തൃശൂർ കുന്നംകുളം പൊലീസ് സ്റ്റേഷനിൽ വി.എസ്. സുജിത്തിനെ മർദിച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപെട്ടപ്പോൾ പൊലീസ് പറഞ്ഞത് വിചിത്രമായ വാദമാണ് . പോക്സോ കേസിലെ ഇര സ്റ്റേഷനിൽ ഉണ്ടായിരുന്നതിനാൽ ദൃശ്യങ്ങൾ നൽകാനാവില്ലെന്ന പൊലീസിന്റെ വാദം കളവായിരുന്നു . മർദ്ദനത്തിന് പിന്നാലെ സുജിത്ത് പരാതി നൽകി, മെഡിക്കൽ റിപ്പോർട്ടും ഡോക്ടറുടെ മൊഴിയും തെളിവായി സമർപ്പിച്ചു.
സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് സുജിത്ത് RTI അപേക്ഷ നൽകിയെങ്കിലും പൊലീസ് വിസമ്മതിച്ചു. അന്വേഷണം നീണ്ടപ്പോൾ ഉദ്യോഗസ്ഥൻ കോടതിയിൽ ഹാജരാകാൻ വിസമ്മതിക്കുകയും ഒടുവിൽ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചശേഷമാണ് എത്തിയത്. സുജിത്തിന് പിന്തുണയായി കോൺഗ്രസ് നേതാക്കൾ നിയമ പോരാട്ടം ഏറ്റെടുത്തു.
സിസിടിവി ദൃശ്യങ്ങൾ പൊതുജനങ്ങൾക്ക് നൽകേണ്ടതാണെന്ന് ഡിജിപി നേരത്തെ നിർദേശിച്ചിരുന്നു. സംസ്ഥാനത്തെ 520 പൊലീസ് സ്റ്റേഷനുകളിൽ 39 കോടി രൂപ ചെലവിൽ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങൾ കോടതിയിൽ തെളിവായി ഉപയോഗിക്കാമെന്നും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാമെന്നും മുന്നറിയിപ്പ് ഡിജിപി നേരെത്തെ നൽകിയിരുന്നു. ഇത് അവഗണിച്ചതാണ് പോലീസിനാകെ നാണക്കേട് ഉണ്ടാക്കിയ സംഭവത്തിന് കാരണമായത്.
കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് സജിത്തിനെ കസ്റ്റഡിയിൽ മർദിച്ച പൊലീസുകാർക്ക് സസ്പെൻഷൻ. എസ്ഐ അടക്കം നാലുപേർക്കാണ് സസ്പെൻഷൻ. പൊലീസുകാർക്കെതിരായ വകുപ്പ് തലത്തിലെ പുനരന്വേഷണത്തിനും ഉത്തരവിറങ്ങി. മുഴുവൻ പൊലീസുകാരെയും പിരിച്ചുവിടണമെന്നാണ് സുജിത്തും പ്രതിപക്ഷനേതാവും ആവശ്യപ്പെടുന്നത്. എസ്ഐ നൂഹ്മാൻ, സീനിയർ സിപിഒ ശശീന്ദ്രൻ, സിപിഒമാരായ സജീവൻ, സന്ദീപ് എന്നിവർക്കാണ് സസ്പെൻഷൻ. തൃശൂർ റേഞ്ച് ഡിഐജി ഹരിശങ്കറിൻറെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിൽ ഐ ജി തലത്തിലെവകുപ്പ് തല പുരന്വേഷണത്തിനും ഉത്തരവിട്ടു.
അതേസമയം, മർദനത്തിൽ പങ്കുണ്ടെന്ന് സുജിത്ത് ആരോപിക്കുന്ന പൊലീസ് ഡ്രൈവർ സുഹൈറിനെ നടപടിയില്ല. ഇയാൾ പൊലീസിൽ നിന്ന് മാറി മറ്റൊരുവകുപ്പിലാണ്. വ്യാപകമായ പ്രതിഷേധം ഉയർന്നതോടെയാണ് മുഖം രക്ഷിക്കാനുള്ള നടപടി. അതിക്രൂരമായ മർദനത്തിൻറെ ദൃശ്യങ്ങൾ ഉന്നത ഉദ്യോഗസ്ഥർ കണ്ടിട്ടും ഇൻക്രിമെൻറ് റദ്ദാക്കുന്നതിൽ മാത്രമായി നടപടി ഒതുക്കിയിരുന്നു. സുജിത്തിന്റെ നിയമപോരാട്ടത്തിനൊടുവിൽ സിസിടിവി ദൃശ്യം പുറത്തുവന്നതോടെയാണ് കടുത്ത നടപടിക്ക് ആഭ്യന്തരവകുപ്പിനെ നിർബന്ധിതരാക്കിയത്.
