പൊതുവേ മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുമുണ്ട്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖ ബാധയുള്ളവരെ അടുത്ത് പരിചരിക്കുന്നവരിലേക്ക് ശ്രദ്ധിച്ചില്ലെങ്കില്‍ രോഗം പകരാം. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലര്‍ന്ന പാനീയങ്ങളും വവ്വാല്‍ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും രോഗം പകരാം.
രോഗലക്ഷണങ്ങള്‍
അണുബാധയുണ്ടായാല്‍ അഞ്ച് മുതല്‍ 14 ദിവസം കഴിയുമ്പോഴാണ് രോഗ ലക്ഷണങ്ങള്‍ പ്രകടമാകുക. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങള്‍ ആരംഭിച്ച ഒന്നു രണ്ടു ദിവസങ്ങള്‍ക്കകം തന്നെ ബോധക്ഷയം വന്ന് കോമ അവസ്ഥയിലെത്താന്‍ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്.
രോഗ സ്ഥിരീകരണം
തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്‌പൈനല്‍ ഫ്‌ളൂയിഡ് എന്നിവയില്‍ നിന്നും ആര്‍.ടി.പി.സി.ആര്‍. (റിയല്‍ ടൈം പോളിമറേസ് ചെയിന്‍ റിയാക്ഷന്‍) ഉപയോഗിച്ച് വൈറസിനെ വേര്‍തിരിച്ചെടുക്കാന്‍ സാധിക്കും. അസുഖം പുരോഗമിക്കുന്ന ഘട്ടത്തില്‍ എലൈസ പരിശോധനയിലൂടെയും തിരിച്ചറിയാന്‍ സാധിക്കും. മരണപ്പെട്ടവരുടെ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ കലകളില്‍ നിന്നെടുക്കുന്ന സാമ്പിളുകളില്‍ ഇമ്യൂണോ ഹിസ്‌റ്റോകെമിസ്ട്രി പരിശോധന നടത്തിയും അസുഖം സ്ഥിരികരിക്കാന്‍ സാധിക്കും.
സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍
അസുഖം വന്നതിനു ശേഷമുള്ള ചികിത്സ അത്ര ഫലപ്രദമല്ല. അതുകൊണ്ടുതന്നെ പ്രതിരോധമാണ് ഏറ്റവും പ്രധാനം.
വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നും രോഗം പകരാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍
വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം മനുഷ്യ ശരീരത്തിന്റെ ഉള്ളിലെത്തിയാല്‍ അസുഖം ഉണ്ടാകാം. ഇതിനുള്ള സാഹചര്യങ്ങളെല്ലാം ഒഴിവാക്കുക. ഉദാഹരണമായി വവ്വാലുകള്‍ ധാരാളമുളള സ്ഥലങ്ങളില്‍ നിന്നും തുറന്ന കലങ്ങളില്‍ ശേഖരിക്കുന്ന കള്ള് ഒഴിവാക്കുക.
വവ്വാലൂകള്‍ കടിച്ച ചാമ്പങ്ങ, പേരയ്ക്ക, മാങ്ങ പോലുള്ള കായ് ഫലങ്ങള്‍ ഒഴിവാക്കുക
രോഗം ബാധിച്ച വ്യക്തിയില്‍ നിന്നും രോഗം പകരാതിരിക്കാന്‍ വേണ്ടി എടുക്കേണ്ട മുന്‍കരുതലുകള്‍
രോഗിയുമായി സമ്പര്‍ക്കം ഉണ്ടായതിന് ശേഷം കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക.
രോഗിയുമായി ഒരു മീറ്റര്‍ എങ്കിലും ദൂരം പാലിക്കുകയും രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുകയും ചെയ്യുക
രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.
വസ്ത്രങ്ങളും മറ്റും പ്രത്യേകം കഴുകുകയും ഉണക്കുകയും ചെയ്യുക
രോഗം പടരാതിരിക്കാന്‍ വേണ്ടി ആശുപത്രികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
രോഗ ലക്ഷണങ്ങളുമായി വരുന്ന എല്ലാ രോഗികളെയും ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുക
രോഗമുണ്ടെന്ന് സംശയിക്കുന്ന ആളുകളോട് സംസാരിക്കുമ്പോഴും പരിശോധിക്കുമ്പോഴും മറ്റു ഇടപഴകലുകള്‍ നടത്തുമ്പോഴും കയ്യുറകളും മാസ്‌കും ധരിക്കുക
സാംക്രമിക രോഗങ്ങളില്‍ എടുക്കുന്ന എല്ലാ മുന്‍കരുതലുകളും ഇത്തരം രോഗികളിലും കര്‍ശനമായി എടുക്കുക. രോഗമുണ്ടെന്നു സംശയിക്കുന്ന രോഗി അഡ്മിറ്റ് ആയാല്‍ അധികൃതരെ വിവരം അറിയിക്കുക.
നിഷ്‌കര്‍ഷ പുലര്‍ത്തേണ്ട സുരക്ഷാ രിതികള്‍:
· സോപ്പ്/ആള്‍ക്കഹോള്‍ ഹാന്‍ഡ് റബ്ബുകള്‍ ഉപയോഗിച്ച് എപ്പോഴും കൈ ശുചിയായി വയ്ക്കുക.
· രോഗി, രോഗ ചികില്‍സക്ക് ഉപയോഗിച്ച ഉപകരണങ്ങള്‍ രോഗിയുടെ വസ്ത്രം, വിരി മുതലായവയെല്ലാം സുരക്ഷിതമായി മാത്രം കൈകാര്യം ചെയ്യുക
· നിപ രോഗികളെ മറ്റു രോഗികളുമായുള്ള ഇടപഴകല്‍ തീര്‍ത്തും ഒഴിവാക്കി വേര്‍തിരിച്ച് വാര്‍ഡുകളിലേക്ക് മാറ്റുക.
· ഇത്തരം വാര്‍ഡുകളില്‍ ആരോഗ്യരക്ഷാ പ്രവര്‍ത്തകരുടെ എണ്ണം പരിമിതപ്പെടുത്തുക.
· രണ്ട് രോഗികളുടെ കട്ടിലുകള്‍ തമ്മില്‍ ഒരു മീറ്റര്‍ അകലമെങ്കിലും ഉറപ്പാക്കുക
· രോഗികളെ അല്ലെങ്കില്‍ രോഗമുണ്ടെന്ന് സംശയിക്കുന്നവരെ ശുശ്രൂഷിക്കുമ്പോള്‍ പകരാതിരിക്കാനുള്ള മുന്‍ കരുതലുകള്‍ സ്വീകരിക്കേണ്ടത് പരമ പ്രധാനമാണ്.
സ്വയം രക്ഷാ സജ്ജീകരണങ്ങളുടെ ഉപയോഗം:
· മാസ്‌ക്, കൈയുറ (ഗ്ലൗസ്), ഗൗണ്‍ എന്നിവയൊക്കെ രോഗിയുമായി ഇടപഴകുമ്പോള്‍ ഉടനീളം ഉപയോഗിക്കേണ്ടതാണ്. ഇവ ഉപയോഗിച്ച ശേഷം അഴിക്കുമ്പോള്‍ വളരെയധികം ജാഗ്രതയും സുരക്ഷിതത്വവും പാലിക്കേണ്ടതാണ്. തീര്‍ത്തും സൂക്ഷ്മമായ വായുവിലെ കണങ്ങളില്‍ 95 ശതമാനവും ശ്വസിക്കുന്നത് തടയാന്‍ കഴിയുന്ന എന്‍-95 മാസ്‌കുകള്‍ രക്തവും സ്രവങ്ങളും ടെസ്റ്റിനായെടുക്കുമ്പോഴും ട്യൂബ് ഇടുന്നത് പോലുളള ഇടപെടല്‍ വേളയിലും നിഷ്‌കര്‍ഷിക്കേണ്ടതാണ്.
· കൈകള്‍ സോപ്പുപയോഗിച്ച് 20 സെക്കന്റെങ്കിലും വൃത്തിയായ് കഴുകുക.
