Kerala

കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം.മാണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് കെ.എം.മാണിയിപ്പോള്‍ ചികിത്സയിലുള്ളത്.

എന്നാല്‍ ആരോഗ്യനിലയില്‍ ആശങ്കപ്പെടുവാനില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ചികിത്സയ്ക്കായി മകളുടെ വീട്ടില്‍ നിന്നാണ് മാണി ആശുപത്രിയിലേക്ക് എത്തിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം അസ്വസ്ഥത തോന്നിയതോടെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു

പ്രണയാഭ്യര്‍ഥന നിരസിച്ചതിന് തിരുവല്ലയില്‍ യുവാവ് തീകൊളുത്തി കൊലപ്പെടുത്തിയ വിദ്യാർഥിനിക്ക് നാടിൻറെ അന്ത്യാഞ്ജലി. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം തിരുവല്ലയിലെത്തിച്ച് പൊതുദർശനത്തിന് വച്ചു. തുടർന്ന് തിരുവല്ലയിലെ പൊതുശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു.

സ്വന്തം കലാലയമുറ്റത്തേക്ക് അവസാനമായി ഒരിക്കൽക്കൂടി അവളെത്തി. കണ്ണീർ തളംകെട്ടിയ അന്തരീക്ഷത്തിൽ സഹപാഠികളും, അധ്യാപകരും, നാട്ടുകാരും അന്തിമോപചാരമർപ്പിച്ചു. വാടകവീട്ടിലെ പൊതുദർശനമൊഴിവാക്കിയാണ് പെൺകുട്ടി പഠിച്ചിരുന്ന സ്ഥാപനത്തിന് മുന്നിൽ പതിനഞ്ച് മിനിറ്റ് പൊതുദർശനമൊരുക്കിയത്. തുടർന്ന് വിലാപയാത്രയായി തിരുവല്ലയിലെ പൊതുശ്മശാനത്തിലെത്തിച്ച് നാലരയോടെ സംസ്കരിച്ചു.

അറുപത് ശതമാനത്തിലേറെ പൊള്ളലേറ്റ പെൺകുട്ടി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്നലെ വൈകീട്ടോടെയാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് പോസ്റ്റുമോർട്ടം നടത്തിയതിനുശേഷമാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയത്. പെൺകുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തിയ പ്രതി അജിൻ റെജി മാത്യുവിനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി.

തിരുവല്ലയിലെ സ്വകാര്യ സ്ഥാപനത്തിൽ റേഡിയോളജി വിദ്യാർഥിനിയായ പെൺകുട്ടി രാവിലെ ക്ലാസിലേക്ക് വരുന്നതിനിടെ ഈ മാസം പന്ത്രണ്ടാംതീയതിയാണ് ആക്രമണത്തിനിരയായത്. പ്ലസ്ടുവിന് സഹപാഠിയായിരുന്ന അജിൻ പെൺകുട്ടിയെ വഴിയിൽ തടഞ്ഞുനിർത്തി കത്തികൊണ്ട് കുത്തിയതിനുശേഷം പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.

തിരുവനന്തപുരം പൊഴിയൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും പിതാവും ചേര്‍ന്ന് യുവാവിനെ കുത്തിപ്പരുക്കേല്‍പ്പിച്ചു. കുത്തേറ്റയാളെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചതോടെ പനങ്കാല ബ്രാഞ്ച് സെക്രട്ടറി ബൈജുവും പിതാവ് രാജപ്പനും ഒളിവില്‍ പോയി. ഉച്ചഭാഷിണി വയ്ക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തിന് കാരണമായത്.

പൊഴിയൂരിന് സമീപം ചെങ്കവിളയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. അതിര്‍ത്തിയിലെ തമിഴ്നാട് പ്രദേശമായ മങ്കമലയില്‍ താമസിക്കുന്ന ജേക്കബ് എന്ന 28കാരനാണ് കുത്തേറ്റത്. സി.പി.എമ്മിന്റെ പനങ്കാല ബ്രാഞ്ച് സെക്രട്ടറിയായ ബൈജുവും പിതാവ് രാജപ്പനും ചേര്‍ന്നാണ് ആക്രമിച്ചത്. കുത്തേറ്റ ജേക്കബ് മൈക്ക് സെറ്റ് വാടകയ്ക്ക് നല്‍കുന്ന സ്ഥാപനത്തിലെ ജോലിക്കാരനായിരുന്നു. ചെങ്കവിള ക്ഷേത്രത്തിലെ ഉത്സവത്തിന് മൈക്ക് സൈറ്റുകള്‍ ഘടിപ്പിക്കുന്ന ജോലിക്കെത്തിയതായിരുന്നു ജേക്കബ്. ജോലി ചെയ്യുന്നതിനിടെ ബൈജുവും പിതാവ് രാജപ്പനുമെത്തി ജേക്കബിനോട് തട്ടിക്കയറി.

