ബലാത്സംഗവും വധശ്രമവും ഉൾപ്പെടെയുള്ള കേസിൽ മുൻ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെ നെയ്യാറ്റിൻകര ഫാസ്റ്റ് ട്രാക്ക് കോടതി കുറ്റവിമുക്തനാക്കി. പരാതിക്കാരിയടക്കം പ്രധാന സാക്ഷികൾ മൊഴി മാറ്റിയതോടെയാണ് കോടതി പ്രതികളെ വെറുതെവിട്ടത്. എംഎൽഎയായിരിക്കെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നും കൊല്ലാൻ ശ്രമിച്ചെന്നുമായിരുന്നു എൽദോസിനെതിരായ ആരോപണം.
2022 സെപ്റ്റംബറിലായിരുന്നു തിരുവനന്തപുരം സ്വദേശിനിയായ യുവതി എൽദോസ് കുന്നപ്പിള്ളിക്കെതിരെ പരാതി നൽകിയത്. വീട്ടിൽ നിന്ന് ബലമായി കാറിൽ കയറ്റിക്കൊണ്ടുപോയി കോവളത്തെ ആത്മഹത്യാമുനമ്പിൽ നിന്ന് തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ചുവെന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് പരാതിയിൽ ഉന്നയിച്ചിരുന്നത്. പരാതി പിൻവലിക്കാൻ പണം വാഗ്ദാനം ചെയ്തതായും ഭീഷണിപ്പെടുത്തിയതായും യുവതി നേരത്തെ വെളിപ്പെടുത്തിയിരുന്നു. എൽദോസിന്റെ സുഹൃത്തുക്കളായ റിനിഷയും നൂറുദ്ദീനും കേസിൽ പ്രതികളായിരുന്നു.
ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയാക്കി വിചാരണ ആരംഭിച്ച ശേഷമാണ് കേസിൽ നിർണായക വഴിത്തിരിവുണ്ടായത്. കോടതിയിൽ ഹാജരായ പരാതിക്കാരി എൽദോസ് തന്നെ പീഡിപ്പിച്ചിട്ടില്ലെന്ന് മൊഴി മാറ്റി. മറ്റു സാക്ഷികളും പ്രതികൾക്ക് അനുകൂലമായി മൊഴിനൽകിയതോടെ കോടതി എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി. ഈ കേസ് കാരണം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽദോസിന് കോൺഗ്രസ് സീറ്റ് നിഷേധിച്ചിരുന്നു.
മുൻ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗക്കേസിൽ മൊഴി മാറ്റിയെന്ന തരത്തിൽ പുറത്തുവന്ന വാർത്തകൾ തള്ളി പരാതിക്കാരി. കോടതിയിൽ പ്രതികൾക്ക് അനുകൂലമായി യാതൊരു മൊഴിയും നൽകിയിട്ടില്ലെന്നും, കേസ് നടപടികളുമായി മുന്നോട്ട് പോകുകയാണെന്നും അവർ വ്യക്തമാക്കി. കേസിൽ നിന്ന് പിന്മാറാൻ വലിയ സമ്മർദങ്ങൾ നേരിടുന്നതായും പരാതിക്കാരി പറഞ്ഞു.
നെയ്യാറ്റിൻകര കോടതിയിൽ ആരംഭിച്ച വിചാരണ നടപടികളുടെ ഭാഗമായി പരാതിക്കാരിയും പ്രതികളും ഹാജരായിരുന്നു. അടച്ചിട്ട കോടതിയിലായിരുന്നു നടപടികൾ നടന്നത്. പ്രതികളെ തിരിച്ചറിയുന്നതിനായി നാല് പേരെ ഹാജരാക്കിയതിൽ രണ്ടുപേരെ പരാതിക്കാരി തിരിച്ചറിഞ്ഞു. ഇതിനിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയത്. തുടർന്ന് കേസ് അടുത്ത ദിവസത്തേക്ക് മാറ്റിവെക്കുകയായിരുന്നു.
ഇതിനിടെ പരാതിക്കാരി ഉൾപ്പെടെ നാല് പേർ കൂറുമാറിയെന്ന തരത്തിൽ ചില റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. എന്നാൽ, അത്തരം പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പരാതിക്കാരി പ്രതികരിച്ചു. തിരിച്ചറിയൽ നടപടികൾ മാത്രമാണ് നടന്നതെന്നും, മൊഴി മാറ്റിയിട്ടില്ലെന്നും അവർ ആവർത്തിച്ചു.