· അണുനാശികാരികളായ ക്ലോറോഹെക്‌സിഡൈന്‍ അല്ലെങ്കില്‍ ആള്‍ക്കഹോള്‍ അടങ്ങിയ ഹസ്ത ശുചികരണ ദ്രാവകങ്ങള്‍ (ഉദാ. സാവ്‌ലോണ്‍ പോലുള്ള) കൊണ്ട് ശുശ്രൂഷയ്ക്ക് ശേഷം കൈ കഴുകാവുന്നതാണ്
· ശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ പരമാവധി ഡിസ്‌പോസബിള്‍ ആവുന്നതാണ് ഉത്തമം. പുനരുപയോഗം അനിവാര്യമെങ്കില്‍ ശരിയായ രീതിയില്‍ അണു നശീകരണത്തിന് ശേഷം മാത്രമെന്ന് ഉറപ്പ് വരുത്തണം. ഓട്ടോക്ലേവ് ചെയ്യുക ഗ്ലൂട്ടറാല്‍ഡിഹൈഡ് ഉപയോഗിക്കുക എന്നിവയാണ് അണു നശീകരണത്തിന് ഉപയോഗിക്കേണ്ടത്.
· ആശുപത്രികള്‍ക്കും പരിചരിക്കുന്നവര്‍ക്കും ഉള്ള പൊതുവായ അണുനശീകരണ മാര്‍ഗങ്ങള്‍ ആരോഗ്യ വകുപ്പ് വെബ്‌സൈറ്റില്‍ ലഭ്യമാണ്.
രോഗം വന്നു മരണമടഞ്ഞ ആളില്‍ നിന്നും രോഗം പടരാതിരിക്കാന്‍ എടുക്കേണ്ട മുന്‍കരുതലുകള്‍
· മൃതദേഹം കൊണ്ടുപോകുന്ന സമയത്ത് മുഖവുമായും ശാരിരികസ്രവങ്ങളുമായും സമ്പര്‍ക്കം ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കുക
· ചുംബിക്കുക, കവിളില്‍ തൊടുക എന്നിങ്ങനെയുള്ള സ്‌നേഹപ്രകടനങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്.
· മൃതദേഹത്തെ കുളിപ്പിക്കുന്ന സമയത്ത് മുഖം മറയ്ക്കുക
· മൃതദേഹത്തെ കുളിപ്പിച്ചതിനു ശേഷം കുളിപ്പിച്ച വ്യക്തികള്‍ ദേഹം മുഴുവന്‍ സോപ്പ് തേച്ച് കുളിക്കേണ്ടതാണ്.
· മരണപ്പെട്ട വ്യക്തി ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍ പാത്രങ്ങള്‍ തുടങ്ങിയ വീണ്ടും ഉപയോഗിക്കാവുന്ന സാധനങ്ങള്‍ സോപ്പോ ഡിറ്റര്‍ജന്റോ ഉപയോഗിച്ച് കഴുകേണ്ടതാണ്.
· മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി ചുരുക്കുന്നതാണ് നല്ലത്.
പൊതുജനങ്ങളുടെ സംശയങ്ങള്‍ ഏറ്റവും ഉത്തമമായ രീതിയില്‍ പരിഹരിക്കുവാന്‍ എന്‍.എച്ച്.എം. ആരോഗ്യ വകുപ്പിന്റെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ദിശ ഹെല്‍പ് ലൈന്‍ നമ്പരിലേക്ക് വിളിക്കാവുന്നതാണ്. നമ്പരുകള്‍: 0471 2552056, 1056 (ടോള്‍ഫ്രീ)
കൊച്ചിയിൽ നിപ ബാധ സംശയിക്കുന്ന യുവാവുമായി സമ്പര്‍ക്കമുണ്ടായ 50 പേര്‍ നിരീക്ഷണത്തില്‍. ഇതില്‍ 16 പേര്‍ തൃശൂരിലുണ്ട്, ബാക്കിയുളളവര്‍ മറ്റ് ജില്ലകളില്‍ നിരീക്ഷണത്തിലാണ്. എന്നാൽ തൃശൂരില്‍ ഒപ്പം താമസിച്ച 22 പേര്‍ക്കും പനിയില്ല. ശക്തമായ പനിയുണ്ടായാല്‍ ഉടന്‍ ചികില്‍സ തേടണമെന്നും തൃശൂർ ഡിഎംഒ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ യുവാവിന് വൈറസ് ബാധിച്ചത് തൃശൂരിൽ നിന്നല്ലെന്ന് ഡിഎംഒ അറിയിച്ചു.
ഇതിനിടെ, യുവാവിന്റെ ആരോഗ്യനില തൃപ്തികരമെന്ന വിവരം പുറത്തുവന്നു. നിപ സംശയിക്കുന്ന യുവാവിന്റെ ആരോഗ്യനില തൃപതികരമെന്ന് എറണാകുളം ഡി.എംഒ അറിയിച്ചു. രാവിലെ ഭക്ഷണം കഴിച്ചു. ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്നും ഡി.എം.ഒ. വ്യക്തമാക്കി.
നിപ സംശയിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് വിപുലമായ പ്രതിരോധസന്നാഹങ്ങള്‍ ഒരുക്കിക്കഴിഞ്ഞു. കളമശേരി, തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ ഐസലേഷന്‍ വാര്‍ഡുകള്‍ തുറന്നു.
കൊച്ചിയില്‍ ആരോഗ്യ സെക്രട്ടറിയും ആരോഗ്യ ഡയറക്ടറും ക്യാംപ് ചെയ്ത് മുന്‍കരുതല്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. ആരോഗ്യവകുപ്പ് മുന്‍ സെക്രട്ടറി രാജീവ് സദാനന്ദന്റെ സേവനവും സര്‍ക്കാര്‍ തേടി. എറണാകുളം കലക്ടറുടെ സാന്നിധ്യത്തില്‍ രാവിലെ യോഗം ചേര്‍ന്ന് ഒരുക്കങ്ങള്‍ വിലയിരുത്തി. തൃശൂരില്‍ ഡി.എം.ഒയുടെ നേതൃത്വത്തില‍്‍ ഒരുക്കങ്ങള്‍ തുടരുകയാണ്.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ മൂന്ന് ഡോക്ടര്‍മാരുള്‍പെടെ അഞ്ചംഗ വിദഗ്ധ സംഘം കൊച്ചിയിലേക്ക് പുറപ്പെട്ടു.വരുന്നത് അഞ്ചംഗ പരിചയ സമ്പത്തുള്ള ഡോക്ടര്‍മാരുടെ സംഘമാണ്. നിപ ബാധയെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാര്‍ഥിയുടെ ചികിത്സയ്ക്കായാണ് സംഘം എത്തുന്നത്. കഴിഞ്ഞ വർഷം ആരോഗ്യമേഖലയ്ക്ക് വൻ വെല്ലുവിളി ഉയർത്തിയ നിപയെ ഫലപ്രദമായി പ്രതിരോധിച്ച ഡോക്ടറുമാരുടെ സംഘമാണ് എത്തുന്നത്.
യുവാവിന്റെ സ്വദേശമായ വടക്കന്‍ പറവൂരിലും യുവാവ് പഠിക്കുന്ന തൊടുപുഴയിലും പഠനാവശ്യത്തിന് എത്തിയ തൃശൂരിലും വേണ്ട മുന്‍കരുതലുകള്‍ എടുത്തുകഴിഞ്ഞു. വിദ്യാര്‍ഥി താമസിച്ച തൊടുപുഴയിലെ കോളജ് നിരീക്ഷണത്തിലാണ്.
കാന്‍സറില്ലാത്ത വീട്ടമ്മ കീമോ ചെയ്തത് പലതവണയാണ്. കീമോ ചെയ്ത് രോഗിയുടെ തലയിലെ മുടി മുഴുവനും കൊഴിഞ്ഞു പോയി. ഇല്ലാത്ത രോഗത്തിനാണ് കീമോ ചെയ്തത് എന്നതാണ് ഇവരെ വളരെയധികം വേദനിപ്പിക്കുന്നത്. രോഗ നിര്‍ണ്ണയത്തില്‍ ലാബ് അധികൃതര്‍ക്ക് വന്ന വീഴ്ചയാണ് ഈ വീട്ടമ്മ ഇന്ന് ദുരിതം പേറാന്‍ കാരണം.
