വയനാട് ജില്ലയിൽ അഞ്ചു കുട്ടികൾക്കുകൂടി ഷിഗെല്ല സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം എട്ടായി. ജൂൺ ഏഴിന് പരിശോധനയ്ക്കായി അയച്ച സാംപിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച് മുതൽ 11 വയസ്സ് വരെ പ്രായമുള്ള പെൺകുട്ടികൾക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. നിലവിൽ രോഗം സ്ഥിരീകരിച്ച എല്ലാ കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
രോഗവ്യാപന സാഹചര്യം വിലയിരുത്തുന്നതിനായി പൊതുജനാരോഗ്യ വിഭാഗം അഡീഷനൽ ഡയറക്ടർ ഡോ. കെ.പി. റീത്തയുടെ നേതൃത്വത്തിലുള്ള സംസ്ഥാനതല വിദഗ്ധസംഘം കോളിയാടി സ്കൂളും സമീപ പ്രദേശങ്ങളും സന്ദർശിച്ചു. രോഗവ്യാപനം തടയുന്നതിനുള്ള നിർദേശങ്ങൾ സംഘം നൽകുകയും ആരോഗ്യവകുപ്പും തദ്ദേശസ്ഥാപനങ്ങളും ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങളും ബോധവൽക്കരണ പരിപാടികളും ശക്തമാക്കുകയും ചെയ്തു. കുടിവെള്ള സ്രോതസ്സുകളുടെ ശുചീകരണത്തിനായി പ്രത്യേക ക്ലോറിനേഷൻ ഡ്രൈവും പുരോഗമിക്കുകയാണ്.
ഷിഗെല്ല രോഗബാധയുടെ പശ്ചാത്തലത്തിൽ നെന്മേനി പഞ്ചായത്തിൽ ഒരാഴ്ചത്തേക്ക് മുൻകരുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കലക്ടർ ഉത്തരവിറക്കി. താൽക്കാലിക ചന്തകൾ, റാലികൾ, അനാവശ്യ ആൾക്കൂട്ടങ്ങൾ എന്നിവ പരമാവധി ഒഴിവാക്കണമെന്നും പൊതുജനങ്ങൾ വ്യക്തിശുചിത്വവും ഭക്ഷണശുചിത്വവും കർശനമായി പാലിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. രോഗലക്ഷണങ്ങൾ പ്രകടമാകുന്നവർ സ്വയം ചികിത്സയ്ക്ക് മുതിരാതെ ഉടൻ ആരോഗ്യകേന്ദ്രങ്ങളിൽ ചികിത്സ തേടണമെന്നും അധികൃതർ അറിയിച്ചു.
വയനാട് കാട്ടിക്കുളത്ത് കാട്ടാനയുടെ ആക്രമണത്തിൽ തൊഴിലാളി മരിച്ചു. പുളിമൂട്കുന്ന് മിച്ചഭൂമി സ്വദേശിയായ രാജു (65) ആണ് മരിച്ചത്. ഇന്ന് രാവിലെ കൃഷിസ്ഥലത്ത് ജോലി ചെയ്യുന്നതിനിടെയാണ് കാട്ടാനയുടെ മുന്നിൽ അകപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ രാജുവിനെ ആദ്യം മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റാനുള്ള ഒരുക്കങ്ങൾക്കിടെ മരണപ്പെടുകയായിരുന്നു.
പ്രദേശത്ത് ഇറങ്ങിയ കാട്ടാനയെ തുരത്താൻ വനംവകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീം (ആർആർടി) ഉൾപ്പെടെയുള്ള സംഘം രാവിലെ മുതൽ നടപടികൾ ആരംഭിച്ചിരുന്നു. ജനങ്ങൾ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പുകളും നൽകിയിരുന്നു. എന്നാൽ കാട്ടിലേക്ക് തിരിച്ചുകയറ്റുന്നതിനിടയിൽ ആന പുളിമൂട്കുന്ന് മിച്ചഭൂമി മേഖലയിലേക്ക് കടക്കുകയും അവിടെയുണ്ടായിരുന്ന രാജുവിനെ ആക്രമിക്കുകയുമായിരുന്നു.
