Kerala

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.

വടക്കൻ ആൻഡമാൻ കടലിനു മുകളിലെ ചക്രവാതച്ചുഴി ബംഗാൾ ഉൾക്കടലിലേക്ക് നീങ്ങി അതിതീവ്ര ന്യൂനമർദ്ദമായി രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. ഇതിന്റെ സ്വാധീനഫലമായി സെപ്റ്റംബർ 24 വരെ കേരളത്തിൽ പല ഭാഗങ്ങളിലും മഴ സജീവമാകുമെന്നും ചിലയിടങ്ങളിൽ ശക്തമായ മഴ ലഭിക്കാമെന്നും മുന്നറിയിപ്പുണ്ട്.

അതേസമയം, തീരദേശ മേഖലകളിൽ കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുകയും വേണമെന്ന് അധികൃതർ അറിയിച്ചു.

ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന പ്രഖ്യാപനവുമായി ബന്ധപ്പെട്ട വിവാദത്തിൽ പുതിയ വിശദീകരണവുമായി റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എം.ഡി. ആന്റോ അഗസ്റ്റിൻ. മെസ്സിയുടെ സന്ദർശനത്തിനായുള്ള ഒരുക്കങ്ങളുടെ ഭാഗമായി ജിഎസ്ടി തുക അടച്ചത് എൽ.ഡി.എഫ് സർക്കാരിന്റെ നിർദേശപ്രകാരമാണെന്നും, പദ്ധതിയുമായി ബന്ധപ്പെട്ട നടപടികൾ സർക്കാർ സംവിധാനങ്ങളുടെ അറിവോടെയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മെസ്സി കേരളത്തിലെത്തുമെന്ന പ്രതീക്ഷയിൽ വിവിധ ഘട്ടങ്ങളിലായി നടപടികൾ പുരോഗമിച്ചിരുന്നുവെന്നാണ് ആന്റോയുടെ വാദം.

മെസ്സി–അർജന്റീന ടീം കേരളത്തിലെത്തുമെന്ന പ്രഖ്യാപനം യാഥാർഥ്യമായില്ലെന്ന പരാതിയെ തുടർന്നാണ് പ്രത്യേക അന്വേഷണസംഘം അന്വേഷണം ആരംഭിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ടി.വി. ഓഫീസും മറ്റ് കേന്ദ്രങ്ങളും പൊലീസ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ധനകാര്യ ഇടപാടുകൾ, കരാറുകൾ, നികുതി രേഖകൾ എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.

ഇതിനിടെ, അനധികൃത മദ്യശേഖര കേസിലും ആന്റോ അഗസ്റ്റിൻ അറസ്റ്റിലായതോടെ വിഷയത്തിന് കൂടുതൽ രാഷ്ട്രീയ-സാമൂഹിക ശ്രദ്ധ ലഭിച്ചു. എന്നാൽ മെസ്സി പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും അന്വേഷണ ഏജൻസികൾക്ക് കൈമാറിയിട്ടുണ്ടെന്നും അന്വേഷണവുമായി പൂർണമായി സഹകരിക്കുകയാണെന്നും ആന്റോ ആവർത്തിച്ചു. സംഭവത്തിലെ ആരോപണങ്ങളുടെയും പ്രത്യാരോപണങ്ങളുടെയും പശ്ചാത്തലത്തിൽ അന്വേഷണം തുടരുകയാണ്.

മലപ്പുറം: വിവാദങ്ങൾക്കൊടുവിൽ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന ആഡംബര കാർ റേഞ്ച് റോവർ ഉടമയ്ക്ക് തിരിച്ചുനൽകി തദ്ദേശവകുപ്പ് മന്ത്രി കെ.എം. ഷാജി. കണ്ണൂർ തില്ലങ്കേരി സ്വദേശിയും റിയാദിലെ വ്യവസായിയും കെ.എം.സി.സി. നേതാവുമായ യാക്കൂബിന്റെ ഉടമസ്ഥതയിലുള്ള KL 78 A 0009 നമ്പർ വാഹനമാണ് തിരികെ നൽകിയത്. മന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെയാണ് സുഹൃത്തായ യാക്കൂബിന്റെ വാഹനം ഷാജി ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിച്ചുതുടങ്ങിയത്.