മൈക്ക് വയ്ക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ഇരുവരുടെയും നിലപാട്. വാക്കേറ്റത്തിന് ശേഷം ഇരുവരും ചേര്‍ന്ന് ജേക്കബിനെ മര്‍ദിച്ചു. ഇതിനൊടുവിലാണ് കത്തിയെടുത്ത് പിതാവ് രാജപ്പന്‍ കുത്തിയത്. കുത്തേറ്റ് വീണ ജേക്കബിനെ കാരക്കോണം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇതോടെ ബൈജുവും രാജപ്പനും ഒളിവില്‍ പോയി. ഇരുവരെയും കണ്ടെത്താനായില്ലെന്ന് പൊലീസ് പറയുമ്പോള്‍ രക്ഷിക്കാനായി പൊലീസ് ഒത്തുകളിക്കുകയാണെന്ന് ആക്ഷേപം ശക്തമായിട്ടുണ്ട്. പൊഴിയൂര്‍ പൊലീസാണ് അന്വേഷിക്കുന്നത്. അക്രമത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്.

കേരളം ഉള്‍പ്പെടെ ഇരുപത് സംസ്ഥാനങ്ങളിലെ 184 സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ച് ബി.ജെ.പി. പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയില്‍ തന്നെ വീണ്ടും മല്‍സരിക്കും. ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഗുജറാത്തിലെ ഗാന്ധിനഗറില്‍ ജനവിധി തേടും. ആദ്യ പട്ടികയില്‍ മുതിര്‍ന്ന നേതാവ് എല്‍.കെ.അദ്വാനിയെ ഉള്‍പ്പെടുത്തിയില്ല. പത്തനംതിട്ട ഒഴികെ കേരളത്തിലെ പതിമൂന്ന് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനും എറണാകുളത്ത് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും മല്‍സരിക്കും.

ബി.ജെ.പി ഏറെ പ്രതീക്ഷവയ്‍ക്കുന്ന പത്തനംതിട്ട ഒഴിച്ചിട്ട്, കേരളം ഉള്‍പ്പെടെ ഇരുപത് സംസ്ഥാനങ്ങളിലെ 184 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നരേന്ദ്രമോദി വാരാണസിയില്‍ വീണ്ടും ജനവിധി തേടുമ്പോള്‍ നിലവില്‍ രാജ്യസഭാംഗമായ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ ഗാന്ധിനഗറില്‍ സ്ഥാനാര്‍ഥിയാകും.

കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ് ലക്നൗവിലും നിതിന്‍ ഗഡ്കരി നാഗ്പൂരിലും വീണ്ടും ജനവിധി തേടുമ്പോള്‍ അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ നേരിടാന്‍ സ്മൃതി ഇറാനിക്ക് വീണ്ടും അവസരം നല്‍കി. കേന്ദ്രമന്ത്രി വി.കെ.സിങ്ങ് ഗാസിയാബാദിലും ഹേമമാലിനി മുഥരയിലും സാക്ഷിമഹാരാജ് ഉന്നാവയിലും വീണ്ടും ജനവിധി തേടും.

കേരളത്തില്‍ ബി.ജെ.പി മല്‍സരിക്കുന്ന പതിനാല് സീറ്റുകളില്‍ പത്തനംതിട്ട ഒഴികെയുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനും കണ്ണൂരില്‍ സി.കെ.പത്മനാഭനും ആറ്റിങ്ങലില്‍ ശോഭാ സുരേന്ദ്രനും കൊല്ലത്ത് സാബു വര്‍ഗീസും പാലക്കാട് സി.കൃഷ്ണകുമാറും ചാലക്കുടിയില്‍ എ.എന്‍.രാധാകൃഷ്ണും കോഴിക്കോട് പ്രകാശ് ബാബുവും മലപ്പുറത്ത് വി.ഉണ്ണികൃഷ്ണനും പൊന്നാനിയില്‍ വി.ടി.രമയും വടകരയില്‍ വി.കെ.സജീവനും കാസര്‍കോട്ട് രവീശതന്ത്രിയും മല്‍സരിക്കും.