സംഭവത്തെ തുടർന്ന് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും യഥാസമയം സ്ഥലത്തെത്തിയില്ലെന്നാരോപിച്ച് സിപിഎം പ്രവർത്തകർ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിക്കു മുന്നിൽ പ്രതിഷേധിച്ചു. രണ്ടാഴ്ചയ്ക്കിടെ വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമാകുന്ന രണ്ടാമത്തെ സംഭവമാണിത്. മഴ ശക്തമായതോടെ ജില്ലയിലെ വനാതിർത്തി മേഖലകളിൽ കാട്ടാനശല്യം രൂക്ഷമായ സാഹചര്യത്തിലാണ് വീണ്ടും ദുരന്തമുണ്ടായത്.
ഒറ്റപ്പാലം: വിരമിച്ച റവന്യൂ ഉദ്യോഗസ്ഥനുമായി സൗഹൃദം സ്ഥാപിച്ച ശേഷം 20 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന കേസിൽ 46-കാരിയായ യുവതി അറസ്റ്റിൽ. വടക്കാഞ്ചേരി പരുവാശ്ശേരി യു.എസ്.ബി. ഗാർഡനിൽ താമസിക്കുന്ന പ്രിൻസിയെയാണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്. ഒറ്റപ്പാലം സ്വദേശിയായ വിരമിച്ച റവന്യൂ ഉദ്യോഗസ്ഥൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.
2006-ൽ പരാതിക്കാരൻ ഒറ്റപ്പാലം ലാൻഡ് ട്രിബ്യൂണലിൽ ജോലി ചെയ്തിരുന്ന കാലത്താണ് പ്രിൻസിയുമായി പരിചയപ്പെടുന്നത്. തുടർന്ന് സൗഹൃദം വളർത്തിയ യുവതി വിവിധ ആവശ്യങ്ങൾ പറഞ്ഞ് പണം, മൊബൈൽ ഫോണുകൾ, വസ്ത്രങ്ങൾ എന്നിവ കൈപ്പറ്റിയതായി പൊലീസ് പറയുന്നു. പിന്നീട് ഇരുവരുടെയും ബന്ധം വീട്ടുകാർ അറിഞ്ഞ് പ്രശ്നമായെന്നും താമസിക്കാൻ വീട് വേണമെന്നും പറഞ്ഞ് പരാതിക്കാരനിൽ നിന്ന് അഞ്ചുലക്ഷം രൂപ വായ്പയെടുത്ത് വാങ്ങിയതായും അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് ഭീഷണിപ്പെടുത്തിയും സമ്മർദം ചെലുത്തിയും ഘട്ടംഘട്ടമായി കൂടുതൽ പണം കൈക്കലാക്കിയെന്നാണ് കേസ്.
ഭീഷണി രൂക്ഷമായതോടെയാണ് വിരമിച്ച ഉദ്യോഗസ്ഥൻ കഴിഞ്ഞ ഫെബ്രുവരിയിൽ പൊലീസിൽ പരാതി നൽകിയത്. മുൻകൂർ ജാമ്യത്തിനായുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് സ്റ്റേഷനിലെത്തിയ പ്രിൻസിയെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വടക്കഞ്ചേരിയിൽ ബ്യൂട്ടി പാർലർ നടത്തിവരുന്ന പ്രിൻസി, അതിന്റെ മറവിൽ സമാന തട്ടിപ്പുകൾ നടത്തിയിരുന്നതായും പൊലീസ് സംശയിക്കുന്നു. മുൻ പൊലീസ് ഉദ്യോഗസ്ഥനിൽ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലും പ്രിൻസിക്കെതിരെ കേസുണ്ട്. നിരവധി പേരെ സമാനരീതിയിൽ കെണിയിൽപ്പെടുത്തി പണം തട്ടിയെടുത്തിട്ടുണ്ടെന്ന സൂചന ലഭിച്ചിട്ടുണ്ടെങ്കിലും നാണക്കേട് ഭയന്ന് പലരും പരാതി നൽകാൻ മടിക്കുന്നതായി പൊലീസ് വ്യക്തമാക്കി.
