കോഴിക്കോട്: പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ പൂജാരിയെ വടകര പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി എസ്. സമ്പത്ത് (30) ആണ് പിടിയിലായത്.
പരിചയക്കാരിയായ സ്ത്രീയുടെ സ്കൂൾ വിദ്യാർഥികളായ മക്കളെ പരിപാലിക്കാൻ ഏൽപ്പിച്ചപ്പോഴാണ് ഇയാൾ കുട്ടികളോടൊപ്പം താമസിച്ചത്. കഴിഞ്ഞ ഒന്നര വർഷമായി കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും ശരീരത്തിൽ പൊള്ളലേൽപ്പിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
കുട്ടികളുടെ അമ്മ നൽകിയ പരാതിയെ തുടർന്ന് പോലീസ് കേസെടുത്തു. ഡൽഹിയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ബെംഗളൂരുവിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വിവിധ ജില്ലകളിലും ബെംഗളൂരു, മൈസൂരു, ഡൽഹി എന്നിവിടങ്ങളിലും ഇയാൾ പൂജാരിയായി പ്രവർത്തിച്ചിരുന്നതായി പോലീസ് അറിയിച്ചു.
തിരുവനന്തപുരം: പ്രവാസികളുടെ പരാതികളിൽ കേസെടുത്ത് അന്വേഷിക്കാനും വേഗത്തിൽ പരിഹാരം കാണാനും സംസ്ഥാനത്ത് ‘നോർക്ക പോലീസ് സ്റ്റേഷൻ’ തുടങ്ങുന്നു. പോലീസ് ആസ്ഥാനത്ത് 50 അംഗ സേനയോടെയാകും സ്റ്റേഷൻ പ്രവർത്തനം ആരംഭിക്കുക. ആഭ്യന്തര വകുപ്പിന്റെ ശുപാർശയ്ക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ ഉടൻ ഉത്തരവിൽ ഒപ്പിടുമെന്നാണ് വിവരം.
സംസ്ഥാനത്തിന്റെ ഏത് ഭാഗത്ത് നിന്നുള്ള പരാതികളായാലും ഈ പ്രത്യേക സ്റ്റേഷനിൽ തന്നെ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തും. പ്രവാസികളും വിദേശത്ത് ജോലി തേടി പോകുന്നവരും നേരിടുന്ന തട്ടിപ്പുകൾക്ക് സമയബന്ധിതമായി നീതി ഉറപ്പാക്കുകയാണ് ലക്ഷ്യം. പഞ്ചാബിൽ നിലവിലുള്ള സംവിധാനമാണ് കേരളവും മാതൃകയാക്കുന്നത്.
വിസ തട്ടിപ്പ്, വ്യാജ റിക്രൂട്ട്മെന്റ്, ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്ന കേസുകൾ എന്നിവയെല്ലാം പുതിയ സ്റ്റേഷന്റെ പരിഗണനയിൽ വരും. നിലവിൽ എൻആർഐ സെൽ വഴിയാണ് പ്രവാസികളുടെ പരാതികൾ കൈകാര്യം ചെയ്യുന്നത്. ഇതുവഴി വർഷംതോറും ഏകദേശം 8000 പരാതികൾ രജിസ്റ്റർ ചെയ്യപ്പെടുന്നുണ്ടെന്നാണ് കണക്ക്.
കാസർകോഡ് മഞ്ചേശ്വരം തുമിനാട് പിതാവ് മകളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം നാട്ടിനെ ഞെട്ടിച്ചു. 18 വയസുകാരിയായ മറിയം ജുമൈലയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് ഉമ്മർ ഫാറൂഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ന് വൈകുന്നേരമാണ് വീടിനകത്ത് വെച്ച് ക്രൂരമായ കൊലപാതകം നടന്നത്.
പ്രാഥമിക വിവരങ്ങൾ പ്രകാരം, കുടുംബവഴക്കിനെ തുടർന്നാണ് ആക്രമണം ഉണ്ടായത്. സ്വത്ത് തർക്കവും സ്വർണാഭരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും കുടുംബത്തിൽ നിലനിന്നിരുന്നുവെന്നാണ് സൂചന. വീടിനകത്ത് വാക്കുതർക്കമുണ്ടായതിന് പിന്നാലെ പിതാവ് മകളെ ഒന്നിലധികം തവണ വെട്ടുകയായിരുന്നു.
