Kerala

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലോക്സഭാംഗമായ കെ.സി വേണുഗോപാൽ മുഖ്യമന്ത്രിയായേക്കുമെന്ന സൂചനകൾ ശക്തമാകുന്നതിനിടെ സംസ്ഥാന രാഷ്ട്രീയം പുതിയ അനിശ്ചിതത്വത്തിലേക്ക് നീങ്ങുന്നു. കെ.സി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌താൽ ആറുമാസത്തിനകം നിയമസഭാംഗമാകേണ്ടതും ലോക്സഭാംഗത്വം രാജിവെക്കേണ്ടതുമായതിനാൽ ലോക്സഭയിലും നിയമസഭയിലും ഉപതിരഞ്ഞെടുപ്പ് അനിവാര്യമാകും. ഇതോടെയാണ് ഉപതിരഞ്ഞെടുപ്പിലെ രാഷ്ട്രീയ ഗണിതവും ബിജെപി വോട്ടുകളുടെ നിലപാടും വീണ്ടും ചർച്ചയാകുന്നത്. ബിജെപി വോട്ടുകൾ എൽഡിഎഫിന് അനുകൂലമായി നീങ്ങിയാൽ യുഡിഎഫിന് “നാണംകെട്ട തോൽവി” നേരിടേണ്ടിവരുമെന്ന ആശങ്ക കോൺഗ്രസ് വൃത്തങ്ങളിൽ തന്നെ ഉയരുന്നുണ്ട്.

മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള കോൺഗ്രസിലെ ആഭ്യന്തര പോര് ഇതിനോടകം തന്നെ പരസ്യ ഏറ്റുമുട്ടലിലേക്കാണ് നീങ്ങിയിരിക്കുന്നത്. കെ.സി വേണുഗോപാൽ, വി.ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവർ തങ്ങളുടെ അവകാശവാദത്തിൽ ഉറച്ചുനിന്നതോടെ ദില്ലിയിൽ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും നടത്തിയ ചർച്ച തീരുമാനമില്ലാതെ അവസാനിച്ചു. നേതാക്കളുടെ തമ്മിലടിയും പ്രവർത്തകരുടെ തെരുവ് പ്രതിഷേധവും ഹൈക്കമാൻഡിനെ കടുത്ത അസ്വസ്ഥരാക്കിയെന്നാണ് വിവരം. മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതും കോൺഗ്രസിലെ അധികാരപ്പോര് തുറന്നുകാട്ടുന്നതുമാണ് നിലവിലെ രാഷ്ട്രീയ ചിത്രം.

ഭൂരിഭാഗം എംഎൽഎമാരുടെയും പിന്തുണ തനിക്കാണെന്ന് കെ.സി വേണുഗോപാൽ അവകാശപ്പെട്ടപ്പോൾ, ദേശീയ നേതൃത്വത്തിന്റെ സ്വാധീനം ഉപയോഗിച്ച് എംഎൽഎമാരെ സ്വാധീനിക്കുകയാണെന്ന ഗുരുതര ആരോപണമാണ് വി.ഡി സതീശൻ ഉയർത്തിയത്. മുഖ്യമന്ത്രിയാക്കുന്നില്ലെങ്കിൽ മന്ത്രിസ്ഥാനം വേണ്ടെന്ന നിലപാട് സതീശനും ചെന്നിത്തലയും എടുത്തതോടെ കോൺഗ്രസിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമായി. ഘടകകക്ഷികളുടെ അഭിപ്രായവും ജനവികാരവും പരിഗണിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. അതേസമയം സീനിയോറിറ്റിയും സംഘടനാപരമായ പരിചയവും മുൻനിർത്തിയാണ് ചെന്നിത്തലയുടെ അവകാശവാദം.

ഇതിനിടെ നേതാക്കളുടെ പരസ്യ പോരാട്ടത്തിനെതിരെ രാഹുൽ ഗാന്ധി കടുത്ത അതൃപ്തി രേഖപ്പെടുത്തി. പ്രകടനങ്ങളും ഫ്ലെക്‌സ് യുദ്ധവും അടിയന്തരമായി അവസാനിപ്പിക്കണമെന്നും, ഇത്തരമൊരു സാഹചര്യത്തിൽ മുഖ്യമന്ത്രി പ്രഖ്യാപനം സാധ്യമല്ലെന്നും അദ്ദേഹം നേതാക്കളെ അറിയിച്ചതായാണ് റിപ്പോർട്ട്. ഉപതിരഞ്ഞെടുപ്പ് വന്നാൽ ബിജെപി എന്ത് നിലപാട് സ്വീകരിക്കും, ആ വോട്ടുകൾ ആരിലേക്ക് നീങ്ങും എന്നതാകും ഇനി കേരള രാഷ്ട്രീയത്തിലെ നിർണായക ചർച്ച. മുഖ്യമന്ത്രി തിരഞ്ഞെടുപ്പിലെ നീണ്ട അനിശ്ചിതത്വം തന്നെ യുഡിഎഫിന് രാഷ്ട്രീയ തിരിച്ചടിയാകുമോ എന്ന ചോദ്യവും ശക്തമാകുകയാണ്.