കൊല്ലം അഞ്ചലിൽ പോലീസുകാരന്റെ വീട്ടുമുറ്റത്തിരുന്ന ബൈക്ക് കത്തിച്ച സംഭവത്തിൽ രണ്ട് യുവതികളെ പോലീസ് അറസ്റ്റ് ചെയ്തു. ശൂരനാട് സ്വദേശിനി ആരതി രാജും സുഹൃത്ത് ഗായത്രി മോഹനനുമാണ് പിടിയിലായത്. കസ്റ്റഡിയിലിരിക്കെ ആത്മഹത്യശ്രമം നടത്തിയ ആരതിയെ പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ആറന്മുള പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ വിവേകിന്റെ വീട്ടുമുറ്റത്തിരുന്ന ബൈക്കാണ് കഴിഞ്ഞ ദിവസം രാത്രിയിൽ തീകൊളുത്തിയത്. സി.സി.ടി.വി. ദൃശ്യങ്ങളും ഓട്ടോറിക്ഷ യാത്രയുടെ വിവരങ്ങളും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഗൂഗിൾ പേ വഴി നൽകിയ പണമിടപാടുകളും ഫോൺ നമ്പറുകളും പരിശോധിച്ച പോലീസ് സാങ്കേതിക സഹായത്തോടെ പ്രതികളെ തിരിച്ചറിഞ്ഞു.
അറസ്റ്റിലായ ആരതിയും വിവേകും തമ്മിൽ നേരത്തെ വിവാഹനിശ്ചയം നടന്നിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പിന്നീട് വിവാഹം മുടങ്ങിയതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം. ബൈക്ക് കത്തിച്ചതിന് പുറമെ ഭീഷണിക്കത്തും സ്ഥലത്ത് ഉപേക്ഷിച്ചിരുന്നു. ഒരു വിദ്യാർഥി സംഘടനയുടെ പേര് ഉപയോഗിച്ച് കേസ് വഴിതിരിച്ചുവിടാനായിരുന്നു ശ്രമമെന്നും പോലീസ് വ്യക്തമാക്കി.
അട്ടപ്പാടി മധു ആൾക്കൂട്ട കൊലക്കേസിൽ പ്രതികളുടെ ശിക്ഷ വർധിപ്പിച്ച് ഹൈക്കോടതി വിധി. രണ്ടാം പ്രതി മരയ്ക്കാർ ഉൾപ്പെടെ 12 പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷയാണ് കോടതി വിധിച്ചത്. മണ്ണാർക്കാട് വിചാരണക്കോടതി നേരത്തെ വിധിച്ച ഏഴ് വർഷം തടവാണ് ഹൈക്കോടതി ജീവപര്യന്തമാക്കി ഉയർത്തിയത്. 16-ാം പ്രതിയുടെ ശിക്ഷയും മൂന്ന് മാസത്തിൽ നിന്ന് ഒരു വർഷമായി വർധിപ്പിച്ചു.
അതേസമയം, കേസിലെ ഒന്നാം പ്രതിയായ മേച്ചേരിയിൽ ഹുസൈനെ ഹൈക്കോടതി വെറുതെ വിട്ടു. ഹുസൈന്റെ അപ്പീൽ കോടതി അംഗീകരിച്ചപ്പോൾ, മറ്റ് പ്രതികൾ സമർപ്പിച്ച അപ്പീലുകൾ തള്ളുകയായിരുന്നു. കേസിലെ ഗുരുതര സാഹചര്യങ്ങളും തെളിവുകളും പരിഗണിച്ചാണ് ശിക്ഷ വർധിപ്പിച്ചതെന്ന് കോടതി നിരീക്ഷിച്ചു.
മധുവിന്റെ അമ്മ മല്ലിക്ക് 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും ഹൈക്കോടതി ഉത്തരവിട്ടു. അട്ടപ്പാടിയിൽ ആദിവാസി യുവാവായ മധുവിനെ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തിയ സംഭവം സംസ്ഥാനത്ത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു.
മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് എസ്.പി. ഷുഹൈബ് വധക്കേസിൽ ആകാശ് തില്ലങ്കേരിയുൾപ്പെടെ 17 പ്രതികളുടെയും ജാമ്യം തലശ്ശേരി അഡീഷണൽ ജില്ലാ കോടതി റദ്ദാക്കി. പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യാനും കോടതി ഉത്തരവിട്ടു. വിചാരണ നടപടികളുമായി പ്രതിഭാഗം സഹകരിക്കാത്ത സാഹചര്യത്തിലാണ് കോടതി കടുത്ത നടപടി സ്വീകരിച്ചത്. പ്രതികളെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യാനുള്ള നടപടികൾ പോലീസ് ആരംഭിച്ചു.
കേസിന്റെ വിചാരണ കഴിഞ്ഞ തിങ്കളാഴ്ചയാണ് ആരംഭിച്ചത്. ഒന്നാം സാക്ഷിയുടെ വിസ്താരം പൂർത്തിയായെങ്കിലും രണ്ടാം സാക്ഷിയുടെ വിചാരണയ്ക്കിടെ പ്രതിഭാഗം അഭിഭാഷകർ കോടതിമാറ്റം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതായി അറിയിച്ചു. തുടർന്ന് സാക്ഷികളുടെ ക്രോസ് വിസ്താരത്തിൽ നിന്ന് വിട്ടുനിന്ന പ്രതിഭാഗത്തിന്റെ നടപടി വിചാരണ വൈകിപ്പിക്കാനുള്ള ശ്രമമാണെന്ന് പ്രോസിക്യൂഷൻ ആരോപിച്ചു. ഈ വാദം അംഗീകരിച്ച കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കുകയായിരുന്നു.
2018 ഫെബ്രുവരി 12-ന് എടയന്നൂരിൽ വെച്ചാണ് യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി എസ്.പി. ഷുഹൈബ് കൊല്ലപ്പെട്ടത്. ചായക്കടയിൽ സുഹൃത്തുക്കളോടൊപ്പം ഇരിക്കുമ്പോൾ ബോംബെറിഞ്ഞ് ആക്രമിച്ച ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. സി.പി.എം.- ഡി.വൈ.എഫ്.ഐ പ്രവർത്തകരായ നിരവധി പേരാണ് കേസിലെ പ്രതികൾ. കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. കെ. പദ്മനാഭനാണ് ഹാജരാകുന്നത്.
തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില വീണ്ടും കുത്തനെ ഉയർന്നു. ഇന്നുമുതൽ പെട്രോളിന് 2.61 രൂപയും ഡീസലിന് 2.71 രൂപയും വർധിപ്പിച്ചു. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന്റെ വില 115.32 രൂപയായും ഡീസലിന്റെ വില 104.41 രൂപയായും ഉയർന്നു. സാധാരണക്കാരുടെ കുടുംബബജറ്റിന് വീണ്ടും തിരിച്ചടിയായിരിക്കുകയാണ് പുതിയ വിലവർധന.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നാലുതവണയായാണ് ഇന്ധനവില കൂട്ടിയത്. മെയ് 15ന് മൂന്ന് രൂപ വീതവും, മെയ് 19ന് 90 പൈസ വീതവും, മെയ് 23ന് പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയും വർധിപ്പിച്ചിരുന്നു. ഇന്നത്തെ വർധന കൂടി ചേർന്നതോടെ ഈ കാലയളവിൽ ആകെ എട്ട് രൂപയുടെ വർധനയാണ് ഉണ്ടായത്.
അതേസമയം, ഇന്ധനവില വർധനയിൽ ജനങ്ങൾക്ക് ആശ്വാസം നൽകാൻ സംസ്ഥാന സർക്കാർ നികുതി കുറയ്ക്കുമോയെന്ന ചോദ്യമാണ് ഉയരുന്നത്. തുടർച്ചയായ വിലക്കയറ്റം ഗതാഗതച്ചെലവും നിത്യോപയോഗ സാധനങ്ങളുടെ വിലയും വീണ്ടും ഉയരാൻ ഇടയാക്കുമെന്ന ആശങ്കയും ശക്തമാണ്.
തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഏർപ്പെടുത്തുന്ന പദ്ധതിയുടെ രൂപരേഖ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യും. പ്രായപരിധിയോ വരുമാനപരിധിയോ ഇല്ലാതെ പദ്ധതി നടപ്പാക്കാനാണ് നിലവിലെ ആലോചന. ജൂൺ 15 മുതൽ പദ്ധതി പ്രാബല്യത്തിൽ വരുമെന്ന സൂചനകളും സർക്കാർ വൃത്തങ്ങൾ നൽകുന്നു.
സൗജന്യ യാത്ര ഓർഡിനറി, സൂപ്പർ ഫാസ്റ്റ് ബസുകളിൽ ഉൾപ്പെടുത്തുക, കർണാടക മാതൃകയിൽ വനിതകൾക്ക് പ്രത്യേക കാർഡ് നൽകുക തുടങ്ങിയ നിർദേശങ്ങളാണ് പരിഗണനയിൽ ഉള്ളത്. പദ്ധതി സംബന്ധിച്ച അന്തിമ ചർച്ചകൾ കെഎസ്ആർടിസി അധികൃതർ തുടരുകയാണെന്നും റിപ്പോർട്ടുകളുണ്ട്. ഉദ്ഘാടനച്ചടങ്ങ് പ്രമുഖ വനിതാതാരങ്ങളുടെ സാന്നിധ്യത്തിൽ നടത്താനും ആലോചനയുണ്ട്.
അതേസമയം, ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട വിഷയവും മന്ത്രിസഭാ യോഗത്തിൽ ചർച്ചയായേക്കും. മന്ത്രിമാരുമായി ആലോചിക്കാതെയാണ് മാറ്റങ്ങൾ നടത്തിയതെന്ന അതൃപ്തി ചില മന്ത്രിമാർ ഉയർത്താനിടയുണ്ടെന്നാണ് സൂചന.
തിരുവനന്തപുരം ∙ നവകേരള സദസ്സിനിടെ പ്രതിഷേധിച്ച കെഎസ്യു–യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ ഉൾപ്പെടെയുള്ളവർ മർദിച്ചെന്ന കേസിൽ നിർണായക വിവരങ്ങളുമായി ആദ്യ കേസ് ഡയറിയുടെ പകർപ്പ് പുറത്തുവന്നു. ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിൽ തയാറാക്കിയ ആദ്യ കേസ് ഡയറിയിൽ പ്രതിഷേധക്കാരെ ലോക്കൽ പൊലീസ് മാറ്റിനിർത്തിയ ശേഷമാണ് ഗൺമാൻ ഉൾപ്പെടെയുള്ളവർ മർദിച്ചതെന്ന് വ്യക്തമായി രേഖപ്പെടുത്തിയിരുന്നതായാണ് വിവരം. പിന്നീട് ഈ ഡയറി തിരുത്തിയാണ് കേസ് എഴുതിത്തള്ളാൻ ശ്രമിച്ചതെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനൊപ്പമുണ്ടായിരുന്ന കറുത്ത വാഹനത്തിൽനിന്ന് വെള്ള ഷർട്ട് ധരിച്ച ഒരാളും കറുത്ത സ്യൂട്ടിട്ട മൂന്ന് പേരും ഇറങ്ങി പ്രതിഷേധക്കാർക്കെതിരെ ലാത്തിപോലുള്ള ആയുധം ഉപയോഗിച്ചതായും കേസ് ഡയറിയിൽ പറയുന്നുണ്ട്. ആക്രമണത്തിൽ പ്രതിഷേധക്കാർക്കും പൊലീസുകാർക്കും പരിക്കേറ്റതായും സിസിടിവി ദൃശ്യങ്ങളും ഉപയോഗിച്ച ആയുധവും കണ്ടെത്തണമെന്നും കൂടുതൽ സാക്ഷിമൊഴികൾ ശേഖരിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ രേഖപ്പെടുത്തിയിരുന്നു. പിണറായി വിജയൻ പറഞ്ഞത് പോലെ രക്ഷാപ്രവർത്തനം അല്ല, നേരിട്ടുള്ള മർദനമാണുണ്ടായതെന്നാണ് ആദ്യ രേഖ ചൂണ്ടിക്കാണിക്കുന്നത്.
