പ്ലസ് ടു പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് വിദ്യാര്‍ത്ഥിനി തീ കൊളുത്തി ആത്മഹത്യ ചെയ്തു. മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയാണ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തത്. പാലക്കാട് കൂറ്റനാട് പിലാക്കാട്ടിരി പൂവക്കൂട്ടത്തില്‍ ബാലകൃഷ്ണന്‍- വിമല ദമ്പതികളുടെ മകള്‍ ഭവ്യ (17) യാണ് ആത്മഹത്യ ചെയ്തത്. പെരിങ്ങോട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്നു ഭവ്യ. വീട്ടില്‍ അമ്മയും സഹോദരിയും ഇല്ലാത്ത നേരത്താണ് ഭവ്യ ആത്മഹത്യ ചെയ്തത്. വീട്ടില്‍ നിന്ന് പുക ഉയരുന്നത് കണ്ട് ഓടി എത്തിയ നാട്ടുകാരാണ് ഭവ്യയെ വീടിന് പുറത്തെത്തിച്ചത്. ഈ സമയത്തിനുള്ളില്‍ തന്നെ ഭവ്യയ്ക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.
കൊച്ചി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ബി.ജെ.പി രാഷ്ട്രീയ മുതലെടുപ്പ് നടത്തിയെന്ന് ആരോപണം. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തന്നെയാണ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. ആര്‍.എസ്.എസ് ബി.ജെ.പി പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയില്‍ ഇക്കാര്യം തുറന്നു പറഞ്ഞതോടെ ഇരുകൂട്ടരും തമ്മില്‍ സൈബര്‍ പോരിന് തുടക്കമായിരിക്കുകയാണ്. നേരത്തെ സിപിഎമ്മും കോണ്‍ഗ്രസും സമാന ആരോപണം ഉന്നയിച്ചിരുന്നു. പിന്നാലെയാണ് സംഘപരിവാറിനുള്ളില്‍ നിന്ന് തന്നെ ഇക്കാര്യങ്ങള്‍ മറനീക്കി പുറത്തുവന്നിരിക്കുന്നത്. വിഷയത്തില്‍ നേതാക്കളാരും ഔദ്യോഗിക പ്രതികരണങ്ങള്‍ നടത്തിയിട്ടില്ല.
റെഡി ടു വെയിറ്റ് ക്യാംപെയ്ന്‍ പ്രവര്‍ത്തകരില്‍ പ്രധാനിയായ പദ്മ പിള്ളയാണ് ഒരു സോഷ്യല്‍ മീഡിയ ചര്‍ച്ചയ്ക്കിടെ രാഷ്ട്രീയ മുതലെടുപ്പിനെക്കുറിച്ച് സംസാരിക്കുന്നത്. ശബരിമലയില്‍ പ്രവര്‍ത്തകരെ ബൂട്ടിന്റെ ചവിട്ട് കൊള്ളിച്ചത് വിശ്വാസികളുടെ വികാരം മാനിച്ചോ അയ്യപ്പ ക്ഷേത്രത്തിലെ ആചാരങ്ങളോടുള്ള ബഹുമാനം കൊണ്ടോ അല്ല മറിച്ച് പിണറായി വിജയനെ എതിര്‍ക്കാന്‍ വേണ്ടി മാത്രമാണെന്ന് പദ്മ പിള്ള അഭിപ്രായപ്പെടുന്നു. ശബരിമല ഒരു വോട്ട് ബാങ്ക് രാഷ്ട്രീയ നയം മാത്രമായിരുന്നു അവര്‍ക്കെന്നും ഇത്ര ഭംഗിയായി നമ്മളെ എങ്ങനെ മുതലെടുക്കാന്‍ അവര്‍ക്ക് എങ്ങനെ പറ്റുന്നു എന്ന് ഓര്‍ക്കുമ്പോള്‍ ആത്മനിന്ദ തോന്നുന്നു എന്നും പദ്മ പിള്ള പറയുന്നു.
അവര്‍ എന്ന് പദ്മ ഉപയോഗിച്ചത് ബി.ജെ.പിയെ ഉദ്ദേശിച്ചാണെന്ന് വാദവുമായി ഒരു കൂട്ടര്‍ രംഗത്തുവന്നു. ഇതോടെ റെഡി ടു വെയിറ്റ് ക്യാംപെയിനിന്റെ ഭാഗമായ സ്ത്രീകളെ പരസ്യമായി അപമാനിച്ച് ചില ബി.ജെ.പി അനുകൂലികളും രംഗത്ത് വന്നു. പദ്മയ്ക്കെതിരെ അസഭ്യ വര്‍ഷമാണ് ഫെയിസ്ബുക്കില് നടക്കുന്നത്. പുറത്തിറങ്ങിയാല്‍ കൈകാര്യം ചെയ്യുമെന്ന് വരെ ചിലര്‍ പോസ്റ്റിട്ടുകഴിഞ്ഞു.
പിന്നാലെ ആചാരസംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ആര്‍.എസ്.എസിനെതിരെ പരസ്യമായി രംഗത്ത് വന്നു. ഇതോടെ ചര്‍ച്ച ചൂടുപിടിച്ചിരിക്കുകയാണ്. റെഡി ടു വെയിറ്റ് പ്രവര്‍ത്തകര്‍ ആര്‍.എസ്.എസിനൊപ്പമാണെന്നും ആചാരങ്ങള്‍ സംരക്ഷിക്കുകയായിരുന്നില്ല അവരുടെ ലക്ഷ്യമെന്നും വിമര്‍ശനം ഉയര്‍ന്നു. നേരത്തെ യുവതീ പ്രവേശനത്തെ അനുകൂലിച്ച് രംഗത്ത് വന്ന ആര്‍.എസ്.എസ് പിന്നീട് നിലപാട് മാറ്റിയത് ഇതിന്റെ ഭാഗമാണെന്നും ആരോപണം ഉയര്‍ന്നു. ടി.ജി മോഹന്‍ദാസ് അടക്കമുള്ള സംഘപരിവാര്‍ ബുദ്ധി ജീവികള്‍ക്കെതെരിയും വലിയ ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടിരിക്കുന്നത്.
എറണാകുളം മരട് നഗരസഭയിലെഅഞ്ചു അപ്പാർട്മെന്റുകൾ പൊളിച്ചു നീക്കാൻ സുപ്രീം കോടതി ഉത്തരവ്. തീരദേശപരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്, ജെയ്ൻ ഹൗസിങ്, കായലോരം അപ്പാർട്മെന്ര്, ആൽഫാ വെഞ്ചേഴ്സ് എന്നിവയാണ് പൊളിക്കാൻ കോടതി ഉത്തരവിട്ടത്.