സർക്കാർ അനുവദിച്ച ഇന്നോവ ക്രിസ്റ്റയ്ക്കു പകരം ലക്ഷങ്ങൾ വിലമതിക്കുന്ന സ്വകാര്യ ആഡംബര കാറിൽ സർക്കാർ ബോർഡും ‘13’ നമ്പറും പതിപ്പിച്ച് യാത്രചെയ്തത് രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരുന്നു. ഡിവൈഎഫ്ഐ ഉൾപ്പെടെയുള്ള സംഘടനകൾ ഇതിനെതിരെ രംഗത്തെത്തി. ഔദ്യോഗിക വാഹനത്തിന് പകരം സ്വകാര്യ വാഹനം ഉപയോഗിച്ചതിനെച്ചൊല്ലിയായിരുന്നു പ്രധാന വിമർശനം.

തനിക്ക് അനുവദിച്ച ഇന്നോവ ക്രിസ്റ്റ നാലു ലക്ഷത്തിലധികം കിലോമീറ്റർ ഓടിയതാണെന്നും ദീർഘദൂര യാത്രയ്ക്ക് അനുയോജ്യമല്ലെന്നും മന്ത്രി വിശദീകരിച്ചിരുന്നു. റേഞ്ച് റോവർ ഉപയോഗിച്ചതിന് സർക്കാർ ഖജനാവിൽനിന്ന് ഇന്ധനച്ചെലവോ വാടകയോ വാങ്ങിയിട്ടില്ലെന്നും മന്ത്രിയുടെ ഓഫിസ് വ്യക്തമാക്കിയിരുന്നു. എന്നാൽ വിവാദം ശക്തമായതോടെയാണ് വാഹനം ഉടമയ്ക്ക് തന്നെ തിരിച്ചുനൽകിയത്.

കോഴിക്കോട്: റെയിൽവേ സ്റ്റേഷനിൽ എക്സൈസ് റേഞ്ച് വിഭാഗം നടത്തിയ പരിശോധനയിൽ ആറ് കിലോയിലേറെ കഞ്ചാവുമായി യുവതി പിടിയിൽ. പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശിനി ലൈല ഗാത്തൂണാണ് പിടിയിലായത്. സംശയകരമായ സാഹചര്യത്തിൽ കണ്ട ഇവരുടെ ബാഗ് പരിശോധിച്ചപ്പോഴാണ് ആറ് പൊതികളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തിയത്.

കസ്റ്റഡിയിലെടുത്ത് കോഴിക്കോട് റേഞ്ച് എക്സൈസ് ഓഫീസിലെത്തിച്ച് ചോദ്യം ചെയ്തതോടെ, മുൻപും നിരവധി തവണ കോഴിക്കോട്ടേക്ക് കഞ്ചാവ് കടത്തിക്കൊണ്ടുവന്നിട്ടുണ്ടെന്ന് വ്യക്തമായതായി എക്സൈസ് അറിയിച്ചു. ഇത്തരത്തിൽ എത്തിക്കുന്ന കഞ്ചാവ് പ്രധാന വിതരണക്കാർക്ക് കൈമാറുകയാണ് ചെയ്തിരുന്നതെന്നും ഓരോ തവണയും ഏകദേശം 10,000 രൂപ ലഭിച്ചിരുന്നതായും യുവതി മൊഴി നൽകിയെന്നാണ് വിവരം.

കഞ്ചാവ് കൈമാറുന്ന ശൃംഖലയിലെ പ്രധാനികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതായി കോഴിക്കോട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പ്രഹ്ലാദൻ പറഞ്ഞു. ഇവരെ കേന്ദ്രീകരിച്ച് വരും ദിവസങ്ങളിൽ അന്വേഷണം ശക്തമാക്കും. പിടിയിലായ യുവതിയെ കോടതിയിൽ ഹാജരാക്കും.

കൊച്ചി: സംവിധായകൻ സനൽകുമാർ ശശിധരനെതിരെ നടി മഞ്ജു വാര്യർ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. എറണാകുളം മുൻസിഫ് കോടതിയിലാണ് ഹർജി നൽകിയത്. സമൂഹമാധ്യമങ്ങളിലൂടെ സനൽകുമാർ ശശിധരൻ നിരന്തരം തന്നെ അപമാനിക്കുകയാണെന്നും ഇതിന്റെ ഭാഗമായി നിരവധി പോസ്റ്റുകൾ പ്രസിദ്ധീകരിക്കുന്നുണ്ടെന്നും മഞ്ജു വാര്യർ ഹർജിയിൽ ആരോപിച്ചു.

