കാരിന്റെ കീഴിൽ എൻ എച്ച് എസ് ഒരു ദുരിതത്തിലേക്കാണ് പോകുന്നതെന്ന് ലേബർ ഷാഡോ ഹെൽത്ത്‌ സെക്രട്ടറി ജോനാഥാൻ അഷ്‌വർത്ത് പറഞ്ഞു.

ലിസ മാത്യു, മലയാളം യുകെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- കന്നാബിസ് ചെടിയിൽ നിന്നുമുള്ള രണ്ടു മരുന്നുകളുടെ ഉപയോഗത്തിന് എൻഎച്ച്എസ് അംഗീകാരം. എപ്പിലെപ്സി, മൾട്ടിപ്പിൾ സ്ക്ലിറോസിസ് തുടങ്ങിയ രോഗങ്ങളുടെ ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകളാണ് ഇവ. ചാരിറ്റി സംഘടനകൾ ഈ പുതിയ തീരുമാനത്തെ സ്വാഗതം ചെയ്തിരിക്കുകയാണ്. രണ്ടു മരുന്നുകളും ബ്രിട്ടനിൽ തന്നെ നിർമിക്കുന്നവയാണ്. കുട്ടികളിലെ എപ്പിലെപ്സി രോഗത്തിന് സഹായമായ മരുന്നാണ് എപ്പിഡിയോലെക്സ്. ഈ മരുന്നിന്റെ ഉപയോഗം സെപ്റ്റംബർ മുതൽ യൂറോപ്പിൽ അനുവദിച്ചിട്ടുള്ളതാണ്. ഈ മരുന്നിന് ഒരു വർഷം 5000 മുതൽ 10000 പൗണ്ട് വരെ രോഗികൾക്ക് പണച്ചെലവ് ഉണ്ട്. എന്നാൽ നിർമ്മാണ കമ്പനികൾ ഇതിൽ കുറഞ്ഞ ഒരു വിലയ്ക്ക് എൻ എച്ച് എസുമായി കരാറിൽ ഏർപ്പെട്ടിരിക്കുകയാണ്.


ഈ മരുന്നിന്റെ ഉപയോഗം ഒരുപാട് രോഗികൾക്ക് സഹായകരമാകും എന്നാണ് പൊതുവേയുള്ള നിഗമനം. കന്നാബിസിലെ മുഖ്യ ഉത്തേജക വസ്തുവായ റ്റിഎച്ച് സിയുടെ സാന്നിദ്ധ്യം ഈ മരുന്നുകളില്ല. എൻ എച്ച് എസിന്റെ ഡ്രഗ് അഡ്വൈസറി ബോർഡായ ‘ നൈസ് ‘ ആണ് മരുന്നുകളെ സംബന്ധിക്കുന്ന തീരുമാനം കൈക്കൊള്ളുന്നത്. രണ്ടാമത്തെ മരുന്നായ സാറ്റിവെക്സ് എന്ന മൗത്ത് സ്പ്രേ മൾട്ടിപ്പിൾ സ്ക്ലിറോസിസിലെ മസിൽ പ്രശ്നങ്ങൾക്ക് ഉപയോഗിക്കുന്നതാണ്.

ഈ തീരുമാനത്തെ വൈദ്യ രംഗത്തെ പ്രമുഖർ സ്വാഗതം ചെയ്തിരിക്കുകയാണ്. ഗ്രേറ്റ്‌ ഓർമോണ്ട് സ്ട്രീറ്റ് ഹോസ്പിറ്റലിലെ പീഡിയാട്രിക് ന്യൂറോളജി ഡിപ്പാർട്മെന്റ് ഹെഡ് പ്രൊഫസർ ഹെലൻ ക്രോസ്സ് ഈ തീരുമാനത്തെ സ്വാഗതം ചെയ്തിരിക്കുകയാണ്. എപ്പിലെപ്സി രോഗികൾക്ക് ഇത് ഒരു സന്തോഷവാർത്ത ആണെന്ന് ഡോക്ടർമാർ പറഞ്ഞു.

ആദ്യമയി കുഞ്ഞിനെ മുലയൂട്ടുന്ന അമ്മമാർ അതിനായി നേരത്തെ തന്നെ തയ്യാറെടുക്കണം എന്ന് പ്രായമുളവർ ഉപദേശിക്കാറുണ്ട്. ഇത് വെറുതെയല്ല. കുഞ്ഞിന് മുലയൂട്ടുന്ന അമ്മമാർ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിച്ചില്ലെങ്കിൽ കുഞ്ഞിന്റെ ആരോഗ്യത്തെ അത് ദോഷകരമായി ബാധിക്കും. ചില അശ്രദ്ധകൾ അപകടങ്ങൾക്കും കാരണമാകും.

ഇതിൽ ഏറ്റവും പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യമാണ് കുഞ്ഞ് ഉറക്കത്തിലോ പാതി ഉറക്കത്തിലോ ഉള്ളപ്പോൾ ഒരിക്കലും മുലയുട്ടരുത് എന്നത്. ഇത് വലിയ അപകടങ്ങൾക്ക് വഴിവക്കും. കുഞ്ഞ് ഉറക്കത്തിലായിരിക്കുമ്പോൾ മുലയൂട്ടുന്നത് കുഞ്ഞിന് ശ്വാസ തടസം ഉണ്ടാകുന്നതിനും തൊണ്ടയിൽ മുലപ്പാൽ അടിഞ്ഞുകൂടുതന്നതിനും കാരണമാകും.