ദില്ലി: കോൺഗ്രസ് മുഖ്യമന്ത്രിപദ ചർച്ചകൾക്കായി ദില്ലിയിൽ നടന്ന നിർണായക കൂടിക്കാഴ്ച മൂന്ന് മണിക്കൂറിന് ശേഷം പൂർത്തിയായി. പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന സൂചനകൾക്കിടെ കെ സി വേണുഗോപാലിനെ ഹൈക്കമാൻഡ് മുന്നോട്ടുവെക്കാൻ സാധ്യത ശക്തമായിരിക്കുകയാണ്.

കോൺഗ്രസ് അധ്യക്ഷൻമല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നടന്ന ചർച്ചയിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ പങ്കെടുത്തു. കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നിവർ യോഗത്തിൽ പങ്കെടുത്ത് തങ്ങളുടെ നിലപാടുകൾ ഹൈക്കമാൻഡിനെ അറിയിച്ചു.

ഭൂരിപക്ഷം എംഎൽഎമാരുടെയും പിന്തുണ കെ സി വേണുഗോപാലിനാണെന്നാണ് വിലയിരുത്തൽ. അതേസമയം ഘടകകക്ഷികളുടെ പിന്തുണ വി ഡി സതീശന് ലഭിക്കുന്ന സാഹചര്യത്തിൽ സീനിയോറിറ്റിയും രാഷ്ട്രീയ സമവാക്യങ്ങളും പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം ഉണ്ടാകുക.

കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകൾ നിർണായക ഘട്ടത്തിലേക്ക് കടക്കുന്നതിനിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് എന്നിവർ ദില്ലിയിലേക്ക് തിരിക്കും. എഐസിസി നേതൃത്വവുമായി നേരിട്ടുള്ള കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ചുള്ള അന്തിമ ചർച്ചകൾ നടത്താനാണ് മൂവർ സംഘത്തിന്റെ യാത്ര. എംഎൽഎമാരുടെ അഭിപ്രായങ്ങളും ഘടകകക്ഷികളുടെ നിലപാടുകളും ഉൾപ്പെടുത്തി നിരീക്ഷകർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഹൈക്കമാൻഡ് തീരുമാനം എടുക്കുക.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് സജീവ പരിഗണനയിലുള്ളത്. കെ.സി. വേണുഗോപാലിന് 45ലധികം എംഎൽഎമാരുടെ പിന്തുണ ലഭിച്ചിട്ടുണ്ടെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ അവകാശപ്പെടുന്നത്. ഈ പിന്തുണ ഹൈക്കമാൻഡ് ഗൗരവമായി പരിഗണിക്കുമെന്ന ആത്മവിശ്വാസത്തിലാണ് കെ.സി. ക്യാമ്പ്. അതേസമയം ഘടകകക്ഷികളുടെ ശക്തമായ പിന്തുണ തനിക്കനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് വി.ഡി. സതീശൻ വിഭാഗം.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വി.ഡി. സതീശനെ അനുകൂലിച്ച് ഫ്ലെക്സുകളും പ്രകടന ആഹ്വാനങ്ങളും ഉയരുന്നതിനിടെ കോൺഗ്രസിനകത്തെ ചർച്ചകൾ കൂടുതൽ സജീവമായിരിക്കുകയാണ്. മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾ തങ്ങളുടെ പിന്തുണയിൽ മാറ്റമില്ലെന്ന സൂചന നൽകിയിട്ടുണ്ട്. മറുവശത്ത്, സമവായ സ്ഥാനാർഥിയായി അവസാന നിമിഷത്തിൽ തനിക്ക് അവസരം ലഭിക്കാമെന്ന പ്രതീക്ഷ കൈവിടാതെയാണ് രമേശ് ചെന്നിത്തലയുടെ നീക്കങ്ങൾ. മുഖ്യമന്ത്രി തിരഞ്ഞെടുപ്പിനെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ അനിശ്ചിതത്വം അടുത്ത മണിക്കൂറുകളിൽ കൂടുതൽ ശക്തമാകാനാണ് സാധ്യത.

