Kerala

നടി ഹണി റോസിനെതിരേ ലൈംഗികാധിക്ഷേപം നടത്തിയെന്ന കേസില്‍ പ്രതിയായ ബോബി ചെമ്മണൂരിന് ജാമ്യം അനുവദിക്കാമെന്ന് ഹൈക്കോടതി. ബോബി ചെമ്മണൂരിന്റെ ജാമ്യഹര്‍ജി പരിഗണിച്ചപ്പോഴാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. ചൊവ്വാഴ്ച വൈകീട്ട് 3.30-ഓടെ ഹൈക്കോടതി ജാമ്യഉത്തരവ് പുറത്തിറക്കും. ഇതിനുപിന്നാലെ ബോബിക്ക് ജയില്‍മോചിതനാകാം.

ബോബിയുടെ ജാമ്യഹര്‍ജിയെ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തു. ബോബി ചെമ്മണൂരിനെ എന്തിന് കസ്റ്റഡിയില്‍ വിടണമെന്ന ചോദ്യത്തിന്, പ്രതി നടിയെ തുടര്‍ച്ചയായി അപമാനിച്ചെന്നും നിരന്തരം അശ്ലീലപരാമര്‍ശം നടത്തിയെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഈ സംഭവം സമൂഹത്തിന് ഒരു സന്ദേശമാകണമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

എന്നാല്‍, പ്രതി റിമാന്‍ഡിലായപ്പോള്‍തന്നെ സമൂഹത്തിന് സന്ദേശം ലഭിച്ചുകഴിഞ്ഞെന്നായിരുന്നു കോടതിയുടെ മറുപടി. ബോബിക്കായി മുതിര്‍ന്ന അഭിഭാഷകന്‍ ബി.രാമന്‍പിള്ള ഹാജരായി.

കേസില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയ ദൃശ്യങ്ങളടക്കം കോടതി പരിശോധിച്ചു. എന്തിനാണ് ഇയാള്‍ ഇങ്ങനെയൊക്കെ കാണിക്കുന്നതെന്നായിരുന്നു ദൃശ്യങ്ങള്‍ കണ്ടശേഷം കോടതിയുടെ ചോദ്യം. അതിനിടെ, ആ സമയത്ത് നടിക്ക് പ്രശ്‌നമൊന്നും ഉണ്ടായിരുന്നില്ലെന്ന് പ്രതിഭാഗം പറഞ്ഞു. എന്നാല്‍, നടിയുടെ മാന്യത കൊണ്ടാണ് അവര്‍ ചടങ്ങില്‍വെച്ച് പ്രതികരിക്കാതിരുന്നതെന്ന് കോടതി പറഞ്ഞു.

നേരത്തെ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും ബോബിയുടെ ഹര്‍ജി അടിയന്തരമായി പരിഗണിക്കാനാകില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. തുടര്‍ന്നാണ് ജാമ്യഹര്‍ജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റിവെച്ചത്. കേസില്‍ റിമാന്‍ഡിലായ ബോബി ചെമ്മണൂര്‍ നിലവില്‍ കാക്കനാട് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. റിമാന്‍ഡിലായി ആറാംദിവസമാണ് ഹൈക്കോടതി ബോബിക്ക് ജാമ്യം അനുവദിക്കാമെന്ന് വ്യക്തമാക്കിയത്. ജാമ്യം ഉത്തരവ് പുറത്തിറങ്ങുന്നതോടെ ചൊവ്വാഴ്ചതന്നെ ബോബി ചെമ്മണൂര്‍ ജയില്‍മോചിതനായേക്കും.

ശബരിമലയില്‍ മകരവിളക്ക് ദര്‍ശനം ഇന്ന്. രാവിലെ 8.45ന് മകരസംക്രമ പൂജയും അഭിഷേകവും നടന്നു. അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണ ഘോഷയാത്ര വൈകിട്ട് സന്നിധാനത്ത് എത്തും. തുടന്ന് ദീപാരാധനയും ഇതിനുശേഷം പൊന്നമ്പല മേട്ടില്‍ മകരജ്യോതിയും ആകാശത്ത് മകരനക്ഷത്രവും തെളിയും.