കുഞ്ഞിനെ ഇടതുതോളിൽ കിടത്തി കൈകൊണ്ട് കുഞ്ഞിനെ പുറത്ത് തട്ടി ഉള്ളിലുള്ള വായു പുറത്തു കളഞ്ഞുകൊണ്ടാണ് മുലയൂട്ടേണ്ടത്. കുഞ്ഞിന് ശ്വാസതടസം ഉണ്ടാകുന്നില്ല എന്ന കാര്യം അമ്മ പ്രത്യേകം ശ്രദ്ധിക്കുകയും വേണം. മുലയുട്ടുന്ന അമ്മമാർ പോഷക സമൃദ്ധമായ ആഹാരം കഴിക്കണം എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ.

പ്രസംവം കഴിഞ്ഞ ആദ്യ ദിവസങ്ങാളിൽ വരുന്ന ഇളം മഞ്ഞ നിറമുള്ള മുലപ്പാൽ കുഞ്ഞിന് നിർബന്ധമായും നൽകിയിരിക്കണം. ഇതാണ് കുഞ്ഞിന്റെ രോഗപ്രതിരോധ ശേഷിക്കായുള്ള ആദ്യ പോഷണം. ഒരു മുലയിൽ നിന്നും മാത്രം മുല കുടിക്കാൻ കുഞ്ഞിനെ അനുവദിക്കരുത് ഇരുമുലകളിലും മാറി മാറി വേണം മുലയൂട്ടാൻ. മുലയിൽ നിന്നും അൽ‌പം പാൽ പിഴിഞ്ഞു കളഞ്ഞതിന് ശേഷമേ കുഞ്ഞിനെ മുലയൂട്ടാവൂ എന്ന കാര്യവും ശ്രദ്ധിക്കണം.

 

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

സ്കോട്ട് ലാൻഡ് : സ്കോട്ലൻഡിലെ ലോത്തിയൻ പ്രദേശത്ത് മാരകമായ ഡിഫ്തീരിയ രോഗം ബാധിച്ച് രണ്ടു പേർ ചികിത്സയിൽ. രണ്ട് കേസുകളും ബന്ധപ്പെട്ടതാണെന്നും രണ്ട് രോഗികളും എഡിൻബർഗിലെ ആശുപത്രിയിലാണെന്നും എൻ‌എച്ച്എസ് ലോത്തിയൻ സ്ഥിരീകരിച്ചു. ഡിഫ്തീരിയക്കെതിരെ കുട്ടികാലത്ത് നൽകുന്ന പ്രതിരോധ കുത്തിവയ്പ്പുകൾ കാരണം യുകെയിലെ ആളുകൾക്ക് പൊതുവെ ഈ രോഗം കുറവാണ്. അതുകൊണ്ട് തന്നെ കൂടുതൽ കേസുകൾ ഉണ്ടാവാനുള്ള സാധ്യത വളരെ കുറവാണെന്ന് പൊതുജനാരോഗ്യ വിദഗ്ധർ പറഞ്ഞു.

ലോത്തിയനിൽ, 98% കുട്ടികൾക്ക് 24 മാസം പ്രായമാകുമ്പോൾ തന്നെ ഡിഫ്തീരിയക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ് നൽകുന്നു. യുകെയിൽ ഈ രോഗം വളരെ അപൂർവമാണ്. ലോകത്തിന്റെ ചില ഭാഗങ്ങളിൽ യാത്ര ചെയ്യുമ്പോൾ, ഈ രോഗം പിടിപെടാനുള്ള സാധ്യതയുണ്ടെന്ന് ഡോക്ടർമാർ അഭിപ്രായപ്പെടുന്നു.

ഡിഫ്തീരിയ എന്ത്, എങ്ങനെ?

∙ രോഗമുണ്ടാക്കുന്നതു കോറിനേബാക്ടീരിയം ഡിഫ്തീരിയെ എന്ന ബാക്ടീരിയയാണ്.

∙ രോഗം ബാധിച്ച വ്യക്തി ഉപയോഗിച്ച കപ്പ്, ടവൽ തുടങ്ങിയവ ഉപയോഗിക്കുന്നതിലൂടെ മറ്റൊരാളിലേക്ക് രോഗം പകരാം.

∙ തൊണ്ടവേദനയാണു തുടക്കം. വെള്ളമിറക്കാനോ ആഹാരം കഴിക്കാനോ പറ്റാത്ത വിധത്തിൽ വേദനയുണ്ടാകും.

∙ തൊണ്ടയിൽ പാടയുണ്ടായി ശ്വസനം തടസ്സപ്പെടും.

∙ ബാക്ടീരിയ ഉണ്ടാക്കുന്ന വിഷം ഹൃദയത്തെ ബാധിക്കും.

∙ ഹൃദയസ്തംഭനമുണ്ടായി മരണം സംഭവിക്കാം.