നെടുങ്കണ്ടം ഇരട്ടക്കൊലക്കേസിൽ അന്വേഷണം കൂടുതൽ ഗൗരവത്തിലേക്ക് കടക്കുമ്പോൾ, എട്ടുവർഷം മുമ്പ് കാണാതായ പിതാവ് മാത്യുവിന്റെ തിരോധാനവും വീണ്ടും ചർച്ചയാകുന്നു. പ്രതിയായ സജി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പുരയിടത്തിൽ നിന്ന് അസ്ഥിഭാഗങ്ങൾ കണ്ടെത്തിയതോടെയാണ് പോലീസ് മൂന്നാമത്തെ കൊലപാതക സംശയവും ശക്തമാക്കിയത്.

അമ്മ മേരിക്കുട്ടിയെയും സഹോദരൻ റെജിയെയും കൊലപ്പെടുത്തി വീടിനുസമീപം കുഴിച്ചിട്ടെന്ന കേസിൽ അറസ്റ്റിലായ സജിക്കെതിരെ പോലീസ് അന്വേഷണം വ്യാപിപ്പിക്കുകയാണ്. പട്ടിക്കൂടിനടുത്തുള്ള പഴയ ചാണകക്കുഴി ഭാഗത്ത് നടത്തിയ തിരച്ചിലിലാണ് അസ്ഥിഭാഗങ്ങൾ ലഭിച്ചത്. ഫോറൻസിക് പരിശോധനാഫലം പുറത്തുവന്നാൽ അവ മാത്യുവിന്റേതാണോയെന്ന് വ്യക്തമാകും.

2018 മാർച്ച് അഞ്ചിനാണ് മാത്യുവിനെ കാണാതായത്. അന്ന് അന്വേഷണം നടത്തിയെങ്കിലും വ്യക്തമായ തെളിവുകൾ ലഭിക്കാത്തതിനാൽ കേസ് അവസാനിപ്പിച്ചിരുന്നു. ഇപ്പോഴത്തെ കണ്ടെത്തലുകൾ കേസിന് പുതിയ വഴിത്തിരിവാകുമ്പോൾ, അസ്ഥികൾ മാത്യുവിന്റേതാണെന്ന് സ്ഥിരീകരിച്ചാൽ സജിക്കെതിരെ മറ്റൊരു കൊലപാതകക്കുറ്റവും ചുമത്തപ്പെടും.

വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനങ്ങൾ നടത്തി. കെ.പി.സി.സി.യുടെയും ഹൈക്കമാൻഡിന്റെയും വിലക്കുകൾ അവഗണിച്ചായിരുന്നു സെക്രട്ടേറിയറ്റിന് മുന്നിലടക്കം പ്രവർത്തകരുടെ പ്രതിഷേധം.

യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് വിജയത്തിന് വി.ഡി. സതീശന്റെ നേതൃത്വമാണ് കാരണമെന്നും അതിനാൽ മുഖ്യമന്ത്രി സ്ഥാനവും അദ്ദേഹത്തിനുതന്നെയാകണമെന്നുമാണ് പ്രവർത്തകരുടെ ആവശ്യം. സ്ത്രീകളും യുവാക്കളും ഉൾപ്പെടെ വലിയ പങ്കാളിത്തമാണ് പ്രതിഷേധങ്ങളിൽ ഉണ്ടായത്.

തിരുവനന്തപുരം പ്രതിഷേധത്തിനിടെ കെ.സി. വേണുഗോപാലിന്റെ ഫ്ലെക്സ് ബോർഡുകൾ പ്രവർത്തകർ വലിച്ചുകീറി. മറ്റൊരാളെ മുഖ്യമന്ത്രിയാക്കേണ്ട സാഹചര്യം പാർട്ടിക്കില്ലെന്നും വി.ഡി. സതീശൻ തന്നെ സംസ്ഥാനത്തെ നയിക്കണമെന്നുമാണ് പ്രവർത്തകർ ആവർത്തിച്ചത്.