കെട്ടിടങ്ങൾ ഒരു മാസത്തിനകം പൊളിച്ച് നീക്കി റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശം നൽകി. അനധികൃത നിർമ്മാണങ്ങൾ കാരണം ഇനിയും കേരളത്തിന് പ്രളയം താങ്ങാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
മരട് മുൻസിപ്പാലിറ്റി, പഞ്ചായത്ത് ആയിരിക്കുന്ന സമയത്താണ് കെട്ടിടം നിർമ്മിക്കാൻ അനുമതി നൽകിയത്. പിന്നീട് മരട് നഗരസഭ രൂപീകരണത്തിനുശേഷം വന്ന ഭരണകൂടവും തീരദേശപരിപാലന അതോറിറ്റിയും നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ നടപടികൾ സ്വീകരിച്ചു. എന്നാൽ ഇതു മറികടന്നു കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ തുടരുകയാണ് ചെയ്തത്. തുടർന്നാണ് തീരദേശപരിപാലന നിയമം ലംഘിച്ചുവെന്ന് കാട്ടി നഗരസഭയും തീരദേശപരിപാലന അതോറിറ്റിയും ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഹൈക്കോടതി സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും കെട്ടിട നിർമ്മാതാക്കൾക്ക് അനുകൂലമായാണ് ഉത്തരവ് പുറപ്പെടുവിച്ചത്. തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്.
മരട് നഗരസഭയിലുളള ഈ അഞ്ചു അപ്പാർട്മെന്റുകളിലായി ഏകദേശം 100 ഓളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. സുപ്രീം കോടതി വിധിയോടെ ഇവരെല്ലാം തന്നെ കെട്ടിടം ഒഴിയേണ്ടി വരും. കോടികൾ വില മതിക്കുന്നതാണ് ഇവിടുത്തെ ഓരോ ഫ്ലാറ്റുകളും.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ അമ്മ ചൈല്‍ഡ്്ലൈനില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. പ്രതിക്കുമേല്‍ പോക്സോ ചുമത്തി.
പത്താംക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ രണ്ടാനച്ഛനായ വ്യക്തി നിരന്തരം ഉപദ്രവിക്കുകയായിരുന്നു. പുറത്തറിയിച്ചാല്‍ കൊല്ലുമെന്നു ഭീക്ഷണിപ്പെടുത്തിയതായും പെണ്‍കുട്ടിയുടെ അമ്മ ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
ചൈല്‍ഡ്‌ലൈന്‍ പെണ്‍കുട്ടിയുടെ മൊഴിയെടുത്തിരുന്നു. പിന്നീട് ഇവര്‍ കാട്ടാക്കട പൊലീസിനു കൈമാറുകയായിരുന്നു. മറ്റോരു കേസില്‍ ജാമ്യമെടുക്കാനായി കോടതി വളപ്പിലെത്തിയപ്പോള്‍ പ്രതിയെ പൊലീസ് അറസ്റ്റുചെയ്യുകയായിരുന്നു. പ്രതി നേരത്തെ നിരവധി കേസുകളില്‍ പ്രതിയാണെന്നും പൊലീസ് പറയുന്നു.
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ സംരക്ഷിച്ചുവെന്ന് മന്ത്രി കെ.ടി ജലീലിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. തനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം ശരിയെങ്കില്‍ തന്നെ എന്നെന്നേക്കുമായി നശിപ്പിക്കണമേയെന്നാണ് മന്ത്രി ജലീല്‍ ഫെയിസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്. റമദാന്‍ മാസത്തില്‍ തന്റെ ഒരേയൊരു പ്രാര്‍ത്ഥന ഇത് മാത്രമാണെന്നും ജലീല്‍ ഫെയിസ്ബുക്കില്‍ കുറിക്കുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ വളാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ ഷംസുദ്ദീന്‍ നടക്കാവിലുമായി മന്ത്രി കെ ടി ജലീലിന് അടുത്ത ബന്ധമുണ്ടെന്ന് വി.ടി ബല്‍റാം എം.എല്‍.എയും ലീഗും ആരോപിച്ചിരുന്നു. മന്ത്രിയുമായി ഇയാളുടെ ബന്ധം തെളിയിക്കുന്ന ചിത്രങ്ങള്‍ ബല്‍റാം പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. ഇയാളെ രക്ഷിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് മന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കിയെങ്കിലും വിഷയത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് യു.ഡി.എഫ്.
പ്രതി ഷംസുദ്ദീനെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്. മന്ത്രിയുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന വ്യക്തിയാണ് ഷംസുദ്ദീനെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ജലീല്‍ എം.എല്‍.എ ആയിരിക്കുമ്പോള്‍ ഇയാളുടെ ആഢംബര കാറാണ് ഔദ്യോഗിക യാത്രകള്‍ക്കായി ഉപയോഗിച്ചിരുന്നത്. പരാതി നല്‍കിയ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മന്ത്രി ജലീല്‍ പ്രതിയായ ഷംസുദ്ദീനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതായി ആരോപണമുന്നയിച്ചിരുന്നു.
കെ ടി ജലീലിന്റെ പോസ്റ്റ് ചുവടെ
‘പ്രാര്‍ത്ഥനക്കുത്തരം കിട്ടുന്ന നന്‍മയുടെ പൂക്കാലമാണ് വന്നണഞ്ഞിരിക്കുന്നത്. ഈ റംസാന്‍ കാലത്ത് എനിക്ക് ഒരേയൊരു പ്രാര്‍ത്ഥനയേ ഉള്ളൂ; ‘ലോക രക്ഷിതാവായ നാഥാ, ബന്ധു നിയമന വിവാദത്തിലും പീഢന കേസിലെ പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ടും എന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും അന്യായമോ അനീതിയോ ശരികേടോ സംഭവിച്ചിട്ടുണ്ടെങ്കില്‍ എന്നെ നീ എന്നന്നേക്കുമായി നശിപ്പിക്കേണമേ.’ അസഭ്യങ്ങള്‍ ചൊരിഞ്ഞ് ഈയുള്ളവനെ അപമതിക്കുന്ന എല്ലാ സുഹൃത്തുക്കളും ഈ പ്രാര്‍ത്ഥനയിലെങ്കിലും പങ്കാളികളായി ദയ കാണിക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. എപ്പോഴും എന്റെ കരുത്ത് സത്യമറിയുന്ന ഒരു ശക്തി എല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ടല്ലോ എന്നുള്ളതാണ്.’
നഗരമധ്യത്തിൽ ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ സുഹൃത്തിനെ പൊലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ 16നു കോടിമതയ്ക്കു സമീപം കൊല്ലപ്പെട്ടതു ബംഗാൾ ജയ്പാൽഗുരി സ്വദേശി പുഷ്പനാഥ് സൈബിയാണെന്നും ( പുഷ്കുമാർ) ഇയാളെ സുഹൃത്ത് അപ്പു റോയ് കൊലപ്പെടുത്തിയതാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു.
