Kerala

ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് തരംഗം. ഇരുപതിൽ ഇരുപത് സീറ്റിലും ആധിപത്യം ഉറപ്പിച്ച് യുഡിഎഫ് മുന്നേറിയപ്പോൾ ഇടത് കോട്ടകൾ പോലും തകര്‍ന്നടിഞ്ഞു. ഇടത് മുന്നണിയുടെ ഉറച്ച കോട്ടകളിൽ പോലും അപ്രതീക്ഷിത മുന്നേറ്റമാണ് യുഡിഎഫ് ഉണ്ടാക്കിയത്.

ആലപ്പുഴയിലും കാസര്‍കോട്ടും മാത്രമാണ് ലീഡ് നില ആടി ഉലഞ്ഞത്. ആലപ്പുഴയിൽ എഎം ആരിഫും ഷാനിമോൾ ഉസ്മാനും ലീഡിൽ മാറിമാറി വരികയാണ്. കാസര്‍കോട്ട് ആദ്യ ഘട്ടത്തിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹൻ ഉണ്ണിത്താൻ വൻ ലീഡുണ്ടാക്കിയെങ്കിലും പിന്നീട് എൽഡിഎഫ് തിരിച്ച് പിടിച്ചു. വോട്ടെണ്ണെൽ പുരോഗമിക്കുന്പോൾ കാസര്‍കോട്ടെ ലീഡ് നില മാറിമറിയുകയാണ്.

പ്രതീക്ഷ തെറ്റിക്കാതെ വയനാട്ടിൽ രാഹുൽ ഗാന്ധിയും മലപ്പുറത്ത് പികെ കുഞ്ഞാലിക്കുട്ടിയും ലീഡ് ഒരു ലക്ഷം കടത്തി. ബിജെപി വിജയം പ്രതീക്ഷിച്ച തിരുവനന്തപുരത്ത് ഒരിടയ്ക്ക് കുമ്മനം രാജശേഖരൻ ഒന്നാം സ്ഥാനത്ത് വന്നെങ്കിലും പിന്നീടൊരിക്കലും ശശി തരൂരിന്റെ കുത്തക തകര്‍ക്കാനായില്ല. ഇടത് കോട്ടയായ ആറ്റിങ്ങലിലും പാലക്കാട്ടും ആലത്തൂരും സിറ്റിംഗ് എംപിമാര്‍ നിലം തൊട്ടില്ല. ആദ്യം മുതൽ ആറ്റിങ്ങലിൽ അടൂര്‍ പ്രകാശും പാലക്കാട്ട് വികെ ശ്രീകണ്ഠനും ആലത്തൂരിൽ രമ്യ ഹരിദാസും ആധിപത്യം നില നിര്‍ത്തി.

കണ്ണൂരിൽ പികെ ശ്രീമതി തുടക്കത്തിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ പോലും പിന്നീട് ഇടത് മുന്നണി പുറകിൽ പോയി. കെ സുധാകരന്റെ പടയോട്ടമാണ് പിന്നെ കണ്ടത്. അഭിമാന പോരാട്ടം നടന്ന വടകരയിൽ ആദ്യം ഉണ്ടായിരുന്ന ലീഡ് നിലനിര്‍ത്താൻ പി ജയരാജന് കഴിഞ്ഞില്ല. കെ മുരളീധരൻ വടകര പിടിക്കുന്ന അവസ്ഥയാണ് പിന്നീട് കണ്ടത്.

ഇടുക്കിയിലും കോട്ടയത്തും യുഡിഎഫിന് തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. ഇടുക്കിയിൽ ഡീൻ കുര്യാക്കോസിന്‍റെ ലീഡും ലക്ഷം കടന്നു. ഇടത് ശക്തികേന്ദ്രങ്ങളിൽ പോലും കടന്ന് കയറി കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. കോഴിക്കോട്ട് എംകെ രാഘവനെ മറികടക്കാൻ ഒരു ഘട്ടത്തിലും എ പ്രദീപ് കുമാറിന് കഴിഞ്ഞില്ല. എറണാകുളത്ത് ഹൈബി ഈഡൻ സുരക്ഷിത ലീഡ് എപ്പോഴും നിലനിര്‍ത്തി.

