Kerala

തിരുവനന്തപുരം: ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളായ സി.പി.എം. പ്രവർത്തകരെ കണ്ടെത്താൻ പോലീസ് വ്യാപക പരിശോധന ആരംഭിച്ചു. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ഇരുന്നൂറിലേറെ പേരെ കേസിൽ പ്രതിചേർത്തിട്ടുണ്ട്. വാഹനങ്ങൾ ആക്രമിച്ച 25-ഓളം പേരെ ഉൾപ്പെടെ ഭൂരിഭാഗം പ്രതികളെയും ദൃശ്യങ്ങൾ പരിശോധിച്ച് തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. പ്രധാന പ്രതികളായി കണ്ടെത്തിയ എട്ട് പേർക്കെതിരെ ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് പോലീസ് നടപടികൾ വൈകിയെന്ന വിമർശനം ശക്തമായ സാഹചര്യത്തിലാണ് പ്രതികളെ വേഗത്തിൽ പിടികൂടാനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയത്. മ്യൂസിയം പോലീസിനൊപ്പം ഷാഡോ, ഡാൻസാഫ് സംഘങ്ങളും വിവിധ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരും ചേർന്ന് പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. പ്രതികളുടെ വീടുകൾ, ബന്ധുവീടുകൾ, ഹോട്ടലുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പരിശോധന തുടരുകയാണ്.

മുൻ കൗൺസിലർ ഐ.പി. ബിനു ഉൾപ്പെടെ 18 പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. മൊബൈൽ ഫോൺ രേഖകളും സാമൂഹികമാധ്യമങ്ങളിലെ ദൃശ്യങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതിഷേധത്തിൽ പങ്കെടുത്തവരെ പൂർണമായി തിരിച്ചറിയാനുള്ള ശ്രമം തുടരുന്നതിനിടെ, ചില രാഷ്ട്രീയ പ്രവർത്തകരും സാമൂഹികമാധ്യമങ്ങളിലൂടെ വിവരശേഖരണത്തിൽ സജീവമായിട്ടുണ്ട്.

കിഴക്കമ്പലം: വിവാഹത്തിൽനിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട കാമുകിയെ ക്രൂരമായി മർദിക്കുകയും കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ കോതമംഗലം സ്വദേശി നിതിൻ (31) അറസ്റ്റിൽ. കുന്നത്തുനാട് പൊലീസാണ് ഇയാളെ പിടികൂടിയത്. സ്വകാര്യ ബാങ്ക് ജീവനക്കാരനായ നിതിന്റെ വിവാഹം തിങ്കളാഴ്ച നടക്കാനിരിക്കെയാണ് അറസ്റ്റ്.

പട്ടിമറ്റം സ്വദേശിനിയും ഒരു കുട്ടിയുടെ അമ്മയുമായ യുവതിയുമായി നിതിൻ പ്രണയബന്ധത്തിലായിരുന്നു. ഇതിനിടെ നിതിന്റെ വിവാഹം മറ്റൊരിടത്ത് ഉറപ്പിച്ചിരുന്നു. വിവാഹനിശ്ചയം കഴിഞ്ഞതോടെ ബന്ധത്തിൽനിന്ന് പിന്മാറണമെന്ന് യുവതി ആവശ്യപ്പെട്ടിരുന്നു. ഇതേച്ചൊല്ലി കഴിഞ്ഞ ശനിയാഴ്ച രാത്രി ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും തുടർന്ന് യുവതിയെ മർദിക്കുകയും കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

മർദ്ദനത്തെ തുടർന്ന് യുവതി മരിച്ചെന്നു കരുതിയ നിതിൻ, കൈകൾ കൂട്ടിക്കെട്ടി കോതമംഗലം ന്യൂ ബൈപാസിലെ കോഴിപ്പിള്ളി ഭാഗത്തെ വിജനമായ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചെന്നാണ് കേസ്. പുലർച്ചെ ബോധം വീണ്ടെടുത്ത യുവതി ഇഴഞ്ഞുനീങ്ങി സമീപ ജംക്‌ഷനിലെത്തി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ചികിത്സ തേടിയ യുവതി പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുകയും, തിങ്കളാഴ്ച നടത്താനിരുന്ന വിവാഹത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ നിതിനെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.

തിരുവനന്തപുരം∙ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 18 സിപിഎം പ്രവർത്തകരെ റിമാൻഡ് ചെയ്തു. ഇന്നലെ ഏഴു പ്രതികളെ റിമാൻഡ് ചെയ്തതിന് പിന്നാലെ ഇന്ന് പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മുൻ കൗൺസിലറുമായ ഐ.പി. ബിനു ഉൾപ്പെടെ 11 പേരെയാണ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.

