കൊച്ചി: ഒന്നാം ബലാത്സംഗക്കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി സുപ്രധാന നിരീക്ഷണങ്ങൾ രേഖപ്പെടുത്തി. ഇരുവരും തമ്മിലുള്ള ബന്ധം പ്രാഥമികമായി ഉഭയസമ്മതപ്രകാരമാണെന്ന് തോന്നുന്നുവെന്നും ബന്ധം തകരുന്നതോടെ അത് പീഡനക്കേസായി മാറ്റുന്ന പ്രവണത ശരിയല്ലെന്നും കോടതി വ്യക്തമാക്കി.
പരാതിക്കാരിയും ഒന്നാം പ്രതിയും തമ്മിലുള്ള വാട്ട്സാപ്പ് സന്ദേശങ്ങൾ അടുത്ത വ്യക്തിബന്ധത്തെ സൂചിപ്പിക്കുന്നതായി കോടതി വിലയിരുത്തി. നിർബന്ധമോ ബലപ്രയോഗമോ നടന്നതായി തെളിവുകൾ കാണുന്നില്ലെന്നും 2025 ഏപ്രിൽ 22നും മേയ് അവസാനം നടന്നത് ഉഭയസമ്മത ലൈംഗികബന്ധമായിരിക്കാമെന്നുമാണ് കോടതി നിരീക്ഷിച്ചത്.
ഗർഭച്ഛിദ്ര ഗുളികകൾ പരാതിക്കാരി ആവശ്യപ്പെട്ടതും സ്വമേധയാ കഴിച്ചതുമെന്ന സൂചന വാട്ട്സാപ്പ് ചാറ്റുകളിൽ നിന്ന് ലഭിക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. ബിഎൻഎസ് 89-ാം വകുപ്പ് പ്രയോഗിക്കാൻ സ്ത്രീയുടെ സമ്മതമില്ലായ്മ തെളിയിക്കേണ്ടതുണ്ടെന്നും നിർബന്ധമുണ്ടായോയെന്ന് വിചാരണയിലൂടെ മാത്രമേ അന്തിമമായി വ്യക്തമാകൂ എന്നും കോടതി പറഞ്ഞു.
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ ആദ്യ ബലാത്സംഗക്കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. യുവതിയെ മാനസികമായി തളര്‍ത്തി ലൈംഗികമായി ഉപയോഗിച്ചുവെന്നതാണ് പ്രോസിക്യൂഷന്റെ വാദം. മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും ജാമ്യം ലഭിച്ചാല്‍ തന്റെ ജീവന് ഭീഷണിയുണ്ടാകുമെന്നുമാണ് പരാതിക്കാരി കോടതിയെ അറിയിച്ചത്. സമാന രീതിയില്‍ നിരവധി പെണ്‍കുട്ടികളെ പ്രതി പീഡിപ്പിച്ചതായും പരാതിയില്‍ ആരോപിക്കുന്നു.
എന്നാല്‍ പരാതിക്കാരിയുടെ മൊഴി പരിശോധിക്കുമ്പോള്‍ ബലാത്സംഗം നടന്നതായി കണക്കാക്കാന്‍ കഴിയില്ലെന്ന പ്രാഥമിക നിരീക്ഷണമാണ് കോടതി നടത്തിയതെന്ന് സൂചന. വിവാഹിതയായ സ്ത്രീ മറ്റൊരു ബന്ധത്തില്‍ ഏര്‍പ്പെടുന്നത് നിയമപരമായോ ധാര്‍മികമായോ കുറ്റകരമല്ലെന്നിരിക്കെ എങ്ങനെ ജാമ്യം നിഷേധിക്കാനാകുമെന്ന ചോദ്യം കോടതി ഉന്നയിച്ചു. കേസിലെ സാഹചര്യങ്ങള്‍ വിശദമായി വിലയിരുത്തിയ ശേഷമേ അന്തിമനിലപാട് സ്വീകരിക്കൂവെന്നും കോടതി വ്യക്തമാക്കി.