പത്തനംതിട്ടയിലായിരുന്നു വോട്ടെടുപ്പിന്റെ മറ്റൊരു കൗതുകം. സ്കോര്‍ ബോര്‍ഡിൽ വന്നും പോയുമിരുന്ന കെ സുരേന്ദ്രനെയും വീണ ജോര്‍ജ്ജിനെയും പിന്തള്ളി ആന്‍റോ ആന്‍റണി ആധിപത്യം നേടി. വിശ്വാസ സംരക്ഷണം വിഷയമാക്കി ശബരിമല സ്ഥിതി ചെയ്യുന്ന മണ്ഡലത്തിൽ മത്സരത്തിനിറങ്ങിയ കെ സുരേന്ദ്രനെ പിസി ജോര്‍ജ്ജ് പിന്തുച്ചെങ്കിലും ജോര്‍ജ്ജിന്‍റെ തട്ടകത്തിൽ പോലും സുരേന്ദ്രൻ മൂന്നാം സ്ഥാനത്തേക്ക് പോയി.

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയത്തിലേക്ക്. 25 ശതമാനം വോട്ടുകള്‍ എണ്ണി തീര്‍ന്നപ്പോള്‍ രാഹുല്‍ ഗാന്ധിക്ക് 1,12,064 വോട്ടിന്റെ ഭൂരിപക്ഷമാണുള്ളത്. വയനാട്ടില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.പി.സുനീര്‍ രണ്ടാം സ്ഥാനത്താണ്. 68,246 വോട്ടുകള്‍ മാത്രമാണ് സുനീര്‍ നേടിയിട്ടുള്ളത്. വോട്ടെണ്ണല്‍ തുടരുകയാണ്.

അതേസമയം, കേരളത്തില്‍ രാഹുല്‍ ഗാന്ധി തരംഗമെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുമ്പോഴും അമേഠിയില്‍ രാഹുലിന് തിരിച്ചടി ലഭിക്കുകയാണ്. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഏഴായിരത്തോളം വോട്ടുകള്‍ക്ക് രാഹുല്‍ പിന്നിലാണ്. ബിജെപി സ്ഥാനാര്‍ഥി സ്മൃതി ഇറാനിയാണ് അമേഠിയില്‍ ലീഡ് ചെയ്യുന്നത്. വയനാട്ടില്‍ ലീഡ് ചെയ്യുന്ന രാഹുലിന് സ്വന്തം മണ്ഡലമായ അമേഠിയില്‍ അടിതെറ്റുന്നത് കോണ്‍ഗ്രസിനും തിരിച്ചടിയാണ്.

രാജ്യത്ത് വീണ്ടും മോദി തരംഗമെന്ന സൂചന നല്‍കി വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകള്‍. വോട്ടെണ്ണല്‍ രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ എന്‍ഡിഎ സഖ്യം അധികാരത്തിലെത്തുമെന്ന് സൂചനകള്‍. ബിജെപിക്ക് തനിച്ച് ഭൂരിപക്ഷം കിട്ടാനും സാധ്യത തെളിയുകയാണ്. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ബിജെപിക്ക് തനിച്ച് 285 ഓളം സീറ്റില്‍ വിജയപ്രതീക്ഷ ഉണ്ട്. എന്‍ഡിഎ സഖ്യം 310 സീറ്റുകളില്‍ ഇപ്പോള്‍ ലീഡ് ചെയ്യുന്നുണ്ട്. പ്രതിപക്ഷ പാര്‍ട്ടികള്‍ എല്ലാവരും ഒന്നിച്ചാല്‍ തന്നെ എന്‍ഡിഎക്കൊപ്പം എത്താന്‍ സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. യുപിഎ ഇതുവരെ ലീഡ് ചെയ്തിരിക്കുന്നത് 107 സീറ്റുകളാണ്. മറ്റുള്ളവര്‍ 125 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. ജനവിധി തേടുന്ന വാരണാസിയിൽ മികച്ച ലീഡോഡെയാണ് മോദി മുന്നോട്ട് പോകുന്നത്.