ക്ലിനിക്കൽ പരിശോധനയിലും, മാമോഗ്രാമിലും, ട്രൂകട്ട് ബയോപ്സിയിലും രജനിക്ക് കാൻസറുണ്ടെന്നായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. യുവതിയാണെന്ന കാര്യം കൂടി പരിഗണിച്ച് സ്ഥിതി ഗുരുതരമാക്കുന്നതിന് മുൻപ് ചികിൽസ തുടങ്ങുകയായിരുന്നുവെന്ന് കോട്ടയം മെഡിക്കല്‍ കോളജ് അധികൃതര്‍ വ്യക്തമാക്കി. കാൻസറില്ലെന്ന റിപ്പോര്‍ട്ട് ലഭിച്ചതോടെ കീമോതെറാപ്പി നിര്‍ത്തി.
അതേസമയം കാന്‍സര്‍ പരിശോധന പിഴവിൽ ലാബ് അധികൃതര്‍ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് പരാതിക്കാരി. പിഴവ് സമ്മതിച്ചെന്നും പ്രശ്നമാക്കരുതെന്ന് ആവശ്യപ്പെട്ടെന്നും കുടശനാട് സ്വദേശി രജനി പറഞ്ഞു. എന്തു വേണമെങ്കിലും ചെയ്യാമെന്ന സ്വകാര്യ ലാബ് അധികൃതര്‍ വാഗ്ദാനം ചെയ്തു.
ശസ്ത്രക്രിയയിലൂടെ മുഴ നീക്കം ചെയ്ത് ചികിൽസ പൂർത്തീകരിച്ചെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍ കാൻസർ സ്ഥിരീകരിക്കാതെ കീമോതെറാപ്പി ചെയ്തതിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. കാൻസറുണ്ടെന്ന് റിപ്പോർട്ട് നൽകിയ ഡയനോവ ലാബ് എ ഐ വൈ എഫ് പ്രവർത്തകർ അടച്ചു പൂട്ടിച്ചു. തെറ്റായ റിപ്പോർട്ട് നൽകി ലബോറട്ടറി ജീവനക്കാർക്കെതിരെ നടപടി വേണമെന്നാണും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
അതേസമയം, കാന്‍സര്‍ ചികില്‍സയ്ക്കുള്ള നടപടിക്രമം അടുത്തയാഴ്ച പ്രാബല്യത്തില്‍ വരുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. സംഭവത്തില്‍ അന്വേഷണത്തിനും മന്ത്രി ഉത്തരവിട്ടു. പരിശോധനാ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഡോക്ടര്‍മാര്‍ കൂടിയാലോചിച്ചാണ് ചികില്‍സ തുടങ്ങിയതെന്നാണ് കോട്ടയം മെഡിക്കല്‍ കോളജ് അധികൃതരുടെ വിശദീകരണം.
ഇനി മുതല്‍ കാന്‍സര്‍ ചികില്‍സ നിശ്ചയിക്കുന്നത് സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന നടപടിക്രമങ്ങള്‍ പാലിച്ചാകും.
ഫെബ്രുവരിയിലാണു മാറിടത്തിലെ മുഴയുമായി രജനി മെഡിക്കൽ കോളജിലെത്തിയത്. സർജറി വിഭാഗം ബയോപ്സിക്കു നിര്‍ദേശിച്ചു. മെഡിക്കൽ കോളജിലെ ഫലം വൈകുമെന്നതിനാൽ സ്വകാര്യ ലാബിൽ കൂടി പരിശോധന നടത്തണമെന്നും ഡോക്ടർമാർ പറഞ്ഞു. അങ്ങനെ മെഡിക്കൽ കോളജിനു സമീപമുള്ള ഡയനോവ ലാബിൽനിന്നു കിട്ടിയ ഫലത്തിന്റെ അടിസ്ഥാനത്തിലാണു ചികിത്സ തുടങ്ങിയത്.
ആദ്യ ഘട്ട കീമോതെറപ്പിക്കു ശേഷമാണു മെഡിക്കൽ കോളജ് പതോളജി ലാബിൽനിന്നുള്ള ഫലം ലഭിച്ചത്. മുഴ കാൻസർ സ്വഭാവമുള്ളതല്ലെന്നായിരുന്നു റിപ്പോർട്ട്. ഇതോടെ ഏപ്രിലിൽ തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിൽ (ആർസിസി) പോയി. കാൻസർ ഇല്ലെന്നായിരുന്നു അവിടെയും റിപ്പോർട്ട്. കോട്ടയത്തു പരിശോധിച്ച സാംപിളുകൾ ആർസിസിയിൽ വീണ്ടും പരിശോധിച്ചപ്പോഴും ഇതേ ഫലം ലഭിച്ചതോടെ ആരോഗ്യ മന്ത്രിക്കു പരാതി നൽകി. മുഴ ഏപ്രിലിൽ ശസ്ത്രക്രിയയിലൂടെ നീക്കിയിരുന്നു. ഇതിന്റെ സാംപിൾ പരിശോധനാഫലം ലഭിക്കാനുണ്ട്.
സീനിയർ കോർട്ട് ഓഫ് ഇംഗ്ലണ്ട് ആൻഡ് വെയിൽസിലെ സോളിസിറ്ററാണ് ബൈജു വർക്കി തിട്ടാല. യുകെയിലെ സാമൂഹിക രാഷ്ട്രീയ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ലേഖകൻ കേംബ്രിഡ്ജ് സിറ്റി കൗൺസിലറാണ്.
ആരോഗ്യ മേഖലയിൽ ജോലി ചെയുന്ന നേഴ്സുമാരുടെ പെരുമാറ്റത്തിൽ വരുന്ന മാറ്റം അവരുടെ പ്രവത്തനക്ഷമതയെ (fitness to practice) ബാധിച്ചേക്കാം. ഇത്തരത്തിലുണ്ടാകുന്ന കാര്യക്ഷമത കുറവ് (impairment to fitness to practice) employer Nursing And Midwifery Council നെ അറിയിക്കാൻ സാധ്യതയുണ്ട്. ഒരു നേഴ്സിന്റെ പ്രവർത്തനക്ഷമതയിൽ സംശയം ഉണ്ടായാൽ വിശദമായ investigation നടത്തുകയും പ്രവർത്തനക്ഷമത കുറവെന്ന് കണ്ടാൽ വസ്തുതകൾ Nursing And Midwifery Council- നെ അറിയിക്കേണ്ടതും, പൊതു ജന സംരക്ഷണം (Public Safety, Public Protection) ഉറപ്പു വരുത്തേണ്ടതും തൊഴിലുടമയുടെ നിയമപരമായ ബാധ്യതയാണ്.
ഒരു നഴ്‌സിന്റെ fitness to practice ൽ സംശയം ഉണ്ടാകണമെങ്കിൽ ഒന്നിൽ കൂടുതൽ തവണ നഴ്‌സിന്റെ പെരുമാറ്റതിൽ കാര്യമായ മാറ്റം പ്രകടമാകുകയും, ഇതിൽ വ്യക്തമായ investigation നടത്തുകയും പ്രവർത്തനക്ഷമത കൂട്ടാനുള്ള എല്ലാ മാർഗ്ഗങ്ങളും സ്വീകരിക്കേണ്ടതുമാണ്. അതായത് ട്രെയിനിങ്, സൂപ്പർവിഷൻ, alternate job തുടങ്ങി എല്ലാ മാർഗങ്ങളും സ്വീകരിച്ചതിനു ശേഷം, പ്രവത്തനക്ഷമതയിൽ പുരോഗതി ഉണ്ടയില്ലാ എങ്കിൽ മാത്രമേ Nursing And Midwifery Council അറിയിക്കാവു എന്നാണ് Standing Committee നിർദേശിക്കുന്നത് ( Hansard, House of Commons Standing Committee A, 13 December 2001 (cols 424-427)) മറ്റൊരു വിധത്തിൽ പറഞ്ഞാൽ മേൽ പറഞ്ഞ നിയമം പാസ്സാക്കുമ്പോൾ പാർലമെന്റ് ചർച്ച ചെയ്തു തീരുമാനിച്ചത്, നിസാരമായ കരണങ്ങൾക്കു പ്രവത്തനക്ഷമതയിൽ സംശയം ഉണ്ടെന്നു കാണിച്ചു റെഗുലേറ്റർ (Nursing And Midwifery Council) അറിയിക്കുന്ന രീതി അവലംബിക്കരുത് എന്നാണ്. എങ്കിൽ തന്നെയും ക്രിമിനൽ കുറ്റങ്ങൾ, misconduct മുതലായ സഹചര്യങ്ങൾ ഇതു ബാധകമല്ല.
