സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതുമുതല്‍ എന്‍ഡിഎ സ്ഥാനാര്‍ഥി അല്‍ഫോണ്‍സ് കണ്ണന്താനത്തെ ട്രോളി കൊല്ലുകയാണ്. ട്രോളാന്‍ പാകത്തിന് കണ്ണന്താനം വഷളത്തരമൊക്കെ വിളിച്ചു പറയുന്നുമുണ്ട്. ട്രോളര്‍മാര്‍ക്ക് മറുപടിയുമായി കണ്ണന്താനം എത്തിയിരിക്കുകയാണ്.
ഗള്‍ഫില്‍ പോയി തിരിച്ച് വന്ന് വെറുതെ ഇരുന്ന് നിരാശപ്പെട്ടിരിക്കുന്നവരാണ് തനിക്കെതിരെ ട്രോളുണ്ടാക്കുന്നതെന്ന് കണ്ണന്താനം പരിഹസിച്ചു. ഇടതും വലതും ഭരിച്ച് മുടിച്ചിരിക്കുകയാണ് കേരളം. ഇവിടെ വിദ്യാഭ്യാസം ഇല്ലാതെ ചെറുപ്പക്കാര്‍ ഗള്‍ഫിലേക്ക് പോയി തിരികെ വരികയാണ്. അപ്പോള്‍ ആ നിരാശ ആരോടെങ്കിലും തീര്‍ക്കണം. ഇവര്‍ക്ക് കത്തി എടുത്ത് ഒരാളെ കൊല്ലാനുളള ധൈര്യമൊന്നും ഇല്ല. അപ്പോള്‍ രാവിലെ ഫോണ്‍ എടുത്ത് ട്രോളുണ്ടാക്കുമെന്നും കണ്ണന്താനം പറഞ്ഞു.
കണ്ണന്താനത്തെ നോക്കി ചിരിച്ചോട്ടെ. കേരളം സന്തോഷമായിരിക്കട്ടെ. ഞാന്‍ ഈ കുന്തമൊന്നും കാണാറില്ല. അതിന്റെ ഐഡി പോലും എനിക്കറിയില്ല. എനിക്ക് 10 കോടി ആളുകളെ ചിരിപ്പിക്കാന്‍ പറ്റുന്നതൊക്കെ സന്തോഷമാണ്. ഇവിടെ ആര് ഷൈന്‍ ചെയ്താലും അവരെ കൊല്ലും. ഞാന്‍ തുറന്ന് പറഞ്ഞ കാര്യങ്ങളാണ് ട്രോളാക്കുന്നത്. ഇതൊന്നും എന്നെ ബാധിക്കുന്നില്ലെന്നുംകണ്ണന്താനം പറനഞ്ഞു.
പെട്രോള്‍, ഡീസല്‍ വില വര്‍ധനവിനെ രാജ്യത്ത് കൂടുതല്‍ കക്കൂസുകള്‍ പണിയാനാണ് ഈ നീക്കമെന്ന് ന്യായീകരിച്ച കണ്ണന്താനം, പ്രളയസമയത്ത് ദുരിതാശ്വാസ ക്യാംപില്‍ ഉറങ്ങുന്ന ഫോട്ടോ ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തും പരിഹാസ്യനായിരുന്നു. പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്റെ സംസ്‌കാര ചടങ്ങുകള്‍ക്കിടെ സെല്‍ഫിയെടുത്തതുമായി ബന്ധപ്പെട്ട വിഷയവും സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ കൊച്ചിയാണ് കേരളത്തിന്റെ യഥാര്‍ഥ തലസ്ഥാനമെന്ന രീതിയിലുള്ള കണ്ണന്താനത്തിന്റെ അഭിപ്രായവും ട്രോളുകള്‍ക്ക് കാരണമായി.
കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കുട്ടികള്‍ക്ക് കുടുംബസമേതം സന്ദര്‍ശിക്കാന്‍ കെ.ടി.ഡി.സി അവസരമൊരുക്കുന്നു. മികച്ച ആനുകൂല്യങ്ങളോടെയാണ് ടൂര്‍ പാക്കേജുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. കോവളം, തേക്കടി, മൂന്നാര്‍, കൊച്ചി എന്നിവിടങ്ങളിലെ കെ.ടി.ഡി.സി ഹോട്ടലുകളിലാണ് ടൂര്‍ പാക്കേജുകള്‍ ഒരുക്കിയിട്ടുള്ളത്. കോവളത്തെ സമുദ്ര ഹോട്ടല്‍, തേക്കടിയിലെ ആരണ്യ നിവാസ്, മൂന്നാറിലെ ടീ കൗണ്ടി, കൊച്ചിയിലെ ബോള്‍ഗാട്ടി പാലസ് എന്നീ കെടിഡിസി പ്രീമിയം ഹോട്ടലുകളാണ് 2 രാത്രി 3 ദിവസത്തെ താമസം പ്രഭാത ഭക്ഷണം, നികുതികള്‍ എന്നിവ ഉള്‍പ്പടെ 12 വയസ്സില്‍ താഴെയുള്ള രണ്ട് കുട്ടികള്‍ അവരുടെ മാതാപിതാക്കള്‍ എന്നിവര്‍ക്ക് 4999 രൂപയാണ് പാക്കേജ് റേറ്റ്.
പ്രസ്തുത ടൂര്‍ പാക്കേജുകള്‍ വളര്‍ന്നു വരുന്ന തലമുറയ്ക്ക് കേരളം കാണാന്‍ ഒരു അവസരം ഒരുക്കുന്നതിനായാണ് തയാറാക്കിയിട്ടുള്ളത് എന്ന് കെ.ടി.ഡി.സി മാര്‍ക്കറ്റിംഗ് മാനേജര്‍ ശ്രീ ജി എസ് രാജ്മോഹന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. തേക്കടിയിലെ കെ.ടി.ഡി.സിയുടെ ബഡ്ജറ്റ് ഹോട്ടലായ പെരിയാര്‍ ഹൗസില്‍ രണ്ട് രാത്രിയും മൂന്ന് പകലും പ്രഭാത ഭക്ഷണവും നികുതികളുമുള്‍പ്പെടെ താമസിക്കുന്നതിന് 3333 രൂപയാണ് ചെലവ്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും www.ktdc.com എന്ന വെബ്സൈറ്റിലോ 0471-2316736, 2725213 എന്നീ നമ്പറിലേക്കോ നേരിട്ട് അതാത് ഹോട്ടലിലോ ബന്ധപ്പെടാവുന്നതാണ് എന്ന് പെരിയാര്‍ ഹൗസ് മാനേജര്‍ ശ്രീ മനോജ് കുമാര്‍ മലയാളം യുകെയോട് പറഞ്ഞു.
തിരുവവന്തപുരം: ആലത്തൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ രമ്യാ ഹരിദാസ് നല്‍കിയ പരാതിയില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവനെതിരെ അന്വേഷണം. കോഴിക്കോട്ടും പൊന്നാനിയിലും നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് രമ്യ പരാതി നല്‍കിയത്. പരാതി തിരൂര്‍ ഡിവൈ.എസ്.പി.അന്വേഷിക്കും. മലപ്പുറം എസ്.പി.യാണ് അന്വേഷണ ചുമതല തിരൂര്‍ ഡിവൈ.എസ്.പി.ക്ക് കൈമാറിയത്.
യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ മത്സരത്തിന് തൊട്ടുമുന്‍പ് ഓടിയെത്തുന്നത് പാണക്കാട്ടേക്കാണ്. ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ പാണക്കാട്ടെത്തി കുഞ്ഞാലിക്കുട്ടിയുടെ മുന്നിലിരിക്കുന്ന ഫോട്ടോ കണ്ട് ഞാന്‍ അന്തം വിട്ട് നിന്ന് പോയി. പാണക്കാട് തങ്ങളെക്കണ്ട് പിന്നെ ഓടിയത് പി കെ കുഞ്ഞാലിക്കുട്ടിയെ കാണാനാണ്. ആ പെണ്‍കുട്ടിയുടെ കാര്യം എന്താവുമെന്ന് എനിക്കിപ്പോള്‍ പറയാനാവില്ല, എന്നായിരുന്നു വിജയരാഘവന്റെ പരാമര്‍ശം.
മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കും ആലത്തൂര്‍ ഡിവൈ.എസ്.പിക്കും കഴിഞ്ഞ ദിവസമാണ് രമ്യാഹരിദാസ് പരാതി നല്‍കിയത്. സ്ത്രീത്വത്തെയും അഭിമാനത്തെയും സമൂഹത്തില്‍ തനിക്കുള്ള സ്വീകാര്യതയെയും കളങ്കപ്പെടുത്തുന്ന രീതിയില്‍ പൊതുജനമധ്യത്തില്‍ പ്രസംഗിച്ചെന്നാണ് പരാതി. ഇന്ത്യന്‍ ശിക്ഷാ നിയമമനുസരിച്ചും പട്ടികജാതി-വര്‍ഗ പീഡന നിരോധന നിയമനുസരിച്ചും ജനപ്രാതിനിധ്യ നിയമനുസരിച്ചും പ്രസ്താവനക്കെതിരേ നടപടിവേണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.
കുമാരമംഗലത്ത് 7 വയസ്സുകാരനെ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ റിമാൻഡിലായ പ്രതി അരുൺ ആനന്ദിനെ പൊലീസ് ഇന്നു കസ്റ്റഡിയിൽ വാങ്ങും. രണ്ടു കുട്ടികളെയും ആക്രമിച്ചതു സംബന്ധിച്ചും കുട്ടികളുടെ അമ്മയായ യുവതിയുടെ ആദ്യ ഭർത്താവ് തിരുവനന്തപുരം സ്വദേശി ബിജുവിന്റെ മരണത്തിലെ ദുരൂഹത സംബന്ധിച്ചും ചോദ്യം ചെയ്യും. നിലവിൽ മുട്ടം ജില്ലാ ജയിലിലാണ് പ്രതി.
ഇളയ കുട്ടിയായ നാലു വയസ്സുകാരനെ ലൈംഗികമായി ആക്രമിച്ച സംഭവത്തിൽ അരുണിനെതിരെ കഴിഞ്ഞ ദിവസം പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു. പ്രകൃതി വിരുദ്ധ പീഡനം, ദേഹോപദ്രവമേൽപ്പിക്കൽ എന്നീ വകുപ്പുകളും ചുമത്തി. ഈ കേസിൽ അരുണിനെ ചോദ്യം ചെയ്യാൻ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടും
അരുൺ ആനന്ദ് ഇളയ കുട്ടിയോടു നടത്തിയ ക്രൂരത വെളിവാക്കുന്നതാണ് കോലഞ്ചേരിയിലെ ആശുപത്രിയിലെ പരിശോധനാ റിപ്പോർട്ട് . കുട്ടിയുടെ ദേഹത്ത് 11 പരുക്കുകളുണ്ട്. കൈ, കാൽ, നെറ്റി, പുറം, ജനനേന്ദ്രിയം തുടങ്ങിയ സ്ഥലങ്ങളിലാണ് പരുക്ക്. പരുക്ക് പലതും ഒരാഴ്ചയിലേറെ പഴക്കമുള്ളതാണ്. പാടുകൾ അവശേഷിക്കുന്നതിനാൽ വലിയ മർദനത്തിന് കുട്ടി ഇരയായെന്നു കരുതുന്നു. കുട്ടികളുടെ അമ്മയുടെ ദേഹത്തും പരുക്കുകളുണ്ട്. ഇവരെയും പരിശോധനയ്ക്കു വിധേയയാക്കി. റിപ്പോർട്ട് അടുത്ത ദിവസം പൊലീസിനു കൈമാറും
എന്നാൽ മരുമകളെ കുറ്റം പറയാതെ അനുകൂലിച്ചു ബിജുവിന്റെ ‘അമ്മ
‘ഈ ലോകം മുഴുവൻ പഴിച്ചാലും ഞാനാ കുട്ടിയെ തെറ്റു പറയില്ല. മക്കളോടു സ്നേഹമില്ലാത്ത അമ്മയല്ല അവൾ. ഭർത്താവ് മരിച്ച് ഏറെക്കഴിയാതെ വേറൊരാളുടെ കൂടെ ഇറങ്ങിപ്പോയി എന്നതു ശരിയാണ്. ഞാനടക്കം ബന്ധുക്കളെല്ലാം അവന്റെ കൂടെ പോകരുതെന്നു വിലക്കിയതാണ്. പക്ഷെ അവൾ പോയി. വിധിയാവാം. പോയ അന്നു മുതൽ അവന്റെ ക്രൂരതകളോരോന്നും അവളും കുഞ്ഞുങ്ങളും സഹിക്കുകയാണ്. ഞങ്ങളിതൊന്നും അറിഞ്ഞിരുന്നില്ല.