നാട്ടുകാർ ഉടൻ തന്നെ ജുമൈലയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതി സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്നും അതിന്റെ ഫലമായാണ് കൊലപാതകമുണ്ടായതെന്നും നാട്ടുകാർ പറയുന്നു. ഈ വീട്ടിൽ നേരത്തെ തന്നെ സ്ഥിരമായി വഴക്കുണ്ടായിരുന്നുവെന്നും പ്രദേശവാസികൾ പറയുന്നു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിദേശ പൗരനെ ക്രിമിനൽ കേസിൽ നിന്ന് രക്ഷിക്കാൻ തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്ന കേസിൽ ആന്റണി രാജുവിനെതിരെയുള്ള കീഴ്ക്കോടതിയുടെ ശിക്ഷാ വിധി തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി താൽക്കാലികമായി മരവിപ്പിച്ചു. വിധിക്കെതിരെ ആന്റണി രാജു സമർപ്പിച്ച അപ്പീൽ ഫയലിൽ സ്വീകരിച്ച ശേഷമാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
അതേസമയം, കുറ്റക്കാരനെന്ന വിധിയും അതിന്റെ അടിസ്ഥാനത്തിൽ എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ നടപടിയും നിലവിൽ തുടരും. അപ്പീലിന്മേൽ ഈ മാസം ആറിന് വാദം തുടങ്ങുമെന്ന് കോടതി അറിയിച്ചു.
ജനുവരി 3 നാണ് നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി ആന്റണി രാജുവിനും കോടതി ജീവനക്കാരനായിരുന്ന ജോസിനും ശിക്ഷ വിധിച്ചത്. മൂന്ന് വർഷം തടവും പതിനായിരം രൂപ പിഴയുമായിരുന്നു ശിക്ഷ. ശിക്ഷ ഏഴ് വർഷത്തിൽ താഴെയായതിനാൽ അപ്പീലിൽ അന്തിമ വിധി വരുന്നത് വരെ മജിസ്ട്രേറ്റ് കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫിൽ സീറ്റ് ചർച്ചകൾ പുരോഗമിക്കുന്നു. മുസ്ലിംലീഗ്, ആർ.എസ്.പി. കക്ഷികളുമായി ഏകദേശ ധാരണയിലെത്തിയിട്ടുണ്ട്. കേരള കോൺഗ്രസ്, സി.എം.പി. തുടങ്ങിയ കക്ഷികളുമായുള്ള ചർച്ചകൾ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും നടക്കും. ആറിന് പ്രതിപക്ഷ നേതാവ് നയിക്കുന്ന യു.ഡി.എഫ്. ജാഥ തുടങ്ങുന്നതിന് മുൻപേ സീറ്റ് വിഭജനത്തിൽ ധാരണയിലെത്തുകയാണ് ലക്ഷ്യം.
മുസ്ലിംലീഗ് കഴിഞ്ഞ തവണത്തെ പോലെ 25 സീറ്റുകളിൽ തന്നെ മത്സരിക്കുമെങ്കിലും ചില സീറ്റുകൾ വെച്ചുമാറാൻ സമ്മതിച്ചിട്ടുണ്ട്. താനൂർ–തവനൂർ, പൊന്നാനി–തിരുവമ്പാടി, പുനലൂർ–ചടയമംഗലം, കളമശ്ശേരി–കൊച്ചി, കോങ്ങാട്–ബാലുശ്ശേരി തുടങ്ങിയ മണ്ഡലങ്ങളിൽ വെച്ചുമാറ്റം ഉണ്ടാകുമെന്നതിൽ കോൺഗ്രസും ലീഗും ഏകദേശ ധാരണയിലെത്തി. ആർ.എസ്.പി. ചവറ, ഇരവിപുരം, കുന്നത്തൂർ മണ്ഡലങ്ങളിൽ വീണ്ടും മത്സരിക്കുമെന്നും, വിജയസാധ്യതയുള്ള മറ്റൊരു സീറ്റ് തിരുവനന്തപുരം അല്ലെങ്കിൽ കൊല്ലം ജില്ലയിൽ നിന്ന് വേണമെന്നുമാണ് ആവശ്യം.