പ്രതിക്കെതിരെ നഗ്ന ദൃശ്യങ്ങള്‍ കൈവശം വെച്ചതായി കണ്ടെത്തിയാല്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്നത് പരിഗണിക്കാമെന്നും കോടതി സൂചിപ്പിച്ചു. മറ്റ് രണ്ടും മൂന്നും കേസുകളില്‍ നേരത്തെ ജാമ്യം ലഭിച്ചിട്ടുള്ളതിനാല്‍ ആദ്യ കേസിലെ ഹൈക്കോടതി വിധി നിര്‍ണായകമാകും. രാഷ്ട്രീയ-നിയമവൃത്തങ്ങളില്‍ ശ്രദ്ധേയമായ കേസായതിനാല്‍ വിധിയിലേക്ക് ഉറ്റുനോക്കുകയാണ് എല്ലാവരും.
തിരുവനന്തപുരം: ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാറിന്റെ സഹോദരി ഉഷാ മോഹൻദാസ് കോൺഗ്രസിലേക്ക് ചേക്കേറുമെന്ന സൂചനകൾ ശക്തമാകുന്നു. കോൺഗ്രസ് നേതൃത്വം താനുമായി ചർച്ച നടത്തിയതായി ഉഷ സ്ഥിരീകരിച്ചെങ്കിലും ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് വ്യക്തമാക്കി. രാഷ്ട്രീയ രംഗത്ത് പുതിയ നീക്കങ്ങൾക്ക് വഴിയൊരുങ്ങുന്ന സാഹചര്യത്തിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നിൽകണ്ട് കൊട്ടാരക്കര മണ്ഡലത്തിൽ മത്സരിക്കാൻ താൽപര്യമുണ്ടെന്ന് ഉഷാ മോഹൻദാസ് നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത്തവണ കൊട്ടാരക്കരയിൽ അയിഷാ പോറ്റിക്കായിരിക്കും കോൺഗ്രസ് മുൻഗണന നൽകുക എന്നതാണ് പാർട്ടി വൃത്തങ്ങളിൽ നിന്നുള്ള സൂചന. ഇതോടെ ഉഷയുടെ സാധ്യതകൾ സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്.
ഉഷ കോൺഗ്രസിൽ എത്തുകയാണെങ്കിൽ ഏത് മണ്ഡലം നൽകുമെന്നതടക്കമുള്ള വിഷയങ്ങളിൽ പാർട്ടിക്കുള്ളിൽ ചർച്ചകൾ സജീവമാണ്. ‘കോൺഗ്രസ് നേതൃത്വവുമായി ചർച്ചകൾ നടന്നിട്ടുണ്ട്. എന്നാൽ ഔദ്യോഗിക തീരുമാനം എടുത്തിട്ടില്ല,’ എന്ന് ഉഷ മാധ്യമങ്ങളോട് പ്രതികരിച്ചു. വരും ദിവസങ്ങളിൽ വിഷയത്തിൽ വ്യക്തത വരുമെന്നാണ് സൂചന.
കോഴിക്കോട്: ലൈംഗികാതിക്രമ ആരോപണത്തെ തുടർന്ന് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിതയ്ക്ക് ജാമ്യം അനുവദിച്ചു. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അമ്പതിനായിരം രൂപയുടെ രണ്ട് ആൾജാമ്യത്തിലാണ് ജാമ്യം. മാസത്തിൽ രണ്ടുതവണ അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണമെന്നും, രണ്ടാമത്തെയും നാലാമത്തെയും വെള്ളിയാഴ്ചകളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ ഹാജരാകണമെന്നും കോടതി നിർദേശിച്ചു. സാക്ഷികളെ സ്വാധീനിക്കരുതെന്നും സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുതെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
21 ദിവസത്തിലേറെയായി ഷിംജിത ജയിലിലായിരുന്നു. മുൻപ് കുന്നമംഗലം മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് സെഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ചതായി കരുതുന്ന മൊബൈൽ ഫോൺ, ലാപ്ടോപ്പ് എന്നിവയുടെ ശാസ്ത്രീയ പരിശോധനാഫലം ഇതുവരെ ലഭിച്ചിട്ടില്ലെന്നും, ഫലം വരുന്നതുവരെ ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം.
