തിരുവനന്തപുരം: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ശുപാർശയിൽ സർക്കാർ തീരുമാനം വൈകും. വിഷയത്തിൽ അഡ്വക്കറ്റ് ജനറലിന്റെയും ഡിജിപിയുടെയും നിയമോപദേശം അടുത്ത ആഴ്ച ലഭിച്ച ശേഷമേ തുടർനടപടികളിൽ തീരുമാനമുണ്ടാകൂ. വിശദമായ നിയമപരിശോധനയ്ക്കുശേഷമാകും സർക്കാർ നിലപാട് സ്വീകരിക്കുക.
ഇഡി ശുപാർശ അതീവ ഗൗരവമുള്ളതാണെന്നും പിണറായി വിജയനെതിരെ കേസെടുക്കേണ്ട സാഹചര്യമുണ്ടെന്നുമാണ് മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിലപാട്. കെപിസിസി യോഗത്തിലും അദ്ദേഹം ഇക്കാര്യം വ്യക്തമാക്കി. എന്നാൽ ഉടൻ കേസെടുത്ത് മുന്നോട്ടുപോകേണ്ടതില്ലെന്നും നിയമപരമായ വശങ്ങൾ വിശദമായി പരിശോധിച്ചശേഷം തുടർനടപടി മതിയെന്നുമായിരുന്നു യോഗത്തിലെ പൊതുവികാരം. വി.ടി. ബൽറാമും ഇതേ നിലപാട് മുന്നോട്ടുവച്ചു.
അതേസമയം, പിണറായി വിജയനെതിരെ ഉടൻ കേസെടുക്കണമെന്ന നിലപാടാണ് മാത്യു കുഴൽനാടൻ എംഎൽഎ സ്വീകരിച്ചത്. നിയമപരിശോധനയ്ക്കുശേഷം നടപടിയുണ്ടാകുമെന്നും കേസെടുക്കേണ്ട സാഹചര്യമുണ്ടാകുമെന്നുമാണ് വി.ഡി. സതീശൻ മറുപടി നൽകിയത്. വിഷയം ഗൗരവമുള്ളതാണെന്നും സിപിഎം നേതാക്കളുടെ വിശദീകരണം തൃപ്തികരമല്ലെന്നും യോഗത്തിനുശേഷം സണ്ണി ജോസഫ് പ്രതികരിച്ചു. അഡ്വക്കറ്റ് ജനറലും ഡിജിപിയുമാണ് സർക്കാരിന് നിയമോപദേശം നൽകുക.
കൊച്ചി: സി.എം.ആർ.എൽ.–എക്സാലോജിക് പണമിടപാട് കേസിൽ മുൻമുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർക്കെതിരെ അഴിമതിനിരോധന നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നൽകിയ കത്ത് സർക്കാർ അഡ്വക്കേറ്റ് ജനറലിന് (എജി) കൈമാറി. കത്തിൽ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളും നിയമവശങ്ങളും പരിശോധിച്ച ശേഷമായിരിക്കും സർക്കാർ തുടർനടപടികളിലേക്ക് കടക്കുക.
കേസിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യണമോ, എങ്ങനെയാണ് മുന്നോട്ടുപോകേണ്ടത് തുടങ്ങിയ കാര്യങ്ങളിൽ എജിയുടെ നിയമോപദേശം തേടിയിട്ടുണ്ട്. വിശദമായ പരിശോധനയ്ക്ക് ശേഷം എജി സർക്കാരിന് റിപ്പോർട്ട് നൽകും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.
ഇ.ഡി. നൽകിയ കത്തിന്റെ മാത്രം അടിസ്ഥാനത്തിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാൻ സർക്കാരിന് നിയമപരമായ ബാധ്യതയില്ലെന്നാണ് ഡൽഹി ഹൈക്കോടതി വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ, ഇ.ഡി. കത്തിൽ ചൂണ്ടിക്കാട്ടിയ വിവരങ്ങളിൽ കേസെടുക്കാൻ മതിയായ കാരണങ്ങളുണ്ടെന്ന് കണ്ടെത്തിയാൽ പിണറായി വിജയനടക്കമുള്ളവർക്കെതിരെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യുന്നതിന് നിയമതടസ്സമില്ലെന്നും സർക്കാർ വിലയിരുത്തുന്നു.