കേരള കോൺഗ്രസ് മത്സരിച്ച 10 സീറ്റുകളിൽ നാലെണ്ണം കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടനാട്, ഇടുക്കി, ചങ്ങനാശ്ശേരി, കോതമംഗലം മണ്ഡലങ്ങളിലാണ് പ്രധാന താത്പര്യം. അതേസമയം, സീറ്റ് വിട്ടുനൽകുന്നതിൽ കോൺഗ്രസ് കാണിക്കുന്ന മടിയിൽ ഘടകകക്ഷികൾക്ക് അസന്തോഷമുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വലിയ തോതിൽ പരാജയപ്പെട്ട സാഹചര്യത്തിൽ, ജയസാധ്യത മുൻനിർത്തിയുള്ള കൂടുതൽ ഉൾക്കൊള്ളുന്ന സമീപനം വേണമെന്ന ആവശ്യം യു.ഡി.എഫിൽ ശക്തമാകുകയാണ്.
വാഷിങ്ടൺ/ന്യൂഡൽഹി: അന്തരിച്ച അമേരിക്കൻ ശതകോടീശ്വരനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട പുതിയ രേഖകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് പരാമർശിച്ചതായി റിപ്പോർട്ട്. എപ്സ്റ്റീന്റെ ബന്ധവലയത്തിലുണ്ടായിരുന്ന ശക്തരായ വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവിട്ടത്. പ്രധാനമന്ത്രിയുടെ പേര് ഉൾപ്പെട്ടതോടെ വിഷയം രാഷ്ട്രീയ വിവാദമായി മാറി.
എന്നാൽ, ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ പേര് പറയുന്ന ചില ഇമെയിൽ സന്ദേശങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, എന്നാൽ അവ ഒരു കുറ്റവാളിയുടെ പാഴ്വാക്കുകൾ മാത്രമാണെന്നും മന്ത്രാലയ വക്താവ് രൺധീർ സിങ് ജയ്സ്വാൾ പറഞ്ഞു. 2017 ജൂലൈയിൽ പ്രധാനമന്ത്രി ഇസ്രയേൽ സന്ദർശിച്ചതെന്ന വസ്തുത ഒഴികെ, മറ്റ് പരാമർശങ്ങൾ യാഥാർഥ്യമില്ലാത്തതാണെന്നും അവ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ, വെളിപ്പെടുത്തലുകൾക്ക് പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ഇത് ‘ദേശീയ അപമാനം’ ആണെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര പറഞ്ഞു. പ്രധാനമന്ത്രിയും ശിക്ഷിക്കപ്പെട്ട ഒരു ലൈംഗിക കുറ്റവാളിയും തമ്മിൽ ബന്ധമുണ്ടെന്ന സൂചനകൾ രേഖകളിൽ കാണുന്നുവെന്നും, ഇതിൽ വ്യക്തത വരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മൂന്ന് ദശലക്ഷത്തിലധികം പേജുകളും ആയിരക്കണക്കിന് വീഡിയോകളും ചിത്രങ്ങളും ഉൾപ്പെടുന്ന ഈ രേഖകൾ ഡെപ്യൂട്ടി യുഎസ് അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ചിന്റെ നേതൃത്വത്തിലാണ് പുറത്തുവിട്ടത്.
കൊച്ചി: റിപ്പോർട്ടർ ടിവിക്കെതിരെ 250 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കിറ്റെക്സ് എംഡി സാബു എം ജേക്കബ് നിയമനോട്ടീസ് അയച്ചു. ചാനൽ വ്യാജ വാർത്തകൾ നൽകി തന്നെ മന:പ്പൂർവം അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് നടപടി. ‘ന്യൂസ് ചാനൽ കൈയിലുണ്ടെന്നു കരുതി ആരെയും കരിവാരിത്തേക്കാമെന്ന് കരുതരുത്’ എന്നും സാബു എം ജേക്കബ് പറഞ്ഞു.
