ലോകസഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി സൗദി അറേബ്യയില്‍ നിന്നെത്തിയ പ്രവാസി കുടുംബത്തെ വീട്ടിലെത്തി അഭിനന്ദനം അറിയിച്ച് ആലപ്പുഴ ജില്ല കളക്ടര്‍ എസ് .സുഹാസ് .ആലപ്പുഴ ബീച്ച് റോഡില്‍ സുലാല്‍ മന്‍സിലില്‍ സലീമും കുടുംബവുമാണ് വോട്ട് ചെയ്യാനായി നാട്ടിലെത്തിയത്. സലീമിന്റെയും കുടുംബത്തിന്റെയും സമ്മതിദാനം നിവഹിക്കാനുള്ള മനസ് തികച്ചും മാതൃകാപരമാണെന്നും മറ്റുള്ള പ്രവാസികളും തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് ഇത്തരത്തില്‍ മുന്നോട്ട് വരണമെന്നും ജില്ല കളക്ടര്‍ പറഞ്ഞു.
സൗദി അറേബ്യയില്‍ റിയാദിനടുത്തു സൂപ്പര്‍ മാര്‍ക്കറ്റ് നടത്തുന്ന സലീം കഴിഞ്ഞ 35 വര്‍ഷമായി പ്രവാസിയാണ്. ഇതിനിടയില്‍ നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ മിക്കവാറും കുടുംബത്തോടൊപ്പം നാട്ടിലെത്തി വോട്ട് ചെയ്യാന്‍ ശ്രമിക്കാറുണ്ടെന്നും കളക്ടറുടെ സന്ദര്‍ശനം തങ്ങള്‍ക്ക് ഏറെ പ്രചോദനം നല്‍കുന്നതാണെന്നും സലീമും കുടുംബവും പറഞ്ഞു.
മക്കളും മരുമക്കളും അടക്കം എട്ടു പേരാണ് വോട്ട് ചെയ്യാനായി നാട്ടിലെത്തിയിരിക്കുന്നത്.
എറണാകുളം: പെരുമ്പാവൂര്‍ ബഥേല്‍ സുലോക്കോ പള്ളിയില്‍ ഓര്‍ത്തഡോക്സ് യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ വീണ്ടും സംഘര്‍ഷം. ഇന്നലെ ഓര്‍ത്തോഡോക്സ് വിഭാഗം പള്ളിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്. കോടതി വിധി ചൂണ്ടിക്കാട്ടിയാണ് ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയില്‍ എത്തിയത്.
ഇന്നലെ വൈകീട്ട് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പൊലീസ് ഇടപെട്ട് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ പരിഹാരം കാണാനായില്ല. തുടര്‍ന്ന് ഇരുവിഭാഗവും പളളിയില്‍ സംഘടിച്ചിരിക്കുകയാണ്. പളളിക്കകത്ത് യാക്കോബായ വിഭാഗമുണ്ട്. വരാന്തയില്‍ ഓര്‍ത്തഡോക്സ് വിഭാഗവും ഉണ്ട്. പ്രശ്നം പരിഹരിക്കുന്നതിനായി പൊലീസ് ചര്‍ച്ചകള്‍ വീണ്ടും നടത്തുമെന്നാണ് വിവരം.
കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പള്ളിയില്‍ പ്രവേശിക്കാന്‍ തങ്ങള്‍ക്കധികാരമുണ്ടെന്ന് ഓര്‍ത്തഡോക്സ് വിഭാഗം വ്യക്തമാക്കി. പള്ളിയുടെ നിര്‍മാണ പ്രവൃത്തികളില്‍ യാതൊരു പങ്കും വഹിക്കാത്ത ഓര്‍ത്തഡോക്സ് വിഭാഗത്തെ പള്ളിയില്‍ നിന്ന് പുറത്താക്കണമെന്നാണ് യാക്കോബായ വിഭാഗത്തിന്റെ ആവശ്യം.