ചെറുപ്പത്തിലേ പ്രതിരോധ കുത്തിവയ്പ് എടുത്താൽ ഈ രോഗം ഉണ്ടാകില്ല. അല്ലെങ്കിൽ രോഗങ്ങൾ നമ്മുടെ വീട്ടിലും എത്തുന്നതിനു കാത്തുനിൽക്കാതെ പ്രതിരോധ കുത്തിവയ്‌പ് എടുക്കാൻ ഓരോ വ്യക്‌തിയും മനസ്സുവയ്‌ക്കണം.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : മറ്റു സമ്പന്ന രാജ്യങ്ങളെ അപേക്ഷിച്ച് യുകെയിൽ ആരോഗ്യരംഗത്ത് ഡോക്ടർമാരും നഴ്സുമാരും കുറവെന്ന് പഠനങ്ങൾ. ഒപ്പം വൃദ്ധജനങ്ങളുടെ ദീർഘകാല പരിചരണത്തിലും മറ്റു രാജ്യങ്ങൾക്ക് പിന്നിലാണ് യുകെയുടെ സ്ഥാനം. പല ബ്രിട്ടീഷുകാരും അമിതമദ്യപാനവും അമിതവണ്ണവും ഉള്ള അനാരോഗ്യകരമായ ജീവിതം നയിക്കുന്നുവെന്നും ഒഇഡിസി തങ്ങളുടെ അവലോകന റിപ്പോർട്ടിൽ പറയുന്നു. ഒപ്പം എൻഎച്ച്എസ് നൽകിവരുന്ന ആരോഗ്യപരിരക്ഷയെ പ്രശംസിക്കാനും അവർ മറന്നില്ല. ആരോഗ്യരംഗത്ത് ജിഡിപിയുടെ 9.8% യുകെ ചിലവഴിക്കുന്നുണ്ട്. 36 രാജ്യങ്ങളുടെ ശരാശരി 8.8% ത്തിന് മുകളിലാണ്.

യുകെയിൽ ആയിരം പേർക്ക് 2.8 ഡോക്ടർമാരും 7.8 നഴ്സുമാരും ഉള്ളതായി കണക്കുകൾ വെളിപ്പെടുത്തുന്നു. എന്നാൽ ഈ കണക്കിൽ ഒഇസിഡിയുടെ ശരാശരി യഥാക്രമം 3.5, 8.8 ആണ്. ബ്രിട്ടന് ശുഭപ്രതീക്ഷ നൽകികൊണ്ട് ഡോക്ടർമാരുടെ എണ്ണം വർധിക്കുന്നുണ്ട്. പരിശീലന കേന്ദ്രങ്ങൾ വികസിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സർക്കാർ. ആരോഗ്യപരിപാലനരംഗത്ത് എൻ‌എച്ച്‌എസ് മികച്ച സംഭാവനകൾ നൽകുന്നുണ്ട്. ഹൃദയാഘാതം, സ്തനാർബുദം തുടങ്ങിയവയ്ക്കുള്ള ചികിത്സയും അതിജീവനവും മികച്ചതാണ്. എന്നാൽ
ചിലർ ഇപ്പോഴും പ്രമേഹരോഗികളായി തന്നെ കഴിയുന്നു.


പ്രായമായവരുടെ ജീവിതനിലവാരം ഉയർത്തുന്നതിന് നല്ല നിലവാരത്തിലുള്ള ദീർഘകാല പരിചരണം അത്യാവശ്യമാണെന്ന് റിപ്പോർട്ട്‌ പറയുന്നു. അത്തരം പരിചരണത്തിന് ചിലവഴിക്കുന്നത് ശരാശരിയിൽ താഴെ മാത്രമാണ്. 65 വയസിനു മുകളിലുള്ള ബ്രിട്ടീഷ് ജനതയ്ക്ക് പൊതുവെ ആരോഗ്യം തീരെ കുറവാണ്. 2017 ലെ തിരഞ്ഞെടുപ്പിനെത്തുടർന്ന് ഇതിനായി പ്രത്യേക പദ്ധതികൾ മുന്നോട്ട് കൊണ്ടുവരുമെന്ന് സർക്കാർ വാഗ്ദാനം ചെയ്തിട്ടും പുതിയൊരു തിരഞ്ഞെടുപ്പ് എത്തുന്നെന്നല്ലാതെ ഇതിൽ വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. അതോടൊപ്പം ആരോഗ്യസംരക്ഷണത്തിൽ യുകെയിലെ ആളുകൾ പിന്നിലാണ്. മൂന്നിൽ രണ്ടുപേരും അമിതവണ്ണം ഉള്ളവരാണ്. ഒപ്പം ഭൂരിഭാഗം ആളുകളും മദ്യം ഉപയോഗിക്കുന്നവരാണ്. മയക്കുമരുന്ന് ഉപയോഗവും കൂടുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു. അടുത്ത കാലത്തായി ആയുർദൈർഘ്യം കുറയാൻ തുടങ്ങിയിട്ടുണ്ടെന്നും അവർ മുന്നറിയിപ്പ് നൽകി.

രോഗം സോറിയാസിസ് ആണെന്ന് വെളിപ്പെടുത്തുന്ന ഘട്ടത്തിൽ പല രോഗികളും ഈ ഡയലോഗ് പറയാതെ പറഞ്ഞതായി തോന്നിയിട്ടുണ്ട്. പൊതുജനം തങ്ങൾക്ക് ഒരിക്കലും വരരുതേ എന്നാഗ്രഹിക്കുന്ന, ആവശ്യത്തിലധികം പേടിയോടെ സമീപിക്കുന്ന ത്വക് രോഗങ്ങളിൽ ഒന്നാണ് സോറിയാസിസ്. അതിനാൽ തന്നെ, അത്ഭുത രോഗസൗഖ്യവും അശാസ്ത്രീയചികിത്സാ വാഗ്ദാനപരസ്യങ്ങളും രംഗം കൊഴുപ്പിക്കുന്നു.

