ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 13 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. നാലിടത്ത് തീരുമാനമായില്ല. വയനാട്, വടകര, ആലപ്പുഴ, ആറ്റിങ്ങല്‍ സീറ്റുകളിലാണ് പ്രഖ്യാപനം വൈകുന്നത്.
എറണാകുളത്ത് കെ.വി. തോമസിനെ ഒഴിവാക്കി ഹൈബി ഈഡന്‍ എം.എല്‍.എയെ ലോക്സഭയിലേക്ക് മല്‍സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു.
ഡീന്‍ കുര്യാക്കോസ് (ഇടുക്കി), ബെന്നി ബെഹനാന്‍ (ചാലക്കുടി), ആന്റോ ആന്റണി (പത്തനംതിട്ട), ടി.എന്‍.പ്രതാപന്‍ (തൃശൂര്‍), കൊടിക്കുന്നില്‍ സുരേഷ് (മാവേലിക്കര), ശശി തരൂര്‍ (തിരുവനന്തപുരം), എം.കെ രാഘവന്‍ (കോഴിക്കോട്), വി.കെ ശ്രീകണ്ഠന്‍ (പാലക്കാട്), രമ്യ ഹരിദാസ്(ആലത്തൂര്‍), രാജ്മോഹൻ ഉണ്ണിത്താൻ (കോസർകോട്) ,രമ്യ ഹരിദാസ്(ആലത്തൂര്‍) എന്നിങ്ങനെയാണ് 13 മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ.
നാലിടത്തു തീരുമാനമായില്ല. വയനാട്, ആലപ്പുഴ, ആറ്റിങ്ങല്‍, വടകര മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ തീരുമാനിച്ചില്ലെന്ന് മുല്ലപ്പളളി പറഞ്ഞു. ഇവിടങ്ങളിൽ പ്രഖ്യാപനം ഞായറാഴ്ച ഉണ്ടാകും. തര്‍ക്കം മൂലമല്ല മൂന്നിടത്ത് വൈകുന്നത്. കൂടുതല്‍ ചര്‍ച്ച ആവശ്യമായതിനാലാണ്. ഉമ്മന്‍ ചാണ്ടിയുമായി അഭിപ്രായവ്യത്യാസമില്ലെന്നും ചെന്നിത്തല ഡൽഹിയിൽ മാധ്യമങ്ങളോടു പറഞ്ഞു. വയനാട്ടില്‍ അഞ്ച് പേരുകള്‍ പരിഗണനയിലുണ്ട്. ആലപ്പുഴയിലും ആറ്റിങ്ങലിലും മൂന്നുവീതം പേരുകളും പരിഗണനയിലുണ്ട്
ലോക്സഭാ തിരഞ്ഞെടുപ്പിൽ എറണാകുളത്ത് തനിക്കു സീറ്റ് നിഷേധിച്ചതിൽ ദുഃഖമുണ്ടെന്ന് കോൺഗ്രസ് നേതാവ് കെ.വി തോമസ്. തന്നെ ഒഴിവാക്കിയത് ഞെട്ടലുണ്ടാക്കി.
ഒഴിവാക്കുമെന്ന സൂചനകളൊന്നും നല്‍കിയില്ല. പറയാത്തതിലാണ് ഏറെ ദുഃഖം. എന്റെ അയോഗ്യത എന്താണെന്ന് പാര്‍ട്ടി പറയണം. താന്‍ ഒരുഗ്രൂപ്പിന്റെയും ഭാഗമല്ല. പ്രായമായത് തന്റെ തെറ്റല്ല. ആകാശത്തുനിന്ന് പൊട്ടിവീണ ആളല്ല താന്‍. പാര്‍ട്ടിക്ക് തന്നെ വേണ്ടെങ്കില്‍ സാമൂഹികസേവനവുമായി മുന്നോട്ടുപോകും. ഹൈബിയെ പിന്തുണയ്ക്കുമോ എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല.
സുഹൃത്തുക്കളുമായി ആലോചിച്ച് തുടര്‍തീരുമാനമെടുക്കുമെന്നും കെ.വി. തോമസ് മാധ്യമങ്ങളോടു പറഞ്ഞു. എറണാകുളത്തു തനിക്കു പകരം ഹൈബി ഈഡനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച വാർത്തയോടു പ്രതികരിക്കുകയായിരുന്നു കെ.വി. തോമസ്. ഇതിനിടെ കെ.വി. തോമസിനെ അനുനയിപ്പിക്കാന്‍ നീക്കങ്ങൾ തുടങ്ങി. കെ.വി.തോമസ് ഞായറാഴ്ച സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. മന്‍മോഹന്‍ സിങ്ങും മുകുള്‍വാസ്നികും കെ.വി.തോമസുമായി ഫോണില്‍ സംസാരിച്ചു.
പാര്‍ട്ടി ഏല്‍പിച്ച ദൗത്യം ആത്മാര്‍ഥതയോടെ നിറവേറ്റുമെന്ന് എറണാകുളം സ്ഥാനാർഥി ഹൈബി ഈഡന്‍. കെ.വി. തോമസ് പക്വതയുളള നേതാവാണ്. അദേഹം പിന്തുണയ്ക്കും.