ആരോടും ഒന്നും പറയാൻ അവൾ തയാറായില്ല. ഒരു വാക്ക് അവളറിയിച്ചിരുന്നെങ്കിൽ എന്റെ ചെറുമോന് ഇതുപോലെ വേദന തിന്നേണ്ടി വരില്ലായിരുന്നു.’ തൊടുപുഴയിൽ ക്രൂരമർദനത്തിനിരയായ ഏഴുവയസ്സുകാരന്റെ അമ്മയെപ്പറ്റി അവരുടെ ആദ്യ ഭർത്താവിന്റെ മാതാവിന്റെ വാക്കുകൾ. ‘നാട്ടുകാരും സമൂഹമാധ്യമങ്ങളും അവളെ തെറ്റുകാരിയാക്കി ചിത്രീകരിക്കുന്നുണ്ട്. ഭർത്താവിന്റെ മരണത്തിനു പിന്നാലെ അരുൺ ആനന്ദിനൊപ്പം ഇറങ്ങിത്തിരിച്ചപ്പോൾ ഞങ്ങൾ തടഞ്ഞതാണ്.
ആ ക്രിമിനലുമൊത്തുള്ള ജീവിതം നരകതുല്യമായിരിക്കുമെന്ന് ഓർമപ്പെടുത്തി. അവൻ മോഹങ്ങൾ കൊടുത്ത് അവളെ വീഴ്ത്തുകയായിരുന്നു. തന്നെയും കുഞ്ഞുങ്ങളെയും പൊന്നുപോലെ നോക്കുമെന്ന് അവൾ കരുതി. എനിക്കവൾ മരുമകളായിരുന്നില്ല, സ്വന്തം മോളെപ്പോലെ തന്നെയായിരുന്നു. കുഞ്ഞുങ്ങളെ താലോലിച്ച് കൊതി തീർന്നിട്ടില്ല. അവളെയും കുഞ്ഞുങ്ങളെയും സംരക്ഷിക്കാൻ ഞങ്ങൾ ഒരുക്കമാണ്’.– അധ്യാപികയായി വിരമിച്ച അമ്മ തേങ്ങലോടെ പറയുന്നു.
‘അധ്യാപികയായി ഒപ്പം പ്രവർത്തിച്ച സുഹൃത്തിന്റെ മകളാണ് .ചെറിയ പ്രായം മുതൽ ആ കുട്ടിയെ അറിയാമായിരുന്നു. ഓട്ടോമൊബീൽ എൻജിനീയറിങ് പഠനം കഴിഞ്ഞ മകനുവേണ്ടി അവളെ ആലോചിച്ചു. വിവാഹശേഷം വർക്ക്ഷോപ് നടത്താനാണു തൊടുപുഴയ്ക്കു പോയത്. സന്തോഷമായാണ് അവർ കഴിഞ്ഞത്. വിവാഹം കഴിഞ്ഞ് 5 വർഷത്തിനു ശേഷമാണ് ആദ്യത്തെ മോൻ ജനിച്ചത്.
കുഞ്ഞുങ്ങളുണ്ടാകാൻ ചികിത്സ നടത്തിയിരുന്നു. മോൻ അവൾക്കു പൊന്നുപോലെയായിരുന്നു. 2 വയസുവരെ പാൽ കൊടുത്തിരുന്നു. ഒരു നേരം പോലും കുഞ്ഞിനെ പിരിഞ്ഞിരിക്കാൻ അവൾക്കു കഴിഞ്ഞിരുന്നില്ല. അത്രയും വാൽസല്യമുള്ള കുഞ്ഞിനെ മറ്റൊരാൾ ഉപദ്രവിക്കുന്നതു നോക്കി നിൽക്കാനാവുമോയെന്നു ചോദിച്ചേക്കാം. പക്ഷേ നിർദയനാണ് അരുൺ. അവന്റെ ഭീഷണിക്കു മുന്നിൽ അവൾ പതറിയിരിക്കാം.