ഇന്ന് ഒക്ടോബർ 29, ലോക സോറിയാസിസ് ദിനം. സോറിയാസിസിനെ കുറിച്ചാകാം…..

ആദ്യം തന്നെ പറയട്ടെ…
സോറിയാസിസ് ഒരു പകർച്ച വ്യാധിയല്ല… സോറിയാസിസ് രോഗിയെ തൊട്ടാലോ, ഒപ്പം താമസിച്ചാലോ രോഗം പകരില്ല.

ചർമ്മത്തിലെ കോശങ്ങൾ വിവിധ പാളികളിലായാണ് കാണപ്പെടുക. ഇതിൽ ഏറ്റവും താഴെയുള്ള പാളിയിലുള്ളവയാണ് (basal layer) വിഭജിക്കുന്ന കോശങ്ങൾ. വിഭജിച്ചുണ്ടാകുന്ന പുതിയ കോശങ്ങൾ 28 മുതൽ 30 ദിവസം കൊണ്ട് ചർമ്മത്തിന്റെ വിവിധപാളികളിലൂടെ സഞ്ചരിച്ച് ചർമ്മപ്രതലത്തിൽ എത്തി കൊഴിഞ്ഞു പോകുന്നു. വളരെ പതുക്കെ നടക്കുന്ന ഈ കൊഴിഞ്ഞു പോക്ക് നമ്മുടെ നഗ്നനേത്രങ്ങൾ കൊണ്ടു കാണാൻ കഴിയില്ല.
സോറിയാസിസിൽ ആകട്ടെ ഇതെല്ലാം ദ്രുതഗതിയിൽ നടക്കുന്നു. വെറും 4 ദിവസം കൊണ്ട് പുതിയ കോശങ്ങൾ ചർമ്മപ്രതലത്തിൽ എത്തി കുന്നുകൂടുന്നു. ഇത്‌ വെള്ളി നിറത്തിലുള്ള വേഗത്തിൽ ഇളകുന്ന ശൽകങ്ങളായി കാണാൻ സാധിക്കുന്നു.

ഈ പ്രക്രിയയെ സ്വാധീനിക്കുന്ന ചില ഘടകങ്ങളുണ്ട്

🔷ജനിതക ഘടകങ്ങൾ

ഒരാൾക്ക് സോറിയാസിസ് വരാനുള്ള ആജീവനാന്ത സാദ്ധ്യത മാതാപിതാക്കളിൽ ആർക്കും സോറിയാസിസ് ഇല്ലാത്ത പക്ഷം 4 ശതമാനവും, ഒരാൾക്ക് രോഗമുള്ള പക്ഷം 28 ശതമാനവും, രണ്ടു പേർക്കും രോഗമുണ്ടെങ്കിൽ 65 ശതമാനവുമാണ്.
പാരമ്പര്യമായി രോഗം കണ്ടു വരുന്നവരിൽ രോഗാരംഭം നേരത്തെ ആകുവാനും, രോഗം കൂടുതൽ തീവ്രസ്വഭാവമുള്ളതാകുവാനുമുള്ള സാധ്യത കൂടുതലാണ്.

🔷പരിസ്ഥിതി സംബന്ധമായ ഘടകങ്ങൾ

📌അണുബാധ
ടോണ്സിലൈറ്റിസ്, തൊണ്ടയിലെ അണുബാധ

📌മരുന്നുകൾ
വേദനസംഹാരികൾ,മലേറിയക്കുള്ള മരുന്നുകൾ, രക്തസമ്മർദത്തിനുള്ള ചിലയിനം മരുന്നുകൾ, ലിതിയം

📌മാനസിക സംഘർഷം
80% രോഗികളിൽ മാനസികസമ്മർദ്ദം മൂലം സോറിയാസിസ് കൂടുന്നതായും, ഇതിൽ 20% പേർ മാനസികസംഘർഷത്തിന് ചികിത്സ സ്വീകരിക്കേണ്ടി വരുന്നതായും പഠനങ്ങൾ തെളിയിക്കുന്നു

📌പരിക്കുകൾ / ക്ഷതം

📌പുകവലി

📌മദ്യപാനം

📌സൂര്യപ്രകാശം
സൂര്യരശ്മികൾ പൊതുവെ സോറിയാസിസിനു ഫലപ്രദമായ ഒരു ചികിത്സാ രീതിയാണെങ്കിലും, 5-20 ശതമാനം രോഗികളിൽ ഇതു രോഗം മൂർച്‌ഛിക്കുവാൻ കാരണമാകാം. ഇങ്ങനെയുള്ളവരിൽ സൂര്യരശ്മികളും അൾട്രാ വയലറ്റ് രശ്മികളും ഉപയോഗിച്ചുള്ള ഫോട്ടോതെറാപ്പി ചികിത്സ ചെയ്യാൻ പാടുള്ളതല്ല.