കെവി തോമസിന്റെ ഗൈഡന്‍സിന് കീഴിലാകും താന്‍ മല്‍സരിക്കുക. ഹൈക്കമാന്‍ഡ് അദേഹത്തിന് വലിയ ചുമതല നല്‍കുമെന്നും ഹൈബി പറഞ്ഞു. കെ.വി. തോമസിനെ ഒഴിവാക്കിയതല്ലെന്നു യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ പറഞ്ഞു. കെ.വി.തോമസിന് പാര്‍ട്ടി വലിയ സ്ഥാനം നല്‍കുമെന്നും ബെന്നി ബെഹനാന്‍ കൂട്ടിച്ചേർത്തു.
കാസര്‍കോട് യു.ഡി.എഫിന് ബാലികേറാമലയല്ലെന്ന് കോൺഗ്രസ് സ്ഥാനാർഥി രാജ്മോഹന്‍ ഉണ്ണിത്താന്‍. തികഞ്ഞ വിജയപ്രതീക്ഷയാണ് കാസർകോടുള്ളത്. അക്രമരാഷ്ട്രീയത്തിനെതിരായ വിധിയെഴുത്തായിരിക്കും മണ്ഡലത്തിൽ. കാസർകോടിനു തന്നെ നന്നായറിയാം. മലബാറിന്റെ സ്നേഹം ആവോളം അനുഭവിച്ച വ്യക്തിയാണ് താൻ. വിജയിച്ച് എംപിയായി താൻ പാർലമെന്റിൽ പോയിരിക്കും. രാഹുൽ ഗാന്ധിയുടെ സന്ദർശനം കാസർകോടിനെ ഇളക്കി മറിച്ചിരിക്കുകയാണ്. 50 വർഷത്തെ തന്റെ രാഷ്ട്രീയപ്രവർത്തനത്തിന് ലഭിച്ച അംഗീകാരമാണിതെന്നും രാജ്മോഹൻ ഉണ്ണിത്താൻ മാധ്യമങ്ങളോടു പറഞ്ഞു.
കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയും കെ.സി.വേണുഗോപാലും മുല്ലപ്പളളി രാമചന്ദ്രനും മത്സരിക്കില്ല. ഇക്കാര്യം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് വ്യക്തമാക്കിയത്. സംസ്ഥാനത്ത് യുഡിഎഫിന് അനുകൂലമായ സാഹചര്യമാണെന്നും, മറ്റേതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് മുന്നോട്ട് വയ്ക്കാൻ സാധിക്കാത്ത അത്രയും മികച്ച പട്ടികയാണ് കേരളത്തിൽ വരുന്നതെന്നും മുല്ലപ്പളളി പറഞ്ഞു.
കെ.സി.വേണുഗോപാലിന് കേന്ദ്ര നേതൃത്വത്തിൽ തിരക്കുകളുണ്ടെന്നും ഉമ്മൻ ചാണ്ടി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കേരള രാഷ്ട്രീയത്തിലാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേന്ദ്രത്തിൽ ഫാസിസ്റ്റ് ഭരണത്തിനും, സംസ്ഥാനത്ത് ആയിരം ദിവസം പൂർത്തിയാക്കിയ പിണറായി സർക്കാരിന്റെ ദുർഭരണത്തിനും എതിരായാണ് ജനം വോട്ട് ചെയ്യുകയെന്ന് മുല്ലപ്പളളി രാമചന്ദ്രൻ പറഞ്ഞു.
വൈകുന്നേരം 6.30 ന് സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. ഉമ്മൻ ചാണ്ടിയെ സ്ഥാനാർത്ഥിയാക്കാൻ അവസാനവട്ട ശ്രമം നടത്തിയെങ്കിലും അദ്ദേഹം തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു. സ്ക്രീനിങ് കമ്മിറ്റി ചാണ്ടിയെ ഡൽഹിക്ക് വിളിപ്പിച്ചെങ്കിലും അദ്ദേഹം പോയില്ല. ഇതിന് പിന്നാലെയാണ് ഉമ്മൻ ചാണ്ടി സ്ഥാനാർത്ഥിയാകില്ലെന്ന് ചെന്നിത്തലയും മുല്ലപ്പളളിയും വ്യക്തമാക്കിയത്.
വയനാട് സീറ്റിൽ ടി.സിദ്ദിഖോ, ഷാനിമോൾ ഉസ്മാനോ എന്ന തർക്കം നിലനിൽക്കുകയാണ്. ആലപ്പുഴയിൽ കെ.സി.വേണുഗോപാൽ മത്സരിക്കില്ല. ഇടുക്കിയിൽ ജോസഫ് വാഴക്കനോ അല്ലെങ്കിൽ ഡീൻ കുര്യാക്കോസോ സ്ഥാനാർത്ഥിയാകും. എറണാകുളത്ത് കെ.വി.തോമസോ, ഹൈബി ഈഡനോ എന്ന കാര്യത്തിലും തീരുമാനമായില്ല.
