Kerala

ജോയൽ സോവിച്ചൻ

നിയമസഭ തിരഞ്ഞെടുപ്പിനെ മുന്നിൽകണ്ട് കണ്ണൂർ ജില്ലയിലെ രാഷ്ട്രീയസാഹചര്യം വിലയിരുത്തുമ്പോൾ എൽഡിഎഫ് 7 മണ്ഡലങ്ങളിൽ വ്യക്തമായോ നേരിയതോ ആയ മുൻതൂക്കം നിലനിർത്തുന്നതായി ആണ് കാണുന്നത് . പയ്യന്നൂർ (47–48%), കല്ല്യാസേരി (55–56%), ധർമ്മടം (56–57%), തലശ്ശേരി (55–56%), മട്ടന്നൂർ (55–56%) എന്നിവിടങ്ങളിൽ എൽഡിഎഫ് ശക്തമായ ലീഡിലാണ്. തളിപ്പറമ്പ് , (44–45%) അഴീക്കോട് (42–43%) മണ്ഡലങ്ങളിൽ എൽഡിഎഫ് നേരിയ മുൻതൂക്കത്തോടെ മുന്നിലാണെങ്കിലും ഇവിടെ മത്സരം കടുത്തതായിരിക്കും.

പയ്യന്നൂരിൽ ടി. ഐ. മധുസൂദനനും, കല്ല്യാസേരിയിൽ എം. വിജിനും, ധർമ്മടത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെയും നില ശക്തമാണ് . തളിപ്പറമ്പയിൽ പി. കെ. ശ്യാമളയും യുഡിഎഫ് പിന്തുണയുള്ള ടി. കെ. ഗോവിന്ദനും തമ്മിൽ 1–2 ശതമാനം വ്യത്യാസത്തിലുള്ള പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്. അഴീക്കോട്ടിൽ കെ. വി. സുമേഷിനും യുഡിഎഫിന്റെ കരീം ചെലേരിക്കും ഇടയിൽ 1% വ്യത്യാസത്തിൽ തീരാവുന്ന മത്സരത്തിൽ ബിജെപിയുടെ 13–14% വോട്ട് പങ്ക് നിർണായകമാകും.

മറ്റുവശത്ത് യുഡിഎഫ് 4 മണ്ഡലങ്ങളിൽ മുൻതൂക്കം നിലനിർത്തുന്നു. ഇരിക്കൂരിൽ (54–55%) സജീവ് ജോസഫിന് വ്യക്തമായ ലീഡുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കണ്ണൂർ (44–45%), പെരാവൂർ (47–48%), കുത്തുപറമ്പ് (41–42%) മണ്ഡലങ്ങളിൽ യുഡിഎഫ് നേരിയ മുൻതൂക്കത്തിലാണ്; ഇവിടങ്ങളിൽ എൽഡിഎഫ് ശക്തമായ വെല്ലുവിളി ഉയർത്തുന്നുണ്ട്. പ്രത്യേകിച്ച് പെരാവൂരിൽ സണ്ണി ജോസഫും കെ. കെ. ശൈലജയും തമ്മിലുള്ള പോരാട്ടം കടുത്തതായിരിക്കും.

ബിജെപി പല മണ്ഡലങ്ങളിലും 8% മുതൽ 17% വരെ വോട്ട് നേടുന്ന സ്ഥിരത നിലനിർത്തുന്നുവെങ്കിലും വിജയസാധ്യത കുറഞ്ഞതായാണ് വിലയിരുത്തൽ. എന്നിരുന്നാലും കുത്തുപറമ്പ് , തളിപ്പറമ്പ് , കണ്ണൂർ പോലുള്ള മണ്ഡലങ്ങളിൽ ബിജെപി വോട്ടുകൾ അന്തിമ ഫലത്തെ സ്വാധീനിച്ചേക്കാം. വികസനം, യുവജന തൊഴിൽ, പഞ്ചായത്ത് ഭരണത്തിന്റെ കാര്യക്ഷമത, നഗര-ഗ്രാമ സമവാക്യം തുടങ്ങിയ വിഷയങ്ങളാണ് തിരഞ്ഞെടുപ്പിൽ പ്രധാനമായി ഉയർന്നു വരുന്നത്.