രാജ്യത്ത് 542 ലോക്സഭ മണ്ഡലങ്ങളിലായി 8,000 സ്ഥാനാര്‍ത്ഥികളാണ് ലോക്സഭ തിരഞ്ഞെടുപ്പില്‍ ജനവിധി തേടിയത്. ഏഴ് ഘട്ടങ്ങളിലായി 66.88 ശതമാനം വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. 90 കോടിയില്‍ അധികം വോട്ടര്‍മാരാണ് വോട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയുടെ പൊതു തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഏറ്റവുമധികം പോളിങ് ശതമാനം രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്തവണത്തേത്.

2014ല്‍ കോണ്‍ഗ്രസിലെ അതികായനായ പി സി ചാക്കോയെ പരാജയപ്പെടുത്തി ഇന്നസെന്‍റ് പിടിച്ചെടുത്ത ചാലക്കുടി മണ്ഡലം വീണ്ടും യുഡിഎഫിന് അനുകൂലമാകുകയാണ്. 18.26 ശതമാനം വോട്ടുകള്‍ എണ്ണി തീര്‍ന്നപ്പോള്‍ 24271 വോട്ടുകള്‍ക്ക് മുന്നിലാണ് യുഡിഎഫിന്‍റെ ബെന്നി ബെഹനാന്‍. 60276 വോട്ടാണ് ഇടത് സ്ഥാനാര്‍ത്ഥി ഇന്നസെന്‍റ് നേടിയിരിക്കുന്നത്. 90046 വോട്ടുകളാണ് ഇതുവരെ ബെന്നി ബെഹനാന് ലഭിച്ചിരിക്കുന്നത്.

ചാലക്കുടിയിൽ വോട്ടിനെ സ്വാധീനിച്ചത് പ്രളയവും പ്രളയാനന്തര പ്രവര്‍ത്തനങ്ങളുമാണ്. മണ്ഡലത്തിലെ പ്രളയ ബാധിത മേഖലകൾ ഇടതിനെ കൈവിട്ടു. പ്രചാരണത്തിൽ ഇന്നസെന്‍റിനെതിരെ യുഡിഎഫിന്‍റെ ഏറ്റവും ശക്തമായ ആരോപണം പ്രളയത്തിൽ മണ്ഡലത്തിൽ എത്തിയില്ല എന്നതായിരുന്നു. കൊടുങ്ങല്ലൂർ, ആലുവ, കുന്നത്തുനാട്, അങ്കമാലി, പെരുമ്പാവൂർ എന്നീ മണ്ഡലങ്ങൾ ബെന്നി ബെഹനാന് അനുകൂലമായി വിധിയെഴുതി. ഇനി എണ്ണാൻ ഉള്ളതും പ്രളയ ബാധിത മേഖലകളാണ് എന്നിരിക്കെ യുഡിഎഫിന്‍റെ വിജയവും എല്‍ഡിഎഫിന്‍റെ പരാജയവും ഏകദേശം ഉറപ്പായിരിക്കുകയാണ്.

തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തി പോരുകയാണ് ബെന്നി ബെഹനാന്‍. ലീഡ് മാറ്റമില്ലാതെ തുടരുന്നുവെന്ന് വ്യക്തമായതോടെ വീട്ടിൽ പ്രവർത്തകരോടൊപ്പം ആഹ്ളാദത്തിലാണ് ബെന്നി ബെഹനാന്‍. തൃശൂരിലെ കയ്പ മംഗലം, കൊടുങ്ങല്ലൂർ, ചാലക്കുടി നിയമസഭാ മണ്ഡലങ്ങളും എറണാകുളത്തെ അങ്കമാലി, ആലുവ, പെരുമ്പാവൂർ, കുന്നത്തുനാട് നിയമസഭാ മണ്ഡലങ്ങളും ഉൾപ്പെടുന്നതാണ് ലോക്സഭാ മണ്ഡലം പരിധി.