തിരുവനന്തപുരം: മലയിൻകീഴിന് സമീപം പൊറ്റയിൽ ഒന്നരവയസ്സുകാരിയായ മകളെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പൊറ്റയിൽ സ്വദേശി ക്രിസ്റ്റിയാണ് മകൾ അന്നയെ കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ മലയിൻകീഴ് പൊലീസ് ക്രിസ്റ്റിയെ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു.
മെഡിക്കൽ റെപ്രസന്റേറ്റീവായ അഭിജിത്തും ഭാര്യ ക്രിസ്റ്റിയും മകൾ അന്നയും ബന്ധുക്കളായ രണ്ട് മുത്തശ്ശിമാരുമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഇന്നലെ വൈകിട്ട് കുഞ്ഞുമായി കിടപ്പുമുറിയിൽ കയറിയ ക്രിസ്റ്റി വാതിൽ അടച്ചശേഷമാണ് കൃത്യം നടത്തിയതെന്നാണ് വിവരം. ഏറെനേരം കഴിഞ്ഞിട്ടും ഇരുവരെയും കാണാത്തതിനെ തുടർന്ന് മുത്തശ്ശി ജസിന്ത വാതിലിൽ മുട്ടിവിളിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ക്രിസ്റ്റി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കുടുംബപ്രശ്നങ്ങളാണോ കൊലയ്ക്ക് പിന്നിലെന്നും ക്രിസ്റ്റിക്ക് പ്രസവാനന്തര വിഷാദമോ മറ്റ് മാനസികാരോഗ്യ പ്രശ്നങ്ങളോ ഉണ്ടായിരുന്നോയെന്നും പൊലീസ് പരിശോധിക്കുകയാണ്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം തുടരുകയാണ്.
തിരുവനന്തപുരം: മെസിയെ കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞ് നടന്ന തട്ടിപ്പിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) പ്രാഥമിക അന്വേഷണം രജിസ്റ്റർ ചെയ്തു. എഡിജിപി പി. വിജയന്റെ നേതൃത്വത്തിലുള്ള സംഘമാണ് കളമശേരി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്.
മെസിയെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന മുഴുവൻ കാര്യങ്ങളും പരിശോധിക്കണമെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. കൂടുതൽ രേഖകൾ ശേഖരിക്കാനും ബന്ധപ്പെട്ടവരുടെ മൊഴിയെടുക്കാനും നിയമപരമായ നടപടികൾക്ക് തുടക്കം കുറിക്കാനുമാണ് പ്രാഥമിക അന്വേഷണം രജിസ്റ്റർ ചെയ്തതെന്ന് എസ്ഐടി അറിയിച്ചു.
തട്ടിപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെയുള്ള കാര്യങ്ങളും അന്വേഷണത്തിന്റെ പരിധിയിൽ വരും. അന്വേഷണത്തിന്റെ ഭാഗമായി കൂടുതൽ പേരിൽനിന്ന് വിവരങ്ങൾ ശേഖരിക്കാനും രേഖകൾ പരിശോധിക്കാനും എസ്ഐടി നടപടികൾ ആരംഭിക്കും.
തിരുവനന്തപുരം: സംസ്ഥാനത്ത് രൂക്ഷമായ മഴക്കുറവ് തുടരുന്നതിനിടെ കേരളത്തിന് ആശ്വാസമായി ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു. വടക്കൻ ബംഗാൾ ഉൾക്കടലിനും സമീപപ്രദേശങ്ങൾക്കും മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴിയാണ് ന്യൂനമർദമായി ശക്തി പ്രാപിച്ചത്. ഇതിന്റെ സ്വാധീനത്തിൽ സെപ്റ്റംബർ 10 മുതൽ 14 വരെ കേരളത്തിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിലയിരുത്തൽ.
