ആന്തൂരിലെ പ്രവാസിയുടെ ആത്മഹത്യയുടെ പേരില്‍ നഗരസഭ അധ്യക്ഷ പി.കെ.ശ്യാമളക്കെതിരെ നടപടി എടുക്കുന്നതില്‍ സി.പി.എമ്മില്‍ അഭിപ്രായ ഭിന്നത. ഉദ്യോഗസ്ഥര്‍ വരുത്തുന്ന വീഴ്ചക്ക് നഗരസഭ അധ്യക്ഷക്കെതിരെ നടപടി വേണ്ടെന്ന സമീപനമാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്. നടപടി വേണമെന്ന നിലപാടില്‍ കണ്ണൂര്‍ ജില്ലാ ഘടകം ഉറച്ചുനിന്നാല്‍ ഇന്നും നാളെയും ചേരുന്ന സംസ്ഥാന സമിതി ഇക്കാര്യത്തില്‍ തീരുമാനം എടുത്തേക്കും. ബിനോയ് വിഷയത്തില്‍ സെക്രട്ടറിയേറ്റ് നിലപാടും സംസ്ഥാന സമിതിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്യും.

ആന്തൂരിലെ പ്രവാസിയുടെ ആത്മഹത്യ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പരിഗണിക്ക് വന്നെങ്കിലും ഉദ്യോഗ്ഥരുടെ വീഴ്ചക്കെതിരെയാണ് വിമര്‍ശനം ഉയര്‍ന്നത്.ഉദ്യോഗ്ഥരെ നിലക്കു നിര്‍ത്താനുള്ള നടപടികള്‍ ഉണ്ടാവണമെന്ന് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറിയേറ്റില്‍ പറഞ്ഞു. ഉദ്യോഗസ്ഥരുടെ വീഴ്ചക്ക് പി.കെ.ശ്യാമളക്ക് എതിരെ നടപടി എടുക്കുന്നത് ഉചിതമല്ലെന്ന വികാരമാണ് സെക്രട്ടറിയേറ്റില്‍ ഉയര്‍ന്നത്. ഓരോ ഉദ്യോഗസ്ഥരും ചെയ്യുന്ന വീഴ്ചക്ക് ജനപ്രതിനിധിക്കെതിരെ നടപടി എടുക്കാന്‍ നിന്നാല്‍ അതിനെ സമയമുണ്ടാവൂ.അനധികൃത നിര്‍മാണങ്ങള്‍ പ്രോല്‍സാഹിപ്പിക്കെപ്പെടാന്‍ ഇതു കാരണമാകുമെന്നാണ് സെക്രട്ടറിയേറ്റ് വിലയിരുത്തല്‍.എന്നാല്‍ പി.കെ.ശ്യാമളക്കെതിരെ നടപടി വേണമെന്ന ആവശ്യത്തില്‍ കണ്ണൂര്‍ ജില്ലാ ഘടകം ഉറച്ചുനിന്നാല്‍ മാത്രമേ നടപടി വേണമോ എന്ന കാര്യം സംസ്ഥാന സമിതിയില്‍ ചര്‍ച്ചക്ക് വരികയൊള്ളൂ.

ശ്യാമളക്കെതിരെ നടപടി എന്നത് പി.ജയരാജന്റെ ആവശ്യമായതിനാല്‍ അതിന് വഴങ്ങേണ്ടതില്ലെന്ന നിലപാടാണ് മുഖ്യമന്ത്രിക്കും സംസ്ഥാന സെക്രട്ടറിമുള്ളതെന്നാണ് സൂചന.ഇതോടെ ആന്തൂര്‍ വിഷയത്തില്‍ സി.പി.എമ്മിനുള്ളില അഭിപ്രായ ഭിന്നത കൂടുതല്‍ പ്രകടമാവുകയാണ്.

