പത്തനംതിട്ട നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് കേസിൽ, ലോക്സഭാ എംപി ആന്റോ ആന്റണിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യാൻ സാധ്യത. 2019 തിരഞ്ഞെടുപ്പ് കാലത്ത് രണ്ട് കോടി രൂപ കൈമാറിയെന്ന സ്ഥാപന ഉടമ എൻ.എം. രാജുവിന്റെ വെളിപ്പെടുത്തലാണ് അന്വേഷണത്തിന് ആധാരം.
പണം ലഭിച്ചതായി ആന്റോ ആന്റണി സമ്മതിച്ചിട്ടുണ്ടെങ്കിലും, തിരഞ്ഞെടുപ്പ് സമയത്ത് നൽകിയ സഹായമെന്ന നിലയിലാണ് അത് സ്വീകരിച്ചതെന്നും വലിയൊരു പങ്ക് പിന്നീട് തിരികെ നൽകിയതാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ പണത്തിന്റെ കൃത്യമായ അളവും ഇടപാടിന്റെ രേഖകളും സംബന്ധിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല.
രേഖകളില്ലാതെ പണം കൈപ്പറ്റിയാൽ അത് കള്ളപ്പണമാകാമെന്ന നിഗമനത്തിലാണ് ഇഡി. തിരഞ്ഞെടുപ്പ് ചെലവിന് അനുവദനീയമായ പരിധി മറികടന്ന തുക എവിടെ പോയെന്ന ചോദ്യവും സിപിഎം ഉന്നയിച്ചിട്ടുണ്ട്. ഇതേസമയം, കോൺഗ്രസ് നേതൃത്വത്തിന് ഇടപാടിനെക്കുറിച്ച് അറിവുണ്ടായിരുന്നോ എന്ന് വ്യക്തമാക്കണമെന്ന് ഭരണകക്ഷി ആവശ്യപ്പെടുന്നുണ്ട്.
തിരുവല്ല സ്പാ കൂട്ടബലാത്സംഗ കേസിൽ പ്രധാന പ്രതികളിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തതിനു പിന്നാലെ മറ്റ് പ്രതികൾ സംസ്ഥാനം വിട്ടതായി സൂചന. ഒന്നാംപ്രതി മരണ സുബിനും കൂട്ടുപ്രതി ബർലിൻ ദാസുമാണ് നിലവിൽ പിടിയിലായത്. ക്രൂര പീഡനത്തിന് സ്പായിലെ ഒരു സഹപ്രവർത്തക ഒത്താശ ചെയ്തുവെന്ന അതിജീവിതയുടെ വെളിപ്പെടുത്തലിനെ തുടർന്ന്, ആ യുവതിയിലേക്കും അവരുടെ ആൺസുഹൃത്തിലേക്കും പൊലീസ് അന്വേഷണം നീട്ടി.
കേസ് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് പത്തനംതിട്ട എസ്.പി ആർ. ആനന്ദ് അറിയിച്ചു. അന്വേഷണത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും, സ്പാ ഉടമ ഉന്നയിച്ച ക്വട്ടേഷൻ ആരോപണം വിശദമായി പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി. കേസിൽ നിലവിൽ ആറുപേരാണ് പ്രതികൾ; ഒളിവിലുള്ള നാലുപേരെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
അതേസമയം, സംഭവത്തിന് പിന്നിൽ പൊലീസ്–ഗുണ്ടാ കൂട്ടുകെട്ടുണ്ടെന്ന ഗുരുതര ആരോപണത്തിൽ വിജിലൻസും പ്രാഥമിക അന്വേഷണം ആരംഭിച്ചു. സ്പായിൽ ഗുണ്ടാപിരിവ് ആവശ്യപ്പെട്ട് എത്തിയ പ്രതികൾ അതിക്രൂരമായി പീഡിപ്പിച്ചുവെന്ന അതിജീവിതയുടെ മൊഴി കേരളത്തെ നടുക്കിയിരിക്കുകയാണ്. ബിസിനസ് എതിരാളികൾ നൽകിയ ക്വട്ടേഷനാണ് ആക്രമണത്തിന് പിന്നിലെന്ന സ്പാ ഉടമയുടെ ആരോപണവും അന്വേഷണ സംഘത്തിന് മുന്നിലുണ്ട്.