കേരളത്തിലെ ചൂട് അതികഠിനമാകുന്നു. സൂര്യന് ഭൂമധ്യരേഖയ്ക്ക് മുകളില്‍ മാര്‍ച്ച് 21-ന് പ്രവേശിച്ചുകഴിഞ്ഞു. വിഷുവോടെ ഇത് കേരളത്തിന്റെ നേരെ മുകളിലെത്തും. അതിനാല്‍ വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് അനുഭവപ്പെടുക വലിയ താപനിലയെന്നാണ് കാലാവസ്ഥാവകുപ്പിന്റെ നിരീക്ഷണം. കേരളത്തിലെ പല ജില്ലകള്‍ക്കും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ആണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. ഈ ജില്ലകളില്‍ താപനില ശരാശരിയില്‍ നിന്ന് 3 ഡിഗ്രിവരെ ഉയര്‍ന്നേക്കുമെന്നാണ് മുന്നറിയിപ്പ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കൂടെ എല്‍നിനോ പ്രതിഭാസത്തിനുള്ള സാധ്യത 70 ശതമാനമായി ഉയര്‍ന്നതും കേരളത്തെ വരള്‍ച്ചയിലേക്കാണ് കൊണ്ടുപോകുന്നത്.
25, 26 തീയതികളില്‍ കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ മൂന്നുമുതല്‍ നാലുവരെ ഡിഗ്രി സെല്‍ഷ്യസും തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം, പാലക്കാട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ രണ്ടുമുതല്‍ മൂന്നുവരെ ഡിഗ്രി താപനില കൂടാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പെത്തിയിട്ടുണ്ട്.
കാറ്റ് മുകളിലേക്കാണെങ്കില്‍ അന്തരീക്ഷം പൊതുവേ തണുക്കാറുണ്ട്. എന്നാല്‍ നിലവില്‍ കാറ്റ് താഴേക്കായത് ചൂടുവര്‍ധിക്കാന്‍ കാരണമാകുന്നുണ്ടെന്നാണ് നിരീക്ഷകര്‍ പറയുന്നത്. മേഘങ്ങള്‍ പൊതുവേ സംസ്ഥാനത്ത് വളരെ കുറവാണ്. അതിനാല്‍ സൂര്യനില്‍നിന്നുള്ള പ്രകാശം പ്രതിഫലിപ്പിക്കുന്നില്ല. തെളിഞ്ഞ ആകാശത്തില്‍ സൂര്യനില്‍ പ്രകാശം നേരിട്ടടിക്കുന്നതിനാലാണ് വലിയ ചൂട് അനുഭവപ്പെടുന്നത്.
കൊച്ചി: മണ്ഡലം മാറി വോട്ടു ചോദിച്ചു കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. ആലുവയിലാണ് മന്ത്രിക്ക് അമളി പിണഞ്ഞത്. തെരഞ്ഞെടുപ്പു പ്രചാരണം ആരംഭിക്കുന്നതിനായി നെടുന്പാശേരിയിൽ വിമാനമിറങ്ങിയ കണ്ണന്താനം കഐസ്ആർടിസി ബസിലാണു യാത്ര ആരംഭിച്ചത്. ബസിറങ്ങിയപ്പോൾ മുതൽ കണ്ണന്താനം ജനങ്ങളോടു വോട്ടുചോദിച്ചു. പറവൂർ കവല മുതലാണ് കണ്ണന്താനം വോട്ടഭ്യർഥിച്ചു തുടങ്ങിയത്. ഇത് ചാലക്കുടി മണ്ഡലത്തിൽ ഉൾപ്പെട്ട ആലുവയുടെ ഭാഗമായിരുന്നു. ഒപ്പമുണ്ടായിരുന്ന പ്രവർത്തകർ മണ്ഡലം മാറിപ്പോയെന്ന് പറഞ്ഞപ്പോഴാണ് കണ്ണന്താനവും ഇക്കാര്യം തിരിച്ചറിഞ്ഞത്. അബദ്ധം പറ്റിയെന്നു മനസിലാക്കിയതോടെ കണ്ണന്താനം വോട്ടഭ്യർത്ഥന മാറ്റി പ്രാർത്ഥിക്കണമെന്നാക്കി തിരുത്തി. ഉടൻതന്നെ പാർട്ടിക്കാർ എത്തിച്ച വാഹനത്തിൽ എറണാകുളം മണ്ഡലത്തിലേക്കു പോയി.
രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ഥിത്വത്തിന്റെ കാര്യത്തില്‍ അനിശ്ചിതത്വം. രാഹുല്‍ മല്‍സരിക്കുന്ന കാര്യത്തില്‍ ഇന്ന് എഐസിസി നിലപാട് വ്യക്തമാക്കും. അതേസമയം അമേഠി തള്ളിക്കളയുമെന്ന് ഉറപ്പായതിനാലാണ് രാഹുല്‍ മറ്റ് മണ്ഡലങ്ങള്‍ അന്വേഷിക്കുന്നതെന്ന് സ്മൃതി ഇറാനി അഭിപ്രായപ്പെട്ടു.
രാഹുലിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് കേരളത്തില്‍ വലിയ ചര്‍ച്ചകള്‍ നടക്കുമ്പോഴും സ്ഥിരീകരിക്കാന്‍ കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വം തയാറായില്ല. സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കേണ്ട കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ഇന്നലെ യോഗം ചേര്‍ന്നില്ല.കര്‍ണാടക, തമിഴ്നാട്, കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികള്‍ രാഹുലിനെ മല്‍സരിക്കാന്‍ ക്ഷണിച്ചിട്ടുണ്ടെന്നും ദക്ഷിണേന്ത്യയുടെ സ്നേഹത്തിന് നന്ദിയുണ്ടെന്നും എഐസിസി വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ട്വീറ്റ് ചെയ്തു.
ജനങ്ങളുടെ വികാരം മാനിക്കുന്നെന്നും പാര്‍ട്ടി ഉചിതമായ തീരുമാനമെടുക്കുമെന്നും സുര്‍ജേവാല വ്യക്തമാക്കി. അതേസമയം മല്‍സരിക്കാമെന്ന ഉറപ്പ് രാഹുല്‍ കേരളത്തിന് നല്‍കിയിട്ടില്ലെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലോ, പ്രവര്‍ത്തകസമിതിയംഗം എ.കെ. ആന്റണിയോ വാര്‍ത്തയോട് പ്രതികരിക്കാന്‍ തയാറായില്ല. സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ മുറുകിയതോടെ അമേഠിയിലെ ബിജെപി സ്ഥാനാര്‍ഥി സ്മൃതി ഇറാനി രാഹുലിനെതിരെ രംഗത്തെത്തി.
അമേഠിയില്‍ ജനവികാരം എതിരാണെന്ന് മനസിലാക്കി രാഹുല്‍ ഒളിച്ചോടുകയാണെന്ന് അവര്‍ പറഞ്ഞു. അതേസമയം രാഹുല്‍ ദക്ഷിണേന്ത്യയില്‍ നിന്നുകൂടി മല്‍സരിക്കുന്നതില്‍ തെറ്റില്ലെന്ന് കോണ്‍ഗ്രസ് അമേഠി ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.സ്ഥാനാര്‍ഥിയായുള്ള രാഹുല്‍ഗാന്ധിയുടെ വരവിനായി കാത്തിരിക്കുകയാണ് കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. സ്ഥാനാര്‍ഥി നിര്‍ണയത്തിലുണ്ടായ വീഴ്ചകളും ഗ്രൂപ്പുപോരുമെല്ലാം രാഹുലിന്റ വരവോടെ അപ്രസക്തമാകുമെന്ന പ്രതീക്ഷയിലാണ് അണികള്‍. രാഹുല്‍ വരുമെന്നറിഞ്ഞതോടെ ഇടതുകോട്ടകളിലെ യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ പോലും ആത്മവിശ്വാസം ഇരട്ടിയായി.