കർശന നടപടി ഉണ്ടാകുമെന്ന് ഇന്നലെ നമസ്തേ കേരളത്തിൽ അതിഥിയായെത്തിയ പൊലീസ് മേധാവി വ്യക്തമാക്കിയിരുന്നു. തുടർന്ന് തൃശർ റേഞ്ച് ഡിഐജിയോട് ഡിജിപി അടിയന്തിര റിപ്പോർട്ട് തേടി. സുജിത്ത് കോടതിയിൽ നേരിട്ട് നൽകിയ സ്വകാര്യ അന്യായത്തിൽ നാലു പൊലീസുകാർക്കെതിരെ ക്രിമിനൽ കേസ് എടുത്തിട്ടുണ്ട്. അതിനാൽ സസ്പെൻഡ് ചെയ്യുന്നതിൽ തടസ്സമില്ലെന്നായിരുന്നു ഡിഐജിയുടെ റിപ്പോർട്ട്. സസ്പെൻഷൻ പോരാ പുറത്താക്കൽ തന്നെവേണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. സസ്പെൻഷൻ രണ്ടുവർഷം മുമ്പ് ചെയ്യേണ്ട നടപടിയാണെന്നും മുഖ്യമന്ത്രി പ്രതികരിക്കണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു. പൊലീസിന്റെ ഭീഷണിയെ ചോദ്യം ചെയ്തതിന്റെ പേരിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിനെ സ്റ്റേഷനിൽ വെച്ച് അതിക്രൂരമായി തല്ലച്ചതയ്ക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. തൃശൂര്‍ കുന്നംകുളം പൊലീസ് സ്റ്റേഷനിലാണ് യുവാവിന് ക്രൂരമര്‍ദനമേറ്റത്. യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റാണ് സുജിത്ത്. 2023 ഏപ്രിൽ അഞ്ചിനാണ് സംഭവം നടന്നത്. രണ്ടുവര്‍ഷത്തെ നിയമപോരാട്ടത്തിന് ഒടുവിൽ വിവരാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരമാണ് ദൃശ്യങ്ങള്‍ ലഭിച്ചത്.
ചരിത്രവിജയമായ മലയാള ചിത്രം ‘ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര’യില്‍ ഒരു വേഷം ചെയ്യാന്‍ തന്നെ അണിയറ പ്രവര്‍ത്തകര്‍ സമീപിച്ചിരുന്നുവെന്ന് നടനും സംവിധായകനുമായ ബേസില്‍ ജോസഫ്. സംവിധായകന് ഡൊമിനിക് അരുണ്‍ കഥ പറഞ്ഞിരുന്നു. ചില കാരണങ്ങളാല്‍ ആ വേഷം ചെയ്യാന്‍ സാധിച്ചില്ല. അതിലിപ്പോള്‍ തനിക്ക് ദുഃഖമുണ്ടെന്നും ബേസില്‍ പറഞ്ഞു. കേരള ക്രിക്കറ്റ് ലീഗ് ടീമായ കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ താരങ്ങള്‍ക്കൊപ്പമുള്ള മുഖാമുഖത്തിലാണ് ബേസില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
‘ലോക‘ ചിത്രത്തില്‍ ഉണ്ടോ എന്നായിരുന്നു താരങ്ങളില്‍ ഒരാളുടെ ചോദ്യം. ‘ലോകയില്‍ ഒരുവേഷം ചെയ്യാന്‍ ഉണ്ടായിരുന്നു. പക്ഷേ, ഞാന്‍ ചെയ്തില്ല. വേറൊരാള് ചെയ്തു. ഇപ്പോള്‍ ഞാനതില്‍ ദുഃഖിക്കുന്നു. വലിയ റോള്‍ ആയിരുന്നു. ഡൊമിനിക് കഥ പറഞ്ഞിരുന്നു. വേറെ കുറച്ച് കാരണം കൊണ്ട് അത് ചെയ്യാന്‍ പറ്റിയില്ല’, എന്നായിരുന്നു ബേസിലിന്റെ പ്രതികരണം.