സെപ്റ്റംബർ 11, 12 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. 11ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും 12ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.
സംസ്ഥാനത്ത് മഴയുടെ അളവ് ഗണ്യമായി കുറഞ്ഞതോടെ ചൂടും വരൾച്ചാസമാന സാഹചര്യങ്ങളും തുടരുന്നതിനിടെയാണ് മഴ സജീവമാകുമെന്ന പ്രവചനം എത്തുന്നത്. ന്യൂനമർദത്തിന്റെ സ്വാധീനത്തിൽ അടുത്ത ദിവസങ്ങളിൽ ലഭിക്കുന്ന മഴ നിലവിലെ മഴക്കുറവിന് എത്രത്തോളം ആശ്വാസമാകുമെന്ന പ്രതീക്ഷയിലാണ് കേരളം.
മലപ്പുറം: ജിന്ന് മന്ത്രിച്ചൂതിയ പഴം കഴിച്ചാൽ അദ്ഭുതങ്ങൾ സംഭവിക്കുമെന്ന പേരിൽ നടത്തിയ തട്ടിപ്പ് പുറത്തായതോടെ തിരുനാവായയിലെ വ്യാജ ചികിത്സാകേന്ദ്രം നാട്ടുകാർ പൂട്ടിച്ചു. കൊടയ്ക്കലിലെ ‘ജിൻ മഹർ’ എന്ന സ്ഥാപനമാണ് നാട്ടുകാരുടെ ഇടപെടലിനെ തുടർന്ന് അടച്ചുപൂട്ടിയത്. ജിന്നിനെ വിളിച്ചുവരുത്തി രോഗശാന്തി നൽകുമെന്നും ജിന്നിന്റെ ഉപദ്രവം ഒഴിപ്പിക്കുമെന്നും അവകാശപ്പെട്ടായിരുന്നു ഇവിടെ ചികിത്സയെന്ന പേരിലുള്ള പ്രവർത്തനം.
ആലപ്പുഴ സ്വദേശി ജമാലുദ്ദീന്റെ നേതൃത്വത്തിലായിരുന്നു സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്നാണ് വിവരം. നാലുമാസം മുമ്പ് ആരംഭിച്ച കേന്ദ്രത്തിൽ ആഴ്ചയിൽ ഒരു ദിവസമായിരുന്നു തുടക്കത്തിൽ പ്രവർത്തനം; പിന്നീട് വൻ ജനത്തിരക്ക് അനുഭവപ്പെട്ടു. സ്പീക്കർ ബോക്സിലൂടെ അറബിയും ഉറുദുവും സംസാരിക്കുകയും മുഖംമൂടി ധരിച്ചയാളെ ജിന്നായി അവതരിപ്പിക്കുകയും ചെയ്താണ് ആളുകളെ വിശ്വസിപ്പിച്ചിരുന്നത്. ജിന്ന് മന്ത്രിച്ചൂതിയതെന്ന് അവകാശപ്പെട്ട് ഏത്തപ്പഴം 1000 രൂപ മുതൽ 2500 രൂപ വരെ ലേലം വിളിച്ചാണ് വിൽപ്പന നടത്തിയിരുന്നത്.
പഴത്തിന്റെ തൊലി കളയാതെ സൂചി ഉപയോഗിച്ച് ഉള്ളിലെ പഴം രണ്ടായി മുറിച്ചുവെക്കുന്ന മാജിക് വിദ്യയാണ് ‘അത്ഭുതം’ എന്ന പേരിൽ അവതരിപ്പിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും തട്ടിപ്പിന്റെ രീതി പുറത്താകുകയും ചെയ്തതോടെയാണ് നാട്ടുകാർ സംഘടിച്ചെത്തി കേന്ദ്രം പൂട്ടിച്ചത്. സംഭവത്തിൽ തിരുനാവായ പൊലീസിലും മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കും നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്.
