Kerala

ഇടതുമുന്നണിയോടൊപ്പം തുടരുമെന്ന് ജോസ് കെ മാണിയും റോഷി അഗസ്റ്റിനും പരസ്യമായി ആവർത്തിച്ചിട്ടുണ്ടെങ്കിലും, കേരള കോൺഗ്രസ് എമ്മിനുള്ളിൽ മുന്നണി മാറ്റത്തെക്കുറിച്ചുള്ള അണിയറ നീക്കങ്ങൾ ശക്തമാണെന്നാണ് സൂചന. നേതൃനിരയിലും ജില്ലാ തലങ്ങളിലും നടക്കുന്ന ചർച്ചകൾ പാർട്ടിയുടെ ഭാവി രാഷ്ട്രീയ നിലപാടിനെ സ്വാധീനിക്കുമെന്നതിനാൽ, മറ്റന്നാൾ ചേരുന്ന സ്റ്റിയറിങ് കമ്മിറ്റി യോഗം നിർണായക വഴിത്തിരിവാകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

റോഷി അഗസ്റ്റിനുമായി സിപിഎം നേത്യത്വം തുടർച്ചയായി ആശയവിനിമയം നടത്തുന്നുണ്ടെങ്കിലും, ജോസ് കെ മാണി ഇടതുമുന്നണിയിൽ തുടരുമെന്ന കാര്യത്തിൽ പൂർണമായ ഉറപ്പ് ലഭിക്കാത്ത അവസ്ഥയിലാണ് സിപിഎം. പാർട്ടിക്കുള്ളിലെ അഭിപ്രായ ഭിന്നതകളും ചില നേതാക്കളുടെ അസന്തോഷവും മുന്നണി മാറ്റ ചർച്ചകൾക്ക് കൂടുതൽ ശക്തി നൽകുന്നതായാണ് സൂചന, എന്നാൽ റോഷി അഗസ്റ്റിൻ ഇടതിനൊപ്പം ഉറച്ചുനിൽക്കുന്ന നിലപാടിൽ തന്നെയാണെന്ന് വ്യക്തമാക്കുന്നു.

പാർട്ടിയുടെ രാഷ്ട്രീയ നിലപാട് ഇടതുമുന്നണിക്കൊപ്പം തന്നെയാണെന്ന് ജോസ് കെ മാണി പലവട്ടം വ്യക്തമാക്കിയിട്ടുണ്ടെന്നും, ഇപ്പോൾ പുറമേ നടക്കുന്ന ചർച്ചകൾ പാർട്ടിയെ അസ്ഥിരപ്പെടുത്താനുള്ള അജണ്ടയുടെ ഭാഗമാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു. മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ഇടതുമുന്നണിയോടൊപ്പം തുടരുമെന്ന നിലപാട് റോഷി അഗസ്റ്റിനും ആവർത്തിച്ചതോടെ, സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയാണ് ഉയരുന്നത്.

ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ തെളിവെടുപ്പിന്റെ ഭാഗമായി തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിലെത്തിച്ചു . പത്തനംതിട്ട എ.ആർ. ക്യാമ്പിൽ നിന്ന് പുലർച്ചെ 5.30-ന് പുറപ്പെട്ട പ്രത്യേക അന്വേഷണസംഘം, തുടർന്ന് അടൂർ മുണ്ടപ്പള്ളിയിലെ രാഹുലിന്റെ വീട്ടിലും തെളിവെടുപ്പ് നടത്താനാണ് പദ്ധതിയിടുന്നത്.

വ്യാഴാഴ്ച ഉച്ചവരെ മാത്രമാണ് രാഹുലിന്റെ പോലീസ് കസ്റ്റഡി കാലാവധി നിലനിൽക്കുന്നത്, ഈ സമയത്തിനുള്ളിൽ പരമാവധി തെളിവുകൾ ശേഖരിക്കാനാണ് അന്വേഷണസംഘത്തിന്റെ ശ്രമം. എന്നാൽ, അന്വേഷണവുമായി രാഹുൽ പൂർണമായി സഹകരിക്കുന്നില്ലെന്ന വിവരമാണ് പുറത്തുവരുന്നത്; പാലക്കാട്ടെ ഹോട്ടൽമുറിയിൽ നിന്ന് പിടിച്ചെടുത്ത ഫോണിന്റെ ലോക്ക് ഇതുവരെ തുറന്നു നൽകിയിട്ടില്ല.