കല്യാണി പ്രിയദര്ശന് ‘ചന്ദ്ര’ എന്ന സൂപ്പര്‍ഹീറോ കഥാപാത്രമായി എത്തിയ ‘ലോക’ വേഗത്തില്‍ 100 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന മൂന്നാമത്തെ മലയാള ചിത്രമായി മാറിയിരുന്നു. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഡൊമിനിക് അരുണ്‍ സംവിധാനംചെയ്ത ചിത്രത്തില്‍ നസ്ലിന്, ചന്തു സലിം കുമാര്‍, അരുണ്‍ കുര്യന് എന്നിവരും പ്രധാനവേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നു. ഇതിന് പുറമേ മലയാളത്തിലെ ഏതാനും പ്രമുഖതാരങ്ങള്‍ അതിഥിവേഷത്തിലും ചിത്രത്തിലുണ്ട്. ‘ലോക’ എന്ന് പേരുള്ള സൂപ്പര്‍ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യചിത്രമാണ് ‘ചന്ദ്ര’.
കാസർഗോഡ് പനത്തടി പാറക്കടവിൽ 17 കാരിയായ മകളെയും സഹോദരന്റെ 10 വയസുകാരിയായ മകൾക്കും ആസിഡ് ആക്രമണത്തിൽ ഗുരുതരമായ പരുക്ക് പറ്റി . കർണാടക കരിക്കെ ആനപ്പാറയിലെ കെ.സി. മനോജ് ആണ് റബ്ബർഷീറ്റ് നിർമ്മിക്കാനുപയോഗിക്കുന്ന ആസിഡ് കുട്ടികളുടെ ശരീരത്തിൽ ഒഴിച്ചത്. ഇരുവരും ഗുരുതരമായി പൊള്ളലേറ്റു ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണത്തിൽ മകളുടെ കൈക്കും കാലിനും പൊള്ളലേറ്റപ്പോൾ സഹോദരന്റെ മകളുടെ മുഖത്തടക്കം ഗുരുതരമായി പൊള്ളലേറ്റു.
സംഭവത്തിന് പിന്നാലെ മനോജ് ഒളിവിലായതോടെ രാജപുരം പൊലീസ് ശക്തമായ തിരച്ചിലാണ് ആരംഭിച്ചത്. കൊലപാതകശ്രമം ഉൾപ്പെടെ നിരവധി വകുപ്പുകളിലാണ് ഇയാളുടെ നേരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഭാര്യയുമായി ഏറെക്കാലമായി വേർപിരിഞ്ഞാണ് മനോജ് താമസിച്ചിരുന്നത്. മദ്യപിച്ച് കലഹം ഉണ്ടാക്കുന്ന പ്രതിയുടെ പെരുമാറ്റം മൂലമാണ് ഭാര്യ മാറിനിന്നത്. ഈ വിരോധമാണ് സ്വന്തം മകളെയും ബന്ധുവായ കുട്ടിയെയും ലക്ഷ്യമിട്ട് ക്രൂരാക്രമണം നടത്താൻ പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
എക്സൈസ് ഓഫീസുകളില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകള്‍. ബാര്‍, കള്ളുഷാപ്പ് ഉടമകളില്‍നിന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ ഗൂഗിള്‍ പേ വഴി 2,12,500 രൂപ കൈക്കൂലി വാങ്ങിയതായും കണ്ടെത്തി. വിവിധ ഓഫീസുകളില്‍നിന്ന് കണക്കില്‍പ്പെടാത്ത 28,164 രൂപയും ബാറുകളില്‍നിന്ന് കൈപ്പറ്റിയ 25 കുപ്പി മദ്യവും പിടിച്ചെടുത്തു. ‘ഓപ്പറേഷന് സേഫ് സിപ്പ്’ എന്ന പേരിലായിരുന്നു പരിശോധന.