മൊത്തത്തിൽ, കണ്ണൂർ ജില്ലയിൽ എൽഡിഎഫ് 7 സീറ്റുകളും യുഡിഎഫ് 4 സീറ്റുകളും നേടാനിടയുണ്ടെന്നാണ് പ്രവചനം. കല്ല്യാശേരി, തലശ്ശേരി, ധർമ്മടം, മട്ടന്നൂർ എന്നിവ എൽഡിഎഫിന്റെ ഉറച്ച കോട്ടകളായി തുടരുമ്പോൾ, കണ്ണൂർ, തളിപ്പറമ്പ്, പെരാവൂർ, കുത്തുപറമ്പ് എന്നിവിടങ്ങളിൽ 3%ൽ താഴെ വ്യത്യാസത്തിൽ കടുത്ത പോരാട്ടം നടക്കാനിടെയുണ്ട്.

ജോയൽ സോവിച്ചൻ : കഴിഞ്ഞ പാർലമെൻറ് ഇലക്ഷനിൽ ഒരു ലോകസഭാ മണ്ഡലത്തിലൊഴിച്ച് എല്ലാ സ്ഥലങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലം പ്രവചിച്ച ജോയൽ സോവിച്ചൻ വിവിധ നിയമസഭാ മണ്ഡലത്തിലെ വിവിധ മുന്നണികളുടെ ജയസാധ്യതകൾ മലയാളം യുകെയുടെ വായനക്കാർക്കായി വിലയിരുത്തുന്നു. ബഹ്റൈനിലെ കൂഹെജി ഗ്രൂപ്പിൽ ഫിനാൻഷ്യൽ കൺട്രോളറായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം രാഷ്ട്രീയ വിശകലന രംഗത്തും സജീവ സാന്നിധ്യമാണ്. തെരഞ്ഞെടുപ്പ് പ്രവണതകളും വോട്ടർമാരുടെ മനോഭാവവും ആഴത്തിൽ വിശകലനം ചെയ്യുന്ന അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ ശ്രദ്ധേയമാണ്.

കേരള 2026 : ഓരോ സീറ്റിന്റെയും പോരാട്ട കഥ : എല്ലാദിവസവും മലയാളം യുകെയിൽ വായിക്കുക.

ജോയൽ സോവിച്ചൻ

കാസർഗോഡ്: 2026 നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ട് കാസർഗോഡ് ജില്ലയിൽ രാഷ്ട്രീയ ചൂട് ഉയരുന്നു. മഞ്ചേശ്വരം ഉൾപ്പെടെ ചില മണ്ഡലങ്ങളിൽ യുഡിഎഫ്–ബിജെപി നേരിട്ടുള്ള പോരാട്ടം ശക്തമാകുമ്പോൾ, ഉദുമയും തൃക്കരിപ്പൂരും പോലുള്ള മണ്ഡലങ്ങളിൽ യുഡിഎഫ്–എൽഡിഎഫ് ഏറ്റുമുട്ടൽ അതീവ കടുപ്പമാകുകയാണ്. ജില്ലാതലത്തിൽ എൽഡിഎഫിനും യുഡിഎഫിനും മുന്നേറ്റമുണ്ടെങ്കിലും, ചില മണ്ഡലങ്ങളിൽ ബിജെപി നിർണായക സ്വാധീനമായി തുടരുന്നു.

മഞ്ചേശ്വരം: യുഡിഎഫ്-ബിജെപി നേരിട്ട്
സംസ്ഥാനത്തിന്റെ വടക്കേ അറ്റമായ മഞ്ചേശ്വരത്ത് പരമ്പരാഗതമായി യുഡിഎഫ്-ബിജെപി പോരാട്ടമാണ് നടക്കുന്നത്. നിലവിലെ എംഎൽഎ എ. കെ. എം. അഷ്റഫ് (ഐയുഎംഎൽ) ശക്തമായ സംഘടനാ അടിത്തറയും ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവും ആശ്രയിച്ചാണ് മുന്നേറുന്നത്. എന്നാൽ യുവ വോട്ടർമാരിൽ ബിജെപി സ്വാധീനം വർധിപ്പിച്ചിരിക്കുകയാണ്. 2026-ൽ യുഡിഎഫിന് ചെറിയ മുൻതൂക്കം നിലനിൽക്കുന്നുവെങ്കിലും ബിജെപി ശക്തമായ വെല്ലുവിളിയായി തുടരുന്നു.