പ്രചാരണത്തിനിടെ ഹൃദയാഘാതം മൂലം ആശുപത്രിയില്‍ കഴിയേണ്ടി വന്നിട്ടും എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ച പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും എംഎല്‍എമാര്‍ക്കും നന്ദി പറഞ്ഞ് ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹനാന്‍. മുന്നണി രാഷ്ട്രീയത്തെ എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് കേരളത്തില്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആദ്യ ഫല സൂചനകൾ പുറത്തുവരുമ്പോൾ കേരളത്തില്‍ യുഡിഎഫ് തരംഗം. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയുള്ള ഭരണ വിരുദ്ധ വികാരവും രാഹുല്‍ തരംഗവും അലയടിച്ചപ്പോള്‍ ഭൂരിപക്ഷം സീറ്റുകളിലും യുഡിഎഫ് മുന്നേറുകയാണ്. എല്‍ഡിഎഫിന്റെ കുത്തകയായ മണ്ഡലങ്ങളില്‍ പോലും യുഡിഎഫ് മുന്നേറുന്നു. എല്‍ഡിഎഫ് വിജയിക്കുമെന്ന് ഉറപ്പിച്ചിരുന്ന പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ലീഡ് ആദ്യ 2 മണിക്കൂറില്‍ 20,000 കഴിഞ്ഞു. മറ്റൊരു കുത്തക മണ്ഡലമായ ആറ്റിങ്ങലില്‍ തുടക്കം മുതല്‍ യുഡിഎഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശ് ലീഡ് ചെയ്യുകയാണ്. എല്‍ഡിഎഫ് വിജയമുറപ്പിച്ചിരുന്ന കാസര്‍കോട്ടും ആലത്തൂരും യുഡിഎഫിനു വലിയ മുന്നേറ്റം സാധ്യമായി. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ലീഡ് 2 മണിക്കൂറില്‍ അരക്ഷത്തിലേക്ക് എത്തി. എക്സിറ്റ് പോളുകള്‍ പ്രവചിച്ചതിനേക്കാള്‍ വലിയ വിജയത്തിലേക്കാണു യുഡിഎഫ് അടുക്കുന്നതെന്നാണ് ആദ്യഫലങ്ങള്‍ വ്യക്തമാക്കുന്നത്

 

 

ആലപ്പുഴ: എല്‍‍‍ഡിഎഫ് ഏറെ പ്രതീക്ഷ അര്‍പ്പിച്ച ആലപ്പുഴ മണ്ഡലത്തില്‍ ഷാനി മോള്‍ ഉസ്മാന്‍ കാഴ്ചവെയ്ക്കുന്നത് മിന്നുന്ന പോരാട്ടം. ലീഡ് നില മാറി മറിയുന്ന മണ്ഡലത്തില്‍ ആര് വിജയിക്കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ഓരോ നിമിഷവും ലീഡ് നില മാറി മറിയുന്നതിനാല്‍ ആലപ്പുഴ ആന്‍റി ക്ലെെമാക്സിലേക്ക് നീങ്ങുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്.

കഴിഞ്ഞ തവണ കെ സി വേണുഗോപാല്‍ മികച്ച വിജയം സ്വന്തമാക്കിയ മണ്ഡലത്തില്‍ ആരൂര്‍ എംഎല്‍എ എ എം ആരിഫിനെ ഇറക്കി വിജയിക്കാമെന്നായിരുന്നു എല്‍ഡിഎഫിന്‍റെ പ്രതീക്ഷ.

കേരളത്തിൽ എൽഡിഎഫിന്റെ ചരിത്രത്തിൽ ഏറ്റവും വലിയ തോല്‍വിയിലേക്ക് അടുക്കുന്നതിന്‍റെ സൂചന. ഏകപക്ഷീയമായ മുന്നേറ്റമാണ് മിക്ക മണ്ഡലങ്ങളിലും യുഡിഎഫ് കാഴ്ച വയ്ക്കുന്നത്. ആലപ്പുഴയും കാസർകോടും മാത്രമാണ് എൽഡിഎഫിന് ആശ്വാസം നൽകിയത്. എന്നാൽ ആലപ്പുഴയിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. തീരദേശ മണ്ഡലങ്ങളിൽ ഷാനിമോൾ ഉസ്മാൻ മേൽകൈ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

എൽഡിഎഫ് പ്രതീക്ഷയർപ്പിച്ച പാലക്കാടും കണ്ണൂരും വടകരയുമൊന്നും ഇപ്പോൾ വരുന്ന വോട്ട് കണക്കുകൾ പ്രകാരം അനുകൂലമല്ല. മലബാർ ജില്ലകളിൽ എൽഡിഎഫ് നടത്തിയത് ജീവൻമരണ പോരാട്ടമാണ്. എൽഡിഎഫ് മുൾമുനയിൽ നിൽക്കുന്ന അവസ്ഥയാണ് കാണുന്നത്. രാഷ്ട്രീയ നയങ്ങളും സമീപനങ്ങളും മാറേണ്ടിയിരുന്നു എന്ന് തെളിയിക്കുന്ന വിധി.