കൊച്ചി: തൃക്കാക്കര മോർഫിങ് കേസിൽ അറസ്റ്റിലായ സനീഷ് മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന് പൊലീസ്. ഒന്നാം പ്രതിയായ ശ്രീഹരി ഗ്രൂപ്പിൽ പങ്കുവച്ച ചിത്രങ്ങൾ സനീഷ് മറ്റുള്ളവർക്ക് കൈമാറുകയായിരുന്നു. 250 രൂപ ഈടാക്കിയാണ് മോർഫ് ചിത്രങ്ങളടങ്ങിയ ‘മല്ലു പ്രീമിയം ഗ്രൂപ്പിൽ’ ആളുകളെ അംഗങ്ങളാക്കിയതെന്നും അന്വേഷണ സംഘം കണ്ടെത്തി. സനീഷും ശ്രീഹരിയും തമ്മിൽ നേരിട്ട് പരിചയമില്ലെന്നും പൊലീസ് പറയുന്നു.
18നും 21നും ഇടയിൽ പ്രായമുള്ളവരാണ് ഗ്രൂപ്പിലെ അംഗങ്ങളിൽ ഭൂരിഭാഗവുമെന്നാണ് പൊലീസ് കണ്ടെത്തൽ. 1500ലേറെ അംഗങ്ങൾ ഗ്രൂപ്പിലുണ്ടായിരുന്നു. ചിത്രങ്ങൾ ആവശ്യപ്പെട്ടവരെ സനീഷ് ഗ്രൂപ്പിൽ ചേർക്കുകയും ഓരോരുത്തരിൽനിന്നും 250 രൂപ വീതം ഈടാക്കുകയും ചെയ്തെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ടെലിഗ്രാം വഴി പ്രവർത്തിച്ചതിനാൽ പൊലീസ് പിടികൂടില്ലെന്ന വിശ്വാസത്തിലായിരുന്നു ചിത്രങ്ങൾ കൈമാറിയതെന്നും പൊലീസ് പറയുന്നു.
അഞ്ചുപേരടങ്ങുന്ന രഹസ്യ ഗ്രൂപ്പുകൾ വഴിയാണ് മോർഫ് ചെയ്ത ചിത്രങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചത്. തൃക്കാക്കര ഭാരത് മാത കോളജിലെ പൂർവവിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് കേസുമായി ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ശ്രീഹരിയുടെ ഫോൺ പരിശോധിച്ചതിൽനിന്നാണ് ടെലിഗ്രാം വഴി ചിത്രങ്ങൾ കൈമാറിയതിന്റെ വിവരങ്ങൾ ലഭിച്ചത്. കേസെടുത്തതിന് പിന്നാലെ ശ്രീഹരിയെ കോളജിൽനിന്ന് പുറത്താക്കിയിരുന്നു.
തിരുവനന്തപുരം ∙ സിഎംആർഎൽ മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ ടി. വീണ, മുൻമന്ത്രി മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് ഇ.ഡി. വിശദ റിപ്പോർട്ട് നൽകി. സിഎംആർഎല്ലിൽനിന്ന് പിണറായി വിജയന് 3.28 കോടി രൂപ കൈക്കൂലിയായി ലഭിച്ചതിന് തെളിവുകളുണ്ടെന്നാണ് ഇ.ഡിയുടെ റിപ്പോർട്ടിലെ പ്രധാന ആരോപണം.
25 പേജുള്ള റിപ്പോർട്ടിൽ ഓരോ പ്രതിയുടെയും പങ്കാളിത്തം വിശദീകരിച്ചിട്ടുണ്ടെന്നാണ് വിവരം. സിഎംആർഎൽ മുൻ സി.എഫ്.ഒ പി. സുരേഷ് കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പിണറായി വിജയന് വീണ വഴി പണം കൈമാറിയെന്ന് ഇ.ഡി. ചൂണ്ടിക്കാട്ടുന്നത്. മുഹമ്മദ് റിയാസും കൈക്കൂലി വാങ്ങിയെന്നും പണം വീണയുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ ദുബായിലേക്ക് അയച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. പണം കൈമാറ്റത്തിനായി എംപവർ ഇന്ത്യ ക്യാപിറ്റൽ ഇൻവെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ഉപയോഗിച്ചെന്നും ഇ.ഡി. കണ്ടെത്തിയതായി റിപ്പോർട്ടിലുണ്ട്.
കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ വീടുൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇ.ഡി. പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ നിർണായക രേഖകൾ ലഭിച്ചതായും കോടികളുടെ ഹവാല ഇടപാടുകളുടെ വിവരങ്ങൾ വീണ എഴുതിയ കുറിപ്പുകളിൽനിന്ന് ലഭിച്ചതായും അന്വേഷണ സംഘം നേരത്തെ വ്യക്തമാക്കിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ 66(2) വകുപ്പ് പ്രകാരം ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നാണ് സംസ്ഥാന പൊലീസ് മേധാവിയോട് ഇ.ഡി. ആവശ്യപ്പെട്ടിരിക്കുന്നത്.
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനിടെ സമർപ്പിച്ച നാമനിർദേശ പത്രികയിൽ നിർണായക വിവരങ്ങൾ മറച്ചുവെച്ചെന്ന ഹർജിയിൽ ബേപ്പൂർ എംഎൽഎ പി.എ. മുഹമ്മദ് റിയാസിനോടും ഭാര്യ വീണ വിജയനോടും നേരിട്ട് ഹാജരാകാൻ തിരുവനന്തപുരം ജില്ലാ കോടതി നിർദേശിച്ചു. തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എ. നസീറയുടേതാണ് ഉത്തരവ്. അഭിഭാഷകൻ നെയ്യാറ്റിൻകര നാഗരാജ് നൽകിയ ഹർജിയിലാണ് കോടതി നടപടി. കീഴ്ക്കോടതി ഇടപെടാൻ തയ്യാറാകാത്തതിനെ തുടർന്നാണ് ഹർജിക്കാരൻ ജില്ലാ കോടതിയെ സമീപിച്ചത്.
തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥി കുടുംബത്തിന്റെ സ്വത്തുവിവരങ്ങളും ബന്ധപ്പെട്ട മറ്റ് വിവരങ്ങളും നാമനിർദേശ പത്രികയിൽ വ്യക്തമാക്കണമെന്നാണ് ചട്ടം. എന്നാൽ മുഹമ്മദ് റിയാസ് സമർപ്പിച്ച പത്രികയിൽ ഭാര്യ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിയെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയില്ലെന്നാണ് ഹർജിയിലെ ആരോപണം. വീണയ്ക്ക് സി.എം.ആർ.എല്ലിൽ നിന്ന് 1.72 കോടി രൂപ ലഭിച്ചതായി വിവിധ അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നുവെന്നും ഈ വരുമാനം സംബന്ധിച്ച വിവരങ്ങളും പത്രികയ്ക്കൊപ്പം നൽകിയ രേഖകളിൽ വ്യക്തമാക്കിയിട്ടില്ലെന്നുമാണ് ഹർജിക്കാരന്റെ വാദം.
ആരോപണങ്ങളിൽ ഇരുവരുടെയും ഭാഗം നേരിട്ട് കേൾക്കുന്നതിനായാണ് കോടതിയിൽ ഹാജരാകാൻ നിർദേശിച്ചിരിക്കുന്നത്. എത്രയും വേഗം നേരിട്ട് ഹാജരാകണമെന്നാണ് കോടതി ഉത്തരവെങ്കിലും ഹാജരാകേണ്ട കൃത്യമായ തീയതി വ്യക്തമാക്കിയിട്ടില്ല. നാമനിർദേശ പത്രികയിൽ വിവരങ്ങൾ മറച്ചുവെച്ചെന്ന ആരോപണത്തിൽ കോടതിയുടെ തുടർനടപടികൾ നിർണായകമാകും.