കാസർഗോഡ്: യുഡിഎഫിന് വ്യക്തമായ മേൽക്കൈ.
കാസർഗോഡ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി കല്ലട്ര മഹിൻ ഹാജി വ്യക്തമായ മുന്നേറ്റത്തിലാണ്. ഐയുഎംഎൽ സംഘടനാ ശക്തിയും ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവും യുഡിഎഫിന് അനുകൂലമാണ്. ബിജെപി സ്ഥാനാർത്ഥി എം. എൽ. അശ്വിനി രണ്ടാം സ്ഥാനത്തേക്കാണ് പ്രതീക്ഷിക്കപ്പെടുന്നത്. എൽഡിഎഫ് ഇവിടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട നിലയിലാണ്.

ഉദുമ: നട്ടെല്ലൊടിയാത്ത പോരാട്ടം.
ഉദുമ മണ്ഡലത്തിൽ എൽഡിഎഫിലെ സി. എച്ച്. കുഞ്ഞമ്പുവും യുഡിഎഫിലെ കെ. നീലകണ്ഠനും തമ്മിൽ കടുത്ത മത്സരം പ്രതീക്ഷിക്കപ്പെടുന്നു. ഗ്രാമപ്രദേശങ്ങളിൽ എൽഡിഎഫിന് ശക്തമായ അടിത്തറയുണ്ടെങ്കിൽ നഗര-ന്യൂനപക്ഷ വോട്ടുകളിൽ യുഡിഎഫ് ശക്തമാണ്. ബിജെപി മൂന്നാം സ്ഥാനത്ത് നിന്നുകൊണ്ട് വിജയം നിർണയിക്കുന്ന ഘടകമായി മാറാൻ സാധ്യതയുണ്ട്.

കാഞ്ഞങ്ങാട്: എൽഡിഎഫിന് മുൻതൂക്കം.
കാഞ്ഞങ്ങാട് മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി ഗോവിന്ദൻ പള്ളിക്കാപ്പിൽ മുന്നിലാണ്. ഗ്രാമപ്രദേശങ്ങളിലെ പാർട്ടി സ്വാധീനവും കാഡർ ശക്തിയും എൽഡിഎഫിന് അനുകൂലമാണ്. യുഡിഎഫ് പിന്നിൽ നിൽക്കുമ്പോൾ ബിജെപി ഏകദേശം 18–19% വോട്ടുമായി മൂന്നാം ശക്തിയായി തുടരുന്നു.

തൃക്കരിപ്പൂർ: ഫോട്ടോ ഫിനിഷ് പോരാട്ടം.
തൃക്കരിപ്പൂരിൽ എൽഡിഎഫിലെ വി. പി. പി. മുസ്തഫയും യുഡിഎഫിലെ സന്ദീപ് വാര്യരും തമ്മിൽ അതീവ കടുത്ത മത്സരം പ്രതീക്ഷിക്കപ്പെടുന്നു. ഇരു മുന്നണികളും ഏകദേശം സമാന വോട്ടു ശതമാനം നേടുന്ന സാഹചര്യത്തിൽ ചെറിയ സ്വിംഗ് പോലും ഫലം നിർണയിക്കാൻ ഇടയാക്കും. ടി.ടി.പി/ബിജെപി വോട്ടുകൾ ഇവിടെ നിർണായകമാകാം.