റാന്നിയിൽ വീട്ടിൽ ഒളിഞ്ഞുനോക്കിയെന്നാരോപിച്ച് 56കാരനായ വർഗീസ് മാത്യുവിന് നേരെ ആൾക്കൂട്ടത്തിന്റെ ക്രൂര മർദനം. ജൂൺ 7-ന് രാത്രി ചെമ്പൻമുഖം പ്രദേശത്തുവച്ചാണ് സംഭവം. കയ്യും കാലും കഴുത്തും കയറുപയോഗിച്ച് കൂട്ടിക്കെട്ടി വിവസ്ത്രനാക്കിയ ശേഷമാണ് മർദിച്ചതെന്നാണ് വിവരം.
ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്. മർദിച്ചവർ തന്നെയാണ് വിഡിയോ പകർത്തി പങ്കുവച്ചതെന്നാണ് സൂചന. മുഖത്തടിക്കുകയും നിലത്തുവീണ ശേഷം ചവിട്ടുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. താൻ മോഷ്ടിക്കാൻ വന്നതല്ലെന്ന് കരഞ്ഞുപറയുന്നതും വിഡിയോയിൽ കേൾക്കാം.
ഗുരുതരമായി പരുക്കേറ്റ വർഗീസ് മാത്യുവിനെ റാന്നി പൊലീസ് ആശുപത്രിയിലെത്തിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പരാതിയില്ലെന്ന് ഇയാൾ പൊലീസിനെ അറിയിച്ചെങ്കിലും മൊഴിയെടുത്ത് കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം, വീട്ടിൽ ഒളിഞ്ഞുനോക്കിയെന്ന പരാതിയിൽ വർഗീസ് മാത്യുവിനെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം: കേരളത്തിലെ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നിൽ ബിജെപി-യുഡിഎഫ് വോട്ട് കൈമാറ്റ ധാരണയാണെന്ന ആരോപണം ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 30 മണ്ഡലങ്ങളിൽ ബിജെപി വോട്ടുകൾ യുഡിഎഫിന് അനുകൂലമായി മാറിയെന്നും ചില മണ്ഡലങ്ങളിൽ യുഡിഎഫ് വോട്ടുകൾ ബിജെപിക്ക് ലഭിച്ചതിന്റെ ഫലമായാണ് മൂന്ന് സീറ്റുകളിൽ ബിജെപി വിജയിച്ചതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു. തിരഞ്ഞെടുപ്പ് ഫലങ്ങൾ വിലയിരുത്തിയ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ റിപ്പോർട്ട് സംസ്ഥാന കമ്മിറ്റി അംഗീകരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ ശക്തമായ വിമർശനവും സ്വയംവിമർശനവും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു. തിരഞ്ഞെടുപ്പ് പരാജയം അപ്രതീക്ഷിതമായിരുന്നുവെന്നും ബിജെപി-യുഡിഎഫ് രാഷ്ട്രീയ ധാരണ ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം ആരോപിച്ചു. പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയത്തിൽ വീഴ്ചയുണ്ടായതായും പരമ്പരാഗത തൊഴിലാളി മേഖലകളിലെ പ്രശ്നങ്ങൾ ഫലപ്രദമായി പരിഹരിക്കാൻ പാർട്ടിക്ക് സാധിക്കാതിരുന്നതായും അദ്ദേഹം സമ്മതിച്ചു.
