Kerala

ഒന്നര വയസ്സുള്ള കുഞ്ഞിനെ പാലൂട്ടുന്നതിനിടെ അമ്മ കുഴഞ്ഞു വീണു മരിച്ചതു താപാഘാതത്തെ തുടർന്നെന്നു പോസ്റ്റ്മോർട്ടത്തിനു ശേഷമുള്ള പ്രാഥമിക നിഗമനം. അന്തിമ റിപ്പോർട്ട് തയാറാക്കും മുൻപു സ്ഥലത്തു സംഭവിച്ച കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടെയുള്ള കാര്യങ്ങൾ പഠിക്കും. ഒറ്റപ്പാലം ചോറോട്ടൂർ പ്ലാപ്പടത്തിൽ തൊടി സന്തോഷിന്റെ ഭാര്യ കൃപ (25) ആണു കഴിഞ്ഞ ദിവസം ഷൊർണൂർ കാരക്കാട്ടുവച്ചു മരിച്ചത്.

മകൾ ഒന്നര വയസ്സുള്ള കൃതികയ്ക്ക് ഉച്ചയ്ക്ക് 12 മണിയോടെ വീടിന്റെ തുറന്ന മേൽനിലയിൽ നിന്നു പാലൂട്ടുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. അമ്മ കുഴഞ്ഞു വീണപ്പോൾ തുടർച്ചയായി കുഞ്ഞു കരഞ്ഞതു ശ്രദ്ധയിൽപ്പെട്ടു ബന്ധുക്കൾ ഓടിയെത്തിയപ്പോഴാണ് അബോധാവസ്ഥയിൽ കണ്ടത്. ഉടൻ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

താപാഘാതം നേരിട്ടു സൂര്യപ്രകാശം ഏൽക്കാതെയും സംഭവിക്കുന്ന ഗുരുതര അവസ്ഥയെന്നു വിദഗ്ധർ. നേരിട്ടു കടുത്ത സൂര്യപ്രകാശം ഏൽക്കുന്നവർക്കു സൂര്യാതപമേറ്റുള്ള പൊള്ളൽമൂലം മരണം സംഭവിച്ച സംഭവങ്ങൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും താപാഘാതം അപൂർവം.

ശരീര ഉൗഷ്മാവ് 104 ഡിഗ്രി സെൽഷ്യസിനു മുകളിൽ വരുന്ന അവസ്ഥയാണു താപാഘാതത്തിലേക്ക് എത്തിക്കുന്നതെന്ന് അനങ്ങനടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസർ ഡോ.ജോർജ് മരിയൻ കുറ്റിക്കാട്ട് പറഞ്ഞു. താപാഘാതം സംഭവിക്കുന്നതോടെ അപസ്മാരം വരും. ഇതു തലച്ചോറിനേയും പേശികളേയും വൃക്കകളേയും ബാധിക്കും. ശരീരത്തിലെ ജലാംശവും ലവണാംശവും കുറയും.

സ്ഥാനാര്‍ഥിപ്പട്ടികയില്‍ നിര്‍ണായക മാറ്റങ്ങളുമായി ബിജെപി. കെ.സുരേന്ദ്രനും കണ്ണന്താനത്തിനും പത്തനംതിട്ട നല്‍കില്ലെന്ന് സൂചന. സുരേന്ദ്രന്‍ ആറ്റിങ്ങലിലും കണ്ണന്താനം കൊല്ലത്തും മല്‍സരിച്ചേക്കും. തുഷാര്‍ വെള്ളാപ്പള്ളിക്ക് തൃശൂരും ടോം വടക്കന്‍ എറണാകുളത്തും സാധ്യത. പി.കെ.കൃഷ്ണദാസ്, ശോഭ സുരേന്ദ്രന്‍, എം.ടി.രമേശ് എന്നിവര്‍ മല്‍സരിച്ചേക്കില്ല.

പത്തനംതിട്ടയില്‍ പി.എസ് ശ്രീധരന്‍ പിള്ള ഏറെക്കുറെ ഉറപ്പിക്കുകയും തൃശൂരിനായി ബിഡിജെഎസ് ശക്തമായി പിടിമുറുക്കുകയും ചെയ്തതോടെയാണ് കെ സുരേന്ദ്രന്‍ എവിടെ മല്‍സരിക്കണമെന്ന പ്രതിസന്ധി ഉടലെടുത്തത്. കെ സുരേന്ദ്രനും എം.ടി രമേശും അല്‍ഫോണ്‍സ് കണ്ണന്താനവും പത്തനംതിട്ടയില്‍ മല്‍സരിക്കാന്‍ താല്‍പര്യപ്പെട്ടിരുന്നു. പത്തനംതിട്ടയില്ലെങ്കില്‍ മല്‍സരിക്കാനില്ലെന്നാണ് എം.ടി രമേശിന്‍റെ നിലപാട്.