തനിക്കെതിരായ സമൂഹമാധ്യമ പോസ്റ്റുകൾ നീക്കം ചെയ്യണമെന്നും സനൽകുമാറിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നുമാണ് മഞ്ജു വാര്യരുടെ ആവശ്യം. ഏറെ നാളായി സനൽകുമാർ നടത്തുന്ന പ്രതികരണങ്ങൾ തനിക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതായും അവർ ഹർജിയിൽ ചൂണ്ടിക്കാട്ടി. അതേസമയം, മഞ്ജു വാര്യർക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച് സനൽകുമാർ ശശിധരൻ കഴിഞ്ഞ ആറ് ദിവസമായി സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരം നടത്തുകയാണ്.

മഞ്ജു വാര്യർ തടവിലാണെന്നും ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് സനൽകുമാറിന്റെ സമരം. സർക്കാർ സംവിധാനങ്ങളോ നിയമസംവിധാനങ്ങളോ തന്റെ ആവശ്യങ്ങളിൽ നടപടി സ്വീകരിക്കാത്തതിനാലാണ് സമരമെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് മഞ്ജു വാര്യർ കോടതിയെ സമീപിച്ചത്. സനൽകുമാറിന്റെ സമരത്തെ പരിഹസിച്ച് മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യരും സമൂഹമാധ്യമത്തിൽ പ്രതികരിച്ചിരുന്നു.

കൊച്ചി: മെസ്സിയുടെ പേരുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിൽ ആന്റോ അഗസ്റ്റിൻ കൂടുതൽ കുരുക്കിലേക്ക്. കേസിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘം (എസ്ഐടി) ഉടൻ റിപ്പോർട്ട് നൽകും. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി), കസ്റ്റംസ്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) എന്നിവയ്ക്കാണ് റിപ്പോർട്ട് നൽകുന്നത്.

റെയ്ഡിൽ കണ്ടെത്തിയ തെളിവുകളും രേഖകളും ഉൾപ്പെടെയുള്ള വിവരങ്ങളാണ് എസ്ഐടി കേന്ദ്ര ഏജൻസികൾക്ക് കൈമാറുക. ഓരോ ഏജൻസിയുടെയും അധികാരപരിധിയിൽ വരുന്ന വിഷയങ്ങളിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് റിപ്പോർട്ട് നൽകുന്നത്. ഫെമ ചട്ടലംഘനം, ഹവാല ഇടപാട്, വിദേശത്തേക്കുള്ള പണം കൈമാറ്റം, ബെനാമി ഇടപാടുകൾ തുടങ്ങിയവ സംബന്ധിച്ചാണ് അന്വേഷണം ആവശ്യപ്പെടുക.

റെയ്ഡിനിടെ ഡോളർ ഉൾപ്പെടെയുള്ള വിദേശ കറൻസികളും കണ്ടെത്തിയിരുന്നു. ഇലക്ട്രോണിക്, ഡിജിറ്റൽ ഉപകരണങ്ങളും അന്വേഷണസംഘം പിടിച്ചെടുത്തിട്ടുണ്ട്. ഇവയുൾപ്പെടെയുള്ള തൊണ്ടിമുതലുകൾ ഇന്നലെ കോടതിയിൽ ഹാജരാക്കി.

നിലമ്പൂർ: കോളേജ് അധ്യാപകൻ ഉൾപ്പെടെ പ്രതികളായ എംഡിഎംഎ കേസിൽ നാലുപേർക്ക് ഉപാധികളോടെ ജാമ്യം. മമ്പാട് എം.ഇ.എസ്. കോളേജിലെ താൽക്കാലിക അധ്യാപകൻ സുഹൈൽ പെരിങ്ങോടൻ, ബ്യൂട്ടി പാർലർ ഉടമ ടി.എൻ. റീന, മുൻ പൊലീസ് ഉദ്യോഗസ്ഥന്റെ മകൻ വിവേക് വിജയൻ, സുബ്രഹ്മണ്യൻ എന്നിവർക്കാണ് നിലമ്പൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.

ബ്യൂട്ടി പാർലറിൽ എംഡിഎംഎ ഉപയോഗിക്കുന്നതിനിടെയാണ് റീന, വിവേക് വിജയൻ, സുബ്രഹ്മണ്യൻ എന്നിവർ പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. സുബ്രഹ്മണ്യനിൽനിന്ന് 0.4 ഗ്രാം എംഡിഎംഎയും 0.5 ഗ്രാം കഞ്ചാവും നേരത്തെ പിടികൂടിയിരുന്നു. ചോദ്യം ചെയ്യലിൽ സുഹൈൽ റീനയ്ക്കും സുബ്രഹ്മണ്യത്തിനും എംഡിഎംഎ എത്തിച്ചുന ൽകിയിരുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ സുഹൃത്തുക്കൾക്കിടയിൽ ലഹരി വിൽപ്പന നടത്തിയിരുന്നതായും വിവരം ലഭിച്ചു.

അതിനിടെ, റീനയുടെ വീട്ടിൽ പൊലീസ് പരിശോധന നടത്തുന്നതിനിടെ സമീപത്ത് കണ്ടെത്തിയ കാറിൽനിന്ന് 20.30 ഗ്രാം കഞ്ചാവും 2.06 ലക്ഷം രൂപയും പിടികൂടി. കാറിലുണ്ടായിരുന്നയാൾ രക്ഷപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പണവും ലഹരിമരുന്നും കണ്ടെത്തിയത്. 500 രൂപയുടെ കെട്ടുകളാക്കി സൂക്ഷിച്ചിരുന്ന പണത്തിനൊപ്പം പാസ്‌ബുക്ക്, ചെറിയ കവറുകൾ, ഇലക്ട്രോണിക് ത്രാസ് എന്നിവയും കണ്ടെടുത്തു. കാറിന്റെ ഉടമയെയും നിലവിലെ പ്രതികളുമായുള്ള ബന്ധവും ഉൾപ്പെടെ പൊലീസ് അന്വേഷണം തുടരുകയാണ്.

കൽപ്പറ്റ: അനധികൃതമായി മദ്യം കൈവശം വച്ച കേസിൽ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. തുടർന്ന് ജാമ്യം തേടി ആന്റോ ഹൈക്കോടതിയെ സമീപിച്ചു. ഹർജി ഇന്ന് തന്നെ പരിഗണിച്ചേക്കും. നിലവിൽ മാനന്തവാടി ജില്ലാ ജയിലിൽ കഴിയുന്ന ആന്റോയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ എക്സൈസ് നീക്കം തുടങ്ങി.

വീട്ടിൽ അനുവദനീയമായതിലും കൂടുതൽ മദ്യം സൂക്ഷിച്ചെന്ന കുറ്റത്തിലാണ് അബ്കാരി നിയമപ്രകാരം ആന്റോയെ അറസ്റ്റ് ചെയ്തത്. മെസ്സിയുടെ പേരിലുള്ള തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധനയ്ക്കിടെയാണ് വയനാട്ടിലെ വാഴവറ്റയിലെ കുടുംബവീട്ടിൽ നിന്ന് 67 ലിറ്റർ മദ്യം കണ്ടെത്തിയത്. ഇതിൽ 43 ലിറ്റർ വിദേശമദ്യവും 22 ലിറ്റർ വൈനും ഉൾപ്പെടുന്നു. പിടിച്ചെടുത്ത മദ്യത്തിൽ 12.75 ലിറ്റർ വ്യാജമദ്യമാണെന്നാണ് എക്സൈസിന്റെ കണ്ടെത്തൽ.

മദ്യം വിൽപനയ്ക്കായി സൂക്ഷിച്ചിരുന്നെങ്കിൽ ഗുരുതര കുറ്റമായി കണക്കാക്കും. സ്വന്തം ആവശ്യത്തിനായാണ് സൂക്ഷിച്ചതെങ്കിൽ, നിശ്ചിത പരിധിയിൽ കൂടുതൽ മദ്യം കൈവശം വയ്ക്കുന്നതിന് വീട്ടിൽ സ്ഥിരതാമസക്കാരായ മുതിർന്നവരുടെ എണ്ണം സംബന്ധിച്ച വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ട്. ഇക്കാര്യം തെളിയിക്കാൻ ആന്റോയ്ക്ക് കഴിഞ്ഞില്ലെന്നാണ് എക്സൈസ് പറയുന്നത്. കേരള അബ്കാരി നിയമത്തിലെ 55(a), 55(i), 58 വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മദ്യം എത്തിച്ചതുമായി ബന്ധപ്പെട്ട നികുതിവെട്ടിപ്പും അന്വേഷണ പരിധിയിലുണ്ട്.

കോട്ടയം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ കേരള ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്ക് നാല് വർഷം തടവുശിക്ഷ. കോട്ടയം വിജിലൻസ് പ്രത്യേക കോടതി ശിക്ഷ വിധിച്ചതോടൊപ്പം ₹30.84 ലക്ഷം പിഴയും ചുമത്തി. ശിക്ഷാവിധിക്കു പിന്നാലെ അദ്ദേഹത്തെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റും. വിധിക്കെതിരെ കേരള ഹൈക്കോടതിയെ സമീപിക്കുമെന്ന് ടോമിൻ തച്ചങ്കരി അറിയിച്ചിട്ടുണ്ട്.

2003 ജനുവരി 1 മുതൽ 2007 ജൂലൈ 7 വരെ അറിയാവുന്ന വരുമാന സ്രോതസുകളെക്കാൾ അനുപാതാതീതമായി സ്വത്ത് സമ്പാദിച്ചെന്ന കേസിലാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ (വിഎസിബി) കുറ്റപത്രപ്രകാരം ₹64 ലക്ഷം മൂല്യമുള്ള അധിക സ്വത്താണ് സമ്പാദിച്ചത്. അദ്ദേഹത്തിന്റെ സ്വത്തുക്കൾ അറിയാവുന്ന വരുമാനത്തേക്കാൾ 135 ശതമാനം കൂടുതലാണെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

2007-ലാണ് കേസ് രജിസ്റ്റർ ചെയ്തത്. 2013-ൽ വിജിലൻസ് കുറ്റപത്രം സമർപ്പിച്ചു. പാരമ്പര്യമായി ലഭിച്ച സ്വത്തുക്കളാണെന്ന് ചൂണ്ടിക്കാട്ടി കേസിൽനിന്ന് ഒഴിവാക്കണമെന്ന് ടോമിൻ തച്ചങ്കരി ആവശ്യപ്പെട്ടെങ്കിലും കോടതി അത് തള്ളി. വിചാരണക്കിടെ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പുനരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികളും ഫലപ്രദമായിരുന്നില്ല. 2023-ൽ ഡിജിപിയായി വിരമിച്ച ടോമിൻ തച്ചങ്കരിക്കെതിരായ കേസ് ദീർഘകാല വിചാരണയ്ക്കൊടുവിലാണ് ശിക്ഷാവിധിയിലെത്തിയത്.

കോട്ടയം: വിവാഹച്ചടങ്ങുകൾക്ക് ഭക്ഷണം എത്തിക്കാമെന്ന് പറഞ്ഞ് പണം വാങ്ങിയശേഷം ഭക്ഷണം നൽകാതെ തട്ടിപ്പ് നടത്തിയ കേസിൽ കാറ്ററിങ് സ്ഥാപന ഉടമ പോലീസ് കസ്റ്റഡിയിൽ. കാഞ്ഞിരപ്പള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഉദയം കാറ്ററിങ് ആൻഡ് ഇവന്റ്സ് ഉടമ വിഷ്ണു മോഹനെയാണ് കോട്ടയം ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് വിളിച്ചുവരുത്തിയ ശേഷമായിരുന്നു നടപടി.

വിവാഹത്തിന് ഭക്ഷണം എത്തിക്കാമെന്ന് പറഞ്ഞ് പണം വാങ്ങിയെങ്കിലും നിശ്ചയിച്ച സമയത്ത് ഭക്ഷണം എത്തിച്ചില്ലെന്നാണ് പരാതി. സംഭവത്തിൽ ഇയാൾക്കെതിരെ മൂന്ന് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കോട്ടയം ഈസ്റ്റ്, മുണ്ടക്കയം, എറണാകുളം ജില്ലയിലെ കുന്നത്തുനാട് പൊലീസ് സ്റ്റേഷനുകളിലാണ് കേസുകൾ.

സെപ്റ്റംബർ 13ന് മുണ്ടക്കയം, കഞ്ഞിക്കുഴി, പെരുമ്പാവൂർ എന്നിവിടങ്ങളിലെ വിവാഹച്ചടങ്ങുകൾക്ക് ഭക്ഷണം എത്തിക്കാമെന്ന് പറഞ്ഞാണ് പണം വാങ്ങിയത്. എന്നാൽ സമയത്ത് ഭക്ഷണം എത്തിക്കാതെ വിശ്വാസവഞ്ചന നടത്തിയെന്നാണ് പരാതി. ബി.എൻ.എസ് 316, 318 ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. വിഷ്ണു മോഹന്റെ അറസ്റ്റ് രേഖപ്പെടുത്തി നാളെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

Copyright © . All rights reserved