സിപിഎമ്മിനെ തോൽപ്പിക്കുക എന്ന അ‍ജ‍‍‍ണ്ട കൂടി ഈ തിരഞ്ഞെടുപ്പിനുണ്ടെന്ന് പറയേണ്ടി വരും. മുഖമന്ത്രി പിണറായി വിജയന്റെ ധർമ്മടം മണ്ഡലത്തിൽ പോലും എൽഡിഎഫിന് നേട്ടമില്ല. പെരിയ ഇരട്ടകൊലപാതകവും ശബരിമലയും സിപിഎമ്മിന് തിരിച്ചടിയായി എന്ന് വ്യക്തമാണ്.

ഇടത് മുന്നണി ഏറെ പ്രതീക്ഷ വച്ച മണ്ഡലങ്ങളിലൊന്നായ കൊല്ലത്തും യുഡിഎഫ് മുന്നേറുകയാണ്. 13.85 ശതമാനം വോട്ടുകള്‍ എണ്ണി തീര്‍ന്നപ്പോള്‍ 20000 ലേറെ വോട്ടുകളുടെ മുന്നേറ്റമാണ് ആര്‍എസ്പിയുടെ എന്‍ കെ പ്രേമചന്ദ്രന് നേടിയിരിക്കുന്നത്.

ഇടതുമുന്നണിയുടെ ശക്തി കേന്ദ്രങ്ങളായ പുനലൂരിലും ചടയമംഗലത്തും പ്രേമചന്ദ്രനാണ് ലീഡ് ചെയ്യുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ എന്‍ ബാലഗോപാലിന് 50192 വോട്ടുകള്‍ നേടാനായപ്പോള്‍ 72427 വോട്ടുകളാണ് ഇതുവരെ പ്രേമചന്ദ്രന് ലഭിച്ചിരിക്കുന്നത്.

കേരളവും കേന്ദ്രവും ആകാംക്ഷയോടെ കാത്തിരുന്ന പത്തനംതിട്ടയിൽ മൽസരം യുഡിഎഫും ബിജെപിയും തമ്മിൽ. എന്നാൽ ഏറെ അമ്പരപ്പിക്കുന്നത് പി.സി ജോർജിന്റെ മണ്ഡലമായ പൂഞ്ഞാറിൽ കെ.സുരേന്ദ്രൻ മൂന്നാമതായി. 2217 വോട്ടുകളാണ് പൂഞ്ഞാറിൽ സുരേന്ദ്രന് ലഭിച്ചത്. പൂഞ്ഞാർ മണ്ഡലത്തിൽ യുഡിഎഫാണ് ഒന്നാമത്. എൽഡിഎഫ് രണ്ടാമത് നിൽക്കുന്നു. പി.സി ജോർജിന്റെ നിലപാടിന് വലിയ തിരിച്ചടിയാണ് പൂഞ്ഞാറിലെ വോട്ടർമാർ നൽകിയിരിക്കുന്നത്. എൽഡിഎഫ് സ്ഥാനാർഥി വീണാ ജോർജ് സ്വന്തം മണ്ഡലമായ ആറൻമുളയിൽ പോലും പിന്നിലായി. ഇതുവരെയുള്ള വോട്ടെണ്ണൽ ഘട്ടത്തിൽ ഒരിക്കൽ പോലും എൽഡിഎഫിന് മുന്നിലെത്താനായില്ല. കേരളത്തിലെ 20 മണ്ഡലങ്ങളിലും യുഡിഎഫ് വമ്പിച്ച ലീഡ് നിലനിർത്തി മുന്നേറുന്ന കാഴ്ചയാണ് വ്യക്തമാകുന്നത്.

ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും ശക്തമായ ത്രികോണ മൽസരങ്ങളാണ് പത്തനംതിട്ടയിൽ നടക്കുന്നത്. ശബരിമല സജീവ ചർച്ചയായ മണ്ഡ‍ലത്തിൽ ബിജെപി ശക്തമായാ മൽസരമാണ് നടത്തിയത്. സിറ്റിങ് എംപി ആന്റോ ആന്റണിയും ഇടതുമുന്നണി സ്ഥാനാർഥിയായ ആറൻമുള എംഎൽഎ വീണ ജോർജും തമ്മിലുള്ള മൽസരത്തിന്റെ ഗ്രാഫ് കുത്തനെ മാറിയതും ത്രികോണമൽസരത്തിനു മൂർച്ച കൂടിയതും ശബരിമലയുടെ പോരാളിയായി ബിജെപി ഉയർത്തിക്കൊണ്ടുവന്ന കെ. സുരേന്ദ്രൻ രംഗത്തെത്തിയതോടെയാണ്. ശബരിമല ഏറ്റവും വലിയ തിരഞ്ഞെടുപ്പു വിഷയമാകുന്ന മണ്ഡലമാണ് പത്തനംതിട്ട. അതിന്റെ പരുക്കേൽക്കുന്നത് ഇടതുപക്ഷത്തിനാണെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തിയിരുന്നു.

ഇടുക്കിയില്‍ യുഡിഎഫ് സ്ഥാനാർഥി ഡ‍ീൻ കുര്യാക്കോസിന് വ്യക്തമായ മുന്നേറ്റം. പതിനഞ്ച് ശതമാനം വോട്ടുകൾ എണ്ണിക്കഴിയുമ്പോൾ ഡീനിന്റെ ലീഡ് 25000 കടന്നു. ജോയ്സ് ജോർജ് ഏറെ പിന്നിലാണ്.

ഇതേ ചലനം തന്നെയാണ് ആലപ്പുഴ ലോകസഭാമണ്ഡലത്തിലും കണ്ടത്. യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ 1717 വോട്ടിന് മുന്നിലായിരുന്നു. എന്നാലിപ്പോൾ ആലപ്പുഴയിൽ എൽഡിഎഫ് സ്ഥാനാർഥി എം.എ ആരിഫ് നേരിയ ലീഡ് നേടിയിട്ടുണ്ട്. 1686 വോട്ടിന് എൽഡിഎഫ് മുന്നിലെത്തി. ആലപ്പുഴ എന്ന ഒരേയൊരു മണ്ഡലത്തിലാണ് എൽഡിഎഫ് മുന്നിലേക്ക് എത്തുന്നത്.

എൽഡിഎഫിന് വേരോട്ടമുള്ള മണ്ഡലമാണ് ആലപ്പുഴ. അവിടെയാണ് ആരിഫ് ലീഡ് നിലനിർത്തുന്നത്. യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനാണ് തൊട്ടുപിന്നിൽ. മൂന്നാമത് എൻഡിഎയുടെ സ്ഥാനാർഥി ഡോ. കെ.എസ്. രാധാകൃഷ്ണനാണ്. അമ്പലപ്പുഴ, ഹരിപ്പാട്, കരുനാഗപ്പള്ളി മണ്ഡലങ്ങളിൽ ഷാനിമോൾക്കാണ് ലീഡ്. ചേർത്തല, ആലപ്പുഴ, അരൂർ മണ്ഡലത്തിൽ ആരിഫും മുന്നിലുണ്ട്.

കേരളത്തിൽ ഇരുപത് സീറ്റിലും ലീഡ് നേടി യുഡിഎഫ് മുന്നേറ്റം തുടരുകയാണ്. എൽഡിഎഫും എൻഡിഎയും ഒരിടത്തും ലീഡ‍് ചെയ്യുന്നില്ല. സിപിഎം ശക്തികേന്ദ്രമായ പാലക്കാട് യുഡിഎഫ് സ്ഥാനാർഥി വി കെ ശ്രീകണ്ഠൻ ആണ് ലീഡ് ചെയ്യുന്നത്. എൽഡിഎഫ് സ്ഥാനാർഥി എംബി രാജേഷ് പിന്നിലാണ്. 28000ത്തോളം വോട്ടിന്റെ ലീ‍ഡുണ്ട് ശ്രീകണ്ഠൻ.

ആലത്തൂരിൽ എൽഡിഎഫ് സ്ഥാനാർഥി പികെ ബിജു പിന്നിലാണ്. തിരുവനന്തപുരത്ത് എൽഡിഎഫ് സ്ഥാനാർഥി സി ദിവാകരൻ മൂന്നാം സ്ഥാനത്താണ്. ശശി തരൂർ ലീഡ് ചെയ്യുന്ന മണ‍്ഡലത്തിൽ ബിജെപിയുടെ കുമ്മനം രാജശേഖരൻ ആണ് രണ്ടാം സ്ഥാനത്ത്.