ആലപ്പുഴ സൗത്ത് സ്റ്റേഷനിലെ ഇൻസ്പെക്ടർ എസ്. അരുണ്‍ തയാറാക്കിയ ആദ്യ കേസ് ഡയറി പിന്നീട് പെൻഡ്രൈവിലാക്കി എഡിജിപി എം. ആർ. അജിത് കുമാറിന്റെ ഓഫീസിലെത്തിച്ചെന്നാണ് ആദ്യ അന്വേഷണസംഘം എസ്ഐടിക്ക് മൊഴി നൽകിയിരിക്കുന്നത്. തിരുത്തുന്നതിന് മുമ്പും ശേഷവുമുള്ള കേസ് ഡയറി എസ്ഐടി കണ്ടെടുത്തതായും വിശദമായ റിപ്പോർട്ട് ഉടൻ ഡിജിപിക്ക് കൈമാറുമെന്നും സൂചനയുണ്ട്. ഗൺമാൻ ഉൾപ്പെടെയുള്ളവർക്കെതിരായ അന്വേഷണ റിപ്പോർട്ടാണ് ഇനി സർക്കാരിന്റെ തുടർനടപടിയിൽ നിർണായകമാകുക.
ബലി പെരുന്നാളിനോടനുബന്ധിച്ച് സംസ്ഥാന സർക്കാർ മേയ് 27, 28 തീയതികളിൽ പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്കെല്ലാം അവധി ബാധകമായിരിക്കും.
നേരത്തെ മേയ് 27ന് മാത്രമാണ് അവധി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ മാസപ്പിറവി കണക്കിലെടുത്ത് കേരളത്തിൽ പെരുന്നാൾ ആഘോഷം 28നാകുന്നതിനാലാണ് അധിക അവധി അനുവദിച്ചത്.
നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങൾക്കും ഈ അവധി ബാധകമാണ്. രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ വിദ്യാഭ്യാസ-സർക്കാർ മേഖലകളിൽ പ്രവർത്തനങ്ങൾ താത്കാലികമായി നിലയ്ക്കും.
തിരുവനന്തപുരം ∙ കോക്രോച്ച് ജനതാ പാര്‍ട്ടിക്കെതിരായ കേന്ദ്രനടപടിയെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. യുവജനങ്ങളുടെ പ്രതിഷേധ സ്വരങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമമാണ് സിജെപിയുടെ സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ മരവിപ്പിച്ചതിലൂടെ കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ജനാധിപത്യ പ്രതിഷേധങ്ങളോടുള്ള അസഹിഷ്ണുതയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും പിണറായി പറഞ്ഞു.
അഭിജീത് ദിപ്കെ രൂപീകരിച്ച കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) സാമൂഹികമാധ്യമങ്ങളില്‍ വേഗത്തില്‍ ശ്രദ്ധ നേടിയ പശ്ചാത്തലത്തിലാണ് എക്സ്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ മരവിപ്പിക്കപ്പെട്ടത്. ബിജെപിയുടെ ഔദ്യോഗിക പ്രചാരണ സംവിധാനങ്ങളെക്കാള്‍ കൂടുതല്‍ യുവജനപിന്തുണയും സ്വീകാര്യതയും സിജെപിക്ക് ലഭിച്ചതാണ് കേന്ദ്രത്തെ അസ്വസ്ഥരാക്കുന്നതെന്ന് പിണറായി വിമര്‍ശിച്ചു. തൊഴിലില്ലായ്മയും സാമൂഹിക അസമത്വവും നേരിടുന്ന യുവാക്കളുടെ അതൃപ്തിയാണ് ഈ പ്രതിഷേധത്തിലൂടെ പുറത്തുവരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘‘പാറ്റകള്‍’’ എന്ന പരാമര്‍ശത്തിനെതിരായ പ്രതിഷേധത്തെ ലഘുവായി കാണാനാകില്ലെന്നും പിണറായി വ്യക്തമാക്കി. അഭിപ്രായസ്വാതന്ത്ര്യവും സംഘടനാ സ്വാതന്ത്ര്യവും ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളാണെന്നും, നിയമങ്ങളെയും ഭരണനടപടികളെയും ദുരുപയോഗം ചെയ്ത് യുവജനപ്രതിഷേധങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമം ജനാധിപത്യ മൂല്യങ്ങള്‍ക്കെതിരാണെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.