അവളെയും കുഞ്ഞുങ്ങളെയും അരുൺ പട്ടിണിക്കിട്ടിരുന്നു. ശാരീരികമായി ഉപദ്രവിച്ചിരുന്നു. മകന്റെ പെട്ടെന്നുള്ള മരണത്തിൽ ഞങ്ങൾക്കു സംശയമുണ്ട്. പോസ്റ്റുമാസ്റ്ററായി വിരമിച്ച ഭർത്താവിനും എനിക്കും പെൻഷനുണ്ട്. അവളെയും കുഞ്ഞുങ്ങളെയും സംരക്ഷിക്കാൻ ഞങ്ങൾക്കു കഴിയും. ആശുപത്രിയിലെത്തി കുഞ്ഞിനെ കണ്ടിരുന്നു. മുത്തച്ഛൻ ഇപ്പോഴും ആശുപത്രിയിൽ കുട്ടിക്കരികിലാണ്. ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിൽ കഴിയുന്ന ഇളയ കുട്ടിയെ വിട്ടുകിട്ടാൻ ആവശ്യപ്പെടുമെന്നും ഇവർ അറിയിച്ചു.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ മുന്നില്‍ നൂറ് കണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെ ചിറ്റയം ഗോപകുമാര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനെത്തിയത് പത്രിക ഇല്ലാതെ. ഇന്നലെ 11 മണിക്കാണ് ചിറ്റയം പത്രിക സമര്‍പ്പിക്കാനെത്തിയത്. സജി ചെറിയാന്‍ എംഎല്‍എ, സിപിഐ നേതാക്കളായ പി പ്രസാദ്, ഇ രാഘവന്‍, പി പ്രകാശ് ബാബു, വി മോഹന്‍ദാസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
സ്ഥാനാര്‍ത്ഥികളും നേതാക്കളും കൃത്യസമയത്ത് തന്നെ ഉപവരണാധികാരിയായ ആര്‍ഡിഒയുടെ ചേംബറില്‍ എത്തി. പത്രിക സ്വീകരിക്കാന്‍ ആര്‍ഡിഒയും സമര്‍പ്പിക്കാന്‍ ചിറ്റയം ഗോപകുമാറും തയ്യാറെടുത്തെങ്കിലും പത്രിക മാത്രം ആരുടെയും കയ്യിലുണ്ടായിരുന്നില്ല. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ സൂക്ഷിച്ചിരുന്ന പത്രിക എടുക്കാന്‍ മറന്നതാണ് കാരണം.
ഇക്കാര്യം മനസിലായതോടെ പത്രിക ഓഫീസില്‍ നിന്ന് എടുക്കുകയും ആര്‍ഡിഒ ഓഫീസില്‍ എത്തിക്കുകയുമായിരുന്നു. 11.15ന് പത്രിക സമര്‍പ്പിക്കുകയും ഉച്ചയ്ക്ക് 12.30ന് പത്രിക സമര്‍പ്പണ നടപടി പൂര്‍ത്തിയാകുകയും ചെയ്തു.
കന്യാസ്ത്രീകളുടെ നീതിക്കായി സേവ് അവര്‍ സിസ്റ്റേഴ്‌സ് വീണ്ടും സമരത്തിന്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കുറ്റപത്രം സമര്‍പ്പിക്കുന്നതിലെ അനിശ്ചിതത്വത്തില്‍ പ്രതിഷേധിച്ച് അനിശ്ചിതകാല സമരത്തിനാണ് സേവ് അവര്‍ സിസ്റ്റേഴ്‌സ് സംഘടന തയ്യാറെടുക്കുന്നത്. കുറ്റപത്രം തയ്യാറാക്കി മാസങ്ങള്‍ പിന്നിട്ടിട്ടും കോടതിയില്‍ സമര്‍പ്പിക്കുന്നത് നീണ്ട് പോകുന്നതിലെ ആശങ്കയാണ് സമര പ്രഖ്യാപനത്തിന് പ്രേരകമായതെന്ന് സേവ് അവര്‍ സിസ്റ്റേഴ്‌സ് ജോയിന്റ് കണ്‍വീനര്‍ ഷൈജു ആന്റണി പറഞ്ഞു. അതേസമയം തങ്ങള്‍ക്ക് നീതി നിഷേധം തുടരുന്ന സാഹചര്യത്തില്‍ ആവശ്യമെങ്കില്‍ സമരത്തില്‍ ഭാഗമാകാനൊരുങ്ങുകയാണ് കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളും.