*കണ്ണൂരില്‍ കെ സുധാകരൻ മുന്നിൽ

*വടകരയിൽ കെ മുരളീധരൻ മുന്നില്‍

*എറണാകുളത്ത് ഹൈബി ഈഡന്‍ മുന്നില്‍

‌*മലപ്പുറത്ത് പി.കെ.കുഞ്ഞാലിക്കുട്ടിക്കാണ് ലീഡ്

*പൊന്നാനിയില്‍ യുഡിഎഫ് മുന്നില്‍

*ആലത്തൂരില്‍ രമ്യ ഹരിദാസിന് ലീഡ്

*കാസര്‍കോട് രാജ്മോഹൻ ഉണ്ണിത്താൻ മുന്നില്‍

*പാലക്കാട് വി കെ ശ്രീകണ്ഠന് ലീഡ്

*തൃശൂരില്‍ ടി.എന്‍.പ്രതാപൻ ലീഡ് ചെയ്യുന്നു

*വയനാട്ടില്‍ രാഹുല്‍ ഗാന്ധി മുന്നില്‍

*കോഴിക്കോട് യുഡിഎഫ് ലീഡ്.

*ഇടുക്കിയിൽ ഡീൻ കുര്യാക്കോസിന് ലീഡ്

*കോട്ടയത്ത് തോമസ് ചാഴികാടൻ മുന്നിൽ

*പത്തനംതിട്ടയില്‍ ആന്റോ ആന്റണി മുന്നിൽ

*ആലപ്പുഴയിൽ ഷാനിമോള്‍ ഉസ്മാൻ മുന്നിൽ

രാജ്യം ഉറ്റുനോക്കുന്ന വോട്ടെണ്ണലിൽ എൻഡിഎ കുതിപ്പ്. ലീഡ് മുന്നൂറും കടന്ന് മുന്നേറുകയാണ്. എൻഡിഎ– 327, യുപിഎ– 110, എംജിബി – 17, മറ്റുള്ളവർ -98.

സിപിഎം ശക്തികേന്ദ്രമായ പാലക്കാട് യുഡിഎഫിന്റെ വന്‍ മുന്നേറ്റം. സിപിഎം അടി പതറുന്ന കാഴ്ചയിലേക്കാണ് കാര്യങ്ങളുടെ ഇപ്പോഴത്തെ പോക്ക്. പാലക്കാട്ടെ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ ആറിടത്തും യുഡിഎഫ് സ്ഥാനാര്‍ഥി വി കെ ശ്രീകണ്ഠൻ മുന്നിട്ട് നിൽക്കുകയാണ്. ഒരിടത്ത് മാത്രമാണ് എൽഡിഎഫിന്റെ എം.ബി.രാജേഷ് ലീഡ് ചെയ്തിരിക്കുന്നത്. ബിജെപി സ്ഥാനാർഥി കൃഷ്ണകുമാര്‍ സിയാണ് മൂന്നാം സ്ഥാനത്ത്. പാലക്കാട് നഗര മണ്ഡലത്തില്‍ ബിജെപിയാണ് മുന്നില്‍.

സിപിഎം ശക്തികേന്ദ്രങ്ങളിലെ പിന്നോട്ടുപോക്ക് പാര്‍ട്ടിയില്‍ പൊട്ടിത്തറി ഉണ്ടാക്കുമെന്ന് ഉറപ്പ്. നിലവിലെ കണക്ക് അനുസരിച്ച് പട്ടാമ്പി, ഷൊർണൂർ, ഒറ്റപ്പാലം, കോങ്ങാട്, മണ്ണാർക്കാട് എന്നിവിടങ്ങളിൽ യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷമാണ് ലഭിച്ചിരിക്കുന്നത്. മലമ്പുഴയിൽ മാത്രമാണ് എൽഡിഎഫിന് മേൽക്കൈ ഉള്ളത്. സിപിഎം ജയം ഉറപ്പിച്ച മണ്ഡലങ്ങളിലൊന്നാണ് പാലക്കാട്.

Copyright © . All rights reserved