പത്തനംതിട്ടയിൽ ആന്റോ ആന്റണി തന്നെയാകും സ്ഥാനാർത്ഥി. ടി.എൻ.പ്രതാപൻ തൃശ്ശൂരിലും ബെന്നി ബെഹനാൻ ചാലക്കുടിയിലും മത്സരിച്ചേക്കും. കണ്ണൂരിൽ കെ.സുധാകരൻ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചു. വേണുഗോപാലിന്റെ ഒഴിവിൽ ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാനെ പരിഗണിക്കുന്നുണ്ട്. ആറ്റിങ്ങലിൽ അടൂര്‍ പ്രകാശാവും സ്ഥാനാർത്ഥി. പാലക്കാട്ട് വി.കെ.ശ്രീകണ്ഠനും ആറ്റിങ്ങലിൽ രമ്യ ഹരിദാസിനുമാണ് സാധ്യത.
കേരളത്തിൽ പ്രായ പൂർത്തിയാവാത്ത അമ്മമാരുടെ എണ്ണത്തിൽ വർധനയെന്ന് റിപ്പോർട്ട്. വിദ്യാഭ്യാസ നിലവാരം ഉൾപ്പെടെ ഉയർന്ന് നിൽക്കുന്ന കേരളത്തിൽ 19 വയസ്സിന് താഴെയുള്ള 22,552 അമ്മമാര്‍ ഉണ്ടെന്നാണ് പുതിയ റിപ്പോർട്ട്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ പുറത്ത് വിട്ട സ്റ്റേറ്റ് ഇക്കണോമിക് ആൻഡ് സ്റ്റാറ്റിസ്റ്റിക്കൽ വകുപ്പ് റിപ്പോർട്ട് 2019 ലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2017 ലെ വിവരങ്ങൾ പ്രകാരമാണ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്.
ഇതുപ്രകാരം 2017ൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത പ്രസവങ്ങളില്‍ 4.48 ശതമാനം 15 നും 19 നും ഇടയിലുള്ള പെണ്‍കുട്ടികളാണെന്നാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. നഗര പ്രദേശങ്ങളിൽ 16,639 പ്രസവങ്ങളും, ഗ്രാമങ്ങളിൽ 5,913 പ്രസവങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഗ്രാമ പ്രദേശങ്ങളിലെ കണക്കുകള്‍ പ്രകാരം രണ്ടാം പ്രസവത്തിനെത്തിയ 137 പേര്‍ 19 വയസിൽ താഴെയുള്ളവരാണ്. ഇതിന് പുറമെ 48 പേർ മൂന്നാം പ്രസവത്തിനും, 37 പേർ നാലാമത്തെ പ്രസവത്തിനുമാണ് എത്തിയതെന്നും കണക്കുകളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ തയ്യാറാക്കി റിപ്പോർട്ട് പറയുന്നു.
നഗര പ്രദേങ്ങളിലും ഈ കണക്കുകളിൽ വലിയ മാറ്റമില്ലെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. 16,639 പേരിൽ 298 പേരാണ് 19 വയസിനിടെ രണ്ടാം പ്രസവത്തിന് എത്തിയിട്ടുള്ളത്. 21 പേർ മുന്നാമത്തെ കുഞ്ഞിന് ജൻമം നൽകിയെന്നും റിപ്പോർട്ട് പറയുന്നു. റിപ്പോർട്ട് ചെയ്തിട്ടുള്ള 22,552 പേരിൽ 11 അമ്മമാർ 15 വയസിൽ താഴെയുള്ളവരാണെന്നുമാണ് വിവരം.
അതേസമയം, മതപരമായ കണക്കുകൾ പ്രകാരം മുസ്ലീം വിഭാഗങ്ങളിലാണ് 15-19നും പ്രായത്തിനിടയിലുള്ള അമ്മമാർ കുടുതലുള്ളതെന്നും പറയുന്നു. 17,082 പേരാണ് ഈ പ്രായ പരിധിയിൽ പെടുന്നവരുള്ളത്. ഹിന്ദു വിഭാഗത്തിൽ ഇത് 4734 എണ്ണവും ക്രിസ്ത്യൻ വിഭാഗത്തിൽ 702 ഉം പേർ ഉൾപ്പെടുന്നു.
ഇത്തരത്തിൽ ചെറിയ പ്രായത്തിൽ തന്നെ അമ്മമാരായവരിൽ 17,202 പേർ പത്താം ക്ലാസിനും ബിരുദത്തിനും ഇടയിൽ വിദ്യാഭ്യാസം നേടിയവരാണ്. എന്നാൽ 86 പേർ നിരക്ഷരരും, 91 പേർ പ്രാഥമിക വിദ്യാഭ്യാസത്തിൽ ചുവടെയുള്ളവരുമാണെന്നും വ്യക്തമാക്കുമ്പോൾ 3,420 പേർ തങ്ങളുടെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്താൻ തയ്യാറായില്ലെന്നും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടിക സംബന്ധിച്ച് സ്ക്രീനിങ് കമ്മിറ്റിയില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയായി. പട്ടിക സംബന്ധിച്ച് തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് മുകുള്‍ വാസ്നിക് പറഞ്ഞു. പട്ടിക കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയില്‍ സമര്‍പിക്കും. ഉമ്മന്‍ചാണ്ടി മല്‍സരിക്കുമോ എന്നതിന് മുകുള്‍ വാസ്നിക് മറുപടി പറഞ്ഞില്ല.
സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അതൃപ്തി പരസ്യമാക്കി ഉമ്മന്‍ചാണ്ടി ഇന്നത്തെ ചര്‍ച്ചകളില്‍ നിന്ന് വിട്ടുനിന്നിരുന്നു. വയനാട്ടില്‍ ടി.സിദ്ദിഖിന് സീറ്റ് നല്‍കുന്നതിനെ ഐ ഗ്രൂപ്പ് എതിര്‍ത്തതാണ് പ്രധാനമായും അദ്ദേഹത്തെ ചൊടിപ്പിച്ചത്.
പതിനാറുസീറ്റില്‍ ഏഴിലും അനിശ്ചിതത്വം തന്നെ നിലനില്‍ക്കുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. ആലപ്പുഴ, കാസര്‍കോട്, വയനാട്, വടകര സീറ്റുകളില്‍ ആണ് ആശയക്കുഴപ്പം വന്നത്. എറണാകുളത്തെ സ്ഥാനാര്‍ഥിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കും.
സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും എന്ന് തന്നെയാണ് സൂചന. വയനാട് സീറ്റിൽ ഷാനി മോൾ ഉസ്മാൻ മൽസരിക്കുമോ എന്നതാണ് ഡൽഹിയിൽ ഉയരുന്ന പ്രധാനചോദ്യം. ഐ ഗ്രൂപ്പ് ഷാനിമോൾക്കു വേണ്ടി ഉറച്ചു നിൽക്കുമ്പോൾ ടി.സിദിഖാണ് എ യുടെ നോമിനി. ചാലക്കുടി ബെന്നി ബഹനാന് നൽകുന്നതിനാൽ വയനാട് കിട്ടിയേ മതിയാകൂ എന്ന് ഐ ഗ്രൂപ്പ്.
ആറ്റിങ്ങലിൽ അടൂർ പ്രകാശും തൃശൂരിൽ ടി.എൻ പ്രതാപനും ആലത്തൂരിൽ രമ്യ ഹരിദാസും പാലക്കാട് വി.കെ ശ്രീകണ്ഠനും സീറ്റുറപ്പിച്ചു. വടകരയിൽ മുല്ലപ്പള്ളി ഇല്ലെങ്കിൽ വിദ്യാ ബാലകൃഷ്ണന്റെ പേരിനാണ് മുൻതൂക്കം.
കാസർകോടും ആലപ്പുഴയിലും പത്തനംതിട്ടയിലും ചിത്രം തെളിഞ്ഞിട്ടില്ല. ഇടുക്കിയിൽ ഡീൻ കുര്യാക്കോസിന് തന്നെയാണ് പ്രഥമ പരിഗണന. എറണാകുളത്ത് ഗ്രൂപ്പിനതീതമായി ഹൈബി ഈഡന്റ പേര് നിർദേശിക്കപ്പെട്ടിട്ടുണ്ടെങ്കിലും അന്തിമ തീരുമാനം ഹൈക്കമാൻഡിന്‍റേതാകും.
പത്തനംതിട്ട ലോക്സഭാ സീറ്റിനായി ബിജെപിയിൽ പിടിവലി. കേരളം ഉൾപ്പെടെ ആദ്യ മൂന്ന് ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ ബിജെപി സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി വൈകീട്ട് നാലിന് ഡൽഹിയിൽ ചേരും.
പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയാകാന്‍ ബിജെപിയില്‍ നേതാക്കളുടെ പോരാട്ടം
കെ.സുരേന്ദ്രന്‍, പി.എസ്.ശ്രീധരന്‍ പിള്ള, എം.ടി.രമേശ് എന്നിവര്‍ രംഗത്ത്
*താല്‍പര്യം അറിയിച്ച് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും
തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്റെ സ്ഥാനാർഥിത്വം ഉറപ്പിച്ചു കഴിഞ്ഞതാണ്. പത്തനംതിട്ടയിൽ കെ സുരേന്ദ്രനാണ് ഏറ്റവുമധികം സാധ്യത. അൽഫോൺസ് കണ്ണന്താനം, എം.ടി രമേശ്, പി എസ് ശ്രീധരൻപിള്ള വരും പത്തനംതിട്ടയ്ക്കായി കച്ചമുറുക്കി നിൽക്കുന്നു.
ശ്രീധരൻ പിള്ള മിക്കവാറും പുറത്തായേക്കും. തുഷാർ വെള്ളാപ്പള്ളി മൽസരിക്കില്ലെങ്കിൽ തൃശൂരിൽ ടോം വടക്കന് സാധ്യത തെളിയും. വടക്കന്റ പേര് സംസ്ഥാന നേതൃത്വം നൽകിയ പട്ടികയിലില്ല. നിർബന്ധിച്ചാൽ മൽസരിക്കാമെന്ന നിലപാടിലാണ് സുരേഷ് ഗോപി. പാലക്കാട് ശോഭ സുരേന്ദ്രൻ, സി കൃഷ്ണകുമാർ, ആറ്റിങ്ങൽ പി കെ കൃഷ്ണദാസ്, ആലപ്പുഴയിൽ കെ എസ് രാധാകൃഷ്ണനോ, ബി ഗോപാലകൃഷ്ണനോ മൽസരിച്ചേക്കും.
