കല്ലട ട്രാവൽസില്‍ യാത്രക്കാരെ മർദിച്ചതുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമാകുന്നതിനിടെ സ്ഥാപനത്തെ തുണച്ച് സംഘപരിവാർ ഗ്രൂപ്പുകള്‍ രംഗത്ത്. കല്ലടക്കെതിരിയുള്ള പരാതികൾ ഒരു ഹിന്ദുവിന്റെ ബിസിനസ് സ്ഥാപനത്തെ തകര്‍ക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമായി നടക്കുന്നതാണെന്നാണ് സംഘപരിവാര്‍ ഗ്രൂപ്പുകൾ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്.സ്ഥാപനത്തിനും ജീവനക്കാർക്കുമെതിരെയുള്ള നടപടികളും ഉടമ സുരേഷ് കല്ലടയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതുമൊക്കെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ തുടരുന്ന ഹൈന്ദവ വിദ്വേഷത്തിന്റെ ഭാഗമാണെന്നാണ് പ്രചാരണം.

ഏകപക്ഷീയമായ പ്രചാരണങ്ങളണെന്ന് ഹിന്ദു ഹെല്‍പ്പ് ലൈന്‍ നേതാവ് പ്രതീഷ് വിശ്വനാഥ് തന്റെ ഫെയ്‍സ്ബുക്കിൽ പറഞ്ഞു. ”കല്ലട ഗ്രൂപ്പിനെതിരെ നടക്കുന്ന ഏകപക്ഷീയമായ പ്രചാരണങ്ങൾക്ക് പിന്നിലെ യഥാർത്ഥ ഉദ്ദേശം എന്താണ് ? .:: ജീവനക്കാർ തെറ്റ് ചെയ്താൽ നിയമപരമായ ശിക്ഷ ഉറപ്പാക്കണം ..അതിനു സ്ഥാപനത്തെ ആക്രമിക്കുന്നത് വേറെ ചില ലക്ഷ്യങ്ങൾ കൊണ്ടാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു … ലുലുവിലെ ജീവനക്കാർ മോശമായി പെരുമാറിയാൽ യൂസഫലിയെ ഇങ്ങനെ കാണുമോ ?”, പ്രദീഷ് ഫെയ്‍‍സ്ബുക്ക് കുറിപ്പിൽ പറയുന്നു.

കല്ലടക്കെതിരെ നടക്കുന്ന നീക്കങ്ങൾ ആസൂത്രിതമാണെന്ന് ഭാരതീയ ജനത പാര്‍ട്ടി എന്ന ഗ്രൂപ്പിലും വാദമുയർന്നിട്ടുണ്ട്. ഹിന്ദുക്കളില്‍ സാമ്പത്തികമായി ഉയര്‍ന്നു വരുന്നവരെ നശിപ്പിക്കാനുള്ള ശ്രമങ്ങളെ തിരിച്ചറിയാനും പ്രതികരിക്കാനും ആഹ്വാനമുണ്ട്. നെഹ്‌റു ഗ്രൂപ്പ്, നിറപറ, അറ്റല്‌സ് എന്നിവയ്‌ക്കെതിരേ നടന്നതുപോലെയുള്ള ഗൂഢാലോചനയാണെന്നും ഇത് ഹിന്ദു വിരുദ്ധതയാണെന്നും ഇവർ വാദിക്കുന്നു. നെഹ്‌റു ഗ്രൂപ്പിനെയും നിപറയയേയും അറ്റ്‌ലസിനെയും തകര്‍ക്കാന്‍ ശ്രമിച്ചവര്‍ തന്നെയാണ് കല്ലടയേയും തകര്‍ക്കാന്‍ നോക്കുന്നതെന്നും ഇക്കൂട്ടർ പറയുന്നു.

ശനി രാത്രി പത്തോടെ തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട ബസിലാണ് സംഭവം. ബസ് തകരാറിലായതിനെത്തുടർന്ന് മൂന്നുമണിക്കൂറോളം പെരുവഴിയിലായ യാത്രക്കാർ ഗതികെട്ട് പൊലീസിനെ വിളിച്ചുവരുത്തി ഉണ്ടാക്കിയ സമ്മർദ്ദത്തിനൊടുവിൽ പകരം ബസെത്തിച്ച് യാത്ര തുടർന്നു. ഈ യാത്ര കൊച്ചി വൈറ്റില എത്തിയപ്പോഴാണ് ഒരുസംഘം ജീവനക്കാർ കടന്നുകയറി അതിക്രമം കാട്ടിയത്.