പ്രതികൾ കല്ലും ആയുധങ്ങളും ഉപയോഗിച്ച് ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിക്കാനും വധിക്കാൻ ശ്രമിക്കാനുമാണ് ശ്രമിച്ചതെന്ന് പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കി. ചില പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കായി പ്രതികളെ എത്തിച്ചപ്പോൾ സിപിഎം പ്രവർത്തകർ മുദ്രാവാക്യം മുഴക്കുകയും ചെയ്തു.

അതേസമയം കേസിലെ മുഖ്യപ്രതിയായ ദിനകറിനെ ഇന്ന് അറസ്റ്റ് ചെയ്തു. ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിച്ചതിൽ നേരിട്ട് പങ്കുണ്ടെന്നാണ് കണ്ടെത്തൽ. വട്ടിയൂർക്കാവ് സ്വദേശിയായ ദിനകർ പ്രദേശത്തെ റൗഡി പട്ടികയിലുണ്ടായിരുന്നയാളാണെന്നും പൊലീസ് അറിയിച്ചു. കേസിൽ ഇനി ചില പ്രതികളെ കൂടി പിടികൂടാനുണ്ടെന്നും അന്വേഷണസംഘം വ്യക്തമാക്കി.

തിരുവനന്തപുരം∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ പിണറായി വിജയന്റെ വീട്ടിൽ ഇ.ഡി റെയ്ഡ് നടന്നുവെന്ന സിപിഎം പ്രചാരണത്തെ പരിഹസിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. മുൻ മുഖ്യമന്ത്രിമാരും ഔദ്യോഗിക ആവശ്യങ്ങൾക്കായി പ്രധാനമന്ത്രിയെ കണ്ടിട്ടുണ്ടെന്നും, താൻ ആദ്യമായാണ് മോദിയെ നേരിൽ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ഞാൻ മോദിയെ കണ്ട ഉടനെ പിണറായിയുടെ വീട്ടിൽ റെയ്ഡ് വേണമെന്ന് പറഞ്ഞു. മോദി ഉടൻ ഫോൺ എടുത്ത് “നാളെ രാവിലെ തന്നെ 12 സ്ഥലത്ത് റെയ്ഡ് നടത്തണം” എന്ന് നിർദേശം നൽകിയെന്ന തരത്തിലാണ് ചിലരുടെ പ്രചാരണം. ഇത് കേൾക്കുമ്പോൾ ചിരിക്കണോ കരയണോയെന്ന് അറിയില്ല’–സതീശൻ പരിഹസിച്ചു. മുൻ മന്ത്രിമാർ വരെ ഇത്തരത്തിൽ പ്രതികരിക്കുന്നതിൽ അതിശയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറ്റ് ആരു പറഞ്ഞാലും പിണറായി വിജയൻ തന്നെക്കുറിച്ച് ഇങ്ങനെ പറയില്ലെന്നാണ് വിശ്വാസമെന്നും മുഖ്യമന്ത്രി പറഞ്ഞു. കമ്യൂണിസ്റ്റുകാർക്ക് ബലംപിടിത്തം കൂടുതലാണെന്ന പഴയ വിമർശനം ഇപ്പോൾ തമാശയിലേക്ക് മാറിയതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

പരസ്യ ചിത്രീകരണത്തിനായി പെരുമ്പാവൂരിലെത്തിയ ഡൽഹി സ്വദേശിയായ യുവ മോഡൽ ദിയാൻഷൂ ജോഷി (26) പാറമടയിലെ വെള്ളത്തിൽ മുങ്ങി മരിച്ചു. മുടക്കുഴ പെട്ടമല ഭാഗത്തെ ഉപേക്ഷിക്കപ്പെട്ട പാറമടയിൽ വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ഷൂട്ടിംഗിന് അനുയോജ്യമായ ലൊക്കേഷൻ കണ്ടെത്തുന്നതിനായി എത്തിയ സംഘത്തിനൊപ്പമുണ്ടായിരുന്ന ദിയാൻഷൂ വെള്ളത്തിലിറങ്ങി നീന്താൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് നാട്ടുകാർ പറഞ്ഞു.

ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു തുണിമില്ലിന്റെ പരസ്യ ചിത്രീകരണത്തിനായാണ് സംഘം കേരളത്തിലെത്തിയത്. ദിയാൻഷൂ ജോഷിക്കൊപ്പം ഡൽഹിയിൽ നിന്നുള്ള മറ്റ് അംഗങ്ങളും ചില മലയാളികളും സംഘത്തിലുണ്ടായിരുന്നു. സമൂഹമാധ്യമങ്ങളിലെ റീൽസുകളിലും ആകാശദൃശ്യങ്ങളിലും പാറമടയുടെ ദൃശ്യങ്ങൾ കണ്ടതിനെ തുടർന്നാണ് ഇവർ സ്ഥലം തിരഞ്ഞെടുത്തത്. എന്നാൽ കഴിഞ്ഞ ഇരുപത് വർഷത്തിലേറെയായി പ്രവർത്തനം നിർത്തിയ ഈ പാറമട അപകടഭീഷണിയുള്ള മേഖലയായി അറിയപ്പെടുന്നതാണ്.

പ്രദേശത്ത് പ്രവേശനം നിരോധിച്ചിരുന്നിട്ടും പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് സംഘം ഷൂട്ടിംഗിനായി എത്തിയതെന്ന് അധികൃതർ അറിയിച്ചു. അപകട വിവരം ലഭിച്ചതിനെ തുടർന്ന് പെരുമ്പാവൂർ ഫയർഫോഴ്സ് സ്ഥലത്തെത്തി തിരച്ചിൽ നടത്തി മൃതദേഹം കരയ്ക്കെടുത്തു. തുടർന്ന് മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കോടനാട് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും സമാന അപകടങ്ങൾ മുമ്പും ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും നാട്ടുകാർ പറഞ്ഞു.

തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം നടത്തിയ കേസിൽ സിപിഎം പാളയം ലോക്കൽ സെക്രട്ടറി ഐ.പി ബിനുവിനെ പോലീസ് അറസ്റ്റ് ചെയ്തു. തമ്പാനൂരിലെ ഒരു ഹോട്ടലിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ താൻ ഒളിവിലായിരുന്നില്ലെന്നും സ്വമേധയാ പോലീസിൽ ഹാജരായതാണെന്നും ബിനു ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു.

ഇഡി ഉദ്യോഗസ്ഥരുടെ വാഹനത്തിന് നേരെ മുട്ട എറിയുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. പോലീസ് സാന്നിധ്യത്തിലായിരുന്നു പ്രതിഷേധമുണ്ടായതെന്നും ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിന് പിന്നാലെ ബിനുവും മറ്റ് ചിലരും ഒളിവിൽ പോയതോടെ തിരുവനന്തപുരം നഗരത്തിൽ പോലീസ് വ്യാപക പരിശോധന നടത്തി. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബിനു തമ്പാനൂരിലെ ഹോട്ടലിലുണ്ടെന്ന് കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട കേസിൽ നേരത്തെ അഞ്ച് പ്രതികളെ വഞ്ചിയൂർ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. വധശ്രമം ഉൾപ്പെടെ ഗുരുതര വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ആക്രമണവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 300 ഓളം പേർക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. ഇതിൽ 12 പേരെയാണ് ഇതുവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

തിരുവനന്തപുരം ശ്രീകാര്യം ചെക്കാലമുക്കിലെ പ്രിന്റിങ് സ്ഥാപനത്തിലെ ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് യുവതിയുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച കേസിൽ സ്ഥാപന ഉടമ അറസ്റ്റിൽ. ചെക്കാലമുക്ക് ‘സിന്ധു ഭവനിൽ’ രാഹുൽ പി. അശോക് (38) നെയാണ് ശ്രീകാര്യം പൊലീസ് പിടികൂടിയത്.

ശുചിമുറിയിലെ വേസ്റ്റ് ബിന്നിനുള്ളിൽ പവർ ബാങ്കിനോട് ഘടിപ്പിച്ച നിലയിൽ പ്രവർത്തനസജ്ജമായ ഒളിക്യാമറ സ്ഥാപിച്ചായിരുന്നു ദൃശ്യങ്ങൾ പകർത്താൻ ശ്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ശുചിമുറി ഉപയോഗിക്കാനെത്തിയ പുല്ലമ്പാറ സ്വദേശിനിയായ യുവതിയുടെ ശ്രദ്ധയിൽ ക്യാമറ പെടുകയും തുടർന്ന് പൊലീസിൽ പരാതി നൽകുകയും ചെയ്തു.