രാഹുലിന്റെ യഥാർഥ വസതിയിൽ നിന്ന് കണ്ടെത്തിയ മറ്റൊരു ഫോണിൽ വ്യക്തിപരമായ ചിത്രങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും, ലാപ്‌ടോപ്പ് എവിടെയെന്നതിൽ വ്യക്തമായ വിശദീകരണം ലഭിച്ചിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. കാനഡയിൽ ജോലി ചെയ്യുന്ന 31-കാരിയുടെ പരാതിയിൽ ശനിയാഴ്ച രാത്രി പാലക്കാട്ടുനിന്നാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. രാഹുലിന്റെ ജാമ്യാപേക്ഷ 16-ന് പരിഗണിക്കും

കൊച്ചി: ശബരിമലയിൽ അയ്യപ്പഭക്തർ സമർപ്പിക്കുന്ന നെയ്യ് അഭിഷേകത്തിന് ശേഷം പാക്കറ്റുകളിലാക്കി വിൽക്കുന്ന ‘ആടിയ ശിഷ്ടം നെയ്യ്’ വിൽപ്പനയിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് വിജിലൻസ് അന്വേഷണം നടത്താൻ കേരള ഹൈക്കോടതി ഉത്തരവിട്ടു. മകരവിളക്ക് സീസണിലെ തിരക്കിനിടയിൽ ശബരിമല സ്പെഷ്യൽ കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ടിലാണ് വൻ തട്ടിപ്പിന്റെ സൂചനകൾ പുറത്തുവന്നത്. 13,679 പാക്കറ്റ് നെയ്യിന്റെ വിൽപ്പനത്തുക ദേവസ്വം ബോർഡ് അക്കൗണ്ടിൽ അടച്ചിട്ടില്ലെന്നാണ് പ്രാഥമിക കണ്ടെത്തൽ.

100 മില്ലി ലിറ്റർ നെയ്യ് വീതമുള്ള ഓരോ പാക്കറ്റിനും 100 രൂപ നിരക്കിൽ കണക്കാക്കുമ്പോൾ ഏകദേശം 13.67 ലക്ഷം രൂപയുടെ കുറവാണ് കണ്ടെത്തിയത്. നേരത്തെ തന്ത്രിയുടെയും മേൽശാന്തിയുടെയും മുറികളിൽ അനധികൃതമായി നെയ്യ് വിൽക്കുന്നത് കോടതി വിലക്കിയിരുന്നു. തുടർന്ന് ദേവസ്വം കൗണ്ടറുകൾ വഴിയേ മാത്രം വിൽപ്പന നടത്താൻ തീരുമാനിച്ച സാഹചര്യത്തിലാണ് പുതിയ ക്രമക്കേടുകൾ നടന്നതെന്നതാണ് റിപ്പോർട്ട്.

നെയ്യ് പായ്ക്ക് ചെയ്യുന്നതിനായി പാലക്കാട് സ്വദേശിയായ കോൺട്രാക്ടറെ നിയോഗിച്ചിരുന്നുവെന്നും പായ്ക്ക് ചെയ്ത പായ്ക്കറ്റുകളുടെ എണ്ണവും കൗണ്ടറുകളിലെ വിൽപ്പന രേഖകളും തമ്മിൽ പൊരുത്തക്കേടുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഇതുമായി ബന്ധപ്പെട്ട് ചുമതലയുണ്ടായിരുന്ന സുനിൽ കുമാർ പോറ്റിയെ ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്തു. ശബരിമലയിൽ നേരത്തെ റിപ്പോർട്ട് ചെയ്ത സ്വർണ്ണക്കൊള്ളയ്ക്കു പിന്നാലെയാണ് നെയ്യ് തട്ടിപ്പും പുറത്തുവരുന്നത്. ഭക്തരുടെ വിശ്വാസത്തെ ചൂഷണം ചെയ്യുന്ന വിഷയമാണിതെന്നും, ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.