എന്നാൽ ഈ ആവശ്യം തള്ളിയാണ് കോടതി ജാമ്യം അനുവദിച്ചത്. നിലവിൽ മഞ്ചേരി ജയിലിലായിരുന്ന ഷിംജിതക്കെതിരെ ആത്മഹത്യ പ്രേരണാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ജാമ്യത്തിനുള്ള മറ്റു ഉപാധികളുടെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.
തിരുവനന്തപുരം: കെട്ടുറപ്പുള്ള തിരക്കഥയും സൂക്ഷ്മമായ ആസൂത്രണവും ഉപയോഗിച്ച് നടപ്പാക്കിയ ഭൂമിതട്ടിപ്പ് അവസാന നിമിഷം പൊളിഞ്ഞപ്പോൾ വെളിവായത് കേരളം കണ്ടിട്ടില്ലാത്ത ക്രിമിനൽ ബുദ്ധി. തലസ്ഥാനത്തെ പത്തുകോടി രൂപ വിലമതിക്കുന്ന ഭൂമിതട്ടിപ്പ് കേസിൽ വനിതാ സബ് രജിസ്ട്രാറുടെ അറസ്റ്റ് സംഭവത്തിന് നിർണായക വഴിത്തിരിവായി. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ സ്ത്രീയുടെ തിരുവനന്തപുരം ജവഹർ നഗറിലെ ഭൂമിയും വീടും രൂപസാദൃശ്യമുള്ളവരെ ഉപയോഗിച്ചും വ്യാജരേഖകൾ ഒരുക്കിയും കൈക്കലാക്കി മറിച്ചുവിറ്റ കേസിലാണ് ശാസ്തമംഗലം സബ് രജിസ്ട്രാർ കെ.എസ്. ലക്ഷ്മിയെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്.
ആധാരമെഴുത്തുകാരനും കോൺഗ്രസ് പ്രാദേശിക നേതാവുമായ മണികണ്ഠനാണ് കേസിലെ മുഖ്യസൂത്രധാരനെന്ന് പൊലീസ് പറയുന്നു. ഇയാളിൽ നിന്ന് 10 ലക്ഷം രൂപയും 10 മൊബൈൽ ഫോണുകളും കൈക്കൂലിയായി വാങ്ങിയതായും വ്യാജമായി നിർമിച്ച തിരിച്ചറിയൽ രേഖകൾ പരിശോധിച്ച് ഉറപ്പുവരുത്തിയതും ലക്ഷ്മിയാണെന്നുമാണ് കണ്ടെത്തൽ. സംശയം ഒഴിവാക്കാൻ സബ് രജിസ്ട്രാർ ഓഫീസിന് പുറത്തുവെച്ചായിരുന്നു പ്രമാണങ്ങളിൽ ഒപ്പിടിച്ചത്. ദീർഘകാല നിരീക്ഷണത്തിനും കൃത്യമായ തെളിവുശേഖരണത്തിനും ശേഷമാണ് നിർണായക രജിസ്ട്രേഷൻ തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥയെ അറസ്റ്റ് ചെയ്തത്.
അമേരിക്കയിൽ താമസിക്കുന്ന ഡോറയുടെ ഉടമസ്ഥതയിലുള്ള 14.5 സെന്റ് വസ്തുവും വീടും ആറുമാസത്തെ ആസൂത്രണത്തിനൊടുവിലാണ് തട്ടിയെടുത്തത്. ഡോറയുമായി രൂപസാദൃശ്യമുള്ള വസന്ത (76)യെ കണ്ടെത്തി പണം നൽകി ആൾമാറാട്ടം നടത്തുകയായിരുന്നു ആദ്യഘട്ടം. തുടർന്ന് ഡോറയുടെ വളർത്തുമകളെന്ന വ്യാജേന മറ്റൊരു പ്രതി മെറിന് ധനനിശ്ചയം നടത്തി, പിന്നീട് ചന്ദ്രസേനന്റെ പേരിൽ വിലയാധാരം എഴുതി. ഡോറയുടെ കെയർടേക്കർ കരമടയ്ക്കാൻ പോയപ്പോഴാണ് വസ്തു മറ്റൊരാളുടെ പേരിലാണെന്ന് കണ്ടെത്തി തട്ടിപ്പ് പുറത്തുവരുന്നത്.