മലപ്പുറം: പൊന്നാനിയില്‍ പിതാവ് പൊള്ളലേറ്റു മരിച്ച കേസില്‍ അറസ്റ്റിലായ മകനെ കോടതി റിമാന്‍ഡ് ചെയ്തു. പൊന്നാനി ഈശ്വരമംഗലം കോട്ടത്തറ സ്വദേശി മാമ്പ്ര നാരായണന്‍(65) പൊള്ളലേറ്റ് മരിച്ച കേസില്‍ മകന്‍ വിനോദി (27)നെയാണ് പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്.ഒരാഴ്ച മുമ്പാണ് മരണത്തിനാസ്പദമായ സംഭവം.
മദ്യപിച്ച് വീട്ടിലെത്തിയ മകന്‍ പിതാവ് കിടക്കുന്നതിനടുത്തുള്ള വസ്ത്രങ്ങളും പുതപ്പും കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു. വര്‍ഷങ്ങളായി കിടപ്പിലായ നാരായണന്റെ ദേഹത്തേക്കും തീ പടര്‍ന്നു. കിടപ്പിലായതിനാല്‍ ഇയാള്‍ക്ക് രക്ഷപ്പെടാനും കഴിഞ്ഞില്ല. ശരീരമാസകലം പൊള്ളലേറ്റ നിലയില്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച നാരായണനെ പരുക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് നാരായണന്‍ മരണത്തിന് കീഴടങ്ങിയത്.
ന്യൂഡല്‍ഹി: ബി.ജെ.പി, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പട്ടിക ഇന്ന് പുറത്തുവിട്ടേക്കും. ഇരുപാര്‍ട്ടികളുടെയും തെരഞ്ഞെടുപ്പ് കമ്മറ്റി യോഗങ്ങള്‍ ഇന്ന് ഡല്‍ഹിയില്‍ നടക്കാനിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച് അന്തിമ തീരുമാനം രാഹുല്‍ ഗാന്ധിയാണ് കൈകൊള്ളുക. ഹൈക്കമാന്റ് സമ്മര്‍ദ്ദമില്ലെങ്കില്‍ കേരളത്തില്‍ മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സി വേണുഗോപാല്‍ എന്നിവര്‍ മത്സരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മറ്റി യോഗത്തിന് ശേഷം മാത്രമെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടതുള്ളുവെന്നാണ് രാഹുല്‍ ഗാന്ധി അടക്കമുള്ള ദേശീയ നേതാക്കളുടെ നിലപാട്.
വടകര, വയനാട്, എറണാകുളം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, ആറ്റിങ്ങല്‍ സീറ്റുകളിലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ധാരണയിലെത്താന്‍ ഇതുവരെ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. വടകര,വയനാട്, എറണാകുളം, ഇടുക്കി ,പത്തനംതിട്ട, ആലപ്പുഴ, ആറ്റിങ്ങല്‍ സീറ്റുകളിലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ധരണയിലെത്താന്‍ ഇതുവരെ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. നേരത്തെ പത്തനംതിട്ടയില്‍ ഉമ്മന്‍ ചാണ്ടി മത്സരിക്കുമെന്നായിരുന്നു അഭ്യൂഹങ്ങള്‍. ഉമ്മന്‍ ചാണ്ടി മത്സരിച്ചില്ലെങ്കില്‍ പകരം ആന്റോ ആന്റണി സ്ഥാനാര്‍ത്ഥിയാകും. ആലപ്പുഴയില്‍ കെ.സി വേണുഗോപാലിന് പകരം ഷാനി മോള്‍ ഉസ്മാനെയോ അടൂര്‍ പ്രകാശിനെയോ പാര്‍ട്ടി പരിഗണിക്കാനാവും സാധ്യത. വയനാട്ടില്‍ കെ.സി വേണുഗോപാല്‍ മത്സരിക്കണമെന്ന് നേതൃത്വത്തിന്റെ ആവശ്യം. വേണുഗോപാല്‍ ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
വടകരയില്‍ മുല്ലപ്പള്ളി മത്സരിക്കില്ലെങ്കില്‍ ആര്‍.എം.പി നേതാവ് കെ.കെ രമയെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാന്‍ ശ്രമങ്ങളുണ്ടായേക്കും. പി. ജയരാജനെതിരെ ശക്തമായ സ്ഥാനാര്‍ത്ഥിയെന്ന നിലയിലാണ് കെ.കെ രമയെ കോണ്‍ഗ്രസ് നേതൃത്വം കാണുന്നത്. എറണാകുളത്ത് സിറ്റിംഗ് എം.പി കെ.വി തോമസിനെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കുന്ന കാര്യത്തില്‍ വ്യക്തത കൈവന്നിട്ടില്ല. പി. രാജീവിനെതിരെ ഹൈബി ഈഡനെ ഇറക്കണമെന്ന് ജില്ലാ കമ്മറ്റിയിലെ ചിലര്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടു കഴിഞ്ഞു. ഇടുക്കിയില്‍ പിജെ ജോസഫിനെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കണമെന്ന കാര്യത്തിലും കൃത്യമായി തീരുമാനം ഉണ്ടായിട്ടില്ല. ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ മത്സരിക്കാനെത്തിയതോടെ പത്തനംതിട്ട സീറ്റിന് വേണ്ടി ബി.ജെ.പിയില്‍ തര്‍ക്കം രൂക്ഷമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള, കെ സുരേന്ദ്രന്‍, എംടി രമേശ് എന്നിവര്‍ പത്തനംതിട്ട സീറ്റിനായി പാര്‍ട്ടിക്കുള്ളില്‍ മത്സരം നടത്തുകയാണെന്ന് അഭ്യൂഹങ്ങളുണ്ട്. ശോഭാ സുരേന്ദ്രനെയോ സി. കൃഷ്ണകുമാറിനെയോ മത്സരിപ്പിക്കാനാവും കേന്ദ്ര നേതൃത്വം ശ്രമം നടത്തുക. അതേസമയം തൃശൂരില്‍ ടോം വടക്കന്‍ മത്സരിക്കാനും സാധ്യതയുണ്ട്.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഇന്ന് പുറത്തുവരാനിരിക്കെ,പി.ജെ ജോസഫിന്റ തുടര്‍നിലപാടായിരിക്കും നിര്‍ണായകം. ഇടുക്കി സീറ്റ് കോണ്‍ഗ്രസ് വിട്ടുകൊടുക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായ സ്ഥിതിക്ക് ജോസഫും കൂട്ടരും എന്തുചെയ്യുമെന്നതായിരിക്കും ഏവരും ഉറ്റുനോക്കുക. കേരള കോണ്‍ഗ്രസിലെ ഭിന്നത പരിഹരിക്കാന്‍ കോണ്‍ഗ്രസ് ഇനിയെന്ത് പോംവഴി കണ്ടെത്തുമെന്നതും പ്രധാനമാണ്.
