പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലഹരി വില്പനക്ക് ഉപയോഗിച്ച കേസിൽ എക്സൈസ് പിടികൂടി ജാമ്യത്തിൽ വിട്ട പ്രതിയെ ഗാന്ധിനഗർ പൊലീസ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു. ആർപ്പൂക്കര കല്ലേപറമ്പിൽ ജിതിൻകുമാർ (21) ആണ് പിടിയിലായത്.
പെൺകുട്ടിയെ ഒട്ടേറെത്തവണ പീഡിപ്പിച്ചെന്ന എക്സൈസ് റിപ്പോർട്ടിനെത്തുടർന്നാണ് അറസ്റ്റ്. 7നു രഹസ്യവിവരത്തെ തുടർന്നാണ് എക്സൈസ് സംഘം പ്രതിയുടെ വീട്ടിൽ 13 വയസ്സുകാരിയെ കണ്ടെത്തിയത്.
പെൺകുട്ടിക്കൊപ്പം 9 വയസ്സുകാരി സഹോദരിയുമുണ്ടായിരുന്നു. പനിയായതിനാൽ ആശുപത്രിയിൽ പോകാനാണു താൻ ചേച്ചിക്കൊപ്പം വന്നതെന്നു കുട്ടി എക്സൈസിനോട് പറഞ്ഞു. പെൺകുട്ടികളെ തിരുവഞ്ചൂർ ജുവനൈൽ ഹോമിലേക്ക് മാറ്റിയിരുന്നു.
ജിതിൻ 13 വയസ്സുകാരിയെ സ്കൂൾ യൂണിഫോമിൽ ബൈക്കിന്റെ പിന്നിലിരുത്തി എറണാകുളം, ആലപ്പുഴ, ഇടുക്കി ജില്ലകളിലേക്ക് കഞ്ചാവും രാസലഹരിയും കടത്തിയെന്ന് എക്സൈസ് പൊലീസിനു റിപ്പോർട്ട് നൽകി.
പ്രതിയിൽനിന്ന് 15 ഗ്രാം കഞ്ചാവാണു പിടിച്ചെടുത്തത്. ഇക്കാരണത്താൽ പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. സ്കൂളിലേക്ക് പോകുന്ന പെൺകുട്ടിയെ രാവിലെ ബൈക്കിൽ എത്തുന്ന പ്രതി കൊണ്ടുപോകുകയും വൈകിട്ട് സ്കൂൾ സമയം കഴിയാറാകുമ്പോൾ തിരിച്ചെത്തിക്കുകയുമായിരുന്നു.
വീട്ടിലെ സാഹചര്യം മോശമായിരുന്ന പെൺകുട്ടിയെ പ്രതി സ്വാധീനിക്കുകയായിരുന്നു. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച ക്ഷേമപദ്ധതികളുടെ രണ്ടാം ഘട്ടം സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പും തദ്ദേശ തെരഞ്ഞെടുപ്പും മുന്നിൽ കണ്ട് ജനപ്രിയമായ പ്രഖ്യാപനങ്ങളുമായി സർക്കാർ ഇറങ്ങിയത് എൽഡിഎഫിന്റെ രാഷ്ട്രീയ നീക്കമായി ആണ് വിലയിരുത്തപ്പെടുന്നത് . ക്ഷേമ പെൻഷൻ വർധന, പുതിയ സ്ത്രീധനപദ്ധതി, കർഷകർക്ക് താങ്ങുവില ഉറപ്പ് തുടങ്ങിയ പ്രഖ്യാപനങ്ങൾ ജനപിന്തുണ ഉറപ്പിക്കാനുള്ള ‘മിനിബജറ്റ്’ നീക്കമാണെന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകരുടേത്. കോവിഡ് കാലത്തെ സൗജന്യ കിറ്റുകൾ പോലെ തന്നെ, ഈ ക്ഷേമനടപടികളും വോട്ടർമാരുടെ മനസ്സിൽ സർക്കാരിനോടുള്ള വിശ്വാസം പുനഃസ്ഥാപിക്കാനാകും എന്നതാണ് എൽഡിഎഫിന്റെ പ്രതീക്ഷ.