റിപ്പോർട്ടർ ടിവി അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും, ഓർഗാനിക് അല്ലാത്ത ഉൽപ്പന്നങ്ങൾ അമേരിക്കയിലേക്ക് കിറ്റക്സ് കയറ്റുമതി ചെയ്തുവെന്ന ആരോപണം പൂർണ്ണമായും തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. യാതൊരു വസ്തുതയും പരിശോധിക്കാതെയാണ് ചാനൽ വാർത്ത നൽകുന്നതെന്നും, ഒരു ചാനലിൽ ഇരുന്ന് തന്നെ മോശമാക്കാൻ ശ്രമിക്കുകയാണെന്നും സാബു എം ജേക്കബ് ആരോപിച്ചു.
ലൈസൻസ് ഇല്ലാതെയാണ് റിപ്പോർട്ടർ ചാനൽ പ്രവർത്തിക്കുന്നതെന്നും ബ്രോഡ്കാസ്റ്റിംഗ് സർട്ടിഫിക്കറ്റ് പുറത്തു വിടണമെന്നും സാബു എം ജേക്കബ് ആവശ്യപ്പെട്ടു. ആൻ്റോ അഗസ്റ്റിൻ ഉൾപ്പെടെ 16 പേർക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. തെറ്റായ വാർത്ത നൽകുന്ന ചാനലുകളെ ജനങ്ങൾ ബഹിഷ്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ഉത്സവം. ലോകകപ്പിന് മുന്നോടിയായി ഇന്ത്യ–ന്യൂസീലൻഡ് ടീമുകൾ ശനിയാഴ്ച രാത്രി 7ന് ഏറ്റുമുട്ടും. സ്വന്തം നാട്ടിൽ ആദ്യമായി അന്താരാഷ്ട്ര മത്സരത്തിനിറങ്ങുന്ന സഞ്ജു സാംസണിനെ കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ഒറ്റദിവസംകൊണ്ട് ടിക്കറ്റുകൾ മുഴുവൻ വിറ്റുതീർന്നതോടെ മത്സരത്തിന് മുമ്പേ തന്നെ കാര്യവട്ടം റെക്കോർഡ് ആവേശത്തിലായി. ശനിയാഴ്ച വൈകിട്ട് ഇന്ത്യൻ ടീം സ്റ്റേഡിയത്തിൽ പരിശീലനം നടത്തി. നെറ്റ്സിൽ സഞ്ജു സാംസൺ ആകർഷകമായ ഷോട്ടുകളോടെ ശ്രദ്ധ നേടി. സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ എന്നിവർ ബാറ്റിങ് പരിശീലനം നടത്തി. അക്ഷർ പട്ടേൽ, ബുംറ, കുൽദീപ്, വരുൺ ചക്രവർത്തി എന്നിവരും പരിശീലനത്തിനെത്തി. ന്യൂസീലൻഡ് ടീം ക്യാപ്റ്റൻ മിച്ചൽ സാന്റ്നറുടെ നേതൃത്വത്തിൽ ഉച്ചയ്ക്ക് പരിശീലനം നടത്തി; ഡെവൺ കോൺവേ, ഗ്ലെൻ ഫിലിപ്സ്, ഡാരിൽ മിച്ചൽ, രചിൻ രവീന്ദ്ര എന്നിവർ നെറ്റ്സിലിറങ്ങി.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമുതൽ കാണികൾക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിക്കും. കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പാർക്കിങ്ങിന് പ്രത്യേക ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്. ടീം ജഴ്സി ഉൾപ്പെടെയുള്ള വിൽപ്പന ആരംഭിച്ചതോടെ കാര്യവട്ടം കളിപ്പൂരത്തിന്റെ നിറത്തിലേക്ക് മാറി.