സന്നിധാനത്ത് വന്‍ തീര്‍ത്ഥാടക തിരക്കാണ് അനുഭവപ്പെടുന്നത്. വെര്‍ച്വല്‍, സ്‌പോട്ട് ബുക്കിംഗിലൂടെ നാല്പത്തി ഒന്നായിരം തീര്‍ഥാടകരെയാണ് സന്നിധാനത്തെക്ക് ഇന്ന് പ്രതീക്ഷിക്കുന്നത്. നിലക്കലില്‍ നിന്ന് രാവിലെ 10 മണിക്കുശേഷവും പമ്പയില്‍ നിന്ന് 12 മണിക്ക് ശേഷവും തീര്‍ത്ഥാടകരെ കടത്തിവിടില്ല.

മകര വിളക്ക് കാണാവുന്ന സ്ഥലങ്ങള്‍

നിലക്കല്‍, അട്ടത്തോട്, അട്ടത്താട് പടിഞ്ഞാറെ കോളനി, ഇലവുങ്കല്‍, നെല്ലിമല, അയ്യന്‍മല,പമ്പ, ഹില്‍ടോപ്പ്, ഹില്‍ടോപ്പ് മധ്യഭാഗം,വലിയാനവട്ടം, സന്നിധാനം, പാണ്ടിത്താവളം, ദര്‍ശന കോപ്ലക്സിന്റെ പരിസരം, അന്നദാന മണ്ഡപത്തിന്റെ മുന്‍വശം, തിരുമുറ്റം തെക്കുഭാഗം, ആഴിയുടെ പരിസരം, കൊപ്രാക്കളം, ജ്യോതിനഗര്‍, ഫോറസ്റ്റ് ഓഫീസിന്റെ മുന്‍വശം, വാട്ടര്‍ അതോറിറ്റി ഓഫീസിന്റെ പരിസരം

ഹണി റോസിനെ അധിക്ഷേപിച്ചുവെന്ന പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയ രാഹുല്‍ ഈശ്വറിന് ഹൈക്കോടതിയില്‍ തിരിച്ചടി. രാഹുല്‍ ഈശ്വറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞില്ല. സാമൂഹിക മാധ്യമങ്ങളിലൂടെയും ചാനല്‍ ചര്‍ച്ചകളിലൂടെയും തന്നെ അധിക്ഷേപിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹണി റോസ് രാഹുല്‍ ഈശ്വറിനെതിരെ പരാതി നല്‍കിയത്. കൂടാതെ തൃശൂര്‍ സ്വദേശി സലിമും രാഹുലിനെതിരെ പരാതി നല്‍കിയിരുന്നു.

അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യം ഉപയോഗിക്കുക മാത്രമാണ് താന്‍ ചെയ്തത് എന്നായിരുന്നു രാഹുല്‍ ഈശ്വറിന്റെ പ്രധാന വാദം. ഹണി റോസ് വിമര്‍ശനത്തിന് അതീതയല്ലെന്നും അതിനാലാണ് താന്‍ വിമര്‍ശിച്ചതെന്നും തിങ്കളാഴ്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കവെ രാഹുല്‍ ഹൈക്കോടതിയില്‍ വാദമുയര്‍ത്തി.

എന്നാല്‍ രാഹുല്‍ ഈശ്വറിന് മുന്‍കൂര്‍ ജാമ്യം നല്‍കാന്‍ ഹൈക്കോടതി തയ്യാറായില്ല. കേസ് ഈ മാസം 27-ലേക്ക് മാറ്റി. മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് സംബന്ധിച്ച് ഹൈക്കോടതി പോലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുമുണ്ട്.

അതേസമയം ഹണി റോസിന്റെ പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരെ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല. എറണാകുളം സെന്‍ട്രല്‍ പോലീസിലാണ് ഹണി റോസ് രാഹുലിനെതിരെ പരാതി നല്‍കിയത്. പരാതി വിശദമായി പഠിച്ചുകൊണ്ടിരിക്കുകയാണെന്നാണ് പോലീസ് പറയുന്നത്.

പത്തനംതിട്ടയിൽ കായിക താരമായ ദലിത് പെൺകുട്ടി പീഡനത്തിരയായ കേസിൽ കൂടുതൽ അറസ്റ്റുകൾ ഇന്നുണ്ടാകും. ഇതുവരെ 28 പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. എഫ്ഐആറുകളുടെ എണ്ണം 29 ആയി.