രാഹുല്‍ഗാന്ധിയുടെ വരവില്‍ വലിയമാറ്റമാണ് കോണ്‍ഗ്രസ് നേതൃത്വം പ്രതീക്ഷിക്കുന്നത്. യു.ഡി.എഫിന് വോട്ട് നിഷേധിക്കാന്‍ എന്തെങ്കിലും കാരണങ്ങള്‍ ശേഷിക്കുന്നുണ്ടെങ്കില്‍ അതെല്ലാം രാഹുലിന്റ വരവോടെ ഇല്ലാതാകും. സ്ഥാനാര്‍ഥി നിര്‍ണയത്തിലുണ്ടായ വീഴ്ചകളും വയനാടിനെച്ചൊല്ലിയുള്ള ഗ്രൂപ്പുപോരും വോട്ടര്‍മാര്‍ മറക്കും. കേരളകോണ്‍ഗ്രസിലെ ഭിന്നതകള്‍ കോട്ടയം ഇടുക്കി മണ്ഡലങ്ങളില്‍ പോലും ബാധിക്കില്ല. ഇടതിന്റ ഉരുക്കുകോട്ടകളില്‍പോലും രാഹുലിന്റ വരവ് അട്ടിമറിയുണ്ടാക്കും. കോലീബി സഖ്യം ഉള്‍പ്പടെ ഇടതുപക്ഷത്തിന്റ ആരോപണങ്ങളുടെ മുനയൊടിഞ്ഞു കഴിഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫില്‍ നിന്ന് അകന്ന ന്യൂനപക്ഷ വോട്ടുകള്‍ പൂര്‍ണമായും യു.ഡി.എഫിന്റ പെട്ടിയില്‍ വീഴും. ബി.ജെ.പിയിലേക്ക് ഒഴുകാനിടയുള്ള ഭൂരിപക്ഷവോട്ടുകളിലും രാഹുലിന്റ വരവ് തടയിടും.
അക്രമരാഷ്ട്രീയം, കാര്‍ഷികപ്രതിസന്ധി തുടങ്ങി യു.ഡി.എഫ് മുന്നോട്ടുവയ്ക്കുന്ന പ്രചാരണആയുധങ്ങള്ക്ക് മൂര്‍ച്ച കൂടും. രാഹുല്‍ വയനാട്ടിലെത്തുന്നുവെന്ന് അറിഞ്ഞതോടെ മറ്റ് 19 മണ്ഡലങ്ങളിലെ പ്രചാരണരംഗത്തും ആവേശം ഇരട്ടിയായിട്ടുണ്ട്. രാഹുലിന്റ സ്ഥാനാര്‍ഥിത്വം മുഴുവന്‍ പ്രവര്‍ത്തകരെയും പ്രചാരണരംഗത്തേക്ക് ഇറക്കാന്‍ സഹായകരമാകുമെന്നും നേതൃത്വം കണക്കുകൂട്ടുന്നു.
ജനപക്ഷം പത്തനംതിട്ടയില്‍ മത്സരിക്കുമെന്ന് പി.സി. ജോര്‍ജ്. കോണ്‍ഗ്രസ് നേതാക്കള്‍ വാഗ്ദാനം പാലിക്കാതെ വഞ്ചിച്ചതിനാല്‍ പത്തനംതിട്ടയില്‍ ജനപക്ഷ സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ആദ്യം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന് എന്നിവര്‍ ഇടപെട്ട് യുഡിഎഫ് മുന്നണിയുടെ ഭാഗമാക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുമെന്ന് അറിയിച്ചത്. യുഡിഎഫുമായി സഹകരിക്കാന്‍ ജനുവരി 12ന് ഞങ്ങള്‍ കത്ത് കൊടുത്തു. ചര്‍ച്ചകള്‍ക്ക് തിരുവനന്തപുരത്തെത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. അവിടെ എത്തിയപ്പോള്‍ ആലുവാ പാലസില്‍ എത്താന്‍ പറഞ്ഞു.
