Kerala

കേരളത്തിൽ ആവർത്തിക്കുന്ന പ്രളയ-ഉരുൾപൊട്ടൽ ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ മഴ മുന്നറിയിപ്പ് സംവിധാനങ്ങളുടെ കാര്യക്ഷമത വീണ്ടും ചർച്ചയാകുന്നു. കൃത്രിമ ബുദ്ധി (എഐ) ഉൾപ്പെടെയുള്ള ആധുനിക സാങ്കേതിക വിദ്യകൾ കാലാവസ്ഥാ പ്രവചനത്തിൽ സഹായിക്കുന്നുണ്ടെങ്കിലും വളരെ ചെറിയ പ്രദേശങ്ങളിൽ മണിക്കൂറുകൾക്കുള്ളിൽ രൂപംകൊള്ളുന്ന അതിതീവ്രമഴയും മിന്നൽപ്രളയവും കൃത്യമായി മുൻകൂട്ടി കണ്ടെത്തുന്നതിൽ ഇപ്പോഴും പരിമിതികളുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

വിപുലമായ കാലാവസ്ഥാ മാതൃകകളും ഉപഗ്രഹ വിവരങ്ങളും ഉപയോഗിച്ച് എഐ സംവിധാനങ്ങൾ മഴയുടെ സാധ്യതയും തീവ്രതയും വിലയിരുത്തുന്നുണ്ടെങ്കിലും പ്രദേശിക തലത്തിലുള്ള കാലാവസ്ഥാ വ്യതിയാനങ്ങൾ പലപ്പോഴും പ്രവചനങ്ങളെ വെല്ലുവിളിക്കാറുണ്ട്. കൂടുതൽ ഡോപ്ലർ റഡാറുകളും തറനിരീക്ഷണ കേന്ദ്രങ്ങളും സ്ഥാപിച്ചാൽ മാത്രമേ അതിവേഗം രൂപംകൊള്ളുന്ന മഴമേഘങ്ങളെയും പ്രാദേശിക ദുരന്ത സാധ്യതകളെയും കൂടുതൽ കൃത്യതയോടെ തിരിച്ചറിയാനാകൂവെന്നാണ് വിലയിരുത്തൽ.

സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയുള്ള സാഹചര്യത്തിൽ ദുരന്തനിവാരണ സംവിധാനങ്ങൾ ജാഗ്രതയിലാണ്. കൃത്യമായ പ്രവചനത്തിനൊപ്പം മുന്നറിയിപ്പുകൾ സമയബന്ധിതമായി ജനങ്ങളിലെത്തിക്കുന്നതും അതിന് അനുസരിച്ചുള്ള തയ്യാറെടുപ്പുകളും ദുരന്തനഷ്ടം കുറയ്ക്കുന്നതിൽ നിർണായകമാണെന്ന് വിദഗ്ധർ പറയുന്നു.

കേരളത്തിൽ കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനുള്ള വിവിധ സംവിധാനങ്ങൾ നിലവിലുണ്ടെങ്കിലും പോക്സോ (POCSO) നിയമപ്രകാരമുള്ള കേസുകളുടെ എണ്ണം വീണ്ടും വർധിച്ചതായി കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്റെ റിപ്പോർട്ട്. 2024ൽ 4,607 കേസുകളായിരുന്നെങ്കിൽ 2025ൽ അത് 4,765 ആയി ഉയർന്നു. നിയമബോധവൽക്കരണം വർധിച്ചതും പരാതിപ്പെടാനുള്ള മടി കുറഞ്ഞതുമാണ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടാൻ കാരണമായതെന്നും റിപ്പോർട്ടിൽ പറയുന്നു.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പോക്സോ കേസുകൾ റിപ്പോർട്ട് ചെയ്തത് തിരുവനന്തപുരത്താണ്. 2025ൽ ജില്ലയിൽ 689 കേസുകൾ രജിസ്റ്റർ ചെയ്തു. കൊല്ലത്ത് 502 കേസുകളും മലപ്പുറത്ത് 465 കേസുകളും കോഴിക്കോട് 460 കേസുകളും റിപ്പോർട്ട് ചെയ്തു. ജനസാന്ദ്രത, നഗരവൽക്കരണം, പരാതി നൽകാനുള്ള സംവിധാനങ്ങളിലേക്കുള്ള പ്രവേശനം, ബോധവൽക്കരണം എന്നിവ ചില ജില്ലകളിൽ കേസുകളുടെ എണ്ണം കൂടുതലാകാൻ കാരണമായതായി റിപ്പോർട്ട് വിലയിരുത്തുന്നു.