ന്യൂനപക്ഷങ്ങൾക്കിടയിൽ രൂപപ്പെട്ട ആശങ്കകളും എൽഡിഎഫിന്റെ തിരിച്ചടിക്ക് കാരണമായെന്ന് ഗോവിന്ദൻ വിലയിരുത്തി. വെള്ളാപ്പള്ളി നടേശന്റെ മുസ്ലിം വിരുദ്ധ പ്രസ്താവനകളെ ശക്തമായി പ്രതിരോധിക്കുന്നതിൽ പാർട്ടിക്ക് പോരായ്മ സംഭവിച്ചുവെന്ന പൊതുബോധം ന്യൂനപക്ഷങ്ങൾക്കിടയിൽ ഉണ്ടായതായി അദ്ദേഹം പറഞ്ഞു. എസ്ഐആറുമായി ബന്ധപ്പെട്ട ആശങ്കകളും പിണറായി വിജയനാണ് അത് കൊണ്ടുവന്നതെന്ന പ്രചാരണവും മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, കോൺഗ്രസ് കൂട്ടുകെട്ട് രാഷ്ട്രീയമായി ഉപയോഗിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. മതത്തെ ഉപയോഗിച്ച് വർഗീയ ചേരിതിരിവ് സൃഷ്ടിക്കാനുള്ള ശ്രമമാണ് മുസ്ലിം ലീഗ് നടത്തിയതെന്നും കോൺഗ്രസ് അതിന് പിന്തുണ നൽകിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലോകമൊട്ടാകെ ശക്തിപ്പെടുന്ന വലതുപക്ഷ സ്വാധീനവും കേരളത്തിലെ രാഷ്ട്രീയ മനോഭാവത്തെ ബാധിച്ചിട്ടുണ്ടെന്നും, നിർമ്മാണ മേഖലയുൾപ്പെടെയുള്ള പരമ്പരാഗത മേഖലകളിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാത്തതിൽ നിന്നുണ്ടായ അസംതൃപ്തിയും തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസും ബിജെപിയും തമ്മിലുള്ള ബന്ധത്തിന്റെ തെളിവുകളായി നിരവധി സംഭവങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഗോവിന്ദൻ ആരോപണം ശക്തമാക്കിയത്. തിരഞ്ഞെടുപ്പ് കാലത്ത് പിണറായി വിജയനെ ഇഡി അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന ചോദ്യം രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ഉയർത്തിയിരുന്നുവെന്നും പിന്നീട് കേന്ദ്ര ഏജൻസികളുടെ ഇടപെടൽ ആവശ്യപ്പെട്ടത് കേരള കോൺഗ്രസ് നേതൃത്വത്തിന്റെ ആവശ്യപ്രകാരമാണെന്ന് ഇന്ത്യ മുന്നണിയുടെ യോഗത്തിൽ രാഹുൽ ഗാന്ധി തന്നെ വ്യക്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് വി.ഡി. സതീശൻ അദാനി ഗ്രൂപ്പ് പ്രതിനിധികളുമായും എൻഡിഎ നേതാക്കളുമായും മംഗളൂരുവിൽ നടത്തിയ കൂടിക്കാഴ്ചയും അദ്ദേഹം ചോദ്യം ചെയ്തു. പി.എം. ശ്രീ പദ്ധതി നടപ്പാക്കൽ, മഹാത്മാ ഗാന്ധി സർവകലാശാലയിൽ ആർഎസ്എസ് ബന്ധമുള്ള വ്യക്തിയെ വൈസ് ചാൻസലറായി നിയമിച്ചത്, സംഘപരിവാർ അനുകൂലികളെ സെനറ്റ് അംഗങ്ങളായി ഉൾപ്പെടുത്തിയത് തുടങ്ങിയ നടപടികൾക്കെതിരെ സർക്കാർ മൗനം പാലിച്ചതായും അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചശേഷം ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ സിപിഎമ്മിനെയും ഇടതുപക്ഷത്തെയും ലക്ഷ്യമിട്ടായിരുന്നു പ്രചാരണമെന്ന് പറഞ്ഞതും ബിജെപി-യുഡിഎഫ് ധാരണയുടെ സൂചനയാണെന്ന് ഗോവിന്ദൻ പറഞ്ഞു. സിപിഎം-ബിജെപി ഡീൽ എന്ന പ്രചാരണം ഉയർത്തിക്കാട്ടിക്കൊണ്ട് യഥാർത്ഥത്തിൽ ബിജെപി-കോൺഗ്രസ് വോട്ടുകൾ പരസ്പരം കൈമാറിയ തിരഞ്ഞെടുപ്പായിരുന്നു ഇതെന്നും അദ്ദേഹം ആരോപിച്ചു.
ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചെന്ന കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥരായ അഞ്ച് പേർക്ക് മുൻകൂർ ജാമ്യം അനുവദിച്ച് ആലപ്പുഴ ജില്ലാ സെഷൻസ് കോടതി. മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരായ അനിൽ കല്ലിയൂർ, സന്ദീപ് എസ്, വിപിൻ, അരുൺ, ഷൈജു എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. ജില്ലാ സെഷൻസ് ജഡ്ജി ഹണി എം. വർഗീസാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
2023 ഡിസംബറിൽ നവകേരള യാത്ര ആലപ്പുഴയിലെത്തിയപ്പോൾ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ചെന്നാണ് കേസ്. മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്ന് ഇറങ്ങിയെത്തിയ ഗൺമാൻമാർ പ്രതിഷേധക്കാരെ ആക്രമിക്കുന്ന ദൃശ്യങ്ങൾ അന്ന് വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തിൽ പരിക്കേറ്റ യൂത്ത് കോൺഗ്രസ് നേതാക്കൾ പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന ആരോപണം ഉയർന്നിരുന്നു.
തുടർന്ന് പരാതിക്കാർ കോടതിയെ സമീപിച്ചതോടെയാണ് കേസെടുക്കാൻ കോടതി നിർദേശിച്ചത്. അതിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. അതേസമയം, മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് ഉദ്യോഗസ്ഥർ ഇടപെട്ടതെന്നും അത് ‘രക്ഷാപ്രവർത്തനം’ മാത്രമാണെന്നുമായിരുന്നു അന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ വിശദീകരണം. ഈ നിലപാടിനെതിരെ കോൺഗ്രസ് ശക്തമായ പ്രതിഷേധവും വിമർശനവും ഉയർത്തിയിരുന്നു.
തിരുവനന്തപുരം: സ്ത്രീകൾക്കായുള്ള സൗജന്യ ബസ് യാത്രാ പദ്ധതി ആദ്യഘട്ടത്തിൽ കെ.എസ്.ആർ.ടി.സി ഓർഡിനറി സർവീസുകളിൽ മാത്രം നടപ്പാക്കാൻ ധാരണയായി. ജൂൺ 15 മുതൽ പദ്ധതി പ്രാബല്യത്തിൽ വരുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രി വി.ഡി സതീശനും ഗതാഗത മന്ത്രി സി.പി ജോണും തമ്മിലുള്ള ചർച്ചയിലാണ് ആദ്യ 100 ദിവസം പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കി പിന്നീട് വിപുലീകരിക്കാനുള്ള തീരുമാനം ഉണ്ടായത്.
ഫാസ്റ്റ് പാസഞ്ചർ ഉൾപ്പെടെയുള്ള ഉയർന്ന ശ്രേണിയിലുള്ള സർവീസുകളിലും ദീർഘദൂര ബസുകളിലും തുടക്കത്തിൽ തന്നെ സൗജന്യ യാത്ര അനുവദിക്കുന്നത് വലിയ സാമ്പത്തിക ബാധ്യതയും പ്രായോഗിക ബുദ്ധിമുട്ടുകളും സൃഷ്ടിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി ഓർഡിനറി ബസുകളിലേക്ക് പരിമിതപ്പെടുത്തിയത്. ആദ്യ 100 ദിവസത്തെ യാത്രാ രീതികളും യാത്രക്കാരുടെ പ്രതികരണവും വിലയിരുത്തിയ ശേഷം രണ്ടാം ഘട്ടത്തിൽ മറ്റ് സർവീസുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നത് പരിഗണിക്കും.
സൗജന്യ യാത്രാ പദ്ധതിയിലൂടെ ഉണ്ടാകുന്ന വരുമാന നഷ്ടം സർക്കാർ തന്നെ ഏറ്റെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഓർഡിനറി സർവീസുകളിൽ മാത്രം പദ്ധതി നടപ്പാക്കിയാലും പ്രതിമാസം ഏകദേശം 57 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടാകുമെന്നാണ് കെ.എസ്.ആർ.ടി.സി കണക്കാക്കുന്നത്. നഷ്ടപരിഹാരത്തിന് ആവശ്യമായ ഫണ്ട് കണ്ടെത്തുന്നതും സാമ്പത്തിക ആഘാതം പഠിക്കുന്നതിനുമായി ബന്ധപ്പെട്ട റിപ്പോർട്ട് തയ്യാറാക്കാൻ ധനകാര്യ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കൊച്ചി: സിഎംആർഎൽ–എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നിർണായക മുന്നേറ്റം. എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ ഭാഗമായ 134 പ്രധാന രേഖകൾ ഇഡിക്ക് കൈമാറാൻ കൊച്ചിയിലെ കമ്പനി കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന കോടതി ഉത്തരവിട്ടു. ഇതോടെ കേസിലെ അന്വേഷണം അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്.