പത്തനംതിട്ട: ബലാത്സംഗ കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ മൊബൈൽ ഫോൺ പൊലീസ് കണ്ടെത്തി. പാലക്കാട് കെപിഎം ഹോട്ടലിൽ നടത്തിയ പരിശോധനയിലാണ് ഫോൺ ലഭിച്ചത്. എന്നാൽ ലാപ്ടോപ് എവിടെയെന്ന് രാഹുൽ വെളിപ്പെടുത്താൻ തയ്യാറായിട്ടില്ല. ലാപ്ടോപ് കണ്ടെത്തിയ ശേഷമേ പാലക്കാട് തെളിവെടുപ്പിന് കൊണ്ടുപോകൂവെന്ന് അന്വേഷണ സംഘം അറിയിച്ചു. വാങ്ങാൻ ഉദ്ദേശിച്ചിരുന്ന ഫ്ലാറ്റുമായി ബന്ധപ്പെട്ട് ബിൽഡറുടെ മൊഴിയും രേഖപ്പെടുത്തും. കോടതിയിൽ ഹാജരാക്കിയ രാഹുലിനെ മൂന്നു ദിവസത്തെ എസ്ഐടി കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്; ജാമ്യാപേക്ഷ 16ന് പരിഗണിക്കും.

യുവതിയുടെ പരാതിയിൽ പരാമർശിക്കുന്ന തിരുവല്ലയിലെ ഹോട്ടലിലും പാലക്കാടും എത്തിച്ച് തെളിവെടുപ്പും വിശദമായ ചോദ്യം ചെയ്യലുമാണ് എസ്ഐടിയുടെ ലക്ഷ്യം. അറസ്റ്റുമായി ബന്ധപ്പെട്ട മാധ്യമ ചോദ്യങ്ങളോട് രാഹുൽ ഇന്നും പ്രതികരിച്ചില്ല. മാവേലിക്കര സബ് ജയിലിൽ നിന്ന് രാവിലെ തിരുവല്ലയിലേക്ക് കൊണ്ടുവരുന്നതിനിടെ പ്രതിക്കെതിരെ വിവിധ യുവജന സംഘടനകൾ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് തിരുവല്ല താലൂക്ക് ആശുപത്രിയിലും മജിസ്ട്രേറ്റ് കോടതിയിലും കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തി.

കോടതിയിൽ എസ്ഐടി മൂന്നു ദിവസത്തെ കസ്റ്റഡി അപേക്ഷ സമർപ്പിച്ചപ്പോൾ, കേസ് കെട്ടിച്ചമച്ചതും രാഷ്ട്രീയ പ്രേരിതവുമാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാൽ വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി 15-ാം തീയതി വൈകിട്ട് വരെ കസ്റ്റഡിയിൽ വിടാൻ കോടതി അനുമതി നൽകി. തുടർന്ന് രാഹുലിനെ പത്തനംതിട്ട എ.ആർ. ക്യാമ്പിലെത്തിച്ച് ചോദ്യം ചെയ്യൽ തുടങ്ങി. തിരുവല്ലയിലെ ഹോട്ടലിൽ അടക്കം എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നും ചില ഇലക്ട്രോണിക് ഉപകരണങ്ങൾ കൂടി കണ്ടെത്താനുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചു.

അതിരമ്പുഴ: കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് ഇടവകയില്‍ സെന്റ് വിന്‍സെന്റ് ഡി പോൾ സൊസൈറ്റി സെന്റ് മാത്യൂസ് കോൺഫറെൻസ് ഭവനരഹിതർക്കായി വീടുകൾ നിർമ്മിച്ചു നൽകുന്ന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വീടിന്റെ വെഞ്ചരിപ്പും താക്കോൽ ദാനവും ചങ്ങനാശ്ശേരി അതിരൂപത അഭിവന്ദ്യ മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ നാളെ (ജനുവരി 14) നിർവഹിക്കും. തിരുപ്പിറവിയുടെ 2025-ാം വര്‍ഷ ജൂബിലിയും സൊസൈറ്റിയുടെ 85-ാം വാര്‍ഷികവും പ്രമാണിച്ചാണ് ഭവനം നിര്‍മിച്ചത്.