🔷രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ (immunological response) വരുന്ന വ്യതിയാനം

ജനിതകമായ ഘടകങ്ങൾ അനൂകൂലമായ ഒരു വ്യക്തി മേല്പറഞ്ഞ പരിസ്ഥിതി സംബന്ധമായ ഘടകങ്ങളുമായി സമ്പർക്കത്തിൽ വരുമ്പോൾ രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ വ്യതിയാനങ്ങൾ ഉണ്ടാകുന്നു. ഇതു മൂലം ചർമ്മത്തിലെ കോശങ്ങളുടെ വിഭജനം കൂടുകയും കൊഴിഞ്ഞു പോകൽ മന്ദീഭവിക്കുകയും ചെയ്യുന്നു. തൽഫലമായി ചർമ്മപ്രതലത്തിൽ കോശങ്ങൾ അടിഞ്ഞു കൂടി ശല്കങ്ങൾ രൂപപ്പെടുന്നു. ഒപ്പം ശ്വേത രക്താണുക്കൾ [ പ്രധാനമായും ടി ലിംഫോസൈറ്റുകളും ന്യൂട്രോഫിലുകളും ] ചർമ്മത്തിലെത്തി തടിച്ച പാടുകൾ ഉണ്ടാകുന്നു. ചർമ്മത്തിലെ രക്തക്കുഴലുകൾ വികസിക്കുന്നത് തടിപ്പുകൾക്കു ചുവന്ന നിറം നൽകുന്നു.

ലക്ഷണങ്ങൾ

ചൊറിയുക എന്ന അർഥമുള്ള psora ( സോറാ ) എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് സോറിയാസിസ് എന്ന വാക്കിന്റെ ഉത്ഭവം. എന്നാൽ മറ്റുള്ള പല ത്വക് രോഗങ്ങളെ അപേക്ഷിച്ചു സോറിയാസിസിനു ചൊറിച്ചിൽ കുറവാണ്. അസഹനീയമായ ചൊറിച്ചിൽ സോറിയാസിസ് രോഗിയിൽ കണ്ടാൽ ചൊറിച്ചിലിന്റെ മറ്റു കാരണങ്ങൾ തേടേണ്ടതുണ്ട്.

യൗവ്വനാരംഭത്തിലും അറുപതുകളിലുമാണ് സാധാരണ രോഗാരംഭം കണ്ടു വരുന്നത്.

വിവിധ തരത്തിൽ സോറിയാസിസ് പ്രകടമാകാം

🔴ക്രോണിക് പ്ലാക് സോറിയാസിസ് (Chronic plaque psoriasis)

80-90% സോറിയാസിസ് രോഗികളും ഈ ഗണത്തിൽ പെടുന്നു. വ്യക്തമായ അരുകുകൾ ഉള്ള വെള്ളി നിറത്തിലെ ശൽകങ്ങളോടു കൂടിയ ചുവന്ന തടിപ്പുകൾ കൈകാൽമുട്ടുകൾ, നടുവ്, ശിരോചർമ്മം, കൈകാൽ വെള്ള എന്നീ ശരീരഭാഗങ്ങളിൽ കണ്ടു വരുന്നു. അസുഖത്തിന്റെ തീവ്രതയേറുമ്പോൾ കൂടുതൽ ശരീരഭാഗങ്ങളിലേക്ക് പാടുകൾ വ്യാപിക്കുന്നു.

ചില പാടുകൾക്കു ചുറ്റും വെളുത്ത വലയം കണ്ടു വരാറുണ്ട്, പ്രത്യേകിച്ച് ചികിത്സ തുടങ്ങിയ ശേഷം. ഇതിനെ വോർനോഫ്സ് റിങ്ങ് (Wornoff’s ring) എന്നു പറയുന്നു.

പരിക്കുകൾ അല്ലെങ്കിൽ ക്ഷതം ഏൽക്കുന്ന ഭാഗങ്ങളിൽ ക്ഷതം ഏറ്റ അതെ മാതൃകയിൽ പുതിയ തടിപ്പുകൾ ഉണ്ടാകാം, ഇത് കോബ്നർ ഫിനോമിനൻ (Koebner phenomenon) എന്നറിയപ്പെടുന്നു. ഈ പ്രതിഭാസം സജീവമായ രോഗത്തിന്റെ (active disease) ലക്ഷണമാണ്.

പാടുകൾ ശിരോചർമ്മത്തിൽ മാത്രമായി പരിമിതമായിരിക്കുകയും ആകാം, ഇതാണ് scalp psoriasis. ഈ രോഗാവസ്ഥ താരനായി തെറ്റിദ്ധരിക്കപ്പെടാൻ സാധ്യത ഏറെയാണ്. അതു പോലെ തന്നെ, നഖങ്ങളെ മാത്രം ബാധിക്കുന്ന അവസ്ഥ nail psoriasis എന്നും കൈകാൽ വെള്ളയെ മാത്രം ബാധിക്കുന്ന രോഗം palmoplantar psoriasis എന്നും അറിയപ്പെടുന്നു. മറ്റുള്ള ഇനം സോറിയാസിസിലും മേല്പറഞ്ഞ ഭാഗങ്ങൾ മറ്റു ശരീരഭാഗങ്ങളോടൊപ്പം ഉൾപ്പെടാം.

മടക്കുകളെ ബാധിക്കുന്ന flexural psoriasis, താരൻ ഉണ്ടാകുന്ന ശരീരഭാഗങ്ങളായ ശിരോചർമ്മം, പുരികം, മൂക്കിന്റെ വശങ്ങൾ, ചെവിയുടെ പുറകു വശം, നെഞ്ച്, തോളുകൾ, കക്ഷം, തുടയിടുക്കുകൾ എന്നിവിടങ്ങളെ ബാധിക്കുന്ന സീബോസോറിയാസിസ് (sebopsoriasis) എന്നിവയും സോറിയാസിസ് എന്ന രോഗത്തിന്റെ വകഭേദങ്ങളാണ്.