2025ൽ റിപ്പോർട്ട് ചെയ്ത 4,765 കേസുകളിലെ 4,818 കുട്ടി അതിജീവിതരിൽ 86 ശതമാനവും പെൺകുട്ടികളാണ്. 15 മുതൽ 18 വയസ് വരെയുള്ള കുട്ടികളാണ് ഏറ്റവും കൂടുതൽ ഇരകളായത്. ഭൂരിഭാഗം അതിക്രമങ്ങളും വീടുകൾ പോലുള്ള പരിചിത ഇടങ്ങളിലാണ് നടന്നതെന്നും പ്രതികളിൽ പലരും കുട്ടികൾക്ക് പരിചയമുള്ളവരോ കുടുംബാംഗങ്ങളോ ആണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കുട്ടികൾക്ക് ലൈഫ് സ്കിൽ പരിശീലനവും ലൈംഗിക അതിക്രമങ്ങളെ തിരിച്ചറിയാനുള്ള ബോധവൽക്കരണവും കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

തിരുവനന്തപുരം ∙ കല്ലറയിൽ ഒമ്പതാം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ അയൽവാസിയെ പോക്സോ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. മുതുകുള സ്വദേശിയായ ധർമരാജൻ (58) ആണ് പിടിയിലായത്. ജൂലൈ 31-ന് വൈകിട്ടാണ് വിദ്യാർഥിയെ വീട്ടുവരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടക്കത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് പിന്നീട് കേസിന്റെ വിവിധ വശങ്ങൾ വിശദമായി പരിശോധിച്ചു.

അന്വേഷണത്തിനിടെ നാട്ടുകാർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ധർമരാജനെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ കുട്ടിയെ മുൻപ് ലൈംഗികമായി പീഡിപ്പിച്ചതായി പ്രതി സമ്മതിച്ചതോടെയാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് പോക്സോ നിയമപ്രകാരം കേസും രജിസ്റ്റർ ചെയ്തു.

വിദ്യാർഥിയുടെ ആത്മഹത്യയും നേരത്തെ നടന്നതായി കണ്ടെത്തിയ ലൈംഗികാതിക്രമവും തമ്മിലുള്ള ബന്ധം ഉൾപ്പെടെ എല്ലാ സാഹചര്യങ്ങളും വിശദമായി അന്വേഷിച്ചുവരുകയാണെന്ന് പോലീസ് അറിയിച്ചു. ശാസ്ത്രീയ തെളിവുകളും മറ്റ് മൊഴികളും പരിശോധിച്ച ശേഷമായിരിക്കും തുടർ നിയമനടപടികൾ സ്വീകരിക്കുക.

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, വയനാട്, കാസർകോട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഓഗസ്റ്റ് 7, വെള്ളി) ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ മുതൽ പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ സെന്ററുകൾ, പ്രത്യേക ക്ലാസുകൾ എന്നിവയ്ക്കും അവധി ബാധകമാണ്.

പത്തനംതിട്ടയിലും കോട്ടയത്തും റെഡ്, ഓറഞ്ച് അലർട്ടുകളുടെ പശ്ചാത്തലത്തിലാണ് അവധി പ്രഖ്യാപിച്ചത്. ആലപ്പുഴയിൽ അതിശക്തമായ മഴയെ തുടർന്ന് വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതും ചില സ്കൂളുകളിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്നതും വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തിയാണ് നടപടി. വയനാട്ടിൽ പ്രൊഫഷണൽ കോളജുകൾ, കോച്ചിങ് സെന്ററുകൾ, മതപഠന ക്ലാസുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. എന്നാൽ റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ലെന്നും വിദ്യാർഥികളുടെ സുരക്ഷ സ്ഥാപന മേധാവികൾ ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.