തിരുവനന്തപുരം: കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് എങ്ങോട്ടുമില്ലെന്ന് ശശി തരൂര്‍ എംപി വ്യക്തമാക്കി. ഹൈക്കമാന്‍ഡുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കേരളത്തിലെത്തിയ തരൂര്‍, വര്‍ഗീയതക്കും ഭിന്നിപ്പിക്കലിനുമെതിരെ രാജ്യത്തുയരുന്ന ശക്തമായ ശബ്ദമാണ് രാഹുല്‍ ഗാന്ധിയുടേതെന്ന് പറഞ്ഞു. കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും ശശി തരൂര്‍ പാര്‍ട്ടിയുടെ മുഖമാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും വ്യക്തമാക്കി.
പിണക്കം മാറ്റി തരൂര്‍ കോണ്‍ഗ്രസ് പാര്‍ട്ടി ലൈനിലേക്ക് മടങ്ങുന്നുവെന്നതിന്റെ വ്യക്തമായ സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കെപിസിസി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഗാന്ധി രക്തസാക്ഷി ദിനാചരണത്തില്‍ പങ്കെടുത്ത് കോണ്‍ഗ്രസ് വേദികളില്‍ സജീവമാകുമെന്ന സന്ദേശവും അദ്ദേഹം നല്കി. കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ ഇടം വേണമെന്ന് രാഹുല്‍ ഗാന്ധിയുമായും മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായും നടത്തിയ കൂടിക്കാഴ്ചയില്‍ തരൂര്‍ ആവശ്യപ്പെട്ടതായും, തെരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം സജീവമാകണമെന്ന് രാഹുല്‍ ഗാന്ധി നിര്‍ദ്ദേശം നല്‍കിയതായും സൂചനകളുണ്ട്.
കേരളത്തിലെ നേതൃത്വം തന്നെ അകറ്റിനിര്‍ത്തുകയാണെന്ന പരാതിയും മുഖ്യമന്ത്രി കസേര സ്വപ്നം കാണുന്നയാളെന്ന പ്രചാരണവും തരൂര്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നു. ഒരിക്കലും വിമത നീക്കം നടത്തിയിട്ടില്ലെന്നും സിപിഎമ്മിലേക്കെന്ന പ്രചാരണം പോലും പാളയത്തിലെ പ്രചാരണയുദ്ധത്തിന്റെ ഭാഗമാണെന്നും അദ്ദേഹം വിശദീകരിച്ചു. തരൂരിനെ ചേര്‍ത്തുപിടിച്ച് മുന്നോട്ടുപോകണമെന്ന സന്ദേശം ഹൈക്കമാന്‍ഡ് കേരള നേതൃത്വത്തിനും എഐസിസിക്കും നല്‍കിയതോടെ, നേരത്തെ അകലം പാലിച്ചിരുന്ന സംസ്ഥാന നേതാക്കളും നിലപാട് മാറ്റുന്നുവെന്നാണ് വിലയിരുത്തല്‍. മഹാപഞ്ചായത്തിലെ അപമാനം ഫലത്തില്‍ തരൂരിന് പാര്‍ട്ടിയില്‍ പുതിയ രാഷ്ട്രീയ ഇടം തുറന്നുകൊടുത്തുവെന്ന വിലയിരുത്തലും ശക്തമാകുന്നു.
കോഴിക്കോട്: ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റും രാജ്യസഭാംഗവുമായ പി.ടി. ഉഷയുടെ ഭർത്താവ് വി. ശ്രീനിവാസൻ (63) അന്തരിച്ചു. പയ്യോളിയിലെ വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്ന് ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ദില്ലിയിൽ ഉണ്ടായിരുന്ന പി.ടി. ഉഷ വിവരം അറിഞ്ഞ ഉടൻ നാട്ടിലേക്ക് തിരിച്ചു. കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും ആശുപത്രിയിൽ എത്തി. ശ്രീനിവാസന്റെ വിയോഗവാർത്ത കായിക-രാഷ്ട്രീയ മേഖലകളിൽ വലിയ ദുഃഖം സൃഷ്ടിച്ചു.
പൊന്നാനി സ്വദേശിയായ ശ്രീനിവാസൻ മുൻ കബഡി താരമായിരുന്നു. പിന്നീട് സിഐഎസ്എഫിൽ ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ച അദ്ദേഹം കായിക രംഗത്തോടുള്ള ബന്ധം ജീവിതകാലം മുഴുവൻ നിലനിർത്തിയിരുന്നു.