പരേതരായ വരകുകാലായില്‍ വീ. ഡീ കുര്യനും റോസമ്മ കുര്യനും സൊസൈറ്റിക്ക് ദാനമായി നല്‍കിയ 4 സെന്റ് സ്ഥലത്താണ് 12 ലക്ഷം ചിലവില്‍ 514 ചതുരശ്ര അടി വീട് നിര്‍മ്മിച്ചിട്ടുള്ളത്. ഇടവകയിൽ സൊസൈറ്റി നിര്‍മ്മിക്കുന്ന 11-ാമത്തെ ഭവനമാണിത്. ചടങ്ങിൽ വികാരി ഫാ. സോണി തെക്കുംമുറിയിൽ അധ്യക്ഷത വഹിക്കും. സഹ വികാരി ഫാ. ജെറിന്‍ കാവനാട്ട്, സൊസൈറ്റി പ്രസിഡണ്ട് ബെന്നി തടത്തിൽ, സെക്രട്ടറി ഫ്രാൻസിസ് സെബാസ്റ്റിയൻ എന്നിവര്‍ പ്രസംഗിക്കും.

കൊച്ചി: കേരള യൂണിവേഴ്സിറ്റിയിലെ രജിസ്ട്രാർ- വൈസ്ചാൻസലർ (VC) തർക്കത്തിൽ മുൻ രജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാറിന് സുപ്രീം കോടതിയുടെ സിംഗിൾ ബെഞ്ച് സ്റ്റേ നൽകി. ഹർജിയിൽ കോടതി, അനിൽകുമാറിന് നൽകിയ കുറ്റാരോപണ നോട്ടീസിന്മേൽ യാതൊരു നടപടി സ്വീകരിക്കരുതെന്നും നിർദ്ദേശിച്ചു.

അനിൽകുമാർ സസ്പെൻഷൻ കാലയളവിൽ ഫയലുകൾ കൈകാര്യം ചെയ്തതിനെ അടിസ്ഥാനമാക്കി വി സി കുറ്റാരോപണ നോട്ടീസ് അയച്ചിരുന്നു. യൂണിവേഴ്സിറ്റി ചട്ടം 10/13 പ്രകാരം നൽകിയ നോട്ടീസ് ചട്ടപരമായി സാധുവാണോയെന്ന് ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്.

അനിൽകുമാർ രജിസ്ട്രാറായി വരികയും പുനർനിയമനം ലഭിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഭാരതാംബ വിവാദത്തിൽ രജിസ്ട്രാർ- വി സി തർക്കം ഉയരുന്നത്. പിന്നീട് സംസ്ഥാന സർക്കാരും വിഷയത്തിൽ ഇടപെട്ടു. സസ്പെൻഷൻ ചട്ടമനുസരിച്ച് ഗവർണർ ഉൾപ്പെടെ ശരിവെച്ചെങ്കിലും, അനിൽകുമാർ സസ്പെൻഷൻ റദ്ദാക്കണമെന്ന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇടവേളയിൽ അദ്ദേഹത്തിന്റെ ഡെപ്യൂട്ടേഷൻ അവസാനിപ്പിച്ച് ശാസ്താംകോട്ടയിലെ ഡിബി കോളേജിലേക്ക് പ്രിൻസിപ്പാളായി മാറ്റി സർക്കാർ ഉത്തരവിറക്കുകയായിരുന്നു.