വിവാദങ്ങളുടെ ചുഴിയിൽ പെട്ട സർക്കാരിന് ഈ പ്രഖ്യാപനങ്ങൾ പ്രതിഛായാ പുനർനിർമ്മാണത്തിനുള്ള പ്രധാന ആയുധമായി മാറും . പിഎംശ്രീ സ്കൂൾ വിവാദം, സാമ്പത്തിക പ്രതിസന്ധി, മന്ത്രിമാരെ ചുറ്റിപ്പറ്റിയ ആരോപണങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിലാണ് ഈ പ്രഖ്യാപനങ്ങൾ നടന്നത്. അതിനാൽ തന്നെ ‘ക്ഷേമത്തിലൂന്നിയ ജനബജറ്റ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ നീക്കം എതിർപ്പിനെ മറികടക്കാനും പാർട്ടി ഘടനയിലെ അസ്വസ്ഥതകൾ നിയന്ത്രിക്കാനുമുള്ള തന്ത്രപ്രധാനമായ നീക്കമായി കാണപ്പെടുന്നു. സർക്കാർ പ്രവർത്തനങ്ങളിൽ താളപ്പിഴകളുണ്ടെങ്കിലും സാമൂഹ്യനീതി, ക്ഷേമം എന്നീ ആശയങ്ങൾ മുന്നോട്ടുവെച്ച് ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടാനാണ് പിണറായിയുടെ നീക്കം.
തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ത്രീകൾക്കും കർഷകർക്കും ഗസ്റ്റ് അധ്യാപകർക്കും നൽകിയ ആനുകൂല്യങ്ങൾ എൽഡിഎഫിന് രാഷ്ട്രീയ നേട്ടമാകുമോ എന്നത് ഇനി സമയം തെളിയിക്കേണ്ടതാണ്. ബിഹാർ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ സ്ത്രീകളുടെ ക്ഷേമപദ്ധതികൾ ഭരണ തുടർച്ചയ്ക്ക് കാരണമായതുപോലെ, കേരളത്തിലും ഈ ‘സ്ത്രീധനപദ്ധതി’യും പെൻഷൻ വർധനയും വോട്ടർമാരുടെ മനസിൽ നല്ല പ്രതിഫലനം ഉണ്ടാക്കുമെന്ന വിശ്വാസത്തിലാണ് ഭരണകൂടം. എങ്കിലും സാമ്പത്തിക പ്രതിസന്ധിയിലായ സംസ്ഥാനത്തിന് ഈ വൻ ചെലവുകൾ എത്രത്തോളം ദീർഘകാലത്തേക്ക് നിലനിർത്താനാകും എന്നതാണ് വലിയ ചോദ്യം. രാഷ്ട്രീയമായും സാമ്പത്തികമായും ഭാവി നിർണയിക്കാവുന്ന ഒരു നീക്കമായിട്ടാണ് ഈ ‘മിനിബജറ്റ്’ വിലയിരുത്തപ്പെടുന്നത്.
നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റെയില്‍വേ സ്റ്റേഷന് പദ്ധതിയുടെ നിര്‍മാണത്തിന് കേന്ദ്ര റെയില്‍വേ ബോര്‍ഡിന്റെ അനുമതി ലഭിച്ചതായി കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ ഈമാസം സന്ദര്‍ശിച്ചപ്പോള്‍ ഈ സ്റ്റേഷനുവേണ്ടിയുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയിരുന്നതായും ജോര്‍ജ് കുര്യന് ഫെയ്സ്ബുക്കില്‍ അറിയിച്ചു.
കഴിഞ്ഞ കൊല്ലം വിന്‍ഡോ-ട്രെയിലിങ് ഇന്സ്പെക്ഷന് നടത്തിയപ്പോള്‍ റയില്‍വേ മന്ത്രിതന്നെയാണ് ഉദ്യോഗസ്ഥര്‍ക് സ്റ്റേഷന്റെ സ്ഥാനവും മറ്റും കാണിച്ചുകൊടുത്തത്. ജോര്‍ജ് കുര്യന് റെയില്‍വേ മന്ത്രിക്കൊപ്പം ഇന്സ്പെക്ഷനില് പങ്കെടുത്തിരുന്നു.