തിരുവനന്തപുരം: കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകൾ നിർണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ, നിയുക്ത എംഎൽഎമാരുടെ അഭിപ്രായങ്ങൾ ശേഖരിച്ച എഐസിസി നിരീക്ഷകർ ഇന്ന് ഹൈക്കമാൻഡിന് റിപ്പോർട്ട് സമർപ്പിക്കും. രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെഎന്നിവരുമായി കൂടിക്കാഴ്ച നടത്തി സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം വിശദീകരിക്കാനാണ് നീക്കം. മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ ഇനി ഹൈക്കമാൻഡിന്റെ തീരുമാനം നിർണായകമാകുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

കെ സി വേണുഗോപാൽ പക്ഷം പ്രതീക്ഷിച്ചതിലും കൂടുതൽ എംഎൽഎമാരുടെ പിന്തുണ തങ്ങൾക്ക് ഉണ്ടെന്നാണ് അവകാശപ്പെടുന്നത്. അതേസമയം ഘടകകക്ഷികളുടെ പിന്തുണയും ജനപിന്തുണയും തങ്ങൾക്ക് അനുകൂലമാണെന്നാണ് വി ഡി സതീശൻ ക്യാംപ് വിലയിരുത്തുന്നത്. 20ലേറെ എംഎൽഎമാരുടെ പിന്തുണ ഉണ്ടെന്നാണ് രമേശ് ചെന്നിത്തല അനുകൂലികളും അവകാശപ്പെടുന്നത്. ഇതോടെ കോൺഗ്രസിനകത്തെ നേതൃത്വപ്പോര് കൂടുതൽ കടുത്തിരിക്കുകയാണ്.

സംസ്ഥാനത്തെ സീനിയർ നേതാക്കളെ ഉടൻ ദില്ലിയിലേക്ക് വിളിപ്പിച്ച് അന്തിമ ചർച്ചകൾ നടത്താനാണ് ഹൈക്കമാൻഡിന്റെ നീക്കം. ഇതിനിടെ കോൺഗ്രസിന്റെ ആഭ്യന്തര വിഷയങ്ങളിൽ മുസ്ലിം ലീഗ് ഇടപെടരുതെന്ന മാത്യു കുഴൽനാടന്റെ പരാമർശം മുന്നണിക്കകത്ത് പുതിയ അസ്വസ്ഥതയ്ക്കും ഇടയാക്കി. ഘടകകക്ഷികളുടെ അഭിപ്രായം അവഗണിക്കാനാകില്ലെന്ന നിലപാടിലാണ് ലീഗ് നേതൃത്വം.

യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ചർച്ചകൾക്കിടെ സിറ്റിംഗ് എംഎൽഎ തന്നെ മുഖ്യമന്ത്രിയാകണമെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഹൈക്കമാൻഡിനെ അറിയിച്ചു. ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കണമെന്നും കേരളത്തിലെ ജനവികാരം മാനിച്ചുള്ള തീരുമാനം വേണമെന്നും പി ജെ ജോസഫ് എഐസിസി നിരീക്ഷകരായ മുകുൾ വാസ്‌നിക്കും അജയ് മാക്കനും മുന്നിൽ ആവശ്യപ്പെട്ടു. ഈ നിലപാട് മാധ്യമങ്ങൾക്കുമുന്നിൽ പരസ്യമാക്കിയതോടെ മുഖ്യമന്ത്രിസ്ഥാനം ലക്ഷ്യമിടുന്ന കെസി വേണുഗോപാൽ പക്ഷത്തിന് വലിയ തിരിച്ചടിയായാണ് രാഷ്ട്രീയ വിലയിരുത്തൽ.

അതേസമയം മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള പോര് കോൺഗ്രസിനുള്ളിൽ ശക്തമാകുകയാണ്. കെസി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല പക്ഷങ്ങൾ ശക്തമായ അവകാശവാദങ്ങളുമായി രംഗത്തുണ്ട്. എംഎൽഎമാരുടെ ഭൂരിപക്ഷ പിന്തുണ കെസി പക്ഷത്തിനാണെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ നിരീക്ഷകർ എംഎൽഎമാരുമായി വ്യക്തിഗതമായി നടത്തിയ കൂടിക്കാഴ്ചകളിൽ സാഹചര്യം മാറിയെന്നാണ് വി ഡി-ആർസി പക്ഷങ്ങളുടെ വാദം.

