Kerala

ബെംഗളൂരു: കർണാടകയിൽ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 12 പേർ മരിച്ചു. 20 ഓളം പേർക്ക് അപകടത്തിൽ പരുക്കേറ്റു. ഇതിൽ പലരുടെയും നില ഗുരുതരമാണ്. മരിച്ചവരില്‍ രണ്ട് മലയാളികളും ഉണ്ട്. പെരുമ്പാവൂർ സ്വദേശി സിദ്ദീഖ് (50) ഭാര്യ റെജീന (48) എന്നിവരാണ് മരിച്ചത്.

ചിക്കബല്ലാപുര ജില്ലയിലെ മുരുഗമലയ്ക്ക് സമീപം ചിന്താമണിയിലാണ് അപകടമുണ്ടായത്. ചരക്ക് നീക്കത്തിന് ഉപയോഗിക്കുന്ന മിനി വാന്‍ പിൻവശം മൂടി ആളുകളെ കൊണ്ടുപോകാൻ ഉപയോഗിക്കുകയായിരുന്നു. സ്വകാര്യ ബസുമായാണ് വാന്‍ കൂട്ടിയിടിച്ചത്.

മുരുഗമല്ലയിലെ ദർഗയിലേക്ക് തീർഥാടനത്തിന് പോയതായിരുന്നു സിദ്ദീഖും റെജീനയും. മുരുഗമല്ലയിൽ നിന്നും ബംഗളൂരുവിലേക്ക് പോവുകയായിരുന്ന എസ്.കെ.എസ് ട്രാവൽസ് എന്ന സ്വകാര്യ ബസ്, ചിന്താമണിയിൽനിന്നും മുരുഗമല്ലയിലെ ദർഗയിലേക്ക് തീർഥാടനത്തിന് പോവുകയായിരുന്നവർ സഞ്ചരിച്ചിരുന്ന ടാറ്റ ഏയ്സ് മിനി വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.

പരുക്കേറ്റവരെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു. ബസിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമാക്കിയതെന്നാണ് വിവരം. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

അമ്മയും കാമുകനും തമ്മിലുള്ള അവിഹിത ബന്ധത്തിനെതിരെ സംസാരിച്ചതാണ് നെടുമങ്ങാട്ട് പതിനാറുകാരി മീരയെ കൊലപ്പെടുത്താൻ കാരണമെന്ന് വെളിപ്പെടുത്തൽ. അമ്മ മഞ്ജുഷയുടെ അവിഹിതബന്ധത്തെ മീര സ്ഥിരം എതിര്‍ത്തിരുന്നു. സംഭവദിവസവും ഇതിനേച്ചൊല്ലി ബഹളമുണ്ടായപ്പോള്‍ മഞ്ജുഷ മകളെ അടിച്ച് കട്ടിലിലിട്ടു. തുടര്‍ന്ന് കൈകൊണ്ട് കഴുത്ത് ഞെരിച്ചു. ഇത് കണ്ടുനിന്ന അനീഷ് തുണികൊണ്ട് ശ്വാസം മുട്ടിച്ചു കൊന്നുവെന്നും മഞ്ജുഷ മൊഴി നൽകി.

കൊലപാതകം നടന്ന വീട്ടിൽ തെളിവെടുപ്പിന് ഇരുവരെയും എത്തിച്ചു. തെളിവെടുപ്പിനിടെ മഞ്ജുഷയും കാമുകൻ അനീഷും കൊലപാതകരംഗം പൊലീസിനു വിശദീകരിച്ചു നൽകി. മകൾ മരിച്ചുവെന്ന് ഉറപ്പായതോടെയാണ് മൃതദേഹം പൊട്ടക്കിണറ്റിൽ ഉപേക്ഷിക്കുന്നത്. മൃതദേഹം ബൈക്കില്‍ കയറ്റി അനീഷിന്റെ വീട്ടിെലത്തിച്ചു. രാത്രി ഒൻപതരയോടെ പിന്‍വശത്തെ കുറ്റിക്കാട്ടിലൂടെ മൃതദേഹം വലിച്ചിഴച്ച് കൊണ്ടുവന്നു മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന വഴിയരികിലെ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തുകയായിരുന്നു.

കിണറ്റിന്റെ അടുത്തെത്തിച്ചപ്പോൾ മീരയ്ക്ക് ഞരക്കം ഉള്ളതായി തോന്നിയിരുന്നു. എന്നാൽ ഉടന്‍ തന്നെ ശരീരത്തിൽ കല്ലും സിമന്റ് കട്ടയും കെട്ടിത്താഴ്ത്തുകയായിരുന്നുവെന്ന് ഇവരുടെ മൊഴിയിൽ പറയുന്നു. രാത്രി തന്നെ മീരയെ കൊല്ലാൻ ഉപയോഗിച്ച ഷാളടക്കമുള്ളവയുമായി അവർ നാഗർകോവിലിലേക്ക് പോയെന്നും ഇരുവരും മൊഴി നൽകിയിട്ടുണ്ട്.

തെളിവെടുപ്പിലുടനീളം യാതൊരു കൂസലുമില്ലാതെയാണ് മഞ്ജുഷ സംസാരിച്ചത്. പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ വൻ പ്രതിഷേധവും ഉയർന്നു. സ്ത്രീകളടക്കമുള്ളവർ മഞ്ജുഷയെ തല്ലാൻ പാ‍ഞ്ഞടുത്തു. പൊലീസ് വളരെ പണിപ്പെട്ടാണ് അവരെ തടഞ്ഞത്.

മലയാളം യുകെ ന്യൂസ് ബ്യുറോ

ഖാദർ കമ്മറ്റി റിപ്പോർട്ട് നടപ്പിലാക്കുന്നതിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിലേക്ക് കെഎസ്‌യു നടത്തിയ മാർച്ചിൽ സംഘർഷത്തെതുടർന്ന് കേരളത്തിലെ വിദ്യാലങ്ങളിൽ വ്യാഴാഴ്ച വിദ്യാഭ്യാസ പഠിപ്പുമുടക്കം ആയിരിക്കും . എബിവിപി യുടെ സെക്രട്രിയേറ്റ് മാർച്ചിന് നേരെ നടന്ന പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച വിദ്യാഭ്യാസ പഠിപ്പുമുടക്കമായിരുന്നു .