മാർച്ചിൽ സംഭവം പുറത്തുവന്നതിന് പിന്നാലെ പ്രതി ഒളിവിൽ പോയിരുന്നു. മുൻകൂർ ജാമ്യത്തിനായി പലതവണ ശ്രമിച്ചെങ്കിലും കോടതി അപേക്ഷ തള്ളുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ശ്രീകാര്യം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

തിരുവനന്തപുരം വെമ്പായത്തെ ഹാപ്പി ലാൻഡ് അമ്യൂസ്മെന്റ് പാർക്കിൽ റൈഡ് തകരാറിലായി അഞ്ച് പേർക്ക് പരിക്കേറ്റു. ‘ചലഞ്ചർ’ എന്ന റൈഡിന്റെ വെൽഡിങ് ഭാഗം പൊട്ടി വീണതോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരിൽ കുട്ടികളും ഉൾപ്പെടുന്നു.

തമിഴ്നാട്ടിലെ നാഗർകോവിൽ സ്വദേശികളായ ഒരേ കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തിൽപ്പെട്ടത്. മനോരതി (54), സീമണി (49), മാലിനി (49), ശ്യാം ഡാനിയേൽ (14), റോസ് (16) എന്നിവർക്കാണ് പരിക്കേറ്റത്. ആദ്യം വെഞ്ഞാറമൂട് സെന്റ് ജോൺസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

പരിക്കുകൾ ഗുരുതരമല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. ഒരാളുടെ കാലിന് പരിക്കേറ്റതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. സംഭവത്തെ തുടർന്ന് പാർക്കിലെ സുരക്ഷാ സംവിധാനങ്ങളെ കുറിച്ച് കൂടുതൽ പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു.

സൗദി അറേബ്യയിൽ ഇരുപത് വർഷത്തോളം നീണ്ട ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം ഇന്ന് നാട്ടിലേക്ക് മടങ്ങുന്നു. ബുധനാഴ്ച രാത്രി റിയാദിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ യാത്ര തിരിച്ച റഹീം, വ്യാഴാഴ്ച രാവിലെ കരിപ്പൂർ വിമാനത്താവളത്തിലെത്തും. ജയിൽ അധികൃതർ തന്നെ വിമാനത്താവളത്തിലെ നടപടികൾ പൂർത്തിയാക്കി യാത്രയ്ക്ക് സഹായം നൽകിയതായി ബന്ധപ്പെട്ടവർ അറിയിച്ചു. റഹീമിന്റെ പവർ ഓഫ് അറ്റോർണി സിദ്ദിഖ് തുവ്വൂരും കുടുംബാംഗങ്ങളും ഒപ്പമുണ്ട്.

2006-ൽ സൗദിയിലെ ഒരു സ്വദേശിയുടെ ഭിന്നശേഷിക്കാരനായ മകന്റെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് അബ്ദുൽ റഹീം അറസ്റ്റിലായത്. സംഭവം അബദ്ധത്തിൽ ഉണ്ടായതാണെന്ന് റഹീം വ്യക്തമാക്കിയിരുന്നെങ്കിലും, പ്രോസിക്യൂഷൻ കൊലപാതകമെന്ന നിലയിൽ കേസ് മുന്നോട്ടുവെച്ചു. തുടർന്ന് റിയാദ് കോടതി വധശിക്ഷ വിധിച്ചു. പിന്നീട് ലോകമെമ്പാടുമുള്ള മലയാളികൾ ചേർന്ന് സമാഹരിച്ച ദയാധനത്തിന്റെ അടിസ്ഥാനത്തിൽ വധശിക്ഷ ഒഴിവാക്കുകയായിരുന്നു.

34 കോടിയിലേറെ രൂപ ദയാധനമായി നൽകിയതിന് പിന്നാലെ, പൊതുനിയമപ്രകാരമുള്ള തടവുശിക്ഷ പൂർത്തിയാക്കണമെന്നായിരുന്നു കോടതി നിർദേശം. ഈ ശിക്ഷാകാലാവധി അവസാനിച്ചതോടെയാണ് റഹീമിന്റെ മോചനം യാഥാർഥ്യമായത്. കേസിനായി രൂപീകരിച്ച സഹായസമിതിയുടെ നേതൃത്വത്തിലായിരുന്നു നിയമനടപടികളും ധനശേഖരണവും നടന്നത്.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വസതിയില്‍ ഇ.ഡി. പരിശോധന നടക്കുന്നതിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പോലീസിന്റെ നിസ്സഹകരണ നിലപാട് കടുത്ത വിമര്‍ശനത്തിന് വഴിവെക്കുന്നു. മുന്‍കൂട്ടി സംഘര്‍ഷ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പ് ഉണ്ടായിരുന്നിട്ടും മതിയായ സുരക്ഷ ഒരുക്കാന്‍ പോലീസ് തയ്യാറായില്ലെന്നാണ് ആക്ഷേപം. ഇ.ഡി. ഉദ്യോഗസ്ഥര്‍ക്കെതിരേ ആക്രമണം നടന്നപ്പോഴും വാഹനങ്ങള്‍ തകര്‍ക്കപ്പെട്ടപ്പോഴും പോലീസ് ഏറെ നേരം കാഴ്ചക്കാരായി നിന്നത് പുതിയ സര്‍ക്കാരിനും തിരിച്ചടിയായി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടിയതോടെ വിഷയത്തിന് ദേശീയ ശ്രദ്ധയും ലഭിച്ചു.

സംഭവം കൈവിട്ടതോടെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ രംഗത്തിറങ്ങിയെങ്കിലും അതുവരെ ആക്രമണത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ സി.പി.എം. ഏരിയ കമ്മിറ്റി ഓഫീസിലേക്ക് മാറിയിരുന്നു. നേതാക്കളുടെ നേതൃത്വത്തില്‍ പോലീസ് പ്രവേശനം തടയാനുള്ള ശ്രമവും ഉണ്ടായി. ഒടുവില്‍ കേന്ദ്ര ഏജന്‍സികളുടെ ഇടപെടല്‍ ശക്തമാകുമെന്ന ആശങ്ക ഉയര്‍ന്നതോടെയാണ് ചിലരെ അറസ്റ്റ് ചെയ്തതെന്നാണ് സൂചന. ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഭരണകക്ഷി നേതാക്കള്‍ക്കുമിടയിലെ അടുപ്പം വീണ്ടും ചര്‍ച്ചയാകുന്നതിനിടെയാണ് ഒത്തുതീര്‍പ്പ് നാടകമെന്ന ആരോപണവും ശക്തമാകുന്നത്.

ഇതിനിടെ, ഇ.ഡി. നടപടികളെക്കുറിച്ച് യു.ഡി.എഫും പ്രതിരോധ നിലപാടിലാണ് എന്ന വിലയിരുത്തലും രാഷ്ട്രീയ വൃത്തങ്ങളില്‍ സജീവമാണ്. കർത്തയുടെ ഡയറിയില്‍ ചില യു.ഡി.എഫ്. നേതാക്കളുടെ പേരുകളും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ടെന്ന സൂചന പുറത്തുവന്നതോടെയാണ് മുന്നണിക്കുള്ളിലും ആശങ്ക ഉയര്‍ന്നത്. ഇ.ഡി. അന്വേഷണം കൂടുതല്‍ വ്യാപിക്കുകയാണെങ്കില്‍ രാഷ്ട്രീയമായി വലിയ പ്രത്യാഘാതമുണ്ടാകുമെന്ന ഭയം ഇരുവിഭാഗങ്ങളിലുമുണ്ടെന്നാണ് സൂചന. അതുകൊണ്ടുതന്നെ പരസ്യ വിമര്‍ശനങ്ങള്‍ക്കപ്പുറം വിഷയത്തില്‍ സൂക്ഷ്മമായ നിലപാടാണ് പ്രതിപക്ഷവും സ്വീകരിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, തിരുവനന്തപുരത്തെ അക്രമം സി.പി.എം. ആസൂത്രണം ചെയ്തതാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ആരോപിച്ചു. പിണറായിയിലും കോഴിക്കോടും യാതൊരു പ്രശ്നവുമില്ലാതെ ഇ.ഡി. പരിശോധന പൂര്‍ത്തിയായപ്പോള്‍ തലസ്ഥാനത്ത് മാത്രം സംഘര്‍ഷം ഉണ്ടായത് ദുരൂഹമാണെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. സമാധാനപരമായ പ്രതിഷേധമെന്ന ഉറപ്പ് നല്‍കിയ ശേഷമാണ് പാര്‍ട്ടി നേതാക്കളുടെ സാന്നിധ്യത്തില്‍ അക്രമം നടന്നതെന്നും ആക്രമണത്തില്‍ പങ്കെടുത്തവരെ പാര്‍ട്ടി ഓഫീസിനുള്ളില്‍ ഒളിപ്പിക്കാന്‍ ശ്രമമുണ്ടായതായും അദ്ദേഹം ആരോപിച്ചു. ഇ.ഡി. ഉദ്യോഗസ്ഥര്‍ക്കുനേരേയുള്ള ആക്രമണവും വാഹന നശീകരണവും നിയമവാഴ്ചയെ വെല്ലുവിളിക്കുന്നതാണെന്നും കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടി തുടരുമെന്നും ആഭ്യന്തര മന്ത്രി മുന്നറിയിപ്പ് നല്‍കി.

Copyright © . All rights reserved