ഇലവുംതിട്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ 16 കേസുകളും പത്തനംതിട്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ 11 കേസുകളുമാണ് രജിസ്റ്റർ ചെയ്തത്. ജില്ലയിലെ കൂടുതൽ പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ രജിസ്റ്റര്‍ ചെയ്തു. പ്രതികളിൽ ചിലർ വിദേശത്താണുളളത്. ഈ പ്രതികളെ നാട്ടിലെത്തിക്കാന്‍ ശ്രമം തുടരുമെന്ന് പൊലീസ് വ്യക്തമാക്കി. ഇവരെ നാട്ടിലെത്തിക്കാൻ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയേക്കും.

13 -ാം വയസുമുതൽ അഞ്ചു വർഷത്തിനിടെ 62 പേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് പെൺകുട്ടി നൽകിയ മൊഴി. വിശദമായ അന്വേഷനം നടത്തിയ പോലീസ് കൂട്ട ബലാത്സംഗത്തിനിരയാക്കിയ അഞ്ചു പേരെയാണ് ആദ്യം അറസ്റ്റ് ചെയ്തത്.

പിന്നീട് വിശദമായ അന്വേഷണത്തിനൊടുവിൽ ആകെ 28 പേരെ അറസ്റ്റ് ചെയ്തു. കൂടുതൽ പേർ കസ്റ്റഡിയിലുണ്ട്. അതിനിടെ 2024 ജനുവരിയിൽ ജനറൽ ആശുപത്രിയിൽ വെച്ച് പെൺകുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായെന്നും പൊലീസ് കണ്ടെത്തി.

പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിൽ വെച്ചാണ് പ്രതികളിൽ പലരും പെൺകുട്ടിയുമായി പരിചയം സ്ഥാപിച്ചത്. സുബിൻ എന്ന യുവാവാണ് പെൺകുട്ടിയെ ആദ്യം പീഡിപ്പിക്കുന്നത്. തുടർന്ന് ഇയാൾ സുഹൃത്തുക്കൾക്ക് പെൺകുട്ടിയെ കാഴ്ചവെച്ചെന്ന് പൊലീസ് പറയുന്നു.

പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങളും പ്രതികൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചു. അത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു തുടർ പീഡനം. ജില്ലയിലെ ഒറ്റപ്പെട്ട സ്ഥലങ്ങൾ എത്തിച്ചാണ് പ്രതികളിൽ പലരും പെൺകുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്. കായികതാരമായ പെൺകുട്ടിയെ പരിശീലകർ പോലും ചൂഷണത്തിനിരയാക്കിയന്നും പോലീസ് പറയുന്നുണ്ട്.

നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ എം.എല്‍.എ സ്ഥാനം രാജിവെച്ചു. തിങ്കളാഴ്ച രാവിലെ സ്പീക്കര്‍ എ.എന്‍ ഷംസീറിനെ കണ്ടാണ് രാജിക്കത്ത് കൈമാറിയത്. ഇടതുപക്ഷവുമായി തെറ്റിപ്പിരിഞ്ഞ ശേഷം തൃണമൂല്‍ കോണ്‍ഗ്രസില്‍ ഔദ്യോഗികമായി അംഗത്വമെടുത്തതിന് പിന്നാലെയാണ് അന്‍വര്‍ എം.എല്‍.എ സ്ഥാനം രാജിവെച്ചത്. മുപ്പത് വര്‍ഷത്തോളം കോണ്‍ഗ്രസിലെ ആര്യാടന്‍ മുഹമ്മദ് കൈവശം വെച്ചിരുന്ന നിലമ്പൂര്‍ മണ്ഡലത്തിൽ രണ്ട് തവണ അട്ടിമറി വിജയം നേടി ചരിത്രംകുറിച്ച അൻവർ ഇതോടെ ഇടതുപക്ഷവുമായുള്ള ബന്ധം ഔദ്യോഗികമായി വേർപെടുത്തി.