വിവിധ വിദ്യാർത്ഥി സംഘടനകളുടെ ശക്തി പ്രകടനത്തിൻെറ ഭാഗമായി പ്രഖ്യാപിക്കുന്ന വിദ്യാഭ്യാസ പഠി പ്പു മുടക്കുകൾ പഠന നിലവാരത്തെ ബാധിക്കുന്നതായി അധ്യാപകരും മാതാപിതാക്കളും അഭിപ്രായപ്പെട്ടു.പല സ്വകാര്യ വിദ്യാഭ്യാസ സ്‌ഥാപനങ്ങളും ശനിയാഴ്ചകളിൽ ക്ലാസുകൾ നടത്തി സിലബസ്സുകൾ പൂർത്തീകരിക്കാറുള്ളത്കൊണ്ട് സർക്കാർ മേഖലയിൽ പഠിക്കുന്ന സാധാരണക്കാരായ വിദ്യാർഥികളെയാണ് വിദ്യാഭ്യാസ പഠിപ്പുമുടക്ക് ഏറ്റവും കൂടുതലായി ബാധിക്കുന്നത്.

പല വിദ്യാഭ്യാസ സ്‌ഥാപനങ്ങളും സമര ദിവസങ്ങളിലെ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ അവധി പ്രഖ്യാപിക്കാറാണ് പതിവ്.ഹർത്താലിൻെറ കാര്യത്തിൽ എന്നപോലെ വിദ്യാഭ്യാസ പഠിപ്പുമുടക്കുകളുടെ കാര്യത്തിലും കോടതിയുടെ ശക്തമായ ഇടപെടലാണ് വേണ്ടത്എന്നാണ് മാതാപിതാക്കളുടെയും അധ്യാപകരുടെയും അഭിപ്രായം.

 

ബ്രോഡ്കാസ്റ്റ് എൻജിനീയറിങ് കൺ‍സൽറ്റന്റ്സ് ഇന്ത്യ ലിമിറ്റഡിൽ പേഷ്യന്റ് കെയർ മാനേജർ, പേഷ്യന്റ് കെയർ കോ-ഒാർഡിനേറ്റർ തസ്തികയിലായി 90 ഒഴിവുകളുണ്ട്. കരാർ നിയമനമാണ്. ജൂലൈ 12 വരെ അപേക്ഷിക്കാം.

യോഗ്യത, പ്രായപരിധി, ശമ്പളം എന്നിവ ചുവടെ

പേഷ്യന്റ് കെയർ മാനേജർ (പിസിഎം)-20 ഒഴിവ്: ലൈഫ് സയൻസസിൽ ബിരുദം, ഹോസ്പിറ്റൽ/ഹെൽത്ത്കെയർ മാനേജ്മെന്റിൽ ഫുൾടൈം പിജി, ഹോസ്പിറ്റലിൽ കുറഞ്ഞത് ഒരു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം, 40 വയസ്, 30,000

പേഷ്യന്റ് കെയർ കോ-ഒാർഡിനേറ്റർ (പിസിസി)-70 ഒഴിവ്: ലൈഫ് സയൻസസിൽ ഫുൾടൈം ബിരുദമുള്ളവർക്ക് മുന്‍ഗണന അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദം, ഹോസ്പിറ്റലിൽ കുറഞ്ഞത് ഒരു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം, 35 വയസ്, 17916 രൂപ.

റജിസ്ട്രേഷൻ ഫീസ്:300 രൂപ. എസ്‌സി/എസ്ടി/ഭിന്നശേഷിക്കാർ എന്നിവർക്കു ഫീസില്ല. ‌ BROADCAST ENGINEERING CONSULTANTS INDIA LIMITED എന്ന പേരിൽ ന്യൂഡൽഹിയിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റായോ നേരിട്ടു പണമായോ ഫീസ് അടയ്ക്കാം.

വിശദവിവരങ്ങൾക്ക്: www.becil.com

തിരുവനന്തപുരം നെടുമങ്ങാട് പതിനാറുകാരിയായ മകളെ കഴുത്ത് ഞെരിച്ച് കൊന്ന് കിണറ്റില്‍ തള്ളിയ കേസില്‍ റിമാന്‍ഡിലായിരുന്ന അമ്മയെയും കാമുകനെയും വിശദമായ തെളിവെടുപ്പിനു വേണ്ടി കോടതി ആറ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അന്വേഷണ ഉദ്യോഗസ്ഥരായ നെടുമങ്ങാട് സി.ഐ രാജേഷ്‌കുമാറും എസ്.ഐ സുനില്‍ ഗോപിയും കോടതിയില്‍ നിന്ന് പ്രതികളുമായി പുറത്തേയ്ക്ക് വന്നപ്പോള്‍ രോഷാകുലരായ ജനക്കൂട്ടം മഞ്ജുഷയ്ക്ക് നേരെ അസഭ്യം വിളികളോടെ പാഞ്ഞടുത്തു. സ്ത്രീകളടക്കം കോടതി പരിസരത്ത് തടിച്ചു കൂടിയ ജനക്കൂട്ടത്തില്‍ നിന്ന് ബലംപ്രയോഗിച്ചാണ് പൊലീസ് സംഘം മഞ്ജുഷയെ ജീപ്പില്‍ കയറ്റിയത്.

കൊലയ്ക്ക് ശേഷം ഇരുവരും ഒളിച്ചോടിപ്പോയ നാഗര്‍കോവിലില്‍ ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോകും. ഇവിടെ വാട്ടര്‍ ടാങ്ക് റോഡില്‍ വച്ചാണ് ഇരുവരും പിടിയിലായത്. മരിക്കും മുമ്പ് മീരയെ കിണറ്റില്‍ ഉപേക്ഷിച്ചതായുള്ള സംശയമുള്ളതിനാല്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ ഫോറന്‍സിക് വിദഗ്ദ്ധര്‍ എന്നിവരില്‍ നിന്നും ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുമെന്ന് പൊലീസ് പറഞ്ഞു.