വിഷയത്തിൽ സിപിഎം മുൻ ജില്ലാ സെക്രട്ടറി പി.ജയരാജൻ ഇടപെട്ടതിൽ അത്രയ്ക്കു പകയുണ്ടായിരുന്നു അവർക്ക്. സിപിഎം കേന്ദ്ര കമ്മിറ്റി അംഗത്തിന്റെ ഭാര്യയും ജില്ലാ കമ്മിറ്റി അംഗവുമായ പി.കെ.ശ്യാമളയെ മറികടന്നു മറ്റേതെങ്കിലും വഴിയിൽ അനുമതി നേടിയെടുത്താലും അവരുടെ എതിർപ്പ് നിലനിൽക്കെ ആന്തൂർ പോലെ ഒരു പാർട്ടി ഗ്രാമത്തിൽ തുടർന്നു പ്രവർത്തിപ്പിക്കാൻ കഴിയില്ലെന്ന് ആശങ്കയുണ്ടായിരുന്നു.

പി.കെ.ശ്യാമളയ്ക്കും ഭർത്താവ് എം.വി.ഗോവിന്ദനുമൊക്കെ പ്രദേശത്തു നല്ല സ്വാധീനമുണ്ട്. അവരുടെ എതിർപ്പു മറികടന്നു പ്രവർത്തിപ്പിക്കുമ്പോൾ 18 കോടി മുടക്കി നിർമിച്ച കൺവൻഷൻ സെന്റർ ആക്രമിക്കപ്പെടുമോ എന്നു വരെ ഭയപ്പെട്ടു. അധ്യക്ഷയ്ക്കെതിരെ പരാതി പറഞ്ഞതിനാൽ സാജേട്ടന്റെ ജീവനു ഭീഷണിയുണ്ടാകുമോ എന്നു പോലും ഭയമുണ്ടായിരുന്നു.

പാർട്ടി കേന്ദ്രങ്ങളിൽ പാർട്ടിക്ക് ഇഷ്ടമില്ലാത്തതു ചെയ്തവരുടെ വീടുകളും കച്ചവട സ്ഥാപനങ്ങളും തല്ലിത്തകർക്കുക എന്നൊക്കെ കേട്ടിട്ടുണ്ട്. വിദേശത്തുനിന്നു മടങ്ങിയെത്തി ഇവിടെ സ്ഥിര താമസം ആക്കിയതു മുതൽ അത്തരം കഥകളൊക്കെയാണു കേട്ടിരുന്നത്. ഇതും അദ്ദേഹത്തെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു. ഒരു ഘട്ടത്തിൽ കൺവൻഷൻ സെന്റർ പാർട്ടിക്കു തന്നെ നൽകി കയ്യൊഴിഞ്ഞാലോ എന്നു വരെ ആലോചിച്ചു.

നഗരസഭയുടെ അനുമതി കിട്ടാത്തതു കൊണ്ടു മാത്രം ആരെങ്കിലും ആത്മഹത്യ ചെയ്യുമോ എന്നാണിപ്പോൾ പലരും ചോദിക്കുന്നത്. ബാങ്കിലുണ്ടായിരുന്ന അവസാന സമ്പാദ്യം വരെ നുള്ളിപ്പെറുക്കി ഒരു സംരംഭം തുടങ്ങി അതിൽനിന്ന് ഒരു രൂപ പോലും വരുമാനം കിട്ടില്ല എന്നു ഭയപ്പെടുന്ന സമയത്താണു നഗരസഭാധ്യക്ഷ മുഖത്തു നോക്കി പറയുന്നത് ‘ഞാനീ കസേരയിൽ ഉള്ളിടത്തോളം കാലം അനുമതി ലഭിക്കില്ല’ എന്ന്.

അനുമതിക്കായി നടന്നു മടുത്ത സാജേട്ടൻ അവസാന ഒരാഴ്ചയായി കടുത്ത മാനസിക സമ്മർദത്തിലായിരുന്നു. രാവിലെ വീട്ടിൽനിന്നു പോയാൽ രാത്രി ഏറെ വൈകിയാണു തിരിച്ചു വരുന്നത്. ഉറക്കം നഷ്ടപ്പെട്ടിരുന്നു. എപ്പോഴും സന്തോഷവാനായിരിക്കുന്ന അദ്ദേഹത്തെ ഏറെ തകർന്ന അവസ്ഥയിലാണു കണ്ടത്. 10 കോടി രൂപയായിരുന്നു കൺവൻഷൻ സെന്ററിനായി അദ്ദേഹം മനസ്സിൽ കണക്കാക്കിയിരുന്നത്. എന്നാൽ 3 വർഷം കൊണ്ടു നഗരസഭയുടെ ഉടക്കു കൊണ്ട് ഉദ്ദേശിച്ച സമയത്തൊന്നും പണി പൂർത്തിയായില്ല. വീണ്ടും അധിക തുക കണ്ടെത്തേണ്ടി വന്നു.

അനുമതി നൽകിയില്ലെങ്കിൽ മുന്നോട്ടുള്ള വഴിയടയുമെന്നു നഗരസഭാധ്യക്ഷയോടു പറഞ്ഞിരുന്നു. അതവിടെ ഒരു സ്തൂപമായി നിൽക്കട്ടെ എന്നാണു പി.കെ.ശ്യാമള അപ്പോൾ പറഞ്ഞത്. എന്റെ കാലശേഷം എന്റെ മക്കൾക്കെങ്കിലും നിങ്ങൾ അനുമതി കൊടുക്കേണ്ടി വരും എന്ന് പറഞ്ഞിട്ടാണു മടങ്ങിയെത്തിയത്. പക്ഷേ വീട്ടിലെത്തിയപ്പോൾ വളരെ നിരാശനായിരുന്നു. തുരുമ്പെടുത്തു നശിക്കട്ടെ, തൂക്കി വിൽക്കാം, ഇനി പുറകേ പോകാൻ വയ്യ എന്നാണു പറഞ്ഞത്

വേണമെങ്കിൽ ഞാൻ പോയി പി.കെ.ശ്യാമളയുടെ കാൽ പിടിക്കാം എന്നു പറഞ്ഞു. ബിസിനസ് കാര്യങ്ങളിൽ ഒരിക്കലും എന്നെ വലിച്ചിഴക്കാൻ ഇഷ്ടപ്പെടാത്ത ആളാണ്. അന്നെന്നോടു പോകാമോ എന്നു ചോദിച്ചു. പിന്നെ പറഞ്ഞു, ആരും പോയിട്ട് കാര്യമില്ല, ഒരിക്കലും അനുമതി കിട്ടാൻ പോകുന്നില്ല

നഗരസഭാധ്യക്ഷയ്ക്കെതിരെ നടപടിയെടുക്കുമെന്നാണു വീട്ടിലെത്തിയ സിപിഎം നേതാക്കൾ ഉറപ്പു പറഞ്ഞത്. ആ വാക്കിൽ വിശ്വാസമുണ്ട്. പാർട്ടി ശാസനയോ അധ്യക്ഷ സ്ഥാനത്തുനിന്നു നീക്കലോ പോരാ. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുക്കണം. അവരുടെ വൈരാഗ്യബുദ്ധിയോടെയുള്ള പ്രവർത്തനം മാത്രമായിരുന്നു ആത്മഹത്യക്കു കാരണം

സാജേട്ടൻ മരിച്ച് ഒരാഴ്ചയാകാറായി. മരണവും വിവാദവും ഒക്കെ ഒരു വശത്തു നടക്കുന്നുണ്ടെങ്കിലും കൺവൻഷൻ സെന്ററിന് അനുമതി നൽകുന്നതിനെക്കുറിച്ചു മാത്രം ആരും പറയുന്നില്ല. ഭർത്താവും കുട്ടികളുമായി ചെറിയ ഒരു ലോകത്തു ജീവിച്ചയാളാണു ഞാൻ. ഒരുപാടു കാര്യങ്ങൾ പാതിവഴിക്കു നിർത്തിയിട്ടാണ് അദ്ദേഹം പോയത്. ഇനി അതെല്ലാം ചെയ്തു തീർക്കേണ്ടത് എന്റെ മാത്രം ബാധ്യതയായി.