പത്തനാപുരം എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഒരു ഉദ്യോഗസ്ഥന് ഗൂഗിള്‍ പേ മുഖേന ബാറുടമയില്‍നിന്ന് 42,000 രൂപയും പാലാ എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഉദ്യോഗസ്ഥന് 11,500 രൂപയും കൈപ്പറ്റിയതായും കണ്ടെത്തി. കൊച്ചി എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഒരു എക്സൈസ് ഉദ്യോഗസ്ഥന്റെ അക്കൗണ്ടില്‍ ഗൂഗിള്‍ പേ മുഖേന 93,000 രൂപ എത്തിയത് ബാറുടമയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന വ്യക്തിയില്‍നിന്നാണ്. തൃശ്ശൂര്‍ ജില്ലയില്‍ നടത്തിയ പരിശോധനയില്‍ എക്സൈസ് ഉദ്യോഗസ്ഥനില്‍നിന്ന് 2600 രൂപ പിടിച്ചെടുത്തു.
വൈക്കം എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ ശൗചാലയത്തില്‍ സ്വകാര്യ ബാര്‍ ഹോട്ടലിന്റെ പേരുള്ള കവറിനുള്ളില്‍ 13,000 രൂപ ഒളിപ്പിച്ചുവെച്ചതായും പൊന്നാനി എക്സൈസ് സര്‍ക്കിള്‍ ഓഫീസില്‍ അഞ്ചുകുപ്പി മദ്യം ഉദ്യോഗസ്ഥര്‍ പാരിതോഷികമായി വാങ്ങിസൂക്ഷിച്ചതായും കണ്ടെത്തി.
പെരിന്തല്‍മണ്ണ എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഉദ്യോഗസ്ഥന് ഷാപ്പുടമയില്‍നിന്ന് 24,000 രൂപയും മഞ്ചേരി എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഉദ്യോഗസ്ഥന് ബാറുടമയില്‍നിന്ന് 34,000 രൂപയും ഗൂഗിള്‍ പേ മുഖേന വാങ്ങിയതും കണ്ടെത്തി. കോഴിക്കോട് എക്സൈസ് സര്‍ക്കിള്‍ ഓഫീസില്‍നിന്ന് പാരിതോഷികമായി വാങ്ങിസൂക്ഷിച്ച 16 കുപ്പി മദ്യം പിടിച്ചെടുത്തു. പേരാമ്പ്ര എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഉദ്യോഗസ്ഥന് ബാറുടമയില്‍നിന്ന് 8000 രൂപ ഗൂഗിള്‍ പേ മുഖേന കൈപ്പറ്റിയതായും കണ്ടെത്തി.
വിജിലന്‍സ് പരിശോധനയ്ക്ക് എത്തിയപ്പോള്‍ കല്പറ്റ എക്സൈസ് സര്‍ക്കിള്‍ ഓഫീസ് പൂട്ടിക്കിടക്കുകയായിരുന്നു. സുല്‍ത്താന്‍ബത്തേരി എക്സൈസ് സര്‍ക്കിള്‍ ഓഫീസില്‍ വിജിലന്‍സുകാരെക്കണ്ട് എക്സൈസ് ഉദ്യോഗസ്ഥന് 6500 രൂപ വലിച്ചെറിഞ്ഞു. കാസര്‍കോട്ട് ഉദ്യോഗസ്ഥനില്‍നിന്ന് കണക്കില്‍പ്പെടാത്ത 5000 രൂപ പിടിച്ചെടുത്തു.
ഓണവിപണി ലക്ഷ്യമിട്ട് ചാരായം നിര്‍മിക്കാനായി ബാരലില്‍ സൂക്ഷിച്ച 500 ലിറ്ററോളം വാഷുമായി യുവാവിനെ കാളികാവ് എക്സൈസ് സംഘം പിടികൂടി. മമ്പാട് പള്ളിക്കുന്ന് സ്വദേശി പഴംപാലക്കോട് വീട്ടില്‍ രാജുവിനെ (45) യാണ് പിടികൂടിയത്. നിറയെ രഹസ്യ അറകളും 500 ലിറ്ററോളം വാഷ് ബാരലുകളിലായി സൂക്ഷിക്കാനുള്ള സൗകര്യവും ഇയാള്‍ വീട്ടില്‍ ഒരുക്കിയിരുന്നു.