ഇന്നലെ ഉച്ചയോടെ ബെംഗളൂരു വൈറ്റ് ഫീൽഡിൽ നിന്നു അപ്പു റോയിയെ പൊലീസ് അറസ്റ്റു ചെയ്തു. പണത്തിനു വേണ്ടിയാണു സുഹൃത്തായ പുഷ്കുമാറിനെ കൊന്നതെന്നു അപ്പു സമ്മതിച്ചു. പുഷ് കുമാറിന്റെ എടിഎം കാർഡ് ഉപയോഗിച്ചു അപ്പു പണം പിൻവലിച്ചതായും കണ്ടെത്തി. ജയ്പാൽഗുരി സ്വദേശികളായ പുഷ് കുമാർ എരുമേലിയിലും അപ്പു റോയ് കോട്ടയത്തുമാണു ജോലി ചെയ്തിരുന്നത്. പുഷ് കുമാർ 4 ലക്ഷത്തോളം രൂപ സമ്പാദിച്ചിരുന്നതായി അപ്പു മനസിലാക്കി. ജോലി സ്ഥലത്തു നിരന്തരം വഴക്കുണ്ടാക്കി മാറുന്ന അപ്പുവിന് ആരും സ്ഥിരം ജോലി നൽകിയിരുന്നില്ല
പണം ആവശ്യത്തിന് ആയെന്നും നാട്ടിലേക്കു തിരികെ പോയി കൃഷി തുടങ്ങുമെന്നും പുഷ് കുമാർ അപ്പുവിനോടു പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം കോട്ടയത്തേക്കു പുഷ് കുമാറിനെ വിളിച്ചുവരുത്തിയ അപ്പു നഗരത്തിലെ കെട്ടിടത്തിന്റെ മുകളിൽ വച്ചു കൊലപ്പെടുത്തിയെന്നു പൊലീസ് പറഞ്ഞു. എടിഎം കാർഡിൽ പുഷ് കുമാർ പിൻ നമ്പർ എഴുതിയിരുന്നതു പണം എടുക്കാനും സൗകര്യമായി. കോടിമതയിലെ ഹോട്ടലിനു സമീപത്തെ സിസിടിവി ക്യാമറയിൽ നിന്നു ലഭിച്ച ചിത്രമാണ് തുമ്പായത്.
ഇരുവരും ഒരുമിച്ച് നടന്നു പോകുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ നേതൃത്വത്തിൽ കോട്ടയത്തെയും പരിസരത്തെയും ലേബർ കരാറുകാരുടെ യോഗം വിളിച്ചു ചേർത്തതിൽ നിന്നാണു അപ്പു റോയിയെ കുറിച്ചു സൂചന ലഭിച്ചത്. പ്രതിയെ ഇന്നു കോട്ടയത്ത് എത്തിക്കും
തിരുവനന്തപുരം: 13 ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ യൂറോപ്പിലേക്ക് തിരിച്ചു. മെയ് 13ന് ജനീവയിൽ ഐക്യരാഷ്ട്ര സഭ സംഘടിപ്പിക്കുന്ന ലോക പുനർനിർമ്മാണ സമ്മേളനമാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പ്രധാന പരിപാടി. സമ്മേളനത്തിൽ മുഖ്യ പ്രാസംഗികനായാണ് പിണറായി വിജയൻ പങ്കെടുക്കുന്നത്. 13 ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം മുഖ്യമന്ത്രി മെയ് 20 ന് തിരിച്ചെത്തും.
ഒമ്പതാം തീയതി നെതർലൻഡ്സിലാണ് അദ്ദേഹത്തിന്റെ ആദ്യ പരിപാടി. ഐ.ടി മേഖലയിലെ കൂട്ടായ്മയായ ടി.എന്‍.ഒവിന്‍റെ പ്രതിനിധികളുമായും വ്യവസായ കോണ്‍ഫെഡറേഷന്‍റെ പ്രതിനിധികളുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. പ്രകൃതി ക്ഷോഭത്തെ നേരിടുന്നതിന് നെതർലൻഡ്സ് സർക്കാർ നടപ്പിലാക്കിയ ‘റൂം ഫോർ റിവർ’ പദ്ധതി പ്രദേശവും മറ്റ് പദ്ധതികളും അദ്ദേഹം സന്ദർശിക്കും. നെതര്‍ലൻഡ്സിലെ മലയാളി കൂട്ടായ്മയുമായി അദ്ദേഹം സംവദിക്കും.
പിന്നീട് ഇംഗ്ലണ്ട്, ഫ്രാൻസ്, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളിലും മുഖ്യമന്ത്രി സന്ദർശനം നടത്തും. മെയ് 14ന് സ്വിറ്റ്‌സര്‍ലൻഡിലെ ധനകാര്യം, വിദ്യാഭ്യാസം, ടൂറിസം മേഖലകളുടെ ചുമതല വഹിക്കുന്ന ഫെഡറല്‍ കൗണ്‍സിലര്‍ ഗൈ പാര്‍മീലിനുമായി മുഖ്യമന്ത്രി സംസാരിക്കും. സ്വിസ് പാര്‍ലമെന്‍റിലെ ഇന്ത്യന്‍ അംഗങ്ങളുമായും പിണറായികൂടിക്കാഴ്ച നടത്തുന്നുണ്ട്. യു.എന്‍.ഡി.പി. ക്രൈസിസ് ബ്യൂറോ ഡയറക്ടര്‍ അസാകോ ഒകായുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തുന്നുണ്ട്.
മെയ് 16ന് പാരിസ് സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി പ്രസിദ്ധ സാമ്പത്തിക വിദഗ്ധന്‍ തോമസ് പിക്കറ്റി, ലൂക്കാസ് ചാന്‍സല്‍ എന്നിവരുമായി ചര്‍ച്ച നടത്തും.
ഇംഗ്ലണ്ടിലെത്തുന്ന മുഖ്യമന്ത്രി മെയ് 17ന് ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ കിഫ്ബിയുടെ മസാല ബോണ്ട് ലിസ്റ്റ് ചെയ്യുന്ന ചടങ്ങില്‍ മുഖ്യാതിഥിയായി പിണറായി പങ്കെടുക്കും. ധനകാര്യമന്ത്രി തോമസ് ഐസക്കും, കിഫ്ബി സിഇഒ കെ.എം.എബ്രഹാമും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.
മുഖ്യമന്ത്രിയുടെ വിദേശപര്യടനത്തിൽ ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് ചീഫ് എക്‌സിക്യൂട്ടീവ് ഡോ. വി. വേണു, ഡിസാസ്റ്റര്‍ മാനേജ്‌മെന്‍റ് അതോറിറ്റി മെമ്പര്‍ സെക്രട്ടറി ഡോ. ശേഖര്‍ കുര്യാക്കോസ് എന്നിവരും അനുഗമിക്കും. മെയ് 20നാണ് മുഖ്യമന്ത്രി തിരിച്ചെത്തുക. ഇതുവരെയുള്ള മുഖ്യന്ത്രിയുടെ വിദേശപര്യടനങ്ങളിൽ ചുമതല മറ്റ് മന്ത്രിമാർക്ക് നൽകിയിരുന്നില്ല. ഇക്കുറിയും അത് ഉണ്ടാകില്ല എന്നാണ് കരുതുന്നത്.