വിമാന യാത്രക്കാര്‍ക്ക് വളരെ സൗകര്യപ്രദമായ ഈ റെയില്‍വേ സ്റ്റേഷന് നിര്‍മാണത്തിന് വേണ്ട നടപടികള്‍ സ്വീകരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്കും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനും നന്ദിയറിയിക്കുന്നുവെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.
കമ്പളക്കാട്ടെ നിർമാണം നടക്കുന്ന മൂന്നുനിലക്കെട്ടിടത്തിനു മുകളിൽ പോക്സോ കേസ് പ്രതിയുടെ മൃതദേഹം കത്തിക്കരിഞ്ഞനിലയിൽ കണ്ടെത്തി. വെള്ളമുണ്ട പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയായ തിരുവനന്തപുരം കരമന സ്വദേശിയായ സുനിൽ കുമാർ (അൽ അമീൻ-50)നെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
ചൊവ്വാഴ്ച രാവിലെയാണ് ഇയാളെ കമ്പളക്കാട് പള്ളിക്കുന്ന് റോഡിലെ കെട്ടിടത്തിന് മുകളിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ കാണുന്നത്. കെട്ടിടത്തിൽ ജോലിക്കെത്തിയ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് കമ്പളക്കാട് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇരുകാലുകളും വയറുകൾ ഉപയോഗിച്ച് കെട്ടിയിട്ട നിലയിലാണ്.
മൃതദേഹത്തിന് സമീപത്തുനിന്ന് ആത്മഹത്യാക്കുറിപ്പും ആധാർ കാർഡും പോലീസ് കണ്ടെടുത്തു. ഇയാൾ വ്യത്യസ്തമായ പേരുകളിൽ മൂന്നുവിവാഹം കഴിച്ചിട്ടുണ്ട്. 2024 നവംബറിൽ വെള്ളമുണ്ടയിൽ രജിസ്റ്റർചെയ്ത പോക്സോ കേസിൽ അറസ്റ്റിലായശേഷം ജാമ്യത്തിലിറങ്ങിയതായിരുന്നു. ഒരു സ്ഥലത്തും സ്ഥിരമായി താമസിക്കാതെ പലയിടങ്ങളിൽ പണിയെടുത്താണ് ഇയാൾ ജീവിച്ചിരുന്നത്. മൃതദേഹം മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
തൃശൂര്‍: വാരാപ്പുഴയിലെ കൂനമ്മാവ് അഗതി മന്ദിരത്തിൽ വെച്ച് കൊലക്കേസ് പ്രതിയെ ക്രൂരമായി മര്‍ദിക്കുകയും ജനനേന്ദ്രിയം മുറിക്കുകയും ചെയ്ത സംഭവത്തിൽ മൂന്നുപേര്‍ പൊലീസ് പിടിയിലായി. അഗതി മന്ദിരം നടത്തിപ്പുകാരൻ പാസ്റ്റർ ഫ്രാൻസിസ് (65), ആരോമൽ, നിതിൻ എന്നിവരെയാണ് തൃശൂര്‍ കൊടുങ്ങല്ലൂരില്‍ വെച്ച് കസ്റ്റഡിയിലെടുത്തത്. എറണാകുളം അരൂര്‍ സ്വദേശിയും 11 കേസുകളിലെ പ്രതിയുമായ സുദര്ശന് (44) ഗുരുതരാവസ്ഥയിലാണ്.
വഴിയാത്രക്കാരെ ശല്യപ്പെടുത്തിയെന്നാരോപിച്ച് കൊച്ചി സെന്‍ട്രൽ പൊലീസ് സുദര്‍ശനെ പിടികൂടി അഗതിമന്ദിരത്തിലെത്തിച്ചതിനുശേഷമാണ് സംഭവം നടന്നത്. മന്ദിരത്തിൽ എത്തിയ ശേഷം സുദര്ശൻ അക്രമം കാട്ടിയതിനെ തുടര്‍ന്നാണ് ഇയാളെ മര്‍ദിച്ചതെന്ന് പൊലീസ് പറയുന്നു. കത്തികൊണ്ട് ശരീരത്തില്‍ മുറിവേല്‍പ്പിച്ചതായും പ്രതിയുടെ കണ്ണ് കുത്തിപ്പൊട്ടിച്ച നിലയിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
മര്‍ദ്ദനത്തെ തുടര്‍ന്ന് അവശനായ സുദര്‍ശനെ അഗതിമന്ദിരത്തിലെ വാഹനത്തിൽ കൊടുങ്ങല്ലൂരില്‍ എത്തിച്ച് വഴിയരികില്‍ ഉപേക്ഷിച്ചതായാണ് വിവരം. സുദര്‍ശനെ തൃശൂര്‍ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ കൊലപാതകശ്രമത്തിന് കേസെടുത്ത് കൂനമ്മാവ് ഇവാഞ്ചലോ കേന്ദ്രത്തിന്റെ ഉടമസ്ഥരേയും പൊലീസ് ചോദ്യം ചെയ്യുകയാണ്.