പോലീസിനെതിരേ ആരോപണം ഉന്നയിച്ച് സി.പി.എമ്മിനെതിരേയും മുഖ്യമന്ത്രി പിണറായി വിജയനെതിരേയും യുദ്ധപ്രഖ്യാപനം തുടങ്ങിയ അന്‍വര്‍ 14 വര്‍ഷത്തിന് ശേഷമാണ് ഇടതുപക്ഷവുമായുള്ള ബന്ധം വേർപെടുത്തുന്നത്. 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറനാട് മണ്ഡലത്തിലെ ഔദ്യോഗിക ഇടതുസ്ഥാനാര്‍ഥിയെ നാലാം സ്ഥാനത്തേക്ക് തള്ളിയായിരുന്നു പി.വി അന്‍വര്‍ തന്റെ രാഷ്ട്രീയ എന്‍ട്രി ശ്രദ്ധേയമാക്കിയത്. അന്ന് അന്‍വറിന്റെ ശക്തി തിരിച്ചറിഞ്ഞ ഇടതുപക്ഷം 2016-ല്‍ നിലമ്പൂര്‍ പിടിച്ചടക്കാന്‍ അന്‍വറിനെ ചുമതലയേല്‍പിക്കുകയായിരുന്നു. അത് ചരിത്രമാവുകയും ചെയ്തു.

2016-ല്‍ നിലമ്പൂര്‍ പിടിച്ചെടുത്ത പി.വി അന്‍വര്‍ 2021-ലും ഇത് ആവര്‍ത്തിച്ചതോടെ മണ്ഡലം അന്‍വറിന്റെ കുത്തകയായി മാറി. 2016-നെ അപേക്ഷിച്ച് 2021-ല്‍ വലിയ വോട്ടുചോര്‍ച്ച മണ്ഡലത്തില്‍ അന്‍വറിനുണ്ടായെങ്കിലും വിജയം തുടരാനായത് ഇടതുപക്ഷത്തിന് ഏറെ ആശ്വാസമായിരുന്നു.

എ.ഐ.സി.സി. അംഗവും എടവണ്ണ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി.വി. ഷൗക്കത്തലിയുടെ മകനായ അന്‍വര്‍ കോണ്‍ഗ്രസ് വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്തെത്തിയത്. കെ.എസ്.യു.-എസ്. സംസ്ഥാന സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്, ഡെമോക്രാറ്റിക് ഇന്ദിര കോണ്‍ഗ്രസ് ജില്ലാ വൈസ് പ്ര സിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. 2014-ല്‍ വയനാട് മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രനായും 2019-ല്‍ ഇടതുസ്വതന്ത്രനായി പൊന്നാനിയില്‍നിന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

എറണാകുളം അങ്കമാലി അതിരൂപതയിൽ ഭരണമാറ്റം. ആര്‍ച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയെ എറണാകുളം – അങ്കമാലി അതിരൂപത വികാരിയായി സീറോമലബാർ സഭ മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ നിയമിച്ചു. മുപ്പത്തിമൂന്നാമത് സിനഡിൻ്റെ ഒന്നാം സമ്മേളനത്തിലാണ് മാർ പാംപ്ലാനിയെ എറണാകുളം – അങ്കമാലി അതിരൂപതയ്ക്ക് വേണ്ടിയുള്ള മേജർ ആര്‍ച്ച് ബിഷപ്പിൻ്റെ വികാരിയായി തിരഞ്ഞെടുത്തത്.

സിനഡിൻ്റെ ഈ തിരഞ്ഞെടുപ്പിന് മാർപാപ്പ അപ്പസ്തോലിക് ന്യൂൺഷ്യോ വഴി അംഗീകാരം നല്‌കി. തലശേരി അതിരൂപതയുടെ മെത്രാപോലീത്തയായ മാർ പാംപ്ലാനി നിലവിലുള്ള തൻ്റെ ഉത്തരവാദിത്വത്തിന് പുറമേയായിരിക്കും പുതിയ ദൗത്യം നിർവഹിക്കുന്നത്.