തിരുവല്ലം: പ്രഭാത സവാരിക്കിടെ വനിതാ ഐപിഎസ് ട്രെയിനിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച പ്രതി പൊലീസ് പിടിയിലായി. പൂന്തുറ മാണിക്കവിളാകം സ്വദേശി പാച്ചല്ലൂർ ലാല നിവാസിൽ വാടകയ്ക്കു താമസിക്കുന്ന സലിം (29) നെയാണ് ഫോർട്ട് അസി.കമ്മിഷണർ ആർ.പ്രതാപൻ നായരുടെ നേതൃത്വത്തിൽ ഷാഡോ പൊലീസിന്റെ സഹായത്തോടെ തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തത്.
തിരുവല്ലം സ്റ്റേഷൻ എസ്എച്ച്ഒയായ ഐപിഎസ് ട്രെയിനി ഐശ്വര്യ പ്രശാന്ത് ഡോംഗ്രെയുടെ കഴുത്തിൽ നിന്നാണ് ബൈക്കിലെത്തിയ യുവാവ് മാല പൊട്ടിക്കാൻ ശ്രമിച്ചത്. കോവളം ബൈപാസിൽ പാച്ചല്ലൂർ കൊല്ലന്തറ ഭാഗത്തെ സർവീസ് റോഡിൽ ശനി രാവിലെയുണ്ടായ സംഭവത്തെ തുടർന്ന് പ്രതിയുടെ സിസിടിവി ക്യാമറ ദൃശ്യം പൊലീസ് പുറത്തുവിട്ടിരുന്നു. ക്യാമറ ദൃശ്യം പരിശോധിച്ച പൊലീസ്, പ്രതി ഇതേ പ്രദേശത്തെ താമസക്കാരനാണെന്ന നിഗമനത്തിലെത്തി.
എസ്എച്ച്ഒ നൽകിയ ബൈക്കിന്റെ റജിസ്ട്രേഷൻ നമ്പർ കേന്ദ്രീകരിച്ച് തലസ്ഥാനത്തെ കൂടാതെ കൊല്ലം ജില്ലയിലെ വാഹനങ്ങളുടെ നമ്പരുകളും പരിശോധിച്ചു. തുടർന്ന് കെഎൽ 02 എ എഫ് 1361 എന്ന നമ്പരുള്ള ബൈക്ക് ഉടമയുടെ പൂന്തുറ വിലാസം കിട്ടിയതോടെ പ്രതിയെ തിരിച്ചറിഞ്ഞു.
തിങ്കൾ രാത്രി വൈകി വീടിനു സമീപത്തു നിന്ന് അറസ്റ്റ് ചെയ്ത പ്രതിയെ വിശദമായി ചോദ്യം ചെയ്തു. മോഷണശ്രമത്തിനാണ് കേസെന്നു പൊലീസ് പറഞ്ഞു. സ്വകാര്യ കേറ്ററിങ് സഥാപനത്തിലെ ജീവനക്കാരനാണ്. നേരത്തെ സ്ത്രീകളെ ശല്യം ചെയ്ത പരാതികൾ ഇയാൾക്കെതിരെ ഇപ്പോൾ ഉയർന്നിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
താൻ മാല പിടിച്ചുപറിക്കാൻ ശ്രമിച്ചത് വനിതാ ഐപിഎസ് ട്രെയിനിയുടേതാണെന്നതോ തന്നെ തേടി പൊലീസ് വലവിരിക്കുന്നുണ്ടെന്നതോ അറിയാതെയായിരുന്നു തുടർന്നുള്ള ദിവസങ്ങളിൽ പ്രതിയുടെ ജീവിതം. തിങ്കൾ രാത്രി വൈകി പാച്ചല്ലൂർ തോപ്പടി ലാലാ നിവാസിൽ വാടകയ്ക്കു താമസിക്കുന്ന പ്രതിയുടെ വീട്ടിനു സമീപം പൊലീസ് പിടികൂടാനെത്തുമ്പോൾ ആദ്യം ഓടി രക്ഷപ്പെടാൻ ശ്രമിച്ചു
കുറച്ചൊരു ബലപ്രയോഗം വേണ്ടി വന്നു കീഴടക്കാനെന്നു പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യമടക്കം മാല പിടിച്ചുപറിക്കൽ സംഭവം സംബന്ധിച്ച് വാർത്തകൾ വന്നതൊന്നും പ്രതി അറിഞ്ഞിരുന്നില്ല. നേരത്തെ ഇയാളുടെ പേരിൽ ക്രിമിനൽ കേസുകളൊന്നും കണ്ടെത്താനായിട്ടില്ലെന്നു പൊലീസ് പറയുന്നു
സേനാംഗം കൂടിയായ ഉന്നത ഉദ്യോഗസ്ഥക്കു നേരെ നടന്ന അതിക്രമത്തിലെ പ്രതിയെ പിടികൂടാൻ പൊലീസ് സംഘം അരയും തലയും മുറുക്കി രംഗത്തിറങ്ങി.ഫലം, സംഭവം നടന്നു രണ്ടര ദിവസത്തിനള്ളിൽ പ്രതി പിടിയിലായി. തീക്കട്ടയിൽ ഉറുമ്പരിച്ചുവെന്ന പേരിൽ സംഭവം പൊലീസിനു വെല്ലുവിളിയും അഭിമാനപ്രശ്നമായതും അന്വേഷണ വേഗത കൂടാൻ കാരണമായി.
ഫോർട്ട് അസി.കമ്മിഷണർ ആർ.പ്രതാപൻ നായരുടെ നേതൃത്വത്തിൽ തിരുവല്ലം, ഷാഡോ, സൈബർ വിഭാഗങ്ങളിലെ പൊലീസുകാരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘമായി രാവും പകലും പ്രതിക്കായി തിരഞ്ഞു. സംഭവം നടന്ന് ആദ്യ മണിക്കൂറിൽ തന്നെ പ്രതിയെക്കുറിച്ചു സൂചന ലഭിച്ചുവെന്ന് അഭിമാന പ്രശ്നമെന്ന നിലയ്ക്ക് പൊലീസ് പറഞ്ഞുവെങ്കിലും ആദ്യം ഒന്നും വ്യക്തമായിരുന്നില്ല.
മാല പൊട്ടിക്കാൻ നടത്തിയ വിജയിക്കാത്ത ആക്രമണത്തിനു ശേഷം ബൈക്കോടിച്ചു പോയ പ്രതിയുടെ പിന്നാലെ ഓടിയ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ പൊലീസ് കഴിവാണ് പ്രതിയിലേക്കുള്ള ആദ്യ വഴി തുറന്നത്. ബൈക്കിനു പിന്നാലെ കുറേ ദൂരമോടിയ ഉദ്യോഗസ്ഥ റജിസ്ട്രേഷൻ നമ്പരായ 1361 എന്ന അക്കങ്ങളും ‘ഹീറോ പാഷൻ പ്രോ’ ബൈക്കാണെന്നതും മനസിൽ കുറിച്ചിട്ടു. ഈ വിവരങ്ങൾ നിർണായകമായി.