🔴അക്യൂട്ട് ഗട്ടേറ്റ് സോറിയാസിസ് (acute guttate psoriasis)

ടോൺസിലൈറ്റീസ് പോലെയുള്ള അണുബാധയെ തുടർന്ന് പൊടുന്നനവെ ശരീരത്തു വെള്ളത്തുള്ളികൾ പോലെ ശൽകങ്ങളോടുകൂടിയ ചെറിയ ചുവന്ന തടിപ്പുകൾ കാണുന്നു. കുട്ടികളിലും യുവാക്കളിലും ആണ് സാധാരണ ഇത്തരം രോഗം കണ്ടു വരുന്നത്. അണുബാധ ഭേദമാകുന്നതോടെ 2-3 മാസം കൊണ്ട് ചർമ്മത്തിലെ പാടുകളും മാറുന്നു. ചെറിയ ശതമാനം രോഗികളിൽ പിന്നീട് ക്രോണിക് പ്ലാക് സോറിയാസിസ് ഉണ്ടാകാൻ സാധ്യതയുണ്ട്.

🔴എരിത്രോടെർമിക് സോറിയാസിസ് (erythrodermic psoriasis)

ത്വക്കിന്റെ 90 ശതമാനത്തിൽ കൂടുതൽ അസുഖം ബാധിച്ചു തീവ്രത കൂടിയ അവസ്ഥയാണിത്. 1-2% രോഗികളിൽ ഈ അവസ്ഥ ഉണ്ടാകാം.

🔴 പസ്റ്റുലാർ സോറിയാസിസ് (pustular psoriasis)

ബയോപ്സി ചെയ്തു മൈക്രോസ്കോപ്പി പരിശോധനയിൽ കാണാവുന്ന ന്യൂട്രോഫിലുകളുടെ കൂട്ടം എല്ലാത്തരം സോറിയാസിസിന്റെയും ലക്ഷണമാണ്.എന്നാൽ രോഗതീവ്രത കൂടുമ്പോൾ ഇത് പ്രത്യക്ഷത്തിൽ നഗ്നനേത്രങ്ങൾ കൊണ്ടു കാണാനാകുന്ന അവസ്ഥയിലെത്തി ചർമ്മത്തിൽ പഴുത്ത കുരുക്കൾ പ്രത്യക്ഷപ്പെടുന്നു. ഇതാണ് പസ്റ്റുലാർ സോറിയാസിസ്.
കൈകാൽ വെള്ളകളിൽ മാത്രം പഴുത്ത കുരുക്കൾ പരിമിതമായിരിക്കുന്ന പാമോപ്ലാന്റാർ പസ്റ്റുലോസിസ്‌ (palmoplantar pustulosis) മുതൽ ചർമ്മത്തിൽ ആസകലം പഴുപ്പ് നിറയുന്ന അക്യൂട്ട് ജനറലൈസ്ഡ് പസ്റ്റുലർ സോറിയാസിസ്(acute generalised pustular psoriasis of von Zumbusch) വരെ ഈ വിഭാഗത്തിൽ പെടുന്നു.
തീവ്രതയേറിയ ഇനങ്ങളിൽ സോറിയാസിസിന്റെ പാടുകളിലോ ചർമ്മത്തിൽ അല്ലാതെ തന്നെയോ നീറ്റലോടു കൂടി ചുവപ്പ് വീഴുന്നു, താമസിയാതെ ചുവപ്പിനു മീതെ പഴുത്ത കുരുക്കൾ രൂപപ്പെടുന്നു. പല കുരുക്കൾ ചേർന്ന് ദേഹമാസകാലം പഴുപ്പിന്റെ പൊയ്കകൾ (lakes of pus) തന്നെ രൂപപ്പെടാം. ഇതോടൊപ്പം പനി, ശരീരം വേദന, ന്യൂമോണിയ, മഞ്ഞപ്പിത്തം, രക്തത്തിലെ കൗണ്ടിലും മറ്റു ഘടകങ്ങളിലും വ്യതിയാനം എന്നിവ ഉണ്ടാകാം. സന്ദർഭോചിതമായ ചികിത്സ ലഭിച്ചില്ലെങ്കിൽ മരണം വരെയും സംഭവിക്കാം.

🔴സോറിയാറ്റിക് ആർത്രോപതി (psoriatic arthropathy)

ത്വക്കിൽ സോറിയാസിസ് ഉള്ള 40% ആളുകളിൽ സന്ധിവേദനയും വീക്കവും ഉണ്ടാകാറുണ്ട്. വാതം എന്നു പറഞ്ഞു തള്ളി കളയുന്ന പല സന്ധി വേദനയും സോറിയാറ്റിക് ആർത്രൈറ്റിസ് ആകാം.
രാവിലെ എഴുന്നേറ്റയുടൻ സന്ധികൾ ചലിപ്പിക്കാനുള്ള വിഷമതയും വേദനയും ഒരു പ്രധാനലക്ഷണമാണ്. കൈകാൽ വിരലുകളുടെ അറ്റത്തെ ചെറിയ സന്ധികളെയാണ് (distal interphalangeal joint) പ്രധാനമായും ഇതു ബാധിക്കുന്നത്. വിരളമായി മറ്റു സന്ധികളെയും നട്ടെല്ലിനേയും സോറിയാറ്റിക് ആർത്രോപതി ബാധിക്കാം. ഇതോടൊപ്പം ത്വക്കിലും നഖത്തിലും സോറിയാസിസ് ഉണ്ടാകാം.