കാസർകോട് ജില്ലയിലും അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ട് നിലനിൽക്കുന്നതിനാൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. അതേസമയം, അഞ്ച് ജില്ലകളിലും മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല, പൊതുപരീക്ഷകൾ, അഭിമുഖങ്ങൾ എന്നിവയ്ക്ക് മാറ്റമില്ലെന്ന് ജില്ലാ ഭരണകൂടങ്ങൾ അറിയിച്ചു.

ചങ്ങനാശേരി പായിപ്പാട് സ്വദേശികളായ മൂന്ന് പേർ രാജ്യത്തിന്റെ വൈവിധ്യവും സംസ്കാര സമ്പത്തും നേരിട്ട് അനുഭവിച്ചറിയാനും ദേശീയ ഐക്യത്തിന്റെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാനുമായി ഒരു മാസത്തിലേറെ നീളുന്ന ഭാരത പര്യടനത്തിന് തുടക്കം കുറിക്കുന്നു. മുൻ സൈനികനായ സി.പി. മോഹനന്റെ നേതൃത്വത്തിൽ ഇർഷാദ് ഇക്ബാലും ജോസഫ് വർഗീസും ചേർന്നാണ് യാത്ര നടത്തുന്നത്. ഓഗസ്റ്റ് 9-ന് ആരംഭിക്കുന്ന പര്യടനം ടാറ്റാ ഹാരിയർ വാഹനത്തിലാണ് നടത്തുക.

“ഇന്ത്യയെ കൂടുതൽ അടുത്തറിയുക, നാനാത്വത്തിൽ ഏകത്വം എന്ന സന്ദേശം പ്രചരിപ്പിക്കുക എന്നതാണ് യാത്രയുടെ പ്രധാന ലക്ഷ്യമെന്ന് സംഘാംഗങ്ങൾ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. കേരളത്തിൽ നിന്ന് പുറപ്പെടുന്ന സംഘം മംഗളൂരു, ഗോവ, ഗുജറാത്തിലെ കച്ച്, രാജസ്ഥാൻ, അമൃത്സർ, വാഗാ അതിർത്തി, ജമ്മു , കാശ്മീർ , ലേ,ലഡാക്ക്, ഹിമാചൽ പ്രദേശിലെ കുളു–മണാലി, ധർമ്മശാല, ഉത്തരാഖണ്ഡ്, നേപ്പാൾ എന്നിവിടങ്ങളിലൂടെ സഞ്ചരിക്കും. വിവിധ സംസ്ഥാനങ്ങളിലെ ജനജീവിതം, സംസ്കാരം, ചരിത്രപൈതൃകം, അതിർത്തി പ്രദേശങ്ങളിലെ ജീവിതസാഹചര്യങ്ങൾ എന്നിവ നേരിൽ മനസ്സിലാക്കുന്നതിനും രാജ്യത്തിന്റെ ഭൂമിശാസ്ത്രപരവും സാംസ്കാരികവുമായ വൈവിധ്യം രേഖപ്പെടുത്തുന്നതിനുമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

ഇന്ത്യൻ സൈന്യത്തിൽ സേവനമനുഷ്ഠിച്ച അനുഭവസമ്പത്തുള്ള സി.പി. മോഹനൻ ദേശീയബോധവും രാജ്യസ്നേഹവും യുവതലമുറയിൽ വളർത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയാണ് യാത്രയ്ക്ക് നേതൃത്വം നൽകുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ജനങ്ങളുമായി സംവദിക്കുകയും ദേശീയ ഐക്യം, മതസൗഹാർദം, പരസ്പര ബഹുമാനം എന്നിവയുടെ സന്ദേശം പങ്കുവയ്ക്കുകയും ചെയ്യും. ഒരു മാസത്തിലേറെ നീളുന്ന ഈ ഭാരത പര്യടനം വ്യക്തിഗത യാത്ര മാത്രമല്ല, രാജ്യത്തിന്റെ ആത്മാവിനെ അടുത്തറിയാനും “ഒരേ ഇന്ത്യ, ഒരേ മനസ് എന്ന ആശയം ജനങ്ങളിലേക്ക് എത്തിക്കാനുമുള്ള സാമൂഹിക ദൗത്യമാണെന്ന് സംഘാംഗങ്ങൾ പറഞ്ഞു. യാത്രയുടെ കൂടുതൽ വിശേഷങ്ങൾ വിവിധ ഘട്ടങ്ങളിൽ മലയാളം യുകെയിലൂടെ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