പൂന്തുറ മുതൽ കോവളം വരെയുള്ള സിസിടിവികളിലെ ദൃശ്യങ്ങൾ പരിശോധിച്ചു. ഇതിൽ സംഭവ സ്ഥലത്തിനോടടുത്ത 8 ക്യാമറകൾ പൊലീസ് വിശദമായി പരിശോധിച്ചു. സംഭവ സ്ഥലത്തിനു സമീപം കുറച്ചു ദൂരത്തു മാത്രമേ ബൈക്ക് ക്യാമറയുടെ പരിധിയിൽ ഉള്ളുവെന്നത് പ്രധാന റോഡ് വിട്ട് ബൈക്ക് ചെറുറോഡിലേക്ക് കടന്നിരിക്കമാമെന്ന സാധ്യത വെളിവാക്കി. അതുകൊണ്ടു തന്നെ പ്രദേശവാസിയാണ് പ്രതിയെന്ന നിലപാടിലേക്കും പൊലീസെത്തി. ബൈക്കിന്റ റജിസ്ട്രേഷൻ നമ്പരിനു പുറകെയായി അടുത്ത അന്വേഷണം.
തലസ്ഥാനത്തെ ഏതാണ്ട് മുക്കാൽ ലക്ഷത്തോളം പാഷൻ പ്രോ ബൈക്കുകളുടെ നമ്പരുകളാണ് പരിശോധിച്ചത്. പിന്നീട് അന്വേഷണം കൊല്ലം ജില്ലയിലേക്ക് നീട്ടി. അവിടെയും ഏതാണ്ട് മുപ്പതിനായിരത്തിൽപ്പരം വാഹന നമ്പരുകൾ പരിശോധിച്ചു. അവിടെ നിന്ന് ലഭിച്ച കെഎൽ02 എ എഫ് 1361 എന്ന നമ്പർ പരിശോധനയിൽ പൂന്തുറ മാണിക്യവിളാകം സ്വദേശിയാണ് ആർ.സി ഉടമയെന്നു അറിയാനായതോടെ പ്രതിയുടെ ചിത്രം തെളിഞ്ഞു.
ദുബായ് പൊലീസിലെ മലയാളി ഉദ്യോഗസ്ഥനെ കാണാതായെന്നു പരാതി. തട്ടിക്കൊണ്ടുപോയത് സ്വർണക്കള്ളക്കടത്ത് സംഘമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിനു സൂചന. രണ്ടാഴ്ച മുൻപ് വിദേശത്തു നിന്നെത്തിയ അരക്കിണർ പതിയേരിക്കണ്ടി പറമ്പിൽ മുസഫർ അഹമ്മദിനെയാണ് വീട്ടിലേക്കുള്ള യാത്രയ്ക്കിടെ തട്ടിക്കൊണ്ടുപോയത്.
ദുബായ് പൊലീസിൽ താൽക്കാലിക ഉദ്യോഗസ്ഥനായിരുന്നു മുസഫർ അഹമ്മദെന്ന് മാറാട് പൊലീസ് പറഞ്ഞു. മുസഫറിനെ കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകിയതിനെത്തുടർന്നുള്ള അന്വേഷണത്തിലാണ് സംഭവത്തിൽ സ്വർണക്കള്ളക്കടത്ത് സംഘത്തിനു പങ്കുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത്. ഡിസംബർ രണ്ടാം വാരം നാട്ടിലെത്തി തിരികെ പോയതാണ് മുസഫർ അഹമ്മദ്. വീണ്ടും ഏപ്രിൽ 22ന് നാട്ടിലെത്തി. 24ന് കരിപ്പൂരിൽ എത്തിയെന്നും വീട്ടിലേക്കു വരികയാണെന്നും മുസഫർ ബന്ധുക്കളെ വിളിച്ചു പറഞ്ഞു. തുടർന്ന് ഫോൺ സ്വിച്ചോഫ് ആയി. ഡിസംബറിൽ നാട്ടിലെത്തിയ മുസഫറിന്റെ കൈവശം കള്ളക്കടത്തു സംഘം സ്വർണം കൊടുത്തുവിട്ടതായാണ് രഹസ്യാന്വേഷണ വിഭാഗത്തിനു ലഭിച്ച വിവരം
എന്നാൽ, നാട്ടിലെത്തിയ മുസഫർ സ്വർണം കൈമാറിയില്ല. വിദേശത്തേക്കു തിരികെപ്പോയ മുസഫർ നാട്ടിലെത്തുന്നതു സംഘം കാത്തിരിക്കുകയായിരുന്നു. ഈ സംഘമാണ് മുസഫറിനെ തട്ടിക്കൊണ്ടുപോയത് എന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിനു ലഭിച്ച സൂചനകൾ.
ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രണയിതാക്കളായി മാറി ഒടുവിൽ വിവാഹിതരായ പേളി മാണിയുടെയും ശ്രീനിഷ് അരവിന്ദിന്റേയും വിവാഹത്തെച്ചൊല്ലി സോഷ്യൽ മീഡിയയിൽ വിമർശനം.ക്രിസ്ത്യന്‍ ആചാര പ്രകാരം കൊച്ചിയിലെ പള്ളിയില്‍ വച്ചായിരുന്നു ആദ്യം വിവാഹം,എന്നാൽ അന്യ മതസ്ഥനെ പള്ളിയിൽ വെച്ച് വിവാഹം ചെയ്തതുമായി ബന്ധപ്പെട്ടാണ് വിമർശനങ്ങൾ ഉയരുന്നത്.