സങ്കീർണതകൾ

എരിത്രോടെർമിക് സോറിയാസിസിലും, പസ്റ്റുലാർ സോറിയാസിസിലും ത്വക്കിന്, ശരീരോഷ്മാവ് നിലനിർത്തുക, അണുബാധ തടയുക, ജലത്തിന്റെയും ലവണങ്ങളുടെയും സന്തുലനാവസ്ഥ നിലനിർത്തുക എന്നീ കടമകൾ ചെയ്യാൻ കഴിയാതെ വന്ന് skin failure എന്ന സങ്കീർണമായ അവസ്ഥയിൽ എത്തുന്നു. തൽഫലമായി രോഗിക്ക് പനി, കുളിര്, രക്തത്തിലെ ലവണങ്ങളിൽ വ്യതിയാനം, അപൂർവമായി രക്തത്തിൽ അണുബാധയുണ്ടാകുന്ന മാരകമായ സെപ്റ്റിസിമിയ (septicemia) എന്ന അവസ്ഥയുമുണ്ടാകാം.
സോറിയാസിസ് രോഗികളിൽ പൊണ്ണത്തടി, പ്രമേഹം, രക്താതിമ്മർദം,ഹൃദയാഘാതം, പക്ഷാഘാതം, കരൾവീക്കം (non -alcoholic steatohepatitis) എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു.

പരിശോധന

ലക്ഷണങ്ങളാണ് രോഗനിർണയത്തിന്റെ ആധാരശില. അതിനാൽ തന്നെ മേല്പറഞ്ഞ ലക്ഷണങ്ങൾ കണ്ടാൽ ഒരു ത്വക് രോഗവിദഗ്ദന്റെ സഹായം തേടേണ്ടത് അത്യന്താപേക്ഷിതമാണ്.

ചില സന്ദർഭങ്ങളിൽ മാത്രം പരിശോധനകൾ ആവശ്യമായി വന്നേക്കാം.
ന്യൂട്രോഫിലുകളുടെ കൂട്ടങ്ങളും ,ചർമ്മത്തിലെ വിവിധ പാളികളിലും രക്തക്കുഴലുകളിലും ഉണ്ടാകുന്ന നിശ്ചിത വ്യത്യാസങ്ങളും ത്വക്കിലെ പാടിന്റെ ബയോപ്സി പരിശോധനയിലൂടെ തിരിച്ചറിയാൻ കഴിയും.
പസ്റ്റുലർ സോറിയാസിസ്, എരിത്രോടെർമിക് സോറിയാസിസ് എന്നീ തീവ്രതയേറിയ രോഗാവസ്ഥകളിൽ രക്തത്തിലെ കൗണ്ട്, ഇ എസ് ആർ, കാൽഷ്യം, സോഡിയം, പൊട്ടാഷ്യം, പ്രോട്ടീൻ, വൃക്കകളുടെയും, കരളിന്റെയും പ്രവർത്തനം നിശ്ചയിക്കാനുള്ള പരിശോധനകൾ, പഴുപ്പിന്റെയും, രക്തത്തിന്റെയും കൾച്ചർ എന്നീ പരിശോധനകളും വേണ്ടി വന്നേക്കാം.

ചികിത്സ

ഇടയ്ക്ക് രോഗലക്ഷണങ്ങള്‍ തീവ്രമാവുകയും (Exacerbation) ഇടയ്ക്ക് നന്നായി കുറഞ്ഞു പൂർണമായും അപ്രത്യക്ഷമാവുകയും (Remission) ചെയ്യുന്നത് ഈ രോഗത്തിന്റെ പ്രധാന സവിശേഷതയാണ്. ഈ പ്രത്യേകത മുതലെടുത്താണ് പല അത്ഭുതരോഗസൗഖ്യ പ്രസ്ഥാനങ്ങളും നിലകൊള്ളുന്നത്.

പരിപൂര്‍ണ്ണമായി ചികിത്സിച്ചു മാറ്റാന്‍ കഴിയുന്ന രോഗം അല്ലെങ്കിൽ കൂടിയും സോറിയാസിസിനു ആധുനിക വൈദ്യശാസ്ത്രത്തിൽ ഫലപ്രദമായ ചികിത്സാ രീതികൾ ലഭ്യമാണ്.
ലക്ഷണങ്ങളെ ശമിപ്പിക്കുക, രോഗത്തിന്റെ തീവ്രത കുറയ്ക്കുക, രോഗശമന കാലയളവ്‌ ദീര്‍ഘകാലത്തേക്ക് നീട്ടുക എന്നിവയാണ് ചികിത്സയുടെ പ്രധാന ലക്ഷ്യങ്ങൾ.

രോഗതീവ്രത, രോഗം ബാധിച്ച ഭാഗം (ശിരോചർമ്മം, കൈകാൽ വെള്ള, സന്ധികൾ, നഖം), രോഗിയുടെ പ്രായം എന്നിങ്ങനെ വിവിധ ഘടകങ്ങളെ ആശ്രയിച്ചാണ് ചികിത്സ നിർണയിക്കപ്പെടുന്നത്.

ചികിത്സാ രീതികൾ

💊ലേപനങ്ങൾ

സ്റ്റിറോയ്ഡ്, കോൾ ടാർ തുടങ്ങി നിരവധി ലേപനങ്ങൾ ഫലപ്രദമാണ്. തീവ്രത കുറഞ്ഞ പരിമിതമായ ഭാഗങ്ങളെ മാത്രം ബാധിക്കുന്ന അവസ്ഥയിൽ ലേപനങ്ങൾ മാത്രം മതിയാകും.