വെള്ളത്തില്‍ വീണ ശേഷമാണോ മരിച്ചതെന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്. ശ്വാസ കോശത്തിലോ ആമാശയത്തിലോ കിണറിലെ വെള്ളം കടന്നിട്ടുണ്ടോ എന്ന് ഉറപ്പിക്കുകയാണ് പ്രധാനം. ഇതിനായാണ് ഡോക്ടര്‍മാരെയും ഫോറന്‍സിക് വിദഗ്ദ്ധരെയും വീണ്ടും കാണുന്നത്.കൊല ആസൂത്രണം ചെയ്തത് ആറു മാസം മുന്‍പ്മകളെ കൊലപ്പെടുത്താന്‍ ആറുമാസം മുമ്പേ പദ്ധതി തയ്യാറാക്കിയിരുന്നതായാണ് പ്രതികള്‍ മൊഴി നല്‍കിയത്.

അമ്മയും അനീഷും തമ്മിലുള്ള ബന്ധം അമ്മ പറഞ്ഞു ധരിപ്പിച്ച പ്രകാരമല്ലെന്നു മീരയ്ക്കു ബോദ്ധ്യമായത് ആറുമാസം മുമ്പാണ്. അന്നുമുതല്‍ അനീഷിന്റെ വീടുമായുള്ള ബന്ധത്തിനെതിരെ മീര പ്രശ്‌നമുണ്ടാക്കാന്‍ തുടങ്ങി. ഇതോടെ മകളുടെ ശല്യം അവസാനിപ്പിക്കാന്‍ മഞ്ജുഷ പദ്ധതിയൊരുക്കി. കഴുത്തു ഞെരിച്ചു കൊന്ന് കെട്ടിത്തൂക്കാനായിരുന്നു പദ്ധതി. പല തവണ അതിനു തുനിഞ്ഞെങ്കിലും സാഹചര്യം അനുകൂലമാകാത്തതിനാല്‍ കഴിഞ്ഞില്ല. ഒടുവിലാണ് മഴയുള്ള രാത്രിയില്‍ കഴുത്തുഞെരിച്ച് കൊന്നത്.

അനീഷിനെ മുറിയില്‍ കണ്ടതിനെ രൂക്ഷമായി ചോദ്യം ചെയ്ത മകളെ തല്ലുകയും വായ് പൊത്തിപ്പിടിക്കുകയും ചെയ്തു. മഞ്ജുഷ ചുരിദാറിന്റെ ഷോള്‍ കൊണ്ടു കഴുത്തില്‍ മുറുക്കി. കരഞ്ഞ് ഒച്ചവയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ അനീഷ് വായ് പൊത്തിപ്പിടിച്ച ശേഷം കട്ടിലിലേക്കു തള്ളിയിട്ടു. പിന്നീട് കഴുത്തുഞെരിച്ചു. കുഴഞ്ഞുവീണ മീരയെ കട്ടിലിനു സമീപം കിടത്തി പുതപ്പു കൊണ്ടു മൂടി. അര്‍ദ്ധരാത്രിയോടെ മീരയെ അനീഷിന്റെ ബൈക്കിനു പിന്നില്‍ വച്ച് കാരാന്തലയിലെ കിണറ്റില്‍ തള്ളി. മരിച്ച ശേഷം മകളെ മോശം നടപ്പുകാരിയായി ചിത്രീകരിക്കാനും മഞ്ജുഷ ശ്രമിച്ചു.

തന്റെ അച്ഛനേയും അമ്മയേയും ഫോണില്‍ വിളിച്ച് മീര കാമുകന്റെ കൂടെ ഒളിച്ചോടിപ്പോയതായും അവളെ തേടി പോകുയാണെന്നും പറഞ്ഞിരുന്നു. മീരയുടെ കാമുകരായി ഒത്തിരിപ്പേരെ പൊലീസിനോടും മഞ്ജുഷ പറഞ്ഞു. ഇവരെല്ലാം നിരന്തരം മീരയെ വിളിക്കാറുണ്ടെന്നായിരുന്നു ആരോപണം. എന്നാല്‍,ആരോപണ വിധേയരായ യുവാക്കളുടേയും മീരയുടേയും ഫോണുകള്‍ പരിശോധിച്ചതില്‍ നിന്ന് മഞ്ജുഷയുടെ ആരോപണം വ്യാജമാണെന്നു വ്യക്തമായതായി പൊലീസ് സൂചിപ്പിച്ചു. മഞ്ജുഷയുടെ മാതാപിതാക്കളും മറ്റു ബന്ധുക്കളും കൂട്ടുകാരികളും അദ്ധ്യാപകരും മഞ്ജുഷയുടെ ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്തെത്തിയിരുന്നു.

ദുബായ്: കഴിഞ്ഞ പെരുന്നാൾ അവധിക്കാലത്ത് ഏഴ് മലയാളികളുൾപ്പെടെ 17 പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിന് കാരണം തന്റെ ഭാഗത്ത് നിന്നുണ്ടായ പിഴവാണെന്ന് ഡ്രൈവറുടെ കുറ്റസമ്മതം. ഒമാൻ സ്വദേശിയായ 53കാരനാണ് ഡ്രൈവർ.

തന്റെ പിഴവാണ് അപകടകാരണമെന്ന് ഡ്രൈവർ സമ്മതിച്ചതായി എമിറേറ്റ്സ് ട്രാഫിക് പ്രോസിക്യൂഷൻ അഡ്വക്കേറ്റ് ജനറൽ സലാഹ് ബു ഫറുഷ അൽ ഫലാസി വ്യക്തമാക്കി. കേസിന്റെ തുടർ വിചാരണ ഇൗ മാസം 9ലേയ്ക്ക് മാറ്റി. ഡ്രൈവർ ഏഴ് വർഷം തടവു അനുഭവിക്കുകയും മരിച്ചവരുടെ ആശ്രിതർക്ക് 34 ലക്ഷം ദിർഹം(ഏകദേശം 6.4 കോടിയിലേറെ ഇന്ത്യന്‍ രൂപ) ദയാധനം(ബ്ലഡ് മണി) നൽകുകയും വേണമെന്ന് സലാഹ് ബു ഫറൂഷ അൽ ഫലാസി കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.