കാശ് നല്‍കിയാല്‍ ഏതുതരം കല്യാണവും പള്ളിയില്‍ വച്ച് നടത്തും. സമ്പന്നര്‍ക്ക് മാത്രമുള്ളതാണ് ഈ ആനുകൂല്യം പാവപ്പെട്ടവന് എന്നും സഭാനിയമം അനുസരിക്കണം – സെലിബ്രിറ്റികള്‍ക്ക് അതിന്‍റെ ആവശ്യമില്ല. അവിടെ സഭ നിയമം നോക്കില്ല തുടങ്ങിയവയാണ് പ്രധാന വിമര്‍ശനങ്ങള്‍
എന്നാൽ പേളിയുടെയും ശ്രീനിഷിന്റെയും വിവാഹം കൗദാശികവിവാഹമല്ല”എന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് വൈദികനായ നോബിള്‍ തോമസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെ സഭ ഇത്തരം വിവാഹങ്ങൾ എങ്ങനെ കാണുന്നുവെന്നും വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം
“പേളി മാണിയുടേത് കൗദാശികവിവാഹമല്ല”
മിനിസ്ക്രീനിലെ താരമായ പേളി മാണിയും അക്രൈസ്തവനായ ശ്രീനിഷും തമ്മിലുള്ള വിവാഹം സീറോ മലബാര്‍ സഭയുടെ ദേവാലയത്തില്‍ ആശീര്‍വ്വദിക്കപ്പെട്ടതിനെ തുടര്‍ന്ന് വ്യാപകമായ ചര്‍ച്ചകള്‍ സാമൂഹ്യമാധ്യമങ്ങള്‍നടത്തിക്കൊണ്ടിരിക്കുകയാണല്ലോ. സാധാരണപോലെ തന്നെ കാര്യത്തെപ്പറ്റി വലിയ അറിവൊന്നുമില്ലാത്ത ചിലരുടെ തട്ടുപൊളിപ്പന്‍ അടിക്കുറിപ്പുകളോടെ ചൂടുള്ള പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുന്നു. ക്രിസ്ത്യന്‍ ട്രോള്‍സ് തുടങ്ങിവച്ച ട്രോള്‍ പലരും ഏറ്റുപിടിച്ച് വളരെ അക്രൈസ്തവമായ രീതിയില്‍ യാഥാര്‍ത്ഥ്യങ്ങളറിയാതെ ആരോടൊക്കെയോ ഉള്ള കലിപ്പ് തീര്‍ത്തുകൊണ്ടിരിക്കുന്നു. ചില ആരോപണങ്ങള്‍ ഇതാണ്:
– കാശുനല്കിയാല്‍ ഏതുതരം കല്യാണവും പള്ളിയില്‍ വച്ച് നടത്തും. സന്പന്നര്‍ക്ക് മാത്രമുള്ളതാണ് ഈ ആനുകൂല്യം (അവശ്യസന്ദര്‍ഭങ്ങളില്‍ ഈ ആനുകൂല്യം രൂപതാമെത്രാന്‍ആര്‍ക്കും നല്കും)
– പാവപ്പെട്ടവന് എന്നും സഭാനിയമം അനുസരിക്കണം – സെലിബ്രിറ്റികള്‍ക്ക് അതിന്‍റെ ആവശ്യമില്ല. അവിടെ സഭ നിയമം നോക്കില്ല (ഇപ്പോള്‍ പരാമര്‍ശിക്കപ്പെടുന്ന കേസിലും കൃത്യം സഭാനിയമമനുസരിച്ച് തന്നെയാണ് വിവാഹം നടന്നിട്ടുള്ളത് – താഴോട്ട് വായിക്കുക)
– ക്രൈസ്തവ ദേവാലയങ്ങളില്‍ ഇത്തരം അശ്ലീലം നടത്താന്‍പാടുള്ളതല്ല (മതാന്തരവിവാഹം സഭാനിയമപ്രകാരം നിര്‍വ്വചിക്കപ്പെട്ടിട്ടുള്ളത് തന്നെയാണ് – അതിന് അതിന്‍റേതായ നടപടിക്രമങ്ങളുണ്ട് – അത് അശ്ലീലമല്ല).
പശ്ചാത്തലം ഇത്രയും വിശദീകരിച്ച് കാര്യത്തിലേക്ക് കടക്കട്ടെ. ക്രൈസ്തവവിവാഹം എന്നതും അതു സംബന്ധമായ സഭാനിയമങ്ങളും വ്യക്തമായി മനസ്സിലാക്കാത്തതിനാലാണ് ഇത്തരം തരംതാണം ആരോപണങ്ങളിലേക്ക് ട്രോള്‍ പേജുകളും നാമമാത്ര സഭാസ്നേഹികളും വീണുപോകുന്നത്.
മൂന്ന് രീതിയില്‍ കത്തോലിക്കാസഭയില്‍ നടത്തപ്പെടുന്ന വിവാഹങ്ങളെ മനസ്സിലാക്കാന്‍ സാധിക്കും.
1. രണ്ട് കത്തോലിക്കര്‍ തമ്മിലുള്ള വിവാഹം – മാമ്മോദീസ സ്വീകരിച്ച രണ്ട് കത്തോലിക്കര്‍ തമ്മില്‍ നിയമാനുസൃതം നടത്തപ്പെടുന്ന ഈ വിവാഹം ഒരു കൂദാശയാണ് (Sacrament). കേരളത്തില്‍ ലത്തീന്‍, സീറോ മലബാര്‍, സീറോ മലങ്കര സഭാഗംങ്ങള്‍ തമ്മില്‍ത്തമ്മില്‍ നടത്തപ്പെടുന്ന ഏതു വിവാഹവും ഇത്തരത്തില്‍ കൗദാശികമാണ്. ഇതില്‍ ഏതു റീത്തിലുള്ള ആള്‍ക്കും മറ്റൊരു റീത്തിലൊരാളെ ജീവിതപങ്കാളിയായി നിയമാനുസൃതം സ്വീകരിക്കാവുന്നതാണ്. അതില്‍ നിയമവിരുദ്ധമായി യാതൊന്നുമില്ല. എങ്കിലും സ്വന്തം റീത്തില്‍ തന്നെയുള്ളവരെ വിവാഹം കഴിക്കാന്‍ വിശ്വാസികള്‍ പരിശ്രമിക്കണമെന്ന് സഭ ഓര്‍മ്മിപ്പിക്കാറുണ്ട്.
2. മിശ്രവിവാഹം (Mixed Marriage) – കത്തോലിക്കരും മാമ്മോദീസാ സ്വീകരിച്ചിട്ടുള്ള അകത്തോലിക്കരും തമ്മിലുള്ള വിവാഹത്തെയാണ് മിശ്രവിവാഹമെന്ന് പറയുന്നത്. ഇപ്രകാരമുള്ള വിവാഹത്തിന് രൂപതാദ്ധ്യക്ഷന്‍റെ അനുവാദം ആവശ്യമുണ്ട്. മിശ്രവിവാഹം ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള മാനസികഐക്യത്തെയും അവരുടെ വിശ്വാസജീവിതത്തെയും ബാധിക്കുമെന്നതിനാല്‍ അത്തരം വിവാഹങ്ങള്‍ നിരുത്സാഹപ്പെടുത്താറുണ്ട്. എങ്കിലും രൂപതാദ്ധ്യക്ഷന്‍റെ അനുവാദത്തോടെ നടത്തപ്പെടുന്ന ഇത്തരം വിവാഹങ്ങള്‍ പങ്കാളികള്‍ ഇരുവരും മാമ്മോദീസ സ്വീകരിച്ച ക്രൈസ്തവരായതിനാല്‍ കൗദാശികവിവാഹങ്ങളാണ് (Sacramental Marriages).
3. മതാന്തരവിവാഹങ്ങള്‍ (Disparity of cult Marriage) – കത്തോലിക്കരും മാമ്മോദീസാ സ്വീകരിച്ചിട്ടില്ലാത്ത ഇതരമതസ്ഥരും തമ്മിലുള്ള വിവാഹത്തിനാണ് മതാന്തരവിവാഹം എന്ന് പറയുന്നത്. ഇപ്രകാരമുള്ള വിവാഹങ്ങള്‍ വളരെ അവശ്യസന്ദര്‍ഭങ്ങളില്‍ മാത്രമാണ് രൂപതാമെത്രാന്മാര്‍ അനുവദിക്കാറുള്ളത്. ഈ വിവാഹം കൗദാശികമല്ല (not sacramental). ഇത്തരം വിവാഹങ്ങള്‍ക്ക് അതിന്‍റേതായ നടപടിക്രമങ്ങള്‍ ഉണ്ട്. വിശുദ്ധ കുര്‍ബാനയോടു കൂടി അവ നടത്തപ്പെടാന്‍ പാടില്ല.