പത്തനംതിട്ട ആവശ്യപ്പെട്ട കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന് എറണാകുളം നല്‍കിയപ്പോള്‍ കഴിഞ്ഞദിവസം ബി.ജെ.പിയില്‍ ചേര്‍ന്ന മുന്‍ പി.എസ്.സി ചെയര്‍മാന്‍ ഡോ. കെ.എസ്.രാധാകൃഷ്ണന് ആലപ്പുഴ നല്‍കി. സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയും കെ.സുരേന്ദ്രനും അവകാശവാദം ഉന്നയിച്ച പത്തനംതിട്ടയിലെ സ്ഥാനാര്‍ഥിത്വം ദേശീയ നേതൃത്വം മാറ്റിവച്ചു.

മുന്‍ സംസ്ഥാന അധ്യക്ഷന്മാരായ വി.മുരളീധരനും പി.കെ.കൃഷ്ണദാസും മുതിര്‍ന്ന നേതാവ് എം.ടി.രമേശും അടുത്തിടെ ബി.ജെ.പിയില്‍ ചേര്‍ന്ന ടോം വടക്കനും പട്ടികയില്‍ ഇടംപിടിച്ചില്ല.

തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് കോൺഗ്രസ് പാളയത്തിൽ നിന്നും ബിജെപിയിലേക്ക് ചേക്കേറിയ ടോ വടക്കന് അവിടെയും സീറ്റില്ല. ഇതുവരെ പ്രഖ്യാപിച്ച 13 സീറ്റുകളിലും വടക്കൻറെ പേരില്ല. ഇനി പ്രഖ്യാപിക്കാനുള്ളത് പത്തനംതിട്ടയിലെ സ്ഥാനാർത്ഥിയെ മാത്രം. ഇവിടെ കെ സുരേന്ദ്രൻ സ്ഥാനാർത്ഥിത്വം ഏറെക്കുറേ ഉറപ്പിച്ചും കഴിഞ്ഞു. ഇതോടെ ഇത്തവണയെങ്കിലും കിട്ടുമെന്നു പ്രതീക്ഷിച്ച സീറ്റ് വടക്കന് നഷ്ടമായി.

ബിജെപി സംസ്ഥാനഘടകം തയാറാക്കിയ സ്ഥാനാര്‍ഥി പട്ടികയില്‍ ടോം വടക്കൻ ഇല്ലെന്നും വടക്കന്റ കാര്യം കേന്ദ്രനേതൃത്വമാണ് തീരുമാനിക്കുകയെന്നുമാണ് സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ള പറഞ്ഞത്. തൃശൂരോ ചാലക്കുടിയോ കിട്ടുമെന്നാണ് ടോം വടക്കൻ പ്രതീക്ഷിച്ചിരുന്നതും. എന്നാൽ കൊല്ലം കൊടുക്കാമെന്ന് കേന്ദ്രനേതൃത്വം ധാരണയിലെത്തി. സംസ്ഥാന നേതൃത്വം നിര്‍ദ്ദേശിച്ച സാബു വർഗീസീനെ കൊല്ലത്ത് സ്ഥാനാർത്ഥിയാക്കിയതോടെ ആ പ്രതീക്ഷയും ഇല്ലാതായി.

കൊല്ലം ഓച്ചിറയിൽ രാജസ്ഥാനിയായ പെൺകുട്ടിയെ വീട്ടിൽ നിന്നു ബലമായി പിടിച്ചുകൊണ്ടു പോയ കേസിൽ മൂന്നു പേർ അറസ്റ്റിൽ. മുഹമ്മദ് റോഷനും പതിനഞ്ചുകാരിക്കുമായി പൊലീസ് സംഘം ബംഗളൂരുവിൽ തിരച്ചിൽ തുടരുകയാണ്. അതേ സമയം മുഹമ്മദ് റോഷനും പെൺകുട്ടിയും അടുപ്പത്തിലായിരുന്നുവെന്ന് റോഷന്റെ അച്ഛൻ പറഞ്ഞു.