ജില്ലാതല ചിത്രം –
ജില്ലയിൽ യുഡിഎഫിന് മഞ്ചേശ്വരം, കാസർഗോഡ് മണ്ഡലങ്ങളിൽ മുന്നേറ്റമുണ്ടെങ്കിലും, ഉദുമയും തൃക്കരിപ്പൂരും പോലുള്ള മണ്ഡലങ്ങളിൽ എൽഡിഎഫ് നേരിയ മുൻതൂക്കത്തോടെ ശക്തമായി നിലകൊള്ളുന്നു. കാഞ്ഞങ്ങാട് എൽഡിഎഫിന്റെ ഉറച്ച കോട്ടയായാണ് വിലയിരുത്തപ്പെടുന്നത്.

മൊത്തത്തിൽ 2026 തിരഞ്ഞെടുപ്പിൽ കാസർഗോഡ് ജില്ലയിൽ യുഡിഎഫ് 2 സീറ്റുകളും എൽഡിഎഫ് 3 സീറ്റുകളും നേടുമെന്നതാണ് നിലവിലെ രാഷ്ട്രീയ വിലയിരുത്തൽ. ബിജെപി ഒരു സീറ്റിൽ പോലും ജയിക്കാൻ സാധ്യത കുറവാണെങ്കിലും മഞ്ചേശ്വരത്തിൽ അവർ ശക്തമായ വെല്ലുവിളിയായി തുടരുന്നു.

ജോയൽ സോവിച്ചൻ : കഴിഞ്ഞ പാർലമെൻറ് ഇലക്ഷനിൽ ഒരു ലോകസഭാ മണ്ഡലത്തിലൊഴിച്ച് എല്ലാ സ്ഥലങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലം പ്രവചിച്ച ജോയൽ സോവിച്ചൻ വിവിധ നിയമസഭാ മണ്ഡലത്തിലെ വിവിധ മുന്നണികളുടെ ജയസാധ്യതകൾ മലയാളം യുകെയുടെ വായനക്കാർക്കായി വിലയിരുത്തുന്നു. ബഹ്റൈനിലെ കൂഹെജി ഗ്രൂപ്പിൽ ഫിനാൻഷ്യൽ കൺട്രോളറായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം രാഷ്ട്രീയ വിശകലന രംഗത്തും സജീവ സാന്നിധ്യമാണ്. തെരഞ്ഞെടുപ്പ് പ്രവണതകളും വോട്ടർമാരുടെ മനോഭാവവും ആഴത്തിൽ വിശകലനം ചെയ്യുന്ന അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ ശ്രദ്ധേയമാണ്.

കേരള 2026 : ഓരോ സീറ്റിന്റെയും പോരാട്ട കഥ : എല്ലാദിവസവും മലയാളം യുകെയിൽ വായിക്കുക.

അടിമാലിക്കടുത്ത കുഞ്ചിത്തണ്ണിയിൽ നിയന്ത്രണം വിട്ട സ്കൂൾ ബസ് വീടിന്റെ സംരക്ഷണഭിത്തിയിലും വൈദ്യുതി തൂണിലും ഇടിച്ച് പതിനാറ് വിദ്യാർഥികൾക്ക് പരിക്കേറ്റു. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെ ദേശീയം–പവർഹൗസ് റോഡിൽ ബ്രോഡ്‌വിൻ റിസോർട്ടിന് സമീപമാണ് അപകടം ഉണ്ടായത്.

പൊട്ടൻകാട് സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. ഒമ്പതാം ക്ലാസ് പരീക്ഷയും പഠനോത്സവവും കഴിഞ്ഞ് മടങ്ങുകയായിരുന്ന മുപ്പതിലധികം വിദ്യാർഥികൾ ബസിലുണ്ടായിരുന്നു. അപകടം കണ്ട നാട്ടുകാർ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