ഇൗ മാസം 6ന് ഒമാനിൽ നിന്ന് ദുബായിലേയ്ക്ക് വരികയായിരുന്ന മുവസലാത്ത് ബസ് വൈകിട്ട് 5.40ന് അൽ റാഷിദിയ്യ എക്സിറ്റിലെ ഉയരം ക്രമീകരിക്കുന്ന ഇരുമ്പു തൂണിൽ ഇടിച്ചായിരുന്നു അപകടം. 13 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ബസുകൾ പ്രവേശിക്കാൻ പാടില്ലാത്ത റാഷിദിയ്യ മെട്രോ സ്റ്റേഷനിലേയ്ക്കുള്ള റോഡിലേയ്ക്ക് പ്രവേശിച്ചതാണ് അപകട കാരണമായത്. ബസിന്റെ മുകൾ ഭാഗം ഇരുമ്പു കൊണ്ട് നിർമിച്ച ട്രാഫിക് ബോർഡിലേയ്ക്ക് ഇടിക്കുകയായിരുന്നു. ഒരു ഭാഗത്ത് ഇരുന്ന യാത്രക്കാരാണ് മരിച്ചവരെല്ലാം. ഏഴ് മലയാളികളടക്കം 12 ഇന്ത്യക്കാരും 2 പാക്കിസ്ഥാനികളും ഒരു ഫിലിപ്പീൻസ് സ്വദേശിയുമാണ് മരിച്ചത്. ഡ്രൈവർക്കും പരുക്കേറ്റിരുന്നു.

‘പ്രതിക്കൊപ്പം ടിക്ക് ടോക്ക് വീഡിയോ എടുത്ത് കേരള പൊലീസ്’ എന്ന തലക്കെട്ടോടെ കഴിഞ്ഞ മൂന്നു ദിവസമായി ഒരു വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ജനമൈത്രി പൊലീസായാൽ ഇങ്ങനെ വേണമെന്ന നിലപാടുമായി വിഡിയോയിലെ പൊലീസിനെ പിന്തുണച്ചും, ഇങ്ങനെയൊന്നും പൊലീസ് ചെയ്യാൻ പാടില്ലെന്ന വിമർശനമുയർത്തി വിഡിയോയെ എതിർത്തും അഭിപ്രായ പ്രകടനങ്ങളും സംവാദങ്ങളുമെല്ലാമായി വിഡിയോ വൈറലായിക്കൊണ്ടേയിരിക്കുന്നു.

ഇത് പൊലീസ് തന്നെ തയാറാക്കിയ വീഡിയോ ആണെന്ന ധാരണയിലാണ് സംവാദങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ കൊഴുക്കുന്നത്. പക്ഷേ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന ഒരു വീഡിയോ മാത്രമാണിതെന്നതാണ് വസ്തുത. ഈ വീഡിയോയിൽ കാണുന്നത് ഒർജിനൽ പൊലീസല്ല. വിഡിയോയിൽ കാണുന്നത് ഒർജിനൽ പൊലീസ് ജീപ്പുമല്ല. എല്ലാം വ്യാജനാണ്.
സിനിമ സെറ്റിൽ വച്ച് ജൂനിയർ ആർട്ടിസ്റ്റുകൾ ചേർന്ന് തയാറാക്കിയതാണ് സോഷ്യൽ മീഡിയയിലെ ചൂടൻ സംവാദത്തിന് വഴിവച്ച കള്ളനും പൊലീസും ചേർന്നുള്ള ടിക്ടോക്ക് വിഡിയോ .

സാജൻ നായർ എന്ന നടനാണ് ദിവസങ്ങൾക്കു മുമ്പ് വീഡിയോ ടിക്ടോക്കിൽ ഷെയർ ചെയ്തത്. ‘കള്ളനും പൊലീസും ചേർന്നുള്ള ടിക്ടോക്ക് വിഡിയോ’ എന്ന ടാഗ് ലൈനിൽ ആരോ ഇത് ഷെയർ ചെയ്തതോടെ സംഗതി വൈറലായി. വിഡിയോ കണ്ട് തെറ്റിദ്ധരിച്ചത് സാധാരണക്കാർ മാത്രമല്ല. പൊലീസ് സേനയിലെ ഉന്നത ഉദ്യോഗസ്ഥരടക്കം ഒരു വലിയ വിഭാഗമാളുകളും വിഡിയോ കണ്ട് ഒന്നു സംശയിച്ചിടത്താണ് വ്യാജന്റെ വിജയം

തിരുവനന്തപുരത്തുനിന്ന് കാണാതായ ജര്‍മന്‍ യുവതി ലീസ വെയ്സയ്ക്കായി ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി. ലീസ വെയ്സയുടെ മാതാവില്‍ നിന്ന് വിവരം ശേഖരിക്കുന്നതിനുള്ള ചോദ്യാവലി പൊലീസ് തയ്യാറാക്കി. ഇത് ജര്‍മ്മന്‍ കോണ്‍സുലേറ്റിന് കൈമാറും.

അതേസമയം യുവതിയുടെ തിരോധാനത്തില്‍ അവരോടൊപ്പം കേരളത്തിലെത്തിയ സുഹൃത്തിനെ കേന്ദ്രീകരിച്ച് അന്വേഷണം. മാര്‍ച്ച് 10നാണ് ലിസ വെയ്സ അവസാനമായി വിളിച്ചതെന്ന് ഇവരുടെ മാതാവ് അറിയിച്ചു. 2011ല്‍ ഇവര്‍ കൊല്ലം അമൃതാനന്ദമയി ആശ്രമത്തില്‍ താമസിച്ചിട്ടുണ്ടെന്നും കണ്ടെത്തി.