പത്തനംതിട്ടയോ, തൃശൂരോ അല്ലെങ്കില്‍ സ്ഥാനാര്‍ഥിയാകാനില്ലെന്നാണ് കെ സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നത്. കേന്ദ്ര നേതൃത്വത്തിന്‍റെയും ആര്‍എസ്എസിന്‍റെയും നിലപാട് ഇക്കാര്യത്തില്‍ നിര്‍ണായകമാകും. കെ.എസ് രാധാകൃഷ്ണന്‍ ആലപ്പുഴ മല്‍സരിക്കും. കോഴിക്കോട് മണ്ഡലം ബിഡിജെഎസിന് വിട്ടുനല്‍കി പകരം എറണാകുളത്ത് സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ബിജെപി തീരുമാനിച്ചു.

അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള സാധ്യത തള്ളാതെ ടോം വടക്കന്‍. എറണാകുളത്ത് ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്തകള്‍ക്കിടെ സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ളയുമായി അദ്ദേഹം ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. കേരളത്തിലും ഡല്‍ഹിയിലും നല്ല കാലാവസ്ഥയാണെന്നും ടോം വടക്കന്‍ മാധ്യമങ്ങളോട് പറഞ്ഞു.

നിർമാതാവ് ആൽവിൻ ആന്റണിയുടെ വീട്ടിൽ കയറി സംവിധായകൻ റോഷൻ ആൻഡ്രൂസ് അക്രമിച്ചെന്ന ആരോപണം കഴിഞ്ഞ ദിവസമാണ് ഉയർന്നത്. ആല്‍വിന്‍ ആന്‍റണിയുടെ മകന്‍ ആല്‍വിന്‍ ജോണ്‍ ആന്‍റണിയോടുള്ള വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് കുടുംബത്തിന്റെ ആരോപണം. അസോഷ്യേറ്റായ പെൺകുട്ടിയുമായുള്ള മകന്റെ സൗഹൃദം റോഷന് ഇഷ്ടമായിരുന്നില്ല. ഇതേതുടർന്നാണ് പ്രശ്നങ്ങൾ തുടങ്ങിയതെന്നും കുടുംബം പറയുന്നു. രാത്രി 12.30ഓടെ ഗുണ്ടകളുമായി എത്തിയാണ് റോഷൻ ആക്രമിച്ചതെന്ന് ആൽവിന്റെ അമ്മ ഏയ്ഞ്ചലീന അറിയിച്ചു. സംഭവത്തിന്റെ വിശദാംശം മനോരമ ന്യൂസ് ഡോട്ട്കോമിനോട് പറഞ്ഞത് ഇങ്ങനെ:

മകൻ റോഷനൊപ്പം രണ്ട് സിനിമകളിലാണ് പ്രവർത്തിച്ചത്. ഹൗ ഓൾഡ് ആർ യുവിലും മുംബൈ പൊലീസിലുമുണ്ടായിരുന്നു. രണ്ട് സിനിമയും തീരുന്നിടം വരെ ഒപ്പം നിന്നിരുന്നു. റോഷൻ ആരോപിക്കുന്നത് പോലെ മയക്കുമരുന്ന് ഉപയോഗത്തെതുടർന്ന് മകനെ പുറത്താക്കിയിട്ടില്ല. ഞങ്ങളുടെ അറിവിൽ അവൻ മയക്കുമരുന്നും മദ്യവും ഒന്നും ഉപയോഗിക്കാറില്ല. റോഷന്റൊപ്പം മാത്രമല്ല മറ്റ് നിരവധി സംവിധായകർക്കൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്. അവിടെയൊന്നും യാതൊരു പ്രശ്നവും ഉണ്ടാക്കിയില്ല.

റോഷന്റെ അവസാനം പുറത്തിറങ്ങിയ ചിത്രത്തിൽ അസോഷ്യേറ്റായ പെൺകുട്ടിയുമായി മകൻ നല്ല സൗഹൃദമായിരുന്നു. ആ പെൺകുട്ടി തന്നെയാണ് റോഷൻ മോശമായി പെരുമാറുന്ന കാര്യം മകനോട് പറഞ്ഞത്. അവനപ്പോൾ എന്തിനാണ് ഇത് സഹിച്ച് നിൽക്കുന്നത്, നിനക്ക് വേറെ ആരുടെയെങ്കിലും അസോഷ്യേറ്റ് ആയിക്കൂടേയെന്ന് ചോദിച്ചു. ഇത് റോഷൻ അറിഞ്ഞതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. മകനും പെൺകുട്ടിയുമായുള്ള സൗഹൃദം റോഷന് ഇഷ്ടമായിരുന്നില്ല.

മകനെ ആക്രമിക്കാന്‍ തന്നെയാണ് റോഷൻ ഗുണ്ടകളെ കൂട്ടി വന്നത്. എന്റെയൊപ്പം 45 ഗുണ്ടകളുണ്ടെന്ന് റോഷൻ തന്നെയാണ് പറഞ്ഞത്. അതിൽ ഇരുപതോളം പേർ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. പ്രശ്നമുണ്ടാകുമെന്ന് ഉറപ്പായതുകൊണ്ടാണ് മകനെ വീട്ടിൽ നിന്നും മാറ്റിയത്. വീട്ടിലുണ്ടായിരുന്ന മകന്റെ സുഹൃത്തായ ഡോക്ടർ ചെവിക്കു പരുക്കേറ്റ് ആശുപത്രിയിലാണ്. പ്രശ്നങ്ങൾ ചർച്ചചെയ്ത് പരിഹരിക്കാൻ ഞങ്ങളാണ് അദ്ദേഹത്തെ വിളിച്ചുവരുത്തിയത്. ആദ്യമൊക്കെ സമാധാനമായി തന്നെയാണ് സംസാരിച്ചത്. പിന്നീട് മുഖഭാവം മാറിത്തുടങ്ങി. പിന്നീട് ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന ഡോക്ടറോടായി സംസാരം. ആൽവിന്‍ എവിടെയുണ്ടെന്ന് ഡോക്ടർ പറയണമെന്ന് റോഷൻ പറഞ്ഞു. അത് നടക്കില്ലെന്ന് ഡോക്ടർ പറഞ്ഞു. അപ്പോൾ ഡോക്ടർ അവരുടെ കൂടെ ചെല്ലണമെന്നായി. ഡോക്ടറെ നമുക്ക് അങ്ങ് പൊക്കിയേക്കാമെന്നുപറഞ്ഞ് റോഷന്‍ പറഞ്ഞതോടെ, കൂടെ വന്ന ഗുണ്ടകളെപ്പോലെ ഉളള ആളുകൾ അദ്ദേഹത്തെ മർദിച്ചു.

ഡോക്ടറെ മർദ്ദിക്കുന്നത് കണ്ടിട്ടാണ് ഞങ്ങൾ തടയാൻ ശ്രമിച്ചത്. എന്നെയും ഭർത്താവിനെയും അവർ തള്ളിയിട്ടു. സ്കൂളിൽ പോകുന്ന എന്റെ കുട്ടിയെപോലും വെറുതെ വിട്ടില്ല. ‍ഡോക്ടറെ അവരുടെ കൈയിൽ നിന്നും രക്ഷിച്ച് റൂമിലേയ്ക്കു മാറ്റി. അതിനുശേഷമാണ് അവർ ഒന്നടങ്ങിയത്. റോഷൻ മകന് ഗുരുതുല്യനാണ്. എന്തെങ്കിലും പ്രശ്നം അവനുണ്ടാക്കിയിട്ടുണ്ടെങ്കിൽ അവനെ ശിക്ഷിക്കാനുള്ള അവകാശം റോഷനുണ്ട്. ഞങ്ങളുടെ മുന്നിൽവെച്ച് അവനിങ്ങനെ ചെയ്തു അതുകൊണ്ട് രണ്ട് തല്ല് കൊടുത്തിരുന്നെങ്കിൽപ്പോലും ഞങ്ങൾക്ക് പരാതിയില്ലായിരുന്നു. ഇതുപക്ഷെ ചെറിയ ഒരു പയ്യനെ ആക്രമിക്കാൻ ഗുണ്ടകളുമായിട്ട് വരുന്നത് ന്യായീകരിക്കാനാവില്ല. അതുകൊണ്ടാണ് പൊലീസിൽ പരാതി നൽകിയത്. പൊലീസ് പക്ഷെ ഞങ്ങൾ നൽകിയതിൽ നിന്നും വിരുദ്ധമായ മൊഴികളാണ് എഴുതിചേർത്തിരിക്കുന്നത്. പൊലീസ് അനാസ്ഥ കാണിക്കുന്നതിൽ വിഷമമുണ്ട്- ആൽവിന്റെ കുടുംബം പറയുന്നു.

ന്യൂഡല്‍ഹി: ബി.ജെ.പി ആവശ്യപ്പെട്ടാല്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് ടോം വടക്കന്‍. സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച തിരക്കേറിയ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ടോം വടക്കന്റെ പ്രസ്താവന. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയുമായി ടോം വടക്കന്‍ കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ട്. ഉപാധിയൊന്നുമില്ലാതെയാണ് ബി.ജെ.പിയിലെത്തിയതെന്ന് നേരത്തെ ടോം വടക്കന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ തൃശൂരില്‍ സീറ്റ് നല്‍കിയാല്‍ വടക്കന്‍ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ കോണ്‍ഗ്രസിനോട് വടക്കന്‍ ആവശ്യപ്പെട്ട സീറ്റും തൃശൂരിലേതായിരുന്നു. എന്നാല്‍ സീറ്റ് നല്‍കില്ലെന്ന് തുറന്നു പറഞ്ഞതോടെയാണ് വടക്കന്‍ ബി.ജെ.പിയിലേക്ക് ചേക്കേറിയതെന്നും സൂചനയുണ്ട്. നേരത്തെ കേരളത്തില്‍ നിന്ന് നല്‍കിയ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ടോം വടക്കന്റെ പേരില്ലെന്ന് ശ്രീധരന്‍ പിള്ള വ്യക്തമാക്കിയിരുന്നു. പത്തനംതിട്ട സീറ്റിലേക്ക് ശ്രീധരനെ ദേശീയ നേതൃത്വം പരിഗണിച്ചാല്‍ സംസ്ഥാനത്ത് വലിയ ഗ്രൂപ്പ് പോരിലേക്ക് കാര്യങ്ങളെത്തുമെന്നാണ് സൂചന.

പത്തനംതിട്ടയില്‍ അല്‍ഫോണ്‍സ് കണ്ണന്താനം മത്സരിക്കണം എന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ താല്‍പ്പര്യം. എന്നാല്‍ സംസ്ഥാന നേതൃത്വം ഇക്കാര്യം ശക്തമായി എതിര്‍ത്തതായിട്ടാണ് സൂചന. പത്തനംതിട്ട തന്റെ പ്രവര്‍ത്തനകേന്ദ്രമാണന്നും അവിടെ മത്സരിക്കാനാണ് താത്പര്യമെന്നും കണ്ണന്താനം സംസ്ഥാന നേതാക്കളെയും നേരത്തെ അറിയിച്ചിരുന്നു. കെ. സുരേന്ദ്രനും പത്തനംതിട്ട സീറ്റിനായി അവകാശവാദമുന്നയിച്ചിരുന്നു. എന്നാല്‍ സമവായമെന്ന രീതിയില്‍ തൃശൂര്‍ സീറ്റ് സുരേന്ദ്രന് നല്‍കാനാവും നേതൃത്വം ശ്രമിക്കുക.

പത്തനംതിട്ടയില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ളയുടെ പേര് ഉയര്‍ന്നു കേള്‍ക്കുന്നുണ്ടെങ്കില്‍ ഇക്കാര്യത്തില്‍ മുരളീധരപക്ഷം വിമുഖത പ്രകടപ്പിച്ചതായിട്ടാണ് പാര്‍ട്ടിക്കുള്ളില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. കേരളത്തിലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് കേന്ദ്രനേതൃത്വവുമായി ശനിയാഴ്ച രണ്ടുവട്ടം ചര്‍ച്ചകള്‍ നടന്നു. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള, കുമ്മനം രാജശേഖരന്‍, വി. മുരളീധരന്‍ എം.പി. തുടങ്ങിയവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

വയനാട് സീറ്റിനായുള്ള എ, ഐ ഗ്രൂപ്പുകളുടെ അവകാശവാദത്തിൽ വഴിമുട്ടിയ നാല് മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും. ടി.സിദ്ദിഖിന് സീറ്റ് നല്കണമെന്ന എ ഗ്രൂപ്പിന്റെ ആവശ്യം അംഗീകരിക്കാൻ ഐ ഗ്രൂപ്പ് ഒരുക്കമല്ല. വിഷയത്തിൽ പരിഹാരം കാണാൻ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരുമായി ദേശീയ നേത്യത്വം ഇന്ന് ഡൽഹിയിൽ ചർച്ച നടത്തും.