പരിക്കേറ്റവരെ കുഞ്ചിത്തണ്ണിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് വിദ്യാർഥികളുടെ പരിക്ക് ഗുരുതരമായതിനാൽ അവരെ വിദഗ്ധ ചികിത്സയ്ക്കായി അടിമാലിയിലെ ആശുപത്രിയിലേക്ക് മാറ്റി. ചെറിയ മഴയ്ക്ക് പിന്നാലെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധനയും പിന്‍വലിക്കാനുള്ള സമയപരിധിയും അവസാനിച്ചതോടെ അന്തിമ പോരാട്ടചിത്രം വ്യക്തമായി. ആകെ 890 സ്ഥാനാർത്ഥികളാണ് ഇത്തവണ മത്സരരംഗത്ത്. ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മത്സരിക്കുന്നത് കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മണ്ഡലത്തിലാണ്, ഇവിടെ 13 പേരാണ് രംഗത്ത്. പേരാവൂർ, മഞ്ചേശ്വരം, തിരുവനന്തപുരം മണ്ഡലങ്ങളിൽ 11 സ്ഥാനാർത്ഥികൾ വീതം മത്സരിക്കും. 2021ലെ തിരഞ്ഞെടുപ്പിൽ 957 സ്ഥാനാർത്ഥികളായിരുന്നു മത്സരത്തിൽ ഉണ്ടായിരുന്നത്.

മത്സരരംഗം വ്യക്തമായതോടെ സ്ഥാനാർത്ഥികളുടെ ചിഹ്നവിതരണവും ശ്രദ്ധേയമായി. പലർക്കും പ്രതീക്ഷിച്ച ചിഹ്നങ്ങൾ ലഭിക്കാത്തത് തിരിച്ചടിയായി. വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ കെ രമയ്ക്ക് ഫുട്ബോൾ ചിഹ്നം അനുവദിച്ചില്ല; പകരം ടെലിവിഷൻ ചിഹ്നമാണ് ലഭിച്ചത്. അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർത്ഥി ജി സുധാകരന് തെങ്ങിൻതോപ്പ് ചിഹ്നമായി ലഭിച്ചപ്പോൾ പാലക്കാട്ടെ എൻ എം ആർ റസാഖിന് കുടം ചിഹ്നം ലഭിച്ചു. കോഴിക്കോട് സൗത്തിലെ അഹമ്മദ് ദേവർകോവിലിന് ഗ്ലാസ് ചിഹ്നം ലഭിക്കാതെ ബക്കറ്റ് ചിഹ്നമാണ് അനുവദിച്ചത്.

ചില മണ്ഡലങ്ങളിൽ ചിഹ്നമാറ്റം പ്രചാരണത്തെ പോലും ബാധിച്ചു. ഗ്ലാസ് ചിഹ്നം ഉപയോഗിച്ച് പ്രചാരം ആരംഭിച്ചിരുന്ന അഹമ്മദ് ദേവർകോവിലിന് അവസാന നിമിഷം മാറ്റം വന്നത് പ്രതിസന്ധിയിലാക്കി. ബേപ്പൂരിലെ പി വി അൻവറിന് ഗ്യാസ് സിലിണ്ടർ ചിഹ്നം ലഭിച്ചപ്പോൾ എലത്തൂരിലെ എ കെ ശശീന്ദ്രന് പതിവ് ക്ലോക്ക് ചിഹ്നം ലഭിച്ചില്ല. തിരുവനന്തപുരം സെൻട്രലിൽ സിപി ജോണിന് കപ്പൽ ചിഹ്നവും സുധീർ കരമനയ്ക്ക് ക്യാമറ ചിഹ്നവും ലഭിച്ചു. വിവിധ മണ്ഡലങ്ങളിൽ വ്യത്യസ്ത ചിഹ്നങ്ങളോടെ സ്ഥാനാർത്ഥികൾ പ്രചാരണ രംഗത്ത് സജീവമാകുകയാണ്.

ആലപ്പുഴയിലെ പി. കൃഷ്ണപിള്ള സ്മാരകത്തിന് 2013 ഒക്ടോബർ 31-ന് പുലർച്ചെയുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് മുൻ മന്ത്രി ജി. സുധാകരൻ പുതിയ ആരോപണങ്ങൾ ഉയർത്തി. അന്ന് കഞ്ഞിക്കുഴി ഏരിയ സെക്രട്ടറിയായിരുന്ന മന്ത്രി സജി ചെറിയാൻ സംഭവസ്ഥലത്ത് വളരെ വേഗം എത്തിയത് സംശയകരമാണെന്നും, യഥാർത്ഥ പ്രതികളെ പിടികൂടിയിട്ടില്ലെന്നും സുധാകരൻ ആരോപിച്ചു.