ഒച്ചിറ പള്ളിമുക്കിന് സമീപം ശില്‍പവില്‍പന നടത്തുന്ന രാജസ്ഥാനില്‍ നിന്നുള്ള ദമ്പതികളുടെ മകളെ വീട്ടിൽ നിന്നു ബലമായി പിടിച്ചുകൊണ്ടു പോയ കേസിലാണ് മൂന്നു പേരെ പിടികൂടിയത്. ഒട്ടേറെ ക്രിമിനൽ കേസിൽ പ്രതിയായ വലിയകുളങ്ങര സ്വദേശി പ്യാരി,വിപിൻ, അനന്തു എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. മൂന്നു പേരും ഇരുപതു വയസിനു താഴെപ്രായമുള്ളവരാണ്. പതിനഞ്ചുകാരിയായ പെൺകുട്ടിയും മുഹമ്മദ് റോഷനും ബംഗളുരുവിലേക് കടന്നുവെന്നാണ് നിഗമനം.

ഓച്ചിറയിൽ നിന്നുള്ള പൊലീസ് സംഘവും പലയിടങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായിട്ടില്ല. അതേ സമയം മാധ്യമങ്ങൾ വേട്ടയാടുകയാണെന്ന് മുഹമ്മദ് റോഷന്റെ കുടുംബം ആരോപിച്ചു. പെൺകുട്ടി മുൻപും റോഷനൊപ്പം പോയിട്ടുണ്ട്. കുറ്റം ചെയ്ത മകനെ സംരക്ഷിക്കില്ലെന്നും സി പി ഐ ബ്രാഞ്ച് സെക്രട്ടറിയായ റോഷന്റെ അച്ഛൻ പറഞ്ഞു

രാഷ്ട്രിയ സമ്മർദത്തെ തുടർന്ന് പൊലീസ് കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവർത്തകർ ഓച്ചിറ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ബി ജെ പി നേതാവും രാജ്യസഭാ എം പിയുമായ സുരേഷ് ഗോപി വലിയകുളങ്ങരയിലെത്തി പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ചു

ഗുജറാത്തിലെ പാട്ടാള ക്യാംപില്‍ രണ്ടു മാസം മുമ്പ് വിവാഹിതനായ മലയാളി ജവാന്‍ ഡ്യൂട്ടിക്കിടെ സ്വയം വെടിവച്ചു ജീവനൊടുക്കി. വിവരമറിഞ്ഞ് ആത്മഹത്യയ്ക്ക് ശ്രമിച്ച പിതാവ് ഗുരുതരാവസ്ഥയില്‍. ഗുജാറാത്തിലെ ജാം നാഗറിലെ പാട്ടാള ക്യാംപിലാണ് സംഭവം.

തിരുവനന്തപുരം കല്ലറ ഭരതന്നൂര്‍ തൃക്കോവില്‍വട്ടം ഗിരിജാ ഭവനില്‍ വി കെ വിശാഖ് കുമാറാണ് (26) മരിച്ചത്. ചെവ്വാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ക്യാംപില്‍ നൈറ്റ് ഡ്യൂട്ടിയിലായിരുന്ന വിശാഖ് സര്‍വീസ് ഗണ്‍ ഉപയോഗിച്ച് സ്വയം തലയില്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയൊച്ച കേട്ട് ഓടിയെത്തിയ സഹപ്രവര്‍ത്തകര്‍ ഉടന്‍തന്നെ വൈശാഖിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

നാലുവര്‍ഷം മുമ്പ് സൈന്യത്തില്‍ ചേര്‍ന്ന വിശാഖ് ജമ്മുകാശ്മീരില്‍നിന്നും ഒരു വര്‍ഷം മുമ്പാണ് ജാംനഗറില്‍ എത്തിയത്. രണ്ടുമാസം മുമ്പായിരുന്നു വിശാഖിന്റെ വിവാഹം. വിശാഖിന്റെ മരണവാര്‍ത്തയറിഞ്ഞ് ആത്മഹത്യയ്ക്ക് ശ്രമിച്ച പിതാവ് പുരുഷോത്തമന്‍പിള്ള അത്യാസന്ന നിലയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

മാതാവ് സുലഭ. സഹോദരന്‍ അഭിലാഷ് (ഇന്ത്യന്‍ ആര്‍മി , ജമ്മുകാശ്മീര്‍), അഞ്ജനയാണ് ഭാര്യ.