ഏകദേശം 54 വാല്യങ്ങളിലായി സൂക്ഷിച്ചിരിക്കുന്ന രേഖകളിൽ എക്സാലോജിക് കമ്പനിയും സിഎംആർഎല്ലും തമ്മിലുള്ള കരാറുകൾ, ബാങ്ക് രേഖകൾ, സാമ്പത്തിക ഇടപാട് വിവരങ്ങൾ, വീണയുടെ ഐടി റിട്ടേൺസ് അടക്കമുള്ള നിർണായക വിവരങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്. രേഖകൾ കൈമാറുന്നതിൽ എതിർപ്പില്ലെന്ന് എസ്എഫ്ഐഒ കോടതിയെ അറിയിച്ചതും അന്വേഷണ ഏജൻസിക്ക് അനുകൂലമായി മാറി. ഈ രേഖകൾ പരിശോധിച്ച ശേഷമാണ് തുടർ അന്വേഷണ നടപടികൾ ശക്തമാക്കാൻ ഇഡി ലക്ഷ്യമിടുന്നത്.
രേഖകൾ കൈമാറുന്നതിനെ സിഎംആർഎൽ ശക്തമായി എതിർത്തെങ്കിലും അന്വേഷണ ആവശ്യങ്ങൾക്ക് ഇഡിക്ക് രേഖകൾ നൽകുന്നതിൽ തെറ്റില്ലെന്ന നിരീക്ഷണത്തോടെയാണ് കോടതി വാദങ്ങൾ തള്ളിയത്. നേരത്തെ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജികളും കോടതി തള്ളിയ സാഹചര്യത്തിൽ, കേസിൽ ഇത് വീണ്ടും സിഎംആർഎല്ലിന് നിയമപരമായ തിരിച്ചടിയായി വിലയിരുത്തപ്പെടുന്നു.
തിരുവനന്തപുരം: ബന്ധുനിയമന വിവാദം കടുത്ത രാഷ്ട്രീയ ചർച്ചയായി മാറുന്നതിനിടെ വൈദ്യുത മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് സഹോദരീ ഭർത്താവായ ബെന്നി തോമസ് രാജിവെച്ചു. കെ.പി.സി.സി. യോഗത്തിനുള്ളിൽ തന്നെ വിഷയത്തിൽ വിമർശനമുയർന്നതും പൊതുവികാരം ശക്തമായതുമാണ് രാജിക്ക് പിന്നിലെ പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.
ഇതിനിടെ, സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ സമൂഹമാധ്യമ കുറിപ്പിലൂടെ മന്ത്രിക്കെതിരെ കൂടുതൽ ആരോപണങ്ങൾ ഉയർത്തി. കഴിഞ്ഞ 30 വർഷത്തിനിടെ അടുത്ത ബന്ധുക്കൾക്ക് വിവിധ സ്ഥാപനങ്ങളിൽ നിയമനം ലഭിച്ചുവെന്നാരോപിച്ച് ‘അനധികൃത നിയമനങ്ങളുടെ ട്രാക്ക് റെക്കോഡ്’ എന്ന പേരിൽ പട്ടികയും അദ്ദേഹം പുറത്തുവിട്ടു. മന്ത്രിയുടെ മകൾക്ക് മെഡിക്കൽ പ്രവേശനത്തിൽ ക്രമക്കേട് നടന്നുവെന്ന ആരോപണവും ഇതിലുണ്ടായിരുന്നു.
അതേസമയം, ബെന്നി തോമസിന്റെ നിയമനം ബന്ധുത്വത്തിന്റെ അടിസ്ഥാനത്തിലല്ലെന്നും ദീർഘകാല രാഷ്ട്രീയ-സംഘടനാ പ്രവർത്തന പരിചയം പരിഗണിച്ചാണെന്നും കോൺഗ്രസ് നേതൃത്വം ആവർത്തിച്ചു. ജില്ലാ തലത്തിൽ കോൺഗ്രസിന്റെ സജീവ നേതാവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ ബെന്നി തോമസിനെ നിയമിച്ചതിനെ പ്രതിരോധിച്ചിരുന്ന ഡി.സി.സി. നേതൃത്വത്തിനും രാജി രാഷ്ട്രീയമായി തിരിച്ചടിയായെന്നാണ് വിലയിരുത്തൽ.