എറണാകുളം – അങ്കമാലി അതിരൂപയുടെ അപ്പസ്തോലിക് അഡ്‌മിനിസ്ട്രേറ്റർ സ്ഥാനത്ത് നിന്നുള്ള മാർ ബോസ്കോ പുത്തൂരിൻ്റെ രാജി ഫ്രാൻസിസ് മാർപാപ്പ സ്വീകരിച്ചു. 2023 ഡിസംബർ ഏഴിന് നിയമിതനായ മാർ ബോസ്കോ പുത്തൂർ 2024 സെപ്റ്റംബറിലാണ് ആരോഗ്യകാരണങ്ങളാൽ തൻ്റെ രാജി സമർപ്പിച്ചത്. മെൽബൺ രൂപതയുടെ അധ്യക്ഷസ്ഥാനത്ത് നിന്ന് വിരമിച്ച സാഹചര്യത്തിലായിരുന്നു എറണാകുളം – അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്‌മിനിസ്ട്രേറ്ററായി ബോസ്കോ പുത്തൂർ നിയമിതനായത്.

സീരിയൽ സെറ്റിലെ ലൈംഗികാതിക്രമത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി ജൂനിയർ ആ‌ർട്ടിസ്റ്റ് കോ‍ർഡിനേറ്ററായ യുവതി. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അസീം സെറ്റിൽ വച്ച് കടന്ന് പിടിച്ചെന്നായിരുന്നു പരാതി.

ഫെഫ്ക പുറത്താക്കിയ പ്രൊഡക്ഷൻ കൺട്രോളറെ സീരിയലിൽ തിരിച്ചെടുത്തെന്നും യുവതി വെളിപ്പെടുത്തി. പ്രൊഡ്യൂസറായി ആസിഫ് എത്തിയപ്പോഴാണ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അസീം ഫാസിലിനെ അപൂർവ രാഗം സീരിയലിലൂടെ തിരിച്ചെടുത്തത്.

ഡിസംബർ എട്ടിന് അസീം ജൂനിയർ ആർട്ടിസ്റ്റുകളെ ആവശ്യപ്പെട്ടു. പ്രൊഡ്യൂസർ ഷംനാദ് പുതുശ്ശേരി, മനോജ് എന്നിവർക്ക് പെൺകുട്ടികളെ നൽകണമെന്നായിരുന്നു ആവശ്യം. അഡ്ജസ്റ്റ്മെന്റിന് തയ്യാറാകുന്ന കുട്ടികളെ വേണമെന്നായിരുന്നു ആവശ്യം. ആവശ്യം നിരസിച്ചാൽ സീരിയലിൽ നിന്നും പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു. പെൺകുട്ടികളെ നൽകാത്തതിന് പിന്നാലെ അപൂർവ്വരാഗം സീരിയലിൽ നിന്നും തന്നെ പുറത്താക്കിയെന്നുമാണ് യുവതിയുടെ വെളിപ്പെടുത്തൽ.

രണ്ട് മാസം മുൻപാണ് സംഭവമുണ്ടായത്. ചിത്രാഞ്‌ജലി സ്റ്റുഡിയോയിലെ ഷൂട്ടിംഗ് സെറ്റിൽവെച്ച് രാത്രി 12 മണിയോടെ അസീം കടന്ന് പിടിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തിൽ തിരുവല്ലം പോലീസ് അന്വേഷണം ആരംഭിച്ചു.

പത്തനംതിട്ടയില്‍ കായികതാരത്തെ അറുപതിലധികംപേര്‍ ലൈംഗികപീഡനത്തിന് ഇരയാക്കിയ സംഭവം പുറത്തെത്തിയതിന് പിന്നാലെ മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്തകൂടി. തിരുവല്ലയില്‍ വിദ്യാര്‍ഥിനിയെ പാര്‍ക്കില്‍വെച്ച് പീഡിപ്പിച്ചു. ഗര്‍ഭിണിയായ പതിനേഴുകാരിയുടെ ഗര്‍ഭച്ഛിദ്രം നടത്തി. സംഭവവുമായി ബന്ധപ്പെട്ട് ചുങ്കപ്പാറ സ്വദേശിയും ആരോപണവിധേയനുമായ ജെസ്വിനെ (26) റിമാന്‍ഡ് ചെയ്തു. കഴിഞ്ഞമാസമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

തിരുവല്ല പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള പാര്‍ക്കില്‍ ഉച്ചയ്ക്കു ശേഷം മൂന്നുമണിയോടെ ആയിരുന്നു പീഡനമെന്ന് പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്. കവിയൂര്‍ പഞ്ചായത്ത് പരിധിയില്‍ വരുന്ന പാര്‍ക്കിലാണ് സംഭവം നടന്നതെന്നും കുട്ടി പറയുന്നു. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് ജെസ്വിനെ അറസ്റ്റ് ചെയ്തത്.