2011 -ലെ ഒരു ഹൈക്കോടതി വിധി പരാമർശിക്കുന്നത് ഉചിതമായിരിക്കും. തുടർച്ചയായി പ്രവർത്തനക്ഷമതയിൽ സംശയം ഉളവാക്കിയിരുന്ന ഒരു midwife വളരെ രൂക്ഷമായ ഭാഷയിൽ പ്രസവസമയത് സംസാരിക്കുകയും, ധൃതിയിലും പരുഷമായും സ്ത്രീയുടെ പാർട്ണറോടു പെരുമാറുകയും ചെയ്തു. പിന്നീടുണ്ടായ പരാതിയിൽ midwifeൻറെ fitness to practice impairment ആയതായി employer കണ്ടെത്തുകയും midwife-ന്റെ റെഗുലേറ്ററി ബോഡിയെ അറിയിക്കുകയും, ഹിയറിങ്ങിൽ പാനൽ കണ്ടെത്തിയത് midwifeന്റെ fitness to practice impairment – ആയില്ല എന്നാണ്. പാനലിന്റെ കണ്ടെത്തൽ തെറ്റാണെന്നും പൊതു ജന സംരക്ഷണം (Public Safety, Public Protection) ഉറപ്പാക്കാൻ വേണ്ടി റെഗുലേറ്ററി ബോഡി ഹൈക്കോടതി അപ്പീൽ സമർപ്പിച്ചു. ഹൈക്കോടതി പാനലിൻറെ കണ്ടെത്തൽ തെറ്റാണെന്നും, midwife -ഇന്റെ fitness to practice impaired എന്ന് കണ്ടെത്തി.
ഒരു നഴ്സിന്റെ മാനസിക ആരോഗ്യത്തിൽ വരുന്ന മാറ്റം fitness to practice impairmentന്റെ പ്രധാന ഘടകം ആണ്. മാനസിക ആരോഗ്യം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് Mental Capacity ആക്ടിന്റെ പരിതിയിൽ വരുന്ന ആളുകൾ എന്ന അർത്ഥത്തിൽ അല്ല. ഒരു നഴ്‌സിന്റെ മാനസീക ആരോഗ്യത്തിൽ സംശയം ഉണ്ടാക്കാനുള്ള പ്രധാന കാരണങ്ങൾ: മെഡിക്കൽ സപ്പോർട്ട് സ്വീകരിക്കാതിരിക്കുക (ജിപി യെ കാണാൻ കൂട്ടാക്കാതെയിരിക്കുക, ഒരു പക്ഷെ കാരണം ഓവർ ടൈം ജോലിയാകാം.) ജിപിയെ കണ്ടാൽ തന്നെയും നിർദ്ദേശം പാലിക്കാതിരിക്കുക, മരുന്നുകൾ കൃത്യമായി കഴിക്കാതിരിക്കുക, Occupational health Practitioner റെ കാണാതിരിക്കുക. മേൽ പറഞ്ഞ കാരണങ്ങളാൽ employer ക്കു investigation നടത്താവുന്നതാണ്. Investigation fitness to practice impairment ആയി എന്ന് കണ്ടാൽ Nursing And Midwifery Council നെ അറിയിക്കാൻ നിയമപരമായ ബാധ്യത എംപ്ലോയർക്കുണ്ട്.
യൂ കെ യിലെ കാലാവസ്ഥയിൽ സംഭവിക്കുന്ന വ്യതിയാനങ്ങൾ മൂലം മലേറിയ പടരാൻ സാധ്യതകൾ ഏറെയെന്ന് വിദഗ്ധസമിതി. ബ്രിട്ടനിലുടനീളം മാറിവരുന്ന കാലാവസ്ഥയാൽ കൊതുകുകളുടെ എണ്ണം ക്രമാതീതമായി ഉയർന്നുവരാൻ സാധ്യതയുണ്ട്. ഇതുമൂലം മലേറിയ, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങൾ പടർന്നു പിടിക്കുവാനും കാരണമാകും. ഇതിനെ സംബന്ധിച്ചു രൂപീകരിച്ച വിദഗ്ധസമിതിയുടെ കണ്ടത്തെലിൽ 200 മുതൽ 250 മില്യൺ വരെ പ്രാണികൾ വർധിക്കുമെന്നാണ് റിപ്പോർട്ട്.
ഇംഗ്ലണ്ടിലെ ഏറ്റവും ചൂടേറിയ വേനൽ 35 ഡിഗ്രി വരെ കൂടുതലാണ്. ഇക്കഴിഞ്ഞ വേനൽകാലത്തു യൂ കെ യിലെ താപനില ഏറ്റവും ഉയർന്നതായി റെക്കോർഡുകൾ സൂചിപ്പിക്കുന്നു. യൂ കെ യിൽ പ്രവചിച്ച ഉയർന്ന താപനിലയും വർധിച്ചുവരുന്ന മഴയും ഈ കൊതുകിനു ഇണചേരാൻ ഏറ്റവും അനുയോജ്യമായ കാലാവസ്ഥ അന്തരീക്ഷം തന്നെ സൃഷ്ടിക്കും. ” രോഗബാധയുള്ള യൂറോപ്യൻ കൊതുകുകൾ രാജ്യങ്ങളുടെ അതിർത്തികളെ ബഹുമാനിക്കാത്തതുകൊണ്ട് ഇത് ചിലപ്പോൾ മരണകാരണങ്ങൾ ഉണ്ടാകുന്നത് യൂ കെ തീരങ്ങളിൽ എത്തുമ്പോൾ മാത്രമായിരിക്കും. ആഗോളതാപനവും, ചൂട് വർധനവും കൊതുകുകളുടെ ജനസംഖ്യയെ ഉയർത്തിയേക്കും. ഡെങ്കി,സീക്ക എന്നീ ആഗോളപകർച്ചവ്യാധികൾ സംഭവ്യമാകുന്നതും ഇപ്രകാരമായിരിക്കും. നിലവിൽ ഓരോ മനുഷ്യനും 200 ദശലക്ഷം പ്രാണികൾ എന്ന കണക്കിലെടുത്താൽ ഈ വർഷം അവ 250, 000, 000ആയി ഉയരുമെന്ന് ഞാൻ പ്രവചിക്കുന്നു. ” വിദഗ്ധസമതിയിൽ അംഗമായ ഡോ. ഹൊവാഡ് കാർട്ടർ വൈൽഡേർനെസ്സ് മെഡിക്കൽ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Prof Chris Whitty
ഇപ്രകാരം ആഗോളതാപനം ക്രമാതീതമായി ഉയർന്നുവന്നാൽ ഇംഗ്ലണ്ടിനെയും വെയ്ൽസിലെയും ജനങ്ങളെ ഏഷ്യൻ കടുവ കൊതുകുകൾ രോഗബാധിതരാകും. ഭാഗ്യവശാൽ ഇപ്പോഴത്തെ റിപ്പോർട്ട് അനുസരിച്ചു ഇവ തെക്ക് കിഴക്കൻ ഇംഗ്ലണ്ടിലേക്ക് പാത മാറ്റിയെന്നാണ് അറിവ്. പൊതുജനാരോഗ്യ വിഷയങ്ങളെ സംബന്ധിച്ച ചീഫ് ശാസ്ത്ര ഉപദേശകൻ പ്രൊഫ്. ക്രിസ് വിറ്റി ചെറുപ്രാണികളുടെ സാന്നിധ്യത്തെ സീക്കയുടെ മുന്നറിയിപ്പായി കണക്കിൽ എടുക്കണമെന്ന് എം പി മാർക്ക് നിർദ്ദേശം നൽകി.
വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ രോഗികൾക്ക് സഹായം എത്തിക്കുന്നതിന് നാഷണൽ ഹെൽത്ത് സർവീസ് ഹോസ്പിറ്റൽ ഇടുന്ന പദ്ധതി ദശലക്ഷക്കണക്കിന് രോഗികൾക്ക് ഉപയോഗപ്രദമാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഓട്ടോമേറ്റഡ് ചാറ്റ് സേവനങ്ങൾ, രോഗനിർണയം ,ഡോക്ടർമാരും നഴ്സുമാരുമായി ഉള്ള വീഡിയോ കൺസൾട്ടേഷൻ തുടങ്ങിയ സൗകര്യങ്ങളാണ് ഇതിലൂടെ ലഭിക്കുന്നത്.