വ്യാഴാഴ്ച വൈകുന്നേരം ഏഴു മണിക്ക് തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ എത്തിക്കുന്ന മൃതദേഹം പാങ്ങോട് മിലിട്ടറി ക്യംപില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം ഭരതന്നൂരിലെ വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും

സെല്‍ഫി ഭ്രമം ആനയ്ക്കുമുന്നിലെത്തിയാല്‍ എങ്ങനെയിരിക്കും. യുവാവിനും സംഭവിച്ചത് അതു തന്നെ. ക്ഷേത്രത്തില്‍ എഴുന്നള്ളത്തിനായി കൊണ്ടുവന്ന ആനയ്ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവിനെ ആന തൂക്കിയെടുത്തെറിഞ്ഞു. ആനയുടെ കുത്തേറ്റതിന് പിന്നാലെ 43കാരനെ അടിയന്ത ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

പുന്നപ്ര കണ്ണമ്പള്ളിക്കല്‍ വീട്ടില്‍ ജിനേഷിനാണ്(43) വയറിന് കുത്തേറ്റത്. ഗുരുതരമായി പരുക്ക് പറ്റിയ ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജിനേഷിനെ ആന കൊമ്പില്‍ കോര്‍ത്ത് എറിയുന്നതിന്റെ വീഡിയോ ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

ജിനേഷിന് ആഴത്തില്‍ മുറിവേറ്റതിനാല്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പുന്നപ്ര അറവുകാട് ശ്രീദേവി ക്ഷേത്രത്തിന് കിഴക്കേ പറമ്പില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. തളച്ചിരുന്ന ആനകളുടെ സമീപം എത്തിയ ജിനേഷ് ആനയ്ക്ക് മുന്നില്‍ നിന്ന് സെല്‍ഫി എടുക്കുമ്പോഴാണ് കുത്തേറ്റത്. നാട്ടുകാരും പൊലീസും ചേര്‍ന്നാണ് ജിനേഷിനെ ആശുപത്രിയില്‍ എത്തിച്ചത്. ആനയെ പിന്നീട് എഴുന്നള്ളത്തില്‍ നിന്നും മാറ്റി.

 

 

 

കൊല്ലം: രാജസ്ഥാന്‍ സ്വദേശിയായ പതിമൂന്നുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ കേരള പോലീസ് ബംഗളൂരു പോലീസിന്റെ സഹായം തേടി. കൊല്ലം ഓച്ചിറയില്‍ നിന്നാണ് ഓച്ചിറ സ്വദേശിയായ റോഷനും സംഘവും പതിമൂന്നുകാരിയെ തട്ടിക്കൊണ്ടു പോയത്. പെണ്‍കുട്ടിയുമായി റോഷന്‍ ബംഗളൂരുവിലേക്ക് കടന്നുവെന്ന് കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാമ് ബംഗളൂരു പോലീസിന്റെ സഹായം തേടിയത്.

തിങ്കഴാഴ്ചയായിരുന്നു സംഭവം. വഴിയോരക്കച്ചവടക്കാരായ രാജസ്ഥാന്‍ സ്വദേശി ദമ്പതികളെ മര്‍ദ്ദിച്ച് അവശരാക്കിയ ശേഷം കുട്ടിയുമായി കടന്നുകളയുകയായിരുന്നു. ഓച്ചിറ, വലിയകുളങ്ങര പ്രദേശത്ത് പ്ലാസ്റ്റര്‍ ഓഫ് പാരിസ് ഉപയോഗിച്ച് വിഗ്രഹങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്ന രാജസ്ഥാന്‍ സ്വദേശികളുടെ മകളെയാണ് റോഷനും സംഘവും തട്ടിക്കൊണ്ട് പോയത്.

കുട്ടിയെ പിടിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോള്‍ മാതാപിതാക്കളെ സംഘം മര്‍ദ്ദിച്ചു. പോലീസില്‍ പരാതി നല്‍കിയെങ്കിലും ആദ്യം കേസെടുക്കാന്‍ തയ്യാറായിരുന്നില്ല. പിന്നീട് വന്‍ പ്രതിഷേധം ഉയര്‍ന്നതോടെയാണ് കേസെടുത്തത്. കേസില്‍ കൊല്ലം എസിപിയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി ദില്ലി, ഹരിയാന, പഞ്ചാബ്, ഗോവ, ചണ്ഡീഗഡ് എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍ മാത്രമേ മത്സരിക്കുകയുള്ളു എന്ന ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കേരളത്തില്‍ മത്സരിക്കുന്നില്ല എന്ന് തീരുമാനിച്ചത്. മതേതര വോട്ടുകള്‍ ഭിന്നിച്ചുകൊണ്ട് എന്‍.ഡി.എ ഭരണം തിരിച്ചുവരുന്നത് തടയുന്നതിന് വേണ്ടിയാണിത്.

കേരളമടക്കം എല്ലാ സംസ്ഥാനങ്ങളിലും എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളുടെ പരാജയം ഉറപ്പാക്കുന്നതിന് കഴിയും വിധത്തില്‍ പ്രവര്‍ത്തിക്കുന്നതാണ്. കേരളത്തില്‍ എന്ത് നിലപാട് സ്വീകരിക്കണം എന്നത് സംബന്ധിച്ച തീരുമാനം ദേശീയ നേതൃത്വത്തിന് വിട്ടിരിക്കുകയാണ്. ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശം ലഭിച്ചാല്‍ അക്കാര്യം വിശദീകരിക്കാന്‍ സംസ്ഥാനത്ത് മൂന്നു മേഖലകളില്‍ പ്രവര്‍ത്തകയോഗങ്ങള്‍ നടത്തുന്നതാണ്.

പ്രണയം നിരസിച്ചതിന്റെ പേരിൽ പട്ടാപ്പകൽ പെൺകുട്ടിയെ ജനമധ്യത്തിൽ കുത്തിവീഴ്ത്തുകയും പെട്രോൾ ഒഴിച്ചു കത്തിക്കുകയും ചെയ്ത് ക്രൂരതയ്ക്ക് ഇനി അജിന്‍ റെജി മാത്യുവിനെതിരെ കൊലക്കുറ്റം ചുമത്താം. പക്ഷേ ഇൗ ക്രൂരത കേരളത്തിലുയർത്തുന്ന ചോദ്യങ്ങളേറെയാണ്. അൽപം മുൻപാണ് യുവാവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ അയിരൂർ സ്വദേശിനിയായ കോളജ് വിദ്യാര്‍ഥിനി സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്
എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയായിരുന്ന പെൺകുട്ടിക്ക് 50 ശതാമാനിത്തിലേറേ പൊള്ളലേറ്റിരുന്നു. ബോധമില്ലാതെയാണ് പെൺകുട്ടി ഇത്രനാളും ചികിൽസയിൽ തുടർന്നത്. ഒരു ദിവസം മുപ്പത്തിനായിരം രൂപയ്ക്ക് മുകളിലാണ് ആശുപത്രയിൽ ചെലവായിരുന്നു. സാമ്പത്തികമായി ശേഷി കുറവുള്ള കുടുംബം ചികിൽസ ചെലവിനായി നട്ടം തിരിയുന്നതിനും കേരളം സാക്ഷിയായി.

പന്ത്രണ്ടാം ക്ലസുമുതൽ ഇയാൾക്ക് പെൺകുട്ടിയോട് പ്രണയമുണ്ടായിരുന്നു. എന്നാൽ പെൺകുട്ടിക്ക് താൽപര്യമില്ലായിരുന്നു. എന്നാൽ വീണ്ടും ഇയാൾ പെൺകുട്ടിയെ ശല്യം ചെയ്ത് വരികയായിരുന്നു. ഒടുവിൽ പെൺകുട്ടിയുടെ വീട്ടിലെത്തി വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്ന് ഇയാൾ അറിയിച്ചിരുന്നതായും പറയുന്നു. എന്നാൽ പെൺകുട്ടിയുടെ വീട്ടുകാരും ഈ ആവശ്യം നിരസിച്ചു. ഇതോടെയാണ് ഇയാൾ പെൺകുട്ടിയോട് പക വീട്ടാൻ തയാറെടുത്തത്. നഗരത്തിലെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ ക്ലാസ്സിലേക്ക് പോകും വഴിയാണ് യുവാവ് ആക്രമിച്ചത്. കത്തി കൊണ്ട് പെൺകുട്ടിയെ കുത്തി വീഴ്ത്തിയ ശേഷം ഇയാൾ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. അലറിക്കരയുന്ന പെൺകുട്ടിയുടെ വിളി കേട്ട് ഒാടിയെത്തിയ നാട്ടുകാരാണ് െവള്ളമൊഴിച്ച് തീ അണച്ചത്. പിന്നീട് ആശുപത്രിയിലെത്തിച്ച കുട്ടിയുടെ ശരീരത്തിന്റെ അറുപതു ശതമാനവും പൊള്ളലേറ്റ നിലയിലായിരുന്നു. സംഭവത്തിൽ കുമ്പനാട് സ്വദേശി അജിൻ റെജി മാത്യുവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.