കേരളത്തിലെത്തിയ ശേഷം കാണാനില്ലെന്ന് പറയുന്ന ജര്‍മ്മന്‍ യുവതി ലിസ വെയ്സ ബ്രിട്ടീഷ് പൗരന്‍ മുഹമ്മദ് അലിക്കൊപ്പമാണ് തിരുവനന്തപുരത്തെത്തിയത്. എന്നാല്‍ ലിസയെക്കൂടാതെ മാര്‍ച്ച് 15ന് മുഹമ്മദ് അലി തിരികെപ്പോയി. ലിസയെ കാണാനില്ലെന്ന പരാതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ യാത്രയില്‍ ദുരൂഹതയുള്ളതിനാലാണ് മുഹമ്മദ് അലിയുടെ വിവരങ്ങള്‍ തേടാന്‍ പൊലീസ് ശ്രമം തുടങ്ങിയത്.

വൈക്കം തലയോലപറമ്പിൽ പോലീസുകാരന്റെ ഭാര്യയും ഒന്നരവയസുകാരി മകളും മരിച്ചത് ഭർതൃകുടുബത്തിന്റെ പീഡനംമൂലമെന്ന് മാതാപിതാക്കൾ. മരിച്ച ദീപയുടെ ഭർത്താവ് അഭിജിത്ത് ലഹരി വസ്തുക്കൾ ഉപയോഗിച്ചിരുന്നതായും മകളെ മർദ്ദിച്ചിരുന്നതായും, അഭിജിത്തിന്റെ മാതാപിതാക്കളുടെ പെരുമാറ്റത്തിൽ ദുരൂഹതയുണ്ടെന്നും ദീപയുടെ പിതാവ് സദാശിവനും മാതാവ് രമണിയും ആരോപിച്ചു. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ജില്ലാപോലിസ് മേധാവിക്കും വനിതാ കമ്മിഷനും പരാതി കൊടുക്കാൻ കുടുംബം തീരുമാനിച്ചു.

ജൂൺ 29നാണ് തൃപ്പൂണിത്തുറ ഏ.ആർ ക്യാമ്പിലെ പോലീസുകാരൻ അഭിജിത്തിന്റെ ഭാര്യ ദീപയെയും, മകൾ ദക്ഷയെയും മൂവാറ്റുപുഴ ആറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് വിലയിരുത്തലെങ്കിലും അമ്മയുടെയും കുഞ്ഞിന്റെയും മരണത്തിൽ ദുരൂഹതകളുണ്ടെന്നാണ് വീട്ടുകാരുടെ ആരോപണം. ദീപയും കുട്ടിയും മരിച്ചദിവസം വീട്ടിൽ സംഘട്ടനം നടന്ന ലക്ഷണങ്ങൾ ഉണ്ടായിരുന്നു. ആഹാരം ചിതറി കിടന്നിരുന്നു. ദീപക്ക് ഭക്ഷണം നൽകാതെവീട്ടുകാർ പീഡിപ്പിച്ചിരുന്നു. അഭിജിത്ത് പോലിസിൽ കയറിയ ശേഷം മദ്യപിച്ച് വഴക്ക് പതിവായിരുന്നു.

മറ്റൊരു പെൺകുട്ടിയുമായി ബന്ധമുണ്ടായിരുന്നതായും, ഇതേചൊല്ലിയാണ് സംഭവ ദിവസം വഴക്കുണ്ടായതെന്നും ദീപയുടെ കുടുംബം ആരോപിക്കുന്നു. രാത്രിയിൽ വലിയ വഴക്ക്നടന്നിട്ട് തങ്ങളെ അറിയിക്കാതിരുന്നത് സംശയം ഉണ്ടാക്കുന്നു. അഭിജിത്തിന്റെ പിതാവ് സതീശൻ പറയുന്നതിൽ ദുരൂഹതയുണ്ട്. രാത്രിയിൽ 3 മണിയോടെ വൈക്കം കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് ദീപ ബസിൽ കയറി ഇളങ്കാവിൽ ഇറങ്ങിയതായി സൂചന കിട്ടിയിട്ടുണ്ടെന്നും കുടുംബം പറയുന്നു. ദുരൂഹത നീക്കാൻ സമഗ്രമായ അന്വേഷണം വേണം. ജില്ലാ പോലിസ് മേധാവിക്കും വനിതാ കമ്മിഷനും പരാതി കൊടുക്കും . നഴ്സായി വിദേശത്ത് ജോലി ചെയ്തിരുന്ന ദീപക്ക് നിലവിൽ ജോലിയില്ലാത്തതിന്റെ പേരിലും പീഡനം ഉണ്ടായിരുന്നു.

ശനിയാഴ്ച ഉച്ചയോടെ വീടിന് അര കിലോമീറ്റർ മാറി ഇളംകാവ് ക്ഷേത്രത്തിന് സമീപത്ത് മൂവാറ്റുപുഴയാറിലാണ് ദീപയുടെയും മകളുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. കുട്ടിയെ നെഞ്ചോട് ചേർത്ത് കെട്ടിവച്ച നിലയിൽ കമിഴ്ന്ന നിലയിലായിരുന്നു മൃതദേഹം.

അന്വേഷിച്ചത് മാറി മാറി വന്ന എട്ട് പോലീസ് ഇന്‍സ്‌പെക്ടര്‍മാരുടെ സംഘം, എട്ടുവര്‍ഷം, എന്നിട്ടും കൊലയാളിയെ കണ്ടെത്താനോ കേസന്വേഷണത്തില്‍ ഏതെങ്കിലും വിധത്തില്‍ മുന്നോട്ടു പോകാനോ ഡല്‍ഹി പോലീസിന് കഴിഞ്ഞില്ല. ഒടുവില്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഡല്‍ഹി പോലീസിന് ഒരു വിവരം ലഭിക്കുന്നു. രാജു ഗെഹ്‌ലോട്ട് എന്ന യുവാവ് ഡല്‍ഹിക്കടുത്തുള്ള ഹരിയാനയിലെ ഗുഡ്ഗാവിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നു. രാജുവിന്റെ മാതാപിതാക്കള്‍ക്കും മുമ്പെ ഡല്‍ഹി പോലീസ് അവിടെ എത്തിയെങ്കിലും അയാള്‍ അപ്പോഴേക്കും മരിച്ചിരുന്നു. വയറ്റില്‍ ഉണ്ടായ അണുബാധയായിരുന്നു കാരണം. പക്ഷേ, ആശുപത്രി രേഖകളില്‍ അയാള്‍ രാജു ഗെഹ്‌ലോട്ട് ആയിരുന്നില്ല, മറിച്ച് രോഹന്‍ ദഹിയ ആയിരുന്നു.