18 കോടിയുടെ സ്ഥാപനവും രണ്ടു മക്കളുടെ വിദ്യാഭ്യാസവും പൂർത്തിയാക്കേണ്ടതുണ്ട്. നൈജീരിയയിൽ ജീവിക്കാൻ ഇഷ്ടപ്പെട്ട എന്നെയും മക്കളെയും നാടിന്റെ സ്നേഹം അറിയാമെന്നു പറഞ്ഞു പിടിച്ചു വലിച്ചാണു 4 വർഷം മുൻപ് ഇങ്ങോട്ടു കൊണ്ടു വന്നത്. കൺവൻഷൻ സെന്റർ തുടങ്ങിയതിന്റെ പേരിൽ ഈ 3 വർഷം അദ്ദേഹം അനുഭവിക്കാത്ത പീഡനമില്ല. ഇതാണോ ഈ നാടിന്റെ സ്നേഹം.

ജൂൺ 2നു പി.ജയരാജന്റെ മകന്റെ വിവാഹത്തിൽ സാജേട്ടൻ പങ്കെടുത്തിരുന്നു. അതിന്റെ പേരിലും പകപോക്കിയതായി സാജേട്ടനു സംശയമുണ്ടായിരുന്നു. ‘ഞാൻ കല്യാണത്തിനു പോയത് അവർ അറിഞ്ഞിട്ടുണ്ട്, പി.കെ.ശ്യാമളയുമായി അടുപ്പമുള്ള ഒരാൾ എന്നോടു വിളിച്ചു ചോദിച്ചു’ എന്ന് വളരെ വിഷമത്തോടെയാണ് വീട്ടിൽ പറഞ്ഞത്. പി.ജയരാജൻ വിഷയത്തിൽ ഇടപെട്ടതു മുതൽ ശ്യാമള പകയോടെ പെരുമാറി. ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് കിട്ടാതായപ്പോൾ വീണ്ടും പി.ജയരാജനെ പോയി കണ്ടാലോ എന്നാലോചിച്ചതാണ്. ആ പേര് പറഞ്ഞാണു പണ്ട് അപമാനിച്ചതെന്ന് ഓർത്തപ്പോൾ വേണ്ടെന്നു വച്ചു

ഇനിയും ജയരാജനെ കണ്ടാൽ അവർക്കു പക കൂടും. പ്രായമായ എന്റെ അച്ഛനും അനുമതിക്കായി പലപ്പോഴും നഗരസഭാധ്യക്ഷയെ കണ്ടിരുന്നു. മേലാൽ വരരുതെന്നു പറഞ്ഞ് അപമാനിച്ചയച്ചു.എന്തു കൊണ്ട് അനുമതി കിട്ടാത്ത കാര്യം അറിയിച്ചില്ലെന്നു മരണവിവരമറിഞ്ഞു വീട്ടിലെത്തിയ പി.ജയരാജൻ അന്വേഷിച്ചിരുന്നു. ഒരിക്കൽ അദ്ദേഹത്തിന്റെ സഹായം തേടി എന്ന കാരണം കൊണ്ടാണ് നഗരസഭാധ്യക്ഷ ഞങ്ങളെ കൂടുതൽ ദ്രോഹിച്ചത്. ജയരാജന്റെ സഹായം തേടുന്നതിനു മുൻപ് എം.വി.ഗോവിന്ദനെ സമീപിച്ചിരുന്നെങ്കിൽ ഒരു പക്ഷേ ഈ പ്രശ്നങ്ങളൊന്നും ഉണ്ടാകുമായിരുന്നില്ലെന്ന് ഇപ്പോൾ തോന്നുന്നു.