ഡൽഹിയിൽ മണിക്കൂറുകൾ നീണ്ട മാരത്തൺ ചർച്ചകൾക്കൊടുവിലും വയനാട് സീറ്റിന്റെ കാര്യത്തിൽ ഇന്നലെ തർക്കപരിഹാരമായില്ല. വയനാടിന്റെ കാര്യത്തിൽ എ ഐ ഗ്രൂപ്പുകൾ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തത് വടകര, ആലപ്പുഴ, ആറ്റിങ്ങൽ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണയം അനിശ്ചിതത്വത്തിലാക്കി. വയനാട് ടി.സിദ്ദിഖിന് നൽകണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഉമ്മൻ ചാണ്ടി. വയനാട് ഇല്ലെങ്കിൽ മത്സരിക്കില്ലെന്ന് സിദ്ദിഖ് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ വർഷങ്ങളായി കൈവശമുള്ള സീറ്റ് വിട്ടു കൊടുക്കില്ലെന്ന് ആവർത്തിക്കുന്ന ഐ ഗ്രൂപ്പ്, ഷാനിമോൾ ഉസ്മാന്റെ അടക്കം മൂന്ന് പേരുകൾ മുന്നോട്ട് വയ്ക്കുന്നു. ഉമ്മൻ ചാണ്ടിയുടെ അഭാവത്തിൽ പ്രതിസന്ധി ഒഴിയില്ലെന്ന് ബോധ്യപ്പെട്ടതോടെ, അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ അന്തിമ ചർച്ച നടത്താൻ നേതൃത്വം തീരുമാനിച്ചു. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കുമായി ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ഇന്ന് ചർച്ച നടത്തി സമവായത്തിലെത്തുന്ന പേര് ഹൈക്കമാൻഡ് അംഗീകരിച്ചേക്കും.

തർക്കം നിലനിൽക്കുന്ന വയനാടിന്റെ കാര്യം തീരുമാനിച്ചാല് മറ്റിടങ്ങളില് കാര്യങ്ങള് എളുപ്പമാകും. പ്രചാരണം തുടങ്ങിയ സാഹചര്യത്തിൽ ആറ്റിങ്ങലിൽ അടൂർ പ്രകാശിന്റെ കാര്യത്തിൽ ഇനി മാറ്റമുണ്ടായേക്കില്ല.

അതേസമയം, വടകരയിൽ ഉയർന്നുകേട്ട വിദ്യ ബാലകൃഷ്ണനുള്ള സാധ്യത മങ്ങി. ഇവിടെ ബിന്ദു കൃഷ്ണയെ മൽസരിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ടെങ്കിലും അവർ വഴങ്ങിയിട്ടില്ല. യുഡിഎഫിന് ആർ എം പി പരസ്യ പിന്തുണ പ്രഖ്യാപിച്ചതോടെ വടകരയിൽ മൽസരിക്കാൻ മുല്ലപ്പള്ളിക്ക് മേൽ സമ്മർദ്ധം ഏറിയിട്ടുണ്ട്. എന്നാൽ മൽസരിക്കാനില്ലെന്ന നിലപാടിൽ ഉറച്ചാണ് മുല്ലപ്പള്ളി.

വടകരയിൽ പി. ജയരാജൻ സിപിഎമ്മിനായി പോരിനിറങ്ങിയത് മുതൽ ബൽറാമും സജീവമായി രംഗത്തുണ്ട്. ജയരാജന്റെ പ്രചാരണത്തിന്റെ ഭാഗമായി ഒട്ടിച്ച ഒരു പോസ്റ്ററുമായിട്ടാണ് ബൽറാം എത്തിയത്. തിരഞ്ഞെടുപ്പിന്റെ ചുവരെഴുത്തും പ്രചാരണങ്ങളും വലിയ മേളത്തോടെ മുന്നേറുകയാണ്. ഇക്കൂട്ടത്തിൽ സ്ഥാനാർഥിയുടെ പേരെഴുതുമ്പോൾ വരുന്ന തെറ്റുകൾ അടക്കം ചൂണ്ടിക്കാട്ടി ട്രോളുകളും സജീവമാണ്.

അക്കൂട്ടത്തിൽ ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് വി.ടി ബൽറാം എംഎൽഎ. ഫെയ്സ്ബുക്കിലൂടെയാണ് പി. ജയരാജനെ ട്രോളി കൊണ്ട് ബൽറാമിന്റെ ചിത്രവും കുറിപ്പും.ചുവരിലെ സിനിമാ പോസ്റ്ററിന് മുകളിലാണ് ജയരാജനെ വിജയിപ്പിക്കുക എന്ന പോസ്റ്റർ പതിച്ചത്. ഇപ്പോൾ തിയറ്ററിൽ പ്രദർശിപ്പിക്കുന്ന വാരിക്കുഴിയിലെ കൊലപാതകം എന്ന സിനിമാ പോസ്റ്ററിന് മുകളിലാണ് പോസ്റ്റര്‌ പതിച്ചത്. എന്നാൽ പോസ്റ്ററിലെ വാചകമാണ് ട്രോളിന് ആധാരം.

‘പൊട്ടിച്ചിരിയുടെ കൊലപാതക കഥ ഫൺ ഫാമിലി ത്രില്ലർ’ എന്ന വാചകത്തിന് തൊട്ടുതാഴെയാണ് ജയരാജൻ ചിരിച്ചുകൊണ്ടിരിക്കുന്ന പോസ്റ്റർ പ്രചാരണത്തിനായി പതിച്ചത്. ഇൗ ചിത്രം പങ്കുവച്ച് ബൽറാം നൽകിയ തലക്കെട്ട് ട്രോളൻമാരും ഏറ്റെടുത്തു. ‘പോസ്റ്റർ ഒട്ടിച്ചവന്റെ വീട്ടുമുറ്റത്ത് ഇന്ന് രാത്രി ഇന്നോവ തിരിയും’ എന്നായിരുന്നു ബൽറാം നൽകിയ കുറിപ്പ്.

തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയും തട്ടിക്കൊണ്ട് പോകലും. കുപ്രസിദ്ധ ക്രിമിനലായ പഞ്ചായത്ത് ഉണ്ണിയാണ് എതിർ സംഘാംഗമായ മേനംകുളം സ്വദേശി ഉണ്ണിക്കുട്ടനെ ബൈക്കിൽ തട്ടിക്കൊണ്ടു പോയത്. ഞായറാഴ്ച രാത്രി ഏഴു മണിക്ക് മേനംകുളത്തെ ഉൽസവപറമ്പിൽ നിൽക്കുകയായിരുന്ന ഉണ്ണിക്കുട്ടനെ ബൈക്കിലെത്തിയ പഞ്ചായത്ത് ഉണ്ണിയും സംഘവും മദ്യപിക്കാൻ വിളിച്ചെങ്കിലും നിരസിച്ച ഉണ്ണിക്കുട്ടനെ ബലമായി ബൈക്കിൽ പിടിച്ചു കയറ്റി കൊണ്ടുപോവുകയായിരുന്നു.

നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പോലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചു. പോലീസിന്റെ പിടിയിലാകുമെന്ന് മനസ്സിലായ ഗുണ്ടാസംഘം ഉണ്ണിക്കുട്ടനെ മർദ്ദിച്ചവശനാക്കി വെട്ടുറോഡിൽ കൊണ്ടിറക്കി വിടുകയായിരുന്നു. ഉണ്ണിക്കുട്ടനെ പോലീസ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തട്ടിക്കൊണ്ടു പോകലറിഞ്ഞ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറും ഡിസിപി ആർ ആദിത്യയും സ്ഥലത്തെത്തി സ്ഥിതി വിലയിരുത്തി. കരമനയിൽ കഴിഞ്ഞ ദിവസം ലഹരി സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സാഹചര്യത്തിൽ പൊലീസ് ഗൗരവത്തോടെയാണ് ഈ കേസും അന്വേഷിക്കുന്നത്.

ചങ്ങനാശേരി തൃക്കൊടിത്താനം കുന്നുംപുറം സെന്‍റ് സേവ്യേഴ്സ് പള്ളിയിൽ വൈദികരെ പൂട്ടിയിട്ട് ആറുലക്ഷം രൂപാ കവര്‍ച്ച നടത്തിയ സംഘം പിടിയിൽ. അന്തര്‍ സംസ്ഥാന മോഷ്ടാക്കളായ തലശ്ശേരി സ്വദേശി റൗഫ്, ബംഗലൂരുവിൽ താമസിക്കുന്ന എറണാകുളം സ്വദേശി അലക്സ് സൂര്യ എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ മാര്‍ച്ച് എട്ടിന് അര്‍ധ രാത്രിയോടെയായിരുന്നു സംഭവം. രണ്ടു ബൈക്കുകളിലായി എത്തിയ മോഷ്ടാക്കള്‍ ഓഫീസ്റൂം സ്ഥിതിചെയ്യുന്ന കെട്ടിടത്തിലുണ്ടായിരുന്ന വൈദികരുടെ മുറിക്കുള്ളില്‍ പൂട്ടിയിട്ടു. തുടര്‍ന്ന് ഓഫീസ് റൂം തകര്‍ത്ത് അകത്തു കയറിയ സംഘം ഇരുമ്പ് അലമാരയില്‍ സൂക്ഷിച്ചിരുന്ന ആറ് ലക്ഷത്തോളം രൂപ അപഹരിച്ചു. പള്ളി പരിസരത്ത് സിസിടിവി ക്യാമറ ഇല്ലായിരുന്നതും മോഷ്ടാക്കള്‍ തെളിവുകള്‍ അവശേഷിപ്പിക്കാതെ കടന്നുകളഞ്ഞതും കേസന്വേഷണത്തിന്റെ പ്രാഥമികഘട്ടത്തില്‍ അന്വേഷണ സംഘത്തിന് വലിയ വെല്ലുവിളിയായി.10 അംഗ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്.

കോട്ടയത്തും സമീപ ജില്ലകളിലുമായി 40 കിലോമീറ്റര്‍ ചുറ്റളവില്‍ ചെറിയ റോഡുകളിലുള്‍പ്പെടെ സഞ്ചരിച്ച് ഇരുന്നൂറില്‍പ്പരം സിസിടിവി ക്യാമറ ദൃശ്യ ങ്ങള്‍ പരിശോധിച്ചു. സംശയം തോന്നിയ സ്ഥലങ്ങളിലെല്ലാം കോട്ടയം സൈബര്‍ സെല്ലിന്റെ നേതൃത്വത്തില്‍ മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ച് അന്‍പതിനായിരത്തിലധികം കോളുകള്‍ പരിശോധിച്ചും അവയില്‍ സംശയമെന്ന് തോന്നിയ നമ്പരുകള്‍ തുടര്‍ച്ചയായ നിരീക്ഷണത്തില്‍ വെച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് ധാരണ ലഭിച്ചത്. സമാന രീതിയില്‍ ചെങ്ങന്നൂര്‍ കേന്ദ്രീകരിച്ച് മറ്റൊരു പള്ളിയില്‍ കവര്‍ച്ചയ്ക്കു തയ്യാറെടുക്കുമ്പോഴാണ് പ്രതികള്‍ വലയിലാവുന്നത്.

തൃക്കൊടിത്താനം മേഖലയില്‍ മോഷണത്തിനായി ലക്ഷ്യമിട്ട ചില വീടുകളില്‍ ആളനക്കവും വെളിച്ചവും കണ്ടതിനെത്തുടര്‍ന്ന് ശ്രമം ഉപേക്ഷിച്ച് ഇവര്‍ പള്ളിമേടയില്‍ കയറുകയായിരുന്നു . പള്ളിയിലെ കാണിക്ക വഞ്ചി പൊളിക്കാന്‍ ലക്ഷ്യമിട്ട് കയറിയതായിരുന്നു സംഘം. മോഷണത്തിന് ശേഷവും പതിവുപോലെ അലക്‌സ് തിരികെ ബാംഗ്ലൂരിലേയ്ക്ക് പോയിരുന്നുവെങ്കിലും സമാന മാതൃകയില്‍ പ്ലാന്‍ ചെയ്ത മോഷണത്തിനായി റൗഫ് വിളിച്ചതിനെ തുടര്‍ന്ന് തിരികെ എത്തി ഒരുക്കങ്ങള്‍ നടത്തിവരുമ്പോഴാണ് ഇരുവരും അന്വേഷണ സംഘത്തിന്റെ പിടിയിലാകുന്നത് . മോഷ്ടിച്ച തുക ഇരുവരും തുല്യമായി വീതിച്ചതിനു ശേഷം സ്വര്‍ണ്ണം വാങ്ങുന്നതിന് അഡ്വാന്‍സ് കൊടുത്തതിന്റെയും കടം വീട്ടിയതിന്റെയും ബാക്കി തുക ബാങ്കില്‍ നിക്ഷേപിച്ചതായും പ്രതികള്‍ പോലീസിനോട് സമ്മതിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ മത്സരിക്കുന്നില്ലെന്ന് ആര്‍എംപി. വടകരയില്‍ പി ജയരാജന്റെ തോല്‍വി ഉറപ്പുവരുത്താനുള്ള ബാധ്യത ആര്‍എംപി ക്കുണ്ടെന്നും അതിനായി യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്നും ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍ വേണു പറഞ്ഞു. കൊലപാതക രാഷ്ട്രീയമാണ് ആര്‍എംപി തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തികാട്ടുന്നതെന്നും ജയരാജന്റെ പരാജയം ഉറപ്പിക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ പാര്‍ട്ടി നടത്തുമെന്നും എന്‍ വേണു വ്യക്തമാക്കി.