2011-ഫെബ്രുവരി 11-നാണ് സംഭവം നടക്കുന്നത്. ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനു പുറത്ത് പോലീസ് വാഹനത്തിലുണ്ടായിരുന്ന പൈലറ്റ് മീന എന്ന പോലീസ് കോണ്‍സ്റ്റബിള്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു ബാഗ് കണ്ടെത്തിയ വിവരം വയര്‍ലെസ് സെറ്റിലൂടെ അറിയുന്നു. തുറക്കുമ്പോള്‍ ഒരു സ്ത്രീയുടെ ശരീരമാണ് ബാഗില്‍. കഴുത്തില്‍ പ്ലാസ്റ്റിക് വള്ളി കൊണ്ട് മുറുക്കിയിരുന്നു. കൈകള്‍ ബന്ധിച്ചിരുന്നു. യുവതിയെ തിരിച്ചറിയാനുള്ള യാതൊരു വഴിയും അവശേഷിച്ചിരുന്നില്ല. വയറ്റില്‍ ടാറ്റൂ കുത്തിയിരുന്ന ഒരു മയില്‍പ്പീലി ഒഴിച്ച്. പോലീസ് ഇതനുസരിച്ച് പരസ്യം ചെയ്തു. മൂന്നു ദിവസം മോര്‍ച്ചറിയില്‍ സൂക്ഷിച്ച ശവശരീരം ഒടുവില്‍ സംസ്‌കരിച്ചു. പക്ഷേ, അതിനടുത്ത ദിവസം നീതു സോളങ്കി എന്ന യുവതിയുടെ പിതാവ് പോലീസിനെ അന്വേഷിച്ചെത്തി. മൃതശരീരത്തിന്റെ ഫോട്ടോകളില്‍ നിന്ന് അദ്ദേഹം തന്റെ മകളെ തിരിച്ചറിഞ്ഞു.

പാല്‍ക്കച്ചവടവും റിയല്‍ എസ്‌റ്റേറ്റ് ബിസിനസുമായിരുന്നു നീതുവിന്റെ പിതാവ് കര്‍ത്താര്‍ സിംഗ് സോളങ്കിക്ക്. അദ്ദേഹത്തിന്റെ നാലു മക്കളില്‍ മൂത്തയാളായിരുന്നു നീതു സോളങ്കി. “അവള്‍ ഒരിക്കല്‍ സ്‌കൂളില്‍ വച്ച് ഒരു ചെറുപ്പക്കാരന്റെ മുഖത്തടിച്ചു. ദേഷ്യം വന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞത്, അയാള്‍ സ്‌കൂളില്‍ വച്ച് നിരന്തരം ഉപദ്രവിക്കുന്നു, ഞാന്‍ അത് കണ്ട് മിണ്ടാതിരിക്കണോ എന്നാണ്”– അന്ന് 13 വയസ് മാത്രമുണ്ടായിരുന്ന തന്റെ മകള്‍ ഒരു പോരാളിയാണെന്ന് ആ പിതാവ് തിരിച്ചറിഞ്ഞു. “അവളെക്കുറിച്ച് എനിക്കൊരിക്കലും വേവലാതിയുണ്ടായിരുന്നില്ല. അവളത്രയ്ക്ക് ശക്തയായിരുന്നു”, രാജു സോളങ്കിയെന്ന മകളുടെ കൊലപാതകിയുടെ മരണവിവരം അറിഞ്ഞതിനു ശേഷം മാതാവ് സുശീലയും പ്രതികരിച്ചത് ഇങ്ങനെയാണ്.

പഠിക്കാന്‍ മിടുക്കിയായിരുന്നു നീതു. പ്രശസ്തമായ ഡല്‍ഹി യൂണിവേഴ്‌സിറ്റി ലോ ഫാക്കല്‍ട്ടിയില്‍ നിന്ന് നിയമത്തില്‍ ബിരുദം നേടിയ നീതു തുടര്‍ന്ന് പഠിക്കുന്നതിനു പകരം ജോലി ചെയ്യാനാണ് തീരുമാനിച്ചത്. മൂന്നു വര്‍ഷം രാജ്യത്തെ മുന്‍നിര കോള്‍സെന്ററുകളില്‍ വരെ നീതു ജോലി ചെയ്തു. ഇതിനിടെയാണ് രാജു ഗെഹ്‌ലോട്ടിനെ ഒരു പാര്‍ട്ടിയില്‍ വച്ച് പരിചയപ്പെടുന്നത്. ഇരുവരും പെട്ടെന്ന് അടുത്തു. 2010-ല്‍ തനിക്ക് സിംഗപ്പൂരില്‍ ഒരു ജോലി ശരിയായിട്ടുണ്ടെന്ന് നീതു മാതാപിതാക്കളെ അറിയിക്കുന്നു. മാതാപിതാക്കള്‍ മകളെ എയര്‍പോര്‍ട്ടില്‍ കൊണ്ടു പോയി യാത്രയയയ്ക്കുകയും ചെയ്തു. പിന്നീട് ഇടക്കിടെ വെബ് ക്യാം വഴി ഇവര്‍ മകളുമായി സംസാരിച്ചിരുന്നു. 2010 ഒടുവില്‍ ഒക്കെ ആയപ്പോഴേക്കും മകളുമായുള്ള സംസാരം കുറഞ്ഞു. 2011 ഫെബ്രുവരി ഒമ്പതിന് നീതുവുമായി സംസാരിക്കുമ്പോള്‍ ഇളയ സഹോദരി നീതുവിന്റെ നെറ്റിയില്‍ ഒരു മുറിവ് കണ്ടു. വീണത് ആണെന്നായിരുന്നു മറുപടി. 2011 ഫെബ്രുവരി 11-ന് ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ ഉപേക്ഷിക്കപ്പെട്ട ഒരു ബാഗില്‍ നീതുവിന്റെ മൃതശരീരം കണ്ടെത്തി.