കേസ് രജിസ്റ്റര്‍ ചെയ്ത കാലയളവില്‍ നടത്തിയ വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി ആറാഴ്ച ഗര്‍ഭിണിയാണെന്ന് കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ പ്രായം, ഭാവി, ഗര്‍ഭത്തിന്‍റെ കാലദൈര്‍ഘ്യം എന്നിവ കണക്കിലെടുത്ത് സി.ഡബ്ല്യൂ.സിയുടെ സഹായത്തോടെ ഗര്‍ഭച്ഛിദ്രം നടത്തി. കോട്ടയം മെഡിക്കല്‍ കോളേജിലായിരുന്നു ഇത്. നിലവില്‍ പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.

ഭ്രൂണത്തിന്റെ ഡി.എന്‍.എ. സാമ്പിള്‍ അടക്കം പോലീസ് ശേഖരിച്ചിട്ടുണ്ട്. റിമാന്‍ഡില്‍ കഴിയുന്ന ജെസ്വിനാണോ കുട്ടിയുടെ പിതാവ് എന്ന് തെളിയിക്കാന്‍ ആവശ്യമായ പരിശോധനകള്‍ നടത്തുന്നതിന് വേണ്ടിയാണിത്.

പത്തനംതിട്ടയിൽ കായികതാരത്തെ പീഡിപ്പിച്ച കേസിൽ പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് കണ്ടെത്തൽ. കേസിൽ മൂന്ന് എഫ്ഐആർ കൂടി രജിസ്റ്റർ ചെയ്തു. ഇതോടെ കേസുകളുടെ എണ്ണം അഞ്ചായി. ഇതുവരെ 15 പേരെയാണ് കേസിൽ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കൂടുതൽ അറസ്റ്റ് ഇന്നുണ്ടായേക്കാനാണ് സാധ്യത.

പ്രതികളുടെ വിവരങ്ങൾ പെൺകുട്ടി ഡയറിയിൽ എഴുതി വെച്ചിരുന്നു. 40ഓളം പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പെൺകുട്ടി 62 പേരുടെ പേര് വിവരങ്ങളാണ് പറഞ്ഞതെന്ന് സിഡബ്ല്യുസി ചെയർമാൻ അഡ്വക്കേറ്റ് രാജീവ് പറഞ്ഞു. വീടുമായി അടുപ്പമുള്ള ആളുകളാണ് ആദ്യം പീഡിപ്പിച്ചത്. 42 പേരുടെ ഫോൺ നമ്പറുകൾ പെൺകുട്ടി അച്ഛന്റെ ഫോണിൽ സേവ് ചെയ്തിരുന്നുവെന്നും രാജീവ് പറഞ്ഞു.

പരിശീലകരും അയൽവാസികളും സഹപാഠികളുമുൾപ്പെടെ 60 ഓളം പേർ പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ പരാതി. പരാതിയിൽ പരിശീലകർ ഉൾപ്പെടെ പ്രതികളാകുമെന്നാണ് സൂചന. 40ലധികം ആളുകൾ ഇപ്പോൾ അന്വേഷണ പരിധിയിൽ ഉണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പ്രക്കാനം സ്വദേശികളായ സുബിന്‍, എസ്. സന്ദീപ്, വി.കെ. വിനീത്, കെ. അനന്ദു, അച്ചു ആനന്ദ് എന്നിവരാണ് കേസിൽ ആദ്യം അറസ്റ്റിലായത്.