തിരുവനന്തപുരത്ത് ഗ്രാമീണമേഖലകളിലെ ഗതാഗതസൗകര്യങ്ങളുടെ കുറവ് കണക്കിലെടുത്ത് എല്ലാ ആശുപത്രികളിലും നേഴ്സുമാർക്കായി ത്രീ ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി. രാത്രി ഷിഫ്റ്റ് വൈകീട്ട് ആറുമുതൽ രാവിലെ ആറുവരെയും പകൽ ഷിഫ്റ്റ് എട്ട് മണിക്കൂറായും ക്രമീകരിക്കണമെന്നും ആഴ്ചയിലെ ആകെ ജോലിസമയം 48 മണിക്കൂറായി നിശ്ചയിക്കണമെന്നും നിർദേശത്തിൽ പറയുന്നു. യുവജനക്ഷേമവും യുവജനകാര്യവും സംബന്ധിച്ച നിയമസഭാസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഒരു ദിവസത്തിൽ അധികമായി ചെയ്യാവുന്ന ജോലിസമയം പരമാവധി മൂന്ന് മണിക്കൂറായി നിജപ്പെടുത്തിയിട്ടുണ്ടെന്നും അതിന് ഓവർടൈം വേതനമോ പകരം അവധിയോ നൽകണമെന്നും നിർദേശമുണ്ട്. 50 വയസ് കഴിഞ്ഞ നേഴ്സുമാരെ രാത്രി ഷിഫ്റ്റിൽ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ നേഴ്സുമാർക്കായി വാഹന സൗകര്യമോ ഹോസ്റ്റൽ സൗകര്യമോ ഒരുക്കണമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.
ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് സമരം ചെയ്യുന്ന ജീവനക്കാരോട് പ്രതികാരമനോഭാവം സ്വീകരിക്കരുതെന്നും അവരുടെ ന്യായമായ ആവശ്യങ്ങൾ നിഷേധിക്കരുതെന്നും നിർദേശത്തിൽ ചൂണ്ടിക്കാട്ടുന്നു. സർക്കാർ നിർദേശങ്ങൾ പാലിക്കാത്ത ആശുപത്രികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രണ്ട് കോടി രൂപ വാങ്ങിയ ആന്റോ ആന്റണി എംപി ഇതുവരെ തുക തിരികെ നൽകിയിട്ടില്ലെന്ന ആരോപണവുമായി തിരുവല്ല നെടുമ്പറമ്പിൽ ഫിനാൻസ് ഉടമ എൻ.എം. രാജു രംഗത്ത്. 2019 ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ കാലത്ത് ആന്റോ ആന്റണി പലതവണ സ്ഥാപനത്തിൽ എത്തി, രണ്ട് മാസത്തിനകം തിരികെ നൽകാമെന്ന് ഉറപ്പുനൽകിയാണ് നിക്ഷേപകരുടെ പണമായ രണ്ട് കോടി രൂപ പലിശയ്ക്ക് വാങ്ങിയതെന്നും രാജു ആരോപിച്ചു. ഏഴ് വർഷം കഴിഞ്ഞിട്ടും 20 ലക്ഷം രൂപ മാത്രമാണ് തിരികെ നൽകിയതെന്നും ഈടൊന്നും വാങ്ങാതെയായിരുന്നു പണം നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം ഇഡിയെയും ക്രൈംബ്രാഞ്ചിനെയും അറിയിച്ചതായും രാജു പറഞ്ഞു.