പൊലീസിലും എക്സൈസിലുമായി നാല് ചാരായ കേസുകളും രാജുവിന്റെ പേരിലുണ്ട്. ഇരുപത് വര്‍ഷത്തിലധികമായി കെട്ടിട നിര്‍മാണ മേഖലയിലാണ് രാജു ജോലി ചെയ്യുന്നത്. മറ്റാരെയും കൂടാതെ രാജുവും ഭാര്യയും ചേര്‍ന്നാണ് ഇവരുടെ വീട് നിര്‍മിച്ചത്. ചാരായം ശേഖരണം അടക്കം മുന്നില്‍ കണ്ടുള്ള നിര്‍മാണമായതിനാല്‍ പല തവണ വീട് എക്സൈസ് പരിശോധിച്ചിട്ടും ഒന്നും കിട്ടിയിരുന്നില്ല. ചാരായ വില്‍പ്പനയുമായി ബന്ധപ്പെട്ട് പുറത്ത് വച്ച് പിടിയിലായിട്ടുണ്ടെങ്കിലും നിര്‍മാണ വസ്തുക്കള്‍ കണ്ടെത്താന്‍ എക്സൈസിന് കഴിഞ്ഞിരുന്നില്ല.
ഇപ്പോള്‍ എക്സൈസിന്റെ ഓണം സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി മുന്‍ പ്രതികളെ രഹസ്യമായി നിരീക്ഷിച്ചുവരുന്നതിന്റെ ഭാഗമായാണ് രാജുവിലേക്ക് എത്തിയത്. കഴിഞ്ഞ ദിവസം രാത്രി 8.30 ഓടെ കാളികാവ് എക്സൈസ് ഇന്‍സ്പെക്ടര്‍ ടി.സി. അനീഷിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളുടെ വീട് പരിശോധിച്ചപ്പോഴാണ് ശുചിമുറിയോട് ചാരിയുള്ള ഷെഡില്‍ ഭൂമിക്കടിയിലേക്ക് രഹസ്യ അറ നിര്‍മിച്ചത് കണ്ടെത്തിയത്.
മുകളില്‍ സ്ലാബിട്ട് മൂടി ഷീറ്റിട്ട് 12 ഓളം ചാക്കുകളിലായി മെറ്റലുകള്‍, വെട്ടുകല്ല്, മറ്റു പാഴ് വസ്തുക്കള്‍ തുടങ്ങിയവയിട്ട് മൂടിയിരുന്നു. ഇത് കണ്ടതോടെയാണ് എക്സൈസിന് സംശയം തോന്നിയത്. അടുക്കളയില്‍ വീതനയുടെ അടിഭാഗത്തായി ടൈല്‍സ് എടുത്തു മാറ്റാവുന്ന രീതിയിലും രഹസ്യഅറ നിര്‍മിച്ചിരുന്നു. ഇവിടെയായിരുന്നു വാഷും ചാരായവും വാറ്റുപകരണങ്ങളും സൂക്ഷിച്ചിരുന്നത്. ഇത്തരത്തില്‍ വീടിന്റെ വിവിധ ഭാഗങ്ങളിലായി മൂന്ന് അറകളാണ് എക്സൈസ് സംഘം കണ്ടെത്തിയത്.
രണ്ട് ബാരലുകളിലായി വാഷും ഒന്നേമുക്കാര്‍ ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി. തുടര്‍ന്ന് രാജുവിനെ വീട്ടില്‍ വച്ച് അറസ്റ്റ് ചെയ്തു. ഇയാളെ നിലന്പൂര്‍ കോടതിയില്‍ ഹാജരാക്കി. അന്വേഷണത്തില്‍ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.എം. ശിവപ്രകാശ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ കെ.എസ്. അരുണ്‍കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ മുഹമ്മദ് ഷരീഫ്, കെ.വി. വിപിന്‍, കെ. അമിത്, മുഹമ്മദ് ഹബീബ്, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ പി. രജനി തുടങ്ങിയവരുണ്ടായിരുന്നു.