മേല്‍വിവരിച്ചതില്‍ നിന്നും കഴിഞ്ഞ ദിവസം നടന്ന സെലിബ്രിറ്റി വിവാഹം മതാന്തരവിവാഹമാണെന്ന് മനസ്സിലാക്കാം. എറണാകുളം അതിരൂപതാ ജാഗ്രതാസമിതിയുടെ വിശദീകരണക്കുറിപ്പിലും ഇത് വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം വിവാഹങ്ങള്‍ സാധാരണ വിവാഹത്തിന്‍റെ മുഴുവന്‍ ക്രമത്തോടും വിശുദ്ധ കുര്‍ബാനയോടും കൂടിയല്ല നടത്തപ്പെടുന്നത്. വൈദികന്‍റെ സാന്നിദ്ധ്യം, ആശീര്‍വ്വാദം, രണ്ട് സാക്ഷികള്‍, പരസ്പരമുള്ള വിവാഹസമ്മതം എന്നിവയുള്‍ക്കൊള്ളുന്ന ഒരു പ്രാര്‍ത്ഥനാകര്‍മ്മം മാത്രമാണ് മതാന്തരവിവാഹങ്ങളുടെ ആശീര്‍വ്വാദം എന്നത്.
എന്തുകൊണ്ട് സഭ മതാന്തരവിവാഹം അനുവദിക്കുന്നു?
വളരെ അവശ്യസന്ദര്‍ഭങ്ങളില്‍ മാത്രമാണ് സഭ ഇത്തരം വിവാഹങ്ങള്‍ (കൗദാശികമല്ലാത്ത വിവാഹങ്ങള്‍) അനുവദിക്കാറുള്ളത്. സഭാംഗത്തിന്‍റെ ആത്മീയജീവിതം മുന്നില്‍ക്കണ്ടുകൊണ്ടാണ് അത് അനുവദിക്കുന്നത്. ചില പ്രത്യേകസാഹചര്യങ്ങളില്‍ മാമ്മോദീസാ സ്വീകരിക്കാത്ത ജീവിതപങ്കാളിയെ സ്വീകരിക്കേണ്ടിവരുന്ന സാഹചര്യങ്ങളുണ്ടാകുന്പോള്‍ അത് തിരുസ്സഭയുടെ അനുവാദത്തോടെ നടത്തിയാല്‍ പ്രസ്തുത വ്യക്തിക്ക് തുടര്‍ന്നും സഭാംഗമെന്ന നിലയില്‍ സഭയുടെ കൂട്ടായ്മയില്‍നിലനില്‍ക്കുകയും കൂദാശകള്‍ സ്വീകരിക്കുകയും ചെയ്യാവുന്നതാണ് (ഇതരമതസ്ഥനാ/യായ ജീവിതപങ്കാളിക്ക് കൂദാശാസ്വീകരണം സാദ്ധ്യമല്ല). എന്നാല്‍ അനുവാദമില്ലാതെ ഇത്തരം വിവാഹങ്ങളിലേര്‍പ്പെടുന്പോള്‍ ആ പ്രവര്‍ത്തിയാല്‍ത്തന്നെ പ്രസ്തുത വ്യക്തിക്ക് കൂദാശകള്‍(കുര്‍ബാന, കുന്പസാരം) സ്വീകരിക്കാനുള്ള അവകാശം നഷ്ടപ്പെടുന്നു. പ്രത്യേകസന്ദര്‍ഭങ്ങളില്‍ ഇതരമതസ്ഥരെ വിവാഹം ചെയ്യേണ്ടി വരുന്നതിലൂടെ സഭാംഗത്തിന് കൂദാശാസ്വീകരണത്തിനുള്ള അവകാശം നഷ്ടപ്പെടരുതെന്ന അജപാലനപരമായ കാരണമാണ് മതാന്തരവിവാഹം വളരെ കര്‍ശനമായ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍അനുവദിക്കുന്നത്.
എന്തൊക്കെയാണ് വ്യവസ്ഥകള്‍?
1. കത്തോലിക്കാവിശ്വാസി തന്‍റെ വിശ്വാസത്തിന് കോട്ടം വരുത്തിയേക്കാവുന്ന സാഹചര്യങ്ങളെ ഒഴിവാക്കാന്‍തയ്യാറാണെന്ന് പ്രതിജ്ഞ ചെയ്യണം. സന്താനങ്ങളെ കത്തോലിക്കാസഭയില്‍ മാമ്മോദീസായും ശിക്ഷണവും നല്കി വളര്‍ത്താന്‍ ശ്രമിക്കുമെന്ന് ആത്മാര്‍ത്ഥതയോടെ വാഗ്ദാനം ചെയ്യണം.
2. കത്തോലിക്കാവിശ്വാസി ചെയ്യേണ്ടതായ വാഗ്ദാനങ്ങളെയും അതുവഴിയുണ്ടാകുന്ന കടമകളെയും കുറിച്ച് മറുഭാഗം പങ്കാളി വ്യക്തമായി മനസ്സിലാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കണം.
3. വിവാഹത്തിന്‍റെ ഉദ്ദേശലക്ഷ്യങ്ങളെയും ഗുണലക്ഷണങ്ങളെയും കുറിച്ച് ഇരുവരെയും ധരിപ്പിക്കണം.
4. മതപരമായ മറ്റ് വിവാഹആചാരങ്ങള്‍ നടത്തുകയില്ല എന്ന് വാഗ്ദാനം ചെയ്യണം
5. ഈ വ്യവസ്ഥകള്‍ രേഖാമൂലം നല്കേണ്ടവയാണ്. എന്തുകൊണ്ട് ഇപ്രകാരമൊരു വിവാഹം കഴിക്കുന്നുവെന്നതിന്‍റെ കാര്യകാരണങ്ങള്‍ സഹിതം രൂപതാദ്ധ്യക്ഷന് സമര്‍പ്പിക്കുന്ന അപേക്ഷയില്‍ ഇക്കാര്യങ്ങള്‍ഉള്‍പ്പെടുത്തി ഒപ്പിടേണ്ടതാണ്. മറുഭാഗം പങ്കാളിയും കാര്യങ്ങള്‍വായിച്ചു മനസ്സിലാക്കി ഒപ്പുവെക്കുന്നത് കാര്യങ്ങളുടെ സുഗമമായ നടത്തിപ്പിന് ആവശ്യമാണ്.
(ഈ വ്യവസ്ഥകളുടെ മേലാണ് മതാന്തരവിവാഹങ്ങള്‍ക്ക് സഭ അനുമതി നല്കുന്നതെങ്കിലും ചിലര്‍ ദേവാലയത്തിലെ വിവാഹശേഷം മറ്റ് ആചാരപ്രകാരവും വിവാഹം നടത്തുന്നതായി കാണാറുണ്ട്. ഇപ്രകാരം വ്യവസ്ഥകള്‍ലംഘിച്ചാല്‍ അതിനാല്‍ത്തന്നെ ആ വ്യക്തി കത്തോലിക്കാസഭയുടെ കൂട്ടായ്മയില്‍ നിന്ന് പുറത്താവുകയും വിശുദ്ധ കുര്‍ബാന, കുന്പസാരം എന്നീ കൂദാശകള്‍സ്വീകരിക്കാന്‍ അയോഗ്യ/നാവുകയും ചെയ്യുന്നു. ഇപ്പോള്‍ചര്‍ച്ചയിലിരിക്കുന്ന കേസിലും ഈ സാഹചര്യം സംജാതമാകാനുള്ള സാദ്ധ്യതയുണ്ട്).