തിരുവനന്തപുരം: ശ്രീകാര്യത്ത് കെഎസ്ആർടിസി സ്വിഫ്റ്റ് ഇലക്ട്രിക് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാഗേഷ് (28) ആണ് മരിച്ചത്. രാഗേഷും കാട്ടായിക്കോണം സ്വദേശിനിയുമായുള്ള വിവാഹം ഇന്ന് നടക്കാനിരിക്കെയായിരുന്നു ഈ ദാരുണ സംഭവം.

പുലർച്ചെ ഒരു മണിയോടെ പാങ്ങപ്പാറ മാങ്കുഴിയിലാണ് അപകടം നടന്നത്. കണിയാപുരം ഡിപ്പോയിൽ നിന്ന് ചാർജ് ചെയ്ത ശേഷം വികാസ് ഭവനിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിലേക്കാണ് അമിതവേഗത്തിൽ എത്തിയ ബൈക്ക് ഇടിച്ചുകയറിയതെന്നാണ് പ്രാഥമിക വിവരം.

പ്രണയത്തിലായിരുന്ന രാഗേഷും യുവതിയും കുടുംബങ്ങളുടെ എതിർപ്പിനെ തുടർന്ന് അമ്പലത്തിൽ താലികെട്ടി വിവാഹം രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ചിരുന്നു. ഇതിനായി ചന്തവിളയിൽ വീടും വാടകയ്ക്ക് എടുത്തിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ ബന്ധുവീട്ടിൽ സന്ദർശനം നടത്തി മടങ്ങുന്നതിനിടെയാണ് രാഗേഷിന് അപകടം സംഭവിച്ചത്.

തിരുവല്ല: മുത്തൂർ സെൻറ് ആൻറണീസ് ദൈവാലയത്തിൽ ആണ്ടുതോറും ഭക്ത്യാദരപൂർവ്വം ആഘോഷിച്ചു വരുന്ന ഇടവക മദ്ധ്യസ്ഥനും അത്ഭുത പ്രവർത്തകനുമായ വി. അന്തോനീസിന്റെ തിരുനാൾ 2026 ജനുവരി 15 മുതൽ 18 വരെ ആഘോഷിക്കും.

തിരുനാളിന് മുന്നോടിയായി ജനുവരി 12, 13, 14 തീയതികളിൽ . ഫാ. ജസ്ബിൻ ഇല്ലിക്കൽ നയിക്കുന്ന വാർഷിക ധ്യാനം നടക്കും . 15 -ന് വൈകിട്ട് 4 . 45 -ന് ഇടവക വികാരി ഫാ. ചെറിയാൻ കക്കുഴി തിരുനാളിന് കൊടിയേറ്റും . തുടർന്ന് ലദീഞ്ഞ്, മദ്ധ്യസ്ഥ പ്രാർത്ഥന. കുർബാനയ്ക്ക് ഫാ. ജോസഫ് കടപ്രാകുന്നേൽ കാർമികത്വം വഹിക്കും. ജനുവരി 16-ന് പൂർവിക സ്മരണാദിനമായി വൈകിട്ട് 5.15ന് കുർബാന നടക്കും; ഫാ. സ്കറിയ പറപ്പള്ളിൽ കാർമികത്വം വഹിക്കും. കുടുംബദിനമായ 17-ന് വൈകിട്ട് 4.30ന് കുർബാനയ്ക്ക് ഫാ. ടോമി ചെമ്പിൽപറമ്പിൽ നേതൃത്വം നൽകും; തുടർന്ന് വൈകിട്ട് 6ന് നടക്കുന്ന കുടുംബദിന സമ്മേളനത്തിൽ ഫാ. സുബിൻ കുറുവക്കാട്ട് സന്ദേശം നൽകും. തിരുനാൾ ദിനമായ 18-ന് വൈകിട്ട് 4.30ന് തിരുനാൾ കുർബാന നടക്കും; ഫാ. ജോസഫ് വേലങ്ങാട്ടുശ്ശേരി സന്ദേശം നൽകും. തുടർന്ന് ലദീഞ്ഞും തിരുനാൾ പ്രദക്ഷിണവും നടക്കും; ഫാ. സോണി പുന്നൂർ നേതൃത്വം നൽകും.