സിംഗപ്പൂരിലായിരുന്ന മകള്‍ എങ്ങനെ ഡല്‍ഹിയില്‍ എത്തി എന്നത് സംബന്ധിച്ച് മാതാപിതാക്കള്‍ക്ക് ഉത്തരമില്ല. എന്നാല്‍ ഡല്‍ഹി പോലീസ് പറയുന്നത് നീതു ഒരിക്കലും സിംഗപ്പൂരിലേക്ക് പോയിട്ടില്ല എന്നാണ്. ഇരുവരും ഒരുമിച്ച് ജീവിക്കുന്നതിനെ ഇരു കുടുംബങ്ങളും എതിര്‍ത്താലോ എന്നു കരുതി ആദ്യം മുംബൈ, ഗോവ, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലായിരുന്നു രാജുവിന്റെയും നീതുവിന്റെയും താമസമെന്ന് പോലീസ് പറയുന്നു. എന്നാല്‍ മാതാപിതാക്കള്‍ ഇത് നിഷേധിക്കുന്നു. മകള്‍ സിംഗപ്പൂരില്‍ താമസിച്ചിരുന്ന മുറി തങ്ങള്‍ കണ്ടതാണെന്നും അവിടെ നിന്ന് ഫോറിന്‍ ചേക്ലേറ്റുകളും ടൈയും ഒക്കെ അയച്ചു തന്നിരുന്നു എന്നും മാതാപിതാക്കള്‍ പറയുന്നു.

രാജു ഗെഹ്‌ലോട്ട് ഒരു സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് ഫ്രെഞ്ചില്‍ ഡിപ്ലോമ നേടുകയും എയര്‍ ഇന്ത്യയില്‍ ക്യാബിന്‍ ക്രൂ ആയി ജോലി നോക്കുകയുമായിരുന്നു നീതുവിനെ പരിചയപ്പെടുന്ന കാലത്ത്. രാജുവും നീതുവും തമ്മിലുള്ള ബന്ധം അറിഞ്ഞതോടെ പോലീസ് ആയാളെ അന്വേഷിക്കാന്‍ ആരംഭിച്ചു. എന്നാല്‍ അപ്പോഴേക്കും രാജു അപ്രത്യക്ഷനായി കഴിഞ്ഞിരുന്നു. ഇതിനിടയിലാണ് എട്ട് ഇന്‍സ്‌പെക്ടര്‍മാരും നിരവധി ടീമുകളും ഒക്കെ രാജുവിനെ അന്വേഷിച്ചത്. രാജുവിന്റെ കുടുംബക്കാരുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ നിരീക്ഷിച്ചു. ഇക്കാലയളവിലെല്ലാം വീട്ടുകാരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചു, ഫോണ്‍ സംഭാഷണങ്ങള്‍ ശ്രദ്ധിച്ചു. ഒരിക്കല്‍ മുംബൈയില്‍ ഉണ്ടെന്ന് തെളിവ് കിട്ടി അവിടെ എത്തുമ്പോഴേക്കും രാജു അവിടെ നിന്ന് പോയിരുന്നു. ഒരിക്കല്‍ പോലും രാജു ഗെഹ്‌ലോട്ടിനെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ല- ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഗുഡ്ഗാവ് ആശുപത്രിയില്‍ അയാള്‍ മരിക്കുന്നത് അറിഞ്ഞതു വരെ, നീണ്ട എട്ടു വര്‍ഷത്തിനു ശേഷം-അതാകട്ടെ രോഹന്‍ ദഹിയ ആയിരുന്നു.

നീതു സിംഗപ്പൂരിലേക്ക് പോകുന്നു എന്ന് വീട്ടുകാരോട് പറഞ്ഞ സമയത്തു തന്നെയാണ് രാജുവും എയര്‍ ഇന്ത്യയിലെ ജോലി രാജി വയ്ക്കുന്നത്. പിന്നീട് പോലീസ് പറയുന്നത്: 2010-ല്‍ ഇരുവരും ആദ്യം പോയത് മുംബൈയിലേക്കാണ്. അവിടെ നിന്ന് മാറി കുറെ നാള്‍ ബാംഗ്ലൂരില്‍ താമസിച്ചു, തുടര്‍ന്ന് ഗോവയില്‍. കൈയിലുള്ള പണം അവസാനിച്ചു തുടങ്ങിയതോടെ ഇരുവരും ഡല്‍ഹിയിലേക്ക് മടങ്ങി. നീതു ഈ സമയത്തൊക്കെ വീട്ടുകാരുമായി വെബ് ക്യാമിലും നേരത്തെ ബാംഗ്ലരുല്‍ ജോലി ചെയ്തിരുന്ന സമയത്ത് ഉപയോഗിച്ചിരുന്ന ഒരു നമ്പരിലുമായിരുന്നു വീട്ടുകാരെ ബന്ധപ്പെട്ടിരുന്നത്. മകള്‍ സിംഗപ്പൂരിലായിരുന്നു എന്ന് മാതാപിതാക്കള്‍ വിശ്വസിച്ചിരുന്ന ആ സമയത്ത് ഏതാനും കിലോമീറ്ററുകള്‍ അകലെ നീതു ഉണ്ടായിരുന്നു-ദക്ഷിണ ഡല്‍ഹിയിലെ ആശ്രാമം എന്ന സ്ഥലത്ത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ആയിരുന്നു ഇവിടെ വീട് എടുക്കാന്‍ രാജു ഉപയോഗിച്ചത് എന്ന് പോലീസ് പിന്നീട് തിരിച്ചറിഞ്ഞു. അയല്‍വാസികളുമായൊന്നും കാര്യമായ ബന്ധം ഇരുവര്‍ക്കും ഉണ്ടായിരുന്നില്ല. ഡല്‍ഹിയില്‍ താമസം തുടങ്ങിയതോടെ ഇവരുടെ സാമ്പത്തിക സ്ഥിതി വഷളായിത്തുടങ്ങി. വീട്ടില്‍ നിന്ന് തനിക്ക് ലഭിക്കാനുള്ള ഓഹരി വാങ്ങിക്കാന്‍ നീതു രാജുവിനെ നിര്‍ബന്ധിച്ചു തുടങ്ങി. ഇക്കാര്യം രാജുവിന്റെ സഹോദരിയുമായും സംസാരിച്ചു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്ക് തുടങ്ങിയെന്നും 2011 ഫെബ്രുവരി 10-ന് രാത്രി ഉണ്ടായ വഴക്കിനൊടുവില്‍ രാജു നീതുവിന്റെ തലയ്ക്ക് അടിക്കുകയും തുടര്‍ന്ന് കഴുത്ത് ഞെരിക്കുകയുമായിരുന്നു എന്നും പോലീസ് പറയുന്നു.