കൊച്ചി: കണ്ണീരിൽ മുങ്ങി പറവൂർ ചിറ്റേത്തുകര. മലയാളികളുടെ പ്രിയ നടൻ സലിംകുമാറിന് ജന്മനാടിന്റെ യാത്രാമൊഴി നൽകാൻ ആയിരങ്ങളാണ് രാവിലെ മുതൽ വീട്ടുമുറ്റത്തും പരിസര പ്രദേശങ്ങളിലും എത്തിച്ചേർന്നത്. പറവൂർ ചിറ്റേത്തുകരയിലെ ലാഫിങ് വില്ല വീട്ടുവളപ്പിലായിരുന്നു ഔദ്യോഗിക ബഹുമതികളോടെയുള്ള സംസ്കാരച്ചടങ്ങുകൾ നടന്നത്. ടൗൺഹാളിലെ പൊതുദർശനത്തിന് ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്. അവസാനമായി ഒരു നോക്ക് കാണാനും ആദരാഞ്ജലി അർപ്പിക്കാനും സാധാരണക്കാരും സിനിമാപ്രേമികളും ദൂരെദൂരങ്ങളിൽ നിന്നെത്തിയതോടെ പ്രദേശം മുഴുവൻ വികാരനിർഭരമായ കാഴ്ചകൾക്കാണ് സാക്ഷിയായത്.
അവസാന നിമിഷങ്ങളിലും ജനപ്രവാഹം നിലച്ചില്ല. വീട്ടുമുറ്റത്തേക്ക് ഒഴുകിയെത്തിയവരെ നിയന്ത്രിക്കാൻ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും നാട്ടുകാരും ഏറെ പാടുപെട്ടു. ചടങ്ങുകൾ ആരംഭിച്ചതോടെ മകൻ ചന്തു പൊട്ടിക്കരഞ്ഞത് കണ്ടപ്പോൾ ഒപ്പമുണ്ടായിരുന്നവരും കണ്ണീർ തുടയ്ക്കുന്ന കാഴ്ചയായിരുന്നു. ചന്തുവും ആരോമലും ചേർന്ന് പിതാവിന് അവസാന ചുംബനം നൽകിയപ്പോൾ ഭാര്യ സുനിതയും വികാരഭരിതയായി. തുടർന്ന് ചന്തുവും ആരോമലും ചേർന്നാണ് ചിതയ്ക്ക് തീകൊളുത്തിയത്. ജീവിതം മുഴുവൻ ചിരിപ്പിച്ച കലാകാരന് മുന്നിൽ കുടുംബത്തിന്റെ കണ്ണീരും ജനങ്ങളുടെ സ്നേഹവും ഒന്നിച്ച നിമിഷങ്ങളായിരുന്നു അവ.
മുഖ്യമന്ത്രി, മന്ത്രിമാർ, ജനപ്രതിനിധികൾ, സിനിമാലോകത്തെ സഹപ്രവർത്തകർ, താരസംഘടനയായ ‘അമ്മ’യുടെ ഭാരവാഹികൾ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധി പേരാണ് അവസാന യാത്രയിൽ പങ്കുചേർന്നത്. സലിംകുമാറിന്റെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകളോ പരമ്പരാഗത ആചാരങ്ങളോ ഇല്ലാതെയായിരുന്നു സംസ്കാരം നടന്നത്. അസ്ഥി പുഴയിൽ ഒഴുക്കുന്നതുൾപ്പെടെയുള്ള ചടങ്ങുകൾ വേണ്ടെന്നും അദ്ദേഹം മുൻപേ നിർദേശിച്ചിരുന്നതായി കുടുംബാംഗങ്ങൾ അറിയിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്നാണ് അദ്ദേഹത്തിന്റെ അന്ത്യം. ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മലയാള സിനിമയെ ചിരിപ്പിച്ച കലാകാരന് ഒടുവിൽ കണ്ണീരോടെയായിരുന്നു നാടിന്റെ വിട.