ഈ പദ്ധതിയുടെ ഭാഗമായി ചികിത്സതേടാൻ ആഗ്രഹിക്കുന്ന രോഗികൾ ആശുപത്രിയിൽ പോകുന്നതിനു മുമ്പ് ഓൺലൈൻ പരിശോധനയ്ക്ക് വിധേയമാക്കാൻ നിർദേശിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായത്തോടെ തുടർചികിത്സ അവർക്ക് ആവശ്യമാണോ എന്ന് രോഗികളെ അറിയിക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കും.
വീട്ടിലോ ജോലിയിലോ സ്മാർട്ട് ഫോണുകൾ ഉപയോഗിച്ചുകൊണ്ട് രോഗികൾക്ക് അവരുടെ കൺസൾട്ടൻറ്സുമായി സംസാരിക്കാൻ കഴിയും. നൂറുകണക്കിന് ആളുകൾക്ക് പ്രതിവർഷം ഈ സേവനം ലഭ്യമാക്കാൻ കഴിയും എന്നാണ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലുകൾ ബർമിങ്ഹാം (യുഎച്ച്ബി) ട്രസ്റ്റ് പ്രതീക്ഷിക്കുന്നത്
ബിനോയി ജോസഫ്
എൻഎംസിയിൽ രജിസ്ട്രേഷൻ ലഭിക്കുന്നതിനായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളിൽ കാലാനുസൃതവും മാനുഷിക പരിഗണനയോടെയുമുള്ള മാറ്റങ്ങൾ വരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബൈജു വർക്കി തിട്ടാല നടത്തുന്ന നിർണായകമായ നീക്കത്തിന്റെ ആദ്യഘട്ടത്തിന് വിജയത്തുടക്കം. എൻഎംസിയുടെ അടിയന്തിര ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടാവണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം കേംബ്രിഡ്ജ് സിറ്റി കൗൺസിലിൽ സോളിസിറ്റർ ഓഫ് സീനിയർ കോർട്ട് ഓഫ് ഇംഗ്ലണ്ട് ആൻഡ് വെയിൽസ്, കൗൺസിലർ ബൈജു തിട്ടാല ഇന്ന് അവതരിപ്പിക്കുകയും ഐകകണ്ഠ്യേന പാസാക്കപ്പെടുകയും ചെയ്തു. പ്രമേയം അവതരിപ്പിച്ചു കൊണ്ട് സംസാരിച്ച ബൈജു വർക്കി തിട്ടാല, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം സംബന്ധിച്ച് ഹെൽത്ത് കെയർ സെക്ടറിൽ തുടരുന്ന വിവേചനത്തിനെതിരെ അതിശക്തമായ വിമർശനമാണ് ഉന്നയിച്ചത്. ഇക്കാര്യത്തിൽ എൻഎംസിയുടെ അടിയന്തിര ഇടപെടൽ ഉണ്ടാവണമെന്നും കേംബ്രിഡ്ജ് സിറ്റി കൗൺസിൽ അതിനായി മുൻകൈയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അഞ്ചു മുതൽ 15 വർഷം വരെ യുകെയിലെ ഹെൽത്ത് കെയർ മേഖലയിൽ പരിചയ സമ്പത്തുള്ള ആയിരക്കണക്കിന് മലയാളി നഴ്സുമാർ ഇപ്പോഴും ഐഇഎൽടിഎസ് കടമ്പ പാസാകാതെ കെയറർമാരായി ജോലി ചെയ്യുന്നുണ്ട്. ആയിരക്കണക്കിന് പൗണ്ടുകൾ ചെലവഴിച്ച് യുകെയിലേയ്ക്കുള്ള വിസ തരപ്പെടുത്തി എത്തിയ ഇവർക്ക് ഒരു രജിസ്റ്റേർഡ് നഴ്സ് എന്ന സ്വപ്നം ഇന്നും അതിവിദൂരത്താണ്. നിലവിൽ, ഐഇഎൽ ടിഎസിന് സ്കോർ 7 ലഭിച്ചവർക്കു മാത്രമേ എൻഎംസി രജിസ്ട്രേഷൻ ലഭിക്കുന്നുള്ളൂ. ഇക്കാര്യത്തിൽ പ്രായോഗികതലത്തിലുള്ള തീരുമാനമുണ്ടാകണമെന്ന് ആവശ്യപ്പെട്ട് എൻഎംസിയെ സമീപിക്കുന്നതിനായി ബൈജു തിട്ടാലയുടെ നേതൃത്വത്തിൽ യുകെയിലുള്ള നഴ്സുമാരുടെ പിന്തുണയോടെ പ്രവർത്തന പരിപാടികൾ ആരംഭിക്കുകയായിരുന്നു. ഇതിനായി, നിരവധി തവണ ഐഇഎൽടിഎസും ഒ ഇ ടി യും എഴുതിയ നഴ്സുമാരുടെ വിവരങ്ങൾ ശേഖരിക്കുകയും അവയുടെ അടിസ്ഥാനത്തിൽ എൻഎംസിയെ കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിക്കുകയുമായിരുന്നു.
ബൈജു വർക്കി തിട്ടാല കേംബ്രിഡ്ജ് കൗൺസിലിൽ അവതരിപ്പിച്ച പ്രമേയത്തെ അനുകൂലിച്ച് സംസാരിച്ച കൗൺസിലർ കാർല മക്യൂൻ, ഓവർസീസ് നഴ്സുമാർ ബ്രിട്ടീഷ് ഹെൽത്ത് സെക്ടറിന് നല്കുന്ന സേവനങ്ങളെ മുക്തകണ്ഠം പ്രശംസിക്കുകയുണ്ടായി. നഴ്സിംഗ് സ്റ്റുഡൻറായി അഡ്മിഷൻ കിട്ടാൻ വേണ്ട ജിസിഎസ്ഇ യോഗ്യത ഐഇഎൽടിഎസ് സ്കോർ 6 ന് തുല്യമാണെന്നിരിക്കേ, വിദേശ നഴ്സുമാർക്ക് അതിലും ഉയർന്ന പ്രാവീണ്യം വേണമെന്ന മാനദണ്ഡം അംഗീകരിക്കാനാവുന്നതല്ലെന്ന് കൗൺസിലർ നിക്കി മെസി പറഞ്ഞു. ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യ പരിശോധനയിൽ നിലവിലുള്ള വിവേചനം അവസാനിപ്പിക്കാൻ എൻഎംസി അടിയന്തിര ഇടപെടൽ നടത്തണമെന്ന് ലീഡ് കൗൺസിലർ ലൂയിസ് ഹെർബേട്ട് ആവശ്യപ്പെട്ടു. പ്രമേയം വോട്ടിനിട്ടപ്പോൾ ഭരണപക്ഷവും പ്രതിപക്ഷവും പൂർണ പിന്തുണ നല്കുകയും ഏകകണ്ഠമായി പാസാകുകയും ചെയ്തു.
ബൈജു വർക്കി തിട്ടാല അവതരിപ്പിച്ച പ്രമേയത്തിന്റെ പ്രമേയത്തിന്റെ സംക്ഷിപ്ത രൂപം.
യുകെയിലെ മറ്റു നഗരങ്ങൾക്കൊപ്പം തന്നെ കേംബ്രിഡ്ജിലും എൻഎച്ച്എസിൽ ട്രെയിൻഡ് നഴ്സുമാരെയും നഴ്സിംഗ് സ്റ്റാഫിനെയും, തദ്ദേശീയമായി കെയർ സ്റ്റാഫിനെയും വേണ്ടത്ര ലഭിക്കാത്ത അവസ്ഥയാണുള്ളത്. ഇവർക്ക് ആവശ്യമായ ഇംഗ്ലീഷ് ഭാഷാ മാനദണ്ഡം അവരുടെ ജോലിയ്ക്ക് ആവശ്യമായതിലും വളരെ ഉയർന്ന നിലയിൽ നിശ്ചയിച്ചിരിക്കുന്നതുമൂലം റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ടുണ്ടാകുന്ന ബുദ്ധിമുട്ടുകളും ഓവർസീസ് സ്റ്റാഫിനും നിലവിൽ യുകെയിൽ തന്നെയുള്ള ഉദ്യോഗാർത്ഥികൾക്കും നിശ്ചയിച്ചിട്ടുള്ള അപര്യാപ്തമായ ഇംഗ്ലീഷ് സപ്ലിമെന്ററി പരിശീലന പരിപാടിയും കാര്യങ്ങൾ വഷളാക്കുന്നു.
കേംബ്രിഡ്ജ് സിറ്റി കൗൺസിൽ, താഴെപ്പറയുന്ന കാര്യങ്ങൾ അടിയന്തിര വിഷയമായി അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി ഇടപെടാൻ കൗൺസിൽ ലീഡറോട് പ്രമേയം വഴി നിർദ്ദേശിച്ചു.
1. എൻ എം സി നിശ്ചയിച്ചിരിക്കുന്ന ഇംഗ്ലീഷ് മാനദണ്ഡമായ ഐഇഎൽടിഎസ് സ്കോർ 7 എന്നത് 6.5 ലേയ്ക്ക് കുറയ്ക്കുന്നതിനായി കൺസൾട്ടേഷൻ പ്രഖ്യാപിക്കുക. യുകെയിൽ സെറ്റിൽ ആയതും യുകെയിലെ ഹെൽത്ത് സെക്ടറിൽ നാലു വർഷമെങ്കിലും പ്രവൃത്തി പരിചയമുള്ളവരെ പുതിയ മാനദണ്ഡത്തിന്റെ കീഴിൽ കൊണ്ടുവരിക.
2. റിക്രൂട്ട്മെൻറുമായി ബന്ധപ്പെട്ട് കൺസൾട്ടേഷൻ നടത്താനും ഇംഗ്ലീഷ് രണ്ടാം ഭാഷയായി ഉപയോഗിക്കുന്നവർക്ക് ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യ മാനദണ്ഡങ്ങൾ മൂലമുള്ള തടസങ്ങൾ മാറ്റിക്കിട്ടാനും എൻഎംസി നടപടിയെടുക്കുക.
3. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ എൻ എച്ച് എസ് ട്രസ്റ്റിന്റെ ഓവർസീസ് റിക്രൂട്ട്മെൻറ് പോളിസി റിവ്യൂ ചെയ്യുകയും ഉയർന്ന ഇംഗ്ലീഷ് നിലവാരം കൈവരിക്കാൻ പ്രാപ്തിയുള്ള സ്റ്റാഫിന് അതിനായി അവസരമൊരുക്കുകയും ചെയ്യുക.
4. എൻഎച്ച്എസിലെയും കേംബ്രിഡ്ജിലെയും സ്റ്റാഫ് ഷോർട്ടേജ് പരിഹരിക്കുന്നതിനായി സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോർ ഹെൽത്ത്, ഗവൺമെന്റിന്റെ അടിയന്തിര ഇടപെടൽ ആവശ്യപ്പെടണം.
കേംബ്രിഡ്ജ് സിറ്റി കൗൺസിലിന്റെ പ്രമേയം, ഐഇഎൽടിഎസ് സ്കോർ നേടാനാവാത്തതിനാൽ രജിസ്ട്രേഷൻ ലഭിക്കാതെ മറ്റു ജോലികളിൽ ഏർപ്പെടേണ്ടി വരുന്ന നഴ്സുമാരുടെ കാര്യത്തിൽ പ്രതികരിക്കാൻ എൻഎംസിയെ നിർബന്ധിതമാക്കും.
കാൻസറിനെ കരളുറപ്പ് കൊണ്ട് നേരിട്ട ആ പുഞ്ചിരിക്കുന്ന മുഖം ഇനി ഓർമ്മ. കാൻസർ ചികിത്സയിലായിരുന്ന അരുണിമ രാജൻ ഒടുവിൽ വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി. ഇന്ന് രാവിലെയാണ് അരുണിമ മരണത്തിന് കീഴടങ്ങിയത്. ഡോക്ടര്‍മാര്‍ ഇനി രണ്ടേരണ്ട് മാസം കൂടിയെന്ന് വിധിയെഴുതിയിടത്തുനിന്ന് എട്ട് മാസം കൂടി സ്വന്തം ആയുസ് വിധിയോട് പൊരുതി വാങ്ങിയ അരുണിമയുടെ നേട്ടം തന്നെയാണത്.
ഒരു പല്ലുവേദനയില്‍ നിന്നാണ് അരുണിമയുടെ നീണ്ട ആശുപത്രിവാസം തുടങ്ങുന്നത്. പല്ലുവേദനയ്‌ക്കൊപ്പമെത്തിയ പനിയെ തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ സ്‌കാനിംഗ് നടത്തിയത്. ഇതില്‍ കുടലില്‍ അണുബാധ പോലെയെന്തോ ഉണ്ടെന്ന് കണ്ടെത്തി. വിശദപരിശോധനകള്‍ക്ക് മറ്റൊരു ആശുപത്രിയില്‍ ചെന്നെങ്കിലും പേടിക്കാന്‍ മാത്രമുള്ള രോഗമൊന്നുമില്ലെന്നായിരുന്നു റിപ്പോര്‍ട്ട്. എങ്കിലും ഒരിക്കല്‍ കൂടി ഉറപ്പിക്കാനായാണ് എറണാകുളം അമൃത ആശുപത്രിയിലെത്തിയത്.
അവിടെ വച്ചാണ് കുടലില്‍ ക്യാന്‍സര്‍ ബാധയുണ്ടെന്ന് സ്ഥിരീകരിച്ചത്. അപ്പോഴേക്ക് രോഗം നാലാം ഘട്ടത്തിലെത്തിയിരുന്നു. നല്‍കാവുന്ന ചികിത്സകള്‍ക്കും പ്രതീക്ഷകള്‍ക്കുമെല്ലാം പരിധികളേറെയായിരുന്നു. എങ്കിലും എല്ലാ പ്രതിസന്ധികള്‍ക്കുമിടയില്‍ വച്ച് അവര്‍ ചികിത്സ തുടങ്ങി. കീമോയുടെ വേദനകൾ മറക്കാൻ ചിത്രങ്ങൾ വരച്ച അരുണിമ രോഗത്തിന്റെ തളര്‍ച്ചകള്‍ക്കിടയിലുംതാന്‍ വരച്ച ചിത്രങ്ങളുള്‍ക്കൊള്ളിച്ച പ്രദര്‍ശനമൊരുക്കി.
ഇതിനിടെ ആദ്യകീമോയില്‍ പൊട്ടിപ്പോയ കുടലില്‍ നിന്ന് ശരീരമാകെ അണുബാധയുണ്ടായി. പലയിടത്തും പഴുപ്പ് കെട്ടി. അതോടെ, തുടര്‍ചികിത്സ കൂടുതല്‍ പ്രശ്‌നത്തിലായി.
ഓഗസ്‌റ്റോടെ ഇനി മറ്റൊന്നും ചെയ്യാനില്ലെന്ന അവസ്ഥയിലെത്തി. ഏറിപ്പോയാല്‍ രണ്ട് മാസം കൂടി ജീവിക്കുമെന്ന് ഡോക്ടര്‍മാര്‍ നിരാശയോടെ വിധിയെഴുതിയപ്പോള്‍ അവള്‍ തിരിച്ച് നാട്ടിലെ വീട്ടിലേക്ക് കൊണ്ടുപോകണമെന്നായിരുന്നു പ്രിയപ്പെട്ടവരോട് ആവശ്യപ്പെട്ടത്. അവിടെ അവരോടൊപ്പം സന്തോഷത്തിന്റെ കുറച്ച് ദിനങ്ങള്‍ കൂടണമെന്ന് മാത്രമായിരിക്കണം അന്ന് അരുണിമ ആഗ്രഹിച്ചത്. പക്ഷേ ആ ദിനങ്ങള്‍ അവളെ മാറ്റിമറിച്ചു. ആരെയും അമ്പരപ്പിച്ചുകൊണ്ട് കിടന്ന കിടപ്പില്‍ നിന്ന് ഒറ്റയ്ക്ക് എഴുന്നേറ്റുഎങ്കിലും രോഗത്തിന്റെ തീക്ഷണതയെന്ന യാഥാര്‍ത്ഥ്യത്തെ, മറികടക്കാനായില്ല. അരുണിമ യാത്രയായിരിക്കുന്നു.
സീനിയർ കോർട്ട് ഓഫ് ഇംഗ്ലണ്ട് ആൻഡ് വെയിൽസിലെ സോളിസിറ്ററാണ് ബൈജു വർക്കി തിട്ടാല. യുകെയിലെ സാമൂഹിക രാഷ്ട്രീയ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ലേഖകൻ കേംബ്രിഡ്ജ് സിറ്റി കൗൺസിലറാണ്.
തുടര്‍ച്ചയായ രോഗാവസ്ഥ തൊഴിലാളിയുടെ കാര്യക്ഷമതയെയും ജോലി നിർവ്വഹിക്കാനുള്ള കഴിവിനെയും (capactiy) കുറയ്ക്കുന്ന സ്ഥിതിവിശേഷം തൊഴില്‍ നഷ്ടപ്പെടാനുള്ള സാധ്യതയിലേക്ക് വഴി തെളിക്കാവുന്നതാണ്. തുടര്‍ച്ചയായ അസുഖ അവസ്ഥ മൂലം ഒരു തൊഴിലാളിയുടെ തൊഴില്‍ കരാര്‍ നിയമത്തിന്റെ സ്വമേധയായുള്ള നടപടിയിലൂടെ റദ്ദാക്കപ്പെടാവുന്നതാണ്. ഇത്തരത്തില്‍ തൊഴില്‍ കരാര്‍ റദ്ദാക്കപ്പെട്ടാല്‍ തൊഴിലാളിക്ക് കോടതിയില്‍ കേസിനും മറ്റും യാതൊരുവിധ ആനുകൂല്യങ്ങളും ലഭിക്കില്ല. അതായത് ഇത്തരം സാഹചര്യങ്ങളില്‍ തൊഴിലാളി പുറത്താക്കപ്പെടുന്നില്ല. മറിച്ച് നിയമത്തിന്റെ ഇടപെടലിലൂടെ തൊഴില്‍ കരാര്‍ അവസാനിക്കുകയാണ്. തന്മൂലം പുറത്താക്കല്‍ നടക്കുന്നില്ല. പുറത്താക്കല്‍ (dismissal) ഇല്ലാത്ത സാഹചര്യത്തില്‍ അനീതിയായ പുറത്താക്കല്‍ (unfair dismissal) അവകാശപ്പെടാന്‍ സാധിക്കുകയില്ല.
ഉദാഹരണത്തിന് തൊഴിലാളിക്ക് തടവുശിക്ഷ വിധിക്കപ്പെട്ടാല്‍ നിലവിലുള്ള തൊഴില്‍ കരാര്‍ അസാധുവാകുകയും പ്രസ്തുത കരാര്‍ റദ്ദാക്കപ്പെടുകയും ചെയ്യുന്നതാണ്. 1980 ലെ പ്രശസ്തമായ ഒരു വിധി പ്രകാരം തൊഴിലാളിക്കെതിരെയുള്ള ശിക്ഷ ക്രിമിനല്‍ കോടതിയില്‍ അപ്പീലീല്‍ ഇരിക്കെ തൊഴിലാളിയുടെ കരാര്‍ റദ്ദാക്കപ്പെടുകയും പിന്നീട് ക്രിമിനല്‍ കോടതി അപ്പീല്‍ വന്നപ്പോള്‍ തൊഴിലാളി കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്തു. എങ്കിലും തൊഴിലാളിയുടെ എല്ലാ തൊഴില്‍പരമായ ആനുകൂല്യങ്ങളും നിരാകരിക്കപ്പെട്ടു.
നിരന്തരമായി അസുഖം ബാധിച്ച് അവധിയില്‍ ആയതിനാല്‍ തൊഴില്‍ കരാര്‍ റദ്ദാക്കപ്പെട്ടാല്‍ പ്രസ്തുത കേസ് കോടതിയുടെ പരിഗണനയില്‍ വന്നാല്‍ കോടതി തീരുമാനം എടുക്കുന്നത് താഴെ പറയുന്ന ഘടകങ്ങള്‍ പരിഗണിച്ചാണ്.
1. തൊഴിലാളി അസുഖമായി അവധിയില്‍ പോയാല്‍ കരാര്‍ പ്രകാരം ശമ്പളം ലഭിക്കുമായിരുന്നോ?
2. എത്രകാലം തൊഴിലാളി തന്റെ അസുഖമായി അവധിയില്‍ തുടരാം?
(തൊഴിലാളി താല്‍ക്കാലിക തൊഴിലാളിയാണെങ്കില്‍ കരാര്‍ റദ്ദാക്കല്‍ സാധ്യത കൂടുതലാണ്)
3. തൊഴിലാളി തന്റെ രോഗാവസ്ഥയില്‍ നിന്ന് മുക്തി നേടാന്‍ എത്ര സമയം വേണ്ടിവരും?
4. തൊഴിലാളിയുടെ തസ്തിക തൊഴില്‍ സ്ഥാപനത്തിലെ പ്രധാന ജോലിയാണോ?
5. എത്രകാലം തൊഴിലാളി പ്രസ്തുത സ്ഥാപനത്തില്‍ തൊഴില്‍ ചെയ്തിരുന്നു? (നീണ്ട സര്‍വീസുണ്ടെങ്കില്‍ സാധാരണയായി കരാര്‍ റദ്ദാക്കാന്‍ സാധ്യത കുറവാണ്)
ദീര്‍ഘകാല അസുഖവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന അവധിയില്‍ തൊഴില്‍ ദാതാവ് പ്രത്യേകമായി പരിഗണിക്കേണ്ട വസ്തുത തൊഴിലാളിയുടെ കരാറില്‍ അസുഖവുമായി ബന്ധപ്പെട്ടുള്ള അവധിയില്‍ പ്രവേശിക്കുന്ന തൊഴിലാളിക്ക് ശമ്പളം കൊടുക്കുന്നുണ്ടോ എന്നതാണ്. കാരണം അസുഖവുമായി ബന്ധപ്പെട്ട് അവധിയില്‍ പ്രവേശിക്കുമ്പോള്‍ കരാര്‍ പ്രകാരം sick pay നല്‍കാന്‍ ബാധ്യതയുണ്ടെങ്കില്‍ കരാര്‍ പ്രകാരം sick leave ല്‍ ഇരിക്കുമ്പോള്‍ തൊഴിലാളിക്ക് sick pay ലഭിക്കാന്‍ അവകാശമുള്ളത്രയും സമയം കരാര്‍ അവസാനിപ്പിക്കുക സാധ്യമല്ല. ഉദാഹരണം ഒരുഹോട്ടലില്‍ ജോലി ചെയ്യുന്ന തൊഴിലാളിക്ക് തന്റെ കരാര്‍ പ്രകാരം ശമ്പളം നല്‍കണം (sick pay for at least 12 months). പ്രസ്തുത തൊഴിലാളി 12 മാസം അവധിയിലിരിക്കുകയും ശമ്പളം ലഭിക്കുകയും ചെയ്യും. പ്രസ്തുത കാലയളവില്‍ തൊഴിലാളിയെ അസുഖബാധിതനായി കാര്യക്ഷമത (in capacity) യില്ലാത്തതിനാല്‍ പുറത്താക്കാന്‍ തൊഴില്‍ ദാതാവിന് സാധിക്കുകയില്ല.
തൊഴിലാളിയുടെ ദീര്‍ഘമായ അവധി ആരോഗ്യപരമായ കാരണങ്ങളാലാണെങ്കില്‍ ഇത്തരത്തിലുള്ള ആരോഗ്യ കാരണങ്ങള്‍ ദീര്‍ഘകാലത്തേയ്ക്ക് തുടരുകയാണെങ്കില്‍ തൊഴിലാളിയെ പുറത്താക്കിയാല്‍ ഇത് liability discrimination – ന്റെ പരിധിയില്‍ വരും. ഇത്തരം സാഹചര്യങ്ങളില്‍ തൊഴിലാളിക്ക് തന്റെ ആരോഗ്യാവസ്ഥയ്ക്ക് അനുചിതമായ ജോലി നല്‍കേണ്ടതായി വരും. ഒരു തൊഴിലാളിയുടെ disability നിര്‍വചിക്കുന്നത് തൊഴിലാളി state benefit വാങ്ങുന്നുണ്ടോ എന്നതോ disability badge ഉണ്ടോ എന്നതോ കണക്കാക്കിയല്ല. Equality Act 2010 തൊഴിലാളി തൊഴില്‍ ചെയ്യാന്‍ തന്റെ ദൈനംദിന കാര്യങ്ങള്‍ ചെയ്യാനുള്ള കഴിവിന്റെ അടിസ്ഥാനത്തിലാണ്.