സ്കൂളിലെ കൗൺസിലിങ്ങിനിടെ ടീച്ചറോടാണ് കുട്ടി വിവരം തുറന്നു പറയുന്നത്. ഈ മൊഴിയാണ് സിഡബ്ല്യുസിയുടേയും തുടർന്ന് പൊലീസിൻ്റെയും കൈയ്യിൽ എത്തുന്നത്. കായിക പരിശീലനത്തിന് എത്തിയപ്പോൾ അധ്യാപകരും, പിന്നീട് സഹപാഠികളും തന്നെ ലൈംഗികമായി ഉപയോഗിച്ചുവെന്ന് കുട്ടി മൊഴി നൽകി. കുട്ടിയുടെ നഗ്നചിത്രം പ്രചരിച്ചതിന് പിന്നാലെയാണ് കൂടുതൽ പേർ തേടിയെത്തിയത്. ഇവർ പെൺകുട്ടിയെ നിരന്തരം സമീപിക്കുകയും പത്തനംതിട്ടയുടെ വിവിധ ഭാഗങ്ങളിൽ വെച്ച് പീഡിപ്പിച്ചുവെന്നും മൊഴിയിൽ പറയുന്നു.

കുട്ടിയുടെ അച്ഛൻ്റെ ഫോണിലായിരുന്നു ആളുകൾ വിളിച്ചിരുന്നതെന്നും പെൺകുട്ടി പറയുന്നു. കുട്ടിക്ക് ഇപ്പോൾ 18 വയസുണ്ട്. മൂന്നര കൊല്ലമായുള്ള പീഡന വിവരങ്ങളാണ് സിഡബ്ല്യുസി വഴി പൊലീസിന് മുന്നിലെത്തിയത്. സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ എല്ലാ പെട്രോള്‍ പമ്പുകളും തിങ്കളാഴ്ച രാവിലെ ആറുമുതല്‍ 12 വരെ അടച്ചിടുമെന്ന് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ഡീലേഴ്‌സ്. എലത്തൂര്‍ എച്ച്.പി.സി.എല്‍. ഡിപ്പോയില്‍ ചര്‍ച്ചയ്ക്ക് എത്തിയ പെട്രോളിയം ഡീലേഴ്‌സ് ഭാരവാഹികളെ ടാങ്കര്‍ ഡ്രൈവര്‍മാര്‍ കൈയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. ചൊവ്വാഴ്ച ഇരുമ്പനം എച്ച്.പി.സി.എല്‍. ടെര്‍മിനല്‍ ഉപരോധിക്കാനും സംഘടന തീരുമാനിച്ചു. കോഴിക്കോട് ജില്ലയിലെ പമ്പുകള്‍ ശനിയാഴ്ച വൈകീട്ട് നാലുമുതല്‍ ആറുവരെ രണ്ടുമണിക്കൂര്‍ അടച്ചിടാനും ആഹ്വാനം ചെയ്തു.

പെട്രോളിയം ഡീലര്‍മാരും ടാങ്കര്‍ ഡ്രൈവര്‍മാരും തമ്മില്‍ കുറച്ചുദിവസമായി തര്‍ക്കം തുടര്‍ന്നു വരികയായിരുന്നു. ‘ചായ പൈസ’ എന്ന് വിളിക്കുന്ന തുകയുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. പെട്രോള്‍ പമ്പില്‍ ഇന്ധനമെത്തിക്കുന്ന ടാങ്കര്‍ ഡ്രൈവര്‍മാര്‍ക്ക് ചായ പൈസ എന്ന പേരില്‍ 300 രൂപ ഡീലര്‍മാര്‍ നല്‍കിവരുന്നുണ്ട്. ഈ തുക വര്‍ധിപ്പിക്കണമെന്ന് ഡ്രൈവര്‍മാര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ആവശ്യം ഡീലര്‍മാര്‍ നിഷേധിച്ചു.

ഇക്കാര്യത്തിലാണ് എലത്തൂരിലെ ഡിപ്പോയില്‍വെച്ച് ചര്‍ച്ച നടന്നത്. യോഗത്തിനിടെ ടാങ്കര്‍ ഡ്രൈവര്‍മാര്‍ ഡീലേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികളെ കൈയ്യേറ്റം ചെയ്തുവെന്നാണ് ആരോപണം. കൈയ്യേറ്റത്തില്‍ പോലീസില്‍ പരാതി നല്‍കാനും തീരുമാനമായി. അടിയന്തര ഓണ്‍ലൈന്‍ മീറ്റിങ്ങിലാണ് തീരുമാനം.

RECENT POSTS
Copyright © . All rights reserved