സംഭവത്തിൽ ആദ്യം അറസ്റ്റിലായ അഞ്ചുപേർ കുറ്റക്കാരല്ലെന്ന് കോടതി പിന്നീട് കണ്ടെത്തി വെറുതെ വിട്ടിരുന്നു. പാർട്ടിതലത്തിൽ അന്വേഷണം വേണമെന്ന ആവശ്യവും ഉണ്ടായിരുന്നുവെങ്കിലും അത് നടന്നില്ലെന്നും, യഥാർത്ഥ പ്രതികളെക്കുറിച്ച് തനിക്ക് സൂചനയുണ്ടെന്നും സുധാകരൻ പറഞ്ഞു.

അതേസമയം, ആരോപണങ്ങൾ സജി ചെറിയാൻ തള്ളി. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചത് രാവിലെ മാത്രമാണെന്നും, തുടർന്ന് രാവിലെ 8.30ഓടെയാണ് സ്ഥലത്തെത്തിയതെന്നും അദ്ദേഹം വിശദീകരിച്ചു. പാർട്ടിവിട്ടതിന്റെ പശ്ചാത്തലത്തിലാണ് സുധാകരന്റെ ആരോപണങ്ങളെന്നും മന്ത്രി പ്രതികരിച്ചു.

കൊല്ലം: പ്രശസ്ത നടനും സംവിധായകനുമായ ഇ. എ. രാജേന്ദ്രൻ (71) അന്തരിച്ചു. ഇന്ന് പുലർച്ചെ കൊല്ലം പട്ടത്താനത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. അസുഖബാധിതനായി ഏറെ നാളായി ചികിത്സയിൽ കഴിയുകയായിരുന്നു.

തൃശൂർ തൃത്തല്ലൂരാണ് സ്വദേശം. നാളെ അവിടെ സംസ്കാരം നടക്കും. കളിയാട്ടം, പട്ടാഭിഷേകം, തച്ചിലേടത്ത് ചുണ്ടൻ, നരസിംഹം, മീശമാധവൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ കാരക്ടർ റോളുകളിലും വില്ലൻ വേഷങ്ങളിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിരുന്നു.

നാടകവും സിനിമയും കൂടാതെ ടെലിവിഷൻ സീരിയലുകളിലും സജീവമായിരുന്നു രാജേന്ദ്രൻ. പ്രശസ്ത നാടകകലാകാരന്മാരായ ഒ. മാധവന്റെയും വിജയകുമാരിയുടെയും മകൾ സന്ധ്യയാണ് ഭാര്യ. മകൻ ദിവ്യദർശൻ സിനിമ രംഗത്തുണ്ട്; നടനും എംഎൽഎയുമായ എം. മുകേഷിന്റെ സഹോദരി ഭർത്താവാണ് രാജേന്ദ്രൻ.

കോഴിക്കോട്: മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ എം.കെ.മുനീറിൻ്റെ 49 ലക്ഷം രൂപയുടെ വായ്പ പാർട്ടി നേതൃത്വം അടച്ച് തീർത്തു. കാലിക്കറ്റ് ടൗൺ സഹകരണ ബാങ്കിലെ ബാധ്യത ലീഗിന്റെ അക്കൗണ്ടിൽ നിന്നാണ് തീർപ്പാക്കിയത്. വായ്പ മുടങ്ങിയതിനെ തുടർന്ന് മുനീറിന്റെ വീടിന് ജപ്തി നോട്ടീസ് ലഭിച്ചിരുന്നു.

പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളും പി.കെ.കുഞ്ഞാലിക്കുട്ടിയും മുനീറുമായി ബന്ധപ്പെട്ട് ഇടപെട്ടതോടെയാണ് നടപടി വേഗത്തിലായത്. മാർച്ച് 31നകം തുക അടച്ചില്ലെങ്കിൽ ജപ്തി നടപടികളിലേക്ക് കടക്കുമെന്ന് ബാങ്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതോടെയാണ് പാർട്ടി നേതൃത്വം നേരിട്ട് ഇടപെട്ട് തുക അടച്ചത്.