തിരുവനന്തപുരം: സംസ്ഥാനത്തെ മുൻഗണനാ (പിഎച്ച്എച്ച്) റേഷൻ കാർഡുടമകളിൽ അർഹതയില്ലാത്തതായി കണ്ടെത്തിയ 86,000 പേരെ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ സർക്കാർ നടപടി തുടങ്ങി. സാമ്പത്തികമായി മെച്ചപ്പെട്ടിട്ടും മുൻഗണനാ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നവരെ കണ്ടെത്തുന്നതിനായി നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് നടപടി. അർഹരായ കുടുംബങ്ങൾക്ക് ഭക്ഷ്യസുരക്ഷാ പദ്ധതികളുടെ പ്രയോജനം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിശോധന ശക്തമാക്കിയിരിക്കുന്നത്.

അർഹതയില്ലാത്തവർ സ്വമേധയാ കാർഡ് തിരികെ നൽകുകയോ സാധാരണ വിഭാഗത്തിലേക്ക് മാറുകയോ ചെയ്യണമെന്ന് സിവിൽ സപ്ലൈസ് വകുപ്പ് നിർദേശിച്ചു. പരിശോധനയിൽ അനർഹരാണെന്ന് കണ്ടെത്തുന്നവരിൽ നിന്ന് ലഭിച്ച ആനുകൂല്യങ്ങളുടെ മൂല്യം പിഴയോടെ ഈടാക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിനുമുമ്പും സമാന പരിശോധനകളിലൂടെ നിരവധി അനർഹ കാർഡുടമകളിൽ നിന്ന് പിഴ ഈടാക്കിയിരുന്നു.

റേഷൻ കാർഡ് വിവരങ്ങളുടെ ഡിജിറ്റൽ പരിശോധനയും വിവിധ സർക്കാർ ഡേറ്റാബേസുകളുമായുള്ള താരതമ്യവും തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. അനർഹരെ ഒഴിവാക്കി യഥാർഥ ഗുണഭോക്താക്കൾക്ക് മുൻഗണനാ ആനുകൂല്യങ്ങൾ ലഭ്യമാക്കുകയാണ് നടപടിയുടെ ലക്ഷ്യമെന്നും വകുപ്പ് വ്യക്തമാക്കി.

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയും പ്രളയഭീഷണിയും വീണ്ടും രൂക്ഷമാകുന്നതിനിടെ, വെള്ളപ്പൊക്ക നിയന്ത്രണത്തിനായി നെതർലൻഡ്സിന്റെ മാതൃകയിൽ ആവിഷ്കരിച്ച ‘റൂം ഫോർ ദ റിവർ’ പദ്ധതി ഇപ്പോഴും നടപ്പാകാതെ തുടരുന്നതായി റിപ്പോർട്ട്. നദികൾക്ക് കൂടുതൽ സ്ഥലം അനുവദിച്ച് പ്രളയജലം സുരക്ഷിതമായി ഒഴുക്കിവിടുക എന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച പദ്ധതി വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനക്കുറവും ഭരണതലത്തിലെ കാലതാമസവും മൂലം മുന്നോട്ട് നീങ്ങിയിട്ടില്ല.

2018ലെ മഹാപ്രളയത്തിന് പിന്നാലെയാണ് കേരളത്തിൽ സമാന മാതൃക നടപ്പാക്കണമെന്ന ആശയം ശക്തമായത്. പഠനങ്ങൾക്കായും വിദേശ സന്ദർശനങ്ങൾക്കായും തുക ചെലവഴിച്ചെങ്കിലും പദ്ധതിയുടെ പ്രായോഗിക ഘട്ടങ്ങളിലേക്ക് കടക്കാനായില്ല. പ്രളയ സാധ്യത കൂടുതലുള്ള മേഖലകളിൽ നദീതട വികസനവും ജലഒഴുക്ക് മെച്ചപ്പെടുത്തലും ലക്ഷ്യമിട്ടിരുന്ന പദ്ധതി ഇപ്പോഴും കടലാസിൽ തന്നെ ഒതുങ്ങുകയാണെന്നാണ് വിലയിരുത്തൽ.