അവിടെയെത്തിയപ്പോള്‍ നെടുമ്പാശേരി വിമാനത്താവളത്തിന് സമീപമുള്ള ഹോട്ടലില്‍ എത്താന്‍ പറഞ്ഞു. അങ്ങനെ രമേശ് ചെന്നിത്തലയുമായി നടത്തിയ ചര്‍ച്ചയില്‍ ഒരു തീരുമാനവുമുണ്ടായില്ല, ജോര്‍ജ് പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ വാഗ്ദാനം പാലിക്കാതെ വഞ്ചിച്ചു. ഇതോടെയാണു മത്സരിക്കാന്‍ തീരുമാനിച്ചത്. 26 ന് നടക്കുന്ന പാര്‍ട്ടി യോഗത്തില്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഗ്രൂപ്പ് വഴക്കും വര്‍ഗീയതയുമാണ് കോണ്‍ഗ്രസില്‍. മതവിശ്വാസങ്ങളെ തകര്‍ക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ശബരിമലയില്‍ എന്തൊക്കെ ക്രൂരതയാണ് സംസ്ഥാന സര്‍ക്കാര്‍ കാണിച്ചത്. ക്രിസ്തുമത വിശ്വാസത്തെ തകര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച് ആക്ട് കൊണ്ടുവന്നു. 26ന് രണ്ടിന് കോട്ടയം സിഎസ്ഐ റിസ്ട്രീറ്റ് സെന്ററില്‍ നടക്കുന്ന സമ്മേളനത്തില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് ചെർപ്പുളശേരിയിൽ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിൽ യുവതി പീഡനത്തിനിരയായ കേസിൽ പ്രതി അറസ്റ്റില്‍. ചെര്‍പ്പുളശേരി പുത്തനാലയ്ക്കല്‍ തട്ടാരുതൊടിയില്‍ പി പ്രകാശനാണ് അറസ്റ്റിലായത്. പാര്‍ട്ടി ഒാഫീസില്‍ വച്ച് പീഡനത്തിനിരയായെന്ന് യുവതി പൊലീസിനും മജിസ്ട്രേറ്റിനും മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് അറസ്റ്റു രേഖപ്പെടുത്തിയത്. ടുവീലര്‍ വര്‍ക് ഷോപ്പ് നടത്തുന്ന പ്രകാശന് കഴിഞ്ഞ വര്‍ഷം ജൂണിലാണ് യുവതിയെ പീഡിപ്പിച്ചത്. കഴിഞ്ഞ പതിനാറിന് മണ്ണൂര്‍ നഗരിപ്പുറത്ത് നവജാതശിശുവിനെ ലഭിച്ചിരുന്നു. കുഞ്ഞിന്റെ അമ്മയെതേടിയുളള പൊലീസ് അന്വേഷണത്തിലാണ് പാര്‍ട്ടി ഒാഫീസിലെ പീഡനത്തെക്കുറിച്ച് മൊഴി ലഭിച്ചത്. പാര്‍ട്ടി ഒാഫീസില്‍ വച്ച് പീഡനം നടന്നിട്ടില്ലെന്നാണ് സിപിഎം വിശദീകരണം.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കണമെന്ന് കെപിസിസി. ദക്ഷിണേന്ത്യയില്‍ മല്‍സരിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് താല്പര്യമെന്ന് ഉമ്മന്‍ചാണ്ടി അറിയിച്ചു. ടി.സിദ്ദിഖിനോട് സംസാരിച്ചു. മത്സരം പാര്‍ട്ടിക്ക് ഗുണം ചെയ്യും. പിന്മാറാമെന്നറിയിച്ചെന്നും ഉമ്മന്‍ചാണ്ടി.
രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടെന്ന് ചെന്നിത്തല. ഘടകകക്ഷികള്‍ക്ക് സമ്മതം. രാഹുല്‍ഗാന്ധിയുടെ മറുപടിക്കായി കാത്തിരിക്കുന്നുവെന്നും ചെന്നിത്തല.
പക്ഷേ ബിജെപി വിരുദ്ധ മുദ്രാവാക്യമുയര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടുന്ന അദ്ദേഹം എന്തിന് ഇടതുപക്ഷത്തിനെതിരെ മല്‍സരിക്കുന്നു എന്നത് കോണ്‍ഗ്രസ് രാഷ്ട്രീയമായി വിശദീകരിക്കേണ്ടി വരും. ദേശീയതലത്തിലുള്ള സഖ്യസാധ്യതകളെ രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം ബാധിക്കുമെന്ന അഭിപ്രായവുമുണ്ട്.
പ്രവര്‍ത്തകസമിതിയംഗം എ.കെ.ആന്റണിയും സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലുമാണ് രാഹുല്‍ വയനാട്ടില്‍ മല്‍സരിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചത്. കെപിസിസിയുടെ ആവശ്യമെന്ന നിലയില്‍ ഇത് ഉന്നയിക്കണമെന്ന് കേരള നേതാക്കളെ അറിയിച്ചു.