നടക്കാവിലെ ‘ക്രെസെന്റ് ഹൗസ്’ എന്ന വീടിനാണ് ജപ്തി ഭീഷണി ഉണ്ടായിരുന്നത്. മുൻ മുഖ്യമന്ത്രിയായ സി. എച്ച്. മുഹമ്മദ് കോയ പണിത ഈ വീട് പിന്നീട് മുനീർ പുതുക്കി പണിതതാണ്. ലീഗിന്റെ നിരവധി നിർണായക തീരുമാനങ്ങൾക്കും വേദിയായ ഈ വീടിനെ രക്ഷിക്കാൻ മുൻപ് പോലെ തന്നെ ഇത്തവണയും പാർട്ടി തന്നെ ഇടപെട്ടു.

കൊച്ചി ∙ ആലപ്പുഴ ഹരിപ്പാട് മേഖലയിൽ നിന്ന് 50 കിലോ ഭാരം വഹിക്കാൻ കഴിയുന്ന ഏകദേശം 20 ലക്ഷം രൂപ വിലവരുന്ന ചൈനീസ് നിർമിത ഡ്രോൺ പിടികൂടി. വലിയ ഡ്രോൺ പറത്തുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ജില്ലാ പൊലീസിന്റെ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. തുടർന്ന് കൂടുതൽ പരിശോധനയ്ക്കായി കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന് കൈമാറിയപ്പോൾ, ഡി.ജി.സി.എ അനുമതിയില്ലാതെ രാജ്യത്തേക്ക് അനധികൃതമായി കടത്തിയതാണെന്ന് സ്ഥിരീകരിച്ചു.

ഹരിപ്പാട് കരുവാറ്റയിലെ ഒരു വീട്ടിൽ നിന്നാണ് ഡ്രോൺ പിടിച്ചെടുത്തത്. വിദേശത്ത് ജോലി ചെയ്യുന്ന യുവാവാണ് ഉടമയെന്നാണ് വിവരം. കാർഷിക ആവശ്യങ്ങൾക്കായി കൊണ്ടുവന്നതാണെന്ന വിശദീകരണം നൽകിയെങ്കിലും, വാങ്ങിയ രേഖകളോ നിയമാനുസൃത ഇറക്കുമതി ലൈസൻസോ ഹാജരാക്കാൻ സാധിച്ചില്ല. 50 കിലോ വരെ ഭാരം വഹിക്കാൻ ശേഷിയുള്ള ഈ ഡ്രോൺ സാധാരണ ചിത്രീകരണത്തിനുള്ളതല്ല, കൃഷിയിടങ്ങളിൽ മരുന്ന് തളിക്കൽ പോലുള്ള ആവശ്യങ്ങൾക്കായി രൂപകൽപ്പന ചെയ്ത ഡിജെഐ അഗ്രാസ് വിഭാഗത്തിൽപ്പെട്ടതാണെന്ന് കരുതുന്നു.

2022 മുതൽ വിദേശ നിർമിത ഡ്രോണുകളുടെ ഇറക്കുമതിക്ക് കേന്ദ്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ, ഇത് രാജ്യത്തേക്ക് എത്തിയത് എങ്ങനെ എന്നതാണ് അന്വേഷണം. ഡ്രോണിന് ആവശ്യമായ യുണീക് ഐഡന്റിഫിക്കേഷൻ നമ്പറും പൈലറ്റ് ലൈസൻസും ഇല്ലാതിരുന്നതും ഗുരുതരമായ നിയമലംഘനമായി കണക്കാക്കുന്നു. സോഫ്റ്റ്‌വെയർ ലോഗുകൾ പരിശോധിച്ച് ഡ്രോൺ മുൻപ് എവിടെയൊക്കെ ഉപയോഗിച്ചതെന്ന വിവരങ്ങളും ശേഖരിക്കുന്നതിനൊപ്പം, സുരക്ഷാ ഭീഷണിയുണ്ടോയെന്നതും കസ്റ്റംസ് പരിശോധിച്ചു വരുന്നു.