ഇതിനിടെ മധ്യകേരളത്തിലും കുട്ടനാട്ട് ഉൾപ്പെടെയുള്ള താഴ്ന്ന പ്രദേശങ്ങളിലുമായി വീണ്ടും വെള്ളപ്പൊക്ക സാഹചര്യം രൂപപ്പെട്ടിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് നദികൾ കരകവിഞ്ഞൊഴുകുകയും നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലാകുകയും ചെയ്ത സാഹചര്യത്തിൽ ദീർഘകാല പ്രളയ പ്രതിരോധ പദ്ധതികൾ നടപ്പാക്കുന്നതിലെ വീഴ്ചകൾ വീണ്ടും ചർച്ചയാകുകയാണ്.

പ്രളയ നിയന്ത്രണത്തിനൊപ്പം നദീ പുനരുജ്ജീവനം, തണ്ണീർത്തട സംരക്ഷണം, അധിനിവേശങ്ങൾ നീക്കം ചെയ്യൽ തുടങ്ങിയ നടപടികളും അടിയന്തിരമായി നടപ്പാക്കണമെന്ന് വിദഗ്ധർ ആവശ്യപ്പെടുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ അതിതീവ്ര മഴയുടെ സാധ്യത വർധിക്കുന്നതിനാൽ, പ്രഖ്യാപനങ്ങളിൽ ഒതുങ്ങാതെ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കേണ്ടതിന്റെ ആവശ്യകതയാണ് നിലവിലെ മഴക്കെടുതി വീണ്ടും ഓർമ്മിപ്പിക്കുന്നത്.

പസഫിക് സമുദ്രത്തിൽ രൂപംകൊണ്ട എൽ നിനോ പ്രതിഭാസം വരും മാസങ്ങളിൽ ‘സൂപ്പർ എൽ നിനോ’ തലത്തിലേക്ക് ശക്തിപ്പെടാൻ സാധ്യതയുണ്ടെന്ന് ലോക കാലാവസ്ഥാ സംഘടന (WMO) മുന്നറിയിപ്പ് നൽകി. ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ ഇതിന്റെ സ്വാധീനം കൂടുതൽ പ്രകടമാകുമെന്നും, ആഗോളതലത്തിൽ താപനില ഉയരുന്നതിനൊപ്പം മഴയുടെ വിതരണക്രമത്തിലും വലിയ മാറ്റങ്ങൾ ഉണ്ടാകാമെന്നുമാണ് വിലയിരുത്തൽ.

ഇന്ത്യയിൽ കാലവർഷത്തെ ബാധിക്കാനിടയുള്ള ഈ പ്രതിഭാസം ചില മേഖലകളിൽ വരൾച്ചയ്ക്കും മറ്റിടങ്ങളിൽ അതിതീവ്ര മഴയ്ക്കും കാരണമാകുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ഇതിനിടെ കേരളം കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവ നേരിട്ടിരുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിക്കേണ്ട സാഹചര്യമുണ്ടായതും നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായതും ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നതാണ്.

കേരളത്തിൽ അതിശക്തമായ മഴയുടെ ആവർത്തനവും തീവ്രതയും വർധിക്കുന്നതായി പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നു. പ്രത്യേകിച്ച് പശ്ചിമഘട്ട മേഖലയിലും വടക്കൻ ജില്ലകളിലും അതിതീവ്ര മഴ സംഭവങ്ങൾ കൂടിവരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനവും എൽ നിനോ പോലുള്ള ആഗോള പ്രതിഭാസങ്ങളും ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ കേരളത്തിൽ മഴക്കെടുതി, വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ ദുരന്തങ്ങളുടെ സാധ്യത വർധിക്കാമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസിൽ നിർണായക ദൃക്‌സാക്ഷി കോടതിയിൽ കൂറുമാറി. ഓട്ടോറിക്ഷാ ഡ്രൈവറായ ഷഫീഖ് വിചാരണവേളയിൽ പ്രതിക്കനുകൂലമായി മൊഴി നൽകിയതോടെയാണ് കേസിൽ പുതിയ വഴിത്തിരിവുണ്ടായത്. തിരുവനന്തപുരം നാലാം അഡീഷണൽ സെഷൻസ് കോടതിയിലാണ് വിചാരണ നടക്കുന്നത്.