കെസിക്ക് കൂട്ടമായി പിന്തുണ അറിയിച്ചിരുന്ന ചില എംഎൽഎമാർ പിന്നീട് നിലപാട് മാറ്റിയെന്നാണ് എതിർപക്ഷങ്ങളുടെ ആരോപണം. 40ലേറെ എംഎൽഎമാരുടെ പിന്തുണയെന്ന കെസി പക്ഷത്തിന്റെ കണക്ക് തെറ്റാണെന്നും വി ഡി പക്ഷം 30 മുതൽ 35 വരെ അംഗങ്ങളുടെ പിന്തുണ അവകാശപ്പെടുകയും ചെയ്തു. അതേസമയം 23 എംഎൽഎമാരുടെ പിന്തുണ തങ്ങൾക്കുണ്ടെന്നാണ് രമേശ് ചെന്നിത്തല പക്ഷത്തിന്റെ നിലപാട്.

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള കോൺഗ്രസിലെ ഉൾപ്പോര് തെരുവിലേക്കെത്തിയതോടെ പാർട്ടി ഉന്നത നേതൃത്വത്തിൽ കടുത്ത അതൃപ്തി. വിവിധ നേതാക്കൾക്ക് അനുകൂലമായി പ്രവർത്തകർ ചേരി തിരിഞ്ഞ് സ്വീകരണങ്ങൾ സംഘടിപ്പിച്ചതും പരസ്യപ്രചാരണങ്ങൾ ശക്തമാക്കിയതുമാണ് ഹൈക്കമാൻഡിനെ അസ്വസ്ഥരാക്കുന്നത്. സംഭവവികാസങ്ങളെക്കുറിച്ച് രാഹുൽ ഗാന്ധി നേരിട്ട് വിവരം തേടിയതായാണ് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

മുഖ്യമന്ത്രിയാരാകണമെന്ന വിഷയത്തിലുള്ള നിലപാട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയോ രാഹുൽ ഗാന്ധിയോ ഇപ്പോഴും വ്യക്തമായി അറിയിച്ചിട്ടില്ലെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. കെ.സി. വേണുഗോപാലിനെ ദില്ലിയിൽ നിന്ന് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചയക്കണമോയെന്ന കാര്യത്തിലും അന്തിമ തീരുമാനം രാഹുൽ ഗാന്ധിയുടേതായിരിക്കും. ഇതിനായി നിരീക്ഷകർ സമർപ്പിക്കുന്ന റിപ്പോർട്ടിന് നേതൃത്വം കാത്തിരിക്കുകയാണ്.

മുഖ്യമന്ത്രി തിരഞ്ഞെടുപ്പിൽ നിർണായകമായ കോൺഗ്രസ് നിയമസഭാ കക്ഷിയോഗം ഇന്ന് ചേരും. എഐസിസി നിരീക്ഷകരായ അജയ് മാക്കൻ, മുകുൾ വാസ്നിക് എന്നിവർ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തിയിരുന്നു. മുതിർന്ന നേതാക്കളുടെയും ഘടകകക്ഷി പ്രതിനിധികളുടെയും അഭിപ്രായം കേട്ട ശേഷമായിരിക്കും അന്തിമ തീരുമാനം ഉണ്ടാകുക.

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫിന് വ്യക്തമായ മുൻതൂക്കം പ്രവചിച്ച് ജോയൽ സോവിച്ചൻ നടത്തിയ രാഷ്ട്രീയ വിശകലനം ഏറെക്കുറെ കൃത്യമായി ഫലം കണ്ടതായി വിലയിരുത്തൽ. യുഡിഎഫിന് 89 മുതൽ 101 വരെ സീറ്റുകളും എൽഡിഎഫിന് 36 മുതൽ 49 വരെ സീറ്റുകളും ബിജെപിക്ക് 1 മുതൽ 3 വരെ സീറ്റുകളും ലഭിക്കുമെന്നായിരുന്നു മുൻകൂർ പ്രവചനം. അന്തിമ ഫലത്തിൽ യുഡിഎഫ് 102 സീറ്റും എൽഡിഎഫ് 35 സീറ്റും ബിജെപി 3 സീറ്റും നേടിയതോടെ പ്രവചനം രാഷ്ട്രീയ വൃത്തങ്ങളിൽ ശ്രദ്ധ നേടുകയാണ്.