കൊച്ചി ∙ കുംഭമേളയിലൂടെ ശ്രദ്ധ നേടിയ മൊണാലിസ സിനിമാ സെറ്റിൽ പീഡനം നേരിട്ടെന്ന ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി. സംവിധായകൻ സനോജ് മിശ്ര മോശമായി പെരുമാറുകയും പലതവണ ശരീരത്തിൽ കയറിപ്പിടിക്കുകയുമുണ്ടായെന്ന് അവർ ആരോപിച്ചു. കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കണ്ണീരോടെ ആയിരുന്നു മൊണാലിസയുടെ പ്രതികരണം.

ഭർത്താവ് ഫർമാൻ ഖാൻ്റെ ഒപ്പമെത്തിയ മൊണാലിസ, സംഭവത്തെക്കുറിച്ച് അന്നേ വീട്ടുകാരോട് പറഞ്ഞിരുന്നുവെന്ന് പറഞ്ഞു. ആദ്യ സിനിമയെന്ന നിലയിൽ വീട്ടുകാർ അത് ഗൗരവമായി എടുത്തില്ലെന്നും, അതുകൊണ്ട് പുറത്തുപറയാൻ കഴിയാതിരുന്നുവെന്നും അവർ വ്യക്തമാക്കി. തനിക്ക് 18 വയസാകുന്നതിന് മുൻപാണ് ഈ ദുരനുഭവം ഉണ്ടായതെന്നും അവർ കൂട്ടിച്ചേർത്തു.

സംവിധായകനെതിരെ നിയമനടപടി സ്വീകരിക്കാൻ ആലോചിച്ചുവരികയാണെന്നും മൊണാലിസ പറഞ്ഞു. അടുത്തിടെ കേരളത്തിൽവെച്ചായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. നിലവിൽ കേരളത്തിൽ താമസിക്കുന്ന ഇവർ നാട്ടിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് ചിന്തിച്ചുവരികയാണെങ്കിലും, സുരക്ഷാ ഭീഷണികൾ ഉള്ളതിനാൽ അതിൽ ആശങ്കയുണ്ടെന്നും അവർ പറഞ്ഞു.

തിരുവനന്തപുരം ∙ മുള്ളൻപ്പന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവും വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റുമായ വെള്ളനാട് ശശി വനംവകുപ്പ് ഓഫീസിൽ കീഴടങ്ങി. ഉച്ചയ്ക്ക് മൂന്ന് മണിയോടെ പരുത്തിപ്പള്ളി റേഞ്ച് ഫോറസ്റ്റ് ഓഫീസിലെത്തി കീഴടങ്ങിയ ശശിയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയ കേസായതിനാൽ തുടർ നിയമനടപടികൾ ശക്തമാകും.

കഴിഞ്ഞ മാസം 28ന് വാടകവീട്ടിൽ കയറിയ മുള്ളൻപ്പന്നിയെ വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തുന്നതിന് മുൻപ് ഇരുമ്പ് വടി ഉപയോഗിച്ച് തല്ലിക്കൊന്നതാണ് കേസ്. വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂൾ ഒന്നിൽപ്പെട്ട ജീവിയായതിനാൽ ഏഴ് വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന ഗുരുതര കുറ്റമാണിത്. സംഭവത്തിന് പിന്നാലെ വനംവകുപ്പ് കേസ് രജിസ്റ്റർ ചെയ്തതോടെ ശശി ഒളിവിൽ പോയെന്നായിരുന്നു ആരോപണം.

മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം സെഷൻസ് കോടതി തള്ളിയതിനെ തുടർന്നാണ് ശശി കീഴടങ്ങിയത്. ഇതിനിടെ വിവിധ പൊതുപരിപാടികളിൽ ശശി പ്രത്യക്ഷപ്പെട്ടതും അറസ്റ്റ് വൈകുന്നതിനെ കുറിച്ച് വിമർശനം ഉയരാൻ കാരണമായി. മുൻകാലങ്ങളിലും നിരവധി വിവാദങ്ങളിൽപ്പെട്ട വ്യക്തിയായ ശശിക്കെതിരെ മറ്റു കേസുകളും നിലവിലുണ്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved