ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രവേശിക്കുമെന്ന് സാമൂഹിക പ്രവര്‍ത്തകയായ തൃപ്തി ദേശായി. ദര്‍ശനത്തിനെത്തുന്ന സമയത്ത് സമരം ചെയ്യുന്നതും ക്രമസമാധാന പ്രശ്‌നമുണ്ടാക്കുന്നതും ശരിയല്ല. ദര്‍ശനം തടയാന്‍ ശ്രമിക്കുന്നത് കോടതി അലക്ഷ്യമാകും. ഭരണഘടന അംഗീകരിക്കുന്നുണ്ടോയെന്ന് കോണ്‍ഗ്രസും ബിജെപിയും വ്യക്തമാക്കണമെന്നും തൃപ്തി ദേശായി വ്യക്തമാക്കി.
മനുഷ്യാവകാശ പ്രവര്‍ത്തകയും ഇന്ത്യയിലെ സ്ത്രീ വിമോചന പോരാളികളില്‍ ഒരാളുമായ തൃപ്തി ദേശായി നേരത്തെ വനിതകള്‍ക്ക് പ്രവേശനം നിരോധിച്ചിരുന്ന വിവിധ ക്ഷേത്രങ്ങളില്‍ പ്രവേശിച്ചിരുന്നു. ഹാജി അലി ദര്‍ഗ, ത്രൈയംബകേശ്വര്‍ ക്ഷേത്രം, ശനി ശിംഘനാപൂര്‍ ക്ഷേത്രം എന്നിവിടങ്ങളിലാണ് തൃപ്തി ദേശായി പ്രവേശിച്ചത്. ഭൂമാതാ ബ്രിഗേഡ് എന്ന സംഘടനയുടെ നേതാവാണ് ഇവര്‍.
അതേസമയം സ്ത്രീകള്‍ ശബരിമലയില്‍ സന്ദര്‍ശനം നടത്താനെത്തിയാല്‍ തടയുമെന്നാണ് പ്രതിഷേധം നടത്തുന്നവരുടെ നിലപാട്. ആര്‍ത്തവ ‘വിശുദ്ധിയുള്ള’ സ്ത്രീകളെ യാതൊരു കാരണവശാലും ശബരിമലയില്‍ കയറാന്‍ അനുവദിക്കില്ലെന്ന് നേരത്തെ വിവിധ ഹൈന്ദവ സംഘടനകള്‍ പ്രഖ്യാപിച്ചിരുന്നു. സ്ത്രീകള്‍ ദര്‍ശനത്തിനെത്തിയാല്‍ വലിയ സുരക്ഷ ഒരുക്കാനായിരിക്കും സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുക.
ബൈക്കപകടത്തിൽ മരിച്ച നെല്ലിക്കോട് സ്വദേശി വിഷ്ണുവിന്റെ(23) ഹൃദയം ഇനി മടവൂർ ചക്കാലക്കൽ കെ.പി. സിദ്ദീഖ് – ഷെറീന ദമ്പതികളുടെ മകൾ ഫിനു ഷെറിനിൽ മിടിക്കും. 4 മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്കൊടുവിലാണ് വിഷ്ണുവിന്റെ ഹൃദയം മെട്രോ കാർഡിയാക് സെന്ററിൽ ഫിനുവിന്റെ ശരീരത്തിൽ വച്ചു പിടിപ്പിച്ചത്. ഒരു കൂട്ടം ഡോക്ടർമാരുടെയും സന്നദ്ധപ്രവർത്തകരുടെയും പൊലീസിന്റെയും കഠിനാധ്വാനത്തിന് ഇതോടെ ഫലമായി. കാസർകോട്ടുകാരൻ ഹനീഫയുടെ ഡ്രൈവിങ് വൈദഗ്ധ്യമാണ് പതിനാറുകാരിയെ ജീവിതത്തിലേയ്ക്ക് തിരിച്ചു കൊണ്ടു വന്നത്.
അപകടത്തിൽ മരിച്ച യുവാവിന്റെ ഹൃദയം മാറ്റിവയ്ക്കുന്നതിന്, ബെംഗളൂരുവിൽ ചികിൽസയിലായിരുന്ന പെൺകുട്ടിയെ ആംബുലൻസിൽ നാലര മണിക്കൂർ കൊണ്ടാണ് ഹനീഫ കോഴിക്കോട്ടെത്തിച്ചത്. ബുധനാഴ്ച രാത്രി മാത്തറയിൽ ബൈക്കിൽ കാറിടിച്ച് അപകടത്തിൽ പെട്ട വിഷ്ണുവിനെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മസ്തിഷ്ക മരണം സംഭവിച്ചു. തുടർന്ന് പിതാവ് സുനിൽ മകന്റെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
ഗുരുതരമായ ഹൃദ്രോഗം ബാധിച്ച് 11 മാസത്തോളം കോഴിക്കോട് മെട്രോ കാർഡിയാക് സെന്ററിൽ ചികിൽസയിലായിരുന്ന ഫിനു ഷെറിനെ സംസ്ഥാനത്ത് അവയവദാനത്തിനുള്ള സങ്കീർണതയെ തുടർന്ന് ബെംഗളൂരു നാരായണ ഹൃദയാലയയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. നാല് മാസത്തോളം കാത്തിരുന്നുവെങ്കിലും അനുയോജ്യമായ ഹൃദയം കണ്ടെത്താനായില്ല. വിഷ്ണുവിന്റെ ഹൃദയം ദാനം ചെയ്യുന്നതിന് ബന്ധുക്കൾ തീരുമാനിച്ചതോടെ മെഡിക്കൽ കോളജ് അധികൃതർ ഫിനു ഷെറിൻ ചികിൽസാ സഹായ കമ്മിറ്റി ഭാരവാഹികളെ അറിയിക്കുകയായിരുന്നു. ഫിനുവിനെ വേഗത്തിൽ കോഴിക്കോട്ട് എത്തിക്കുന്നതിന് ഹെലികോപ്റ്റർ അടക്കമുള്ളവയ്ക്കു ശ്രമിച്ചെങ്കിലും ലഭ്യമായില്ല.
തുടർന്ന് ബെംഗളൂരു കെഎംസിസിയുടെ ആംബുലൻസിൽ കൊണ്ടുവരാൻ തീരുമാനിച്ചു. പുലർച്ചെ 1.55ന് ബെംഗളൂരുവിൽ നിന്നു പുറപ്പെട്ട ആംബുലൻസ് 6.25ന് കോഴിക്കോട് മെട്രോ കാർഡിയാക് സെന്ററിലെത്തിച്ചത് ഡ്രൈവർ ഹനീഫയുടെ ധൈര്യമായിരുന്നു. ഗുണ്ടൽപേട്ട് ചെക്പോസ്റ്റിലുണ്ടായ ഗതാഗതക്കുരുക്കു മൂലം അരമണിക്കൂർ വൈകി. ആംബുലൻസ് സംസ്ഥാന അതിർത്തി കടന്നതോടെ കേരള പൊലീസിന്റെ നേതൃത്വത്തിൽ റോഡിൽ തടസ്സമില്ലാതെ സഞ്ചരിക്കുന്നതിനു വഴിയൊരുക്കി. തുടർന്ന് മെട്രോ കാർഡിയാക് സെന്ററിലെ ഡോ. വി. നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മെഡി. കോളജിലെത്തി വിഷ്ണുവിന്റെ ഹൃദയവുമായി ഉച്ചയ്ക്ക് ഒരു മണിയോടെ ആശുപത്രിയിൽ തിരിച്ചെത്തി. ഉച്ചയ്ക്കു ശേഷം 3ന് ആരംഭിച്ച ഹൃദയമാറ്റ ശസ്ത്രക്രിയ രാത്രി ഏഴോടെയാണ് അവസാനിച്ചത്. ഷിനുവിനു ഹൃദയം ദാനം നൽകിയതിനു പുറമേ, വിഷ്ണുവിന്റെ മറ്റ് അവയവങ്ങൾ മറ്റ് 5 രോഗികൾക്കു കൈമാറി. ഒരു വൃക്ക മെഡി. കോളജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന രോഗിക്കും കരളും മറ്റൊരു വൃക്കയും മിംസ് ആശുപത്രിയിലെ രോഗികൾക്കും കണ്ണുകൾ പിവിഎസ് ആശുപത്രിയിലെ രോഗികൾക്കും കൈമാറി. ബുധനാഴ്ച രാത്രി അപകടത്തിൽപ്പെട്ട വിഷ്ണുവിന്റെ മസ്തിഷ്കമരണം ഇന്നലെയാണു സ്ഥിരീകരിച്ചത്. നെല്ലിക്കോട് വഴിപോക്കിൽ പൂതംകുഴിമേത്തൽ സുനിൽകുമാർ– ബീന ദമ്പതികളുടെ മകനാണ് വിഷ്ണു. സഹോദരി: ലക്ഷ്മി.
ജാതിപേര് പറഞ്ഞ് മുഖ്യമന്ത്രിയെ അധിക്ഷേപിച്ച പത്തനംതിട്ട ചെറുകോൽ സ്വദേശിനി മണിയമ്മക്കെതിരെ പൊലീസ് കേസെടുത്തു. പരാമർശത്തിൽ എസ്എന്‍ഡിപി യോഗം ഭാരവാഹിയായ വി. സുനിൽ കുമാർ നൽകിയ പരാതിയിലാണ് കേസ്. ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാനവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങൾ ശക്തമാവുന്നതിനിടയിലാണ് പത്തനംതിട്ട ചെറുകോൽ സ്വദേശിയായ മണിയമ്മ മുഖ്യമന്ത്രി പിണറായി വിജയനെ ജാതിപ്പേര് വിളിച്ച് അവഹേളിച്ചത്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുകയും ചെയ്തു.
സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കില്ലെന്നും വിധി നടപ്പാക്കുമെന്നുമുള്ള സര്‍ക്കാര്‍ നിലപാടാണ് സമരത്തിന്‍റെ രോഷം മുഖ്യമന്ത്രിക്കെതിരെ തിരിയാന്‍ കാരണം.
പിണറായി വിജയന്‍ ജന്മം കൊണ്ട് ഈഴവ (തിയ്യ) ജാതിക്കാരനാണ് എന്ന് എടുത്തുപറഞ്ഞായിരുന്നു അധിക്ഷേപം. തെക്കന്‍ മേഖലയില്‍ ഈഴവരെ ചോകോന്‍ എന്ന് വിളിക്കാറുണ്ടായിരുന്നു. ഈവാക്ക് ചേര്‍ത്താണ് പിണറായിയെ ഇവർ തെറിവിളിക്കുന്നത്. യുവതികളെ ശബരിമലയില്‍ കയറാന്‍ അനുവദിക്കില്ലെന്ന കടുത്ത നിലപാടാണ് നായര്‍ സമരത്തിനിടെ ഇവര്‍ മുന്നോട്ട് വയ്ക്കുന്നത്. അതേസമയം മുഖ്യമന്ത്രിക്കെതിരായ ജാതി-തെറി അധിക്ഷേപത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇവർക്കെതിരെ കേസെടുക്കണമെന്ന് സമൂഹമാധ്യമങ്ങളിൽ ആവശ്യം ഉയർന്നിരുന്നു.
മാഞ്ഞാലി വ്യാകുല മാതാ പള്ളി തൊട്ട് വഴിയില്‍ പണിതുയര്‍ത്തിയിട്ടുള്ള സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന നീതിരഹിത നിയമവിരുദ്ധ മതില്‍ 48 മണിക്കൂറിനുള്ളില്‍ പൊളിച്ചുമാറ്റണമെന്ന് മാഞ്ഞാലി സമരപ്പന്തലില്‍ ചേര്‍ന്ന ജനകീയ കണ്‍വെന്‍ഷന്‍ സര്‍ക്കാരിനോടും പള്ളി അധികാരികളോടും ആവശ്യപ്പെട്ടു. ഒമ്പത് ദിവസമായി നിരാഹാരം അനുഷ്ഠിക്കുന്ന ജമീല അബ്ദുല്‍കരീമിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് നടന്ന ജനകീയ കണ്‍വെന്‍ഷനിലാണ് ഈ പ്രഖ്യാപനം ഉണ്ടായത്. കണ്‍വെന്‍ഷനില്‍ സമരസമിതി കണ്‍വീനര്‍ ഷാമോന്‍ അധ്യക്ഷത വഹിച്ചു.
നിയമവിരുദ്ധമായ മതില്‍ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്ന, ആള്‍ക്കാരെ ദ്രോഹിക്കുന്ന മതില്‍ ക്രൈസ്തവ വിശ്വാസങ്ങള്‍ക്കും നീതിക്കും എതിരാണെന്നും അതുകൊണ്ടുതന്നെ വ്യാകുലമാതാവ് കൂടുതല്‍ വ്യാകുലം ആയിരിക്കുന്നു എന്നും ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി ആര്‍ നീലകണ്ഠന്‍ ജനകീയ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് നിരവധി നേതാക്കള്‍ സംസാരിച്ചു. എന്‍.എ.പി.എം നേതാവ് കുസുമം ജോസഫ്, ദേശീയപാത സമരസമിതി നേതാവ് ഹാഷിംചേന്നംപിള്ളി, ആം ആദ്മി പാര്‍ട്ടി വൈപ്പിന്‍ മേഖല കണ്‍വീനര്‍ അഡ്വ. സിസിലി, സിപിഐഎംഎല്‍ നേതാവ്ശ്രീ സുബ്രഹ്മണ്യം, സേവ് അവര്‍ സിസ്റ്റേഴ്‌സിനെ പ്രതിനിധീകരിച്ച് ശ്രീ തങ്കച്ചന്‍ എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി, പിഡിപി എന്നിവയുടെ നേതാക്കള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കലാക്ഷേത്രയിലെ ജലജ തയ്യാറാക്കിയ ശ്രീമതി ജമീലാ അബ്ദുള്‍ കരീമിന്റെ ഛായാചിത്രം സമ്മേളത്തില്‍ പ്രകാശനം ചെയ്തു. സമര പ്രഖ്യാപനത്തിന്റെ ഭാഗമായി വഴി അടക്കപ്പെട്ട തെരുവില്‍ നിന്നുകൊണ്ടാണ് സമര പ്രഖ്യാപനം നടത്തിയത്. സമര പ്രഖ്യാപനത്തിന്റ സന്ദേശം അഡ്വക്കേറ്റ് പി ജെ മാനുവല്‍ ചൊല്ലിക്കൊടുത്തു. നൂറുകണക്കിന് സ്ത്രീകളും കുട്ടികളും അടങ്ങിയ സമ്മേളനം അധികൃതര്‍ക്കും പള്ളി അധികാരികള്‍ക്കും ശക്തമായ സൂചനയാണ് നല്‍കിയത്. 48 മണിക്കൂറിനകം ആ മതില്‍ പൊളിച്ചുമാറ്റണമെന്നും വഴിനടക്കാനുള്ള അവകാശം എല്ലാവര്‍ക്കും നല്‍കണമെന്നും അവിടെ ചേര്‍ന്ന സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
യോഗത്തില്‍ ആം ആദ്മി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പോള്‍ തോമസ്, എറണാകുളം പാര്‍ലിമെന്റ് മണ്ഡലം കണ്‍വീനര്‍ ഷക്കീര്‍ അലി, എന്‍ എസ് ഷംസുദ്ധീന്‍, യു പി ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
കോഴിക്കോട്: രണ്ടാമൂഴം എന്ന നോവല്‍ ആസ്പദമാക്കി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പ്രഖ്യാപിച്ച സിനിമയില്‍ നിന്ന് രചയിതാവ് എം ടി വാസുദേവന്‍ നായര്‍ പിന്മാറുന്നു. സംവിധായകനുമായുള്ള കരാര്‍ അവസാനിച്ചുവെന്നും തിരക്കഥ തിരികെ വേണമെന്നും ആവശ്യപ്പെട്ട് എംടി കോടതിയെ സമീപിക്കും. ഇന്ന് ഹര്‍ജി നല്‍കുമെന്നാണ് വിവരം.
മൂന്നുവര്‍ഷത്തേക്കായിരുന്നു തിരക്കഥയുടെ കരാര്‍. നാലുവര്‍ഷം മുമ്പ് ചര്‍ച്ചകള്‍ക്കു ശേഷം എം ടി വാസുദേവന്‍ നായര്‍ ചിത്രത്തിന്റെ തിരക്കഥ കൈമാറിയിരുന്നു. ഇക്കാലയളവിനുള്ളില്‍ സിനിമ പൂര്‍ത്തിയാക്കുമെന്നായിരുന്നു സംവിധായകന്‍ പറഞ്ഞിരുന്നത്. എന്നാല്‍ മൂന്നുവര്‍ഷത്തിനു ശേഷവും സിനിമയുടെ ചിത്രീകരണം പോലും തുടങ്ങിയില്ല. മോഹന്‍ലാലിനെ മുഖ്യ കഥാപാത്രമാക്കിക്കൊണ്ട് ആയിരം കോടി രൂപ മുടക്കി ചിത്രം നിര്‍മിക്കുമെന്നായിരുന്നു പ്രഖ്യാപനം.