വ്യക്തമായ രാഷ്ട്രീയ പ്രവണതകളും വോട്ടർമാരുടെ മനോഭാവവും അടിസ്ഥാനമാക്കിയായിരുന്നു ഈ വിലയിരുത്തലുകൾ നടത്തിയതെന്ന് ജോയൽ മലയാളം യുകെയോട് പറഞ്ഞു . ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ പ്രകടമായ വോട്ടിംഗ് പ്രവണത യുഡിഎഫിനെ നിർണായകമായി സഹായിച്ചു. അതോടൊപ്പം വനിതാ വോട്ടർമാരിൽ ഒരു വിഭാഗം ഭരണതുടർച്ചയോട് അനുകൂല മനോഭാവത്തിൽ നിന്ന് മാറിയതും എൽഡിഎഫിന് തിരിച്ചടിയായെന്ന് ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തെ ചുറ്റിപ്പറ്റിയ തുടർഭരണ പ്രചാരണം തിരിച്ചടിയായെന്നാണ് വിലയിരുത്തൽ.

യുഡിഎഫ് മുന്നോട്ടുവച്ച വാഗ്ദാനങ്ങൾ വിവിധ വിഭാഗം വോട്ടർമാരിൽ സ്വാധീനം ചെലുത്തി. പരമ്പരാഗത രാഷ്ട്രീയ പാർട്ടികളുടെ അതിരുകൾ കടന്നും ഈ വാഗ്ദാനങ്ങൾ പിന്തുണ സമാഹരിക്കാൻ സഹായിച്ചുവെന്നാണ് കണ്ടെത്തൽ. “തിരഞ്ഞെടുപ്പ് ഫലങ്ങൾ അവസാന നിമിഷങ്ങളിൽ മാറാമെങ്കിലും വലിയ രാഷ്ട്രീയ പ്രവണതകൾ നേരത്തേ തന്നെ വ്യക്തമായി കാണാനാകുമെന്ന് ഈ തിരഞ്ഞെടുപ്പ് വീണ്ടും തെളിയിച്ചു എന്ന് ജോയൽ പറഞ്ഞു. തെരഞ്ഞടുപ്പിന് മുൻപും കഴിഞ്ഞും 144 മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് വിശകലനങ്ങൾ മലയാളം യുകെയിൽ പ്രസിദ്ധീകരിച്ചിരുന്നത് ലോകമെങ്ങുമുള്ള വായനക്കാർ ഏറ്റെടുത്തിരുന്നു.

കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഒരു ലോക്സഭാ മണ്ഡലം ഒഴികെ ഭൂരിഭാഗം മണ്ഡലങ്ങളിലെയും ഫലങ്ങൾ കൃത്യമായി പ്രവചിച്ച അനുഭവസമ്പത്തിൻ്റെ ഉടമയാണ് ജോയൽ സോവിച്ചൻ. വിവിധ മണ്ഡലങ്ങളിലെ വോട്ടർമാരുടെ മനോഭാവം, പ്രാദേശിക രാഷ്ട്രീയ പ്രവണതകൾ, സ്ഥാനാർഥികളുടെ സ്വാധീനം തുടങ്ങിയ ഘടകങ്ങൾ ആഴത്തിൽ വിശകലനം ചെയ്താണ് ഈ പ്രവചനങ്ങൾ തയ്യാറാക്കിയത് എന്ന് ജോയൽ പറഞ്ഞു.

പത്തനംതിട്ട: റാന്നിയിലെ കീക്കൊഴൂർ സ്വദേശിനി രഞ്ജിതയെ വെട്ടിക്കൊന്ന കേസിൽ പ്രതിയായ അതുല്‍ സത്യന് ജീവപര്യന്തം കഠിനതടവ് ശിക്ഷ വിധിച്ച് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി. കേസിൽ കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്ന പ്രതിക്ക് വിചാരണ പൂർത്തിയാക്കിയ ശേഷമാണ് ശിക്ഷ പ്രഖ്യാപിച്ചത്.

2023 ജൂൺ 24ന് നടന്ന അരുംകൊലയാണ് നാടിനെ നടുക്കിയത്. രഞ്ജിതയ്‌ക്കൊപ്പം താമസിച്ചിരുന്ന അതുല്‍ സത്യൻ, മക്കളുടെ മുന്നിൽ വെച്ച് ക്രൂരമായി രഞ്ജിതയെ വെട്ടിക്കൊന്നതായാണ് കേസ്. ആക്രമണത്തിനിടെ രഞ്ജിതയുടെ അച്ഛനെയും അമ്മയെയും പ്രതി വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു.

മുൻപ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്ന അതുല്‍ സത്യനെതിരെ രഞ്ജിത പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ പരമാവധി ശിക്ഷ ഉറപ്പാക്കിയതായി കോടതി വ്യക്തമാക്കി.

RECENT POSTS
Copyright © . All rights reserved