കേസില്‍ അറസ്റ്റിലായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ മാസങ്ങള്‍ക്ക് മുമ്പ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയിരുന്നു. എന്നാല്‍ അതിന് ശേഷവും കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നതിനെതിരെ കന്യാസ്ത്രീകളും സേവ് അവര്‍ സിസ്റ്റേഴ്‌സ് സംഘടനയും പ്രതിഷേധങ്ങള്‍ അറിയിച്ചിരുന്നു. കുറ്റപത്രം മാസങ്ങള്‍ക്ക് മുമ്പ് തന്നെ തയ്യാറാക്കിയെങ്കിലും ഇതേവരെ കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിട്ടില്ല. പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാത്തതാണ് കുറ്റപത്രം സമര്‍പ്പിക്കുന്നതിന് തടസ്സമായി ചൂണ്ടിക്കാട്ടിയിരുന്നത്. പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമനം വൈകിയത് കേസിനെ അട്ടിമറിക്കാനുള്ള സാധ്യതയായാണ് വിമര്‍ശനമുയര്‍ന്നിരുന്നത്. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് പ്രോസിക്യൂട്ടര്‍ നിയമിതനായി. എന്നാല്‍ അതിന് ശേഷവും കുറ്റപത്രം സമര്‍പ്പിച്ചില്ല. കുറ്റപത്രം വായിച്ച് വിശദമായി പരിശോധിച്ചതിന് ശേഷമേ സമര്‍പ്പിക്കാനാവൂ എന്ന ന്യായമാണ് ഉന്നയിക്കപ്പെടുന്നത്.
കഴിഞ്ഞയാഴ്ച കുറുവിലങ്ങാട് മഠത്തിലെ അഞ്ച് കന്യാസ്ത്രീകള്‍ കോട്ടയം ജില്ലാ പോലീസി മേധാവി ഹരിശങ്കറിനെ നേരില്‍ പോയി കണ്ട് കുറ്റപത്രം കഴിവതും വേഗം സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കുറ്റപത്ര സമര്‍പ്പണം വൈകുന്നത് തങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാമെന്നും കേസിന്റെ നടപടികളെ ബാധിക്കുമെന്നും കന്യാസ്ത്രീകള്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കുറ്റപത്രം സമര്‍പ്പിക്കല്‍ വൈകുന്നത് സംബന്ധിച്ച പരാതി നല്‍കിയെങ്കിലും ഇതേവരെ അതില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുകയോ പരാതിക്ക് മറുപടി നല്‍കുകയോ ചെയ്തിട്ടില്ല.ഇതില്‍ പ്രതിഷേധിച്ചാണ് വീണ്ടും അനിശ്ചിതകാല സമരമാരംഭിക്കുന്നത്.
കേസില്‍ തുടര്‍നടപടികള്‍ വൈകുന്നത് തങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കന്യാസ്ത്രീകള്‍ പറയുന്നു. അതിക്രമം നേരിട്ട കന്യാസ്ത്രീയെ പിന്തുണച്ച് രംഗത്തെത്തിയ കന്യാസ്ത്രീകളെ സ്ഥലംമാറ്റാനും മഠത്തില്‍ നിന്നും പുറത്താക്കാനുമുള്ള ശ്രമങ്ങളും സഭയില്‍ നടക്കുന്നുണ്ട്. ഇതിന് പുറമെ പലതരം സമ്മര്‍ദ്ദ തന്ത്രങ്ങളും സഭാ അധികാരികള്‍ പ്രയോഗിക്കുന്നതായി കന്യാസ്ത്രീകള്‍ പറയുന്നു. കന്യാസ്ത്രീയെ അതിക്രമിച്ച കേസില്‍ മുഖ്യ സാക്ഷിയായ ഫ്രാന്‍സിസ്‌ക്കല്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷനിലെ സിസ്റ്റര്‍ ലിസി വടക്കേലിന് മഠത്തിനുള്ളില്‍ മാനസിക ശാരീരിക പീഡനങ്ങള്‍ക്ക് ഇരയാവേണ്ടി വന്നു. സിസ്റ്ററെ മഠത്തില്‍ നിന്ന് പുറത്താക്കുള്ള നീ്ക്കങ്ങളും നടക്കുന്നതായി ആരോപണമുണ്ട്. ഈ സാഹചര്യത്തില്‍ ആവശ്യമെങ്കില്‍ സേവ് അവര്‍ സിസ്റ്റേഴ്‌സ് സംഘടിപ്പിക്കുന്ന സമരത്തില്‍ പങ്കാളികളായേക്കും എന്ന് സമരത്തിന് നേതൃത്വം നല്‍കിയ സിസ്റ്റര്‍ അനുപമ പറഞ്ഞു.
ഏപ്രില്‍ ആറിന് വൈകിട്ട് 3.30ന് ഹൈക്കോടതി ജംഗ്ഷന് സമീപം വഞ്ചിസ്‌ക്വയറില്‍ സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ നടത്തും. വിവിധ മേഖലകളിലുള്ളവര്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കുമെന്ന് എസ്ഒഎസ് ഭാരവാഹികള്‍ അറിയിച്ചു.
ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുമെന്ന വാര്‍ത്ത വന്നതു മുതല്‍ ബിജെപിയടക്കമുള്ള പ്രമുഖ പാര്‍ട്ടികള്‍ ഇതിനെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. കര്‍ണാടകയും രാജസ്ഥാനുമടക്കമുള്ള സംസ്ഥാനങ്ങളില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയായാല്‍ വിജയിക്കുമെന്നുള്ള നിരവധി മണ്ഡലങ്ങളുണ്ടെങ്കിലും എന്തു കൊണ്ട് രാഹുല്‍ വയനാട് തിരഞ്ഞെടുത്തു എന്നതായിരുന്നു ചോദ്യങ്ങളധികവും.
ഇതിന് മറുപടിയുമായി രാഹുല്‍ ഗാന്ധി തന്നെ രംഗത്ത് വന്നു. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കിയ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദക്ഷിണേന്ത്യയിലെ ജനങ്ങള്‍ക്കൊപ്പവും താനുണ്ട് എന്ന സന്ദേശം നല്‍കാനാണ് താന്‍ വയനാട് മണ്ഡലത്തില്‍ മത്സരിക്കുന്നതെന്നാണ് രാഹുല്‍ വ്യക്തമാക്കിയത്.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് ഹിന്ദുക്കളെ ഭയമുള്ളതു കൊണ്ടാണെന്നായിരുന്നു നരേന്ദ്രമോദിയുടെ പ്രസ്താവന. ഹിന്ദു ഭീകരവാദം എന്ന പ്രയോഗത്തിലൂടെ ഹിന്ദുക്കളെയാകെ രാഹുല്‍ അപമാനിച്ചു. സമാധാന പാര്‍ട്ടിയെന്ന് അറിയപ്പെടുന്ന കോണ്‍ഗ്രസിന് ഹിന്ദുക്കളെ അപമാനിച്ചതിനുള്ള ശിക്ഷ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നല്‍കുമെന്നും മോദി പറഞ്ഞു.
കോണ്‍ഗ്രസ് ഹിന്ദു സമുദായത്തെ അപമാനിച്ചു. ഇതിനുള്ള മറുപടി തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നല്‍കും. ഭൂരിപക്ഷ സമുദായത്തിന് മേല്‍ക്കൈയുള്ള മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഭയപ്പെടുകയാണെന്നും മോദി പറഞ്ഞു. അതിനാലാണ് ന്യൂനപക്ഷങ്ങള്‍ കൂടുതലുള്ള മണ്ഡലങ്ങളിലേക്ക് ചില നേതാക്കള്‍ അഭയാര്‍ത്ഥികളെ പോലെ പോകുന്നതെന്നും പ്രധാനമന്ത്രി പരിഹസിച്ചിരുന്നു.
കോഴിക്കോട്: മാവൂർ റോഡിന് സമീപം ഭിന്നലിംഗക്കാരി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി വലയിലായതായി സൂചന. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കഴുത്തിൽ സാരി മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കൊല്ലപ്പെട്ട മൈസൂരു സ്വദേശി ശാലുവുമായി അടുപ്പമുള്ളയാളാണ് പ്രതിയെന്നാണ് സൂചന. സമീപത്തെ സിസിടിവി ദൃശ്യം ഉള്‍പ്പെടെയുള്ളവ പോലീസ് പരിശോധിച്ചിരുന്നു. ശാലുവിന്റെ സുഹൃത്തുക്കളായ ഭിന്നലിംഗക്കാരെ ചോദ്യം ചെയ്തതില്‍നിന്നാണ് പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. നേരത്തെ ഷൊര്ണൂരില്വച്ചുണ്ടായ ചില പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.
ശാലുവിനെ പ്രതി നിരന്തരം ഫോണിൽ വിളിച്ചിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കോഴിക്കോട്ടെത്തിയ ശാലു രാത്രി വൈകിയും സംഭവസ്ഥലത്ത് ഏറെ നേരം സംസാരിച്ച് നില്‍ക്കുന്നത് കണ്ടവരുണ്ട്. പ്രതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇന്നോ നാളേയോ വെളിപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുന്നു. മൂന്ന് ദിവസം കഴിഞ്ഞിട്ടും ബന്ധുക്കൾ ഏറ്റെടുത്തില്ലെങ്കിൽ സാമൂഹിക നീതി വകുപ്പുമായി ബന്ധപ്പെട്ട്, മൃതദേഹം ഏറ്റുവാങ്ങി സംസ്കരിക്കുമെന്ന് പുനര്‍ജനി കോഓര്‍ഡിനേറ്റർ സിസിലി ജോൺ പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ എറണാകുളത്തിന് പുറമേ വയനാട്ടിലും മത്സരിക്കാനൊരുങ്ങി സരിത എസ് നായർ. കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ട സോളാർ തട്ടിപ്പ് കേസിൽ പാർട്ടി നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് ദേശീയ അദ്യക്ഷനെതിരായ മത്സരം. നേരത്തേ ഹൈബി ഈഡൻ എംഎൽഎയ്ക്കെതിരെ എറണാകുളത്ത് നിന്നും മത്സരിക്കാൻ സരിത പത്രിക വാങ്ങി മടങ്ങിയിരുന്നു. ബുധനാഴ്ച പത്രിക സമര്‍പ്പിക്കുകയും ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.
കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പന്ത്രണ്ടോളം നേതാക്കള്‍ക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞ ഒരു വര്‍ഷത്തോളമായി മെയിലുകളും ഫാക്സുകളും സരിത അയച്ചിരുന്നു. എന്നാല്‍ ഒരിക്കല്‍ പോലും തനിക്ക് മറുപടി നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല. ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയാവാന്‍ മത്സരിക്കുന്ന ആള്‍ ഇങ്ങനെയാണോ ഒരു സ്ത്രീയുടെ പരാതിയോട് പ്രതികരിക്കേണ്ടതെന്നും സരിത എസ് നായർ എറണാകുളത്ത് പത്രിക വാങ്ങാനെത്തിയപ്പോൾ മാധ്യമപ്രവർത്തകരോട് ചോദിച്ചു.
എല്ലാ തെരഞ്ഞെടുപ്പ് കാലത്തും തട്ടിപ്പുകാരി എന്ന് പറഞ്ഞ് പാര്‍ട്ടിക്കാര്‍ തന്നെ ആക്ഷേപിക്കുകയാണ്. ഈ നടപടിയെ ഒന്നു ചോദ്യം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നത്. അല്ലാതെ ജയിച്ച് എംപിയായി പാര്‍ലമെന്‍റില്‍ പോയി ഇരിക്കാനല്ലെന്നും സരിത എസ് നായര്‍ മാധ്യമങ്ങളോട് പറഞ്ഞു.
എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിളള. 48 വയസ്സുളള പ്രിയങ്കാഗാന്ധിയെ യുവതിയായി ചിത്രീകരിച്ച് കോണ്‍ഗ്രസ് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് ശ്രീധരന്‍പിളള. കണ്ണൂര്‍ മട്ടന്നൂരിലെ എന്‍ഡിഎ കണ്‍വെന്‍ഷനിലായിരുന്നു പിളളയുടെ വിവാദപ്രസംഗം.
പ്രിയങ്കാ ഗാന്ധിക്ക് 48 വയസ്സുണ്ട്.
അവരെ കോണ്‍ഗ്രസ് വിശേഷിപ്പിക്കുന്നത് യുവ സുന്ദരി എന്നാണ്. 48 വയസ്സ് കഴിഞ്ഞാല്‍ യുവതി എന്ന് ആരെങ്കിലും വിളിക്കുമോ? അമ്മമാരും സഹോദരിമാരും ഇരിക്കുന്നതുകൊണ്ട് കൂടുതല്‍ പറയുന്നില്ല. കോണ്‍ഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നുമായിരുന്നു ശ്രീധരന്‍പിളളയുടെ ആരോപണം. പ്രസംഗം വിവാദമായതോടെ വിശദീകരണവുമായി പിളള എത്തി. പ്രിയങ്കയെ ഒരിക്കലും അധിക്ഷേപിച്ചിട്ടില്ല. അവരുടെ വയസ്സ് സംബന്ധിച്ച് സൂചിപ്പിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് പിളളയുടെ വിശദീകരണം.