അപകടസമയത്ത് അമിതവേഗത്തിൽ എത്തിയ കാർ ബഷീറിന്റെ ബൈക്കിൽ ഇടിക്കുന്നതും വാഹനം ഓടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമനാണെന്നും നേരത്തെ പൊലീസിനും മജിസ്ട്രേറ്റിനും നൽകിയ രഹസ്യമൊഴിയിൽ ഷഫീഖ് വ്യക്തമാക്കിയിരുന്നു. എന്നാൽ കോടതിയിൽ നൽകിയ മൊഴിയിൽ വാഹനം ഓടിച്ചത് ആരാണെന്ന് അറിയില്ലെന്നും പ്രതിക്കൂട്ടിൽ നിൽക്കുന്നയാളെ തിരിച്ചറിയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, നാലാം സാക്ഷിയായ പി.ഡബ്ല്യു.ഡി ഓഫിസിലെ വാച്ച്മാൻ അനിൽകുമാർ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. അപകടശബ്ദം കേട്ട് പുറത്തുവന്നപ്പോൾ വാഹനം ഇടിച്ചു കിടക്കുന്നതാണ് കണ്ടതെന്നും വാഹനം ഓടിച്ചത് ശ്രീറാമാണെന്ന് നാട്ടുകാരും പൊലീസും പറയുന്നത് കേട്ടതായും അദ്ദേഹം കോടതിയെ അറിയിച്ചു. 2019 ഓഗസ്റ്റ് 3-ന് പുലർച്ചെ നടന്ന അപകടത്തിൽ സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ.എം. ബഷീർ മരിക്കുകയായിരുന്നു. കേസിൽ ഇതുവരെ നാല് സാക്ഷികളെയാണ് കോടതി വിസ്തരിച്ചിരിക്കുന്നത്.

തിരുവനന്തപുരം: ശക്തമായ മഴയും പ്രതികൂല കാലാവസ്ഥയും തുടരുന്നതിനിടെ സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, എറണാകുളം, തൃശൂർ, കണ്ണൂർ, കോട്ടയം, പത്തനംതിട്ട, കാസർകോട്, ആലപ്പുഴ, ഇടുക്കി, വയനാട് ജില്ലകളിലാണ് ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചത്. കേരള സർവകലാശാല ബുധനാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായും പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും അധികൃതർ അറിയിച്ചു.

മഴ ശക്തമാകുമെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് വയനാട്ടിൽ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകി. ജില്ലയിലേക്കും ജില്ലയ്ക്ക് പുറത്തേക്കുമുള്ള യാത്രകളിൽ ജാഗ്രത പാലിക്കണമെന്നും അന്തർസംസ്ഥാന യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായും കലക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു. താമരശ്ശേരി ചുരം ഉൾപ്പെടെയുള്ള മലയോര പാതകളിലൂടെ യാത്ര ചെയ്യുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

ഇതിനിടെ, കാലാവസ്ഥാ മുന്നറിയിപ്പിൽ വീഴ്ചയുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം കേന്ദ്ര കാലാവസ്ഥാ വകുപ്പിനാണെന്ന് റവന്യുമന്ത്രി എ.പി. അനിൽകുമാർ പറഞ്ഞു. സംസ്ഥാനത്ത് നിലവിൽ ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുകയാണ്. മഴക്കെടുതിയിൽ ഇതുവരെ 27 പേർ മരിക്കുകയും നാലുപേരെ കാണാതാകുകയും ചെയ്തതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. 418 ദുരിതാശ്വാസ ക്യാംപുകളിലായി 18,434 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ടെന്നും 52 വീടുകൾ പൂർണമായും 555 വീടുകൾ ഭാഗികമായും തകർന്നതായും അധികൃതർ അറിയിച്ചു.

RECENT POSTS
Copyright © . All rights reserved