തിരുവനന്തപുരം: പാർട്ടി സസ്പെൻഡ് ചെയ്ത പാളയം പ്രദീപിനെ സ്റ്റാഫാക്കാനുള്ള രമ്യ ഹരിദാസ് എംഎൽഎയുടെ നീക്കത്തിൽ കെപിസിസിക്ക് കടുത്ത അതൃപ്തി. പാർട്ടി നിർദേശം മറികടന്ന് പ്രദീപിനെ സ്റ്റാഫാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോയാൽ രമ്യക്കെതിരെ നടപടി കടുപ്പിച്ചേക്കുമെന്നാണ് നേതൃത്വത്തിൽനിന്നുള്ള സൂചന. പ്രദീപിനെ സ്റ്റാഫാക്കണമെന്നാവശ്യപ്പെട്ട് നിയമസഭാ സെക്രട്ടറിക്ക് വീണ്ടും കത്ത് നൽകാൻ എംഎൽഎ നീക്കം നടത്തുന്നതായും വിവരമുണ്ട്.
ചിറയിൻകീഴിലെ തമ്മിൽതല്ല് വിവാദത്തിന് പിന്നാലെയാണ് പാളയം പ്രദീപിനെ സസ്പെൻഡ് ചെയ്തത്. പ്രശ്നം ഒത്തുതീർപ്പാക്കുന്നതിന്റെ ഭാഗമായി പ്രദീപിനെ എംഎൽഎയുടെ സ്റ്റാഫായി നിയമിക്കരുതെന്ന് രമ്യയോട് നേതൃത്വം നിർദേശിച്ചിരുന്നതായാണ് വിവരം. എന്നാൽ ഈ നിർദേശം മറികടന്ന് പ്രദീപിനെ മുൻകാല പ്രാബല്യത്തോടെ അഡീഷണൽ സ്റ്റാഫായി നിയമിക്കണമെന്നാവശ്യപ്പെട്ട് രമ്യ കത്ത് നൽകുകയായിരുന്നു. മേയ് 21 മുതൽ പ്രദീപ് തന്റെ സ്റ്റാഫിന്റെ ഭാഗമാണെന്നും അന്നത്തെ തീയതി മുതൽ നിയമനം നൽകണമെന്നുമായിരുന്നു ആവശ്യം. സ്പീക്കറുടെ ഓഫീസിൽ നൽകിയ കത്ത് നിയമസഭാ സെക്രട്ടറിക്ക് നൽകാനായി മടക്കിയെങ്കിലും പിന്നീട് വിവാദമായതോടെ പിൻവലിക്കാൻ നിർദേശിക്കുകയായിരുന്നു.
ഇതിനിടെ രമ്യയുടെ നീക്കത്തിനെതിരെ പ്രദീപിനൊപ്പം സസ്പെൻഷനിലായ സജാദ് പരസ്യമായി രംഗത്തെത്തി. പ്രദീപിനെ മണ്ഡലത്തിൽ കാലുകുത്താൻ അനുവദിക്കില്ലെന്നും ആവശ്യമെങ്കിൽ എംഎൽഎക്കെതിരെയും രംഗത്തിറങ്ങുമെന്നും സജാദ് മുന്നറിയിപ്പ് നൽകി. പ്രദീപിനെ സ്റ്റാഫാക്കാനുള്ള നീക്കത്തിൽനിന്ന് രമ്യ പിന്മാറിയില്ലെങ്കിൽ അവർക്കെതിരെ പാർട്ടി നടപടി വേണമെന്ന ആവശ്യം ഉയരാനും സാധ്യതയുണ്ട്. ഇതോടെ നേരത്തെ ഒത്തുതീർപ്പിലൂടെ അവസാനിപ്പിക്കാൻ ശ്രമിച്ച ചിറയിൻകീഴ് വിവാദം കോൺഗ്രസിനുള്ളിൽ വീണ്ടും പുതിയ പ്രതിസന്ധിക്ക് വഴിവെച്ചിരിക്കുകയാണ്.