നിർണായകമായത് സമീപത്തെ കളിപ്പാട്ടക്കടയിലുള്ള സിസിടിവി ക്യാമറയാണ്. സംഭവം നടന്നതിന് എതിർവശത്താണ് കട. ഇവിടെ നിന്നു റോഡിലേക്കു തിരിച്ചുവച്ചിരിക്കുന്ന ക്യാമറയിലെ ദൃശ്യങ്ങൾ പൊലീസ് പലവട്ടം പരിശോധിച്ചു. 9.11 മുതൽ 40 സെക്കൻഡ് നീണ്ടുനിൽക്കുന്ന ദൃശ്യങ്ങളിൽ സംഭവം വ്യക്തമാണ്. നടന്നതിങ്ങനെ:

റോഡിലൂടെ പെൺകുട്ടി നടന്നുവരുന്നു. പിന്നാലെയെത്തുന്ന യുവാവ് സംഭവസ്ഥലത്തെത്തുമ്പോൾ വഴി തടസ്സപ്പെടുത്തി മുൻപിലേക്കു കയറി നിന്നു സംസാരിക്കുന്നു. ഇതിനിടയിൽ പെൺകുട്ടി വയർ പൊത്തി വേദനയോടെ നിൽക്കുന്നു. (കത്തി കൊണ്ടുള്ള കുത്ത് കൊണ്ടതാകാം. വാഹനങ്ങൾ കടന്നുപോകുന്നതിന്റെ മറവിലാണ് പല ദൃശ്യവും.) പെട്ടെന്നു യുവാവ് ബാഗ് തുറന്നു എന്തോ ദ്രാവകം യുവതിയുടെ തലയിലൂടെ ഒഴിക്കുന്നു. യുവാവ് ലൈറ്റർ കത്തിക്കുന്നതു പോലെയുള്ള ആക്‌ഷൻ. യുവതിയുടെ ദേഹത്ത് തീ പടരുന്നു. ഇവർ പുറകോട്ടു വീഴുന്നു. നാട്ടുകാർ ഓടിക്കൂടി ഫ്ലെക്സ് ബോർഡ് ഉപയോഗിച്ച് തീ കെടുത്താൻ ശ്രമിക്കുന്നു. ഇത്രയും രംഗങ്ങളാണ് സിസി ടിവിയിലുള്ളത്. യുവാവ് പോക്കറ്റിലാണ് കത്തി സൂക്ഷിച്ചിരുന്നതെന്നു നാട്ടുകാർ പറഞ്ഞു.

വൊക്കേഷനൽ ഹയർ സെക്കൻഡറി ക്ലാസിൽ സഹപാഠികളായിരുന്നു പ്രതി അജിനും ആക്രമണത്തിന് ഇരയായ പെൺകുട്ടിയും. അന്നു മുതലേ പ്രണയത്തിലായിരുന്നുവെന്നാണ് പ്രതി പൊലീസിനോടു പറഞ്ഞത്. അതിൽനിന്നു പെൺകുട്ടി പിന്മാറിയെന്ന നിഗമനമാണ് ക്രൂരകൃത്യത്തിനു പ്രേരിപ്പിച്ചതെന്നും പെൺകുട്ടിയെ വകവരുത്തിയശേഷം അജിൻ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നുവെന്നുമാണ് പൊലീസ് നിഗമനം. അതിനാണ് കത്തി, പെട്രോൾ, കയർ എന്നിവയുമായി തിരുവല്ലയിൽ എത്തിയത്. പെൺകുട്ടിയുടെ ദേഹത്ത് തീപടരുന്നതു കണ്ട് അക്ഷ്യോഭ്യനായി നിന്ന അജിൻ സ്റ്റേഷനിലെത്തിയിട്ടും ഭാവമാറ്റമില്ലാതെ നിന്നത് പൊലീസിനെ അദ്ഭുതപ്പെടുത്തി.

RECENT POSTS
Copyright © . All rights reserved