കുടുംബ ദിനത്തിന്റെ ഭാഗമായി ഇടവകാംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും നാടകവും അരങ്ങേറും. നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ഇടവകാംഗമായ ബേബിച്ചൻ പുറ്റുമണ്ണിൽ ആണ് .

നഷ്ടപ്പെട്ടു പോകുന്ന വസ്തുക്കളും ബന്ധങ്ങളും അവസരങ്ങളും വീണ്ടെടുക്കുന്നതിനുള്ള പ്രത്യേക മദ്ധ്യസ്ഥനായി സഭയിൽ വണങ്ങപ്പെടുന്ന വി. അന്തോനീസിന്റെ മദ്ധ്യസ്ഥം അപേക്ഷിക്കുവാനും അനുഗ്രഹങ്ങൾ പ്രാപിക്കുവാനും വിശ്വാസികളെ തിരുനാൾ കർമ്മങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ചെറിയാൻ കക്കുഴി , കൈക്കാരൻമാരായ ജോണി വെട്ടിക്കാപ്പിള്ളി, റ്റിജി കാരയ്ക്കാട്ട്, തിരുനാൾ കമ്മിറ്റി ഭാരവാഹികൾ എന്നിവർ അറിയിച്ചു.

തിരുവല്ല: മൂന്നാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് നേതാവ് സജന ബി. സാജൻ രംഗത്തെത്തി. “ഒന്നാണെങ്കിൽ അബദ്ധം, രണ്ടാണെങ്കിൽ കുറ്റം, മൂന്നാണെങ്കിൽ അത് മാനസിക വൈകൃതമാണ്” എന്ന വാക്കുകളോടെ ഫേസ്ബുക്കിൽ പ്രതികരിച്ച സജന, തുടർച്ചയായ ലൈംഗിക കുറ്റകൃത്യങ്ങൾ ഗുരുതര മാനസിക വൈകൃതത്തിന്റെ സൂചനയാണെന്നും ആരോപിച്ചു. സ്ത്രീപക്ഷ നിലപാട് എടുത്തതിന്റെ പേരിൽ പാർട്ടിയിൽ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിലും ശരിയുടെ പക്ഷത്ത് ഉറച്ചുനിൽക്കുമെന്നും അതിജീവിതകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുമെന്നും സജന വ്യക്തമാക്കി.

ഇതിനിടെ, തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച ജാമ്യഹർജിയിൽ എംഎൽഎയായ രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സംഗ ആരോപണങ്ങൾ പൂർണ്ണമായും നിഷേധിച്ചു. പരാതിക്കാരിയുമായി ഉണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണെന്നും ബലാത്സംഗം നടന്നിട്ടില്ലെന്നും ഹർജിയിൽ പറയുന്നു. പരാതിക്കാരി അവിവാഹിതയാണെന്ന ധാരണയിലാണ് സൗഹൃദം ആരംഭിച്ചതെന്നും, അവർ വിവാഹിതയാണെന്ന് അറിഞ്ഞതോടെ ബന്ധം അവസാനിപ്പിച്ചതിന്റെ പ്രതികാരമാണ് പരാതിക്കു പിന്നിലെന്നുമാണ് രാഹുലിന്റെ വാദം. ഹോട്ടൽ മുറി ബുക്ക് ചെയ്തത് പരാതിക്കാരി തന്നെയാണെന്നും അവിടെ എത്തിയത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.

അതേസമയം, എസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ യുവതി നൽകിയ മൊഴിയിലെ ഗുരുതര വിവരങ്ങൾ പുറത്തുവന്നു. വിവാഹവാഗ്ദാനം നൽകി അടുത്ത ബന്ധം സ്ഥാപിച്ച ശേഷം 2024 ഏപ്രിലിൽ തിരുവല്ലയിലെ ഹോട്ടലിൽ വിളിച്ചുവരുത്തി മൂന്ന് മണിക്കൂറോളം ക്രൂരമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി. പീഡനത്തെ തുടർന്ന് ഗർഭിണിയായപ്പോൾ അപമാനിക്കപ്പെട്ടതായും, ഡിഎൻഎ പരിശോധനയ്ക്ക് രാഹുൽ സഹകരിച്ചില്ലെന്നും യുവതി വ്യക്തമാക്കി. ഗർഭം പിന്നീട് അലസിപ്പോയതായും മൊഴിയിലുണ്ട്. രാഹുലിന്റെ ജാമ്യഹർജി നാളെ കോടതി പരിഗണിക്കും. എംഎൽഎ സ്ഥാനം നഷ്ടപ്പെടുന്ന വിഷയത്തിൽ നിയമസഭയും ഉടൻ തീരുമാനമെടുക്കുമെന്നാണ് സൂചന.

ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ മാവേലിക്കര സബ് ജയിലിൽ റിമാൻഡ് ചെയ്തു. 26/2026 നമ്പർ തടവുപുള്ളിയായാണ് രാഹുലിനെ ജയിലിലടച്ചത്. അതീവ ഗുരുതരസ്വഭാവമുള്ള മൂന്നാം ബലാത്സംഗ കേസിലാണ് അറസ്റ്റ്. പാലക്കാട് ഹോട്ടലിൽ നിന്ന് അർധരാത്രി കസ്റ്റഡിയിലെടുത്ത രാഹുലിനെ പത്തനംതിട്ട എആർ ക്യാമ്പിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി പിന്നീട് കോടതിയിൽ ഹാജരാക്കുകയായിരുന്നു. ജാമ്യഹർജി തള്ളിയതോടെയാണ് റിമാൻഡ്; നാളെ വീണ്ടും ജാമ്യത്തിനായി അപേക്ഷ നൽകാനാണ് നീക്കം.

ജയിലിലേക്കുള്ള വഴിയിൽ അന്വേഷണ ഉദ്യോഗസ്ഥരോട് രാഹുൽ വെല്ലുവിളി ഉയർത്തിയതായും കേസിൽ നിന്ന് രക്ഷപ്പെടാൻ തെളിവുകൾ തന്റെ പക്കലുണ്ടെന്നും വൈകാതെ പുറത്തിറങ്ങുമെന്ന് പറഞ്ഞതായും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. രണ്ട് കേസുകളിൽ അറസ്റ്റ് നീട്ടിക്കിട്ടിയതിന്റെ ആശ്വാസത്തിലായിരുന്ന രാഹുലിനെ ഒടുവിൽ മൂന്നാം പരാതിയിലാണ് റിമാൻഡ് ചെയ്തത്. 2024 ഏപ്രിലിൽ തിരുവല്ലയിലെ ഹോട്ടലിൽ വെച്ച് പീഡനം നടത്തിയെന്ന പരാതിയാണ് കേസിന് ആധാരം; വിദേശത്തുള്ള പരാതിക്കാരി ഇമെയിലിലൂടെയാണ് ഡിജിപിക്ക് പരാതി നൽകിയത്.

അറസ്റ്റ് നീക്കങ്ങൾ അതീവ രഹസ്യമായാണ് പൊലീസ് നടത്തിയത്. എസ്‌ഐടി അന്വേഷണം, വീഡിയോ കോളിലൂടെ മൊഴിയെടുപ്പ്, എഫ്ഐആർ വിവരങ്ങൾ ചോരാതിരിക്കാൻ മജിസ്ട്രേറ്റിനെ രഹസ്യമായി അറിയിക്കൽ എന്നിവയായിരുന്നു നടപടികൾ. നടപടി വൈകുന്നതിൽ ആശങ്ക അറിയിച്ച് പരാതിക്കാരി അയച്ച സന്ദേശത്തെ തുടർന്നാണ് അടിയന്തിര ഇടപെടലുണ്ടായതെന്നും, മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് ഡിജിപിയുടെ നേതൃത്വത്തിൽ മിന്നൽ ഓപ്പറേഷനിലൂടെയാണ് അറസ്റ്റ് നടത്തിയതെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

RECENT POSTS
Copyright © . All rights reserved