ഓണക്കാലത്ത് പൊലീസും എക്സൈസും ഡാൻസാഫും ചേർന്ന് പരിശോധന ശക്തമാക്കിയതിന് പിന്നാലെ കൊച്ചിയിൽ വൻ ലഹരി വേട്ട. വിപുലമായി കൊച്ചി നഗരത്തിൽ നടത്തിയ റെയ്ഡുകളിൽ പിടികൂടിയത് 34.40ഗ്രാം എംഡിഎംഐ. ഇന്നലെ 3 കേസുകളിലായി അറസ്റ്റിലായത് അഞ്ചുപേരാണ്. ഇവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു. തോപ്പുംപടി പൊലീസ് സ്റ്റേഷനിൽ മട്ടാഞ്ചേരി സ്വദേശി നാസിഫ്, തോപ്പുംപടി മുസ്തഫ എന്നിവരാണ് 14.52ഗ്രാം എംഡിഎംഎയാണ് കണ്ടെത്തിയത്. സെൻട്രൽ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് യുവതി അറസ്റ്റിലായത്. എറണാകുളം ഷൺമുഖപുരം സ്വദേശിനിയായ സിന്ധുവും പാലക്കാട് സ്വദേശി ഷാനവാസുമാണ് സെൻട്രെൽ സ്റ്റേഷനിൽ അറസ്റ്റിലായത്. ഇവരിൽ നിന്ന് 15.62ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. മൂന്നാമത്തെ കേസിൽ വിഷ്ണുരാജ് എന്ന യുവാവാണ് പാലാരിവട്ടം സ്റ്റേഷനിൽ അറസ്റ്റിലായത്. ഇയാളിൽ നിന്ന് 26ഗ്രാം എംഡിഎംഎയുമാണ് പിടികൂടിയത്. വരും ദിവസങ്ങളിൽ കൊച്ചി നഗരത്തിൽ പരിശോധന ശക്തമാക്കുവെന്ന് പൊലീസ് വിശദമാക്കുന്നത്.
മറ്റൊരു സംഭവത്തിൽ എളമക്കര പോണേക്കര പള്ളിപ്പടി ചർച്ച് റോഡിൽ സമീപത്തു നിന്നും 2.026 കിലോ കഞ്ചാവ് പിടികൂടി. ഹരേ കൃഷ്ണ നായക് എന്ന 26കാരനാണ് അറസ്റ്റിലായത്. ഒഡീഷയിലെ ഗഞ്ചം സ്വദേശിയാണ് ഇയാൾ. ഇയാളിൽ നിന്നും ഈ വർഷം മെയ് മാസം ഒരു കിലോ കഞ്ചാവ് തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് സ്റ്റേഷനിൽ പിടികൂടിയിരുന്നു. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ ഐപിഎസിന്റെ നിർദ്ദേശപ്രകാരം ഡിസിപിമാരായ അശ്വതി ജിജി ഐപിഎസ്, ജുവനപ്പുടി മഹേഷ് ഐപിഎസ് എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റൻറ് കമ്മിഷണർ കെഎ അബ്ദുൾ സലാമിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് സംഘമാണ് പ്രതിയെ പിടികൂടിയത്.
പത്തനംതിട്ട മാലക്കരയില്‍ ഒഴുക്കില്‍പ്പെട്ട ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. ഹരിപ്പാട് സ്വദേശി വിഷ്ണു ഭാസ്കറാണ് (42) പമ്പയിൽ മുങ്ങി മരിച്ചത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ജീവനക്കാരനാണ് വിഷ്ണു. ഭാര്യയും അധ്യാപികയുമായ രേഖയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കവേയാണ് ഒഴുക്കില്‍പ്പെടുകയായിരുന്നു.
ആറന്മുള വള്ളസദ്യയില്‍ പങ്കെടുത്തശേഷം മടങ്ങുമ്പോഴായിരുന്നു സംഭവം. വിഷ്ണുവും രേഖയുമടങ്ങുന്ന കുടുംബം മാലക്കര പള്ളിയോടക്കടവില്‍ കുളിക്കാനിറങ്ങവേ രേഖയടക്കം മൂന്ന് പേർ ഒഴുക്കില്‍പ്പെടുകയായിരുന്നു. 13കാരനായ അദ്വൈതിനെ പിതാവ് രക്ഷപ്പെടുത്തി. മുങ്ങിത്താഴ്ന്ന രേഖയെ രക്ഷിക്കാന്‍ വിഷ്ണു ആറ്റിലേക്ക് ചാടി. എന്നാൽ ശക്തമായ ഒഴുക്കിൽപ്പെട്ടതോടെ വിഷ്ണുവിനെ കാണാതായി.