മേല്‍പറഞ്ഞ രീതിയില്‍ capability യുടെ അടിസ്ഥാനത്തില്‍ തൊഴിലാളിയെ പുറത്താക്കിയാല്‍ കോടതി പരിഗണിക്കുന്ന കാര്യങ്ങളില്‍ പ്രമുഖമായ വസ്തുത തൊഴില്‍ ദാതാവിന്റെ തീരുമാനം നയയുക്തമാണോ എന്നതാണ്. ഈ അവസ്ഥയില്‍ നീതിയുക്തമായ ഒരു തൊഴില്‍ ദാതാവ് കുറെക്കൂടി കാത്തിരുന്ന് തൊഴിലാളിക്ക് മറ്റൊരവസരം കൂടി കൊടുക്കാമായിരിന്നോ എന്നുമായിരിക്കും. അതോടൊപ്പം തന്നെ തൊഴിലാളിയുടെ ആരോഗ്യ അവസ്ഥയുടെ ഗുരുതരാവസ്ഥ എത്രകാലം അവധിയില്‍ ഇരുന്നു, തൊഴിലാളിയുടെ വ്യക്തിപരമായ അവസ്ഥ, സാമ്പത്തിക ഭദ്രത, തൊഴില്‍ ദാതാവിന് അത്യാവശ്യമായി പകരം തൊഴിലാളിയെ കണ്ടെത്തേണ്ടതുണ്ടോ എന്ന കാരണങ്ങള്‍ പരിഗണിക്കപ്പെടും.
മറ്റൊരു പ്രധാനപ്പെട്ട ഘടകം കോടതി പരിഗണിക്കുന്നത് തൊഴില്‍ ദാതാവ് തൊഴിലാളിയുമായി തന്റെ ആരോഗ്യ അവസ്ഥയും ഭാവി പരിപാടിയും വ്യക്തമായി ചര്‍ച്ച ചെയ്തിരിക്കണം. തൊഴില്‍ ദാതാവ് തൊഴിലാളിയുടെ ആരോഗ്യ സംബന്ധമായ കാര്യങ്ങളില്‍ വ്യക്തമായ അന്വേഷണം നടത്തിയിരിക്കണം. ഇതിനായി പുറത്തുള്ള ഏജന്‍സിയുമായോ occupation Health GP യുമായോ ബന്ധപ്പെട്ട് വ്യക്തമായ അന്വേഷണം നടത്തിയിരിക്കണം.
ന്യൂസ് ഡെസ്ക്
അന്ധതയ്ക്ക് പരിഹാരം കാണാനുളള ശാസ്ത്ര ലോകത്തിന്റെ പരീക്ഷണങ്ങൾ വിജയത്തിലേയ്ക്കെന്ന് സൂചന. അന്ധതയ്ക്കുള്ള ചികിത്സയിൽ വൻ മുന്നേറ്റമാണ് ബ്രിട്ടീഷ് സയന്റിസ്റ്റുകൾ നടത്തിയത്. പുതിയ ചികിത്സ പരീക്ഷിച്ച ഒരാളുടെ കാഴ്ച തിരിച്ചുകിട്ടി. രണ്ടു പേരുടെ കാഴ്ച മെച്ചപ്പെട്ടതായും സ്ഥിരീകരിച്ചു.
റെറ്റീനയുടെ തകരാറുമൂലമുള്ള അന്ധതയ്ക്കാണ് ബ്രിട്ടീഷ് സയന്റിസ്റ്റുകൾ പരിഹാരം നിർദ്ദേശിക്കുന്നത്. റെറ്റിനൈറ്റിസ് പിഗ് മെന്റോസ എന്ന അവസ്ഥയുള്ളവരിലാണ് ചികിത്സ നടത്തിയത്. ഈ രോഗം വന്നവർക്ക് ക്രമേണ കാഴ്ച നഷ്ടപ്പെടും. വൈദ്യശാസ്ത്രം അന്ധരെന്ന് വിധിയെഴുതിയവരെയാണ് ബ്രിട്ടീഷ് സയന്റിസ്റ്റുകൾ പുതിയ ചികിത്സയ്ക്ക് വിധേയമാക്കിയത്.
ഐ ടെസ്റ്റ് ചാർട്ടിലെ ഏറ്റവും വലിയ അക്ഷരങ്ങൾ മാത്രമേ ഇവർക്ക് വായിക്കാൻ കഴിയുമായിരുന്നുള്ളു. ഇവരിൽ 18 ദിവസം സ്റ്റെം സെല്ലുകൾ കുത്തിവച്ചു. അതിനു ശേഷം നടത്തിയ ടെസ്റ്റിൽ മൂന്നാം നിരയിലുള്ള ചെറിയ അക്ഷരങ്ങൾ വരെ വായിക്കാൻ ഇവർക്ക് കഴിഞ്ഞു. ഇതിൽ പങ്കെടുത്ത ഒരു സ്ത്രീക്ക് അക്ഷരങ്ങൾ വായിക്കാനുള്ള ശേഷി ഒൻപത് അക്ഷരങ്ങളിൽ നിന്ന് 29 ആയി വർദ്ധിച്ചു. മറ്റൊരാൾ 31 ഉം മൂന്നാമത്തേയാൾ 45 ഉം അക്ഷരങ്ങൾ വായിക്കുന്ന നിലയിലേക്ക് എത്തിയതായി യുകെ ബയോടെക് കമ്പനിയായ റീ ന്യൂറോൺ സിഇഒ ആയ ഒലാവ് ഹെല്ലെബോ പറഞ്ഞു.
100 ലെറ്റർ ചാർട്ടിൽ 36 അക്ഷരങ്ങളിൽ താഴെയേ വായിക്കാൻ കഴിയൂ എങ്കിൽ ആ വ്യക്തിയെ വൈദ്യശാസ്ത്രപരമായി അന്ധനായാണ് കണക്കാക്കുന്നത്. റെറ്റിനൈറ്റിസ് പിഗ് മെന്റോസയുടെ ചികിത്സയ്ക്കുള്ള ബില്യൺ കണക്കിന് പ്രോജെനിറ്റർ സ്റ്റെം സെല്ലുകൾ ലബോറട്ടറിയിൽ വളർത്തിയെടുക്കുകയാണ് ചെയ്യുന്നത്. ഒരു മില്യൺ സ്റ്റെം സെല്ലുകൾ ഐബോളിന് പിന്നിലായാണ് കുത്തിവയ്ക്കുന്നത്. ഈ സെല്ലുകൾ ശരീരത്തിന്റെ ഓരോ ഭാഗത്തിനും അനുയോജ്യമായ രീതിയിൽ രൂപാന്തരപ്പെടാൻ കഴിവുള്ളവയാണ്.
റോഡ്സ്, കോൺസ് എന്നു വിളിക്കപ്പെടുന്ന ലൈറ്റ് സെൻസിറ്റീവ് സെല്ലുകളായി ഈ സ്റ്റെം സെല്ലുകൾ മാറുന്നതോടെ തകരാറിലായ നിലവിലെ സെല്ലുകളുടെ പ്രവർത്തനങ്ങൾ ഇവ ചെയ്തു തുടങ്ങും. പുതിയതായി ഒൻപതു പേരിൽ കൂടി ഈ പരീക്ഷണം ഉടൻ തുടങ്ങും. വെയിൽസിലെ റീ ന്യൂറോൺ എന്ന സ്ഥാപനത്തിലാണ് പരീക്ഷണങ്ങൾ നടത്തുന്നത്.
പാരമ്പര്യമായുള്ള ജെനറ്റിക് ഡിസോഡർ മൂലമാണ് റെറ്റിനൈറ്റിസ് പിഗ് മെന്റൊസ എന്ന അന്ധത ഉണ്ടാവുന്നത്. ബാല്യകാലത്തും യൗവനത്തിലും ആരംഭിക്കുന്ന ഈ അവസ്ഥ അഡൾട്ട് ഹുഡിലും സംഭവിക്കാറുണ്ട്. യുകെയിൽ 25,000 ഓളം പേർക്ക് ഈ അന്ധത ബാധിച്ചിട്ടുണ്ട്.