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മഴയെ തുടര്‍ന്ന് തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ഏഴു ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മോൻതാ ചുഴലിക്കാറ്റ് നീങ്ങിയാൽ കേരളത്തിൽ മഴയുടെ ശക്തി കുറയും.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ശക്തമായ കാറ്റോടും ഇടിയോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. കേരളാ തീരത്ത് മത്സ്യബന്ധത്തിനുള്ള വിലക്ക് തുടരുകയാണ്. മോൻതാ ചുഴലിക്കാറ്റ് വടക്കോട്ട് നീങ്ങുന്നത് അനുസരിച്ച് കേരളത്തിൽ മഴയുടെ ശക്തിയിൽ
കുറവുണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തൃശ്ശൂർ ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഇന്ന് (ഒക്ടോബര്‍ 28) ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അവധി പ്രഖ്യാപിച്ചത്. സി.ബി.എസ്.സി, ഐ.സി.എസ്.സി, കേന്ദ്രീയ വിദ്യാലയം, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. എന്നാൽ, റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ഉണ്ടായിരിക്കില്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും ജില്ലാ ശാസ്ത്രമേളക്കും മാറ്റം ഉണ്ടായിരിക്കില്ല.
ചെങ്ങന്നൂർ . വെൺമണി സ്വദേശിനിയായ 14കാരിയോട് പ്രണയമെന്ന നാടകമാടി ലൈംഗിക അതിക്രമം നടത്തിയ 19കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വെൺമണി ഏറംമുറി കല്ലിടാംകുഴി സ്വദേശി അച്ചു എന്ന യുവാവാണ് (19) അറസ്റ്റിലായത്. പെൺകുട്ടിയോട് പ്രായപൂർത്തിയായാൽ വിവാഹം കഴിക്കാമെന്നു വാഗ്ദാനം ചെയ്താണ് ഇയാൾ വിശ്വാസം നേടിയെടുത്തത്.
ഇതിനു ശേഷം പ്രതി പെൺകുട്ടിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി പീഡനം നടത്തുകയായിരുന്നു. മകളെ പീഡിപ്പിക്കുന്നത് തടയാൻ ശ്രമിച്ച മാതാപിതാക്കളെ ഇയാൾ ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തതായി പൊലീസിന്റെ റിപ്പോർട്ടിൽ പറയുന്നു.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ തിരുവല്ല ഭാഗത്ത് വച്ച് പൊലീസ് പിടികൂടി. ചെങ്ങന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കേസ് വെൺമണി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ആലപ്പുഴ ∙പിഎംശ്രീ പദ്ധതിയെ ചുറ്റിപ്പറ്റിയുള്ള വിവാദത്തിൽ സിപിഐയുടെ നിലപാട് കടുപ്പം. മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും അനുനയശ്രമങ്ങൾ പരാജയപ്പെട്ടതോടെ സിപിഐ മന്ത്രിമാർ ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കില്ലെന്ന സൂചന പുറത്തുവന്നു . പാർട്ടിയെ അറിയിക്കാതെയും മുന്നണിമര്യാദ പാലിക്കാതെയും ധാരണാപത്രം ഒപ്പിട്ടതിൽ സിപിഐ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി.