ഇത്തരം വിവാഹങ്ങള്‍ എല്ലായ്പോഴും കൗദാശികമല്ലാത്തതായിരിക്കുമോ?
കത്തോലിക്കാവിവാഹം കൗദാശികമാകണമെങ്കില്‍ദന്പതികളിരുവരും മാമ്മോദീസ സ്വീകരിച്ചവരായിരിക്കേണ്ടതുണ്ട് (കത്തോലിക്കാസഭയിലോ ഏതെങ്കിലും ക്രൈസ്തവസഭയിലോ). അങ്ങനെയല്ലാത്ത പക്ഷം സഭാവിശ്വാസപ്രകാരം വിവാഹം കൗദാശികമാവുകയില്ല. എന്നാല്‍ ഏതെങ്കിലും കാലത്ത് അക്രൈസ്തവനാ/യായ ജീവിതപങ്കാളി മാമ്മോദീസ സ്വീകരിക്കുകയാണെങ്കില്‍അപ്പോള്‍ മുതല്‍ അവരുടെ വിവാഹവും കൗദാശികമായി കണക്കാക്കപ്പെടും. വിവാഹമെന്ന കൂദാശ പിന്നീട് സ്വീകരിക്കേണ്ടതില്ല.
പണം കൊടുത്താല്‍ സഭാനിയമത്തില്‍ നിന്ന് ഒഴിവു കിട്ടുമോ?
തികച്ചും വ്യാപകമായ ഒരു തെറ്റിദ്ധാരണയാണ് മഞ്ഞപ്പത്രങ്ങളും പേജുകളും ഈ വിഷയത്തില്‍ പരത്തുന്നത്. കത്തോലിക്കന് ഇതരക്രൈസ്തവസഭകളില്‍ നിന്നും ഇതരമതങ്ങളില്‍ നിന്നും വിവാഹം കഴിക്കേണ്ട സാഹചര്യം വരുന്പോള്‍ എപ്രകാരമാണ് അത് കൈകാര്യം ചെയ്യേണ്ടതെന്ന് ഹ്രസ്വമായി മുകളില്‍ വിവരിച്ചിട്ടുണ്ട്. നിയമപരമായി ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്താല്‍ പണക്കാരനായാലും പാവപ്പെട്ടവനായാലും രൂപതാദ്ധ്യക്ഷന്‍റെ അനുവാദത്തോടു കൂടി ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കാവുന്നതാണ്. തിരുസ്സഭ ഇത്തരം വിവാഹങ്ങളെ -പ്രത്യേകിച്ച് മതാന്തരവിവാഹത്തെ – നിരുത്സാഹപ്പെടുത്തുന്നുവെങ്കിലും ആത്മാക്കളുടെ രക്ഷയെപ്രതി നല്കുന്ന അനുവാദങ്ങള്‍(നിയമത്തില്‍ നിന്നുള്ള ഒഴിവുകള്‍) ദുരുപയോഗം ചെയ്യാനോ പണംകൊടുത്ത് വാങ്ങാനോ സാധിക്കുകയില്ല. ഇത്തരം അപേക്ഷകള്‍ രൂപതാദ്ധ്യക്ഷന് നല്കുന്നതിനും അനുവാദം കരസ്ഥമാക്കുന്നതിനും യാതൊരുവിധ സാന്പത്തികച്ചിലവുകളുമില്ല (അപേക്ഷാപത്രത്തിന്‍റെ തുച്ഛമായ തുകയൊഴികെ).
സെലിബ്രിറ്റികള്‍ക്ക് മാത്രമേ ഇത്തരം അനുവാദങ്ങള്‍കൊടുത്തിട്ടുള്ളോ?
സെലിബ്രിറ്റികള്‍ മാത്രമല്ല സാധാരണക്കാര്‍ക്കും കൊടുത്തിട്ടുണ്ട്. എല്ലാ ഇടവകപ്പള്ളികളിലും കുറഞ്ഞത് ഒരു വിവാഹമെങ്കിലും ഇത്തരത്തില്‍ നടന്നിട്ടുണ്ടാകാന്‍സാദ്ധ്യതയുണ്ട്. ആയതിനാല്‍ സാന്പത്തികമാണ് ഇത്തരം വിവാഹഅനുവാദങ്ങള്‍ക്ക് പിന്നിലെന്ന് പ്രചരിപ്പിക്കുന്നത് തികച്ചും ദുരുദ്ദേശപരവും തെറ്റിദ്ധാരണാജനകവുമാണ്.
ഉപസംഹാരം
ഒരു കത്തോലിക്കന് ഇതരമതത്തില്‍പ്പെട്ടൊരാളെ വിവാഹം കഴിക്കാന്‍ സഭ അനുവാദം നല്കുന്നുവെന്ന് ഈപ്പറയുന്നതിന് അര്‍ത്ഥമില്ല. ഇവിടെ മനസ്സിലാക്കേണ്ടത് സഭാനിയമപ്രകാരം കത്തോലിക്കര്‍ തമ്മിലും മെത്രാന്‍റെ അനുവാദത്തോടെ ആവശ്യസന്ദര്‍ഭങ്ങളില്‍ മറ്റ് ക്രൈസ്തവസഭാംഗങ്ങളുമായും വിവാഹം നിയമപരമാണ്, സാധുവാണ്, കൗദാശികമാണ് (legal, valid and sacramental). എന്നാല്‍ ഇതരമതസ്ഥരുമായുള്ള വിവാഹം നിയമപ്രകാരം അനുവദനീയമല്ലാത്തതിനാല്‍ അത്തരം വിവാഹങ്ങള്‍ കത്തോലിക്കാവിശ്വാസപ്രകാരം അസാധുവാണ് (invalid). മെത്രാന്‍റെ അനുവാദം വാങ്ങി, മേല്‍പ്പറഞ്ഞ വ്യവസ്ഥകളോടെ ദേവാലയത്തില്‍ വച്ച് ഈ വിവാഹകര്‍മ്മ നടത്തുകയാണെങ്കില്‍ ആ വിവാഹം സാധുവായിരിക്കും പക്ഷേ, കൗദാശികമായിരിക്കുകയില്ല (valid but non-sacramental).
(പൗരസ്ത്യസഭകളുടെ കാനന്‍ നിയമവും സീറോ മലബാര്‍സഭയുടെ പ്രത്യേക നിയമവും മാനന്തവാടി രൂപതയുടെ നിയമാവലിയും അവലംബിച്ചാണ് ഈ ലേഖനം എഴുതിയിരിക്കുന്നത്)