ഏറെ നേരത്തെ തിരച്ചിലിന് ശേഷമാണ് വിഷ്ണുവിന്റെ മൃതദേഹം കണ്ടെത്തിയത്. രേഖയെ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് ബന്ധുക്കള്‍ രക്ഷിച്ചു. പൊലീസും അഗ്നിരക്ഷാസേനയും നടത്തിയ തിരിച്ചലിൽ 20 മീറ്റർ താഴെ നിന്നാണ് മൃതദേഹം ലഭിച്ചത്. അച്ഛൻ- ഭാസ്കരപ്പിള്ള, അമ്മ- വസന്തകുമാരി, മകൾ ഋതുഹാര.
പതിനേഴു വയസ്സുള്ള വിദ്യാർഥിയെയും കൂട്ടി നാടുവിട്ട രണ്ടു കുട്ടികളുടെ അമ്മയായ ഇരുപത്തേഴുകാരി അറസ്റ്റിൽ. പള്ളിപ്പുറം സ്വദേശിനി സനൂഷയെയാണ് കർണാടകയിലെ കൊല്ലൂരിൽനിന്ന് ചേർത്തല പോലീസ് പിടികൂടിയത്. പോക്സോ പ്രകാരം യുവതിക്കെതിരേ കേസെടുത്തു.
കുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിലാണു നടപടി. 12 ദിവസം മുൻപാണ് സനൂഷ തന്റെ മക്കളുമായി വിദ്യാർഥിക്കൊപ്പം നാടുവിട്ടത്. വിദ്യാർഥിയെ കാണാനില്ലെന്നു കാട്ടി ബന്ധുക്കൾ കുത്തിയതോട് പോലീസിൽ പരാതി നൽകി. ചേർത്തല പോലീസിൽ യുവതിയുടെ ബന്ധുക്കളും പരാതി നൽകി.
ഫോൺ ഉപയോഗിക്കാതെയായിരുന്നു ഇവരുടെ യാത്ര. ബെംഗളൂരുവിൽ ഉണ്ടെന്നറിഞ്ഞ് പോലീസ് അവിടെ ചെന്നെങ്കിലും കണ്ടെത്താനായില്ല. യുവതി പിന്നീട് ഫോൺ സ്വിച്ച് ഓൺചെയ്ത് ബന്ധുവിന് വാട്സാപ്പ് സന്ദേശമയച്ചതാണ് പിടിവള്ളിയായത്. ഇതു പിന്തുടർന്ന് ചേർത്തല പോലീസ് കൊല്ലൂരിലെത്തി അറസ്റ്റുചെയ്യുകയായിരുന്നു.
കുട്ടികൾക്കൊപ്പം ഇരുവരെയും നാട്ടിലെത്തിച്ച പോലീസ് വിദ്യാർഥിയെ ബന്ധുക്കൾക്കൊപ്പം വിട്ടു. മക്കളെ യുവതിയുടെ ഭർത്താവിനെ ഏൽപ്പിച്ചു. ഒന്നിച്ചു ജീവിക്കാൻ ആഗ്രഹിച്ചാണ് ഒളിച്ചോടിയതെന്ന് യുവതി പോലീസിനോടു പറഞ്ഞു. ചേർത്തല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ (ഒന്ന്) ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്ത് കൊട്ടാരക്കര ജയിലിലാക്കി.
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇത് പ്രകാരം നാളെ മുതല്‍ വിവിധ ജില്ലകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കു കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിനും മ്യാന്മാറിനും മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാത ചുഴി അടുത്ത 24 മണിക്കൂറിനുള്ളില്‍ വടക്കൻ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തില്‍ മഴ ശക്തമാകാൻ കാരണമെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. നാളെ മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഇത് പ്രകാരം നാളെ ആറ് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. വ്യാഴാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും വെള്ളിയാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.