ഫോണ്‍ ചെയ്ത് കൊണ്ടിരിക്കെ അബദ്ധത്തില്‍ കിണറ്റിലേക്ക് കാല്‍വഴുതി വീണ കൊഞ്ചിറ നാലുമുക്ക് വിളയില്‍ പ്രദീപിനെ ഒടുവിൽ രക്ഷപ്പെടുത്തി.രണ്ട് രാത്രിയും ഒന്നര പകലും കിണറ്റില്‍ കഴിഞ്ഞതിന് ശേഷമാണ് യുവാവിനെ രക്ഷപ്പെടുത്താനായത്. പ്രദീപ് കിണറ്റില്‍ വീണ കാര്യം മറ്റാരും അറിയാതിരുന്നത് ആണ് രക്ഷാപ്രവര്‍ത്തനം വൈകാന്‍ ഇടയാക്കിയത്.

വീടിനോട് ചേര്‍ന്നുളള കിണറ്റിന്റെ കൈവരിയിലിരുന്നായിരുന്നു ഫോണ്‍ ചെയ്തിരുന്നത്. പല തവണ പ്രദീപ് ഉച്ചത്തില്‍ വിളിച്ച്‌ കൂവിയിരുന്നെങ്കിലും ആരും കേട്ടില്ല. മാത്രമല്ല കൈയിലുണ്ടായിരുന്ന ഫോണ്‍ വെളളത്തില്‍ വീണ് കേടായിരുന്നു. ഇതില്‍ നിന്നും ഫോണ്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

വെളളിയാഴ്ച്ച ഉച്ചയ്ക്ക് കിണറിന് സമീപത്ത് കൂടെ പോയവരാണ് പ്രദീപിന്റെ ശബ്ദം കേട്ടത്. ഉടന്‍ തന്നെ നെടുമങ്ങാട് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് പ്രദീപിനെ പുറത്തെടുക്കുകയായിരുന്നു. ക്ഷീണിതനായിരുന്ന പ്രദീപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.