💊ഫോട്ടോതെറാപ്പി

അൾട്രാ വയലറ്റ് രശ്മികൾ ഉപയോഗിച്ചുള്ള ചികിത്സയാണിത്. സൂര്യപ്രകാശം ഉപയോഗിച്ചോ പ്രത്യേക തരം ഉപകരണങ്ങൾ ഉപയോഗിച്ചോ ഈ ചികിത്സ ചെയ്യാം. ചില സന്ദർഭങ്ങളിൽ അൾട്രാ വയലറ്റ് രശ്മികളോടുള്ള ചർമ്മത്തിന്റെ പ്രതികരണശേഷി കൂട്ടാനുതകുന്ന ലേപനങ്ങളോ ഗുളികകളോ ഇതോടൊപ്പം ഉപയോഗിക്കാറുണ്ട്.

💊മരുന്നുകൾ (ഗുളികകളും ഇഞ്ചക്ഷനും)

ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ നിയന്ത്രിക്കുന്ന മരുന്നുകളാണിവ. സോറിയാറ്റിക് ആർത്രോപതി, എരിത്രോടെർമിക് സോറിയാസിസ്, പസ്റ്റുലാർ സോറിയാസിസ്, ശരീരത്തിന്റെ 10 ശതമാനത്തിൽ കൂടുതൽ ബാധിക്കുന്ന രോഗം, മറ്റു ചികിത്സകൾ ഫലപ്രദമല്ലാതെ വരുക എന്നീ അവസ്ഥകളിലാണ് ഇത്തരം ചികിത്സ വേണ്ടി വരുന്നത്. ഈ മരുന്നുകൾ കഴിക്കുന്നവരിൽ കൃത്യമായ തുടർപരിശോധനകൾ അനിവാര്യമാണ്.

💊ജീവിത ശൈലിയിലെ മാറ്റങ്ങൾ

ഒമേഗാ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണസാധനങ്ങളും സോറിയാസിസ് കുറയാൻ സഹായിക്കും. ഭക്ഷണത്തിൽ പച്ചക്കറികളും പഴവർഗങ്ങളും ഉൾപ്പെടുത്തണം. ചില രോഗികളിൽ ഗ്ളൂട്ടൻ അടങ്ങിയ ഭക്ഷണപദാർഥങ്ങൾ (ഗോതമ്പ്, ബാർലി മുതലായവ) ഒഴിവാക്കുന്നത് ഫലം ചെയ്തു കാണാറുണ്ട്.
കലോറി കുറഞ്ഞ ഭക്ഷണസാധനങ്ങളും, കൃത്യമായ വ്യായാമവും സോറിയാസിസ് രോഗികളിൽകൂടുതലായി കണ്ടു വരുന്ന പൊണ്ണത്തടി, പ്രമേഹം, രക്താതിമ്മർദം,ഹൃദയാഘാതം, പക്ഷാഘാതം, കരൾവീക്കം (non -alcoholic steatohepatitis) എന്നിവയെ പ്രതിരോധിക്കും.

സോറിയാസിസ് രോഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

✏️ചർമ്മത്തിൽ ക്ഷതമേൽകാതിരിക്കാൻ ശ്രദ്ധിക്കുക.

✏️നിരന്തരമായ ഉരസ്സലുകൾ ഒഴിവാക്കുക. ഉദാഹരണത്തിന് ശക്തിയായി ചുരണ്ടിയോ ചൊറിഞ്ഞോ ശല്കങ്ങൾ ഇളക്കാൻ ശ്രമിക്കാതിരിക്കുക

✏️ചർമ്മം വരണ്ടു പോകാതെ സൂക്ഷിക്കുക. ഇതിനായി മോയ്സചറൈസറുകളോ എണ്ണയോ ഉപയോഗിക്കാം

✏️ടോൺസിലൈറ്റിസ് പോലെയുള്ള അണുബാധ ഉണ്ടായാൽ ഉടനടി ചികിത്സ തേടുക

✏️പുകവലി, മദ്യപാനം ഒഴിവാക്കുക

✏️മാനസ്സികസമ്മർദ്ദം നിയന്ത്രണ വിധേയമാക്കുക

✏️സൂര്യപ്രകാശം മൂലം സോറിയാസിസ് കൂടുന്നു എന്നു കണ്ടാൽ അമിതമായി വെയിൽ കൊള്ളുന്നത് ഒഴിവാക്കുക

✏️ചികിത്സ ഡോക്ടർ നിർദേശിച്ച രീതിയിൽ നിർദിഷ്ട കാലം തുടരുക.

ചുരുക്കി പറഞ്ഞാൽ, സോറിയാസിസിനെ ഭയക്കേണ്ടതില്ല. അത്ഭുതരോഗസൗഖ്യവാഗ്ദാനങ്ങളിൽ മോഹിതരാകാതെ സന്ദർഭോചിതമായ ചികിത്സയിലൂടെ സോറിയാസിസിനെ വരുതിയിലാക്കാം.

അപ്പോൾ, എല്ലാവർക്കും ഹൃദയം നിറഞ്ഞ സോറിയാസിസ് ദിനാശംസകൾ….

എഴുതിയത് കടപ്പാട് : Dr Aswini

Copyright © . All rights reserved