വടകര സീറ്റില്‍ ആര്‍എംപി നേതാവ് കെ കെ രമ പൊതുസ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ നേരത്തെ നീക്കങ്ങളുണ്ടായിരുന്നു. കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിക്കാനുള്ള ചര്‍ച്ചകള്‍ നടന്നെങ്കിലും വടകരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തന്നെ മത്സരിക്കണമെന്ന് ഹൈക്കമാന്‍ഡ് നിലപാടെടുക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നു ചേര്‍ന്ന ആര്‍എംപി സംസ്ഥാന സമിതിയോഗം വടകരയില്‍ മത്സരിക്കേണ്ടെന്ന നിലപാട് സ്വീകരിച്ചത്.

ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ആളാണ് ജയരാജനെന്നും വടകരയില്‍ കൊലപാതകി ജയിച്ചുപോകുന്ന സാഹചര്യം ഉണ്ടാകാതിരിക്കാനാണ് ആര്‍എംപി വടകരയില്‍ മത്സരിക്കേണ്ടെന്ന നിലപാടെടുത്തതെന്നും കെ കെ രമ മാധ്യമങ്ങളോട് പറഞ്ഞു.

ചിത്രത്തിൽ വട്ടത്തിൽ കാണുന്നത് മുൻ യുഎൻഎ അംഗവും അഴിമതി ആരോപണം ഇപ്പോൾ ഉന്നയിച്ച സിബി മുകേഷ്

നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷനിലെ അഴിമതിയാരോപണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. മുൻ വൈസ് പ്രസിഡന്റ് സിബി മുകേഷ് നല്കിയ പരാതിയാണ് പ്രാഥമിക അന്വേഷണത്തിനായി ക്രൈംബ്രാഞ്ചിന് കൈമാറിയത്. ആരോപണത്തിൽ കഴമ്പുണ്ടെങ്കിൽ കേസെടുക്കും. നഴ്സുമാർ അടച്ച വരിസംഖ്യ ഉൾപ്പെടെ മൂന്നു കോടിയിലേറെ രൂപ ഭാരവാഹികൾ വെട്ടിച്ചതായാണ് ആരോപണം

പ്രളയക്കെടുതി മറികടക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിദേശ രാജ്യങ്ങളിലേതടക്കമുള്ള നഴ്‌സിംഗ് സമൂഹത്തില്‍ നിന്ന് പിരിച്ചെടുത്ത തുക ഇതുവരെ കൈമാറിയിട്ടില്ലെന്ന് യുഎന്‍എ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ ഷാ. പിരിച്ചെടുത്ത തുക സര്‍ക്കാരിന് നല്‍കിയോ എന്ന് എഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു കൊണ്ട് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം ജാസ്മിന്‍ ഷായോട് ചോദിച്ചപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

പണം സര്‍ക്കാരിലേക്ക് അടയ്ക്കാതിരുന്നതിന് ജാസ്മിന്‍ ഷാ നല്‍കിയ വിശദീകരണവും വിചിത്രമായിരുന്നു. യുഎന്‍എ സംസ്ഥാന സമ്മേളനത്തിലാണ് പണം കൈമാറാന്‍ നിശ്ചയിച്ചത്. സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ് സായിയെ കൊണ്ടുവന്ന് പണം കൈമാറാനായിരുന്നു തീരുമാനം. പക്ഷേ അപ്പോഴേക്കും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മലാല യൂസഫ് സായിക്ക് ഇന്ത്യയിലെത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതിയും നല്‍കിയില്ല. അതുകൊണ്ടാണ് സഹായം നല്‍കാത്തതെന്നാണ് ജാസ്മിന്‍ ഷാ പറഞ്ഞത്.

പ്രളയ ദുരിതാശ്വാസത്തിനായി 38 ലക്ഷം രൂപയാണ് സംഘടനയുടെ അക്കൗണ്ടില്‍ എത്തിയതെന്ന് യു.എന്‍.എ ഭാരവാഹിയായ സിബി മുകേഷ് ചര്‍ച്ചക്കിടെ പറഞ്ഞു. എന്നാല്‍, ഇത്രയും തുക ലഭിച്ചിട്ടില്ലന്നാണ് ജാസ്മിന്‍ ഷാ വാദിച്ചത്. ഇതിന്റെ കണക്കുകള്‍ പുറത്തു വിടാന്‍ അദ്ദേഹം തയ്യാറാകാതെ ചര്‍ച്ചയില്‍ ഉരുണ്ട് കളിക്കുകയായിരുന്നു. ഇതു ഗുരുതര കുറ്റകൃത്യമാണെന്ന് ഡിവൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് ചര്‍ച്ചയില്‍ പറഞ്ഞു.

RECENT POSTS
Copyright © . All rights reserved