ഇതിനിടയില്‍ ഡല്‍ഹി പോലീസ് രാജുവിന്റെ കസിന്‍ നവീന്‍ ഷൊക്കീനെ ചോദ്യം ചെയ്തു. ഇതോടെയാണ് കൊലപാതകത്തിന്റെ വിവരങ്ങള്‍ പോലീസിന് വെളിപ്പെടുന്നത്. കൊലപാതകത്തിന്റെ പിറ്റേന്ന് വെളുപ്പിന് നീതുവിന്റെ ശരീരം ബാഗിലാക്കി ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ ഒരു ഓട്ടോറിക്ഷയില്‍ രാജു ചെന്നിറങ്ങുന്നു. ബാഗ് ഡല്‍ഹിക്ക് പുറത്ത് എവിടെയെങ്കിലും ഉപേക്ഷിക്കാനായിരുന്നു പദ്ധതി. എന്നാല്‍ സ്‌റ്റേഷനിലെ എക്‌സ്‌റേ മെഷീന്‍ കണ്ടതോടെ ഭയന്ന രാജു ബാഗ് അവിടെ ഉപേക്ഷിച്ച് മറ്റൊരു ട്രെയിനില്‍ കയറി ആഗ്രയ്ക്ക് പോയി. അവിടെ നിന്ന് പിറ്റേന്ന് നിസാമുദീനിലുള്ള നവീന്റെ ഓഫീസിലെത്തി. ആ സമയത്താണ് കൊലപാതക വിവരം രാജു തന്റെ കസിനോട് വെളിപ്പെടുത്തുന്നത്. തുടര്‍ന്ന് നവീന്റെ പക്കല്‍ നിന്ന് 15,000 രൂപയുമായി രാജു മുംബൈയ്ക്ക് പോയി. പിന്നീടാരും രാജുവിനെ കണ്ടിട്ടില്ല. എന്നാല്‍ രാജു ഇതിനിടയില്‍ 15 മൊബൈല്‍ ഫോണുകളും അത്രയും തന്നെ സിം കാര്‍ഡുകളും സ്വന്തമാക്കിയിരുന്നു. ഇതുപയോഗിച്ച് വീട്ടുകാരെയും ബന്ധപ്പെട്ടിരുന്നു. എന്നാല്‍ പോലീസിന് ഇത് കണ്ടെത്താനായില്ല, ഒരിക്കല്‍ ഒഴിച്ച്.

എട്ടു വര്‍ഷമായി പോലീസ് രാജുവിനെ അന്വേഷിക്കുമ്പോള്‍ 2012-ല്‍ തന്നെ രാജു ഡല്‍ഹിയിലേക്ക് മടങ്ങി വന്നിരുന്നു എന്നാണ് പോലീസ് ഇപ്പോള്‍ അറിയുന്നത്; പോലീസിന്റെ മൂക്കിന്‍തുമ്പില്‍. ഗുഡ്ഗാവില്‍ ഒരു ഓട്ടോമൊബൈല്‍ കമ്പനിയില്‍ രോഹന്‍ ദഹിയ എന്ന പേരില്‍ ജോലി സമ്പാദിച്ചു. എല്ലാം ആധാര്‍ ഉള്‍പ്പെടെ വ്യാജ തിരിച്ചറില്‍ കാര്‍ഡുകളുടെ പിന്‍ബലത്തില്‍. രോഹന്‍ ദഹിയ മിടുക്കനായ ജോലിക്കാരനായിരുന്നു എന്നാണ് സഹപ്രവര്‍ത്തകരുടേയും സ്ഥാപനത്തിന്റെയും സാക്ഷ്യം. ആരോടും കാര്യമായി സംസാരമില്ലാത്ത, നേരത്തെ ജോലിക്ക് വന്ന് താമസിച്ചു മാത്രം ഓഫീസ് വിടുന്ന, മുതിര്‍ന്നവരെ ബഹുമാനിക്കുന്ന, മറ്റുള്ളവരോട് മര്യാദയോടെ മാത്രം പെരുമാറുന്ന രോഹന്‍ ദഹിയയെ മാത്രമേ അവര്‍ക്ക് അറിയുമായിരുന്നുള്ളൂ- 2019 ജൂണ്‍ 25-ന് ഗുഡ്ഗാവിലെ ആശുപത്രിയില്‍ മരിച്ചത് രോഹന്‍ ദഹിയ അല്ല, രാജു ഗെഹ്‌ലോട്ട് ആണെന്ന് തിരിച്ചറിയുന്നതു വരെ. ഒടുവില്‍ എട്ടു വര്‍ഷത്തിനു ശേഷം ‘Girl with a peacock tattoo’ എന്നെഴുതിയ ഫയല്‍ ക്ലോസ് ചെയ്യാന്‍ കോടതിയെ സമീപിച്ചിരിക്കുകയാണ് ഡല്‍ഹി പോലീസ്.

Copyright © . All rights reserved