കാസർകോട്: വ്ലോഗർ ചിന്നു പാപ്പുവിന്റെ മരണത്തിൽ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. ചിന്നു പാപ്പു എന്നറിയപ്പെടുന്ന കെ. രേഷ്മയുടെ മരണം തൂങ്ങി മരണമാണെന്നാണ് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്. കാസർകോട് ജനറൽ ആശുപത്രിയിൽ ഇന്ന് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലെ മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വ്യക്തമാകുകയുള്ളുവെന്ന് പൊലീസ് അറിയിച്ചു.
അതേസമയം, ചിന്നുവും ആൺസുഹൃത്തും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ആൺസുഹൃത്തിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി. ചിന്നുവിന്റെയും ആരോപണവിധേയനായ യുവാവിന്റെയും മൊബൈൽ ഫോണുകൾ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശാസ്ത്രീയ പരിശോധനയ്ക്കായി ഇവ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലീസ് വ്യക്തമാക്കി. മരണത്തിൽ എന്തെങ്കിലും ദുരൂഹതയുണ്ടോയെന്ന് എല്ലാ കോണിലും അന്വേഷണം പുരോഗമിക്കുകയാണ്.
ആദൂർ ആലംതടുക്ക സ്വദേശികളായ ഗംഗാധരൻ–ശൈലജ ദമ്പതികളുടെ മകളാണ് കെ. രേഷ്മ. ള്ളിയത്തടുക്കയിലെ വാടക ക്വാർട്ടേഴ്സിലായിരുന്നു താമസം. ഇന്നലെ ഉച്ചയോടെയാണ് മുറിയിൽ തൂങ്ങിയ നിലയിൽ രേഷ്മയെ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഒരു മാസം മുൻപ് വിവാഹമോചിതയായിരുന്ന രേഷ്മയ്ക്ക് നാല് വയസുള്ള ഒരു ആൺകുട്ടിയുണ്ട്. തനത് കാസർകോട് ഭാഷയിൽ സാമൂഹികമാധ്യമങ്ങളിൽ ഉള്ളടക്കം അവതരിപ്പിച്ചിരുന്ന ചിന്നു പാപ്പുവിന് ഇൻസ്റ്റഗ്രാമിൽ രണ്ട് ലക്ഷത്തിലധികം അനുയായികളുണ്ടായിരുന്നു. നാടൻ ഭക്ഷണവും പ്രാദേശിക വിഭവങ്ങളും അവതരിപ്പിച്ച വീഡിയോകൾ വ്യാപക ശ്രദ്ധ നേടിയിരുന്നു.
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് നടൻ ജയറാമിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമൻസ് നൽകി. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടുള്ള നോട്ടീസ് ഇന്നലെയാണ് അയച്ചത്. അടുത്ത ആഴ്ച ഇഡിയുടെ മുന്നിൽ ഹാജരാകണമെന്നാണ് നിർദേശം. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ശബരിമലയിലെ സ്വർണം ഉപയോഗിച്ച് പ്രതികൾക്ക് ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക നേട്ടം ഉണ്ടായിട്ടുണ്ടോ എന്നതാണ് ഇഡി പരിശോധിക്കുന്നത്. ഇതിന്റെ ഭാഗമായാണ് പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ജയറാമിന് സമൻസ് ലഭിച്ചത്. സ്വർണക്കൊള്ള കേസിൽ പ്രതികൾക്കപ്പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ച ഇഡി തുടക്കത്തിൽ 12 പേർക്കാണ് സമൻസ് അയച്ചത്. ഇവരിൽ മൂന്ന് പേർ മാത്രമാണ് എസ്ഐടിയുടെ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.