കോണ്‍ഗ്രസിന്റ സീറ്റ് ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന് കെ.പി.സിസി പ്രസിഡന്റ് വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇടുക്കിയില്‍ പി.ജെ ജോസഫ് സ്ഥാനാര്‍ഥിയാകില്ലെന്നാണ് സൂചന. എങ്കിലും വൈകിട്ട് വരെ കാത്തിരിക്കാന്‍ തന്നെയാണ് ജോസഫിന്റേയും കൂട്ടരുടേയും തീരുമാനം. ജോസഫിനെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ കോണ്‍ഗ്രസിനുള്ളില്‍ ശക്തമായ എതിര്‍പ്പുണ്ട്. ഇതിന് പുറമെ പൊതുസ്വതന്ത്രനായി മല്‍സരിപ്പിക്കുന്നതിലെ സാങ്കേതികകുരുക്കും നീക്കം ഉപേക്ഷിക്കാന്‍ കാരണമായി. സീറ്റ് ഇല്ലാതെ വന്നാല്‍ ജോസഫിന്റ ഭാവി നീക്കം വ്യക്തമല്ല.
കാര്യങ്ങള്‍ ഇത്രത്തോളം ആയ സ്ഥിതിക്ക് കോട്ടയം സീറ്റില്‍ ഇനി അവകാശവാദം ഉന്നയിക്കാനുമാകില്ല. സ്ഥാനാര്‍ഥിയെ മാറ്റില്ലെന്ന് മാണിയും കൂട്ടരും പലവട്ടം ആവര്‍ത്തിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ മാണിപക്ഷവുമായുള്ള ബന്ധം ഉപേക്ഷിച്ച് മുന്നണിയില്‍ ഒറ്റയ്ക്ക് നില്‍ക്കാന്‍ ജോസഫും കൂട്ടരും തീരുമാനിച്ചേക്കാം. പക്ഷെ തിരഞ്ഞെടുപ്പ് മുന്നണിക്കാകെ തിരിച്ചടിയാകും. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ ജോസഫിനെ അനുനയിപ്പിച്ച് നിര്‍ത്താനാകും കോണ്‍ഗ്രസ് ശ്രമം. പ്രശ്നങ്ങളില്‍ ഇടപെട്ട സ്ഥിതിക്ക് കേരള കോണ്‍ഗ്രസിലെ ഭിന്നത പരിഹരിക്കാനുള്ള ബാധ്യത കോണ്‍ഗ്രസിന്റേത് മാത്രമായി മാറിയിരിക്കുകയാണിപ്പോള്‍.
തിരുവനന്തപുരത്തെ അനന്തുവിന്റെ കൊലയ്ക്കു പിന്നാലെ ലഹരിമരുന്നു സംഘങ്ങളെ കൂട്ടത്തോടെ പിടിച്ചിരുന്നെങ്കിൽ വ്യാഴാഴ്ച രാത്രി ശ്യാം എന്ന യുവാവ് കൊല്ലപ്പെടില്ലായിരുന്നു. നഗരത്തിൽ കാര്യമായ പ്രവർത്തന പരിചയമില്ലാത്ത മേലുദ്യോഗസ്ഥരെ ചില കീഴുദ്യോഗസ്ഥർ തെറ്റിദ്ധരിപ്പിക്കുന്നതിനാലാണു സിറ്റി പൊലീസ് കാര്യമായ നടപടി സ്വീകരിക്കാത്തതെന്ന് ഉന്നത ഉദ്യോഗസ്ഥർക്കു പരാതിയുണ്ട്. ലുട്ടാപ്പി, സുനാമി എന്നീ അപരനാമങ്ങളിൽ അറിയപ്പെടുന്ന രണ്ടു പേരാണു നഗരത്തിലെ കഞ്ചാവു സംഘങ്ങളെ നിയന്ത്രിക്കുന്നതെന്നു സ്പെഷൽ ബ്രാഞ്ച് അറിയിച്ചിട്ടുണ്ട്. ഇതിലൊരാൾ രണ്ടാഴ്ച മുൻപാണു ജയിലിൽ നിന്നു പുറത്തിറങ്ങിയത്. രണ്ടാമൻ ഒളിവിലാണ്.