നിക്ഷേപ തട്ടിപ്പ് കേസിൽ കഴിഞ്ഞ രണ്ട് വർഷമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം നേരിടുകയാണ് തിരുവല്ല നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ്. അന്വേഷണത്തിന്റെ ഭാഗമായി സ്ഥാപനവുമായി ബന്ധപ്പെട്ട 44 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി മരവിപ്പിച്ചിട്ടുണ്ട്. നൂറുകണക്കിന് നിക്ഷേപകരിൽ നിന്നു ശേഖരിച്ച തുക ഉപയോഗിച്ച് എൻ.എം. രാജുവും കൂട്ടാളികളും വൻതോതിൽ ഭൂമി വാങ്ങിയെന്ന കണ്ടെത്തലും ഇഡി നടത്തിയിരുന്നു. പത്തനംതിട്ട, എറണാകുളം ജില്ലകളിലായി നിരവധി പൊലീസ് കേസുകളാണ് സ്ഥാപനത്തിനെതിരെ നിലവിലുള്ളത്. 2014 മേയ് 7ന് എൻ.എം. രാജുവിനെയും ഭാര്യ ഗ്രേസിനെയും മക്കളായ അലൻ ജോർജ്, അൻസൻ ജോർജ് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇതിനിടെ, സ്വർണക്കൊള്ള കേസിൽ ജയിലിൽ കഴിയുന്ന തന്ത്രി കണ്ഠരർ രാജീവർക്കും സ്ഥാപനത്തിൽ നിക്ഷേപമുണ്ടെന്ന ആരോപണം ഉയർന്നിരുന്നു. തന്ത്രി രണ്ടരക്കോടി രൂപ നിക്ഷേപിച്ചിരുന്നുവെന്നും സ്ഥാപനം തകർന്നപ്പോൾ പരാതിയൊന്നും നൽകിയില്ലെന്നുമായിരുന്നു ആരോപണം. ഇതിൽ വ്യക്തത വരുത്തുന്നതിനായി വ്യാഴാഴ്ച ഇഡി സ്ഥാപനത്തിൽ റെയ്ഡ് നടത്തി രേഖകൾ പിടിച്ചെടുത്തു. എന്നാൽ തന്ത്രി കണ്ഠരർ രാജീവർക്കു സ്ഥാപനത്തിൽ നിക്ഷേപമില്ലെന്നു എൻ.എം. രാജു വ്യക്തമാക്കി.
പത്തനംതിട്ട: തിരുവല്ലയിലെ സ്പായിൽ നടന്ന ഗുണ്ടാ ആക്രമണത്തിലും ബലാത്സംഗത്തിലും പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് നേരത്തേ പരാതിയൊന്നും ലഭിച്ചിരുന്നില്ലെന്നും വിവരം ലഭിച്ച ഉടൻതന്നെ പോലീസ് സമയബന്ധിതമായി ഇടപെട്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഫെബ്രുവരി ഒന്നിനാണ് സംഭവം നടന്നത്. രണ്ടാം തീയതി പോലീസിന് വിവരം ലഭിച്ചതിനെ തുടർന്ന് ജീവനക്കാരുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്തതായും പ്രധാനപ്രതിയായ സുബിൻ അലക്സാണ്ടറെയും രണ്ടാംപ്രതിയായ ബെർലിൻദാസിനെയും അറസ്റ്റ് ചെയ്തതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു. മറ്റ് പ്രതികളെ പിടികൂടുന്നതിനായി തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്പാ ഉടമയടക്കമുള്ളവരിൽനിന്ന് മൊഴിയെടുത്ത് വിശദമായ അന്വേഷണം നടത്തുകയാണെന്നും സംഭവം ക്വട്ടേഷൻ ആണോയെന്ന് വ്യക്തത വരുത്തുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. അതിജീവിതയ്ക്ക് നിയമസഹായവും കൗൺസിലിങ്ങും നൽകുമെന്നും പ്രധാനപ്രതി വീണ്ടും പുറത്തുവരാതിരിക്കാനുള്ള കരുതൽ തടങ്കൽ അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിജയസാധ്യത വിലയിരുത്തി സ്ഥാനാർഥികളെ നിശ്ചയിക്കാൻ 92 നിയമസഭാ മണ്ഡലങ്ങളിൽ കോൺഗ്രസ് പാനൽ തയ്യാറാക്കി. കുണ്ടറ, കരുനാഗപ്പള്ളി, ഹരിപ്പാട്, കോട്ടയം, പറവൂർ മണ്ഡലങ്ങളിലാണ് ഒറ്റപ്പേരുള്ള പാനൽ. ബി.ജെ.പി. ശക്തമായി പിടിക്കാൻ ശ്രമിക്കുന്നതും സി.പി.എമ്മിന്റെ സിറ്റിങ് സീറ്റുമായ നേമത്ത് ശശി തരൂരിനെ ഇറക്കാനുള്ള സാധ്യതയും സർവേ ചെയ്യുന്നു. തരൂർ ഉൾപ്പെടെ അഞ്ച് എം.പി.മാരുടെ മത്സരസാധ്യതയാണ് പരിശോധിക്കുന്നത്.
നടൻ രമേഷ് പിഷാരടി, മുൻ ഫുട്ബോൾ താരം ഐ.എം. വിജയൻ എന്നിവരെയും സ്ഥാനാർഥിത്വത്തിന് പരിഗണിച്ചിട്ടുണ്ട്. ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫർസിൻ മജീദിന്റെയും വടകര എം.പി. ഷാഫി പറമ്പിലിന്റെയും സാധ്യത പരിശോധിക്കുന്നു. നാദാപുരം പിടിക്കാനായി മുല്ലപ്പള്ളി രാമചന്ദ്രനെ മത്സരിപ്പിക്കുന്നതിന്റെ ഗുണദോഷങ്ങളും വിലയിരുത്തുന്നു. കെ.എം. അഭിജിത്ത്, ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺ കുമാർ എന്നിവരുടെ പേരുകളും നാദാപുരത്തും കൊയിലാണ്ടിയിലും ഉൾപ്പെടുത്തിയിട്ടുണ്ട്.
കോൺഗ്രസിന് പുറത്തുള്ള പി.വി. അൻവർ, സി.കെ. ജാനു എന്നിവരെയും സർവേയിൽ ഉൾപ്പെടുത്തി. അൻവറിനെ ബേപ്പൂരിലും മുൻ എം.പി. രമ്യാഹരിദാസിനെ ബാലുശ്ശേരിയിലും അടൂരിലും പരിഗണിക്കുന്നു. ഐ.എം. വിജയനെ നാട്ടികയിലും രമേഷ് പിഷാരടിയെ തൃപ്പൂണിത്തുറയിലുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന ‘പുതുയുഗ യാത്ര’യ്ക്കിടെ തന്നെ തർക്കമില്ലാത്ത മണ്ഡലങ്ങളിലെ ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുള്ള നീക്കവും കോൺഗ്രസ് ആരംഭിച്ചിട്ടുണ്ട്.
പത്തനംതിട്ട: തിരുവല്ലയിൽ ഗുണ്ടാപിരിവ് നൽകിയില്ലെന്ന പേരിൽ സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ കാപ്പാ കേസ് പ്രതിയും കൂട്ടാളികളും അറസ്റ്റിൽ. ഫെബ്രുവരി ഒന്നിന് ഉച്ചയോടെ തിരുവല്ല നഗരപരിധിയിൽ പ്രവർത്തിക്കുന്ന സ്പായിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കാപ്പാ കേസ് പ്രതിയായ മരണസുബിൻ എന്ന സുബിൻ അലക്സാണ്ടറും മൂന്ന് കൂട്ടാളികളുമാണ് കേസിൽ ഇതുവരെ പിടിയിലായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം കൂടുതൽ ഗൗരവമായി.