നിർമാണ പ്രവർത്തനങ്ങളുടെ സമയത്ത് ശബരിമലയിലെ കട്ടിളപ്പാളിയും വാതിലുകളും ഉൾപ്പെടെയുള്ള വിശേഷപ്പെട്ട വസ്തുക്കൾ പോറ്റി വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി പൂജകളും പ്രാർത്ഥനകളും നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം വസ്തുക്കൾ വീട്ടിൽ വെച്ച് പൂജിച്ചാൽ ഐശ്വര്യം ഉണ്ടാകുമെന്ന വിശ്വാസം പ്രചരിപ്പിച്ചാണ് പലയിടങ്ങളിലും പൂജകൾ നടത്തിയതെന്നും ഇതിനായി പണം വാങ്ങിയതായും ഇഡി വ്യക്തമാക്കി. പോറ്റിയുമായുള്ള ചെന്നൈയിലെ പരിചയം മൂലമാണ് ശബരിമലയിലെ വിശേഷപ്പെട്ട വസ്തുക്കൾ വീട്ടിൽ വെച്ച് പൂജ നടത്തിയതെന്ന് ജയറാം മുൻപ് അറിയിച്ചിരുന്നു.
മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളിയിൽ അതിഥിത്തൊഴിലാളികൾ തമ്മിലുണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ കലാശിച്ചു. മൂർച്ചയുള്ള ആയുധംകൊണ്ട് കുത്തേറ്റ ഒഡിഷ കേന്ദ്രപ്പാറ സ്വദേശി രാകേഷ് ബെഹ്റ (26) മരിച്ചു. സംഭവത്തിൽ ഒഡിഷ കേന്ദ്രപ്പാറ സ്വദേശിയായ ശരത് മഹാറാണ (മിട്ടു–36)യെ മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തു. ഇൻസ്പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിലായിരുന്നു നടപടി.
ഞായറാഴ്ച അർധരാത്രിയോടെ പേഴയ്ക്കാപ്പിള്ളി പൈനാപ്പിൾ സിറ്റിയിൽ പ്രവർത്തിക്കുന്ന പ്ലൈവുഡ് കമ്പനിയുടെ വളപ്പിലെ താമസമുറിയിലായിരുന്നു സംഭവം. ഒരേ കമ്പനിയിൽ ജോലി ചെയ്യുന്ന ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെയാണ് പ്രതി ഹാക്സോ ബ്ലേഡ് ഉപയോഗിച്ച് നിർമ്മിച്ച കത്തി കൊണ്ട് രാകേഷ് ബെഹ്റയുടെ നെഞ്ചിൽ രണ്ടുതവണ കുത്തിയതെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ രാകേഷിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ച ശേഷം കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരണം സംഭവിച്ചത്.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. രാകേഷിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ടുപോയി.
പുത്തൂർ (കൊല്ലം): മന്ത്രവാദം നടത്തി ബാധയൊഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിലായി. വെണ്ടാർ അരീക്കൽ സ്വദേശി വി.എസ്. മുരാരി തന്ത്രി എന്ന പേരിൽ അറിയപ്പെട്ടിരുന്ന വ്യാജ ജ്യോത്സ്യൻ രാജൻ ബാബുവിനെയാണ് പോലീസ് പിടികൂടിയത്. കേസെടുത്തതിനു പിന്നാലെ ഒളിവിൽ പോയ ഇയാളെ നടത്തിയ അന്വേഷണത്തിനൊടുവിൽ ഭരണിക്കാവിൽനിന്നാണ് അറസ്റ്റ് ചെയ്തത്.
ജ്യോതിഷ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന വിശ്വാസത്തിൽ പെൺകുട്ടിയും അമ്മയും നേരത്തെ രാജൻ ബാബുവിന്റെ വീട്ടിലെത്തിയിരുന്നു. കുട്ടിയുടെ ശരീരത്തിൽ ബാധ കയറിയതാണ് കുടുംബം നേരിടുന്ന പ്രശ്നങ്ങൾക്ക് കാരണമെന്നു പറഞ്ഞ ഇയാൾ, മന്ത്രവാദത്തിലൂടെ അത് മാറ്റാമെന്ന് വിശ്വസിപ്പിച്ചതിനെ തുടർന്നാണ് ഞായറാഴ്ച വീണ്ടും അരീക്കലിലെ വീട്ടിലെത്തിയത്.