ശനിയാഴ്ച മന്ത്രി വി. ശിവൻകുട്ടി തുടങ്ങി വെച്ച സമവായ ശ്രമങ്ങൾ ഗൾഫ് യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഏറ്റെടുത്തെങ്കിലും സിപിഐ നിലപാട് മാറ്റിയില്ല. ആലപ്പുഴയിൽ ചേർന്ന സിപിഐ നേതൃയോഗത്തിൽ “പിഎംശ്രീയിൽ വിട്ടുവീഴ്ചയില്ല, ആവശ്യമായാൽ മന്ത്രിമാരുടെ രാജിയും നൽകണം” എന്ന നിലപാടാണ് കൈക്കൊണ്ടത്. ഉച്ചയ്ക്ക് ശേഷം ആലപ്പുഴ ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും മുക്കാൽ മണിക്കൂറോളം നീണ്ടുനിന്ന ചര്‍ച്ച നടത്തി, എങ്കിലും ധാരണയിലെത്താൻ കഴിഞ്ഞില്ല.
മുഖ്യമന്ത്രി ധാരണാപത്രത്തിൽ നിന്ന് പിന്മാറാനാകില്ലെന്ന നിലപാട് വ്യക്തമാക്കിയപ്പോൾ, “പാർട്ടിയെ അവഗണിച്ച് എടുത്ത ഏകപക്ഷീയ തീരുമാനം അംഗീകരിക്കാനാവില്ല”എന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ മറുപടി. ധാരണാപത്രം ഒപ്പിട്ടിട്ടുണ്ടെങ്കിലും സ്കൂളുകളുടെ പട്ടിക കൈമാറൽ തുടങ്ങിയ തുടർനടപടികൾ തത്കാലം നിർത്തിവെയ്ക്കാമെന്ന സമവായനിർദേശം സിപിഐ തള്ളി. കൂടിക്കാഴ്ചയ്ക്കു പിന്നാലെ സിപിഐ മന്ത്രിമാർ ബുധനാഴ്ചയുടെ മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. വിഷയത്തിൽ എൽഡിഎഫ് യോഗം വിളിക്കണമെന്ന സിപിഐയുടെ ആവശ്യവും മുഖ്യമന്ത്രി അംഗീകരിച്ചു.
കൊച്ചി ∙ അങ്കമാലി എംഎൽഎ റോജി എം. ജോൺ വിവാഹിതനാകുന്നു. കാലടി മാണിക്യമംഗലം സ്വദേശിയും യുവ സംരംഭകയും ആയ ലിപ്സിയാണ് വധു. ഇന്റീരിയർ ഡിസൈനറായ ലിപ്സിയുമായി റോജിയുടെ വിവാഹ നിശ്ചയം ഇന്നലെ നടന്നു . കോൺഗ്രസ് നേതാക്കളും പ്രവർത്തകരും റോജിയും ലിപ്സിയും ചേർന്ന് എടുത്ത ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചു.
വിവാഹ ചടങ്ങ് ഈ മാസം 29ന് അങ്കമാലി ബസിലിക്ക പള്ളിയിൽ ലളിതമായി നടക്കും. അടുത്ത ബന്ധുക്കളും കുടുംബാംഗങ്ങളും മാത്രമേ ചടങ്ങിൽ പങ്കെടുക്കുകയുള്ളൂ എന്നാണ് വിവരം. മനസമ്മതം ഇന്ന് തിങ്കളാഴ്ച കാലടി മാണിക്യമംഗലം പള്ളിയിൽ നടക്കും.
കുറവിലങ്ങാട് (കോട്ടയം): എം.സി. റോഡിൽ ചീങ്കല്ലയിൽ പള്ളിക്ക് എതിർവശം തിങ്കളാഴ്ച രാവിലെ 2 മണിയോടെ ടൂറിസ്റ്റ് ബസ് മറിഞ്ഞു. അപകടത്തിൽ കണ്ണൂർ ഇരിട്ടി സ്വദേശിനി സിന്ധ്യ (45) മരിച്ചു. സംഭവത്തിൽ 49 പേർക്ക് പരിക്കേറ്റുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിൽ 18 പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണെന്ന് അധികൃതർ അറിയിച്ചു.
ബസ് മറിയുന്ന ശബ്ദം കേട്ട നാട്ടുകാർ ആദ്യമായി രക്ഷാപ്രവർത്തനത്തിന് എത്തുകയും ചെയ്തു. ഗുരുതരാവസ്ഥയിലുള്ളവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും, മറ്റു പരിക്കേറ്റവരെ മോനിപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.