പൊലീസ് പറയുന്നതനുസരിച്ച്, സുബിനും സംഘവും നേരത്തെ തന്നെ സ്പായിൽ എത്തി അമ്പതിനായിരം രൂപ ഗുണ്ടാപിരിവ് ആവശ്യപ്പെട്ടിരുന്നു. ഇത് സ്പാ ഉടമ നിഷേധിച്ചതോടെ ജീവനക്കാരെ ഭീഷണിപ്പെടുത്തി. പണം ലഭിക്കില്ലെന്ന് വ്യക്തമായതോടെ ഫെബ്രുവരി ഒന്നിന് ഉച്ചയ്ക്ക് സംഘം സ്ഥാപനത്തിൽ അതിക്രമിച്ചു കയറി. ജീവനക്കാരിയെ ബലമായി മുറിയിലേക്ക് കൊണ്ടുപോയി കഴുത്തിൽ കത്തി വെച്ച് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും സ്ഥാപനത്തിൽ ഉണ്ടായിരുന്ന 25,000 രൂപ കൈക്കലാക്കി സ്ഥലം വിട്ടതായും പൊലീസ് വ്യക്തമാക്കി.
സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ഇരയായ യുവതി മൗനം പാലിക്കുകയായിരുന്നു. തുടർന്ന് ഫെബ്രുവരി മൂന്നിനാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ ആകെ ആറുപേരാണ് പ്രതികൾ. സുബിൻ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിലായിട്ടുണ്ട്. ശേഷിക്കുന്ന മൂന്ന് പ്രതികൾക്കായി തിരച്ചിൽ തുടരുന്നതായി പൊലീസ് അറിയിച്ചു.
മാനന്തവാടി: വയനാട് മാനന്തവാടി–തലശ്ശേരി റൂട്ടില്‍ എരുമത്തെരുവില്‍ കാറിന് തീപിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കണ്ണൂര്‍ ഇരിട്ടി വള്ളിത്തോട് സ്വദേശിയും കര്‍ണാടകയിലെ കുട്ടയില്‍ ദീര്‍ഘകാലമായി വ്യാപാരം നടത്തുന്നയാളുമായ സജീര്‍ (44) ആണ് മരിച്ചത്. പൊള്ളലേറ്റ ഭാര്യ നജ്മുന്നിസയും രണ്ടുവയസ്സുകാരിയായ മകള്‍ ആയിഷയും വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യാഴാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം.
ആത്മഹത്യാ ശ്രമമാണെന്ന സൂചനകളാണ് പുറത്തുവരുന്നത്. സജീര്‍ കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയെന്നാണ് ലഭിക്കുന്ന വിവരം. സജീറും ഭാര്യയും മക്കളായ നിബ്രാന്‍ (14), നിസാന്‍ (9), ആയിഷ (2) എന്നിവരുമാണ് കാറിലുണ്ടായിരുന്നത്. നജ്മുന്നിസയ്ക്ക് അന്‍പത് ശതമാനത്തിലേറെ പൊള്ളലേറ്റതായും ആയിഷയ്ക്കും പൊള്ളലേറ്റതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.
എരുമത്തെരുവിലെ ഒരു സ്വകാര്യവ്യക്തിയുടെ വീട്ടുമുറ്റത്ത് വാഹനം ഇടിച്ചുകയറിയതിന് പിന്നാലെയാണ് കാറില്‍ തീ പടർന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. കാറിനുള്ളില്‍ പെട്രോള്‍ നിറച്ച രണ്ട് കാനുകള്‍ ഉണ്ടായിരുന്നതായി ദൃക്സാക്ഷികള്‍ അറിയിച്ചു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സജീറിനെ രക്ഷിക്കാനായില്ലെങ്കിലും ഭാര്യയെയും കുട്ടികളെയും പുറത്തെടുക്കാന്‍ സാധിച്ചു. കുട്ടയില്‍ ബേക്കറി നടത്തുന്ന സജീറിന് സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്ന സൂചന നല്കുന്ന ഒരു വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
തിരുവനന്തപുരം: തിരുവനന്തപുരം ട്രിവാന്‍ഡ്രം ക്ലബിന് മുന്നില്‍ നടന്ന അപകടത്തില്‍ കാര്‍ ഓടിച്ചത് താനാണെന്ന് നടന് മണിയന്‍പിള്ള രാജു സമ്മതിച്ചു. ഒരു ചടങ്ങില്‍ പങ്കെടുത്ത് പുറത്തിറങ്ങുന്നതിനിടെയാണ് അപകടമുണ്ടായതെന്നും, പിന്നില്‍നിന്ന് അതിവേഗത്തില്‍ എത്തിയ ബൈക്ക് കാറില്‍ ഇടിക്കുകയായിരുന്നുവെന്നും അദ്ദേഹം ന്യൂസ് ചാനലിനോട് പറഞ്ഞു. ഭയം മൂലമാണ് വാഹനം നിര്‍ത്താതെ പോയതെന്നും, ഇന്ന് പൊലീസ് സ്റ്റേഷനിലെത്തി കാര്യങ്ങള്‍ വിശദീകരിക്കുമെന്നും നടന് വ്യക്തമാക്കി. അപകടസമയത്ത് മദ്യപിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു അപകടം. ‘KL 01 CJ 04’ നമ്പറിലുള്ള കാറാണ് ബൈക്കില്‍ ഇടിച്ചത്. വാഹനത്തിന്റെ ഉടമയായി രജിസ്ട്രേഷനില്‍ കാണിച്ചിരിക്കുന്ന സുധീര്‍കുമാര്‍ രാജു നടന്റെ യഥാര്‍ത്ഥ പേരാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. രാത്രി തന്നെ പൊലീസ് നടന്റെ വീട്ടിലെത്തിയെങ്കിലും വീട് പൂട്ടിയ നിലയിലായിരുന്നുവെന്നും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നുവെന്നും പൊലീസ് അറിയിച്ചു.
അപകടത്തില്‍ ബൈക്ക് യാത്രക്കാരായ നിവേദിത് കൃഷ്ണയ്ക്കും സൂരജിനുമാണ് സാരമായി പരിക്കേറ്റത്. നിവേദിതിന്റെ കാലുകള്‍ ഒടിഞ്ഞതായും സൂരജിന് നട്ടെല്ലിന് പരിക്കേറ്റതായും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. നിവേദിത് കിംസ് ആശുപത്രിയിലും സൂരജ് എസ് മെഡിസിറ്റി ആശുപത്രിയിലും ചികിത്സയിലാണ്.
തിരുവനന്തപുരം: പോറ്റിക്ക് ജാമ്യം ലഭിച്ച സംഭവം സർക്കാരിനെതിരെ ആയുധമാക്കി കോൺഗ്രസും ബിജെപിയും രംഗത്തെത്തി. ജാമ്യം ലഭിച്ചതിന് പിന്നിൽ സർക്കാരിന്റെ ഗൂഢാലോചനയുണ്ടെന്ന ആരോപണമാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്.
മുഖ്യമന്ത്രിക്ക് ഉളുപ്പുണ്ടെങ്കിൽ സ്വർണക്കൊള്ളക്കേസ് അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ബിജെപി അധ്യക്ഷൻ ആവശ്യപ്പെട്ടു. ഇതേസമയം, സ്വർണക്കൊള്ളക്കേസിലെ അന്വേഷണത്തെ ഭയപ്പെടുന്നതാണ് കോൺഗ്രസെന്ന നിലപാടിലാണ് സിപിഎം, പോറ്റിക്കും ജാമ്യം ലഭിച്ചതോടെ കേസ് തന്നെ ദുർബലമാകുന്നുവെന്ന വിമർശനവും പ്രതിപക്ഷം ശക്തമാക്കി.
കടകംപള്ളി സുരേന്ദ്രൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കളിലേക്ക് അന്വേഷണം എത്താതിരിക്കാനുള്ള സർക്കാർ നീക്കമാണിതെന്ന ആക്ഷേപവും ഉയരുന്നു. പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിച്ചാലും എസ്ഐടിയിൽ വിശ്വാസമുണ്ടെന്ന ഹൈക്കോടതി പരാമർശമാണ് സർക്കാരിന് ആശ്രയമായിരിക്കുന്നത്, എന്നാൽ പ്രതികൾ കൂട്ടത്തോടെ ജയിൽ വിടുന്നതിൽ പൊതുസമൂഹത്തിനുള്ള സംശയങ്ങളിലാണ് പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ പ്രതീക്ഷ.