ദക്ഷിണേന്ത്യയില്‍ മല്‍സരിക്കാന്‍ താല്‍പര്യമുണടെങ്കിലും അത് കേരളത്തില്‍ വേണോയെന്നതില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ സംശയുണ്ട്. എതിരിടേണ്ടത് ഇടതുപക്ഷത്തെയാണെന്നതാണ് അദ്ദേഹത്തെ ചിന്തിപ്പിക്കുന്നത്. രാഹുല്‍ മുന്നോട്ടുവയ്ക്കുന്ന ബിജെപി വിരുദ്ധ മുദ്രാവാക്യത്തിനൊപ്പമുള്ളവരാണ് ഇടതുപക്ഷം. തിരഞ്ഞെടുപ്പിന് ശേഷം ബിജെപി വിരുദ്ധ മഹാസഖ്യത്തിന്റെ ഭാഗമാകണം ഇടതുപാര്‍ട്ടികളെന്ന് രാഹുല്‍ ഗാന്ധിയും ആഗ്രഹിക്കുന്നുണ്ട്. വയനാട്ടിലെ മല്‍സരം ഇടതുപക്ഷത്തെ പൂര്‍ണമായും ശത്രുപക്ഷത്താക്കും.
മാത്രമല്ല അമേതിയില്‍ സ്മൃതി ഇറാനിയെ പ്രഖ്യാപിച്ചതോടെ രാഹുല്‍ പേടിച്ചോടി എന്ന് ബിജെപിക്ക് പ്രചരിപ്പിക്കാനും അവസരമൊരുക്കും വയനാട്ടിലെ സ്ഥാനാര്‍ഥിത്വം. ഉത്തര്‍പ്രദേശിലെ പരാജയം ഭയന്ന് തെക്കേയറ്റത്ത് ബിജെപിക്ക് തീരെ വേരോട്ടമില്ലാത്ത കേരളത്തിലേക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ പോയി എന്ന നിലയിലാവും ബിജെപി ഈ സ്ഥാനാര്‍ഥിത്വത്തെ അവതരിപ്പിക്കുക. എന്നാല്‍ രാജ്യത്തെ ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ രാഹുല്‍ ഗാന്ധി ജയിച്ചുവരിക എന്ന ലക്ഷ്യമാണുള്ളതെന്ന് കോണ്‍ഗ്രസ് വിശദീകരിക്കുന്നു. രണ്ടിടത്തും ജയിച്ചാല്‍ രാഹുല്‍ ഒഴിയുന്ന വയനാട്ടില്‍ കെ.സി വേണുഗോപാല്‍ സ്ഥാനാര്‍ഥിയാവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ വിജയം നിലവിലെ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സിന്. ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ വിരാട് കോലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ഏഴ് വിക്കറ്റിനാണ് ധോണിയും സംഘവും തകര്‍ത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂര്‍ 17.1 ഓവറില്‍ 70ന് എല്ലാവരും പുറത്തായി. ചെന്നൈ 17.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഷെയ്ന് വാട്സണ് (0), സുരേഷ് റെയ്ന (19), അമ്പാട്ടി റായുഡു (28) എന്നിവരുടെ വിക്കറ്റുകള്‍ മാത്രമാണ് ചെന്നൈയ്ക്ക് നഷ്ടമായത്.
ഒന്‍പത് റണ്‍സ് വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തിയ ഇമ്രാന് താഹിറാണ് ബാംഗ്ലൂരിനെ തകര്‍ത്തത്. വിരാട് കോഹ്ലിയുടേതുള്പ്പടെ മൂന്നു മുന്‍നിരവിക്കറ്റുകള്‍ വീഴ്ത്തിയ ഹര്ഭജന് സിങ് ആദ്യ സ്പെല്ലിന് തന്നെ ബാംഗ്ലൂരിനെ പിടിച്ചുകെട്ടി. റണ്‍റേറ്റ് കുറഞ്ഞതോടെ സമ്മര്‍ദത്തിന് വഴങ്ങി ഷിംറോണ്‍ ഹിറ്റ്മെയര് റണ്ണൗട്ടായതോടെ ബാംഗ്ലൂര്‍ 4ന് 39 എന്ന നിലയില്‍.