ഒരു സംഘത്തിന്റെ തലവനെ അടുത്തിടെ ഫോർട്ട് സ്റ്റേഷനിൽ പിടികൂടിയപ്പോൾ ജാമ്യത്തിലിറക്കാനും ആഹാരം വാങ്ങി കൊടുക്കാനും ചില പ്രാദേശിക നേതാക്കളുടെ തിരക്കായിരുന്നു. ലഹരി മാഫിയ സംഘങ്ങളെ അമർച്ച ചെയ്യാനായി പൊലീസിൽ ജില്ലകളിൽ ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം പ്രവർത്തിക്കുന്നുണ്ട്. ഇവരെ ഏകോപിപ്പിക്കുന്ന നോഡൽ ഓഫിസർ പൊലീസ് ആസ്ഥാനത്തെ ഐജിയാണ്. ഈ സംഘത്തിന്റെയും എക്സൈസ് വകുപ്പിന്റെയും പ്രവർത്തനം കടലാസിൽ മാത്രമാണിപ്പോൾ.
നഗരത്തിലെ ഒഴിഞ്ഞ പറമ്പുകളും പഴയ കെട്ടിടങ്ങളുടെ വളപ്പുകളും ലഹരിമാഫിയയുടെ താളവമാകുമ്പോൾ അവിടേക്ക് എത്തിനോക്കാതെ പൊലീസുകാർ. അനന്തു ഗിരീഷിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കൈമനത്തെ കാടുപിടിച്ച സ്ഥലത്തു നേരത്തെ പൊലീസ് പരിശോധനപോലും നടത്തിയിട്ടില്ല. ഇവിടെ എത്തുമ്പോഴാണു ലഹരിമരുന്ന് മാഫിയകൾക്കും ഗുണ്ടകൾക്കും താവളമടിക്കാൻ പറ്റിയ സ്ഥലമെന്ന് അന്വേഷണസംഘം മനസ്സിലാക്കുന്നത്.
നഗരത്തിന്റെ പലഭാഗത്തും ഇത്തരം കേന്ദ്രങ്ങൾ സജീവമാണെന്നു പൊലീസ് സമ്മതിക്കുന്നു. പരാതി നൽകാനോ കൂട്ടായി പ്രതിരോധിക്കാനോ നാട്ടുകാർ തയാറാകുന്നില്ല. അയൽക്കാർ തമ്മിൽപ്പോലും സൗഹൃദമില്ലാത്ത പ്രദേശങ്ങളിൽ മാഫിയകൾക്കു തമ്പടിക്കാൻ പ്രയാസമില്ല. ആരെങ്കിലും പരാതി നൽകിയാൽ അവരെ വിരട്ടും. ഭീഷണിപ്പെടുത്തുന്നതു നേരിട്ടുകണ്ടാൽപോലും സമീപവാസികൾ ഇടപെടാറില്ല
അനന്തു ഗിരീഷിനെ ക്രൂരമായി മർദിക്കാൻ നേതൃത്വം നൽകിയത് സഹോദരങ്ങൾ. വിഷ്ണുരാജ്, വിനീഷ്‌രാജ്, വിജയരാജ് എന്ന കുഞ്ഞുവാവ എന്നീ സഹോദരങ്ങളാണു കൊലയാളി സംഘത്തിൽ ഉൾപ്പെട്ടത്. 18 വയസ്സുള്ള കുഞ്ഞുവാവയാണ് ഇളയ സഹോദരൻ. കൊഞ്ചിറവിള ക്ഷേത്രത്തിൽ അനന്തുവും സുഹൃത്തുക്കളും കൊലയാളി സംഘവുമായി തർക്കമുണ്ടായിരുന്നു.
ഇതാണു കൊലപാതകത്തിലേക്കു നയിച്ചത്. തർക്കം കയ്യാങ്കളിയായപ്പോൾ അനന്തു കുഞ്ഞുവാവയെ തല്ലിയിരുന്നു. ഇതാണു സഹോദരങ്ങൾക്കു അനന്തുവിനോടു കടുത്ത വൈരാഗ്യമുണ്ടാകാൻ കാരണം. മൂത്ത സഹോദരൻ വിഷ്ണുരാജാണ് അനന്തുവിന്റെ കയ്യിലെയും കാലിലെയും ഞരമ്പുകൾ മുറിച്ചത്. മൂവരും ലഹരിക്കടിമകളായിരുന്നു.
പിന്നീട് കരിക്കു കൊണ്ട് അനന്തുവിന്റെ തലയ്ക്കടിക്കുകയും മുഖത്തും ശരീരത്തും മർദിക്കുകയും ചെയ്തു. അനന്തു മരിച്ചെന്നുറപ്പാക്കിയ ശേഷം മൂന്നു സഹോദരങ്ങളും മറ്റു മൂന്നു പേരും ചേർന്നു തിരുവല്ലത്തെ ജഡ്ജിക്കുന്നിലേക്കു പോയി. പൊലീസ് പിന്തുടരുന്നുണ്ടെന്ന് തോന്നിയതോടെ പൂവാറിലെ ഒളിസങ്കേതത്തിലേക്കു മാറി. ഇവിടെ നിന്നാണു പൊലീസ് ഇവരെ പിടികൂടിയത്.
കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്ത സുമേഷ് എന്നൊരാളെക്കൂടി പിടികൂടാനുണ്ട്. കൂടാതെ അരശുമൂട് സ്വദേശിയായ രാജ എന്നൊരാളെക്കൂടി പിടികൂടാനുണ്ട്. ഇയാളാണു തട്ടിക്കൊണ്ടു പോകാൻ അക്രമിസംഘത്തിനു അനന്തുവിനെ കാട്ടിക്കൊടുത്തത്. അരശുമൂട്ടിലെ ബേക്കറിയിൽ നിന്നാണ് അനന്തുവിനെ തട്ടിക്കൊണ്ടു പോയത്. പിടികൂടാനുള്ളവർക്കായി തിരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.
ന്യൂഡല്‍ഹി: നാഷണല്‍ ഫോറം ഫോര്‍ സോഷ്യല്‍ ജസ്റ്റിസിന്റെ ന്യൂനപക്ഷ സമിതി അധ്യക്ഷ്യനായി തലവടി (ആലപ്പുഴ) വാലയില്‍ ബെറാഖാ ഭവനില്‍ ഡോ.ജോണ്‍സണ്‍ വി. ഇടിക്കുളയെ നാമനിര്‍ദ്ദേശം ചെയ്തു. ഗിന്നസ് ആന്റ് യൂണിവേഴ്‌സല്‍ റെക്കോര്‍ഡ് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍, ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സംസ്ഥാന ചെയര്‍മാന്‍, റെഡ് ക്രോസ് ലൈഫ് മെമ്പര്‍, ജനകീയ ജാഗ്രത സമിതി ചെയര്‍മാന്‍,ഗ്ലോബല്‍ പീസ് വിഷന്‍ ജനറല്‍ സെക്രട്ടറി, ബെറ്റ്‌സ് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പിനി ഡയറക്ടര്‍ എന്നീ ചുമതലകളും വഹിക്കുന്നു.
കഴിഞ്ഞ 23 വര്‍ഷമായി ജീവകാരുണ്യ-സാമൂഹിക മനുഷ്യാവകാശ – സമാധാന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഡോ. ജോണ്‍സണ്‍ വി.ഇടിക്കുള വിവിധ ദേശിയ അന്തര്‍ദ്ദേശീയ സംഘടനകളുടെ ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്. ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്, അസിസ്റ്റ് വേള്‍ഡ് റെക്കാര്‍ഡ്, യൂണിക്ക് വേള്‍ഡ് റെക്കോര്‍ഡ്, വേള്‍ഡ് അമേസിംങ്ങ് റെക്കോര്‍ഡ്, ഇന്ത്യന്‍ അച്ചീവേഴ്സ് ബുക്ക് ഓഫ് റെക്കോര്‍ഡ്, ഇംഗ്ലണ്ട് ആസ്ഥാനമായുള്ള റെക്കോര്‍ഡ് ഹോള്‍ഡേഴ്‌സ് റിപ്പബ്‌ളിക്ക്, യൂണിവേഴ്‌സല്‍ ബുക്ക് ഓഫ് റെേേക്കാര്‍ഡ്, എന്നിവയില്‍ ഇടം ലഭിച്ചിട്ടുണ്ട്. കൂടാതെ ഇന്ത്യന്‍ ജേസീസ് അവാര്‍ഡ്, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ബെസ്റ്റ് യൂത്ത് അവാര്‍ഡ്, കണ്‍സ്യൂമേഴ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ബെസ്റ്റ് സോഷ്യല്‍ വര്‍ക്കര്‍ അവാര്‍ഡ്, കേരള യൂത്ത് ക്ലബ് അസോസിയേഷന്റെ സേവന പുരസ്‌കാരം, വൈ.എം.സി.എ ലീഡര്‍ഷിപ്പ് അവാര്‍ഡ്, അഹമ്മദാബാദ് ജീനിയസ് ഫൗണ്ടേഷന്റെ ജീനിയസ് അവാര്‍ഡ്, സെക്കന്ദ്രബാദ് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റ ഇന്ത്യന്‍ എക്സലന്‍സി അവാര്‍ഡ്, നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് കൗണ്‍സിലിന്റെ പ്രത്യേക പുരസ്‌ക്കാരം, കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ഗുഡ് സമരിറ്റന്‍ പുരസ്‌ക്കാരം എന്നിവയ്ക്ക് അര്‍ഹനായിട്ടുണ്ട്.
സൗദ്യ അറേബ്യ മിനിസ്ട്രി ഓഫ് ഹെല്‍ത്ത് അല്‍ഖുര്‍മ ഹോസ്പിറ്റല്‍ നേഴ്‌സിങ്ങ് ഡയറക്ടര്‍ ജിജിമോള്‍ ജോണ്‍സണ്‍ ഭാര്യയും ബെന്‍ ജോണ്‍സണ്‍, ദാനിയേല്‍ തോമസ് എന്നിവര്‍ മക്കളുമാണ്.