രാവിലെ പതിനൊന്നോടെ എത്തിയ ഇവർക്കു മൂന്നു മണിയോടെയാണ് കാണാൻ അവസരം ലഭിച്ചത്. തുടർന്ന് രാജൻ ബാബു പെൺകുട്ടിയെ മാത്രമായി അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ഏറെ സമയം കഴിഞ്ഞിട്ടും മകൾ പുറത്തേക്കു വരാതിരുന്നതിനാൽ അമ്മ അകത്ത് കയറി അന്വേഷിച്ചപ്പോഴാണ് കുട്ടി കരഞ്ഞുകൊണ്ട് തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയത്. വിവരം പുറത്തറിഞ്ഞതോടെ നാട്ടുകാർ വീടിനു മുന്നിൽ തടിച്ചുകൂടി പ്രതിഷേധിച്ചു. ബഹളത്തിനിടയിൽ പ്രതി സ്ഥലത്തു നിന്നു രക്ഷപ്പെടുകയായിരുന്നു.
കൊല്ലം: സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കുടുക്കിയതാണെന്ന ഗുരുതര വെളിപ്പെടുത്തലുമായി ആർ. ബാലകൃഷ്ണപിള്ളയുടെ മകൾ ഉഷാ മോഹൻദാസ് രംഗത്തെത്തി. ആ സംഭവങ്ങളിൽ ഉമ്മൻചാണ്ടിയുടെയും കുടുംബത്തിന്റെയും നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകളിൽ തനിക്ക് ഖേദമുണ്ടെന്നും അവർ പറഞ്ഞു. ഗണേഷ്കുമാർ ഉമ്മൻചാണ്ടിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന ആരോപണം വീണ്ടും ഉയരുന്ന പശ്ചാത്തലത്തിലാണ് ഈ വെളിപ്പെടുത്തൽ.
ഉമ്മൻചാണ്ടിയുടെ ഇടപെടൽ ഉണ്ടായില്ലായിരുന്നെങ്കിൽ, ആദ്യഭാര്യ നൽകിയ ഗാർഹികപീഡന പരാതിയിൽ ഗണേഷ്കുമാർ അന്ന് ജയിലിലാകുമായിരുന്നുവെന്നും, തുടർന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനോ മന്ത്രിസ്ഥാനത്തിലെത്താനോ കഴിയില്ലായിരുന്നുവെന്നും ഉഷാ മോഹൻദാസ് പറഞ്ഞു. മന്ത്രിസ്ഥാനം തിരികെ ലഭിക്കാത്തതിനെ തുടർന്ന് ഉമ്മൻചാണ്ടിയോടുള്ള വൈരാഗ്യം ഗണേഷിൽ ശക്തമായെന്നും അതാണ് പിന്നീട് പ്രശ്നങ്ങൾക്ക് വഴിവെച്ചതെന്നും അവർ ആരോപിച്ചു.
സോളാർ കേസുമായി ബന്ധപ്പെട്ട് ആരോപണങ്ങളടങ്ങിയ ഒരു കത്ത് ബാലകൃഷ്ണപിള്ളയ്ക്ക് ലഭിച്ചിരുന്നുവെന്നും അത് താൻ നേരിട്ട് കണ്ടിട്ടുണ്ടെന്നും ഉഷാ മോഹൻദാസ് വ്യക്തമാക്കി. ആ കത്തിൽ ഉമ്മൻചാണ്ടിയെക്കുറിച്ച് ഒരു പരാമർശവും ഉണ്ടായിരുന്നില്ലെന്നും, പിന്നീട് ആ പേര് കൂട്ടിച്ചേർത്തതാണെന്നും അവർ പറഞ്ഞു. സോളാർ കേസും കത്തുമായി ബന്ധപ്പെട്ട സംഭവങ്ങളും ഉമ്മൻചാണ്ടിയുടെ കുടുംബത്തിന് വലിയ മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയതായും, ഇത്രകാലം ഇക്കാര്യം തുറന്നു പറയാതിരുന്നതായും ഉഷാ മോഹൻദാസ് കൂട്ടിച്ചേർത്തു.