ഹര്ഭജന് അവസാനിപ്പിച്ചിടത്തുനിന്ന് ഇമ്രാന് താഹിര്‍ തുടങ്ങി. ഒന്‍പത് റണ്‍സ് വഴങ്ങി മൂന്നുവിക്കറ്റ് . രവീന്ദ്ര ജഡേജ രണ്ടുവിക്കറ്റ് സ്വന്തമാക്കി. മറുപടി ബാറ്റിങ്ങില്‍ രണ്ടാം ഓവറില്‍ വാട്സനെ നഷ്ടമായെങ്കിലും ചെറിയ വിജയലക്ഷ്യം ചെന്നൈ കരുതലോടെ പിന്തുടര്ന്നു . 19 റണ്‍സെടുത്ത സുരേഷ് റെയ്ന ഐപിഎല്ലില്‍ അയ്യായിരം റണ്‍സ് നേടുന്ന ആദ്യതാരമായി. ചെന്നൈ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തെലത്തി.
പെരിയ: കാസര്‍ഗോഡ് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്ന സംഭവം വ്യക്തിവൈരാഗ്യമൂലമെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. രാഷ്ട്രീയ സംഘര്‍ഷത്തെ തുടര്‍ന്നുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അന്വേഷണസംഘത്തിന്റെ പ്രാഥമിക കണ്ടെത്തല്‍. നേരത്തെ പോലീസും സമാന നിഗമനത്തിലായിരുന്നു എത്തിച്ചേര്‍ന്നത്. ഫെബ്രുവരി പതിനേഴിന് രാത്രി എട്ട് മണിയോടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കല്യോട്ട് കൂരാങ്കര റോഡില്‍ വെച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. പ്രതികളായ ഏഴ് പേരെയും പ്രാഥമിക അന്വേഷണം നടത്തിയ ലോക്കല്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പീതാംബരന് രാഷ്ട്രീയ വൈര്യം തീര്‍ക്കാനായി സുഹൃത്തുക്കളുമായി ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തുവെന്നാണ് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്. കൊലപാതകം നടത്താന്‍ ഉപയോഗിച്ച വടിവാളും ഇരുമ്പ്ദണ്ഡുകളും പോലീസ് കണ്ടെടുത്തിരുന്നു. കൃപേഷിന്റെ തലയ്ക്കേറ്റ വെട്ടാണ് മരണ കാരണമായിരിക്കുന്നത്. ഈ ക്രൂരകൃത്യം നിര്‍വ്വഹിച്ചത് മുഖ്യപ്രതി പീതാംബരനാണ് എന്നാണ് പോലീസ് കണ്ടെത്തല്‍ ഇക്കാര്യത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്.
കൃപേഷും ശരത് ലാലും ചേര്‍ന്ന് പീതാംബരനെ ആക്രമിച്ചതായി നേരത്തെ കേസ് നിലവിലുണ്ട്. തന്നെ ആക്രമിച്ച വിഷയത്തില്‍ പാര്‍ട്ടിയില്‍ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടാകാത്തത് പ്രതിയെ പ്രകോപിപ്പിച്ചു. ലോക്കല്‍ കമ്മിറ്റി അംഗമെന്ന പരിഗണന പോലും ലഭിക്കാതെ വന്നതോടെയാണ് തിരിച്ചടിക്കാന്‍ തീരുമാനിച്ചതെന്നും പീതാംബരന്റെ മൊഴിയില്‍ പറയുന്നു. പീതാംബരനെ കൂടാതെ ആറ് സുഹൃത്തുക്കളും സംഭവത്തില്‍ പങ്കാളികളാണ്. ഇവരാണ് കൊലപാതകം ആസൂത്രണം ചെയ്തത്. പീതാംബരനെ ആക്രമിച്ച കേസില്‍ കഴിഞ്ഞ ഫെബ്രുവരി എട്ടിനാണ് ശരത് ലാല്‍ ജാമ്യത്തില്‍ ഇറങ്ങിയത്.