ബി ആര്‍ ഷെട്ടിയായിരുന്നു സിനിമ നിര്‍മിക്കാന്‍ തയ്യാറായി മുന്നോട്ടുവന്നത്. ഒരു വര്‍ഷത്തേക്കു കൂടി കരാര്‍ നീട്ടി നല്‍കിയെങ്കിലും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാത്ത സാഹചര്യത്തിലാണ് തിരക്കഥ തിരികെ വേണമെന്ന ആവശ്യവുമായി എം ടി കോടതിയെ സമീപിക്കാനൊരുങ്ങിയിരിക്കുന്നത്. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള തിരക്കഥയാണ് എം ടി സംവിധായകന് കൈമാറിയത്. അഡ്വാന്‍സായി വാങ്ങിയ തുക തിരികെ നല്‍കാന്‍ തയ്യാറാണെന്നും എംടി വ്യക്തമാക്കിയിട്ടുണ്ട്.
തൈക്കൂടം അണ്ടര്‍ പാസ്സ് ശോചനീയാവസ്ഥ പരിഹരിക്കുവാന്‍ ആം ആദ്മി പാര്‍ട്ടി വൈറ്റില പ്രവര്‍ത്തകര്‍ ആം ആദ്മി തൃക്കാക്കര മണ്ഡലം കണ്‍വീനര്‍ ഫോജി ജോണിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 9-ാം തിയതി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ കാക്കനാട് ഓഫീസില്‍ പരാതി സമര്‍പ്പിച്ചു.
ഒരു മഴ വന്നാല്‍ തൈക്കൂടം അണ്ടര്‍ പാസ്സ് നിറയെ ചെളി വെള്ളമാണ്. ഈ ചെളിവെള്ളത്തിലൂടെ നീന്തിയാണ് സമീപത്തുള്ള സ്‌കൂളിലേക്കും പള്ളിയിലേക്കും നിരവധി ആളുകള്‍ പോകുന്നത്. വര്‍ഷങ്ങളായി തൈക്കൂടം നിവാസികള്‍ ഈ യാതന അനുഭവിക്കുന്നു. ഇതിന് ഉടന്‍ പരിഹാരം കാണണം എന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു.
ഇനിയും ഈ നില തുടര്‍ന്നാല്‍ ശക്തമായ സമരപരടിയും നിയമ നടപടിയുമായി മുന്നോട്ടു പോകും എന്ന് ആം ആദ്മി തൃക്കാക്കര മണ്ഡലം നേതാക്കള്‍ പറഞ്ഞു.
കൊച്ചി: കന്യാസ്ത്രീ പീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഹൈക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ നല്‍കി. അന്വേഷണം ഇതിനകം പൂര്‍ത്തിയായിട്ടുള്ളതിനാല്‍ ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം. അന്വേഷണത്തോടു താന്‍ പൂര്‍ണമായും സഹകരിച്ചിട്ടുണ്ടെന്നും ഫ്രാങ്കോ ഹര്‍ജിയില്‍ പറയുന്നു.
റിമാന്‍ഡിലായ ബിഷപ്പ് ഇപ്പോള്‍ പാലാ സബ്ജയിലിലാണ് ഉള്ളത്. പാലാ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അദ്ദേഹത്തിന്റെ റിമാന്‍ഡ് കാലാവധി ഒക്ടോബര്‍ 20 വരെ നീട്ടിയിരുന്നു. ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട നേരത്തേ ബിഷപ് ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ അതു നിരസിക്കുകയാണുണ്ടായത്.
ബിഷപ്പിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നു നിരീക്ഷിച്ച കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. മജിസ്‌ട്രേറ്റിനു മുന്നില്‍ കന്യാസ്ത്രീ കൊടുത്ത രഹസ്യമൊഴിയില്‍ ബിഷപ്പിനെതിരായ തെളിവുണ്ടെന്നു നിലപാടു വ്യക്തമാക്കിയാണ് അന്നു കോടതി ജാമ്യാപേക്ഷ തള്ളിയത്. കേസ് അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും ഉന്നത നിലയിലുള്ള പ്രതി സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.
തിരുവനന്തപുരം: കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായി ഡോക്ടര്‍മാര്‍. അതേസമയം തീവ്രപരിചരണ വിഭാഗത്തില്‍ കൂടുതല്‍ ദിവസങ്ങള്‍ തുടരേണ്ടി വരുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. തോളിലെ ഞരമ്പിനാണ് ലക്ഷ്മിക്ക് സാരമായി പരിക്കേറ്റിരിക്കുന്നത്. ഇത് ഭേദമാകാന്‍ സമയമെടുക്കുമെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.
കാല്‍മുട്ടിനും തലച്ചോറിനുമേറ്റ പരിക്കുകള്‍ ഭേദപ്പെട്ടുവരികയാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ലക്ഷ്മി ആളുകള്‍ തിരിച്ചറിയുകയും ചിലപ്പോള്‍ സംസാരിക്കുകയും ചെയ്യുന്നുണ്ട്. സ്വയം ശ്വസമെടുക്കാന്‍ ലക്ഷ്മിക്ക് കഴിയുന്നത് വലിയ പുരോഗതിയാണെന്നാണ് മെഡിക്കല്‍ സംഘത്തിന്റെ വിലയിരുത്തല്‍. ബാലഭാസ്‌കറും മകള്‍ തേജസ്വിനി ബാലയും മരിച്ച വിവരം തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ലക്ഷ്മിയെ അറിയിച്ചതായി സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസ്സി അറിയിച്ചു. നേരത്തെ ഇവരുടെ മരണവിവരം ലക്ഷ്മിയെ അറിയിക്കരുതെന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശമുണ്ടായിരുന്നു.
തൃശൂരില്‍ നിന്ന് ക്ഷേത്ര സന്ദര്‍ശനം കഴിഞ്ഞ് മടങ്ങവെയാണ് ലക്ഷ്മിയും കുടുംബവും അപകടത്തില്‍പ്പെടുന്നത്. രണ്ടര വയസുള്ള മകള്‍ തേജസ്വിനി ബാല ആശുപത്രിയിലെത്തുന്നതിന് മുന്‍പ് തന്നെ മരിച്ചിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ബാലഭാസ്‌കര്‍ മരണപ്പെടുന്നത്. അപകടത്തില്‍ പരിക്കേറ്റ ഇവരുടെ ഡ്രൈവര്‍ അര്‍ജുനെ തീവ്രപരിചരണ വിഭാഗത്തില്‍നിന്നു വാര്‍ഡിലേക്കു മാറ്റിയിട്ടുണ്ട്.
ന്യൂഡല്‍ഹി: ശബരിമല ക്ഷേത്രത്തിനുള്ളില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനെ വിലക്കുന്ന നടപടി റദ്ദാക്കിയ സുപ്രീം കോടതി വിധിക്കെതിരെ ഇന്ന് വിവിധ ഹരജികള്‍ സമര്‍പ്പിക്കപ്പെടുമെന്ന് സൂചന. സംസ്ഥാനത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ പ്രതിഷേധം കനക്കുന്നതിനിടെയാണ് റിവ്യു ഹര്‍ജികളുമായി സംഘടനകള്‍ കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. പീപ്പിള്‍ ഫോര്‍ ധര്‍മ, ശബരിമല ആചാര സംരക്ഷണ ഫോറം എന്നീ സംഘടനകളാണ് ഹര്‍ജികള്‍ നല്‍കാന്‍ തയ്യാറെടുക്കുന്നത്.
അടിയന്തരമായി ഹര്‍ജി പരിഗണിക്കണമെന്നായിരിക്കും ഇരു സംഘടനകളുടെയും അഭിഭാഷകര്‍ ആവശ്യപ്പെടുക. എന്നാല്‍ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യമുണ്ടെന്ന് ചീഫ് ജസ്റ്റിസിന് ബോധ്യമായാല്‍ മാത്രമെ ഹര്‍ജി വേഗത്തില്‍ പരിഗണിക്കുകയുള്ളു. ക്ഷേത്രാചാരങ്ങളില്‍ കടന്നു കയറരുതെന്നും പ്രതിഷ്ഠയുടെ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടുവെന്നുമാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുക. വര്‍ഷങ്ങള്‍ പഴക്കമുള്ള ആചാരങ്ങളില്‍ മാറ്റം വരുത്തുന്നത് വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കും.
അതേസമയം നേരത്തെ സ്ത്രീകള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും അതിനായുള്ള പ്രത്യേക സുരക്ഷ ഒരുക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിഞ്ഞു. ഈ മാസം നട തുറക്കുമ്പോള്‍ വനിതാ പോലീസിനെ വിന്യസിക്കില്ലെന്നാണ് സൂചനകള്‍. മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനകാലത്തും സ്ത്രീകളുടെ തിരക്ക് വിലയിരുത്തിയ ശേഷമെ വനിതാ പോലീസിനെ വിന്യസിക്കൂവെന്നാണ് സര്‍ക്കാര്‍ നിലപാട്. വിഷയത്തില്‍ പോലീസ് മേധാവിയും ദേവസംബോര്‍ഡും തമ്മില്‍ ചര്‍ച്ച നടത്തിയ ശേഷമായിരിക്കും തീരുമാനമെടുക്കുക.
പന്തളം: ശബരിമല വിഷയത്തില്‍ ചര്‍ച്ചക്കില്ലെന്ന് താഴമണ്‍ തന്ത്രി കുടുംബം. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കുന്ന സുപ്രീം കോടതി വിധിക്കെതിരെ നല്‍കിയിരിക്കുന്ന പുനഃപരിശോധനാ ഹര്‍ജിയില്‍ തീരുമാനമായതിനു ശേഷം മാത്രമേ ചര്‍ച്ചയ്ക്കുള്ളൂവെന്നാണ് താഴമണ്‍ തന്ത്രി കുടുംബം അറിയിച്ചിരിക്കുന്നത്. എന്‍എസ്എസുമായി കൂടിയാലോചിച്ച ശേഷമാണ് തന്ത്രി കുടുംബം തീരുമാനം അറിയിച്ചിരിക്കുന്നത്. ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും എതിര് നില്‍ക്കുന്നവരുടെ മനസ്സ് മാറിയേ മതിയാകൂവെന്ന് കണ്ഠരര് മോഹനര് പറഞ്ഞു.
തുലാമാസ പൂജാസമയത്ത് വനിതാ പോലീസിനെ മലകയറ്റുന്നത് ആചാരലംഘനമാണെന്നും തന്ത്രി പറഞ്ഞു. തിങ്കളാഴ്ച ചര്‍ച്ചയ്ക്കായി മുഖ്യമന്ത്രി തന്ത്രി കുടുംബത്തെ ക്ഷണിച്ചിരുന്നു.
സ്ത്രീപ്രവേശനത്തില്‍ വിധി വന്ന ഘട്ടത്തില്‍ തന്നെ താഴമണ്‍ കുടുംബം പന്തളം രാജകുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കോടതിവിധി നടപ്പാക്കുന്നത് ആചാരങ്ങളുടേയും അനുഷ്ഠാനങ്ങളുടേയും ലംഘനമാണെന്ന് വ്യക്തമാക്കിയിരുന്നു. ശബരിമല വിഷയത്തില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് താഴമണ്‍ കുടുംബവുമായി ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറായത്.
ഇന്നലെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും തന്ത്രി കുടുംബത്തെ ചര്‍ച്ചക്കായി ക്ഷണിച്ചിരുന്നു. ഭരണഘടനാ ബെഞ്ച് വിധി നിയമമായതിനാല്‍ അത് നടപ്പാക്കേണ്ട ബാധ്യത ബോധ്യപ്പെടുത്തുന്നതിനായാണ് തന്ത്രി കുടുംബത്തെ ചര്‍ച്ചക്കായി ക്ഷണിച്ചത്. തന്ത്രികുടുംബത്തെ ചര്‍ച്ചയ്ക്ക് വിളിച്ചത് സുപ്രീംകോടതിയുടെ ശബരിമല വിധി നടപ്പാക്കുന്നതിലെ പ്രായോഗികവശങ്ങള്‍ പരിശോധിക്കുന്നതിനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു.